Translate

Friday, July 31, 2015

കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം - പ്രശ്‌നവിശകലനം

ജോസഫ് പുലിക്കുന്നേല്‍ 
(പ്രൊഫ.മാക്കീലിന്റെ ലേഖനത്തോടുള്ള പ്രതികരണം)

ബഹുമാന്യനായ പ്രൊഫ. മാത്യു മാക്കീല്‍ ഉദ്ധരിക്കുന്ന രണ്ടു രേഖകള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുള്ളതാണ്. ഓരോ ചരിത്രസന്ധികളിലും ഉന്നയിക്കപ്പെടുന്ന സാമൂഹികപ്രശ്‌നങ്ങളോട് കത്തോലിക്കാസഭാഭരണാധികാരം കാലികങ്ങളായി പ്രതികരിക്കാറുണ്ട്. വിശ്വാസത്തെ സംബന്ധിച്ചുള്ള ആധികാരികപ്രഖ്യാപനങ്ങളൊഴിച്ചുള്ള മറ്റെല്ലാ കല്പനകളും തീരുമാനങ്ങളും മനുഷ്യസംസ്‌കാരത്തിന്റെയും ചിന്തയുടെയും മാറ്റങ്ങളനുസരിച്ച് മാറ്റപ്പെട്ടിട്ടുണ്ട്, മാറ്റപ്പെടേണ്ടതാണ്.
കേരളകത്തോലിക്കാസഭയില്‍ വൈവിദ്ധ്യമാര്‍ന്ന പാരമ്പര്യങ്ങളുള്ള ജനപദങ്ങളുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഈ ഓരോ ജനപദത്തിനും വ്യത്യസ്തങ്ങളായ സാമൂഹികാചാരങ്ങളുണ്ട്. ഈ സാമൂഹികാചാരങ്ങള്‍ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളോട് എതിര്‍പ്പില്ലാത്തതാണെങ്കില്‍ അവയെ ആദരിക്കുന്നതിന് ചരിത്രപരമായ കാരണങ്ങളാല്‍ സഭ തയ്യാറായിട്ടുണ്ട്. കേരളസഭയില്‍ പരസ്പരം രണ്ടു വ്യത്യസ്ത സമൂഹധാരകളായി നിലനിന്നിരുന്നവരാണ് സുറിയാനിക്രിസ്ത്യാനികളും ലത്തീന്‍കാരും. അതില്‍ സുറിയാനിക്രിസ്ത്യാനികള്‍ മാര്‍ത്തോമ്മാശ്ലീഹാ ജ്ഞാനസ്‌നാനം നല്‍കിയ നമ്പൂതിരിമാരുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണെന്നു വിശ്വസിച്ചുപോന്നു. വര്‍ഗ്ഗശുദ്ധിയുടെ കാര്യത്തില്‍ ഒരു കാലത്ത് ക്‌നാനായക്കാരെപ്പോലെതന്നെ തീക്ഷ്ണതയുള്ളവരായിരുന്നു അവരും. അയിത്തം നിലനിന്നിരുന്ന കാലത്ത് അവര്‍ണ്ണര്‍ തൊട്ട് അശുദ്ധമാക്കിയ വസ്തുക്കള്‍ നമ്പൂതിരിരക്തം സിരകളിലൂടെ ഓടിയിരുന്ന സുറിയാനിക്രിസ്ത്യാനികള്‍ തൊട്ടാല്‍ ശുദ്ധമാകും എന്ന പാരമ്പര്യവും ഉണ്ടായിരുന്നു.
സുറിയാനിക്രിസ്ത്യാനികള്‍ (ഇന്നത്തെ സീറോ-മലബാര്‍ സഭ) ഒരു കാലത്ത് ലത്തീനില്‍നിന്നും വിവാഹം കഴിച്ചിരുന്നില്ല. അഥവാ അങ്ങനെ വിവാഹം കഴിച്ചാല്‍, ഇന്നത്തെ ക്‌നാനായക്കാരെപ്പോലെ, അവരെ സമൂഹത്തില്‍നിന്നും പുറന്തള്ളിയിരുന്നു.
ഇത്തരം പാരമ്പര്യങ്ങളുടെ ലിസ്റ്റുവച്ച് വാദിച്ചതിന്റെ ഫലമായാണ് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായ രൂപതകളും ഹൈരാര്‍ക്കിയും റോമാ അനുവദിച്ചത്. എന്നാല്‍ രൂപതകള്‍ സ്ഥാപിക്കുമ്പോള്‍ ഏതെങ്കിലും ഒരു ജനസമൂഹത്തിന്റെ രക്തശുദ്ധി പരിരക്ഷിക്കും എന്ന് മാര്‍പ്പാപ്പയോ സഭയോ പ്രഖ്യാപിച്ചിട്ടില്ല. അതിനു പൊതുവായ ഒരു നിയമമുണ്ട്. പൗരസ്ത്യകാനോന്‍ നിയമമനുസരിച്ച് ഏതെങ്കിലും റീത്തില്‍പ്പെട്ട ഒരു പുരുഷന്‍ മറ്റൊരു റീത്തില്‍നിന്നും വിവാഹംകഴിച്ചാല്‍ പുരുഷന്റെ റീത്തില്‍ സ്ത്രീയും ഉള്‍പ്പെടും എന്നുള്ളതാണ് നിയമം.
മാര്‍ മാത്യു മാക്കീല്‍ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാലത്ത്, 1904-ല്‍ പ്രസിദ്ധീകരിച്ച 'ദെക്രെത്തി'ല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ''കാരണവന്മാര്‍ അവരുടെ മക്കള്‍ക്കു കല്യാണ പറഞ്ഞൊപ്പു നിശ്ചയിച്ചുറപ്പിക്കുന്നതിനു മുമ്പില്‍, മക്കളുടെ സമ്മതം വാങ്ങിച്ചിരിക്കേണ്ടതും അവരുടെ സമ്മതം താഴെ വിവരിച്ചിരിക്കുംപ്രകാരം ബഹു. വികാരിയുടെ മുമ്പാകെ വെളിപ്പെടുത്തേണ്ടതും ആകുന്നു. എന്തുകൊണ്ടെന്നാല്‍, കല്ല്യാണപ്പറഞ്ഞൊപ്പിന്റെ വസ്തുതയ്ക്ക് അവരുടെ ഈ സമ്മതം ആവശ്യമായിരിക്കുന്നു. മണവാളനെ, അഥവാ മണവാട്ടിയെ തിരഞ്ഞെടുക്കുന്നതില്‍ സമ്പത്തും ബഹുമാനവും നോക്കുന്നതിനേക്കാള്‍, അവരുടെ പുണ്യത്തെയും സ്വഭാവഗുണത്തെയും കാരണവന്മാര്‍ ഏറ്റം സൂക്ഷിച്ച് അന്വേഷിക്കേണ്ടതാകുന്നു'' (പേജ് 112). ആ 'ദെക്രെത്തി'ല്‍ 17-ാം അദ്ധ്യാത്തില്‍ 13 പേജുകളിലായി വിവാഹത്തെ സംബന്ധിച്ച നിബന്ധനകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിലൊന്നും വിവാഹമെന്ന കൂദാശ വര്‍ഗ്ഗീയപരമായ കാരണങ്ങളാല്‍ നടത്തിക്കൊടുത്തുകൂടാ എന്ന നിബന്ധന കാണുന്നില്ല.
ക്‌നാനായക്കാര്‍ വര്‍ഗ്ഗശുദ്ധി പാലിക്കുന്നതിനാഗ്രഹിക്കുന്നെങ്കില്‍ അങ്ങനെ സാമൂഹികമായി പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്കവകാശമുണ്ട്. എന്നാല്‍ കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം കൈചൂണ്ടുന്നത്, ക്‌നാനായക്കാരുടെ രക്തശുദ്ധി പരിരക്ഷിക്കുന്നതിനുവേണ്ടി വിവാഹമെന്ന കൂദാശയെയും സഭയുടെ ആദ്ധ്യാത്മികാധികാരത്തെയും ദുരുപയോഗിക്കാമോ എന്നതാണ്. നാളെ സുറിയാനിക്രിസ്ത്യാനികള്‍ നമ്പൂതിരിയുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണെന്നതുമൂലം ക്‌നാനായസഭയില്‍നിന്നോ ലത്തീന്‍സഭയില്‍നിന്നോ വിവാഹിതരായവര്‍ക്ക് സഭയില്‍ ഭ്രഷ്ട് കല്പിക്കുന്നുവെന്നു വന്നാല്‍ അതിന്റെ പരിണിതഫലം എന്തായിരിക്കും?
വിവാഹം ഒരു കൂദാശയാണ്. സഭാവിശ്വാസമനുസരിച്ച് അത് ദൈവികമാണ്. ഭൗതികപാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ദൈവികമായ ഒരു കൂദാശയെ ഉപയോഗിക്കുന്നതിന്റെ ദൈവശാസ്ത്രപരമായ സാധുതയാണ് ഈ വിവാഹപ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. വിവാഹംപോലെതന്നെ മറ്റൊരു കൂദാശയാണല്ലോ തിരുപ്പട്ടം.വിവാഹത്തില്‍ പുരുഷനും സ്ത്രീയുംതമ്മില്‍ കൗദാശികമായി ബന്ധിക്കപ്പെട്ട് സഭയില്‍ ഏക ശരീരമായിത്തീരുന്നു. തിരുപ്പട്ടത്തിലും ഒരു പുരോഹിതന്‍ മെത്രാന്റെയടുക്കല്‍ വിശ്വാസപ്രഖ്യാപനവും അനുസരണവും വ്രതവാഗ്ദാനം ചെയ്ത് സഭാശരീരത്തിന്റെ ശുശ്രൂഷകനെന്ന കൂദാശ സ്വീകരിക്കുന്നു. മാക്കീല്‍ മെത്രാന്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ കൂദാശ സ്വീകരിച്ചത് ലത്തീന്‍കാരനായ മെത്രാനില്‍നിന്നായിരുന്നു. അദ്ദേഹം ലത്തീന്‍ മെത്രാനായിരുന്ന മര്‍സലീനോസിന്റെ സെക്രട്ടറിയായിരുന്നു. സുറിയാനി ക്രിസ്ത്യാനികള്‍, തെക്കുംഭാഗരും വടക്കുംഭാഗരും, ഒരുമിച്ചുനിന്ന് പാരമ്പര്യസംരക്ഷണാര്‍ത്ഥം സ്വയംഭരണസമ്പ്രദായത്തിനുവേണ്ടി ത്യാഗപൂര്‍വ്വം പരിശ്രമിച്ചിരുന്ന കാലഘട്ടത്തിലാണ്, സ്വയംഭരണപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന മര്‍സലീനോസ് മെത്രാന്റെ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചത്. ലത്തീന്‍ സെമിനാരിയില്‍ അദ്ദേഹം ജോലിയും നോക്കി.
അല്‍മായനു കൂദാശ നല്‍കുമ്പോള്‍ മാത്രം ഈ തെക്കുംഭാഗ-വടക്കുംഭാഗ വിഭജനം പൊക്കിപ്പിടിക്കുന്നതിന്റെ അന്തസ്സാരശൂന്യത ഏപ്രില്‍ ലക്കം ഓശാനയില്‍ സൂചിപ്പിച്ചിരുന്നു. ക്‌നാനായ രൂപത സ്ഥാപിച്ചത് തെക്കുംഭാഗരുടെ പ്രത്യേകമായ ആദ്ധ്യാത്മികശുശ്രൂഷയ്ക്കു മാത്രമല്ല, അവരുടെ വര്‍ഗ്ഗശുദ്ധിയുംകൂടി പരിരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് മാര്‍പ്പാപ്പാ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കാതലായ പ്രശ്‌നവും അതുതന്നെയാണ്. ഇന്ന് കോട്ടയം മെത്രാന്‍ കുന്നശ്ശേരിക്കു ചെയ്യാവുന്ന ഏറ്റവും നല്ല കൃത്യം, റോമിലേക്കെഴുതി 10-ാം പീയൂസ് മാര്‍പ്പാപ്പായുടെ കല്പനയ്ക്ക് ഒരു വിശദീകരണം തേടുകയാണ്. ക്‌നാനായക്കാരുടെ രക്തസംശുദ്ധിയെ പരിരക്ഷിക്കുന്നതിനുംകൂടി വേണ്ടിയാണ് ഈ രൂപത സ്ഥാപിച്ചതെന്ന് മാര്‍പ്പാപ്പയില്‍നിന്ന് വ്യക്തമായൊരു കല്പന നേടിയെടുക്കാന്‍ അദ്ദേഹം പരിശ്രമിക്കണം.
കോട്ടയം രൂപതാസ്ഥാപനത്തിന്റെ അടിയന്തിരകാരണം സഭാബാഹ്യമായ ചില സംഭവങ്ങളായിരുന്നു. ആ സംഭവങ്ങള്‍കൂടി കണക്കിലെടുത്തെങ്കില്‍ മാത്രമേ, കോട്ടയം രൂപതയുടെ സ്ഥാപനത്തില്‍ റോമിനുണ്ടായിരുന്ന ലക്ഷ്യം മനസ്സിലാക്കാന്‍ കഴിയൂ.
കൂനന്‍ കുരിശിനുശേഷം ഇവിടുത്തെ സുറിയാനിക്രിസ്ത്യാനികള്‍ രണ്ടായി പിരിഞ്ഞു; യാക്കോബായക്കാരും കത്തോലിക്കരും. ഇതില്‍ കത്തോലിക്കാവിഭാഗം വിദേശ മെത്രാന്മാരുടെ കീഴിലും യാക്കോബായ വിഭാഗം സ്വദേശീയ മെത്രാന്മാരുടെ കീഴിലും ഭരിക്കപ്പെട്ടുപോന്നു. വിദേശമെത്രാന്മാരോടുള്ള എതിര്‍പ്പിന്റെ ഫലമായി കഴിഞ്ഞ നൂറ്റാണ്ടില്‍ സഭയ്ക്കുള്ളില്‍ ഛിദ്രങ്ങളുണ്ടായി. റോക്കോസിന്റെയും മേലൂസിന്റെയും ആമഗനം കത്തോലിക്കാസഭയുടെ അംഗസംഖ്യ കുറയ്ക്കാനും ഛിദ്രത്തിനുമിടയാക്കി. ഇതിനെ ഗൗരവപൂര്‍വ്വം കണക്കിലെടുത്ത് ആഭ്യന്തര അട്ടിമറിയെ തന്ത്രപൂര്‍വ്വം ചെറുക്കാനാണ് നാട്ടുമെത്രാന്മാരായ മാര്‍ മാക്കീലിനെയും മാര്‍ പഴയപറമ്പിലിനെയും മാര്‍ മേനാച്ചേരിയെയും നിയമിച്ചത്. ഇവര്‍ മൂവരും അധികാരസഭയുടെ ഇഷ്ടഭാജനങ്ങളുമായിരുന്നു. (മാര്‍ മാത്യു മാക്കീല്‍ ലത്തീന്‍കാരനായ മര്‍സമീനോസ് മെത്രാന്റെ സെക്രട്ടറിയായി പ്രശസ്ത സേവനം അനുഷ്ഠിച്ചു. മാര്‍ ലൂയീസ് പഴയപറമ്പില്‍ ലെവീഞ്ഞ് മെത്രന്റെ പാദദാസനുമായിരുന്നല്ലോ).
അതീവതന്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ലവീഞ്ഞ്. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം നന്നായി അറിയാമായിരുന്ന ലവീഞ്ഞ് മാര്‍ മാത്യു മാക്കീലിനെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനാക്കിയത് സുറിയാനിക്കാരെ വികാരപരമായി രണ്ടായി വിഭജിക്കുന്നതിനുവേണ്ടിയായിരുന്നു. മാത്യു മാക്കീല്‍ തെക്കുംഭാഗക്കാരനായതുകൊണ്ടല്ല ചങ്ങനാശ്ശേരി രൂപതയില്‍ അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ എതിര്‍പ്പുണ്ടായത്. മറിച്ച്, ഇവിടുത്തെ സുറിയാനിക്കാര്‍ സ്വയംഭരണത്തിനുവേണ്ടി തീവ്രമായി ത്യാഗപൂര്‍വ്വം വാദിച്ചിരുന്ന അവസരത്തില്‍ ഇതില്‍ നിന്നെല്ലാം മാറി ലത്തീന്‍ മെത്രാന് പാദസേവ ചെയ്ത ഒരാളെ തങ്ങള്‍ക്കു മെത്രാനായി നിയമിച്ചതായിരുന്നു എതിര്‍പ്പിനു കാരണം. ഈ താത്വികമായ എതിര്‍പ്പിനെ വര്‍ഗ്ഗീയമായ എതിര്‍പ്പാക്കി മാറ്റേണ്ടത് സ്വന്തം നിലനില്‍പ്പിന് മാക്കീല്‍ മെത്രാന്റെ ആവശ്യമായിരുന്നു.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന പൗരോഹിത്യതന്ത്രം ഈ അവസരത്തില്‍ യാക്കോബായക്കാര്‍ അവസരോചിതമായി നടപ്പിലാക്കി. 1910-ല്‍ അന്തിയോക്യാസഭ ക്‌നാനായക്കാര്‍ക്കുമാത്രമായി ഒരു രൂപത സ്ഥാപിച്ചു. ഇതോടുകൂടി കത്തോലിക്കാസഭയില്‍നിന്നും അന്തിയോക്യാ സഭയിലേക്ക് പുരോഹിതരും ജനങ്ങളും പ്രവഹിച്ചേക്കുമെന്ന ധാരണ റോമിലുണ്ടായി. ഇതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് 1911-ല്‍ മാര്‍പ്പാപ്പാ കോട്ടയം രൂപത സ്ഥാപിച്ചത്. ഈ രൂപതാസ്ഥാപനം തെക്കുംഭാഗരുടെ രക്തശുദ്ധി പാലിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണെന്നു സ്ഥാപിക്കാന്‍ യാതൊരു തെളിവുകളുമില്ല.
ലത്തീന്‍ രൂപതാമെത്രാനോട് വ്രതവും അനുസരണവും പ്രഖ്യാപിച്ച് ലത്തീന്‍ മെത്രാന്റെ സെക്രട്ടറിയായി പാദസേവചെയ്ത മാക്കീല്‍ മെത്രാന്‍ ലത്തീന്‍ പൗരോഹിത്യപാരമ്പര്യം സ്വീകരിച്ച ഒരു പുരോഹിതനായിരുന്നു. അദ്ദേഹത്തിന് തെക്കുംഭാഗം രൂപതയുടെ മെത്രാനാകാമെങ്കില്‍, തന്റെ മാതാമഹി ഒരു ലത്തീന്‍കാരിയായിരുന്നു എന്നതുകൊണ്ടു ക്‌നാനായ ഇടവകയുടെ അംഗത്വം ബിജു ഉതുപ്പിന് നിഷേധിക്കുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്? അച്ചനും മെത്രാനും ലത്തീനാകാം, ലത്തീന്‍കാരുടെ കൂടെപോകാം. അല്‍മായനുമാത്രം ഇതനുവദനീയമല്ലെന്ന പിടിവാശി കുറെ കടന്നകൈയല്ലേ?
ഇണ്ടംതുരുത്തിയുടെ ആത്മാവ്
വൈയ്ക്കം സത്യഗ്രഹസമരകാലത്ത് സവര്‍ണ്ണരൊഴിച്ചുള്ള ആര്‍ക്കും ക്ഷേത്രവഴിയിലൂടെ പോകാന്‍ അനുവാദമില്ലെന്ന് ശ്രുതികളും സ്മൃതികളും ഉദ്ധരിച്ച് വര്‍ഗ്ഗശുദ്ധിയുടെ ശാശ്വതീകരണത്തിനുവേണ്ടി ശക്തമായി വാദിച്ച ആളായിരുന്നു, ഇണ്ടംതുരുത്തി നമ്പൂതിരി. അദ്ദേഹത്തില്‍ കുറച്ചു വിവരം വിതയ്ക്കാന്‍ ഇല്ലത്തെത്തിയ മഹാത്മാഗാന്ധിയെ ഇല്ലത്തു പ്രവേശിപ്പിച്ചാല്‍ തന്റെ വര്‍ഗ്ഗശുദ്ധി നഷ്ടപ്പെടും എന്നു വാദിച്ച് ഇല്ലത്തിനുമുമ്പില്‍ ഒരു പുത്തന്‍ പടിപ്പുര നിര്‍മ്മിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ന് ആ ഇണ്ടംതുരുത്തിമന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ചെത്തുതൊഴിലാളികളുടെയും ഓഫീസാണെന്ന വസ്തുത നാം മറക്കരുത് !! 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന മനുഷ്യത്വത്തിന്റെ ഗര്‍ജനം രക്തശുദ്ധിയുടെയും സവര്‍ണ്ണതയുടെയും കോട്ടക്കൊത്തളങ്ങളെ ഉഴുതുമറിച്ച ഈ ഭാരതത്തില്‍, ''സഹോദരരേ, വിജാതീയര്‍ എന്റെ അധരങ്ങളില്‍ നിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിനുവേണ്ടി കുറേനാള്‍ മുമ്പ് ദൈവം നിങ്ങളുടെ ഇടയില്‍നിന്ന് എന്നെ തിരഞ്ഞെടുത്തതായി നിങ്ങള്‍ക്ക് അറിയാമല്ലോ. ഹൃദയങ്ങളെ അറിയുന്നവനായ ദൈവം, നമുക്കു നല്‍കിയപോലെ, പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് അവര്‍ക്കും സാക്ഷ്യം വഹിച്ചു. നമ്മളും അവരും തമ്മില്‍ അവന്‍ ഒരു വ്യത്യാസവും കല്പിച്ചിട്ടില്ല. അവരുടെ ഹൃദയങ്ങളെ വിശ്വാസത്താല്‍ അവന്‍ ശുദ്ധീകരിച്ചതേയുള്ളു. ആയതിനാല്‍, നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ ചുമക്കാന്‍ കഴിയാതിരുന്ന ഒരു നുകം ഇപ്പോള്‍ ശിഷ്യരുടെ കഴുത്തില്‍വച്ച് നിങ്ങള്‍ എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു?'' (അപ്പോ. പ്രവ. 15 : 7-10) എന്നു പ്രഘോഷിച്ച പത്രോസിന്റെ പടവില്‍ ഈ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, യേശുവിന്റെ പേരില്‍ രക്തശുദ്ധിയുടെ മാളങ്ങള്‍ നിര്‍മ്മിക്കാമെന്ന് വ്യാമോഹിക്കുന്നത് ഒരു കടുത്ത കൈയല്ലേ?
ഫോണ്‍: 9447196214

കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം

മാത്യു മാക്കീല്‍

(1990-ല്‍ മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജിലെ ചരിത്രവകുപ്പ് അദ്ധ്യക്ഷന്‍ )

സത്യജ്വാല ജൂലായ്‌ ലക്കത്തിൽനിന്ന്

(1990 മെയ് ലക്കം 'ഓശാന'യില്‍ പ്രസിദ്ധീകരിച്ച പ്രൊഫ.മാത്യു മാക്കിലിന്റെ ലേഖനമാണു താഴെ. തുടര്‍ന്നു കൊടുത്തിരിക്കുന്നത്, അതിനോടു പ്രതികരിച്ച് ഓശാന എഡിറ്റര്‍ പുലിക്കുന്നേല്‍ സാര്‍ അതേ ലക്കത്തില്‍ നടത്തിയ പ്രശ്‌നവിശകലനവും. ലേഖകന്‍ ഇവിടെ പരാമര്‍ശിക്കുന്ന 'ഓശാന'യിലെ രണ്ടു രചനകളും കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി 'സത്യജ്വാല'യില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നോര്‍ക്കുമല്ലോ.)



1990 ഏപ്രില്‍ ലക്കം 'ഓശാന'യില്‍ പ്രസിദ്ധീകരിച്ച 'കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നവും കത്തോലിക്കാസഭയും', 'സ്വര്‍ഗ്ഗവാതില്‍ തുറന്നു' എന്നീ രണ്ടു ലേഖനങ്ങളാണ് ഈ കത്തെഴുതുവാന്‍ പ്രേരിപ്പിച്ചത്.
1911-ല്‍ വിശുദ്ധനായ പത്താം പീയൂസ് മാര്‍പ്പാപ്പാ കോട്ടയം മിസ്സം സ്ഥാപിച്ചുകൊണ്ടു പുറപ്പെടുവിച്ച തിരുവെഴുത്തില്‍ താഴെ പറയുന്ന വാചകങ്ങള്‍ ഉണ്ട്:
 

''ഈ കല്പന എല്ലാ കാലത്തും ഫലപ്രദവും പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കണമെന്നും ഈ കല്പനയുടെ ഫലം പൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും ഈ കല്പന ഇന്നും മേലാലും ആരെയെല്ലാം സ്പര്‍ശിക്കുമോ അവരെല്ലാവരും ഈ കല്പന പൂര്‍ണ്ണമായി എല്ലാ സംഗതിയിലും കീഴ്‌പ്പെട്ട് സ്വീകരിച്ചുകൊള്ളണമെന്നും നാം ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്പനകള്‍ക്ക് അനുയോജ്യമല്ലാത്തതായി ഏതെങ്കിലും സംഗതികള്‍ ഏതെങ്കിലും അധികാരസ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ അറിയാതെയോ കൊണ്ടുവരുന്നതായാല്‍ ആയത് അസാധുവായിരിക്കുന്നതാണ്.''
 

കോട്ടയം മിസ്സ സ്ഥാപനത്തിന്റെ മുഖ്യകാരണഭൂതനായ മാക്കീല്‍ മത്തായി മെത്രാന്‍ തന്റെ നാളാഗമത്തില്‍ താഴെ കാണുന്നവിധം രേഖപ്പെടുത്തിയിരിക്കുന്നു:
''നമ്മുടെ പ്രധാനമായും ഒന്നാമതായും അനുകൂലമായി വന്ന ന്യായവും കാരണവും തെക്കുംഭാഗരായ നമ്മള്‍ ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ സിറിയ മുതലായ കിഴക്കന്‍ രാജ്യങ്ങളില്‍നിന്നും കാനാ തോമ്മായോടുകൂടി മലയാളത്തില്‍ കുടിയേറിയ സുറിയാനിക്കാരുടെ സന്താനങ്ങളും ഇന്നോളവും നാട്ടുകാരായ ഇതര ക്രിസ്ത്യാനികളുമായി യാതൊരു വിവാഹവും സംബന്ധവും കൂടാതെ ഒരു പ്രത്യേക ജാതിയായി നിന്നു വരുന്നു എന്നുള്ളതാണ്.
 

തെക്കുംഭാഗര്‍ ഒരു പ്രത്യേക സമുദായക്കാരാണെന്നും മലയാളത്തില്‍ കുടിയേറിയ പൂര്‍വ്വ സുറിയാനിക്കാരുടെ സന്താനങ്ങളാണെന്നും നാട്ടുക്രിസ്ത്യാനികളായ വടക്കുംഭാഗരോടു യാതൊരു കെട്ടുപാടുമില്ലെന്നും മറ്റുമുള്ള അവസ്ഥ ചരിത്രരേഖകളെക്കൊണ്ടു ഞങ്ങള്‍ തെളിയിച്ച് ഒരു വിവരണം എഴുതിക്കൊടുക്കുന്നതിന് പ്രൊപ്പഗാന്താ ഞങ്ങളെ ഭരമേല്‍പ്പിച്ചു.
തെക്കുംഭാഗരുടെ കുടിയേറ്റത്തെക്കുറിച്ചു യൂറോപ്യന്മാരും നാട്ടുകാരും ഗവണ്‍മെന്റും എഴുതിയിട്ടുള്ള ചരിത്രരേഖകളും അഭിപ്രായങ്ങളും ഞങ്ങളുടെ കൈവശമുണ്ടായിരുന്നതിനാല്‍ അതും പുരാതനപാട്ടിലെ ചില ഭാഗങ്ങളെയും ക്രമപ്പെടുത്തി ചേര്‍ത്ത് തെക്കുംഭാഗരുടെ കൂട്ടുപാര്‍പ്പുകളെയും ജനങ്ങളുടെയും പള്ളികളുടെയും സംഖ്യകളെയും അതാത് ജാതിക്കാര്‍ക്കും കുടിയേറി പാര്‍ത്തിരുന്നവര്‍ക്കും പരിശുദ്ധ സിംഹാസനം പ്രത്യേക രൂപതകളെ കൊടുത്തു വരാറുള്ളതുംമറ്റും പൂര്‍ണ്ണമായി കാണിച്ച് ഒരു സ്റ്റേറ്റ്‌മെന്റും നിരൂപണവും എഴുതി പ്രൊപ്പഗാന്താ തിരുസംഘത്തിന് ഏല്പിച്ചുകൊടുത്തു.
ഈ കാരണത്തിന്മേലാണ് നമുക്ക് കോട്ടയം മിസ്സം പരിശുദ്ധ സിംഹാസനം അനുവദിച്ചത്.''
 

സാധാരണ ഗതിയില്‍ കോട്ടയം രൂപതയിലെ ഒരംഗം സമുദായത്തിനു പുറത്തുനിന്നു വിവാഹം ചെയ്യുമ്പോള്‍ സ്വമേധയാ രൂപതയില്‍നിന്നു പുറത്തുപോകുന്നു.
പക്ഷേ ബിജു ഉതുപ്പിന്റെ പിതാവിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല. പ്രസ്തുത വിവാഹത്തില്‍ ജനിച്ച മക്കള്‍ കോട്ടയം മിസ്സത്തിന്റെ ഘടനയനുസരിച്ച് തെക്കുംഭാഗര്‍ അല്ല. അവര്‍ക്ക് അങ്ങനെ അംഗത്വം നല്‍കുന്നത് വിശുദ്ധനായ പത്താം പീയൂസ് മാര്‍പ്പാപ്പായുടെ തീരുമാനത്തിന് കടകവിരുദ്ധമാണ്. 'A Knanite is born and not made.'
 

പ്രശ്‌നവിശകലനം - ജോസഫ് പുലിക്കുന്നേല്‍ 
(പ്രൊഫ.മാക്കീലിന്റെ ലേഖനത്തോടുള്ള പ്രതികരണം) നാളെ



Wednesday, July 29, 2015

സത്യജ്വാലയുടെ മുഴുവൻ ലക്കങ്ങളൂം തയ്യാർ!


   



  

സത്യജ്വാലയുടെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ കോപ്പികളുടെയും പി ഡി എഫ്,  Church Citizens' Voice സൈറ്റിൽ അപ് ലോഡ് ചെയ്തിരിക്കുന്നു. പല  ആദ്യകാല ലക്കങ്ങളുടെയും സോഫ്റ്റ് കോപ്പികൾ ലഭ്യമല്ലാതിരുന്നതുകൊണ്ടും, ബ്ലോഗ്ഗിൽ ഇവ സൂക്ഷിക്കാനുള്ള  സൗകര്യങ്ങൾ പരിമിതമായിരുന്നതു കൊണ്ടുമാണ് എല്ലാ ലക്കങ്ങളും തുടക്കത്തിൽ തന്നെ അപ് ലോഡ് ചെയ്യാൻ സാധിക്കാതിരുന്നത്. കെ സി ആർ എമ്മിന്റെ മുന്നേറ്റത്തിന്റെ നാൾവഴികൾ തൊട്ടറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഇതു പ്രയോജനം ചെയ്യട്ടേയെന്നാശംസിക്കുന്നു.  ഡൗൺലോഡ് ചെയ്യുവാൻ ക്ലിക്ക് ചെയ്യുക. 



ശിരോവസ്ത്രവിവാദം സഭയെ തിരിഞ്ഞുകൊത്തുന്നു


Monday, July 27, 2015

സ്‌നേഹമേ നിനക്ക് വന്ദനം!



                                      ആദരാഞ്ജലികൾ

KCRM State committe

ചെറിയ തല, വലിയ ഗ്രാഹ്യം!

ഈ അടുത്ത കാലത്ത് സംഭവിച്ചതാണ്. പെരിങ്ങുളത്തെ വികാരിയച്ചൻ കുട്ടികൾക്ക് ബൈബിൾ കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. നല്ല ഇടയൻറെ ഉപമ പറഞ്ഞു കേള്പിച്ചിട്ട് അച്ചൻ മുമ്പിലിരുന്ന കൊച്ചു കുട്ടികളോട് ഒരു ചോദ്യം. എന്തിനായിരിക്കാം യേശു പറഞ്ഞത്, നല്ല ഇടയൻ തന്റെ 99 ആടുകളെയും വിട്ടിട്ട് കാണാതായ ഒരാടിനെ തേടി പോയെന്ന്?
ഏഴു വയസ്സോളം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഉടൻ ഉത്തരം പറഞ്ഞു. അതേ, അച്ചാ, ആ ആടിനുമാത്രമേ കറവയുണ്ടായിരുന്നുള്ളൂ!

എത്ര നന്നായി ആ കുഞ്ഞു തലയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു! 

ശിരോവസ്ത്രത്തിൽനിന്നും കന്യാത്രീകളെ മോചിപ്പിക്കണം.

കന്യാസത്രീകൾക്ക് ശിരോ വസ്ത്രം ആവശ്യമോ?  കന്യാസത്രീകൾക്കിടയിൽ ഹിതപരിശോധന നടത്തണം എക്‌സ് പ്രീസ്റ്റ്സ് ആൻഡ്‌ നൺസ് അസോസിയേഷൻ.


 സി.ബി. എസ്.ഇ യുടെ നിയമം ലംഘിച്ച് അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതണമെന്ന് വാശിപിടിച്ച് മെഡിക്കല്പരീക്ഷ എഴുതാതെ മാറിനിന്ന കത്തോലിക്ക കന്യസത്രീയുടെ നിലപാടിൽ ദുരൂഹതയില്ലന്നു പറയുവാൻ കഴിയുമൊ, സത്യസന്ധമായിപരിക്ഷ എഴുതിയാൽ വിജയിക്കില്ലന്ന തോന്നലും രാഷ്ടീയമുതലെടുപ്പും ആകാംഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തേനിയമങ്ങൾക്കും സുപ്രീം കോടതി വിധിക്കും അതീതരായി നിന്ന് പ്രവർത്തിക്കുകവഴി ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ജനാധിപത്യവുമാണ്  നശിപ്പിക്കപ്പെടുന്നത് എന്നോർക്കണം .

ഹോളിക്രോസ് , നോട്ടർഡാം, സെന്റെ് ജോൺ ഓഫ് ഗോഡ്, തുടങ്ങിയ കത്തോലിക്ക മഠങ്ങളിലെ കന്യാസത്രീകൾ ശിരോവസ്ത്രം ധരിക്കാറില്ല . സ്ത്രീകളെ അടിച്ചമർത്തി അടിമകളെപ്പോലേ കണ്ടിരുന്ന പഴയകാലത്തുനിന്നും സഭാ നേതൃത്വം ഒട്ടും മാറിയിട്ടില്ലന്നുവേണം കരുതുവാൻ. കൊടും ചുടുള്ള പ്രദേശങ്ങളിൽ ശിരോവസ്ത്രം ധരിക്കുക അധികഠിനമാണ്. കന്യസത്രീകളുടെ തല മുട്ടയടിക്കുകയോ നാമ മാത്രമായി മുടി നിലനർത്തുകയോ ചെയ്യുന്ന പ്രാകൃത രീതി നടപ്പാക്കുകവഴി അവർ ശിരോവസ്ത്രം ധരിക്കുവാൻ നിർബന്ധിതരാകുന്നു. ഇത് വ്യക്തിസ്വാതന്ത്രീയത്തിൻമേലുള്ള കടന്നുകയറ്റവും സ്ത്രീത്വത്തെ അപമാനിക്കലുമാണ്. സഭാ നേതൃത്വം ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കണം. കന്യാസ്ത്രീകളും മനുഷ്യരാണെന്ന പരിഗണന നൽകണം.

കന്യാസ്ത്രീകളെപ്പോലെ സന്യാസ ജീവിതത്തിലേയ്ക്ക് വന്ന പുരോഹിതരാകട്ടേ ശിരോവസ്ത്രം ധരിക്കുന്നില്ലന്നു മാത്രമല്ല കുർബാന കഴിഞ്ഞാലുടൻ ളോഹമാറ്റി പാന്റ്സും ഷർട്ടും ധരിക്കുന്നു. പുറത്തേയ്ക്കള്ള യാത്രകളിലും ളോഹ ധരിക്കുന്നത് അപമാനം പോലെയായതിനാൽ പാന്റ്സും ഷർട്ടും ധരിക്കുന്നു. കന്യാസ്ത്രീയുടെയും വൈദികന്റെയും ഓദ്യോഗിക വേഷം അറബി വേഷത്തിന്റെ അനുകരണമാണ്. പുരുഷന്മാരായ അറബികൾ ളോഹയോടോപ്പം ശിരോവസ്ത്രം ധരിക്കുന്നു. സത്രീകൾ പർദയും. ഇവിടെയാണ് ഇരട്ടത്താപ്പുനയവും കന്യാസത്രീകളോടുള്ള അനീതിയും.

ഇവയ്ക്കെതിരെ മനുഷ്യത്വപരമായ ആവശ്യങ്ങൾ പോലും ഉന്നയിക്കുന്നവർക്കെതിരെ കന്യാസത്രീകളെക്കേണ്ടുതന്നെ നിർബന്ധിച്ച് പ്രതികരിപ്പിക്കുന്ന പ്രവണതയും സഭയിൽ നിലനിൽക്കുന്നു. സത്രീകൾ പുരുഷന്റെ ഉപഭോഗവസ്തുവും അടിമയുമായിരുന്ന കാലം മാറിയിരിക്കുന്നു. കന്യാസത്രീകൾക്കും ശിരോവസ്ത്രം ഉപേക്ഷിച്ച് സമൂഹത്തിൽ അന്തസ്സൊടെ മാന്യമായി ജീവിക്കുവാനുളള അവസരമാണ് നൽകേണ്ടത്. ആശുപത്രികളിൽ ചികിൽസക്കു വിധേയരാകുബോഴും സ്‌നാന സമയത്തും മറ്റു ചില സാഹചര്യങ്ങളിലും കന്യാസ്ത്രികൾ ശിരോവസ്ത്രം ധരിക്കാറില്ലയെന്ന വസ്തുത നിലനിൽക്കുബോൾ സുപ്രീം കോടതിയെ വെല്ലുവിളിക്കാതെ നിയമത്തിനു വിധേയമായി എല്ലാവരെയും പോലെ മെഡിക്കൽ പ്രവേശന പരിക്ഷയെഴുതി കത്തോലിക്കർക്കും സമുഹത്തിനും  മാതൃകയാക്കെണ്ട സിസ്റ്റർ സെബ ഉണ്ടാക്കിയ അനാവശ്യ വിവാദം നാട്ടിലെ മുഴുവൻ കത്തോലിക്കർക്കും അപമാനമായി എന്നതാണ് സത്യം. ശിരോവസ്ത്രം ധരിക്കാത്തവർക്ക്‌ മോക്ഷം ലഭിക്കില്ലന്ന് ഒരിടത്തും കേട്ടിട്ടില്ല.

എക്‌സ് പ്രീസ്റ്റ്സ് ആൻഡ്‌ നൺസ് അസോസിയേഷൻ

 

Saturday, July 25, 2015

കലികാലത്തിലൊരു കരി*കാലം!

മാർത്തോമ്മാ കേരളത്തിൽ വന്നിട്ടൊരുപാട് കാലമായെങ്കിലും, കത്തോലിക്കരുടെ കഴുത്തിനു പിടി മുറുക്കിയിട്ട് ഏതാണ്ട് 25 വർഷങ്ങളേ ആയിക്കാണൂ. മാർത്തോമ്മാ ഇന്ത്യയിൽ വന്നിരുന്നെങ്കിൽ തന്നെ ഒരു സഭ സ്ഥാപിച്ചിരുന്നോ എന്നൊരു ചോദ്യം ഉണ്ട്; അദ്ദേഹം സ്ഥാപിച്ചു എന്നു പറയുന്ന ഏഴര പള്ളികളിൽ എന്തു നടന്നുവെന്ന ചോദ്യവും അവിടെ ഇരിക്കട്ടെ, അന്നു നമ്പൂതിരിമാർ തെക്കേ ഇന്ത്യയിൽ ഉണ്ടായിരുന്നോ എന്ന ചോദ്യവും അവിടെ ഇരിക്കട്ടെ, അദ്ദേഹം ഇവിടെ വന്നെങ്കിൽ അന്നു പ്രായം 75 എന്നു പറയുന്നവർ ഏതെങ്കിലും ഒരു സൈഡിൽ ഇരിക്കട്ടെ, റോമിലുള്ള തിരുശേഷിപ്പ് ഏതു തോമ്മായുടേതാണെന്ന ചോദ്യവും അവിടെ ഇരിക്കട്ടെ, തോമ്മായുടെ സുവിശേഷം അംഗീകരിക്കാൻ നമുക്കു കഴിഞ്ഞോയെന്ന ചോദ്യവും അവിടെ ഇരിക്കട്ടെ, വീട്ടിലിരിക്കുന്ന അത്മായർക്ക് ഈ MA (RSc) കൊണ്ടെന്തു പ്രയോജനം എന്ന ചോദ്യം മാത്രം നിൽക്കട്ടെ. മതം (Religious Science? -RSc-) ഒരു ശാസ്ത്രമാണെന്നു ഞാൻ ആദ്യം കേൾക്കുകയാ; സീറോ മലബാർ സഭ ശാസ്ത്രീയമാണെന്നു തോന്നിയിട്ടുണ്ട്, അത്രേയുള്ളൂ. ശാസ്ത്രം മതത്തിന്റെ അങ്ങേ അറ്റത്തുണ്ടെന്നും ശാസ്ത്രത്തിന്റെ അങ്ങേ അറ്റത്തു മതമാണെന്നുമൊക്കെ പലരും പിറുപിറുക്കുന്നതു കേട്ടിട്ടുണ്ട് താനും. ഇതുപോലത്തെ കുറെ മണ്ടൻ ചോദ്യങ്ങളുമായി എന്നെങ്കിലും സാത്താൻ വരുമെന്നാദ്യം മനസ്സിലാക്കിയത് ചങ്ങനാശ്ശേരിക്കാരാണെന്നു തോന്നുന്നു. അവരിൽ ചിലരുടെ നീളം കൂടിയ ദൃഷ്ടിയുടെ ഫലമായിരിക്കണം ചങ്ങനാശ്ശേരിയിലെ മാർത്തോമ്മാ വിദ്യാനികേതൻ. അവിടെ മതശാസ്ത്രത്തിൽ ഡിപ്ലോമാ, ഡിഗ്രി, മാസ്റ്റേർസ് ഡിഗ്രി മുതലായവ അർഹരായവർക്ക് കൃത്യമായി കൊടുക്കുന്നു. കർത്താവിന്റെ കണക്കനുസരിച്ചാണെങ്കിൽ വചനം പ്രസംഗിക്കാനും, വെളിവുണ്ടാകാനും പരി. ആത്മാവിന്റെ അനുഗ്രഹം മാത്രം മതി, സർട്ടിഫിക്കറ്റ് വേണ്ട. സ്നാപക യോഹന്നാന്റെ കണക്കനുസരിച്ച് ജലത്താൽ സ്നാനപ്പെടുത്തുന്നവരുടെ കാലം കഴിഞ്ഞിരിക്കണം, പരി. ആത്മാവാൽ സ്നാനപ്പെടുത്തുന്നവർ വന്നിരിക്കുകയും വേണം; അതിനും വേണ്ട MA (RSc). പവ്വത്തിൽ പിതാവു പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ വിശ്വാസികളെ തയ്യാറാക്കുക എന്നതാണോ ഇതിന്റെ ലക്ഷ്യമെന്നു ഞാൻ സംശയിക്കുന്നു. അവിശ്വാസികൾ കാട്ടുകല്ലോ പന്നിപ്പടക്കമോ വികട സരസ്വതിയേയോ ആണു പുറത്തെടുക്കുന്നതെങ്കിൽ (പശ്ചിമ ഘട്ടത്തിലേതുപോലെ) എന്തു ചെയ്യണമെന്നു കോഴ്സിലില്ല (സിപ്പു തുറക്കുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും അതിലില്ല). ഈ കോഴ്സിലും പതിവു പോലെ, സഭ പഠിപ്പിക്കുന്നതു ശരിയാണെന്നതിനു തെളിവ് സഭയുടെ പഠനങ്ങൾ മാത്രമായിരിക്കാനാണു സാദ്ധ്യത. അച്ചന്മാരെ കുറ്റം പറയരുതെന്ന് അച്ചന്മാർ തന്നെ നമ്മളോട് പറയാറില്ലെ? അതു പോലെ. നമ്മുടെ വേദപാഠശാലയുടെ പേര് മതപാഠശാലയെന്നാക്കാൻ എത്ര നാളായി വിശ്വാസികൾ പറയുന്നു.

വടവാതൂർ സെമ്മിനാരിയിൽ നിന്നു പുറത്തിറങ്ങുന്ന ചങ്ങനാശ്ശേരി പോരാളികൾ മാത്രം മതി ഈ സഭയെ ഇതുപോലെ തന്നെ ശരിയാക്കാൻ എന്നിരിക്കെ ഇങ്ങിനെയൊരു നികേതൻ ആവശ്യമില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഇങ്ങിനെ ഓരൊരുത്തരുടേയും പേരിൽ നികേതനങ്ങൾ വന്നാൽ എന്താ സ്ഥിതി? പവ്വത്തിന്റെ കാലശേഷം ഒരു നികേതനുള്ള സ്ഥലം ഇടണമല്ലോ!  വേണ്ടിയിരുന്നത് ആയോധന കലകളിൽ പരിശീലനം നൽകുന്ന ഒരു മാർത്തോമ്മാ സ്കൂൾ ഒഫ് മാർഷ്യൽ ആർട്സ് ആയിരുന്നുവെങ്കിലും (ലത്തീൻ - സുറിയാനി വിശ്വാസികളുടെ ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന സൗഹൃദത്തിന്റെ ബലം പെട്ടെന്നു കൂടിയാൽ കരുതിയിരിക്കുന്നതു നല്ലതാ) ഏറ്റവും ഉപകാരം ചെയ്യുമായിരുന്നത് ചെകുത്താനെ പുറത്താക്കാൻ പഠിപ്പിക്കുന്ന സ്കൂൾ ഓഫ് എക്സോർസിസ്റ്റ്സ് ആയിരുന്നു. പിശാചുക്കളുടെ എണ്ണം കണ്ടമാനം കൂടിയിരിക്കുന്നു! കർത്താവ് പിശാചുക്കളെ പുറത്താക്കാനും പാപങ്ങൾ മോചിപ്പിക്കാനുമുള്ള അധികാരം ശിക്ഷ്യന്മാർക്കു കൊടുത്തെങ്കിലും, മിക്ക അച്ചന്മാരും കുമ്പസാരിപ്പിക്കാനുള്ള അധികാരം മാത്രമേ എടുക്കുന്നുള്ളൂ (പിശചുക്കളെ, വേണമെങ്കിൽ അത്മായൻ നേരിട്ടോട്ടെയെന്ന ഈ നിലപാട് ശരിയല്ല). അച്ചന്മാർക്ക് ചെകുത്താനുമായി ഒരു ധാരണ ഉണ്ടോയെന്നു ഞാനും സംശയിക്കുന്നു. വ്യാപകമായി നാമുപയോഗിച്ചു കൊണ്ടിരുന്നതും, സർവ്വ ഡ്രാക്കുളാ സിനിമകളിലും മനുഷ്യന്റെ ഏറ്റവും മികച്ച പ്രതിരോധായുധമായി കാണിക്കുകയും ചെയ്തിരുന്ന കുരിശു മാറ്റി മാനിക്കേയൻ കുരിശ് (ചെകുത്തന്റെ അടയാളം എന്നു വിശേഷിപ്പിക്കപ്പെട്ടു കേട്ടിട്ടുണ്ട്) അവതരിപ്പിച്ചത് എന്റെ സംശയം കൂടാനും കാരണമായി എന്നു പറയാതെ വയ്യ. 

കർത്താവ് അൽഭുതങ്ങൾ ചെയ്തു എന്നു നാം പറയുന്നു. വി. പത്രോസ് (കൊർണേലിയൂസിന്റെ ഭവനത്തിൽ) കർത്താവിന്റെ അൽഭുതങ്ങളെപ്പറ്റി പറഞ്ഞപ്പോൾ അതു ചെകുത്താനെ പുറത്താക്കൽ മാത്രമായി. യേശുവിൽ നിന്നു പിശാചുക്കളെ പുറത്താക്കാനുള്ള അധികാരം നേരിട്ടു കിട്ടിയ പതിനൊന്നു ശിക്ഷ്യരേയും ഭയമായിരുന്നതു കൊണ്ടാവണം, പൗലോസ് സ്ഥാപിച്ച സഭയുടെ പിന്നാലെ എല്ലാരും പോയത്; അവിടെനിന്നാണല്ലോ, ക്രിസ്ത്യാനികൾ  ഒരു പ്രസ്ഥാനമായതും പിന്നീട്  മതമായതും, കൂദാശകൾ ഒന്നൊന്നായി പെറ്റു പെരുകിയതും. കർത്താവാകട്ടെ ശിക്ഷ്യന്മാരാകട്ടെ, എല്ലാവരും ഒറ്റക്കൊറ്റക്കാളെ വിളിച്ച് പിശാചിനെ ഇറക്കി വിട്ടു; നമ്മുടെ കരി*ക്കുകാരാവട്ടെ (കരി* =കരിസ്മാറ്റിക്) ആളുകളെ കൂട്ടത്തോടെ വരുത്തി പിശാചുക്കളെ നേരിടുന്നു. എന്റെ സംശയം, ശരിക്കും പിശാചു ബാധിച്ചിരിക്കുന്നത് ആർക്കാണെന്നാ? തമാശയല്ല ഞാൻ പറയുന്നത്; മറുതുണിപോലുമെടുക്കാതെ കോയമ്പത്തൂർ നഗരത്തിൽ കറങ്ങി നടന്ന അതിരമ്പുഴയിലെ ഒരു പ്രസിദ്ധ ധ്യാനപ്രസംഗകന്റെ തലക്കുള്ളിൽ പരി. ആത്മാവായിരുന്നെന്നു മെത്രാൻ പോലും പറയില്ല (ധ്യാന പ്രസംഗകനായിരുന്ന അദ്ദേഹം ആരോടും പറയാതെ എവിടൊക്കേയോ ഏതാനും ആഴ്ചകൾ അലഞ്ഞു നടന്നുവെന്നു പറയപ്പെടുന്നു); എഡ്വിനച്ചനെ ഒളിപ്പിച്ചിരിക്കുന്നത് പരി. ആത്മാവാണെന്നും ആരും പറയില്ല. തൊടുപുഴയിൽ പ്രൊ. ജോസഫിനേയും, പഴയ നിയമത്തിലെ ജോബിനേയും പരീക്ഷിച്ചത് മാലാഖമാരായിരുന്നില്ലല്ലൊ. മോനിക്കായുടെ കാര്യത്തിൽ മോനിക്കാക്കുറപ്പുണ്ട്, നടന്നതെന്താണെന്ന്. വിദേശങ്ങളിൽ ഒരു വർഷം ഇരുപതിലേറെ കരി*ധ്യാനങ്ങൾ (ഏകദിനമായും ഏകവാരമായും) നടക്കുന്ന പള്ളികൾ വരെ ഉണ്ടത്രെ. ധ്യാനങ്ങളുടെ അതിപ്രസരം ഉണ്ടായാൽ, വീട്ടമ്മമാർക്ക് ഭ്രാന്തും, ഭർത്താക്കന്മാർക്കു കിറുക്കും, മക്കൾക്ക് വട്ടും, കാർന്നോന്മാർക്ക് ബുദ്ധിഭ്രമവും പിടിച്ചേക്കാമെന്നു മരക്കോന്തന്മാർ വരെ പറയുന്നു. വളരെ ദയനീയമാണവസ്ഥ, ഓരോരുത്തർ വിവരിക്കുന്നതു കേട്ടാൽ! 

ഓരൊ കരി*ധ്യാനം കഴിയുമ്പോഴും പ്രദേശത്തെ മൊത്തം പിശാചുക്കളുടെ എണ്ണം കൂടുകയാണോ കുറയുകയാണോ? The experiences of an Exorcist ൽ സഭയുടെ ഔദ്യോഗികനായ Fr Gabriel Amorth പറയുന്നത്, "നുണയന്മാരുടെ രാജാവാണ് പിശാചെന്ന കാര്യം നമുക്കു മറക്കാതിരിക്കാം, അവൻ വെറുതെ ആരിലെങ്കിലും കുറ്റം ആരോപിക്കുകയും സംശയവും ശത്രുതയും ഉണ്ടാക്കുകയും ചെയ്യും..." എന്നാണ്. മിക്ക കരി*ത്തൊഴിലാളികളും മനുഷ്യരെ കുറ്റക്കാരാക്കി പരസ്പരം ശത്രുതയുണ്ടാക്കുകയാണെന്നു പറയാം. അനന്ത സ്നേഹമായ ദൈവത്തിന്റെ കോപത്തിൽ നിന്ന് ഓടിയകലാനാണവർ പറയുന്നത്. അനന്തസ്നേഹം കടിക്കുമോ? ശിക്ഷിക്കുന്ന ദൈവത്തിന്റെ സ്നേഹം, എങ്ങനെ അനന്തവും വ്യവസ്ഥാതീതവുമാകും? കരി*ത്തൊഴിലാളികൾക്ക് സീറോമലബാർ മാത്രം ദൈവത്തിന്റെ മക്കളും ബാക്കിയെല്ലാം പിശാചിന്റെ സന്തതികളുമാണല്ലൊ! കരി*പ്രേഷിതരെ എതിർക്കുന്നവരെ (പരോക്ഷമായി) അവർ ശപിക്കുന്നതും കാണാം. "ശാപങ്ങൾ തിന്മയെ സഹായത്തിനു വിളിക്കുന്ന രീതിയാണിത്' (The experiences of an Exorcist - Fr Gabriel Amorth). ഈ ആധികാരിക പുസ്തകം തുടർന്നു പറയുന്നു, "ദൈവത്തിൽ നിന്നു വേർപെടുമ്പോൾ മനുഷ്യൻ പാവപ്പെട്ടവനും അസന്തുഷ്ടനുമാകുന്നു; ജീവിതത്തിന്റെ അർഥം മനസ്സിലാക്കാൻ അവനു സാധിക്കുകയില്ല. അതിലുപരി കഷ്ടപ്പാടുകളുടെയും സഹനത്തിന്റെയും മരണത്തിന്റെയും അർത്ഥവും. ലോകം ഒരു വശീകരണം പോലെ വെച്ചു നീട്ടുന്ന സന്തോഷങ്ങൾക്കായി അവൻ ആഗ്രഹിക്കുന്നു. ധനം, അധികാരം, ആരോഗ്യം, സ്നേഹം, സന്തോഷം, കീർത്തി...... പിശാച് ഇപ്രകാരം പറയുന്നതുപോലെ തോന്നും, "നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിന്റേതാകും"- ലൂക്കാ 4:6-7. ഓരോ കരി*ധ്യാനങ്ങളിലേക്കും ഇടിച്ചു കയറുന്ന മനുഷ്യർ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊന്നിനു വേണ്ടിയാണ് ഓടിയടുക്കുന്നതെന്ന സത്യം നടുക്കത്തോടെ മാത്രമേ എനിക്കു കാണാൻ കഴിയുന്നുള്ളൂ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സഭയിൽ, ദൈവത്തിൽ നിന്നകലുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന്. ഈ പുസ്തകത്തിൽ തന്നെ പറയുന്നു, "ജനക്കൂട്ടത്തെ ഇളക്കാനായി ചില പാട്ടുകാർ ഉപയോഗിക്കുന്ന ഉന്മത്തമായ സംഗീതം പിശാചിന്റെ ആയുധമാണെന്നു പറയാൻ ഞാൻ മടിക്കുന്നില്ല." 

ഇതേ പുസ്തകം, യഥാർത്ഥ വരങ്ങളും ദാനങ്ങളും വിവേചിച്ചറിയാൻ നാലു മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നു: 1) വ്യക്തികളോ സമൂഹങ്ങളോ കലർപ്പ്പില്ലാത്ത സുവിശേഷം ജീവിക്കുന്നവരാകണം (ഫാ.എഡ്വിൻ അടക്കം, വചനപ്രഘോഷകരായ നിരവധി പേർ ഗുരുതരമായ ആരോപണങ്ങൾക്കു വിധേയരായിട്ടുണ്ട്, (ഇപ്പോൾ തിളങ്ങിനിൽക്കുന്ന മിക്കവരും ആരോപണ വിധേയരാണ്). 2) വ്യക്തികളും സമൂഹവും ഇത്തരം ദാനങ്ങൾ സ്വീകരിക്കുന്നതു തികച്ചും സൗജന്യമായിട്ടായിരിക്കണം. സമ്പന്നരാകാനുള്ള കുറുക്കുവഴികളായി സംഭാവനകൾ പോലും സ്വീകരിക്കരുത് (പണം വാങ്ങാതെയോ പിരിവെടുക്കാതെയോ സുവിശേഷം പ്രസംഗിക്കുന്ന ഒരൊറ്റ കരി*പ്പണിക്കാരനെയെങ്കിലും ആർക്കെങ്കിലും കാണിച്ചുതരാമോ?). 3) ഇത്തരം ഭക്താഭ്യാസങ്ങളിൽ കൃപ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്ന വഴികൾ സഭ ഔദ്യൊഗികമായി അംഗീകരിച്ചതാവണം (ഇപ്പോഴത്തെ കരിസ്മാറ്റിക് ധ്യാനരീതികൾ നമ്മുടെ സഭ അംഗീകരിച്ചിട്ടുണ്ടെങ്കിൽ സദയം അറിയിക്കുക). 4) ഫലങ്ങൾ നന്മ ഉളവാക്കുന്നതായിരിക്കണം; ഫലത്തിൽനിന്നു വൃക്ഷത്തെ അറിയുക - മത്തായി 12: 32 (സമൂഹത്തിൽ ഇത്രയും ധ്യാനങ്ങൾ നടന്നു, സഭാമക്കൾ ധാർമ്മികമായി വളർന്നോ തളർന്നോ? ഫലമറിയാൻ, കേരളത്തിലെ ക്രിസ്ത്യൻ കുറ്റവാളികളുടെ ശതമാനം മാത്രം കണ്ടാൽ മതി; അല്ലെങ്കിൽ കരി*ധ്യാനങ്ങൾക്ക് മുമ്പും പിമ്പുമുള്ള കേരള കത്തോലിക്കരിലെ വിശ്വാസജീവിതം പരിശോധിച്ചാലും മതി; ഒന്നുമല്ലെങ്കിൽ, ഒരു ക്രിസ്ത്യാനിക്കിപ്പോൾ സമൂഹത്തിലുള്ള വില സുറിനോമീറ്റർ* (മറ്റുള്ളവർ പറയുന്ന ആക്ഷേപത്തിന്റ് വോൾട്ടേജ് അളക്കുന്ന മീറ്റർ) ഉപയോഗിച്ച് അളന്നു നോക്കിയാലും മതി. ഈ പുസ്തകം വായിക്കേണ്ടവർ, Sophia Books, Malaparamba, Kozhikode, 673009 എന്ന വിലാസത്തിൽ ബന്ധപ്പെടുക. 160 രൂപയാണ് ഈ പുസ്തകത്തിന്റെ വില. കോട്ടക്കൽകാരൻ മൈക്കിൾ, ഒന്നര വർഷം മുമ്പു വായിക്കാൻ തന്ന ഒരു പുസ്ഥകമാണിത്. റോമാ സഭയുടെ ഔദ്യോഗിക ഭൂതോശ്ചാടകനായിരുന്ന ഒരു വൈദികൻ എഴുതിയതാണിത്.

കരി*ക്കുടുംബങ്ങളുടെ (വിദേശങ്ങളിലെ) ഒരു വശം ഇങ്ങിനെ: ആകാവുന്ന മകനും ഭാര്യയും ജോലിസ്ഥലത്തു നിന്നു മാറിയാൽ പള്ളിക്കകത്ത് (ചില പുണ്യസ്ഥലങ്ങളിൽ രാത്രി ഒൻപതു മണിക്കു വീട്ടമ്മമാരുടെ ടെലിഫോൺ കൊന്തയുണ്ട്, ചിലടത്തിതു വാട്സാപ്പിലാണ് ); ഒപ്പമുള്ള അപ്പനും അമ്മയും മുഖത്തോടു മുഖം നോക്കി തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുകയും കറുപ്പിക്കുകയും ചെയ്യും. പ്രിയപ്പെട്ട റ്റാബ്ലറ്റ് മക്കൾ അവരുടെ മാതാപിതാക്കന്മാരെ വല്ലപ്പോഴും കാണുന്നു, അത്യാവശ്യ കാര്യങ്ങൾ മാത്രം സംസാരിക്കുന്നു, പരസ്പര ധാരണ എന്നതു കുടുംബത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു. ഇവിടെ വീടിനു കുഴപ്പമൊന്നും വരാതെ എല്ലാവരും നോക്കുന്നു; വീട്ടിനുള്ളിലുള്ള കുടുംബം തകരുന്നതാരും കാണുന്നുമില്ല! അമ്മമാർ ജോലികഴിഞ്ഞു വന്നു വീട്ടുജോലിയും ചെയ്തു വിശ്രമിക്കുകയും അപ്പന്മാർ പള്ളി സംബന്ധമായ കാര്യങ്ങളിൽ മിച്ച സമയം ചിലവാക്കുകയും ചെയ്യുന്ന വീടിന്റെ കാര്യം ഓർത്തു നോക്കിക്കേ! ഇംഗ്ലണ്ടിലെ വട്ടായി പ്രശ്നം, പരി. ആത്മാവിന്റെ ആളുകളെ വല്ലാതെ നോവിച്ചിട്ടുണ്ടെന്ന് കാണാൻ, ചിലർ സോഷ്യൽ മീഡിയാകളിലൂടെ നടത്തുന്ന ന്യായീകരണങ്ങൾ കേട്ടാൽ മതി (താമസിയാതെ പരി. ആത്മാവും ഫെയിസ് ബുക്കിൽ അക്കൗണ്ട് തുടങ്ങിയേക്കാം!). ഇപ്പോൾ അവർ പറയുന്നു, വട്ടായി ഒരു സാധാരണ അച്ചൻ മാത്രമെന്ന് (ഇതു തന്നെയല്ലെ ഞങ്ങൾ എക്കാലവും പറഞ്ഞുകൊണ്ടിരുന്നത്?). ആളുകൾ എതിർക്കുന്നത് വട്ടായി അച്ചനേയോ സോജി അച്ചനേയോ അല്ല, സമൂഹത്തെ അടിമുടി നശിപ്പിക്കുന്ന കരി*പ്രസ്ഥാനങ്ങളെ മൊത്തമാണ്. കുട്ടികളെന്തോർക്കുമെന്നു കരുതി, ഭാര്യയെ പിണക്കേണ്ടെന്നു കരുതി, സമൂഹത്തിൽ വിമതനാകേണ്ടെന്നു കരുതിയൊക്കെ ധ്യാനത്തിൽ വന്നു കൈപൊക്കി കാശും തന്നു പോകുന്ന നിരവധി പുരുഷന്മാരും, കെട്ടിയോന്മാരുടെ ശല്യം സഹിക്കാഞ്ഞ്‌ ധ്യാനത്തിൽ പങ്കെടുക്കുന്ന ഭാര്യമാരും, മാതാപിതാക്കൾ വഴക്കു പറഞ്ഞു വിടുന്ന കുട്ടികളും ഒക്കെയുണ്ടിതിൽ. അവസരം കിട്ടിയാൽ എല്ലാവരും തിരുവായ് തുറക്കുമെന്നിനിയെങ്കിലും മനസ്സിലാക്കുക (ഇംഗ്ഗ്ലണ്ടിൽ ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ?). ഇപ്പോൾ അച്ചന്മാരെ കുറ്റം പറഞ്ഞാൽ തറവാട് അറ്റുപോകും എന്ന വാദഗതി നിർത്തി, പരി. ആത്മാവിനെ കുറ്റം പറഞ്ഞാൽ മൊത്തം തീർന്നു എന്ന നിലയിലായി. (അതായത്, ഇവർ പറയുന്നിടത്തേ പരി. ആത്മാവിനു വരാൻ പാടുള്ളൂ, ഇവർ പറയുന്നതേ പരി.ആത്മാവു ചെയ്യാൻ സാദ്ധ്യതയുള്ളൂ, ഇവരെ വിമർശിക്കുകയെന്നാൽ പരി. ആത്മാവിനെ വിമർശിക്കുന്നതിനു തുല്യം; പരി. ആത്മാവു വരണമെങ്കിൽ ഇതു പോലെ കൂട്ടം കൂടി ബഹളം വെയ്ക്കണം!). നന്നായിരിക്കുന്നു കുട്ടികളെ, സാക്ഷാൽ യേശുമിശിഹായെ തെറി പറഞ്ഞവരോടു പോലും കർത്താവ് ഇങ്ങിനെ പറഞ്ഞിട്ടില്ല. 

നോട്ടിങ്ങ്ഹാം ന്യായീകരണം പോകുന്നതു കണ്ടോളൂ, സംഭവം നടന്നത് വേദിക്കു പുറത്ത് (അതായത് നൂറടികൂടി അകത്തേക്കു വന്നിരുന്നെങ്കിൽ സുരക്ഷിതരായേനെ), ഇവർ പ്രാർത്ഥിക്കാമെന്നേ പറയുന്നുള്ളൂ അൽഭുതം പ്രവൃത്തിക്കുന്നത് പരി. ആത്മാവാണ് (അപ്പോൾ പിന്നെ, അഭിഷേകാഗ്നി, രോഗശാന്തി, മലപ്പുറം കത്തി, തോക്ക്, കുന്തം, വാൾ, ചുറ്റിക എന്നൊക്കെ എന്തിനാ പറയുന്നത്?). പ്രിയ സ്നേഹിതരെ, സഭക്കു പുറത്തുള്ളവരല്ല, അകത്തുള്ളവരാ നിങ്ങളെ കൂടുതൽ വെറുക്കുന്നത്. ലത്തീനിലേക്കു മാറാൻ സമ്മതിച്ചാൽ സൗകര്യപ്പെടുന്നവർ മുഴുവൻ പോകും. സീറോ മലബാർ ഒഴിച്ചു ബാക്കി എല്ലാ റീത്തുകളും, മതങ്ങളും, സംസ്കാരങ്ങളും ദൈവത്തിനബദ്ധം പറ്റി നശിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള വില കുറഞ്ഞ വാദഗതി ഒന്നു നിർത്തിയാൽ കരി*വാദികളെ സുബുദ്ധിയുള്ളവരുടെ കൂട്ടത്തിൽ മറ്റുള്ളവർ പരിഗണിച്ചെന്നിരിക്കും. കുറഞ്ഞോരു കാലം കൊണ്ട് ഏറ്റവും അബദ്ധവിശ്വാസികൾ എന്ന പദവി ഐ എസ് ഭീകരരുടെ കൈയ്യിൽ നിന്നും സീറോ മലബാർ സ്വന്തമാക്കും. ലോകത്തിലെ ഏറ്റവും വൈബ്രന്റ് കമ്മ്യുണിറ്റി എന്നാണ് സഭയുടെ വെബ് സൈറ്റിൽ തന്നെ സ്വയം പറയുന്നത്. സത്യമാ....വൈബ്രേറ്റ് ചെയ്യാത്തവർ ഇതിനുള്ളിൽ കുറവാ. രണ്ടച്ചന്മാരെ ഡെറാഡൂൺ ഫോറസ്റ്റ് ഓഫീസർ മിനിയാന്നു പിടിച്ചു - 12 കിലോ കാട്ടിറച്ചിയുമായി. ഇറച്ചിയോ മീനോ ഇല്ലാതെ ഒരു നേരം പോലും പോവില്ല പലർക്കും. ഐ എസ് പോരാളികൾ മനുഷ്യരെ കൊല്ലുകയേ ഉള്ളൂ, ഞെക്കി പിഴിയില്ല. ഒരൊറ്റ വർഷം കേരളത്തിലെ 800 ഓളം സീറോമലബാർ പള്ളികളിലെല്ലാം കൂടി നടക്കുന്ന പിരിവ്, ആയിരം കോടിക്കു മുകളിൽ വന്നേക്കാം. ആർക്കെങ്കിലും പേടി തോന്നുന്നുണ്ടോ? സഭാസ്ഥാപനങ്ങളിൽ കൂടി കിട്ടുന്ന ക്യാപ്പിറ്റേഷൻ വേറെ, ഷോപ്പിങ്ങ് കോമ്പ്ലക്സുകൾ തരുന്നതു വേറെ, വിദേശങ്ങളിൽ നിന്നൊഴുകുന്നതു വേറെ, സംഭാവനകൾ വേറെ! കുമരകത്തു വരുന്ന ദേശാടന പക്ഷികളേയും, കേരളത്തിൽ ജോലി തേടി വന്നിട്ടുള്ള വടക്കേ ഇന്ത്യാക്കാരെയും ഇവർ ഉപദ്രവിക്കാൻ സാധ്യതയില്ല; പക്ഷികൾക്കു പരി. ആത്മാവിനെ പേടിയില്ല, വടക്കേ ഇന്ത്യാക്കാർക്കച്ചന്മാരെയും പേടിയില്ല. അലക്കാനിട്ടിരിക്കുന്ന ളോഹ കണ്ടാൽ ഹൃദയം മിടിക്കുന്ന മലയാളി മണ്ടന്മാരുള്ളിടത്തോളം കാലം കരി* കട്ടയായവിടെത്തന്നെ കാണും.

പതുപതിനാറു വർഷം വേദപാഠം പഠിച്ച കുട്ടികൾ പുല്ലുപോലെ ഒരു മന:പ്രയാസവും കൂടാതെ സഭ വിട്ടുപോകുന്നതിനേപ്പറ്റിയാ ഇയ്യിടെ ഇടുക്കി മെത്രാൻ പറഞ്ഞത്. ഇവർക്കെന്തു പറ്റി? ഒന്ന് + ഒന്ന് = മൂന്നെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സീറോ മലബാർ സഭ പഠിപ്പിക്കുന്ന കണക്കുകളും തിയറികളും ആരുടെയും പ്രായോജിക ജീവിതത്തിൽ ചേരുന്നില്ല; അതാണു പ്രശ്നം. പ്രാർത്ഥിക്കുമ്പോൾ ഇശ്ചിക്കുന്നതു പോലെ നടന്നാൽ അൽഭുതം, വെച്ചോ കാശ്; മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അതു ദൈവത്തിന്റെ പദ്ധതി - അതു കാണിച്ചു തന്നതിനു വെച്ചോ കാശ്. നിർത്തി പോയിക്കൂടെ ബഹുമാന്യ സ്നേഹിതരെ, സമുദായത്തെ നാണം കെടുത്താതെ? പണ്ടൊക്കെ പ്രപഞ്ചത്തിന്റെ ഏതു പൊത്തിൽ ചെന്നാലും അവിടൊരു മലയാളിയെന്നൊരു സങ്കൽപ്പം ഉണ്ടായിരുന്നു. ഇന്നതു മാറി, എവിടെ പത്തു മലയാളിയുണ്ടോ അവിടെ ഒരു സീറോ - മലബാർ അച്ചൻ, ഒരു കരി*ധ്യാനം എന്ന നിലയിലായി കാര്യങ്ങൾ. 

ഫാമിലി സിനഡും ഭാരത മെത്രാന്മാരും

റോമായി കഴിഞ്ഞ ഒക്ടോബറി കൂടിയതും ഒക്ടോബറി കൂടാനിരിക്കുന്നതുമായ സിനഡിറെ ഒരുക്കത്തിലേയ്ക്കായി നടത്തേണ്ടിയിരുന്ന കുടുംബസവെ കേരളത്തിലെ ഒരു രൂപതകളിലും നടത്തിയിട്ടില്ല എന്ന വിവരം എല്ലാവക്കും അറിവുള്ളതാണ്. എല്ലാ മെത്രാന്മാരെയും ഫ്രാസിസ് പാപ്പ ഇക്കാര്യം ചുമതലപ്പെടുത്തിയതാണ്. നാട്ടുമെത്രാന്മാ പോപ്പിനെ അനുസരിക്കാത്തവരാണന്ന് ഇതിനിന്ന് സ്പഷ്ടം.  ഭാരതത്തിലെ ചില ലത്തീ രൂപതകളി വെ നടത്തിയെന്ന് ചില മത്രാന്മാ അവകാശപ്പെടുന്നുണ്ട്. ഓരോ ഇടവകയിലേയും കുടുംബങ്ങക്ക് ചോദ്യം വിതരണം ചെയ്ത് അവരുടെ അഭിപ്രായങ്ങ ശേഖരിച്ചുകൊണ്ടുള്ള ഒരു വെ നടന്നിട്ടില്ലന്നാണ്  ച് സിറ്റിസസ് വോയിസ് (CCV) എന്ന സോഷ്യ മീഡിയ പ്രസിദ്ധീകരണത്തിൽനിന്ന് മനസ്സിലാക്കാ സാധിച്ചത്. മെത്രാന്മാരിനിന്ന് സംഭവിച്ചിട്ടുള്ള ഗുരുതരമായ ഒരു വീഴ്ച്ചയാണത്. മെത്രാന്മാരുടെ തലവനായ പോപ്പിനെ മെത്രാന്മാ അനുസരിക്കുന്നില്ലെങ്കി സഭാപൌര മെത്രാന്മാരെയും അനുസരിക്കണ്ടായെന്നു ഏതെങ്കിലും ഒരു വിശ്വാസി ചിന്തിച്ചാ അയാളെ നമുക്ക് പഴിക്കാ സാധിക്കയില്ല.


ഭാരതം മൊത്തത്തിലുള്ള മെത്രാ കോണ്‍ഫറസായിരുന്നു (CBCI) വെ നടത്തേണ്ടിയിരുന്നത്. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽതന്നെ, ഓരോ റീത്തിപ്പെട്ട മെത്രാന്മാരും അവരവരുടെ അജപാലന റിപ്പോട്ടായിരിക്കും റോമിലേയ്ക്കയച്ചിരിക്കുന്നത്. അതല്ലെങ്കി വലിയ കമ്പനിക ഉപഭോക്താക്കളെ സംബന്ധിച്ചുള്ള സാധാരണ വെപോലെ മെത്രാകമ്പനി തന്നെ വെ നടത്തിക്കാണും. ഇതൊക്കെ ഒരു വിശ്വാസിക്ക് ഊഹിക്കാനെ സാധിക്കു. ആടുകളുടെ മണം ഒട്ടുമേശാത്ത ഇടയന്മാ ചെയ്യുന്നതെല്ലാം അതി രഹസ്യമായിട്ടാണല്ലോ.

മെത്രാന്മാരോട് അല്മേനി, അയാൾ എത്ര മാന്യനും പണ്ഡിതനുമായാലും, എന്തെങ്കിലും  എഴുതി ചോദിച്ചാ അതിന് മറുപടിയും പ്രതീക്ഷിക്കേണ്ടതില്ല. അത്തരം പ്രാഥമിക മര്യാദ ഒന്നും ശീലിച്ചിട്ടുള്ളവരല്ല നമ്മുടെ മെത്രാന്മാ. ആനപ്പുറത്തിരിക്കുന്നവൻ എന്തിന് പട്ടിയെ പേടിക്കണം എന്നതാണ് അവരുടെ നയം.  അനഭിഷിക്തരുടെ അഹന്ത അപാരം തന്നെ. സഭാപൌരക്ക് അവ പുല്ലുവിലപോലും കൊടുത്തിട്ടില്ല. അതുകൊണ്ടാണല്ലോ ഒരു കുടുംബത്തെ സംബന്തിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങ  (ജനനനിയന്ത്രണം, വിവാഹമോചനം, ഭ്രൂണഹത്യ, സിവി കോടതിയിനിന്നും വിവാഹമോചനം ലഭിച്ചവ വിശുദ്ധ കുബാന സ്വീകരിക്കുന്ന വിഷയം, ഒരേ ലിംഗത്തിലുള്ളവ തമ്മിലുള്ള വിവാഹം, എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയി സംബന്ധിക്കുന്ന വിഷയം എന്നിങ്ങനെ എണ്ണമറ്റ വിഷയങ്ങൾ) വെ നടത്തി പഠിക്കാതിരുന്നത്. മേല്പ്പറഞ്ഞ വിഷയങ്ങ ഓരോ കത്തോലിക്കാ കുടുംബത്തെയും അടിസ്ഥാനപരമായി ബാധിക്കുന്ന കാര്യങ്ങളാണ്.

അഭിപ്രായ വോട്ടെടുപ്പു നടത്തിയല്ല സഭയുടെ പഠനങ്ങ എന്നത് സമ്മതിച്ചാതന്നെ ഓരോ വിശ്വാസിവഴിയും പരിശുദ്ധാത്മാവ് പ്രവത്തിക്കുന്നുണ്ടെന്നുള്ളത് സഭാപഠനം തന്നെയാണ്. അപ്പോ സാധാരണ വിശ്വാസികളുടെ അഭിപ്രായവും സിനഡിലേയ്ക്കുള്ള മാഗദശനമാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ വിശ്വാസികളിനിന്നും  മെത്രാന്മാ വെ നടത്തി പഠിക്കണ്ടതായിരുന്നു. അതാണ് ഫ്രാസിസ് പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടത്. സഭ വിശ്വാസികളെ ശ്രവിക്കണം. അതല്ലായെങ്കി സിനഡിറെ അനന്തരഫലം സഭയുടെ നാശത്തിന് വഴിയൊരുക്കും. അതിറെ പൂ ഉത്തരവാദിക മെത്രാന്മാരായിരിക്കും. കാരണം അവ പോപ്പിനെ അനുസരിക്കാതിരിക്കുകയും സഭാപൌരരെ ശ്രവിക്കാതിരിക്കുകയും ചെയ്തു
ആധുനിക യുഗത്തിലും മെത്രാന്മാ സഭാപൌരരെ ശ്രവിക്കാ കൂട്ടാക്കുന്നില്ലയെന്നത് അവിശ്വസിനിയം തന്നെ. അതിറെ പ്രധാന കാരണങ്ങ മെത്രാന്മാരുടെ അധികാരം ദൈവദത്തമാണെന്നുള്ള വിശ്വാസവും അവരുടെ വും കുന്നുകൂടി കിടക്കുന്ന ധനവും കണക്കില്ലാത്ത വരുമാനവും രാഷ്ട്രിയ പിടിപാടും അന്ധവിശ്വാസികളുടെ പെരുപ്പവുമാണ്. വിശ്വാസികളെ അനുദിനം വഞ്ചിക്കുന്ന ഇവരുടെ കൂന്തൻതൊപ്പിക്കിട്ട് നല്ലൊരു കൊട്ടു കൊട്ടാ പലസ്തീനായിലെ മരയാശാരിയുടെ കൊട്ടുപിടി തയ്യാറായിരുപ്പുണ്ട് എന്നത് അവർ മറക്കാതിരുന്നാൽ നന്ന്. KCRMൻറെയും അല്മായശബ്ദത്തിന്റെയും CCVയുടെയും  പ്രഗത്ഭരായ പയ്യന്മാർ യേശുവിനുവേണ്ടി ആ പണി തുടങ്ങിക്കഴിഞ്ഞു.

Friday, July 24, 2015

നമ്മുടെ ലോകം

എന്റേത് നമ്മുടേത്‌ ആകാതെ മനുഷകുലത്ത്തിനു ഭാവിയില്ല. എന്റേത് എന്ന ചിന്ത മനുഷവ്യക്തികള്‍ക്ക് മാത്രം സാധ്യമായ ഒന്നാണ്. അതിന്റെ അതിപ്രസരമാണ് ഏത്‌ സംസ്കാരത്തെയും കാപട്യത്തിലൂടെയും ധനാര്‍ത്തിയിലൂടെയും ശിഥിലമാക്കിക്കളയുന്നത്. നമ്മുടെ രാഷ്ട്രത്തെ ഇന്നഭിമുഖീകരിക്കുന്ന വിഭ്രാന്തിയും മറ്റൊന്നല്ലല്ലോ.

വ്യക്തിബോധമുദിക്കാത്ത മനുഷ്യരുടെ കൂട്ടായ്മയായിരുന്നു ആദിസമൂഹങ്ങള്‍. ഇന്നും മിക്ക ആദിവാസി സമൂഹങ്ങളിലും ഈ സ്വഭാവം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് അവരുടെയിടയില്‍ തനതുസമ്പത്ത് എന്നൊന്നില്ലാത്തത്. അവര്‍ക്ക് എല്ലാം പൊതുസ്വത്താണ്. വ്യക്തിക്ക് കേവല മൂല്യവത്ത ആവശ്യമില്ലാത്ത ഈ അവസ്ഥ ഒരു കുറവല്ല, മറിച്ച് ഒരു നേട്ടമായിത്തീരാമെന്നു ഇന്നത്തെ ധനാര്‍ത്തിയുടെ ദൂഷിതവലയങ്ങളില്‍പെട്ട് നട്ടംതിരിയുന്ന നമുക്ക് മനസിലാകേണ്ടിയിരിക്കുന്നു. അതുപോലെ, യുക്തിസഹമായി ചിന്തിച്ചാല്‍, നമുക്ക് വീണ്ടും മനസിലാക്കാം, എവിടെ വ്യക്തിയുടെ ചിരന്തനമൂല്യം ഒരു വിഷയമല്ലാതായിത്തീരുന്നുവൊ, അവിടെ സര്‍വജനീന സ്നേഹവും സര്‍വാശ്ലേഷിയായ മനുഷ്യത്ത്വവും സാധ്യമാകുന്നുവെന്ന്.

പരിഷ്കാരമെന്നത് വ്യക്തിവികാസത്തിന്റെ കഥയാണ്‌. എല്ലാ ഈഗോയിസവും വഞ്ചനയും കവര്‍ച്ചയും ഞാനെന്ന തോന്നലില്‍ ഉടലെടുക്കുന്നു. മൌനത്തില്‍ ലയിച്ചിരുന്ന ഒരു സൂഫിഗുരുവിന്റെയടുത്ത് ഒരാളോടിവന്നു പറഞ്ഞു: 'ഒരു കുരങ്ങനതാ ഒരു കറാരയുമായി വരുന്നു, എന്തേലും ചെയ്യണം, വേഗം!' 'പേടിക്കേണ്ടാ, അതൊരു പരിഷ്കൃത മനുഷ്യനല്ലാത്തിടത്തോളം.' ഗുരു ശാന്തനായി പറഞ്ഞു.
(പി. എന്‍. ദാസിന്റെ കൃതിയില്‍ നിന്ന്)

പ്രയോഗികാര്‍ത്ഥത്തില്‍ മാനുഷികമായ വികാസത്തിന് വ്യക്തിബോധം കാതലായി ഒന്നും സംഭാവന ചെയ്യുന്നില്ല. വ്യക്തിബോധം വരുത്തിവച്ചത്, നേരേമറിച്ച്, വിനയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാലംചെല്ലുന്തോറും, മനുഷ്യരുടെയിടയില്‍ മുമ്പൊരിക്കലുമുണ്ടാകാത്തത്ര ഭീകരതയും ഹിംസയും എവിടെയും കൂടിവരുന്നു. എന്റേത്, ഞങ്ങളുടേത് എന്ന ബോധമാണിതിനു പിന്നില്‍. അതിനു പകരം നമ്മുടേത്‌ എന്ന് ചിന്തിക്കാന്‍ പഠിക്കാതെ മുന്നോട്ടുപോകാന്‍ ഇനി സാധ്യമല്ല എന്ന നിലയിലെത്തിനില്‍ക്കുന്നു, നമ്മള്‍. കാലാകാലങ്ങളില്‍ ഉദിച്ചുയര്‍ന്ന മതങ്ങളെല്ലാം ശ്രമിച്ചത് സാഹോദര്യം സമത്വം തുടങ്ങിയ ഉദാത്താശയങ്ങള്‍ വ്യക്തികള്‍ക്ക് പഠിപ്പിച്ചു കൊടുക്കാനാണ്. എന്നാല്‍ ഇവയൊക്കെ വ്യക്തിമനസ്സിന്റെ ഉപരിതലത്തെ മാത്രമെ സ്പര്‍ശിച്ചുള്ളൂ. ആന്തരികതലത്തിലെ അഗാധതയിലേക്കു ഇവ വേരിറക്കിയില്ല. അതുകൊണ്ടല്ലേ, മതങ്ങളുടെ ശക്തമായ സ്വധീനമുണ്ടായിരുന്ന മൂന്നു മധ്യകാലനൂറ്റാണ്ടുകളില്‍ മതയുദ്ധങ്ങളുടെ രക്തം തളംകെട്ടിയത്. ഇന്നും മതത്തിന്റെ ആചാരാനുനുഷ്ഠാനങ്ങളും ദൈവപ്രീണനങ്ങളും, കേരളത്തിലെ മാര്‍ക്സിസത്തിന്റെ ചെങ്കൊടിയും ജാഥകളും പോലെ, ബാഹ്യചേഷ്ടകള്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു.

മതേതര ദാര്‍ശനികധിഷണയായ മാര്‍ക്സിസം പോലും ഒരിടത്തും മനുഷ്യന്റെ സ്ഥായിയായ രക്ഷക്കുതകിയില്ല. കാരണം, ഇവയുടെ മൂല്യങ്ങള്‍ ഉള്ളിലേക്ക് വേരിറക്കാന്‍, അതിനിടയില്‍ വികസിച്ചു വന്ന വ്യക്തിത്വങ്ങളുടെ കഠിനപ്രതലം അനുവദിച്ചില്ല. സ്വാര്‍ത്ഥതല്പരരായ ഏതാനും വ്യക്തികള്‍ കേരളത്തിലും ബംഗാളിലും ഈ മഹത്വാശയത്തിന്റെ ശവക്കുഴി തോണ്ടിക്കഴിഞ്ഞത് നാം കണ്ടു. ഇന്നുള്ള ഏത്‌ മതസമൂഹത്തെയും പോലെ, മാര്‍ക്സിസവും അപഹാസ്യമായ സംസ്കാരപ്രകടനം മാത്രമായി ശോഷിച്ചുപോയിരിക്കുന്നു.

വ്യക്തിത്വങ്ങളുടെ അതിപ്രസരമാണിതിനെല്ലാം ഉത്തരവാദി. ഉദാഹരണത്തിന്, അമേരിക്ക ഒരു സമുദായമായിട്ടല്ല, ബുഷ്‌ എന്ന ഒരൊറ്റ നികൃഷ്ടന്റെ അഹന്തയിലൂടെയാണ് അതുല്ല്യസംസ്കാരങ്ങളായ അഫ്ഗാനിസ്ഥാന്റെയും ഇറാക്കിന്റെയും നശീകരണത്തിനു കാരണമായി ഭവിച്ചത്. അധികാരം, അതിന്റെ ഏത്‌ ഭാവത്തിലും, അശ്ലീലവും അധമവുമാണ്. കാരണം, അതിലൂടെ സമൂഹം വ്യക്തിക്ക് കീഴ്പ്പെടേണ്ടിവരുന്നു.

പൊതുവുടമസമ്പ്രദായം നിലനില്‍ക്കുകയും സമൂഹത്തിലെ മുതിര്‍ന്നവര്‍ പരസ്പരധാരണയുടെ ബലത്തില്‍ പൊതുപ്രശ്നങ്ങള്‍ക്ക് തീര്‍പ്കല്‍പ്പിക്കുകയും ചെയ്തുപോന്ന പുരാവര്‍ഗ്ഗവ്യവസ്ഥയില്‍ മാത്രമാണ് സമഭാവന ഒരളവുവരെയെങ്കിലും സാക്ഷാത്കരിക്കപ്പെട്ടത്. എന്നാല്‍, സംസ്കാരമെന്ന മാനവവികൃതി പുരാവര്‍ഗ്ഗങ്ങളെ നശിപ്പിക്കുകയും തല്‍സ്ഥാനത്ത് ഭിന്നിപ്പിക്കുന്ന വേര്‍തിരിവുകള്‍ വളര്‍ത്തുകയും ചെയ്തു. സമൂഹത്തിന്റെ ആകെ മുക്തിയെന്നത് കയ്യൂക്കുള്ളവന്റെ മാത്രം മുക്തിയായി തരംതാണുപോകുന്നതിന് ഇന്നത്തെ ഇന്ത്യയിലും നമ്മുടെ സംസ്ഥാനത്തും ആവോളം ഉദാഹരണങ്ങളുണ്ടല്ലോ.

നമ്മുടെ ഓരോ അണക്കെട്ടും ഇപ്പറഞ്ഞതിനു സാക്ഷിയാണ്. വന്‍ അണക്കെട്ടുകള്‍ക്ക് വേണ്ടിമാത്രം ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്! അതില്‍ നല്ലപങ്കും ആദിവാസികള്‍. ഛത്തിസ്‌ഘട്ട്, ജാര്ഖണ്ട്‌, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വിവിധ വിദേശ കുത്തകകമ്പനികള്‍ക്കായി രാജ്യത്തെ വില്കുന്ന ഭരണകൂടം ചെയ്യുന്നത്  പൊന്മുട്ടയിടുന്ന താറാവിനെ കഴുത്ത് പിരിച്ചു കൊല്ലുക എന്നതിലുപരി പട്ടിണിപ്പാവങ്ങളെ അകാലമൃത്യുവിലേക്ക് തള്ളിവിടുകയാണ്‌.

എക്കാലത്തെയും മതങ്ങളില്‍ രക്ഷയെന്നത് വ്യക്തിയുടെ അന്വേഷണവും നേട്ടവുമായി കരുതപ്പെട്ടുപോന്നു. ദൈവസങ്കല്‍പം പോലും മാനുഷികമായ വികാരങ്ങളും ചേഷ്ടകളും സാദ്ധ്യമായ ഒരു വ്യക്തിയെന്ന ധാരണയിലേക്ക് മിക്ക മതങ്ങളും ഒതുക്കിക്കളഞ്ഞു. ഐശ്വരയുഗം അല്ലെങ്കില്‍ ദൈവരാജ്യം എന്ന സങ്കല്പത്തിലൂടെ യേശു ഉയര്‍ത്തിക്കാട്ടിയത് ഒറ്റപ്പെട്ട വ്യക്തികളുടെ മോക്ഷമല്ല, മറിച്ച്, മനുഷ്യവംശത്തിന്റെയാകെ അനുസന്ധാനമായിരുന്നു. എന്നിട്ടും, വ്യഷ്ടി സമഷ്ടിക്കും സമഷ്ടി വ്യഷ്ടിക്കും ബലിയര്‍പ്പിക്കപ്പെടുന്നയനുഭവമാണ് ക്രിസ്തുമതത്തിന്റെ ചരിത്രത്തിലുടനീളം കണ്ടിട്ടുള്ളതും ഇന്നും കാണുന്നതും.

യഹൂദ-ക്രൈസ്തവ പാരമ്പര്യമാണ് ഇന്ന് നാം നേരിടുന്ന പരിസ്ഥിതി വിനാശത്തിന് വിത്തുവിതച്ചത് എന്ന് പറഞ്ഞാല്‍ ആരും ഞെട്ടരുത്. ഉത്പത്തിയുടെ പുസ്തകത്തിലെ സൃഷ്ടിപുരാണം തൊട്ട് തുടങ്ങുന്നു ഈ കഥ. പെറ്റുപെരുകി ഭൂമി നിറഞ്ഞ്‌, അതിനെ കീഴടക്കി സകലത്തിന്റെയുംമേല്‍ ആധിപത്യം സ്ഥാപിക്കുക എന്നാണുപോലും യഹോവ മനുഷ്യനോടു കല്പിച്ചത്! എല്ലാ ജീവൻറെയും അമ്മയും അസ്തിത്വാടിസ്ഥാനവുമായ പ്രകൃതിയോടുള്ള ഈ കലാപനിലപാടാണ് ശാസ്ത്രസാങ്കേതിക വിദ്യകള്‍ പ്രതിനിധാനം ചെയ്യുന്ന ഏത്‌ സംസ്കാരത്തിന്റെയും ഉള്‍ക്കാമ്പ്. പ്രകൃതിയെ മാത്രമല്ല, മറ്റു മനുഷ്യരെയും കീഴടക്കുകയാണ് ഇന്ന് പണംകൊണ്ട് ശക്തരായ ഏവരും ലക്ഷ്യംവയ്ക്കുന്നത്. പ്രത്യേകിച്ച്, വെള്ളക്കാര്‍ക്കു സ്വാധീനമുള്ള അന്യനാടുകളിലെല്ലാം ഒന്നാന്തരം പകല്‍ക്കൊള്ളയാണ് നടക്കുന്നത്. മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെന്നപോലെ, ഇന്ത്യയിലും പണക്കാരുടെ പ്രീതിക്കായി ഇതുതന്നെയല്ലേ സർക്കാർ പാവങ്ങളോട് ചെയ്യുന്നത്?

മനുഷ്യനും ദൈവത്തിനും ചേരാത്ത വിശുദ്ധലിഖിതങ്ങളുടെ വിശുദ്ധിയെ ചോദ്യംചെയ്യേണ്ട കാലം പണ്ടേ കഴിഞ്ഞു. മനുഷ്യനെയും അവന്റെ ഈശ്വരനെയും പ്രകൃതിയുടെ ഭാഗമായി, പ്രകൃതി തന്നെയായി, കാണാന്‍ പഠിക്കാതെ ഈ തെറ്റ് തിരുത്താനാവില്ല എന്ന് പോപ്‌ ഫ്രാൻസിസ് നമ്മെ ഓർമിപ്പിക്കുന്നു. ജീവിക്കാനാണ്, ലാഭമുണ്ടാക്കാനല്ല മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കേണ്ടത്. "ഞാന്‍ നിന്നില്‍നിന്നു ഖനനം ചെയ്തെടുക്കുന്നത്‌ വീണ്ടും നിറഞ്ഞ്‌ കുമിയട്ടെ. നിരാമയത്വം തരുന്നവളേ, ഞാനേല്‍പ്പിക്കുന്ന ക്ഷതം നിന്റെ മര്‍മ്മബിന്ദുക്കളോളം, നിന്റെ ഹൃദയത്തോളം, എത്താതിരിക്കട്ടെ." എന്ന അഥര്‍വവേദസൂക്തം പ്രകൃതിയും മനുഷ്യനുമായുള്ള പരിശുദ്ധമായ ബന്ധത്തെ കൃത്യമായി സൂചിപ്പിക്കുന്നു. സ്ത്രീപുരുഷബന്ധം പോലെ പരസ്പരപൂരകവും, പരസ്പരപോഷകവുമായിരിക്കണം അത്.

ചുരുക്കി പറഞ്ഞാല്‍, എന്റേത് എന്നതിന് പകരം, നമ്മള്‍, നമ്മുടേത്‌ എന്ന ബോധ്യം മനുഷ്യരെ തമ്മില്ത്തമ്മിലും മനുഷ്യരെയും പ്രകൃതിയിലുള്ള എല്ലാറ്റിനെയും തമ്മിലും ബന്ധിപ്പിക്കാതെ, നമുക്ക് അതിജീവനം അസാദ്ധ്യമാണ്. ഇങ്ങനെയൊരു തിരുത്തിലൂടെയുള്ള പൂര്‍ത്തീകരണം ക്രൈസ്തവപാരമ്പര്യത്തിനും അനിവാര്യമാണ്. ഫ്രാന്‍സിസ് അസ്സീസി, മൈസ്റ്റര്‍ എക്ഹാര്‍ട്ട്, തെയ്യാര്‍ ദ് ഷര്‍ദാന്ഗ് തുടങ്ങിയവര്‍ ഈ കാഴ്ചപ്പാടിന്റെ ഉപജ്ഞാതാക്കളായിരുന്നു.

ഇങ്ങനെയൊരു മതസംസ്കൃതി രൂപംകൊള്ളണമെങ്കില്‍, മനുഷ്യവ്യക്തിത്വത്തെ മാത്രമല്ല അമിതപ്രാധാന്യത്തില്‍ നിന്നു വിമുക്തമാക്കേണ്ടത്; ഈശ്വരസങ്കല്പവും ഇന്ന് വ്യാപകമായിതീര്‍ന്നിട്ടുള്ളതിതില്‍ നിന്ന് വ്യത്യസ്തമാകണം. അതായത്, മനുഷ്യനും പ്രകൃതിക്കും മേലേയെവിടെയോ വാഴുന്ന ഒരു വിശ്വവ്യക്തിയായി ഈശ്വരനെ കാണുന്നതിനു പകരം എല്ലാ അസ്തിത്വത്തിന്റെയും ആഴവും ചൈതന്യവുമായി ആ ശക്തിയെ കാണാന്‍ നമുക്ക് കഴിയണം. ദൈവം എന്ന വാക്ക് പോലും ഇന്ന് ബാലിശമായ സങ്കല്‍പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു - നമ്മുടെയെല്ലാ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങളിലും വെറും പുകഴ്ത്തലുകളിലൂടെയും യാചനകളിലൂടെയും പാട്ടിലാക്കാവുന്ന ഒരപ്പൂപ്പന്‍ എന്ന മട്ടില്‍. ഈ കാഴ്ചപ്പാട് വളര്‍ത്തുന്നതില്‍ യേശുവിന്റേതായി കുറിക്കപ്പെട്ടിട്ടുള്ള ചില വചനങ്ങളും പങ്കുവഹിച്ചിട്ടുണ്ട്‌. "സ്വര്‍ഗസ്ഥനായ പിതാവ്" എന്ന സംജ്ഞക്ക് വ്യക്തിത്വത്തിലൂന്നിയ ചില പരിമിതികളുണ്ട്. അതു ദൈവത്തെ മനുഷ്യസമാനനാക്കുന്നു. കൂടാതെ, അതു ദൈവതത്തെ പ്രകൃതിയില്‍നിന്നു വേര്‍തിരിക്കയും ചെയ്യുന്നു. ഇതിനെല്ലാമുപരി, പിതാവ്, പുത്രന്‍, പരിശുദ്ധാരൂപി എന്ന കടിച്ചാല്‍ പൊട്ടാത്ത ത്രിത്ത്വൈകസമസ്സ്യയും. അതും പോരാഞ്ഞ്, മൂവര്‍ക്കും പുല്ലിംഗഭാവങ്ങളും ഗുണങ്ങളും! ഇത്തരം ലളിതവത്ക്കരണങ്ങളില്‍ മുറുകെപ്പിടിക്കുന്നവരാണ് എല്ലാ വചനപ്രഘോഷകരും. ഈ തെറ്റിധാരണയിൽനിന്ന് മോചനം നേടാന്‍ ഒരു സത്യക്രിസ്ത്യാനിക്കും സാധ്യമല്ലതന്നെ. കാരണം, ഇതെല്ലാം പക്വതയെത്താത്ത ചെറുപ്രായം മുതല്‍ തന്നെ അബോധമനസ്സിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്ന വിശ്വാസപ്രമാണങ്ങളുടെ കാതലില്‍ പെടുന്നു. അന്ധമായ ഇത്തരം മാനസികാടിമത്തം ചിലതരം വികാരപ്രീണനങ്ങള്‍ക്ക് ഉപകരിക്കുമെങ്കിലും, വൈയക്തികമായതൊന്നും അനന്തബോധവുമായി ഉള്‍ചേര്‍ന്ന്പോകാന്‍ പക്വമായ യുക്തിയനുവദിക്കുകയില്ല. അതുപോലെതന്നെ, എത്ര ശ്രമിച്ചാലും, മനുഷ്യാവതാരമെന്ന സൂത്രപ്പണി സര്‍വാസ്തിത്വത്തിന്റെയും കാതലായ ദൈവതവുമായി കൂട്ടിച്ചേര്‍ക്കുക തീര്‍ത്തും ബാലിശം തന്നെയെന്നു പറയേണ്ടിവരും. ദൈവത്തില്‍നിന്നു വേര്‍പെട്ടുനില്‍ക്കുന്ന ഒരു പ്രകൃതിയില്‍ അവള്‍ക്കെതിരെ പോരാടുന്ന മനുഷ്യന്റെ വ്യക്തിജന്യമായ ഭയപ്പാടുകളാണ് ദൈവാവതാരങ്ങളുടെ ആവശ്യമനുഭവപ്പെടുത്തുന്നത്. എല്ലാം നമ്മെ ഉള്‍ക്കൊള്ളുകയും നാം എല്ലാറ്റിന്റെയും ഭാഗമെന്ന അനുഭവമുണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് സമഗ്രമായ ഒരുദ്ഗ്രഹണത്തിന്റെ പാതയില്‍ നാം എത്തിച്ചേരുക.

മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര


By ജോസഫ് പടന്നമാക്കൽ

ശ്രീ ചാക്കോ കളരിക്കൽ ‍ രചിച്ച  ഏതാനും  പുസ്തകങ്ങള്‍ അദ്ദേഹം എനിക്കു തപാലില്‍ അയച്ചുതന്നിരുന്നു.  തികച്ചും, യാദൃശ്ചികമായി അപരിചിതനായ ഒരാളില്‍ നിന്നും മലയാളത്തില്‍ രചിച്ച ഈ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ വിസ്മയത്തോടെ തന്നെ  ഓരോ പുസ്തകത്തിന്റെയും താളുകളൊന്നു ‍ മറിച്ചു നോക്കി. പുരോഹിതാശയങ്ങള്‍ നിറഞ്ഞ ചപ്പു ചവറുകളായിരിക്കുമെന്നാണ് ‍ ആദ്യം ഞാൻ വിചാരിച്ചത്. ‍പദ്മഭൂഷന്‍ എം.വി. പൈലിയുടെ അവതാരിക വായിച്ചപ്പോൾ  പുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി വിലയിരുത്താനും  പുരോഗമന വാദിയായ ഒരു നവീകരണ ചിന്തകന്‍റെ  ആശയ പുഷ്ടി നിറഞ്ഞ പുസ്തകങ്ങളെന്നു മനസിലാക്കാനും സാധിച്ചു.

അല്മായർ  സഭയെയോ സഭാധികാരികളെയോ ‍ വിമര്‍ശിച്ചാല്‍ നിത്യനരകം കല്പ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണ്  ആദിമ കാലം മുതൽ  കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നത്. അത് ഇന്നും മാറ്റമില്ലാതെ തുടരുന്നു. നന്മ  തിന്മകളോ   ശരികളോ   തെറ്റുകളോ  ഗൗനിക്കാതെ   പാപത്തിന്‍റെ പ്രതിഫലം അനുഭവിക്കണമെന്ന് സഭ എന്നും വിധിയെഴുതിയിരുന്നു.  സഭയുടെ ചട്ടക്കൂട്ടിൽ അടിമകളെപ്പോലെ കഴിയുന്ന അല്മായർ നാളിതുവരെ ‍ ഇതു വിശ്വസിച്ചിരുന്നു. സഭയെപ്പറ്റി ഗഹനമായി പഠിച്ചിട്ടില്ലാത്ത എന്റെയും ചിന്താഗതി ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയായിരുന്നു .

ദീര്‍ഘനാളുകളായുള്ള അമേരിക്കന്‍ ജീവിതം മൂലം മലയാള ഭാഷയുമായി ഞാൻ അകന്നുപോയിരുന്നു.  മലയാളാക്ഷരങ്ങള്‍ കൂട്ടി വായിക്കാനുള്ള ക്ഷമക്കുറവു മൂലം മലയാളത്തില്‍ എന്തെങ്കിലും വായിക്കുവാനും മടിയനായിരുന്നു. എന്നാൽ  ശ്രീ ചാക്കോയുടെ വിപ്ലവാശയങ്ങള്‍ നിറഞ്ഞ   'മതാധിപത്യം കത്തോലിക്കാസഭയില്‍'  എന്ന ഗവേഷണ ഗ്രന്ഥം   കണ്ട മാത്രയിൽ തന്നെ ‍ എന്തെന്നില്ലാത്ത ആവേശത്തോടെ ആദ്യപേജു മുതല്‍ തുടർച്ചയായി അവസാന പേജുവരെ  വായിച്ചു. ഒരു സാധാരണ അല്മെനിയെപ്പോലെ ഉള്ളിലൊതുക്കി വെച്ചിരുന്ന എന്‍റെയുംകൂടി  ഒളിഞ്ഞിരുന്ന ആശയങ്ങളായിരുന്നു അദ്ദേഹത്തന്റെ ഈ പുസ്തകത്തിൽ ‍ ‍ ഉടനീളം പ്രതിഫലിച്ചിരുന്നത്. ഇത്തരം  നവീകരണാശങ്ങളടങ്ങിയ   പുസ്തകങ്ങള്‍ സ്കൂളിലോ കോളേജിലോ പഠിക്കാൻ ‍ സാധിക്കില്ല. ഗ്രന്ഥപ്പുരകൾ തേടിയാലും  കണ്ടെത്തുക ദുഷ്ക്കരമായിരിക്കും. സ്വതന്ത്രമായ ആശയങ്ങള്‍  ഉള്‍കൊള്ളാന്‍ കഴിവുള്ളവര്‍ക്ക് ഈ ഗ്രന്ഥം ആനന്ദവും  മനസ്സിന് കുളിര്‍മ്മയും നല്കും .  പ്രാര്‍ഥനയും നേര്‍ച്ചയും മാത്രമായുള്ള  പള്ളി ജീവിതം നയിക്കുന്ന  സഭാമക്കൾക്കും ‍‌ മാറ്റത്തിനെതിരെ  ചിന്തിക്കുന്ന ബുദ്ധിശൂന്യർക്കും  ഈ പുസ്തകം ബോറടിയുമായിരിക്കും.
പുരോഹിതരുടെ കൊള്ളരുതായ്മകള്‍  നിത്യ ജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചവനായ  ഞാന്‍  മനസ്സിനുള്ളിൽ ‍ അവർക്കെതിരായ ഒരു വിപ്ലവകാരിയായിരുന്നു.  ശ്രീ കളരിക്കൽ ചാക്കോച്ചനെപ്പോലെ തീയോളജി പഠിക്കാൻ ‍ ഭാഗ്യമുണ്ടായില്ല. ‍ അതുകൊണ്ട്  ഗഹനമായി ചിന്തിച്ചുകൊണ്ട്‌  അവർക്കെതിരെ ശബ്ദിക്കാനുള്ള കഴിവോ  ഉണ്ടായിരുന്നില്ല.  പുരോഹിതരെപ്പറ്റി പൊതുവേ  എനിക്ക് മതിപ്പും കുറവായിരുന്നു. എന്നാല്‍ ചാക്കോച്ചന്‍റെ ഈ വിപ്ലവകൃതി സഭയുടെ പുരോഗതിക്കുവേണ്ടി നല്ല പുരോഹിതർക്കായുള്ള  മുറവിളിയാണെന്ന് ഓരോ പേജുകളിലും പ്രതിഫലിക്കുന്നത് കാണാം.  പുരോഹിതരോ മെത്രാന്മാരോ അദ്ദേഹത്തിൻറെ ഈ  പുസ്തകം ഒന്ന് വായിച്ചിരുന്നെങ്കിൽ ‍ യേശുവും പരിശുദ്ധമായ ഒരു സഭയുമായി കൂടുതൽ ഐക്യപ്പെടുമായിരുന്നു.  സഭയുടെ മതാധിപത്യത്തിനടിസ്ഥാനമായ ഈ പുസ്തകം നല്ല പുരോഹിതരെ തേടിയുള്ള ഒരു അന്വേഷണം  കൂടിയാണ്.

കഴിഞ്ഞ കാലങ്ങളില്‍ പള്ളിയോടും പുരോഹിതരോടും അകന്നുള്ള  ജീവിതമായിരുന്നതിനാൽ ചാക്കോച്ചന്റെ ഈ പുസ്തകം വായിക്കുന്നവരെ യേശുവിനെയും  അവിടുത്തെ മഹനീയ തത്വങ്ങളെയും  കാര്യമായി  ഞാൻ   ചിന്തിക്കാറില്ലായിരുന്നു. എന്നാല്‍ യേശു പുരോഹിതന്‍റെയല്ല അല്‍മായന്‍റെ സ്വത്താണെന്ന് അദ്ദേഹത്തിന്‍റെ ഈ പുസ്തകമാണ് എന്നെ വഴികാട്ടിയത്.  പുരോഹിതരോടുള്ള വെറുപ്പിന് ശമനവും വന്നു. സഭയുടെ നന്മക്കായി  നല്ല പുരോഹിതരെ തേടിയുള്ള ചാക്കോച്ചന്‍റെ ചിന്താഗതികളുമായി  ഞാനും അലിഞ്ഞു ചെര്‍ന്നു. എന്നിലെ ഒരു എഴുത്തുകാരൻ ജനിച്ചതും  അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നിന്ന് ലഭിച്ച അറിവുകളിൽക്കൂടിയാണെന്നും അഭിമാന പൂർവ്വം ഞാനിന്നിവിടെ കുറിക്കട്ടെ.

സഭ അല്‍മായന്‍റെതാണന്നുള്ള ഒരു ബോധവല്‍ക്കരണം നേടുകകൂടിയാണ്, ഈ  പുസ്തകം രചനയിൽക്കൂടി  ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരിക്കുന്നത്‌.  അതിനായി  വൈദികാധികാരം വെട്ടിക്കുറക്കാനും നിർദ്ദേശിച്ചിരിക്കുന്നു.  ഗ്രന്ഥകാരന്‍റെ സ്വന്തം ജീവിതാനുഭവങ്ങളും അനുഭവപാഠങ്ങളും ‍  ഈ പുസ്തകത്തിൽ പകർന്നു വെച്ചിട്ടുണ്ട്. ലോകം മുഴുവന്‍ വൈദികരുടെ കൊള്ളരുതായ്മകൾമൂലം  അനേകർ സഭ വിട്ടുപോവുന്നു. ഒരിക്കല്‍ ഈ പുസ്തകം  വായിക്കുന്ന വായനക്കാരന്  ഞെട്ടിക്കുന്ന സത്യങ്ങള്‍ പലതും മനസിലാക്കാൻ സാധിക്കും.  സഭയുടെ അന്തസും പാരമ്പര്യവും കാത്തു സൂക്ഷിക്കാനായി   യേശു ചൈതന്യം നിറഞ്ഞ  ഒരു യുഗത്തിലേക്ക്   അവിടുത്തെ പ്രിയരായവർ കുതിച്ചു ചാട്ടത്തിനായും  മോഹിക്കും.
കോണ്‍സ്റ്റാന്‍റ്റിന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ സഭയില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങി. പോപ്പിന്‍റെയും മെത്രാന്മാരുടെയും രാജവാഴ്ചകള്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് നിഷ്ടൂരതയുടെയും രക്തപ്പുഴകളുടെയും കഥകളാണ് സഭയ്ക്ക് പറയുവാനുള്ളത്.സഭയെ വിമർക്കുന്നവന് രാജാധികാരത്തിന്‍റെ മറവില്‍ തൂക്കുകയറുകളുടെ കാലങ്ങളുമുണ്ടായിരുന്നു. സഭ ശാസ്ത്രപുരോഗതിക്കും വിലങ്ങുതടിയായിരുന്നു. നവോത്വാന ചിന്തകളുമായി സഭയ്ക്കുള്ളില്‍ ആഞ്ഞടിച്ച വിപ്ലവ ചിന്താഗതിക്കാരെ സഭ  അടിച്ചമർത്തി അവരെ ഇല്ലാതാക്കിക്കൊണ്ടിരുന്നു. സഭയുടെ ദുഷിച്ച പ്രവണതകളിൽനിന്നും മുക്തി നേടിക്കൊണ്ട് ചിന്താശീലരായവർ  നവീകരണ സഭകള്‍ക്കു തുടക്കമിട്ടു.  പിൽക്കാലങ്ങളിൽ സഭയ്ക്കേറ്റ  മുറിവുകളെയില്ലാതാക്കി സഭയെ പുനരുദ്ധരിക്കാൻ ‍ ഈശോസഭാ വൈദികരും കര്‍മ്മീലീത്താ വൈദികരും ലോകമെമ്പാടും  ശ്രമിച്ചതും ചരിത്രമാണ്.
കുരിശുയുദ്ധങ്ങൾ  വഴി യൂറോപ്പു മുഴുവന്‍ രക്തപ്പുഴകള്‍ ഒഴുക്കി. നാശത്തിന്‍റെ വിത്തുകള്‍ വിതച്ചുകൊണ്ട്  ലോകം  മുഴുവന്‍ ദാരിദ്ര്യം നിറയ്ക്കുക സഭയുടെ നയമായിരുന്നു. മാര്‍ട്ടിന്‍ ലൂതറിനെയും ഗലീലിയോയെയും പീഡിപ്പിച്ച പാപക്കറകള്‍ സഭയുള്ളടത്തോളം നിലനില്‍ക്കും.  സഭയുടെ നിശബ്ദതയിൽ  നാസിക്യാമ്പില്‍ നടന്നനൂറായിരം കൂട്ടക്കൊലകളുടെയും ക്രൂരതയുടെയും ചരിത്രങ്ങൾ  യഹൂദ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നതും കാണാം.

അല്മായര്‍ സഭയെ വിമര്‍ശിച്ചാല്‍ സഭാവൈരികളും കമ്മ്യൂണിസ്റ്റുകളുമായി മുദ്രകുത്തുന്ന ഒരു കീഴ്വഴക്കമാണ് സഭക്കുള്ളത്.  തെറ്റുകളെ തിരുത്തുകയല്ല തെറ്റുകള്‍ ആവര്‍ത്തിക്കുവാനാണു സഭാ നേതാക്കള്‍ക്ക്  താല്പര്യം. അര്‍ഹമായ വിമര്‍ശനം സഭാ നേതൃത്വം  ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം സഭാ വിമര്‍ശന പുസ്തകങ്ങള്‍ വളരെ വിരളമായേ  ഗ്രന്ഥപ്പുരകളില്‍ കാണ്മാനുള്ളൂ. മലയാളത്തിലാണെങ്കില്‍ സഭാ മേലധികാരികളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാവുന്ന ഒരു ആധികാരിക പുസ്തകം കാണുക പ്രയാസമാണ്. ഇതിനൊരു അപവാദമായി  സഭയെ വിമര്‍ശനങ്ങളിൽക്കൂടി  കൂടുതൽ അടുത്തറിയാൻ  ഒരു നല്ല പുസ്തകം ശ്രീ  ചാക്കോ കളരിക്കൽ ‍ വായനക്കാര്‍ക്കായി കാഴ്ച വെച്ചിരിക്കുകയാണ്.
ഈ  പുസ്തകത്തിലുള്ള ‍ ഓരോ അദ്ധ്യായങ്ങളിലും  'സഭ' എന്ന ഏകാധിപത്യത്തെപ്പറ്റി  ഒരു ഗവേഷണ പരമ്പരപോലെയാണ് വിവരിച്ചിരിക്കുന്നത്. സഭയുടെ കുത്തഴിഞ്ഞ  നേതൃത്വം, അഴിമതികൾ,  പണംകൊള്ളകള്‍, പുരോഹിത ലൈംഗിക കുറ്റവാളികള്‍ ഇങ്ങനെ അനേക സാമൂഹ്യക പ്രശ്നങ്ങൾ വായനക്കാരുടെ  ചിന്തകളെ ഉത്തേജിപ്പിക്കുന്നതാണ്.  ആദ്യ അദ്ധ്യായം സഭയിലെ സ്ത്രീപുരുഷ വിവേചനത്തെപ്പറ്റി വിവരിച്ചിരിക്കുന്നു.  സ്ത്രീപുരുഷ അസമത്വങ്ങള്‍ പൌരാണികകാലം മുതലുള്ള പുരാണങ്ങളിലും വേദങ്ങളിലും, ബൈബിളിലും ഉടനീളം കാണാം. ബൈബിളും പുരാണങ്ങളുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ താറടിക്കുന്നതാണ്. സെന്‍റ് പോള്‍ എഴുതിയ സുവിശേഷത്തിലും സ്ത്രീയെ വിലകുറച്ചു കാണിച്ചിരിക്കുന്നതു കാണാം.  പൌരാണിക ഗ്രന്ഥങ്ങളില്‍ മനുതൊട്ടു പോൾ വരെ സ്ത്രീയെ തരംതാഴ്ത്തികാണിക്കുന്നുണ്ട്‌. സ്ത്രീ കൌശലക്കാരിയും വിശ്വസിക്കുവാന്‍ കൊളളാത്തവളും ശാത്താന് വാതില്‍ തുറന്നു കൊടുക്കുന്നവളെന്നുമൊക്കെ മതഗ്രന്ഥങ്ങളില്‍ കാണാം. ഇങ്ങനെ സ്ത്രീയെ സൃഷ്ടിയുടെ അപൂര്‍ണ്ണയായി ബൈബിളിലും പുരാണങ്ങളിലും എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ദൈവവാക്യങ്ങളാണ് ബൈബിളെങ്കില്‍  സ്ത്രീപുരുഷ അസമത്വം പാടില്ലായിരുന്നുവെന്നും ‍ സെന്‍റ് പോളിന്‍റെ സ്ത്രീയെ താഴ്ത്തികൊണ്ടുള്ള വചനങ്ങള്‍ പുരുഷന്റെ സൃഷ്ടിയാണെന്നും ശ്രീ കളരിക്കൽ ‍ വിശ്വസിക്കുന്നു. പൌരാഹിത്യ മേധാവിത്വത്തിന്‍റെ അടിമത്വത്തില്‍നിന്നും  സ്ത്രീകളെ മോചിപ്പിക്കണമെന്ന ആഹ്വാനം അദ്ദേഹം   ഈ പുസ്തകത്തിൽ ഉടനീളം ആവർത്തിച്ചിട്ടുണ്ട്.   പൌര രാക്ഷ്ട്രീയത്തിലും സാമൂഹിക ചിന്താഗതികളിലും  സ്ത്രീ വളരെയേറെ മുന്നേറിയെങ്കിലും സഭയ്ക്കുള്ളിലും കുടുംബത്തിനുള്ളിലും അവള്‍ ഇന്നും അടിമ തന്നെയാണ്. എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിരിക്കുന്നതായി കാണാം. സ്ത്രീയെ താഴ്ത്തി കെട്ടികൊണ്ടുള്ള ഈ പ്രതിഫലനങ്ങൾ  മനുവിയൻ  തത്ത്വങ്ങള്‍ മുതല്‍ സുവിശേഷകനായ  പോളിന്റെ വചനങ്ങള്‍വരെ കാണാം.  സ്ത്രീ ജനിക്കുമ്പോള്‍ മുതല്‍ അടിമായാകുവാന്‍ വിധിച്ചിരിക്കുന്നു. അവൾക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പുരുഷമേധാവികള്‍ എക്കാലവും വിലക്കിയിരുന്ന ചരിത്രമാണ് നമുക്കുള്ളത്.

സ്ത്രീജന്മം വികലമാണെന്നുള്ള അരിസ്റ്റോട്ടലിന്‍റെ തത്വങ്ങള്‍ സഭ അനുകരിക്കുന്നുവെന്നു ശ്രീ  ചാക്കോ കളരിക്കൽ ‍ അഭിപ്രായപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ മാതാവായ മറിയം നിത്യകന്യകയെന്ന അനുമാനത്തില്‍ കന്യാസ്ത്രീ ജീവിതമാണ് വിവാഹ ജീവിതത്തെക്കാള്‍ ശ്രേഷ്ടമെന്നു സഭ പഠിപ്പിക്കുന്നു. വിവാഹിതരായ സ്ത്രീകളെ തരം താഴ്ത്തുന്ന ഈ പ്രവണതകൾ അവസാനിപ്പിച്ചുകൂടെ? പരിവര്‍ത്തന  കാലഘട്ടത്തിൽകൂടി സഭയിലെ സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുവാനുള്ള പരിഹാര മാർഗങ്ങൾ  ഗ്രന്ഥകാരന്റെ ഭാഷയിൽ വായിച്ചാലെ വായനക്കാരന് അതിന്റെ കാര്യ ഗൌരവം മനസിലാവുകയുള്ളൂ.'ജ്ഞാന സ്നാനം വഴി സ്ത്രീയും പുരുഷനും ക്രിസ്തുവിൽ ഒന്നാണെന്നും പൌരാഹിത്യത്തില്‍ സ്ത്രീയോട് വിവേചനം കാണിക്കുന്നത് അനീതിയെന്നും   സ്ത്രീകള്‍ക്കും പൌരാഹിത്യം നല്‍കണമെന്നും  അദ്ദേഹം  സ്ത്രീകള്‍ക്ക് വേണ്ടി ശക്തിയായ ഭാഷയിൽ  വാദിക്കുന്നുണ്ട് .  സ്ത്രീകളോടുള്ള സമീപനത്തില്‍ ജോണ്‍  പോള്‍ രണ്ടാമന്‍ മാര്‍പാപ്പയേയും വിമര്‍ശിക്കുന്നുണ്ട്. യാഥാസ്ഥിതികനായ മാര്‍പാപ്പാ ഒരു രാജ്യത്ത് വരുമ്പോള്‍ നിലത്തു ഉമ്മ വെക്കുന്നതിനു പകരം സ്ത്രീകള്‍ക്ക് ഉമ്മ കൊടുക്കരുതോയെന്നും  പരിഹസിച്ചിരിക്കുന്നു. സ്ത്രീകളുടെ ചുമതല  മാതൃത്വവും പെറ്റു  പെരുകുകയും മാത്രമെന്നായിരുന്നു ജോണ്‍ പോൾ മാര്‍പാപ്പ വിശ്വസിച്ചിരുന്നത്.
'പോളിന്‍റെ വചനങ്ങൾ  തടസമാണെങ്കിലും  ‌ സഭയെ സംബന്ധിച്ച സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നല്കുകയും   സഭയുടെ സംവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍  സ്ത്രീയെ അനുവദിക്കുകയും ചെയ്യണമെന്ന് ഗ്രന്ഥകാരൻ  അഭിപ്രായപ്പെട്ടിരിക്കുന്നു. ഇന്നു ബുദ്ധിശക്തിയിലും ക്ഷമയിലും വിവേകത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സ്ത്രീകളാണ് പുരുഷന്മാരെക്കാളും മുമ്പില്‍ നില്‍ക്കുന്നത്. യേശുവിന്‍റെ കുരിശുമരണവും ഉയര്‍പ്പും ആദ്യാവസാനം പങ്കുചേര്‍ന്നതും സ്ത്രീകളാണ്. ഭീരുക്കളായ പുരുഷന്മാര്‍ അന്ന് സ്വയം തടിതപ്പി രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ എന്തുകൊണ്ടും സ്ത്രീക്ക് പൌരാഹിത്യം നല്‍കേണ്ടത് തികച്ചും ന്യായം മാത്രം.'

'കത്തോലിക്കാസഭ' എന്ന അദ്ധ്യായത്തില്‍ എബ്രാഹമിക്ക് മതങ്ങളായ യഹൂദ ക്രിസ്ത്യന്‍ ഇസ്ലാമിക മതങ്ങള്‍ മുതല്‍ വത്തിക്കാന്‍ കൌണ്‍സില്‍ വരെയുള്ള  വിവരങ്ങള്‍ തന്മയത്വമായി  വിവരിച്ചിട്ടുണ്ട്.  ഉല്പത്തി, പുറപ്പാട്, ലേവ്യര്‍ , സംഖ്യാ ആവര്‍ത്തനം എന്ന പുസ്തകങ്ങള്‍ മോശയുടെതല്ലെന്നാണ് അദ്ദേഹത്തിൻറെ വാദം. മോശ ഈ പഴയ നിയമങ്ങള്‍ രചിച്ചുവെങ്കില്‍ തന്‍റെ സ്വയം മരണത്തെ എങ്ങനെ വിവിരിക്കുന്നുവെന്നും  പുസ്തകം ആരായുന്നു. ദൈവം മനുഷ്യന് നല്‍കിയ ഉടമ്പടിയും യേശുവിന്‍റെ ജനനനവും പന്ത്രണ്ടു ശ്ലീഹാന്മാരും അപ്പസ്തോലിക്കാ പ്രവര്‍ത്തനങ്ങളും തുടക്കമിട്ടാണ് സഭാ ചരിത്രം വിവരിക്കുന്നത്. പൌലോസ്ശ്ലീഹാ വിജാതിയര്‍ക്കുവേണ്ടി വേദം പ്രസംഗിക്കുന്നതുമുതലാണ് വേദദൌത്യം ആരംഭിക്കുന്നതും അങ്ങനെ കത്തോലിക്കാസഭയുടെ ചരിത്രത്തിന്‍റെ തുടക്കവും. ആദ്യ നൂറ്റാണ്ടുകളുടെ തുടക്കത്തിൽത്തന്നെ  സഭയില്‍ തെറ്റായ വിശ്വാസങ്ങള്‍ ഉടലെടുത്തു.  പാഷണ്ഡികള്‍ ക്രിസ്തുമാര്‍ഗം തെറ്റായി പ്രചരിപ്പിക്കാനാരംഭിച്ചു. അങ്ങനെ മിഥ്യാപ്രതിഭാസവാദം, ജ്ഞാനമാത്രവാദം, ആര്യനിസം എന്നീ തത്വങ്ങള്‍ രൂപം കൊണ്ടു. മൂന്നാം നൂറ്റാണ്ടില്‍ വന്ന ബാബിലോണിയക്കാരന്‍ മാനിക്കേയന്‍റെ അബദ്ധതത്വങ്ങള്‍ നിക്ക്യാ സുനഹദോസിൽ  വെച്ച് സഭ ശപിച്ചുതള്ളി. നെസ്തോറിയന്‍ സഭകളും നെസ്തോറിയനിൽനിന്ന് യാക്കോബ് ബര്‍ദാന സ്ഥാപിച്ച ഓര്‍ത്തോഡോക്സ് സഭകളും ഇവിടെ തുടങ്ങുന്നു. ആത്മീയതമാത്രം നല്ലതും ശാരീരികം ദുഷിച്ചതുമെന്നായിരുന്നു ഇവരുടെ തത്ത്വം. പുറത്താക്കപ്പെട്ട മാനിക്കയിന്‍ മതക്കാരുടെ കുരിശിനുവേണ്ടിയുള്ള മുറവിളിയാണ് ഇന്നു സീറോ മലബാർസഭ മുഴക്കിക്കൊണ്ടിരിക്കുന്നതും സഭയെ നാറ്റിച്ചു കൊണ്ടിരിക്കുന്നതും. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാക്കീസ് നെസ്തോറിയസ് ‍ യേശുവിന്റെ അമ്മയെ ദൈവമാതാവെന്നു വിളിക്കുന്നത്‌ തെറ്റാണെന്ന് വാദിച്ചതിനാല്‍ എഫെസിസ് കൌണ്‍സില്‍വെച്ച് സഭാ ഭ്രിഷ്ടു കല്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ നാമത്തോടു ചേര്‍ത്ത് നെസ്തോറിയന്‍ സഭയുണ്ടായി. ഇങ്ങനെയുള്ള അബദ്ധസിദ്ധാന്തങ്ങളെ തരണം ചെയ്താണ് കത്തോലിക്കാസഭ വളര്‍ന്നത്‌.

എ ഡി 313 ല്‍ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി കത്തോലിക്കാമതത്തെ റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമാക്കിയതുമുതല്‍ സഭയുടെ ദൈവികസ്വഭാവം നഷ്ടപ്പെട്ടു. ലളിതമായ ആദിമ സഭയിലെ കൂട്ടായ്മയുടെ സ്ഥാനത്ത്  സാമ്രാജ്യത്തിനുള്ളിലെ  സംഘിടിത മതമായി മാറി. രാജകീയ അധികാരങ്ങളോടെ വിശ്വാസികളെ ഭരിക്കുവാന്‍ തുടങ്ങി. ദരിദ്രരുടെ സഭ, രാജകീയ വേഷങ്ങളണിഞ്ഞ പുരോഹിതരുടെയും  സമ്പത്തു മോഹിക്കുന്നവരുടെയും സഭയായി മാറി. തുടര്‍ന്നുള്ള സഭയും ചരിത്രസംഭവങ്ങളും  വിഷയ സംബന്ധമായ  ഗവേഷണങ്ങളും  ശ്രീ ചാക്കോ കളരിക്കൽ വിശദീകരിച്ചിട്ടുണ്ട്.  ഒമ്പതാം പീയൂസ്, പന്ത്രണ്ടാം പീയൂസ്, ജോണ്‍  ഇരുപ്പത്തി മൂന്നാം മാര്‍പാപ്പ  മുതലായ പ്രസിദ്ധരായ മാർപ്പാപ്പാമാരെപ്പറ്റി  ഒരു ചരിത്ര ചിന്തകന്റെ വിക്ഷണത്തോടെ  നന്നായി അവലോകനവും  ചെയ്തിട്ടുണ്ട്.

മുക്കുവന്‍റെ കസേരയില്‍ വെറും നാലുവര്‍ഷവും ഏഴുമാസവും ഇരുന്ന ജോണ്‍  ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയെ ശ്രീ ചാക്കോ വിശേഷിപ്പിച്ചിരിക്കുന്നത്‌ "കടലുപോലെ ഇടയ്ക്കിടക്ക് ഇളകി മറിയുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പ്രശാന്തസുന്ദരമായ ആ അഞ്ചുവര്‍ഷങ്ങളെ ജനങ്ങള്‍ കണ്ടു." വെന്നാണ്. ജോണ്‍  മാര്‍പാപ്പ തുടക്കമിട്ട രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ ആശയങ്ങള്‍ പിന്നീടുവന്ന യാഥാസ്ഥിതികര്‍ തകിടംമറിച്ച കഥകളൊക്കെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും രസകരമായിരിക്കും.

അല്മായര്‍ക്കായി ഒരു അദ്ധ്യായംതന്നെ പുസ്തകത്തില്‍ നിരൂപണ രൂപേണയുണ്ട്. 'അല്‍മായ' എന്ന വാക്കിനു പരിഹാസരൂപത്തില്‍ അടിമയെന്നാണ് ശ്രീ ചാക്കോ അർത്ഥം കല്പ്പിച്ചിരിക്കുന്നത്.  മൂന്നാം നൂറ്റാണ്ടുമുതല്‍ പുരോഹിതർ പറയുന്നത് എന്തും സത്യമാണെന്നു കരുതി  മൌനമായി ശ്രവിച്ചുകൊണ്ട്‌ അനുസരണയോടെ ജീവിക്കുന്ന ഒരു വിഭാഗമാണ്‌ അല്മായര്‍. 'അല്മായര്‍' എന്ന വാക്കിനു വ്യക്തമായ ഒരു അര്‍ഥം  നിര്‍വചിക്കുന്നില്ല. യൂറോപ്പ്യന്‍ പദമായ ലെയിറ്റിയുമായി വലിയ സാമ്യവുമില്ല. അല്‍ എന്നത് നാമവും മായാ എന്നതു ദേവതയും അര്‍ത്ഥമാക്കിയാല്‍ അടിമകളായ അല്മായര്‍ക്കു ചേരുകയില്ല.എന്നാല്‍ കൊണ്‍സ്റ്റാന്റിൻ ചക്രവർത്തിയുടെ  കാലംവരെ അല്‍മായരും ദേവഗണങ്ങളെപ്പോലെയായിരുന്നു. പുരോഹിതരും അല്മെനികളും ക്രിസ്തുവിന്‍റെ മുമ്പില്‍ തുല്ല്യരായിരുന്നു. അല്മായർക്കായുള്ള  ഈ അദ്ധ്യായത്തിൽ യുക്തിയും ചിന്താശക്തിയും  ഗ്രന്ഥകാരന്റെ ശക്തമായ ഗവേഷണ പാടവവും  നിറഞ്ഞിരിക്കുന്നു.

അല്മായര്‍ മാമോദീസ്സ വഴി ക്രിസ്തുവിന്‍റെ ഏകശരീരത്തില്‍ ഒന്നായവനും ക്രിസ്തുവിന്‍റെ പരിത്യാഗത്തിൽ  പങ്കുചേരേണ്ടവനും എന്നൊക്കെയായിരുന്നു ആദിമസഭകളിൽ  ‍വില കല്പ്പിച്ചിരുന്നത്. കാലംമാറുന്നതനുസരിച്ച് ഇവര്‍ക്ക് നിര്‍വചനവും മാറ്റികൊണ്ടിരുന്നു. ദൈവജ്ഞാനം ഇല്ലാത്തവന്‍, അകത്തോലിക്കരെ അജ്ഞാനികള്‍ എന്നു വിളിക്കേണ്ടവന്‍,പുരോഹിതരോട് അനുസരണയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥവികല്‍പ്പനങ്ങള്‍ മുളയെടുത്തു. ആദ്യമസഭയില്‍  പുരോഹിതരുണ്ടായിരുന്നില്ല. പിന്നീട് . അല്‍മായരും കൂട്ടായ്മ മൂപ്പന്മാരും  ഒന്നുപോലെ ദൈവജനമായിരുന്നു.  ദിവ്യബലിക്കു കാര്‍മ്മികത്വം വഹിക്കുവാന്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ അവകാശമുണ്ടായിരുന്നു. കാലക്രമത്തില്‍ പുരോഹിതര്‍ ക്രിസ്തുവിന്‍റെ സ്ഥാനം ഏറ്റെടുത്തു. മൂന്നാംനൂറ്റാണ്ടില്‍ കൈവെയ്പ്പു കര്‍മ്മങ്ങള്‍ തുടങ്ങിയത് വഴി അല്‍മായരും പുരോഹിതരും രണ്ടുതട്ടിലായി. കോണ്‍സ്റ്റാന്‍റ്റിന്‍റെ കാലംമുതല്‍ സഭയുടെ ആത്മാവ് നഷ്ടപ്പെട്ടു. കുമ്പസ്സാരവും ശുശ്രുഷകളുംവഴി പുരോഹിതവര്‍ഗത്തിന് അധികാരമത്തു പിടിച്ചു. ഇവര്‍ രാഷ്ട്രീയക്കാരും ധനികരുമായി. അല്‍മായരുടെ ചുമതല പുരോഹിതര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയെന്ന ചുമതലയായി മാറ്റപ്പെട്ടു.

ചാക്കോ കളരിക്കലിന്റെ  ‍ അഭിപ്രായത്തിൽ  സുവിശേഷ ചൈതന്യത്തോടെ അല്മായര്‍ക്ക് പൂര്‍ണ്ണ  അവകാശങ്ങളോടെയും അധികാരത്തോടെയും  സഭയുടെ എല്ലാ മണ്ഡലങ്ങളിലുംപ്രവര്‍ത്തിക്കാനും
സഭാ-നവീകരണങ്ങളില്‍ പങ്കുചേരാനുമുള്ള അവസരങ്ങള്‍ സഭ ഒരുക്കണം. അതിനായി സഭയെ സമൂലമായി നവീകരിക്കെണ്ടതുമുണ്ട്.' സഭയില്‍ സ്നാപക പൌരാഹിത്വം വീണ്ടും നടപ്പിലാക്കണമെന്നും ഈ ഗ്രന്ഥം വിവരിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും തുല്യരായി ക്രിസ്തുവിന്‍റെ ചൈതന്യത്തിൽ പങ്കു ചേരണം.  ജാതി മത ഭേദമെന്യേ പൌലോസിന്‍റെ ദീര്‍ഘദൃഷ്ടിയോടെ വിജാതിയനോ ഗ്രീക്കുകാരനോ സ്ത്രീയോ പുരുഷനോ വിത്യാസമില്ലാതെ ഒന്നായ സഭക്കുവേണ്ടി പൊരുതണമെന്നും  നിര്‍ദേശിക്കുന്നുണ്ട്.

1950 കളിലും അറുപതുകളിലും ഒരാള്‍ വൈദികനായി പുത്തൻ കുർ‍ബാന ചൊല്ലിയാല്‍ പട്ടം ഏറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കാലത്തിനനുസരിച്ച് വൈദികര്‍ക്കു മാത്രം വാക്കുകള്‍ക്കു പരിഷ്കാരംവന്നു. ഇപ്പോള്‍ പട്ടമേറ്റുവെന്നല്ല 'തിരുപട്ടം ഏറ്റുവെന്നാണ് പറയുന്നതെന്നും എന്തുകൊണ്ട് തിരുവിവാഹം എന്നു പറയുന്നില്ലായെന്നും  ശ്രീ കളരിക്കൽ ‍ ചോദിക്കുന്നു. അടിയാള ചിന്താഗതിയില്‍ പുരോഹിതരുടെ മനസ്സ് ചിതല്പുറ്റു നിറഞ്ഞിരിക്കുന്നതാണ് കാരണം. പണ്ടു മാര്‍ഗവാസ്സി പുലയന്‍ മരിച്ചാല്‍ ചത്തുവെന്നെ പറയുകയുള്ളൂ. സഭയെ ഭരിക്കുന്ന ‍  വൈദികര്‍ക്കും വൈദികപ്രമാണികള്‍ക്കും  കാലം ചെയ്ത അതേ അഭിഷിക്തരുടെ മന:സ്ഥിതിയാണ് ഇന്നുമുള്ളത്.

ഉദയംപേരൂര്‍ സുനഹദോസുവരെ പുരോഹിത- അല്‍മായ അന്തരങ്ങള്‍  സഭയിയിലുണ്ടായിരുന്നില്ല. പോർട്ടുഗീസുകാരുടെ വരവോടെയാണ് കീഴ്മേലാര്‍ സമ്പ്രദായം സഭയില്‍ എതോ കാലത്ത് വന്നുകൂടുയത്. പുരോഹിതര്‍ ദേവവര്‍ഗമായി കണക്കാക്കി ചരിത്രം തുടങ്ങിയെന്നാണ് ഈ പുസ്തകത്തില്‍ സ്ഥിതികരിച്ചിരിക്കുന്നത്. അനുസരണയുള്ള കുഞ്ഞാടുകളായി പള്ളിക്ക് കൊടുക്കുവാനുള്ള പതാരവും കൊടുത്തു പ്രാര്‍ഥനയും ദൈവഭക്തിയുമായി പുരോഹിതസേവ ചെയ്തുജീവിക്കുക എന്നത് എന്നും ഒരു നല്ല ക്രിസ്ത്യാനിയുടെ ചുമതലകള്‍ ആയിരുന്നു. അല്മേനികളുടെ മൌനത്തിന്‍റെ ചരിത്രമെന്നാണ് ചാക്കോ ഈ കാലഘട്ടങ്ങളെ വിളിക്കുന്നത്‌. വെളുപ്പാന്‍ കാലങ്ങളില്‍ കാറ്റത്തും കൊടുംമഴയത്തും ഇടിയിലും മിന്നലിലും ഊടുവഴികളിലും നിഷ്പാദകരായി സ്ത്രീകളും ഭക്തപുരുഷന്മാരും പള്ളിയില്‍ വന്നു മൌനത്തോടെ കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന കാലങ്ങള്‍ യാത്രാസൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ വെറും ഓര്‍മ്മകളായിഅവശേഷിച്ചു. അങ്ങനെ മൌനമായി ഉറങ്ങികിടന്ന അല്മെനികള്‍ ഉയർത്തെഴുന്നേറ്റത് രണ്ടാംവത്തിക്കാന്‍ സുനഹദോസിനുശേഷം ആയിരുന്നു. സഭാധികാരികളുടെ അനുവാദമില്ലാതെ അല്മെനിക്കു സംഘടിക്കുവാന്‍ അവകാശമില്ലായിരുന്നു. സുനഹദോസ് കഴിഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്മെനിയുടെ നിലവാരത്തില്‍ സഭയില്‍ ഇന്നും വലിയ മാറ്റമില്ല. 'എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ കൂടുന്നയിടത്ത് ഞാനുണ്ടെന്നുള്ള തിരുവചനം കാറ്റില്‍ പറത്തികൊണ്ട് ഇന്നും സംഘടിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പുരോഹിതരുടെ അനുവാദം വേണം.

അല്മെനിയുടെ പണം കൊണ്ട്  സഭയും പുരോഹിതരും സ്വത്തുക്കള്‍ സമ്പാദിക്കുന്നു.  ആ സ്വത്തുക്കളുടെമേല്‍ അല്മെനിക്ക് അവകാശമില്ലാത്ത  വ്യവസ്ഥയേയും  ശ്രീ ചാക്കോ നിശിതമായി വിമർശിച്ചിട്ടുണ്ട്.  "അല്മെനിയെ മാത്രം ബാധിക്കുന്ന കുടുംബാസൂത്രണം അല്മെനിയോടു അഭിപ്രായം ആരാഞ്ഞിട്ടാണോ പോള്‍ ആറാമന്‍ ചാക്രിക ലേഖനംവഴി ജനനനിയന്ത്രണം നിരോധിച്ചെതെന്നുള്ള  "വത്തിക്കാന്‍റെ കുടുംബാസൂത്രണ‍ നയങ്ങളെ   ചാക്കോ ആരായുന്നതും  കാണാം. അല്മെനികള്‍ക്കു  വേണ്ടി വാദിക്കുന്ന സഭാ പുരോഹിതര്‍ക്ക് വിലക്ക് നല്കുകയെന്നുള്ളതും സഭയുടെ ഒരു അടവ് ആണ്. പോർട്ടുഗീസ്സുകാരോട് ക്ഷമിക്കാം, പക്ഷെ നമ്മുടെ മെത്രാന്മാര്‍ അല്മായരെ മൊത്തം റോമിനു  വിറ്റതില്‍ ക്ഷമിക്കാൻ സാധിക്കില്ലന്നുള്ള  കാഴ്ചപ്പാടും ശ്രീ ചാക്കൊയ്ക്കുണ്ട്. നിലവിലുണ്ടായിരുന്ന പള്ളി ഭരണത്തില്‍ നിന്നും അല്മായരെ തൊഴിച്ചു പുറത്താക്കിയശേഷം ഇരുട്ടത്ത് ചിരിക്കുന്ന മെത്രാന്മാര്‍ എന്ന പ്രയോഗവും  നന്നായിരിക്കുന്നു. സഭയെ വിമർശിക്കുന്നവര്‍, അവിശ്വാസി, ശാത്താന്‍റെ സന്തതി, സഭാദ്രോഹി, നാമമാത്ര കത്തോലിക്കന്‍, കമ്മ്യൂണിസ്റ്റ്, വൈദികവിരോധി, സെമിനാരി ചാടിയവന്‍, കന്യാസ്ത്രിയെ തട്ടികൊണ്ടു പോയ അച്ചന്‍ ഇങ്ങനെയുള്ള പുരോഹിതപദങ്ങളും  നര്‍മ്മരസത്തോടെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരന് വായനയിൽ ഉണർവും ഉന്മേഷവും നല്കും.

ഗാന്ധിജിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് എടുത്തു പറയട്ടെ, " പാരമ്പര്യമാകുന്ന ജലത്തില്‍ നീന്തുന്നത് നല്ലതാണ്, എന്നാല്‍ അതില്‍ മുങ്ങുന്നതു ആത്മഹത്യയാണ്." പോപ്പിന്‍റെയോ മെത്രാന്‍റെയോ പള്ളിയാകാതെ ക്രിസ്തുവില്‍ സ്നാനം സ്വീകരിച്ചവരുടെ പള്ളിക്കായി കളരിക്കല്‍ ചാക്കോ ഇവിടെ സ്വപ്നം കാണുകയാണ്. വിധേയത്വമുള്ള കുഞ്ഞാടുകള്‍ ആണെങ്കിലും മൌനത്തിലൂടെയല്ല തെറ്റിനെ ചൂണ്ടികാണിച്ചുള്ള നവമായ ഒരു മുന്നേറ്റമാണ് കാലത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം  പറയുന്നു.

സഭയിലെ കഴിഞ്ഞകാലങ്ങളിലെ മാര്‍പാപ്പാമാരെയും മാര്‍പാപ്പമന്ദിരത്തെയും വിമര്‍ശിച്ചുകൊണ്ടു പേപ്പസ്സിയെന്ന അദ്ധ്യായം ‍  തുടരുന്നു.  ജെയിംസ്‌ ലോവല്‍ എന്ന ചിന്തകന്‍റെ ഉദ്ധരണി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെ, "The foolish and the dead never change their opinions" വിഡ്ഢികള്‍ മരിച്ചു മണ്ണടിഞ്ഞവരെപ്പോലെ മാറ്റപ്പെടാത്ത സ്വഅഭിപ്രായങ്ങളില്‍ എന്നും ഉറച്ചുനില്‍ക്കും. ഇതു പേപ്പസ്സിയെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. പത്രോസിനോ യേശുവിന്‍റെ ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന 'തെറ്റാവരം' എന്ന അധികാരം നൂറ്റാണ്ടുകളായി മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്.  ലോകംമുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആഗോളസഭയുടെ നേതാവാണ്‌ മാര്‍പാപ്പാ. കുരിശിന്‍റെ അടയാളംപോലെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചിന്ഹംക്കൂടിയാണ് പേപ്പസ്സി. ഏ.ഡി. 130 നു മുമ്പ് പേപ്പസ്സി എന്ന സ്ഥാനം ഇല്ലായിരുന്നു. റോമിലെ സിറിസിയാസ് മെത്രാന്‍ (384-399) ആദ്യമായി മാര്‍പ്പാപ്പയെന്ന് അറിപ്പെട്ടുവെന്നു  പേപ്പസ്സി അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. ഒരു കാലത്ത് സീസറിന്‍റെ അധികാരവും പത്രോസിന്‍റെ ആദ്ധ്യാത്മികപദവിയും ഒത്തു നിലനിര്‍ത്തിയിരുന്ന ഭൂമിയിലെ ഏക ഭരണകര്‍ത്താവായിരുന്നു മാര്‍പാപ്പ.

ദുര്‍ഗ്രാഹ്യമായ അനേക രക്തകഥകള്‍ നിറഞ്ഞതാണ്‌ വത്തിക്കാന്‍ചരിത്രം. ഈ കഥകള്‍ തുടരുമോ, ലോകാവസാനംവരെ നിലനില്‍ക്കുമോയെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അനേകമനേകം ഉയര്‍ത്തെഴുന്നെല്പ്പിനുശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്‍റെ പേരില്‍ മാര്‍പാപ്പാക്ക് രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്‍റെ ഒരു സാമ്രാജ്യം.  ആയിരം വര്‍ഷത്തോളം യൂറോപ്പിന്‍റെ മുഴുവന്‍ മേല്‍ക്കോയ്മ പേപ്പസി നിലനിര്‍ത്തി. കറുത്തയുഗങ്ങള്‍ എന്നാണു ഈ ചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്‍ എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനകള്‍ക്കും ഇരയാകുമായിരുന്നു. പേപ്പസ്സി അംഗികരിച്ച ക്രിസ്ത്യന്‍ തത്വങ്ങളെ തിരസ്ക്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച  പാപപങ്കിലമായ കഥകള്‍ സഭയുടെ നിശബ്ദചരിത്രത്തില്‍ ശയിക്കുന്നു.

നവീകരണകാലങ്ങളില്‍ മാര്‍പാപ്പയുടെ അധികാരപരിധി യൂറോപ്പില്‍ ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്‍ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്‍ത്തി നോക്കി. നെപ്പോളിയന്‍റെ പതനശേഷം മാര്‍പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്‍ രാജാക്കന്മാരുടെ ഇടയില്‍ മാര്‍പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില്‍ മാര്‍പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേക ഭരണകര്‍ത്താക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍മുട്ടുകുത്താറുണ്ട്. നാസ്തികനായ ഗോര്‍ബച്ചോവ്‌ 1998 ല്‍ ഒരു പ്രാര്‍ഥനയില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം മുട്ടുകുത്തി മാര്‍പാപ്പയെ ബഹുമാനിച്ചു. കോടാനുകോടി ജനങ്ങളുടെ ആത്മീയനേതാവായ മാര്‍പാപ്പക്ക് രാജ്യങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല. വിശദമായ വിവരങ്ങള്‍ തന്മയത്വമായി 'പേപ്പസ്സി'യെന്ന അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.

ഇന്നു കത്തോലിക്കാ മതത്തില്‍ ആദിമസഭയിലെ ക്രിസ്തീയചൈതന്യം നിലനില്‍ക്കുന്നില്ല. തെറ്റാവരവും അധികാരവും ധനവും സഭയെ ആദിമസഭയില്‍നിന്നും ബഹുദൂരം മാറ്റി നിർത്തി.  സഭയില്‍ നിലകൊള്ളുന്നത് ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങൾകൊണ്ട്  വക്രീകരിക്കപ്പെട്ട  തത്ത്വങ്ങളുടെ സംഹിതകളാണ്. പല പ്രാകൃതമതങ്ങളില്‍ നിന്നും കടന്നുവന്ന തെറ്റായ അബദ്ധവിശ്വാസങ്ങളും സഭയിലുണ്ട്. ബാബിലോണിയയിലെ ദുര്‍ഗ്രാഹ്യമായ തത്ത്വങ്ങള്‍ ഇന്നും എവിടെയോ സഭയുടെ മടിത്തട്ടില്‍ ഒളിഞ്ഞിരുപ്പുണ്ട്. മാർപാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാപള്ളിയെന്നാല്‍ ക്രിസ്തുമതവും ബാബിലോണിയന്‍ പെഗനീസ്സവും ഒന്നിച്ചു കലര്‍ത്തിയ ഒരു സങ്കരമതമെന്നു നിര്‍വചനം കൊടുക്കാം. ഇന്നു പൂര്‍ണ്ണമായും രക്ഷകനായ യേശുവില്‍ അടിമപ്പെട്ട ഒരു സഭയെന്നു കത്തോലിക്കര്‍ക്ക് അവകാശപ്പെടുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

കത്തോലിക്കാസഭയില്‍ നിലവിലുള്ള ആചാരങ്ങൾ ‍ പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നു.  ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന മൂന്നാംനൂറ്റാണ്ടുവരെ സഭയിലുണ്ടായിരുന്നില്ല. പുതിയനിയമത്തിലോ പഴയനിയമത്തിലോ ഈ പ്രാര്‍ഥന സൂചിപ്പിച്ചിട്ടില്ല. ക്രിസ്തുവിനു അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഭാരതത്തിലും ചൈനയിലും പൂര്‍വികര്‍ക്ക് പൂജകള്‍ അര്‍പ്പിച്ചിരുന്നു. മേരിയും ഉണ്ണിയേശുവും പേഗന്‍ ചിത്രീകരണമാണ്. നാല്‍പ്പതുനോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്‍ഷങ്ങള്‍ക്കും മുമ്പെയുണ്ട്. തമസ്സ് വര്‍ഗക്കാരുടെ ആചാരത്തില്നിന്നും വന്നതാണ്. ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാസഭയില്‍ പില്‍ക്കാലത്ത്‌ മാതാവും ഉണ്ണിയേശുവുമായി ‍ സ്ഥാനംപിടിച്ചത്.

ജോണ്‍ പോള്‍ രണ്ടാമൻ  മാര്‍പാപ്പായെ  ശ്രീ ചാക്കോ വിശേഷിപ്പിച്ചതിങ്ങനെ,  " തെളിവില്ലാത്ത സ്വാഭിപ്രായത്തിന്‍റെ വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരന്‍, പകരുന്ന മാരക രോഗമുണ്ടെങ്കിലും കോണ്‍ഡം ഉപയോഗിക്കുന്നതിനു ദമ്പതികളെ അനുവദിക്കാത്തവന്‍, അള്‍ത്താര ബാലന്മാരെ പീഡിപ്പിക്കുന്ന വൈദികരുടെ സംരക്ഷകന്‍, മെത്രാന്‍മാരുമായി സൗഹാർദ തീരുമാനങ്ങള്‍ക്ക് കൂട്ടാക്കാത്ത ആള്‍, റോമന്‍കൂരിയാകളുടെ അധികാരം വര്‍ദ്ധിപ്പിച്ച ആള്‍ , ലിബറല്‍ തീയോളജിക്കാരെ കര്‍ശനമായി ശിക്ഷിക്കുന്ന ആള്‍ , കോടികള്‍ ചിലവഴിച്ചു 104 രാജ്യങ്ങളില്‍ യാത്രചെയ്തു പണം ദുരുപയോഗം ചെയ്ത സഞ്ചാരി ‍, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചു റിക്കോര്‍ഡു തിരുത്തിയ വിശുദ്ധരിൽ ‍ വിശുദ്ധൻ എന്നിങ്ങനെ സഭാപണ്ഡിതന്മാര്‍ വിലയിരുത്തും."

പേപ്പസ്സി അദ്ധ്യായത്തില്‍ സഭാനന്മക്കായി  ചില നിര്‍ദ്ദേശങ്ങള്‍  മുമ്പോട്ടു വെച്ചിട്ടുണ്ട്. "സഭ ക്രിസ്തുവിന്‍റെ ശരീരമാണെങ്കില്‍ പേപ്പസ്സി കൂടിയേതീരൂ. പേപ്പസ്സിയെ നന്നാക്കുകയാണ് ലൂതറും കാല്‍വിനും ചെയ്തത്. പേപ്പസ്സിയില്ലായിരുന്നുവെങ്കില്‍ ഈ സഭ ഇതിലും ദുഷിക്കുമായിരുന്നുവെന്നും  ശ്രീ ചാക്കോ കളരിക്കൽ കരുതുന്നു.  ഒരു നേതാവിനെ ഇഷ്ടമില്ലെന്നു വിചാരിച്ചു ക്രിസ്തു സ്ഥാപിച്ച സഭ വിട്ടു പോകുന്നത് ആത്മീയ ആത്മഹത്യക്ക് തുല്ല്യമാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം . സഭയെ  വൃദ്ധന്‍മാരുടെ അബോധ ചിന്താഗതിയില്‍നിന്നും വിടുവിക്കണം. അറുപതുവയസു കഴിഞ്ഞവരെ മാര്‍പാപ്പ ആക്കരുത്." വിശുദ്ധ ബാര്‍ണാര്‍ഡിന്‍റെ വാക്കുകള്‍ ഇങ്ങനെ "സഭയെ സ്നേഹിക്കുന്നവര്‍ സഭയില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടി കാണിക്കും." അറുന്നൂറു വര്‍ഷങ്ങള്‍ മുമ്പു വിശുദ്ധ കാതറിന്‍ അന്നത്തെ മാര്‍പാപ്പയായ ഗ്രിഗറി പതിനൊന്നാമന് എഴുതിയത് ഇങ്ങനെ. " റോമന്‍ കാര്യാലയത്തിന്‍റെ പാപത്തിന്‍റെ ദുര്‍ഗന്ധംമൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗത്തില്‍ ദീനമുണ്ടാകുകയും ചെയ്യുന്നു". ഈ ചെറു അദ്ധ്യായത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള  വിവരങ്ങള്‍ കൌതുകകരവും വിജ്ഞാനപ്രദവുമാണ്.

അറിയപ്പെടെണ്ട മാര്‍പാപ്പമാരെ പരിചയപ്പെടുത്തുന്ന രസാവഹമായ ഒരു അദ്ധ്യായവുമുണ്ട്.   അവരിൽ   ജോണ്‍ പോള്‍ രണ്ടാമന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.  ജോണ്‍ ഇരുപത്തി മൂന്നാമനും ജോണ് പോള്‍ ഒന്നാമനും സുപ്രധാനമായ മാര്‍പാപ്പമാരില്‍ ഉള്‍പ്പെടും. അവരുടെ ജീവചരിത്ര കുറിപ്പുകളും ചുരുക്കമായി വിവരിച്ചിട്ടുണ്ട്.  ചുരുങ്ങിയ കാലംകൊണ്ട് ജോണ്‍ ഇരുപ്പത്തി മൂന്നാമന്‍ സഭയുടെ പ്രതിച്ഛായ മൊത്തം മാറ്റിയെടുത്തു. ഇദ്ദേഹം നിര്‍ഭയനും കര്‍മ്മധീരനുമായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വൈസ്രോയ് ജനറല്‍ ശ്രീ രാജ ഗോപാലാചാരി  ജോണ്‍ ഇരുപത്തി മൂന്നാമനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹമായുള്ള തന്‍റെ അഭിമുഖ സംഭാഷണത്തെപറ്റി പ്രസ്താവിച്ചത് 'തികച്ചും സ്വന്തം പിതാവിനോടെന്നതുപോലെ മാര്‍പാപ്പയുമായി സംസാരിച്ചപ്പോള്‍ തനിക്കു അനുഭവപ്പെട്ടുവെന്നായിരുന്നു.'  ജോണ്‍  പോള്‍ ഒന്നാമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വെറും മുപ്പിത്തിമൂന്നു ദിവസമേ മാര്‍പാപ്പയുടെ സിംഹാസനത്തില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ മരണത്തിൽ  ദുരൂഹതകളും ഇന്നും ബാക്കിനില്‍ക്കുന്നു.   മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന രാജഭാഷ ഈ മാർപ്പാപ്പ  ഇഷ്ടപ്പെട്ടിരുന്നില്ല. മാര്‍പാപ്പയുടെ കിരീടധാരണ ചടങ്ങുകള്‍ നിരസിക്കുകയും ലളിതമാക്കുകയും ചെയ്തു. വളരെ വിനീതനായ ഈ മാര്‍പാപ്പാ ഒന്നാംതരം ഒരു വാഗ്മിയുമായിരുന്നു. ഹ്രസ്വമായ അദ്ദേഹത്തിന്‍റെ വത്തിക്കാന്‍ സിംഹാസന ജീവിതം വളരെ ധന്യവുമായിരുന്നു. ആഴമേറിയ അദ്ദേഹത്തിന്‍റെ ജീവിതത്തെപ്പറ്റി വളരെ ചുരുക്കിമാത്രമേ പുസ്തകത്തിൽ  വിവരിച്ചിട്ടുള്ളൂ.

ക്രൂരന്മാരായ അനേക മാര്‍പാപ്പാമാരുടെ ചരിത്രവും ചരിത്ര വായനക്കാർക്ക് താല്പര്യമുണ്ടാക്കും. അവരില്‍ കൊലയാളികളും വെപ്പാട്ടികളെ വെച്ചവരും പേപ്പല്‍ സിംഹാസനം വിറ്റവരും സ്ത്രീമാര്‍പാപ്പയും ഉണ്ട്. ഒരു മാര്‍പാപ്പയെ കൊന്നിട്ട് അധികാരം പിടിച്ചവരുമുണ്ട്. ദുഷ്ടനായ സ്റ്റീഫന്‍ ഏഴാമനെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഉര്‍ബാന്‍ രണ്ടാമനെ കുരിശുയുദ്ധ മാർപ്പാപ്പയെന്നു വിളിക്കുന്നു. ആയിരങ്ങളെ കൊന്ന ഈ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെടുന്നു. ഗ്രിഗറി ഒമ്പാതാമന്‍ അവിശ്വാസികളായവരെയും സഭയ്ക്കെതിരെ സംസാരിക്കുന്നവരെയും തീയിലിട്ടു കൊല്ലുമായിരുന്നു. സിക്സ്റ്റസ് നാലാമന്‍ തുര്‍ക്കികളുമായി കുരിശുയുദ്ധം നടത്തി. രാജ്യത്ത് വ്യപിചാരശാലകള്‍ നടത്തുവാന്‍ ലൈസന്‍സ് നല്‍കി. ഇന്നസന്‍റ് എട്ടാമന്‍ എന്ന മാര്‍പാപ്പ പതിമൂന്നു വയസ്സുള്ള പൌത്രനു കര്‍ദ്ദിനാള്‍ സ്ഥാനം കൊടുക്കുകയും കൊലകള്‍ നടത്തുകയും ചെയ്തു.  സുഖലോലുപന്മാരും വേശ്യകളുമൊത്തു കൂത്താടി നടന്നവരും മാര്‍പാപ്പാമാരുടെ പട്ടികയില്‍ ഉണ്ട്. വത്തിക്കാനും അംബ്രോസിയാനോ ബാങ്കും കൊള്ളചെയ്ത കര്‍ദ്ദിനാള്‍മാരും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയാ പ്രവര്‍ത്തനങ്ങളും  നിരൂപണ വൈഭവത്തോടെ പുസ്തകം വായിച്ചുതന്നെ അറിയുക.

ഇങ്ങനെ നൂറുനൂറായിരം വിവാദങ്ങളും സംവാദങ്ങളും  അടങ്ങിയ ശ്രീ കളരിക്കൽ ചാക്കോ എഴുതിയ ഈ പുസ്തകം അഭിനവ വിജ്ഞാനലോകത്ത് ഒരു മുതല്‍കൂട്ടാണ്. സഭയെ സ്നേഹിക്കുന്നവര്‍ക്കും നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്നു കൊടുക്കേണ്ട അറിവുകള്‍ ധാരാളം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തികഞ്ഞ അര്‍പ്പണ ബോധത്തോടെ മിനക്കെട്ടിറങ്ങുന്നവർക്കെ  ഇത്തരം ഒരു പുസ്തകം വെളിച്ചത്തു കൊണ്ടുവരാൻ ‍ സാധിക്കുള്ളൂ. ഇതില്‍ ഗ്രന്ഥകാരനെ ‍ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നു. ' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്നവര്‍ വീണ്ടും വീണ്ടും വായിക്കുമെന്ന് തീര്‍ച്ചയാണ്. സഭയോട് നമ്മള്‍ കൂടുതല്‍ അടുക്കുകയും യേശുവിനെ മാതൃകയാക്കുകയും ചെയ്യും. ശ്രീ ചാക്കോ ഇങ്ങനെ ഒരു ഗവേഷണഗ്രന്ഥം തയ്യാറാക്കുവാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കഠിനമായി ശ്രമിച്ചു കാണും.  വിജ്ഞാനപ്രദമായ  ഒരു പുസ്തകം വായനക്കാർക്ക് കാഴ്ചവെച്ച അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ശ്രീ ചാക്കൊയ്ക്കും കുടുംബത്തിനും സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.