അല്മായാശബ്ദം

Monday, June 11, 2012

മതങ്ങളും അന്ധവിശ്വാസങ്ങളും

അന്ധവിശ്വാസങ്ങളും മായാപ്രപഞ്ചവും 
മനുഷ്യന്‍ തന്‍റെ മായാപ്രപഞ്ചത്തില്‍ നാനാസ്വഭാവഗുണങ്ങളുള്ള അനേക ദൈവങ്ങളെ ഉള്‍കൊള്ളുന്നു. എല്ലാ ദൈവങ്ങളും പരമസത്യമെന്നു ചിലരും. എന്നാല്‍ മറ്റുചിലരോ, പ്രത്യേക സ്വഭാവഗുണങ്ങളുള്ള ഏകദൈവത്തെയും വിശ്വസിക്കുന്നു. അല്ലെങ്കില്‍ സര്‍വം ബ്രഹ്മമയമെന്ന വാദം. വളരെ കുറച്ചുപേര്‍ ദൈവത്തിന്‍റെ ആസ്തിത്വം ചോദ്യംചെയ്യുന്നു. നിന്‍റെ ദൈവം അല്ലെങ്കില്‍ ദൈവങ്ങള്‍ വസ്തുനിഷ്ടമാണോ? ചോദ്യംചെയ്‌താല്‍ മതവും പുരോഹിതരും ഒത്തുകൂടി തലവെട്ടുമായിരുന്നു.

ഒരു വിശ്വാസമാണ് മനുഷ്യനെ എന്നും നയിപ്പിച്ചിരുന്നത്.ജനിപ്പിച്ച മാതാപിതാക്കള്‍ ഒരിക്കല്‍ മരിക്കുന്നു. മനുഷ്യന്‍റെ ചിന്താകാലങ്ങള്‍ക്കുമുമ്പു മുതല്‍ എവിടെയോ മായയായ ലോകത്തില്‍ അവരുണ്ടെന്നു വിശ്വസിക്കുന്നു. അല്ലെങ്കില്‍ മരിച്ചവരുടെ ആത്മാവ് നമ്മുടെ ആന്തരികമനസ്സില്‍ എവിടെയോ വിളിച്ചുപറയുന്നതുപോലെ തോന്നും. മാസങ്ങളോളം അവര്‍ നമ്മോടൊത്ത് ജീവിക്കുന്നതായും സ്വയം അനുഭവപ്പെടും. മരണമെന്നുള്ള സത്യം മാനസ്സികവിക്ഷൊഭംകൊണ്ടുള്ള ഒരുവന്‍റെ നിഷേധംമാത്രം. മാതാപിതാക്കള്‍ നാമ്മോടൊപ്പം ജീവിച്ചകാലങ്ങള്‍, മധുരിക്കുന്ന സ്മരണകള്‍, അവര്‍ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നുവെന്ന തോന്നല്‍, നഷ്ടബോധങ്ങള്‍ എന്നിങ്ങനെ തന്മയത്വങ്ങളായി അംഗീകരിക്കുക പ്രയാസമാണ്.

ചില മതങ്ങളില്‍ പിതൃപൂജ സാധാരണമാണ്. പൂര്‍വികരുടെ ആത്മാക്കള്‍ ഈ ഭൂമുഖത്തുണ്ട്, തങ്ങളുടെ സന്താനപരമ്പരകളെ പരിപാലിക്കുന്നുവെന്നുള്ള വിശ്വാസമാണ് ഇതിനു കാരണവും. ഈ വിശ്വാസം പുരോഹിതന്‍റെ വയറു നിറയ്ക്കുവാനുള്ള കാരണവുമായി. പൂര്‍വികആത്മാക്കളില്‍ ചിലര്‍ ശക്തിപ്രാപിച്ചെന്നു വിശ്വാസവുംവന്നു. എന്‍റെ മുത്തച്ചന്‍ നിന്‍റെ മുത്തച്ചനെക്കാള്‍ ശക്തിയുള്ളവനാണെന്ന്പറഞ്ഞു ഒരു മത്സരഓട്ടം.

ഏകാന്തമായ രാത്രികാലങ്ങളില്‍ ഇടിയും മിന്നലുമുള്ളവേളയില്‍ സ്വന്തം ഭവനത്തിനു വിള്ളലേറ്റ് ഉറക്കത്തില്‍നിന്നുണരുമ്പോള്‍ ആരുടെയോ കാലൊച്ച കേള്‍ക്കുന്നതുപോലെ തോന്നും. ചിലപ്പോള്‍ ഒരു മനുഷ്യന്‍റെ രൂപംപോലെ നിഴല്‍കാണാം. മനസ്സിലെ വികാരങ്ങളെ പരിചിന്തനംചെയ്യുന്ന പ്രതിബിംബങ്ങളാണീ തോന്നലുകള്‍. കാണപ്പെടാത്ത കാരണമായി ഭവിച്ച ഈ പ്രവര്‍ത്തനസംഘത്തെ ഭൂതപ്രേതാതികളായി മനസ്സിലുറപ്പിച്ചു.

ഭാഷകള്‍‍ വളര്‍ന്നതോടുകൂടി ഭൂതപ്രേതാത്മാക്കളുടെ കഥകള്‍ അമ്മയും കുഞ്ഞും പരസ്പരം പങ്കുവെക്കുവാനും തുടങ്ങി. മരിച്ചുപോയ പൂര്‍വികരുടെ വീരകഥകളും കുഞ്ഞു അറിയുവാന്‍ തുടങ്ങി. അവന്‍ വിവേകമുള്ളവനായി വളര്‍ന്നെങ്കില്‍ ആദാമിന്‍റെ അസ്ഥിയെല്ല്കാര്യവും മോശ ജനങ്ങളെ നയിച്ചപ്പോള്‍ സമുദ്രംമാറിയ കഥയും, മന്നാ ആകാശത്തില്‍നിന്നു പെയ്തകാര്യവും, ഭൂതങ്ങളും മാലാഖമാരുമെല്ലാം പൊട്ടകഥകളാണെന്ന് മനസ്സിലാക്കും.കൂടെ പുണ്യാളന്മാരും അല്ഫോന്സായും ചാവറയച്ചനും തുടങ്ങിയവരുടെ അത്ഭുതങ്ങളും മിഥ്യകളാകും 

കത്തോലിക്കാസഭയും അന്ധവിശ്വാസവും 
അറിവിലും വിശ്വാസത്തിലും കത്തോലിക്കാസഭ പരസ്പരവിരുദ്ധമായി പഠിപ്പിക്കുന്നു. നരകം, ശുദ്ധീകരണസ്ഥലം കുമ്പസാരം കുര്‍ബാന ഞായറാഴ്ച കുര്‍ബാന എന്നിവകളൊക്കെ ആഗോളസഭകളില്‍ നിന്നും വിത്യാസമായിട്ടാണ് സീറോമലബാര്‍ രൂപതയിലെ മെത്രാന്മാരുടെ വിശ്വാസങ്ങള്‍. വിശ്വാസികള്‍ ചോദ്യം ചെയ്‌താല്‍ അവര്‍ പാപികളാകും.
വെന്തക്കൊസ്സും അന്ധവിശ്വാസവും
 കാലാകാലമായി വൈദികരാല്‍ അടിച്ചമര്‍ത്തപ്പെട്ട കത്തോലിക്കാ വിശ്വാസികളുടെ ദുര്‍ബലമനസ്സിനെ ചൂഷണം ചെയ്യുവാന്‍ ഏതു ബൈബിള്‍ പ്രചാരണ കൊട്ടിഘോഷകര്‍ക്കും എളുപ്പമാണ്. പിശാചുബാധ ഒഴിപ്പിക്കുക , രോഗികളെ സൌഖ്യപ്പെടുത്തുക, കത്തോലിക്കരുടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക , പോപ്പിന്‍റെ അപ്രമാദിത്വം പരിഹസിക്കുക ഇങ്ങനെ തൊണ്ണപൊട്ടുംപോലെ ഉച്ചത്തില്‍വിളിച്ചു ആളെകൂട്ടുന്ന അന്ധവിശ്വാസികളുടെതായ  സഭകളുടെ പേരാണ്  വെന്തക്കോസ്.
‍ക്രിസ്തുവിന്റെ തിരുമുഖ വസ്ത്രമെന്ന കെട്ടുകഥ
മദ്ധ്യകാലയുഗത്തില്‍ ഏതോ മാര്‍പാപ്പയുടെ കുശാഗ്ര ബുദ്ധിയില്‍നിന്നും തുന്നിയുണ്ടാക്കിയ ശവമുഖത്തുണിയാണ് ഇന്നു പുരോഹിതര്‍ കര്‍ത്താവിന്‍റെ തിരുമുഖ വസ്ത്രമെന്നു പ്രചരണം നടത്തുന്നത്.  സാമാന്യബുദ്ധിയുള്ള മനുഷ്യന് shroud of Turin ജീസസിന്‍റെ തിരുവസ്ത്രമെന്നു എങ്ങനെ സത്യമാണെന്ന് തോന്നും. ഇത് പരമവിഡ്ഢിത്വം തന്നെ.

രണ്ടായിരം വര്‍ഷത്തെ പഴക്കം മുഖത്തുണിക്ക് ഉണ്ടെന്നു ഇരിക്കട്ടെ. എന്നിരുന്നാലും ഉയര്‍ത്ത ജീസസിന്‍റെതെന്നു എന്തു തെളിവ്? ഇടതുഭാഗത്തെ കള്ളന്‍റെ മുഖത്ത് ഇട്ടതാകാന്‍ സാധ്യമല്ലേ? പീലാത്തോസിന്‍റെ രക്തമോ ശുക്ലക്കറയോ തുണിയിലുണ്ടെന്നു പ്രചരണം നടത്തി ഭക്തരെ കഴുതകളാക്കി കച്ചവടം നടത്തുവാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഈ പഴുന്തുണികൊണ്ട് ഉണ്ടാക്കിയ കണക്കില്ലാത്ത രത്നങ്ങളും കറന്‍സികളും വത്തിക്കാന്‍റെ നിധിശേഖരത്തില്‍ കുന്നു കൂടിയിരിക്കുന്നു.

ഈ തുണി മധ്യയുഗത്തിലെ ഏതോ പേയിന്റിംഗ് കൊണ്ട് രചിച്ച പൊള്ളയായ ഒരു വ്യാജചരക്കാണെന്ന് Walter McCrone ഉള്‍പ്പടെ അനേകം മൈക്രോസ്കോപ്പിക് ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. 1356 വര്‍ഷത്തില്‍ ഒരു പ്രഞ്ച് പ്രഭുവിന്‍റെ കൈവശമാണു ഈ തുണി ആദ്യമായി ലഭിച്ചതെന്നു പറയപ്പെടുന്നു. ഇത് എവിടെ നിന്നു, എങ്ങനെ ലഭിച്ചെന്നു ചരിത്രമില്ല.

ഹെന്‍രിയിലെ ബിഷപ്പ് ഈ മുഖതുണിയെ വിശ്വാസിച്ചില്ല. തന്മൂലം കുറേക്കാലത്തേക്ക് ഈ വ്യാജമുഖത്തുണി ഒളിച്ചുവെച്ചു. ഫ്രാന്‍സിലെ രാജ കുടുംബങ്ങളുടെ കൈവശമായിരുന്നു തുണി വളരെക്കാലം സൂക്ഷിച്ചിരുന്നത്. നൂറ്റാണ്ടുകളോളം അനേക സ്ഥലങ്ങളില്‍ നിന്നും തുണി കൈമറിഞ്ഞ് അവസാനം 1933 പതിനൊന്നാം പീയൂസ് മാര്‍പാപ്പയുടെ കാലത്ത് തിരുശേഷിപ്പ് തുണി വത്തിക്കാനില്‍ പ്രദര്‍‍ശനത്തിനു എത്തി. മനുഷ്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും വിവാദപരമായ ഈ തുണിതന്നെ

തിരുശേഷിപ്പ് കച്ചവടത്തിന്റെ ആരംഭം
യുദ്ധവും സാമ്പത്തിക തകര്‍ച്ചയും മദ്ധ്യയൂറോപ്പ്യന്‍ രാജ്യങ്ങളെ തകര്‍ത്തിരുന്നു. ആ കാലഘട്ടത്തിലാണ് ലിരേ(Lirey) എന്ന ഒരു ഫ്രഞ്ച് ഗ്രാമത്തില്‍ ഈ തുണികഷണം ആദ്യമായി പ്രദര്‍ശനത്തിനുവെച്ചത്. അക്കാലത്ത് ഫ്രഞ്ചുകാര്‍ ഒരു യുദ്ധത്തില്‍ ഇംഗ്ലണ്ടിലെ രാജാവ് ജോണ്‍ രണ്ടാമനെ തോല്‍പ്പിച്ചു ബന്ധിതനാക്കി. എവിടെയും രാഷ്ട്രീയകലാപം മൂലം പോപ്പ് റോം വിട്ടു മറ്റൊരു സ്ഥലത്ത് താമസിച്ചു. മാറാരോഗങ്ങളും വസന്തക്കും കാരണം പോപ്പ് സനാതനത്വത്തിന്‍റെ നഗരമായ റോമില്‍ ഇല്ലായിരുന്നതുകൊണ്ടെന്നു ജനം വിശ്വസിച്ചു. ഈ അന്ധവിശ്വാസത്തില്‍ നിന്നാണ് ആദ്യം തിരുശേഷിപ്പ് കച്ചവടം തുടങ്ങിയത്. അന്ന് ഭൂതപ്രേതാതികളിലും അന്ധവിശ്വാസങ്ങളിലും മന്ത്രവാദത്തിലും തിരുശേഷിപ്പുകളിലും അന്ധമായി വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു. പഞ്ഞം പട വസന്ത കൂടെകൂടെ വന്നു നാടിനെ നശിപ്പിച്ചിരുന്ന കാലവും.

അങ്ങനെ യേശുവിന്‍റെ തിരുവചനം അനുസരിച്ചു വ്യാജപ്രവാചകരുടെ യുഗമാണിത്. ഭക്തരെ ഇങ്ങനെ പറ്റിക്കുവാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന മാര്‍പാപ്പയും വ്യാജപ്രവാചകനോ? (തുടരും)

1 comment:

  1. കേരളത്തിലെ ശരാശരി കത്തോലിക്കാ കുടുംബങ്ങളില്‍ അന്ധ വിശ്വാസം പെരുകുന്നതിന് മാസ വണക്കം എന്ന പേരില്‍ ഇറങ്ങിയ പ്രാര്‍ത്ഥനകള്‍ സഹായിച്ചിട്ടുണ്ട്. അതിലെ 'ഉപമ' എന്ന ഭാഗത്തില്‍ പറയുന്ന നുണ കഥകള്‍ മിക്കതും തുടങ്ങുന്നത് തന്നെ 'എസ്പന എന്നൊരു ദേശത്തു . ........' എന്ന രീതിയിലായിരുന്നു. അവയെല്ലാം ധ്യാന കേന്ദ്രത്തില്‍ കേള്‍ക്കുന്ന സാക്ഷ്യതെക്കളും ശുദ്ധ നുണകള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ കാണാവുന്നതാണ്. വണക്ക മാസ പുസ്തകങ്ങള്‍ എല്ലാം കത്തിച്ചു കളയെണ്ടിയത് ആണ്.

    ReplyDelete