അല്മായാശബ്ദം

Sunday, August 24, 2014

പാതിരിപ്പാമ്പുകള്‍!

"സഭാനവീകരണത്തിന്റെ വ്യത്യസ്ത തലങ്ങള്‍" എന്ന (2014 ഓഗസ്റ്റ്‌ മാസം സത്യജ്വാല) എഡിറ്റോറിയല്‍  വായനക്കാര്‍ക്ക് മനസിനെന്നും അമൃത ചിന്തനമായിരിക്കും, സംശയമില്ല. "ഉപമകളാല്‍ അവന്‍ അവരോടു സംസാരിച്ചു" എന്ന മാശിഹായുട അതേവഴിയിലാണ് നമ്മുടെ ഭാഗ്യവാനായ ശ്രീ ജോര്‍ജ് മൂലെച്ചാലിലും കാര്യവിചാരം ചെയ്യുന്നത് എന്നത് നമ്മുടെ ഭാഗ്യമാണ്!

"അടിസ്ഥാനം തന്നെ ഇളകിയ സഭയാകുന്ന വീട്" എന്ന ശ്രീ മൂലെച്ചാലിന്റെ ഉപമ ഉദാത്തമായി! ക്രിസ്തുവിന്റെ സ്നേഹമാകുന്ന  അടിത്തറയില്‍ സഭയെ ഉറപ്പിക്കേണ്ടവര്‍, അതിനുപകരം തങ്ങളുടെ കുപ്പായകളറിന്റെ ഭംഗിയില്‍ ജനമനസുകളെ മയക്കി, സഭയെ കൂദാശ എന്ന                     പൂഴിമണലിന്മേല്‍ ഉറപ്പിച്ചു! ഒരു കൂദാശയും ഒരു ദൈവവും ഒരിക്കല്‍പോലും കാലച്ചക്രത്തില്‍ ഇവരെ എല്പ്പിച്ചിട്ടുമില്ല ! കാലത്തിന്റെ പ്രവാഹത്തില്‍ അവരുടെ ഉപദേശങ്ങളും കല്പനകളും  ഒഴുകിപ്പോകുന്നു...  അറിവിന്റെ അരുണോദയത്തില്‍, ളോഹയുടെ നിറഭംഗി മങ്ങിപ്പോയി... ഒടുവില്‍ ആ ളോഹ സ്വയം ഇതാ നാണിച്ചു നാണിച്ചു മഞ്ഞളിച്ചും പോയി! ഹാ!  
                 
സാത്താന്‍ പ്രവേശിച്ച ഏദന്‍തോട്ടംപോലെ (അന്നത്തെ പാമ്പിനുപകരം ഇന്ന്  പാതിരിപ്പാമ്പുകള്‍) ക്രിസ്തീയസഭകളാകമാനം ദൈവത്തെ ദു:ഖിപ്പിക്കുന്ന വേദികളായി മാറിക്കഴിഞ്ഞിരിക്കുന്നു! അവന്റെ "സ്വരൂപത്തിലെ" മനുഷ്യനെ സാത്താന്‍ വേദവിപരീതം ചെവിയിലോതി അന്ന് നഗ്നനാക്കി! അതുവരെ തോന്നാത്ത നഗ്നതാബോധം അവനു സാത്താനെ അനുസരിച്ച്ചതുമൂലം ആദ്യമായി ഉണ്ടായിപോലും! ഇന്ന് മാനവകുലമാകെ "സ്വരൂപം" നഷ്ടപ്പെട്ട്, "ഞാന്‍ നഗ്നനാണ്" "ഞാന്‍ നഗ്നനാണ്" എന്ന് ഉള്ളിന്‍റെയുള്ളില്‍ വിലപിക്കുകയാണ് ഓരോ മനസുകളും! മനുഷ്യനെ വീണ്ടും അറിവിന്റെ കുപ്പായം അണിയിക്കുവാന്‍ "അവന്‍ വീണ്ടും വരേണ്ടിയിരിക്കുന്നു"! ഒരിക്കല്‍ വന്നതോ പുരോഹിതന്‍ (പാതിരിപ്പാമ്പ്) കാരണം കുരിശിലേറി വൃഥാവിലുമായി!

ദൈവത്തിന്റെ മണവാട്ടിയാകാന്‍ സ്വന്തം വീടും നാടും ജന്മസംസ്കാരങ്ങളും (അമ്മയാകാനുള്ള ശരീരദാഹം) വെടിഞ്ഞ്, കരളില്‍ ത്യാഗക്കുരിശണിഞ്ഞുവന്ന കളങ്കമില്ലാത്ത കന്യകമാരെ നീചപുരോഹിതര്‍ അവരവരുടെ വെപ്പാട്ടികള്‍ ആക്കി, "അഭയകളാക്കി", ആ നാമംതന്നെ ഒടുവില്‍ കോടതികളിലാക്കി ! സോദോമില്‍ ആദിമര്‍ തുടങ്ങിയ കൊടുംപാപം ഇതാ ഇന്ന് പുരോഹിതര്‍ കൂട്ടമായി ഏറ്റെടുത്തിരിക്കുന്നു കത്തോലിക്കാസഭയില്‍! 

ഇന്നിതാ സുഖഭോഗങ്ങള്‍ക്കായി സമ്പത്തുതേടി പൌരോഹിത്യം തമ്മില്‍ കടിച്ചുകീറുന്ന തെരുവുനായ്ക്കള്‍ പോലെയായി; അവര്‍ നയിക്കുന്ന കലികാലസഭകള്‍ അങ്കക്കളരിയിലുമായി! "ക്രിസ്തീയത" എന്തെന്നറിയത്ത പുരോഹിതര്‍, അവനെ കാലത്തിന്റെ കുരിശിലേറ്റാന്‍ വീണ്ടും എവിടെയും ഒറ്റുകൊടുത്തു, ആ യൂദാസിനെപോലെ! മുപ്പതുവെള്ളിക്കാശിനു യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു , എന്നാല്‍ ഇവരോ സുഖഭോഗങ്ങൾക്കായും സ്ഥാനമാനങ്ങൾക്കായും അവനെ സദാ ഒറ്റുകൊടുക്കുന്നു!  
കുടുംബസദസുകളില്‍ ഉരിയാടാനാവാത്ത നാണംകെട്ട കര്‍മങ്ങള്‍ അധാര്മീകരാക്കി ഇന്നിന്റെ പുരോഹിതവൃന്ദത്തെ ആകമാനം ... ഈ അധര്‍മ്മികള്‍ നയിക്കുന്ന സഭ എങ്ങിനെ ക്രിസ്തീയമാകും ? അല്ലെ അല്ല !

ഇവരുടെ സ്തോത്രസ്തവങ്ങള്‍ക്ക് ഏതു ദൈവം കാതുകൊടുക്കും?
സഭയുടെ അടിത്തറ ഇളക്കിയ ഇവറ്റകളോടിനിയും ക്രിസ്തു പൊറുക്കുമോ? "ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്ക മൂലം, ഇവരോട് പൊറുക്കേണമേ" എന്നവന്‍ വീണ്ടും പിതാവിനോട് യാചിക്കുമോ ? ഇല്ല, ഇല്ല ...

ആയതിനാല്‍ ഇവരെ നമ്മുടെ ജീവിതത്തില്‍നിന്നും ഒരിക്കലായും, സഭകളില്‍നിന്നും എന്നേക്കുമായി ഇല്ലാതെയാക്കുവാന്‍ നാം സ്വയം ക്രിസ്തീയരാകണം...ഓരോ മനസും "സ്വയമറിവില്‍ ജ്ഞാനസ്നാനം" ചെയ്യേണ്ടിയിരിക്കുന്നു ...അതിനായി ഒന്നാമതായി so called ക്രിസ്തിയാനീ, ഭാരതീയ വേദാന്തജ്ഞാനം തേടു .. ഉടന്‍ ഓരോ അച്ചായനും ഒരു ഗീത കൈമുതലാക്കൂ, ആ  വേദവ്യാസനെ നമുക്കും അറിയേണ്ടേ? നമ്മുടെ പിതാമഹന്മാര്‍ ഏതോ കാരണത്താല്‍ കൈവിട്ട ഭാരതീയ അദ്വൈത മതം ; അതാണ്‌ ക്രിസ്തീയത! .. ഇനി നമുക്കും പാടാം ..."ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായോരിണ്ടല്‍ ബത മിണ്ടാവതല്ല മമ.
പണ്ടേ കണക്കു വരുവാന്‍ നിന്‍ ക്രിപാവലി എങ്കല്‍ ഉണ്ടാകുമാറാകണം എന്നീശോയോ നമ:" ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു, ആമ്മീന്‍ ...

1 comment:

  1. ഈ അല്മായശബ്ദം ബ്ലോഗ്‌ വായിക്കുവാനും,സത്യജ്വാല മാസികയുടെ വായനക്കാരാകുവാനും മരണമെത്തുന്ന നേരത്തിനുമുന്പേ അവസരം ലഭിച്ചവര്‍ ഭാഗ്യമുള്ളവര്‍! ഇതുവരെ ഇതിനവസരം ലഭിക്കാതെ വിശ്വാസത്തില്‍ കാലയവനിക കടന്ന നമ്മുടെ പൂര്വീകരേക്കാള്‍ നാം ഭാഗ്യവാന്മാര്‍ ! നേരറിയാതെ കടന്നുപോയ അവരെ ഓര്‍ത്തു നമുക്ക് വിലപിക്കെണ്ടാതില്ല ,കാരണം "എങ്ങിനെ എപ്പോള്‍ എവിടെ എന്താകണം ,എന്നറിയുന്നേക ജ്ഞാനിയല്ലോ നമ്മെ നയിക്കും ആ ദൈവമെന്നോര്‍ക്കുകില്‍ എന്തിനീ വ്യാകുലമെന്‍ ജനമേ " എന്ന് ഞാന്‍ പാടിക്കോട്ടേ ? ഇതില്‍ എഴുത്തുകാരായി നിയോഗം ലഭിച്ചവരെ ലോകം താല്‍ക്കാലികമായി വെറുക്കുമെങ്കിലും നിങ്ങളും ഭാഗ്യമുള്ളവര്‍ തന്നെ ! ഇതിന്റെ ചുക്കാന്‍ പിടിക്കുന്ന കരങ്ങളേ, നിങ്ങള്‍ അധിഭാഗ്യമുള്ളവര്‍!

    ReplyDelete