അല്മായാശബ്ദം

Sunday, January 11, 2015

വിശ്വ സഹോദര്യത്തിലേക്ക് - ആചാര്യ എ .ജെ .സ്നേഹദാസ് .


ആചാര്യ  എ ജെ സ്നേഹദാസ് അച്ചന്‍ നിരവധി വര്‍ഷങ്ങള്‍ ഒരു ധ്യാനഗുരുവായി സേവനം ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ സ്വതന്ത്രമായ ഒരു ജീവിത ശൈലി ഇഷ്ടപ്പെടുന്നതെന്നും അത് തിരഞ്ഞെടുത്തുവെന്നും ഈ ലേഖനം വ്യക്തമാക്കുന്നു - എഡിറ്റര്‍ 
"മനനം മനസ്സിന് ശാന്തി "ശാന്തി അന്വേഷിച്ചു ധ്യാനകേന്ദ്രങ്ങളിലൂടെ കയറിയിറങ്ങുന്നവര്‍ക്ക് ശാന്തി ലഭിക്കാത്തതിന്റെ കാരണം ശബ്ദമാണ്. കാഴ്ച, കണ്ണിന്റെയും, രുചി നാവിന്റെയും എന്നപോലെ ശബ്ദം ചെവിയുടെ ആഹാരമാണ്. ചെവി കൂടുതല്‍ ശബ്ദം ആഹരിക്കുമ്പോള്‍ 
തലച്ചോറിനു ജോലി കൂടുകയും, മനസ്സിന് ശാന്തി നഷ്ടപ്പെടുകയും ചെയ്യുകയാണ്. നമുക്ക് ഈ വിഷയത്തെക്കുറിച്ച് ധ്യനിക്കണമെന്നു പറഞ്ഞു ഘനഗംഭീരമായ പ്രസംഗം തുടങ്ങുകയാണ്. ശബ്ദശല്യം വര്‍ധിക്കുംതോറും മനസ്സിൻറെ സമനില തെറ്റുന്നു. മദ്യം പോലെ ശബ്ദം ഒരു ലഹരിയായി മാറുന്നു. മൌനത്തിന്റെ സംഗീതമാണ് ഏറ്റവും വാചാലം. വിശ്രമധ്യാനം എന്ന പേരില്‍ പത്തുദിവസം പരിപൂര്‍ണ്ണ മൌനത്തിലും ഉപവാസത്തിലും നടത്തിയ ധ്യാനം എന്റെയുള്ളില്‍ കോരിച്ചൊരിഞ്ഞ സ്നേഹനിര്‍ധരി വിസ്മയാവഹമാണ്. സ്നേഹഗിരിയിലെ ശാന്തിവനത്തില്‍ ഏകാന്തതയില്‍ ധ്യാനിക്കാന്‍ സൌകര്യമുണ്ട് .
മനനം ചെയ്തു മനുഷ്യത്വം സ്വന്തമാക്കമ്പോള്‍ മാത്രമേ മറ്റുള്ളവരും എന്നെപ്പോലെ മനുഷ്യരാണെന്ന് ഗ്രഹിക്കുവാന്‍ സാധിക്കൂ. അതുപോലെ തന്നെ ധ്യാനത്തിലൂടെ എന്നില്‍ വസിക്കുന്ന ദൈവചൈതന്യമാണ് എല്ലാവരിലുമുള്ളതെന്നു അവബോധത്തിലെത്തുമ്പോള്‍ മാത്രമേ ദൈവിക ഭാവത്തിലെയ്ക്കും വിശ്വസാഹോദര്യ മനോഭാവത്തിലേക്കും വളരുവാന്‍ കഴിയൂ .
ഇത് സംഭവിക്കാതിരിക്കാനുള്ള വ്യസ്ഥാപിതമായ സംരംഭം ആണ് ഇന്ന് പല ധ്യാനകേന്ദ്രങ്ങള്‍ വഴിയും നടക്കുന്നത് .(Systematic Distortion of the Concept of Meditation) മാത്രമല്ല, വിശ്വാസത്തെക്കാള്‍ പ്രാധാന്യം അന്ധവിശ്വാസത്തിനും, ദൈവത്തെക്കാള്‍ അധികം പിശാചിനും, വിശുദ്ധിയെക്കാള്‍ കുറ്റബോധത്തിനും, സ്നേഹത്തെക്കാള്‍ അധികം ഭയത്തിനും പ്രാധാന്യം നല്‍കുന്നു. യോഗാത്മകഭാവങ്ങളേക്കാള്‍ അധികം (Contemplative / Mystical Dimension) കൌദാശിക കര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്ന് പറയേണ്ടതില്ലല്ലോ.

പല ധ്യാനങ്ങള്‍ കൂടിയവര്‍, കടബാധ്യതയേറി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍, ഭവനത്തിലേക്ക്‌ മടങ്ങാന്‍ മനസാന്നിധ്യം ഇല്ലാത്തവര്‍, കേസുകളില്‍ കുടുങ്ങിയവര്‍ , ഇതൊരു നല്ല തൊഴില്‍ ആണെന്ന് കണ്ടെത്തിയവര്‍ , മറ്റൊന്നിലും പച്ചപിടിക്കാത്തവര്‍ , സിദ്ധന്മാര്‍ ആവാന്‍ വരം ലഭിച്ചവര്‍ , വിഭ്രാന്തിയില്‍ ദര്‍ശനങ്ങള്‍ കണ്ടു തുടങ്ങിയവര്‍ , ബഹുമാനവും അന്ഗീകാരവും ലഭിക്കുമെന്ന് മനസ്സിലാക്കിയവര്‍ , പിന്നെ കുറച്ചു ശുദ്ധ മനസ്കരും ധ്യാന ഗുരുക്കന്മാരായിത്തീരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളായി . പാവം മനുഷ്യനില്‍ ഏറ്റവും കൂടുതല്‍ കുറ്റബോധവും ഭയവും നിറയ്ക്കുന്നവര്‍ കൂടുതല്‍ ശക്തിയുള്ള സിദ്ധന്മാരാകുന്നു. ദര്‍ശനമുള്ളവര്‍ക്ക് തിരക്ക് കൂടി . അങ്ങനെ പല വിധത്തില്‍ നവീകരണത്തിലെ ആത്മീയത അന്യംനിന്നുപോയി
വിശ്വാസത്തിന്റെ വഴിയിലോ സ്നേഹത്തിന്റെ കുഴിയിലോ - ആചാര്യ .എ ജെ സ്നേഹദാസ്‌.
സ്നേഹദാസിന്റെ വെബ്‌സൈറ്റ് - www.indianest.org

2 comments:

  1. "സ്നേഹത്തിന്റെ വഴിയിലോ വിശ്വാസത്തിന്റെ കുഴിയിലോ" എന്നാണ് ആചാര്യ എ. ജെ. സ്നേഹദാസിന്റെ പുസ്തകത്തിന്റെ പേര്. അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്പേതന്നെ വായിക്കാൻ തരപ്പെട്ട ഒരു പുസ്തകമാണിത്. നിരീക്ഷണങ്ങളിലും നിലപാടുകളിലും വ്യക്തതയും വ്യതിരിക്തതയും പുലർത്തുന്ന അദ്ദേഹം, ഒരു 'പച്ച മനുഷ്യൻ' എന്ന് സാക്ഷ്യപ്പെടുത്താനാണ് എനിക്കിഷ്ടം.
    എനിക്കേറെ അടുപ്പമുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടു സംവദിക്കുന്നത്. പിന്നീട് സ്നേഹഗിരിയിലേക്കും ക്ഷണം കിട്ടി.

    എന്റെ ബന്ധു അദ്ദേഹത്തോടൊരു ചോദ്യം ചോദിച്ചു: "എന്താണച്ചാ ഈ ദൈവരാജ്യം"?

    പ്രഭാതഭക്ഷണം ഒരുങ്ങുന്ന സമയത്തായിരുന്നു അച്ചന്റെ സന്ദർശനം.

    അച്ചൻ ഇങ്ങനെ പറഞ്ഞു: "അപ്പൻ ചപ്പാത്തി പരത്തുന്നു, അമ്മ ചുടുന്നു, മക്കൾ അത് കഴിക്കുന്നു; ഇതൊക്കെ തന്നെയാണ് ദൈവരാജ്യം"!

    ReplyDelete
  2. മഹേശ്വര്‍, "അപ്പൻ ചപ്പാത്തി പരത്തുന്നു, അമ്മ ചുടുന്നു, മക്കൾ അത് കഴിക്കുന്നു; ഇതൊക്കെ തന്നെയാണ് ദൈവരാജ്യം"! ഈ പറഞ്ഞത് പരമമായ ഒരു ശരിയാണ്. "സ്വര്‍ഗരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ ഇരിക്കുന്നു "എന്ന് നമ്മുടെ ക്രിസ്തു മൊഴിഞ്ഞതും ഇത് തന്നെ! ഇത് തന്നെയാണ് ഇവിടെ കവി പണ്ട്പാടിയതും ;"സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്നേഹത്താല്‍ വൃത്തി തേടുന്നു , സ്നേഹം നരകത്തിന്‍ ദ്വീപില്‍ സ്വര്‍ഗ്ഗഗേഹം പണിയും പടുത്തം!"എന്ന് ..therefore "സ്നേഹമാണഖിലസാരം ഊഴിയില്‍..." എന്ന് നമുക്കും പാടാം ...സ്നേഹം ദൈവമാണ് ! god is love..ദൈവസാന്നിധ്യം സ്വര്‍ഗരാജ്യവുമാണ് ! ഒരുവന്‍ അവന്റെ ഇടനെഞ്ചില്‍ സ്നേഹം മെനയട്ടെ ,അവന്‍ ദൈവപുത്രനുമായി! അപ്പോള്‍ത്തന്നെഅവനു "ഞാനും പിതാവും (ദൈവവും)ഒന്നാകുന്നു "എന്ന സ്വയം ബോധമുണരും ! അപ്പോള്‍ "അഹം ബ്രഹ്മം" എന്ന ഭാരതീയ ദര്‍ശനം ലോകം ശരി വൈക്കും!

    ReplyDelete