അല്മായാശബ്ദം

Thursday, September 10, 2015

യുറുഗ്വേ ഭരണകൂടം നല്കുന്ന മാതൃക



മോന്റവിദിയോ: 'ലോകത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍' എന്നറിയപ്പെടുന്ന യുറുഗ്വേ പ്രസിഡന്റ് ജോസ് മുജിക വീണ്ടും ലോകത്തിന് മാതൃകയാവുന്നു. യുദ്ധം കത്തുന്ന സിറിയയില്‍നിന്ന് സര്‍വതും ഉപേക്ഷിച്ച് നാടു വിട്ട 100 കുട്ടികളെ സ്വന്തം ബംഗ്ലാവില്‍ താമസിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രസിഡന്റിന്റെ വേനല്‍ക്കാല വസതിയായ പുഴയോര ബംഗ്ലാവിലായിരിക്കും ഇവരുടെ താമസം. പശ്ചിമേഷ്യയിലെ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളെ ഇതിനായി തെരഞ്ഞെടുക്കാന്‍ അദ്ദേഹം ഐക്യരാഷ്ട്ര സഭാ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഈ മാസം പകുതിയോടെ കുട്ടികള്‍ ഇവിടെ എത്തും. കുട്ടികളുടെ ഒരു രക്ഷിതാവിനും ഇവര്‍ക്കൊപ്പം വരാന്‍ കഴിയും. ഈ കുട്ടികളുടെ ചെലവുകളെല്ലാം യുറുഗ്വേ ഭരണകൂടം വഹിക്കും.

2011 മുതല്‍ ഇതുവരെ 20 ലക്ഷം സിറിയക്കാര്‍ അഭയം തേടി രാജ്യം വിട്ടതായാണ് കണക്കുകള്‍. തുര്‍ക്കി, ജോര്‍ദാന്‍, ലബനോന്‍ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ഇവരില്‍ ഏറെയും കഴിയുന്നത്. പത്ത് ലക്ഷം പേര്‍ ലബനോനിലും ആറു ലക്ഷം പേര്‍ ജോര്‍ദാനിലും ഏഴു ലക്ഷം പേര്‍ തുര്‍ക്കിയിലും കഴിയുന്നു. ജര്‍മനി, ബ്രസീല്‍ എന്നീ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

വള്ളിച്ചെരുപ്പ് മാത്രം ധരിക്കുകയും ചെറു കാര്‍ സ്വയം ഓടിക്കുകയും കൃഷിയിടത്തിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുകയും ചെയ്യുന്ന ഈ പ്രസിഡന്റ് ലോകത്തെ 'ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവനാ'യാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ 12000 ഡോളര്‍ പ്രതിമാസ ശമ്പളത്തിന്റെ ഭൂരിഭാഗവും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയാണ്.

1 comment:

  1. Daya karo prabho, dekho inko!

    https://www.facebook.com/prashant.kadam.522/videos/vb.100002160307922/709559019126102/?type=2&theater

    ReplyDelete