അല്മായാശബ്ദം

Friday, October 30, 2015

ഇടവകധ്യാനങ്ങള്‍ക്ക് ഒരു മാതൃക

ഇന്നലെ ഒരു യഥാര്‍ഥ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഇടയായി. പ്ലാശനാല്‍ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഈ വര്‍ഷം നടത്തിയ ദിവ്യകാരുണ്യാനുഭവധ്യാനം. അതു നയിച്ചത് കാലടി ദിവ്യകാരുണ്യ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സൈജു തുരുത്തിയില്‍ MCBS. ''നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍കയറി നിന്റെ വാതിലടച്ച് അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക'' എന്ന യേശുവചനത്തോടു  നീതിപുലര്‍ത്തിയ വചനപ്രഘോഷണം. (ഇന്നും വൈകുന്നേരം 5 മുതല്‍ അതു തുടരുന്നുണ്ട്).

അവിടെ കേട്ട കാര്യങ്ങളില്‍ പകുതിയിലേറെയും അല്മായശബ്ദവും 'സത്യജ്വാല'യും KCRM ഉം സഭാംഗങ്ങളോടു പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍തന്നെ. നാം പറയുമ്പോള്‍ അതു വിമതശബ്ദം. പള്ളിയില്‍ ഒരു പുരോഹിതന്‍ പറഞ്ഞതുകൊണ്ട് ജനം ശ്രദ്ധിക്കാന്‍ തയ്യാറായി. ഇങ്ങനെയും പ്രസംഗിക്കുന്ന പുരോഹിതരുണ്ടെന്ന് ഒരു ഇടവകയില്‍ മാത്രമുള്ള ജനങ്ങള്‍മാത്രം അറിഞ്ഞാല്‍ പോരല്ലോ. അതുകൊണ്ടാണ് താമസിയാതെതന്നെ ഈ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. (അച്ചനോടു പലകാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കേട്ട യോജിപ്പുള്ള കാര്യങ്ങള്‍ മാത്രമേ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നുള്ളു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ആണല്ലോ നമ്മുടെ ബ്ലോഗ്.)
 

ആദ്യമേതന്നെ ആഹാരകാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ജീവിതശൈലീരോഗങ്ങളില്‍നിന്നുള്ള മുക്തിക്കും ആയുസ്സും ആരോഗ്യവും വര്‍ധിപ്പിക്കുന്നതിനും വീട്ടില്‍ത്തന്നെ ആഹാരസാധനങ്ങളുണ്ടാക്കി കഴിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.  ആഹാരം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെമാത്രമല്ല, ആധ്യാത്മികജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാത്വികഭക്ഷണവും ഉപവാസവും യോഗപരിശലനവും ഉള്‍പ്പെടുത്തി താന്‍ ധ്യാനിപ്പിച്ച ഒരിടവകയില്‍ പെരുന്നാളിനോടനനുബന്ധിച്ചുള്ള  സ്‌നേഹവിരുന്ന് സസ്യാഹാരമാക്കാന്‍ കഴിഞ്ഞതും ആ രീതി ഇന്നും അവിടെ തുടരുന്നതും ചാരിതാര്‍ഥ്യത്തോടെ അദ്ദേഹം അനുസ്മരിച്ചു. ഒച്ചപ്പാടോടുകൂടിയ വചനപ്രഘോഷണങ്ങള്‍ പതിവായി നടന്നിരുന്ന ഒരിടവകയില്‍ നിശ്ശബ്ദതയ്ക്കു പ്രാധാന്യം നല്കുന്ന തന്റെ ധ്യാനം നടത്തിയതിനെത്തുടര്‍ന്ന് സമീപവാസികളായ ഹിന്ദുക്കള്‍ വന്നു ധ്യാനത്തില്‍ പങ്കെടുത്തതും മറ്റൊരിടവകയില്‍ മൈക്ക് ഓപ്പറേറ്റരായിവന്ന മുസ്ലീം അവരുടെ പള്ളിയിലും യോഗാധ്യാനം നടത്താമോ എന്ന് ആരാഞ്ഞതും വചനപ്രഘോഷണം ഇതരമതസ്ഥരെ സ്വാധീനിക്കുന്നത് ഒച്ചപ്പാടും പ്രകടനങ്ങളും കൊണ്ടല്ല എന്നതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോടികള്‍ മുടക്കി പള്ളികളും വ്യാപാരസമുച്ചയങ്ങളും പണിയുന്ന സഭയുടെ ഇന്നത്തെ രീതിയും നാടുമുഴുവന്‍ കുലുങ്ങുമാറ് ഉച്ചത്തില്‍ ഹല്ലേലുയ്യാ വിളിച്ചും പ്രകടനങ്ങള്‍ നടത്തിയും നടത്തപ്പെടുന്ന വചനപ്രഘോഷണങ്ങളും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്ന് വ്യക്തമാക്കാന്‍ അച്ചന്‍ മടിച്ചില്ല. 'ഈ ആശുപത്രി നാളെത്തന്നെ അടച്ചുപൂട്ടാന്‍ ഇടയാകട്ടെ' എന്ന് ആശംസിച്ചുകൊണ്ട് മഹാത്മാഗാന്ധി ഒരാശുപത്രി ഉദ്ഘാടനംചെയ്ത സംഭവവും ആലോചനാമൃതമാംവിധം അദ്ദേഹം ധ്യാനത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

സുവിശേഷഭാഗങ്ങള്‍ യഥോചിതം ഉദ്ധരിച്ചുകൊണ്ടുള്ള  ധ്യാനത്തിലെ പകുതിസമയവും അര്‍ഥമറിഞ്ഞ് പ്രാര്‍ഥിക്കുകയും ദിവ്യബലിയിലും മറ്റും പങ്കെടുക്കുകയും ചെയ്യേണ്ടതെങ്ങനെ എന്നു വ്യക്തമാക്കുന്നതായിരുന്നു. 
എന്നാല്‍, ബഹളങ്ങളില്‍നിന്ന് അകന്ന് നിശ്ശബ്ദതയില്‍ കുറെ സമയം കഴിച്ചുകൂട്ടാനുള്ള പരിശീലനമാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം എന്ന് ആ ഭാഗത്തും അദ്ദേഹം വ്യക്തമാക്കി. ചെറിയ കുട്ടിയായിരിക്കുന്ന കാലംമുതല്‍ നല്‌കേണ്ടതാണ് ഈ പരിശീലനം. അത് അവരുടെ
ജീവിതവീക്ഷണത്തിലും സ്വഭാവസംസ്‌കരണത്തിലും പ്രതിഫലിക്കും. കുടുംബബന്ധങ്ങളും അയല്‍ബന്ധങ്ങളും സാമൂഹികമാറ്റങ്ങളും ഹൃദയംഗമവും ഹൃദയസ്പര്‍ശിയുമാകാന്‍ ഒറ്റയ്ക്കിരുന്നുകൊണ്ടു പിതാവിനോടു സംസാരിക്കുന്ന രീതിയിലുള്ള പ്രാര്‍ഥനയും ധ്യാനവും വളരെ സഹായിക്കും. 
ആഹാരത്തിന്റെയും കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും മൊബൈല്‍ഫോണിന്റെയും ടിവിയുടെയും കമ്പ്യൂട്ടറിന്റെയും ദുഃസ്വാധീനത്തില്‍നിന്ന് പുതിയ തലമുറയെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഒക്കെ പരാമര്‍ശിച്ചുകൊണ്ടുള്ള ജീവിതഗന്ധിയായ ഈ ധ്യാനം എല്ലാ ഇടവകകളിലും നടത്തുന്നത് നന്നായിരിക്കും.

No comments:

Post a Comment