Translate

Wednesday, August 26, 2020

പ്രാർഥനകളിലെ ഉഗ്രൻ തമാശകൾ


ജോസഫ് പുലിക്കുന്നേൽ
(ഓശാന മാസിക, ജൂലൈ 1997)

ചോദ്യം:   ഈ അടുത്തയിടെ പാലായിൽ കുരിശുപള്ളിക്കവലയിൽ വണക്കമാസം 'കാലംകൂടൽ' നടക്കുമ്പോൾ മൈക്കിലൂടെ വന്ന ഒരു പ്രാർത്ഥനയെക്കുറിച്ചുള്ള എന്റെ സംശയം തീർത്തുതരണമെന്നഭ്യർത്ഥിക്കുന്നു. പ്രാർത്ഥന മാതാവിനെക്കുറിച്ചുള്ളതാണ്.
''പിതാവായ ദൈവത്തിന്റെ പുത്രിയും പുത്രനായ ദൈവത്തിന്റെ അമ്മയും പരിശുദ്ധാരൂപിയുടെ മണവാട്ടിയും ആയ ഞങ്ങളുടെ അമ്മേ .....''
ഞാൻ വേദോപദേശത്തിൽ പഠിച്ചിട്ടുള്ളത് ത്രിത്വത്തിന്റെ രഹസ്യമനുസരിച്ച്, ദൈവത്തിന് മൂന്ന് ആളത്വമു ണ്ടെങ്കിലും ഒരു സത്തയാണെന്നാണ്. അങ്ങനെയാണെങ്കിൽ മറിയം എങ്ങനെ പിതാവിന്റെ പുത്രിയും പുത്രൻ തമ്പുരാന്റെ അമ്മയും പരിശുദ്ധാരൂപിയുടെ മണവാട്ടിയുമാകും? ഒരേയവസരത്തിൽ ത്രിയേക ദൈവത്തിന്റെ പുത്രിയും അമ്മയും മണവാട്ടിയുമാകാൻ മറിയത്തിനു കഴിയുമോ? മറിയം ദൈവത്തിന്റെ പുത്രിയും പരുശുദ്ധാരൂപിയുടെ മണവാട്ടിയുമാണെങ്കിൽ എങ്ങനെ ദൈവമാതാവാകും?
ദയവായി എന്റെ സംശയത്തിനു  ഓശാനയിലൂടെ മറുപടി നൽകണം.

ഉത്തരം : 
ഏതോ വിവരദോഷിയായ ഒരച്ചനെഴുതി അച്ചടിച്ചു ഭക്തിഭ്രാന്തന്മാരെ ചൂഷണം ചെയ്യാൻ ഇംപ്രിമാത്തൂർ വാങ്ങി പ്രസിദ്ധീകരിച്ച ഒരു പ്രാർത്ഥനയാണിത്. നമ്മുടെ മനുഷ്യർക്ക് പ്രാർത്ഥനാപുസ്തകത്തിൽ അടിച്ചുവിടുന്നത് ചൊല്ലുന്നതിനപ്പുറം അതിന്റെ അർത്ഥമെന്താണെന്നന്വേഷിക്കേണ്ട കാര്യമില്ല.

ഇന്ന് ഭക്തി ഒരു വലിയ വ്യവസായമാണ്. അവർക്കിന്ന് 'തിയോളജി'യി ലുള്ളതിനെക്കാൾ കൂടുതലായി  'മണിയോളജിയി'ലാണ് കണ്ണ്. ഇംപ്രിമാത്തൂറോടുകൂടി പ്രസിദ്ധീകരിക്കന്ന നമ്മുടെ പല പ്രാർത്ഥനാപുസ്തകങ്ങളും വായിച്ചാൽ പലപ്പോഴും ചിരിവരും. പണ്ട് മാന്നാനത്തുനിന്നും പ്രസിദ്ധീകരിച്ച 'നിത്യാരാധന' എന്നു പറയുന്ന ഒരു തടിച്ച ഗ്രന്ഥമുണ്ടായിരുന്നു. മാർ യൗസേപ്പു പിതാവിന്റെ അച്ചുകൂടത്തിൽ അച്ചടിച്ചു വിറ്റിരുന്ന ഈ ഗ്രന്ഥം എത്രയായിരം പ്രതി വിറ്റഴിച്ചു എന്നതിന് ആർക്കും കണക്കില്ല. അന്നത്തെ കാലത്ത് വമ്പിച്ച ആദായത്തിലായിരുന്നു ഈ ഗ്രന്ഥവില്പന. എന്തെല്ലാം ഉഗ്രൻ തമാശകളാണ് ഇതിനകത്ത് എഴുതി പിടിപ്പിച്ചിരുന്നതെന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ ചിരിവരും.

ഭക്തി ഒരുതരം മദ്യമാണ്. ഇതു നല്ല വിലയ്ക്കു വില്ക്കുന്ന 'ബാറു'കളായിത്തീർന്നിരിക്കുന്നു നമ്മുടെ പല 'വിശുദ്ധ' അച്ചടിസ്ഥാപനങ്ങളും. യൗസേപ്പു പിതാവിനെക്കുറിച്ചുള്ള ഒരു പ്രാർത്ഥന കേട്ടാലും: ''ഭൂമണ്ഡലത്തിൽ ഉന്നത മഹിമയും മേൽപ്പെട്ട അധികാരവും കൈക്കൊണ്ടിരിക്കുന്ന പിതൃപ്പിതാവായ മാർ യൗസേപ്പേ! അങ്ങയെ സേവിച്ചുവണങ്ങി സ്‌തോത്രം ചെയ്യുന്നു. ബാവാ, പുത്രൻ, റൂഹാദ്ക്കൂദിശാ ആയ ത്രി  തൈ്വക സർവ്വേശ്വരൻ, തന്റെ സ്വർഗ്ഗീയ നിക്ഷേപമെല്ലാം അങ്ങേ തൃക്കൈകളിൽ ഏൾപിച്ചിരിക്കുന്നതിനാൽ അങ്ങിൽ ശരണപ്പെട്ട് അപേക്ഷിക്കുന്നവർക്ക് സകലവിധ നന്മകളെയും കൊടുത്തുകൊണ്ടുവരുന്നല്ലോ......''

എന്താണാവോ ഈ പിതൃപ്പിതാവ്?! സകല നന്മയും ദൈവത്തിന്റെ എല്ലാ നിക്ഷേപങ്ങളും യൗസേപ്പിതാവിന് ദൈവം തീറാധാരം എഴുതിക്കൊടുത്തുവത്രേ! ഇതാ വേറൊരു ഭാഗം: ''ബാവാ തമ്പുരാന്റെ പള്ളിയറക്കാരനും, പുത്രൻ തമ്പുരാന്റെ വളർത്തുപിതാവും റൂഹാദ്കൂദിശാതമ്പുരാന്റെ സ്ഥാനത്തിൽ തന്റെ പത്‌നിയുടെ വിരക്തിക്ക് തുണയായവനും അങ്ങുന്നാകുന്നു. ത്രിത്വത്താൽ ദിവ്യരഹസ്യങ്ങളുടെ നിക്ഷേപക്കാരനായിട്ടു തെരഞ്ഞെടുക്കപ്പെട്ടവനും സകലവും സൃഷ്ടിച്ച ആളിന്റെ മാതാവിന്റെ ഉത്തമഭർത്താവും അങ്ങുന്നാകുന്നു.....''
ഉത്തമഭർത്താവാകുന്നത് 'പത്‌നിയുടെ വിരക്തിക്കു' തുണയായിക്കൊണ്ടാണ് എന്നെഴുതിയ ഈ ഭക്തിഭ്രാന്തിനെക്കുറിച്ച് എന്തുപറയാൻ! ഇത്തരം ഭക്തിഭ്രാന്തന്മാർ സൃഷ്ടിക്കുന്നത് ദൈവനിഷേധമാണ്.

'സഹസഹരക്ഷകൻ'
ചോദ്യം : മാതാവിനെ 'സഹരക്ഷക'യായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ ചില മെത്രാന്മാർവരെ ഇന്നാവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാനാഗ്രഹിക്കുന്നു.
ഉത്തരം : 
പ്രഖ്യാപിച്ചോട്ടെ; എനിക്ക് ഒരെതിരുമില്ല. നല്ലവളായ മറിയം മരിച്ച് 2000 കൊല്ലം കഴിഞ്ഞപ്പോൾ ഇത്തരം ഒരു ബുദ്ധി തോന്നിയവരെക്കുറിച്ചോർത്ത് സ്വർഗ്ഗത്തിലിരുന്നു മറിയം കണ്ണുനീർ തൂകുന്നുണ്ടാവണം. 

എനിക്കൊരപേക്ഷയുണ്ട്. 3000-മാകുമ്പോഴേയ്ക്കും മാർ യൗസേപ്പുപിതാവിനെ 'സഹസഹരക്ഷകനാ'യുംകൂടി ഉയർത്തണം. കാരണം, അങ്ങേരാണല്ലോ വേല ചെയ്ത് കഞ്ഞിയും വെള്ളവും കൊടുത്ത് ബാലനായ യേശുവിനെയും അമ്മയായ മറിയത്തെയും സംരക്ഷിച്ചത്. അദ്ദേഹത്തോളം വലിയൊരു ത്യാഗി ഭൂമുഖത്തിൽ വേറെയാരും ഇല്ല.

ആദിമക്രൈസ്തവ വിശ്വാസമനുസരിച്ച് യേശു പാപിയായ മനുഷ്യന്റെ രക്ഷകനാണ്. ഇപ്പോഴിതാ മറിയത്തെയും സഹരക്ഷകയായി സഭ ഉയർത്താൻ പോകുന്നു! തിരുകുടുംബ ത്തിലെ രണ്ടുപേരെയും ഇങ്ങനെ സഭാപ്രഖ്യാപനംകൊണ്ട് ഉയർത്തിയ നിലക്ക് എന്തുകൊണ്ട് മാർ യൗസേപ്പിനും ഔദ്യോഗികമായ ചില സ്ഥാനങ്ങൾ കൊടുത്തുകൂടാ? ഇക്കാര്യത്തെക്കുറിച്ച് യൗസേപ്പു നാമധാരികളായ നമ്മുടെ മെത്രാന്മാർ ഒന്നു സീരിയസായി 'തിങ്കു' ചെയ്യുന്നത് നന്നായിരിക്കും. (എന്റെ പേരിനു കാരണക്കാരനും അങ്ങേരായതുകൊണ്ട് ഇക്കാര്യത്തിൽ എനിക്കും ചില്ലറ താല്പര്യമുണ്ട്.)
                                                                                                                      

Tuesday, August 25, 2020

ക്രിസ്തു അനാവരണം ചെയ്ത ദൈവശാസ്ത്രത്തിന്റെ മര്‍മം

 ജോസഫ് പുലിക്കുന്നേൽ
(ഓശാന മാസിക, 1985 ജനുവരി)

രണ്ടു തരം മതവീക്ഷണങ്ങളുണ്ട്.

1) പാപിയായ മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചു ചെല്ലുന്നു. അവന്‍ ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ബലിയും വഴിപാടുമായിട്ടാണ് ദൈവത്തിങ്കലേക്ക് ചെല്ലുന്നത്.

2) ദൈവം തന്റെ അനന്ത സ്‌നേഹത്താല്‍ പാപിയായ മനുഷ്യനെ അന്വേക്ഷിച്ചു വന്നു. അവനെ വീണ്ടെടുക്കുന്നു. അവനെ തന്റെ സ്‌നേഹത്തിന് അര്‍ഹനാക്കുന്നു.

ക്രൈസ്തവവിശ്വാസം രണ്ടാമത്തെ വിധത്തിലുള്ള മതവീക്ഷണത്തിലാണ് ഊന്നി നില്‍ക്കുന്നത്. യേശു മൂന്ന് ഉപമകളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ഒരാടിനെ തേടി അലയുന്ന ഇടയന്‍ (ലൂക്കാ.15.3-7). വെള്ളിനാണയം നഷ്ടപ്പെട്ട സ്ത്രീ(ലൂക്കാ. 15.8).ധൂര്‍ത്തപുത്രനെ സ്‌നേഹിച്ച പിതാവ്(ലൂക്കാ.15.24).

ഈ ഉപമകള്‍ പ്രത്യേകം പഠനാര്‍ഹങ്ങളാണ്. ആട് വിശേഷബുദ്ധിയില്ലാത്തതാണ്. ഇടയനാകട്ടെ ആടിന് വിശേഷബുദ്ധിയില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആടിനെ അന്വേഷിച്ച് ഇറങ്ങുന്നു. രണ്ടാമത്തെ ഉപമയില്‍ നാണയം അചേതനമാണ്. അതിന്നു തന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാനാവില്ല. എങ്കിലും ഉടമസ്ഥന്‍ ആ നാണയത്തിനുവേണ്ടി വീട് അടിച്ചുവാരുന്നു. ധൂര്‍ത്തപുത്രന്റെ ഉപമയിലാകട്ടെ അയാള്‍ വിശേഷബുദ്ധിയുള്ള മനുഷ്യനാണ്. എന്നാല്‍ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് പിതാവിന്റെ പക്കലേക്ക് അയാള്‍ ഓടിയെത്തുന്നു. അയാളെത്തന്നെയല്ലാതെ തന്റെ തെറ്റിനു പരിഹാരമായി എന്തെങ്കിലും തന്റെ പിതാവിന്നു നല്‍കാന്‍ അവന് ഉണ്ടായിരുന്നില്ല. എങ്കിലും സ്‌നേഹനിധിയായ പിതാവ് അവനെ സ്വീകരിച്ചു.

നിര്‍ഭാഗ്യവശാല്‍ ക്രൈസ്തവസഭകളില്‍ പലതും ഇന്നു സ്വകര്‍മം കൊണ്ടും  വഴിപാടുകൊണ്ടും പണം കൊണ്ടും  പ്രീതിപ്പെടുത്താവുന്ന ഒരു ദൈവത്തിന്റെ മുഖമാണ് പൊതുജനമധ്യത്തില്‍ അനാവരണം ചെയ്യുന്നത്. നിത്യസഹായ മാതാവിന്ന് നൊവേന കഴിച്ചെന്നാല്‍ ദൈവം പ്രീതിപ്പെടും. വേളാങ്കണ്ണിക്ക് തീര്‍ഥാടനം പോയാല്‍ദൈവം അനുഗ്രഹിക്കും. ചാവറ കുര്യക്കോസ് അച്ചന് പണം കൊടുക്കാമെന്നേറ്റാല്‍ ദൈവത്തില്‍ നിന്ന് കുര്യക്കോസ് ഏലിയാസച്ചന്‍ ദുബായില്‍ ജോലി വാങ്ങികൊടുക്കും. അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പോയി പ്രാര്‍ഥിച്ചാല്‍ വന്ധ്യ പ്രസവിക്കും. മണര്‍കാട് ഭജനമിരുന്നാല്‍, കോഴിയെ കൊടുത്താല്‍  ദൈവം പ്രസാദിക്കും. ഇവിടെയെല്ലാം മനുഷ്യന് കര്‍മം കൊണ്ട് പ്രീണിപ്പിക്കാന്‍ കഴിയുന്ന ഒരു ദൈവത്തെയാണ് വരച്ചുവെച്ചിരിക്കുന്നത്.

യേശു ചൂണ്ടിക്കാണിച്ച ദൈവം മനുഷ്യനെ അന്വേഷിക്കുന്ന ദൈവമാണ്. വഴിപാടുകളിലും ബലികളിലും കോഴികളിലും നൊവേനയിലും ആചരണങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രീതിപ്പെടുന്ന ദൈവമല്ല യേശു. മനുഷ്യനെ ദൈവവുമായി രമ്യപ്പെടുത്തിയത് സ്വന്തം രക്തം വിലയായി കൊടുത്താണ്.  അതാകട്ടെ ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തിന്റെ പ്രതിഫലനവുമായിരുന്നു. യേശു അനാവരണം ചെയ്ത ദൈവം പ്രതികാരദാഹിയായ ദൈവമല്ല. മനുഷ്യന്റെ ഭൗതിക വസ്തുക്കള്‍കൊണ്ട് പ്രീണിപ്പെടുത്താവുന്ന ദൈവവുമായിരുന്നില്ല. ഇതാണ് ക്രിസ്തു അനാവരണം ചെയ്ത ദൈവശാസ്ത്രത്തിന്റെ മര്‍മം.

Sunday, August 23, 2020

സത്യജ്വാലാനാളം I മാർച്ച് 2012

(സത്യജ്വാല മാസികയുടെ ആദ്യ ലക്കത്തിന്റെ എഡിറ്റോറിയൽ ) 

ജോര്‍ജ് മൂലേച്ചാലില്‍ - 9497088904


'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM), 'സത്യജ്വാല' എന്ന പേരില്‍ ഒരു മാസിക ആരംഭിക്കുകയാണ്. സഭാകാര്യങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഒരു വേദി ഒരുക്കുകയാണ് ലക്ഷ്യം.

ഈയിടെ (2011 നവംമ്പര്‍ 6 മുതല്‍), ഞങ്ങള്‍ 'അല്മായശബ്ദം' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ബ്‌ളോഗ് (www.almayasabdam.blogspot.com)  തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള അനവധി മലയാളി കത്തോലിക്കര്‍ അതിന്റെ വായനക്കാരാണിന്ന്. ഈ കുറഞ്ഞ കാലംകൊണ്ടുതന്നെ ഈ ബ്‌ളോഗില്‍ 35000 -ത്തോളം അനുവാചക സന്ദര്‍ശനങ്ങള്‍ (Hits) ഉണ്ടായിക്കഴിഞ്ഞു! മുപ്പതിലേറെ ഔദ്യോഗിക രചയിതാക്കള്‍ (contributors) ഉള്ള ഈ ബ്‌ളോഗ് 750 - ലധികംപേര്‍ ദിവസേന വായിക്കുന്നുണ്ട്. ഈ എണ്ണം ഓരോ ദിവസവും കൂടി വരുകയുമാണ്.

ബ്ലോഗുകളുടെ ചരിത്രത്തില്‍ 'അല്മായ ശബ്ദ'ത്തിനു ലഭിച്ച അഭൂതപൂര്‍വ്വമായ ഈ പ്രചാരണത്തിനു കാരണം, സഭാകാര്യങ്ങള്‍ സ്വതന്ത്രമായും തുറന്നും ചര്‍ച്ച ചെയ്യാന്‍ മലയാളി കത്തോലിക്കരില്‍ വളരെപ്പേര്‍ ആഗ്രഹിക്കുന്നു എന്നതാണെന്ന് ഞങ്ങള്‍ കരുതുന്നു. ചര്‍ച്ചയോ സംവാദമോ ആത്മവിമര്‍ശനമോ സുതാര്യതയോ ഇല്ലാത്ത സഭയുടെ അടഞ്ഞ വ്യവസ്ഥ വിശ്വാസിസമൂഹത്തിന് അസഹ്യമായിക്കഴിഞ്ഞു. അതുകൊണ്ടാകാം, സഭയില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചുവരുന്ന ഗഇഞങ - ന്റെ ഈ തുറന്ന ചര്‍ച്ചാവേദിക്ക് ഇത്രയും പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും, ഈ ബ്‌ളോഗ് അനുഭവം ഞങ്ങള്‍ക്ക് വളരെയേറെ ആത്മവിശ്വാസം പകര്‍ന്നു നല്കിയിരിക്കുകയാണ്. ഒരു അച്ചടി മാധ്യമത്തെപ്പറ്റി ചിന്തിക്കാന്‍ ഞങ്ങള്‍ക്കു ധൈര്യം തന്നതും മറ്റൊന്നല്ല. ഒരു ആഴ്ചപ്പതിപ്പ് ഇറക്കാന്‍ പോരുന്നത്ര ഈടുറ്റ ധാരാളം രചനകളാണ് അല്മായശബ്ദം ബ്ലോഗില്‍ അനുദിനം നിറഞ്ഞുകൊണ്ടിരിക്കുന്നത്! അതില്‍ നിന്നു തിരഞ്ഞെടുത്ത രചനകളുടെ ഒരു പതിപ്പ് മാസംതോറും ഇറക്കാമെന്ന് വിചാരിക്കുന്നു.

- മനുഷ്യരില്‍ ആത്മീയാവബോധമുണര്‍ത്തി അവരുടെയുള്ളില്‍ മാനുഷിക മൂല്യങ്ങളുടെ കെടാവിളക്ക് തെളിക്കുക എന്നതാണ് മതങ്ങളുടെ ധര്‍മ്മം എന്നു ഞങ്ങള്‍ കരുതുന്നു. മതങ്ങളുടെ ഈ ധര്‍മ്മനിര്‍വ്വഹണം വേണ്ടവണ്ണം നടന്നാല്‍ മാത്രമേ, അവനവനെപ്പോലെ മറ്റുള്ളവരെയും കാണാനുള്ള കണ്ണ് മനുഷ്യനുണ്ടാവൂ. എങ്കില്‍ മാത്രമേ, 'അവനവന്‍   കടമ്പ' കടന്ന് മറ്റുള്ളവരിലേക്ക് ഹൃദയപൂര്‍വ്വം കടന്നുചെല്ലാനുള്ള പോസിറ്റീവ് മനോഭാവമുണ്ടാകൂ. സ്വകാര്യമാത്രപരതയെന്ന ഇടുങ്ങിയ ഭൗതിക മനോഭാവത്തില്‍നിന്നും പരാര്‍ഥതാഭാവമെന്ന വിശാലതയിലേക്ക്, ആധ്യാത്മികതയിലേക്ക്, പടര്‍ന്നുല്ലസിക്കാന്‍ അപ്പോഴേ മനുഷ്യന് പ്രാപ്തിയുണ്ടാകൂ. മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക-രാഷ്ട്രീയ ജീവിതവ്യവസ്ഥ രൂപപ്പെട്ടുവരണമെങ്കിലും, മതങ്ങള്‍ ഈ ധര്‍മ്മാനുഷ്ഠാനം നിര്‍വ്വഹിക്കേണ്ടതുണ്ട്. മാനുഷികമൂല്യങ്ങളുടെ അടിത്തറയില്‍ മാത്രമേ മാനുഷികമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും കഴിയൂ.

ഇന്നിപ്പോള്‍, മാനുഷിക മൂല്യങ്ങളെയെല്ലാം ചതച്ചരച്ചുകൊണ്ട് കച്ചവടമൂല്യങ്ങളുടെ ബുള്‍ഡോസറുകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്. അതിന് അടിസ്ഥാനകാരണം, മതങ്ങള്‍ അവയുടെ ധര്‍മ്മനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടതാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും കാണാനാകും. വിവിധ വീ്ക്ഷണകോണുകളിലൂടെയാണെങ്കിലും എല്ലാറ്റിനെയും ഏകാത്മകമായി ദര്‍ശിക്കുന്നവയാണ് എല്ലാ മതങ്ങളും. എന്നാല്‍ അവയെല്ലാംതന്നെ ഇന്ന് വിഭാഗീയവും പരസ്പരം മത്സരിക്കുന്നതുമായി മാറിക്കഴിഞ്ഞു. ഈ ദുരവസ്ഥയില്‍ മനുഷ്യനില്‍ ആദ്ധ്യാത്മികാവബോധമുണര്‍ത്താന്‍, മാനുഷികമുല്യങ്ങള്‍ നിറയ്ക്കാന്‍, അവയ്‌ക്കെങ്ങനെ കഴിയും? മതങ്ങളും മനുഷ്യരില്‍ മാത്സര്യത്തിന്റേതായ കച്ചവടമൂല്യങ്ങളാണ് വിതയ്ക്കുന്നതെങ്കില്‍പ്പിന്നെ, മറ്റെന്താണ് മനുഷ്യന് കൊയ്യാന്‍ കിട്ടുക? വ്യക്തികളും മതവിഭാഗങ്ങളും രാഷ്ട്രങ്ങളും പരസ്പരം ഗോഗ്വാവിളിക്കുന്ന ചന്തസംസ്‌കാരം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും; അതിന്റെ അടിസ്ഥാനത്തില്‍, ഒരു നവകൊളോണിയല്‍ ആഗോള ചന്തവ്യവസ്ഥിതിയും.
ഈ സാഹചര്യത്തില്‍നിന്ന് മോചനം പ്രാപിക്കാന്‍ മനുഷ്യര്‍ക്കു കഴിയണമെങ്കില്‍, അവരവര്‍ അംഗങ്ങളായിരിക്കുന്ന മതങ്ങളെ അവയുടെ പ്രാക്തനവിശുദ്ധിയിലേക്ക് വിമര്‍ശനാത്മകമായും സൃഷ്ടിപരമായും അവരവര്‍തന്നെ നയിക്കേണ്ടതുണ്ട്. റോമന്‍ സാമ്രാജ്യത്വമൂശയില്‍ വാര്‍ക്കപ്പെട്ട കത്തോലിക്കാസഭ ആദിമസഭയുടെ ആദ്ധാത്മിക വിശുദ്ധിയിലേക്കും അധികാരവിമുക്തമായ സാഹോദര്യഭാവത്തിലേക്കും നയിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ഒരു കൈത്തിരി വെട്ടമായി 'സത്യജ്വാല' മാസികയെ കാണണമെന്നും എല്ലാ വിധത്തിലും പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.         
              
                എഡിറ്റര്‍

Saturday, August 22, 2020

ഫ്രാങ്കോയ്‌ക്കൊരു വല്യേട്ടൻ - മൈസൂർ രൂപതയിൽ


(സത്യജ്വാല 2020 ജൂൺ ലക്കത്തിൽനിന്ന്)

മുൻ ബോംബെ ഹൈക്കോടതി ജഡ്ജി മൈക്കിൾ സൽദാൻഹ മൈസൂർ രൂപതാബിഷപ്പ് കെ.എ. വില്യമിനെതിരെ കൊലപാതകം, ലൈംഗികാതിക്രമം, അഴിമതി എന്നീ ആരോപണങ്ങളുന്നയിച്ച് സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസിന് മെയ് 29-ാം തീയതി ഒരു ലീഗൽ നോട്ടീസ് അയച്ചിരിക്കുന്നു! ഇക്കാര്യമുന്നയിച്ച് ബാംഗ്ലൂർ ആർച്ചുബിഷപ്പ് ഡോ. പീറ്റർ മക്കാഡോ (Peter Machado)യ്ക്കും ബിഷപ്പ് വില്യമിനും അദ്ദേഹം ലീഗൽനോട്ടീസയച്ചിട്ടുണ്ട്. ബിഷപ്പ് വില്യം നടത്തിയ കൊലപാതകങ്ങൾ മറച്ചുവച്ചതിന് അദ്ദേഹത്തിന്റെ മേലധികാരിയായ ആർച്ചുബഷപ്പ് പീറ്റർ മക്കാഡോയ്‌ക്കെതിരെയും മുൻ ജഡ്ജി ആരോപണമുന്നയിച്ചിരിക്കുകയാണ്.
രൂപതയിലെ നാലു വൈദികരുടെ മരണത്തിനു- രണ്ടു കൊലപാതകം, ഒരു തൂങ്ങിമരണം, ഒരു അപകടമരണം- ശേഷം ബിഷപ്പ് വില്യം രൂപതയിൽ ഭീകരവാഴ്ചയുടെ ഒരു അഴിഞ്ഞാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഈ ലീഗൽ നോട്ടീസിൽ പറുന്നു. അദ്ദേഹത്തിന് അധോലോകമാഫിയായും ലോക്കൽ പോലീസും സംരക്ഷണമൊരുക്കുന്നുവെന്നും ആരോപിച്ചിട്ടുണ്ട്. മേലധികാരിയായ ആർച്ചുബിഷപ്പ് മാക്കാഡോയ്ക്ക് ഭൂരിപക്ഷം വൈദികർ ഉൾപ്പെട്ട സംഘം 17 തവണ രേഖാമൂലം പരാതിനൽകിയിട്ടും അതെല്ലാം അവഗണിക്കപ്പെടുകയായിരുന്നത്രെ! ബിഷപ്പ് നടത്തിയ ക്രിമിനൽ കുറ്റകൃത്യങ്ങൾ, സാമ്പത്തികതട്ടിപ്പ്, ലൈംഗികാതിക്രമങ്ങൾ എന്നിവ സംബന്ധിച്ച് പരാതിനൽകിയ 37 വൈദികരെ അടിയന്തിരമായി വിളിച്ചുവരുത്തി പ്രതികാരനടപടിയായി വെറും മൂന്നു മിനിറ്റിനുള്ളിൽ  ട്രാൻസ്ഫർ നൽകിയ കാര്യവും ലീഗൽ നോട്ടീസിൽ പറയുന്നു. 

മുമ്പ് രൂപതയിലെ പല ഇടവകകളും ബിഷപ്പ് വില്യമിനെതിരെ ഫ്രാൻസീസ് മാർപാപ്പായ്ക്ക് പരാതി സമർപ്പിച്ചിട്ടുള്ളതാണ്. ബിഷപ്പ് വില്യവും ഫാ. ലെസ്ലി മൊറേസും ചേർന്നുള്ള 2019-ലെ മൈസൂർപള്ളി ലൈംഗികവിവാദത്തിൽ പള്ളിയിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ഇവർ രണ്ടുപേർക്കുമെതിരെ കുറ്റാരോപണം നടത്തിയിരുന്നു. 

ബിഷപ്പ് വില്യം നിർലജ്ജം സ്ത്രീഗമനം നടത്തിയിരുന്നു എന്നതിനും ഓരോ സ്ത്രീയുമായി പ്രശ്‌നമുണ്ടാകുമ്പോൾ വലിയ തുകകൾ നൽകിയാണത് പരിഹരിച്ചിരുന്നത് എന്നതിനും തെളിവുകൾ ഉണ്ടെന്ന് ലീഗൽ നോട്ടീസിൽപറയുന്നുണ്ട്. 

അതിനിടെ, കഴിഞ്ഞ ഒരു വർഷമായി ഈ വിഷയത്തിൽ ഇടപെട്ട് പ്രവർത്തിച്ചുവരുന്ന, 'Association Of Concerned Catholics'(AOCC) സെക്രട്ടറി മെൽവിൻ ഫർണാണ്ടസ്, ബിഷപ്പ് വില്യമിനെ അടിയന്തിരമായി സസ്‌പെഡ് ചെയ്യണമെന്നും വൈദികരുടെ കൊലപാതകം സംബന്ധിച്ച് ഒരു ഉന്നതതല പോലീസ് അന്വേഷണം നടത്തിക്കണമെന്നും ബാംഗ്ലൂർ ആർച്ചുബിഷപ്പ് പീറ്റർ മക്കാഡോയോടും സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസിനോടും  ആവശ്യപ്പെട്ടിരിക്കുകയാണ്.
(കടപ്പാട്: Deccan Herald, ജൂൺ 13 )

Friday, August 21, 2020

സീറോ-മലബാർ സഭയിൽ 'സ്പ്രിൻക്‌ളർ കുംഭകോണം'


വീണ്ടും വൻ അഴിമതി!

(ഒരു വാട്‌സാപ് പോസ്റ്റ്)

സ്വജനപക്ഷപാതവും വിവരാവകാശലംഘനവും കോടികളുടെ അഴിമതിയും അരങ്ങേറുന്ന ഒരു 'സ്പ്രിൻക്‌ളർ' നാടകം സീറോ-മലബാർസഭയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണയുമായി ബന്ധപ്പെട്ട് ആയിരങ്ങളുടെ വിവരങ്ങൾമാത്രമാണ് കേരളസർക്കാർ വിദേശ ഏജൻസിക്ക്  വില്ക്കുന്നതെങ്കിൽ, ലോകമെമ്പാടുമുള്ള സീറോ-മലബാർ വിശ്വാസികളായ ലക്ഷക്കണക്കിന് വ്യക്തികളുടെ വിവരങ്ങളാണ് സഭാനേതൃത്വം അതിന്റെ ഐ.ടി. വിഭാഗമായ 'ഇന്റർനെറ്റ് മിഷനി'ലൂടെ ശേഖരിക്കുന്നതും വിൽക്കുന്നതും കാശുണ്ടാക്കുന്നതും! ഈ കോടികൾ എവിടെ പോകുന്നു? ഇത് സഭയ്ക്ക് ലഭിക്കുന്നുണ്ടോ, അതോ ഇതിന്റെ പണമിടപാടുകൾ മുഴുവൻ അമേരിക്കയിലുള്ള കമ്പനിയാണോ നടത്തുന്നത്?
സഭയിലെ മെത്രാന്മാരും ഐ.ടി. വിഭാഗവും ഇതിലെ കള്ളക്കളികൾ മനസ്സിലാക്കുന്നുണ്ടോ? ഇതിലെ ഇടനിലക്കാർ ആരൊക്കെയാണ്? കപ്പലിൽത്തന്നെയുള്ള കള്ളന്മാരെ മെത്രാന്മാരും സഭാനേതൃത്വവും തിരിച്ചറിയുന്നുണ്ടോ? ഇത്രയേറെ ഐ.ടി. വിദഗ്ദ്ധർ കേരളത്തിൽ, സീറോ-മലബാർസഭയിൽ ഉള്ളപ്പോൾ എന്തിനാണ് ഈ അമേരിക്കൻ അമ്മാവൻ? ഇന്റർനെറ്റ് മിഷൻ ചുമതലയുള്ള ബിഷപ്പ് ജോസ്  പൊരുന്നേടം ഇതൊന്നും തിരിച്ചറിയാൻ കഴിവില്ലാത്ത ആളാണോ?  ഈ ഇടപാടിലെ സ്വകാര്യത സംരക്ഷണ നിയമങ്ങൾ എന്തൊക്കെയാണ്?
സീറോ-മലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫാ. ജോബി മാപ്രകാവിൽ ങടഠ ചാർജ്ജെടുത്തതുമുതൽ സീറോ-മലബാർസഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഒരുമിച്ച് ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ പലവിധ ബൃഹത്തായ പദ്ധതികൾ കൊണ്ടുവരികയും അതിൽ ഒന്നായ 'ഇന്റർനെറ്റ് മിഷൻ മൊബൈൽ ആപ്പ്' സീറോ-മലബാർസഭ നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ്. പ്രഥമദൃഷ്ട്യാ ഉത്തമസംരംഭം. സഭയുടെ സാമൂഹികസമ്പർക്ക മാധ്യമത്തിനുള്ള പൊതുവേദി. അജപാലനത്തിനുള്ള ഉപാധി. വിരൽത്തുമ്പിൽ വിസ്മയംകൊരുക്കുന്ന സഭയുടെ ആപ്പ്!
അപകടം നിറഞ്ഞ ആപ്പ്!
ഈ മൊബൈൽ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയുന്ന സമയത്തു ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ ആ വ്യക്തികളുടെയും കുടുംബങ്ങളുടെയും എല്ലാ വിവരങ്ങളും അവർ അറിയാതെതന്നെ ഈ മൊബൈൽ ആപ്പിലൂടെ ഏജൻസിക്ക് എടുക്കുവാൻ സാധിക്കും. മാത്രമല്ല, ഇൻസ്റ്റാൾ ചെയ്യുന്ന ഫോണിലെ കോൺടാക്ടുകൾ, കാൾ ഹിസ്റ്ററി, വെബ് ഹിസ്റ്ററി തുടങ്ങി സർവ്വവിവരങ്ങളും ഈ മൊബൈൽ ആപ്പിലൂടെ ശേഖരിക്കാം. വേണമെങ്കിൽ, വ്യക്തികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും, അവർ ആരെയൊക്കെയാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കാനും ഈ ആപ്പിന്റെ ഏജൻസിക്ക്  സാധിക്കും.  അങ്ങനെ വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന, അത്രയ്ക്കും അപകടകരമായ ഒന്നാണ് ഈ മൊബൈൽ ആപ്പ്. ലക്ഷക്കണക്കിന് സീറോ-മലബാർ വിശ്വാസികളുടെ വ്യക്തിപരമായ വിവരങ്ങൾ ഈ ആപ്പ്‌വഴി ശേഖരിക്കുന്നതും, അത് കോടികണക്കിന് രൂപയ്ക്ക് വിൽക്കാൻ സഭാതലവനും ഇന്റർനെറ്റ് മിഷൻ അംഗങ്ങളും കൂട്ടുനിൽക്കുന്നതും നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നാണോ? വിശ്വാസികൾ ജാഗരൂകരാകുവിൻ. കാര്യം ഗൗരവമേറിയതാണ്.
ഇടനിലക്കാരൻ - ങടഠ സുഹൃത്ത്
ഈ ആപ്പ് ഒരുക്കാനും കാര്യങ്ങളെല്ലാം ചെയ്യാനും ഫാ. ജോബി ഏൽപ്പിച്ചിരിക്കുന്നത് അമേരിക്കയിൽ താമസിച്ച് ബിസിനസ്സ് നടത്തുന്ന ഒരു വ്യക്തിയെയാണ്. പാലാക്കാരനായ ഇയാൾ നേരത്തെമുതൽ ഒരു എം.സ്.ടി. ഉപകാരിയും സുഹൃത്തുമാണ്. ഈ ഇടപാടിലെ ഒരു ലാഭവിഹിതം ചെല്ലുന്നതും എം.സ്.ടി-ക്കാണ്.
സീറോ-മലബാർസഭയുടെ ഈ സംരംഭങ്ങളിലേക്കുള്ള എല്ലാ വഴികളും അമേരിക്കയിലുള്ള ഈ വ്യക്തിക്ക് ഒരുക്കിയത് സഭാതലവൻ തക്കല ബിഷപ്പായിരുന്ന സമയത്താണ്. കോടികണക്കിന് രൂപയുടെ കോൺട്രാക്ട് ഫാ. ജോബി മാപ്രകാവിൽ ങടഠ-യുടെ ഒത്താശയോടെ സീറോ-മലബാർസഭയുടെ നേരിട്ടും അല്ലാതെയുമുള്ള ബന്ധത്തിൽനിന്ന് ഇതിനോടകം ഈ വ്യക്തിക്ക് ലഭിച്ചുകഴിഞ്ഞു എന്നതാണ് പുതിയ വാർത്ത.  കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി രൂപതകളുടെയും, ഏകദേശം രണ്ടായിരത്തോളം ഇടവകകളുടെയും വെബ്‌സൈറ്റ് കൺസ്ട്രക്ഷൻ, അപ്ഗ്രഡേഷൻ,  മെയ്‌ന്റെനൻസ്, ഇന്റർനെറ്റ് സെക്യൂരിറ്റി വർക്കുകൾ, കൂടാതെ, വിവിധ സന്ന്യാസസമൂഹങ്ങളുടെ വെബ്‌സൈറ്റ് ജോലികളുടെയും കോൺട്രാക്ട് ഈ വ്യക്തി നടത്തുന്ന കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്ത. ഇതിനെല്ലാം ഫാ. മാപ്രകാവിൽ, ഐ.ടി. വിഭാഗതലവൻ മാർ ജോസ് പൊരുന്നേടം എന്നിവർ കണ്ണികളാണെന്നുമാണ് വാർത്ത.
ആപ്പിലാക്കുന്ന ആപ്പ്!
മുകളിൽ എഴുതിയ മൊബൈൽ ആപ്പ് പൂർണമാകണമെങ്കിൽ എല്ലാ രൂപതകളും ഇടവകകളും ഇടവകയിലെ ഓരോ കുടുംബവും കുടുംബാംഗങ്ങളും  സീറോ-മലബാർ മൊബൈൽ ആപ്പ് അവരവരുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ആവശ്യമായ ഡാറ്റ അതിലൂടെ ലഭ്യമാക്കണം. സഭയിലെ പൊതുവായ വിവരങ്ങളോടൊപ്പം ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ ഉൾക്കൊള്ളുവാൻ പ്രാപ്തിയുള്ളതാണത്രെ ഈ ആപ്പ്! വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്ക് ക്രിയാത്മകമായ ഒരു ബദൽ സംവിധാനം എന്ന നിലയിലാണ് ഈ ആപ്പ് വിഭാവനംചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാണ് ഇപ്പോൾ കാക്കനാട് മൗണ്ട് സെന്റ് തോമസിൽനിന്ന് ഈ  ആപ്പ് വിജയിപ്പിക്കാൻ പ്രചാരണം നടത്തുന്നത്.         
സ്പ്രിൻക്‌ളർ കമ്പനിക്ക് രോഗ-ആരോഗ്യവിവരങ്ങൾമാത്രം നൽകിയാൽ മതിയെങ്കിൽ, ഈ ആപ്പിൽ എല്ലാ വ്യക്തികളുടെയും എല്ലാ വിവരങ്ങളും നൽകണം. സഭയുടെ ആപ്പിൽ വിശ്വാസപരമായ കാര്യങ്ങൾ മാത്രംപോരേ? പുറമേ മധുരം പുരട്ടി വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ മുഴുവൻ തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് ചിലരുടെ നിഗമനം. മറ്റൊരു വാർത്ത, ഈ തട്ടിപ്പുപദ്ധതിയിൽ സഹകരിക്കാനാകാതെ ഇന്റർനെറ്റ് മിഷനുമായി  ബന്ധപ്പെട്ട്  പ്രവർത്തിച്ചിരുന്ന തെക്കുനിന്നുള്ള ഒരു രൂപതയിലെ വൈദികൻ രാജിവച്ചോ, അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിച്ചോ തിരിച്ചുപോയി എന്നതാണ്. ഇന്റർനെറ്റ് മിഷൻ ചുമതല എം.സ്.ടി-ക്ക് കൊടുക്കാൻവേണ്ടി അദ്ദേഹത്തെ ഒഴിവാക്കിയതാണെന്നും പറയപ്പെടുന്നു.
ഇന്റർനെറ്റ് മിഷൻ: എം.സ്.ടി-ക്കുമാത്രം!
ഭൂമി ഇടപാട് കേസിൽ കുപ്രസിദ്ധനായ ഫാ. ജോബി മാപ്രകാവിൽ ങടഠ സീറോ-മലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും വിരമിക്കുന്നു. എന്നാൽ ഈ സ്ഥാനത്ത് വീണ്ടും ങടഠ സഭയിൽനിന്നുതന്നെ മറ്റൊരു വൈദികനെ സഭാതലവൻ നിയമിക്കുന്നു. അവിടെയാണ്, ഈ ഇന്റർനെറ്റ് മോബൈൽ ആപ്പ് കച്ചവടത്തെക്കുറിച്ച് വിശ്വാസികളിൽ സംശയം ഉറയ്ക്കുന്നത്.
അമേരിക്കൻ കമ്പനിയായ സ്പ്രിൻക്‌ളർ  ഇന്ത്യയിൽ ബിസിനസ് നടത്തണമെങ്കിൽ ഒരു ഇന്ത്യൻ ഐ.ടി. കമ്പനിയുമായി സഹകരിച്ചുവേണം അത് ചെയ്യാൻ. ഇടപാട്പണം ഈ ഇന്ത്യൻ കമ്പനിയിലേക്കാണ് ഒഴുകിയെത്തുക. അവർ ഒരു ആ2ആ പ്ലാറ്റ്‌ഫോറം ആയി പ്രവർത്തിക്കുന്നു. എന്നാൽ ഈ കടലാസ്സു കമ്പനിയുടെ മേധാവികൾ ഫാ. ജോബി മാപ്രകാവിൽ ങടഠയും മറ്റു ചില എം.സ്.ടി. വൈദികരും അവരുടെ ബിനാമികളും ആണ്. സഭയുടെപേരിൽ അവർക്ക് കോടികളാണ് ലാഭം!
ഫാ. ജോബി മാപ്രകാവിൽ ങടഠ-ക്ക് വിശ്വസ്തതയുള്ള ഒരു ബിനാമിയായി സേവനം ചെയ്യാൻ പറ്റിയ ഒരു വൈദികനെ കിട്ടണമെങ്കിൽ അത് ങടഠ സഭയിൽ നിന്നുതന്നെ നിയമിക്കണം. ഫാ. ജോബിയെ മാറ്റുവാൻ സഭാതലവൻ മാർ ആലഞ്ചേരിക്ക് ഇഷ്ടമില്ല. പക്ഷേ, രണ്ടുതവണ ഒരു സ്ഥാനത്ത് ഇരുന്നതുകൊണ്ടും ഭൂമി ഇടപാടിൽ അളിഞ്ഞ റോൾ കളിച്ചതുകൊണ്ടും ഫാ. ജോബിയെ മാറ്റുവാൻ സഭാതലവൻ നിർബന്ധിതനായി. അതിനാലാണ് ബിനാമിയെവെച്ച് ഇനിയുള്ള കാലം കളിക്കാൻ രണ്ടുപേരും തീരുമാനിച്ചിരിക്കുന്നത് എന്നുവേണം കരുതാൻ.
സഭയുടെ വഴിവിട്ട ബന്ധങ്ങൾ
'കമിഴ്ന്ന് വീണാൽ കാൽപ്പണം' എന്നു പറഞ്ഞപോലെ, സഭയ്ക്ക് ആരുടെ കൈയിൽ നിന്നായാലും പണം കിട്ടണമെന്നുണ്ടെങ്കിൽ, തരുന്ന ആളുടെ വിശ്വാസ്യതയോ വിശുദ്ധിയോ ക്രിസ്തീയജീവിതം പോലുമോ ഒരു വിഷയമല്ല.  അബ്കാരികളിൽനിന്നും അഴിമതിക്കാരായ കോൺട്രാക്ടർമാരിൽനിന്നും രാഷ്ട്രീയക്കാരിൽനിന്നും എന്തും കൈപ്പറ്റാൻ സഭാനേതൃത്വത്തിന് ഒരു മടിയും ഉളുപ്പുമില്ല. ഈയിടെ ഗൾഫിൽ മരിച്ച പ്രവാസി മലയാളി സഭയുടെയും മെത്രാന്മാരുടെയും കത്തോലിക്കാ കോൺഗ്രസിന്റെയും 'അടുത്ത' ആളായിരുന്നു. അയാളിൽനിന്നു കോടിക്കണക്കിന് സംഭാവനയും മലബാറിൽ  നൂറ് ഏക്കർ ഭൂമിയും തട്ടിയെടുത്തു എന്നാണ് വിവരം. അവിഹിത എണ്ണ ഇടപാടിൽ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോളാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ഏറ്റവും പുതിയ വിവരം.  ഇതുപോലെ, ഒരു അമേരിക്കൻ കമ്പനിക്ക് സഭാമക്കളുടെ വിവരങ്ങൾ കൈമാറിയാൽ എന്തെങ്കിലും കിട്ടുമെന്നുണ്ടെങ്കിൽ സഭ അതിനും തയ്യാറാണ്.
ലോകമെമ്പാടുമുള്ള സീറോ-മലബാർ വിശ്വാസികളുടെ ഡാറ്റ മുഴുവൻ ഒരു മൊബൈൽ ആപ്പിന്റെപേരിൽ ഒരു കമ്പനിക്കു നൽകി വിശ്വാസികളുടെ വിവരങ്ങൾ ചോർത്താൻ അവസരം ഉണ്ടാക്കിക്കൊടുക്കേണ്ട ആവശ്യം സഭയ്ക്കുണ്ടോ? കച്ചവടം നടത്താൻ മാത്രമാണോ ഈ സഭാതലവനും സഭയുടെ ഐ.ടി. വിഭാഗവും വന്നിരിക്കുന്നത്?  ഭൂമി വിവാദം അവസാനിച്ചിട്ടില്ല; വിവിധ കോടതികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും കേസുകൾ നിലനിൽക്കുന്നു. അതിനിടയ്ക്കാണ് ഇപ്പോൾ വിശ്വാസികളുടെ ഡാറ്റ മുഴുവൻ കൈമാറുന്ന മൊബൈൽ ആപ്പ് കച്ചവടം തുടങ്ങിയിരിക്കുന്നത്! സീറോ-മലബാർ മെത്രാൻസിനഡ് ഇതൊന്നും അറിയുന്നില്ലേ? ഒരു മൊബൈൽ ആപ്പ് എന്നു പറഞ്ഞു നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നാണോ ഈ ആപ്പ് കച്ചവടം?
ഇന്നത്തെ കാലഘട്ടത്തിൽ വളരെ തുച്ഛമായ രീതിയിൽ വെബ്‌സൈറ്റ് ഹോസ്റ്റിംഗും മറ്റുംചെയ്യാൻ കഠ കമ്പനികൾ ഇഷ്ടംപോലെ ഈ നാട്ടിലുള്ളപ്പോൾ എന്തിനാണ് ഒരു ഏകീകൃത സംവിധാനത്തിന്റെ പേരിൽ വിശ്വാസികളുടെ വിവരങ്ങൾ ഇപ്രകാരം ചോർത്തുന്നത്? എല്ലാ കുടുംബാംഗങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ എല്ലാ വിവരങ്ങളും  (ഡാറ്റ) ഈ മൊബൈൽ ആപ്പ് വഴി   ശേഖരിക്കാൻ  സഭാതലവൻ കല്പന ഇറക്കുന്നതിന്റെ അന്തർധാര അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, എങ്ങനെയാണ് ഈ അമേരിക്കക്കാരൻ ഇതിനുള്ളിൽ വന്നതെന്നും അറിയേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഭൂമി ഇടപാടിലൂടെ സഭാതലവൻ വട്ടംകറങ്ങുമ്പോൾ, വീണ്ടും സഭാമക്കളുടെ ഡാറ്റാ വിറ്റ് കാശുണ്ടാക്കാൻ ഒരുമ്പെടുകയാണോ? ഉണരേണ്ടത് വിശ്വാസികൾക്കൊപ്പം വൈദികരും, മെത്രാന്മാരുമാണ്.
                              

Thursday, August 20, 2020

അറ്റുപോകാത്ത ഓർമകൾ - ഒരു പുസ്തകവിചാരം


ഫാ. മാർട്ടിൻ എൻ. ആന്റണി

(സത്യജ്വാല 2020 ജൂൺ ലക്കത്തിൽനിന്ന് )


*

വായനക്കാരൻ ഒരു കാഴ്ചക്കാരനായി മാറും.

വെറുമൊരു കാഴ്ചക്കാരൻ അല്ല, നിസ്സഹായനായ ഒരു കാഴ്ചക്കാരൻ. കാരണം, ഈ ആത്മകഥയിലെ തെരുവുകളും യാത്രകളും കുരിശിന്റെ വഴിക്ക് സമാനമാണ്.

ഉദാ: 'പരശുരാമന്റെ മഴു' എന്ന അധ്യായത്തിൽ വായനക്കാരനും നിസ്സഹായനായ ഒരു കാഴ്ചക്കാരനായി സിരകളിൽ വിറങ്ങലനുഭവിച്ചു നിന്നുപോകുന്നുണ്ട്.

*
പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ' വായിച്ചുതീർത്തത് റോമിലെ സാൻ കമ്മില്ലോ ആശുപത്രിയുടെ ക്യാൻസർ വാർഡിനു മുൻവശത്തുള്ള ഒരു ചെറു തോട്ടത്തിലിരുന്നുകൊണ്ടാണ്. സുപ്പീരിയറിന് കീമോതെറാപ്പി ചെയ്യാൻ കൂട്ടു വന്നതാണ്. നൊമ്പരങ്ങൾ നിറഞ്ഞ അന്തരീക്ഷം ആയതു കൊണ്ടാ യിരിക്കണം, പുസ്തകത്തിന്റെ ലോകത്തിൽ ആയിരുന്ന ഞാനും അവാച്യമായ ഒരു നീറ്റൽ അനുഭവിച്ചതെന്ന് തോന്നുന്നു.

പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും കുറിക്കണമെന്ന് പലരും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയാണ് വായിച്ചു കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഏറ്റവും അനുയോജ്യമായത് mimetic criticism തന്നെയായിരിക്കും. അരിസ്റ്റോട്ടിലിന്റെ കാലംമുതലുള്ള നിരൂപണ/വിമർശന ശൈലിയാണിത്. ഏടുകളിലുള്ള ലോകത്തെ വായനക്കാരന്റെ ജീവിതയാഥാർത്ഥ്യവുമായി ബന്ധപ്പെടുത്തിയുള്ള വായനയാണ് mimetic criticism. പുസ്തകം പ്രതിപാദിക്കുന്ന ലോകം തന്റെ ചുറ്റിലുമുണ്ട് എന്ന് വായനക്കാരൻ അനുഭവിച്ചറിയുന്നതാണ് അത്. തന്റെ ചുറ്റിലും സംഭവിക്കുന്ന പലതിന്റെയും സത്യാവസ്ഥ പുസ്തകം വെളിപ്പെടുത്തുന്നുണ്ട് എന്നറിയുമ്പോൾ വായനക്കാരൻ അനുഭവിക്കുന്നത് കേവലമൊരു catharsis മാത്രമല്ല; അതിലുപരി പുസ്തകത്താളുകളിലൂടെ വായനക്കാരൻ, മനുഷ്യൻ എന്ന മഹാരഹസ്യത്തിന്റെ സാർവത്രിക തയിലേക്ക് ഊളിയിട്ടറങ്ങും. ആ അവസ്ഥയിലേക്ക് ഒരു വായനക്കാരൻ എത്തുകയാണെങ്കിൽ, ആ പുസ്തകം അവനെ സംബന്ധിച്ച് ഒരു കഥയോ ചരിത്രമോ ഒന്നും തന്നെയല്ല. അത് ജ്ഞാനമാണ്. മനുഷ്യൻ എന്ന മഹാരഹസ്യത്തിലേക്ക് കൈപിടിച്ചു നടത്തുന്ന തത്വജ്ഞാന മാണ്. 'അറ്റുപോകാത്ത ഓർമ്മകൾ' വെറുമൊരു ആത്മകഥ മാത്രമല്ല. ഒരു philosophy of man കൂടിയാണ്.

ഞാനൊരു അനുസരണയുള്ള വായനക്കാരനല്ല. അതായത്, എഴുത്തുകാരനും പുസ്തകവും എന്തു പറയുന്നുവോ അതിനോട് എല്ലാത്തിനോടും ഏറാൻ മൂളി അവരോടൊപ്പം അനുസരണയോടെ നടക്കുന്ന വായനക്കാരനല്ല. എഴുത്തുകാരൻ തന്റെ പുസ്തകത്തിന്റെ ആദ്യ അഞ്ചു താളുകളിലൂടെ ആ പുസ്തകത്തിന്റെ ലോകത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ അത് പിന്നെ വായിക്കാറില്ല. അതുകൊണ്ടുതന്നെ പുസ്തകങ്ങൾ വളരെ ശ്രദ്ധയോടെമാത്രമേ വാങ്ങിക്കാറുള്ളൂ. അതുമാത്രമല്ല, വായിക്കാൻ ഇഷ്ടപ്പെടുന്നത് ഫിലോസഫിക്കൽ പുസ്തകങ്ങളാണ്. കഥകളും നോവലുകളും വല്ലപ്പോഴും മാത്രം.

ചെറിയൊരു ചെറുത്തുനിൽപ്പോടു കൂടിയാണ് ഞാനീ പുസ്തകത്തിലേക്ക് പ്രവേശിച്ചത്. ആദ്യമായിട്ടാണ് ഒരു മലയാളിയുടെ ആത്മകഥ വായിക്കുന്നത്. ആത്മകഥകൾ അങ്ങനെയൊന്നും വായിച്ചിട്ടില്ല എന്നുതന്നെ പറയാം. ഗാന്ധി, വിശുദ്ധ അഗസ്റ്റിൻ, വിശുദ്ധ കൊച്ചുത്രേസ്യ എന്നിവരുടെ ആത്മകഥകൾ മൈനർ സെമിനാരി കാലയളവിൽ വായിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ ഏലി വീസൽ, ആൻഫ്രാങ്ക്, വിക്ടർ ഫ്രാങ്കിൽ, അഹറോൻ അപ്പെൽഫെൽദ്, പ്രീമോ ലേവി തുടങ്ങിയവരുടെ ഓഷ് വിറ്റ്‌സ് ആത്മകഥകളും വായിച്ചു നൊമ്പരപ്പെട്ടിട്ടുണ്ട്.

57 അദ്ധ്യായമുള്ള പുസ്തകം രണ്ടു ഭാഗമായിട്ടാണ് തിരിച്ചിരിക്കുന്നത്. ആദ്യഭാഗം ചടുലവും തീവ്രവുമാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആദ്യഭാഗം carnivalesque സാഹിത്യഗണത്തിൽപ്പെട്ട രചനയാണെന്ന് തോന്നും. ഇമൃിശ്മഹലൂൌല ശൈലിയുടെ പ്രത്യേകത എന്തെന്നാൽ അലച്ചിലും ആൾക്കൂട്ടവും തെരുവുകളുമെല്ലാം കഥാപാത്രങ്ങളായി മാറും. നോക്കുക, ഈ ആത്മകഥയിൽ യാത്രയും തെരുവും പാതകളും കഥാപാത്രങ്ങളായി നിറയുന്നുണ്ട്. carnivalesque രചനകളിൽ വായനക്കാരൻ ഒരു കാഴ്ചക്കാരനായി മാറും. വെറുമൊരു കാഴ്ചക്കാരൻ അല്ല, നിസ്സഹായനായ ഒരു കാഴ്ചക്കാരൻ. കാരണം, ഈ ആത്മകഥയിലെ തെരുവുകളും യാത്രകളും കുരിശിന്റെ വഴിക്ക് സമാനമാണ്. ഉദാ: 'പരശുരാമന്റെ മഴു' എന്ന അധ്യായത്തിൽ വായനക്കാരനും നിസ്സഹായനായ ഒരു കാഴ്ചക്കാരനായി സിരകളിൽ വിറങ്ങലനുഭവിച്ചു നിന്നുപോകുന്നുണ്ട്. Carnivalesque രചനകളുടെ മറ്റു ശൈലികളും ആദ്യഭാഗത്ത് തെളിഞ്ഞു നിൽക്കുന്നുണ്ട്. അതായത് ചില വാചകങ്ങൾ നിരന്തരം ആവർത്തിക്കുക (ഉദാ: ചോദ്യപേപ്പറിന്റെ കാര്യം), സംഭാഷണങ്ങൾ തീക്ഷ്ണമായിരിക്കും. അതിലുപരി ഇങ്ങനെയുള്ള സാഹിത്യത്തിൽ കൂടെയുള്ളവർ എന്ന് വിചാരിക്കുന്നവർ തന്നെയായിരിക്കാം എതിരാളികളായി മാറുക (ഉദാ: കോളേജ് മാനേജ്‌മെൻറ്, ബിഷപ്പ് ഹൗസ്). Carnivalesque - ന്റെ മറ്റൊരു പ്രത്യേകതയാണ് ദൈവത്തിനെയും മത-രാഷ്ട്രീയ അധികാരങ്ങളെയും സാമൂഹികനിയമത്തെയും വെല്ലുവിളി ക്കുക എന്നത്. അതെല്ലാം ഒരു melancholic ഭംഗിയോടെ പുസ്തകത്തിന്റെ ആദ്യഭാഗത്ത് നിറഞ്ഞുനിൽക്കുന്നുണ്ട്.

ആത്മകഥയാണോ ആത്മകഥാംശമുള്ള നോവലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള ഒരു രചനാശൈലി. അറുപത്തിയൊന്നാം പേജിൽ എത്തിയപ്പോൾ ആത്മകഥയ്ക്കുളിൽ ഒരു സർറിയലിസ്റ്റിക് എലമെൻറ് കണ്ടു. അപ്പോൾ എന്നിലെ അനുസരണയില്ലാത്ത വായനക്കാരൻ ഉണർന്നു. ആത്മകഥാംശമുള്ള നോവലാണോ ഇത്? ജയശ്രീ മിശ്രയുടെ Ancient Promises പോലെയുള്ള വല്ലതുമാണോ? ഇല്ല. എന്റെ ചുറ്റിലുമുള്ള യാഥാർത്ഥ്യവുമായിട്ടാണ് പുസ്തകം സംവദിക്കുന്നത്. ഈ പുസ്തകത്തിലെ ലോകത്തിൽ എവിടെയോ ഞാനുമുണ്ട്. വായന പിന്നെ നിർത്തിയില്ല.

വേദന, നിസ്സഹായവസ്ഥ, ഭയം, വിഷാദംമുറ്റി നിൽക്കുന്ന അന്തരീക്ഷം മുതലായവയാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തെ വൈകാരികപശ്ചാത്തലം. എങ്കിൽത്തന്നെയും ആ പശ്ചാത്തലത്തിന്റെ ഉള്ളിൽനിന്നുകൊണ്ടു പോലും എഴുത്തുകാരൻ ചിലയിടങ്ങളിൽ ഹാസ്യാത്മകത ചേർത്തുവയ്ക്കുന്നുണ്ട്. അദ്ദേഹം സ്വയം ഒരു കോമാളിയായി മാറി വായനക്കാരൻ അനുഭവിക്കുന്ന സംഘർഷത്തെ ലഘൂകരിക്കുവാൻ ശ്രമിക്കുന്നുണ്ട്. Amos Oz-ന്റെയും Milan Kundera - യുടെയും കൃതികളിൽ ഇതുപോലെ ഹാസ്യങ്ങൾ കടന്നുവരുന്നത് ഈയുള്ളവൻ കണ്ടിട്ടുണ്ട്. വേദനയെ ചെറുപുഞ്ചിരിയോടെ വിവരിക്കുകയെന്നത് എല്ലാവർക്കും കിട്ടുന്ന കഴിവല്ല. അത് അനുഗ്രഹമാണ്.

സത്യസന്ധതയാണ് പുസ്തകത്തിന്റെ ഗതി (tenor). എങ്കിലും 'കേസ് ഡയറി' എന്ന അദ്ധ്യായം വായിച്ചപ്പോൾ വരികൾക്കുള്ളിലെ നൈതികത അവ്യക്തമാണോ എന്ന് സംശയിച്ചുപോയി. പേരുകളില്ലാത്ത കുറെ കഥാപാത്രങ്ങൾ അവിടെ നിറഞ്ഞു നിൽക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? ഇത്രയും നേരം എല്ലാവരുടെയും പേരുകൾ കുറിച്ച എഴുത്തുകാരൻ തന്റെ ശൈലി മാറ്റിയിരിക്കുന്നു. തന്റെ കൈകൾ വെട്ടി മുറിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആ ആക്ഷൻ ഹീറോമാരുടെയും സൂത്രധാരന്മാരുടെയും പേരും വിവരങ്ങളും ഒന്നുംതന്നെയില്ല. പിന്നെയാണ് മനസ്സിലായത് മുസ്ലിം നാമധാരികളായ കഥാപാത്രങ്ങളിൽ ആരുടെയും പേരുകൾ എഴുത്തുകാരൻ നൽകിയിട്ടില്ല. രണ്ടു പേരൊഴിച്ച്, സുലൈമാനും ജബ്ബാറും. എഴുത്തുകാരൻ ഇപ്പോഴും ആരെയൊക്കെയോ ഭയക്കുന്നുണ്ട്. അല്ലെങ്കിൽ ആ അധ്യായത്തിൽ എഡിറ്ററുടെ കൈകടത്തൽ നല്ലതുപോലെ ഉണ്ടായിട്ടുണ്ടാകണം. കാരണം ആ അധ്യായം മറ്റ് അധ്യായങ്ങളിൽനിന്നു ഭാഷാപരമായും ശൈലീപരമായും വേറിട്ടുതന്നെയാണ് നിൽക്കുന്നത്.

പിന്നെയും മുന്നിലേക്കുതന്നെ വായിച്ചു. മുപ്പത്തി നാലാമത്തെ അധ്യായത്തിന് തലക്കെട്ട് ഇല്ല. പക്ഷേ കണ്ണു നനയാതെ ആ അധ്യായം തീർക്കുവാൻ സാധിക്കില്ല. ആദ്യഭാഗം വായിച്ചുകഴിഞ്ഞപ്പോൾ, ഓഷ്വിറ്റ്‌സ് കൃതികൾ വായിച്ച് കഴിയുമ്പോൾ ലഭിക്കുന്ന തരത്തിലുള്ള ഒരു വിമലീകരണം ഉള്ളിനുള്ളിൽ സംഭവിച്ചിരുന്നു. അധികം എഴുതുന്നില്ല. രണ്ടാം ഭാഗത്തെക്കുറിച്ച് പിന്നീടെഴുതാം.


വായിക്കണം ഈ പുസ്തകം, എന്റെ വൈദിക സുഹൃത്തുക്കൾ എല്ലാവരും. വായിക്കണം ഈ പുസ്തകം മതത്തെ ഒരു ലഹരിയായി കരുതുന്നവരെല്ലാവരും. വായിക്കണം ഈ പുസ്തകം, സഹജന്റെ വേദനയുടെ മുമ്പിലിരുന്ന് മുട്ടുന്യായം പറഞ്ഞു ശീലിച്ചിട്ടുള്ളവരെ ല്ലാവരും. വായിക്കണം ഈ പുസ്തകം, നീതിപാലനത്തിന്റെ പേരിൽ പള്ള നിറയ്ക്കാൻ ശ്രമിക്കുന്ന എല്ലാ ഏമാൻമാരും.