Translate

Showing posts with label മറ്റപ്പള്ളി. Show all posts
Showing posts with label മറ്റപ്പള്ളി. Show all posts

Tuesday, March 14, 2017

എനിക്കിടമെവിടേ?

എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ സാത്വികരായ മാർഗ്ഗദർശികളിൽ ഞാനേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സ്വാമി സച്ചിദാനന്ദ ഭാരതി. അദ്ദേഹവുമായി വളരെ നല്ലൊരു ബന്ധമുണ്ടെനിക്ക്. തൊടുപുഴയിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സിദ്ധാന്തങ്ങളിലൂടെ പഠനകാലവും കഴിച്ച്, ഇൻഡ്യൻ എയർഫോഴ്സിൽ ചേർന്ന് മികച്ച വൈമാനികനുള്ള അംഗീകാരവും വാങ്ങിയ ഈ മലയാളിയുടെ കഥ വളരെ വിചിത്രം. ഒരു വിമാനാപകടത്തിൽ മരണം മുഖാമുഖം കണ്ട അദ്ദേഹത്തിന് ക്രിസ്തുവിന്റെ മുഖദർശനമുണ്ടായിയെന്നു പറയപ്പെടുന്നു. അദ്ദേഹം ഔദ്യോഗിക ജോലിയും, കുടുംബജീവിതവും (അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും സമ്മതത്തോടെ) ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കാനുണ്ടായതിന്റെ കാരണമിതായിരുന്നു. നീണ്ട പതിനഞ്ചോളാം വർഷങ്ങൾ, നിരവധി ഗുരുക്കുന്മാർ - ഒടുവിൽ ധർമ്മഭാരതി പ്രഥാനങ്ങളുടെ സ്ഥാപനം. 2000 ൽ യു എൻ ഓ യുടെ ആഭിമുഖ്യത്തിൽ നടന്ന ലോകമതങ്ങളുടെ ഒത്തുചേരലിൽ ഭാരതത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹവും ഉണ്ടായിരുന്നു. 

യേശുവിന്റെ ഉപദേശങ്ങളെ അദ്ദേഹം ജീവിതത്തിൽ പാലിക്കുന്നു. അനേകരെ (കടുത്ത ആർ എസ് എസ്സുകാരടക്കം) യേശുവിലേക്കു കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്; പക്ഷേ, ഒരു മതമായി നിലനിൽക്കുന്ന സഭയെ ഒരിക്കലും അദ്ദേഹം അംഗീകരിച്ചിട്ടില്ല, ആർക്കും അതു നിർദ്ദേശിക്കുന്നുമില്ല. ഇന്നത്തെ സഭയുടെ പോക്കിൽ അസ്വസ്ഥരായ നിരവധി വൈദികരേയും, സന്യാസിനികളേയും അദ്ദേഹത്തിന്റെ ആശ്രമത്തിൽ വെച്ചു ഞാൻ കണ്ടിട്ടുണ്ട്. അൽപ്പകാലം മുമ്പ്, അദ്ദേഹം എനിക്കയച്ച ഒരു ഈ മെയിലിൽ മതഭ്രാന്ത് തലക്കു പിടിച്ച സുവിശേഷകർ തകർത്ത സ്വന്തം മകളുടെ തന്നെ കഥയെഴുതാനും അദ്ദേഹം മറന്നില്ല.

അദ്ദേഹം എഴുതിയതിന്റെ ചുരുക്കമിങ്ങനെ: ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു മാനസിക സംഘർഷാവസ്ഥയിലൂടെയാണ് അവളിപ്പോൾ കടന്നു പോകുന്നത്. ബാംഗ്ളൂർ മൗണ്ട് കാർമ്മൽ കോളേജിൽ നിന്നു സൈക്കോളജിയിൽ എം എസ് സി എടുത്തശേഷം, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും 'മീഡിയാ ആന്റ് കമ്മ്യുണിക്കേഷനിൽ' എം എസ് സി പഠനവും പൂർത്തിയാക്കി മടങ്ങിയ അദ്ദേഹത്തിന്റെ മകളെ ദ്രോഹിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളാണെന്നു തന്നെ അദ്ദേഹം പറയുന്നു. അവർ മനുഷ്യനെ ഭീഷണിപ്പെടുത്താൻ നിരന്തരം പ്രയോഗിക്കുന്ന നിത്യനരകത്തിന്റെയും നിത്യനാശത്തിന്റെയും കഥകൾ തന്നെയാണ് ഈ യുവതിയുടെയും മനസ്സിന്റെ താളം തെറ്റിച്ചതത്രെ. ഇതേ സംഘർഷാവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവർ ഒന്നായിരിക്കില്ലെന്നു ഞാൻ കരുതുന്നു. ആദ്യകാലത്ത് കരിസ്മാറ്റിക്കുകാരെ സഭ അംഗീകരിക്കാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് ഇത്തരം കുത്തിത്തിരികലായിരുന്നിരിക്കണം. കരിസ്മാറ്റിക്കുകാരുടെ അപക്വ കൗൺസലിങിന്റെ ഫലമായി ജീവിതം തകർന്നവരുടെ നിരവധി കഥകൾ, ഈ ബ്ലോഗ്ഗിലൂടെ തന്നെ വന്നിട്ടുണ്ട്. ഒരു ക്രിസ്ത്യാനി മാനസിക രോഗചികിൽസക്ക്  ഏതെങ്കിലും മാനസിക രോഗാസ്പത്രിയിൽ ചെന്നാൽ, ഡോക്ടർ ചോദിക്കുന്ന ചുരുക്കം ചില ചോദ്യങ്ങളിൽ കരിസ്മാറ്റിക്കിനു പോയിരുന്നോയെന്ന ചോദ്യവും പെടും - ഞാൻ സാക്ഷി!

ഏതു പ്രതിസന്ധിയിലും നേരിട്ടു സമീപിക്കാവുന്ന, എപ്പോഴും യഥേഷ്ടം ഇടപെടാവുന്ന ഉള്ളിലുള്ള ഒരു ശക്തിയേയാണ് ഞാനെല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുക്കാറ്. അതു തിരിച്ചറിഞ്ഞവരെല്ലാം ബഹുകാതം മുന്നിലാണിപ്പോൾ. ഒപ്പമുള്ള ആ ഈശ്വരന്റെ സാന്നിദ്ധ്യം, ചെറിയ ചെറിയ അനുഭവങ്ങളിലൂടെ അനുഭവിച്ചുതുടങ്ങിയാൽ ഒരുവൻ രക്ഷപ്പെട്ടുവെന്നു പറയാം. അവനെ/അവളെ ഒരു പോറൽ പോലുമേൽപ്പിക്കാൻ ആർക്കും കഴിയില്ല. ചെറുതും വലുതുമായ കാറ്റുകളും കൊടുങ്കാറ്റുകളും ജീവിതത്തിലുണ്ടാകുമ്പോൾ, ഉള്ളിലുള്ള ആ ഈശ്വരനോട് സഹായിക്കാൻ ആവശ്യപ്പെടാൻ എവിടെ പണം മുടക്ക്? ആ ഈശ്വരനും നമുക്കുമിടയിൽ എന്തിനു മൈക്രോസ്കോപ്പുകൾ? നമ്മുടെ ബുദ്ധിമുട്ടുകളിൽ നമ്മെ സഹായിക്കാൻ, പള്ളി, പണം, കരിസ്മാറ്റിക്, നൊവേനകൾ, പുണ്യവാന്മാർ, ആശുപത്രികൾ....... എല്ലാം ആധുനിക മതങ്ങൾ ഒരുക്കി വെച്ചിരിക്കുന്നു. ദൈവം ചോദിക്കുന്നയൊരു കാര്യമുണ്ട് - എനിക്കിടമെവിടെ? 

എല്ലാ സൗകര്യങ്ങളും അവിടെയായിരിക്കെ, ഹൃദയം മുഴുവൻ ദൈവത്തിനായി ഒരുക്കി വെക്കുന്നവന്റെ ജിവിതത്തിലേ ദൈവം പ്രവർത്തിക്കൂ. അതാകട്ടെ നമ്മുടെ ഹൃദയങ്ങളുടെ ബ്ലോക്ക്, സർജറിയില്ലാതെ മാറ്റിക്കൊണ്ടായിരിക്കില്ല. സംഭവിക്കുന്നതു മുഴുവൻ നല്ലതിനാണെന്നു കരുതുന്നവന് ഒരിക്കലും ദൈവത്തോടു പരിഭവപ്പെടാൻ ഒന്നും കാണില്ല. നിറയെ നന്ദിയുടെ ശീലുകൾ മാത്രമായിരിക്കും. 'എനിക്കു തരണേ' യെന്ന് സ്വന്തം സ്വാർത്ഥത നോക്കിയോ, 'ഞങ്ങൾക്കു തരേണമേയെ'ന്ന് ഏതെങ്കിലും ഒരു കൂട്ടത്തെ മാറ്റി നിർത്തിയോ ചെയ്യുന്ന അഭ്യർത്ഥന എങ്ങനെ ക്രൈസ്തവമാകും? ദൈവവുമായി സമരസപ്പെടുന്നവനെ യാതൊന്നും ഉപദേശിക്കേണ്ടതില്ല - അവൻ സർവ്വ ചരാചരങ്ങളോടും സഹഭാവത്തോടെ പെരുമാറാൻ പഠിച്ചിരിക്കും.

മാറിച്ചിന്തിക്കുന്നതിന്റെ പേരിൽ സഹതാപത്തോടെ പലരുമെന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴൊരറ്റാക്ക് വന്നാൽ ഞാനെങ്ങിനെ പ്രതികരിക്കും, ഇതായിരുന്നൊരാൾക്ക് അറിയേണ്ടിയിരുന്നത്. ആ സമയം, എന്റെ വളർച്ചക്ക് ആ അനുഭവമാണ് വേണ്ടതെന്നു മനസ്സിലാക്കി ദൈവത്തിനു നന്ദി പറയുമെന്നു മറുപടി പറയാൻ ഒരു നിമിഷം പോലും എനിക്കു വേണ്ടി വന്നില്ല. ഞൻ തയ്യാറാണ് - ഏതു പദ്ധതിക്കും. അനന്തമായ, വ്യവസ്ഥകളില്ലാത്ത സ്നേഹമെന്ന ദൈവത്തെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ നരകമെന്നു പ്രസംഗിക്കുന്നവർ ഒരേ വാചകത്തിൽ തന്നെ എത്ര വൈരുദ്ധ്യങ്ങളാണ് വിളമ്പുന്നതെന്നറിയുന്നില്ല. രൂപവും ഭാവവും ഗുണവും വ്യക്തിത്വവുമൊന്നുമില്ലാത്ത ഈശ്വര സന്നിധിയിലും അവർ തിരി കത്തിച്ചുകളയും! ഇവിടെയൊക്കെ തല കൊണ്ടുപോയി വെച്ചുകൊടുക്കുന്നവർ തന്നെയാണിതിനെ വളർത്തുന്നതും.

ഞാൻ മാത്രമല്ലിങ്ങനെ ചിന്തിക്കുന്നത്. നിരവധി സന്യസ്തരും, അത്മായരും വഴിതിരിയുന്നു. സഭക്കുള്ളിൽ ഇങ്ങിനെ വലിയൊരു ചിന്താധാര രൂപപ്പെടുന്നുവെന്നതു പൊതുജനം അറിയുന്നില്ലെന്നു കരുതിയാൽ ശരിയാവില്ല. അവർ പലതും മറന്നും പൊറുത്തും എങ്ങോയുണ്ടെന്നു കരുതുന്ന സത്യം തേടി കാത്തിരിക്കുന്നു. അവർക്കറിയാം, ഒരു ധ്യാനഗുരുവും പറയുന്നതു മുഴുവൻ ശരിയല്ലെന്ന്. പള്ളിയെടുക്കുന്ന പിരിവിനും, അച്ചന്മാർ കൈയ്യടക്കിയിരിക്കുന്ന അധികാരത്തിനും, മെത്രാന്മാർ കാണിക്കുന്ന വിവരക്കേടുകൾക്കുമൊക്കെ അപ്പുറമുള്ള സത്യം കാണാൻ, അവിടെത്തന്നെ നിൽക്കണമെന്നവർ പഠിച്ചുവശായിരിക്കുന്നു. ഈ അടുത്ത കാലത്തു ഞാൻ നടത്തിയ വിദേശ യാത്രക്കിടയിലുണ്ടായ ഒരനുഭവം പറയാം. ഒരു പള്ളിയിൽ കുട്ടികൾക്ക് നാലു ദിവസത്തെ ഒരു കരിസ്മാറ്റിക് ധ്യാനം നടന്നു. അവസാന ദിവസം പരി. ആത്മാവിന്റെ അഭിഷേകം നടന്ന കഥ ധ്യാനത്തിൽ പങ്കെടുത്ത കുട്ടി മാതാപിതാക്കന്മാരോട് വിവരിക്കുന്നു. 'എല്ലാവരോടും കണ്ണടക്കണമെന്നു പറഞ്ഞു, ഞാനും കണ്ണടച്ചപോലെ നിന്നു. ഒരാൾ വന്നെന്റെ നെറ്റിയിൽ പിടിച്ചൊരു തള്ള്; വീഴാതെ നിവൃത്തിയില്ലായിരുന്നു - വീണു. കണ്ണു തുറന്നു നോക്കിയപ്പോൾ, എല്ലാവരും കിടക്കുന്നു, ഞാനും അങ്ങിനെ തന്നെ കിടന്നു.'

ഈ കുട്ടിയുടെ ജീവിതത്തിലെ മാനസിക സംഘർഷങ്ങളുടെ കഥ ഇവിടെ തുടങ്ങുകയാണെന്നു ഞാൻ പറയും. അടിച്ചേൽപ്പിച്ച തത്ത്വങ്ങൾ ജീവിതത്തിൽ എടുത്തുവെച്ചു നോക്കുമ്പോൾ യുക്തികൊണ്ടും അനുഭവം കൊണ്ടും ചേരാതെ വരും. അതാണ് വലിയ മാനസിക സംഘർഷങ്ങളിൽ പുതു തലമുറ ചെന്നുപെടുന്നതിന്റെ കാരണവും. പുതു കുടുംബങ്ങളുടെ തകർച്ചയുടെ ചരിത്രവും, മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ഈ പൊരുത്തക്കേടുകളിൽ തുടങ്ങും.

ഇതു തന്നെയാണ്, പുരി ശങ്കരാചാര്യരും പറഞ്ഞത് (18 - 06 - '15). ഭാരതം, ചിന്തയില്ലാത്ത ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും രാഷ്ട്രീയക്കാരുടേയും പിടിയിലാണെന്നാണദ്ദേഹം പ്രസ്താവിച്ചത്; വളരെ സത്യമാണിത്. ദാർശകനികതയുടെ മുഖങ്ങളെ, അതിന്റെ എല്ലാ പോരായ്മകളോടും കൂടെ ഭാരതം മാത്രമേ എക്കാലവും സ്വീകരിച്ചിട്ടുള്ളു. വ്യത്യസ്ഥ ചിന്താധാരകളെ  മറ്റുദേശങ്ങളിൽ കൊന്നുമൂടിയപ്പോൾ, ഭാരതം അവയുമായി സമരസപ്പെടാൻ ശ്രമിച്ചു. എന്തിനേയും സന്തോഷത്തോടെ സ്വീകരിക്കാനും തനിക്കു വേണ്ടതിനെ ഉൾക്കൊള്ളാനും ഭാരതം ഒരോരുത്തർക്കും നൽകിയ സ്വാതന്ത്ര്യമാണ് വ്യാപകമായി ഇവിടെ ചൂഷണം ചെയ്യപ്പെട്ടത്. ഇന്നു കത്തോലിക്കാ സഭ സമൂഹത്തിന്റെ ചാട്ടവാറടികളേറ്റു പുളയുന്നുവെങ്കിൽ അതിന്റെ കാരണമന്വേഷിച്ചു ലോകം മുഴുവനലയേണ്ട കാര്യമില്ല. എവിടെ ദൈവത്തിന്റെ ചൈതന്യം പ്രവർത്തനരഹിതമാണോ, അവിടെ അന്ധകാരത്തിന്റെ ശക്തികൾ, ഭൗതികസുഖങ്ങളുടെ സുവിശേഷം പ്രഘോഷിക്കും.

ഗദ്സമൻ തോട്ടത്തിലെ മണ്ണിൽ മുട്ടുകുത്തി നിന്ന യേശുവിനിഷ്ടപ്പെടുന്ന നിലവാരത്തിലുള്ള വരാന്തകൾ പോലും, യേശുവിന്റെ പേരിലുള്ള ഒരു പള്ളിക്കുമില്ല. യേശു ജീവിച്ചിരുന്നപ്പോൾ നാളെ എന്റെ കൂടെ പറുദീസായിലായിരിക്കുമെന്ന് ഒരാളോടെ പറഞ്ഞിട്ടുള്ളൂ - ആ കള്ളന്റെ പേരിൽ പള്ളികളും കുറവ്. പഴം മോശമെങ്കിൽ മരത്തെ എന്തു ചെയ്യണമെന്നു ഗുരുനാഥൻ പറഞ്ഞു തന്നിട്ടുണ്ടല്ലൊ! അങ്ങനെ തന്നെ ചെയ്യാനാണിപ്പോൾ വിശ്വാസികൾ ഒരുമ്പെടുന്നതെന്നും തോന്നുന്നു. 

Tuesday, June 30, 2015

വൈദികനാകാൻ യോഗ്യതാ പരീക്ഷ!

 Church Citizens' Voice ൽ  ഇന്ന്

വൈദികനാകാൻ യോഗ്യതാ പരീക്ഷ! കൂടുതൽ വായിക്കുക:

Saturday, January 17, 2015

ആടുകളുടെ സ്വരം കേള്‍ക്കുന്നവന്‍, ഇടയന്‍

കടപ്പാട്: ദീപിക
a\nebnse A\mYaµnc¯n A{]Xo£nX kµÀi\w \S¯nb {^m³knkv aÀ]m¸ Ip«nIÄs¡m¸w

മനില: ഫിലിപ്പീന്‍സിലെ മനിലയിലെ അനാഥമന്ദിരത്തിലുള്ള 320 ബാല്യങ്ങള്‍ അകമഴിഞ്ഞ് ആഗ്രഹിച്ചത് ഒന്നു മാത്രം... ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കാണണം. പാപ്പായ്‌ക്കൊപ്പം ഇരിക്കണം, സൗഹൃദം പങ്കിടണം. അതിനായി അവര്‍ മാര്‍പാപ്പയ്ക്ക് ആയിരം ക്ഷണക്കത്തുകള്‍ എഴുതി. ഒപ്പം തങ്ങളുടെ ഒരു വീഡിയോയും.

ഫിലിപ്പീന്‍സില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തങ്ങളുടെ അനാഥമന്ദിരത്തില്‍ വരണമെന്ന അപേക്ഷയായിരുന്നു ആയിരം കത്തുകളുടെയും വീഡിയോയുടെയും ഉള്ളടക്കം. അനാഥ ബാല്യങ്ങളുടെ അപേക്ഷ തള്ളിക്കളയാതെ ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ കണ്ടു, കെട്ടിപ്പുണര്‍ന്നു, മടിയിലിരുത്തി, ചിത്രങ്ങള്‍ എടുത്തു. തങ്ങളുടെ ക്ഷണം സ്വീകരിച്ച മാര്‍പാപ്പയ്ക്കുവേണ്ടി കുട്ടികള്‍ പാട്ടുകള്‍ പാടി, നൃത്തംവച്ചു, ഉപഹാരങ്ങള്‍ സമ്മാനിച്ചു... പിഞ്ചുബാല്യങ്ങള്‍ക്കൊപ്പം മാര്‍പാപ്പയുടെ നിമിഷങ്ങള്‍ ഹൃദയസ്പര്‍ശിയായിരുന്നെന്നാണ് വത്തിക്കാന്‍ വക്താവ് ഫ്രെഡെറിക്കോ ലംബാര്‍ദി പറഞ്ഞത്.

മനിലയിലെ എഎന്‍എകെ ചാരിറ്റബിള്‍ ഫൗണേ്ടഷന്റെ അനാഥമന്ദിരത്തിലാണ് ഫിലിപ്പീന്‍സ് പര്യടനത്തിനിടെ മാര്‍പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ഫ്രഞ്ച് പുരോഹിതനായ ഫാ. മത്തേവുവാണ് വാഴ്ത്തപ്പെട്ട ചാള്‍സ് ദെ ഫുക്കോയുടെ (Charles de Foucauld) നാമത്തിലുള്ള മന്ദിരത്തിന്റെ മേലധികാരി. മുന്‍ നിശ്ചയപ്രകാരമായിരുന്നില്ല മാര്‍പാപ്പയുടെ സന്ദര്‍ശനം.

മനിലയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം അപ്രതീക്ഷിതമായാണ് മാര്‍പാപ്പ അനാഥക്കുട്ടികളെ കാണാനെത്തിയത്. ഒന്നരമണിക്കൂറോളം കുട്ടികള്‍ക്കൊപ്പം ചെലവിട്ട മാര്‍പാപ്പയ്ക്ക് കുട്ടികള്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. തടിയില്‍ തീര്‍ത്ത കന്യകാമാതാവിന്റെ രൂപവും കുട്ടികളുടെ സമ്മാനങ്ങളില്‍പ്പെടും. ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം മനില ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്‌ളെയും ഉണ്ടായിരുന്നു.

Friday, March 7, 2014

എന്‍റെ വിധി!

ഡോ. റൂപ്പര്‍ട്ട് ഷെല്‍ഡ്രേക്ക് എന്ന ഇംഗ്ലിഷുകാരൻ ഒരു വലിയ കണ്ടുപിടുത്തം നടത്തി. മോർഫിക് റെസൊണന്‍സ്' എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ കണികയിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും പ്രപഞ്ചമാകെ തത്തുല്യമായ അനുരണനങ്ങള്‍ക്ക് വഴിവെയ്കും എന്നാണദ്ദേഹം സ്ഥാപിച്ചത്. രസതന്ത്രത്തിലെ ‘കാരണവും ഫലവും’ സൂഷ്മമേഖലയിലും അപവാദങ്ങള്‍ക്ക് വിധേയമല്ലായെന്നാണ് അദ്ദേഹം വാദിച്ചത്. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ഗ്രഹണസമയങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. അപ്പോൾ, അതിലും ബഹുശതം വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയെ എന്തുമാത്രം സ്വാധീനിക്കുന്നുണ്ടാവും? നവഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും തര്‍ക്കമില്ല. ഒരു മെഴുകുതിരിയുടെ നുറുങ്ങുവെളിച്ചം പ്രപഞ്ചത്തിന്‍റെ അങ്ങേയഗ്രംവരെ എത്തുന്നുവെന്നും നാം കണ്ടെത്തിയില്ലേ?

ഒരിടത്തു നീലക്കുറിഞ്ഞി പൂത്താല്‍ മറ്റുള്ളിടത്തുള്ള നീലക്കുറിഞ്ഞികളും അതേ സമയം തന്നെ  പൂത്തിരിക്കും. ജിവജാലങ്ങള്‍  പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാന്‍  ലോറന്‍സ് ബ്ലെയര്‍, ലയാള്‍ വാട്ട്സൺ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ പഠിച്ചാല്‍ മതി. ഒറ്റക്കോ കൂട്ടായോ ജീവജാലങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനം അതേ ഗണത്തിലുള്ള എല്ലാ ജീവജാലങ്ങളിലും, അവ എവിടെയായിരുന്നാലും, ഒരേ സമയത്തു സംഭവിക്കുന്നുവെന്നാണ് അവര്‍ തെളിയിച്ചത് (100th Monkey Effect). ഈ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം പച്ചക്കറി തിന്നുപഠിച്ചാല്‍ എല്ലാ സിംഹങ്ങളിലും പച്ചക്കറി തിന്നാനുള്ള ഒരു വാസന ഉണ്ടാകും (Total Consciousness). നിരവധി കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ഈ ഐക്യം നാം കണ്ടിട്ടുള്ളതാണ്. മുന്‍തലമുറ കുട്ടികളുടെ മാനസ്സിക നിലവാരമല്ലല്ലോ പുതുതലമുറക്കുള്ളത് - അതൊരിടത്തു മാത്രമല്ലല്ലോ സംഭവിക്കുന്നതും. ഒരേ സിദ്ധാന്തം അല്ലെങ്കില്‍ ഒരേ ആവിഷ്കാരം പലയിടങ്ങളിലായി ഒരേ സമയത്തു നടന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുമുണ്ട്. മികച്ചയൊരുദാഹരണം, റേഡിയോയുടെ കണ്ടുപിടുത്തം തന്നെ.

ഒരാള്‍ നന്നായാല്‍ അതിന്‍റെ ഫലം എല്ലാവരിലും അനുഭവപ്പെടും എന്നു പറയുന്നതിന്റെ പൊരുളിതാണ്. അതായത്, മറ്റുള്ളവരെ നന്നാക്കാനല്ല നാം സ്വയം നന്നാവാനാണ് ശ്രമിക്കേണ്ടത്. ഏകാന്തതയിലിരുന്നു ധ്യാനിക്കുന്ന താപസ്സന്മാര്‍ എന്ത് സേവനമാണ് ഭൂമിക്കു നല്‍കുന്നതെന്ന ചോദ്യത്തിനും ഇതുത്തരം നല്‍കും. നിശ്ശബ്ദരായ  സാത്വികർ ചെയ്യുന്ന സ്വാധീനം ഒരു വലിയ ജനാവലിയെ എന്നും അഭിമുഖീകരിക്കുന്ന ഒരു പ്രഭാഷകന്റേതിനേക്കാൾ പല മടങ്ങു വലുതാവാം. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ എതിര്‍പ്പുകളെ നേരിട്ട് നവീകരണത്തിന് മുന്‍കൈ എടുക്കുന്നവരും നിരാശപ്പെടേണ്ടതില്ലായെന്നുതന്നെയാണ് ഞാനും പറയുന്നത്. സമയമാകുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ അത്ഭുതാവഹമായിരിക്കും. യേശുവിന്‍റെ കാലത്ത്, ആരും സ്വപ്നം കണ്ട കാര്യമല്ലല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഇന്നേവരെയുണ്ടായിട്ടുള്ള ഒരു വിപ്ലവവും ഒരു വ്യക്തിയുടെ മാത്രം ഇശ്ചയുടെ ഫലമായിരുന്നില്ലെന്നു കാണുക. എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമല്ല ഗുണം. ഏതു സാഹചര്യത്തിലും ചെയ്യേണ്ടത്  ചെയ്തുകൊണ്ടേയിരിക്കുക; അതാണ്‌ ഓരോ മനുഷ്യനും അനുവര്‍ത്തിക്കേണ്ട ജീവിതചര്യ.

ആകമാന ബോധതലത്തിന്‍റെ പ്രവര്‍ത്തന സവിശേഷതകളല്ല ഞാന്‍ പറഞ്ഞു വരുന്നത്, പകരം ഒരു കാരണം സൃഷ്ടിക്കപ്പെട്ടാല്‍, അതേതു സാഹചര്യത്തിലായാലും, അതിനൊരു ഫലവും കാണും എന്ന അനിഷേദ്ധ്യ സത്യമാണ്. ഈ കാരണ–ഫല ബന്ധം ഭൌതിക തലത്തില്‍ മാത്രമല്ലുള്ളത്. സൂഷ്മതലത്തിലും അതിസൂഷ്മതലത്തിലുമെല്ലാം ഈ നിയമമുണ്ട് - രൂപിയായാലും അരൂപിയായാലും അതു ബാധകവുമാണ്. ‘വിതക്കുന്നവന്‍ വിതച്ചത് കൊയ്യുമെന്നും’ ‘വാളെടുക്കുന്നവന്‍ വാളാലേ’യെന്നും യേശു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്, നാം സൃഷ്ടിച്ച കാരണങ്ങള്‍ക്ക് തത്തുല്യമായ ഫലവും ഉണ്ടാകുന്നുവെന്ന് തന്നെയാണ്. തിന്മ ചെയ്യുന്നവന് നരകമെന്നും നന്മ ചെയ്യുന്നവന് സ്വര്‍ഗ്ഗമെന്നും പറയുമ്പോള്‍ ഈ നിയമം തന്നെയാണു മതങ്ങളും ആവര്‍ത്തിക്കുന്നത്. പക്ഷേ, കാരണം സൃഷ്ടിക്കുന്നവന്‍ തന്നെ ഫലം അനുഭവിക്കണമെന്നില്ല; മറ്റൊരാള്‍ക്ക് അപരനനുഭവിക്കേണ്ടിയിരിക്കുന്ന ഫലം ഏറ്റെടുക്കാന്‍ കഴിയും. ഫലം കൈമാറല്‍ യേശുവിന്‍റെ ജീവിതത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്; നമ്മുടെ അനുദിന ജീവിതത്തില്‍ നിന്ന് തന്നെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുണ്ടാവും. ദോഷഫലങ്ങള്‍ മാറ്റിയെടുക്കാനുള്ള കുറുക്കു വഴികളെന്ന വിഭാഗത്തിലാണ് മതങ്ങള്‍ ഇന്ന് പ്രചരിപ്പിക്കുന്ന പല അനുഷ്ഠാനങ്ങളും പെടുക. ഫലദോഷങ്ങള്‍ മാനുഷിക ശേഷികൊണ്ട് പരിഹരിക്കാവുന്നവയെന്നും, ദൈവികസഹായം കൂടി ആവശ്യമുള്ളതെന്നുമുള്ള രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ തിരിച്ചറിവിന്‍റെ തലത്തില്‍നിന്നുകൊണ്ട് മാത്രമേ വിധിയെ നമുക്ക് നിർവ്വചിക്കാനാവൂ. എന്തു കാരണം കൊണ്ടാണ് ആദവും ഹവ്വയും ശിക്ഷിക്കപ്പെട്ടതെന്ന ചോദ്യം ഇവിടുണ്ടാവും. ആദം സൃഷ്ടിക്കപ്പെട്ടിട്ട് കേവലം ആറായിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന പഴയനിയമ സാക്ഷ്യം ഇന്നാരും തന്നെ മുഖവിലക്കെടുക്കുന്നില്ല. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ചു കൂട്ടിയാൽ, ബൈബിളിലെ വംശാവലിപ്രകാരം നാലായിരം വർഷങ്ങൾ പോലും പഴക്കം കാണില്ല മനുഷ്യകുലത്തിന്. അവിടെ സൂചിപ്പിക്കുന്ന ഒരു ദിവസം (ബഹു കോടി കോടി കോടി വർഷങ്ങൾ ദൈർഘ്യമുള്ള) ഒരു ബ്രഹ്മദിവസത്തിന്റെ ഒരംശമായിരുന്നിരിക്കാമെന്നും ജീവന്‍റെ കണിക ഒരു മനുഷ്യനായി പരിണാമപ്പെടാന്‍ ഇത്രയും സമയം മതിയെന്നും, സത്യം പ്രതീകാത്മകമായി ജ്വലിപ്പിക്കുന്ന ഒരു മഹദ്ഗ്രന്ഥം മാത്രമാണ് പഴയനിയമപുസ്തകമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം; അല്ലാതെ, സൂര്യനുണ്ടാവുന്നതിനു മുമ്പും സൃഷ്ടാവ് ദിവസക്കണക്കു സൂക്ഷിച്ചെന്നു കരുതാനോ, ഏഴാം ദിവസം സൃഷ്ടാവ് മടുത്തു വിശ്രമിച്ചെന്നോ വിശ്വസിക്കാൻ എനിക്കു താൽപ്പര്യമില്ല. ഉൽപ്പത്തിയേയും യാദൃശ്ചികതകളെയും വിലയിരുത്തുന്നതില്‍ മതങ്ങളും ശാസ്ത്രങ്ങളും ഒരുപോലെ പരാജയപ്പെടുന്നുവെന്നും പറയാതെ വയ്യ. ഓരോ യാദൃശ്ചികതയുടെ അവസരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ഈശ്വരന്‍റെ സവിശേഷ ഇടപെടല്‍ എന്ന് വ്യാഖ്യാനിക്കുകയാവും ഉചിതം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ഇടിച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ട്രെയിന്‍ കിട്ടാതെ അവിടെ ചെന്നെത്താൻ കഴിയാഞ്ഞവരുണ്ട്, ഷൂസ് നന്നാക്കാന്‍ വേണ്ടി യാത്ര മാറ്റിവെച്ചവരുണ്ട്. എന്തുകൊണ്ട് ചിലര്‍ക്ക് അങ്ങനെ സംഭവിച്ചു, ചിലര്‍ക്കങ്ങനെ സംഭവിച്ചില്ലായെന്നത് വിശദീകരിക്കുക ദുഷ്കരം. എങ്കിലും കാരണ-ഫല ചങ്ങലയില്‍ ഇവയും ഉൾപ്പെടുന്നുവെന്നത് കാണാതിരിക്കാൻ വയ്യ.

പണ്ഡിതനായ വരരുചിയുടെ കഥ ഭാരതീയ ഇതിഹാസങ്ങളില്‍ പറയുന്നു. രാജാവിന്‍റെ ആസ്ഥാനജോതിഷനായിരുന്ന അദ്ദേഹം താന്‍ വിവാഹം കഴിക്കേണ്ടിവരുന്നത് ഒരു പറച്ചിപെണ്ണിനെയാണെന്നു മുന്നേ കണ്ട് ആ പെണ്‍കുട്ടിയെ വധിക്കാന്‍ പട്ടാളക്കാരെ അയച്ചു. പക്ഷേ, രാമായണത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ശ്ലോകം ഏതെന്നന്വേഷിച്ചലഞ്ഞ വരരുചി അവസാനം ബ്രാഹ്മണയുവതിയെന്നു കരുതി വിവാഹം കഴിച്ചതോ, ഇതേ പെണ്ണിനെ തന്നെ. പട്ടാളക്കാർ കരുണ തോന്നി നദിയിലൊഴുക്കിയ ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന ബ്രാഹ്മണ ദമ്പതികൾ എടുത്തു വളർത്തിയത് വരരുചി കണ്ടില്ല. ആ പറച്ചി പെറ്റ പന്ത്രണ്ടു പേരില്‍പെടും നാറാണത്തുഭ്രാന്തന്‍. വിധിയെ തടുക്കാനാവില്ലായെന്നു തന്നെയാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ബലൂണിന്‍റെ ഒരു വശത്ത്‌ അമര്‍ത്തിയാല്‍ മറ്റൊരു വശം വികസിക്കുമെന്നതു പോലെയെയുള്ളൂ കുറുക്കു വിദ്യകള്‍കൊണ്ട് വിധിക്കു തടയിടുന്നത്.

ഒരിക്കലും അവസാനിക്കാത്ത കാരണ-ഫല ചങ്ങലയെപ്പറ്റി പ്രതിപാദിക്കുന്ന ഭാരതീയ കര്‍മ്മസിദ്ധാന്തം നാം അല്‍പ്പം മനസ്സിലാക്കുന്നത് നല്ലതാണ്. പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്. പുനര്‍ജന്മസിദ്ധാന്തം യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു - സ്നാപക യോഹന്നാന്‍തന്നെ പുനര്‍ജന്മത്തിനുദാഹരണവുമാണ്. യേശു പുനര്‍ജന്മത്തെ എതിര്‍ത്തതായി പുതിയ നിയമം പറയുന്നില്ല; മാത്രമല്ല, ഇക്കാര്യത്തിൽ ഒരു അന്തിമയനുശാസനം യേശുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല.  എന്തായിരുന്നാലും, ജന്മലക്ഷ്യത്തിലേക്ക് ഏതൊന്നിനെയും നയിക്കുന്ന രീതിയിലുള്ള ദൈവികമായ ഒരിടപെടല്‍ എല്ലാ ജീവജാലങ്ങളുടെയും കാര്യത്തില്‍ ഉണ്ടെന്നത് തര്‍ക്കമറ്റയൊരു സത്യമാണ്. 

ജന്മോദ്ദേശ്യം മനസ്സിലാക്കാന്‍ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന കഴിവുകളും ആയിരിക്കുന്ന സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉപകാരപ്പെടും. ഓരോ മനുഷ്യനിലും അവനാവശ്യമുള്ളതെല്ലാം ജന്മനാതന്നെ നൽകപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കാതെ, സമൂഹം പ്രതീക്ഷിക്കുന്ന ഫലം നല്‍കാനുള്ള നമ്മുടെ തത്രപ്പാടുകളിലാണ് ലക്‌ഷ്യം സാധിക്കാതെ നാം പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നത്. അതായത്, നാം ഓരോ നിമിഷവും എന്താണ് ചെയ്യേണ്ടതെന്നും എങ്ങിനെയാണ് ആയിരിക്കേണ്ടതെന്നും അറിഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ വളർച്ചയില്ല. ഇത് മനസ്സിലാക്കാന്‍, യേശുതന്നെ പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ അവസാന വാചകം ശ്രദ്ധിച്ചാൽ മതി. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും സംഭവിക്കട്ടെ എന്നാണതു പറയുന്നത്. ഓരോന്ന് ചെയുമ്പോഴും, അനുനിമിഷം,  അവിടുത്തെ (ഈശ്വരന്റെ/സൃഷ്ടാവിന്റെ) ഇഷ്ടം എന്തെന്ന് മനസ്സിലാക്കി അതിവിടെ നടപ്പാകാനുള്ള ഒരു ഉപകരണമായി നാം മാറുക - അതേ നാം ചെയ്യേണ്ടതുള്ളൂ. ആ പ്രവർത്തനപഥത്തിൽ നാമായിരിക്കുംപോൾ, നാം അനുഭവിക്കേണ്ട ദോഷഫലങ്ങള്‍ നാമറിയാതെ ഒന്നൊന്നായി അലിഞ്ഞില്ലാതെയാവും - ഒരു സൂത്രപ്പണിയും ആവശ്യമില്ല.

ഒരു കുടുംബത്തിലും ഒരു മാതാപിതാക്കന്മാര്‍ക്കും ഒരേപോലെ രണ്ടു കുട്ടികള്‍ ജനിക്കാറില്ല; മാതാപിതാക്കന്മാര്‍ ഒരു ഫാക്ടറിപോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണുക. ഓരോ ജന്മവും ഓരോ ആത്മാവിന്‍റെ ആവിഷ്കാരമാണെന്നുള്ള സത്യം, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആചാര്യന്മാര്‍ അടിവരയിട്ടു പഠിപ്പിച്ചിരുന്നു. അതിന്‍റെ ചുവടു പിടിച്ചാല്‍, ഓരോ ആത്മാവും അതിനു വേണ്ട ശുദ്ധീകരണപ്രക്രിയയ്ക് അനുയോജ്യമായ ജന്മങ്ങള്‍ സ്വീകരിക്കുന്നുവെന്നുള്ള വാദഗതിയിലെ പൊരുളും മനസ്സിലാക്കാം. 

മനുഷ്യനു മാത്രമെ, ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാൻ കഴിയൂ. പക്ഷെ, മനുഷ്യജന്മത്തില്‍ ലഭിക്കുന്നയീ ഇരട്ടബോധതലത്തില്‍  നാം ലക്‌ഷ്യം മറക്കുന്നു - അതാണിവിടെ സംഭവിക്കുന്നത്‌. അറിഞ്ഞുകൊണ്ട് പൂര്‍ണ്ണബോധത്തോടെ കര്‍മ്മഫലങ്ങളെ അനായാസം അവസ്ഥാന്തരം ചെയ്യാന്‍ മനുഷ്യജന്മത്തിനോളം പറ്റിയ വേറൊന്നില്ല - അതിൽതന്നെ പുരുഷ ജന്മം മികച്ചു നിൽക്കുന്നു. വന്നു ചേർന്നതും വരാനിരിക്കുന്നതുമായ ദൌര്‍ഭാഗ്യങ്ങൾ നോട്ടക്കുറവുകൊണ്ടാണ് സംഭവിക്കുന്നതെന്ന് കരുതാതെ,  അതുതന്നെയാണെനിക്ക് വേണ്ടിയിരുന്നതെന്നും ദൈവം കാരുണ്യപൂർവ്വം തനിക്കതു നല്‍കിയല്ലോയെന്നും ചിന്തിച്ച് അതിനെ അഭിമുഖീകരിക്കുവാന്‍ സഹജീവികളെ പ്രാപ്തരാക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പ്രാർത്ഥനയെന്നു പറയുന്നതപ്പോൾ ഹൃദയത്തിൽ നിന്ന് നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നന്ദിയുടേ ശീലുകൾ മാത്രമാവും.

നാം നിര്‍വ്വചിക്കുന്ന ദൌര്‍ഭാഗ്യങ്ങളും ഭാഗ്യങ്ങളുമെല്ലാം താരതമ്യാത്മകമാണെന്നും കാണേണ്ടതുണ്ട്. എനിക്ക് കാറില്ലായെന്നത് ദൌര്‍ഭാഗ്യമായി കരുതുന്നവരുണ്ടാവാം, സൈക്കിളെങ്കിലും സ്വന്തമായുള്ള അവസ്ഥ മഹാഭാഗ്യമായി കരുതുന്നവരുമുണ്ടാവാം. സ്വയം ആരുമായും താരതമ്യം ചെയ്യാതിരിക്കുമ്പോള്‍ ഇത്തരം നിര്‍വ്വചന ദോഷങ്ങളില്‍ നിന്നും നമുക്ക് മുക്തി കിട്ടും. അതേ സമയം, അനുനിമിഷം നമ്മുടെ പോരായ്മകള്‍ നോക്കി, നമ്മെ ശിക്ഷിക്കാന്‍ വടിയോങ്ങിയിരിക്കുന്ന ഒരു ദൈവം ‘അനന്തവും പരിമിതികളില്ലാത്തതുമായ സ്നേഹ’ത്തിന്‍റെ പരിധിയില്‍ വരുന്നില്ലായെന്നതും നാം കാണേണ്ടതുണ്ട്. ദൈവം യാതൊന്നും ചെയ്യുന്നില്ല, നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്‌താല്‍ അത് നമുക്ക് തന്നിരിക്കുന്നുവെന്നു പറയുന്ന സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായിരിക്കും.

സംഭവിക്കുന്നത് മുഴുവന്‍ ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നു കണ്ട്  അതിനെ അഭിമുഖീകരിക്കാനാണ് മതങ്ങള്‍ മനുഷ്യരെ പഠിപ്പിക്കേണ്ടതെന്നാണ് എന്‍റെ പക്ഷം. ഒരു ദൈവിക പദ്ധതിയെന്ന് നിർവ്വചിച്ച് എല്ലാത്തിനെയും വേര്‍തിരിക്കുന്നതിലും നല്ലത് മാറ്റമില്ലാത്ത ദൈവിക നിയമം എന്നതിനെ വിളിക്കുന്നതാണ്. എഞ്ചിന്‍ നിലച്ചുപോയ പറന്നുകൊണ്ടിരുന്ന ഒരു വിമാനം, ഭൌതികനിയമങ്ങള്‍ മാറ്റിവെച്ചു ശാന്തമായി നിലത്തിറക്കാന്‍, ആ നിയമങ്ങള്‍ സ്ഥാപിച്ച ശക്തിതന്നെ എങ്ങനെ മുന്നോട്ടു വരും? ഈ പ്രാപഞ്ചിക ശരീരത്തില്‍ നമുക്ക് നമ്മുടെതായ ഒരു  പങ്കുണ്ട്. ജീവന്റെ തുടക്കത്തിൽ, ഒരു കോശം രോമവും മറ്റൊന്ന് കണ്ണും, വേറൊന്ന് എല്ലുമാകാന്‍ സ്വയം തീരുമാനിക്കുന്നതുപൊലെ നാമായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ ദൌത്യം ശരിയായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതവും ലക്‌ഷ്യം കാണും. സൂര്യന്‍, അതിനു നല്ലതെന്നു തോന്നിയ രീതിയിലായിരുന്നു ചലിച്ചിരുന്നതെങ്കിലൊ, അതിന്‍റെ വിധിയെ മാറ്റാന്‍ അതെന്തെങ്കിലും ശ്രമം നടത്തിയിരുന്നെങ്കിലോ ഇതെഴുതാന്‍ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല. വിധി മാറ്റിമറിക്കാന്‍ പോന്നതെന്ന പ്രഖ്യാപനത്തോടെ ഇവിടെ വിറ്റഴിക്കപ്പെടുന്ന അനുഷ്ടാനഗുളികകള്‍ ആത്യന്തിക വിശുദ്ധീകരണത്തിലേക്ക് ആരെയെങ്കിലും കൊണ്ടുപോകുമെന്നും ഞാന്‍ കരുതുന്നില്ല.

സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെങ്കിലും ഉപായങ്ങള്‍ കൊണ്ട് വ്യത്യാസപ്പെടുത്താന്‍ തീര്‍ത്തും സാധിക്കില്ലായെന്നല്ല ഞാന്‍ പറഞ്ഞത്. ആ മാറ്റങ്ങളും പുതിയ കാരണങ്ങളെ സൃഷ്ടിക്കുമെന്നും ഒരു പക്ഷേ, ആദ്യത്തേതിലും വലുതായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഞാന്‍ പറയുന്നത്. അതായത്, നമുക്ക് ലഭിച്ചതെന്തോ അതാണ്‌ നമ്മുടെ  വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായതെന്ന് മനസ്സിലാക്കാതെ അതില്‍ നിന്ന് ഒളിച്ചോടാനോ, വഴുതി മാറാനോയുള്ള എല്ലാ ശ്രമങ്ങളും നഷ്ടത്തിലാവും അവസാനിക്കുക. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, ഒരു കാരണമായേക്കാവുന്ന യാതൊന്നും സൃഷ്ടിക്കാതെയിരുന്നാലെ, ഫലങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നതിലും അർത്ഥമുള്ളൂ. അതു തിരിച്ചറിയാന്‍ ഒരു പക്ഷേ കാലചക്രം കുറേക്കൂടി കറങ്ങേണ്ടിവന്നേക്കാം എന്നേയുള്ളൂ. 

ജീവന്‍റെ ആദ്യ സ്പന്ദനം മുതൽ മുതല്‍ പ്രപഞ്ചത്തിന്റെ അന്ത്യശ്വാസം വരെയുള്ള സര്‍വ്വതും ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നു സദ്‌ഗുരുക്കന്മാര്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്തിടത്തോളം കാലം ഓരോ ആത്മാവും പൂർണ്ണതയിൽ നിന്നകലെയാണ്. പൂർണ്ണതയിലായിരിക്കുകയെന്നത് (സ്വർഗ്ഗപ്രാപ്തി) സുഖകരമായ ഒരവസ്ഥയെന്നാണ് നാം പഠിച്ചുവെച്ചിരിക്കുന്നത്. പക്ഷേ, ഒരു തീജ്വാല ഊതി കെടുത്തിയാലെന്നതുപോലെ സമയത്തിനും കാലത്തിനും സര്‍വ്വ അഹംഭാവങ്ങള്‍ക്കും അതീതമായ ശൂന്യതയിലേക്കുള്ള ഒരു മാറ്റമാണതെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്? മനുഷ്യന്‍ കര്‍മ്മഫലത്തെ ഭയക്കുന്നു. ആ ഫലഭീതി മനുഷ്യനില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ മതങ്ങള്‍ ജനിക്കുമായിരുന്നില്ല - സത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം പലരും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. 

ശൂന്യതയില്‍ നിന്നാരംഭിച്ചത് ശൂന്യതയില്‍ തന്നെ അവസാനിച്ചേ ഒക്കൂ. ഭാരതീയ സമയക്രമമനുസരിച്ച്‌ ഓരോ കല്പ്പത്തിനു ശേഷവും പ്രളയവും ബ്രഹ്മാവിന്‍റെ രാത്രിയും വരും. നേരം പുലര്‍ന്നാല്‍ വീണ്ടും പ്രപഞ്ചത്തിനുള്ളിലെ ജീവന്‍ വീണ്ടും മറ്റൊരു കല്‍പ്പചക്രത്തിലേക്ക് പ്രവേശിക്കും. അതായത് വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ  ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും. ഇവിടെ വിധിയെപ്പറ്റി ഞാന്‍ എഴുതിയത് അപ്പാടെ ശരിയെന്ന് വിധിയെഴുതുന്നവരെയല്ല ഞാന്‍ ബഹുമാനിക്കുന്നത്‌, പകരം ഇതിലും ശരിയുണ്ടായിരിക്കാം എന്ന് കരുതുന്നവരെയാണ്.