Translate

Thursday, May 31, 2018

KCRM - North America-യുടെ എട്ടാമത് ടെലികോൺഫറൻസ്‌ റിപ്പോർട്ട്



KCRM-North America-യുടെ എട്ടാമത് ടെലികോൺഫറൻസ്‌ മെയ് 09, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോർജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നുമായി അനേകർ അതിൽ പങ്കെടുത്തു. ശ്രീ എബ്രഹാം നെടുങ്ങാട്ട് 'എൻഡോഗമിയും ഇടവകാംഗത്വവും' എന്ന വിഷയം അവതരിപ്പിച്ചു. ക്‌നാനായ സമുദായാംഗവും ഈ വിഷയത്തെ സംബന്ധിച്ച് ചരിത്ര/സാമൂഹ്യ/സഭാ തലങ്ങളിൽ ഗാഢമായ പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള അദ്ദേഹം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കോട്ടയം അതിരൂപതയും പ്രവാസികളായ ക്‌നാനായക്കാരും ഏതു ദിശയിലൂടെയാണ് ആ വിഷയത്തിൽ മുൻപോട്ടുപോകേണ്ടെത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു അവതരണം ടെലികോൺഫെറൻസിൽ സംബന്ധിച്ചവർക്ക് നൽകുകയുണ്ടായി. സ്വജാതിവിവാഹം നിർബന്ധമായി പാലിച്ചിരിക്കണമെന്നും സമുദായത്തിൽനിന്നും മാറി വിവാഹം കഴിക്കുന്നവർക്ക് ഇടവകാംഗത്വം നിഷേധിക്കണമെന്നുമുള്ള അഭിപ്രായവുമായി ആരും മുൻപോട്ടുവന്നില്ല. സീറോ-മലബാർ സഭയുടെ പരമോന്നത അധികാരമായ പൗരസ്ത്യ തിരുസംഘത്തിൻറെ കഴിഞ്ഞ മുപ്പത്തിരണ്ടുവർഷത്തെ തുടർച്ചയായ തീരുമാനത്തെ മാറ്റിക്കിട്ടാൻ രാപകലില്ലാതെ പരിശ്രമിക്കുന്ന ക്‌നാനായ സമുദായത്തിലെ ഒരു വ്യക്തിപോലും ആ ടെലികോൺഫെറൻസിൽ സംബന്ധിച്ച് എൻഡോഗമി എന്തുകൊണ്ട് സമുദായ തലത്തിൽ മാത്രമല്ലാ സഭാതലത്തിലും നിലനിർത്തണം എന്ന് വാദിച്ച് സ്ഥാപിച്ചില്ല എന്നകാര്യം ഒരു ചോദ്യമായി അവശേഷിക്കുന്നു. അതുകൊണ്ട് കോൺഫെറൻസിൽ സംബന്ധിച്ചവരെ ബോദ്ധ്യപ്പെടുത്താനുള്ള നല്ലൊരവസരം എൻഡോഗമി വക്താക്കൾ നഷ്ടപ്പെടുത്തിക്കളയുകയാണ് ചെയ്തത്.

വിഷയാവതരണത്തിനുശേഷം ദീർഘമായ ചർച്ച നടക്കുകയുണ്ടായി. കോട്ടയം അതിരൂപതയുടെയും ഷിക്കാഗോ സീറോ-മലബാർ രൂപതയുടെയും മേലധ്യക്ഷന്മാരുടെ എൻഡോഗാമി വിഷയം സംബന്ധിച്ച നിലപാടിനെയും റോമിൽനിന്നും ലഭിച്ചിരിക്കുന്ന നിർദേശങ്ങളെ നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതിൽ ടെലികോൺഫെറൻസിൽ സംബന്ധിച്ചവർ ആശങ്ക പ്രകരിപ്പിച്ചു. അതിൻറെ ഫലമായി ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന് റോമിൻറെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് കാണിച്ച് ഒരു മെമ്മോറാണ്ടം നൽകാനും തീരുമാനിക്കുകയുണ്ടായി. ജനറൽ കോർഡിനേറ്ററെ അക്കാര്യം ചുമതലപ്പെടുത്തി.

കെ സി ആർ എം-നോർത്ത് അമേരിക്കയ്ക്ക്  പുതിയതായി ഒരു ഇമെയിൽ ഐഡി ഉണ്ടാക്കി. kcrmnorthamerica@gmail.com  മേലിൽ കെ സി ആർ എം-നോർത്ത് അമേരിക്കയെ സംബന്ധിക്കുന്ന കത്തിടപാടുകൾ ഈ ഇമെയിൽവഴി നടത്തണമെന്ന് എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.

ചാക്കോ കളരിക്കൽ
ജനറൽ കോർഡിനേറ്റർ

Wednesday, May 30, 2018

സങ്കല്പകഥകള്‍ 'കാതലായ വിശ്വാസസത്യ'ങ്ങളായി! (ഭാഗം 4)


പ്രൊഫ: പി.എല്‍. ലൂക്കോസ് ഫോണ്‍: 944-657-8174

ലോകാരംഭം മുതല്‍ ഇപ്പോഴും തുടരുന്നു എന്നു കരുതപ്പെടുന്ന ഭീകരമായ ഉത്ഭവപാപത്തിനു കാരണക്കാരായ ആദത്തിന്റെയും ഹവ്വയുടെയും പാപം എന്തായിരുന്നുവെന്നത് ഇപ്പോഴും അജ്ഞാതമാണ്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നതാണു പാപമെന്ന് ഉത്പത്തിപ്പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ദൈവം പ്രത്യേക താത്പര്യമെടുത്തു സൃഷ്ടിച്ച ആദവും ഹവ്വായും നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിവില്ലാത്ത മന്ദബുദ്ധികളായി പറുദീസായില്‍ കഴിയട്ടെ എന്നായിരുന്നോ ദൈവഹിതം എന്ന ചോദ്യം തത്കാലം വിട്ടുകളയാം. എന്നാല്‍, മാമ്പഴമോ ആപ്പിളോ തിന്നതിന്റെ വിരസമായ കഥ പറഞ്ഞു ധ്യാനം നടത്താന്‍ പല വൈദികര്‍ക്കും താത്പര്യമില്ല. അഞ്ചാറുമാസം മുന്‍പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. പനയ്ക്കലിന്റെ ഒരു വാചകം തികച്ചും യാദ്യച്ഛികമായി ഗുഡ്‌നസ് ടി വി. ചാനലില്‍ കേള്‍ക്കാനിടയായി. 'ആദവും ഹവ്വയും ശരീരംകൊണ്ടു ചെയ്ത പാപത്തിനു പരിഹാരമായിട്ടാണ് നമ്മുടെ കര്‍ത്താവ് ഈശോമിശിഹാ ദേഹമാസകലം മുറിവേറ്റ് കുരിശില്‍ തൂങ്ങി മരിച്ചത്'എന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയി! റ്റി.വി സ്‌ക്രീനിലേക്ക് കൈയിലിരുന്ന റിമോട്ട് വലിച്ചെറിയാന്‍ തോന്നിയെങ്കിലും എറിഞ്ഞില്ല. ഇത്ര കൃത്യമായി ആദത്തിന്റെ പാപം പനയ്ക്കലച്ചന്‍ എങ്ങനെയറിഞ്ഞു എന്നു മനസ്സിലാകുന്നില്ല. ദൈവവുമായി ഹോട്ട്‌ലൈന്‍ ടെലഫോണ്‍ കണക്ഷനുള്ളതുകൊണ്ട് ചിലപ്പോള്‍ ദൈവത്തോടു ചോദിച്ചുകാണും. അടുത്ത പ്രാവശ്യം താഴെ പറയുന്ന ചോദ്യങ്ങള്‍ പനയ്ക്കലച്ചന്‍ ദൈവത്തോടു ചോദിക്കണമെന്നു താത്പര്യപ്പെടുന്നു. ആദത്തിന്റെ ഏകാന്തത കണ്ട് അനുകമ്പ തോന്നിയ ദൈവം ഒന്നോ രണ്ടോ കൂട്ടുകാരെ സൃഷ്ടിച്ചുകൊടുക്കാതെ അതീവ സുന്ദരിയായ ഹവ്വയെ സൃഷ്ടിച്ച് നഗ്നയായി ആദത്തിന്റെ കൂടെ വിട്ടത് എന്തിനായിരുന്നു? പാപം ചെയ്തു കഴിഞ്ഞപ്പോള്‍ ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു'എന്നാണല്ലോ ഉത്പത്തിപ്പുസ്തകത്തിലുള്ളത്. ആ ഉപായം നേരത്തേ  പ്രയോഗിക്കാതെ,  കുതിര മോഷ്ടിക്കപ്പെട്ട ശേഷം ലായം പൂട്ടിയതുകൊണ്ട് എന്തായിരുന്നു പ്രയോജനം? മൃഗശാലയിലെ പാമ്പിന്റെ കൂട്ടില്‍ തവളയെ ഇട്ടുകൊടുത്തിട്ട് തവളയെ തിന്നുന്ന പാമ്പിനെ ശിക്ഷിക്കുന്നതു നീതിയാണോ?
ഉത്ഭവപാപത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ധ്യാനിക്കാന്‍ വരുന്ന മന്ദബുദ്ധികളെ രസിപ്പിക്കാനും വേണ്ടി ആദത്തിന്റെയും ഹവ്വയുടെയും രതിക്രീഡ വര്‍ണിക്കാന്‍ താത്പര്യപ്പെടുന്ന പനയ്ക്കലച്ചനെപ്പോലെയുള്ള ധ്യാനഗുരുക്കന്മാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം പരിചയപ്പെടുത്താം. അമേരിക്കക്കാരായ മൂന്നു പ്രശസ്ത ദൈവശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നു തയ്യാറാക്കിയ 'The Teaching of Christ' എന്ന ഗ്രന്ഥം 1974/75-ല്‍ റോമില്‍വെച്ച് കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ കാണാനിടയായി. വായി ച്ചുനോക്കിയപ്പോള്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളും സഭയുടെ സിദ്ധാന്തങ്ങളുംമറ്റും വേദപുസ്തകത്തെ ആധാരമാക്കിയും വത്തിക്കാന്‍ കൗണ്‍സിലിന്റെ ശിപാര്‍ശകള്‍ പരിഗണിച്ചും സമ്യക്കായി വിവരിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ താത്പര്യമനുസരിച്ച് സത്യദീപത്തിന്റെ മുന്‍ പത്രാധിപര്‍ ഫാ. ജോസഫ് വിതയത്തില്‍ ആ ഗ്രന്ഥം വിവര്‍ത്തനംചെയ്ത് 'ക്രൈസ്തവവിജ്ഞാനീയം' എന്ന പേരില്‍ കെ. സി. ബി. സി.യുടെ Mass Media Commission പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പിന്റെ 69-ാമത്തെ പേജില്‍ ജന്മപാപത്തെപ്പറ്റി പറയുന്നത് 'ആദ്യപാപത്തിന്റെ കൃത്യമായ സ്വഭാവം നമുക്കജ്ഞാതമത്രേ' എന്നാണ്. അതുകൊണ്ട് ഈ ഗ്രന്ഥത്തിലെ ജന്മപാപത്തെപ്പറ്റിയുള്ള അധ്യായമെങ്കിലും വചനപ്രഘോഷണക്കാര്‍ രണ്ടു മൂന്നു പ്രാവശ്യം വായിക്കുന്നതു നന്നായിരിക്കും.
''മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്പിച്ചു''വെന്ന് ക.സ.മ ഗ്രന്ഥരചയിതാക്കള്‍ വളരെ ശക്തമായി കുറ്റാരോപണം നടത്തുന്ന ആദിമാതാപിതാക്കളുടെ പാപം ഏകദേശം എത്ര വര്‍ഷങ്ങള്‍ മുമ്പു നടന്നിരിക്കാമെന്നാണ് ഈ പാപത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന വൈദികരുടെയും വൈദികശ്രേഷ്ഠന്മാരുടെയും അനുമാനം?  സുവിശേഷകന്മാരില്‍ താരതമ്യേന വിദ്യാസമ്പന്നന്‍ എന്നു കരുതപ്പെടുന്ന വി. ലൂക്കാ പഴയനിയമഗ്രന്ഥാവലി മുഴുവന്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചു തയ്യാറാക്കിയ യേശുവിന്റെ വംശാവലിയില്‍ യേശുമുതല്‍ പിറകോട്ട് ആദംവരെയുള്ള തലമുറകളുടെ എണ്ണം കേവലം 77 മാത്രമാണ്. ഒരു തലമുറയുടെ കാലയളവ് 30 വര്‍ഷം എന്ന നിരക്കില്‍ കണക്കാക്കിയാല്‍ യേശുവിനുമുമ്പ് 77 x 30 = 2310  വര്‍ഷങ്ങള്‍ക്കപ്പുറമാണ് ആദവും ഹവ്വയും ജീവിച്ചിരുന്നത് എന്നു സമ്മതിക്കേണ്ടിവരും. ഇതു കേട്ടാല്‍ സാമാന്യബുദ്ധിയുള്ള ആരും ചിരിക്കാതിരിക്കില്ല. പ്രഖ്യാതരായ നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം മനുഷ്യന്‍ ഭൂമിയില്‍ രംഗപ്രവേശം ചെയ്തിട്ട് ഏകദേശം 20/24 ലക്ഷം വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും എന്നാണ്. ഭൂമിയുടെ പ്രായം ഏകദേശം 450 കോടി വര്‍ഷവും.
2017-ല്‍മാത്രം വാര്‍ത്തകളില്‍ വന്ന രണ്ടു മൂന്നു ഗവേഷണഫലങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിക്കട്ടെ. കാനഡായിലെ ക്യൂബക്കില്‍ നുവ്വാഗിട്ടിക് സൂപ്രക്രിസ്റ്റല്‍ ബെല്‍റ്റിലെ ശിലാപാളികള്‍ക്കിടയില്‍ നിന്നു കണ്ടെടുത്തതും ഭൂമിയില്‍  കണ്ടെത്തിയതില്‍ ഏറ്റവും പ്രായം കൂടിയതുമായ ജൈവഫോസിലിന് 377 കോടി മുതല്‍ 430 കോടി വര്‍ഷംവരെ പഴക്കം കണ്ടേക്കാമെന്ന് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തില്‍ പറയുന്നു (മാതൃഭൂമി, 3-3-2017). കാനഡായിലെ ആല്‍ബര്‍ട്ടയില്‍ മില്ലേനിയം ഖനിയില്‍നിന്ന് 2011-ല്‍ ലഭിച്ചതും ഡ്രം ഹെല്ലര്‍ റോയല്‍ ടൈറല്‍ പാലിയന്തോളജി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും അഞ്ചരമീറ്റര്‍ നീളവും 1300 കിലോ തൂക്കവുമുള്ള ദിനോസറിന്റെ ഫോസിലിന് 11 കോടി വര്‍ഷം പഴക്കമാണ് കണക്കാക്കിയിരിക്കുന്നത് (മാതൃഭൂമി, 5-8-2017). ദക്ഷിണാ
ഫ്രിക്കയിലെ ക്യാസുലു മേഖലയില്‍ 2500 വര്‍ഷം മുമ്പ് നായാട്ടുജീവിതം നയിച്ചിരുന്ന മൂന്നു പേരുടെയും കര്‍ഷകരായിരുന്ന നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ ജനിതകപരിശോധനകള്‍ക്കു വിധേയമാക്കിയശേഷം സ്വീഡനിലെ ഉപ്‌സല സര്‍വ്വകലാശാലയിലെയും ജോഹാനസ്ബര്‍ഗ് സര്‍വ്വകലാശാലയിലെയും ശാസ്ത്രജ്ഞന്മാരുടെ നിഗമനം,  ആധുനിക മനുഷ്യവര്‍ഗത്തിന്റെ പ്രായം മൂന്നരലക്ഷം വര്‍ഷമാണെന്നാണ്. പൂര്‍വ്വിക മനുഷ്യവര്‍ഗങ്ങളില്‍നിന്ന് ആധുനിക മനുഷ്യന്‍ പിറവിയെടുത്തത് ആഫ്രിക്കാ വന്‍കരയിലാണെന്ന നിഗമനത്തെ പുതിയ പഠനവും ശരിവയ്ക്കുന്നു. ജൂണില്‍ മൊറോക്കോയില്‍നിന്ന് മൂന്നു ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ ഫോസില്‍ കണ്ടെത്തിയിരുന്നു ( മാതൃഭൂമി, 2-10-2017).
പഴയനിയമഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് ക്രിസ്തുവിനുമുമ്പുള്ള പത്തു നൂറ്റാണ്ടു കാലത്താണെന്ന് കുറേക്കാലമായി സഭ സമ്മതിച്ചിട്ടുണ്ട്. ഈ ഗ്രന്ഥാവലി ബി.സി 586-നും 200-നും ഇടയ്ക്കുള്ള 386 വര്‍ഷക്കാലത്താണ് വിരചിതമായതെന്ന് ഇസ്രായേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണസംഘം ഉറച്ച നിഗമനത്തിലെത്തിയ കാര്യം മുമ്പൊരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നതാണ്. പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് രണ്ടാമന്‍ ബാബിലോണ്‍ ആക്രമിച്ചു കീഴടക്കിയശേഷം ബി. സി 538-ല്‍ ബാബിലോണ്‍ അടിമത്തത്തില്‍ നിന്നു മോചിതരായ യഹൂദര്‍ യൂദായില്‍ തിരിച്ചെത്തിയശേഷമാണ് ഉത്പത്തിപ്പുസ്തകം രചിച്ചത് എന്നുള്ള ചില ബൈബിള്‍ ചരിത്രകാരന്മാരുടെ അഭിപ്രായം ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി സംഘത്തിന്റെ കണ്ടെത്തലുമായി പൊരുത്തപ്പെടുന്നുണ്ട്. മനുഷ്യവംശത്തിന്റെ കാലപ്പഴക്കം ഇരുപതോ ഇരുപത്തിനാലോ ലക്ഷം വര്‍ഷങ്ങള്‍ എന്ന നിഗമനം വാദത്തിനുവേണ്ടി മാറ്റിവച്ചിട്ട്, മൊറോക്കോയില്‍ കണ്ടെത്തിയ ഫോസിലിന്റെ മാത്രം അടിസ്ഥാനത്തില്‍ ആദിമാതാപിതാക്കള്‍ മൂന്നു ലക്ഷം വര്‍ഷങ്ങള്‍ മുമ്പാണു ജീവിച്ചിരുന്നത് എന്നു സങ്കല്പിച്ചാല്‍പ്പോലും ബി. സി. 538-നുശേഷം ഉത്പത്തിയുടെ കഥയെഴുതിയ വിദ്വാന്‍ മൂന്നു ലക്ഷം വര്‍ഷം മുമ്പുള്ള ആദത്തെ എങ്ങനെ കണ്ടെത്തി എന്ന ചോദ്യം വളരെയേറെ പ്രസക്തമല്ലേ? സ്വന്തം ഭാവനയല്ലാതെ എന്തെങ്കിലും ഗവേഷണഫലമോ ചരിത്രരേഖകളോ അദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നോ? ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡയനേഷ്യസ് എക്‌സിഗുവുസ് (ഒരു ആശ്രമാധിപന്‍  - abbot) അന്നത്തെ മാര്‍പാപ്പായുടെ നിര്‍ദ്ദേശപ്രകാരം യേശുവിന്റെ ജനനം മുതല്‍ വര്‍ഷങ്ങള്‍ കണക്കാക്കുന്ന രീതി (Anno Domini-A.D) ആരംഭിച്ചിട്ടും, ചരിത്രപുരുഷനായ യേശുവിന്റെ ജനന-മരണത്തീയതികള്‍, വര്‍ഷമെങ്കിലും, കൃത്യമായി നിര്‍ണയിക്കാന്‍ ഇതുവരെ ക്രിസ്തീയസഭകള്‍ക്കു സാധിച്ചിട്ടില്ല. യേശുവിന്റെ ജനനം മാര്‍ച്ച് 28-ന്, ഏപ്രില്‍ 19-ന്, അല്ല മെയ് 29-ന് എന്നൊക്കെ ഊഹാപോഹങ്ങളുണ്ടെങ്കിലും ഡിസംബര്‍ 25-നല്ലേ നമ്മള്‍ ക്രിസ്മസ് ആഘോഷിക്കുന്നത്? രണ്ടായിരം വര്‍ഷം മുമ്പുള്ള കാര്യം വിട്ടുകളയാം, 1871 ജനുവരി 3-ാം തീയതി മരിച്ച ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം കൂനമ്മാവിലാണോ മാന്നാനംകുന്നിലാണോ എന്നു കൃത്യമായി പറയാന്‍ കേരളത്തില്‍ ആര്‍ക്കൊക്കെ സാധിക്കും? എന്നിട്ടാണ് 20-24 ലക്ഷം വര്‍ഷം മുമ്പു ജീവിച്ചിരുന്നു എന്നു സങ്കല്പിക്കേണ്ട ആദം ചെയ്ത പാപത്തെപ്പറ്റി ഇത്ര കൃത്യമായി നമ്മുടെ വൈദികര്‍ വായ്‌തോരാതെ പ്രസംഗിച്ചു നടക്കുന്നത്!
ആദിമാതാപിതാക്കള്‍ ചെയ്ത കഠോരപാപത്തെപ്പറ്റിയും ആ പാപത്തിന്റെ ഉത്പന്നമായ ഉത്ഭവപാപത്തെ പ്പറ്റിയും ഇടതടവില്ലാതെ സംസാരിക്കുന്ന വചനപ്രഘോഷണക്കാരും ബാബ്‌റിമസ്ജിത് സ്ഥിതിചെയ്തിരുന്ന സ്ഥലത്തുതന്നെയാണ് ശ്രീരാമന്‍ പിറന്നത് എന്നു ശഠിക്കുന്ന തീവ്രഹിന്ദുത്വവാദികളും തമ്മിലുള്ള സാമ്യം ഒട്ടും ചെറുതല്ല. ചതുര്‍യുഗങ്ങളില്‍ രണ്ടാമത്തേതും 12,96,000 വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ളതുമായ ത്രേത്രായുഗത്തില്‍ എപ്പോഴോ സീതാരാമന്മാര്‍ ജീവിച്ചിരുന്നതായിട്ടാണ് കവിസങ്കല്പം! മൂന്നാമത്തേതും 8,94,000 വര്‍ഷങ്ങളുള്ളതുമായ ദ്വാപരയുഗത്തിനുശേഷം 4,32,000 വര്‍ഷങ്ങളുള്ള കലിയുഗത്തിലാണത്രേ നമ്മള്‍ ജീവിക്കുന്നത്! കലിയുഗത്തിന്റെ പൂര്‍വ്വാര്‍ധം കഴിഞ്ഞെങ്കില്‍ നമ്മുടെ ആദിമാതാപിതാക്കളും രാമായണകഥാപാത്രങ്ങളായ സീതാരാമന്മാരും ഏകദേശം 20 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നത്! അഞ്ചാറു വര്‍ഷം മുമ്പ് രാമജന്മഭൂമി സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ ബാബ്‌റി മസ്ജിദ് സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ കൃത്യം ഏതു ഭാഗത്തായിരുന്നു സീതയുടെ അടുക്കളയെന്ന് ഒരു ജഡ്ജി നിഷ്പ്രയാസം ചൂണ്ടിക്കാണിച്ചു. ആ വാര്‍ത്ത വായിച്ചപ്പോള്‍ ഇന്നു ലോകത്തില്‍ ജീവിച്ചിരിക്കുന്ന എഴൂന്നൂറോളം കോടി മനുഷ്യരില്‍ ഏറ്റവും വലിയ മഠയന്‍ ആ ജഡ്ജിയാണെന്നു തോന്നിപ്പോയി. എന്നാല്‍, ഉത്ഭവപാപം കാതലായ ഒരു വിശ്വാസസത്യമാണെന്നും നമ്മുടെ ആദിമാതാപിതാക്കന്മാര്‍ സ്വതന്ത്രമായി ചെയ്ത ആദ്യപാപം മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്പിച്ചുവെന്നും പ്രജനനത്തിലൂടെയും സംപ്രദാനത്തിലൂടെയും ഈ പാപം സമസ്ത മാനവരാശിയിലേക്കും സംക്രമിച്ചു കൊണ്ടിരിക്കുന്നു എന്നും ക.സ.മ. ഗ്രന്ഥത്തില്‍ വായിച്ചപ്പോള്‍, അതൊക്കെ എഴുതിവെച്ച മെത്രാന്മാരും കര്‍ദ്ദിനാള്‍മാരുമാണ് മുന്‍പറഞ്ഞ ജഡ്ജിയെ വെല്ലുന്ന മഠയശിരോമണികള്‍ എന്നു ബോധ്യമായി!
(തുടരും)


Monday, May 28, 2018

വിശുദ്ധ പദവിയിലെത്തുന്ന പോൾ ആറാമൻ മാർപാപ്പയും സംഭവവിവരണങ്ങളും



ജോസഫ് പടന്നമാക്കൽ 

വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയെ 2018 ഒക്ടോബർ പതിനാലാം തിയതി വിശുദ്ധനായി വാഴിക്കുന്ന വിവരം ഫ്രാൻസീസ് മാർപ്പാപ്പ ലോകത്തെ അറിയിച്ചു കഴിഞ്ഞു. ഗർഭത്തിൽ തന്നെ മാരകമായ അസുഖം ബാധിച്ചിരുന്ന ഒരു കുട്ടിയുടെ 'അമ്മ', പോൾ ആറാമന്റെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുകയും കുട്ടിയും അമ്മയും പൂർണ്ണ സുഖം പ്രാപിക്കുകയും ചെയ്തുവെന്ന അത്ഭുത രോഗശാന്തിയെപ്പറ്റി വത്തിക്കാൻ സ്ഥിതികരിച്ചിരിക്കുന്നു. അമ്മയുടെ ജീവനും അപകടമെന്ന് കണ്ട് ഡോക്ടർമാർ ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടിട്ടും ആ സ്ത്രീ സമ്മതിച്ചില്ല. അവർ പ്രതീക്ഷകൾ കൈവിടാതെ പോൾ ആറാമന്റെ ജന്മസ്ഥലത്തു തീർഥാടനം നടത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആരോഗ്യവതിയായ ഒരു കുട്ടിയെ അവർ പ്രസവിക്കുകയും അമ്മയുടെയും കുട്ടിയുടെയും രോഗം മാറുകയും ചെയ്തുവെന്നു  സാക്ഷ്യപ്പെടുത്തുന്നു. അത്ഭുതകരമായ ഈ രോഗ ശാന്തിയെപ്പറ്റിയുള്ള വാർത്ത വത്തിക്കാൻ സ്ഥിതികരിക്കുകയും ചെയ്തു.

1897 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി വടക്കേ ഇറ്റലിയിൽ ബ്രെസ്‌സിയാ എന്ന സ്ഥലത്ത് ഭാവി മാർപ്പാപ്പായായ 'ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനി' ജനിച്ചു. മാർപാപ്പായായ ശേഷമാണ് 'പോൾ ആറാമൻ' എന്ന പേര് സ്വീകരിച്ചത്. മോണ്ടിനിയുടെ പിതാവ് ജോർജിയോ മോണ്ടിനി (Giorgio Montini) ഒരു വക്കീലും ജേർണലിസ്റ്റുമായിരുന്നു. കത്തോലിക്ക പ്രവർത്തന സമിതിയുടെ ഡൈറക്റ്ററും ഇറ്റാലിയൻ പാർലമെന്റ് അംഗവുമായിരുന്നു. 'അമ്മ ജിയുഡെറ്റാ അൽഖിസി (Giudetta Alghisi) സാധാരണ ഒരു ഗ്രാമീണ വീട്ടമ്മയുമായിരുന്നു. ജിയോവാന്നി മോണ്ടിനിക്ക് രണ്ടു സഹോദരന്മാരുമുണ്ടായിരുന്നു. അവരിൽ ഫ്രാൻസികോ മോണ്ടിനി (Francesco Montini) ഒരു ഡോക്ടറും രണ്ടാമത്തെ സഹോദരൻ ലോഡോവികോ മോണ്ടിനി ഒരു വക്കീലും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. 1897 സെപ്റ്റംബർ മുപ്പതാം തിയതി ശിശുവായിരുന്ന  മോണ്ടിനിയെ  മാമ്മോദീസ മുക്കി.

കുഞ്ഞായിരിക്കുമ്പോൾ മോണ്ടിനി അസുഖം ബാധിച്ച ഒരു കുട്ടിയായിരുന്നു. ചെറുപ്പകാലങ്ങളിൽ അനാരോഗ്യം മൂലം വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്, സ്വന്തം വീട്ടിലിരുന്നുകൊണ്ടുള്ള പഠനത്തിൽക്കൂടിയായിരുന്നു. പിന്നീട് അദ്ദേഹം ബ്രേസിയയിൽ പഠിച്ചു. ഭൂരിഭാഗം ഇറ്റാലിയൻ കുട്ടികളെപ്പോലെ മോണ്ടിനിയെ മാതാപിതാക്കൾ കർശനമായ കത്തോലിക്ക വിശ്വാസത്തിൽ വളർത്തി.  1916-ൽ സെമിനാരിയിൽ പുരോഹിതനാകാൻ ചേർന്നു, 1920 മെയ് ഇരുപത്തിയൊമ്പതാം തിയതി പൗരാഹിത്യം സ്വീകരിച്ചു. ഉന്നത പഠനത്തിനായി മോണ്ടിനിയെ അദ്ദേഹത്തിൻറെ ബിഷപ്പ് റോമ്മിലയച്ചു. 1920-ൽ അദ്ദേഹം പുരോഹിതനായപ്പോൾ മുതൽ വിശ്രമമില്ലാതെ സഭയുടെ ഔദ്യോഗികമായ ജോലികളിൽ വ്യാപൃതനായിരുന്നു. ഫാദർ മോണ്ടിനി തന്റെ പൗരാഹിത്യ ജീവിതത്തിൽ ഒരിക്കലും ഒരു പള്ളി വികാരിയായി ജോലിചെയ്തിട്ടില്ല.

വത്തിക്കാന്റെ വാർസോയിലുള്ള നയതന്ത്ര കാര്യാലയത്തിൽ ജോലിയാരംഭിച്ചു. എന്നാൽ കൂടെ കൂടെയുള്ള അസുഖം നിമിത്തം അദ്ദേഹം വീണ്ടും അതേ വർഷം തന്നെ റോമ്മിലേക്ക് മടങ്ങി വന്നു. പിന്നീട് 1922 മുതൽ വത്തിക്കാൻ സെക്രട്ടറിയേറ്റിലായിരുന്നു ജോലി. പന്ത്രണ്ടാം പീയൂസ് മാർപാപ്പായുടെ ഏറ്റവും അടുത്ത സഹകാരിയായി പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ നാസികളിൽനിന്നും റോമൻ യഹൂദരെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.

റോമിലെ യുവാവായ ഈ പുരോഹിതൻ ജോലിക്കാര്യങ്ങളിൽ കഴിവുകൾ പ്രകടിപ്പിച്ചതുകൊണ്ടും കഠിനമായ പ്രയത്നം കൊണ്ടും സ്ഥാനക്കയറ്റങ്ങൾ വഴി വത്തിക്കാന്റെ സുപ്രധാനങ്ങളായ കാര്യാലയ ചുമതലകളുടെ മേധാവിയായും പ്രവർത്തിച്ചു. ഒരു സ്വതന്ത്ര സർക്കാരിനെപ്പോലെ വത്തിക്കാന്റെ പ്രവർത്തനമണ്ഡലങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങളും ഏറെയുണ്ടായിരുന്നു. മുപ്പതു വർഷത്തോളം 'മോണ്ടിനി' വത്തിക്കാനിലെ വിവിധ തസ്തികകളിൽ ജോലിചെയ്തു. അവസാനം വത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ മേധാവിയുമായി. 1953-ൽ കർദ്ദിനാളാകാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സ്വീകരിച്ചില്ല. 1954-ൽ പന്ത്രണ്ടാം പിയൂസ് അദ്ദേഹത്തെ മിലാനിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. 1958-ൽ ജോൺ ഇരുപത്തിമൂന്നാമൻ  കർദ്ദിനാൾ സ്ഥാനത്തേയ്ക്കും ഉയർത്തി. 1963-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ മരണശേഷം കർദ്ദിനാൾ സംഘം മോണ്ടിനിയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. 1963-ൽ മാർപാപ്പയായി തിരഞ്ഞെടുത്തതുമുതൽ 1978-ൽ മരിക്കുന്ന വരെയുള്ള കാലഘട്ടം കത്തോലിക്കാ സഭയുടെ ഏറ്റവും നിർണ്ണായക നാളുകളും മാറ്റങ്ങൾ ഉൾക്കൊണ്ടതും ബുദ്ധിമുട്ടുകൾ നിറഞ്ഞതുമായിരുന്നു.

പോൾ ആറാമൻ മാർപാപ്പ, മാർപാപ്പയായി സ്ഥാനമേറ്റപ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആദ്യത്തെ സഭാസമ്മേളനം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആധുനിക ലോകവുമായി സഭയെ എങ്ങനെ നയിക്കാമെന്നുള്ള വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും ചെയ്തു. വത്തിക്കാൻ സുന്നഹദോസിൽ അംഗങ്ങളുടെയിടയിൽ തീവ്ര വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു. പാരമ്പര്യത്തെ മുറുകെ പിടിക്കാൻ ഒരു വിഭാഗവും പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് പുരോഗമനാശയങ്ങളുമായി വാദിക്കുന്ന മറ്റൊരു വിഭാഗവും സുന്നഹദോസിന്റെ ചർച്ചകളുടെ പ്രത്യേകതകളായിരുന്നു.

ഇറ്റലിക്ക് പുറത്തുള്ള രാജ്യങ്ങളിൽ സഞ്ചരിച്ച ആദ്യത്തെ മാർപ്പാപ്പയും അദ്ദേഹമായിരുന്നു. പറക്കുന്ന മാർപാപ്പായെന്നും അറിയപ്പെട്ടിരുന്നു. അഞ്ചു ഭൂകണ്ഡങ്ങളിലായി പത്തൊമ്പതു രാജ്യങ്ങൾ  സന്ദർശിച്ചിട്ടുണ്ട്. അക്കൂടെ മിഡിൽ ഈസ്റ്റ്, അമേരിക്കൻ ഐക്യനാടുകൾ, ഇന്ത്യ, ഫിലിപ്പിയിൻസ് എന്നീ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും തുറസായ സ്ഥലങ്ങളിൽ കാണാൻ താല്പര്യപ്പെട്ടിരുന്നു. 1970-ൽ ചൈനയുടെ അടുത്തുള്ള ഹോങ്കോങ്ങിലും സന്ദർശനം നടത്തി. ഹോങ്കോങ് ചൈനയുടെ ഭാഗമായിരുന്നെങ്കിലും അന്ന് ആ രാജ്യം ബ്രിട്ടന്റെ ഭരണത്തിൻ കീഴിലായിരുന്നു. മാവോ സേതുങ്ങിനെ നിരാശപ്പെടുത്താൻ കഴിയാത്തതു കൊണ്ട് ഹോങ്കോങ്ങിലെ പ്രസിഡന്റ് അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കാൻ വന്നില്ല.

1970 നവംബർ ഏഴാം തിയതി പോൾ ആറാമൻ മാർപാപ്പാ ഫിലിപ്പൈൻസിലുള്ള മനിലായിൽ എത്തി. ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു ബൊളീവിയൻ മനുഷ്യൻ മാർപാപ്പയെ കത്തികൊണ്ട് വധിക്കാനായി എത്തി. എന്നാൽ അദ്ദേഹത്തിൻറെ തൊട്ടടുത്തു നിന്ന ഷിക്കാഗോയിലെ ആറടിയിൽക്കൂടുതൽ പൊക്കവും അതിനൊത്ത ശരീരവുമുള്ള സുഹൃത്ത് 'ഫാദർ പോൾ മാർസിങ്കസ്' (Paul Marcinkus) തക്ക സമയത്ത് പ്രതിരോധിച്ചതുകൊണ്ടു മാർപാപ്പായുടെ ജീവൻ രക്ഷപെട്ടു. മാർസിങ്കസിന്റെ ഈ സാഹസികപ്രവർത്തിക്ക് പിന്നീടുള്ള കാലങ്ങളിൽ വലിയ വിലയും കൊടുക്കേണ്ടി വന്നു.  വത്തിക്കാനിലുള്ള അഴിമതികൾക്ക് ചുക്കാൻ പിടിച്ചിരുന്ന അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ  മുഴുവനായിത്തന്നെ പിൽക്കാലങ്ങളിൽ മാർപാപ്പായ്ക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിയും വന്നു.

ദരിദ്രരോടുള്ള സമീപനത്തിൽ പോൾ ആറാമനും ഫ്രാൻസീസ് മാർപാപ്പായുമായി വളരെയേറെ സാമ്യങ്ങളുണ്ടായിരുന്നു. പോൾ ആറാമൻ മാർപാപ്പായായപ്പോൾ അദ്ദേഹത്തിന് ലഭിച്ച കിരീടം വിൽക്കുകയും ഒരു മാർപാപ്പാ രാജാവല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നു നിരകളിലായുള്ള കിരീടം വിറ്റ വകയിൽ ലഭിച്ച പണം കൽക്കട്ടയിലെ മദർ തെരേസ സമൂഹത്തിനു നൽകുകയും ചെയ്തു. അന്നുമുതൽ ഒരു മാർപാപ്പാമാരും അധികാരചിന്ഹമായി കിരീടം ധരിച്ചിട്ടില്ല. അമേരിക്കയിലെ കത്തോലിക്കാ സമൂഹം മാർപാപ്പായുടെ കിരീടം ഒരു മില്യൺ ഡോളറിനു വിലയ്ക്ക് വാങ്ങുകയും ചെയ്തു. വാഷിംഗ്ടൺ ഡീസിയിൽ മാതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയിൽ  കിരീടം സൂക്ഷിച്ചിരിക്കുന്നു. ഇന്ത്യയിൽ സന്ദർശിച്ച വേളയിൽ 'റോൾസ് റോയിസ്' കാർ അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുകയുണ്ടായി. അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിപോയപ്പോൾ 'കാർ' മദർ തെരാസായുടെ സാധുക്കൾക്കായുള്ള ഫണ്ടിലേക്ക് നല്കുകയാണുണ്ടായത്. ഫ്രാൻസീസ് മാർപാപ്പായ്ക്ക് ലഭിച്ച വിലപിടിപ്പുള്ള 'ലാംബർഗിനി' കാറും ഇറാക്കിലെ സാധു ജന ഫണ്ടിലേക്ക് സംഭാവന നൽകിയതും എടുത്തു പറയേണ്ടിയിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ പോൾ മാർപാപ്പയും  വത്തിക്കാന്റെ ആഡംബരങ്ങൾ കുറച്ചിരുന്നു. മാർപാപ്പായ്ക്ക് വേണ്ടിയുള്ള സ്വിസ് പട്ടാളക്കാരുടെ അംഗസംഖ്യയിലും ഗണ്യമായി കുറവ് വരുത്തി.

ഫ്രാൻസീസ് മാർപാപ്പയ്ക്ക് എൺപതു വയസു തികഞ്ഞപ്പോൾ അദ്ദേഹം പോൾ ആറാമൻ ധരിച്ചിരുന്ന ലളിതമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടായിരുന്നു ഞായറാഴ്ച കുർബാന ചൊല്ലിയത്. പോൾ മാർപാപ്പായുടെ വെള്ളി വടി ഫ്രാൻസീസ് മാർപാപ്പാ അന്ന് കൈകളിൽ ഊന്നിയിരുന്നു. ഫ്രാൻസീസ് മാർപാപ്പായെപ്പോലെ പോൾ മാർപ്പാപ്പയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. പോൾ മാർപാപ്പാ ആരോഗ്യ പ്രശ്നങ്ങൾ കാരണം സെമിനാരി കാലങ്ങളിൽ സ്വന്തം വീട്ടിലായിരുന്നു കൂടുതൽ കാലങ്ങളും ചെലവഴിച്ചിരുന്നത്. അതുപോലെ ഫ്രാൻസീസ് മാർപാപ്പയും കുഞ്ഞായിരുന്ന കാലങ്ങളിൽ അദ്ദേഹത്തിൻറെ ശ്വാസകോശങ്ങളിൽ ഒന്ന് ഏതോ അണുബാധ കാരണം പ്രവർത്തനരഹിതമായിരുന്നു.

1962-65 കാലങ്ങളിൽ മാർപ്പാപ്പായുടെ നിർദ്ദേശപ്രകാരം വത്തിക്കാനിൽ മെത്രാന്മാരുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. ആഗോള തലത്തിൽ നിലനിന്നിരുന്ന ലത്തീൻ ഭാഷയിലുള്ള കുർബാനയ്ക്കു  പകരം അതാത് നാട്ടു ഭാഷകളിൽ കുർബാന അർപ്പിക്കാനുള്ള തീരുമാനമാവുകയും ചെയ്തു. അല്മായർക്കും സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങളും പങ്കാളിത്തങ്ങളും നിർദ്ദേശിച്ചിരുന്നു. മറ്റുള്ള സഭകളുമായി ഐക്യവും ബന്ധവും സ്ഥാപിക്കാൻ വിപ്ലവകരങ്ങളായ മാറ്റങ്ങളും സൃഷ്ടിച്ചിരുന്നു. യഹൂദ ജനതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ലഘൂകരിക്കാനും സാധിച്ചു. നൂറ്റാണ്ടുകളായി  ക്രിസ്തുവിന്റെ മരണത്തിൽ യഹൂദർ ഒന്നടങ്കം കുറ്റക്കാരെന്നുള്ള പഴിചാരലുകൾ അവസാനിപ്പിക്കുകയും ചെയ്തു. മുൻകാല സഭാ പിതാക്കന്മാരുടെ നിരവധി വിശ്വാസങ്ങൾക്കു  മാറ്റങ്ങൾ വരുത്തിയ പോൾ ആറാമന്റെ കാലടികളാണ് ഫ്രാൻസീസ് മാർപ്പാപ്പയും തുടർന്നുകൊണ്ടിരിക്കുന്നത്. സഭയെ കൂടുതൽ ചൈതന്യവത്താക്കാനുള്ള ഫ്രാൻസീസ് മാർപാപ്പായുടെ ശ്രമങ്ങളും പോൾ തുടങ്ങി വെച്ച അതേ വഴികളിൽക്കൂടിയായിരുന്നു.

രണ്ടാം വത്തിക്കാൻ സുന്നഹദോസിൽ ലൈംഗിക കാര്യങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളിൽ പോൾ മാർപ്പാപ്പ നിലവിലുള്ള പാരമ്പര്യ വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ലായിരുന്നു. അതിൽ കത്തോലിക്കാ ലോകം മാർപാപ്പായുടെ ഈ കടുംപിടുത്തത്തിൽ നിരാശരായിരുന്നു. പോൾ മാർപാപ്പ തന്നെ സ്വന്തം താൽപ്പര്യം അനുസരിച്ച് ഒരു കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ ജനന നിയന്ത്രണത്തിനെതിരായ ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഭൂരിഭാഗവും സഭയുടെ ഗർഭനിരോധനത്തെ സംബന്ധിച്ചുള്ള നയങ്ങളെ അനുകൂലിക്കുകയും ചെയ്തു. 'മാനുഷിക ജീവിത'മെന്ന അർത്ഥത്തിൽ 'Humanae Vitae' എന്ന സഭയുടെ വിജ്ഞാന പത്രിക പോൾ മാർപാപ്പാ തയ്യാറാക്കി. കൃത്രിമ ജനന നിയന്ത്രണത്തെപ്പറ്റിയുള്ള സഭയുടെ പഠനം ഈ വിജ്ഞാപനം അനുസരിച്ച് ഇന്നും പിന്തുടരുന്നു. മനുഷ്യ ജീവിതം സംരക്ഷിക്കലും അതുവഴി വിശ്വാസത്തെ സംരക്ഷയ്ക്കലും സഭയുടെ കാതലായ വിഷയങ്ങളായി അദ്ദേഹം പാലിച്ചു വന്നിരുന്നു.

പോൾ മാർപാപ്പായുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഒന്ന് 1978-ലെ വസന്തകാലത്തിൽ അദ്ദേഹത്തിൻറെ ഉറ്റമിത്രമായിരുന്ന മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി 'എൽദോ മോറോ' യെ 'റെഡ് ബ്രിഗേഡ്‌സ്' എന്ന ഭീകര സംഘടന തട്ടിക്കൊണ്ടു പോയതായിരുന്നു. അദ്ദേഹം ഭീകരരോട് എൽദോ മോറോയെ യാതൊരു ഉപാധികളുമില്ലാതെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഒരു കാറിന്റെ പുറകിൽ ബുള്ളറ്റുകൾ തറച്ച അദ്ദേഹത്തിൻറെ ശവ ശരീരം കണ്ടെത്തുകയായിരുന്നു. പോൾ മാർപാപ്പാ കാർമ്മികനായി നടത്തിയ സ്റ്റേറ്റ് ശവ സംസ്ക്കാര ചടങ്ങുകളിൽ 'മോറോ കുടുംബം' സംബന്ധിച്ചില്ല. ഉപാധികളൊന്നുമില്ലാതെ മോചിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഉറച്ചു നിന്നതുകൊണ്ടാണ് മോറോയുടെ  മരണം സംഭവിച്ചതെന്ന് കുടുംബം വിശ്വസിക്കുന്നു. ഭീകരരുടെ ഡിമാന്റുകൾ ചെവികൊണ്ടിരുന്നുവെങ്കിൽ ഒരു പക്ഷെ പൊലിഞ്ഞുപോയ മോറോയുടെ ജീവിതം രക്ഷിക്കാമായിരുന്നുവെന്നു കുടുംബം വിശ്വസിക്കുന്നു.

രണ്ടാംവത്തിക്കാൻ കൗൺസിലിൽ 2500 ബിഷപ്പുമാരുടെ വ്യത്യസ്ത അഭിപ്രായങ്ങളിലും ഒരു പൊതു അജണ്ട തയ്യാറാക്കാനും അദ്ദേഹത്തിനു സാധിച്ചു. സഭയുടെ തത്ത്വങ്ങളെ ബലികഴിക്കാതെ അവർക്കിടയിൽ ഒരു മദ്ധ്യവർത്തിയായി പ്രവർത്തിക്കാനും സാധിച്ചു. ആയിരത്തിൽപ്പരം വർഷങ്ങളായി നിലവിലുണ്ടായിരുന്ന ഓർത്തോഡോക്സ് സഭയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ലഘുകരിക്കാനും സഭകൾ തമ്മിലുള്ള അകലം കുറക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനുമായുളള കൂടിക്കാഴ്ചയും ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മതങ്ങൾ തമ്മിലുള്ള എല്ലാ വിധമുള്ള സൗഹാർദ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള വഴികൾ ഒരുക്കുകയും ചെയ്തു.

ഹൈന്ദവ വേദാന്തിയായ 'സ്വാമി ചിൻമോയ', പോൾ ആറാമൻ മാർപാപ്പായുടെ ഒരു ആരാധകനായിരുന്നു. വത്തിക്കാനിൽ മാർപാപ്പായെ സന്ദർശിച്ചപ്പോൾ ചിൻമോയ എഴുതിയ മൂന്നു പുസ്തകങ്ങൾ അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. 'താങ്കൾ തന്ന ആത്മാവിന്റെ ഗീതങ്ങളടങ്ങിയ പുസ്തകങ്ങൾ വായിക്കുമെന്നും' മാർപാപ്പ സ്വാമി ചിൻമോയ്ക്ക് ഉറപ്പു കൊടുത്തു. ചിന്മയോ മാർപാപ്പായോട് പറഞ്ഞു, "ഞാൻ അങ്ങയുടെ ചിന്തകളിൽ ആകൃഷ്ടനാണ്. അങ്ങ് പറയുന്നു, ഭൗതികതയും ആത്മീയതയും ഒരേ ദിശയിൽ പരസ്പ്പരം ബന്ധിച്ച് സഞ്ചരിക്കുന്നു. എന്റെ എളിയ ചിന്തകളും അതു തന്നെയാണ്. മനസ്സിനുള്ളിലെ ഉത്‌കടമായ അഭിലാഷങ്ങളും ആഗ്രഹങ്ങളും ബാഹ്യവും ഭൗതികമായ ജീവിതവും ദൈവികമായ സാക്ഷാത്ക്കരണത്തിൽക്കൂടി ഒത്തു ചേർന്നു പോവണം." മാർപാപ്പ പറഞ്ഞു, "അങ്ങയുടെ താത്ത്വിക ചിന്തകളെ ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ക്രിസ്ത്യൻ ജീവിതവും ഹിന്ദു ജീവിതവും ഒരേ നദിയിൽക്കൂടി ഒരേ ഒഴുക്കിൽക്കൂടി ഒന്നായി സഞ്ചരിക്കണം. അങ്ങയുടെ സന്ദേശവും എന്റെ സന്ദേശവും ഒന്നുതന്നെയാണ്." ഒരു വർഷം കഴിഞ്ഞു ചിന്മയോ രണ്ടാമതും വത്തിക്കാനിൽ എത്തിയപ്പോൾ മാർപാപ്പ പറഞ്ഞു, "ഞാൻ വാക്കു തന്നപോലെ അങ്ങയുടെ എല്ലാ പുസ്തകങ്ങളും വായിച്ചു. മനസുനിറയെ സന്തോഷവുമുണ്ടായി. ഞാൻ പറയട്ടെ, 'അങ്ങൊരു ഇന്ത്യനാണ്. ഞാനും ഇന്ത്യയെപ്പറ്റി അങ്ങേയറ്റം അഭിമാനമുള്ളവനാണ്.' മൂന്നാം പ്രാവശ്യവും ചിന്മയോ മാർപാപ്പയെ സന്ദർശിച്ചപ്പോൾ മാർപാപ്പയെ ആദരിച്ചുകൊണ്ടുള്ള 'കാരുണ്യത്തിന്റെ പിതാവ്, സാഹോദര്യത്തിന്റെ വിജയി, ഉത്തമ സുഹൃത്ത്' (Compassion-Father, Champion-Brother,Perfection-Friend) എന്ന പേരിലുള്ള പുസ്തകവും സമ്മാനിച്ചു.

പോൾ മാർപാപ്പ മരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് പറഞ്ഞു, "വിശ്വാസം സംരക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താനും പൊരുതി. മനുഷ്യ ജീവിതത്തെ പ്രതിരോധിക്കുകയും ചെയ്തു." ഗർഭ നിരോധനം സഭയുടെ പാപമായി മുദ്രകൊത്തിക്കൊണ്ടുള്ള കർശന നിയന്ത്രണം വഴി യാഥാസ്ഥിതികരുടെ കയ്യടി വാങ്ങിയതിലും മാർപാപ്പ അഭിമാനിച്ചിരുന്നു. 1978 ആഗസ്റ്റ് ആറാംതീയതി അദ്ദേഹം റോമ്മിലുള്ള മാർപാപ്പാമാരുടെ വസതിയിൽ വിശ്രമത്തിലായിരിക്കവേ അവിചാരിതമായി മരണമടഞ്ഞു.

വത്തിക്കാന്റെ സാമ്പത്തികം കുഴഞ്ഞു മറിഞ്ഞ കാലങ്ങളിലായിരുന്നു പോൾ ആറാമനു അപ്രതീക്ഷിതമായ മരണം സംഭവിച്ചത്. ഒരു മാസത്തിനുള്ളിൽത്തന്നെ അദ്ദേഹത്തിൻറെ പിൻഗാമിയായ ജോൺ പോൾ ഒന്നാമന്റെ ആകസ്മികമായ മരണത്തിൽ ദുരൂഹതകളുണ്ട്. മരണ കാരണത്തിൽ, വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളുമായി ബന്ധപ്പെടുത്തിയുള്ള കിംവദന്തികളുമുണ്ട്. ലോകത്തിലെ നിഗുഢമായ ബാങ്കെന്നാണ് വത്തിക്കാന്റെ ഈ ബാങ്കിനെപ്പറ്റി ഫോബ്‌സ് മാഗസിൻ വിശേഷിപ്പിച്ചത്. ദൈവത്തിന്റെ ബാങ്കെന്നാണ് വത്തിക്കാൻ ബാങ്കിനെ അറിയപ്പെട്ടിരുന്നത്. ഈ ബാങ്കിന്റെ തലപ്പത്തിരുന്നുകൊണ്ടു ആർച്ച് ബിഷപ്പ് മാർസിങ്കസ്  ദീർഘകാലം ഭരണം നടത്തിയിരുന്നു. ബാങ്കോ അംബ്രോസിയാനൊയുടെ ചെയർമാനായിരുന്ന 'റോബർട്ടോ കാൽവി' ലണ്ടൻ പാലത്തിനടിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇതൊരു കൊലപാതകമെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കൊല ചെയ്തത് ആരെന്നു മാത്രം വ്യക്തമല്ല. റോബർട്ടോ കാൽവിക്ക് വത്തിക്കാൻ ബാങ്കുമായി ഇടപാടുകളും അടുത്ത ബന്ധവുമുണ്ടായിരുന്നു. കാൽവിയും വത്തിക്കാൻ ബാങ്കിന്റെ ചെയർമാനായ ആർച്ച് ബിഷപ്പ് മാർസിങ്കസുമായി സുഹൃത്തുക്കളുമായിരുന്നു.

1950-ൽ മാർസിങ്കസ്, റോമ്മിലേക്ക് പോവുന്നതിനുമുമ്പ് ഷിക്കാഗോ രൂപതയിൽ സേവനം ചെയ്തിരുന്നു. അതിനുശേഷം കാനോൻ നിയമങ്ങൾ പഠിക്കാൻ റോമ്മിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. വത്തിക്കാൻ സെക്രട്ടറിയേറ്റിൽ ജോലി ലഭിക്കുകയും ചെയ്തു. അക്കാലയളവിലാണ് ഭാവി മാർപാപ്പായായ ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനിയുമായി സൗഹാർദ്ദ  ബന്ധം സ്ഥാപിച്ചത്. മാർപാപ്പായായ ശേഷം പോൾ ആറാമൻ അദ്ദേഹത്തെ വത്തിക്കാൻ ബാങ്കിന്റെ ചുമതലകൾ ഏൽപ്പിച്ചു. 'മാർസിങ്കസ്' ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ലിത്ത്‌വാനിയൻ എന്നീ ഭാക്ഷകൾ ഭംഗിയായി കൈകാര്യം ചെയ്യുമായിരുന്നു. മാർപ്പാപ്പാ വിദേശത്തു സഞ്ചരിക്കുന്ന വേളകളിൽ അദ്ദേഹത്തോടൊപ്പം മാർസിങ്കസും സഞ്ചരിക്കുമായിരുന്നു. അങ്ങനെയുള്ള ഒരു യാത്രക്കിടയിലാണ് മാർസിങ്കസിന്റെ സമയോചിതമായ ഇടപെടൽ നിമിത്തം മാർപാപ്പായുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. വത്തിക്കാൻ ബാങ്കിലെ സാമ്പത്തിക അഴിമതികളിൽ മാർസിങ്കസും കുറ്റവാളിയായിരുന്നു.

പോൾ ആറാമൻ, ആർച്ച് ബിഷപ്പായി ഉയർത്തിയ മാർസിങ്കസെപ്പോലെ വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളിൽ ഇത്രമാത്രം പങ്കുള്ള മറ്റൊരു പുരോഹിതനില്ല. പണമിടപാട് കേസിൽ ഇറ്റാലിയൻ ക്രിമിനലന്വേഷകരുടെ ദൃഷ്ടിയിൽ മാർസിങ്കസ്  കുറ്റവാളിയാണെങ്കിലും പോൾ ആറാമൻ അദ്ദേഹത്തെ വത്തിക്കാനുള്ളിൽ സുരക്ഷിതമായി സംരക്ഷിച്ചു. സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാനിൽ താമസിക്കുന്ന മാർസിങ്കസിനെതിരെ ഇറ്റാലിയൻ നിയമങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. വത്തിക്കാൻ ബാങ്കുമായി അഴിമതി ബന്ധമുള്ള മറ്റൊരു 'ബാങ്കർ' ജയിലിൽ വെച്ച് ഭക്ഷണത്തിൽ ആരോ വിഷം കലർത്തി കൊല ചെയ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര രാഷ്ട്രമെന്ന പദവിയുടെ വെളിച്ചത്തിലും കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തിരിക്കുന്ന നിലയിലും പോൾ ആറാമൻ മാർപാപ്പായ്ക്ക് മാർസിങ്കസിനെ ഇറ്റാലിയൻ നിയമ വ്യവസ്ഥയിൽനിന്നും ജയിൽ ശിക്ഷയിൽനിന്നും രക്ഷിക്കാൻ കഴിഞ്ഞു. തന്റെ ജീവൻ രക്ഷിച്ച കടപ്പാടുകൾ മൂലമുള്ള പ്രത്യുപകാരമായി മാർപാപ്പാ അദ്ദേഹത്തെ വത്തിക്കാനുള്ളിൽ സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്തു.

1978-ൽ പോൾ ആറാമന്റെ മരണശേഷം ജോൺ പോൾ ഒന്നാമൻ മാർപാപ്പായായത് തികച്ചും യാദൃശ്ചികമായിരുന്നു. വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക അഴിമതികളിൽ ചുക്കാൻ പിടിച്ചിരുന്ന മാർസിങ്കസോട് ജോൺ പോൾ ഒന്നാമൻ മാർപാപ്പായ്ക്ക് വ്യക്തിപരമായി നീരസവുമുണ്ടായിരുന്നു. മാർസിങ്കറുടെ സാമ്പത്തിക അഴിമതികളുമായി ഒത്തുപോകാൻ പുതിയ മാർപാപ്പായ്ക്ക് സാധിക്കില്ലായിരുന്നു. വത്തിക്കാൻ ബാങ്കിന്റെ തലപ്പത്ത് മാർസിങ്കസ്  തുടരുന്നതിനോടും  വിയോജീപ്പുണ്ടായിരുന്നു. മാർസിങ്കസിനു തന്റെ അധികാരം നഷ്ടപ്പെടുമോയെന്ന അങ്കലാപ്പുമുണ്ടായിരുന്നു. ജോൺ പോൾ ഒന്നാമനെ മാർപാപ്പയായി വാഴിച്ച രണ്ടാം ദിവസം റഷ്യൻ ഓർത്തോഡോക്‌സിലെ ആർച്ച് ബിഷപ്പ് 'നിക്കോടിമസ്' വത്തിക്കാന്റെ സ്വീകരണ മുറിയിൽ തലയടിച്ചു വീണു മരണപ്പെട്ടിരുന്നു. കാപ്പിക്കകത്ത് വിഷം ചെന്ന് മരിച്ചതെന്നും വാർത്തകളുണ്ട്. വിഷം ജോൺ പോൾ ഒന്നാമനെ ലക്ഷ്യം വെച്ചു വധിക്കാനായിരുന്നുവെന്നും പറയപ്പെടുന്നു. ഏതായാലും പിന്നീട് ഒരുമാസത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ജോൺ പോൾ ഒന്നാമൻ മാർപാപ്പാ മരണപ്പെടുകയായിരുന്നു. ജോൺ പോൾ രണ്ടാമനും മാർസിങ്കസുമായി സുഹൃത്തുക്കളായിരുന്നതുകൊണ്ടു മാർസിങ്കസിനു വത്തിക്കാൻ ബാങ്കിന്റെ സാമ്പത്തിക മേധാവിയായി തുടരാനും സാധിച്ചു.

പോൾ ആറാമൻ മാർപാപ്പായുടെ ഉദ്ധരണിയും പ്രസക്തമാണ്. "നിങ്ങൾ സമാധാനം കാംക്ഷിക്കുന്നുവെങ്കിൽ നീതിക്കായി പൊരുതൂ! ലളിതമായ ജീവിതവും ഹൃദയത്തിന്റെ ഗീതങ്ങളിൽനിന്നുള്ള പ്രാർത്ഥനയും പാവങ്ങൾക്കു നൽകുന്ന സഹായവും സഹാനുഭൂതിയും വിനയവും ആത്മാർപ്പണവും ത്യാഗവും നിസ്സംഗത്വവും നാം ഓരോരുത്തരിൽ നിന്നും പ്രതീക്ഷിക്കുന്നു. വിശുദ്ധിയുടെ ഈ വാക്കുകളുടെ അഭാവത്തിൽ ലോകത്ത് അരാജകത്തമുണ്ടാവുകയും ആധുനിക മനുഷ്യന്റെ ഹൃദയ സ്പർശനം ഉൾക്കൊള്ളാൻ സാധിക്കാതെയും വരുന്നു."


.
Pope Paul  with Swami Chinmayo 









Sunday, May 27, 2018

KCPAI Trust Bill നിയമമാക്കല്‍ എന്തുകൊണ്ട് ഒരു സാമൂഹികബാദ്ധ്യത ആവുന്നു?

ടി. ജെ. ജോസഫ് (ഫേസ്ബുക്കിൽനിന്ന്) 

കുറെ നാളുകളായി എന്റെ മനസ്സില്‍ കൂടുകെട്ടിയ ഒരു വിഷയമാണിത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ പൊത് സ്വത്ത് എന്നവര്‍ ധരിച്ചിരിക്കുന്നതും തങ്ങളുടെസ്വകാര്യ സ്വത്ത് എന്ന് മെത്രാന്‍മാര്‍ തെറ്റിദ്ധരിച്ചിരിക്കുന്നതുമായ സഭാ വക സ്വത്തുക്കളുടെ ഭരണനിയന്ത്രണാവകാശം, ടി വഹകളുടെ ക്രയവിക്രയങ്ങളില്‍ രജിസ്‌ട്രേഷന്‍ (വേറെ നിവൃത്തിയില്ലാത്തതുകൊണ്ട്) നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന ഒറ്റക്കാര്യമൊഴിച്ച് ഒന്നിലും ഒരിടത്തും സുതാര്യമായല്ല നിര്‍വഹിക്കപ്പെടുന്നത്.

കത്തോലിക്കാസഭയില്‍, കൂരിയ, ഫിനാന്‍സ് കൗണ്‍സില്‍, കണ്‍സള്‍ട്ടേഴ്‌സ് ഫോറം, പ്രീസ്‌ററ്‌സ് കൗണ്‍സില്‍ എന്നിവയാണ് ഭരണഭാഗ്യ വിധാതാക്കള്‍. പാസ്റ്ററല്‍ കൗണ്‍സില്‍ എന്ന നപുംസകജന്മത്തെ ഈ കൂട്ടത്തില്‍ വിശുദ്ധ കാനോന്‍ കൂട്ടിയിട്ടില്ല. അകലം നിഴല്‍പ്പാട് വീഴാത്തയിടം. മുന്‍പ് പറഞ്ഞ, വലിയ മൂപ്പന്‍മാരുടെ സംഘംചേരല്‍ അതിന്റെ ഘടനയിലുള്ള നോമിനേഷന്‍ മൂലം, പ്രയോഗത്തില്‍ 'ഞാനുമെന്റെ നാല്പതു പേരു'മാവുന്നു. ഒരു നിയമക്കുറിപ്പ് ഞാന്‍ വായിച്ചു, അറിയാതെ ചിരിച്ചുംപോയി.  ഫിനാന്‍സ് ഓഫീസര്‍ (പ്രൊക്യുറേററര്‍) പോസ്റ്റിലേക്ക് വേണമെങ്കില്‍ അല്മേനിയെയും  ആവാമെന്ന്!

വസ്തുതകള്‍ ഇങ്ങനെയിരിക്കെ, സഭാസ്വത്തുക്കളുടെ ഭരണകാര്യങ്ങളില്‍ ക്രൈസ്തവസഭകളിലെ ആകെ മൊത്ത ജനസംഖ്യയില്‍ 99% വരുന്ന സിമ്പിളും ഓര്‍ഡിനറിയുമായ വിശ്വാസികള്‍ക്ക്, അവരുടെ മാതാ  പിതാക്കന്‍മാര്‍ വിയര്‍പ്പേറെ ഒഴുക്കി നേടിയ, അവരിപ്പോഴും ഒഴുക്കി നിലനിറുത്തിപ്പോരുന്ന സഭാ സ്വത്തുക്കള്‍ ഭരിക്കുന്ന കാര്യങ്ങളില്‍ ഒരവകാശവുമില്ല എന്നതാണ് എതിര്‍ക്കപ്പെടേണ്ട, സിവിലോ ക്രിമിനലോ (സിവില്‍! സിവില്‍, സിവില്‍ മാത്രമെന്ന് ഇന്നലെ വെളിച്ചപ്പെട്ട) ആയ കുറ്റം (ക്രൈം) നമ്പർ  ഒന്ന്.

ഈ െ്രെകമിനെ കൈകാര്യം ചെയ്യാന്‍, നിര്‍ഭാഗ്യവശാല്‍, ഭരണഘടനയില്‍ ക്രൈസ്തവനൊരു നിയമത്തിന്റെ കുറവുണ്ട്. നിയമം എന്നുവച്ചാല്‍ഭാരതത്തില്‍, ഇന്‍ഡ്യന്‍ പാര്‍ലമെന്റോ, സംസ്ഥാനനിയമസഭകളോ പാസ്സാക്കിയെടുത്ത നിയമമെന്തോ അത്. ജ. കെ. ടി. തോമസ്, അതു ഭംഗിയായി വ്യക്തമാക്കിയിട്ടുണ്ട്.

അതിനു വേറെ കൊടിതോരണങ്ങളൊന്നുമില്ല. അതാണ് നിയമം,അതു മാത്രമായിരിക്കണം നിയമം, അതല്ലാതെ മറ്റൊന്നുമായികൂടാ നിയമം. അതില്ലാത്ത അവസ്ഥയെ അരാജകത്വം, നിയമവാഴ്ചയുടെ ശവപ്പറമ്പ് എന്നൊക്കെ വിളിക്കാം. ഇതാണ് ക്രിസ്ത്യന്‍ മത ചുറ്റുവട്ടം ഇന്ന്.

ഇനി തലക്കെട്ടിലേക്കു വരാം:

എങ്ങനെ, എന്തുകൊണ്ട് ക്രിസ്ത്യാനി ഒഴിച്ചുള്ള നാനാജാതി മതസ്ഥര്‍ക്കും നിയുക്ത KCPAIT ബില്ലില്‍ താല്പര്യമുണ്ടാവണം? ഒരു ചര്‍ച്ചയാവാം.

ഇന്ന്, കേരളത്തിലെ സഭകള്‍ക്ക്, (തിരിച്ചു കണക്കുകള്‍ അധികാരികള്‍ പറയുമെങ്കിലും) ഏറ്റവും കൂടുതല്‍ പാല്‍ ചുരത്തുന്ന പശുവാണ് വിദ്യാഭ്യാസമേഖല. ഇതില്‍ സസ്സഹായ(aided)ങ്ങളും നിസ്സഹായ(unaided)ങ്ങളുമുണ്ട്. ഇതിലെ aided മേഖലയിലെ ആവര്‍ത്തനച്ചിലവുകളിലെ ഭീമന്‍ അംശം ജീവനക്കാരുടെ ശമ്പളമാണ്. ഇത് പരിപൂര്‍ണ്ണമായും പോവുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ്. കേരളത്തില്‍ നോട്ടടി ഇല്ല. റവന്യു ചെലവുകള്‍ക്ക്, റവന്യു വരവ് വേണം. ഡെഫിസിറ്റ് ഫിനാന്‍സ് അന്തവും കുന്തവുമില്ലാതെ തോന്നുംപടി ആവാനും പാടില്ല. നികുതിയേതര വരുമാനം വട്ടച്ചെലവിനു പോലും തികയുകയുമില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതിപ്പണം വകുപ്പു മാറി ചിലവഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പ്രകൃതിക്ഷോഭ -ദുരിതാശ്വാസഫണ്ടൊക്കെ ചില്ല്വാനങ്ങളെ ആവൂ. അതില്‍ തൊട്ടാലും ചോദിക്കാനാളുള്ള നാടാണു നമ്മുടെത്. മേല്‍പ്പടി കാരണങ്ങള്‍ കൊണ്ട് ചുങ്കം മാത്രം ശരണം ഗച്ഛാമി!!

അതുകൊണ്ടാണ് തീപ്പെട്ടി മുതല്‍ തീവെട്ടിക്കൊള്ള വരെയുള്ള സകല ഇനങ്ങള്‍ക്കും, ഫോബ്‌സിലോ ഫോര്‍ച്യൂണിലോ ഒക്കെക്കയറിയ യൂസഫ് അലി മുതല്‍ കുപ്പമാടത്തില്‍ കുഞ്ഞവറാന്‍ വരെ നികുതി അടയ്‌ക്കേണ്ടി വരുന്നത്. ഈ നികുതിപ്പണം കൊണ്ടു വേണം, റോഡ്, തോട്, കുളം, പാലം, വെയിറ്റിങ്ങ് ഷെഡ്ഡുകള്‍, ശൗചാലയങ്ങള്‍, മെഡിക്കല്‍ തൊട്ടു കാന്‍സര്‍ സെന്റര്‍ വരെയുള്ളവ പണിയാനും, ക്ഷേമ പെന്‍ഷനുകളുടെ വിതരണം മുതല്‍ നമ്മുടെ കുഞ്ഞുകുട്ടികളുടെ സ്‌കൂള്‍ ഭക്ഷണ വിതരണം വരെയുള്ളവ നിറവേറ്റാനും. ഈ വികസനോന്മുഖ  ക്ഷേമ ചെലവുകള്‍ക്കു പുറമേയാണ് സര്‍ക്കാര്‍ മെഷിനറി ചലിപ്പിക്കുന്ന ജോലിക്കാര്‍ക്കുള്ള വേതനത്തിനുള്ള ഭീമന്‍ തുക.

ഈ ചെലവിനത്തില്‍ ഗണനീയമായ ഒരംശം വിദ്യാഭ്യാസ മേഖലയിലേക്കു അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായുള്ള വേതനമായി ഒഴുകുന്നു. ഒഴിച്ചുകൂടാനാവാത്തതാണത്. കേരളത്തിലെ പ്രത്യേകപരിതസ്ഥിയില്‍ സര്‍ക്കാരേതര വിദ്യാഭ്യാസ മേഖലയുടെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭകളുടെ, പങ്ക് നിര്‍ണ്ണായകവും വിലപ്പെട്ടതുമായിരുന്നു എന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. പണ്ടവര്‍ സ്ഥാപിച്ച സ്‌കൂള്‍/കോളജുകളിലൊക്കെഫീസേകീകരണത്തിന്റെ ചെലവില്‍, സര്‍ക്കാരില്‍ നിക്ഷിപ്തമായി ശമ്പളം കൊടുക്കല്‍. നിയമനാവകാശം സ്വകാര്യ മാനേജര്‍ക്കുതന്നെ കിട്ടുകയും ചെയ്തു. കൂടാതെ ന്യൂനപക്ഷ പരിരക്ഷയും.

ക്രിസ്ത്യന്‍ സഭകള്‍ക്കു കീഴിലുള്ള സ്‌കൂള്‍/കോളജുകളിലെ നിയമനങ്ങള്‍ മറ്റു പ്രൈവറ്റ്  മാനേജ്‌മെന്റുകളിലേതിനേക്കാള്‍ സുതാര്യമാണോ, അസുതാര്യമാണോ എന്നതിനെക്കാള്‍ ഞാനിവിടെ പരാമര്‍ശനവിഷയമാക്കുന്നത്, ആയിടങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപകര്‍ക്കുള്ള ശമ്പളം നല്‍കലിനെക്കുറിച്ചാണ്.ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, ഏറ്റവും കുറഞ്ഞത് ഇരുപത്ശതമാനം പേരെങ്കിലും, വൈദികരോ, സന്യസ്തരോ ആയിരിക്കും.മറു ജീവനക്കാര്‍ക്കെന്നതു പോലെപൊതുഖജനാവിലെ പൊതുപണത്തില്‍ നിന്ന് സര്‍ക്കാര്‍ അവരുടെ സേവനത്തിനു പ്രതിഫലം കൊടുക്കുന്നു. ഇത്രയും ആകെ മൊത്തം ശരി.

 ക്രൈം നമ്പർ : 2

ഒരു സെക്യുലര്‍ രാഷ്ട്രത്തില്‍ നടക്കാന്‍ പാടില്ലാത്ത ഒരു ശരികേടാണ് ഞാനിനി പൊതുചര്‍ച്ചയ്ക്കു വിട്ടുതരുന്നത്. ഒരുദാഹരണം. ഒരു കത്തോലിക്കാ പുരോഹിതന്‍, സന്യാസി, സന്യാസിനി  കോളജ് അദ്ധ്യാപകന്‍ എന്നു സങ്കല്പിക്കുക. അയാള്‍ക്ക് / അവര്‍ക്കു കുടുംബമില്ല; പ്രാരാബ്ധമായുള്ളത് ആത്മീയ ജീവിതത്തിന്റെ തിക്കുമുട്ടലുകള്‍ മാത്രം. ഈ മനുഷ്യജീവി, സര്‍ക്കാരില്‍നിന്നു നികുതിക്കു ശേഷംലഭിക്കുന്ന രൂപ എന്തു ചെയ്യുന്നു.? രൂപതക്കാരനെങ്കില്‍ രൂപതയില്‍ അടയ്ക്കുന്നു; സന്യാസിയെങ്കില്‍, അയാളുടെ / അവരുടെ റിലീജിയസ് കമ്യൂണിറ്റിയുടെ തലവനെ ഏല്പിക്കുന്നു.

ഇനി ഇതിലെ ശരികേടെന്തെന്നു നോക്കൂ. രൂപതാ / സന്യാസ ആസ്ഥാന ഫണ്ടിലേക്കു പോകുന്ന പൊതു ഖജനാവിലെ പണം എന്തിനുപയോഗിക്കുന്നു? ഒരു ഭാഗം, തീര്‍ച്ചയായും സേവനം നല്കി വേതനം നേടിയ
ആള്‍ക്കു ചെലവിനു കൊടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടാവണം. അയാള്‍ക്കു കുടുംബമില്ലെങ്കിലും മറ്റു ചെലവുകളുണ്ടാവുമല്ലൊ.

ബാക്കിയോ, അത് സഭയുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് - അവ ചാരിറ്റിയാകാം, കൃഷിയാകാംപള്ളിപണിയാവാം, വൈദികരോ, ബിഷപ്പു മാരോ ഉള്‍പ്പെടുന്ന കേസുകളുടെ നടത്തിപ്പിനാകാം, തിരുമേനിക്ക് പുതിയ കാറ് വാങ്ങാനാകാം, മററു മതസ്തരുടെയിടയില്‍ വചനപ്രഘോഷണത്തിനുമാവാം - ആരോടും കണക്കു പറയാന്‍ ബാദ്ധ്യസ്ഥതയില്ലാത്ത സഭയുടെ ലേബലൊട്ടിച്ച എന്തിനുമേതിനുമാവാം. ഇവിടെയാണ് ക്രൈംനമ്പർ : 2-ന്റെ കാതല്‍.

അപ്പോള്‍, ഞാനുന്നയിക്കുന്ന പ്രശ്‌നമിതാണ്, തലയില്‍മീന്‍ കുട്ട ചുമന്നു നാടാകെ നടന്ന് മീന്‍ വില്‍പന നടത്തുന്ന കാര്‍ത്യായനി ചേച്ചി, എല്ലാ ദിവസവും മുടങ്ങാതെ ഔസേഫു പിതാവിന്റെ രൂപത്തിനു മുന്‍പില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കുറ്റിയില്‍ സ്വമേധയാ നിക്ഷേപിക്കുന്ന അഞ്ചു രൂപ തുട്ടിനു പുറമേ, ഉച്ചതിരിഞ്ഞു വീടണയും മുന്‍പ് അവര്‍ വാങ്ങുന്ന ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സര്‍വസാധനങ്ങളുടേയും മേലുള്ള നികുതിപ്പണത്തിന്റെ ഒരംശം, ഒരു പുരോഹിത കന്യാസ്ത്രീ ജീവനക്കാരന്‍ /കാരിയിലൂടെ ആ ചേച്ചിക്ക് ഒരു ബന്ധവുമില്ലാത്ത വേറൊരു മതത്തിന്റെ ഭണ്ഡാരത്തിലേക്ക് വേഷപ്പകര്‍ച്ച നടത്തി കടന്നുപോകുന്നു.

ഈ അനീതി നാളേറെയായി ഇവിടെ അരങ്ങു തകര്‍ത്താടിയിട്ടും, മറ്റൊരു മതസ്ഥനും ഇതിനോട് പ്രതികരിക്കാത്തത് എന്ത് എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ, ഉപേക്ഷ കൊണ്ടാവാം, അല്ലെങ്കില്‍, എന്തിനു മറ്റൊരു കൂട്ടരെ അലോരസപ്പെടുത്തണമെന്ന നല്ലചിന്തകൊണ്ടാവാം.

ഏതായാലും, ഏതെങ്കിലും ഒരു നാളില്‍, ആരെങ്കിലുമൊരു മനുഷ്യന്‍ ഏതെങ്കിലുമൊരരമന (!) യുടെയോ, പ്രൊവിന്‍ഷ്യാള്‍ ഹൗസിന്റെയോ മുന്നില്‍ ചെന്ന്, തട്ടിപ്പറിയ്ക്കപ്പെട്ട തന്റെ വിഹിതം ചോദിച്ചാല്‍, മെത്രാച്ചന്‍/പ്രൊവിന്‍ഷ്യാള്‍, ഗോവിന്ദമേനോനായി, 'ഇന്നാ തന്റെ വീതം അഞ്ചു രൂപ'എന്നു പറയുന്നിടത്തു സംഗതികള്‍ എത്തിക്കാതിരിക്കാനും കൂടിയാണ് നമ്മള്‍, ക്രിസ്ത്യാനികള്‍ക്ക്, ജനാധിപത്യപരമായും സുതാര്യമായും നമ്മുടെ സഭാ വക ഭൗതികവസ്തുക്കള്‍ ഭരിക്കാന്‍ ഒരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നത്.

ഞാന്‍ മുന്‍പ് കുറിച്ച പ്രസ്താവങ്ങള്‍ എന്റെ ബോധ്യമനുസരിച്ചുള്ളതാണ്; തെറ്റുകളോ കുറവുകളോ ഉണ്ടാവാം. പ്രതികരണങ്ങള്‍ വസ്തുനിഷ്ഠമാണെങ്കില്‍, തിരുത്തലുകള്‍ വരുത്താന്‍ ഞാന്‍ തയ്യാറാണ്‌.

Thursday, May 24, 2018

SMC4U നിയമത്തിന്റെ വഴിക്ക്.

ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടായേക്കാവുന്ന രീതിയിൽ ഇടയലേഖനം പ്രസിദ്ധികരിച്ചതിനെതിരെ SMC4U പരാതി ബോധിപ്പിച്ചിരുന്നു. അതിനു പ്രതികരണം ഉണ്ടാകാതിരുന്നതിനാലാണ് രണ്ടാമത് നടപടിയിലേക്ക് കമ്മറ്റി നീങ്ങിയിരിക്കുന്നത്.     വായിത്തോന്നിയതു കോതക്ക് പാട്ടെന്ന മെത്രാന്മാരുടെ നിലപാടിനെ ചോദ്യം ചെയ്യാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിനയച്ച പരാതിയുടെ കോപ്പി ഒപ്പം തരുന്നു.





Tuesday, May 22, 2018

ചർച്ച് ആക്ട് മാർച്ച് - മെയ് 22, 2018





കൂടുതൽ ഫോട്ടോകൾക്ക്:
https://drive.google.com/drive/folders/1ZxkoIhjs9CBkGqOxRKMKGCkxdDO_I8bh?usp=sharing

ചർച്ച് ആക്റ്റ് നടപ്പിലാക്കുക
2009 ൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചെയർമാനായ നിയമപരിഷ്കരണ കമ്മീഷൻ തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ച കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റ് ബിൽ നിയമമാക്കാൻ ആവശ്യപ്പെട്ട് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടന്നു. ആൾ കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ പങ്കെടുത്ത സമരപരിപാടി വൻ വിജയമായി. പുരോഹിതർക്കിടയിലെ കള്ളനാണയങ്ങൾക്കെതിരെയും സഭാ സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുന്ന ജനാധിപത്യവിരുദ്ധ സംവിധാനത്തിനെതിരെയും ഉള്ള സഭാ വിശ്വാസികളുടെ പോരാട്ടം പുതുജീവൻ വച്ച കാഴ്ചയായിരുന്നു തിരുവനന്തപുരം കണ്ടത്. നിയമം നടപ്പിലാവും വരെ സമരവീര്യം ചോരാതെ നോക്കുമെന്ന വിശ്വാസം ഉറപ്പിക്കുന്നതായിരുന്നു ഇന്നത്തെ മാർച്ചും ധർണ്ണയും.
                                                                                                                ബോറിസ് പോൾ (FB post)

സഭകളുടെ പൊതുസമ്പത്ത് ഭരിക്കാന്‍ ചര്ച്ച് ആക്ട് ഉടന്‍ വേണം - ജസ്റ്റീസ് കെ. ടി. തോമസ്


കേരളത്തിലെ ക്രൈസ്തവസഭകള്‍ അവരുടെ 'ഭൗതികസ്വത്തുക്കള്‍' സംബന്ധിച്ച തര്‍ക്കങ്ങളും ഭിന്നതകളും മൂലം വിശ്വാസ്യത തകര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി പത്മഭൂഷണ്‍ ജസ്റ്റീസ് കെ. ടി. തോമസ് രംഗത്തുവന്നിരിക്കുന്നു. 'വൈദ്യന്‍ ചികിത്സിക്കുന്നു; ദൈവം സൗഖ്യമാക്കുന്നു' എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഒരദ്ധ്യായത്തിലൂടെ ജസ്റ്റിസ് തോമസ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹം പറയുന്നു:
'ഇന്ത്യ ഭരണഘടനാധിഷ്ഠിതമായ ഒരു റിപ്പബ്ലിക് ആയതുകൊണ്ട് നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാത്ത യാതൊരു പ്രവര്‍ത്തനമണ്ഡലങ്ങളും റിപ്പബ്ലിക്കില്‍ ഉണ്ടാവാന്‍ പാടില്ലെന്നുള്ളത് പ്രജാഭരണത്തിലെ ഒരു അടിസ്ഥാനപ്രമാണമാണ്. അതുകൊണ്ട് സഭകളുടെ വരുമാനങ്ങളും സ്വത്തുക്കളും നിയമത്തിന് വിധേയമായിരിക്കണം എന്നുള്ളത് ആര്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യറിപ്പബ്ലിക്കിലെ ഏറ്റവും ഉന്നതനായ വ്യക്തിയും നിയമത്തിന് താഴെയാണ്. ഇത് റിപ്പബ്ലിക്കിന്റെ പരമപ്രധാനമായ പ്രതിപാദ്യധര്‍മ്മമാണ്.
മതവിശ്വാസികള്‍ക്ക് പ്രവര്‍ത്തിക്കാനും പ്രചരണംനടത്താനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കിയിരുന്നത്, മതസമുദായങ്ങള്‍ക്കല്ല, വ്യക്തികള്‍ക്കാണ്. അത് 25-ാം അനുച്ഛേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
ഇന്ന് ഇന്ത്യയിലെ ഇതര മതവിഭാഗങ്ങളിലെയും സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ നിയമം അനുസരിച്ചാണ്. എന്നാല്‍ കഷ്ടമെന്ന് പറയട്ടെ, ക്രൈസ്തവസഭകളുടെ സമ്പത്ത് ഭരിക്കപ്പെടുന്നത് രാഷ്ട്രനിയമത്തിന് വിധേയമായിട്ടല്ല.
ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം തിരുപ്പതിയിലെ തിരുമല ക്ഷേത്രമാണ്. അതിനുമാത്രമായി ഒരു നിയമം പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആ ക്ഷേത്രത്തിന്റെ വമ്പിച്ച സ്വത്തുക്കളും വരുമാനങ്ങളും ഭരിക്കപ്പെടാനാവുകയുള്ളു. അതിന്റെ കണക്കുകള്‍ സുതാര്യവും പരിശോധനാ വിധേയവുമായിരിക്കേണ്ടതാണെന്ന് അനുശാസിക്കുന്നു. നിയമങ്ങള്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ക്കു മാത്രമായിരിക്കരുത്.
മതന്യൂനപക്ഷങ്ങള്‍ ഇപ്രകാരമൊരു നിയമത്തിന്റെ കീഴില്‍ വരേണ്ട കാര്യമില്ലായെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷമായ മുസ്ലീങ്ങളുടെ പൊതുസ്വത്തക്കളെ സംബന്ധിച്ച് ഒരു നിയമം ഇന്ന് നിലവിലുണ്ട്. അതിനെ വഖഫ് ആക്ട് എന്നുപറയാം. വഖഫ് എന്നത് മുസ്ലീങ്ങളുടെ പൊതുസ്വത്തിനു പറയുന്ന അറബിവാക്കാണ്. വഖഫ് ആക്ട് പ്രകാരം മുസ്ലീങ്ങളുടെ പൊതുസ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കം തീരുമാനിക്കാന്‍ ഒരു ട്രൈബ്യൂണല്‍തന്നെയുണ്ട്.
ഇന്ത്യയിലെ മറ്റൊരു മതന്യൂനപക്ഷമായ സിഖുകാര്‍ക്കും അവരുടെ മതസ്ഥാപനങ്ങള്‍ സംബന്ധിച്ച് ഒരു നിയമമുണ്ട്. സിഖ് ഗുരുദ്വാര ആക്ട്. അവരുടെ സ്വത്തുക്കളും വരുമാനവും ഭരിക്കുന്നത് ഈ ആക്ടിന്റെ വ്യവസ്ഥകളനുസരിച്ചാണ്.
വിവിധ സ്രോതസ്സുകളിലായി കുമിഞ്ഞുകൂടുന്ന സഭകളുടെ സ്വത്തുക്കളുടെ ഭരണം നിയന്ത്രിക്കുന്നതിന് നിയമം വന്നാല്‍ ആ സ്വത്തുക്കള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. നിയമം ഉള്ളതുകൊണ്ട് ഹിന്ദുസമുദായങ്ങളുടെയോ മുസ്ലീങ്ങളുടെയോ സിഖുക്കാരുടെയോ സമൂഹസമ്പത്ത് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല; ഏറ്റെടുക്കാനാവുകയുമില്ല. സഭകളുടെ സാമ്പത്തികകാര്യങ്ങളില്‍ പൊതു സുതാര്യത ഉണ്ടാവുന്നത് നവോത്ഥാനത്തിനും ശുചീകരണത്തിനും ഉപകാരമായിത്തീരുകയേയുള്ളു.

Monday, May 21, 2018

ഹലോ ഹലോ ചര്ച്ച് ആക്റ്റ്, ചലോ ചലോ സെക്രട്ടേറിയറ്റ്!

ചര്‍ച്ച് ആക്റ്റ് നടപ്പാക്കുക

സെക്രട്ടേറിയറ്റ് മാര്‍ച്ച് 
- മെയ് 22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്
പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിക്കുന്നു
സുഹൃത്തുക്കളേ,
            ക്രിസ്ത്യന്‍ സമുദായത്തിന്റെ ഭൗതികസ്വത്തുക്കളുടെ ഭരണം സുതാര്യവും, സ്വത്തിന്റെ യഥാര്‍ഥ ഉടമകളായ വിശ്വാസികള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന സമിതികളില്‍ നിക്ഷിപ്തവുമാക്കുന്ന നിയമനിര്‍ദ്ദേശമാണ് ചര്‍ച്ച് ആക്റ്റ്. സഭാസമ്പത്ത് പൊതുസ്വത്താണ്. ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രമല്ല, ഇതര മതവിശ്വാസികളും ഈ സ്വത്തുക്കളിലേക്ക് വിഹിതം നല്‍കുന്നുണ്ട് - നേര്‍ച്ചകാഴ്ചകളും സംഭാവനകളുമായി. ഭരണഘടനാനുസൃതമായ ഒരു പള്ളിസ്വത്തുനിയമത്തിന്റെ അഭാവത്തില്‍, വിശ്വാസികളെ നോക്കുകുത്തികളാക്കി മതനേതൃത്വം തങ്ങളുടെ വ്യക്തിതാത്പര്യങ്ങള്‍ക്കായി സമ്പത്ത് ധൂര്‍ത്തടിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ,് നിലവില്‍. ഇപ്രകാരം സംഭവിച്ചവയാണ്, എറണാകുളം-അങ്കമാലി, ചങ്ങനാശേരി അതിരൂപതകളുമായും കൊല്ലം, കോഴിക്കോട്, മാനന്തവാടി രൂപതകളുമായും ബന്ധപ്പെട്ട് ഈയിടെ ഉണ്ടായ ഭൂമികുംഭകോണങ്ങള്‍. വത്തിക്കാന്‍ എന്ന വിദേശമതരാജ്യത്തിന്റെ നിയമമായ കാനോന്‍നിയമം സ്വതന്ത്രപരമാധികാര രാഷ്ട്രമായ ഇന്ത്യയില്‍ മതപരമായ കര്‍മ്മങ്ങള്‍ക്കല്ലാതെ സ്വത്തിന്റെ ഭരണകാര്യത്തില്‍ സാധുവല്ല എന്നു വരണമെങ്കില്‍ പള്ളിസ്വത്തുഭരണത്തിന് ഭരണഘടനാപരമായ ഒരു നിയമം ഇവിടെ ഉണ്ടാകേണ്ടതുണ്ട്. യാക്കോബായസഭ ഇന്നു നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പിന്നിലും ഭരണഘടനാപരമായ ഒരു നിയമത്തിന്റെ അഭാവത്തിലുണ്ടായ കോടതിവിധിയാണെന്നു കാണാം.
            അതിനാല്‍ ക്രിസ്ത്യന്‍മതസമൂഹത്തിന്റെ സ്വത്തുഭരണത്തിന് ഒരു രാഷ്ട്രനിയമം ഉണ്ടാവേണ്ടത് അനുപേക്ഷണീയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം, അത് ഭരണകൂടത്തിന്റെ ഭരണഘടനാബാധ്യതയുമാണ്. മറ്റു മതസമൂഹങ്ങള്‍ക്ക് ഇത്തരം സ്വത്തുഭരണനിയമമുണ്ടായിരിക്കെ, ക്രിസ്ത്യന്‍ സമൂഹത്തിനുമാത്രം അത്തരമൊരു നിയമമില്ലാത്തത് മതപരമായ വിവേചനമാണ്. ഈ വിവേചനത്തിന് അറുതി വരുത്തുന്നതിനായി, വിശ്വാസികളുടെ നിവേദനങ്ങള്‍ പരിഗണിച്ച്, ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായ കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ 2009-ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളതാണ് ചര്‍ച്ച് ആക്ട് എന്നറിയപ്പെടുന്ന 'കേരളാ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍' എന്ന നിയമനിര്‍ദ്ദേശം.
            എന്നാല്‍, നിര്‍ദ്ദിഷ്ട ബില്‍ നിയമമായാല്‍ തങ്ങളുടെ സ്വേച്ഛാധിപത്യത്തിന് ഇളക്കംതട്ടുകയും വിശ്വാസികള്‍ സ്വതന്ത്രരാവുകയുംചെയ്യുമെന്നു മനസ്സിലാക്കിയ മെത്രാന്മാര്‍ ഇതിനെതിരെ ചന്ദ്രഹാസമിളക്കി രംഗത്തുവന്നു. ബില്ലിനെതിരെ ഇടവകകള്‍തോറും കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടു. മെത്രാന്മാരുടെ നിര്‍ദ്ദേശാനുസരണംമാത്രം വോട്ടുചെയ്യുന്ന ചിന്താശേഷിയില്ലാത്ത മതവിഭാഗമാണ് ക്രിസ്ത്യാനികളെന്നും ചര്‍ച്ച് ആക്ട് നടപ്പാക്കിയാല്‍ മെത്രാന്മാരുടെ പ്രേരണയില്‍ ക്രൈസ്തവരുടെ വോട്ടും തങ്ങളുടെ ഭരണവും നഷ്ടപ്പെടുമെന്നും മുന്‍ സര്‍ക്കാരുകള്‍ ഭയന്നു. അതിനാല്‍ പൊതുവെ സ്വീകാര്യമായ ഈ ബില്‍ നിയമമാക്കാന്‍ മാറിമാറി വന്ന ഗവണ്മെന്റുകള്‍ മടിക്കുകയായിരുന്നു.
            ആവശ്യമായ നിയമനിര്‍മ്മാണം നടത്തി രാജ്യഭരണവും ക്രമസമാധാനവും നീതിന്യായസംവിധാനവും സുഗമമാക്കേണ്ട ഭരണകര്‍ത്താക്കളുടെ ഈ നിലപാടിനെതിരെ, വിശ്വാസികളും അല്ലാത്തവരുമായ അഭ്യസ്തവിദ്യരും പുരോഗമനേച്ഛുക്കളുമായ കേരളജനതയെ പരിഹസിക്കുന്ന അവരുടെ അലംഭാവത്തിനെതിരെ, ഒരു മഹാപ്രതിഷേധസമരത്തിന് കൊടി ഉയര്‍ത്തുകയാണ് ജനാധിപത്യവിശ്വാസികളായ കേരളത്തിലെ ക്രൈസ്തവസമൂഹം.
            സഭാസ്വത്തുഭരണം ജനാധിപത്യപരവും ബൈബിള്‍ അധിഷ്ഠിതവുമായി യഥാര്‍ഥ ഉടമകളായ വിശ്വാസികളുടെ കൈകളിലെത്തിക്കുന്ന, ഇപ്പോള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ചര്‍ച്ച് ആക്റ്റ് എന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2018 മെയ് മാസം 22-ന് രാവിലെ 11 മണിക്ക്, 'അഖിലകേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സി'(AKCAAC)ലിന്റെയും 'മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ ഇംപ്ലിമെന്റേഷ'(MACCABI)ന്റെയും നേതൃത്വത്തില്‍ ആയിരക്കണക്കിനു വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് സെക്രട്ടറിയേറ്റിലേക്കു പ്രകടനമായി എത്തി ധര്‍ണ നടത്തുന്നു. കൊടികളും ബാനറുകളുമേന്തി വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ, വിശ്വാസികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി നടത്തപ്പെടുന്ന ഈ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്ത് അതൊരു വന്‍വിജയമാക്കണമെന്ന് എല്ലാ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ഥിക്കുന്നു.
അഭിവാദ്യങ്ങളോടെ,

ജോര്‍ജ് ജോസഫ് (9037078700) 
            ചെയര്‍മാന്‍, AKCAAC           
എല്‍. തങ്കച്ചന്‍ (9447316680)  
ട്രഷറര്‍, AKCAAC    
വി.കെ. ജോയി (9495839725)
   സെക്രട്ടറി     AKCAAC    
റവ. യൂഹാനോന്‍ റമ്പാന്‍ (9645939736) 
ഡയറക്ടര്‍, MACCABI