Translate

Wednesday, February 29, 2012

Now, Mormon church in US baptises Mahatma Gandhi

Mahatma Gandhi has been baptised in proxy by a US church, drawing sharp reaction from his grandson and others.

Gandhi was baptised by the Church of Jesus Christ of Latter-day Saints (LDS), headquartered in Salt Lake City in Utah on March 27, 1996; the confirmation of which was completed on November 17, 2007 at Sao Paulo Brazil Temple, according to researcher Helen Radkey.

The Church of Jesus Christ of Latter-day Saints (LDS) is more popularly known as Mormon Church, one of the fastest growing churches in the US........


(Times of India Report)

താലികെട്ട് ഇങ്ങനെയും?


പാലായില്‍ നിന്നിറങ്ങുന്ന താളിയോല മാസികയില്‍ (എഡിറ്റര്‍ - ശ്രീ പി.വി. എബ്രഹാം) രണ്ടായിരത്തിയെട്ടില്‍ പ്രസിദ്ധീകരിച്ച ഒരഭിമുഖമാണ് താഴെ കാണുന്നത്.


റിപ്പോര്‍ട്ടര്‍:  വളരെ വ്യത്യസ്തമായ രീതിയില്‍ ഒരു കല്ല്യാണം ഇന്നിവിടെ ആഘോഷിക്കപ്പെടുന്നു എന്നറിഞ്ഞതുകൊണ്ട് വന്നതാണ്. ഞാന്‍ താളിയോലമാസികയുടെ റിപ്പോര്‍ട്ടറാണ്. ദയവായി ഏതാനും ചോദ്യങ്ങള്‍ക്കുത്തരം തരണം.

 ചാക്കോച്ചേട്ടന്‍‍:  അതിനെന്താ? വധുവിന്റെ പിതാവാണ് ഞാന്‍. എന്തൊക്കെയാണറിയേണ്ടത്?

റിപ്പോര്‍ട്ടര്‍:  
ചിലതൊക്കെ ഇതിനകം നിങ്ങളെപ്പറ്റി ഞാന്‍ ചോദിച്ചറിഞ്ഞു. അതായത്, ഈ പ്രദേശത്ത് അറിയപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, കുടുംബങ്ങളാണ് വധൂവരന്മാരു
ടേത്‌. ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ജോലിക്കാരുമാണ്.  ഈ കല്ല്യാണച്ചടങ്ങ്‌  വളരെ വ്യത്യസ്തമായിരിക്കുമെന്നുള്ള സൂചന പലര്‍ക്കും കിട്ടിയിരുന്നു. എന്നാല്‍ അതിത്രയും ലളിതമായിരിക്കുമെന്നോര്‍ത്തില്ല. എന്താണിതിനു പിന്നിലെ കാഴ്ചപ്പാടുകള്‍?

ചാക്കോച്ചേട്ടന്‍‍:  ഈ ചടങ്ങ് ഇങ്ങനെയായത് എന്റെ മകളുടെയും അവളുടെ വരന്റെയും ആഗ്രഹപ്രകാരമാണ്. ധൂര്‍ത്ത് ഒട്ടുമില്ലാതെയും ഒരു വിവാഹം ഭംഗിയായി നടത്താമെന്ന് ഈ നാട്ടുകാര്‍ക്ക് മനസ്സിലാക്കികൊടുക്കുക എന്നൊരുദ്ദേശ്യം  അവര്‍ക്കുണ്ടായിരുന്നു. അവരിരുവരുടെയും കുടുംബങ്ങള്‍ക്കും, വിശേഷിച്ച് ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് അതിനോട് ഏറ്റവും അനുകൂലമനോഭാവമാണുണ്ടായിരുന്നത്.

റിപ്പോര്‍ട്ടര്‍:  അതു വളരെ നല്ല കാര്യമാണ്. ഞാന്‍ ശ്രദ്ധിച്ചതിലൊന്ന്, സുന്ദരമെങ്കിലും വളരെ ലളിതമായ നാടന്‍ വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്‌ എന്നതാണ്. വധുവിന്റെ കഴുത്തില്‍ ഒരു ചെറിയ മാല മാത്രമേ കാണുന്നുള്ളൂ. ഒരു വിവാഹത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വളരെയപൂര്‍വമാണല്ലോ.

ചാക്കോച്ചേട്ടന്‍‍:  ശരിയാണ്. വിവാഹമൊരു പ്രത്യേകാവസരം തന്നെ. എന്നാല്‍ അതിന്റെ പേരില്‍, പിന്നീടൊരിക്കലുമുപകരിക്കാന്‍ പോകുന്നില്ലാത്ത, വിലക്കൊഴുപ്പും മോഡിയും കാണിക്കുന്ന ഡ്രെസ്സിനും ആഭരണങ്ങള്‍ക്കുമായി പണം ചെലവാക്കുന്നത് ദുര്‍വ്യയമാണ്. തന്നെയല്ലാ, എപ്പോഴും തന്നെ, ഇത്തരമവസരങ്ങളില്‍ കാണുന്നതെന്തെന്നാല്‍, പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ശരീരഭംഗിയെല്ലാം കളഞ്ഞുകുളിക്കുന്ന വിധത്തിലുള്ള മേയ്ക്കപ് ചെയ്താണ് പെണ്‍കുട്ടികള്‍ വിവാഹത്തിനെത്താറുള്ളത് - കൈത്തണ്ടയും കാലും, എന്തിന്, മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന സ്വാഭാവികമായ ലോമമുദ്രകള്‍ പോലും വടിച്ചുകളഞ്ഞ്, പപ്പുപറിച്ച കോഴിപോലെ.  ലാളിത്യമാണ് സൌന്ദര്യമെന്നു ചെറുപ്പം മുതല്‍ ഞാനെന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിരുവരുടെയും ഈ തീരുമാനം എന്നെ വളരെ സന്തുഷ്ടനാക്കിയെന്നു പറയാതെ വയ്യ.

റിപ്പോര്‍ട്ടര്‍:  അതു മാത്രമല്ലല്ലോ, ഇത്തരമവസരങ്ങളില്‍ കാണാറുള്ളതുപോലെയുള്ള പൂമാലകളും ചെണ്ടുകളും പോലും ഇവിടെ ഉപയോഗിക്കുന്നില്ലെന്ന് തോന്നുന്നു.

ചാക്കോച്ചേട്ടന്‍‍:  അതേ. അതും ഒരു നല്ല കാഴ്ചപ്പാടിന്റെ ഫലമാണ്. പൂക്കള്‍ ഏറ്റം ഭംഗിയായി നില്കുന്നത് തള്ളച്ചെടിയിലാണ്. അവയെ അറുത്തുമാറ്റുക ഒരുതരം വിവരമില്ലായ്മ തന്നെയല്ലേ? അതൊക്കെ വെറും അന്ധമായ അനുകരണത്തിന്റെ രീതികളില്‍പെടുന്നു. 

റിപ്പോര്‍ട്ടര്‍: മറ്റൊരു വിഷയം. ധാരാളം അതിഥികളെ ക്ഷണിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഇവരെല്ലാം നേരിട്ട് ഈ ഹാളിലെത്തുകയാണ് ചെയ്തിട്ടുള്ളത് എന്നറിഞ്ഞു. അതായത്, പള്ളിയിലെ ചടങ്ങിനാരും ചെന്നില്ലെന്നാണോ?

ചാക്കോച്ചേട്ടന്‍‍:  ഓ, അങ്ങനെയല്ല. പള്ളിയിലെ ചടങ്ങ്തന്നെ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അങ്ങനെയൊന്ന്   ആവശ്യമില്ലെന്ന്, ഞങ്ങള്‍ ഇരുകുടുംബാംഗങ്ങളും തീരുമാനിച്ചു. താലികെട്ട് എന്ന കര്‍മ്മം ഇവിടെ, ഈ ഹാളില്‍വച്ചുതന്നെയങ്ങ് നടത്തി.   

റിപ്പോര്‍ട്ടര്‍: അതും അസ്സാധാരണമാണല്ലോ. പക്ഷേ, ക്രിസ്ത്യന്‍ സമുദായം വിവാഹത്തെ ഒരു കൂദാശയായിട്ടാണല്ലോ കരുതുക?

ചാക്കോച്ചേട്ടന്‍‍:  അതിനെന്ത്? വിവാഹമെന്ന കൂദാശയിലെ കാര്‍മ്മികര്‍ വധൂവരന്മാര്‍തന്നെ ആണെന്നാണല്ലോ സഭ പഠിപ്പിക്കുന്നത്. അപ്പോള്‍, ഒരു വൈദികന്റെ സേവനം അതിനാവശ്യമേയില്ല. പ്രായപൂര്‍ത്തിയായ ആണും പെണ്ണും പരസ്പരം വാക്ക്കൊടുത്ത് ഭാര്യാഭര്‍ത്താക്കന്മാരാകുകയാണ് വിവാഹത്തില്‍ സംഭവിക്കുന്നത്‌. സാക്ഷികളുടെ മുമ്പില്‍വച്ച് അതു നടക്കുമ്പോള്‍ അത്, കൂദാശ എന്നതിനൊപ്പം, സമുദായവും അംഗീകരിച്ച ഒരു ബന്ധമായിത്തീരുന്നു. അത്രയല്ലേ വേണ്ടൂ? അതിന് ഒരു വൈദികന്റെ സാന്നിദ്ധ്യം ഒട്ടുമാവശ്യമില്ലതന്നെ. ഇതൊക്കെ താത്ത്വികമായി ഏവര്‍ക്കുമറിയാം. എന്നാലും പള്ളിയിലെ വിപുലമായ ചടങ്ങും കഴിയുന്നത്ര വൈദികരുടെ സാന്നിദ്ധ്യവും മറ്റും പള്ളിതന്നെ പ്രോത്സാഹിപ്പിക്കുന്നു. എവിടെയും ഒരു പിടുത്തം അവര്‍ക്ക് വേണമെന്നതുകൊണ്ടാണത്. ഇതൊന്നും ഒഴിച്ചുകൂടാനാവാത്തതല്ല. പള്ളിയില്‍വച്ച് കെട്ടിയില്ലെങ്കിലും വിവാഹം ഒരു കൂദാശതന്നെയാണെന്ന കാര്യം ഇന്നും പലര്‍ക്കും അറിയില്ലെന്നത് കഷ്ടമാണ്. അത്തരം കാര്യങ്ങള്‍ പറയാനും പഠിപ്പിക്കാനും പള്ളിക്ക് ഭയമാണെന്നതാണ് സത്യം.

റിപ്പോര്‍ട്ടര്‍: അപ്പോള്‍, നിങ്ങളാരുമിന്നു പള്ളിയില്‍ എത്തിയതേയില്ല?

ചാക്കോച്ചേട്ടന്‍‍:  ഈ ചടങ്ങുമായി ബന്ധപ്പെട്ടാണെങ്കില്‍‍, ഇല്ല. അതിഥികളെല്ലാമെത്തിയപ്പോള്‍, നിങ്ങള്‍ കണ്ടതുപോലെ, വരന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടുകയും, ഞങ്ങള്‍ മാതാപിതാക്കള്‍ അവരെ തലയില്‍ കൈവച്ചനുഗ്രഹിക്കുകയും ചെയ്തു, അത്രതന്നെ. എല്ലാം വളരെ ഹൃദ്യമായും ഭംഗിയായും നടന്നു എന്നുതന്നെ പറയാം. ഇനി, ഇന്നുതന്നെയോ, നാളെയോ, എന്റെ മകളും അവളുടെ വരനും രണ്ടുമൂന്നു പേരുമായി പഞ്ചായത്ത് ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യും. അതോടേ, എല്ലാം ശുഭം!

റിപ്പോര്‍ട്ടര്‍: ഞാനുമതിനോട് വളരെ യോജിക്കുന്നു. നാട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നുകൂടി പറയുമോ?

ചാക്കോച്ചേട്ടന്‍‍:  അതു നിങ്ങള്‍ നേരിട്ട് കണ്ടതാണല്ലോ. ഏവരും നീണ്ട കൈയടിയോടെ സംഭവം വളരെ നന്ന് എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്‌, വീഡിയോക്കാരുടെ വെറുപ്പിക്കുന്ന ഇടപെടലില്ലാതെ, നാട്ടുകാരും സുഹൃത്തുക്കളും ഇരുന്നുണ്ണുന്നു, സ്വസ്ഥമായി സംഭാഷണം നടത്തുന്നു. 

റിപ്പോര്‍ട്ടര്‍: വളരെ ശരിയാണത്. അവസാനമായി, ഒന്നുകൂടി ചോദിക്കട്ടെ. ഒത്തുകല്യാണവും  ഇതുപോലെ ലളിതമായിരുന്നോ?

ചാക്കോച്ചേട്ടന്‍‍: അതല്ലേ ഞങ്ങളുടെ മക്കളുടെ ഏറ്റം ബുദ്ധിയുള്ള തീരുമാനം.  ഒത്തുകല്യാണം പാടേ ഉപേക്ഷിക്കാനാണവര്‍  ആഗ്രഹിച്ചത്‌. അതുകൊണ്ടുണ്ടാകുന്ന ധൂര്‍ത്ത് ഒഴിവാക്കി, പാവപ്പെട്ട ഒരു കുടുംബത്തില്‍ ഒരു വിവാഹം നടത്തിക്കൊടുക്കാമെന്നാണ്  അവരുടെ പ്ലാന്‍. അതും ഞങ്ങള്‍ അഭിമാനത്തോടെയംഗീകരിച്ചു. ഓ, അതൊന്നും ഒഴിവാക്കാനാവില്ലെന്നേ എന്ന്  മിക്കവരും മേനിപറയുന്ന പലതും ബാലിശമായ കോലാഹലങ്ങളാണെന്ന് ഞങ്ങളുടെ മക്കള്‍ ഇതോടെ തെളിയിച്ചിരിക്കുന്നു. ഈ രീതി കണ്ടുപഠിക്കാന്‍ ഇന്നാട്ടിലെ ചെറുപ്പക്കാര്‍ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ വലിയ പ്രതീക്ഷ. 

റിപ്പോര്‍ട്ടര്‍:  ഞാനും അതാഗ്രഹിക്കുന്നു, സാറേ.  ഇങ്ങനെയൊരു വിശേഷ ചടങ്ങില്‍ പങ്കുചേരാനായതില്‍ വളരെ സന്തോഷിക്കുന്നു. ഈ റിപ്പോര്‍ട്ട് ഇന്നാട്ടിലെ ജനം നന്നായി സ്വീകരിക്കുമെന്നുതന്നെയാണെന്റെയും പ്രതീക്ഷ. വളരെ നന്ദി.

Tuesday, February 28, 2012

KCRM- ന്റെ സെമിനാറും JCC- യുടെ പ്രകടനവും പൊതുസമ്മേളനവും, പാലായില്‍













'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന' (KCRM) ത്തിന്റെ ആഭിമുഖ്യത്തില്‍, ഫെബ്രുവരി 25 ശനിയാഴ്ച, 2pm മുതല്‍ 4.30 pm വരെ, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ 75- ഓളം പേര്‍ പങ്കെടുത്ത ഒരു ചര്‍ച്ചാസമ്മേളനവും, തുടര്‍ന്ന,് 'ജോയിന്റ് ക്രിസ്്ത്യന്‍ കൗണ്‍സി' (JCC) ലിന്റെ ആഭിമുഖ്യത്തില്‍, 4.45 pm മുതല്‍ ടൗണ്‍ ചുറ്റി 50 -ലേറെ പേര്‍ പങ്കെടുത്ത ഒരു പ്രകടനവും, അതിനൊടുവില്‍, 6 pm മുതല്‍ ജെ.സി.സി. സംസ്ഥാനനേതാക്കള്‍ പങ്കെടുത്ത ഒരു പൊതുസമ്മേളനവും പാലായില്‍ നടക്കുകയുണ്ടായി.
സെമിനാര്‍
'സഭാനവീകരണത്തില്‍ സ്വതന്ത്രസഭാസംഘടനകളുടെ പ്രസക്തി' എന്നതായിരുന്നു സെമിനാറിലെ ചര്‍ച്ചാവിഷയം. ഫാ. ഡേവിസ് കാച്ചപ്പള്ളി സി.എം.ഐ. ആണ് വിഷയാവതരണം നടത്തി ചര്‍ച്ച നയിച്ചത്. മുഖ്യമായും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ഡിക്രികള്‍ ഉദ്ധരിച്ചുകൊണ്ട് സഭയ്ക്കുള്ളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനും സഭാധികാരികളെ തിരുത്തുവാനും വിശ്വാസികള്‍ക്കും അവര്‍ അതിനായി രൂപംകൊടുക്കുന്ന സംഘടനകള്‍ക്കും അവകാശവും കടമയുമുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അത്തരം സ്വതന്ത്രസംഘടനാപ്രവര്‍ത്തങ്ങള്‍ വ്യവസ്ഥാപിതമായി നടത്താനുള്ള സംവിധാനങ്ങള്‍ ഇടവകതലം മുതല്‍ സഭയ്ക്കുള്ളില്‍ ഒരുക്കുവാന്‍ സഭാധികാരികള്‍ക്ക് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. (അദ്ദേഹം പാലായില്‍ അവതരിപ്പിച്ച പ്രബന്ധം 'അത്മായ ശബ്ദ'ത്തില്‍ കൊടുക്കുന്നതാണ്)
വിഷയാവതരണത്തിനിടയ്ക്കും അവതരണത്തിനുശേഷവും വിഷയം സംബന്ധിച്ച് സജീവമായ ചര്‍ച്ച നടന്നു. സര്‍വ്വശ്രീ കെ.റ്റി. ജോസഫ് കോട്ടൂപറമ്പില്‍ (കല്ലറ), ജോസഫ് നെടുമ്പുറം (എരുമേലി), ജെയിംസ് പാമ്പയ്ക്കല്‍ (പാലാ), പി.കെ. മാത്യു പഴയമ്പള്ളില്‍ (ഏറ്റുമാനൂര്‍) തുടങ്ങിയവരും, വേദിയില്‍ സന്നിഹിതരായിരുന്ന ജെ.സി.സി. സംസ്ഥാനനേതാക്കളായ സര്‍വ്വശ്രീ ജോയി പോള്‍ പുതുശ്ശേരി (തൃശൂര്‍), വി.കെ. ജോയി (തൃശൂര്‍) ആന്റോ കോക്കാട്ട് (തൃശൂര്‍) ഇ.ആര്‍. ജോസഫ് (കോട്ടയം), റ്റി.ഒ. ജോസഫ് തോട്ടുങ്കല്‍ (ചേര്‍ത്തല) എന്നിവരും, ജര്‍മ്മനിയില്‍നിന്നും എത്തിയിരുന്ന ‘Soul and Vision’ എന്ന ഇന്റര്‍നെറ്റ് സഭാമാസികയുടെ എഡിറ്റര്‍ ശ്രീ. ജോര്‍ജ് കട്ടിക്കാരന്‍ മുതലായവര്‍ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. ഫാ. കാച്ചപ്പള്ളിയുടെ മറുപടി പ്രസംഗത്തോടെ 4.30 pm ന്, കെ.സി.ആര്‍ എം ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ പര്യവസാനിച്ചു.
പ്രകടനം
ശ്രീ. കല്ലുവെട്ടത്ത് കുട്ടപ്പന്‍ എന്ന ദളിത് കത്തോലിക്കന് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചതില്‍ ഉത്തരവാദികളായ ഫാ. മൈക്കിള്‍ നരിക്കാട്ടും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും മൊത്തം സഭാസമൂഹത്തോട്, പ്രതേ്യകിച്ച് ദളിത് കത്തോലിക്കാസമൂഹത്തോടും കുട്ടപ്പന്റെ കുടുംബത്തോടും, മാപ്പപേക്ഷിക്കണമെന്നും കുട്ടപ്പന്റെ കുടുംബത്തിന് മാന്യനായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരത്തിന് ഒരുങ്ങുകയാണെന്നും, അതിന് തുടക്കമായി 25-ാം തീയതി പാലായില്‍ 4.30pm മുതല്‍ ഒരു പ്രതിഷേധപ്രകടനവും തുടര്‍ന്ന് ളാലം മുനിസിപ്പല്‍ ജംഗ്ഷനില്‍ ഒരു വിശദീകരണയോഗവും നടത്തുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട്, ഫെബ്രുവരി 23-ന് കോട്ടയം പ്രസ്സ് ക്ലബില്‍ ജെ.സി.സി. സംസ്ഥാനനേതാക്കളും കെ.സി.ആര്‍.എം നേതാക്കളും ചേര്‍ന്ന് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അന്നുതന്നെ പാലാ നഗരം മുഴുവന്‍ ഇക്കാര്യം അറിയിച്ച് പോസ്റ്ററുകളും ഒട്ടിച്ചിരുന്നു.
സെമിനാര്‍ കഴിഞ്ഞയുടനെ, തൊട്ടടുത്തുള്ള കെ.എസ്.ആര്‍.റ്റി.സി. സ്റ്റാന്റ് പരിസരത്ത് 50-ല്‍ പരം പേര്‍ ജെ.സി.സി.യുടെ പതാകകളും പുതിയതായി തയ്യാറാക്കിയ പ്ലാക്കാര്‍ഡുകളുമായി ഒന്നിച്ചുകൂടുകയും, കൃത്യം 4.45 -ന് പ്രകടനം ആരംഭിക്കുകയും ചെയ്തു. ശ്രീമതി അലോഷ്യ ജോസഫും ഇടുക്കിയില്‍നിന്നെത്തിയ ശ്രീമതി സിസിലിയും ചേര്‍ന്ന് പിടിച്ച ബാനറിനു പിറകില്‍ ജെ.സി.സി. പതാകയുമേന്തി ജനറല്‍ സെക്രട്ടറി ശ്രീ. ജോയി പോള്‍ പുതുശ്ശേരി പ്രകടനം നയിച്ചു. പൊതുസമ്മേളനത്തിന് 'മൈക്ക് സാങ്ക്ഷന്‍' കിട്ടാതെ പോയതിനാല്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മെഗാഫോണ്‍ കരുതിയിരുന്നു. പ്രകടനത്തിന്റെ കാര്യകാരണങ്ങള്‍ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ കെ.സി.ആര്‍. എം ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫ് മെഗാഫോണിലൂടെ, റോഡിനിരുവശങ്ങളിലും ആകാംക്ഷയോടെ നിന്നിരുന്ന ജനങ്ങളോട് വിശദീകരിച്ചുകൊണ്ടിരുന്നു. നോട്ടീസ് വിതരണവും നടത്തുന്നുണ്ടായിരുന്നു. പാലാ റിവര്‍വ്യൂ റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് പാലാ ബിഷപ്‌സ് ഹൗസിന് മുന്നിലെത്തി എല്ലാവരും വട്ടത്തില്‍ നില്‍ക്കുകയും, എഴുതി തയ്യാറാക്കിയിരുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന്, മാനത്തൂര്‍ മുന്‍ ഇടവകക്കാരനും കെ.സി.ആര്‍.എം നിര്‍വ്വാഹകസമിതിയംഗവുമായ ശ്രീ. കെ.കെ. ജോസ് കണ്ടത്തില്‍ ഉജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഇത്തരം നിന്ദ്യവും ക്രൂരവുമായ ഒരു നടപടി ശുദ്ധരില്‍ ശുദ്ധനും ദരിദ്രനുമായ ശ്രീ കുട്ടപ്പനെതിരെ സ്വീകരിച്ച വൈദികനും മെത്രാനും വിശ്വാസികളുടെ സമൂഹമായ സഭയുടെ മുമ്പില്‍ കുറ്റക്കാരാണെന്നും, അതിന് അവര്‍ സഭാസമൂഹത്തോട് മാപ്പുപറയാതെയും കുട്ടപ്പന്റെ വിധവയ്ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാതെയും പ്രശ്‌നപരിഹാരം ഉണ്ടാവില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. വൈദികന് ഒരു സ്ഥലംമാറ്റം നല്‍കിയാല്‍ തീരുന്ന പ്രശ്‌നമാണിതെന്ന മെത്രാന്റെ ചിന്ത ശുദ്ധ ഭോഷ്‌കാണെന്നും തന്റെ 10 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു. തുടര്‍ന്ന് പ്രകടനം, കൊട്ടാരമറ്റത്തേക്കും അവിടെ നിന്നും മെയിന്‍ റോഡിലൂടെ അനൗണ്‌സ്‌മെന്റോടും നോട്ടീസ് വിതരണത്തോടുംകൂടി, പീടികത്തിണ്ണകളിലും വഴിയോരത്തും നിറഞ്ഞുനിന്നിരുന്ന ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട യോഗസ്ഥലത്തേക്കും നീങ്ങി.
പൊതുസമ്മേളനം
ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രകടനത്തെത്തുടര്‍ന്ന, 6pm -ന് ളാലം മുനിസിപ്പല്‍ ജംഗ്ഷനില്‍ ജെ.സി.സി. വര്‍ക്കിംഗ് ചെയര്‍മാന്‍ ശ്രീ. ജോസഫ് വെളിവിലിന്റെ അദ്ധ്യക്ഷതയില്‍ വിശദീകരണയോഗം ആരംഭിച്ചു. ഡോ. ജോസഫ് വര്‍ഗ്ഗീസി (ഇപ്പന്‍സാര്‍) ന്റെയും ശ്രീമതി അലോഷ്യജോസഫിന്റെയും പുത്രിമാരായ ചിത്രലേഖാ ജോസഫും ഇന്ദുലേഖാ ജോസഫും ആലപിച്ച ടാഗോറിന്റെ,
'എവിടെ മാനസം നിര്‍ഭയമാകുന്നു
എവിടെ മാനവര്‍ ഉന്നതശീര്‍ഷരാം
മുക്തിതന്റെയാ സ്വഗ്ഗരാജ്യത്തിലേയ്ക്ക്
എന്റെ നാടൊന്നുണരണമേ ദൈവമേ!' ........
....... എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗീതത്തോടെയായിരുന്നു തുടക്കം. ശ്രീ.കെ.കെ. ജോസ് കണ്ടത്തില്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ പ്രകടനത്തിന്റെയും ഈ യോഗത്തിന്റെയും പശ്ചാത്തലവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും അവിടെ കൂടിയിരുന്ന ജനാവലിയോട് വിശദീകരിച്ചു.
'കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍' എറണാകുളം ജില്ലാ പ്രസിഡന്റു കൂടിയായ ശ്രീ. ജോസഫ് വെളിവില്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍, വിശ്വാസിസമൂഹത്തിനെതിരെ പുരോഹിതാധികാരികള്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങളെ യേശുവില്‍ ധൈര്യം സംഭരിച്ച് ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. സംഘടിതമായ അത്തരം പല ചെറുത്തുനില്‍പ്പുകളുടെയും വിജയചരിത്രങ്ങള്‍ ഉദാഹരിച്ചുകൊണ്ട്, ശ്രീ. കുട്ടപ്പന്റെ വിഷയത്തിലും വിശ്വാസിസമൂഹത്തിനും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരനിയമവ്യവസ്ഥയ്ക്കും മുമ്പില്‍ സഭാധികാരികള്‍ മുട്ടുകുത്തേണ്ടിവരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ജെ.സി.സി. ജനറല്‍സെക്രട്ടറിയും തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'കേരള കാത്തലിക് ഫെഡറേഷന്‍' ചെയര്‍മാനുമായ ശ്രീ. ജോയി പോള്‍ പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ശ്രീ. കല്ലുവെട്ടത്ത് കുട്ടപ്പന്റെ മൃതദേഹത്തെ അപമാനിച്ച സഭാധികാരികളുടെ നടപടിയെ ഒരു വ്യക്തിയോടോ കുടുംബത്തോടോ മാത്രം ചെയ്ത അനീതിയായിട്ടല്ല; മറിച്ച,് കേരളത്തിലെ മുഴുവന്‍ കത്തോലിക്കര്‍ക്കും, വിശിഷ്യാ ദളിത് കത്തോലിക്കര്‍ക്കും എതിരായുള്ള മാപ്പര്‍ഹിക്കാത്ത അതിക്രമമായിട്ടാണ് ജെ.സി.സി.യും അതിന്റെ ഘടകസംഘടനകളും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ, കുറ്റക്കാരായ വൈദികനും പാലാ ബിഷപ്പും വിശ്വാസിസമൂഹത്തോടു മാപ്പുപറഞ്ഞ് രമ്യപ്പെടുകയും ശ്രീ. കുട്ടപ്പന്റെ വിധവയ്ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി ജെ.സി.സി. മുന്നോട്ടു പോവുകതന്നെ ചെയ്യും എന്നദ്ദേഹം പ്രഖ്യാപിച്ചു. 'ചര്‍ച്ച് ആക്ട'് നടപ്പാക്കിക്കൊണ്ടേ ഇത്തരം പുരോഹിത ധാര്‍ഷ്ഠ്യത്തിന് ശാശ്വതമായി അറുതിവരുത്താന്‍നാകൂ എന്നും അതിനായിക്കൂടി വിശ്വാസികള്‍ അണിചേരേണ്ടതുണ്ട് എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
അടുത്തതായി പ്രസംഗിച്ചത് കുമാരി ഇന്ദുലേഖാ ജോസഫ് ആയിരന്നു. നിയമവിദ്യാര്‍ത്ഥിനിയായ ഇന്ദുലേഖയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ,് നിയമവിദ്യാര്‍ത്ഥികള്‍ക്കായി പൂനെയില്‍ നടത്തപ്പെട്ട ഒരു അന്തര്‍ദ്ദേശീയ മത്സരത്തില്‍ 1-ാം സ്ഥാനവും പ്രസംഗത്തില്‍ 2-ാം സ്ഥാനവും ലഭിച്ചിരുന്നു. അതോടൊപ്പം ലഭിച്ച 8000 രൂപയുടെ അവാര്‍ഡുതുക മുഴുവന്‍, സഭയിലെ പുരോഹിത അതിക്രമങ്ങള്‍ക്കെതിരായും ചര്‍ച്ച് ആക്ടിനുവേണ്ടിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.സി.ആര്‍.എം.-ന് സമര്‍പ്പിച്ചുകൊണ്ടാണ് ഇന്ദുലേഖ പ്രസംഗം ആരംഭിച്ചത്. 'നീതിക്കുവേണ്ടി പാടുപെടുക' എന്ന യേശുവിന്റെ ഉദ്‌ബോധനം ചെവിക്കൊണ്ട്, പുരോഹിതപ്പേടിയെല്ലാം വലിച്ചെറിഞ്ഞ,് സഭാധികാരത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ധീരമായി മുന്നോട്ടുവരാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്ന ഒന്നായിരുന്നു കുമാരി ഇന്ദുലേഖയുടെ പ്രസംഗം.
തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രസ്ഥാനമായ 'കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍' ചെയര്‍മാന്‍ ശ്രീ. ആന്റോ കോക്കാട്ട് ആയിരുന്നു അടുത്തതായി പ്രസംഗിച്ചത്. ഓരോ പുരോഹിത അതിക്രമത്തെയും അപ്പപ്പോള്‍ തന്നെ സംഘടിതമായി ചെറുത്തുതോല്‍പ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അതോടൊപ്പം ഇത്തരം പുരോഹിതധിക്കാരങ്ങളെ ശാശ്വതമായി ഇല്ലായ്മ ചെയ്യുന്ന 'ചര്‍ച്ച് ആക്ടി'നുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കെ.സി.ആര്‍.എം -നെ പ്രതിനിധീകരിച്ച് ഇടുക്കിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി സിസിലി തന്റെ പ്രസംഗത്തില്‍, കത്തോലിക്കാസഭയില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്ന ദളിത് വിവേചനത്തെക്കുറിച്ചാണ് പ്രധാനമായും പരാമര്‍ശിച്ചത്. സഭയില്‍ ജാതിവ്യവസ്ഥ ഇല്ലെന്നു പറഞ്ഞുകൊണ്ട,് ഭരണഘടനാപരമായി അന്യഥാ അവര്‍ക്കു കിട്ടുമായിരുന്ന  സംവരണം   സഭാധികാരം നിഷേധിച്ചു. സഭാസ്ഥാപനങ്ങളില്‍ സംവരണം ഇല്ലെന്നു മാത്രമല്ല, അവരെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. വൈദികരോ കന്യാസ്ത്രീകളോ ആകുന്നതില്‍നിന്നുപോലും ഈ വിഭാഗത്തെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്, അവര്‍ പറഞ്ഞു.
ജെ.സി.സി. വൈസ് പ്രസിഡന്റും 'കേരള കാത്തലിക് ഫെഡറേഷന്‍' സെക്രട്ടറിയുമായ ശ്രീ. വി.കെ.ജോയിയാണ് അവസാനം പ്രസംഗിച്ചത്. മൃതശരീരത്തെ അപമാനിക്കാന്‍ തയ്യാറാകുന്ന ഒരൊറ്റ പ്രസ്ഥാനമേ ലോകത്തിലുള്ളൂവെന്നും അതു കത്തോലിക്കാ പൗരോഹിത്യമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സമുദായത്തെ ഗ്രസിച്ചിരിക്കുന്ന ഈ ദുഷ്ടപൗരോഹിത്യം തികച്ചും അക്രൈസ്തവമാണ്. അതിനെ കത്തോലിക്കാ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവമൂല്യങ്ങളിലും മാതൃകകളിലും അടിസ്ഥാനമിട്ടു രൂപംകൊടുത്തിട്ടുള്ള ചര്‍ച്ച് ആക്ട് നടപ്പാക്കിയെടുക്കുന്നതിനായി വിശ്വാസിസമൂഹം മുന്നിട്ടിറങ്ങിയാല്‍, എല്ലാ പുരോഹിതധാര്‍ഷ്ഠ്യങ്ങളും അവസാനിച്ചുകൊള്ളും, അദ്ദേഹം പറഞ്ഞു.
കെ.സി.ആര്‍.എം വൈസ് ചെയര്‍മാനും പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനുമായ ശ്രീ. ജോയി മുതുകാട്ടിന്റെ നന്ദിപ്രകടനത്തോടെ 7.30pm-ന് സമ്മേളനം പര്യവസാനിച്ചു.
-ജോര്‍ജ് മൂലേച്ചാലില്‍

സെക്രട്ടറി, (KCRM)

നിങ്ങള്‍ വിധിക്കരുത്


'ജോസഫ് ..........ഉണരൂ.....'
'കണ്ണുകള്‍ തുറക്കൂ ജോസഫ്......'
'എന്നെ സൂക്ഷിച്ചു നോക്കൂ....'
'നിന്റെ മുഖം കണ്ടിട്ട് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു......'
'ജോസഫ് ...ഇത് ഞാനാണ് യേശു....'
ജോസഫ് യേശുവിനെ സൂക്ഷിച്ചു നോക്കി.
പടത്തില്‍ കണ്ടിട്ടുള്ള രൂപമൊന്നുമല്ലല്ലോ...........

'ഇതേത് യേശു....ദളിത് ക്രിസ്തുവോ..................'
ജോസഫിന് കണ്‍ഫ്യൂഷനായി. എങ്കിലും ധൈര്യം സംഭരിച്ചു ചോദിച്ചു
'ആരാ..... യേശുവോ...'
'ജോസഫ് നീ ഭയപ്പെടേണ്ട....... '
'പാതിരായ്ക്ക് കേറി വന്നിട്ട് ധിക്കാരം പറയുന്നോ തെമ്മാടി.
ഞാനാരാണെന്നറിയാമോ നിനക്ക്. മെത്രാനാണ് മെത്രാന്‍. '  
ജോസഫ് ദേഷ്യത്തോടെ പറഞ്ഞു.
മാനത്തൂര്‍ പള്ളി വികാരികുട്ടപ്പനെന്നൊരു ദളിതന്റെ മരണാനന്തര
ചടങ്ങുകള്‍ നിരസിച്ചത് മുതല്‍ തുടങ്ങിയതാണ് മെത്രാന് ഒരു പേടി.
അനുസരണയില്ലാത്ത കുഞ്ഞാടുകള്‍ക്ക് കല്ല്യാണക്കുറി കൊടുക്കാതിരിക്കുക,
ശവസംസ്‌കാര ചടങ്ങുകളില്‍ സഹകരിക്കാതിരിക്കുക എന്നിദ്ദ്യാതി നമ്പരുകള്‍
ഇറക്കിയാണ് സഭ വിശ്വാസികളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്........

ലേഖനം മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

thonnika:

'via Blog this'

എന്‍റെ അമ്മോ!

അല്മായാ ശബ്ദം തുടങ്ങുന്നതിനു മുമ്പും പിമ്പും സിറോ മലബാര്‍ സഭക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. സര്‍വ്വ എഴുത്തുകാരും, ചിന്തകരും എതിര്, പ്രഗല്‍ഭരായ കത്തോലിക്കാ ന്യായാധിപന്മാരും, സാമൂഹ്യ പ്രവര്‍ത്തകരും എതിര്; നേരെ നിന്ന് കൊമ്പ് കോര്‍ക്കുന്ന ഒരു പത്തു അച്ചന്മാരെങ്കിലും ഈ കേരളത്തില്‍ ഇന്ന് ഉണ്ട്. നിശ്ശബ്ദമായി സലാം പറഞ്ഞ അച്ചന്മാര്‍ നൂറില്‍ ഏറെപ്പേരെ ഞാന്‍ തന്നെ അറിയും. പണ്ട് എറണാകുളത്തു വെച്ചു നടത്തിയ പ്രതിഷേധ യോഗത്തില്‍ നൂറ്റി അമ്പത് പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ അഞ്ഞൂറായിരിക്കും ഉറപ്പു. അല്മായരുടെതായ ഒരു ബ്ലോഗ്ഗ് വന്നു കഴിഞ്ഞു, ഒരു പത്രം പിറകെ വരുന്നു. 
 
അമേരിക്കയില്‍ സിറോ മലബാര്‍ വോയിസ്, ചൂണ്ടി കാണിക്കുന്ന തോന്ന്യാസങ്ങളുടെ കഥ കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും. ബ്രിട്ടനില്‍ നിന്ന് ഇറങ്ങുന്ന ബിലാത്തി മലയാളി' യില്‍പ്പോലും കിട്ടുന്ന അവസരം മറുനാടന്‍ മലയാളികള്‍ സിറോ മലബാര്‍ കല്‍ദായ തിവ്രവാദികളെ  ചുട്ടു പൊരിക്കുന്നു. ഫെയിസ് ബുക്കിലും ട്വിട്ടെരിലും എല്ലാം നാണം കെടുത്തുന്ന കമന്റുകള്‍ ധാരാളം. ഒരു പ്രതിക്ഷയുണ്ടായിരുന്നത്, നാമെല്ലാം രാജ്യത്തോട് കൂറുള്ളവരാണല്ലോ എന്നതായിരുന്നു. ഒരു മണ്ടത്തരം പറഞ്ഞു കര്‍ദ്ദിനാള്‍ നമ്മെ ഭാരതിയരുടെ മുമ്പില്‍ അപഹാസ്യരാക്കി. 

ഒന്ന് .... രണ്ടു....  മൂന്നു ... പതിയെ എണ്ണി തുടങ്ങാം; മെത്രാന്മാരുടെ പതനത്തിന്റെ കാലം വിദൂരത്തല്ല എന്ന് തോന്നുന്നു. ഏത് മേത്രാനാണ് ഏറ്റവും കേമന്‍ എന്നെ അറിയേണ്ടതുള്ളൂ. മത്തായി ചാക്കോയ്ക്ക് സ്വപ്നത്തില്‍ അന്ത്യ കൂദാശ കൊടുത്ത മാനന്തവാടി, പള്ളിയില്ലാതെ ഇടവക അനുവദിച്ച തൃശ്ശൂര്‍, ആസ്ഥാനം രക്തം തളിച്ചു ശുദ്ധി ചെയ്ത കൊച്ചി, ദിപിക പണയം വെച്ച കാഞ്ഞിരപ്പള്ളി,  ദളിതനെ വെച്ച് വില പറഞ്ഞ പാലാ, ഒരു വിട്ടില്‍ ഒരു ക്രിമിനല്‍ എങ്കിലും  ഉണ്ടെന്നു അവകാശപ്പെടുന്ന  ചങ്ങനാശ്ശേരി, സി. അഭയയുടെ നാടായ കോട്ടയം - ആരാണ് ആദ്യം ഫൈനലില്‍ പ്രവേശിക്കുന്നത് എന്നെ അറിയാനുള്ളൂ. പരിശുദ്ധാത്മാവിനും പോലും പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലെ തോന്നുന്നു.   

Sunday, February 26, 2012

ഇറ്റലിക്കപ്പലും കര്‍ദ്ദിനാളും

ശ്രീ സാമുവല്‍ കൂടല്‍ വേര്‍ഡ് ഫയല്‍  ആയി  അയച്ചുതന്ന ഈ കവിത യൂണികോഡ് ആയി കണ്‍വര്‍ട്ടു ചെയ്തത് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കണ്‍വര്‍ട്ടു ചെയ്തതോടൊപ്പം നമ്മുടെ ഒരു സഹകാരി ചില തിരുത്തലുകള്‍ വരുത്തിയത് കവിക്ക് ഇഷ്ടപ്പെടാതിരുന്നതിനാല്‍ ഡിലീറ്റു ചെയ്തിരുന്നു. കവിയുടെ താത്പര്യമനുസരിച്ച് അദ്ദേഹമെഴുതിയത് അതേപടി പ്രസിദ്ധീകരിക്കുന്നു.

1. ലോകരാജ്യങ്ങളില്‍ ഏറ്റം ചെറുതാകും
വത്തിക്കാന്‍ത്തൊപ്പി അണിഞ്ഞതോര്‍ത്ത്
ഇറ്റലിക്കൊത്താശ കല്പ്പിച്ചോ കര്‍ദ്ദിനാള്‍? !
കത്തനാര്‍ മൂത്തതീ കര്‍ദ്ദിനാള്‍, കേള്‍.


2. ഭാരതമാതാവിന്‍ ഓമനപുത്രനെ
പള്ളിപ്പണിക്കാരോ, അച്ചനാക്കി ;
പിന്നെ മെത്രാനാക്കി കാശിനു മാര്‍പാപ്പ
കര്‍ദ്ദിനാള്‍ക്കുപ്പയമേകി റോമില്‍..

3. ''ചോറിവിടാണേലും കൂറെനിക്കിറ്റലി''
എന്നു പറയുവോരല്ല ഞങ്ങള്‍;
കര്‍ദ്ദിനാളല്ലെന്റെ കര്‍ത്താവു ചൊന്നാലും
കൂറുമാറില്ല ഞാന്‍ ഭാരതാംമ്പേ.

4. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ തോറ്റാല്‍ കരയുമാ
പോഴമ്മാരല്ല ക്രിസ്ത്യാനിയിന്ത്യേല്‍
മണ്ണില്‍ നിന്നല്ലോ മെനഞ്ഞിതാദാമ്മിനെ
ഭാരതമണ്ണിതെന്നമ്മ സത്യം..

5. പോപ്പിന്റെ പട്ടാളമല്ല കൊലയാളി,
ഇറ്റലിക്കപ്പലിന്‍ സേന, കഷ്ടം !
യൂറോപ്പിലെയൊരു രാജ്യമാണിറ്റലി
കര്‍ദ്ദിനാള്‍ക്കെന്തിതില്‍ കാര്യമോതൂ?

6. മീന്‍പിടിക്കാന്‍ പോയ യേശുവിന്‍ ശിഷ്യരെ
കാരണമില്ലാതെ കൊന്നിറ്റലി !
ലോകനീതി വിധിക്കട്ടെയാക്കോടതി,
കര്‍ദ്ദിനാള്‍ റോമന്‍കുര്‍ബാന ചൊല്ലൂ.

7. സീസറും ദൈവവും വേറെയെന്നോതിയ
മശിഹാ മനസ്സില്‍ മരുവിയെന്നാല്‍,
കേവലമൊരു വോട്ടുമാത്രമീ ളോഹയ്ക്കും!
രാഷ്ട്രീയം വേറെ, കുര്‍ബാന വേറെ.

8. പോപ്പുതന്നൗദാര്യം, അല്‍ഫോന്‍സാ പുണ്യയായ്!
മുക്കിലും മൂലേലും ഭക്തി കാശായ് !
ഈ പണമത്രയും വത്തിക്കാനെണ്ണാതെ
ഏതു സര്‍ക്കാരു കണക്കുനോക്കും?

9. കൊടിവച്ചകാറില്‍ വിലസില്ലീമെത്രാന്മാര്‍
മടിശീല സര്‍ക്കാര്‍കണക്കിലായാല്‍;
ശബരിഗിരിപോലെ പണമെല്ലാം സര്‍ക്കാരു-
വകയാക്കി പല നന്മചെയ്യൂ നാട്ടില്‍

10. മതമേലദ്ധ്യക്ഷന്മാര്‍ ഭരണപങ്കാളിയായ്!
പുതുമയല്ലീകഥ പഴമതെന്നും;
മതനേതാപ്പിണിയാളര്‍ രാഷ്ട്രീയക്കാരെന്നും;
ഇവിടുണ്ടോ സര്‍ക്കാരീ ജനമാടുകള്‍!



സാമുവല്‍ കൂടല്‍
Email: samuelkoodal@gmail.com
പാലായിലെ പ്രതിഷേധസമ്മേളനം സംബന്ധിച്ച് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍   

മാധ്യമം വാര്‍ത്ത

ദേശാഭിമാനി

കേരള കൌമുദി 

മാധ്യമം

thonnika: മാറ്റങ്ങള്‍



പത്തെഴുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ശബരിമലക്ക് പോകുന്ന അയ്യപ്പന്മാരെ കാണാനിടയാകുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ട് അയ്യപ്പന്മാരുടെ ശരണംവിളി ദൂരെനിന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ക്രിസ്ത്യാനികള്‍ ഓടിമറയുമായിരുന്നെന്ന് അമ്മച്ചി പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

ഇന്ന് അതിനെല്ലാം മാറ്റം വന്നു.

ഞങ്ങള്‍ ആറ് ആണ്‍മക്കള്‍. അതിലൊരാള്‍ സെമിനാരിയില്‍ പോയി. ബാക്കി 5 പേര്‍. ചാച്ചനുമായി ഞങ്ങള്‍ പിള്ളേര്‍ സ്ഥിരമായി തര്‍ക്കിച്ചിരുന്ന വിഷയമാണ് കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള രക്ഷ. ഗാന്ധിജിയെ ചൂണ്ടിക്കാണിച്ചാലും കത്തോലിക്കാ സഭയ്ക്ക് പുറത്ത് രക്ഷയുണ്ടെന്ന് ചാച്ചന്‍ സമ്മതിക്കുമായിരുന്നില്ല.
................



thonnika: മാറ്റങ്ങള്‍:

'via Blog this'

ടെണ്ടറുകള്‍ ക്ഷണിക്കുന്നു

ടെണ്ടറുകള്‍ ക്ഷണിക്കുന്നു 
ജോലി 1 - ഏറ്റുമാനൂര്‍ കവലയില്‍ വഴിയുടെ ഒത്ത നടുവിലിരിക്കുന്ന കുട്ടികുരിശുപള്ളി പെയിന്റ് അടിക്കല്‍ 
ജോലി 2 - തൊട്ടടുത്തുള്ള Cvil Supplies സ്റ്റോറില്‍  നിന്നും മദ്യം വാങ്ങി വരുന്നുവര്‍ക്ക് നേര്‍ച്ച ഇടത്തക്ക രിതിയില്‍ ഒരു നേര്‍ച്ച പെട്ടി MC റോഡിന്‍റെ നടുവില്‍ സ്ഥാപിക്കുക 
വ്യവസ്ഥകള്‍: :  
1) ടെണ്ടറുകള്‍ കര്‍ദ്ദിനാള്‍ അദ്ദ്യേം കേരളത്തില്‍ ഇറങ്ങുന്നതിനു മുമ്പ് പൊട്ടിക്കുന്നതും ആദ്യം പൊട്ടിക്കുന്നതു അനുവദിക്കുന്നതും ആകുന്നു.
2) PWD ക്കാര്‍ ചുറ്റും മാന്താന്‍ വരുന്ന ഓരോ പ്രാവശ്യവും paint അടി തുടങ്ങണം. അവര്‍ പോവുമ്പോള്‍ നിര്‍ത്താം.
3) വഴി യാത്രക്കാര്‍ പ്രാകികൊണ്ട്‌ എറിയുന്ന തുട്ടുകള്‍ ദേഹത്ത് കൊണ്ടാല്‍ പള്ളി അതിനുത്തരവാദിയല്ല 
4) നാട്ടുകാര്‍  പറയുന്ന ചിത്തയും തെറിയുമൊന്നും പള്ളിമുറിയില്‍ വന്നു ബോധിപ്പിക്കേണ്ടതില്ല. 
5) അവിടെ വന്നു നൊവേന നടത്താന്‍, ആളില്ലാത്ത സമയം നോക്കി പള്ളിക്കാര്യത്തില്‍ നിന്ന് വരുമ്പോള്‍ നാട്ടുകാരെ വിളിച്ചുകൂട്ടാന്‍ പാടില്ല.
(നാല് പേര് കൂടുന്നതുവഴി അവിടെ ഉണ്ടാകുന്ന ട്രാഫിക്‌ ബ്ലോക്കില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പള്ളി ഉത്തരവാദിയല്ല.) 
6) പോലീസിന്‍റെ ഭാഗത്തുനിന്നു എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ അപ്പോള്‍ തന്നെ ഓടിവന്നു പള്ളിമണി അടിക്കേണ്ടതും, മുന്‍‌കൂര്‍ അച്ചടിച്ചു തയ്യാറാക്കി വച്ചിരിക്കുന്ന പ്രസ്താവന വിതരണം ചെയ്യേണ്ടതുമാണ്. 

By Order - Trustee  കുട്ടി  കുരിശുപള്ളി സംരക്ഷണ സമിതി  

Friday, February 24, 2012

കര്ദ്ദിനാളിന്റെ ഇടപെടല്‍ അപലപനീയം


കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ രാഷ്ട്രീയ ഇടപെടല്‍ അപലപനീയം - കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (K.C.R.M)

നിരായുധരായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്കെതിരെ നടത്തിവരുന്ന നിയമനടപടികളെ അട്ടിമറിക്കുന്ന തരത്തില്‍ ഇടപെടണമെന്ന് കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് റോമില്‍നിന്നും ആവശ്യപ്പെട്ട സീറോ-മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ രാഷ്ട്രീയനീക്കം മനുഷ്യത്വരഹിതവും രാജ്യദ്രോഹപരവും വര്‍ഗ്ഗീയവുമാണെന്ന് കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം വിലയിരുത്തി. കേരളത്തിലെ കത്തോലിക്കാസമൂഹത്തിനാകെ അപമാനം വരുത്തിവച്ച ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുണെന്ന് പ്രസ്ഥാനം അടിയന്തിരമായി വിളിച്ചുചേര്‍ത്ത നിര്‍വ്വാഹകസമിതി പാലായില്‍ പ്രസ്താവിച്ചു. താന്‍ സംരക്ഷണവും ധാര്‍മ്മികപിന്തുണയും നല്‍കേണ്ടിയിരുന്നവര്‍ക്ക് അതു നല്‍കിയില്ലെന്നു മാത്രമല്ല, അദ്ദേഹം മറുപക്ഷം ചേരുകുയും ചെയ്തു. മാര്‍ ആലഞ്ചേരി എത്ര നിഷേധപ്രസ്താവനകളിറക്കിയാലും, അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമം ആധികാരിമായി മാപ്പു പറഞ്ഞ് പ്രസ്വതാവന ഇറക്കാത്തിടത്തോളം കാലം അതൊന്നും വിശ്വസനീയമല്ലെന്നും K.C.R.M അഭിപ്രായപ്പെട്ടു.

ചെയര്‍മാന്‍ ശ്രീ കെ.ജോര്‍ജ്ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കമ്മിറ്റിയില്‍ സര്‍വ്വശ്രീ ജോര്‍ജ്ജ് മൂലച്ചാലില്‍, മാത്യു എം തറക്കുന്നേല്‍, ഷാജു ജോസ് തറപ്പേല്‍, ഡോ. ജോസഫ് വര്‍ഗീസ്, ജോയി മുതുകാട്ടില്‍, ഫ്രാന്‍സീസ് ചക്കുളിക്കല്‍, ജോണി പ്ലാത്തോട്ടം മുതലായവര്‍ പങ്കെടുത്തു.

കെ.ജോര്‍ജ് ജോസഫ് ചെയര്‍മാന്‍ K.C.R.M (974 730 4646)

ജോര്‍ജ്ജ് മൂലേച്ചാലില്‍ സെക്രട്ടറി, K.C.R.M (949 708 8904)

Thursday, February 23, 2012

കര്ദിനാളെ ചതിച്ചതാര്?


സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി കള്ള വാര്‍ത്ത കൊടുത്ത് അദ്ദേഹത്തെ ചതിച്ച വാര്‍ത്താ ഏജന്‍സി ചതിച്ചത് അദ്ദേഹത്തെ മാത്രമല്ല, കേരളത്തിലെ സീറോ മലബാര്‍ ക്രിസത്യാനികളെയും കൂടിയാണ്. ഇത്ര വലിയൊരു ചതി നടത്തിയ വാര്‍ത്താ ഏജന്‍സി കര്‍ദിനാളിനോടു മാപ്പു പറഞ്ഞാല്‍ തീരുന്നതാണോ ഈ പ്രശ്‌നം ? നല്ല ഇടയനു ചീത്തപ്പേരുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വാര്‍ത്താ ഏജന്‍സി ബോധപൂര്‍വം കര്‍ദിനാളിന്റെ പേരില്‍ വാര്‍ത്ത ചമക്കുകയായിരുന്നിരിക്കണം. ഈ പ്രശ്‌നത്തിന്റെ പേരില്‍ കര്‍ദിനാളിനെതിരേ സംസാരിച്ചവര്‍ പരസ്യമായി മാപ്പു പറയണം എന്നാണ് ചില ക്രിസ്ത്യാനികളുടെ ആവശ്യം. ക്രൈസ്തവ സഭയെയും സഭാപിതാക്കന്‍മാരെയും ആക്ഷേപിച്ചും അവഹേളിച്ചും ചില കേന്ദ്രങ്ങള്‍ നടത്തുന്ന രഹസ്യ അജന്‍ഡകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നു സിറോ മലബാര്‍ സഭാ അല്‍മായ കമ്മിഷന്‍ സെക്രട്ടറിമാര്‍ മറ്റൊരു പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കര്‍ദിനാളിനെതിരേ ലോകത്തെക്കൊണ്ടു സംസാരിപ്പിച്ച ഫിഡസ് വാര്‍ത്താ ഏജന്‍സിക്കാരെക്കൊണ്ട് പരസ്യമായി മാപ്പു പറയിക്കണം എന്നാണ് എന്റെ ആവശ്യം.

ബെര്‍ലി തോമസിന്റെ വക അല്പം Investigative Journalism.  പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

അക്രൈസ്തവനായ യേശുവിനെ തേടി

അക്രൈസ്തവനായ
യേശുവിനെ തേടി
ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍
ധന്യവും അര്‍ത്ഥവത്തുമായ ജീവിതമാണ് ഏവരും കാംക്ഷിക്കുന്നത്. എന്നാല്‍, അതിന്നുതകുന്നതല്ല നിലവിലുളള ജീവിതസാഹചര്യങ്ങള്‍. മനുഷ്യന്റെ നൈസര്‍ഗികവികാസത്തെ തടയുന്ന ശക്തികള്‍ അനവധിയാണ്. അവയില്‍ ഒന്നായി മതത്തെ കാണുന്നവരുണ്ട്. എത്രവേഗം മതം വേരറ്റുപോകുന്നുവോ അത്രയും നന്ന് മനുഷ്യഭാവിക്ക് എന്നാണ് അവരുടെ നിലപാട്. മറ്റുചിലരുടെ കാഴ്ചയില്‍, നീതിക്കു നിരക്കാത്ത സാമൂഹികവ്യവസ്ഥകളെ സാധൂകരിക്കാനും ബലവത്താക്കാനും മതം സഹായിച്ചിട്ടുണ്ടെങ്കിലും മനുഷ്യനെ മോചിപ്പിക്കാനും മാനവീകരിക്കാനും വേണ്ട ഊര്‍ജ്ജവും ആവേശവും പകര്‍ന്നുകൊടുക്കാന്‍ നേരായ മതവിശ്വാസത്തിനു സവിശേഷമായൊരു കഴിവുണ്ട്. ഈ ചിന്താരീതിയോടുളള ആഭിമുഖ്യമാണ് മനുഷ്യവിമോചനത്തില്‍ യേശുവിന്റെ പ്രസക്തിയെക്കുറിച്ച് അന്വേഷണം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.
ഈ അന്വേഷണത്തിനു പിന്നില്‍ രണ്ടു നിയാമക തത്വങ്ങളുണ്ട്.
1. യേശുസന്ദേശത്തിന്റെ മൂലരൂപത്തിലേക്കു തിരിച്ചുചെല്ലുക.
2. അതേ സന്ദേശത്തെ സമകാലീന മനുഷ്യന്റെ സ്വയംധാരണയുടെ വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനിക്കുക.
തുടര്‍ന്നു വരുന്ന അന്വേഷണത്തില്‍ നിന്നുതന്നെ ഈ തത്വങ്ങളുടെ സാധുത വെളിവാകുമെന്നാണ് എന്റെ വിശ്വാസം. അന്വേഷണത്തില്‍ പങ്കുചേരാന്‍ അനുവാചകര്‍ക്ക് സഹായകമാകുമെന്നു തോന്നിയ ചില കാര്യങ്ങള്‍ മാത്രം വിശദീകരിക്കയാണ് ഈ അദ്ധ്യായത്തിന്റെ ലക്ഷ്യം.
ചരിത്രപുരുഷനായ യേശുവിലേക്കു പോകണമെന്നു പറയാന്‍ കാരണമിതാണ്: യേശുവിന്റെ സന്ദേശത്തിന്റെ മൂലരൂപമാണ്, അതിന്റെ പില്‍ക്കാലവ്യാഖ്യാനങ്ങളെക്കാള്‍, നമുക്കിന്ന് ഏറെ പ്രസക്തം. വ്യാഖ്യാനങ്ങള്‍ ആ സന്ദേശത്തെ നിര്‍വീര്യമാക്കുകയോ വളച്ചൊടിക്കയോ ആണു ചെയ്തത്. ഇതു മനസ്സിലാക്കാന്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യമാണ്.
തനിക്കുതാനന്യനായ യേശു
ക്രിസ്തീയ വിശ്വാസവും ക്രിസ്തീയ പ്രയോഗവും ചരിത്രവ്യക്തിയായ യേശുവില്‍ നിന്ന് അകന്നുപോയത് മൂന്നു തലങ്ങളിലാണ് - ആരാധനയുടെയും വിശ്വാസസത്യങ്ങളുടെയും സ്ഥാപനങ്ങളുടെയും തലത്തില്‍.
ആരാധനാതലത്തിലാണ് ആദ്യമായി അപവികാസം വന്നത്. യേശു നീതിക്കും കാരുണ്യത്തിനും സ്‌നേഹത്തിനുമാണ് പ്രാഥമ്യം നല്‍കിയത്, ആരാധനാവിഷയമായി സ്വയം പ്രതിഷ്ഠിച്ചുമില്ല. ആരാധനാരൂപത്തിലുളള - ആ വാക്കിന്റെ സാമ്പ്രദായികാര്‍ത്ഥത്തില്‍ - ഒന്നും അദ്ദേഹം സ്ഥാപിച്ചതുമില്ല. പക്ഷേ, യേശു മരിച്ച് ഏറെനാള്‍ കഴിഞ്ഞില്ല, തന്നെ കേന്ദ്രപ്പെടുത്തി ആരാധനാനുഷ്ഠാനങ്ങള്‍ രൂപം കൊളളാന്‍ തുടങ്ങി. എന്നാല്‍, വാസ്തവത്തില്‍, ആരാധനാവിഷയം ചരിത്രപുരുഷനായ യേശുവായിരുന്നില്ല, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് 'പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന', ചരിത്രാതീതനും നിത്യനും നിര്‍വികാരനുമായ ക്രിസ്തുവായിരുന്നു. ക്രൈസ്തവഭക്തി അദ്ദേഹത്തെ മനുഷ്യരില്‍ നിന്നകറ്റി മതേതരലോകത്തിന്റെ പുറമ്പോക്കില്‍ ദേവാലയത്തിലെ സക്രാരിക്കുളളില്‍ അടച്ചുപൂട്ടി. അവിടെ മെഴുകുതിരികളും തീര്‍ത്ഥജലവും പൂക്കളും ധൂമവും കൊണ്ട് സജ്ജീകൃതമായ പാര്‍പ്പിടം ഒരുക്കിക്കൊടുത്തു. കൂടാതെ, അയിത്തം പാലിക്കുന്ന, പാപികളില്‍ നിന്നും ചുങ്കക്കാരില്‍ നിന്നും ഒഴിഞ്ഞുമാറുന്ന, സാധാരണരുടെ ലോകത്തെ അവജ്ഞാപൂര്‍വം വീക്ഷിക്കുന്ന, ഒരുവനായി അദ്ദേഹത്തെ ചിത്രീകരിക്കാനും തുടങ്ങി. മാത്രമല്ല, യേശുവിന്റെ മരണത്തിന് മാനുഷിക ദുരന്തത്തിന്റേതായ അര്‍ത്ഥസാന്ദ്രത നഷ്ടപ്പെട്ടു; അത് ഉയിര്‍പ്പിന്റെ മുന്നുപാധിയായി തരം കെട്ടു. ഇതുകൊണ്ടും നിന്നില്ല ഭക്തിവരുത്തിവച്ച കെടുതികള്‍. അത് യേശു എന്ന സമഗ്രപ്രതിഭാസത്തെ വെട്ടിമുറിച്ചു. പിന്നെ, ഓരോ അംശത്തെയും ചൂഴ്ന്ന് ഭക്തിമുറകള്‍ രൂപംകൊളളാന്‍ തുടങ്ങി - തിരുഹൃദയഭക്തി, അഞ്ചു തിരുമുറിവുകളോടുളള ഭക്തി, മുള്‍മുടിയോടുളള ഭക്തി, ഇങ്ങനെ പലതും. മദ്ധ്യയുഗങ്ങളോടെ യേശുവിന്റെ പ്രവചനപ്രസ്ഥാനം ഭക്തിപ്രധാനമായ മതമായിമാറി. നീതിയും സ്‌നേഹവും രണ്ടാം നിരയിലേക്കു തളളപ്പെട്ടു.
സമാനമായ ഒരപഭ്രംശം വിശ്വാസത്തിന്റെ തലത്തിലുമുണ്ടായി. സമവീക്ഷണസുവിശേഷങ്ങള്‍(synoptic gospels) വരച്ചുകാട്ടുന്ന യേശു നമ്മിലാരെയുംപോലെ ഒരുമനുഷ്യനാണ്; മാംസവത്തായ വചനം എന്നതിനെക്കാള്‍ വചനമായിത്തീര്‍ന്ന മാംസമാണ്. സ്‌നേഹിക്കപ്പെടുന്നതിലൂടെ താന്‍ സ്‌നേഹിക്കാന്‍ പഠിച്ചു; മറ്റുളളവരുടെ 'നീ' എന്ന വിളികേട്ട് 'ഞാന്‍' എന്ന ബോധത്തിലേക്കു വളര്‍ന്നു. അവരുമായുള്ള സംസര്‍ഗം അദ്ദേഹത്തെ സഹിഷ്ണുതയും സഹാനുഭൂതിയും ഉളളവനാക്കി. മനുഷ്യര്‍ തനിക്ക്, ജീവിതത്തിലെ വിഷമാവസ്ഥകളില്‍ പ്രത്യേകിച്ചും, ഒരാവശ്യമായിത്തീരത്തക്കവണ്ണം അത്ര ആഴത്തില്‍ അവരില്‍ വേരൂന്നി. മാനുഷികമായ എല്ലാറ്റിനോടും പ്രതിസ്ഫന്ദിച്ച അദ്ദേഹം സ്ത്രീസൗഹൃദത്തെ വിലമതിച്ചു; ശിശുക്കളെയും വീഞ്ഞിനെയും ലില്ലിപ്പൂക്കളെയും സ്‌നേഹിച്ചു, സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കയും കരയുന്നവരോടുകൂടി കരയുകയും ചെയ്തു. ഏതു മനുഷ്യനെയും പോലെ വിജ്ഞാനത്തിലും മനുഷ്യന്റെയും ഈശ്വരന്റെയും പ്രീതിയിലും വളരേണ്ടിയിരുന്നു അദ്ദേഹത്തിന്.(ലൂക്കാ 2:52). യേശു ഒരു സത്യാന്വേഷകനായിരുന്നു - തന്നെ സൃഷ്ടിച്ച ദൈവത്തെ തേടി നടന്നവന്‍. ഒടുക്കം യോര്‍ദാന്‍ നദിയുടെ തീരത്തുവച്ച് അദ്ദേഹം ദൈവത്തെ കണ്ടെത്തി. സ്‌നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ച ദിവസം സ്രഷ്ടാവ് അദ്ദേഹത്തെ കടപിഴുതുകൊണ്ടുപോയി; അയാള്‍ക്കു പുതിയൊരു മനസ്സും ഹൃദയവും നല്‍കി. അന്നു മുതലാണ് ദൈവരാജ്യത്തിന്റെ കാഴ്ചവെട്ടത്തില്‍ അദ്ദേഹം ലോകത്തെ കാണാന്‍ തുടങ്ങിയത്. എന്നാല്‍ അവിടെയും നിലച്ചില്ല തന്റെ അന്വേഷണം. ഈശ്വരനോടുളള ബന്ധത്തെ ആഴത്തില്‍ കണ്ടറിയുകയും തന്റെ ജീവിതധര്‍മ്മത്തെപ്പറ്റി വ്യക്തത ആര്‍ജിക്കയും വേണ്ടിയിരുന്നു. അതിനാണദ്ദേഹം മരുഭൂമിയിലേക്കു പോയത്. അവിടെവച്ച് തന്റെ അന്തരാത്മാവില്‍ ഇരുട്ടും വെളിച്ചവും തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ പ്രതീകാത്മക ആവിഷ്‌കാരമാണ് മരുഭൂമിയിലെ 'പ്രലോഭനങ്ങള്‍'.
സ്വന്തം പരിമിതികളെപ്പറ്റി തികച്ചും ബോധവാനായിരുന്നു യേശു. ദൈവരാജ്യം എന്നു വരും എന്ന ചോദ്യത്തിന് ' ആ ദിവസമോ മണിക്കൂറോ ആര്‍ക്കും അറിയില്ല; ദൈവദൂതന്മാര്‍ക്കോ ദൈവപുത്രനോ പോലും അറിയില്ല; പിതാവിനു മാത്രമേ അതറിയാവൂ''(മര്‍ക്കോസ് 13:32) എന്നായിരുന്നു യേശുവിന്റെ മറുപടി. അതുപോലെ, വരാനിരിക്കുന്ന നവയുഗത്തിന്റെ വരങ്ങള്‍ സ്വേച്ഛാനുസാരം വിതരണം ചെയ്യാന്‍ തനിക്കധികാരമില്ലെന്ന് യേശു തുറന്നു പറഞ്ഞു (മര്‍ക്കോസ് 10:40). തന്റെ വ്യക്തിവിലാസം ദിവ്യതയെ പ്രസരിപ്പിച്ചിരുന്നെങ്കിലും ദൈവത്തിനു സമനാകാന്‍ യേശു ഇച്ഛിച്ചില്ല എന്ന പൗലോസിന്റെ പ്രസ്ഥാവം(ഫിലിപ്പിയര്‍ 2:6) ഇവിടെ ശ്രദ്ധേയമാണ്. തന്നെ 'നല്ലവനായ ഗുരോ' എന്നു വിളിച്ച യുവാവിനോട് യേശു പറഞ്ഞത് ഇതാണ്: ' എന്തേ എന്നെ നല്ലവനെന്നു വിളിക്കാന്‍? ഈശ്വരനല്ലാതെ ആരുമില്ല നല്ലവനായി'(മര്‍ക്കോസ് 10:17-18). വിഭിന്നവും വിരുദ്ധവുമായ വികാരങ്ങള്‍ക്കു വിധേയനായിരുന്നു അദ്ദേഹം. കപടഭക്തരുടെ മുമ്പില്‍ തന്റെ ധാര്‍മ്മിക രോഷം ശാപവാക്കുകളായി നിര്‍ഗ്ഗളിച്ചു. സ്വപിതാവിന്റെ ഭവനമായ അമ്പലത്തിലെ ക്രയവിക്രയങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം അമര്‍ഷം പൂണ്ടു. ജറൂസലേമില്‍ നേരിടാന്‍ പോകുന്ന ദുരന്തഭാഗധേയത്തിനു മുമ്പില്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടത് കൊടിയ ആന്തരസംഘര്‍ഷമാണ്. 'എനിക്കൊരു ജ്ഞാനസ്‌നാനത്തിനു വിധേയനാകേണ്ടതുണ്ട്. ആ പരീക്ഷണം തീരും വരെ ഞാന്‍ ഏറെ അസ്വസ്ഥനായിരിക്കും'(ലൂക്കാ 12:50). മരണസാധ്യത അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തി. ' മരിക്കുവാമ്മാറ് എന്റെ ആത്മാവ് ദുഃഖിതമായിരിക്കുന്നു.''(മര്‍ക്കോസ് 14:34). തന്നെ മരണത്തില്‍ നിന്നു രക്ഷിക്കണേ എന്ന് യേശു ദൈവത്തോടു കേണപേക്ഷിച്ചതായി ഹെബ്രായര്‍ക്കുളള ലേഖനവും രേഖപ്പെടുത്തിയിരിക്കുന്നു.(ഹെബ്രായര്‍ 5:7).
നമ്മിലൊരുവന്‍ ആയിരിക്കെത്തന്നെ എല്ലാറ്റിലും നമ്മെ അതിശയിക്കുന്ന ഈ യേശു എവിടെ, വിശ്വാസസത്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന യേശു എവിടെ. രണ്ടാമത്തവന്‍ യവന-റൊമാന ചിന്തയുടെ മൂശയില്‍നിന്നു വാര്‍ന്നു വീണ യേശുവാണ്, അന്തഃസത്തചോര്‍ന്നുപോയ യേശുവാണ്. താന്‍ വാര്‍ന്നുവീണതോ, അമൂര്‍ത്താശയങ്ങളായിട്ടും. വ്യക്തിത്വം, സ്വഭാവം, ശരീരം, ആത്മാവ്, ഗുണം, ഗണം, അസ്തിത്വം, സത്ത, തുടങ്ങിയവ. ആരാധന പ്രവൃത്തിയുടെ തലത്തില്‍ വരുത്തിവച്ചത്, ദൈവവിജ്ഞാനീയം ചിന്തയുടെ തലത്തില്‍ വരുത്തിവച്ചു. കുറേ സാമാന്യാശയങ്ങളുടെ ആകത്തുക മാത്രമായി യേശു. പിന്നെ തലനാരിഴ കീറലായി. കേള്‍ക്കൂ: യേശു എന്ന ഏക ദൈവിക വ്യക്തിയില്‍ രണ്ടു സ്വഭാവങ്ങള്‍ ഉണ്ടുപോലും - ഒന്ന് ഈശ്വരീയവും മറ്റത് മാനുഷികവും. ത്രിത്വത്തിലെ രണ്ടാമത്തെയാള്‍ എന്ന നിലയ്ക്ക് യേശു പിതാവിനോടും പരിശുദ്ധാത്മാവിനോടും ഒപ്പം ഒരേ സത്തയ്ക്ക് ഉടമയാണ്. ഇതു പില്‍ക്കാലത്ത് വിവാദങ്ങള്‍ക്കു വഴിവച്ചു. പുത്രന്‍ പിതാവില്‍ നിന്നു മാത്രമാണ് ഉറവെടുക്കുന്നതെന്ന് ഒരുകൂട്ടര്‍; അല്ല, പിതാവില്‍നിന്നും പരിശുദ്ധാത്മാവില്‍നിന്നുമാണെന്ന് വേറൊരു കൂട്ടര്‍. വന്ധ്യമായ ഈ വാദങ്ങള്‍ക്കിടയില്‍ യേശുവിന്റെ മനുഷ്യത വിസ്മൃതിയിലാണ്ടു. തനിക്കു മനുഷ്യ സ്വഭാവമുണ്ടെന്ന് വിശ്വാസപ്രമാണവും ദൈവവിജ്ഞാനീയവും പ്രഖ്യാപിച്ചു എന്നതു ശരിതന്നെ. പക്ഷേ, രണ്ടും തന്റെ മനുഷ്യവ്യക്തിത്വത്തെ നിഷേധിച്ചു. ഇങ്ങനെ മതചിന്ത കാടു കയറി. ഇതിന്റെയെല്ലാം പ്രതിഫലനം ക്രൈസ്തവ വേദാധ്യാപനത്തിലും കാണാം. സാധാരണക്കാരുടെ നോട്ടത്തില്‍, മനുഷ്യനായി വേഷംകെട്ടിയ ഈശ്വരനാണ് യേശു. അദ്ദേഹം വിജ്ഞാനത്തില്‍ വളര്‍ന്നുവെന്ന് വി. ലൂക്കാ എഴുതിയിട്ടുണ്ടെങ്കിലും അതു തികച്ചും ശരിയല്ല. ദൈവമായതിനാല്‍ ശൈശവം മുതലേ സര്‍വജ്ഞനായിരുന്നിരിക്കണം. യേശു പീലാത്തോസിന്റെ കാലത്ത് പീഡനമനുഭവിച്ചെന്ന വിശ്വാസപ്രമാണവും ശരിയാവാന്‍ വഴിയില്ല. സച്ചിദാനന്ദസ്വരൂപനു പീഡനമനുഭവിക്കാന്‍ കഴിയുന്നതെങ്ങനെ? സാധാരക്കാര്‍ സുവിശേഷം വായിക്കാറില്ലായിരുന്നു. വായിച്ചപ്പോഴെല്ലാം യേശുവിന്റെ മനുഷ്യതയെ ഊന്നുന്ന പ്രസ്താവങ്ങളുടെ നേരെ കണ്ണടക്കയാണു ചെയ്തത്. ചിന്തിക്കുന്നവരാവട്ടെ, അവയെ വ്യാഖ്യാനിച്ചു വളച്ചൊടിച്ചു. ചുരുക്കത്തില്‍ ഭക്തി യേശുവെ മാനവസമവായത്തില്‍ നിന്നു മാറ്റി ലോകത്തിന്റെ പുറമ്പോക്കില്‍ കുടിയേറ്റിയെങ്കില്‍, പ്രാമാണിക വിശ്വാസം അദ്ദേഹത്തെ ഉണങ്ങി വരണ്ട ആശയങ്ങളുടെ ലോകത്തിലേക്കു നാടുകടത്തി.
ഭക്തിയെയും മതാധ്യാപനത്തെയും പോലെതന്നെ സ്ഥാപനീകരണവും യേശുവിന്റെ ഇമേജിനെ വികലമാക്കി. തന്റെ പരിവ്രാജക ജീവിതത്തിന്റെ തുടക്കം മുതലേ എല്ലാ അധികാരത്തെയും നിരാകരിച്ചവനായിട്ടാണ് സുവിശേഷങ്ങള്‍ അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. നവയുഗത്തിലേക്കുളള വഴി അധികാരത്തിലൂടെയാണെന്ന് യേശു വിശ്വസിച്ചില്ല. താന്‍ തുടങ്ങിവച്ച പ്രവാചകപ്രസ്ഥാനത്തിന്റെ നട്ടെല്ല് യവന-റൊമാന ലോകത്തിലെ ദരിദ്രരായിരുന്നു. അവരാകട്ടെ, യാതൊരു രാഷ്ട്രീയ സ്വപ്നവും വച്ചുപോറ്റിയിരുന്നുമില്ല. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ രാഷ്ട്രമതമായി പ്രഖ്യാപിച്ചതോടെ സ്ഥിതിയാകെ മാറി. ക്രൈസ്തവസമൂഹങ്ങള്‍ പ്രത്യേകം അവകാശങ്ങളും ആനുകൂല്യങ്ങളും പിടിച്ചുപറ്റി. അങ്ങനെ മരുഭൂമയില്‍വച്ച് യേശു തരണം ചെയ്ത പ്രലോഭനത്തിന് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എളുപ്പം അടിയറവച്ചു. അതോടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കാന്‍ തുടങ്ങി സഭ. സ്ഥാപനങ്ങള്‍ പെരുകി. നൂറ്റാണ്ടുകള്‍ വേണ്ടിവന്നു രാഷ്ട്രീയജീവിതത്തിന് സഭയുടെ കോയ്മയില്‍ നിന്നു വിടുതല്‍ നേടാന്‍. അതിനു ശേഷവും വിദ്യാലയങ്ങള്‍, കലാശാലകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെമേലുളള സഭയുടെ പിടി അയഞ്ഞില്ല. മറിച്ച് പുത്തന്‍ പുത്തന്‍ സ്ഥാപനങ്ങള്‍ പൊന്തിവരാന്‍ തുടങ്ങി. ഫലമോ, ഇന്ന് ഓരോ പ്രാദേശികസഭയ്ക്കും അതിന്റേതായ സ്ഥാപനസാമ്രാജ്യമുണ്ട്. സ്ഥാപനങ്ങളില്‍ മിക്കവയ്ക്കും യേശുസന്ദേശത്തോട് പൊക്കിള്‍കൊടി ബന്ധം പോലുമില്ലതാനും. അവയെ നിര്‍ണയിക്കുന്നത് മുതലാളിത്തത്തിന്റേതായ മൂല്യങ്ങളാണ് - സ്വകാര്യതാല്പര്യവും മാത്സര്യവും ഹിംസാത്മകതയും അധികാരാസക്തിയും മറ്റും. മാത്രമല്ല, അവ മതേതര മേഖലകള്‍ക്ക് അവയര്‍ഹിക്കുന്ന സ്വായത്തത അനുവദിച്ചു കൊടുക്കുന്നുമില്ല. അക്കാരണത്താല്‍ത്തന്നെ ആധിപത്യത്തിന്റെ ഉപകരണങ്ങളായി അവ മാറുന്നു. അങ്ങനെ, വിചിത്രമായ ഒരു ചരിത്രവിപര്യയത്തിലൂടെ യേശു പ്രഖ്യാപിച്ച വിമോചകസന്ദേശം സ്ഥാപനരൂപത്തിലുളള അസ്വതന്ത്രതയ്ക്കു വളംവച്ചുകൊടുത്തു. സ്ഥാപനങ്ങള്‍ യേശുവിന്റെ ഇമേജിനു കളങ്കം വരുത്തുക മാത്രമല്ല, തന്റെ സന്ദേശത്തിന്റെ വിപ്ലവശക്തിയെ ചോര്‍ത്തിക്കളയുകയും ചെയ്തു.
ഇതിന്റെയെല്ലാം ദുരന്തഫലമെന്തെന്നോ? തന്റെ ശിഷ്യരെന്ന് അവകാശപ്പെടുന്നവരുടെ ഇടയില്‍പ്പോലും യേശു ഒരജ്ഞാത മനുഷ്യനായി നിലകൊള്ളുന്നു. കുന്നുകൂടിയ ആചാരാനുഷ്ഠാനങ്ങളുടെയും നിയമങ്ങളുടെയും ഇതിഹാസങ്ങളുടെയും മിത്തുകളുടെയും അന്ധവിശ്വാസങ്ങളുടെയും അടിയില്‍ അമര്‍ന്നു കിടക്കയാണ് അദ്ദേഹം. പാരമ്പര്യങ്ങളുടെ എണ്ണമററ ചരടുകൊണ്ട് തന്റെ കൈകാലുകള്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു. തന്റെ ശബ്ദത്തെ അവര്‍ അമര്‍ത്തിയൊതുക്കി, ചേതനയെ വീര്‍പ്പുമുട്ടിച്ചു. യേശു ഇന്നും മനുഷ്യരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അത് ഔദ്യോഗികസഭയിലൂടെ എന്നതിനെക്കാള്‍ ആത്മാര്‍ത്ഥതയുള്ള വിമത ക്രൈസ്തവരിലൂടെയാണ്. അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ചരിത്രാന്തപരമായ പ്രത്യാശയും കാത്തുസൂക്ഷിക്കുന്നവരെ നേരിടുന്ന വെല്ലുവിളി ഇതാണ് - ആരാധനയുടെയും വിശ്വാസസത്യങ്ങളുടെയും സ്ഥാപനങ്ങളുടെയും തടവറയില്‍നിന്ന് അദ്ദേഹത്തെ വിടുവിക്കുക. അങ്ങനെ പണ്ടേപ്പോലെ നാടെല്ലാം ചുററിനടന്ന് ഇന്നത്തെ നിയമജ്ഞന്മാരുടെയും പ്രീശന്മാരുടെയും പുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും ഹേറോദേസുമാരുടെയും നേരെ വിരല്‍ചൂണ്ടി കുററാരോപണം നടത്താന്‍ യേശുവിനു കഴിയട്ടെ. അതുപോലെ, വെറും ചരിത്ര സൃഷ്ടികളായ വിശ്വാസ-പാരമ്പര്യങ്ങളുടെ മൂടുപടം പൊളിച്ചുമാററി അദ്ദേഹത്തിന്റെ തനിമുഖം തുറന്നുകാട്ടണം. അങ്ങനെ, അതിന്റെ ആദിമതേജസ്സ് സ്വച്ഛന്ദം പ്രസരിക്കട്ടെ. അദ്ദേഹത്തിന്റെ വാക്കുകള്‍ കൂരമ്പുകള്‍ പോലെ മനുഷ്യരുടെ കാതുകളില്‍ ആഞ്ഞുതറക്കട്ടെ.
ഇപ്പറഞ്ഞതില്‍നിന്ന് ക്രിസ്തുമതത്തിന്റെ നാളിതുവരെയുള്ള ചരിത്രം പടിപടിയായി അന്യസാല്‍ക്കരണത്തിന്റേതു മാത്രമായിരുന്നെന്ന് അനുമാനിക്കരുത്. പാശ്ചാത്യലോകത്തിന്റെ ചരിത്രപരിണതിയില്‍ വികാസം പ്രാപിച്ച ക്രൈസ്തവസിദ്ധാന്തത്തിലും പ്രയോഗത്തിലും യേശുവിന്റെ സന്ദേശത്തിനിണങ്ങുന്ന അംശങ്ങളുമുണ്ട്. ഇവയെ വേര്‍തിരിച്ചു കാണേണ്ടിയിരിക്കുന്നു. ഇമ്മാതിരിയുളള വിമര്‍ശകപഠനം പ്രയോജനകരവും, ഒരളവുവരെ, ആവശ്യകവുമാണ്. എന്നാല്‍ പാശ്ചാത്യ പൈതൃകത്തില്‍ പങ്കുപററാത്തവരും അതേറ്റെടുക്കണമെന്നു വിധിക്കുന്നതു തെററ്. യേശുവിലൂടെ സ്വയം വെളിപ്പെടുത്തിയ ഈശ്വരനെ കണ്ടെത്താന്‍ ഭാരതീയരായ നമുക്ക് പാശ്ചാത്യ ക്രിസ്തുമത ചരിത്രം സ്വന്തമാക്കാതെ നിവൃത്തിയില്ലെന്നു വന്നാല്‍ നമ്മേക്കാള്‍ സഹതാപം അര്‍ഹിക്കുന്നവരായി ലോകത്തിലാരുമില്ല.
ഒന്നു വ്യക്തം: ചരിത്രപുരുഷനായ യേശുവിലേക്കു തിരിച്ചുചെന്നേ പറ്റൂ. എന്നാല്‍ അതെങ്ങനെ സാധിക്കും? സുവിശേഷങ്ങള്‍, നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍, ചരിത്രരേഖകളല്ല. പിന്നെയോ, ആദിമ ക്രൈസ്തവരുടെ വിശ്വാസാവിഷ്‌കാരങ്ങളാണ്. ഏറെ സങ്കീര്‍ണ്ണമായൊരു പ്രശ്‌നമാണിത്. ഇതിനെപ്പററി വിശദമായ ചര്‍ച്ചക്കു ഞാനൊരുമ്പെടുന്നില്ല. തത്കാലം ഇത്രയും മാത്രം പറഞ്ഞുവയ്ക്കുന്നു. രേഖകളെ ആസ്പദിച്ച് യേശുവിന്റെ ജീവചരിത്രമെഴുതാനോ മനഃശാസ്ത്രം വിവരിക്കാനോ ആവില്ല; അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവ പരമ്പര അതേപടി ചിത്രീകരിക്കാനും. എന്നിരിക്കലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റി ഒരു ധാരണയും ലഭ്യമല്ലെന്നു പറയുന്നതു ശരിയല്ല. നസ്രത്തിലെ യേശുവിന്റെ ജീവിതവും വാക്കുകളും ചെയ്തികളുമാകുന്ന ചരിത്ര യാഥാര്‍ത്ഥ്യത്തോടുളള ആദിമക്രൈസ്തവരുടെ പ്രതികരണം സ്ഥൂലരൂപം പൂണ്ടതാണ് സുവിശേഷങ്ങള്‍. അതുകൊണ്ട് സുവിശേഷങ്ങളില്‍ ചരിത്രപുരുഷനായ യേശുവുമായി ഏറ്റുമുട്ടുക സാധ്യമാണ്. സമകാലിക ബൈബിള്‍ വ്യാഖ്യാനത്തെ മാനദണ്ഡമാക്കി, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും പ്രബോധനത്തെയും പറ്റി വേണ്ടത്ര അറിവു നേടാന്‍ കഴിയും; അതുപോലെ, അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ഒരു ഏകദേശചിത്രം വരയ്ക്കാനും. ഇതിലേറെയൊന്നും ഇവിടെ അവകാശപ്പെടുന്നില്ല.
ചരിത്രപുരുഷനായ യേശുവിനെ കണ്ടറിഞ്ഞ്, അദ്ദേഹത്തിന്റെ ചെയ്തികളെ അന്ധമായി അനുകരിക്കാനും വചനങ്ങളെ അപ്പടി ഏറ്റുപാടാനുമുളള ആഹ്വാനമല്ലിത്. സൃഷ്ടിപരമായ വിശ്വസ്ഥതയോടെ യേശുവിന്റെ സന്ദേശത്തെ പുനര്‍വ്യാഖ്യാനിക്കുകയാണ് നമ്മുടെ ഇന്നത്തെ ധര്‍മ്മം.
ക്രിസ്തുവിനു മുമ്പുളള യേശു
മേല്‍ സൂചിപ്പിച്ച പുനര്‍വ്യാഖ്യാനത്തെ സാധൂകരിക്കുന്ന ഒന്നല്ല പരമ്പരാഗതമായ ക്രൈസ്തവവിശ്വാസം. അതൂന്നിപ്പറഞ്ഞത് യേശുവിന്റെ മനുഷ്യതയെ അല്ല, ഈശ്വരീയതയെ ആണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രബോധനം സനാതനസത്യമായി പ്രതിഷ്ഠിക്കപ്പെട്ടു. ഇന്ന് ഈ സമീപനത്തെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. തന്റെ സമകാലികര്‍ യേശുവിനെ കണ്ടത് സ്വര്‍ഗ്ഗത്തിലെവിടെയോ കാലൂന്നിയല്ല, പൂര്‍വസങ്കല്‍പങ്ങളുടെ വെളിച്ചത്തിലുമല്ല, പിന്നെയോ കീഴെനിന്നാണ്, മനുഷ്യരില്‍ ഒരു മനുഷ്യനായിട്ടാണ്, നസ്രത്തിലെ തച്ചനായിട്ടാണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തെ - വാക്കുകളെയും ചേഷ്ഠകളെയും ചെയ്തികളെയും - നിരീക്ഷിച്ചപ്പോള്‍ അവര്‍ക്ക് ദൈവികമായ ഒരു മാനത്തെ അതില്‍ കണ്ടറിയാന്‍ കഴിഞ്ഞു. ഈ സമീപനത്തെയാണ് നാമും പ്രമാണീകരിക്കേണ്ടത്. നമ്മുടെ തുടര്‍ന്നുളള എല്ലാ പരിചിന്തനങ്ങളുടെയും തുടക്കം യേശുവിനെ മനുഷ്യവംശത്തിന്റെ അംഗമായി, മണ്ണിന്റെ മകനായി, അംഗീകരിക്കലാവണം. ചരിത്രത്തില്‍ വേരൂന്നിയ ഒരാളായി വേണം അദ്ദേഹത്തെ കാണുക. ചരിത്രപുരുഷനെന്ന നിലയില്‍ സ്വന്തം ജനതയുടെ ചിന്താരീതിയിലും അദ്ദേഹം പങ്കാളിയായിരുന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഏതുജനതയുടെ കാര്യമെടുത്താലും അവരുടെ ചിന്തയെയും വിശ്വാസങ്ങളെയും അതതു കാലങ്ങളിലെ സമ്പദുല്‍പാദനരീതിയും വര്‍ഗ്ഗവിഭജനവും അധികാരഘടനയും സ്വാധീനിക്കുന്നുണ്ടെന്നു കാണാം. സാമൂഹിക ഭൂമികയില്‍ വരുന്ന മാറ്റങ്ങളുടെ പ്രത്യാഘാതം ആശയതലത്തിലും കാണാന്‍ കഴിയും. പുരാവര്‍ഗ്ഗ മനുഷ്യന്റെ സ്വയംധാരണയല്ല നാടുവാഴിത്തകാലത്തെ മനുഷ്യന്റേത്. രണ്ടില്‍നിന്നും വ്യത്യസ്ഥമാണ് മുതലാളിത്ത രീതിയിലെ മനുഷ്യനുളളത്. എങ്കില്‍ നമ്മുടേതില്‍നിന്ന് എത്രയോ വിഭിന്നമായിരുന്നിരിക്കണം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന യേശുവിന് പ്രകൃതിയെയും മനുഷ്യനെയും ഈശ്വരനെയും പറ്റിയുണ്ടായിരുന്ന കാഴ്ചപ്പാട്.
യേശുവിന്റെ പ്രബോധനത്തില്‍ സനാതന സാധുത്വമുളളതായി ഒന്നുമില്ല എന്നല്ല വിവക്ഷിതം. ഗതകാലമനുഷ്യര്‍ക്കും ശാശ്വതമൂല്യമുളള ഉള്‍ക്കാഴ്ചകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവയെ ആവിഷ്‌കരിച്ചതു കാലഹരണപ്പെട്ടുപോയ രീതികളിലാണെന്നു മാത്രം. സാംസ്‌കാരികമായ വിഷമഘട്ടങ്ങളില്‍ ഉദിച്ചുയരുന്ന പ്രവാചകന്മാരുടെ കാര്യത്തില്‍ ഇതു പ്രത്യേകിച്ചും സാധുവാണ്. കഴിഞ്ഞ കാലത്തോടുളള എതിര്‍പ്പും പുതിയൊരു ഭാവിയിലുളള അഭിനിവേശവും എല്ലാ ജനതയിലും അസ്പഷ്ടമായി കുടികൊളളുന്നുണ്ട്. അതിനു നാവും വാക്കും നല്‍കുന്നവരാണു പ്രവാചകര്‍. അവരാണു ഭാവിയുടെ മുന്നോടികള്‍, നാളെയുടെ സ്വപ്നം പേറിനടക്കുന്നവര്‍, പുതുമയെ തുയിലുണര്‍ത്തുന്നവര്‍. ജനതതിയെ ആവഹിച്ചുകൊണ്ട് അജ്ഞാതഭാവിയിലേക്കു കുതിച്ചു കയറുക - അതാണവരുടെ ഭാഗധേയം. അവരെ ഗ്രസിച്ചിരിക്കുന്നത് ചരിത്രത്തിന്റെ പാര്യന്തികാര്‍ത്ഥത്തെപ്പറ്റിയുളള വെളിപാടാണ്.അതുകൊണ്ടാണ് അവരുടെ സന്ദേശത്തിന് ശാശ്വത മൂല്യമുളളത്. സമകാലിക വ്യവസ്ഥിതികളോടുളള അവരുടെ എതിര്‍പ്പിലും ഭാവിയോടുളള പ്രതിബദ്ധതയിലും, സ്ഥലകാലാതീതമായ സാധുത്വമുള്ള ഒരു മാനമുണ്ടായിരിക്കും. എന്നിരിക്കിലും, ഭാവിയിലേക്കു പുതിയ ധൈഷണിക - നൈതിക പാതകള്‍ വെട്ടിത്തുറക്കുമ്പോഴും നിലവിലുള്ള പരിതോവസ്ഥകളില്‍നിന്ന് അവര്‍ തികച്ചും വിമുക്തരല്ല. തങ്ങള്‍ തളളിപ്പറയുന്ന അതേ പഴമയുടെ ഭഷയിലേ അവര്‍ക്കു പുതുമയെ ഉല്‍ഭാവനം ചെയ്യാനാവൂ. പുതുമയും പഴമയും തമ്മിലുള്ള, ആപേക്ഷികവും കേവലവും തമ്മിലുളള, സംഘര്‍ഷം അവരുടെ സന്ദേശത്തിലും അന്തര്‍ഭവിക്കുന്നു. കാഴ്ചവട്ടത്തിന്റെ വിസ്തൃതിയിലും പ്രതിബദ്ധതയുടെ ആക്കത്തിലും, അവര്‍ തങ്ങളുടെ കാലഘട്ടത്തിന്റെ സന്തതികളാണ്.
അത്തരമൊരു പ്രവാചകനായിരുന്നു നസ്രത്തിലെ യേശു: സര്‍വാതിശായിയായ വീക്ഷണത്തിന്റെ ഉടമയെങ്കിലും ഈ മണ്ണിലും മനുഷ്യരിലും വേര്‍പിടിച്ചവന്‍; എക്കാലവും പ്രസക്തമായ ഒരു സന്ദേശത്തിന്റെ ഉപജ്ഞാതാവെങ്കിലും, സ്വന്തം കാലഘട്ടത്തിന്റെ നിറവും ഗുണവും പൂണ്ടവന്‍; കേവലമായ വിധിനിഷേധങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോഴും സാഹചര്യങ്ങളുടെ സ്വാധീനത്തിനു വിധേയന്‍. നാം പണ്ടേ പിന്നിട്ടുകഴിഞ്ഞ അച്ചുകളില്‍ ഉരുക്കൂടിയതാണ് അദ്ദേഹത്തിന്റെ സന്ദേശം. അതുകൊണ്ടുതന്നെ അതിനെ പുനര്‍വ്യാഖ്യാനിക്കയും അതിലെ സനാതന സത്യാംശങ്ങളെ ചരിത്രബദ്ധാശയങ്ങളില്‍ നിന്നു വേര്‍തിരിച്ചു കാണുകയും വേണം. എല്ലാററിനുമുപരി അതിന്റെ ആനുകാലിക പ്രസക്തി ആരാഞ്ഞറിയണം.
എന്നാല്‍ ആദിമക്രൈസ്തവരും പിന്‍തലമുറകളും ചെയ്തപോലെ, നമ്മുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും ഇണങ്ങുംവിധം യേശുസന്ദേശത്തെ വളച്ചൊടിക്കലായിരിക്കയില്ലേ ഈ പുനര്‍വ്യാഖ്യാനത്തിന്റെയും അന്തിമഫലം? അങ്ങനെയൊരു അപകടം പതിയിരിപ്പുണ്ടെന്നു സമ്മതിച്ചേ തീരൂ. അതൊഴിവാക്കാന്‍ ഒരു വഴിയേയുളളൂ - നമ്മുടെ വ്യാഖ്യാനത്തെത്തന്നെ വിമര്‍ശിക്കാന്‍ തയ്യാറാവുക. വിമര്‍ശനത്തിന്റെ മാനദണ്ഡം രണ്ടാണ് - യേശുവിന്റെ ആദിമ(original) സന്ദേശത്തോടുളള വിശ്വസ്ഥതയും ചരിത്രഗതിയിലൂടെ സ്വയം അനാവരണം ചെയ്യുന്ന ഈശ്വരനോടുളള ഉത്തരവാദിത്തവും.
ഒന്നാമത്തെ മാനദണ്ഡം പ്രയോഗിക്കാന്‍ ആദിമക്രൈസ്തവര്‍ക്കു കഴിയുമായിരുന്നില്ല. മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുളള വിഭജനരേഖ അത്ര ലോലമായിരുന്നു അക്കാലത്ത്. ചരിത്രത്തെ മിത്തായും മിത്തിനെ ചരിത്രമായും കാണുന്ന പ്രവണത അന്നു സര്‍വ്വസാധാരണമായിരുന്നു. യേശുവിനെയും വിശ്വാസികള്‍ ഒരു ഇതിഹാസപുരുഷനായി പ്രതിഷ്ഠിച്ചതില്‍ അത്ഭുതപ്പെടാനില്ല. വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണിന്ന്. പ്രാക്തനമിത്തുകളുടെ കാലത്തോടു നാം പണ്ടേ വിടചൊല്ലിക്കഴിഞ്ഞു.
ഏതു വ്യാഖ്യാനത്തിന്റെയും സാധുതയ്ക്ക് ആസ്പദം ചരിത്രയാഥാര്‍ത്ഥ്യത്തോടുളള പ്രതിവദനമാണെന്നു നമുക്കിന്നറിയാം. വികലമായ വ്യാഖ്യാനമൊഴിവാക്കാന്‍ വൈയക്തികമായ എല്ലാ മുന്‍വിധികളെയും താല്‍പര്യങ്ങളെയും വിമര്‍ശനവിഷയമാക്കാതെ നിവൃത്തിയില്ല.
ഇനി അടുത്ത മാനദണ്ഡത്തെപ്പറ്റി. യേശുസന്ദേശത്തിന് കേവലവും സാപേക്ഷികവുമായ രണ്ടു മാനങ്ങളുണ്ട്. കേവലമാനത്തിന് അടിസ്ഥാനം ഈശ്വരനുമായുളള മുഖാമുഖമാണ്. ആ മുഖാമുഖം ഒരു സവിശേഷ ചരിത്രസാഹചര്യത്തില്‍ മൂര്‍ത്തീഭവിച്ചതാകയാല്‍ അതിന്റെ പൂര്‍ണാര്‍ത്ഥം യേശു നേരിട്ടു കണ്ടറിഞ്ഞതിനെക്കാള്‍ വ്യാപകമാണെന്നു വരാം. കലാപരവും മതാത്മകവുമായ എല്ലാ സത്യ ദര്‍ശനത്തിന്റെയും കാര്യത്തില്‍ ഇപ്പറഞ്ഞത് സാധുവാണ്. അതുകൊണ്ടാണ് പലപ്പോഴും കലാസൃഷ്ടിയുടെ പൊരുള്‍ കലാകാരനെക്കാള്‍ ആസ്വാദകനു വെളിവാകുന്നത്. വലിയ ചിന്തകരെയും ധര്‍മ്മജ്ഞാനികളെയും പൂര്‍ണമായി മനസ്സിലാക്കാന്‍ പിന്‍തലമുറകള്‍ക്കു മാത്രം കഴിയുന്നതും. എന്നിരിക്കലും ഏതു വ്യാഖ്യാനവും ചരിത്രയാഥാര്‍ത്ഥ്യത്തിന്റെ ആന്തരയുക്തിക്കും ചാലകശക്തിക്കും നിരക്കുന്നതായിരിക്കണം. യേശുസന്ദേശത്തിന്റെ തിരിക്കുററി ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈശ്വരനാണ്. യേശുവിനു നാം കൊടുക്കുന്ന ഭാഷ്യം സത്യവത്താവണമെങ്കില്‍, അദ്ദേഹം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ് ചരിത്രത്തില്‍ കണ്ടെത്തിയ ദൈവത്തെ നമ്മളും കണ്ടെത്തണം. ഇന്നലത്തെ യേശുവിനോടുളള വിശ്വസ്ഥത ഭദ്രമാവാന്‍ ഇന്നിന്റെ ഈശ്വരനെ ചെവിക്കൊളളണം. യേശുസന്ദേശത്തിന്റെ ആഴത്തിലുളള അര്‍ത്ഥം ഗ്രഹിക്കാന്‍ ഇച്ഛിക്കുന്നവര്‍ ചരിത്രത്തിലൂടെ വെളിപ്പെടുന്ന ദൈവേഷ്ടം നിര്‍വഹിക്കണം. മറിച്ചും പറയാം: ചരിത്രത്തില്‍ ഈശ്വരന്റെ കാല്‍പാടുകള്‍ കണ്ടറിയാന്‍ യേശുവിന്റെ പ്രബോധനങ്ങള്‍ സഹായകമാവും. നമ്മിലൂടെയാണ് നസ്രത്തിലെ പ്രവാചകന്‍ ഇന്നിന്റെ ദൈവവുമായി സംവാദത്തിലേര്‍പ്പെടുന്നത്.
ദൈവത്തെ ചരിത്രത്തില്‍ കണ്ടുമുട്ടുകയെന്നത് ഏതെങ്കിലും വരേണ്യവര്‍ഗത്തിന്റെ കുത്തകയല്ല, അതിന് ഉപനയനത്തിന്റെയോ ബ്രഹ്മചര്യത്തിന്റെയോ ആവശ്യവുമില്ല. മനുഷ്യസഹോദരങ്ങളുടെ നന്മയെ കേവലമൂല്യമായി മുറുകെപ്പിടിക്കുന്നവരാരോ അവര്‍ ഈശ്വരനെ കണ്ടെത്തിയവരാണ്. പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണെന്ന് അവകാശപ്പെടുന്ന സന്യാസിനീസന്യാസികളെക്കാള്‍ ആഴത്തില്‍ ഈശ്വരനെ കണ്ടറിഞ്ഞത് നീതിരഹിതമായ സാമൂഹികവ്യവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തിയെന്ന കുറ്റത്തിനു ജയിലറകളില്‍ കിടന്നു നരകിക്കുന്ന വിമതരാവാം. യേശുവിനോട് ഏറെ കൂറു പുലര്‍ത്തുന്നവരും ഇക്കൂട്ടരാണെന്നുവരാം.
എങ്കില്‍, നസ്രത്തിലെ യേശുവിലേക്ക് തിരിച്ചുചെല്ലുന്നത് അദ്ദേഹത്തിന്റെ സമീപം താവളമടിച്ച് ഒതുങ്ങിക്കൂടാനല്ല, അദ്ദേഹത്തെയും പിന്നിട്ട് മുന്നേറാനാണ്. അതിലേക്ക് അദ്ദേഹത്തിന്റെ സന്ദേശത്തെ അതിന്റെ ചരിത്രാപേക്ഷികതയില്‍നിന്ന് വിടുവിച്ച് ഇന്നിന്റെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യണം. അതുവഴി സ്വയം അതിതരണം ചെയ്യാനും വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന സ്വമുഖം കണ്ടെത്താനും അദ്ദേഹത്തെ സഹായിക്കയാണുനാം ചെയ്യുന്നത്. അങ്ങനെ പഴമയുടെ അണിയാട ഉരിഞ്ഞെറിഞ്ഞ് പുതിയ ജീവനോടെ നമ്മുടെ മദ്ധ്യേ യേശു പ്രത്യക്ഷപ്പെടും - ഭൂതകാലത്തിന്റെ നേരായ മേന്മകളെ കയ്യൊഴിക്കാതെതന്നെ. യേശുവിനെ ഉയിര്‍പ്പിക്കുക, തനിക്ക് പുതിയൊരു ഊരും പേരും നല്‍കുക - ഇതാണ് ഇന്നു നാം നേരിടുന്ന വെല്ലുവിളി. ഈ കാഴ്ചയില്‍, അദ്ദേഹത്തിന്റെ പുനരുത്ഥാനം ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു ചരിത്രപ്രക്രിയയാണ്, നമ്മുടെ ചരിത്രധര്‍മ്മവുമാണ്. യേശുസന്ദേശത്തെ പുനര്‍വ്യാഖ്യാനിക്കയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നതിലൂടെയേ അതു സാധ്യമാവൂ.
യേശുസന്ദേശത്തിന്റെ സമഗ്രമായ പുനര്‍വ്യാഖ്യാനത്തിനു ഞാന്‍ ഒരുമ്പെടുന്നില്ല. ഒരു ചോദ്യത്തിനു മാത്രം ഉത്തരം കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം. അതായത്, മനുഷ്യവിമോചനത്തിന്റെ കാര്യത്തില്‍ ഇന്ന് യേശുവിന് എന്തു പ്രസക്തിയാണുളളത് ? നമ്മുടെ അന്വേഷണം ആസ്പദമാക്കുന്നത്, നേരത്തെ സൂചിപ്പിച്ചപോലെ, ആദ്യത്തെ മൂന്നു സുവിശേഷങ്ങളാണ്. അവയും വിശ്വാസാവിഷ്‌കാരങ്ങളാണെങ്കിലും യേശുവിന്റെ മുഖത്തെ പാടേ മറയ്ക്കത്തക്കവണ്ണം കട്ടിയില്ല അവയിലെ വ്യാഖ്യാനത്തിന്റെ മറവുരിക്ക്. തുലോം വ്യത്യസ്തമാണ് യോഹന്നാന്റെ സുവിശേഷം. അതില്‍ യേശുവിന്റെ ശബ്ദത്തിന്റെ മാറ്റൊലിയുടെ മാറ്റൊലിയേ കേള്‍ക്കാനാവൂ. യാഥാര്‍ത്ഥ്യത്തില്‍നിന്ന് അത്രയ്ക്ക് അകന്നുപോയി വ്യാഖ്യാനം.
----------
നവമാനുഷം
ചരിത്രത്തില്‍ യേശു കണ്ടറിഞ്ഞ ഈശ്വരീയോദ്ദേശ്യമെന്താണ്? തന്റെ കേന്ദ്രീയ സന്ദേശംതന്നെ ഉത്തരം നല്‍കുന്നുണ്ട്: 'കാലം തികഞ്ഞു. ഈശ്വരന്റെ രാജവാഴ്ച വരാന്‍ പോകുന്നു. പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.'(മര്‍ക്കോസ് 1:15). ഇവിടെ താന്‍ ഉദ്ദേശിക്കുന്ന രാജവാഴ്ചയുടെ അര്‍ത്ഥവ്യാപ്തി അദ്ദേഹം ഒരിടത്തും വ്യക്തമായി നിര്‍വചിക്കുന്നില്ല. എങ്കിലും സുവിശേഷഗ്രന്ഥങ്ങളില്‍ ചിതറിക്കിടക്കുന്ന സൂചനകള്‍ അടുക്കിവച്ചാല്‍ അതിന്റെ സ്ഥൂലരൂപം കിട്ടും. ഗിരിപ്രഭാഷണമാണ് ഇവിടെ മുഖ്യമായ വഴികാട്ടി.
'ആത്മീയദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരുടേതാണു സ്വര്‍ഗരാജ്യം. ദുഃഖിതര്‍ ഭാഗ്യവാന്മാര്‍; അവര്‍ ആശ്വാസം കണ്ടെത്തും. ശാന്തഹൃദയര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു സംതൃപ്തി കൈവരും. കരുണ കാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ കരുണക്കു പാത്രമാകും. നിര്‍മ്മല ഹൃദയര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഈശ്വരനെ കാണും. ശാന്തി പാലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരെ ഈശ്വരന്‍ മക്കളെന്നുവിളിക്കും. നീതിക്കുവേണ്ടി പീഡസഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരുടേതാണു സ്വര്‍ഗ്ഗരാജ്യം.'(മത്തായി 5:3-10).
ഈ സുഭാഷിതം ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്കു വ്യക്തമാകും, അതിന്റെ പൊരുളും പോക്കും മനുഷ്യാനുഭൂതിയുടെ സത്യസന്ധമായ പ്രതിഫലനമാണെന്ന്. നമ്മുടെ അനുഭൂതിയില്‍ നല്ലതും തീയതും, സാത്വികവും താമസികവും ഉള്‍പ്പെടും. അറിവിനെയും കഴിവിനെയും ഉണ്‍മയെയും രാമണീയകത്തെയും കെടുത്തുന്നതെല്ലാം താമസികമാണ്; അവയെ പുഷ്ടിപ്പെടുത്തുന്നവ സാത്വികവും. ഉളളിന്റെയുളളില്‍ നാം ഒന്നാമത്തതു തളളുകയും രണ്ടാമത്തതു കൊളളുകയും ചെയ്യുന്നു. തളളലും കൊളളലും ഒരേ വൃത്തിയുടെ ഇരുവശങ്ങള്‍ മാത്രമാണ്. രണ്ടിലുമുണ്ട് പ്രത്യാശയുടെ നിഴലിപ്പ് - തിന്മയെ ഉച്ചാടനം ചെയ്ത് നന്മയെ സാക്ഷാല്‍ക്കരിക്കാനാവുമെന്ന പ്രത്യാശ. ഈ പ്രത്യാശയുടെ പശ്ചാത്തലത്തിലാണ് നമ്മിലോരോരുത്തരുടെയും ജീവിതം വിരിഞ്ഞു പന്തലിക്കുന്നത്. ഇതേ പ്രത്യാശയുടെ കേവലരൂപത്തെയാണ് യേശു ദൈവരാജ്യമെന്നു വിളിച്ചതും. എന്നാല്‍ ഒന്നോര്‍ക്കണം: നമുക്കു പ്രത്യാശാവിഷയം മാത്രമായ നവയുഗം യേശുവിനെ സംബന്ധിച്ചിടത്തോളം ഒരു വാഗ്ദാനം കൂടിയായിരുന്നു.
അപ്പോള്‍, ഗിരിപ്രഭാഷണത്തിന്റെ ഉള്‍ക്കാമ്പിതാണ്: സമഗ്രമാനുഷത്തിനു നിരക്കാത്തതെല്ലാം - ദുഃഖവും അനീതിയും അന്യതാബോധവും മറ്റും മറ്റും - ഉന്മൂലനം ചെയ്യാന്‍ ഈശ്വരന്‍ വരും. അവിടന്ന് യഥാര്‍ത്ഥ മനുഷ്യതയെ വിരിയിക്കുന്ന - കരുണയിലും സഹാനുഭൂതിയിലും നീതിബോധത്തിലും ആന്തരനൈര്‍മ്മല്യത്തിലും ശാന്തിയിലും അധിഷ്ഠിതമായ - ഒരു നവയുഗം ഉല്‍ഘാടനം ചെയ്യും. എങ്കില്‍ , ദൈവരാജ്യമെന്നുവച്ചാലെന്താണ്? എല്ലാ അന്യാധീനതകളില്‍ നിന്നും സ്വതന്ത്രനായ മനുഷ്യന്റെ സാകലിക വികാസം. ഒററവാക്കില്‍, സ്വാതന്ത്ര്യം - ചങ്ങലകള്‍ പേറാതെ ജീവിക്കാന്‍ മാത്രമല്ല, സൃഷ്ടിക്കാനും ഒത്തൊരുമിക്കാനും സ്‌നേഹിക്കാനും രമിക്കാനുമുളള സ്വാതന്ത്ര്യം.
ഈ നിലയ്ക്കു നോക്കുമ്പോള്‍, ദൈവരാജ്യത്തെ മനുഷ്യസാകല്യസാക്ഷാല്‍ക്കാരമെന്നു വിളിക്കാം. മനുഷ്യര്‍ പ്രപഞ്ചത്തോടും ഇതര മനുഷ്യരോടും ഈശ്വരനോടും തന്നോടുതന്നെയും രമ്യപ്പെടും. നവയുഗത്തില്‍, അവര്‍ ഭൂമിക്ക് ഉടമകളായിരിക്കും. എല്ലാ പ്രകൃതിശക്തികളും അവരുടെ ചൊല്‍പ്പടിക്കു നില്‍ക്കും. അവരുടെ സര്‍ഗ്ഗസ്പര്‍ശത്താല്‍ സഫലയായ ഭൂമി സ്വവിഭവങ്ങള്‍ പൊലിച്ച് അവര്‍ക്കു കാഴ്ചവയ്ക്കും. എല്ലാ വസ്തുക്കളും - അവ പ്രകൃതിദത്തമോ അദ്ധ്വാനഫലമോ ആവാം - മനുഷ്യനും മനുഷ്യനും തമ്മിലുളള കൂട്ടായ്മക്ക് ആധാരവും പ്രതീകവുമായിരിക്കും. അവ ഒരിക്കലും ചൂഷണോപാധികളാവില്ല. അങ്ങനെ മനുഷ്യന്‍ മനുഷ്യനോട് ഇണങ്ങിച്ചേരും; ഒരുവന്‍ മറ്റൊരുവനു സോദരനാവും: സഹജരുടെ സാമീപ്യത്തിനും സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുളള അന്തര്‍ദ്ദാഹത്തിന് അറുതിവരികയും ചെയ്യും. പിന്നെ അസമത്വമോ അനീതിയോ ചൂഷണമോ ഉണ്ടായിരിക്കില്ല. സര്‍വാശ്ലേഷകസ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ മനുഷ്യന്‍ ദൈവത്തെ കണ്ടെത്തും. ആ കണ്ടെത്തലിലൂടെ മനുഷ്യനും മനുഷ്യനും തമ്മിലുളള വേഴ്ചക്കു സാന്ദ്രതകൂടുകയും ചെയ്യും. ഇതിന്റെയെല്ലാം പര്യന്തഫലമെന്തെന്നോ? വ്യക്തികള്‍ക്ക് ആത്മവത്തയും ആന്തര സന്തുലനവും അനശ്വര ശാന്തിയും കൈവരും. ചുരുക്കത്തില്‍, ഈശ്വരന്‍ 'അവരുടെ കണ്ണീരു പാടേ തുടച്ചുമാറ്റും; ഇനിമേല്‍ മരണം ഉണ്ടായിരിക്കില്ല; ദുഃഖവും കരച്ചിലും വേദനയും ഉണ്ടായിരിക്കില്ല. കാരണം, പഴയ വ്യവസ്ഥിതി തകര്‍ന്നൊടുങ്ങിയിരിക്കുന്നു.'(വെളിപാട് 21:3-4).
വന്നതും വരാനിരിക്കുന്നതും
ദൈവം ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നു എന്ന വസ്തുതയല്ല ദൈവരാജ്യമെന്ന പദംകൊണ്ട് യേശു അര്‍ത്ഥമാക്കിയത്. ഈശ്വരനാണ് എല്ലാറ്റിന്റെയും ഉറവിടമെന്നും അവിടുന്നാണ് ആകാശത്തിലെ പറവകളെ തീറ്റിപ്പോറ്റുകയും വയലിലെ ലില്ലിപ്പൂക്കളെ അണിയിച്ചൊരുക്കയും ചെയ്യുന്നതെന്നും അദ്ദേഹവും വിശ്വസിച്ചിരുന്നു - ഏത് യഹൂദനെയും പോലെ. വേറൊന്നാണ് യേശു ഉദ്ദേശിച്ചത്. അതായത്, ഈശ്വരന്‍ അവസാനമായി ചരിത്രത്തില്‍ ഇടപെടും, ചരിത്രത്തെ അതിന്റെ പരിസമാപ്തിയിലും പൂര്‍ണതയിലും എത്തിക്കും. യേശുവിന്റെ കണ്ണൂന്നിയത് മനുഷ്യവംശത്തിന്റെ കേവല ഭാവിയിലാണ് - പിന്നൊരു അന്യാധീനതയ്ക്കു സാധ്യതയില്ലാത്ത ഭാവിയില്‍.
അതേ ഭാവിയെപ്പറ്റി യേശു പ്രതീകാത്മകഭാഷയില്‍ ഇപ്രകാരം പറഞ്ഞു:
'കിഴക്കുനിന്നും പടിഞ്ഞാറുനിന്നും മാലോകരെല്ലാം ഒന്നിച്ചുകൂടും; അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടി സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.'(മത്തായി 8: 11).
സ്വശിഷ്യരെ പഠിപ്പിച്ചതും വരും യുഗത്തില്‍ കണ്ണുനട്ടു ജീവിക്കാനാണ്. തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് ഒരിക്കല്‍ അവര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥിക്കാന്‍ അറിഞ്ഞുകൂടാഞ്ഞിട്ടല്ല. മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ തങ്ങള്‍ക്കും സവിശേഷമായൊരു പ്രാര്‍ത്ഥന വേണമെന്നായിരുന്നു അവരുടെ നിര്‍ബന്ധം. ആ പ്രാര്‍ത്ഥനയും കേന്ദ്രപ്പെടുത്തിയത് ദൈവരാജ്യമെന്ന സങ്കല്‍പത്തെയാണ്.
'പിതാവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ, അങ്ങയുടെ രാജവാഴ്ച നിലവില്‍ വരട്ടെ.'(ലൂക്കാ 11: 2).
ചുറ്റുമിരുന്ന് തന്റെ സാമീപ്യസുഖം അനുഭവിച്ചാസ്വദിക്കാനല്ല യേശു ശിഷ്യരെ വിളിച്ചത്; വരാനിരിക്കുന്ന ഈശ്വരനെ തന്നോടൊപ്പം എതിരേല്‍ക്കാനാണ്.
വരാനിരിക്കുന്ന ഒന്നാണ് ദൈവരാജ്യം. എന്നാല്‍, നമ്മുടെ ചരിത്രം ഒടുങ്ങുന്നിടത്താണ് അതിന്റെ തുടക്കമെന്നു ധരിച്ചുവയ്ക്കരുത്. നമ്മുടെ ലോകത്തിന്റെയും ചരിത്രത്തിന്റെയും വിനാശം സൃഷ്ടിക്കുന്ന ശൂന്യത നികത്താനല്ല അതു വരുന്നത്. നാം എന്തു കാത്തിരിക്കുന്നുവോ ആ നല്ല ഭാവി നമ്മുടെ അനുഭവ പരിധിയില്‍പ്പെട്ട ഇന്നില്‍, ഇവിടെ സന്നിഹിതമാണ് - ഭ്രൂണരൂപത്തിലെങ്കിലും. വര്‍ത്തമാനം ഭാവിയിലേക്കു തുറന്നു കിടക്കുന്നു. അതു ദൈവത്തിന്റെയും മനുഷ്യന്റെയും സമ്പൂര്‍ണ്ണ സ്വയംപ്രകാശനത്തിന്റെ വാഗ്ദാനങ്ങള്‍ പേറുന്നു.
------------
തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മാത്രമാണ് ഈശ്വരന്‍ പ്രവര്‍ത്തിക്കുന്നതെന്ന് യേശു പറഞ്ഞിട്ടില്ല. ശിഷ്യരുടെ സദ്‌വൃത്തികള്‍ ദൈവരാജ്യത്തിന്റെ പ്രകാശം പരത്തുന്നുവെന്നു നാം കണ്ടുകഴിഞ്ഞു. ഇത് എല്ലാ മനുഷ്യരുടെയും കാര്യത്തില്‍ ശരിയാണെന്ന് നല്ല സമരിയാക്കാരന്റെ കഥ തെളിയിക്കുന്നു. എവിടെ മനുഷ്യന്‍ സഹജരെ സഹായിക്കാന്‍ കൈ നീട്ടുന്നവോ, എവിടെ ഓരോ വ്യക്തിയും മറ്റെല്ലാവര്‍ക്കും ഉത്തരവാദിയായി പെരുമാറുന്നുവോ, എവിടെ സ്ത്രീപുരുഷന്മാര്‍ തങ്ങള്‍ക്കുളളതും തങ്ങളെത്തന്നെയും പങ്കിടുന്നുവോ, എവിടെ സ്വന്തം കൂട്ടായ്മയില്‍ അവര്‍ ജീവിതത്തിന്റെ ആത്യന്തികാര്‍ത്ഥം കണ്ടെത്തുന്നുവോ, അവിടെയെല്ലാം നവമാനുഷം നാമ്പെടുക്കുന്നുണ്ട്. ചങ്ങലകള്‍ പൊട്ടിവീണ്, മനുഷ്യനിര്‍മ്മിതങ്ങളായ ഭിത്തികള്‍ തകര്‍ന്നടിഞ്ഞ്, ഓരോ മനുഷ്യനും മറ്റെല്ലാവരോടും സാത്മീഭവിക്കുന്നിടത്ത് ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യമുണ്ട്.
ഒരേസമയം ദാനവും ധര്‍മ്മവും
നവമാനുഷത്തെ ഈശ്വരന്റെ ദാനമായി യേശു കണ്ടു എന്നത് നിസ്തര്‍ക്കമാണ്. ഈശ്വരന്റെ വാഴ്ച എന്ന പ്രയോഗം തന്നെ അതാണു സൂചിപ്പിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിലെ ആശീര്‍വചനങ്ങളും ഇതിനു തെളിവാണ്. വരാനിരിക്കുന്ന യുഗാന്തശ്രേയസ്സില്‍ പങ്കുപറ്റാന്‍ ഒരു മുന്‍വ്യവസ്ഥയേയുളളു - മനുഷ്യര്‍ അനുഭവിക്കുന്ന ശൂന്യത, ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും ദുഃഖത്തിന്റെയും അവമതിയുടെയും ശൂന്യത(ലൂക്കാ 6:20-22). ശിശുക്കളെ ചൂണ്ടി യേശുപറഞ്ഞത് ഇവിടെ പ്രസക്തമാണ്.
''ശിശുക്കള്‍ എന്റെയടുത്തുവരട്ടെ. അവരെ തടയരുത്. അവരെപ്പോലുള്ളവരുടേതാകുന്നു ദൈവരാജ്യം.'' (മര്‍ക്കോസ്10:14).
ശിശുക്കളുടെ എളിമയോ നിഷ്‌കളങ്കതയോ അല്ല, എല്ലാം സ്വാഗതം ചെയ്യുന്ന, എല്ലാം മറ്റുളളവരുടെ സ്‌നേഹോദാരതയില്‍നിന്നു പ്രതീക്ഷിക്കുന്ന, തുറന്ന മനസ്സാണ് ഇവിടെ പ്രസക്തം. അതുപോലെ, എല്ലാ പ്രതീക്ഷകളും പ്രത്യാശകളും ഈശ്വരനില്‍ അര്‍പ്പിക്കുന്നവര്‍ക്കേ ദൈവരാജ്യത്തിലേക്കു പ്രവേശമുളളു. സ്വന്തം കഴിവുകളെമാത്രം ആശ്രയിച്ച് നവമാനുഷം കെട്ടിപ്പടുക്കാനാവില്ല. അതിന്റെ വിത്തുവിതയ്ക്കാനേ മനുഷ്യനു കഴിയൂ. വിത്തു പൊട്ടിമുളയ്ക്കുന്നതും ഫലവത്താകുന്നതും ഈശ്വരശക്തിയാലാണ്:
'ഒരാള്‍ വിത്തു വിതയ്ക്കുന്നു. പിന്നെ രാത്രിക്ക് ഉറങ്ങുന്നു; പുലരുമ്പോള്‍ എണീക്കുന്നു. വിത്താവട്ടെ, മുളച്ചുവളരുന്നു - എങ്ങിനെയെന്ന് അയാള്‍ക്കറിഞ്ഞുകൂടാ. ഭൂമി തനിയേ വിളവ് ഉല്‍പാദിപ്പിക്കുന്നു - ആദ്യം മുളയും പിന്നെക്കതിരും, ഒടുവില്‍ പാകംവന്ന കതിര്‍മണിയും. ധാന്യം വിളഞ്ഞാലുടനേ അരിവാളെടുത്ത് കൊയ്ത്തു തുടങ്ങുകയായി(മര്‍ക്കോസ് 4:26-29).
ദൈവരാജ്യം ദാനമാണെന്ന ന്യായത്തിന്മേല്‍, അതിന്റെ വരവും കാത്ത് കൈയും കെട്ടി നിന്നാല്‍ പോരാ. ദാനരൂപത്തില്‍ മാത്രമല്ല ആഹ്വാനമായിട്ടുകൂടിയാണ് ദൈവരാജ്യം നമ്മെ നേരിടുന്നത്. ആ ആഹ്വാനം ചെവിക്കൊളളാന്‍ നാം പ്രതിബദ്ധരുമാണ്. ചെവിക്കൊളളുന്നതോ, പശ്ചാത്താപത്തിലൂടെയും വിശ്വാസത്തിലൂടെയും. ചെയ്ത പാപങ്ങളെച്ചൊല്ലിയുളള ദുഃഖം മാത്രമല്ല പശ്ചാത്താപം. നേരായി പശ്ചാത്തപിക്കുന്നവര്‍ക്ക് പുതിയൊരു ലക്ഷ്യബോധമുണ്ടാവും. അതിന്ന് ഇണങ്ങും വിധം ജീവിതരീതിയിലും മൂല്യസംഹിതയിലും അവര്‍ പൊളിച്ചുപണി നടത്തും. പശ്ചാത്തപിക്കുന്നതു സമൂഹമാണെങ്കില്‍, നിലവിലുളള സാമൂഹ്യ - സാംസ്‌കാരിക വ്യവസ്ഥിതിയെ ആകെ പുനഃസംവിധാനം ചെയ്യേണ്ടിയും വരും. അതുകൊണ്ടാണ് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നവരുടെ ന്യൂനപക്ഷത്തിന് അധീശവര്‍ഗത്തിന്റെ എതിര്‍പ്പും അതുമൂലമുണ്ടാവുന്ന ആന്തരസംഘര്‍ഷവും നേരിടേണ്ടിവരുന്നത് - യേശുശിഷ്യര്‍ക്കു ചെയ്യേണ്ടി വന്നപോലെ.
ദൈവരാജ്യം സാക്ഷാല്‍ക്കരിക്കുന്നതില്‍ മനുഷ്യര്‍ക്കുളള ഉത്തരവാദിത്തം ഗിരിപ്രഭാഷണത്തില്‍ യേശു ഊന്നിപ്പറയുന്നുണ്ട്. ദൈവരാജ്യത്തിലേക്കു പ്രവേശം കിട്ടാന്‍ ചില നിബന്ധനകള്‍ പാലിച്ചേ തീരൂ - എല്ലാവരോടും കരുണകാണിക്കുക, സമൂഹത്തില്‍ സമാധാനം സൃഷ്ടിക്കുക, ദ്വേഷം കൈവെടിഞ്ഞ് ഹൃദയശുദ്ധി പാലിക്കുക, നീതിക്കുവേണ്ടി വിശക്കുക, തുടങ്ങിയവ(മത്തായി 5:7-9). ഇവയില്‍ മുഖ്യം സ്‌നേഹമാണ് - മറ്റുളളവര്‍ക്കുനന്മ നേരുന്നതില്‍ ഒതുങ്ങിനില്‍ക്കാതെ, ദാന-ത്യാഗ-സേവനങ്ങളായി പ്രകടമാവുന്ന സ്‌നേഹം(മത്തായി 5:43-48, 6:14; മര്‍ക്കോസ് 10:42-45). ഇപ്രകാരം ക്രിയാത്മകമായി സ്‌നേഹിക്കുന്നവന് ദൈവരാജ്യത്തിനു വിരുദ്ധമായ ശക്തികള്‍ക്കെതിരെ പോരാടാതെ ഗത്യന്തരമില്ല.
നവമാനുഷം ഒരേസമയം ഈശ്വരദാനവും മനുഷ്യസൃഷ്ടിയുമാണെന്നു കണ്ടു. ഇതു മനസ്സിലാക്കാന്‍ ഈശ്വരസാന്നിദ്ധ്യത്തെപ്പറ്റി കുറേക്കൂടി ചുഴിഞ്ഞാലോചിക്കേണ്ടിയിരിക്കുന്നു. ഈശ്വരന്‍ പ്രകൃതിക്കും ചരിത്രത്തിനും അപ്പുറത്തെവിടെയോ കുടികൊള്ളുന്ന ഒന്നല്ല. പ്രകൃതിയുടെയും ചരിത്രത്തിന്റെയും ആഴത്തിന്റെ ആഴമായ പരാശക്തിയാണ്. വസ്തുക്കളിലൂടെയും സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും ആണ് ഈശ്വരീയത നമുക്കു വെളിപ്പെടുന്നത്. അതു രണ്ടുവിധത്തില്‍ നമ്മുടെ ചേതനയെ തട്ടിയുണര്‍ത്തുന്നു- ആഹ്വാനമായും വാഗ്ദാനമായും: പഴമയില്‍ നമ്മെ തളച്ചിടുന്ന ചങ്ങലകള്‍ പൊട്ടിച്ചു മുന്നേറാനും നീതിയിലും സ്‌നേഹത്തിലും അടിയൂന്നിയ ഭാവിയെ മെനഞ്ഞടുക്കാനുമുളള ആഹ്വാനം; ഒപ്പം ഈ ശ്രമം വിജയിക്കുമെന്ന വാഗ്ദാനവും. അങ്ങനെ ഈശ്വരന്റെ സ്വയം പ്രകാശനരൂപത്തിലുളള ദാനം മനുഷ്യരുടെ ധര്‍മ്മവും കര്‍മ്മവുമായി മാറുന്നു. ഈശ്വരീയാഹ്വാനം ചെവിക്കൊണ്ട് മനുഷ്യന്‍ സൃഷ്ടിക്കേണ്ട ഒന്നാണ് പുതിയ ആകാശവും പുതിയ ഭൂമിയും. അതിന്റെ ശില്‍പശാല മനുഷ്യന്റെ ആത്മഗതമായ, അവനും ഈശ്വരനും തമ്മിലുളള സംവാദമാണ്.
ദൈവരാജ്യത്തിന്റെ വരവിനു മനുഷ്യന്റെ പ്രതികരണം അനുപേക്ഷണീയമാണെന്ന് യേശുവിന് അറിയാമായിരുന്നു. എന്നാല്‍ തന്റെ ഊന്നല്‍ ദൈവത്തിന്റെ പ്രവൃത്തിയിലായിരുന്നു. ഇതിനു കാരണം യേശുവും നാമും തമ്മിലുളള കാലാന്തരമാണ്. രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന അദ്ദേഹത്തിനു മനുഷ്യ പ്രയത്‌നത്തിലൂടെ ഉരുക്കൂടുന്ന ഒന്നായി ഭാവിയെ കാണുക എളുപ്പമായിരുന്നില്ല. ഭാവിയെ സൃഷ്ടിക്കാനാവശ്യമായ കൂട്ടുല്‍പാദനമോ ശാസ്ത്രീയജ്ഞാനമോ സാങ്കേതിക വിദ്യയോ മാധ്യമങ്ങളോ അന്നുണ്ടായിരുന്നില്ല. തങ്ങള്‍ക്കാവാത്തത് മനുഷ്യര്‍ ദൈവത്തില്‍നിന്നു പ്രതീക്ഷിക്കുന്നതു സ്വാഭാവികമാണല്ലൊ. ഇന്നത്തെ സ്ഥിതി അതല്ല. ഒരളവുവരെയെങ്കിലും പ്രകൃതിയെയും ചരിത്രഗതിയെയും നിര്‍ണയിക്കാന്‍ ഇന്നു മനുഷ്യനു കഴിയും. അതുകൊണ്ടുതന്നെ, നവമാനുഷം സാക്ഷാല്‍ക്കരിക്കുന്നതില്‍ മനുഷ്യനുളള പങ്ക് ഊന്നിപ്പറയേണ്ടിയുമിരിക്കുന്നു.
യേശുവിന്റെ മാനിഫെസ്റ്റോ
ഇവിടെ സുപ്രധാനമായ ഒരു പ്രശ്‌നം പൊന്തിവരുന്നു. ദൈവരാജ്യത്തിന്റേതായ ആഹ്വാനത്തിന് യേശു നല്‍കിയ പ്രത്യുത്തരമെന്താണ്. ? എവ്വിധമാണു താന്‍ നവയുഗത്തിന്റെ വിത്തുപാകി നനച്ചുവളര്‍ത്തിയത് ? ഇവിടെ, വിശദമായ ഒരുത്തരത്തിനു തുനിയുന്നില്ല. യേശുദൗത്യത്തിന്റെ മുഖ്യമായ അന്തര്‍ധാര ചൂണ്ടിക്കാണിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. പ്രതിപാദ്യവിഷയത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു സംഭവം ലൂക്കായുടെ സുവിശേഷത്തില്‍ വര്‍ണിക്കുന്നുണ്ട്. യേശുവിന്റെ നസ്രത്തു സന്ദര്‍ശനമാണത്.
'ഒരു നാള്‍ യേശു താന്‍ ജനിച്ചുവളര്‍ന്ന നസ്രത്തിലെത്തി. പതിവുപോലെ അദ്ദേഹം പ്രാര്‍ത്ഥനാലയത്തിലേക്കു പോയി; വേദഗ്രന്ഥം വായിക്കാന്‍ എഴുന്നേറ്റുനിന്നു. യേശയ്യായുടെ പ്രവചനങ്ങളാണ് അവര്‍ വായിക്കാന്‍ കൊടുത്തത്. അദ്ദേഹം ഗ്രന്ഥം തുറന്നപ്പോള്‍ കണ്ടത് ഈ ഭാഗമായിരുന്നു: 'കര്‍ത്താവിന്റെ ചൈതന്യം എന്നില്‍ നിവേശിച്ചിരിക്കുന്നു; എന്തുകൊണ്ടെന്നാല്‍ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ദരിദ്രരെ സുവിശേഷം അറിയിക്കാനും തടവുകാര്‍ക്കു മോചനവും കുരുടര്‍ക്കു കാഴ്ചയും പ്രഖ്യാപിക്കാനും മര്‍ദ്ദിതരെ സ്വതന്ത്രരാക്കാനും ഈശ്വരീയപ്രസാദത്തിന്റെ വത്സരം വിളംബരം ചെയ്യാനും അവിടന്നെന്നെ അയച്ചിരിക്കുന്നു.' ഗ്രന്ഥം മടക്കി പരിചാരകനെ ഏല്‍പിച്ച ശേഷം അദ്ദേഹം ഇരുന്നു. പ്രാര്‍ത്ഥനാലയത്തിലുളള എല്ലാവരുടെയും കണ്ണുകള്‍ അദ്ദേഹത്തില്‍ തറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഇന്നിതാ നിങ്ങള്‍ക്ക് ഈ ലിഖിതം നിറവേറിയിരിക്കുന്നു.' ' (4:16-21).
ഈ പ്രഭാഷണത്തെ യേശുവിന്റെ മാനിഫെസ്റ്റോ എന്നു വിളിക്കാം. അതില്‍ ചില കാര്യങ്ങളദ്ദേഹം പറയാന്‍ വിട്ടുപോയെന്നതാണ് ഏറ്റവും അത്ഭുതാവഹം. പ്രാര്‍ത്ഥനയെപ്പറ്റിയോ യാഗഹോമാദികളെപ്പറ്റിയോ മറ്റു മതാചാരങ്ങലെപ്പറ്റിയോ ഒറ്റവാക്കും ഈ പ്രഭാഷണത്തിലില്ല. അനുഷ്ഠാനപ്രധാനമായ മതത്തെ തന്റെ ദൗത്യപരിധിയില്‍ പെട്ടതായി അദ്ദേഹം കണ്ടില്ലെന്നു സ്പഷ്ടം. അദ്ദേഹത്തിന്റെ ശ്രദ്ധയൂന്നിയത് മനുഷ്യന്റെ ഭൗതികജീവിതത്തിലാണ്- ദരിദ്രര്‍ക്കു ഭക്ഷണപാനീയങ്ങളും അന്ധര്‍ക്കു കാഴ്ചയും തടവുകാര്‍ക്കു വിടുതലും കിട്ടുന്നതില്‍. ഇതിന്നപവാദമല്ല ഈശ്വരപ്രസാദത്തിന്റെ വത്സരത്തെപ്പറ്റിയുളള പ്രസ്താവം. പഴയനിയമമനുസരിച്ച് ഓരോ പഞ്ചദശാബ്ദവും കഴിഞ്ഞാല്‍ പൊതുവായ പുനഃസ്ഥാപനത്തിന്റെ കാലമായി. അതായത് ഏതെങ്കിലും വിധത്തില്‍ സ്വത്ത് - വീടോ നിലമോ പണമോ - നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടുന്ന കാലം. 'നിങ്ങളുടെയിടയില്‍ ദരിദ്രര്‍ ഉണ്ടായിരിക്കരുത് ' എന്ന ഈശ്വരകല്‍പന പ്രയോഗത്തില്‍ വരുത്തുകയായിരുന്നു ഈ സമ്പ്രദാത്തിന്റ ലക്ഷ്യം.
മേല്‍പ്പറഞ്ഞതില്‍ നിന്ന് ഒരുവസ്തുത തെളിവാകുന്നു. ദൈവരാജ്യത്തിന്റെ ആഹ്വാനത്തിന് യേശുനല്‍കിയ മറുപടി, മനുഷ്യരുടെ സമഗ്രവിമോചനത്തിനും സാകലികവികാസത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കലായിരുന്നു. അതായത്, ദൈവികഭരണത്തിന് - സമഗ്രമനുഷ്യതയ്ക്ക് - അനുഗുണമായ ചരിത്രശക്തികളെ വളര്‍ത്തിയെടുക്കുക, അല്ലാത്തവയെ നിഗ്രഹിക്കുക. തന്റെ ഒരേ ദൗത്യത്തിന്റെ രണ്ടുമുഖങ്ങളായിരുന്നു ഈ വിധിയും നിഷേധവും, സൃഷ്ടിയും സംഹാരവും.
നസ്രത്തില്‍ വച്ചു നടത്തിയ ഈ പ്രഭാഷണം യേശുവിന്റെ ദൗത്യത്തിലേക്കു മാത്രമല്ല, ദൗത്യനിര്‍വഹണത്തിനു കൊടുക്കേണ്ടിവന്ന വിലയിലേക്കും വെളിച്ചം വീശുന്നുണ്ട്. തന്റെ നാട്ടുകാരുടെയും ചാര്‍ച്ചക്കാരുടെയും പ്രതികരണം ശ്രദ്ധേയമാണ്, 'എല്ലാവര്‍ക്കും അയാളെക്കുറിച്ചു മതിപ്പായിരുന്നു. അയാള്‍ ഉരുവിട്ട ഹൃദ്യമായ വചനങ്ങള്‍ കേട്ട് അവര്‍ അത്ഭുതപ്പെട്ടു'(ലൂക്കാ 4:22). എന്നാല്‍, അതേ ജനക്കൂട്ടം ക്രോധാവിഷ്ടരായി അദ്ദേഹത്തെ നഗരത്തിനു പുറത്താക്കിയെന്നും താഴോട്ടു തളളിയിട്ടു കൊല്ലണമെന്ന ഉദ്ദേശത്തോടെ തങ്ങളുടെ നഗരം പണിതിരുന്ന കുന്നിന്‍ മുകളിലേക്കു കൊണ്ടുപോയെന്നും സുവിശേഷകന്‍ തുടര്‍ന്നെഴുതിയിരിക്കുന്നു. ഇതിന്റെയെല്ലാം അര്‍ത്ഥമെന്ത്? ഹൃദ്യമായ വാക്കുകള്‍ ഉരുവിട്ട ഒരുവനെ ആരാണു കൊല്ലാന്‍ തുനിയുക ? യോവക്കിം യറമീയസ് എന്ന ജര്‍മ്മന്‍ പണ്ഡിതന്‍ നല്‍കുന്ന വ്യാഖ്യാനം ഇവിടെ വഴികാട്ടിയാണ്.
യേശു പ്രഭാഷണം തുടങ്ങിയതു യേശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടാണ്. എന്നാല്‍ പുറജാതികള്‍ക്കെതിരെ പ്രവാചകന്‍ തൊടുത്തുവിട്ട 'നമ്മുടെ ദൈവത്തിന്റെ പ്രതികാരദിന'ത്തെപ്പറ്റിയുളള ശാപവാക്കുകള്‍ യേശു വിട്ടുകളഞ്ഞു. മറ്റു വാക്കുകളില്‍, സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ പേരില്‍ പഴയനിയമം തിരുത്തിയെഴുതി. ഇതു ജനക്കൂട്ടത്തിനു പൊറുക്കാനായില്ല. അവര്‍ ക്ഷോഭിച്ചുവശായി. ഈ വ്യാഖ്യാനമനുസരിച്ച്, ' അയാളുടെ ഹൃദ്യമായ വചനങ്ങള്‍ കേട്ട് അവര്‍ അത്ഭുതപ്പെട്ടു' എന്നല്ല, ' അയാള്‍ ഹൃദ്യമായ വചനങ്ങള്‍ മാത്രം ഉരുവിട്ടതുകേട്ട് അവര്‍ അത്ഭുതപ്പെട്ടു' എന്നു വേണം വായിക്കുക. പുറജാതികളെ ലക്ഷ്യമാക്കിയുളള ശാപോക്തികള്‍ വിട്ടുകളയുകമാത്രമല്ല, ഒരുപടികൂടിക്കടന്ന്, അവരെയാണ് ഈശ്വരന്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് എന്നുപോലും പറയാന്‍ യേശു മടിച്ചില്ല. നാടെങ്ങും ക്ഷാമം വന്നപ്പോള്‍ ദൈവം ഇസ്രായേലിലെ വിധവകളെ അവഗണിച്ച് പുറജാതിക്കാരിയായ ഒരു വിധവയുടെ പക്കലേക്കാണ് ഏലിയാ പ്രവാചകനെ സഹായത്തിനയച്ചതെന്നും സ്വന്തം ജനതയില്‍ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നിട്ടും സിറിയാക്കാരനായ കുഷ്ഠരോഗിയെ സുഖപ്പെടുത്താനാണ് എലീശാ പ്രവാചകനെ നിയോഗിച്ചതെന്നും അദ്ദേഹം ശ്രോതാക്കളെ ഓര്‍പ്പിച്ചു. ദിവ്യതയുടെ മേലുളള തങ്ങളുടെ കുത്തകയെ ചോദ്യം ചെയ്ത യുവപ്രവാചകനെ അവര്‍കൊല്ലാന്‍ ശ്രമിച്ചെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഈ നിലയ്ക്കു നോക്കുമ്പോള്‍, നസ്രത്തിലെ പ്രഭാഷണവും അതിനോടു ബന്ധപ്പെട്ട വധശ്രമവും യേശുവിന്റെ ജീവിത-പ്രബോധനങ്ങളുടെ സംഗ്രഹമാണെന്നു പറയാം.
(അക്രൈസ്തവനായ യേശുവിനെ തേടി എന്ന പുസ്തകത്തിലെ ഒന്നാമദ്ധ്യായം പൂര്‍ണ്ണമായും രണ്ടാം അദ്ധ്യായത്തില്‍ നിന്നു ചില ഭാഗങ്ങളും)

മനസ്സാക്ഷിയുടെ വിധി



ഒരു കൊലപാതക കേസ്സില്‍ പ്രതി വിചാരണ ചെയ്യപ്പെടുന്നു. അയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട്. അതുകൊണ്ട് രക്ഷപെടാന്‍ ഒരു പഴുതുമില്ല. തന്റെ കക്ഷിക്ക് ശിക്ഷ ഏതാണ്ട് ഉറപ്പാണെന്ന് മനസ്സിലാക്കിയ വക്കീല്‍ അവസാന ശ്രമമെന്ന നിലയ്ക്ക് ഒരു സൂത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു.'' 'ഈ കോടതിയില്‍ ഹാജരായിരിക്കുന്ന ബഹുമാന്യരേ ഇതാ നിങ്ങള്‍ക്കൊരു സര്‍പ്രൈസ്'.'' തന്റെ വാച്ചില്‍ നോക്കിക്കൊണ്ട് വക്കീല്‍ പറഞ്ഞു.
'' 'ഈ കേസില്‍ കൊല്ലപ്പെട്ടെന്ന് നാം കരുതിയിരുന്ന വ്യക്തി ഒരു മിനിറ്റിനകം ഈ കോടതി മുറിയില്‍ ഹാജരാകും''' വക്കീല്‍ കോടതി മുറിയുടെ വാതുക്കലേയ്ക്ക് നോക്കി. ജഡ്ജിയും മറ്റെല്ലാവരും ആകാംഷയോടെ പുറത്തേയ്ക്ക് നോക്കി. ഒരു മിനിറ്റ് കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. അവസാനം വക്കീല്‍ പറഞ്ഞു '' 'യഥാര്‍ത്ഥത്തില്‍ എന്റെ മുന്‍ പ്രസ്താവന കെട്ടിച്ചമച്ചതാണ്. പക്ഷേ നിങ്ങള്‍ എല്ലാവരും പ്രതീക്ഷയോടെ നോക്കിയിരുന്നു. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പ്രതി മരിച്ചോ ഇല്ലയോ എന്ന് നിങ്ങള്‍ ഓരോരുത്തരും ന്യായമായി സംശയിക്കുന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ എന്റെ കക്ഷിയെ കുറ്റവിമുക്തമാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു.'
ജഡ്ജിക്കും ആശയക്കുഴപ്പമായി. 
കുറച്ചുനേരം നിശബ്ദനായിരുന്ന ജഡ്ജി പ്രതി കുറ്റക്കാരനെന്ന് തന്നെ വിധിച്ചു. 
'പക്ഷേ എങ്ങനെ'  വക്കീല്‍ അന്വേഷിച്ചു. 'അങ്ങയ്ക്ക് പോലും സംശയമുണ്ടായിരുന്നല്ലോ. ഞാന്‍ കണ്ടതാണ് അങ്ങ് പുറത്തേയ്ക്ക് നോക്കുന്നത്.'
ജഡ്ജി ചിരിച്ചുകൊണ്ട് പറഞ്ഞു.  'ശരിയാണ് ഞങ്ങള്‍ നോക്കി, പക്ഷേ താങ്കളുടെ കക്ഷി മാത്രം നോക്കിയില്ല.

തോന്നികയും ബര്‍ളിത്തരങ്ങളും പോലുള്ള ബ്‌ളോഗുകള്‍ വ്യക്തിയധിഷ്ടിതങ്ങളാണ്.
വായിക്കു വരുന്നത് കോതയ്ക്ക് പാട്ട് എന്നപോലെ എന്തും അവര്‍ക്ക് എഴുതിവിടാം.
എന്നാല്‍ അല്‍മായശബ്ദം പോലുള്ള ബ്‌ളോഗുകള്‍ അതിലുള്‍പ്പെടുത്തുന്ന
വയെപ്പറ്റി എത്രമാത്രം ആധികാരികത പുലര്‍ത്തുന്നുവോ അത്രയും വിശ്വാസ്യത വര്‍ദ്ധിക്കാനിടയാകും. (മേല്‍ വിവരിച്ച കഥയിലെ ജഡ്ജിയുടെ നീതിബോധം കണ്ടില്ലേ)

ഇറ്റലി,റോം, ആലഞ്ചേരി,കപ്പല്‍, വെടിവെപ്പ്, ക്രിസ്ത്യന്‍ മന്ത്രിമാര്‍ ഇവയെപ്പറ്റി ആര് എവിടെ എന്തെഴുതിയാലും, 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നമാതിരി ഇതിനകത്തു ചേര്‍ക്കണോ ?

മാധ്യമങ്ങളെ എനിക്ക് വിശ്വാസമില്ല. സെന്‍സേഷണല്‍ ജേണലിസമാണ് ഇന്നിന്റെ പ്രത്യേകത.
ഒരുകാലത്ത് നമുക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ വ്യക്തി കുറ്റവാളിയാണെന്നു തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ ഇന്ന് താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല വ്യക്തിയുടേതായി.
ഇത് പറയാന്‍ കാരണം മാധ്യമങ്ങള്‍ ഒരാള്‍ക്ക് നേരെ ഉയര്‍ത്തുന്ന ആരോപണ കോലാഹലങ്ങള്‍ 8 കോളം വാര്‍ത്തയായിരിക്കാം. ഈ ആരോപണം കഴമ്പില്ലാത്തതാണെന്ന് അറിഞ്ഞാല്‍ ആ വിവരം 2 കോളം വാര്‍ത്തയായിപ്പോലും കൊടുക്കില്ല.
ആരാന്റമ്മക്ക് പിടിക്കുന്ന പ്രാന്ത് കാണാന്‍ നല്ല ശേലാണല്ലോ!