Translate

Wednesday, June 29, 2016

ഒരു മതത്തിന്റെ നാള്‍വഴി II

[സത്യജ്വാല ജൂൺ ലക്കത്തിൽനിന്ന് ]
സോണി ജോസ്
(ആദ്യഭാഗം വായിക്കാൻ സന്ദർശിക്കുക:
അവസാനഭാഗം

33)      AD 1054-ല്‍ സഭപിരിയുന്നു!! സ്വതന്ത്ര 'പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭ' ജന്മമെടുക്കുന്നു. കാരണം, സഭാതലവന്മാരായ പാപ്പായും പാത്രിയാര്‍ക്കീസും തമ്മിലുള്ള അധികാരമത്സരങ്ങളും സൗന്ദര്യപ്പിണക്കങ്ങളും, അതിനെത്തുടര്‍ന്ന് റോമന്‍ സാമ്രാജ്യത്തിലുണ്ടായ പൗരസ്ത്യ-പാശ്ചാത്യഭിന്നതകളും.
34)      AD 1079-ല്‍ പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത് വിലക്കുന്നു.
35)      എ ഡി 1090-ല്‍ വി. മറിയത്തിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ജപമാല ആരംഭിക്കുന്നു.
36)      AD 1095-1099 കാലയളവില്‍ ഒന്നാം കുരിശുയുദ്ധം. പോപ്പുമാരുടെ നിര്‍ദ്ദേശാനുസരണം കുരിശുയുദ്ധങ്ങള്‍ തുടങ്ങുന്നു! ജറുശലേം പിടിച്ചെടുക്കാന്‍ അലക്‌സിയന്‍ ചക്രവര്‍ത്തി ഒന്നാം യുദ്ധത്തിനിറങ്ങി! ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി.
37)      AD 1147-1149 വര്‍ഷങ്ങളില്‍ രണ്ടാം കുരിശുയുദ്ധം.
38)      AD 1189-1192 വര്‍ഷങ്ങളില്‍ മൂന്നാം കുരിശുയുദ്ധം.
39)      AD 1190-ല്‍  പാപമോചന ചീട്ടിന്റെ വില്പ്പന ആരംഭിക്കുന്നു.അപ്പനെയും അമ്മയെയും വെട്ടികൊല്ലു ന്നതും, പരിശുദ്ധാത്മാവിനെതിരായി ദൂഷണംനടത്തു
ന്നതും ഉള്‍പ്പെടെ, ഏതു മാരകപാപങ്ങളും പണം കൊടുത്താല്‍ പുരോഹിതന്‍ മോചിപ്പിച്ചുതരും എന്നു പഠിപ്പിച്ചു പള്ളികളില്‍ നടപ്പാക്കി.
40)      AD 12-ാം നൂറ്റാണ്ടില്‍ ഏഴു കൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.
41)      AD 1202-1204 വര്‍ഷങ്ങളില്‍  നാലാം കുരിശുയുദ്ധം.
42)      AD 1215-ല്‍ കുര്‍ബാനയിലെ അപ്പത്തിനും വീഞ്ഞിനും പദാര്‍ത്ഥമാറ്റം സംഭവിച്ച് യേശുവിന്റെ ശരീര-രക്തങ്ങളായി മാറുമെന്ന സിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രഖ്യാപിച്ചു. 'Transubstantiation' എന്ന പേരിലുള്ള സിദ്ധാന്തമായിരുന്നു അത്!! AD 831-നും 833-നും ഇടയ്‌ക്കെഴുതപ്പെട്ടിരുന്ന  'De Corpore et Sanguine Domini' എന്ന പുസ്തകത്തില്‍ നിന്നാണ് ഇദ്ദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന്‍ കത്തോലിക്കാസഭ ഏറ്റെടുത്ത് അംഗീകരിക്കുകയായിരുന്നു.
43)      AD 1215-ല്‍ കുമ്പസാരം ആരംഭിച്ചു.
44)      AD 1217-1221-ല്‍ അഞ്ചാം കുരിശുയുദ്ധം.
45)      AD 1220-ല്‍ ഓസ്തി (കുര്‍ബാനയപ്പം) വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമന്‍ മാര്‍പ്പാപ്പാ കല്പന പുറ
പ്പെടുവിച്ചു. പിന്നീട് അത്, അരുളിക്കയില്‍ ആരാധിക്കണം എന്നാക്കിത്തീര്‍ത്തു.
46.      AD 1228-1229 വര്‍ഷങ്ങളില്‍ ആറാം കുരിശുയുദ്ധം.
47)      AD 1229 വാലന്‍ഷ്യ സൂനഹദോസില്‍വച്ച് റോമന്‍ കത്തോലിക്കാസഭ സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും നിരോധിത പുസ്തക
ങ്ങളുടെ പട്ടികയില്‍ ബൈബിള്‍ ഉള്‍പ്പെടുത്തു
കയും ചെയ്തു.
48)      AD 1248-1254 കാലയളവില്‍ എഴാം കുരി
ശുയുദ്ധം.
49)      AD 1251-ല്‍ സന്യാസിമഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്ന്യാസി അവതരിപ്പിച്ചു.
50)      AD 1270-1272 വര്‍ഷങ്ങളില്‍ എട്ടും ഒന്‍പതും കുരിശുയുദ്ധങ്ങള്‍.
51)      AD 1311-ല്‍ റാവന്ന സൂനഹദോസില്‍വച്ച് ശിശുസ്‌നാനം അംഗീകരിച്ചു.
52)      AD 1414-ല്‍ കുര്‍ബാനസമയത്ത് സാധാരണ കാര്‍ക്കു വീഞ്ഞ് നിരോധിച്ചു.
53)      AD 1439-ല്‍ ഫ്‌ളോറന്‍സിലെ സൂനഹദോ സില്‍ വച്ച് ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള പഠിപ്പി ക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു.
54)      AD 1545-ല്‍ ത്രെന്തോസ് സൂനഹദോസില്‍വച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രഖ്യാപി ക്കപ്പെട്ടു. അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബി ളിന്റെ ഭാഗമായി പ്രഖ്യാപിച്ചു.
55)      AD 16-ാം നൂറ്റാണ്ട്: മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യൂറോപ്പിലെ ക്രിസ്തുമതവിശ്വാസികളുടെ ഇടയില്‍ നടന്ന സഭാനവീകരണശ്രമങ്ങളെത്തുടര്‍ന്ന് സഭ പിളരുന്നു! 'സ്വതന്ത്ര പ്രൊട്ടസ്റ്റന്റ് സഭകള്‍' രൂപംകൊള്ളുന്നു! കത്തോലിക്കാസഭയിലെ അനാചാരങ്ങള്‍ എതിര്‍ക്കപ്പെടുന്നു! അതേത്തുടര്‍ന്ന്, തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര 'പ്രൊട്ടസ്റ്റന്റ് സഭ'കളുടെ അതിവേഗ വളര്‍ച്ച.
56)      AD 1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസ്. ഇന്ത്യയിലെ ക്രിസതീയസഭയെ റോമിനുകീഴി ലുള്ള ഭരണത്തില്‍ കൊണ്ടുവരുന്നു.
57)      AD 1618-1648 കാലഘട്ടത്തില്‍, പ്രൊട്ടസ്റ്റന്റ് നവീകരണശ്രമങ്ങളെത്തുടര്‍ന്ന്, മുപ്പതു
വര്‍ഷത്തെ കാത്തോലിക്കാ- പ്രൊട്ടസ്റ്റന്റു രക്തച്ചൊരിച്ചില്‍! റോമാസാമ്രാജ്യത്തിലെ രാജാക്കന്മാരുടെയും മാര്‍പ്പാപ്പാമാരുടെയും നേതൃത്വത്തില്‍ പ്രോട്ടസ്റ്റന്റു വിശ്വാസികളെ നിര്‍ദ്ദയം കൊന്നൊടുക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവര്‍ 80 ലക്ഷത്തോളം പേര്‍!
58)      AD 1653 ജനുവരി 3-ന് കൂനന്‍ കുരിശു സത്യം. ഇന്ത്യയില്‍ മാര്‍ത്തോമ്മാ സ്ഥാപിച്ച സഭ
യിലേക്ക് കോളനിവാഴ്ചയുടെ ബലത്തില്‍ വിദേശരാജ്യ ങ്ങളില്‍നിന്ന് അനാചാരങ്ങളും ആധിപത്യങ്ങളും, അതിവേഗം കടന്നുകയറി! അതിനെ ചെറുത്തുനിന്ന, മാര്‍ത്തോമ്മാനസ്രാണികള്‍ അവരില്‍നിന്നു വേര്‍പെട്ടു!! നസ്രാണി സഭ പിളര്‍ന്നു.
59)      AD 1854-ല്‍ മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9-ാമന്‍ പ്രഖ്യാപിച്ചു.
60)      AD 1870-ല്‍ ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്തു പഠിപ്പിച്ചാലും അദ്ദേഹത്തിനു തെറ്റുപറ്റില്ല (തെറ്റാവരം) എന്ന് ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ 9-ാം പീയൂസ് മാര്‍പ്പാപ്പാ പ്രഖ്യാപിച്ചു!
61)      AD 1950-ല്‍ മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യമായി പീയുസ് 12-ാമന്‍ പ്രഖ്യാ പിച്ചു.
62)      AD 1965-ല്‍ മറിയത്തെ സഭാമാതാവായി പോള്‍ 6-ാ മന്‍ പ്രഖ്യാപിച്ചു. സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ നടക്കുന്നു.
63)      AD 1996-ല്‍ പരിണാമസിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2-ാ മന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു .
64)      AD 2000-ല്‍ കത്തോലിക്കാസഭ കഴിഞ്ഞ കാലങ്ങളില്‍ മാര്‍പ്പാപ്പമാരുടെ നേതൃത്വത്തില്‍ ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പ്പാപ്പ ലോകത്തോട് ക്ഷമചോദിച്ചു.                (അവസാനിച്ചു)

Tuesday, June 28, 2016

പാപദണ്ഡവിമോചന ഓഫറുകളും വില്പനകളും

റ്റി.റ്റി.മാത്യു, തകടിയേല്‍

ക്രയവിക്രയരംഗത്ത് ഇന്ന് അതിശക്തമായ കിടമത്സരങ്ങളാണ് നടക്കുന്നത്. അവനവന്റെ സാധനങ്ങള്‍ കമ്പോളങ്ങളില്‍ വിറ്റഴിക്കുന്നതിന് കച്ചവടക്കാര്‍ കാണിക്കുന്ന വ്യഗ്രത അതിശക്തമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ പുതിയപുതിയ പരസ്യങ്ങളിറക്കുന്നു. അതുപോലെതന്നെ പലപല ഓഫറുകളും വാഗ്ദാനം ചെയ്യു ന്നു. ഓണം-ക്രിസ് മസ്-വിഷു ബംബറുകള്‍, (വിറ്റുതീര്‍ക്കല്‍ കിഴിവുകള്‍)-ഇങ്ങനെ ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ പറ്റിയ ഒരുപിടി ട്രിക്കുകള്‍ കച്ചവടക്കാരുടെ കൈവശമു ണ്ട്. എന്നാല്‍ ഈ ട്രിക്കുകളൊന്നും മതവിശ്വാസത്തില്‍ പ്രയോഗിക്കുന്നത് ഒട്ടും ശരിയല്ല. ഇതു പറയുവാന്‍ കാര ണം, കരുണയുടെ വര്‍ഷത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനം കിട്ടുമെന്ന വത്തിക്കാന്റെ ഓഫറാണ്.
യേശുവിന്റെ ദര്‍ശനങ്ങളോട് ഏറെ ചേര്‍ന്നു നില്‍ ക്കുന്ന, കത്തോലിക്കാസഭ കണ്ടിട്ടുള്ളവരില്‍ വച്ചേറ്റവും പുണ്യപുരുഷനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പായോടുള്ള എല്ലാവിധ സ്‌നേഹബഹുമാനങ്ങളും നിലനിര്‍ത്തി ക്കൊണ്ടുതന്നെയാണെങ്കിലും, കരുണയുടെ വര്‍ഷത്തിലെ പൂര്‍ണ്ണദണ്ഡവിമോചനത്തെപ്പറ്റി ഇവിടെ വിമര്‍ശനാത്മകമായ ഒരു ചിന്ത ഉയര്‍ന്നുവരുകയാണ്. ശരാശരി മനുഷ്യനെപ്പോലെ സ്ഥല-കാലപരിധിയില്‍ ഒതുങ്ങാത്ത സര്‍വ്വശക്തനായ ദൈവത്തിന്റെ ദാനങ്ങള്‍ക്ക് സ്ഥല-കാലപരിധി നിശ്ചയിക്കുന്നതുതന്നെ തെറ്റായ ധാരണയാണ്. ക്രൈസ്തവവിശ്വാസപ്രകാരം പശ്ചാത്താപമാണ് പാപത്തിനു പരിഹാരം. അത് ഒരു മാനസികാവസ്ഥയുമാണ്. പാപം ചെയ്യുന്നവന് മനസ്താപമുണ്ടാകാം. എന്നാല്‍ എപ്പോള്‍ ഉണ്ടാകുമെന്നു പ്രവചിക്കുവാനോ ഉറപ്പുകൊടുക്കുവാനോ മനുഷ്യനു സാധ്യമല്ല.
യേശുവിനൊപ്പം ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരില്‍ യേശുവിന്റെ വലതു ഭാഗത്ത് ക്രൂശിക്കപ്പെട്ട കള്ളന് താന്‍ ചെയ്തുപോയ പാപത്തെപ്പറ്റി ബോദ്ധ്യംവരുകയും, ശക്തമായി മനസ്തപിക്കുകയും ചെയ്തു. 'പറുദീസായില്‍ നീ ചെല്ലു മ്പോള്‍ എന്നെ ഓര്‍ക്കണമേ''എന്ന് യേശുവിനോട് അപേക്ഷിച്ചു. 'നീ എന്നോടുകൂടി ഇന്ന് പറുദീസായില്‍ ഉണ്ടായിരിക്കു'മെന്ന് യേശു അവനോട് വാത്സല്യപൂര്‍വ്വം പറഞ്ഞ് അവനു പാപമോചനം നല്‍കി. ആദിമക്രൈസ്തവരെ വേട്ടയാടിക്കൊണ്ടിരുന്ന വി.പൗലോസിനോട് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, 'പൗലോസേ നീ എന്തിനാണ് എന്നെ വേദനിപ്പിക്കുന്നത്' എന്ന് അശരീരിയില്‍ യേശു ചോദിച്ചു. ഇതു കേട്ട മാത്രയില്‍ അദ്ദേഹം പശ്ചാത്താപവിവശനായി. ധൂര്‍ത്ത പുത്രന്റേതു മുതല്‍ പല പശ്ചാത്താപകഥകളും ഉപമകളും പുതിയ നിയമത്തില്‍ നമുക്കു കാണാം. ഇതൊക്കെ ഒറ്റപ്പെട്ട മനുഷ്യര്‍ക്ക്, ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ സംഭവിച്ചതാണ്. സമയബന്ധിതമായി നടക്കേണ്ടതല്ല, മനസ്താപവും അതുവഴിയുള്ള ദണ്ഡവിമോചനവും എന്നര്‍ത്ഥം. ചെയ്തുപോയ പാപങ്ങളെ സംബന്ധിച്ച് മനസ്താപമുണ്ടാകുന്ന മുറയ്ക്ക് പാപപ്പൊറുതിയുമുണ്ടാകുന്നു. അതുകൊണ്ട് സ്ഥല-കാലപരിധിയില്‍ ഒതുക്കിനിര്‍ത്തി മനസ് താപത്തെയും പാപദണ്ഡവിമോചനത്തെയും വ്യവഹരിക്കുവാന്‍ പറ്റില്ല. അതുകൊണ്ടാണ് മാര്‍ക്കറ്റ് സംസ്‌കാരത്തിലെന്നപോലെ, ദണ്ഡവിമോചനത്തിന് ഓഫര്‍ വയ്ക്കരുതെന്ന് പറയുന്നത്.
ഗര്‍ഭഛിദ്രപാപത്തിന്റെ ദണ്ഡവിമോചനമാണ് പ്രധാനമായും കാരുണ്യവര്‍ഷംകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭഛിദ്രപാപം സാധാരണ പാപത്തില്‍നിന്നും ഏറെ ഗുരുതരമായിട്ടാണ് സഭ കണക്കാക്കുന്നത്. അടുത്തകാലംവരെ ഗര്‍ഭഛിദ്രപാപങ്ങള്‍ക്ക് കുമ്പസാരംവഴി പൊറുതികൊടുക്കുന്നതിനുള്ള അധികാരം മെത്രാന്‍മാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഇതിന് തിരുത്തലുണ്ടാക്കി വൈദികര്‍ക്കും ഈ അധികാരം നല്‍കി. അത്രയും നല്ലത്. സഭ, പാപങ്ങളെ രണ്ടുതരമായി തരംതിരിച്ചിരിക്കുന്നു. 1-പാപദോഷം, 2-ചാവുദോഷം. ഒന്നാമത്തേത് ശക്തികുറഞ്ഞത്, രണ്ടാമത്തേത് കൂടിയതും. സാധാരണ ചാവുദോഷേത്തക്കാളും കൂടിയ പാപമാണ് ഭ്രൂണഹത്യ. അതുകൊണ്ടാണല്ലോ സാധാരണ വൈദികരുടെയടുത്തുള്ള കുമ്പസാരംകൊണ്ടുപോലും പൊറുക്കപ്പെടാത്ത പാപമായി ഇന്നലെവരെയും ഇത് കണക്കാക്കപ്പെട്ടിരുന്നത്.
ഇതേപോലുള്ള പാപദണ്ഡവിമോചന പ്രഖ്യാപനങ്ങള്‍മൂലം മുമ്പും സഭയ്ക്കു വലിയ അപചയങ്ങളും മൂല്യശോഷണങ്ങളും സംഭവിച്ചിട്ടുണ്ട്.
പാപങ്ങളുടെ വലിപ്പച്ചെറുപ്പമനുസരിച്ചു പ്രത്യേകം നിരക്കുകള്‍വച്ച് പാപപ്പൊറുതി നല്‍കുകയും, പാപികള്‍ക്ക് അതിനുള്ള പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്ത് ധനസമ്പാദനം നടത്തുകയും ചെയ്തിരുന്നു, സഭ. 1022-ല്‍ ബനഡിക്റ്റ് എട്ടാമന്‍ മാര്‍പ്പാപ്പാ ഇതിനുവേണ്ടി പാപപരിഹാരപത്രം  എന്ന ഒരു സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി പണം വാരിക്കൂട്ടി. മരിച്ചയാളിന്റെ ശവമഞ്ചത്തില്‍, ശവശരീരത്തിന്റെ തലയുടെ വലതുഭാഗത്ത് മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് വച്ചു സംസ്‌കാരം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതുകൊണ്ട് ശുദ്ധീകരണസ്ഥലത്തിലെ തീച്ചൂളയില്‍നിന്ന് ശിക്ഷയുടെ കാലാവധിക്കുമുന്‍പേ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാമെന്ന ഒരു വിശ്വാസവും പ്രചരിപ്പിച്ചു. കുപ്രസിദ്ധമായ കുരിശുയുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെടുന്നവരുടെ ആത്മാക്കള്‍ക്ക് പാപദണ്ഡവിമോചനം കൊടുത്തുകൊണ്ടുള്ള ഒരു പ്രഖ്യാപനം 1095-ല്‍ ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ നടത്തി. 1517-ല്‍ 10-ാം ലിയോ മാര്‍പ്പാപ്പാ വി.പത്രോസിന്റെ ദേവാലയത്തിന് പത്രാസുകൂട്ടുന്നതിനുവേണ്ടി ധനസഹായം ചെയ്യുന്നവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പാപദണ്ഡവിമോചനത്തിന് അനുകൂലമായ ഒരു ദൈവശാസ്ത്രം കണ്ടുപിടിച്ച് വിശദീകരിക്കാനും പ്രചാരണം നടത്താനുമായി ജോണ്‍ ടൈറ്റലസ് എന്ന ഒരു ഡൊമിനിക്കന്‍ സന്ന്യാസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ധവിശ്വാസവും അഴിമതിയും നിറഞ്ഞുനില്‍ക്കുന്ന പാപദണ്ഡവിമോചനമെന്ന തിന്മക്കെതിരെ അന്ന് മാര്‍ട്ടിന്‍ ലൂഥര്‍ എന്ന മത പണ്ഡിതന്‍ രംഗത്തുവന്നു. ദണ്ഡവിമോചന വില്‍പ്പന തിന്മയാണെന്ന് അദ്ദേഹം എഴുതിയും പ്രസംഗിച്ചും പ്രചാരണം നടത്തിയും വിശ്വാസികളെ ബോധവാന്മാരാക്കി. അനുകൂലികള്‍ ഏറെയുണ്ടായി. സഭ രണ്ടായി പിളര്‍ന്നു. പ്രൊട്ടസ്റ്റന്റു മതമുണ്ടായി.
ഇത്രയുമൊക്കെയായിട്ടും, ഇന്നും ദണ്ഡവിമോചനക്കച്ചവടം പരിഷ്‌ക്കരിച്ച പതിപ്പില്‍ സഭാവേദികളില്‍ അരങ്ങേറുന്നു! ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു നിത്യശാന്തി കിട്ടുന്നതിന് ഇവിടെ പുരോഹിതര്‍ക്ക് പറഞ്ഞു ബോധിച്ച പണം കൊടുത്ത് പൂജകള്‍ നടത്തിയാല്‍മതി എന്ന ദൈവശാസ്ത്രം ഇന്നും സഭയില്‍ തുടരുന്നു. അതിന്റെപേരില്‍ ധനസമ്പാദനം നടത്തുന്നു. ഇങ്ങനെ പുരോഹിതര്‍ നിരക്കുവച്ച് പണംവാങ്ങി പൂജകള്‍ നടത്തുന്നത് പാപമാണെന്ന് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. വൈദികപാപമെന്ന് അതിനെ വിശേഷിപ്പിക്കുകകൂടി ചെയ്തു, അദ്ദേഹം. പക്ഷേ, ആരു കേള്‍ക്കാന്‍?
'അബോര്‍ഷന്‍ കൊന്ത'
ഏറ്റവും പുതുതായി രംഗത്തുവന്ന വിചിത്രമായ ഒരു ദണ്ഡവിമോചനക്കഥ 'അബോര്‍ഷന്‍ കൊന്ത'യുടേതാണ്. ഈ കൊന്തയ്ക്ക് സഭയുടെ ഔദ്യോഗികഅംഗീകാരമില്ലെങ്കിലും, ധ്യാനകേന്ദ്രങ്ങളിലുംമറ്റും ഇത് പ്രചരിപ്പിക്കുന്നുണ്ട്. ഹോളി ലൗ മിനിസ്ട്രീസ്'(Holy Love Ministries) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 'അബോര്‍ഷന്‍ കൊന്ത' പ്രചരിപ്പിക്കുന്നത്. അബോര്‍ഷന്റെ പേരിലുണ്ടാകുന്ന ദൈവശിക്ഷകള്‍ ഏറെ ഭയാനകവും ഭീതിദവുമാണെന്നു പ്രചരിപ്പിക്കുന്നു, ഈ സംഘടനയിലുള്ളവര്‍. അബോര്‍ഷന്‍ ചെയ്യപ്പെടുന്ന ശിശുക്കള്‍ മാമ്മോദീസാ കിട്ടാതെ മരിക്കുന്നു. ഇവരുടെ ആത്മാക്കള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല. അതിനാല്‍ അവരുടെ ആത്മാക്കള്‍ അവരുടെ അമ്മയെ ചുറ്റിപ്പറ്റിനില്‍ക്കും. ഈ ആത്മാക്കള്‍ രോഗവും കുടുംബകലഹവും സാമ്പത്തികത്തകര്‍ ച്ചയുമൊക്കെ കുടുംബത്തില്‍ കൊണ്ടുവരുമെന്ന, പേടിപ്പിക്കുന്നതും വികലവുമായ വിശ്വാസമാണിവിടെ അവതരിപ്പിക്കുന്നത്. ചില ധ്യാനകേന്ദ്രങ്ങളിലാണ്, പ്രത്യേകിച്ച് അവിടെ നടക്കുന്ന കൗണ്‍സലിങ്ങിലാണ്, ഇതൊക്കെ സമര്‍ത്ഥമായി പ്രചരിപ്പിക്കുന്നത്.
1985-മുതല്‍ 'മൗറിന്‍ സ്വനികയ്ല്‍'എന്ന അമേരിക്കന്‍ വനിതയ്ക്ക് യേശുവും പരിശുദ്ധ അമ്മയും പലപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇവരെ ചില ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിരുന്നു. ഇതെല്ലാം പുസ്തകങ്ങളിലായി പ്രസിദ്ധീ കരിച്ചിട്ടുമുണ്ട്. ഈ ദൗത്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുന്നില്ല. അതുകൊണ്ടാണ് ധ്യാനപ്രസംഗത്തിനിടയ്ക്ക് ഈ സംഘടനയുടെ അനുഭാവി കളായ ധ്യാനഗുരുക്കന്മാര്‍ ഇതൊക്കെ പ്രചരിപ്പിക്കുന്നത്. ഈ കൊന്ത മൗറിനും കൂട്ടരും 2001-മുതല്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നുണ്ട്. ഈ കൊന്ത കാണിക്കുവാന്‍ വേണ്ടിത്തന്നെ മൗറിന് മാതാവു പ്രത്യക്ഷപ്പെട്ടുവത്രെ! കൊന്ത ആകാശ ത്തില്‍ കാണപ്പെട്ടു. മാതാവ് ആ അവസരത്തില്‍ പറഞ്ഞു:'''ഇതു കാണിച്ചുതരുവാനാണ് ഞാന്‍ വന്നിരിക്കുന്നത്.'' 'ഹോളി ലൗ മിനിസ്ട്രീസ്' എന്ന സംഘടനയാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്. അബോര്‍ഷന്‍ നടത്തിയതിന്റെ പാപം നിരന്തരമായ പ്രാര്‍ത്ഥനകൊണ്ടുമാത്രമേ തീരുക യുള്ളു. അതിന് ഈ കൊന്ത വാങ്ങി പ്രത്യേക അമ്പത്തിമൂന്നുമണി ജപം ചൊല്ലണം. കൊന്ത രഹസ്യമായി സൂക്ഷിക്കണം. ഈ കൊന്ത ആരെ ങ്കിലും കണ്ടാല്‍ ഇതുപയോഗിക്കുന്ന സ്ത്രീ അബോര്‍ഷന്‍ ചെയ്തവളാണെന്നുവരും. അതിനാല്‍ അതീവരഹസ്യമായി സൂക്ഷിക്കണം. അതുപോലെ തന്നെ ഇത് ഒരു വൈദികനെക്കൊണ്ട് വെഞ്ചരിപ്പിക്കണം. ഈ കൊന്തയുടെ രൂപത്തിനും പ്രത്യേക തയുണ്ട്. കൊന്തയുടെ ഓരോ മണികള്‍ക്കുള്ളിലും മനുഷ്യഭ്രൂണത്തിന്റെ ആകൃതിയിലുള്ള വെളുത്ത വസ്തുക്കള്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് 'ഹോളി ലൗ മിനിസ്ട്രി'യുടെ പുസ്തകത്തിലെ വിവരങ്ങള്‍. ('അബോര്‍ഷന്‍ കൊന്ത'യുടെ ജുഗുപ്‌സാവഹമായ വിവരണങ്ങള്‍ 2015-ആഗസ്റ്റ് 15-ലെ 'നസ്രാണി ദീപം''മാസികയില്‍ വിവരിച്ചിട്ടുണ്ട്).
ഇങ്ങനെ പാപങ്ങളെപ്പറ്റിയും പാപദണ്ഡ വിമോചനങ്ങളെപ്പറ്റിയും വികലമായ പല പഠനങ്ങളും വെളിപ്പെടുത്തലുകളും ആധികാരികസഭ അറിഞ്ഞോ അറിയാതെയോ നടന്നുവരുന്നു. പണം വാങ്ങി പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത് വൈദികപാപമാണെന്ന്'സഭാതലവനായ മാര്‍പ്പാപ്പാ പറഞ്ഞിട്ടുപോലും, പണക്കൊതിയന്മാരായ പുരോഹിതര്‍ അതൊന്നും കേട്ടതായി ഭാവിക്കുന്നില്ല, അനുസരിക്കുന്നുമില്ല. അതുകൊണ്ട് പാപമാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും മഹാപുരോഹിതന്‍ പറഞ്ഞിട്ടും പണത്തിനുവേണ്ടി തെറ്റുകള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ പുരോഹിതര്‍ക്ക് വിശ്വാസികളെ നയിക്കുവാന്‍ അര്‍ഹതയില്ല. ഏതായാലും ദണ്ഡവിമോചനത്തിന്റെ പേരില്‍ ഇന്നലെകളില്‍ സഭ നടത്തിയ പാപങ്ങള്‍ ഇനിയും തുടരാതിരിക്കുവാന്‍ വിശ്വാസികള്‍ ജാഗരൂകരായിരിക്കണം. പാപദണ്ഡ വിമോചന ഓഫറുകളും, കച്ചവടവും നിരാകരിക്കണം.

ഫോണ്‍: 9497632219

Monday, June 27, 2016

Mother Theresa: saint or sinner?


Dr. James Kottoor

My heart-felt congrats to Joseph Padannamakkel for the researched article he wrote on the saint of the Gutter. When you read some writers it is like taking a sleeping pill. Instantly you dose off. When you read others, even if you are sleeping it will instantly shake you and wake you full awake. Writers should  be of the second type and it is for that I congratulate Joseph Padannamakkel. Once you start reading Joseph Padannamakkel you can never dose off.

I read it immediately after he wrote it and it really shook me up and left me simply flabbergasted and wanted to react immediately but could not due to overload of work with CCV. Today when I opened it to write I find it a hot bed of controversy. That is what any topic should become when it is openly discussed raising pros and cons, because there is  not a  saint without a dirty past nor a sinner without a bright future. Think of St.Augustine.

Whenever I wrote about saints in India, I always mentioned Gandiji who was a Hindu, a naked Fakir,  and Mother Theresa who was a foreigner. That does not mean that there are no saints in India, only none could impress me as much  as Gandhiji and Mother did, not because they are flawless but simply because the good they did to humanity, especially the poor and out castes in this Casteism driven India, simply drowns their minor or even some of the major weakness in their personal lives. It is also my weakness to think admiringly of Mamatha of W.Bengal, when I speak of Moher Theresa,  because among politicians  she shine better for identifying with the poor in her Sari similar to Theresa sisters in spite of many  allegations  against her.

I am not an advocate of saints or saint-making. Can you find any saint without shocking failures in their lives. Just think of John Paul II  or even Francis Xavier and historic revelations of reported Inquisitions carried out in Goa. Even when Mother Theresa was alive I came across many allegations against her, which due to time crunch I could not do an objective study. But when I read Joseph Padannamakkel  I was both excited about the researched facts he has cited to prove his point and simply shattered by some of them like that she used 90% donations received to make the then Pope John Paul II happy. May he has proof but I don’t have and so I wanted to write and ask him for his proof.  I request him now to  send it to me if he has or if it was only a hearsay report. I too heard such reports but never gave much credence to them.

I  am not here to enter into an argument with anyone but to request all to know there are not just two opinions on a controversial topic but hundreds of views and none of us should  pass judgements before we patiently listen to all of them. But I have no hesitation to congratulate Joseph Padannamakkel for the powerful researched articles he writes always and most of all for the courage  he shows to take a stand of his own, on the basis of facts he succeeds to unearth.  So let the discussion go on  and all the best to  both pros and cons,  because we the listeners stand to learn and benefit from your contributions. 


Read:

മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും

Sunday, June 26, 2016

മതവും രാഷ്ട്രീയവും സംഘടിതമാകുമ്പോള്‍

ജോര്‍ജ് മൂലേച്ചാലില്‍

എഡിറ്റോറിയല്‍, സത്യജ്വാല, ജൂണ്‍ 2016

ഓരോ തിരഞ്ഞെടുപ്പും രാഷ്ട്രീയമൂല്യവിചാരത്തിനുള്ള ഓരോ അവസരമാണ്. ഓരോ മൂല്യവിചാരവും മതവിചാരംകൂടിയാണ്. കാരണം, മതമൂല്യങ്ങളുടെ ഉല്പാദനവും പ്രസരണവും നിരന്തരം നടക്കുന്ന ഒരു സമുദായത്തില്‍ മാത്രമേ മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ഉടലെടുക്കൂ. ശ്വാസകോശവും ഹൃദയവുംചേര്‍ന്ന് ജീവവായുവിന്റെ ഉല്പാദനവും വിതരണവും നിരന്തരം നടത്തിയാല്‍മാത്രമേ കൈകാലുകളും ശരീരമാകെയും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കൂ എന്നതുപോലെയാണത്. വിവിധ ജനവിഭാഗങ്ങള്‍ ചേര്‍ന്ന സമൂഹഗാത്രത്തിന്റെ ഏകോപിതമായ പ്രവര്‍ത്തനത്തിന് മൂല്യബോധമെന്ന ഓക്‌സിജന്‍ മനുഷ്യമനസ്സുകളില്‍ സദാ ഉല്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും വേണം. ഈ ധര്‍മ്മനിര്‍വ്വഹണത്തിനായാണ് ഓരോ മതവും അതിന്റെ സംവിധാനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മതങ്ങള്‍ ഈ ധര്‍മ്മനിര്‍വ്വഹണം നടത്തുന്ന സമൂഹങ്ങളില്‍ മാത്രമേ, 'സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞ'വരും നിസ്വാര്‍ത്ഥരും സേവനസന്നദ്ധരും ഉന്നതശീര്‍ഷരുമായ വ്യക്തിത്വങ്ങളും, അങ്ങനെയുള്ളവരെത്തന്നെ തങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കാന്‍ (അപ്പോ. പ്രവ. 6:3) തിരിച്ചറിവുള്ള ജനങ്ങളും ഉണ്ടാകൂ. മതധര്‍മ്മം വേണ്ടതുപോലെ നിര്‍വ്വഹിക്കപ്പെടാത്ത സമൂഹങ്ങളില്‍, 'തങ്ങളുടെമേല്‍ അധികാരം നടത്തുന്നവരെ ഉപകാരികളായി' (ലൂക്കാ. 22:25) തെറ്റിദ്ധരിച്ച് അങ്ങനെയുള്ളവരെ തങ്ങളെ ഭരിക്കാനായി തിരഞ്ഞെടുക്കുന്നവരാണ് ഉണ്ടാകുക. അത് ശരിയായ രാഷ്ട്രീയബോധത്തിന്റെ അഭാവമാണെന്നും തികഞ്ഞ അരാഷ്ട്രീയതയാണെന്നും അല്പമാലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
കേരളത്തില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പു തെളിയിക്കുന്നതും മറ്റൊന്നല്ല. ജനാധിപത്യമെന്നപേരില്‍ ഇന്നു ലോകമെങ്ങും നടക്കുന്ന തിരഞ്ഞെടുപ്പുകളെ നിരീക്ഷിച്ചാല്‍, ഈ അരാഷ്ട്രീയതയാണ് എവിടെയും പ്രതിഫലിക്കുന്നതെന്നു കാണാം. ലോകം അശാന്തിയിലേക്ക് ഒന്നിനൊന്നു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത മറ്റെന്താണു തെളിയിക്കുന്നത്? അഴിമതിക്കെതിരെ ജനവികാരമുണര്‍ന്നുനിന്നിരുന്നിട്ടും, പ്രചാരണങ്ങള്‍പോലും അഴിമതിയുടെ എഴുന്നള്ളിപ്പുകളായിരുന്നെന്നു കാണാനോ അതനുസ്സരിച്ച് വോട്ടുചെയ്യാനോ കേരളത്തിലെ ജനങ്ങള്‍ക്കു കഴിഞ്ഞില്ല. നട്ടെല്ലുള്ള ഒരു തിരഞ്ഞെടുപ്പു കമ്മീഷനായിരുന്നു ഇന്ത്യയിലുണ്ടായിരുന്നതെങ്കില്‍, വിജയിച്ച ഒട്ടേറെ പ്രമുഖരുടെ തിരഞ്ഞെടുപ്പ്, അനുവദിക്കപ്പെട്ട 28 ലക്ഷം രൂപയുടെ എത്രയോ മടങ്ങ് പ്രചാരണത്തിനു ചെലവഴിച്ചു എന്ന ഒരേയൊരു കാരണംകൊണ്ടുതന്നെ, അസാധുവായി പ്രഖ്യാപിക്കുമായിരുന്നു. ജനങ്ങള്‍ ജാഗരൂകരായിരുന്നുവെങ്കില്‍ പ്രമുഖരാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും തങ്ങളുടെ മണ്ഡലങ്ങളില്‍ ഒഴുക്കിയ ഭീമമായ തുക സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷനില്‍ പരാതികളുടെ ഒരു പ്രളയംതന്നെ ഉണ്ടാകുമായിരുന്നു. ഒന്നുമുണ്ടായില്ല. പകരം, സ്ഥാനാര്‍ത്ഥികളുടെ ഭീമന്‍ കട്ടൗട്ടുകളിലും സ്വയംസ്തുതിപ്പു പാരഡിഗാനങ്ങളിലും കിലോമീറ്ററുകള്‍ നീളം വരുന്ന പോസ്റ്റര്‍ തോരണങ്ങളിലും നൂറുകണക്കിനു മോട്ടോര്‍ ബൈക്കുകളുടെ കാതടപ്പന്‍ 'ന്യൂജന്‍' റോഡുമാര്‍ച്ചുകളിലും ആയിരക്കണക്കിനാള്‍ക്കാരെ അണിനിരത്തി ചെണ്ട-ബാന്റുമേളം സഹിതമുള്ള വഴിതടയല്‍ റോഡ്‌ഷോ എഴുന്നള്ളിപ്പുകളിലും മതിമറന്ന്, ഈ ഇനങ്ങളിലെല്ലാമായിരുന്നു മത്സരമെന്ന മട്ടില്‍ വോട്ടുകുത്തുകയായിരുന്നു, കേരളീയ പൊതുസമൂഹം. പതിവുപോലെ, അല്പം ഭരണവിരുദ്ധവികാരത്തിന്റെ മേമ്പൊടി ഇപ്രാവശ്യവും ചേര്‍ത്തുവെന്നുമാത്രം.
അങ്ങനെ, ഇക്കുറിയും ഇടതു-വലതു മന്തുകാലുകള്‍ മാറിമാറി പരീക്ഷിക്കുകയെന്ന കേരളത്തിന്റെ പരമ്പരാഗത യാന്ത്രികരാഷ്ട്രീയം ഊട്ടിയുറപ്പിക്കുകമാത്രമാണ് കേരളീയര്‍ ചെയ്തിരിക്കുന്നത്. നഷ്ടപ്പെട്ട മൂല്യങ്ങള്‍ രാഷ്ട്രീയത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഠിനമായി പരിശ്രമിച്ച അഡ്വ. ഇന്ദുലേഖയെപ്പോലുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥികളെയും, എസ്. യു. സി. ഐ., സമാജ്‌വാദി പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി മുതലായ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെയുമെല്ലാം തൂത്തെറിഞ്ഞും, മത്സരരംഗത്തുള്ള അഴിമതിരാജാക്കന്മാരെ തോല്പിക്കാനാഹ്വാനംചെയ്ത് പ്രചണ്ഡമായ പ്രചാരണം നടത്താനിറങ്ങിയ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലിച്ചതച്ചും, 'ഞങ്ങള്‍ക്ക് ഈ അഴിമതിരാഷ്ട്രീയം മതി, ഞങ്ങളെ ഇതേ രാജാക്കന്മാര്‍തന്നെ ഭരിച്ചാല്‍മതി, ഒരു മാറ്റത്തിനും ഞങ്ങള്‍ തയ്യാറല്ല' എന്നുവിളിച്ചുപറയുകയായിരുന്നു ഇത്തവണയും കേരളം. ഇന്ത്യയിലെ ജനങ്ങളെയാകെ കൂച്ചിക്കെട്ടിയ അടിയന്തിരാവസ്ഥയ്ക്കനുകൂലമായി വോട്ടുകുത്തി അരാഷ്ട്രീയതയുടെ ഗിന്നസ്ബുക്കില്‍ പേരുചാര്‍ത്തിയ ഒരേയൊരു ജനതയാണു നാം എന്നോര്‍ക്കുക. ഇത്രമാത്രം പ്രത്യയശാസ്ത്രത്തിമിരം ബാധിച്ച, പണ്ഡിതമ്മന്യരായ മറ്റൊരു ജനതയും ലോകത്തുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട്, ദൈവശാസ്ത്രങ്ങളില്‍ പൊതിഞ്ഞ പുരോഹിതമതങ്ങള്‍ സൃഷ്ടിക്കുന്നത് മതരാഹിത്യത്തെയാണ് എന്നതുപോലെ, പ്രത്യയശാസ്ത്രങ്ങളില്‍ പൊതിഞ്ഞ കക്ഷിരാഷ്ട്രീയം അരാഷ്ട്രീയതയെയാണു സൃഷ്ടിക്കുന്നതെന്ന വസ്തുത മലയാളിസമൂഹം കൂടുതലായി മനസിലാക്കേണ്ടുണ്ട്. അതിന്, ദൈവശാസ്ത്രസിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രസിദ്ധാന്തങ്ങളും തമ്മിലും മതവും രാഷ്ട്രീയവും തമ്മിലുമുള്ള അഭേദ്യബന്ധത്തെക്കുറിച്ചുകൂടി അറിയേണ്ടതാവശ്യമാണ്.
സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ഓരോ കാലത്തെയും മതങ്ങളാണ് അതാതു കാലത്തെ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് എന്നു കാണാം. അതായത്, എക്കാലത്തെ രാഷ്ട്രീയത്തെയും അതതു കാലത്തെ മതങ്ങളുടെ മാറ്റുരച്ചു നോക്കാനുള്ള ഉരകല്ലായി പരിഗണിക്കാവുന്നതാണ്. രാഷ്ട്രീയം പൂച്ചെങ്കില്‍ മതം അതിലും പൂച്ചായിരുന്നിരിക്കും. രാഷ്ട്രീയം ആധിപത്യപരമെങ്കില്‍, മതങ്ങള്‍ അതിലും ആധിപത്യപരമായിരുന്നിരിക്കും.
മതം സത്യദര്‍ശനത്തിലൂന്നുന്നതാണെങ്കില്‍ ഒരു സംഘടിതശക്തിയാകാന്‍ അതു ശ്രമിക്കുകയില്ല. പകരം, ഒരു ധാര്‍മ്മികശക്തിയായി നിലകൊള്ളുകയാവും അതു ചെയ്യുക. അത് ജനങ്ങളുടെ മനഃസ്ഥിതിയെ കൂടുതല്‍ ധാര്‍മ്മികമാക്കുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയവും സംഘടിതശക്തിയെ ആശ്രയിച്ചുള്ളതാവില്ല; അതു സൃഷ്ടിക്കുന്ന വ്യവസ്ഥിതി ധാര്‍മ്മികമൂല്യങ്ങളെ ആശ്രയിച്ചുള്ളതായിരിക്കും.
മതം എപ്പോള്‍ സംഘടിതമാകുന്നുവോ, അപ്പോള്‍ സംഘടിത കക്ഷിരാഷ്ട്രീയവും ജന്മംകൊള്ളുന്നു. മതം സംഘടിക്കുകയെന്നാല്‍, സത്യത്തെ മാറ്റിനിര്‍ത്തി, പകരം ശക്തിയെ ആശ്രയിക്കുകയെന്നാണ് അര്‍ത്ഥം. സംഘടിതകക്ഷിരാഷ്ട്രീയവും അതുതന്നെ ചെയ്യുന്നു - ധാര്‍മ്മികമൂല്യങ്ങളെ മാറ്റിനിര്‍ത്തി അണികളുടെ സംഖ്യാബലത്തെ ആശ്രയിക്കുന്നതായിത്തീരുന്നു, അത്. ഇവിടെ, സത്യവും നീതിയും സേവനവുമെന്ന ലക്ഷ്യങ്ങളില്‍നിന്ന്, അംഗബലം, അധികാരം, പദവി എന്ന ലക്ഷ്യങ്ങളിലേക്ക് സംഘടിതമതങ്ങളും കക്ഷിരാഷ്ട്രീയവും വ്യതിചലിക്കുകയാണ്. തങ്ങളുടെ കൈകളിലുള്ള സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ ഉയര്‍ത്തിക്കാട്ടിയും അതിനെ സാധൂകരിക്കുന്ന ദൈവശാസ്ത്രസിദ്ധാന്തങ്ങളുണ്ടാക്കി വിശ്വസിപ്പിച്ചും സ്വര്‍ഗ്ഗത്തിലേക്കുള്ള അനുഷ്ഠാനവഴി വെട്ടിത്തെളിച്ചുമാണ് പൗരോഹിത്യം പിന്നില്‍ ആളെ കൂട്ടുന്നതെങ്കില്‍, തങ്ങളുടെ കൈയിലുള്ള ജനക്ഷേമത്തിന്റെ താക്കോലുകള്‍ കാട്ടിയും അതിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിപ്പിച്ചും അതുമായി യാതൊരു ബന്ധവുമില്ലാത്ത പ്രായോഗികരാഷ്ട്രീയത്തിന്റെ അടവുനയങ്ങളിലേക്ക് ആകര്‍ഷിച്ചുമാണ് രാഷ്ട്രീയകക്ഷികള്‍ ആള്‍ക്കൂട്ടശക്തികളാകുന്നത്. രണ്ടിടത്തും അധികാരമാണ്, സേവനമോ ജനങ്ങളുടെ ഐശ്വര്യമോ അല്ല ലക്ഷ്യം. അധികാരം അതില്‍ത്തന്നെ ദുഷിപ്പാകയാല്‍ അധികാരസ്ഥാനങ്ങളും അധികാരികളും ദുഷിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് യഥാര്‍ത്ഥമതം അധികാരമുക്തമായിരിക്കും എന്നു പറയുന്നത്. ആത്മീയതയുടെ ഉള്ളടക്കം സ്‌നേഹവും സേവനവുമാണെന്നു പ്രബോധിപ്പിക്കേണ്ട മതം ഒരു അധികാരകേന്ദ്രമാകുകയെന്നത് അതില്‍ത്തന്നെ വിരോധാഭാസമാണല്ലോ. മതം, വെളിച്ചം പ്രസരിപ്പിക്കുന്ന ദീപസ്തംഭംപോലെ, അല്ലെങ്കില്‍ അരിമാവിനു മാര്‍ദ്ദവം നല്‍കുന്ന പുളിമാവുപോലെ ആയിരുന്നാല്‍ മതി, അത് മനുഷ്യനെ സത്യത്തിലേക്കു വഴിനടത്തുകയും മനുഷ്യഹൃദയങ്ങളെ ആദ്രമാക്കി ആത്മീയതനിറയ്ക്കുകയും ചെയ്തുകൊള്ളും. അതോടെ വിഭാഗീയതകള്‍ അസ്തമിക്കുകയും കാര്യങ്ങളെ ഏകാത്മകമായി കാണാന്‍ മനുഷ്യര്‍ പ്രാപ്തരാകുകയും ചെയ്യും.
അങ്ങനെ വരുമ്പോള്‍, ഈ ദര്‍ശനത്തിന്റെതന്നെ കര്‍മ്മമണ്ഡലമായി രാഷ്ട്രീയം മാറും. അപ്പോള്‍ അടിസ്ഥാനദര്‍ശനത്തില്‍നിന്നു വ്യതിചലിപ്പിക്കുന്ന വിഭാഗീയ പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിക്കും. പരസ്പരം തോല്പിക്കാന്‍ കച്ചകെട്ടിനില്‍ക്കുന്ന വിഭാഗീയ കക്ഷിരാഷ്ട്രീയവും അസ്തമിക്കും. പകരം, ആഗോളമാനവികതയുടെ അടിസ്ഥാനത്തില്‍ സൗഹാര്‍ദ്ദത്തിലും സഹവര്‍ത്തിത്വത്തിലും ഒപ്പം, പ്രാദേശിക സ്വാശ്രിതത്വത്തിലും ആഗോള പരസ്പരാശ്രിതത്വത്തിലും പുലരുന്ന ഒരു പ്രാദേശിക-ആഗോളകുടുംബവ്യവസ്ഥിതിക്കു രൂപംകൊടുക്കാനുള്ള നവരാഷ്ട്രീയം ഉദയംകൊള്ളും. അത് ഗ്രാമസ്വരാജ് ആവിഷ്‌ക്കരിക്കാനുള്ള, ദൈവരാജ്യം സ്ഥാപിക്കാനുള്ള, യഥാര്‍ത്ഥ കമ്യൂണിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാനുള്ള നവോത്ഥാനരാഷ്ട്രീയമായിരിക്കും.
ഇതൊക്കെ എന്നെങ്കിലും സംഭവിക്കുമോ, ഇതെല്ലാം വെറും സ്വപ്നഭാവനകള്‍ മാത്രമല്ലേ എന്ന ചോദ്യത്തിന്, മനുഷ്യന്‍ ആത്മീയമായി ഉണര്‍ന്നാല്‍ സാധിക്കും എന്നുതന്നെയാണു പറയാനുള്ളത്. അതു സാധിക്കും എന്ന ഉറപ്പും അതു സാധിച്ചെടുക്കാനുള്ള ആഹ്വാനവുമാണ്, ''നിങ്ങള്‍ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കില്‍ ഇവയൊക്കെയുംകൂടി നിങ്ങള്‍ക്കു നല്‍കപ്പെടും'' (മത്താ. 6:33) എന്ന വാക്കുകളിലൂടെ യേശു മനുഷ്യകുലത്തിനു നല്‍കിയത്. ''ഇന്ത്യ അതിന്റെ സ്‌നേഹസിദ്ധാന്തം മതപരവും രാഷ്ട്രീയവുമായ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍, സ്വരാജ് സ്വര്‍ഗ്ഗത്തില്‍നിന്നു താനേ ഇറങ്ങിവരുമായിരുന്നു'' ('യങ് ഇന്ത്യ' ജനുവരി 1921) എന്ന ഗാന്ധിജിയുടെ വാക്കുകളും മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ ഒരു നവലോകത്തിന്റെ സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. 'ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും ഓരോരുത്തര്‍ക്കും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിഭവങ്ങള്‍ ലഭ്യമാക്കുകയുംചെയ്യുന്ന' വര്‍ഗ്ഗരഹിത കമ്മ്യൂണിസ്റ്റ് സമൂഹത്തെപ്പറ്റി മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതും ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്. ആലോചിച്ചുനോക്കിയാല്‍, ഓരോ മനുഷ്യന്റെയും ജന്മലക്ഷ്യംതന്നെ ഇത്തരമൊരു സ്വര്‍ഗ്ഗസൃഷ്ടി ഈ ലോകത്തില്‍ നടത്താന്‍ ആവതു പരിശ്രമിക്കുകയും അതില്‍ ആനന്ദം കൊള്ളുകയുമെന്നതാണെന്നു കാണാനാവും. അതുകൊണ്ട്, മാനുഷികമായ ഒരു നവലോകസാധ്യതയെക്കുറിച്ചു പറയുമ്പോള്‍, ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്കോ കോണ്‍ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ, അതൊരു ഉട്ടോപ്യന്‍ സ്വപ്നമാണെന്നു പറഞ്ഞ് അവഗണിക്കാനാവില്ലതന്നെ. അവഗണിക്കുന്നപക്ഷം, ഏതെല്ലാം മത-രാഷ്ട്രീയ ലേബലുകളിലറിയപ്പെടുന്നവരായാലും അവര്‍, പാശ്ചാത്യ 'ക്രിസ്തുമതം' ജന്മംകൊടുത്തതും മുതലാളിത്തമെന്നറിയപ്പെടുന്നതുമായ ഇന്നത്തെ വ്യാവസായിക-കമ്പോളവ്യവസ്ഥിതിയെ, മാമോന്‍ വ്യവസ്ഥിതിയെ, പരോക്ഷമായിട്ടെങ്കിലും അംഗീകരിക്കുന്നവരോ തികച്ചും നിസംഗരായ അരാഷ്ട്രീയവാദികളോ ആണെന്നു പറയേണ്ടിവരും. ദൗര്‍ഭാഗ്യവശാല്‍, പുരോഗമനപരമെന്നു വിശ്വസിക്കപ്പെടുന്ന കമ്യൂണിസ്റ്റുപാര്‍ട്ടികളുള്‍പ്പെടെ കേരളത്തിലെ എല്ലാ മുഖ്യധാരാരാഷ്ട്രീയകക്ഷികളും അവയുടെ അണികളും ഇന്ന് ഈ വിഭാഗത്തിലാണുള്ളത്.
അതുകൊണ്ടാണ്, മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ ഒരു രാഷ്ട്രീയത്തെപ്പറ്റി അലറിപ്പറഞ്ഞാലും, ഇന്നത്തെ ശക്തിരാഷ്ട്രീയ കോലാഹലങ്ങളില്‍പ്പെട്ട് അതെല്ലാം മുങ്ങിപ്പോകുന്ന ദുരവസ്ഥ നിലനില്‍ക്കുന്നത്; അതെല്ലാം മരുഭൂമിയില്‍ വിളിച്ചു പറയുന്നവരുടെ ശബ്ദമെന്നപോലെ അമര്‍ന്നടങ്ങുന്നതായി തോന്നപ്പെടുന്നത്. എങ്കിലും, പ്രവാചകര്‍ സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും; കേള്‍ക്കാന്‍ കാതുള്ളവരെത്തേടി ആ ശബ്ദവീചികള്‍ എട്ടുദിക്കുകളിലേക്കും പാഞ്ഞുകൊണ്ടിരിക്കും. ഏതെങ്കിലും നല്ലമണ്ണില്‍ എന്നെങ്കിലും പതിക്കുമെന്ന പ്രത്യാശയോടെ വിതക്കാര്‍ വിത്തു വിതച്ചു കൊണ്ടേയിരിക്കും... കൂരിരുട്ടില്‍ രജതരേഖകള്‍ വരയ്ക്കുകയെന്നത് പ്രവാചകധര്‍മ്മമാണ്. അവ പലപ്പോഴും ഒന്നു മിന്നിത്തെളിഞ്ഞു മാഞ്ഞുപോകുമെങ്കിലും വെളിച്ചം എന്ന ഒന്നുണ്ട് എന്ന ബോധം മനുഷ്യരില്‍ ഇടയ്ക്കിടെ ഉണര്‍ത്താന്‍ അതുതകുന്നു. അല്ലെങ്കില്‍, തങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന ഇരുട്ടാണ് വെളിച്ചമെന്ന അബദ്ധധാരണയില്‍ ജനങ്ങള്‍ ഉറച്ചുപോകും. മനുഷ്യന്റെ സമഗ്രമായ ജീവിതദര്‍ശനത്തെ മറയ്ക്കുന്ന പുരോഹിതദൈവശാസ്ത്രങ്ങളും കക്ഷിരാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുമാണ് മനുഷ്യന്റെ കാഴ്ചയെ മറച്ചു നില്‍ക്കുന്ന ഇന്നത്തെ ഇരുട്ട്. കട്ടിയാര്‍ന്ന ഈ ഇരുള്‍ക്കണ്ണടകള്‍ എടുത്തുമാറ്റാന്‍ മനുഷ്യര്‍ തയ്യാറായാല്‍ മാത്രംമതി, അവര്‍ക്ക് മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും തെളിവാര്‍ന്ന കാഴ്ച ലഭിക്കാന്‍.
ഈ ഇരുള്‍ക്കണ്ണടകളുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമായ മുഖ്യധാരാമതങ്ങള്‍ക്കും മുഖ്യധാരാരാഷ്ട്രീയകക്ഷികള്‍ക്കും വിധേയരായി അതേ മുഖ്യധാരകളില്‍ ഒഴുകുന്നവരാണ് ജനങ്ങളും എന്നതിനാല്‍, അതഴിച്ചുമാറ്റൂ എന്ന ആഹ്വാനത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നു പ്രത്യക്ഷമായ സ്വീകാര്യത വളരെ കുറഞ്ഞിരിക്കും എന്ന് ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. അതുകൊണ്ട്, ഈ രംഗങ്ങളിലേക്കിറങ്ങുന്നവര്‍ പെട്ടെന്നൊരു വിജയം മുന്നില്‍ കാണുന്നവരല്ല. അവരെ സംബന്ധിച്ച് പ്രസക്തമായ നവീനാശയങ്ങളുടെ വിത്തുകള്‍ ജനഹൃദയങ്ങളില്‍ വിതയ്ക്കുക എന്ന ലക്ഷ്യമേയുള്ളൂ. ഇലക്ഷനിലാകുമ്പോള്‍ മത-രാഷ്ട്രീയഗുണ്ടകളുടെ കല്ലേറുകൊള്ളാതെ നിന്ന് എത്ര പ്രസംഗങ്ങള്‍ വേണമെങ്കിലും നടത്താമല്ലോ. അതുകൊണ്ട് അതവസരമാക്കുന്നുവെന്നുമാത്രം. ഇപ്പോഴല്ലെങ്കില്‍ പിന്നീട് അതു ഫലം കൊയ്തുകൊള്ളും എന്നവര്‍ക്കറിയാം.
അനീതിയും അക്രമവും അഴിമതിയും നിറഞ്ഞ ഇന്നത്തെ കേരളരാഷ്ട്രീയരംഗം ഒരു ശുദ്ധീകരണപ്രക്രിയക്കു വിധേയമാകേണ്ടതുണ്ട് എന്നു ചിന്തിക്കുന്ന കഴിവും സ്വഭാവശുദ്ധിയുമുള്ള എത്രയെങ്കിലും പ്രബുദ്ധ വ്യക്തികള്‍ കേരളത്തിലെ ഓരോ നിയോജകമണ്ഡലത്തിലും ഉണ്ടാകും. എന്നാല്‍, നിലവിലുള്ള കക്ഷിരാഷ്ട്രീയസംവിധാനത്തില്‍ അവര്‍ക്കൊന്നുംതന്നെ തിരഞ്ഞെടുപ്പുപ്രക്രിയയില്‍ ഫലപ്രദമായി ഇടപെടാനോ ഭാഗഭാക്കാകാനോ കഴിയുന്നില്ല. ഇന്നത്തെ തിരഞ്ഞെടുപ്പു സമ്പ്രദായം അതില്‍ത്തന്നെ അനീതിനിറഞ്ഞതും കക്ഷിരാഷ്ട്രീയപക്ഷപാതിത്വമുള്ളതുമാണ് എന്നതാണിതിനു കാരണം. അധികാരശക്തിയും പണശക്തിയുമുള്ള പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ, നിസ്വരായ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനിറങ്ങുന്നതിനെ, മല്ലന്മാരും പട്ടിണിക്കോലങ്ങളും തമ്മില്‍ ഗുസ്തിയില്‍ മത്സരിക്കുന്നതിനോടാണ് ഉപമിക്കാവുന്നത്. എങ്കില്‍പ്പിന്നെ എന്തിനു മത്സരിക്കാനിറങ്ങുന്നു എന്നാണ് ചോദ്യമെങ്കില്‍, ഉത്തരവാദിത്വമുള്ള പൗരന്മാര്‍ എന്ന നിലയിലുള്ള അവകാശവും കടമയും നിര്‍വ്വഹിക്കാന്‍ എന്നാണുത്തരം. രാഷ്ട്രകാര്യങ്ങള്‍ രാഷ്ട്രീയമല്ലന്മാരുടെ തന്നിഷ്ടത്തിനു വിട്ടുകൊടുക്കുന്നത് അപകടകരമാണ് എന്ന തിരിച്ചറിവിന്റെ ഉള്‍ത്തള്ളലില്‍, സാഹസികത കൈമുതലാക്കിയാണ് സംശുദ്ധരാഷ്ട്രീയത്തിന്റെ സന്ദേശവാഹകരാകാന്‍ ചിലര്‍ കഷ്ട-നഷ്ടങ്ങള്‍ സഹിച്ച് സ്വതന്ത്രരായി ഇലക്ഷനില്‍ മത്സരിക്കാന്‍ തയ്യാറാകുന്നത്. പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കില്ലാത്ത വളരെയേറെ കടമ്പകള്‍ കടന്നെങ്കില്‍ മാത്രമേ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനും പ്രചാരണത്തിനാവശ്യമായ മൈക്ക് സാങ്ക്ഷനുംമറ്റും ലഭിക്കാനും സാധിക്കൂ എന്നതാണവസ്ഥ. ഇതെല്ലാം കഴിഞ്ഞാലും പ്രചാരണത്തിന്റെ മാനദണ്ഡം പണമൊഴുക്കാനുള്ള കഴിവാണ് എന്നു വരുന്നിടത്ത്, എത്ര പ്രഗത്ഭരായ സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെയും വിജയസാധ്യത മങ്ങിപ്പോകുകയാണ്. അതുകൊണ്ടാണ്, മന്ത്രി, സുപ്രീം കോടതി ജഡ്ജി, ലോകപ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നെല്ലാമുള്ള നിലകളില്‍ വിഖ്യാതനായിരുന്ന ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് വെറും 200-ല്‍ താഴെ വോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്.
പ്രചാരണത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യമായ അവസരം നല്‍കുകയും അതു ഗവണ്‍മെ ന്റിന്റെ ചെലവിലാക്കുകയും ചെയ്താല്‍മാത്രമേ ഇന്ന് ഈ രംഗത്തുള്ള അസമത്വവും അനീതിയും കുറെയെങ്കിലും ഒഴിവാക്കപ്പെടുകയുള്ളൂ. (അഡ്വ. ഇന്ദുലേഖയുടെ തിരഞ്ഞെടുപ്പുയോഗങ്ങളിലെല്ലാം ഊന്നിപ്പറഞ്ഞ ഒരു കാര്യം ഇതായിരുന്നു.) ഇതോടൊപ്പം യഥാര്‍ത്ഥ മതബോധമുണര്‍ത്തി ഇന്നത്തെ മതങ്ങളിലും, യഥാര്‍ത്ഥ രാഷ്ട്രീയബോധമുണര്‍ത്തി ഇന്നത്തെ രാഷ്ട്രീയപാര്‍ട്ടികളിലുമുള്ള ജനങ്ങളുടെ അന്ധവിശ്വാസം കുറച്ചുകൊണ്ടുവരുവാനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി നടത്താനായാല്‍, ഇപ്പോള്‍ നിരാശിതരായി ഒതുങ്ങിക്കഴിയുന്ന സ്വഭാവഗുണവും കാഴ്ചപ്പാടും സേവനസന്നദ്ധതയുമുള്ള ധാരാളം പ്രഗത്ഭമതികള്‍ രാഷ്ട്രീയരംഗത്തേക്കു കടന്നുവരുകയും നീതിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ രാഷ്ട്രീയാന്തരീക്ഷം ഇവിടെ സംജാതമാകുകയും ചെയ്യും.
യേശുവിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്ന ആയിരങ്ങള്‍, യഹൂദപൗരോഹിത്യം യേശുവിനെ കുറ്റാരോപിതനാക്കിയതോടെ, 'അവനെ ക്രൂശിക്കുക' എന്ന് ആര്‍ത്തുവിളിക്കുകയാണല്ലോ ചെയ്തത്. അതുപോലെ തന്നെയാണ്, സാമൂഹികനവോത്ഥാനത്തിനിറങ്ങുന്നവരെ എക്കാലത്തും ജനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ ബോധ്യമുള്ളവര്‍ക്കുമാത്രമേ ഈ രംഗത്ത് ഉറച്ചുനിന്നു പ്രവര്‍ത്തിക്കാനാവൂ. യേശുവിന്റെ ആശയങ്ങള്‍ വൈകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്തു എന്നതുപോലെ, ശരിയായ ദിശയിലുള്ള ഒരു പ്രവര്‍ത്തനവും പാഴല്ല എന്ന ഉള്‍ബോധ്യവും തളരാത്ത പ്രവര്‍ത്തനത്തിന് ആവശ്യമാണ്.

-എഡിറ്റര്‍

ചാവേർപ്പട

 ചാവേർപ്പട                                                                                                                                                   പൗരോഹിത്യത്തെ തിരുത്തുവാനും അവരുടെ ചതിക്കെണിയിൽ നിന്നും ജനത്തെ രക്ഷിക്കുവാനും വെറും മൂന്നരക്കൊല്ലം ശ്രമിച്ചതിന് ക്രിസ്തുവിനു കൂലിയായി കുരിശിൽ തൂങ്ങേണ്ടിവന്നു എന്നറിയാമെങ്കിലും / പുരോഹിതനെ തൊട്ടാൽ കൈമാറും എന്നതും അറിയാമെങ്കിലും [തൂറിയവനെ ചുമന്നാൽ ചുമന്നവനും നാറും എന്നതുപോലെ] വരാവുന്ന എല്ലാ ആപത്തുകളും മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് ഒരു ചാവേർപ്പടയെന്നോണം സത്യജ്വാലാലയും, അല്മായ ശബ്ദവും അതിലെ പ്രവർത്തകരും, പ്രവർത്തിക്കുന്നത് !നാസറായന്റെ ഹൃദയം കവർന്ന ജോസെപ് പുലിക്കുന്നേലിന്റെ കേരള ഘടക നേതാക്കളായി ആയിരങ്ങൾ ഓരോ ഗ്രാമങ്ങളിലും പള്ളികളിലും ഉണർന്നുകഴുഞ്ഞു എന്ന കാലത്തിന്റെ കേളി കാണാതെ കണ്ണടച്ചു ഇരുട്ടാക്കുന്ന ളോഹാധാരികളെ നിങ്ങൾ കണ്ണുതുറന്നാലും കുരുടന്മാർ തന്നെ !                                                                                           "                                                                          "എന്റെ കുരിശു എടുത്തു എന്നെ അനുഗമിക്ക" എന്ന ക്രിസ്തുവിന്റെ യുദ്ധകാഹളം ഹൃദയത്തിൽ സദാ കേട്ടുകൊണ്ടാണീ ഓരോ പേനായും  ചലിക്കുന്നതു ! അവന്റെ ജീവന്റെ രക്തം  തൂലികയിൽ മുക്കി എഴുതുന്ന ഈ അക്ഷരങ്ങളെ മായിച്ചു കളയാൻ ഒരു സഭയും , മെത്രാനും, കാപ്പിയാര് മൂത്ത കത്തനാരും, പള്ളിദാദാക്കളും വൃഥാ ശ്രമിക്കേണ്ടതില്ല .. !                                                                                                 കഴിഞ്ഞ ദിവസങ്ങളിൽ എന്നെ ഭീഷണിപ്പെടുത്തി ഒരു മെത്രാൻഗുണ്ടാ എന്നെ സോഷ്യൽ മീഡിയാകളിലൂടെ വിരട്ടാൻ ശ്രമിക്കുന്നു ! ആപയ്യൻ എന്റെ സ്നേഹിതന്റെ,ഒരകന്ന ചാർച്ചക്കാരന്റെ മകനായതു് കൊണ്ടും , "പ്രതികാരം യഹോവയ്ക്കുള്ളത്" എന്നത് മനസിൽ പണ്ടേ ഉറച്ചതുകൊണ്ടും എനിക്കവനോടും അവന്റെ ഭോഷത്തരത്തിനോടും തികഞ്ഞ മൗനം തന്നെയാണ്! കുപ്പായമിട്ട് ആഭാസത്തരം  ചെയ്യുന്നവനെ ന്യായവിധിനാളിൽ കർത്താവും അപ്പനും മാലാഖമാരും കൂടി കൈകാര്യം ചെയ്യട്ടെ !കുരിശുമാലനെഞ്ചിലും , കയ്യിൽ വലിയ സ്വർണ്ണക്കുരിശുമിട്ടുകൊണ്ടു നടക്കുന്ന ഇതുങ്ങളെ  കുരിശിൽ മരിച്ചവനും ഭയക്കും എന്നിവർക്കുറപ്പായതിനാലാണ് ഇങ്ങനെ ഇവർ വിലസുന്നത് ! "സംഭവാമി യുഗേ യുഗേ" എന്ന ശ്രീക്രിഷ്ണവചനപ്രകാരം ഈ അനീതിമോന്മാരെ കൈകാര്യം ചെയ്യാൻ ഇവിടെ 'ഹിന്ദുമൈത്രി' ഉണരുകതന്നെ ചെയ്യും നിശ്ചയം ! ദൈവത്തെയും മനുഷ്യരെയും ശങ്കിക്കാത്ത മനസുകളെ നിങ്ങൾക്കു ഹാ കഷ്ടം!     സാമുൽകൂടൽ .

Saturday, June 25, 2016

തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ അഡ്വ. ഇന്ദുലേഖയ്‌ക്കൊപ്പം

ഷാജു ജോസ് തറപ്പേല്‍[തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ അഡ്വ. ഇന്ദുലേഖയ്‌ക്കൊപ്പം മുഴുവന്‍സമയവും പങ്കെടുത്ത ലേഖകന്‍ KCRM നിര്‍വ്വാഹകസമിതിയംഗം]


അങ്ങനെ ഒരു തെരഞ്ഞെടുപ്പുംകൂടി അവസാനിച്ചു. നാട്ടില്‍ പണത്തിന്റെയും മദ്യത്തിന്റെയും കുത്തൊഴുക്കില്‍പ്പെട്ടു നട്ടംതിരിഞ്ഞ ജനം എന്തു ചെയ്യണമെന്നറിയാതെ എവിടെയൊക്കെയോ വോട്ടുകുത്തി. ആരൊക്കെയോ ജയിച്ചു. ഈ ആരവത്തിനിടയിലും, പണം ധൂര്‍ത്തടിക്കാതെ, എന്നാല്‍ ന്യായമായ പ്രചരണം നടത്തിക്കൊണ്ട്, നിയോജകമണ്ഡലത്തിന്റെ ഓരോ കോണിലുമെത്തി ഒരു സംശുദ്ധരാഷ്ട്രീയത്തിന്റെ സന്ദേശവാഹക എന്ന നിലയില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അഡ്വ. ഇന്ദുലേഖാ ജോസഫിനു സാധിച്ചു. വളരെ കുറഞ്ഞ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ട് ഒരു സ്ഥാനാര്‍ത്ഥിക്ക് നിയോജകമണ്ഡലത്തിലെ ഓരോ സമ്മതിദായകന്റെയും മനസ്സില്‍ ഇടംനേടാനാകും എന്ന് അഡ്വ. ഇന്ദുലേഖ തെളിയിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ഒരു നിയോജകമണ്ഡലമായിരുന്നു, പൂഞ്ഞാര്‍. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലം, ചതുഷ്‌കോണമത്സരം നടന്ന മണ്ഡലം, അതിനെല്ലാമുപരി നൂതനമായ ആശയങ്ങള്‍ ജനമനസ്സില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചുകൊണ്ട് മത്സരിച്ച ഇന്ദുലേഖയുടെ സാന്നിദ്ധ്യം. അവസാന സമയത്ത് ഇന്ദുലേഖയെക്കാളും ശ്രദ്ധിക്കപ്പെട്ടത് അവരുടെ ചിഹ്നമായ പച്ചമുളകായിരുന്നു.
പൂഞ്ഞാര്‍ നിയോജകമണ്ഡലം 9 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമാണ്. മലകളും കുന്നുകളുമൊക്കെ അടങ്ങിയ ഒരു ഭൂപ്രദേശം. കാര്‍ഷികമേഖലയിലുള്ള സാധാരണക്കാരായ മനുഷ്യരാണ് മഹാഭൂരിപക്ഷവും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും രാഷ്ട്രീയമില്ലാത്തവരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശം. ഇതിന്റെ ഓരോ മുക്കിലും മൂലയിലും എത്തുക എന്നുള്ളത് വളരെ ശ്രമകരമാണ്. എങ്കിലും കഴിയുന്നത്ര എല്ലാ പ്രദേശങ്ങളിലും എത്താനും നൂതനമായ തന്റെ രാഷ്ട്രീയ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഇന്ദുലേഖയ്ക്കു സാധിച്ചു. എല്ലാ പ്രദേശങ്ങളിലും ഇന്ദുലേഖയെ ശ്രവിക്കുവാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഇന്ദുലേഖ മുന്നോട്ട് വച്ച ആശയങ്ങളോട് അഭിപ്രായവ്യത്യാസമുള്ള ആരെയും ഒരു സ്ഥലത്തും കാണാന്‍ സാധിച്ചില്ല. പൂര്‍ണ്ണമായും സ്വീകരിക്കാവുന്ന കാര്യങ്ങളാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.
അഡ്വ. ഇന്ദുലേഖയുടെ ഇലക്ഷന്‍ പ്രചാരണപര്യടനം, ഒരു രാഷ്ട്രീയവിദ്യാഭ്യാസപര്യടനം കൂടിയായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. ഇലക്ഷന്‍ അനൗണ്‍സ്‌മെന്റിനെക്കുറിച്ചും അതുതന്നെ പറയാനാകും. എല്ലാ മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍, ബാലിശമായ പാരഡിഗാനങ്ങളുടെ അകമ്പടിയോടെ എതിര്‍മുന്നണികളെയും സ്ഥാനാര്‍ത്ഥികളെയും വിമര്‍ശിച്ചുകൊണ്ടുള്ള വിലകുറഞ്ഞ അനൗണ്‍ സ്‌മെന്റ് രീതി അവലംബിച്ചപ്പോള്‍, ഇന്ദുലേഖയുടെ അനൗണ്‍സമെന്റ്, അവരുടെ പ്രസംഗംപോലെതന്നെ, കേരളരാഷ്ട്രീയരംഗത്ത് ആവശ്യം വരുത്തേണ്ട മാറ്റങ്ങളെ വളരെ ആകര്‍ഷകമായി എണ്ണിയെണ്ണി പറഞ്ഞുള്ള ഒരുതരം രാഷ്ട്രീയബോധനമായിരുന്നു. ഇന്ദുലേഖയുടെ അനുജത്തി കുമാരി ചിത്രലേഖയുടെ സ്ഫുടവും സുന്ദരവുമായ ശബ്ദത്തിലുള്ള ഈ അനൗണ്‍സ്‌മെന്റുകള്‍ രാവിലെ 10 മണിമുതല്‍ രാത്രി 9 മണിവരെ എല്ലാ ദിവസവും പൂഞ്ഞാര്‍ നിയോജകമണ്ഡലമാകെ അലയടിച്ചിരുന്നു. (റിക്കോര്‍ഡു ചെയ്ത ഈ അനൗണ്‍സമെന്റ് കേള്‍ക്കാന്‍, മെയ് 11-ലെ 'അല്‍മായശബ്ദം' ബ്ലോഗ് സന്ദര്‍ശിക്കുക.) 
കൂട്ടിക്കല്‍ പഞ്ചായത്തിലാണ് ഇന്ദുലേഖയ്ക്ക് ഏറ്റവും ആവേശോജ്വലമായ സ്വീകരണം ലഭിച്ചത്. ഏന്തയാര്‍, ഇളംകാട്, കൂട്ടിക്കല്‍ എന്നീ ഗ്രാമപ്രദേശങ്ങളില്‍ വന്‍ ജനക്കൂട്ടമാണ്, പ്രസംഗം കേള്‍ക്കാന്‍ ഉണ്ടായിരുന്നത്. കൂട്ടിക്കല്‍ ടൗണില്‍ പ്രസംഗം നടന്നുകൊണ്ടിരിക്കെ, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യോഗം ആരംഭിക്കേണ്ട സമയം ആയതുകൊണ്ട് പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നതുപ്രകാരം, വീണ്ടും ഒരു ദിവസംകൂടി കൂട്ടിക്കലില്‍ എത്തി ഇന്ദുലേഖ തന്റെ രാഷ്ട്രീയം വിശദീകരിക്കുകയുണ്ടായി. എരുമേലി, മുണ്ടക്കയം, കോരുത്തോട്, പുഞ്ചവയല്‍, പമ്പാവാലി, മുട്ടപ്പള്ളി, മുക്കൂട്ടുതറ എന്നീ പ്രദേശങ്ങളിലെല്ലാം ഇന്ദുലേഖയെ കേള്‍ക്കാന്‍ വന്‍ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. പ്രചാരണയാത്രാമധ്യേ, പല സ്ഥലങ്ങളിലും ജനങ്ങള്‍ വാഹനം കൈകാട്ടി നിര്‍ത്തിച്ച്, ഒരു പ്രസംഗം നടത്തിയിട്ടേ പോകാവൂ എന്നഭ്യര്‍ത്ഥിച്ച ഹൃദ്യമായ അനുഭവങ്ങളുമുണ്ടായി. അവിടെയെല്ലാം ഇന്ദുലേഖ അവരോടു സംസാരിക്കുകയും ചെയ്തു. അങ്ങനെ നല്ല ആശയങ്ങള്‍ കേള്‍ക്കുന്നതിന് ഇന്നാട്ടിലെ ജനങ്ങള്‍ സന്നദ്ധരാണ് എന്നു തെളിയിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിനു 3 ദിവസംമുന്‍പ് മെയ് 13-ാം തീയതി വൈകുന്നേരം ഗഇഞങ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ മാത്യു എം. തറക്കുന്നേലിന്റെ അദ്ധ്യക്ഷതയിലും KCRM-ന്റെയും JCC-യുടെയും സമുന്നതനേതാക്കളുടെ പങ്കാളിത്തത്തിലും ഈരാറ്റുപേട്ടയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത വന്‍ ജനാവലിയുടെ സാന്നിദ്ധ്യം മാത്രംമതി, നവീനവും സ്വതന്ത്രവുമായ ആശയങ്ങള്‍ ശ്രവിക്കുവാനുള്ള ജനങ്ങളുടെ അഭിവാഞ്ഛ മനസ്സിലാക്കുവാന്‍ (ഈ യോഗത്തില്‍ ഇന്ദുലേഖ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണാന്‍ മെയ് 21-ലെ 'അല്‍മായശബ്ദം' ബ്ലോഗ് സന്ദര്‍ശിക്കുക).
തെരഞ്ഞെടുപ്പില്‍ ഇന്ദുലേഖയ്ക്കു കിട്ടിയ വോട്ട് 397 ആണ്. വോട്ടിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരിശോധിച്ചാല്‍ ഇന്ദുലേഖയുടെ ഈ രാഷ്ട്രീയ ഇടപെടല്‍ ഒരു വന്‍ പരാജയമാണ് എന്നു സമ്മതിക്കേണ്ടിവരും. എന്നാല്‍ ഒരു നവരാഷ്ട്രീയത്തിന്റെ തുടക്കമെന്ന നിലയില്‍ ഇന്ദുലേഖയുടെ മത്സരവും തെരഞ്ഞെടുപ്പു പ്രചാരണവും വിജയകരമായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍. അങ്ങനെ ഒരു അനുമാനത്തിലെത്താന്‍ താഴെ സൂചിപ്പിക്കുന്ന കാര്യങ്ങളാണ് എനിക്കു പറയാനുള്ളത്:
1.       മുന്നണി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനുവേണ്ടി ചെലവാക്കുന്ന പണം ധൂര്‍ത്താണ്. 28,00,000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് അനുവദിച്ചിരിക്കുന്നത്. അതിന്റെ ഒരു 20% കൊണ്ട് ആവശ്യമായ പ്രചരണംനടത്താന്‍ സാധിക്കുമെന്ന് തെളിഞ്ഞു.
2.       ആശയപ്രചരണത്തിന് ഏറ്റവും യോജിച്ച അവസരം തെരഞ്ഞെടുപ്പാണ്. ജനങ്ങളുടെ മുമ്പില്‍ നമുക്ക് വയ്ക്കാനുള്ള ആശയങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം. മാത്രമല്ല, ജനങ്ങള്‍ അത് കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്യും. പ്രചരണത്തിലാകമാനം അതു ബോധ്യപ്പെടുകയുണ്ടായി. ഇന്ദുലേഖ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ കേള്‍ക്കാന്‍ ജനം തയ്യാറായിരുന്നു. രാഷ്ട്രീയപാര്‍ട്ടികളിലുള്ള വിശ്വാസം, സാമ്പത്തികനേട്ടം, പിന്നെ ഏതെങ്കിലും പ്രമുഖ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ വിജയസാധ്യതയുള്ള മറ്റു മുന്നണിസ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്‌തേ ഒക്കൂ എന്ന ചിന്ത... ഇതെല്ലാംകൊണ്ട് അതെല്ലാം വോട്ടായി മാറിയില്ല എന്നേ കരുതാനുള്ളൂ. അഡ്വ. ഇന്ദുലേഖ വിതച്ച നവരാഷ്ട്രീയസങ്കല്പം വേരെടുത്തു ഫലമണിയാന്‍ കുറെക്കൂടി സമയമെടുത്തേക്കാം.
3.       ഇങ്ങനെ ചിന്തിക്കുമ്പോള്‍, ഈ നവരാഷ്ട്രീയവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വിപുലമായ സാധ്യതകളാണുള്ളത് എന്നു തോന്നുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ മാത്രമല്ല, വിദേശമലയാളികള്‍വരെ, ഒരു അഴിമതിവിരുദ്ധരാഷ്ട്രീയ പ്രസ്ഥാനം ഉദയംകൊള്ളുമെങ്കില്‍ അതില്‍ പങ്കാളികളാകുവാന്‍ തയ്യാറാണെന്ന് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വളരെ വിജയകരമായിരുന്നു, ഇന്ദുലേഖയുടെ ഈ രാഷ്ട്രീയഇടപെടലും തെരഞ്ഞെടുപ്പിലുള്ള മത്സരവും പ്രചാരണവുമെന്നു പറയാന്‍ സാധിക്കും.
KCRM നേതാക്കളും പ്രവര്‍ത്തകരുമായ മാത്യു എം. തറക്കുന്നേല്‍, കെ.കെ. ജോസ് കണ്ടത്തില്‍, പ്രൊഫ. പി.സി. ദേവസ്യാ, സ്റ്റീഫന്‍ മാത്യു വെള്ളാന്തടം, ജോര്‍ജ് മൂലേച്ചാലില്‍ എന്നിവരും, ഈ ലേഖകനു പുറമെ, ഇലക്ഷന്‍ യോഗങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. ഓണ്‍ലൈന്‍ പ്രചാരണത്തിന് ശ്രീ ജോസാന്റണി നേതൃത്വം കൊടുത്തു. 'സത്യജ്വാല'യുടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ പതിപ്പ് (ഏപ്രില്‍ ലക്കം) യോഗസ്ഥലങ്ങളില്‍ വിതരണം ചെയ്യുകയുണ്ടായി.
ഒരു പുതിയ രാഷ്ട്രീയം ലക്ഷ്യംവച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ ഇവിടംകൊണ്ട് അവസാനിപ്പിച്ചുകൂടാ എന്നാണ് ഈ ലേഖകനു പറയാനുള്ളത്. ഇതിനു തുടര്‍ച്ച ഉണ്ടാകണം. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, കേരളത്തില്‍ ഒരു 'ആം ആദ്മി' പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനം നടക്കണം. അതിനു നേതൃത്വം കൊടുക്കുവാനുള്ള കഴിവും കരുത്തും കാഴ്ചപ്പാടും അഡ്വ: ഇന്ദുലേഖാ ജോസഫിനുണ്ട് എന്നാണ് ഈ ലേഖകന്റെ വിലയിരുത്തല്‍.

ഫോണ്‍: 9496540448

അഡ്വ. ഇന്ദുലേഖയുടെയും KCRM-ന്റെയും 

ഇലക്ഷന്‍ഇടപെടല്‍ - അവലോകനം

2016 ജൂണ്‍ 25, ശനിയാഴ്ച 2 pm മുതല്‍, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍
അദ്ധ്യക്ഷന്‍ : കെ. ജോര്‍ജ് ജോസഫ് 
(KCRM സംസ്ഥാന പ്രസിഡന്റ്)
ഇന്ദുലേഖയ്ക്ക് KCRM-ന്റെ പിന്തുണ - ഒരു വിലയിരുത്തല്‍ : മാത്യു എം. തറക്കുന്നേല്‍ 
(കണ്‍വീനര്‍, KCRM ഇലക്ഷന്‍ കമ്മിറ്റി)
അഡ്വ. ഇന്ദുലേഖയുടെ ഇലക്ഷന്‍
പ്രചാരണം-ഒരു വിലയിരുത്തല്‍ : ഷാജു ജോസ് തറപ്പേല്‍ (പ്രചാരണത്തില്‍ ഉടനീളം പങ്കെടുത്ത KCRM നിര്‍വ്വാഹകസമിതിയംഗം)
ഇലക്ഷന്‍ ഫലം - 
സ്ഥാനാര്‍ത്ഥിയുടെ കാഴ്ചപ്പാടില്‍ : അഡ്വ. ഇന്ദുലേഖ

പൂഞ്ഞാറിലെ ജനവിധി : ജോസഫ് വെളിവില്‍ (JCC സംസ്ഥാന പ്രസിഡന്റ്)
-വിലയിരുത്തലുകള്‍ : അഡ്വ. വര്‍ഗ്ഗീസ് പറമ്പില്‍ 
(JCC മുന്‍ സംസ്ഥാന ജന. സെക്രട്ടറി)
: െ്രക.കെ. ജോസ് കണ്ടത്തില്‍ 
(KCRM സംസ്ഥാന ജന. സെക്രട്ടറി)
: റെജി ഞള്ളാനി (KCRM സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി)
: അഡ്വ. ഡോ. ചെറിയാന്‍ ഗൂഡല്ലൂര്‍
പൊതുചര്‍ച്ച :
കേരളത്തില്‍ ഒരു നവരാഷ്ട്രീയത്തിനു തുടക്കംകുറിക്കുക എന്ന ലക്ഷ്യത്തോടെ, ഒരു KCRM കുടുംബാംഗമായ അഡ്വ. ഇന്ദുലേഖ നടത്തിയ ഇലക്ഷന്‍ ഇടപെടലിനെക്കുറിച്ചു നടത്തുന്ന ഗൗരവപൂര്‍ണ്ണമായ ഈ വിലയിരുത്തല്‍ പരിപാടിയില്‍ സംബന്ധിക്കാനും ഇടപെട്ടു സംസാരിക്കാനും എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
കെ.കെ. ജോസ് കണ്ടത്തില്‍ (8547573730)
(KCRM സംസ്ഥാന ജന. സെക്രട്ടറി)