Translate

Monday, February 8, 2016

ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും തിരുവിതാംകൂറും


(ദിവാൻ സർ സി പി രാമസ്വാമി അയ്യരെ ഒരു വില്ലനായിട്ടാണ് സവർണ്ണരായവരും  ക്രിസ്ത്യൻ ലോകവും കമ്മ്യൂണിസ്റ്റുകാരും കരുതുന്നത്. സി പി  ഒരു കമ്മ്യൂണിസ്റ്റു വിരോധിയായതുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ വെറുക്കുന്നു.  സ്കൂളുകൾ ദേശവല്ക്കരിക്കാൻ ശ്രമിച്ചതുകൊണ്ട് പള്ളിക്കൂറുള്ള  ക്രിസ്ത്യാനികളും വെറുക്കുന്നു. അവർണ്ണർക്ക് അമ്പലത്തിൽ പ്രവേശനം കൊടുത്തതുകൊണ്ട്‌ സവർണ്ണരും വെറുക്കുന്നു.   അദ്ദേഹം വില്ലനോ മഹാനോ? വായനക്കാർ തീരുമാനിക്കുക)


By ജോസഫ് പടന്നമാക്കൽ

സർ സി.പി. യെന്ന പേരിൽ വിഖ്യാതനായിരുന്ന  സചീവോത്തമ സർ ചെത്പത് പട്ടാഭിരാമ രാമസ്വാമി അയ്യർ,  തിരുവിതാംകൂർ  ദിവാനും രാഷ്ട്ര തന്ത്രജ്ഞനും പ്രസിദ്ധനായ വക്കീലും ഭരണാധികാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു. രാജവംശം നിലവിൽ നിന്നിരുന്ന തിരുവിതാംകൂറിൽ 1936 മുതൽ 1947 വരെ ദിവാനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ നിയമം, രാഷ്ട്രീയം, രാജ്യഭരണം, സാമൂഹികം, വിദ്യാഭ്യാസം  ജീവ കാരുണ്യം, സാഹിത്യം, ബൌദ്ധികം എന്നീ തലങ്ങളിൽ ആറു പതിറ്റാണ്ടോളം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ആധിപത്യം സ്ഥാപിച്ചു.സ്വതന്ത്ര ഭാരതത്തിന്റെ ഉദയത്തിൽ രാഷ്ട്ര നിർമ്മാണത്തിനുള്ള സി. പി യുടെ അമൂല്യ സംഭാവനകൾ  സ്തുത്യർഹമായിരുന്നു.


ലോർഡ്‌ വേവലിന്റെ പേരിലുള്ള വൈസറോയി ജേർണലിൽ തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരെ വിശേഷിപ്പിച്ചിരിക്കുന്നത് 'അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വിദഗ്ധനായ ഭരണാധികാരിയായിരുന്ന മഹത് വ്യക്തി'യെന്നായിരുന്നു.   തിരുവിതാം കൂർ മഹാരാജാവ് ശ്രീ  ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ പറഞ്ഞത്  'സത്യമോ അസത്യമോ എന്താണെങ്കിലും  നാം  സി.പി. യെ അവഹേളിക്കരുതെന്നായിരുന്നു'. അദ്ദേഹത്തെപ്പറ്റി തിരുവിതാംകൂറിലെ ഒരു പ്രമുഖ വ്യക്തിയിൽ നിന്നും അത്തരം ഒരു അഭിപ്രായം വന്നത് ആദ്യമായിട്ടായിരുന്നു. സി.പി. യുടെ ശാപം കേരളമണ്ണിൽ പതിച്ചുവെന്നു വേണം കരുതാൻ.  ആദ്ദേഹം തിരുവിതാം കൂറിനു നല്കിയ സംഭാവനകൾ അതുല്യമാണ്. അദ്ദേഹത്തെപ്പോലെ മിടുക്കനായ ഒരു ഭരണാധികാരി ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. ഒരു പക്ഷെ സ്വതന്ത്ര തിരുവിതാംകൂറെന്ന  നിലപാട് അദ്ദേഹം എടുത്തില്ലായിരുന്നെങ്കിൽ  ഇന്ത്യയുടെ പ്രസിഡന്റ് വരെയുള്ള സമുന്നതമായ പോസ്റ്റുകൾ അലങ്കരിക്കുമായിരുന്നു.


1879 നവംബർ മൂന്നാം തിയതി സി ആർ പട്ടാഭിരാമന്റെയും സീതാലക്ഷ്മി അമ്മാളിന്റെയും മകനായി സി. പി. മദ്രാസ്സിൽ ജനിച്ചു. പട്ടാഭി രാമയ്യർ പ്രസിദ്ധനായ ഒരു ന്യായാധിപനായിരുന്നു.  സ്വാമി വിവേകാനന്ദനെ മതങ്ങളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അമേരിക്കയിലയച്ചതും അദ്ദേഹം അദ്ധ്യക്ഷനായുള്ള സംഘടനയായിരുന്നു. രാമ സ്വാമി അയ്യർ ചെറുപ്പം മുതലേ വായനയിൽ വളരെ തല്പ്പരനായിരുന്നു. പിതാവ് കൊടുക്കുന്ന പോക്കറ്റുമണി കൊണ്ട് അദ്ദേഹം പഠിക്കുന്ന കാലങ്ങളിൽത്തന്നെ പുസ്തകങ്ങളുടെ  വലിയ ഒരു ശേഖരണം തന്നെ നടത്തി. സുഹൃത്തുക്കളെയും തന്റെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാൻ അനുവദിച്ചിരുന്നു. പില്ക്കാലത്ത് മദ്രാസ് പട്ടണത്തിലെ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ വലിയൊരു  ലൈബ്രറിയായി  വളർന്നു.   എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിൻറെ പിതാവ് ഇംഗ്ലീഷ് സാഹിത്യത്തിലെ പലതരം സാഹിത്യകൃതികൾ  ഉൾക്കൊള്ളുന്ന  ഇരുപത്തി നാലു വാല്യങ്ങളടങ്ങിയ ഗ്രന്ഥങ്ങൾ മേടിച്ചു കൊടുത്തു. ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ സി. പി. ആ പുസ്തകങ്ങൾ മുഴുവൻ പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവീണ്യം നേടി.


രാമസ്വാമി ആദ്യം മദ്രാസിലെ വെസലി സ്കൂളിൽ പഠിച്ചു.  അവിടെനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 1894-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ ഇന്റർ മെഡിയറ്റിനു ചേർന്നു. 1895-ൽ പതിനാറു വയസുള്ളപ്പോൾ ഒമ്പതു വയസുള്ള സീതാമ്മയെന്ന കുട്ടിയെ വിവാഹം ചെയ്തു. ഇംഗ്ലീഷിലും സംസ്കൃതത്തിലും ബി എ ഡിഗ്രികൾ ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ക്രിസ്ത്യൻ മെഡലും സംസ്കൃതത്തിൽ സർവ്വ കലാശാല മെഡലും നേടി. അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നത് ഒരു ഇംഗ്ലീഷ് പ്രൊഫസറാകുവാനായിരുന്നു  എന്നാൽ പിതാവിന്റെ ഇംഗിതമനുസരിച്ച് 1901-ൽ മദ്രാസ് ലോ കോളേജിൽ ചേർന്നു.  ഒന്നാം ക്ലാസ്സിൽ തന്നെ നിയമ ബിരുദം എടുത്തു.  അദ്ദേഹം വക്കീലാകാതെ ഗോപാല കൃഷണ ഗോഖലയുടെ സാമൂഹിക സംഘടനയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഗോഖലെയുമായി മൈത്രിയിലായിരുന്നു. പിന്നീട് ആനി ബസന്റുമായി സഹകരിച്ച് ഹോം റൂൾ ലീഗിൽ ചേർന്നു. നെഹ്രുവിനോടൊപ്പം അദ്ദേഹവും ആ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ന്യൂ ഇന്ത്യാ ജേർണൽ എഡിറ്ററായി സേവനം ചെയ്തു. 1917-ൽ ആനി ബസന്റ് ഇന്ത്യൻ നാഷണൽ കൊൺഗ്രസിന്റെ പ്രസിഡണ്ടായിരുന്ന കാലങ്ങളിൽ   രാമസ്വാമിയായിരുന്നു സെക്രട്ടറി. ഗാന്ധിജിയുടെ സ്വദേശിവൽക്കരണത്തോടും നിസഹകരണ പ്രസ്ഥാനത്തോടും   എതിർപ്പുണ്ടായിരുന്നതിനാൽ ഗാന്ധിജിയുമായി അകന്നു നിന്നു.


മുപ്പത്തിയൊന്നാം വയസിൽ അദ്ദേഹം സ്വന്തം നിലയിൽ വക്കീലായി പരിശീലനം തുടങ്ങി.  മദ്രാസ് ഹൈ കോടതിയിലെ ഏറ്റവും പേരുകേട്ട വക്കീലായി അറിയപ്പെടാൻ തുടങ്ങി. മുന്നൂറിൽപ്പരം കേസുകൾ  കൈകാര്യം ചെയ്തു വിജയിയായി. മദ്രാസ് ഹൈകോടതിയിൽ ജഡ്ജിയായി അദ്ദേഹം നിയമതിനായെങ്കിലും സ്വീകരിക്കാതെ നിരസിക്കുകയാണുണ്ടായത്.  മദ്രാസ് ഗവർണ്ണർ  വില്ലിംഗ്ടൻ പ്രഭു അദ്ദേഹത്തെ 1920  മുതൽ 1923 വരെ മദ്രാസ് പ്രവിശ്യയുടെ  അഡ്വക്കേറ്റ്  ജനറാലായി  തിരഞ്ഞെടുത്തു.  അലഹബാദിൽ നടത്തിയ അഖിലേന്ത്യാ അറ്റോർണിമാരുടെ സമ്മേളനത്തിന്റെ പ്രസിഡണ്ടായിരുന്നു.  1923 മുതൽ 1928 വരെ മദ്രാസ് ഗവർണ്ണരുടെ എക്സിക്യൂട്ടിവ് നിയമ സമിതിയിൽ അംഗമായിരുന്നു.  1931 മുതൽ 1936 വരെ ഇന്ത്യാ വൈസ്രോയുടെ കൌൺസിലിലെ സുപ്രധാന നിയമജ്ഞനായും സേവനം ചെയ്തു. 1926-ലും 1927-ലും ജനീവായിലെ ലീഗ് ഓഫ് നാഷൻസിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.1932-ൽ ലണ്ടനിലെ മൂന്നാം വട്ട മേശ സമ്മേളനത്തിൽ അദ്ദേഹം സംബന്ധിച്ചിരുന്നു.  1933 -ൽ ആഗോള തത്ത്വ ശാസ്ത്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചു. 1934-ൽ കാശ്മീർ സ്റ്റേറ്റിന്റെ ഭരണഘടനാ നക്കൽ ഉണ്ടാക്കിയതും സി. പി. യായിരുന്നു. ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളുടെയും ബോർഡ്‌ മെമ്പറായിരുന്നു. 1941-ൽ  കമാണ്ടർ ഒഫ് സ്റ്റാർ ഓഫ് ഇന്ത്യാ ( Knight Commander of the Star of India )(KCSI). എന്ന പദവിയും നേടി.


1931-ൽ ശ്രീമൂലം തിരുന്നാൾ മഹാരാജാവ് മരിച്ചപ്പോൾ അടുത്ത കിരീടാവകാശിയായ ചിത്തിര തിരുന്നാളിന് പ്രായപൂർത്തിയാകാത്തതിനാൽ ചിത്തിരയ്ക്ക് രാജാവായി കിരീടം നല്കാൻ സാങ്കേതികമായ തടസങ്ങളുണ്ടായിരുന്നു. സി.പി. ചിത്തിരയുടെ കിരീട ധാരണത്തിനു അനുവാദം തേടി ഇന്ത്യയുടെ വൈസ്രോയിയോട് നേരിട്ടു  സംസാരിച്ചു.  സി. പി. രാജാവിന്റെ ഉപദേഷ്ടാവെന്ന ചുമതല വഹിക്കുന്ന വ്യവസ്തയിൽ ചിത്തിരയെ രാജാവായി വാഴിക്കാനുള്ള  അനുവാദം വൈസ്രോയി  നല്കി. 1931 മുതൽ 1936 വരെ രാജാവിന്റെ പ്രധാന ഉപദേശകാനായി സി. പി യുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നിയമ നിർമ്മാണങ്ങൾക്കായി ശ്രീ മൂലം പ്രജാ സഭകൾ ഉണ്ടാക്കിയതും സി പി.യുടെ ഉപദേശ പ്രകാരമായിരുന്നു.   അന്ന് നിലവിലുണ്ടായിരുന്ന രണ്ടു പ്രജാ സഭാ അസമ്പ്ലികളായിരുന്ന ശ്രീ മൂലം സഭയുടെയും രണ്ടാം മണ്ഡലമായിരുന്ന ശ്രീ ചിത്തിര സ്റ്റേറ്റ് കൌൺസിലിന്റെയും അദ്ധ്യക്ഷ പദം അലങ്കരിച്ചിരുന്നത് സി. പി യായിരുന്നു. ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് അദ്ദേഹത്തോട് രാജ്യത്തിന്റെ ദിവാനാകാൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം ആ പദവി സ്വീകരിക്കുകയും ചെയ്തു.


1936 -ൽ ദളിതരായ ഹിന്ദു ജനങ്ങൾക്ക്‌ അമ്പലത്തിൽ പ്രവേശിക്കാനുള്ള രാജവിളമ്പരം തയാറാക്കിയത് ദിവാനായിരുന്ന സി.പി. യായിരുന്നു. അക്കാലത്ത് മഹാത്മാ ഗാന്ധി സി.പി യേയും രാജാവിനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. യഥാസ്ഥിതികരായ ഹിന്ദുക്കളുടെ എതിർപ്പ്  സി.പി യ്ക്ക് അന്ന് നേരിടേണ്ടിയും വന്നു.  തിരുവിതാംകൂറിൽ ഹൈഡ്രോ ഇലക്ട്രിക്ക്‌  പദ്ധതികൾ കൊണ്ടുവന്നതും സി.പി യായിരുന്നു. പള്ളിവാസൽ ഇലക്ട്രിക്ക് പദ്ധതി,  പീച്ചിപ്പാറ ഇലക്ട്രിക്ക് പദ്ധതി, പെരിയാർ വന്യമൃഗ സംരക്ഷണം  എന്നിങ്ങനെ സി. പി യുടെ ഭരണ നേട്ടങ്ങളുടെ ഭാഗമാണ്.1940 കാലങ്ങളിൽ  തിരുവനന്തപുരം കന്യാകുമാരി റോഡു ദേശവൽക്കരിച്ചത് ഇന്ത്യയുടെ റോഡു ഗതാഗത ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. എൺപെത്തിയെട്ടു  മൈയിൽ ദൂരം  തിരുവനന്തപുരം കന്യാകുമാരി റോഡു റബ്ബർ ടാറിംഗ് നടത്തിയതും  ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.


പാവപ്പെട്ട കുട്ടികൾക്കായി  പഠിക്കാനവസരങ്ങളുണ്ടാക്കാൻ വേണ്ടി സ്കൂളുകളിൽ ഉച്ച ഭക്ഷണം നടപ്പിലാക്കിയ ആദ്യത്തെ ഭരണാധികാരിയും സർ സി. പി. യായിരുന്നു. അതിനായി തിരുവിതാംകൂർ സാധുജന ഫണ്ടും ഉണ്ടാക്കി. അന്നാ  ചാണ്ടിയെ  ജില്ലാ ജഡ്ജിയായി നിയമിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് അന്നാ ചാണ്ടി ഹൈക്കോടതിയിലെ ആദ്യത്തെ സ്ത്രീ  ജഡ്ജിയായി വിരമിച്ചു. ട്രാവൻകൂർ ബാങ്ക് സ്ഥാപിച്ചതും സി. പിയാണ്.  ആ  സ്ഥാപനം അതിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറായി ഉയർന്നു. അദ്ദേഹത്തിൻറെ ഭരണകാലത്ത് തിരുവിതാംകൂർ  വ്യവസായപരമായി വളരെയധികം ഉയർന്നിരുന്നു.   അലൂമിനിയം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ആലുവാ അലൂമിനിയം ഫാക്ടറി വന്നത് അദ്ദേഹത്തിൻറെ ശ്രമഫലമായിരുന്നു. കൂടാതെ ഇന്ത്യയിൽ ആദ്യമായി  അമേരിക്കൻ സഹായത്തോടെ തിരുവിതാംകൂർ ഫെർട്ടി ലൈസർ ഫാക്റ്ററി സ്ഥാപിച്ചു. തിരുവിതാംകൂർ  സിമന്റ് ഫാക്റ്ററി, തിരുവിതാംകൂർ  ടൈറ്റാനിയം കമ്പനി, തിരുവിതാം കൂർ  റയൻസ് ലിമിറ്റഡ്‌ മുതലായ വ്യവസായ സ്ഥാപനങ്ങൾ തിരുവിതാംകൂറിൽ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ദിവാനെന്ന നിലയിൽ തിരുവിതാംകൂറിന്റെ വരുമാനം അന്ന് നാലിരട്ടി വർദ്ധിക്കുകയും ചെയ്തു.


തിരുവിതാകൂർ സർവ്വകലാശാലയുടെ സ്ഥാപകൻ സർ സി.പി. യായിരുന്നു. പിന്നീട് അത് കേരള സർവ്വ കലാശാലയായി പേരു മാറ്റി. 1937-ൽ സർവ്വകലാശാലയുടെ ചാൻസലർ  ചിത്തിര തിരുന്നാൾ മഹാരാജാവും വൈസ് ചാൻസലർ സി .പി. യുമായിരുന്നു. 1939--ൽ തിരുവിതാംകൂർ സർവ്വ കലാശാല അദ്ദേഹത്തിനു ഡോക്ട്രെറ്റ് ബിരുദം നല്കി ബഹുമാനിച്ചു. പത്മനാഭ ക്ഷേത്രം പുതുക്കി പണിയുകയും തിരുവനന്തപുരം ആർട്ട് ഗ്യാലറി വിപുലമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദിവാൻ ഭരണകാലത്ത് തൂക്കിക്കൊല  നിറുത്തൽ ചെയ്തതു.  മരണ ശിക്ഷ നിറുത്തൽ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ രാജഭരണമുള്ള രാജ്യമെന്ന പദവിയും തിരുവിതാംകൂറിനു ലഭിച്ചു.  ഇന്ത്യയിൽ ആദ്യമായി സൗജന്യമായ നിർബന്ധിത വിദ്യാഭ്യാസവും നടപ്പാക്കി.


മാറി മാറി വരുന്ന സർക്കാരുകളെ തങ്ങളുടെ ഇഷ്ടത്തിനൊപ്പം വരുതിയിൽ വരുത്താൻ സഭാ മേലാദ്ധ്യഷന്മാർ ഇടയലേഖനങ്ങൾ ഇറക്കാറുണ്ട്‌. ഇടയ ലേഖനങ്ങൾ അക്ഷരാർത്ഥത്തിൽ വിശ്വസിച്ചുകൊണ്ട് ഇടയമക്കൾ കേരളത്തിൽ അനേക പ്രക്ഷോപങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ഇടയ ലേഖനമെന്ന വാള് അന്നുള്ള സർക്കാരിനെതിരെ ആദ്യമായി വീശിയത് ചങ്ങനാശേരി ബിഷപ്പായിരുന്ന ജയിംസ് കാളാശേരിയായിരുന്നു. സ്വകാര്യ സ്കൂളുകൾ ദേശവല്ക്കരിക്കാനുള്ള സി.പിയുടെ നീക്കത്തെ ക്രിസ്ത്യൻ സമൂഹമൊന്നാകെ എതിർത്തിരുന്നു.  ഒരു സായുധ വിപ്ലവത്തിന്റെ ഭാഷയിലായിരുന്നു  ബിഷപ്പ് കാളാശേരി ഇടയലേഖനം ഇറക്കിയത്. കേരള ചരിത്രത്തിൽ സർക്കാരിനെതിരെയുള്ള ആദ്യത്തെ ഇടയ ലേഖനമായിരുന്നു അന്ന് ബിഷപ്പ് പുറപ്പെടുവിച്ചത്. കുപിതനായ സി.പി. രാമ സ്വാമി അയ്യർ ബിഷപ്പിനെതിരെ പ്രകോപനപരമായ നടപടികൾ എടുക്കുമെന്ന് ഭയന്ന് ചങ്ങനാശേരി പട്ടണം ജനബാഹുല്യം കൊണ്ട് നിറഞ്ഞിരുന്നു. പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും ആയിരക്കണക്കിന് സായുധ മക്കളാണ് അക്കാലങ്ങളിൽ മെത്രാന്റെ അരമനയ്ക്കു ചുറ്റും കാവൽ നിന്നിരുന്നത്. സി.പി. സർക്കാരിന് മെത്രാനെ അറസ്റ്റു ചെയ്യാനും പദ്ധതികളുണ്ടായിരുന്നു. ഒന്നും ചെയ്യാൻ സാധിക്കാതെ സി.പി. രാമസ്വാമി അയ്യർ ആ ഉദ്യമത്തിൽ നിന്നും പിന്മാറുകയാണുണ്ടായത്. വാസ്തവത്തിൽ ഇടയലേഖനത്തിന്റെ ഭാഷ സർ സി.പി.  തെറ്റി ധരിക്കുകയായിരുന്നു.  1945 ഓഗസ്റ്റു പതിനഞ്ചാം തിയതി പുറപ്പെടുവിച്ച ഇടയ ലേഖനത്തിന്റെ ആമുഖമായി ബിഷപ്പ് ഉപയോഗിച്ചിരുന്ന ആലങ്കാരിക വാക്കുകൾ സി.പി. യെ കുപിതനാക്കി. ലൂക്കായുടെ ബൈബിൾ വചനങ്ങൾ ഉപയോഗിച്ച് ഒരു സായുധ വിപ്ലവ ഭാഷയിലായിരുന്നു ഇടയ ലേഖനം തയ്യാറാക്കിയിരുന്നത്.


ബിഷപ്പ് കാളാശേരി ഇടയ ലേഖനത്തിലെഴുതിയ ഉദ്ധരണികൾ ഇങ്ങനെ, "അവൻ അവരോടു അരുൾ  ചെയ്തു, "ഇപ്പോൾ മുതൽ മടിശീലയുള്ളവൻ അതെടുക്കട്ടെ. വാളില്ലാത്തവൻ തന്റെ കുപ്പായം വിറ്റു വാൾ വാങ്ങട്ടെ. അവർ പറഞ്ഞു, കർത്താവേ ഇവിടെ രണ്ടു വാളുണ്ട്. മതി. " ഇടയ ലേഖനം തുടരുന്നു, "നമ്മുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന ആദ്യത്തെ വാൾ നാം നിരീശ്വര വാദികളായ കമ്മ്യൂണിസത്തിനെതിരെ വീശിക്കഴിഞ്ഞു.  ഇനി നമ്മുടെ കൈവശമുള്ള രണ്ടാമത്തെ വാളിനെ, അദ്ധ്യാത്മിക അണുബോംബിനെ പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈ വന്നിരിക്കുന്നു. മടിശീലയുള്ളവൻ അതെടുത്തു കൊള്ളാനുള്ള അവസരവും ഇതാ സമാഗതമായിരിക്കുന്നു. എങ്കിലും നാം ഉടനെ ആ  വാൾ ഊരുന്നില്ല. അദ്ധ്യാത്മിക ബോംബു പൊട്ടിക്കുന്നുമില്ല. "  സായുധ വിപ്ലവ  ഭാഷയിൽ മെത്രാനെഴുതിയ ഇടയ ലേഖനത്തിൽ സി.പി. നടുങ്ങി. സഭ, ഒരു സായുധ വിപ്ലവത്തിന് തയാറാകുന്നുവെന്ന്  സി.പി. യും കരുതി. ഇടയ ലേഖനത്തിന്റെ ധ്വനി മുഴക്കിക്കൊണ്ട് കുഞ്ഞാടുകൾ അതനുസരിച്ച് കുറുവടികളുമായി ചങ്ങനാശേരി പട്ടണം മുഴുവൻ സമര ഭൂമിപോലെയാക്കിയിരുന്നു.


ഈഴവ മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളുടെ അവശതകൾ പരിഹരിക്കാനായി 1932-ൽ ആരംഭിച്ച പ്രക്ഷോപത്തെയാണ്  'നിവർത്തന പ്രക്ഷോപ'മെന്നു പറയുന്നത്.  അന്നുണ്ടായിരുന്ന തിരുവിതാംകൂർ നിയമസഭയിലും സർക്കാർ തൊഴിൽ മേഖലകളിലും  ജനസംഖ്യാനുപാതികമായി പ്രാധിനിത്യം വേണമെന്ന് പ്രക്ഷോപ നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ വാദികൾ അഴിച്ചു വിട്ട നിസഹരകരണ പ്രസ്ഥാനമോ, സിവിൽ നിയമ ലംഘനമോ നിവർത്തന വാദികൾ പിന്തുടരുമെന്നു ഭയപ്പെട്ട് സി.പി. ആദ്യം പ്രക്ഷോപകാരികളോട് ശത്രുതാ മനോഭാവമാണ് പുലർത്തിയത്‌. പിന്നീട് അവരുടെ ആവശ്യങ്ങൾ സി.പി. പരിഗണിക്കുകയും ചെയ്തു. അതിനുശേഷം ക്രിസ്ത്യൻ ശക്തികളുടെ പിന്തുണയോടെ ദിവാൻ ഭരണത്തിനെതിരെ അതിശക്തമായ ഒരു പ്രസ്ഥാനം തന്നെ രൂപാന്തരപ്പെട്ടു. ദിവാനെതിരെ സ്റ്റേറ്റ് കോൺഗ്രസ്സ്  നിലവിൽ വന്നു. അന്ന് സ്റ്റേറ്റ് കോൺഗ്രസിനെ നയിച്ചത് അക്കാമ്മ ചെറിയാനായിരുന്നു.


സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്, 1947-ൽ അനന്തപുരിയൊന്നാകെ രാജാവിന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. പാളയം മുതല്‍ തമ്പാന്നൂര്‍വരെയും അവിടെനിന്നു കിഴക്കേകോട്ടവരെയും സർ സി. പി. യുടെ നേതൃത്വത്തില്‍ കുതിരപ്പട്ടാളം നിരനിരയായി ഉണ്ടായിരുന്നു. പെട്ടെന്നാണ് തമ്പാന്നൂരില്‍ ഗാന്ധിതൊപ്പി ധരിച്ച ആയിരങ്ങള്‍ പ്രത്യക്ഷമായത്. അവരുടെ മുമ്പില്‍ ഒരു തുറന്ന വണ്ടിയില്‍ ചട്ടയും മുണ്ടും നേര്യതുമിട്ടു ഗാന്ധി തൊപ്പിയും ധരിച്ചു ഒരു ധീര വനിതയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിക്കാരത്തി അക്കാമ്മ ചെറിയാനായിരുന്നു ധീര ധീരയായി അന്നത്തെ ജനത്തെ നയിച്ച ആ നേതാവ്. സ്വാതന്ത്ര്യത്തിനുള്ള ദാഹത്താല്‍ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു നൂറുകണക്കിന് പ്രവര്‍ത്തകരും ഒപ്പം ഉണ്ടായിരുന്നു. ലക്‌ഷ്യം രാജാവിനെയും സി. പി.യേയും കാണുകയെന്നതായിരുന്നു. രാജാവിനെ കാണുവാൻ അന്നവർക്ക് സാധിച്ചില്ല. . ജയിലിലായിരുന്ന സ്വാതന്ത്ര്യ സമരനേതാക്കളായ പട്ടം താണുപിള്ളയേയും  സി. കേശവനെയും  പറവൂര്‍ ടി.കെ. നാരായനപിള്ളയേയും മറ്റു നേതാക്കന്മാരെയും ജയില്‍ വിമുക്തമാക്കണമെന്നായിരുന്നു അക്കാമ്മ ചെറിയാന്റെ ആവശ്യം. അന്ന് വൈകുന്നേരംതന്നെ നേതാക്കന്മാരെ ദിവാന്‍ ജയില്‍ വിമുക്തരാക്കി. തമ്പാന്നൂരില്‍ അന്നുതന്നെ പട്ടത്തിന്റെ നേതൃത്വത്തില്‍ ഒരു മഹായോഗവും ഉണ്ടായിരുന്നു.


കമ്മ്യൂണിസ്റ്റുർക്ക് സി. പി. യോടു  വിരോധം വരുവാൻ കാരണമുണ്ട്. കാരണം സി.പി.  കമ്മ്യൂണിസത്തെ എതിർത്തിരുന്നു. അദ്ദേഹത്തിന്റെ അധികാരത്തിളപ്പിൽ കമ്മ്യൂണിസത്തെ നശിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തിരുന്നു. സർ സി. പി. യെ ഏകാധിപതിയും കമ്മ്യൂണിസ്റ്റ് വിരോധിയുമായിട്ടാണ് കണക്കാക്കുന്നത്. എങ്കിലും 1959ൽ ജനാധിപത്യ വ്യവസ്ഥയിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കിയപ്പോൾ അദ്ദേഹം എതിർത്തിരുന്നു. അത് ഭരണഘടനാ ലംഘനമാണെന്നും  ഈ നിയമജ്ഞൻ പറയുകയുണ്ടായി.


എന്നാൽ വലതു പക്ഷ ചിന്താഗതിക്കാരായ മലയാള മനോരമ അദ്ദേഹത്തെ വ്യക്തിപരമായി വിമർശിച്ച് ശത്രുത പുലർത്താൻ  താത്പര്യപ്പെട്ടത് മത രാഷ്ട്രീയങ്ങളുടെ കൂട്ടിൽ  അകപ്പെട്ടതു കൊണ്ടായിരിക്കണം.  ക്രിസ്ത്യാനികൾ നടത്തിക്കൊണ്ടിരുന്ന നാഷണൽ കൊയിലോൺ ബാങ്കും മനോരമയും യാതൊരു കാരണവുമില്ലാതെ നിറുത്തലാക്കിച്ചത് സി. പിയുടെ  ക്രിസ്ത്യാനികളോടുള്ള പകകൊണ്ടായിരുന്നുവെന്നും വിമർശനങ്ങളുണ്ടായിരുന്നു. അന്ന് മനോരമയുടെ മുഖ്യ പത്രാധിപർ മാമ്മൻ മാപ്പിളയായിരുന്നു. നാഷണൽ കൊയിലോൺ ബാങ്കിൽ അഴിമതികൾ ധാരാളമുണ്ടായിരുന്നുവെന്നും സി.പി. യുടെ സമയോചിതമായ പ്രവർത്തനം കൊണ്ട് നിക്ഷേപകരുടെ നിക്ഷേപം നഷ്ടപ്പെട്ടില്ലെന്നുമാണ് ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിരിക്കുന്നത്.


തിരുവിതാംകൂർ നാഷണൽ കൊയിലൊൺ ബാങ്ക് അദ്ദേഹം ഇല്ലാതാക്കിയപ്പോൾ പൊതുജന വിമർശനങ്ങൾ വളരെയേറെയായിരുന്നു.   ആദ്യകാല പാർലമെന്റ് മെമ്പറും സുഡാൻ അംബാസിഡറുമായിരുന്ന സി.പി. മാത്തനായിരുന്നു ബാങ്കിന്റെ സ്ഥാപകനും ഡിറക്റ്ററും. മലയാള മനോരമ മുഖ്യപത്രാധിപർ മാമ്മൻ മാപ്പിള ബാങ്കിന്റെ ചെയർമാനും.  പിന്നീട് മാമ്മൻ മാപ്പിളയേയും സി.പി. മാത്തനെയും തിരുവിതാംകൂർ സർക്കാർ ജയിലിലടച്ചു. സർക്കാരിനെയും വ്യക്തിപരമായി  സി.പി.യെയും  വിമർശിച്ചതിന് മലയാള മനോരമ പൂട്ടി മുദ്ര വെച്ചു.


അമേരിക്കൻ മോഡലിൽ ഒരു സ്വതന്ത്ര തിരുവിതാംകൂർ സി.പി.രാമസ്വാമി അയ്യർ  വാഗ്ദാനം ചെയ്തു. അമേരിക്കൻ സംവിധാനത്തിലുള്ള ഭരണ മോഡലിലും സ്വാതന്ത തിരുവിതാകൂർ ആശയങ്ങളിലും  പ്രതിഷേധിച്ച് ആലപ്പുഴ പ്രദേശങ്ങളിൽ വയലാർ പുന്നപ്ര പ്രദേശങ്ങളിൽ   ശക്തിയേറിയ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.  എന്നാൽ സി. പി. സമരക്കാരെ അടിച്ചമർത്തി. ആയിരക്കണക്കിനു ജനവിഭാഗങ്ങൾ വയലാർ പുന്നപ്ര ലഹളയിൽ മരണമടഞ്ഞു.


1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് അധികാരം കൈമാറുന്ന സമയമായിരുന്നു. ഇന്ത്യയിലെ ഒരോ രാജ സംസ്ഥാനങ്ങൾക്കും  ഇന്ത്യയോടോ പാക്കിസ്ഥാനോടോ ചേരുകയോ സ്വതന്ത്രമായി ഭരിക്കുകയോ ചെയ്യാനുള്ള വ്യവസ്ഥയും അധികാര കൈമാറ്റലിൽ  ഉണ്ടായിരുന്നു. ബുദ്ധിമാനായ സി.പി. ഏകാധിപതിയായി സ്വതന്ത്ര തിരുവിതാംകൂറിനായി നിലകൊണ്ടു. തിരുവിതാംകൂറിനെ ദിവാന്റെ നിയന്ത്രണത്തിലുള്ള പരമാധികാര രാഷ്ട്രമായി രൂപപ്പെടുത്താനും ശ്രമങ്ങൾ തുടങ്ങി. .അമേരിക്കൻ മാതൃകയിലുള്ള ഭരണഘടനയും വാഗ്ദാനം ചെയ്തു. അധികാരം ഉപയോഗിച്ച് വിപ്ലവത്തെ അടിച്ചമർത്താനും ശ്രമിച്ചു. ദിവാന്റെ ഉപദേശം അനുസരിച്ച് ചിത്തിര തിരുന്നാൾ രാജാവ് തിരുവിതാംകൂറിനെ 1947  ആഗസ്റ്റ് ഇരുപത്തിയാറു മുതൽ പൂർണ്ണാധികാരമുള്ള രാജ്യമായി വിളംബരം ചെയ്തു.


ഓണാട്ടു മഠം ചിദംബരം സുബ്രമണിയ അയ്യർ, (കെ സി എസ് മണി )എന്ന സാമൂഹിക പ്രവർത്തകൻ സി.പി യെ വധിക്കാൻ  ശ്രമിച്ച വ്യക്തിയെന്ന പേരിൽ അറിയപ്പെടുന്നു. 1947 ജൂലൈ ഇരുപത്തിയഞ്ചാം തിയതി തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത അക്കാഡമിയുടെ മുമ്പിൽ വെച്ചു കെ സി എസ് മണി  സി.പി യെ ആക്രമിച്ചു. അന്നവിടെ പാട്ടു കച്ചേരി നടക്കുകയായിരുന്നു. ആക്രമത്തിൽ സി.പി. മുറിവേൽക്കപ്പെട്ടു. സി പി യുടെ നേരെയുള്ള ആക്രമണം കഴിഞ്ഞയുടൻ മഹാരാജാവ് ചിത്തിര തിരുന്നാൾ തിരുവിതാംകൂറിനെ ഇന്ത്യാ യൂണിയനിൽ ചേർക്കുന്ന തീരുമാനം അറിയിച്ചു. 1947 ആഗസ്റ്റ് പത്തൊമ്പതാം തിയതി  ദിവാൻ സ്ഥാനം സി. പി. രാജി വെച്ചു.


ദിവാൻപദവി രാജി  വെച്ചശേഷം 1948-ൽ അദ്ദേഹം ലണ്ടനിൽ പോയി. അവിടെനിന്നു ഗവർണ്ണർ ജനറലായിരുന്ന ലോർഡ്‌ മൗണ്ട് ബാറ്റന്റെ ശുപാർശയനുസരിച്ച് അനേക ബഹുമതികളോടെയും  ബ്രിട്ടീഷ് പദവികളോടെയും   മടങ്ങി വന്നു.   പിന്നീട് ബ്രസീൽ, അർജന്റീന, പെറു മുതലായ  രാജ്യങ്ങൾ സന്ദർശിച്ചു. അമേരിക്കയിൽ  പ്രസിഡണ്ട്  ഹാരി എസ് ട്രൂമാനെയും സന്ദർശിച്ചു.1952-53 കാലങ്ങളിൽ ആസ്ട്രേലിയാ, ന്യൂസിലാണ്ട്, യൂ എസ്  എന്നീ രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 1960 ലും 1970-ലും അണ്ണാമല, ബനാറസ് യൂണിവേഴ്സിറ്റികളുടെ ഒരേ സമയം വൈസ് ചാൻസലർ ആയി ചുമതലകൾ വഹിച്ചിരുന്നു.  അദ്ദേഹത്തോടുള്ള ആദരസൂചകമായി അനേക യൂണിവേഴ്സിറ്റികൾ ഡോക്ടർ ബിരുദങ്ങൾ  (ഡി.ലിറ്റ്. എൽ എൽ ഡി) നല്കി ബഹുമാനിച്ചു.  വിവിധ വിഷയങ്ങളിലായി അനേക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


1966 സെപ്റ്റംബറിൽ  'ഹിസ്റ്ററി ഒഫ് മൈ ടൈംസ്‌ (history of my times)  എന്ന പുസ്തക രചനയുടെ ഗവേഷണങ്ങൾക്കായി അദ്ദേഹം  ഇംഗ്ലണ്ടിലായിരുന്നു. അവിടെ ഇന്ത്യാ ലൈബ്രറിയിൽ 1966 സെപ്റ്റംബർ ഇരുപത്തിയാറാം തിയതി   ഒരു ചാരുകസേരയിൽ ഇരുന്നുകൊണ്ട് വാർത്താ ലേഖകരോട് സംസാരിക്കവേ ബോധരഹിതനായി വീഴുകയും ഉടൻ തന്നെ മരിക്കുകയും ചെയ്തു. മരിക്കുമ്പോൾ അദ്ദേഹത്തിനു 86 വയസുണ്ടായിരുന്നു. അങ്ങനെ ജീവിതത്തിന്റെ പല മേഖലകളിലായി  അത്യുന്നത പദവികൾ അലങ്കരിച്ചിരുന്ന സർ സി. പി. യെന്ന മഹാനായ വിവാദ പുരുഷന്റെ അന്ത്യം കുറിച്ചു. പ്രസിദ്ധനായ ആ രാഷ്ട്രതന്ത്രജ്ഞന്റെ മരണം ഇന്ത്യയിലെ എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും പ്രസിഡന്റ് സക്കീർ  ഉസൈനും കാമരാജനും രാജഗോപാലാചാരിയും  സന്ദേശങ്ങൾ വഴി അനുശോചനങ്ങൾ രേഖപ്പെടുത്തിയിരുന്നു.


ശ്രീ മൂലം തിരുന്നാൾ മഹാരാജാവ് 






ബിഷപ്പ്  ജയിംസ്  കാളാശേരി 

കെ. സി. എസ്. മണി


Cover Picture: Malayalam Daily News

EMalayalee: 

ദാനിയേൽ മെത്രാൻ രാജിവയ്ക്കണം. കെ. സി . ആർ . എം.


    പ്രൊഫസർ സിസി. ജേക്കബിന്റെ മൃതദേഹം  മാന്യമായി സെമിത്തേരിയിൽ അടക്കുവാൻ തടസ്സം നിന്ന ബിഷപ്പ് ദാനിയേൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ  ഈരാറ്റുപേട്ട മുൻസിഫ് കോടതി വിധിച്ചു. ഈ സംഭവം ലോകം മുഴുവൻ ഉറ്റു നോക്കുന്ന സാഹചര്യത്തിൽ മുഴവൻ മെത്രാൻമാർക്കും പുരോഹിതർക്കും 

 വിശ്വാസികൾക്കും ഇത് അപമാനകരമാണ്. ഈ സാഹചര്യത്തിൽ ദാനിയേൽ മെത്രാൻ തൽസ്ഥാനം ഉടൻ രാജിവയ്ക്കണമെന്ന് കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനം ആവശ്യപ്പെടുനന്നു. സഭാ നേതൃത്വം   ഇദ്ദേഹത്തേ പുറത്താക്കുവാൻ നടപടി സ്വീകരിക്കണം

കെ പി . യോഹന്നാന് മെത്രാൻ പദവി നൽകിയതുമായി ബന്ധപ്പെട്ട് സാബത്തിക ആരോപണവും കുറ്റക്കാരനായ മെത്രാൻ ദാനിയേലിനെതിരെ ഉണ്ടായിരുന്നു.


Saturday, February 6, 2016

സഭാനവീകരണം - എഡിറ്റര്‍ക്ക് ഒരു മറുപടി

വയലാര്‍ മൈക്കിള്‍

''സമ്പൂര്‍ണ്ണമായ ഒരു തത്വത്തെ ലക്ഷീകരിച്ചു ശരിയായ ദിശയില്‍ നീങ്ങാമെന്നല്ലാതെ അപൂര്‍ണ്ണനായ മനുഷ്യന് സ്വന്തം ജീവിതത്തില്‍ ആ തത്വത്തെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കാന്‍ സാദ്ധ്യമാവുകയില്ല.'' 'സത്യജ്വാല' മെയ് ലക്കത്തില്‍ എഡിറ്റര്‍ എഴുതിയ ഒരു ആശയമാണിത്.
മാന്യ എഡിറ്ററുടെ ഈ അഭിപ്രായത്തെ അല്പമൊന്നു വിശകലനംചെയ്യുന്നത് നവീകരണത്തിന്റെ യഥാര്‍ത്ഥ മാനങ്ങളിലേക്കു നീങ്ങാന്‍ സഹായകമാണെന്നു കരുതുന്നു.
1. സമ്പൂര്‍ണ്ണമായ തത്ത്വം ഉണ്ടോ? ഉണ്ടെങ്കില്‍ അത് എന്താണ്? സമ്പൂര്‍ണ്ണമായ തത്ത്വത്തെക്കുറിച്ചു പറയുമ്പോള്‍ ശ്രീ. മൂലേച്ചാലില്‍ എന്താണ് ഉദ്ദേശിച്ചത് എന്നു വ്യക്തമല്ല. എങ്കിലും, മനുഷ്യനെ സംബന്ധിച്ച സമ്പൂര്‍ണ്ണമായ തത്വം, 'തത്ത്വമസി' എന്നതാണ്. 'അതു നീയാകുന്നു', 'അഹം ബ്രഹ്മാസ്മി', 'അയമാത്മ ബ്രഹ്മ' ഇതെല്ലാമാണ് മനുഷ്യനെ സംബന്ധിച്ച പൂര്‍ണ്ണമായ തത്ത്വം.
നമ്മള്‍ ക്രിസ്ത്യാനികള്‍ ഇത്തരം പൂര്‍ണ്ണമായ തത്വത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തലചൂടാക്കാറില്ല. കാരണം, നാം ബൈബിളിലെ പൗലോസ് ശ്ലീഹായുടെയും പ്രവാചകന്മാരുടെയും വചനങ്ങളും മറ്റു സങ്കീര്‍ത്തനങ്ങളുമെല്ലാം പഠിച്ചും പള്ളിയില്‍നിന്നു കേട്ടും അതിന്റെ 'ഹാങ് ഓവറി'ല്‍ സമൂഹത്തോടുചേര്‍ന്നു ജീവിതം  നയിക്കുവാന്‍ പരിശ്രമിച്ചു സംതൃപ്തരാകുന്നു. സഭയുടെ ദൈവവിരുദ്ധപ്രവൃത്തികള്‍ മനസ്സിലാക്കുന്നവരില്‍ ചിലര്‍ അല്പം നവീകരണം ആഗ്രഹിക്കുന്നുവെന്നുമാത്രം. അതുകൊണ്ട് ഭൂരിഭാഗവും ശ്രീ മൂലേച്ചാലിലിന്റെ അഭിപ്രായത്തോടു ചേര്‍ന്നുനില്‍ക്കുന്നവരാണ് എന്നു പറയാം. സഭ പഠിപ്പിക്കുന്നതും മറ്റൊന്നല്ല, മനുഷ്യരെല്ലാം അപൂര്‍ണ്ണരും ജന്മനാ പാപികളും ആണ് എന്നുതന്നെയാണ്.
2.     മനുഷ്യന്‍ അപൂര്‍ണ്ണനാണ് എന്നു ചിന്തിക്കുന്നതുതന്നെ മനുഷ്യരായ നമ്മേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പോരായ്മമൂലമാണ്. കാരണം, ഭൂമിയിലെ ജീവികളില്‍ പൂര്‍ണ്ണാവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഴിവുള്ള ജീവി മനുഷ്യന്‍മാത്രമാണ്. അങ്ങനെയുള്ള പൂര്‍ണ്ണാവസ്ഥയെയാണ് ആത്മജ്ഞാനം, മോക്ഷം, നിര്‍വ്വാണം, യേശുവിന്റെ ഭാഷയില്‍ സ്വര്‍ഗ്ഗരാജ്യം എന്നെല്ലാം വിളിക്കുന്നത്.
മനുഷ്യന്‍ എന്ന ജീവരൂപം ദൈവത്തിന്റെ ആലയമായതുകൊണ്ടാണ് 'അതു നീയാകുന്നു' എന്ന് ഉപനിഷത്തുകള്‍ പ്രഘോഷിക്കുന്നത്.
മനുഷ്യനിലെ കര്‍മ്മങ്ങളുടെ ശക്തിശ്രോതസ്സ് പ്രപഞ്ചശക്തിയായ ദൈവമാണ്. മറ്റെല്ലാ ജീവികളുടെ കാര്യത്തിലും അതു അങ്ങനെതന്നെയാണ്. എന്നാല്‍ മനുഷ്യന്റെ പ്രത്യേകത, ദൈവാവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഴിവുള്ള ഒരു ജീവിയാണവന്‍ എന്നതാണ്. അതായത്, ദൈവശക്തിയെ കൈവെള്ളയിലെ നെല്ലിക്കാപോലെ സ്വാധീനിക്കുവാന്‍ കഴിവുള്ള ഒരു ജീവി, അതാണു മനുഷ്യന്‍. അങ്ങനെയുള്ള അവസ്ഥയില്‍ എത്തിച്ചേര്‍ന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്, ആത്മജ്ഞാനാവസ്ഥയില്‍ ജീവിച്ചുകൊണ്ട് സമൂഹത്തിലെ മനുഷ്യനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിലെ പോരായ്മകളെ ഉപമകളില്‍ക്കൂടി വിമര്‍ശനാത്മകമായി പ്രഘോഷിക്കുകയാണ് യേശു ചെയ്തത്.
ഇതു മനസ്സിലാക്കാതെയാണ്, യേശു മാത്രമാണ് ദൈവപുത്രന്‍ എന്നും മറ്റുള്ളവരെല്ലാം പാപികളും അപൂര്‍ണ്ണരുമാണെന്നും സഭ പഠിപ്പിച്ചുപോരുന്നത്. യേശു ദൈവപുത്രനാണ് എന്നു വിശ്വസിച്ച് സഭയോടു ചേര്‍ന്നുനിന്ന് സഭയുടെ ആരാധനാക്രമങ്ങള്‍ അനുഷ്ഠിച്ചാല്‍, മരിച്ചുകഴിഞ്ഞ് സ്വര്‍ഗ്ഗരാജ്യം ഉറപ്പാക്കാം എന്നും സഭ പഠിപ്പിക്കുന്നു. ഇതെല്ലാം പ്രപഞ്ചനിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ്.
3. ''ശരിയായ ഏതൊരു തത്വവും മനുഷ്യന്റെ ചിന്തയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാനദണ്ഡവും മാര്‍ഗ്ഗദീപവുമായി വര്‍ത്തിക്കുകമാത്രമാണ് ചെയ്യുന്നത്'' എന്നും എഡിറ്റര്‍ എഴുതി യിരിക്കുന്നു.
ആത്മീയവിഷയങ്ങളെക്കുറിച്ചാണെങ്കിലും ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ചാണെങ്കിലും ഇത് ഭാഗികമായിമാത്രമേ ശരിയാവുകയുള്ളു.
ഉദാഹരണത്തിന്, വിദ്യുച്ഛക്തിയുടെ കാര്യംതന്നെ പരിശോധിക്കാം. Electric energy  കണ്ടെത്തുകയും അതു പ്രായോഗികതലത്തില്‍ പ്രയോഗിക്കുകയും ചെയ്യുന്നതിനു മുന്‍പും അതൊരു പ്രപഞ്ചസത്യവും തത്വവുമായിരുന്നു. അതിലെ തത്വം ഇതാണ്, Magnetic field-നെ ചെമ്പുകമ്പികളുടെ ചുരുളുകള്‍ ഉപയോഗിച്ചു തുടര്‍ച്ചയായി തടസ്സപ്പെടുത്തിയാല്‍, ചെമ്പുകമ്പിയിലെ ഇലക്‌ട്രോണ്‍സ് കമ്പനാവസ്ഥയിലേക്കു ത്വരിതപ്പെടുകയും അങ്ങനെ ഇലക്ട്രിസിറ്റി എന്ന ഊര്‍ജ്ജം ഉല്‍പ്പാദിക്കപ്പെടുകയും ചെയ്യും.
ഈ തത്വത്തെ പ്രവൃത്തിയില്‍ കൊണ്ടുവരുവാന്‍ മനുഷ്യനു സാധിച്ചു. ഇന്ന് ഊര്‍ജ്ജത്തിന്റെ പ്രയോജനം മനുഷ്യരുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും സ്‌ഫോടനാത്മകമായ തരത്തില്‍ പുരോഗതിയുണ്ടാക്കുകയും ചെയ്തു.
എന്നാല്‍, മനുഷ്യനെ സംബന്ധിച്ചുള്ള തത്വവും സത്യവും നിലനില്‍ക്കേ, അതു പ്രായോഗികതലത്തില്‍ കൊണ്ടുവരുവാന്‍ അവന് അറിയില്ല. അതിനുള്ള പഠനങ്ങളും ജീവിതരീതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഒരു മേഖലയില്‍നിന്നും ഒരു മതത്തില്‍നിന്നും ഉണ്ടാകുന്നുമില്ല. ഇതു മനുഷ്യനെ സംബന്ധിച്ച് വലിയൊരു പരാജയമാണ്.
ഇപ്പോഴത്തെ മതങ്ങള്‍ പഠിപ്പിക്കുന്ന മാനദണ്ഡവും മാര്‍ഗ്ഗദീപവും ശ്രീ മൂലേച്ചാലില്‍ അഭിപ്രായപ്പെട്ടതുപോലെ, ഒരിക്കലും കൂട്ടിമുട്ടാതിരിക്കുന്ന രണ്ട് സമാന്തരരേഖകള്‍പോലെയാണ്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ പൂര്‍ണ്ണനാണ് എന്നും, മനുഷ്യനുമാത്രമേ പൂര്‍ണ്ണാവസ്ഥയായ ആത്മജ്ഞാനത്തില്‍ എത്തിച്ചേരുവാന്‍ കഴിയുകയുള്ളൂ എന്നതുമാണു വസ്തുത. ദൈവമായി പരിണമിക്കുവാന്‍ കഴിവുള്ള ജീവിയാണ് മനുഷ്യനെന്ന പ്രപഞ്ചസത്യം നാം, ക്രിസ്ത്യാനികള്‍, അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ആ സത്യം താത്വികമാണെന്നു വിലയിരുത്തി മുന്നോട്ടുള്ള പാത സ്വയം അടച്ചുകളയുന്നത്. K.C.R.M.പോലുള്ള സഭാനവീകരണ പ്രസ്ഥാനങ്ങളിലുള്ളവരെ സത്യാന്വേഷണത്തില്‍നിന്നു പിന്‍തിരിപ്പിക്കുവാന്‍മാത്രമേ ഈ നിലപാട് സഹായിക്കൂ.
മനുഷ്യന്‍ എന്താണെന്നും മനുഷ്യന്റെ ശക്തിവിശേഷം എന്താണെന്നും ഗ.ഇ.ഞ.ങ-നു വ്യക്തമായ ധാരണ ഉണ്ടായാല്‍ മാത്രമേ, മനുഷ്യനെക്കുറിച്ചുണ്ടാകേണ്ട സ്ഥായിയായ അറിവിന്റെ അഭാവത്തെ ചൂഷണംചെയ്യുന്ന വ്യവസ്ഥാപിതസഭയെ നവീകരിക്കുവാന്‍ നമുക്കു സാദ്ധ്യമാകൂ എന്നാണ് എന്റെ എളിയ അഭിപ്രായം.
മാന്യ എഡിറ്ററുടെ അഭിപ്രായത്തില്‍ ഉറച്ചുനിന്നുകൊണ്ട് സഭയെ നവീകരിക്കുകയെന്നാല്‍, അതു വെറും തിരുത്തല്‍വാദം മാത്രമായിരിക്കും. അതുതന്നെ വലിയൊരു കാര്യമാണ് എന്നു സമ്മതിക്കുന്നു.
പാപമോചനവും രക്ഷയും സ്വര്‍ഗ്ഗരാജ്യവും എന്ന സ്വകാര്യലക്ഷ്യത്തിലേക്കു മനുഷ്യ മനസ്സുകളെ കേന്ദ്രീകരിച്ച് ഭക്തിയുടെ വൈകാരികതയില്‍ ആഘോഷമായി അനുഷ്ഠാനക്കച്ചവടം നടത്തി വിശ്വാസികളെ സന്തോഷിപ്പിച്ചു നിലനില്‍ക്കുകയാണ് ഇന്നത്തെ സഭ. അത്തരം ചൂഷണങ്ങളെ എതിര്‍ക്കുകയും അതിനുവേണ്ടി സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന K.C.R.M. പ്രവര്‍ത്തകര്‍, പ്രപഞ്ചത്തേക്കുറിച്ചും ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെക്കുറിച്ചും വിശ്വാസികളെ ബോധവല്‍ക്കരിക്കുവാന്‍കൂടി പ്രാപ്തരായിരിക്കണം എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.
അതിനുവേണ്ടിയുള്ള ബോധവല്‍ക്കരണവും ചര്‍ച്ചകളും പഠനക്ലാസ്സുകളും ഗ.ഇ.ഞ.ങന്റെ പ്രവര്‍ത്തനഭാഗമാകേണ്ടതുണ്ട്. അതില്‍ക്കൂടി പൊതുസ്വീകാര്യമായ മനശ്ശാന്തി നല്‍കുന്നതും ആത്മീയ ഉണര്‍വ്വിലേക്കു മനസ്സിനെ തുറക്കുന്നതുമായ പ്രാര്‍ത്ഥനാരീതികളും സാധനാമാര്‍ഗ്ഗങ്ങളും കണ്ടെത്തി പ്രയോഗത്തില്‍ വരുത്തണം. അങ്ങനെ നമ്മുടെ അന്ധത മാറ്റുവാന്‍ കഴിയുന്നപക്ഷം, അന്ധരായ വഴികാട്ടികളില്‍നിന്നു വിശ്വാസികളെ രക്ഷിക്കുവാനും നമുക്കു കഴിയും.
മനുഷ്യന്‍ എന്ന യഥാര്‍ത്ഥ ദൈവാലയത്തെ തിരിച്ചറിയാതെ, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ എത്തിച്ചേരുവാന്‍ മനുഷ്യനു കഴിയുന്ന ദൈവാനുഭവാവസ്ഥയെ അംഗീകരിക്കാതെ, സ്വര്‍ഗ്ഗരാജ്യമെന്നത് മരിച്ചുകഴിഞ്ഞാല്‍ എത്തുന്ന സ്ഥലമാണ് എന്നെല്ലാം പഠിപ്പിക്കുന്ന സത്യവിരുദ്ധരുടെ ആഗോളസംഘടനയാണ് ഇന്നുവരെ കത്തോലിക്കാസഭ. അജ്ഞതയുടെ അടിത്തറയില്‍ രാജകീയ അധികാരങ്ങളുടെ പിന്‍ബലത്തില്‍ സ്ഥാപിതമായ കത്തോലിക്കാസഭ, അതു പിറവികൊണ്ട പാശ്ചാത്യനാടുകളില്‍ ഏതാണ്ട് തിരസ്‌കരിക്കപ്പെട്ടുകഴിഞ്ഞു. അവരെ അനുകരിക്കുന്ന കേരളത്തിലെ സഭകളുടെ ഗതിയും മറ്റൊന്നാകാനിടയില്ല.
അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ആദ്ധ്യാത്മിക വിഷയങ്ങളില്‍ ഭാരതക്രൈസ്
തവര്‍ സ്വന്തം പാരമ്പര്യത്തിലെ മഹത്ത്വങ്ങളെ തിരിച്ചറിയാന്‍ തയ്യാറാകണം.
മനുഷ്യന്റെ യഥാര്‍ത്ഥ ശക്തിയെക്കുറിച്ച് ഉപനിഷത്തുകളില്‍ക്കൂടി ആധികാരികമായി പ്രഘോഷിക്കപ്പെട്ട ഒരു നാട്ടില്‍ ജനിച്ച നമ്മളെന്തുകൊണ്ട് അതിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ മടിക്കുന്നു? അതിലെ സനാതന സത്യങ്ങളെ ഗൗരവമായി കാണുവാന്‍ എന്തു കൊണ്ടു വിസമ്മതിക്കുന്നു? വേദപാഠപഠനങ്ങളില്‍ക്കൂടിയും സഭയുടെ ബൈബിള്‍ വ്യാഖ്യാന ങ്ങളില്‍ക്കൂടിയും ദൈവശാ സ്ത്രസിദ്ധാന്ത ങ്ങളില്‍ക്കൂടിയുമൊക്കെ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ അടിയുറപ്പിച്ചിരിക്കുന്ന സ്വന്തം മതത്തിന്റെ മഹത്വത്തെയോര്‍ത്തുള്ള ചിന്ത മൂലമായിരിക്കുമോ ഇത്? പണ്ടെന്നോ ജീവിച്ചിരുന്ന സന്ന്യാസികളുടെ ഉപനിഷത്തുകള്‍ പ്രാകൃതമെന്നു വിലയിരുത്തി മാറ്റിവച്ചിരിക്കുകയായിരിക്കുമോ? എന്തായാലും അതിലെ സത്യങ്ങള്‍ അറിയുവാന്‍ നാം ആഗ്രഹിക്കുന്നില്ല. മനുഷ്യന്റെ സത്യാന്വേഷണവ്യഗ്രതയെ തുടക്കത്തിലേതന്നെ തള്ളിക്കളയുന്ന രീതിയാണ് ഇതെല്ലാം.
അജ്ഞതയിലും മാമോന്റെ സമൃദ്ധിയിലും കെട്ടിപ്പൊക്കിയ വലിയൊരു മണല്‍ക്കൊട്ടാരമാണ്, ഇന്നു കത്തോലിക്കാസഭ - സത്യത്തിന്റെ പേമാരി ഉണ്ടായാല്‍ ഒലിച്ചു പോകാന്‍മാത്രം കഴിയുന്ന മണല്‍ക്കൊട്ടാരം.!
ഇങ്ങനെയെല്ലാമുള്ളപ്പോള്‍, ശുദ്ധമായ അറിവിന്റെ നിറവിലേക്ക് നാം ഉണരേണ്ടിയിരിക്കുന്നു. അതിനാവശ്യമായ പഠനങ്ങളും ചര്‍ച്ചകളും തുടങ്ങേ ണ്ടിയിരിക്കുന്നു. എല്ലാ വെച്ചുകെട്ടുപ്രാര്‍ത്ഥനകളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നും പിന്‍മാറി ആത്മാവിലേക്കു ചേരുവാന്‍ പര്യാപ്തമായ പ്രാര്‍ത്ഥനാരീതികളും സാധനകളും നാം കണ്ടെത്തി ആവിഷ്‌ക്ക രിക്കേണ്ടിയിരിക്കുന്നു.      
ഗ.ഇ.ഞ.ങന്റെ മുന്‍പോട്ടുള്ള ചുവടുവയ്പുകള്‍ സത്യത്തെ അറിഞ്ഞുകൊണ്ട്, അതിന്റെ ജ്വാലയുടെ വെളിച്ചത്തില്‍ മറ്റുള്ളവരെ നയിക്കുവാന്‍ പര്യാപ്തമാകുംവിധത്തിലുള്ളതാകട്ടെ!
ഫോണ്‍: 9535375318                                
- ബഹു. ലേഖകന്‍ നവീകരണത്തെക്കുറിച്ച് അങ്ങേയറ്റം ആഴമുള്ള ചിന്തകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യനെ ആത്മജ്ഞാനത്തിലേക്കും അങ്ങനെ ദൈവാവസ്ഥയിലേക്കും നയിക്കാന്‍ പ്രാപ്തിയുള്ള ഋഷിതുല്യരായ ജ്ഞാനികള്‍ക്കേ ശ്രീ വയലാര്‍ മൈക്കിള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരത്തില്‍ പ്രവര്‍ത്തിക്കാനാവൂ. അദ്ദേഹത്തിനറിയാവുന്നതുപോലെ, ഗഇഞങ ഉന്നതമായ അത്തരം ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല. അതിനെ നയിക്കുന്നവരാരും ജ്ഞാനികളുമല്ല. അതൊരു സാമൂഹിക പരിഷ്‌ക്കരണപ്രസ്ഥാനം മാത്രമാണ്. കത്തോലിക്കാസമുദായത്തിനുമേലുള്ള പൗരോഹിത്യത്തിന്റെ പിടിമുറുക്കം അല്പമെങ്കിലുമൊന്ന് അയച്ചെടുക്കുക മാത്രമാണ് അതിപ്പോള്‍ ലക്ഷ്യമിടുന്നത് എന്നു പറയട്ടെ. എങ്കിലും, മതനവീകരണത്തിലെ ആത്മസാക്ഷാത്ക്കാരലക്ഷ്യം അനാവരണം ചെയ്യുന്ന ഇത്തരം ചിന്തകളെ KCRM ('സത്യജ്വാല'-യും) സ്വാഗതം ചെയ്യുന്നു.

Friday, February 5, 2016

സ്നേഹിക്കൂ, ജനിപ്പിക്കൂ, വിശ്വസിക്കൂ .....


ഇതാരുടെ മുദ്രാവാക്യമാണേന്നറിയാമോ? കേരള കത്തോലിക്കരെ പീസ് പീസാക്കിയെ അടങ്ങൂ എന്ന് നിശ്ചയിച്ചുറച്ചിരിക്കുന്ന നമ്മുടെ മെത്രാൻ സമിതി വിവാഹാഘോഷങ്ങളുമായി ബന്ധിപ്പിച്ച് പൊതുജനത്തിന് നല്കുന്ന മുദ്രാവാക്യമാണ്. അവരറിയാതെ ഇതൊന്നും അച്ചന്മാർ പള്ളിയിൽ  വിളിച്ചു പറയില്ലല്ലോ.  ഇതിന്റെ ഓരോ ഘട്ടവും എങ്ങിനെയൊക്കെയാണെന്നു വിശദമായി പ്രീകാനാ കോഴ്സിൽ തൊലിക്കട്ടിയുള്ള വൈദികരും കന്യാസ്ത്രികളും ചേർന്നു പറഞ്ഞുതരും. കല്യാണാവസരത്തിലെ പ്രസംഗത്തിൽ അച്ചനും ഇതും വിളിച്ചുകൂവും, ഇതിൽ പങ്കെടുക്കാൻ വരുന്ന സർവ്വ ജാതികളെയും സാക്ഷി നിർത്തി. നാലാമത്തെ കുട്ടിക്കു മാമ്മോദീസാ കൊടുക്കുന്നത് വികാരി ജനറാൾ, അഞ്ചാമത്തെ കുട്ടിക്കു രൂപതാ സിഞ്ചെല്ലൂസ്, ആറാമത്തെ കുട്ടിക്കു മെത്രാൻ, ഏഴാമത്തെ കുട്ടിക്കു കർദ്ദിനാൾ, എട്ടാമത്തെ കുട്ടിക്കു മാർപ്പാപ്പാ ഒന്പതാമത്തെ കുട്ടിക്കു മാർത്തോമ്മാ - ഈ നിരക്കിലാണിപ്പോൾ മാമ്മോദീസാ കൊടുക്കൽ ക്രമീകരിച്ചിരിക്കുന്നത്. ഈ അടുത്ത ദിവസം തൃശ്ശൂർ പള്ളിയിൽ മെത്രാനൊരു മാമ്മോദീസ്സാ നൽകിക്കൊണ്ട് കർത്താവിന്റെ ഈ സന്ദേശം ലോകത്തോട് മൈക്കിലൂടെ പ്രഘോഷിക്കുകയുണ്ടായി. പ്രസംഗം പുറത്തെ റോഡിലൂടെ നടന്നു പോയവരും കേക്കുന്നുണ്ടായിരുന്നു. നാണമില്ലാത്ത വർഗ്ഗം! അല്ലാതെന്തു പറയാൻ? ഇക്കാര്യത്തിൽ പെൺകുട്ടികൾക്ക് വിവാഹപ്രായമെത്തുന്നതിനു മുമ്പേ ട്രെയിനിങ്ങ് കൊടുക്കുന്ന വൈദികരും ഉണ്ട്. തൃശ്ശൂരിൽ ഒരച്ചൻ സ്ഥിരമായി ഫോണിലൂടെ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടെന്നു പരാതിയും ഉയരുന്നുണ്ട്.


ഞാൻ പറഞ്ഞില്ലേ ഈ പോക്കു നല്ലതിനല്ലെന്ന്. മദ്ധ്യപ്രദേശിലെ പിന്നോക്ക പ്രദേശങ്ങളിലെ സർക്കാർ സ്‌കൂളുകൾ രൂപതയ്കു വിട്ടുകൊടുത്താൽ ശരിയാക്കിത്തരാമെന്നാണ് ഭോപ്പാൽ മെത്രാൻ പറയുന്നത്. ഇവിടെ കേരളത്തിലെ രൂപതകൾ എന്താ ചെയ്യുന്നതെന്നു നോക്കി പഠിക്കൂ ഭോപ്പാൽ മെത്രാനേ. കേരളത്തിൽ സീറോക്ക് പത്തു പതിമ്മൂന്നു രൂപതകളൂണ്ടല്ലോ! അവരുടെ പുറത്തു പറയാത്ത ആഗ്രഹം, കേരള ഗവണ്മെന്റിനെ അങ്ങോട്ടു കൊടുത്താൽ ശരിയാക്കിത്തരാമെന്നായിരിക്കാനാണു സാദ്ധ്യത. ഇവിടെ മെത്രാന്മാർക്ക് ഒരു സൗകര്യമുണ്ട് - ജോലി കൂടിയാൽ സഹായ മെത്രാനെ രൂപത ഏൽപ്പിച്ചിട്ടു മുങ്ങാം. കാഞ്ഞിരപ്പള്ളിയിൽ സഹായമെത്രാൻ വന്നത് തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതുകൊണ്ടാണെന്നു ധരിക്കരുതെന്ന് അറക്കൽ മെത്രാൻ തന്റെ വിശിഷ്ട ലേഖനത്തിലൂടെ അവ്യക്തമായി പറയുന്നുണ്ട്. കെ സി ബി സി, സി ബി സി ഐ, ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് (എ ബി സി) മുതലായ പ്രസ്ഥാനങ്ങളിൽ ഭാരിച്ച ജോലിയുള്ളതുകൊണ്ടാണിങ്ങനെ വേണ്ടി വന്നതെന്ന സൂചനയും അതിലുണ്ട്. ദീപികയുടെ ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹം എറ്റെടുത്തിരുന്നത് ഞാൻ ഓർക്കുന്നു. ഭാരം ചുമന്നും സ്നേഹിച്ചും മടുത്തപ്പോൾ ഒരു സഹായമെത്രാനെ എടുത്തേക്കാം എന്ന് വിചാരിച്ചു, അത്രേ കാണൂ കാര്യം. എന്തായാലും ഒരു രഹസ്യം പൊരുളറിയാൻ പറ്റാതെ എന്റെ ഉള്ളിൽ അവശേഷിക്കുന്നു - അങ്ങേരോട് അടുത്തു നിന്ന പല ബന്ധുക്കളും ഇപ്പോൾ വളരെ നല്ല നിലയിലാണ്. ബൈബിളിന്റെ പശ്ചാത്തലത്തിൽ എങ്ങനെ പ്രാർത്ഥിക്കണം എങ്ങനെ ജോലി ചെയ്യണം എങ്ങനെ കാര്യം കാണണം എന്നൊക്കെയുള്ള വലിയ സൂത്രങ്ങൾ അവരെ പഠിപ്പിച്ചു കാണണം!


ഇൻഫാമിന്റെ നേതൃത്വത്തിൽ കത്തോലിക്കാ കർഷകരെങ്കിലും ഒത്തു ചേർന്ന്, 'അപ്പാ പോകല്ലേ, അപ്പാ പോകല്ലേ' യെന്നു മെത്രാനോടു പറയണം. ഇൻഫാം ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിക്കു മറുമരുന്നില്ലാത്തതുകൊണ്ടുമാവാം ഇങ്ങനെയൊരു തീരുമാനം അറക്കൽ മെത്രാനെടുത്തത്. വെമൂല ചെയ്തതുപോലെ ഇവിടെയാരെങ്കിലും ചെയ്തിരുന്നെങ്കിൽ റബ്ബർവില കൂടിയേനെ. ഇൻഫാമിന്റെ ഉത്തരവാദിത്വപ്പെട്ടവരാരെങ്കിലും അങ്ങിനെ ചെയ്യണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്. ആത്മഹത്യ മാർത്തോമ്മാ പാരമ്പര്യമനുസരിച്ച് കുറ്റകരമായിപ്പോയി - എന്തു ചെയ്യാം? ഇത് വിഷമാണെന്നെഴുതിയിരിക്കുന്ന മദ്യം കുടിച്ചു കുടിച്ചു മരിക്കുന്നതും ആത്മഹത്യയാണെങ്കിലും സഭാ പാരമ്പര്യമനുസരിച്ച് അത്തരക്കാർ തെമ്മാടിക്കുഴിയിലേക്കു പോകേണ്ടതില്ല. സർക്കാരും അതിനെ ആത്മഹത്യയായി പരിഗണിക്കുകയില്ല. കത്തോലിക്കാ കർഷകരുടെ സ്ഥിതി റൊമ്പ കഷ്ടം! എന്തിന്റെയാണെങ്കിലും വില പരിധി കടന്നാൽ വികാരിയച്ചൻ പള്ളിയോ, പള്ളിമുറിയോ പൊളിക്കും - വിശ്വാസിക്കു കൂടിയതുകൊണ്ടൂം പ്രയോജനം കിട്ടാൻ ഇടയില്ല. ഇനി വല്യകുഴപ്പമില്ലാതെ നിൽക്കുകയാണെങ്കിൽ കല്ലറയുടെ കാലാവധി അൻപതു വർഷമായി കുറയ്കും. കല്ലറക്ക് ആയുഷ്കാല വില നൽകിയ ആത്മാക്കൾ നെറികേട് കാണിക്കുന്ന ഇത്തരം മെത്രാന്മാരെ ഓടിച്ചിട്ടു പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങോട്ടു വരുമല്ലോ, അപ്പോൾ രണ്ടു കൊടുക്കാമെന്നും ആത്മാക്കൾ കരുതാനിടയുണ്ട്.


ഗുജറാത്തിൽ വഡോധരയിൽ സർക്കാർ ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന ഒരു സ്വകാര്യസ്കൂളിന്റെ മെതേഡിസ്റ്റ് പാസ്റ്റർ മാനേജർ അദ്ധ്യപക നിയമനത്തിന് ഏഴു ലക്ഷം രൂപാ വാങ്ങി പിടിക്കപ്പെട്ട് ഗോതമ്പുണ്ട തിന്നുന്നുണ്ട്. ആ നിയമം ഇവിടെയും ഉണ്ട്, പക്ഷേ, അവരിലൊരാളെ തൊടാൻ ധൈര്യമുള്ളവനാരുണ്ട്? പൊറോട്ടാ അടിക്കുന്നതുപോലെ, സെമ്മിനാരി - ഇടവക ഭരണ ജീവിതത്തിലൂടെ എത്ര തിരുമ്മും ഇടിയും പിഴിച്ചിലും കഴിഞ്ഞാ ഒരാൾ മെത്രാനാകുന്നത്. അവരോടാ കളി! അടുത്തയിടെ മഠത്തിലേക്കെന്നു പറഞ്ഞു വിദേശത്തു വിട്ട കുറെ പെൺകുട്ടികളെ സ്പാനിഷ് പോലീസ് തടങ്കലിൽ നിന്ന് മോചിപ്പിച്ചത്രെ! നീണ്ട ഉടുപ്പിട്ട് നടക്കുന്നവരാണു കമ്മീഷൻ വാങ്ങിയതെന്നാണ് വാർത്തയിൽ കേട്ടത്. എന്തെല്ലാം കേട്ടാലാ ഒരു മെത്രാന്റെ ജീവിതം അവസാനിക്കുന്നത്. താഴത്ത് മെത്രാൻ ജീവൻ റ്റിവിക്കാരുടെ വായിൽ നിന്ന് പച്ചക്കു കേട്ടെന്നും, ഇടുക്കി മെത്രാൻ ഫോണിലൂടെ നീലക്കു കേട്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.  


ഇക്കഴിഞ്ഞ ദിവസം ഒരു ചിന്തകൻ പറഞ്ഞത് പോലെ തുണി വാങ്ങിക്കുന്നതും, കാറ് വാങ്ങുന്നതും പരിപ്പ് വാങ്ങിക്കുന്നതും സസ്സൂഷ്മം പരിശോധിച്ച്, ഇഷ്ടപ്പെട്ടത് മാത്രം. എന്നാൽ ആത്മരക്ഷയുടെ കാര്യം പറഞ്ഞാൽ ഒരാൾക്ക് കിട്ടുന്നതും ഞുണഞ്ഞോണ്ട് ഇരിക്കാനല്ലേ പറ്റൂ. നിങ്ങൾ കാലു പിടിക്കുന്നതു കൊണ്ടാ കൂടെ വരുന്നതെന്ന് കാലൻ കുട പറയുന്നത് പോലെ പറഞ്ഞു കൊണ്ടല്ലെങ്കിലും ഒപ്പം മെത്രാന്മാരും അച്ചന്മാരും വരുന്ന കത്തോലിക്കാ സഭയിൽ ജനിച്ചവർ ഒരു വിധത്തിൽ ഭാഗ്യവാന്മാരാ. എന്തും അടിച്ചു മാറ്റുന്ന കലയിൽ നമ്മെ ആരും കടത്തി വെട്ടാൻ പോകുന്നില്ല. ഉൽസവത്തിനു പോലും വാവാ യേശു നാഥായെന്ന ട്യൂണിൽ അമ്പലപറമ്പിൽ നിന്നൊരു പാട്ടു കേട്ടിട്ടുള്ളവരുണ്ടോ? എന്നാൽ നമ്മൾ അവരുടെ 'കൌസല്യാ സുപ്രഭാതം' വരെ അടിച്ചു മാറ്റിയിരിക്കുന്നു. ആ ട്യൂണിൽ ഒരു കത്തോലിക്കാ ഉണർത്തു പാട്ട് ഇപ്പോൾ ഫെയിസ് ബുക്കിലൂടേ കറങ്ങുന്നു. സൂര്യ നമസ്കാരം നഷ്ടപ്പെട്ട സങ്കടത്തിലിരിക്കുന്ന സമയത്താ അവർ ഇതും കൂടി കേൾക്കുന്നത്.


വന്നു വന്ന് പള്ളിക്കാർക്കു കർത്താവിനെയും സംശയമായെന്നു തോന്നുന്നു. ഇരിഞ്ഞാലക്കുട പള്ളിയിൽ സി സി ടിവി വെച്ചെന്ന് ആരോ പറഞ്ഞു കേട്ടു. ഞാൻ കണ്ടില്ല. കർത്താവ് ഇറങ്ങിപ്പോകുന്നുണ്ടോയെന്നു നോക്കാനാണെന്നാണ് അവർ പറഞ്ഞത്. കുർബാന സമയം കഴിഞ്ഞാൽ അത്മായരാരും ആ വഴിക്ക് വരില്ല; അപ്പോൾ സി സി ടി വി യുടെ ഉദ്ദേശ്യം വേറെന്തോ ആയിരിക്കണമല്ലോ. എന്നാ കേട്ടോ,സി സി ടി വി വെയ്കേണ്ടത് അജപാലന കേന്ദ്രത്തിലായിരുന്നു. എന്തെല്ലാം കാണാൻ കഴിഞ്ഞേനെ!
-- 

Wednesday, February 3, 2016

റബ്ബര്‍ വില 200- ഏലം വില 1500കിട്ടും

ഇതൊന്നു ഷെയര്‍ ചെയ്യുക

റെജി ഞള്ളാനി , കട്ടപ്പന

നമ്മുടെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പാര്‍ട്ടികളും റബ്ബറിന്റെയും ഏലത്തിന്റെയും വിലയിടിവു തടയുവാനും കേരളത്തെയും കര്‍ഷകരെയും രക്ഷിക്കുവാനും തലങ്ങും വിലങ്ങും നെട്ടോട്ടമോടുകയും പ്രസ്ഥാവനയുദ്ധങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഞങ്ങളിതു വിശ്വസിച്ചോളാം.
പ്രിയപ്പെട്ടവരെ, ചോക്കുമലയിലിരുന്ന് ചോക്കു തേടി അലയണമോ? റബ്ബറിന് അന്താരാഷ്ട വില 200  കഴിയുന്നതുവരെ കര്‍ഷകരില്‍ നിന്നും ഈ വിലക്ക് റബ്ബറെടുത്ത് കേരളത്തിലെ സര്‍ക്കാര്‍ റോഡുകള്‍ റബ്ബറൈസുചെയ്യുവാന്‍ തീരുമാനിച്ചാല്‍ ഒരുദിവസംകൊണ്ട് പ്രശ്‌നം തീരില്ലേ? സംസ്ഥാനത്തിന്  സുന്ദരമായ റോഡും കിട്ടും.
 ഏലത്തിന്റെ നിയന്ത്രണം സ്‌പൈസ്സ് ബോര്‍ഡില്‍ നിന്നും എടുത്തുമാറ്റി ലേലംവും നിര്‍ത്തി പഴയതുപോലെ സ്വതന്ത്ര വിപണിയാക്കുകയും കയറ്റി അയക്കുകയും ചെയ്താല്‍ ആറുമാസക്കുള്ളില്‍ ഏലത്തിന്റെ വില 1500 കവിയുമെന്ന് ആര്‍ക്കാണ് അറിയാത്തത്.1983-ല്‍ ഏലത്തിന് 900രൂപവരെ കിട്ടിയിരുന്നു .കയറ്റുമതി കൂട്ടുവാന്‍ 1986-ല്‍ സ്ഥാവിച്ച ബോര്‍ഡ് കയറ്റുമതി 80% ത്തില്‍ നിന്നും 3% ആക്കി കുറച്ച് കര്‍ഷകരെ വെല്ലുവിളിച്ചിരിക്കുകയാണ്. കര്‍ഷകരെ അറിയില്ലന്നു പറഞ്ഞ ബോര്‍ഡ് ചെയര്‍മാനും ബോര്‍ഡും   കര്‍ക്ഷകരുടെ പേരില്‍ കോടികള്‍ കട്ടുമുടിക്കുകയാണ്. സര്‍ക്കാരിന്റെ പത്തുരൂപ കിട്ടാതെ രാജ്യത്തെ ഏലം ഉല്‍പാദനം 3500 മെട്രിക് ടണ്ണില്‍ നിന്നും 25000 മെട്രിക് ടണ്ണില്‍ എത്തിക്കുവാന്‍ കഴിഞ്ഞ എന്റെ അനുഭവസമ്പത്തുവച്ചാണ് ഞാന്‍ പറയുന്നത്. ഇതിനാവശ്യമായ എല്ലാതെളിവുകളും ഹാജരാക്കുവാന്‍ ഞാന്‍തയ്യാറാണ്. ഇതു വിശ്വസിച്ചാല്‍ നമുക്ക് രക്ഷപെടാം ഇതു സംബന്ധിച്ച ചര്‍ച്ചകളും ജനകീയ സമരങ്ങളും ഉണ്ടാവണം. നമ്മള്‍ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകമാത്രമേ ഇതിനു വഴിയുള്ളു.
                                                          9447105070   





നീതിന്യായരംഗം ശുദ്ധീകരിക്കാനുള്ള ഒരു പദ്ധതി


അഡ്വ. ഡോ. ചെറിയാന്‍ ഗൂഡല്ലൂര്‍  M.A., B.L.,Ph.D.
 
'ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന കയ്യേറ്റവും കേരള ഹൈക്കോടതിയിലെ വന്‍ തട്ടിപ്പും' എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍

പുസ്തകം വേണ്ടവര്‍ വിളിക്കുക: 919487128784

1.      ഇന്നത്തെ സന്തോഷകരവും സന്താപകരവുമായ എന്റെ ചുമതല നീതിന്യായ രംഗം ശുദ്ധീകരിക്കാനുള്ള പദ്ധതി നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്.  ചരിത്രം പഠിച്ചവര്‍ക്ക് നിയതിയുടെ നിയോഗങ്ങളെപ്പറ്റി പല ഉദാഹരണങ്ങളും സാക്ഷ്യങ്ങളായോ അനുഭവങ്ങളായോ ഓര്‍ക്കാനും പറയാനും ഉണ്ടാകും.  ഉദാഹരണമായി സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ നൂറു വര്‍ഷം മുമ്പ് സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവം പറയട്ടെ.  മത സമ്മേളനം സംബന്ധിച്ച് അദ്ദേഹം ശേഖരിച്ചു വച്ചിരുന്ന മേല്‍വിലാസവും മുഖ്യമായ പലവിവരങ്ങളും നഷ്ടപ്പെട്ടു പോയത് അദ്ദേഹം അറിഞ്ഞില്ല  അറിഞ്ഞപ്പോള്‍ ദുഃഖിതനായി റോഡിന്റെ അരികില്‍ ഒരു മരച്ചുവട്ടില്‍ രാത്രി കഴിച്ചുകൂട്ടി.  നേരം വെളുത്തപ്പോള്‍ അദ്ദേഹം അടുത്തുണ്ടായിരുന്ന വീട്ടില്‍ കയറിചെന്നു.  ഭാഗ്യാതിരേകം കൊണ്ട് ആ വീട്ടിലെ ഗൃഹനായികയും സര്‍വ്വമത സമ്മേളനത്തിന് ഒരു ക്ഷണിതാവായിരുന്നു. ആ സ്ത്രീ വിവേകാനന്ദന്റെ എല്ലാ പ്രശ്‌നവും പരിഹരിച്ചു. 


കെ.സി. ആര്‍.എം. എന്ന ഈ ചെറിയ സംഘടന പാലായില്‍ പിറവി എടുത്തതില്‍ അത്ഭുതമില്ല.  കാരണം പാലാ പിറവിയുടെ ഒരു നികേതനം ആണ്.  അങ്ങനെയാണ് തൊട്ടടുത്ത് പിറവിസ്ഥാനം (പ്രവിത്താനം) ഉണ്ടായത്. 1924 മുതല്‍ കുടിയേറ്റംകൊണ്ട് അറുവന്‍കാട് ആയിരുന്ന മലബാറിനെ തിരുവിതാംകൂര്‍ ആക്കിയത് പാലാക്കാരാണ്.  മലബാര്‍ കുടിയേറ്റം കേരള ചരിത്രത്തിലും ഇന്ത്യാ ചരിത്രത്തിലും ഒരു വിപ്ലവം സൃഷ്ടിച്ചു.

2015 ഡിസംബറില്‍ ഈ പുസ്തകം പാലായില്‍ പ്രകാശനം ചെയ്യുമ്പോള്‍ ഞാന്‍ സ്വപ്നം കാണാത്ത ഒരത്ഭുതം 2016 ജനുവരി 16-ാം തീയതി  കേരളാ ഹൈക്കോടതിയിലെ ഓഡിറ്റോറിയത്തില്‍ നടന്നു. സുപ്രീം കോടതിയിലെ സീനിയര്‍ വക്കീലായ  ശ്രീ. കെ.കെ. വേണുഗോപാലിന്റെ പിതാവ് ബാരിസ്റ്റര്‍ എം.കെ.നമ്പ്യാര്‍ ഒരു മഹാ പ്രതിഭയായിരുന്നു. വക്കീലന്മാരെ പരിശീലിപ്പിക്കാന്‍ ബാരിസ്റ്റര്‍ നമ്പ്യാരുടെ പേരില്‍ എറണാകുളത്ത് ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂര്‍ ഒരു അക്കാദമി ഉദ്ഘാടനം ചെയ്തു.  രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുടരെ പരിപാടി ഉണ്ടായിരുന്നു.  ഡോ. എന്‍.ആര്‍.മാധവമേനോന്‍ ആയിരുന്നു അവിടെ വന്നതില്‍ ഏറ്റവും വലിയ ഹീറോ.  പക്ഷേ, ചീഫ് ജസ്റ്റീസിനേയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അതിശയിക്കുന്ന രീതിയിലാണ് പത്മഭൂഷന്‍ കെ.കെ. വേണുഗോപാല്‍ പെരുമാറിയതും പ്രസംഗിച്ചതും. 

ബാരിസ്റ്റര്‍ നമ്പ്യാരുടെ ഫോട്ടോ നമ്മുടെ പുസ്തകത്തിന്റെ പുറംചട്ടയില്‍ കൊടുത്തിട്ടുണ്ട്.  ഫോട്ടോ കൊടുക്കുമ്പോള്‍ ഇങ്ങനെ ഒരു അക്കാദമി ആരംഭിക്കുന്ന കാര്യം എനിക്ക് അജ്ഞാതമായിരുന്നു.  ആ ഫോട്ടോയുടെ ബലത്തില്‍ പുസ്തകത്തിന്റെ കോപ്പി  കെ.കെ. വേണുഗോപാലിനും, ഡോ. മാധവമേനോനും ഇന്ത്യയുടെ ലോ മിനിസ്റ്റര്‍ സദാനന്ദ ഗൗഡയ്ക്കും, പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും മുകളില്‍പ്പറഞ്ഞ പരിപാടിക്കിടയില്‍ ജനുവരി 16-ാം തീയതി കൊടുക്കാന്‍ എനിക്ക് സാധിച്ചു.   ഈ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നവര്‍ക്ക് അത് പ്രചോദകമായിരിക്കും.  പുസ്തകത്തിന്റെ 50-ാം പേജ് കെ.സി.ആര്‍.എം. കാര്‍ പ്രത്യേകം വായിക്കണം.


2. ഇന്നത്തെ നമ്മുടെ ചര്‍ച്ചാവിഷയം നീതിന്യായരംഗം എന്ന ഈജിയന്‍ തൊഴുത്ത് കഴുകി ശുദ്ധീകരിക്കാനുള്ള വഴികള്‍ പറയുകയും ഒരല്‍പ്പം സ്വന്തമായി ശുദ്ധീകരിക്കുകയുമാണ്. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ നീതിന്യായ രംഗത്തിലെ അനീതി വിളയാട്ടത്തെപ്പറ്റി ചിന്തിക്കുകയും എഴുതുകയും പോരാടുകയും ചെയ്യുന്നു.  ആ പോരാട്ടത്തിലെ നാഴികക്കല്ലുകളില്‍ അഞ്ചു വലിയ സ്വകാര്യന്യായങ്ങള്‍ ഉള്‍പ്പെടുന്നു.  കൂടാതെ ഒരു റിട്ട് പെറ്റീഷനും വരുന്നു.  
അതില്‍ 1) തീക്കോയിക്കാരനായ ഒരു വ്യാജവക്കീലിനെതിരായിട്ടായിരുന്നു.   2)  ലോ കോളേജില്‍ പഠിക്കാതെ വക്കീലായി വിലസിയ ഊട്ടിയിലെ ഒരു ധനാഢ്യനെതിരായിട്ടായിരുന്നു.  3) പോലീസ് അധികാരം ഉപയോഗിച്ച് പലരേയും കൊന്ന ഒരു ഡി.വൈ.എസ്.പിക്കെതിരായിരുന്നു 302 ഐ പി സി പ്രകാരം  വേറൊരു സ്വകാര്യ ന്യായം.  4) തന്റെ എസ്റ്റേറ്റിലെ ഒരു ജോലിക്കാരന്റെ തല റൂള്‍ തടികൊണ്ട് അടിച്ചു പൊട്ടിച്ച ഒരു പാര്‍ലിമെന്റ് അംഗം കെ.പി.പളനിസ്വാമിക്കെതിരായിരുന്നു മറ്റൊരു പ്രൈവറ്റ് കംപ്ലേന്റ്.  ഇവയില്‍ എല്ലാം പീഡിപ്പിക്കപ്പെട്ട എന്റെ കക്ഷിക്ക് നീതി കിട്ടി.  5) ഈ പരമ്പരയിലെ ഒടുവിലത്തെ കേസ്സാണ് ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കു വേണ്ടി ഒരു ബിഷപ്പിനും മൂന്ന് അച്ചന്‍മാര്‍ക്കും അഞ്ചു കേഡികള്‍ക്കും എതിരായി അഡ്വ. വി.ജെ.ജോസും, അഡ്വ. കെന്നഡി.എം.ജോര്‍ജ്ജും ഞാനും വേറെ രണ്ടു വക്കീലന്‍മാരും കൂടി തോപ്പംപടി കോടതിയില്‍  1.1.2010 ല്‍ കൊടുത്ത പ്രൈവറ്റ് കംപ്ലേന്റ്.  ആ സ്വകാര്യ  അന്യായത്തില്‍ സംഭവിച്ച ഹൈക്കോടതിയിലെ തിരിമറികളെപ്പറ്റി എഴുതാന്‍ എനിക്ക് ഇടവന്നു.  കൂടാതെ അന്നത്തെ കേരളാ ചീഫ് ജസ്റ്റീസ് ശ്രീ. ശലമേശ്വര്‍ ഒരു കേരളീയന്‍ ആയിരുന്നില്ല.  അദ്ദേഹം നീതിക്കുവേണ്ടി പോരാടിയ പ്രസിദ്ധനായ ആന്ധ്രാപ്രദേശിലെ ഒരു വക്കീലിന്റെ മകന്‍ ആയിരുന്നു.  ചീഫ് ജസ്റ്റീസിന് ഞാന്‍ ഒരാവലാതി എഴുതി രജിസ്റ്റര്‍ ചെയ്ത് അയച്ചു കൊടുത്തു.  അതിന്റെ കോപ്പിയും എടുത്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ട് കേരളാ ഹൈക്കോടതിയിലെ തട്ടിപ്പിന്റെ വിവരണം നല്‍കി.  കൂടുതല്‍ വിവരം വേണ്ടവര്‍ ഈ പുസ്തകത്തിലെ 120 പേജും തുടര്‍ച്ചയായി വായിക്കുക.  നിയമത്തിലെ സ്വകാര്യ അന്യായ ശാഖയെ നിങ്ങള്‍ പരിവര്‍ത്തനത്തിന് പ്രയോഗിക്കുക.

3. പ്രവാചകദൗത്യമുള്ള പത്രാധിപര്‍ ജോര്‍ജ്ജ് മുലേച്ചാലില്‍ ഒരു വലിയ കാര്യം ചെയ്തു.  ഞാന്‍ ഞാറയ്ക്കല്‍ കേസ്സില്‍ എനിക്കു കിട്ടിയ വക്കീല്‍ നോട്ടീസിന് കൂറുമാറിയ സിസ്റ്റര്‍ക്ക് മറുപടി അയച്ചിരുന്നുഇംഗ്ലീഷിലുള്ള ആ മറുപടി പത്രാധിപര്‍ ശ്രീ. മൂലേച്ചാലില്‍ മലയാളത്തില്‍ ആക്കി 'സത്യജ്വാല'യില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു.  അതിന്റെ അനന്തഫലമാണ് ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകരൂപത്തിലുള്ള ''ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കെതിരെനടന്ന കൈയ്യേറ്റവും കേരളാ ഹൈക്കോടതിയിലെ വന്‍തട്ടിപ്പും'' എന്ന ഈ പുസ്തകത്തിന്റെ പിറവി.  പുസ്തകത്തിന്റെ പുറംചട്ടകളില്‍ കൊടുത്ത കേരളാ ഹൈക്കോടതിയുടെ പടവും ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരുടേയും, ജസ്റ്റീസ് താര്‍ക്കുണ്‌ഡേയുടേയും ഫോട്ടോകളും  ''നീയതി നിയോഗത്തിനാല്‍ മുദ്രിതങ്ങള്‍'' എന്നേ പറയാനുള്ളു.  ബാരിസ്റ്റര്‍ നമ്പ്യാരുടെ ഫോട്ടോ കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ ലോകപ്രസിദ്ധ വക്കീല്‍ കെ.കെ. വേണുഗോപാലിന്റെ കൈയ്യില്‍ ഈ പുസ്തകം നേരിട്ടു കൊടുക്കുവാന്‍ എനിക്കു കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും ചിന്തിച്ചിരുന്നില്ല.  അതു മാത്രമല്ല ശ്രീ. വേണുഗോപാലിന് ഈ പുസ്തകത്തിന്റെ കോപ്പി കൊടുക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ നിയമമന്ത്രി സാദാനന്ദ ഗൗഡയ്ക്കും മഹാഗുരു ഡോ. എന്‍.ആര്‍.മാധവമേനോനും, പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും ഈ പുസ്തകത്തില്‍ അവരെപ്പറ്റി എഴുതിയിട്ടുള്ള കാര്യങ്ങള്‍ തൊട്ടു കാണിച്ചുകൊണ്ട് കൊടുക്കാനും കഴിഞ്ഞത് ഒരദൃശ്യ കരത്തിന്റെ ചടുലമായ ചലനംമൂലം ആണെന്ന് ഞാന്‍ കരുതുന്നു.  കാരണം വക്കീലന്മാര്‍ക്ക് ട്രെയിനിങ്ങ് കൊടുക്കുന്ന ഒരു സ്ഥാപനത്തെപ്പറ്റി 1970 ല്‍ മദ്രാസ് ലോ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഞാന്‍ പറയുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.  അതിനുവേണ്ടി വയനാട്ടില്‍ ഒരു സ്ഥലവും വാങ്ങി.  സ്ഥലത്തിന്റെ ഉടമ വീട് ഒഴിഞ്ഞുതരാന്‍ രണ്ടു മാസത്തെ അവധി ചോദിച്ചു.  അതു കൊടുത്തു.  പിന്നെ ഒഴിഞ്ഞുതന്നില്ല.  22 കൊല്ലം കേസ്സു നടത്തി കേരളാ ഹൈക്കോടതി ഒഴിഞ്ഞു കൊടുക്കുവാന്‍ വിധിച്ചു.  സ്ഥലം ഇന്നുവരെ കൈയില്‍ കിട്ടിയിട്ടില്ല. 

4. നീതിന്യായ തുറയില്‍ ഇ.എം.എസ്സിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ നിയമമന്ത്രി ആയിരുന്ന കൃഷണയ്യര്‍ ചില മാറ്റങ്ങള്‍ കേരളത്തില്‍ വരുത്തി.  അതില്‍പിന്നെ അധികാരത്തില്‍ വന്ന മന്ത്രിസഭകള്‍ ഒന്നും നീതിന്യായ തുറയില്‍ നാശം വിതച്ചതല്ലാതെ നന്മ ഒന്നും ചെയ്തില്ല.  കാരണം സത്യത്തെ മുറുകെ പിടിക്കുന്നവര്‍ക്കു മാത്രമേ സ്ഥായിയായി എന്തെങ്കിലും ഈ ലോകത്തില്‍ ചെയ്യാന്‍ കഴിയുകയുള്ളു.  അങ്ങനെ സത്യത്തെ മുറുകെ പിടിക്കുന്ന ചുരുക്കം ചില വക്കീലന്‍മാരെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു.  അങ്ങനെയുള്ള രണ്ടു പേരാണ് ജസ്റ്റീസ് താര്‍കുണ്ഡയും, ബാരിസ്റ്റര്‍ എം.കെ.നമ്പ്യാരും.  അവരോട് ഗാഢമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യമാണ്അതുകൊണ്ടാണ് ശ്രീമാന്‍മാര്‍ താര്‍കുണ്ഡയുടേയും, എം.കെ. നമ്പ്യാരുടേയും ഫോട്ടോ ''കന്യാസ്ത്രീ പുസ്തകത്തിന്റെ'' പുറംതാളില്‍ കൊടുത്തത്.  ബാരിസ്റ്റര്‍ എം.കെ.നമ്പ്യാരുടെ പേരില്‍ വക്കീലന്മാര്‍ക്ക് ട്രെയിനിംങ്ങ് കൊടുക്കുന്ന ഒരു സ്ഥാപനം ഇന്ത്യയുടെ  ചീഫ് ജസ്റ്റീസ് ബഹു. ടി.എസ്സ്. താക്കൂര്‍ 2016 ജനുവരി 16-ാം തീയതി എറണാകുളത്ത് വന്ന് ഉദ്ഘാടനം ചെയ്തു.  ഈ ''കന്യാസത്രീ പുസ്തകം'' 2014 മുതല്‍ എഴുതി 2015 ഡിസംബറില്‍ ക്രിസ്സ്മസ്സ് സമയത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ എം.കെ.നമ്പ്യാര്‍ അക്കാദമി വരാന്‍ പോകുന്നു എന്ന് ഞാന്‍ അറിയുകയോ, കേള്‍ക്കുകയോ ഊഹിക്കുകയോ ചെയ്തിരുന്നില്ല.  അതുകൊണ്ടാണ് എം.കെ.നമ്പ്യാര്‍ അക്കാദമിയുടെ ഉദ്ഘാടനം എന്ന ചടങ്ങിലെ ജനുവരി 16-ാം തീതിയിലെ എന്റെ അനുഭവത്തെ അമേരിക്കയില്‍ റോഡരികിലുള്ള മരത്തിന്റെ ചുവട്ടില്‍ നിന്ന് ഉറക്കമുണര്‍ന്ന് അടുത്ത വീട്ടില്‍ കയറി മദാമ്മയെ കണ്ട് രക്ഷപ്പെട്ട വിവേകാനന്ദന്റെ അനുഭവത്തോട് ഞാന്‍ താരതമ്യപ്പെടുത്തുന്നത്.  

5. സുഹൃത്തുക്കളേഇന്നത്തെ നമ്മുടെ വിഷയം ''ഇന്ത്യയിലെ നീതിന്യായ രംഗത്തിന്റെ ശുദ്ധീകരണ പദ്ധതി' ആണല്ലോ. പുസ്തകത്തിന്റെ ഒന്നാമത്തെ പേജില്‍ തലക്കെട്ടിനടിയില്‍ ചെറിയ അക്ഷരത്തില്‍ എഴുതിയത് ഞാന്‍ വീണ്ടും താഴെ ഉദ്ധരിക്കുന്നു.  ''സര്‍വ്വവ്യാപിയായ സ്ത്രീ വിരുദ്ധതയില്‍'' ''ജഡ്ജിമാര്‍ക്കുള്ള പങ്കാളിത്വവും കേരളാ ജുഡീഷ്യറിയുടെ പുനരുദ്ധാനത്തിനുള്ള നിര്‍ദ്ദേശങ്ങളും'' എന്നാണ് അത്.  ഈ വാചകത്തിന്റെ രത്‌നച്ചുരുക്കം മനുഷ്യനായി ജനിച്ച എല്ലാവര്‍ക്കും കഴിയുന്നത്ര സമത്വമുണ്ടാക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നാണ്.  അതായത് 66 കൊല്ലം മുമ്പ്
ഭരണഘടന എഴുതി ഉണ്ടാക്കിയ ത്യാഗികളും ബുദ്ധിമാന്മാരുമായ ഇന്ത്യയിലെ വിവിധ ചിന്താഗതിക്കാരായ നേതാക്കന്മാരുടെ ഒരു ഗ്രൂപ്പായിരുന്നു.  കോണ്‍ഗ്രസ്സുകാരായ നെഹ്‌റുവും രാജേന്ദ്രപ്രസാദും മറ്റും ഭരണഘടന രൂപീകരണ സമിതിയില്‍ ഉണ്ടായിരുന്നു.  ഹിന്ദുമഹാസഭയുടെ വക്താവായ ശ്യാമപ്രസാദ് മുഖര്‍ജിയും ഇന്ത്യയുടെ സ്പീക്കര്‍ ആയിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പിതാവും തീവ്ര ഹിന്ദു പക്ഷക്കാരായിരുന്നു.  അവരും ഭരണഘടനാ സമിതിയില്‍ സജീവ അംഗങ്ങളായി ഇന്ത്യന്‍ പാര്‍ലമെന്റിനെ അലങ്കരിച്ചു.  പിന്നോക്ക സംഘടനയായ എസ്സ്.സി.എസ്സ്.ടിയുടെ നേതാവ് ഡോ. അംബേദ്ക്കര്‍ ഭരണഘടനാ സമിതിയിലെ നടുനായകമണിയായിരുന്നു.  മുസ്ലീം സമുദായത്തെ പ്രതി  നിധീകരിച്ച് കോണ്‍ഗ്രസ്സുകാരനായ അബ്ദുള്‍ കലാം ആസ്സാദ് ഭരണഘടന രൂപീകരണസമിതിയില്‍ പാര്‍ലമെന്റില്‍ ശോഭിച്ചു.  ക്രൈസ്തവരെ പ്രതിനിധീകരിച്ച് ഫാ. ജെറോം ഡിസ്സൂസ്സയും  ഭരണഘടന രൂപീകരണ സമിതിയില്‍ അംഗമായിരുന്നു.  ക്രൈസ്തവരായ വേറെ നേതാക്കളും മേല്‍പ്പറഞ്ഞ സമിതിയില്‍ അംഗങ്ങളായിരുന്നു.  സരോജിനി നായിഡുപോലെ തലയെടുപ്പുള്ള സ്ത്രീകള്‍ ഭരണഘടനാ സമിതിയില്‍ കുറവായിരുന്നു.  എന്നിട്ടും ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീകള്‍ക്ക് സമത്വം ഉറപ്പാക്കിക്കൊണ്ട് മൗലികാവകാശങ്ങള്‍ അണിനിരത്തി.  പക്ഷേ
, ഭരണഘടന സ്ത്രീകളുടെ കാര്യത്തില്‍ ഉറപ്പു നല്‍കുന്ന അവകാശത്തെപ്പറ്റി സുപ്രീം കോടതിയിലെ നല്ല ജഡ്ജിമാര്‍ സംസാരിക്കുമ്പോള്‍, എഴുതുമ്പോള്‍ അതിനെതിരെ ജല്പനം നടത്തുന്ന ലില്ലി പുട്ടന്‍മാന്മാരാണ്, ഇന്ന് നമ്മുടെ നിയമസഭയിലും, പാര്‍ലമെന്റിലും, സമൂഹത്തിലും, ഭൂരിപക്ഷം .  ഭരണഘടനാ പിതാക്കള്‍ കടന്നുപോയശേഷം ഇന്ത്യയുടെ അധികാരം കൈയ്യാളിയത് നെഹ്‌റുവാണ്.  അദ്ദേഹം എപ്പോഴും തിരക്കിലായതുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീകള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല.  1966 മുതല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വനിതകള്‍ക്കുവേണ്ടി എന്തു ചെയ്തു അല്ലെങ്കില്‍ ചെയ്തില്ല എന്ന് പണ്ഡിതന്മാരായ രാമകൃഷ്ണ ഹെഗ്‌ഡേയും, ടി.ജെ.എസ്സ്. ജോര്‍ജ്ജും എഴുതിയിട്ടുള്ളത് നിങ്ങള്‍ വായിക്കുക.  ചുരുക്കത്തില്‍ ഇന്ദിരാഗാന്ധി സ്ത്രീകളെ തഴഞ്ഞു.

6. ഇങ്ങനെയൊക്കെ ആയിട്ടും ഇന്ത്യന്‍ ജനാധിപത്യം കൈവിട്ടു പോകാതിരിക്കാന്‍ കാരണം കേരളത്തിലെ ജനനേതാക്കളായ ഇ.എം.എസ്സ്, ജസ്റ്റീസ് കൃഷ്ണയ്യര്‍, സാഹിത്യകാരന്‍ ജോസഫ് മുണ്ടശ്ശേരി കുറേയെങ്കിലും വക്കീലായി പ്രാക്റ്റീസ് ചെയ്തിട്ടുള്ള അച്യുതമേനോന്‍ തുടങ്ങിയ നേതാക്കന്മാരുടെ കഴിവാണ്.  അവരെല്ലാം ചേര്‍ന്നാണ് വേറിട്ട ഒരു സ്വരം കേള്‍പ്പിക്കാന്‍ എ.കെ.ജി.യെ പാര്‍ലിമെന്റിലേക്ക് പ്രതിപക്ഷ നേതാവായി നിയോഗിച്ചത്.  മലയാളികളുടെ അഭിമാനപാത്രമായ എ.കെ.ജി വളരെക്കാലം പാര്‍ലിമെന്റില്‍ സാധാരണക്കാരുടെ കാര്യം വാദിച്ച് പ്രതിപക്ഷ നേതാവായി ശോഭിച്ചു. പക്ഷേ, ഭരണഘടനയില്‍ ഉറപ്പു നല്‍കുന്ന ''സ്ത്രീസമത്വത്തിന്റെ മുത്ത്''് ചികഞ്ഞെടുക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.

7. 1957 കേരളം ലോക ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിയ കാര്യം ഈ പുസ്തകത്തിന്റെ 31-ാം പേജില്‍  പറഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ 59 കൊല്ലത്തിനുശേഷം അല്ലെങ്കില്‍ 60 കൊല്ലത്തിനുശേഷം കേരളം വീണ്ടും ഇന്ത്യാ ചരിത്രത്തിലും ലോക ചരിത്രത്തിലും സ്ഥാനം പിടിക്കണം.  നല്ലവരും കഴിവുള്ളവരുമായ കുറേ മലയാളികള്‍ ഒത്തുചേര്‍ന്നാല്‍ നിയമത്തിന്റെ മേഖലയില്‍ വീണ്ടും വിപ്ലവം നടത്താന്‍ കഴിയും.  1957 ല്‍ രാഷ്ട്രീയ കാര്യത്തില്‍ നാം ചെയ്തതുപോലെ 2017 ല്‍ നിയമമേഖലയില്‍ ലോകത്തെ വീണ്ടും ഞെട്ടിക്കണം.  പുതിയ തലത്തിലുള്ള നിയമസംവിധാനം കൊണ്ട് ലോകത്തിനു മുന്‍പന്തിയില്‍ കേരളത്തെ എത്തിക്കണം.  അതിന് മലയാളി എന്ന കോമണ്‍ ഡിനോമിനേറ്റര്‍ അല്ലാതെ ജാതിയോ മതമോ വലിപ്പമോ ചെറുപ്പമോ ഒന്നും നോക്കാതെ മുന്നോട്ടു നീങ്ങണം. അങ്ങനെ ഒരു ലക്ഷ്യം വെച്ചുകൊണ്ടാണ് അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ പുസ്തകത്തില്‍ ഞാന്‍ കൊടുത്തിട്ടുള്ളത്.  ഈ പുസ്തകത്തിന് അവതാരിക എഴുതിയ ഫാ.ജോണ്‍ കവലക്കാട്ടില്‍ അടിയില്‍ വരയിട്ടുകൊണ്ട് അങ്ങനെ ഒരു സംരംഭത്തെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.  ഡോ. എന്‍. ആര്‍. മാധവമേനോന്റെ കാര്യം അവതാരികയുടെ അവസാനം എടുത്തു പറയുന്നുണ്ട്. 

8. 2016 മെയ് മാസത്തില്‍ കേരളാ അസംബ്ലിയിലേക്കു വരുന്ന മുഖ്യമന്ത്രി മുന്‍കൈ എടുത്ത് രണ്ടു നിയമങ്ങള്‍ പാസാക്കേണ്ടതിന്റെ ആവശ്യകത പുസ്തകത്തിന്റെ 31-ാം പേജില്‍ പറഞ്ഞിട്ടുണ്ട്.  അതുപേലെ അവതാരികക്കാരന്‍ പറഞ്ഞിട്ടുള്ള ഏജന്‍സി ആയി കെ.സി.ആര്‍.എം. മുന്നോട്ടു വരണം.

9. നമ്മുടെ നീതിന്യായ സംവിധാനം ഉടച്ചുവാര്‍ക്കാതെ കേരളത്തിനും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും രക്ഷയില്ല.  ഇന്ത്യ ഒട്ടാകെ ഒറ്റ ദിവസം കൊണ്ട് പരിഷ്‌ക്കരിച്ച് ''നിയമത്തിന്റെ ഭരണം''  (ഞഡഘഋ ഛഎ ഘഅണ) കൊണ്ടുവരാന്‍ സാദ്ധ്യമല്ല.  1957 ല്‍ രാഷ്ട്രീയത്തില്‍ കൈവരിച്ചതുപോലെ കേരളം അത്ഭുതം സൃഷ്ടിക്കണം.  ജനാധിപത്യ രാഷ്ട്രീയത്തില്‍ ആയിരം പുതിയ പൂക്കള്‍ വിടരണമെങ്കില്‍ പാണ്ഡിത്യവും സ്വഭാവദാര്‍ഢ്യവുമുള്ള ന്യായധിപ സമൂഹം നീതിപീഠം അലങ്കരിക്കണം.  മേല്‍പ്പറഞ്ഞ രണ്ടു ഗുണങ്ങളും ഉള്ള വക്കീലന്‍മാരും അനിവാര്യമാണ്.  ഇപ്പോള്‍ കേരളത്തില്‍ നിയമഭരണം ഇല്ല .  അതിന്റെ കാരണം പുസ്തകത്തി്‌ന്റെ 32-ാം പേജില്‍ പറഞ്ഞിട്ടുണ്ട്.  1957 ല്‍ നാല് കേരളീയര്‍ ചേര്‍ന്ന് കേരളത്തെ 50 വര്‍ഷം മുന്നോട്ടു കൊണ്ടുപോയി.  1967 ന് ശേഷം മൂന്ന് കേരളീയര്‍ ചേര്‍ന്ന് കേരളത്തെ 50 വര്‍ഷം പിന്നോട്ടു കൊണ്ടുപോയി.  ഇപ്പോള്‍ സ്ഥാപിതമായിട്ടുള്ള എം.കെ.നമ്പ്യാര്‍ അക്കാദമി ഇക്കാര്യത്തില്‍ വലിയ സംഭാവന ചെയ്യും.  അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ ശ്രീ. അച്യുതാനന്ദന്‍ പ്രസംഗിച്ചു.  സുപ്രീംകോടതിയിലെ ഒരു വക്കീല്‍ ഫീസായി 60 ലക്ഷം രൂപാ അച്യുതാനന്ദനോട് ചോദിച്ച കാര്യം അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.  ചീഫ് ജസ്റ്റീസ് പറഞ്ഞത് ഇപ്പോള്‍ 60 ലക്ഷത്തിലും കൂടുതല്‍ ഫീസ് ഒരു കോടിയും രണ്ടു കോടിയും ചോദിക്കുന്നവര്‍ ഉണ്ടെന്നാണ്.  ഇന്ത്യയില്‍  അഴിമതി പടര്‍ന്നു പിടിക്കാന്‍ ഒരു കാരണം ഇതാണ്.  അഴിമതി പടരുമ്പോള്‍ ഗവണ്‍മെന്റ് ഇല്ലാതെയാകും.  ഈ വിഷയം ഗൗരവമുള്ളതാണ്.  കെ.സി.ആര്‍.എം. ഈ പ്രശ്‌നം പഠിക്കാന്‍ ഒരു കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.  ബാര്‍ കോഴ കേസ്സില്‍ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രദേശം പാലാ ആണ്.  ഒരു ആന്റികറപ്ഷന്‍ കോണ്‍ഫ്രന്‍സ് നടത്താന്‍ പാലാ പോലെ പറ്റിയ ഒരു സ്ഥലം ഇന്ന് ഇന്ത്യയില്‍ വേറെ ഇല്ല.

10. 1982 ല്‍ ബാംഗ്ലൂര്‍ എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ റവ. എം.എ. തോമസ്സും ജസ്റ്റീസ് താര്‍കുണ്‌ഡേയും ചേര്‍ന്ന് ഒരു ആന്റി കറപ്ഷന്‍ കോണ്‍ഫ്രന്‍സ് നടത്തി.  കെ.സി.ആര്‍.എം. ന് അങ്ങനെ ഒരു കോണ്‍ഫ്രന്‍സിനെപ്പറ്റി ചിന്തിക്കാം.  ഒന്ന് അല്ലെങ്കില്‍ രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ഒരാള്‍ നിയമസഭാ അംഗമാകാന്‍ പാടില്ലെന്നും കെ.സി.ആര്‍.എം ന് ഒരു പ്രമേയം പാസാക്കാന്‍ സാധിച്ചാല്‍ അതൊരു വിപ്ലവ പ്രവൃത്തി ആയിരിക്കും.  അതിനുവേണ്ടി കോടതിയെ സമീപിച്ചാല്‍ അത് അതിലും വലിയ വിപ്ലവമായിരിക്കും.

11. ഈ പുസ്തകത്തിന് അവതാരിക എഴുതിയ ഫാ. ജോണ്‍ കവലക്കാട്ടും പിന്‍കുറിപ്പ് എഴുതിയ ശ്രീ. ജോര്‍ജ്ജ് മൂലേച്ചാലിലും അഭിവാദനം എഴുതിയ ശ്രീ. കെ. ജോര്‍ജ്ജ് ജോസഫും ഇന്ത്യന്‍ ജുഡീഷ്യറിയിലെ കൈക്കൂലിയെ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  കൈക്കൂലിയെ എതിര്‍ക്കുന്നത് ഒരു ക്രിസ്തീയ പുണ്യമാണെന്നുള്ളത് ക്രൈസ്തവരെങ്കിലും ജാഗ്രതയോടെ ഓര്‍ക്കണം.  ഈ പുസ്തകത്തിലെ ഏറ്റവും മികച്ച സംഭാവന ശ്രീമതി ലീലാവതി ടീച്ചറും, അഴീക്കോടു സാറുംകവി ഒ.എന്‍.വി. കുറുപ്പും, നീതിയുടെ കടലായ ജസ്റ്റീസ് കൃഷ്ണയ്യരും എഴുതിയിട്ടുള്ള ഒന്നു മുതല്‍ നാലു വരെയുള്ള അനുബന്ധങ്ങളാണ്.  അവ വായനക്കാര്‍ക്ക് അറിവു തരുന്നു എന്നതു മാത്രമല്ല പുതിയ വഴിയും നിര്‍ദ്ദേശിക്കുന്നു.

12. ബാരിസ്റ്റര്‍ എം.കെ.നമ്പ്യാരുടേയും, ജസ്റ്റീസ് കൃഷ്ണയ്യരുടെയും, ജസ്റ്റീസ് താര്‍കുണ്ഡയുടേയും അറിവും സ്വാത്വികതയും അനുപമമാണ്.  അങ്ങനെയുള്ള നീതിസൂര്യന്മാരെ സൃഷ്ടിക്കേണ്ടത് മലയാളി സമൂഹത്തിന്റെ കടമയാണ്.  ഇത്തരുണത്തില്‍ അവരുടെ സ്വാത്വീകതയോട് ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്റെ തമോഗുണത്തെ തട്ടി താരതമ്യപ്പെടുത്തുന്നത് അത്യാവശ്യമാണ്.  നിയമത്തിന്റെ ഭരണം നടത്താന്‍ ചുമതലപ്പെട്ട നീതിയുടെ സര്‍വ്വ സൈന്യാധിപനായിരുന്ന ശ്രീ. കെ.ജി. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ  മരുമക്കളും കോടികള്‍ കൈക്കൂലി വാങ്ങി വിലസുകയാണ്.  മുന്നോട്ടു വരികയാണെങ്കില്‍ കെ.സി.ആര്‍.എം ന് അത് ചോദ്യം ചെയ്യാന്‍ കഴിയും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പുസ്തകത്തിന്റെ 29-ാം പേജ്  നിങ്ങള്‍ വായിച്ചുനോക്കുക.

13. 16.1.2016 ല്‍ കേരളാ ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട എം.കെ. നമ്പ്യാര്‍ അക്കാദമിയെപ്പറ്റി മുകളില്‍ പറഞ്ഞുവല്ലോ.  അക്കാദമി കളമശ്ശേരിയിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.  അതിന്റെ ഉദ്ദേശ്യം ഒരു കൊല്ലം 30 വക്കീലന്‍മാരെയെങ്കിലും ട്രെയിനിംങ്ങ് കൊടുത്ത് നവീകരിക്കുകയാണ്.  നമ്മുടെ മനോഹരമായ ഭരണഘടനയില്‍ നിയമത്തെപ്പറ്റിയും നീതിയെപ്പറ്റിയും വക്കീല്‍ സമൂഹത്തെപ്പറ്റിയും ന്യായാധിപന്‍മാരെപ്പറ്റിയും വിസ്തരിച്ചു പറയുന്നുണ്ട്.  ഇത്രയുംകാലം നമ്മള്‍ അത് ഗൗനിച്ചില്ല.  ഇനിയെങ്കിലും അതില്‍ ഗൗനിച്ച് നീതിതുറയില്‍ അമേരിക്കയിലും സ്വിസ്റ്റ്‌സര്‍ലണ്ടിലും ഉള്ളതുപോലെ ഏറ്റവും അര്‍ഹതയും യോഗ്യതയും ഉള്ളവരെ മാത്രമെ പ്രവേശിപ്പിക്കാന്‍ പാടുള്ളു.  ഭരണഘടനയില്‍ എന്‍ജിനീയറിങ്, മെഡിസിന്‍, ടെക്‌നോളജി ഇവയെപ്പറ്റി ഒന്നും പറയുന്നില്ല.  പക്ഷേ നീതിയെപ്പറ്റിയും, നിയമത്തെപ്പറ്റിയും ഭരണഘടന വാചാലമാണ്.  1957 ല്‍ കേരളം രാഷ്ട്രീയത്തില്‍ കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടം പോലെ 2017 ല്‍ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് നീതിയിലും നിയമത്തിലും കേരളീയര്‍ നേട്ടം കൊയ്യണം.  അതിന്റെ തുടക്കമാണ് എം.കെ.നമ്പ്യാര്‍ അക്കാദമി.  അതിന്റെ സാരഥികളായ ഡോ. എന്‍.ആര്‍.മാധവമോനോനും, കെ.കെ.വേണുഗോപാലും സവ്യസാചികളാണ്.  അവരുടെകൂടെ ഡോ. ചന്ദ്രശേഖപിള്ളയും ഡോ. മേരി റോസും അതുപോലെയുള്ള ഒന്നു രണ്ടു പേരും ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ ജോണ്‍ ജോസഫും ചേര്‍ന്ന് പ്രയത്‌നിച്ചാല്‍ രാഷ്ട്രീയത്തില്‍ 1957-ല്‍ കേരളം കൈവരിച്ച നേട്ടത്തേക്കാള്‍ വലിയ നേട്ടം നിയമത്തിലും നീതിയിലും മലയാളി സമൂഹത്തിന് കൈവരിക്കാന്‍ കഴിയും.  എം.കെ. നമ്പ്യാര്‍ അക്കാദമിയുടെ തലപ്പത്തുള്ള മേല്‍പ്പറഞ്ഞ ഉല്പതിഷ്ണുക്കളുടെ കടാക്ഷം കെ.സി.ആര്‍.എം. പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു. 
P.S.  
പുസ്തകം വേണ്ടവര്‍ വിളിക്കുക: 919487128784  

30.01.2016 ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ പാലായിലെ ടോംസ് ചേംബറില്‍ വായിച്ച് വിതരണം ചെയതു.

ബാരിസ്റ്റര്‍ എം.കെ. നമ്പ്യാര്‍ അക്കാദമിയെപ്പറ്റിയും ഈ നിരൂപണത്തിലുണ്ട്. ഡോ. എന്‍. ആര്‍. മാധവമേനോനും സീനിയര്‍ അഡ്വക്കേറ്റ് കെ. കെ. വേണുഗോപാലും കേരളാ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റുമാണ് അതിന്റെ സാരഥികള്‍.  കളമശ്ശേരിയിലുള്ള ബാരിസ്റ്റര്‍ എം.കെ. നമ്പ്യാര്‍ അക്കാദമിയെപ്പറ്റി നിങ്ങള്‍ കൂടുതല്‍ അന്വേഷിക്കണം, പഠിക്കണം.



Tuesday, February 2, 2016

chumma


വൈദിക വിദ്യാർത്ഥി പിടിയിൽ

പെൺകുഞ്ഞിനെ ദത്തെടുക്കാൻ ശ്രമം; വൈദിക വിദ്യാർത്ഥി പിടിയിൽ

959
കാലിഫോർണിയ: അശ്ലീല സിനിമ ചിത്രീകരണത്തിന് വേണ്ടി മൂന്ന് വയസ്സുളള കുട്ടിയെ മെക്‌സികോയിൽ നിന്നും ദത്തെടുക്കാൻ ശ്രമം നടത്തിയ കുറ്റത്തിന് ഒഹായോ സെമിനാരിയിൽ വൈദിക പഠനവിദ്യാർത്ഥിയായ 23 കാരൻ അറസ്റ്റിൽ ജോയൽ റൈറ്റ് എന്ന വൈദിക വിദ്യാർഥിയാണ് അറസ്റ്റിലായത്. സാന്‍ഡിയാഗോ എയർപോർട്ടിൽ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊളംബസിലെ പോന്റിഫിക്കൽ കോളേജിൽ വൈദിക പഠനം നടത്തുന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായ ജോയൽ.
Untitled-1 copy
ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മൂന്ന് വയസ്സിന് താഴെയുള്ള പെൺകുഞ്ഞിനെ ദത്തെടുക്കണം എന്ന ആവശ്യവുമായി ജോയൽ ഓൺലൈൻ വഴി ഏജന്റിനെ സമീപിക്കുകയായിരുന്നു. ജോയലിനെക്കുറിച്ച് രഹസ്യമായി അന്വേഷിക്കുന്നതിന്റെ ഭാഗമായി ടൂർ ഗൈഡ് എന്ന വ്യാജേന മറ്റൊരു വ്യക്തി ജോയലുമായി സംസാരിക്കുകയായിരുന്നു. ഇതോടെ, കുട്ടിയെ ദത്തെടുത്ത് പോൺ ചിത്രം നിർമ്മിക്കുകയാണ് ജോയലിന്റെ ലക്ഷ്യമെന്ന് സംഭാഷണത്തിലൂടെ വ്യക്തമായി. അറസ്റ്റിലായ ജോയലിനെ സെമിനാരിയിൽ നിന്നും പുറത്താക്കി

ഒരു വ്യക്തി പ്രപഞ്ചത്തിലെ ഒരു വെറും ബിന്ദുവല്ല.


Monday, February 1, 2016

സത്യജ്വാല മാസികയുടെ പ്രാദേശിക വിതരണം


കത്തോലിക്കാസഭാ നവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ. സി. ആർ. എം.-ന്റെ പ്രസിദ്ധീകരണമായ സത്യജ്വാല മാസികയുടെ പ്രാദേശിക വിതരണക്കാരെയും ഹോൾ സെയിൽ വിതരണക്കാരെയും ആവശ്യമുണ്ട് ആകർഷകമായ കമ്മീഷൻ നൽകുന്നതാണ്.
ബന്ധപ്പെടേണ്ട ഫേൺ.റെജി ഞള്ളാനി. 9447105070., ജോർജ്ജ് മുലേച്ചാലിൽ 9497088904 . മാത്യു എം തറക്കുന്നേൽ .9495188610.

ലൈഗിക പീഡനം റിപ്പോർട് ചെയ്യുന്നവരെ സഭ എങ്ങിനെ കൈകാരിയം ചെയ്യുമെന്നു അറിയുക

Fr. ജോസ് പാലിമറ്റം കേസ് (ഫ്ലോറിഡ) അപ്ഡേറ്റ്

നായുടെ വാല് എത്ര കൊല്ലം കുഴലിലിട്ടാലും നിവരുമോ?. ലൈഗിക പീഡനം റിപ്പോർട് ചെയ്യുന്നവരെ സഭ എങ്ങിനെ കൈകാരിയം ചെയ്യുമെന്നു അറിയുക. ഒരു വർഷം മുമ്പ് ഫ്ലോറിഡയിൽ, മലയാളി വൈദികൻ ജോസ് പാലിമറ്റം, ഒരു പതിനാലുകാരനെ നഗ്ന ഫോട്ടോകൾ (child porn) കാണിച്ചു 'വളക്കാൻ' നോക്കിയ കേസ് റിപ്പോർട്ട് ചെയ്ത വികാരിയെ സഭ പീടിപിക്കുന്നു. കേസ് വന്നപ്പോൾ ജോസ് പാലിമറ്റത്തെ ഉടനെ ഇന്ത്യയിലേക്ക്‌ തിരിച്ചയച്ചാൽ മതി, പോലീസിൽ റിപ്പോർട് ചൈയ്യേണ്ട എന്ന ബിഷൊപിന്റെ ഉത്തരവ് പാലിക്കാതെ നിയമം അനുസരിച്ചതിനാണ് ഈ ശിക്ഷ

Police free 3 nuns held against will in Spanish convent

Three nuns from India say they have been held against their will in cloistered convent in northwestern pilgrimage city of Santiago de Compostela

No arrests have been made and the nuns have not pressed any charges.

According to El Diaro, a popular Spanish news website which gained exclusive access to magistrate Ana Lopez-Suevos’s report, the women, now in their thirties, came as teenagers from India without realizing that the convent was cloistered. They have all been in the convent since the 1990s.

The investigation began late last year when another nun, who had escaped the same convent, reported to the national police that her former colleagues were being held in the convent against their will. The building in which they were forced to live, she claimed, had a locked door through which they could leave. But both keys to that door were under permanent custody.

The office of the Archbishop of Santiago has denied all the accusations, telling Europa Press that the nuns’ requests to leave the order were in process. The process, they said, “takes time”.

The judge who launched the investigation is looking into “conditions of virtual slavery” and “illegal detention against moral integrity, threats, and coercion”, according to El Diaro.

The three nuns were freed on Saturday by police and have been relocated to a safe house in Madrid.

The convent from which they were freed is in the historical center of Santiago de Compostela, a city located in the Northern Galicia region, famous for being the last stop of the Camino de Santiago.

Anadolu Agency website contains only a portion of the news sto