Translate

Monday, March 25, 2013

കാലത്തിന്റെ കേളീനടണം...

                                                  ഈ ഇടയായി അല്മായ ശബ്ദത്തിൽ പ്രകാശിതമാകുന്ന രചനകൾ വായിക്കുമ്പോൾ, വല്ലാത്തൊരാശ്വാസം ...ഉപനിഷത്തുകളിലെ വേദവ്യാസന്റെ ഉദാത്തചിന്തകൾ മലങ്കര നസ്രാണികൾ മനസ്സിൽ നുണയുന്നത് കാണുമ്പോൾ കാലത്തിനും കുളിരുകോരും...കർത്താവും സന്തോഷിക്കും ..തിങ്കൾ മുതൽ ശനി വരെ , എന്നും രാവിലെ , ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ, 5/45 മുതൽ 6/45 വരെ , ഈ ചിന്തകൾ വിശദമായി പണ്ഡിതന്മാർ പ്രഭാഷിക്കുന്നത് , സമയമുണ്ടാക്കി കേൾക്കാൻ, കർത്താവിനെ അറിയാനാഗ്രഹിക്കുന്ന എല്ലാ സുമനസുകളും ഉണരണം എന്ന് വിനീതമായി ഓർമിപ്പിക്കുന്നു...108 ഉപനിഷത്തുകൾ മലയാളത്തിൽ അച്ചടിച്ചതുണ്ട് ..ഗീതയും , ഉദ്ധവഗീതയും , മഹാഭാഗവതവും , ഓരോ പുസ്തകം കൂടി വാങ്ങിക്കണം ..വായിക്കണം ,പഠിക്കണം , മിച്ചമുള്ള ഇത്തിരിപോന്ന കാലം വെറുതെ കളയാതെ ....എങ്കിൽ മശിഹയുടെ വചനപൊരുൾ അച്ചായന് മനസിലാകും ...വിവരമില്ലാത്ത ളോഹയുടെ നിറത്തിൽ മനം മയങ്ങി , കത്തനാരുടെ പുറകെ നടന്നു കിട്ടിയ തലമുറയായുള്ള ഈ ആത്മീകാന്ധത മാറും ....മനക്കണ്ണിൻ തിമിരവും മാറും ... 
മതമെന്നാൽ അഭിപ്രായം ...പുരോഹിത മതം എന്നും ദൈവമനസിനും ദൈവമതത്തിനും അകലെയായിരുന്നു,വിപരീതവും ആയിരുന്നു..ദൈവത്തിനെ സ്വന്തം നാവിൻ തുമ്പിലാക്കി സ്വയം "ദൈവത്തിന്റെ പ്രതിപുരുഷൻ"എന്ന് അവകാശവാദം സാമാന്യമനസുകളെ അടിമകളാക്കാൻ പള്ളിതോറും പരത്തിയ പാതിരിമാർ എന്നും എന്റെ കർത്താവിനു ദുഖമായിരുന്നു...അവരുടെ പിണിയാളമ്മർ ആയിരുന്നവരുടെ പിന്തലമുറ ഇന്നു , പിതാക്കന്മാർ ഉപേക്ഷിച്ച ഭാരതത്തിന്റെ ഉപനിഷത്തുകൾ തേടുന്നത് കാണുന്ന കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ? ഏതാനും വർഷം മുൻപ് വരെ bibile പോലും നസ്രാണി പഠിക്കാൻ പാതിരിമാർ സമ്മതിക്കില്ലായിരുന്നു ...ഇന്നാ സമൂഹം ഉപനിഷത്തുകൾ പഠിക്കുന്നു , പഠിക്കൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു ..അതിശയം ..ഇതാണ് കാലത്തിന്റെ കേളീനടണം...

ഉപനിഷത്തുക്കളിലെ പഞ്ചകോശങ്ങൾ



ലോകത്തെപ്പറ്റി സമചിത്തതയോടെ ഒരു കാഴ്ചപ്പാടുള്ളവർക്കേ വേദങ്ങളുടെ ഉൾകാഴ്ച കിട്ടുകയുള്ളൂ. വേദങ്ങൾ വേദാളങ്ങളായ   മൗലികവാദികൾക്കോ പുരോഹിത സൂക്തം വേദവാക്യമാക്കുന്നവർക്കോ മതമെന്നു പറഞ്ഞ് ചാവേരാകുവാൻ തയ്യാറാകുന്ന  മുള്ളാമാർക്കോ ഉള്ളതല്ല.  ദുർബലമായ മനസോടുകൂടിയ  ഭക്തന്‍മാര്‍ക്ക്‌ ഏതു മതക്കാരായാലും തങ്ങളുടെ ദൈവത്തെ സ്‌നേഹിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ, അത് അന്യരുടെ ദൈവത്തെ വെറുക്കുകയെന്നതാണ്. സ്വന്തം ദൈവത്തില്‍ അതിഭക്തിയുള്ളവൻ  അന്യദൈവത്തെപ്പറ്റി  കേട്ടാൽ  പെട്ടെന്നലറുന്ന  മതഭ്രാന്തനാകുന്നതിനു കാരണവും ഇതുതന്നെ.   വളർത്തുന്ന നായക്ക് ഭക്തിമൂത്ത  മതഭ്രാന്തന്റെ ബുദ്ധിയേക്കാള്‍ വിവേകമുണ്ട്.  യജമാനൻ  ഏതുവേഷത്തില്‍ വന്നാലും  ശത്രുവാണെന്നു നായയുടെ വിവേകം തെറ്റിദ്ധരിക്കുകയില്ല.   ഭക്തിമൂത്ത മതഭ്രാന്തനു ആ വിവേചനമില്ല.  ശരിയോ തെറ്റോ എന്നു തിരക്കാതെ  ജാതിനോക്കിയാണ് മതഭ്രാന്തൻ  കാര്യങ്ങൾ ഗ്രഹിക്കുന്നത്.  സ്വന്തം മതക്കാരെ മാത്രം സ്നേഹിക്കുന്ന വ്യക്തി ഏതു നികൃഷ്ട കർമ്മവും ചെയ്യാൻ മടിക്കുകയില്ല.

ഭാരതീയ വേദങ്ങൾ മതങ്ങൾക്കുപരി, മതസാഹൊദര്യങ്ങൾക്കുപരി  മനുഷ്യസ്നേഹമാണ് പഠിപ്പിക്കുന്നത്‌. സനാതന ധർമ്മമെന്നാൽ ഹിന്ദു മതമെന്ന് പലരും തെറ്റി ധരിച്ചിട്ടുണ്ട്. സനാതനത്തിനു മതമില്ല. മനുഷ്യന്റെ ജീവിത മാർഗങ്ങളാണ് വേദങ്ങൾ ചൂണ്ടികാണിക്കുന്നത്. താളിയോല ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരുന്ന വേദങ്ങളുടെ ചുരുളുകളഴിച്ച്  വിജ്ഞാന ലോകത്തിന് ആദ്യം പകർന്നു കൊടുത്തതും വിദേശമിഷ്യനറിമാരായിരുന്നു. സിന്ധുനദിതട സംസ്ക്കാരവുമായി അഭേദ്യ ബന്ധമുള്ള ജനതയെ ആദ്യമായി 'ഹിന്ദു' വെന്നു വിളിച്ചതും ബ്രിട്ടീഷുകാരാണ്. ക്രിസ്ത്യാനികളും മുസ്ലിമുകളും  മതപുരോഹിതരുടെ പ്രേരണയാൽ ഭാരതീയ ആത്മാവിന്റെ വിജ്ഞാനമായ സനാതനം തള്ളികളഞ്ഞപ്പോൾ സനാതനതത്വങ്ങൾ ഹിന്ദുക്കളുടെ മാത്രമായി. 

ജീവന്റെ ആസ്ഥിത്വത്തിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ചു പാളികളെയാണ് പഞ്ചകോശമെന്നു പറയുന്നത്. ഇത് യോഗികളുടെ  ശരീരശാസ്ത്രമാണ്. ആയുർവേദത്തിന്റെയും താന്ത്രിക്ക് മെഡിറ്റേഷന്റെയും   മൗലികതത്വങ്ങൾ അടങ്ങിയിരിക്കുന്നതും പഞ്ചകോശങ്ങളിലാണ്. തീർച്ചയായും  യോഗാശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. യോഗികളുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം ശരീരത്തിലെ ഓരോ ഭാഗങ്ങളാലും ബന്ധിതമാണ്. അതേ സമയം ഓരോ അവയവങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. മനസും ശരീരവുമെല്ലാം ഇതിൽ ബന്ധിതമാണ്.
ശരീരത്തിന്റെ  നിലനില്പ്പിനായുള്ള ഈ പ്രവർത്തന മണ്ഡലങ്ങളെ കറങ്ങുന്ന ഒരു ചക്രത്തിന്റെ അഞ്ചു പാളികളോടാണ് ഉപമിച്ചിരിക്കുന്നത്.  ഉപനിഷത്തിൽ ഈ ചക്രപാളികളെ പഞ്ചകോശങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചകോശങ്ങളെ  ഒരു ചെറുനാരങ്ങായുടെ അടുക്കുകളോട് (layers) ഉപമിക്കാം. നാരങ്ങയുടെ ഓരോ പാളികളും (layers) അടുത്ത പാളിയോട് ബന്ധിതമാണ്. ഈ തത്വങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിലുള്ളതും.


ജീവന്റെ പരമാനന്ദ സത്യത്തെ പഞ്ച കോശങ്ങളെന്ന് ഉപനിഷത്തിൽ അറിയപ്പെടുന്നു.  അവകളെ അന്നം അഥവാ ഭക്ഷണം, പ്രാണൻ അഥവാ ജീവൻ, മനസ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ അഞ്ചു കോശങ്ങളായി വേർതിരിച്ചിരിക്കുന്നു.  അറിവിന്റെ വ്യാപ്തിക്കപ്പുറം സഞ്ചരിക്കുന്ന  ഈ കോശങ്ങളെ (പാളികളെ ) മായയായി കണക്കാക്കുന്നു. കാരണം,  മായ സത്യമാണ്. ദൈവമാണ്. ഇവിടെ മായ മനുഷ്യന്റെ നിലനില്പ്പിന്റെ സത്യമാണ്.  ഈ കോശങ്ങൾ തമ്മിലുള്ള പ്രവർനങ്ങളെ അറിയപ്പെടാത്ത ശക്തിയായ മായയായി കരുതാം. ഇവിടെയാണ്‌ നാം ഈശ്വരന്റെ ശക്തി ലീലാവിലാസങ്ങളിൽ വിസ്മയപൂരിതമാകുന്നത്.



അന്നമയ കോശം ഭൌതിക തലത്തിലെ ആവരണമാണ്. പ്രാണമയ കോശം പ്രാണരക്ഷക്കുള്ള ശക്തിയുടെ ആവരണമാണ്. മനോമയ  കോശം മനശക്തി സംബന്ധിച്ച വലയവും. വിജ്ഞാനമയ കോശം മനസിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. അവിടം അറിവിന്റെ പാനപാത്രമാണ്.  ദിവ്യമായ  അതീന്ദ്രിയ ശക്തികളെക്കുറിച്ചുള്ള പഠനവും ഈ വലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. അഞ്ചാമത്തെ ആനന്ദമയ മറ്റു നാല് കോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. സ്വയമിതിനുള്ളിൽ ആത്മമെന്നു സങ്കല്പ്പിക്കുന്ന  പരമാനന്ദമാണ്. അനുഭവജ്ഞാനാതീതമായ മായ എന്ന സത്യമാണ് ഈ കോശത്തിൽ കുടികൊള്ളുന്നത്‌. ഈ കോശത്തെ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നും വിളിച്ചുകൊള്ളൂ.

 1.അന്നമയ കോശം:

 യോഗികളുടെ ശരീരശാസ്ത്രമായ പഞ്ചകോശങ്ങളിലെ ആദ്യത്തെ പാളിയാണ് അന്നമയ.  അന്നമയ  ഭൌതിക ശരീരത്തിന്റെ അനുഭവങ്ങളാണ്. അന്നമെന്നു പറഞ്ഞാൽ ഭക്ഷണം. അതിൽ മായയും ഒളിച്ചിരിക്കുന്നു. അങ്ങനെ, അന്നമയ കോശമെന്നത് നമ്മുടെ ഭൌതിക ശരീരമുൾകൊള്ളുന്ന ഭക്ഷണത്തിന്റെ സമതലമാണ്.  പ്രാണന്റെ  നിലനില്പ്പു, പൂർണ്ണമായും ഈ മായയെ ആശ്രയിച്ചിരിക്കുന്നു. വെള്ളം, വായു, ഭക്ഷണം എന്നിവകൾ പ്രാണൻ   വരളാതെ നിലനിർത്തുന്നു.   ഈ കോശം ഒരു വാളുറ പോലെയാണ്. വാളിനെ വാളുറ കേടില്ലാതെ സൂക്ഷിക്കുന്നതുപോലെ പ്രാണനെ കാത്തു സൂക്ഷിക്കുന്നതും അന്നമയയാണ്.  ഭക്ഷണമില്ലാതെ ഏതാനും ദിവസങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും  ഏതു നിമിഷവും പ്രാണനറ്റുപോവാം.  യോഗായിൽ ശരീരശാസ്ത്രത്തെപ്പറ്റിയുള്ള സൂക്ഷ്മനിരീഷണമാണ് ആദ്യത്തെ തുടക്കം.

2. പ്രാണമയ കോശം :



പ്രാണമയകോശം, ഭൌതികശരീരവും  ജീവനെ ബാധിക്കുന്ന മറ്റുള്ള കോശങ്ങളും മനസും  ശരീരവുമായി ബന്ധിപ്പിക്കുന്നു. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാവയവങ്ങളിൽ   ഒന്നായി   പ്രവർത്തിക്കുന്നു. ഓരോ ചലനങ്ങളും ശ്വാസവും അചഞ്ചലമായി പ്രവർത്തിക്കുന്നു. ശരീരവും പ്രാണനുമൊത്ത് മനുഷ്യനാക്കി തീർക്കുന്നു. പ്രാണനും ശരീരവും  യാനപാത്രത്തിനുള്ളിലിരുന്നു  സ്വയം വിവേകമതികളാകുന്നു.   ഭൌതികശരീരം കൂടാതെ അന്നമയയുടെ ശക്തിയിൽ ആത്മം അവനിൽ ഉറക്കുകയാണ്. രക്ത മാംസത്തോടെയുള്ള  മനുഷ്യനിൽ  ആത്മമെന്ന  മായാശക്തിയും  അവനിൽ നിറയും. പ്രാണമയ, മനുഷ്യന്റെ പ്രാണവായുവിനോടും    നാഡികളിലെ രക്തയോട്ടത്തോടും ബന്ധിതമാണ്.

പ്രാണവായു അഞ്ചു വിധമെന്ന്  തൈത്രിയ ഉപനിഷത്ത് പറയുന്നു. അവകൾ പ്രാണ, അപന,സാമന, ഉദന, വ്യാന എന്നിവകളാണ്. ഇവകൾ ഓരോന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.

 'പ്രാണ' ഹൃദയത്തെയും ശ്വാസകോശത്തെയും ബന്ധിപ്പിച്ച്  ശ്വസിക്കുവാൻ സഹായിക്കുന്നു. ആമാശയങ്ങൾ , കിഡ്നി, അടിവയറ്, ജനനേന്ദ്രിയ പ്രവർത്തനങ്ങൾ 'അപന' യുടെ ജോലിയാണ്. 'സാമന', ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവകളുടെ സമനിലമാണ്.  'ഉദന' തലച്ചോറിനെയും തല കഴുത്തുകളെയും ഇന്ദ്രീയാനുഭൂതികളെ സംബന്ധിച്ചും വിവേകം ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിനു മൊത്തമായ ശക്തി സംഭരിച്ചു വെക്കുന്നത് 'വ്യാന'യാണ്. ശരീരത്തിന്റെ ശക്തിയെയും നീക്കങ്ങളെയും നിയന്ത്രിക്കുന്നു. വ്യാനയുടെ പ്രവർത്തന  തടസത്തിൽ കൈവിറകൾ, ബോധമില്ലാത്ത മനസ്സ്, ചലനശക്തിയുടെ കുറവുകൾ എന്നിവ അനുഭവപ്പെടും.

3.  മനോമയ കോശം


മനസിനെ ആവരണം ചെയ്തിരിക്കുന്ന ഈ പാളികളിൽ കാര്യകാരണങ്ങളെ ചിന്തിക്കുവാനും നീതികരിക്കുവാനും അഞ്ചു   മണ്ഡലങ്ങലിലെയും   ഇന്ദ്രിയങ്ങൾ  ഒന്നായി പ്രവർത്തിക്കുവാനും ഇടയാകുന്നു. ഞാനും എനിക്കും എന്ന് സ്വതന്ത്രമായി വിവേചിച്ചറിയുന്ന കാരണങ്ങളും  ഈ വലയത്തിനുള്ളിലാണ്. ഉപബോധമനസിന്റെ പ്രവർത്തനങ്ങളും ഈ പാളികളിൽ വസിക്കുന്നു. ഈ കോശത്തോടൊപ്പം അന്നമയയും പ്രാണമയയും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഉള്ളിലുള്ള ലോകവും ബാഹ്യലോകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലവുംകൂടിയാണ് മനസെന്നു പറയുന്ന ഈ മായ. ബാഹ്യമായ ലോകങ്ങളെ ഇന്ദ്രീയങ്ങളിൽകൂടി ആവാഹിച്ച് അഹംബോധത്തെ  സൃഷ്ടിക്കുന്നു. ഭൌതിക ശരീരത്തിനുള്ളിൽ  അന്തർജ്ഞാനത്തെ നിറയ്ക്കുന്നതും പരിപോഷിപ്പിക്കുന്നതും  ഈ കോശമാണ്.

4. വിജ്ഞാനമയ കോശം

വിജ്ഞാനവും വിവേകവും തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ കോശത്തിനുള്ളിലാണ്.  ചിലപ്പോൾ ഉപബോധമനസുമായും പ്രവർത്തിക്കുന്നു. നമുക്ക് ചുറ്റുമുള്ള ലോകത്തെ അഗാധമായി ചിന്തിക്കുന്ന സമയത്തും മനസിനെ സമതുലനാവസ്ഥയിൽ വിവേകം പിടിച്ചുനിർത്തുന്നു. വിജ്ഞാനകോശം എന്നുള്ളത്  ഒരു വ്യക്തിയും ആഗോളമനസും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ബോധമനസിലേക്ക്‌ അറിവുകളെ പ്രവഹിപ്പിക്കുന്നു.  ഈ കോശം ഉണർന്നിരിക്കുന്ന സമയത്താണ് ഒരുവനിൽ അന്തർജ്ഞാനവും ഉണ്ടാകുന്നത്. ബാഹ്യലോകത്തിൽനിന്നും വാസ്തവികതയെ തിരിച്ചറിയുന്നതും ഇവിടെയാണ്‌. പുസ്തകങ്ങളിൽക്കൂടിയല്ലാത്ത  വിവെകത്തിലേക്കും നയിക്കുന്നു. ആ വിജ്ഞാനം നമ്മുടെ ഹൃദയത്തിൽനിന്നുള്ള  പരമസത്യവും ആയിരിക്കും.

5.ആനന്ദമയ കോശം

പരമാത്മാവിലേക്കുള്ള അത്മത്തിന്റെ,  അതീതമായ പ്രാണന്റെ ഉറവിടവും ഇവിടെയാണ്‌. ഉപബോധ മനസിനെ സൂക്ഷിക്കുന്നതും ഇവിടെയാണ്‌. മനസും ശരീരവും ഇന്ദ്രീയങ്ങളും ഉറങ്ങുന്ന സമയത്തും ഉപബോധമനസ് പ്രവർത്തിക്കുന്നതു ഈ കോശത്തിൽനിന്നാണ്.

 കോശങ്ങളിൽക്കൂടിയുള്ള  കരകയറ്റം

ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിൽക്കൂടി തുളച്ചു ഉപബോധമനസിനെ  ഉണർത്തി ശ്രേഷ്ടമാക്കുകയെന്നതാണ് യോഗയുടെ ലക്‌ഷ്യം. എല്ലാ യോഗാഭ്യാസങ്ങളും ഈ ലക്ഷ്യമിടുന്നു. യോഗാഭ്യാസങ്ങൾ  ഭൌതികശരീരത്തിൽ അന്നമയ  കോശങ്ങളെ ഉണർത്തുന്നു. പ്രാണ കോശങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നു. തൽഫലമായി മനോമയ കോശങ്ങളും അറിയാതെ ഉണർന്നു പ്രവർത്തിക്കും. മനസും ശരീരവും ശക്തിയും ഉപബോധമനസും യോഗയിൽ ഒന്നായി പ്രവർത്തിക്കുന്നതുമൂലം  ആത്മജ്ഞാനവും ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കും.
-------------------------------------------------------------------------------------


Sunday, March 24, 2013

മഹാപുരോഹിതന്റെ പതനം

(മാര്‍ച്ച് ലക്കം സത്യജ്വാലയില്‍നിന്ന്)

 

അതും കൂടി ഓര്‍ക്കണമായിരുന്നു.....

പുത്തന്‍ കുര്‍ബാനയും കഴിഞ്ഞ് അസ്സി. വികാരിയായി ചാര്ജ്ജെടുത്തതിനു ശേഷമുള്ള ആദ്യത്തെ ഓശാന. അതിനു പാട്ടുകാരെ ഒരുക്കാനും പള്ളി അലങ്കരിക്കാനും, പരിപാടികള്‍ ക്രമീകരിക്കാനും എല്ലാം ദേവസ്യാച്ചനച്ചന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ഏഴു മണിക്കുള്ള കുര്‍ബാനയ്ക്ക് വികാരിയച്ചന്‍ അല്ത്താരയിലേക്ക് കയറുന്നതിനു തൊട്ടു മുമ്പ് കൊച്ചച്ചനെ വിളിച്ചു പറഞ്ഞു, “ഇന്ന് അഞ്ചു മിനിറ്റ് പ്രസംഗിച്ചേക്കണം.” ‘എന്‍റെ അച്ചോ’ന്ന് വിളിക്കുന്നതിനു മുമ്പേ വികാരിയച്ചന്‍ സ്ഥലം വിട്ടുകഴിഞ്ഞിരുന്നു.
വികാരിയച്ചന്‍ തമാശു പറഞ്ഞതായിരിക്കുമോയെന്നു ദേവസ്യാച്ചനച്ചന്‍ സംശയം ഇല്ലാതെയിരുന്നില്ല. പക്ഷെ സുവിശേഷവായന കഴിഞ്ഞു വികാരിയച്ചന്‍ സങ്കിര്‍ത്തിയിലേക്ക് നോക്കി. ഒട്ടും ചമ്മാതെ കൊച്ചച്ചന് മൈക്കിനു മുമ്പിലേക്ക് നടന്നു.

“....... ഈ ഓശാന ദിവസം ഞാന്‍ നിങ്ങളെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജെരൂസലെമില്‍ നടന്ന ഒരു വരവേല്‍പ്പിന്‍റെ കഥയിലേക്ക് ക്ഷണിക്കുകയാണ്. കുറെ മുക്കുവന്മാരും സാധാരണക്കാരുമോത്ത് ദൈവരാജ്യത്തെയും സന്മാര്‍ഗ്ഗ ജീവിതത്തെയും പറ്റി പറഞ്ഞും പ്രസംഗിച്ചും നടന്ന യൌസേപ്പിന്‍റെ പുത്രനായ യേശുവിനെ, പരമാവധി ഒരു പ്രവാചകനായിരിക്കാമെന്നു മാത്രമേ നിയമജ്ഞരും പുരോഹിതരും കരുതിയിരുന്നുള്ളൂ. അവന്‍റെ അത്ഭുതങ്ങളും വാക്ക് സാമര്ത്യവും കൊണ്ട് ജനങ്ങളെ വഴി തെറ്റിക്കുന്നുവെന്ന ഒരാരോപണമാണ് പുരോഹിതന്മാര്‍ക്ക് ആ ആശാരി ചെക്കനേപ്പറ്റി  ഉണ്ടായിരുന്നതും. അതൊന്ന് മാറ്റി മറിക്കണം; ഞാനാരാണെന്ന് ഇവര്‍ കാണട്ടെയെന്ന് യേശു നിശ്ചയിച്ചിടത്തു നിന്നാണ് ഓശാനയുടെ കഥ തുടങ്ങുന്നത്. ആദ്യം ശിക്ഷ്യന്മാരോട്ിക്ഷ്യന്മാരോട്uutthuninnaanu്‍  പറഞ്ഞു, ഇന്ന സ്ഥലത്തു പോയി അവിടെ കാണുന്ന കഴുതയെ അഴിച്ചുകൊണ്ട് വരാന്‍. ചോദിക്കുന്നവരോട് അത് കര്‍ത്താവിനു ആവശ്യമുണ്ടെന്നു മാത്രം പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു. ഒരു നല്ല നേതാവിന് വേണ്ട ദിര്ഘവീക്ഷണവും, വ്യത്യസ്ത സാഹചര്യങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യവും എങ്ങിനെയായിരിക്കണമെന്നു യേശു അതിലൂടെ കാണിച്ചു തന്നു. വീണ്ടും, കഴുതപ്പുറത്ത് കയറിയിരുന്ന് ഒരു നല്ല നേതാവിന്‍റെ വിനയം എത്രത്തോളം ആകാമെന്ന് യേശു കാണിച്ചു തന്നു. പിന്നിട് എന്ത് സംഭവിച്ചെന്നും നമുക്കറിയാം. ചുറ്റുപാടും ഉണ്ടായിരുന്ന എല്ലാ ആളുകളും ഒന്നും ആലോചിക്കാതെ ഓടിക്കൂടി യേശുവിനെ എതിരേറ്റു ജെരൂസലേം നഗരത്തിലേക്ക് ആനയിച്ചു. നേതാവാകാന്‍ ഏറ്റവും മുന്തിയ വസ്ത്രങ്ങളും, ഏറ്റവും മുന്തിയ അകമ്പടിയും ഏറ്റവും മുന്തിയ വാഹനങ്ങളും വേണമെന്ന് ശഠിക്കുന്ന ഇന്നത്തെ നേതാക്കന്മാരുടെ പൊള്ളയായ വ്യക്തിത്വത്തിലേക്കാണ് യേശു വിരല്‍ ചൂണ്ടിയത്. ഒരു നല്ല മാതൃക എങ്ങിനെ ജനങ്ങളെ മാറ്റി മറിക്കുമെന്നും യേശു കാണിച്ചു തന്നു.......”

ചുരുങ്ങിയ വാക്കുകളില്‍ നല്ലൊരു സന്ദേശവും നല്‍കിയിട്ട് കൊച്ചച്ചന്‍ മടങ്ങി. പക്ഷെ കുര്‍ബ്ബാന കഴിഞ്ഞു വന്ന വികാരിയച്ചന്‍ കൊച്ചച്ചനോട് പറഞ്ഞതിങ്ങനെ,

“കൊച്ചച്ചന്‍ ഇനി പ്രസംഗിക്കേണ്ട ... മെത്രാനച്ചന്‍ ഉച്ചകഴിഞ്ഞു ഇവിടെവരുന്ന കാര്യംകൂടി ഓര്‍ക്കണമായിരുന്നു.” 

ശാസ്ത്രയുഗത്തിലെ വേദാന്തപഠനം - ഗ്രന്ഥകര്‍ത്താവിന്റെ കുറിപ്പ് III

  ( KCRM ഈ മാസം 30 -ന് പാലാ ടോംസ് ചേംബറില്‍ വച്ചു നടത്തുന്ന ചര്ച്ച ഈ പുസ്തകത്തെപ്പറ്റിയാണ് )
വയലാര്‍ മൈക്കിള്‍ 
രണ്ട്
ശബ്ദാദിവിഷയങ്ങള്‍ മനുഷ്യരുടെ ജീവിതവ്യവഹാരമേഖലകളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് ആധുനികശാസ്ത്രം കുറെയൊക്കെ ശാസ്ത്രീയമായി കണ്ടെത്തിക്കഴിഞ്ഞതാണ്. 

കുറെ വര്‍ഷങ്ങളായി ലേഖകന്‍ ജീവിതാനുഭവങ്ങളിലൂടെ ശബ്ദ ശ്രവണങ്ങളില്‍ക്കൂടിയുണ്ടാകുന്ന മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ നിന്നും ജപമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നത് മനസ്സിനെയും ശരീരത്തെയും സ്വച്ഛമാക്കും എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ സ്വരശ്രവണം മനസ്സിനെ ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുവാന്‍ സഹായകമാകും എന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

ഇതെല്ലാംതന്നെ ഈശ്വരാന്വേഷണത്തിന്റെ ഭാഗമായി തുടരുകയാണ്. അങ്ങനെ തൈത്തിരീയോപനിഷത്ത് പഠനവിഷയമാക്കിയപ്പോള്‍ ഉപനിഷത്തിലെ വാക്യങ്ങളെല്ലാം ശ്രവണപ്രാധാന്യമുള്ളവയാണെന്നു തോന്നി.

തൈത്തിരീയോപനിഷത്തിലെ അവതാരിക വായിച്ചപ്പോള്‍ ത്തന്നെ അതില്‍ എന്തോ രഹസ്യം മറഞ്ഞിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ആത്മീയ ധാരയില്‍ ആ പ്രസ്താവനയുടെ രഹസ്യാത്മ കതയെ കുറിച്ചു അര്‍ത്ഥവിചാരം ചെയ്തപ്പോള്‍, ശബ്ദ ശ്രവണാദികള്‍ ആത്മാനുഭവത്തിലേക്കുള്ള വഴി തെളിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

ശബ്ദാദി വിഷയങ്ങള്‍ മനുഷ്യനെ ആത്മാനുഭവത്തിലേക്കു നയിക്കുവാന്‍ എങ്ങനെ സഹായകമാകും എന്ന് ഉപനിഷദമായി പ്രതിപാദി ച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.

ഇന്ന് കേരളത്തില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ കരിസ്മാറ്റിക്ക് ധ്യാനങ്ങള്‍ നടത്തുന്നുണ്ട്. പെന്തകുസ്താ സഭക്കാര്‍ ശബ്ദഘോഷങ്ങ ളോടു കൂടിയ പ്രാര്‍ത്ഥനകളും നടത്തുന്നുണ്ട്. ഇതിനെല്ലാം അവര്‍ ഉപയോഗിക്കുന്നത് ശബ്ദഘോഷങ്ങളാണ്. അതായത് ശബ്ദഘോഷങ്ങളില്‍ മനസ്സ് പൂര്‍ണ്ണമായും കേന്ദ്രീകരികരിച്ചുകൊണ്ട് അതില്‍ ലയിച്ചു മനസ്സ് നിശ്ചലമാകുന്ന ചില നിമിഷങ്ങള്‍ ഉണ്ടാകും. മനസ്സ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാം അറിയാതെ വിട്ടു നില്‍ക്കുന്ന വളരെ ചെറിയ നിമിഷങ്ങള്‍ ഉണ്ടാകാന്‍ അത്തരം പ്രാര്‍ത്ഥനകള്‍ സഹായകമാണ്.

അത്തരം സന്ദര്‍ഭങ്ങളില്‍ നാം അറിയാതെ നമ്മില്‍ വസിക്കുന്ന ബ്രഹ്മചൈതന്യം ചിലപ്പോള്‍ മിന്നല്‍ പോലെ ഉണര്‍ന്നെന്നു വരാം. അങ്ങനെ ബ്രഹ്മചൈതന്യം ഉണരുന്ന സമയങ്ങളില്‍ ചിലരുടെ രോഗാതുരമായ ശരീരങ്ങളില്‍ ചില രാസപരിണാമങ്ങള്‍ ഉണ്ടാകാറുണ്ട്. അതാണ് ചിലരുടെ രോഗങ്ങള്‍ ഭേദമാകുവാന്‍ കാരണമാകുന്നത്.

മനുഷ്യനില്‍ സ്ഥിതിചെയ്യുന്ന ബ്രഹ്മചൈതന്യം ഒരു നിമിഷത്തിലെ എത്രയോ ചെറിയ അംശമായ മിന്നല്‍ പോലെ ഉണരുമ്പോള്‍തന്നെ രോഗശാന്തിയും മറ്റും നടക്കുന്നെങ്കില്‍ ആ ബ്രഹ്മചൈതന്യത്തെ ഉണര്‍ത്തി കുറച്ചു സമയം നിലനിര്‍ത്തിയാല്‍ ഈശ്വരാനുഭവമായി. അങ്ങനെ ഉണര്‍ത്തി നിര്‍ത്തുവാന്‍ സഹായകമാകുന്ന ചില വഴികളുടെ വേദാന്താധിഷ്ഠിതമായ വിശദീകരണം ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
അതു സാധാരണ ഗൃഹസ്ഥന്മാര്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ളതാണ്.

മൂന്ന് 
ശ്രുതി സ്മൃതികളിലെല്ലാം വളരെ പ്രസിദ്ധമായൊരു ശബ്ദമാണ് 'മായ' എന്നത്. വേദാന്ത ശാസ്ത്രങ്ങളിലെ മിക്കവാറും എല്ലാ പ്രതിപാദനങ്ങളും മായ എന്നു വിശേഷിപ്പിക്കുന്ന പ്രതിഭാസത്തെ, അറിയാനും, അകറ്റാനുമുള്ളതാണ്. എന്നാല്‍ മായ എന്ന ശബ്ദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തിനെയാണെന്ന് ആചാര്യന്മാരാരും തന്നെ വ്യക്തമായി നിര്‍വചിച്ചിട്ടില്ല. പല ആചാര്യന്മാരും പല പ്രകാരത്തില്‍ നിര്‍വചിച്ചി ട്ടുണ്ടെങ്കിലും, അതൊന്നും തന്നെ പൂര്‍ണ്ണമല്ല എന്ന് അവരൊക്കെ തന്നെ സമ്മതിക്കുന്നുമുണ്ട്.

എന്നാല്‍ ഈ പുസ്തകത്തില്‍ മായ എന്താണെന്ന് വ്യക്തമായി നിര്‍വചിക്കുന്നുണ്ട്. അടിസ്ഥാനപരമായി അതുശരിയുമാണ്. ഈ അറി വില്‍ നിന്നു കൊണ്ട് മായയെ കുറിച്ച് ഇനിയും പല വിശദീകരണങ്ങളും പലര്‍ക്കും അവതരിപ്പിക്കുവാന്‍ കഴിയും. അങ്ങനെ വിശദീകരണങ്ങള്‍ പലതും ഉണ്ടാവുകയും വേണം.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ നിര്‍വ്വചനം ലോകം അംഗീ കരിക്കുവാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം. അതിന്റെ ഒന്നാമത്തെ കാരണം ഈ ലേഖകന്‍ ഒരു സംന്യാസിയോ പ്രസിദ്ധനായ മതപണ്ഡി തനോ അല്ല എന്നുള്ളതാണ്. അനുഭവങ്ങള്‍ മാത്രം സമ്പത്തായുള്ള ഒരു ഗൃഹസ്ഥന്‍ മാത്രമാണ്.

ഇത്തരം വിഷയങ്ങള്‍ വിശകലനം ചെയ്യേണ്ടതും നിര്‍വചിക്കേ ണ്ടതും, പേരും പ്രസിദ്ധിയുമുള്ള മതപണ്ഡിതരായിരിക്കണമെന്നു നാം ധരിച്ചു വച്ചിരിക്കുന്നു. (ഗൃഹസ്ഥനെ വേദാന്തം പഠിപ്പിക്കുവാന്‍ ഗൃഹസ്ഥന്‍ തന്നെയാണ് യോഗ്യന്‍; കാരണം സംന്യാസിക്കും മതപണ്ഡിതനും പാണ്ഡിത്യം ഉണ്ടായിരിക്കാം. എന്നാല്‍ ഒരു ഗൃഹസ്ഥന്റെ ജീവിതാനുഭവം അവര്‍ക്കുണ്ടായിരിക്കില്ല.) രണ്ടാമതായി ഇത് പരീക്ഷണശാലയിലെ രാസപരിശോധനയില്‍ക്കൂടിയോ മൈക്രോസ്‌കോപ്പില്‍ കൂടിയോ കണ്ടെത്തി സ്ഥിരീകരിക്കാന്‍ പറ്റുന്നതുമല്ല. ഇതു മായയുടെ തന്നെ അന്തര്‍മുഖ സ്വഭാവത്തില്‍ നിന്നും ഉരിത്തിരിയുന്ന സന്ദേശങ്ങള്‍കൊണ്ട് തെളിയിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് അതിന് അതിന്റേതായ സമയമെടുത്തേക്കാം. എന്ത് തന്നെയായാലും ഇതു ലോകം അംഗീകരിക്കുകയെന്നാല്‍ മനുഷ്യന് ദൈവത്തേക്കുറിച്ചുള്ള അജ്ഞത വലിയൊരളവോളം മാറികിട്ടും എന്നതില്‍ തര്‍ക്കമില്ല. എങ്കിലും ഇത്രയും ലളിതമായ യാഥാര്‍ത്ഥ്യം ഇന്നത്തെ തലമുറയ്ക്ക് അത്രവേഗം ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണ്. കാരണം ഇന്നുള്ളവരുടെ ദൈവത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് അത്രക്ക് സങ്കീര്‍ണ്ണവും സാങ്കല്പികവുമാണ്.

ഈ പുസ്തകത്തിലെ വിശദീകരണസ്വഭാവം വളരെ ചുരുങ്ങിയ രീതിയിലുള്ളതാണ്. അതായത് ഫാസ്റ്റ്ഫുഡ് പോലെ. എന്നാല്‍ ഈശ്വരാ ന്വേഷകരും ലോകനന്മയെ കാംക്ഷിക്കുന്ന സഹൃദയരുമായ സാധാരണ ജനങ്ങള്‍ക്ക് 'ഇതു മനസ്സിലാക്കുകയും; നമ്മില്‍ നിലനില്ക്കുന്ന 
ദൈവത്തെകുറിച്ചുള്ള സങ്കല്പ സമ്പ്രദായത്തിനു പകരം സ്വാനുഭവത്തി ലേക്കുള്ള തിരിച്ചറിവിന് ഇത് ഉപകരിക്കുകയും ചെയ്യും. ഇന്നത്തെ മനുഷ്യര്‍ക്കും വരും തലമുറകള്‍ക്കും ഈ കുറിപ്പുകള്‍ പ്രയോജനകര മാവട്ടെ എന്ന പ്രാര്‍ത്ഥനയോടുകൂടി ഈ പുസ്തകം വായനക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

Saturday, March 23, 2013

മാര്‍പ്പാപ്പാ സ്ഥാനം

ഇതേ ലേഖനം കഴിഞ്ഞ ദിവസം jpeg ചിത്രങ്ങളായി പോസ്റ്റുചെയ്തിരുന്നു. സുപ്രധാനമായ ഏതാനും ഇംഗ്ലീഷ് വാക്കുകള്‍ സാങ്കേതികകാരണങ്ങളാല്‍ അതില്‍ ഇല്ലാതെപോയി. 
അതിനാലാണ് uni-code-ല്‍ ഇത് പുനഃപ്രസിദ്ധീകരിക്കുന്നത്. 

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പാ അപ്രതീക്ഷിതമായി രാജിവച്ചിരിക്കുന്നു! ഇനി അടുത്ത മാര്‍പ്പാപ്പായ്ക്കായി സിസ്റ്റൈന്‍ ചാപ്പലിന്റെ പുകക്കുഴലില്‍നിന്നു വെളുത്ത പുക ഉയരുന്നതുംനോക്കി നില്‍ക്കുകയാണു ലോകം, പ്രത്യേകിച്ച്, ആഗോളകത്തോലിക്കാസമൂഹം. അങ്ങനെ നോക്കിനില്‍ക്കാനും തിരഞ്ഞെടുക്കപ്പെടുന്ന പുതിയ മാര്‍പ്പാപ്പായെ 'വീവാ ഇല്‍ പാപ്പാ!' എന്നാര്‍ത്തുവിളിച്ച് ആശംസിക്കുവാനുമല്ലാതെ, തങ്ങളെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്ന ആ സ്ഥാനിയെ കണ്ടെത്തുന്നതില്‍, പരോക്ഷമായിപ്പോലും എന്തെങ്കിലും പങ്കാളിത്തം വഹിക്കാന്‍ കോടിക്കണക്കിനുവരുന്ന കത്തോലിക്കര്‍ക്ക് ഇന്നു യാതൊരു അവസരവുമില്ല. എന്തിന്, മെത്രാന്മാര്‍ക്കുപോലും മാര്‍പ്പാപ്പായുടെ തിരഞ്ഞെടുപ്പില്‍ യാതൊരു പങ്കാളിത്തവും ഇന്നില്ല! എല്ലാം, കേവലം നൂറില്‍ ചില്വാനം വരുന്ന കര്‍ദ്ദിനാളന്മാര്‍ തീരുമാനിക്കും! അവരിലേറെയും പ്രായംചെന്നവരും യാഥാസ്ഥിതികരുമായതിനാല്‍, കാലത്തിന്റെ വെല്ലുവിളികളെ തുറന്ന മനസ്സോടെ കാണാന്‍ കഴിവുള്ള ആരെങ്കിലും അവരുടെ കൂട്ടത്തിലുണ്ടായിരുന്നാല്‍പ്പോലും അങ്ങനെയുള്ളവര്‍ തിരഞ്ഞെടുക്കപ്പെടുവാനുള്ള സാധ്യത കുറവാണുതാനും. ഇങ്ങനെ തുടര്‍ന്നാല്‍, യാഥാസ്ഥിതികത്വത്തിന്റെ ചുഴിക്കുറ്റിയില്‍, മോചനമില്ലാതെ വെറുതെ കറങ്ങിത്തിരിയുന്ന ഒന്നാകും കത്തോലിക്കരുടെ സഭാജീവിതം.

മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കുന്ന ഇന്നത്തെ രീതിക്ക് ബൈബിളുമായോ സഭയുടെ വിശുദ്ധപാരമ്പര്യങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നു ചരിത്രം പരിശോധിച്ചാല്‍ കാണാം. വാസ്തവത്തില്‍, ഇന്നത്തെ സങ്കല്പത്തിലുള്ള ഒരു മാര്‍പ്പാപ്പാസ്ഥാനിക്കും ബൈബിളിലോ സഭാപാരമ്പര്യങ്ങളിലോ വേരുകളില്ല. ആദ്യനൂറ്റാണ്ടുകളിലുണ്ടായിരുന്നത് പ്രാദേശികസഭാക്കൂട്ടായ്മകളായിരുന്നു. ഓരോ സഭാക്കൂട്ടവും പരസ്പരം സ്വതന്ത്രവുമായിരുന്നു. മൂപ്പന്മാരോ (Elders/ Presbyters) മേലന്വേഷകരോ (Overseers/ Episcopos) ആയിരുന്നു ഓരോ സഭാകൂട്ടായ്മയെയും നയിച്ചിരുന്നത്. മാര്‍പ്പാപ്പാമാരുടെ ലിസ്റ്റില്‍ ഇപ്പോള്‍ കാണുന്ന ആദ്യപേരുകാരൊക്കെയും റോമിലെ സഭാക്കൂട്ടായ്മയെ ആദ്യകാലത്തു നയിച്ച മൂപ്പന്മാരോ, എപ്പിസ്‌കോപ്പാമാരോ മാത്രമാണ്. (കാരണം, രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് രൂപത എന്നു പറയാവുന്ന തരത്തിലൊരു സഭാകൂട്ടായ്മ റോമിലുണ്ടാകുന്നതുതന്നെ.) റോമാസാമ്രാജ്യത്തിലെതന്നെ പൗരസ്ത്യഭാഗങ്ങളിലുള്ള സഭാക്കൂട്ടായ്മകളുടെമേല്‍ ഈ റോമന്‍ സഭാ മൂപ്പന് ഒരധികാരവും ഉണ്ടായിരുന്നില്ല. അവരാരും, പത്രോസിനെപ്പോലെതന്നെ, സ്വന്തം സഭാകൂട്ടായ്മയുടെയോ മറ്റു സഭാകൂട്ടായ്മകളുടെയോമേല്‍ അധികാരഭരണം നടത്തിയിട്ടില്ല. പൗലോസ് സ്ഥാപിച്ച ഒരു സഭാകൂട്ടായ്മയുടെയുംമേല്‍ പത്രോസിന് എന്തെങ്കിലും സ്വാധീനമുണ്ടായിരുന്നതായി ഒരു സൂചനപോലും ബൈബിളിലില്ല. പൗലോസ് സ്ഥാപിച്ച സഭകള്‍ തമ്മില്‍ത്തമ്മില്‍ സഹകരിച്ചിരുന്നെങ്കിലും പരസ്പരം നിയന്ത്രിച്ചിരുന്നതായി കാണുന്നില്ല. നമ്മുടെ നസ്രാണിസഭയിലും എല്ലാ ഇടവകക്കൂട്ടായ്മകളും പരസ്പരം സ്വതന്ത്രങ്ങളായിരുന്നുവല്ലോ. ആവശ്യസമയത്ത് സഹകരിക്കാനും പൊതുവായി വരുന്ന കാര്യങ്ങളെക്കുറിച്ച് കൂട്ടായി ആലോചിക്കാനും, പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒന്നിച്ചുപരിഹരിക്കാനും വിവിധ ഇടവകകള്‍ ചേര്‍ന്നുള്ള 'പള്ളി പ്രതിപുരുഷയോഗ'മെന്ന സമ്പ്രദായവും നമുക്കുണ്ടായിരുന്നു. നമ്മുടെ 'ജാതിക്കു കര്‍ത്തവ്യന്‍' എന്ന സ്ഥാനി റോമന്‍ പാരമ്പര്യത്തിലുള്ള സഭകളിലെ എപ്പിസ്‌ക്കോപ്പാ സ്ഥാനിക്കു തുല്യനായിരുന്നു.


ചുരുക്കത്തില്‍, യേശുവിന്റെ സ്‌നേഹസിദ്ധാന്തത്തില്‍ മനുഷ്യരെ തമ്മില്‍ത്തമ്മില്‍ വിളക്കിച്ചേര്‍ത്ത് സ്‌നേഹക്കൂട്ടായ്മകള്‍ കരുപ്പിടിപ്പിക്കുന്ന, അല്ലെങ്കില്‍ യേശു പഠിപ്പിക്കാമെന്ന വാഗ്ദാനം ചെയ്തതരത്തില്‍, 'മനുഷ്യരെ പിടിക്കുന്ന' നേതൃത്വശൈലിയായിരുന്നു ആദിമസഭാ കൂട്ടായ്മകളിലെല്ലാം നിലനിന്നിരുന്നത്. വാസ്തവത്തില്‍, ഇത്തരം മാനുഷികനേതൃത്വത്തിന്റെയും മാനുഷികസമൂഹത്തിന്റെയും വളര്‍ച്ചയായിരുന്നു, റോമന്‍ ചക്രവര്‍ത്തിമാരെ വിറളി പിടിപ്പിച്ചതും, മതപീഡനത്തിനു പ്രേരിപ്പിച്ചതും. കാരണം, ഓരോ മനുഷ്യവ്യക്തിയെയും അവരുള്‍പ്പെടുന്ന ഓരോ സ്‌നേഹക്കൂട്ടായ്മയെയും കേന്ദ്രീകരിച്ചുള്ള തികച്ചും വികേന്ദ്രീകൃതമായ ഒരു സമൂഹക്രമത്തിന്റെ, ഒരു പുതിയ സമൂഹത്തിന്റെ, ഉദയമായിരുന്നത്. മനുഷ്യന്റെ ആവിര്‍ഭാവംമുതല്‍ അവന്‍ സ്വപ്നം കണ്ടിരുന്ന ആ 'പുതിയ ആകാശം പുതിയ ഭൂമി'യിലേക്കുള്ള വിപ്ലവകരമായ ഒരു Paradigm shift, അല്ലെങ്കില്‍ സമൂഹസങ്കല്പത്തില്‍ വന്ന സമൂലവ്യതിയാനം, ആയിരുന്നത്. അധികാരഭരണത്തിനുപകരം, സ്‌നേഹശുശ്രൂഷയെ അടിത്തറയാക്കി പ്രതിഷ്ഠിച്ച ദൈവരാജ്യത്തിന്റെ മുളപൊട്ടലായിരുന്നു അത്. അതു വളര്‍ന്നുവന്നാല്‍, സ്വാഭാവികമായും, അതികേന്ദ്രീകൃത അധികാരഘടനയോടുകൂടിയതും മനുഷ്യരെ ആ ഘടനയ്ക്കടിമപ്പെടുത്തുന്നതുമായ സാമ്രാജ്യത്വവ്യവസ്ഥിതിയുടെ അടിവേര് താനേ പറിഞ്ഞുപോകുമെന്നു മനസ്സിലാക്കിയിട്ടാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ മതപീഡനം അഴിച്ചുവിട്ടത്. പക്ഷേ, അതു ഫലം കണ്ടില്ല. എല്ലാ പീഡനങ്ങളെയും അതിജീവിച്ച് ക്രൈസ്തവസമൂഹം റോമന്‍ സാമ്രാജ്യത്തിനുള്ളില്‍ പടര്‍ന്നു പന്തലിക്കുകയാണുണ്ടായത്. അവസാനം, തന്ത്രശാലിയായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അടവുമാറ്റിച്ചവിട്ടിയാണ് ഈ ക്രിസ്തീയവളര്‍ച്ചയെ തളച്ചത്. പീഡനനയത്തിനു പകരം, അദ്ദേഹം പ്രീണനനയമിറക്കി. അങ്ങനെ സഭയെ തന്റെ സാമ്രാജ്യത്തിന്റെ ഒരു വകുപ്പാക്കിമാറ്റി -സാമ്രാജ്യത്തിന്റെ അധികാരഘടനയോടു ചേര്‍ന്നുപോകുന്ന ഒരു രാഷ്ട്രീയവകുപ്പ്. ക്രൈസ്തവര്‍ അംഗീകാരലഭ്യതയില്‍ കണ്ണുമഞ്ഞളിച്ച് അന്ധാളിച്ചുനിന്ന നേരംകൊണ്ട്, അവരുടെ ശുശ്രൂഷകരെല്ലാം അധികാരവും പദവിയുമുള്ളവരായിത്തീര്‍ന്നു. സഭ പുരോഹിതരും അല്‍മായരുമായി പിളര്‍ന്നു. ക്രമേണ, സാമ്രാജ്യത്വമൂശയില്‍ വാര്‍ത്തെടുത്ത ഒരു രാഷ്ട്രീയ-ഭൗതികമതമായിത്തീര്‍ന്നു, ക്രിസ്തുമതം. ചക്രവര്‍ത്തി സ്വയം വിളിച്ചുകൂട്ടിയ നിഖ്യാസൂനഹദോസില്‍വച്ച് (എ.ഡി. 325) ഈ പുതിയ 'മത'ത്തിന് അലകുംപിടിയും പണിയപ്പെട്ടു. മാര്‍പ്പാപ്പാ എന്ന് ഇന്നു വിവരിക്കപ്പെടുന്ന റോമിലെ അന്നത്തെ മെത്രാന്‍ സില്‍വെസ്റ്റര്‍ 1-ാമന്റെ (314-335) സാന്നിദ്ധ്യംപോലും ഈ സൂനഹദോസിനുണ്ടായിരുന്നില്ല എന്നോര്‍ക്കുക. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണത്തിന്മേലുള്ള കൈയൊപ്പുപോലും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടേതാണെന്നു ചുരുക്കം.

സഭ സാമ്രാജ്യത്വഘടനയിലേക്ക് അങ്ങനെ വ്യതിചലിച്ചിട്ടുപോലും, മെത്രാന്മാരെയും മാര്‍പ്പാപ്പാമാരെയും തിരഞ്ഞെടുക്കുന്നതില്‍ അന്നു വിശ്വാസികള്‍ക്കു പങ്കാളിത്തമുണ്ടായിരുന്നു. അത്മായരും പുരോഹിതരും ചേര്‍ന്നാണ് മെത്രാനെയും മാര്‍പ്പാപ്പായെയും തിരഞ്ഞെടുത്തിരുന്നത്. 5-ാം നൂറ്റാണ്ടോടെ, രാഷ്ട്രീയകാരണങ്ങളാല്‍, മറ്റു പൗരസ്ത്യ റോമന്‍ പാത്രീയര്‍ക്കേറ്റുകളേക്കാള്‍ പ്രാധാന്യം റോമിനു കൈവരികയും, റോമാമെത്രാന്‍ പ്രഥമസ്ഥാനീയ(മാര്‍പ്പാപ്പാ)നായിത്തീരുകയും, അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതില്‍ ചുറ്റുപാടുമുള്ള മെത്രാന്മാര്‍കൂടി പങ്കാളികളാവുകയും ചെയ്തു തുടങ്ങി. ക്രമേണ ഈ തിരഞ്ഞെടുപ്പില്‍ മെത്രാന്മാരുടെയും പ്രഭുക്കന്മാരുടെയും സ്വാധീനം കൂടിവരികയും ജനങ്ങളുടെ പങ്കാളിത്തം അതനുസരിച്ചു കുറഞ്ഞുവരികയും ചെയ്തു. സ്റ്റീഫന്‍ 4-ാമന്‍ മാര്‍പ്പാപ്പാ (816-17) വോട്ടവകാശം പുരോഹിതര്‍ക്കുമാത്രമായി ചുരുക്കി. 1059-ലാണ്, വോട്ടവകാശം കര്‍ദ്ദിനാളന്മാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയത്. 


അങ്ങനെ റോമന്‍ പൗരാവലി തിരഞ്ഞെടുത്തിരുന്നതും, റോമില്‍ മാത്രം സ്വാധീനമുണ്ടായിരുന്നതുമായ ഒരു സഭാസ്ഥാനിയാണിന്ന് ലോകത്തിലെ ഒരു ജനതയുടെയും അംഗീകാരം തേടാതെ, ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന മാര്‍പ്പാപ്പാസ്ഥാനി ആയിരിക്കുന്നത്! ലോകത്തുദയംകൊണ്ട എല്ലാ സാമ്രാജ്യത്വങ്ങളും തകര്‍ന്നു മണ്ണടിഞ്ഞെങ്കിലും യേശുവിന്റെ മറവില്‍ കോണ്‍സ്റ്റന്റൈന്‍ ജന്മംകൊടുത്ത മതസാമ്രാജ്യം, ജറുസലേം ദേവാലയത്തിനുണ്ടായിരുന്ന അതേ തലയെടുപ്പോടെ, ഇന്നും സര്‍വ്വാഭരണവിഭൂഷിതമായി വിരാജിക്കുകയാണ്! അധികാരമേ പാടില്ലാത്ത സഭയില്‍ അധികാരസാമ്രാജ്യത്വം കൊടികുത്തി വാഴുകയാണ്! 
കോണ്‍സ്റ്റന്റൈന്റെ കാലം മുതല്‍ സഭ ഒരു രാഷ്ട്രീയമതമാണ്- ദൈവികമുഖംമൂടിധരിച്ച രാഷ്ട്രീയമതം. ഈ മുഖംമൂടിയുപയോഗിച്ച് ആദ്യം യൂറോപ്പിലും, പിന്നെ യൂറോപ്പിനെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലും കൊളോണിയല്‍-അടിമത്തവ്യവസ്ഥ ഉദ്ഘാടനം ചെയ്തതും പരിപോഷിപ്പിച്ചതും ഈ രാഷ്ട്രീയമതമാണ്. ഇന്നത്തെ യൂറോ-അമേരിക്കന്‍ 'ചന്തവ്യവസ്ഥിതി'യെ ലോകം വെട്ടിപ്പിടിക്കുന്നതിന് അശ്വമേധത്തിനായി വെഞ്ചരിച്ചു വിട്ടിരിക്കുന്നതും ഈ രാഷ്ട്രീയമതമാണ്; അഥവാ, അതു ലോകത്തില്‍ വ്യവസ്ഥാപിച്ചുകഴിഞ്ഞ മാമോന്‍സേവാ മനഃസ്ഥിതിയാണ്.


യേശുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, ദൈവരാജ്യവും അതിന്റെ നീതിയുമാണ് മനുഷ്യന്‍ ആദ്യം അന്വേഷിക്കേണ്ടത്. മനുഷ്യജീവിതമെന്ന വണ്ടിക്കുമുമ്പില്‍ കെട്ടേണ്ട കുതിരയാണത്. അങ്ങനെ ചെയ്താല്‍, മറ്റു രാഷ്ട്രീയ-സാമ്പത്തിക-വ്യാവഹാരിക കാര്യങ്ങളുടേതായ ജീവിതവണ്ടി അതിനു പിന്നാലെ സുഗമമായി ഓടിക്കൊള്ളും. ഇപ്പോള്‍ കുതിരയെ വണ്ടിക്കു പിന്നില്‍ കെട്ടിയിരിക്കുകയാണ്, സഭ. സഭയുടെ പ്രതാപവും ശക്തിയുംകണ്ട് മറ്റ് മതങ്ങളും അതനുകരിക്കുകയാണ്..... 


മൂല്യബോധം നഷ്ടപ്പെട്ട ഇന്നത്തെ ലോകം, സര്‍വ്വരോഗങ്ങളാലും ആക്രമിക്കപ്പെട്ട് മരണത്തിലേക്കു നീങ്ങുന്ന എയ്ഡ്‌സ് രോഗിയെപ്പോലെ, സര്‍വ്വവിധ പ്രതിസന്ധികളിലുംപെട്ട് നട്ടം തിരിയുകയാണ്, വിനാശത്തിലേക്കു കൂപ്പുകുത്തുകയാണ്.
വീണ്ടുമൊരു Paradigm shift അനിവാര്യമായിരിക്കുന്നു. ഇപ്പോള്‍ പിറകില്‍ കെട്ടിവലിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ കുതിരയെ മനുഷ്യന്റെ ജീവിതവണ്ടിക്കു മുമ്പില്‍ കെട്ടേണ്ടിയിരിക്കുന്നു. ഈ ആത്യന്തികലക്ഷ്യത്തില്‍ കണ്ണുകളുറപ്പിച്ചുകൊണ്ട്, ആ ദിശയില്‍ ഇന്നുയര്‍ത്താന്‍ കഴിയുന്ന മുദ്രാവാക്യങ്ങള്‍ കണ്ടെത്തുകയാണു ഇന്നു പ്രധാനമായിരിക്കുന്നത്.


അതിന്‍പ്രകാരം, മാര്‍പ്പാപ്പായുടെ തിരഞ്ഞെടുപ്പുരീതിയുമായി ബന്ധപ്പെടുത്തി രണ്ടു മുദ്രാവാക്യങ്ങള്‍ അടിയന്തിരമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു. ഒന്ന്, മെത്രാന്മാരെ തിരഞ്ഞെടുക്കേണ്ടത് വിശ്വാസികളും വൈദികരും ചേര്‍ന്നായിരിക്കണം എന്നതാണ്. രണ്ടാമത്തേത്, അങ്ങനെ ജനകീയാംഗീകാരം നേടിയ ഈ മെത്രാന്മാരായിരിക്കണം മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കേണ്ടത് എന്നതും.

ഫ്രാൻസീസ് മാർപാപ്പയുടെ കൗമാരപ്രേമം




പോപ്പിന്റെ ബാല്യകാല സഖി, അമലിയാ ഡാമോണ


Amalia Damonte, 76)








കഴിഞ്ഞ വർഷം വാർത്താലേഖകരുമായുള്ള ഒരു അഭിമുഖസംഭാഷണത്തിൽ  ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു; " സെമിനാരിയിൽ പഠിക്കുന്ന  യുവാവായിരുന്ന കാലത്ത്  എന്റെ അമ്മാവന്റെ വിവാഹസമയം കണ്ണഞ്ചുംവിധം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാൻ കണ്ടുമുട്ടി. അവളുടെ സൌന്ദര്യത്തിലും അതിബുദ്ധിയിലും ചുറുചുറുക്കിലും  മയങ്ങിപോയി. അങ്ങനെയേറെനാൾ  എന്റെ മനസിനെ  ഞാൻ പന്തുതട്ടികൊണ്ടിരുന്നു."


ഭാവിമാർപാപ്പാ പറഞ്ഞു, 'ഞാൻ എന്നും അവളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. ഒഴിച്ചുകൂടാൻ പാടില്ലാത്തവിധം  അവൾ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി. അമ്മാവന്റെ വിവാഹംകഴിഞ്ഞ് ഞാൻ സെമിനാരിയിൽ മടങ്ങിവന്നു. ആഴ്ചകളോളം എനിക്ക് പ്രാർഥിക്കുവാൻ കഴിയുകയില്ലായിരുന്നു. ഏകാന്തതയിൽ ദൈവത്തോട് സല്ലപിക്കുന്ന സമയവും അവൾ എന്റെ മനസ്സിൽ കടന്നുകൂടും. വീണ്ടുംവീണ്ടും എന്റെ മനസിനെ അലട്ടികൊണ്ടിരുന്നു. വിട്ടുപോകാത്ത ചിന്തകളുമായി മനസുതന്നെ ഭ്രാന്തുപിടിച്ചു. പൌരാഹിത്യം വേണൊ, സ്നേഹിച്ച കുട്ടിയെ വേണോ? ഇങ്ങനെ  ഉത്തരമില്ലാതെ ചോദ്യചിന്ഹത്തിനുമുമ്പിൽ  ഞാൻ എന്റെ മനസിനെ കാടുകയറ്റി. '


പൌരാഹിത്യം സ്വീകരിച്ചെങ്കിലും എല്ലാവർക്കും നിർണ്ണായകമായ ഇത്തരം തീരുമാനങ്ങൾ കൈകൊള്ളുവാൻ സാധിക്കുകയില്ലെന്നും മാർപാപ്പക്കറിയാം.


 മാർപാപ്പാ കർദ്ദിനാളായിരുന്ന   കാലങ്ങളിൽ പറഞ്ഞത്, 'കത്തോലിക്കസഭയുടെ നിയമം അനുസരിച്ച് പുരോഹിതൻ അവിവാഹിതനായിരിക്കണം. മാറ്റങ്ങൾ സാദ്ധ്യമാണ്. കിഴക്കിന്റെ സഭകളിലെ വിവാഹിതരായ  പുരോഹിതരെല്ലാം നല്ല മനുഷ്യരാണ്. റോമൻ കത്തോലിക്കസഭയിൽ പുരോഹിതരെയും വിവാഹം കഴിക്കുവാൻ അനുവദിക്കുന്നത്  പ്രായോഗികവും ബുദ്ധിപരവുമായിരിക്കും. എന്നാൽ ഇന്നു സഭയിൽ ബ്രഹ്മചര്യം നിർബന്ധമാണ്. പുരോഹിതർക്ക് ലൈംഗികവികാരങ്ങളെ പിടിച്ചു നിറുത്തുവാൻ സാധിക്കുന്നില്ലെങ്കിൽ, ഒരു സ്ത്രീയെ ഗർഭീണിയാക്കുന്നുവെങ്കിൽ പൌരാഹിത്യം ഉപേക്ഷിച്ച് വിവാഹം ചെയ്യണം. പുരോഹിതനായി ഒരു കുട്ടിയുടെ അച്ചനാവുന്നെങ്കിൽ തനിക്കു ജനിച്ച കുട്ടിയേയും അമ്മയെയും പരിപാലിക്കേണ്ടത്‌ ധാർമ്മികകടമയാണ്.


മാർപാപ്പാ സ്പാനീഷിൽ എഴുതിയ 'സ്വർഗവും ഭൂമിയും' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അന്ന് അദ്ദേഹം മെത്രാപോലീത്തായായിരുന്നു.   വത്തിക്കാനിലെ ഫാദർ തോമസ്‌ റീസ്  കത്തോലിക്ക റിപ്പോർട്ടർ എന്ന മാസികവഴി വിശകലനം ചെയ്തത്,  'മാർപാപ്പയുടെ അന്നത്തെ പ്രസ്താവന തന്നെ വിസ്മയപ്പെടുത്തിയെന്നാണ്. കാരണം, ഈ വിഷയങ്ങൾ കഴിഞ്ഞകാല  മാർപാപ്പാമാർ സംസാരിക്കുവാൻപോലും  തയ്യാറായിരുന്നില്ല. മാറ്റങ്ങൾ സാധ്യമല്ലെന്ന് അവർ എന്നും വ്യക്തമാക്കിയിരുന്നു.  ഫ്രാൻസീസ് മാർപാപ്പാ നിയമങ്ങൾ മാറ്റിയില്ലെങ്കിലും പുരോഹിതരുടെ ബ്രഹ്മചര്യനുഷ്ഠാന മാറ്റത്തിനായി   ചർച്ചചെയ്തേക്കാം. അദ്ദേഹം അതിനു തയാറാകുവാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയുമുണ്ടെന്നു തോമസ്‌ റീസ് പറഞ്ഞു.



ഭാവി മാർപാപ്പാ തുടർന്നു. 'എനിക്കുണ്ടായ അനുഭവംപോലെ ഇന്നൊരു സെമിനാരികുട്ടിക്ക് അങ്ങനെ സംഭവിച്ചെങ്കിൽ  മോനെ, നീ  സ്വയം വഞ്ചിതനായ  പുരോഹിതനാകാതെ  നല്ല ക്രിസ്ത്യാനിയായി മടങ്ങിപോവൂയെന്ന് ഞാൻ പറയും. പൌരാഹിത്യം നിനക്കുള്ളതല്ല. ഞാൻ ഉൾപ്പെടുന്ന   പാശ്ചാത്യ പൌരാഹിത്യസഭയിൽ വിവാഹിതനാകുവാൻ അനുവദിക്കുകയില്ല. ഉക്ക്രേനിയനും ഗ്രീസും റഷ്യൻ കത്തോലിക്കാ സഭകളും പുരോഹിതരെ വിവാഹിതരാകുവാൻ അനുവദിക്കും. എന്നാൽ ബിഷപ്പാവണമെങ്കിൽ ബ്രഹ്മചര്യം പാലിക്കണം.  വിവാഹിതരായ ഇവരും പരിപൂർണ്ണമായും തങ്ങളുടെ ആദർശത്തെ കാത്തുസൂക്ഷിക്കുന്നു. പടിഞ്ഞാറൻ കത്തോലിക്കരും സംഘടനകളും പുരോഹിതരുടെ അവിവാഹിതാവസ്ഥയെ ചോദ്യംചെയ്യുന്നുണ്ട്. ചർച്ചകൾ ആവശ്യപ്പെടുന്നു. എന്നാൽ സഭയിൽ ബ്രഹ്മചര്യനിയമങ്ങൾ കർശനമാണ്.



 സഭയെ സേവിക്കുവാൻ ആവശ്യത്തിനു പുരോഹിതരെ  പ്രായോഗികമായി  ലഭിക്കുന്നില്ലെന്ന് ചിലർ  പറയുന്നു . പടിഞ്ഞാറൻ  കത്തോലിക്കർ പുരോഹിതരുടെ ബ്രഹ്മചര്യനിയമങ്ങൾ മാറ്റുവാൻ ആവശ്യപ്പെടുന്നുവെങ്കിൽ സാംസ്ക്കാരികകാരണങ്ങൾ മൂലമാണ്. അതൊരു ആഗോള തീരുമാനമല്ല. ഈ നിമിഷത്തിൽ  ഞാൻ ബ്രഹ്മചര്യനിയമങ്ങൾക്ക് അനുകൂലമാണ്. കാരണം, പത്തു നൂറ്റാണ്ടുകളായി പരാജയങ്ങളില്ലാതെ സഭയെ പ്രായോഗികമായി നയിക്കുവാൻ സാധിച്ചു. എങ്കിലും ഇതൊരു അച്ചടക്കവും പരിശീലനവുമാണ്. വിശ്വാസമല്ല. മാറ്റങ്ങൾ വരുത്താം.


തല്ക്കാലം ബ്രഹ്മചര്യാനുഷ്ടാനത്തിൽ കണ്ണടച്ചു വീഴ്ച വരുത്തരുത്. ബ്രഹ്മചര്യത്തിൽ ഉണർവോടെ ഉറങ്ങാതെയിരിക്കൂ.  പുരോഹിതൻ ബ്രഹ്മചര്യത്തിൽനിന്ന്  വ്യതിചലിക്കുന്നുവെങ്കിൽ  പൌരാഹിത്യം ഉപേക്ഷിക്കൂ. ഏതെങ്കിലും പുരോഹിതന്റെ മനസ് ചഞ്ചലിക്കുന്നുവെങ്കിൽ, സ്വയം നിയന്ത്രിക്കുവാൻ സാധിക്കാതെ പതറിവീഴുമെന്നു തോന്നുന്നുവെങ്കിൽ എനിക്കയാളെ കരകയറ്റി സഹായിക്കുവാൻ കഴിയും.


ഒരിക്കൽ ഞാനും എന്റെ ജീവിതവുമായി മല്ലടിച്ചതാണ്. കാലുതെറ്റിയവർ  വീണ്ടും നേരായ പൌരാഹിത്യവഴിയിൽ വന്നെത്തുന്നവരുണ്ട്. ചിലരില്ല. രണ്ടു വള്ളത്തിലും കാലുവെച്ചുള്ള സഞ്ചാരം നമുക്കും നമ്മുടെ സഭക്കും  നന്നല്ല. ഞാൻ അത്തരം ജീവിതശൈലി പുരോഹിതരിൽ ഇഷ്ടപ്പെടുന്നില്ല. കാരണം തെറ്റുകൾ അവിടെ മെനയുകയാണ്. ഞാൻ അവരോടു പറയും, നിനക്ക് നിന്റെ മനസിനെ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നിന്റെ തീരുമാനത്തിന് വിടൂ. വികാരംകൊണ്ട്  എരിയുന്നതിലും  നിന്റെ മനസിന്‌  വിവാഹജീവിതമാണ് ശാന്തി .

 ഇവിടെ ക്ലിക്കു ചെയ്യൂ:

ആഗോളകമ്പോളത്തിലെ അസീസി

മംഗളം ദിനപ്പത്രത്തിൽ നിന്ന്  - 2 3 മാര്ച് 2 3 
  

Friday, March 22, 2013

മാര്‍പ്പാപ്പാസ്ഥാനം

'സത്യജ്വാല' മാസികയുടെ 2012 മാര്‍ച്ച് ലക്കത്തിലെ എഡിറ്റോറിയല്‍
ജോര്ജ് മൂലേച്ചാലില്‍ 




Thursday, March 21, 2013

ടെക്കനോളജി ഒരു അദ്ധ്യാത്മിക ശാസ്ത്രജ്ഞൻ

By Joseph Padannamakkel


ശാസ്ത്രത്തിന്റെ മുന്നേറ്റത്തിൽ മനുഷ്യൻ ഭൌതികമായി വളരെയേറെ മുന്നേറിയെങ്കിലും മാനുഷ്യക മൂല്യങ്ങളിൽ നാം  അധപതിച്ചുവെന്നുള്ള  ശ്രീ മൈക്കിൽ വയലാറിന്റെ  അഭിപ്രായം വളരെയേറെ ശരിതന്നെ.ടെക്ക്നോളജിയുടെ വളർച്ചയിൽ  പരിഷ്കൃത രാജ്യങ്ങളിൽ അദ്ധ്യാത്മികത  ഇല്ലാതാകുന്നുവെന്നതും സത്യമാണ്. മനുഷ്യന്റെ അദ്ധ്യാത്മിക  സായൂജ്യത്തിൽ ശാസ്ത്രസാങ്കേതിക വളർച്ച  യാതൊരു വിധത്തിലും സഹായിച്ചിട്ടില്ലായെന്ന വാദം ശരിയോ തെറ്റോയെന്നും വിലയിരുത്തണം.  
  
 ശ്രീ വയലാർ ഭൌതിക വിജ്ഞാനത്തിനു അദ്ധ്യാത്മികതയെയും  പരിപോഷിപ്പിക്കുവാൻ സാധിക്കുമെന്ന ശുപാപ്തി വിശ്വാസക്കാരനാണ്.   സാങ്കേതിക വിദ്യകളുടെ വളർച്ചയിൽ  ആദ്ധ്യാത്മികതയുടെ പരിപാവനത കാത്തുസൂക്ഷിക്കുവാൻ സാധിക്കുമെന്നുള്ളതാണ്. ചിന്തിക്കുന്നവർക്ക് അദ്ധ്യാത്മകതയുടെ പവിത്രതയെപ്പറ്റി മനസിലാക്കുവാൻ സാധിക്കും.  വേദങ്ങളുടെ  വിജ്ഞാനകോശത്തിൽ  ഹൃദയം പതിപ്പിക്കുന്നവർക്ക് ആത്മീയതേജസ്‌  ഉത്തെജിപ്പിക്കാമെന്നും  ലേഖകന്റെ മറ്റൊരു കാഴ്ചപ്പാടാണ്.

തന്റെ പ്രായോഗിക ജീവിതത്തിൽനിന്നും വേദങ്ങളിൽനിന്നും കിട്ടിയ അറിവ് പകർന്നുകൊടുക്കുക  എന്നതാണ് ശ്രീ വയലാർ തന്റെ  പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്. വേദങ്ങൾ ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ വകയല്ലെന്നും ആർക്കും  ജ്ഞാനം തേടിയലയുവാൻ  അവകാശമുണ്ടെന്നുമാണ്  വയലാറിന്റെ കാഴ്ചപ്പാട്. ഗുരുകുല കാലങ്ങളിലെപ്പോലെ ജ്ഞാനം രഹസ്യമല്ല .സൂര്യന്റെ പ്രകാശരശ്മി ലോകം മുഴുവൻ വ്യാപരിക്കുന്നതുപോലെ ജ്ഞാനവും ഒരുവന്റെ ജന്മാവകാശമാണ്. വേദങ്ങളും വചനങ്ങളും  ബലിപീഠങ്ങളിലോ   ബ്രാഹ്മണമണ്ഡപങ്ങളിലോ അതീവരഹസ്യങ്ങളായി സൂക്ഷിക്കുവാനുള്ളതല്ല.

ഒളിച്ചിരുന്ന് ജ്ഞാനം നേടിയ ഏകലവ്യൻ ഗുരുദക്ഷിണയായി തന്റെ കൈവിരലുകൾപോലും ഗുരുവിനു നല്കി. ഗുരുവിന്റെ പാദത്തിൽനിന്ന് പഠിക്കാതെ നിയമങ്ങൾ ലംഘിച്ചതിനുള്ള ശിക്ഷ അതിക്രൂരമെന്നേ ഇന്ന് ചിന്തിക്കുന്നവർക്ക് മനസിലാവുകയുള്ളൂ. അറിവിന്റെ പൂർണ്ണതയായ പരമാത്മാവിനെ മനസ്സിൽ കുടിയിരുത്തി വേദങ്ങളിലേക്കു മനുഷ്യമനസ് തിരിയുവാൻ അദ്ദേഹത്തിന്റെ ഈ പുസ്തകം സഹായകമാകും.   അതിനായി അദ്ദേഹം നിർദ്ദേശിക്കുന്ന മാർഗം മനുഷ്യന്റെ അധ്യാത്മിക അന്ധത മാറ്റുകയെന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. ശാസ്ത്രീയ വളർച്ചയോടെ മനുഷ്യന്റെ ഇന്നത്തെ ഉയർന്ന കാഴ്ചപ്പാടിൽ തെറ്റും ശരിയും തിരിച്ചറിഞ്ഞ് ആദ്ധ്യാത്മിക കാര്യങ്ങൾ ഉപബോധമനസ്സിൽ എത്തിക്കുകയെന്ന ദൗത്യവും ഈ പുസ്തകത്തിൽക്കൂടി ഗ്രന്ഥകർത്താവ് ഏറ്റെടുത്തിട്ടുണ്ട്.

ഇന്ന് ലോകത്ത് കുഞ്ഞുകുട്ടികൾവരെ സോഷ്യൽ മാധ്യമങ്ങളായ നെറ്റുവർക്ക്‌, ആധുനിക ഫോണ്‍, ടെലിവിഷൻ    എന്നീ ടെക്നൊളജികളിൽ അത്യാസക്തരാണ്. ഈ നവയുഗത്തെ ഡിജിറ്റൽ വിപ്ലവം എന്നാണ് പറയുന്നത്. ടെക്കനോളജിയുടെ മുന്നേറ്റത്തിൽ അത്മീയാന്ധത  ബാധിച്ചുവെന്നും അനേകർ വിചാരിക്കുന്നു. ആരോഗ്യപരമായ ആദ്ധ്യാത്മികതക്ക് ഈ ശാസ്ത്രമുന്നെറ്റം ഒരു തടസമാണെന്ന് ചില ആത്മീയവാദികളും വാദിക്കുന്നു.  വിമർശകരും പണ്ഡിതരും
 ടെക്ക്നോളജിയുടെ വളർച്ച  അന്തിമമായി മനുഷ്യന്റെ   അദ്ധ്യാത്മികതയെ നശിപ്പിക്കുമെന്നാണ് ചിന്തിക്കുന്നത്. എന്നാൽ മറ്റുചിലർ റ്റെക്കനോളജിമുന്നേറ്റം ആത്മീയതയുടെ പുതിയ രൂപാന്തികരണമെന്നാണ് കരുതുന്നത്.
ടെക്ക്നോളജി മനുഷ്യനെ അധപതിപ്പിക്കുകയോഉപബോധമനസിലെ  ഉയർന്ന ചിന്താമണ്ഡലത്തിൽ എത്തിക്കുകയോ ചെയ്യും.  ഇല്ലെങ്കിൽ അവനെ കൂടുതൽ സംസ്ക്കാരം ഉള്ളവനാക്കും. ടെക്ക്നോളജിയുടെ വിലയിരുത്തലുകളിൽ പ്രതീക്ഷകളും  അശുഭപ്രതീക്ഷകളുമുണ്ട്.  അതിന്റെ  പരിണിത ഫലങ്ങൾ അദ്ധ്യാത്മികതലങ്ങളിലും പ്രതിഫലിക്കുന്നത് കാണാം.

ഉപനിഷത്തുക്കളെ മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുവാൻ ഗ്രന്ഥകർത്താവ് ബൈബിളിന്റെ അടിസ്ഥാനത്തിലും തന്റെ പാണ്ഡ്യത്യം തെളിയിച്ചിട്ടുണ്ട്.  ഭാരത തത്ത്വചിന്തകളുടെ കാതലാണ് ഉപനിഷത്തുകൾ.  സഹസ്രാബ്ദങ്ങളായി  സാഗാകളിൽ നിന്നും വാമൊഴികളായി ലഭിച്ച ദിവ്യഗ്രന്ഥങ്ങളുടെ ശേഖരമാണ് ഉപനിഷത്തുക്കൾ.

ഈ വേദഗ്രന്ഥങ്ങളുടെ കർത്താക്കമാർ ആരെന്നോ ഏതു കാലത്തെഴുതിയതെന്നോ കൃത്യമായ ഒരു ഉത്തരം  കണ്ടുപിടിക്കുക പ്രയാസമാണ്.  ശ്രീ ഔറോബിന്ദോ  ഭാരത ആത്മാവിന്റെ അത്യുത്തമ കൃതികളെന്നാണ് ഉപനിഷത്തുക്കളെ വർണ്ണിച്ചിരിക്കുന്നത്. ഇന്നുള്ള ഹിന്ദുമതത്തിലെ മൗലികതത്വങ്ങളിൽ ഉപനിഷത്തുക്കൾ പ്രതിഫലിക്കുന്നുണ്ട്. കർമ്മം, പുനർജന്മം, മോക്ഷം, ആത്മൻ, ബ്രഹ്മൻ എല്ലാം ഉപനിഷത്തുക്കളുടെ ഭാഗങ്ങൾ ആണ്. വേദിക്ക് തത്വങ്ങളായ അഹംബോധം, യോഗ,  ധ്യാനം (മെഡിറ്റെഷൻ)  ഉപനിഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.    മനുഷ്യജാതിയുടെ  ആഗോള ചിന്താഗതികളും  ഉപനിഷത്തു പഠിപ്പിക്കുന്നു. താത്ത്വികമായും  താർക്കികശാസ്ത്രങ്ങളിൽക്കൂടിയും ആദ്ധ്യാത്മിക കാഴ്ചപ്പാടുകൾ  മാനവ ജാതിക്കു പ്രദാനം ചെയ്യുന്നു. സ്വയം ജ്ഞാനം കണ്ടെത്തി ഒരു വ്യക്തിക്ക് സത്യത്തിലേക്ക് സഞ്ചരിക്കുവാനുള്ള വാതായനങ്ങളുമാണ് ഉപനിഷത്തുകൾ.

ഉപനിഷത്തിന് പല അർഥങ്ങൾ ഉണ്ട്. ശ്രീ വയലാർ മൈക്കിൾ  തന്റെ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന അർഥവും യുക്തിയുള്ളതാണ്. 'സമീപത്തിരിക്കുക' എന്നാണ് അക്ഷരാർത്ഥത്തിലെങ്കിലും ഒരു ഗുരുവിന്റെ വിസ്മയങ്ങളായ തത്ത്വചിന്തകൾ  തൊട്ടടുത്തിരുന്നു ശ്രദ്ധിക്കുക, മൌലികങ്ങളായ ആഗോള സത്യങ്ങളെ ഉൾകൊള്ളുകയെന്നാണെന്നും   ഉപനിഷത്തെന്നു  പറയുന്നു. അക്കാലങ്ങളിൽ നടപ്പിലുണ്ടായിരുന്നത് ഗുരുകുല വിദ്യാഭ്യാസമായിരുന്നു . ഗുരുവിനു തൊട്ടടുത്തിരുന്നു വേദങ്ങൾ പഠിക്കുക എന്നതായിരുന്നു കീഴ്വഴക്കം. അതിനായി ഗുരുവിന്റെ ആശ്രമമോ  വനപ്രദേശങ്ങളോ തെരഞ്ഞെടുക്കുമായിരുന്നു. ശാന്തമായ സന്യസ്ഥ ജീവിതംപോലെയായിരുന്നു  അന്ന് ശിക്ഷ്യൻമാരുടെ ജീവിതവും. വേറൊരു വിധത്തിൽ  ഉപനിഷത്തെന്നു പറഞ്ഞാൽ ബ്രഹ്മനെപ്പറ്റിയുള്ള അറിവാണ്‌.  അറിവിന്റെ പൂർണ്ണതയിൽ അജ്ഞതയെ ഇല്ലാതാക്കുന്നു. മറ്റൊരു അർഥം കല്പ്പിക്കുന്നത് ഈശ്വരനുമായി അടുത്ത ബന്ധം, രഹസ്യമായ ജ്ഞാനംതേടി  ഗുരുവിന്റെ  സമീപം ഇരിക്കുക എന്നല്ലാം നിർവചനം കൊടുക്കാം.

ചരിത്രകാരുടെയിടയിൽ ഉപനിഷത്തിന്റെ കാലഘട്ടം 400-800 ബി.സി. കാലഘട്ടങ്ങളിൽ എഴുതിയെന്നു വിചാരിക്കുന്നു. വിവാദപരമാണ്. ഉപനിഷത്തുക്കൾ പിന്നീടുള്ള കാലഘട്ടങ്ങളിൽ എഴുതിയതുമുണ്ട്. ഈ പുരാണ ഗ്രന്ഥങ്ങൾ ഒരു പ്രത്യേകതരം മതവിശ്വാസത്തിന് അവകാശപ്പെടുവാൻ സാധിക്കുകയില്ല.

ഇരുന്നൂറിൽപ്പരം ഉപനിഷത്തുക്കൾ ഉണ്ടെങ്കിലും കാതലായ  പതിമൂന്നു ഉപനിഷത്തുക്കൾ മാത്രമേ  പഠനവിഷയങ്ങളായി കരുതിയിട്ടുള്ളൂ.  ഏറ്റവും പഴക്കം ചെന്നതിൽ ഒരു ഉപനിഷത്തായ ബ്രിഹാദരണ്യക ഉപനിഷത്തിൽ പറയുന്നു.
Om asato mā sadgamaya, Tamaso mā jyotir gamaya, Mtyormā’mta gamaya, Om śānti, śānti, śānti.- Brihadaaranyaka Upanishad 1.3.28

'അസത്യത്തിൽനിന്ന് സത്യത്തിലേക്കും . അന്ധകാരത്തിൽനിന്ന് പ്രകാശത്തിലെക്കും മരണത്തിൽനിന്ന് നിത്യതയിലെക്കും ദൈവമേ നയിക്കണമേ.    ഉപനിഷത്തിന്റെ മൗലികമായ ഒരു ചിന്ത ഒരുവൻ സ്വയം ആത്മം തിരിച്ചറിയുകയെന്നതാണ്. ആത്മം എല്ലാ ജീവനിലുമുണ്ടെന്ന് സനാതനധർമ്മങ്ങൾ വിശ്വസിക്കുന്നു.  എന്നാൽ മനുഷ്യനുമാത്രം ആത്മത്തെ തിരിച്ചറിയുവാൻ സാധിക്കും. ബ്രഹ്മൻ, സർവവ്യാപിയും  ഏകവും പൂർണ്ണനുമാണ്.

നാം എല്ലാം ഒരേ കുടംബത്തിലെ കണ്ണികൾ. ഞാൻ ഉൾപ്പടെ  കുടംബത്തിലെ ഒരു വിഭാഗം ഹിന്ദുക്കളും മറ്റുള്ള വിഭാഗങ്ങൾ ക്രിസ്ത്യാനികളും മുസ്ലിമുകളുമായി. വിവിധ പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ദരിദ്രർ, ധനികരെല്ലാം  ബൃഹത്തായ ഈകുടുംബത്തിലുണ്ട്. അനേക ഭാഷകളും ഒരേ ആത്മാവിന്റെ ശബ്ദമാണ്. സനാതന ധർമ്മത്തിന്റെ മഹത്തായ ഈ സന്ദേശം ഒരു പ്രത്യേക ജാതിയുടെതല്ല.  ഓരോ ഭാരതീയന്റെയും സമാധാനത്തിന്റെ ശബ്ദമാണ്. 

സ്വന്തം മനശക്തിയിലാണ് മനുഷ്യന്റെ സ്വഭാവ രൂപീകരണമെന്നു  അശുഭപ്രതീക്ഷയുള്ളവർ ചിന്തിക്കും.
 ടെക്ക്നോളജികൾ മനുഷ്യരെ  ബലഹീനരാക്കുമെന്നും അവർ വിശ്വസിക്കുന്നു. മാർഷൽ മാക്ലുഹാന്റെ ശാസ്ത്രീയ റിപ്പോർട്ട് ഈ അഭിപ്രായങ്ങള്ക്ക് വിലകൊടുക്കുന്നില്ല. റ്റെക്കനോളജികൾ വളരുംതോറും  ബാഹ്യമായിട്ട് ലഭിക്കുന്ന അറിവുകൾക്ക് ഒരു ഉണർവ് വരും. സ്വയം അറിവ് തേടി അലയുകയും വേണ്ട. മനുഷ്യമനസുകൾ തമ്മിൽ പരസ്പരം ഇടപഴുകും. റ്റെക്കനോളജികളുടെ സഹായത്തോടെ ഒർമ്മശക്തികൾ മനുഷ്യ ശരീരത്തിലേക്കു  ആവാഹിച്ചു സൂക്ഷിക്കും. മനുഷ്യ ശരീരം ഒരു റോബോട്ടായി പ്രവർത്തിക്കും.  ഡിജിറ്റൽ  ടെക്ക്നോളജിയുടെ  ഉപയോഗം മനുഷ്യ ശരീരത്തിൽ പ്രത്യേകമായ ഒരു ശക്തിയുണ്ടാക്കുമെന്നും  ചിലർ  വിചാരിക്കുന്നു. സർവ്വതും ദൈവത്തെ ആശ്രയിക്കുന്നതിനു പകരം  ടെക്ക്നോളജിയിൽക്കൂടി  സ്വയം കഴിവുകളെ വളർത്തുകയുംചെയ്യാം.  

അദ്ധ്യാത്മിക ശാസ്ത്രജ്ഞനെ  'ടെക്ക്നോളജി'  എന്നു വിളിച്ചുകൊണ്ടുള്ള  ഒരു ലേഖനം സൈബർപേജുകളിൽ വായിച്ചു. ടെക്ക്നോളജി ഒരുആത്മീയ ഗുരുവിനെ സംബന്ധിച്ച് ശാപമൊ അനുഗ്രഹമോ? ആഗോള ടെക്കനോളജിയുടെ വളർച്ച സന്തുഷ്ടമായ മനുഷ്യന്റെ  ജീവിതഗതികളെ  നിയന്ത്രിക്കാനുള്ള ഒരു വാഗ്ദാനമാണ്. അതിന്റെ പരിണതഫലമായി ബോധമനസിലും ഉപബോധമനസിലും മനുഷ്യൻ സ്വയം വളരുകയാണ്. മനസിന്‌ സുഖം നല്കുന്ന ഒരു ആഗോള ചിന്താഗതി അവൻ അറിയാതെതന്നെ സ്വയം അവനിൽ വളർച്ച പ്രാപിക്കുന്നു. ഹരിനാമ കീർത്തനങ്ങളെക്കാളും പള്ളികളിലെ ഹല്ലേലുയായെക്കാളും അപ്പുറം ഒരു ലോകമുണ്ടെന്നും മനസിലാക്കുന്നു. സങ്കുചിത ചിന്തകൾ അവനറിയാതെ അവനിൽ മാഞ്ഞുപോവുന്നു. എനിക്കു ചുറ്റുമല്ല ലോകം. നിങ്ങൾക്കു ചുറ്റുമല്ല ലോകം. ലോകം കറങ്ങുന്നത് നമുക്ക് ചുറ്റുമാണെന്നു റ്റെക്കനോളജി  ചൂണ്ടികാണിക്കുന്നു. ലോകമാണ് നമ്മുടെ കുടുംബം എന്ന അദ്ധ്യാത്മികതയും നമ്മിൽ വളരുന്നു. വാസുദൈവ കുടുംബകം, ലോകം ഒന്നായ കുടുംബമാകുന്നു,  നാം എല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ.  ചിനാക്കാരനോ പാക്കിസ്ഥാനിയോ, ആഫ്രിക്കനോ യൂറോപ്പ്യനോ ആവട്ടെ, ടെക്ക്നോളജിയാത്മീയതയിൽ  നാം ഒന്നാകാൻ വെമ്പുകയാണ്.

ടെക്ക്നോളജിയിലെ അറിവ് ഒരു സങ്കുചിത മതത്തിനുപരിയാണ്. ചിന്തിക്കുന്നവനെ മത സഹിഷ്ണതയുള്ളവനാക്കുന്നു. ഭീകരെ സൃഷ്ടിക്കുന്നത് രഹസ്യ സങ്കേതങ്ങളിൽനിന്നും മത മൗലികവാദികളാണ്. ബാഹ്യമായ ലോകത്തുനിന്ന്  വേറിട്ട്‌ മൌലികത മാത്രം തലയിൽ അടിച്ചുകയറ്റുന്നവരുടെ  ജാരസന്തതികളാണ് ഭീകരർ. മനുഷ്യനെ  ടെക്ക്നോളജി ഭീകരരാക്കുമെന്ന   മതമൗലിക പുരോഹിത- പാസ്റ്റർ-മുള്ളാമാരുടെ വാദങ്ങൾ ശരിയല്ല. മനുഷ്യമനസിനെ കവർന്നെടുത്ത് സമാധാനം നശിപ്പിക്കുന്നുവെന്ന ഇത്തരം മത പ്രസംഗങ്ങൾ വെറും പൊള്ളയാണ്‌. അദ്ധ്യാത്മികതയിൽ ശാസ്ത്രം പുരൊഗമിക്കുവാൻ ഇവർ ആഗ്രഹിക്കുന്നില്ല. ശാസ്ത്രപുരോഗതികൾ  ദൈവ തരുന്ന ദാനങ്ങളാണെന്ന്  ചിന്തിക്കുവാൻ പുരോഹിത മനസ്സുകൾ വളർന്നിട്ടുമില്ല.

ടെക്ക്നോളജികൾ ഭൌതികമായിമാത്രം ആനന്ദം തരുന്നുവെങ്കിൽ എന്തിനു ഇവാഞ്ചലിസ്റ്റുകൾ  സുവിശേഷ പ്രചാരണത്തിനു റ്റെക്കനോളജികളെ ആശ്രയിക്കുന്നു.  ടെക്ക്നോളജിയിൽ ബില്ല്യൻ കണക്കിനു ഡോളർ സുവിശേഷജോലിക്കായി ഇവർ   ചെലവഴിക്കുന്നു. സാലോം ടെലിവിഷനിലും  ബില്ലിഗ്രഹാം സുവിശേഷങ്ങളിലും മാനസികമായി അടിമകളായ അനേക ടെക്കനോളജിയാത്മീയ ഭ്രാന്തരുണ്ടെന്നുള്ളതും വസ്തുതയാണ്.

ഭൌതിക ലോകത്ത് ടെക്ക്നോളജികൾ ആത്മീയതയെ അന്ധമാക്കുന്നുവെന്ന്‌ മതപ്രചാരകർ പറയുന്നുണ്ടെങ്കിലും   ആദ്ധ്യാത്മിക ലോകത്തിന്റെ വളർച്ചക്കും ടെക്ക്നോളജി ളെ  ഗുണപ്രദങ്ങളുമാക്കാം. മനുഷ്യരെയും മനുഷ്യ സ്നേഹത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുമാക്കാം. വെള്ളത്തിൽ ഓയിൽ കലർത്തിയാൽ രണ്ടായി വേർതിരിഞ്ഞ ഒന്നായ പാനീയം പോലെ  ആല്മീയതയും ടെക്ക്നോളജിയും കലർന്ന മിശ്രിത തത്വചിന്തകളെ വേർതിരിച്ച് നന്മയെ കാണുവാൻ സാധിക്കും.

ആത്മീയതയും ടെക്ക്നോളജിയും രണ്ടു രാജ്യങ്ങളായി കരുതുക. ഈ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾ ടെക്ക്നോളജിയു ടെ ആവീർഭാവത്തിനുമുമ്പ് പരസ്പ്പരം അറിഞ്ഞിരുന്നില്ല. രണ്ടു മനുഷ്യസംസ്ക്കാരങ്ങൾ ടെക്ക്നോളജിവ ഴി ഇവിടെ ഒന്നാവുകയാണ്. വ്യത്യസ്തങ്ങളായ സംസ്ക്കാരങ്ങളുടെ നന്മതിന്മകൾ വെള്ളത്തിലെ ഒയില്പോലെ  തിരിച്ചറിയുകയും വേർതിരിക്കുകയും ചെയ്യുന്നു. അതിരുകളില്ലാത്ത രാജ്യങ്ങൾ തമ്മിൽ, ജനങ്ങൾ തമ്മിൽ, സംസ്ക്കാരങ്ങൾ  തമ്മിൽ ഒരു ആത്മബന്ധം   ഉറപ്പിക്കുകയാണ്. പാസ്റ്റർമാർക്കും  ആത്മീയഗുരുക്കൾക്കും മാനസിക വൈദ്യന്മാർക്കും  ടെക്ക്നോളജിയും അദ്ധ്യാത്മികതയും ഒന്നിച്ചു കലർത്തി പരസ്പരനന്മക്കായി, ആഗോളസമാധാനത്തിനായി പ്രയോജനപ്പെടുത്തുവാൻ സാധിക്കും.

 ഞായറാഴ്ച വിശുദ്ധ ദിനങ്ങളിൽ  ടെക്ക്നോളജികൾ ആത്മീയതയെ നശിപ്പിക്കുന്നുവെന്ന് ഐപ്പാടിൽക്കൂടി(Ipad) പ്രസംഗിക്കുന്ന മതപുരോഹിതർ അനേകരുണ്ട്. കൗമാരകുട്ടികളുടെ ആത്മീയത വളർത്തുന്നത്തിനും   വഴിതെറ്റാതെ കൌണ്സിലിംഗ് നടത്തുന്നതിനും  ആത്മീയഗുരുക്കൾ ടെക്ക്നോളജി നോട്ടുബുക്കിനെ ആശ്രയിക്കുന്നു. അങ്ങനെ കൌമാരക്കാരുടെ അദ്ധ്യാത്മികതയെ മാതൃകാപരമാക്കുന്നു. സെല് ഫോണുകളും ഇന്ന്റർനെറ്റും ഈ മെയിലുകളും മെസ്സഞ്ചറുകളും ബ്ലോഗുകളും ആദ്ധ്യാത്മിക ലോകത്ത് കൗമാരക്കാരെ സ്വാധീനിക്കുന്നുണ്ട്. ഇവകളെല്ലാം കുട്ടികളെ ബന്ധിപ്പിക്കുന്ന പുതിയ വഴിതിരുവുകളാണ്. അങ്ങനെ ടെക്ക്നോളജികളും നല്ല മാർഗത്തിൽക്കൂടി അവരിൽ ആത്മീയവളർച്ച  പ്രദാനം ചെയ്യും.

ടെക്ക്നോളജിയിൽക്കൂടി ഇത് ക്ലോണിംഗ് (Cloning)യുഗമാണ്. ക്ലോണിങ്ങിൽകൂടി (Cloning) ജീവനെ  പതിച്ചെടുക്കാമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ജീവന്റെ പല രൂപങ്ങൾ ശരീരത്തിലെ സെല്ലുകൾ വഴി (cells) വാർത്തെടുക്കാമെന്നും തെളിയിച്ചു കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ടെക്കനോളജികൾ വളർന്നു കഴിഞ്ഞു. സ്വന്തം വീട്ടിലിരുന്നു ജോലി ചെയ്യാം. സൈബർ മെയിലുകൾവഴി ദശാംശം പിരിച്ചെടുക്കുവാനും പള്ളിക്ക് സംവിധാനങ്ങൾ ഉണ്ട്. പള്ളികളുടെ ഇലക്ട്രോണിക്ക് അക്കൌണ്ടിൽ പണവും നിക്ഷേപിക്കാം. വിദ്യാഭ്യാസം, സാമൂഹ്യ ബന്ധങ്ങൾ, ബിസനസുകൾ, ബാങ്കിംഗ് അങ്ങനെ നൂറുകൂട്ടം കാര്യങ്ങളിൽടെക്ക്നോളജികൾ മനുഷ്യന്റെ ഘടകങ്ങങ്ങളായി തീർന്നപ്പോൾ ആദ്ധ്യാത്മികലോകം മനുഷ്യാത്മാക്കളെ രക്ഷിക്കണമെന്ന് പറഞ്ഞ് തടസമിടുകയാണ്. ടെക്ക്നോളജികൾ അദ്ധ്യാത്മിക തൊഴിലാളികളുടെ  വയറ്റിൽപ്പിഴപ്പും ജീവിതവും വഴിമുട്ടിക്കുമെന്ന്‌ ഭയപ്പെടുന്നു.