Translate

Saturday, November 25, 2017

ഡോ.ജെ.സി. കുമരപ്പയുടെ ക്രിസ്തുദര്ശനം



 

KCRM പ്രതിമാസപരിപാടി പാലാ, ചര്‍ച്ചാസമ്മേളനം

2017 നവംബര്‍ 25 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍

പാലാ ടോംസ് ചേംബര്‍ ഹാളില്‍

അധ്യക്ഷന്‍:

സി.വി. സെബാസ്റ്റ്യന്‍ മ്ലാട്ടുശ്ശേരില്‍

(KCRM പ്രസിഡന്റ്)

വിഷയാവതരണം : ഡോ.എം.പി.മത്തായി (MGU ഗാന്ധിയന്‍ പഠനവിഭാഗം മുന്‍ തലവന്‍)

അനുബന്ധ'പ്രസംഗം : കെ.ജെ. എബ്രാഹം (രാമപുരം HSS മുന്‍ പ്രിന്‍സിപ്പല്‍)

പ്രതികരണപ്രസംഗങ്ങള്‍:

KCRM ഭാരവാഹികള്‍,  സദസ്സില്‍ നിന്നുള്ളവര്‍

ബഹുമാന്യരേ,
കഴിഞ്ഞ ഏതാനും ലക്കങ്ങളിലായി, 'സത്യജ്വാല'യില്‍ വന്നുകൊണ്ടിരിക്കുന്ന ഡോ. ജെ.സി. കുമരപ്പയുടെ 'Practice and Precepts of Jesus' എന്ന ഗ്രന്ഥത്തിലെ ആദ്യഭാഗങ്ങളില്‍നിന്നുതന്നെ, വിവിധ ക്രൈസ്തവസഭകള്‍ പരമ്പരാഗതമായി അവതരിപ്പിച്ചുപോരുന്നതില്‍നിന്നു വ്യത്യസ്തനായൊരു യേശുവിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നു വ്യക്തമാണല്ലോ. ഒരു ആംഗ്ലിക്കന്‍സഭാംഗമായിരുന്നിട്ടും, അതിേേന്റതായ പാശ്ചാത്യസ്വാധീനത്തില്‍നിന്നെല്ലാം മുക്തനായിനിന്ന് തനതു കണ്ണിലൂടെ യേശുവചസ്സുകളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ഒരു സ്വതന്ത്രഅന്വേഷകനെയാണ് നമുക്കദ്ദേഹത്തില്‍ കാണാന്‍ കഴിയുന്നത്.
മുഖ്യമായും, ഗാന്ധിയന്‍ സാമ്പത്തികശാസ്ത്രത്തിന്റെ വ്യാഖ്യാതാവും പ്രയോക്താവുമായി പ്രവര്‍ത്തിച്ചിരുന്ന ഡോ.ജെ.സി. കുമരപ്പയുടെ ക്രിസ്തുദര്‍ശനത്തെ, ഗാന്ധിയന്‍ ദര്‍ശനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പ്രസക്തി ലോകമെങ്ങും പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരിക്കുന്ന ഡോ.എം.പി. മത്തായിയാണ് നമുക്കു പരിചയപ്പെടുത്തുന്നത് എന്ന് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.
ഈ ചര്‍ച്ച ശ്രവിക്കാനും അതില്‍ ഭാഗഭാക്കാകാനും എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
ആദരവോടെ,
ഷാജു ജോസ് തറപ്പേല്‍ (സെക്രട്ടറി, KCRM - ഫോണ്‍ 9496540448)

Friday, November 24, 2017

മാറൻ മാർ ജോർജ്ജ് ആലഞ്ചേരി അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലും





ചാക്കോ കളരിക്കൽ

മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻറെ മെത്രാൻപട്ടാഭിഷേകത്തോടനുബന്ധിച്ച് വാട്സാപ്പിൽ (WhatsApp) -ൽ പ്രചരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഒരു സുഹൃത്ത് "അങ്കിളേ, ഈ 'മാറൻ മാർ', ‘വാതിൽ’ എല്ലാം എന്താണ് എന്ന് ടെലിഫോൺ ചെയ്‌ത്‌ എന്നോട് ചോദിക്കുകയുണ്ടായി. അമേരിക്കൻ പ്രസിഡൻറ്റിനെവരെ മിസ്റ്റർ പ്രസിഡൻറ്റ് എന്ന് അഭിസംബോധനചെയ്യുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കാലഹരണപ്പെട്ട പഴഞ്ചൻ പ്രയോഗങ്ങളിൽ സഭാധികാരം മാത്രമെ തൂങ്ങിക്കിടക്കുകയൊള്ളൂ. ആറാംനൂറ്റാണ്ടിലോമറ്റോ ആണെന്നുതോന്നുന്നു, റോമൻ പൗരസ്ത്യസഭയിലെ പാത്രിയാക്കാമാർ യഹൂദപാരമ്പര്യത്തിൻറെ ചുവടുപിടിച്ച് 'മാറൻ മാർ' (Maran Mar) എന്ന് അവരുടെ പേരുകൾക്കുമുമ്പ് ബഹുമാന സൂചകമായി കൂട്ടിച്ചേർത്തിരുന്നു. മാറൻ എന്ന സുറിയാനി പദത്തിനർത്ഥം നമ്മുടെ നാഥൻ (Our Lord) എന്നും മാർ എന്ന പദത്തിനർത്ഥം എൻറെ നാഥൻ (My Lord) എന്നുമാണ്. മാർ പാപ്പ -യെ മലയാളത്തിൽ നാം മാർപാപ്പ എന്നെഴുതുന്നുണ്ട്. മാർപാപ്പയുടെ കാര്യത്തിൽ മാർ-നു മുമ്പ് മാറൻ കൂടി ചേർത്തുകാണുന്നില്ല.

സഭാധികാരത്തിൻറെ ചിന്താഗതിയിൽ ആലഞ്ചേരി മെത്രാപ്പോലിത്തയുടെ പേര് മൊത്തമായി എഴുതിയാൽ His Beatitude Maran Mar Major Archbishop George Cardinal Alancherry, Metropolitan and Gate of all India എന്നായിരിക്കും. ഇതുകേട്ടാരും ഞെട്ടരുത്; ബോധംകെട്ട് വീഴരുത്. സീറോ-മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് കാർദിനാൾ ക്ലിമ്മീസ് റോം നൽകാതെതന്നെ കാതോലിക്കോസ് അഥവാ കത്തോലിക്കാ ബാവ എന്ന സ്ഥാനനാമംകൂടി ഉപയോഗിക്കുന്നുയെന്നതും ഗൗരവതരമായ തമാശയല്ലേ? അവരെയെല്ലാം ഏല്പിച്ചിരിക്കുന്ന ഒരേയൊരു പണി ദൈവജനശുശ്രൂഷ (Pastoral care of the faithful) മാത്രമാണ്. എങ്കിലും അവരുടെ പേരിനോടു ചേർക്കുന്ന അധികാര/ബഹുമാനസൂചക പദങ്ങൾ അവർക്ക് വലിയ കാര്യമാണ്. അത് ഒരു സാധാരണ വിശ്വാസിയെ വിസ്മയിപ്പിക്കാതിരിക്കില്ല. മാറൻ ഈശോ മിശിഹാ (Our Lord Jesus Christ) എന്നുനാം കേട്ടിട്ടുണ്ട്. അപ്പോൾ അവരും ഈശോയുടെ സ്ഥാനത്തുതന്നെ! എൻറെ കർത്താവായ ദൈവമെ, അഹങ്കാരികളും അധികാരപ്രേമികളുമായ അവരോട് ക്ഷമിക്കണമേ.

ഇനി എന്താണ് അഖിലേന്ത്യായുടെ മെത്രാപ്പോലീത്തയും വാതിലും? അതിനൊരു ചരിത്രമുണ്ട്. വിദേശ വൈദിക മേധാവിത്വത്തിനെതിരെയുള്ള നസ്രാണികളുടെ പേരുകേട്ട കലാപമായ കൂനൻ കുരിശുസത്യത്തെ തുടർന്ന് സുറിയാനി ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും റോമൻ നേതൃത്വവുമായി വിഘടിച്ചുനിന്ന കാലത്തും പശ്ചാത്തലത്തിലും മുട്ടുച്ചിറക്കാരനായ പറമ്പിൽ (പള്ളിവീട്ടിൽ) ചാണ്ടിക്കത്തനാരെ അന്ന് നസ്രാണികളുടെ മെത്രാനായിരുന്ന ഇറ്റലിക്കാരൻ ജോസഫ് സെബാസ്ത്യാനി മെത്രാനായി വാഴിച്ച് റോമിന് കീഴ്പ്പെട്ടുനിന്നവരുടെ മേല്പട്ടക്കാരനായി നിയമിച്ചു (1663 - 1687). യൂറോപ്യൻ രേഖകളിൽ അദ്ദേഹത്തെ പരാമർശിക്കുന്നത് അലക്‌സാണ്ടർ ഡി കാമ്പോ എന്ന പേരിലാണ്. ആ നിയമനം തന്ത്രപരമായ ഒരു നീക്കമായിരുന്നു. വിഘടിച്ചുനിന്ന അനേകം പള്ളിക്കാരും പള്ളികളും പുത്തൻകൂർ വിഭാഗത്തിൽനിന്നും കത്തോലിക്കാസഭയുമായി രമ്യതയിലായി. 1663 -ൽ ലന്തക്കാർ കൊച്ചി പിടിച്ചടക്കിയതിനെ തുടർന്ന് സെബാസ്ത്യാനി മെത്രാനു കേരളം വിട്ട് പോകേണ്ടിയും വന്നു. ചരിത്രപരമായി ചിന്തിക്കുമ്പോൾ ആ പറമ്പിൽ ചാണ്ടിമെത്രാനാണ് "ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും കവാടവും" എന്ന സ്ഥാനനാമം അവസാനമായി ഉപയോഗിച്ചത്.

ഇവിടെ നാം ചില കാര്യങ്ങൾ സ്മരിക്കേണ്ടതായിട്ടുണ്ട്. ഫ്രാൻസിസ് പാപ്പ ഒക്ടോബർ 09, 2017 -ൽ ഇന്ത്യയിലെ മെത്രാന്മാർക്ക് ഒരു കത്തയയ്ക്കുകയുണ്ടായി. ആ കത്തിൽ ഇന്ത്യ മുഴുവനിലുമുള്ള സീറോ-മലബാർ വിശ്വാസികളുടെ പാസ്റ്ററൽ കെയർ ശ്രേഷ്ഠമെത്രാപ്പോലീത്തയായ മാർ ആലഞ്ചേരിയേയും സിറോ-മലബാർ സഭയുടെ മെത്രാൻ സംഘത്തെയും ചുമതലപ്പെടുത്തുന്നുണ്ട്. അതിലെ പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കുന്നു. "I decree also that the new circumscriptions, as with those already in existence, be entrusted to the pastoral care of the Major Archbishop of Ernakulam-Angamaly and the Synod of Bishops of the Syro-Malabar Church, according to the norms of the Code of the Canons of the Eastern Churches." 

(http://chackokalarickal.blogspot.com/2017/11/letter-of-holy-father-pope-francis-to.html)

ദൈവജന ശുശ്രൂഷയ്ക്ക് ശ്രേഷ്ഠമെത്രാപ്പോലീത്തയെ ഭരമേല്പിക്കുന്നതല്ലാതെ അദ്ദേഹത്തിന് 'അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലു' മായിട്ടുള്ള സ്ഥാനം നൽകുന്നതായി ആ കത്തിൽ ഒരിടത്തും സൂചിപ്പിക്കുകപോലും ചെയ്തിട്ടില്ല. പഴയ സംജ്ഞ ആ കത്തിലൂടെ പതിച്ചുകൊടുക്കുന്നുമില്ല. തന്നെയുമല്ല, ആ അജപാലനദൗത്യത്തെ അധികാരത്തിൻറെയോ ആധിപത്യത്തിൻറെയോ ആയി ("no way be perceived as a growth in power and domination") കാണരുതെന്ന് മാർപാപ്പ ആ കത്തിൽ എടുത്തു പറയുന്നുമുണ്ട്. എങ്കിലും ഇന്നത്തെ ഇടയന്മാർക്ക് അജപാലനത്തെക്കാൾ ഇഷ്ടം സ്ഥാനമാനങ്ങളിലും അധികാരത്തിലുമാണ്.

വേറൊരുകാര്യംകൂടി ഇവിടെ എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. 400 വർഷത്തിനുമേൽ ഉണ്ടായിരുന്നു എന്നവകാശപ്പെടുന്ന അഖിലേന്ത്യയുടെ മെത്രാപ്പോലീത്താസ്ഥാനം കൊച്ചുകുട്ടികളെപ്പോലെ ഇപ്പം വേണം എന്ന് വാശിപിടിക്കുന്ന സഭാധികാരത്തോട് ഞാനൊന്നു ചോദിക്കട്ടെ: റോമൻ പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത, മാർത്തോമ്മാ അപ്പോസ്തലനാൽ ഒന്നാം നൂറ്റാണ്ടിൽത്തന്നെ സ്ഥാപിതമായ നസ്രാണിസഭയെ നിങ്ങൾ പൗരസ്ത്യസംഘത്തിന് അടിയറവുവെച്ച് കൽദായ സഭയുടെ ഭാഗമാക്കാൻ കൂട്ടുനിന്നില്ലേ? പൗരസ്ത്യവും പാശ്ചാത്യവുമായ ആരാധനക്രമപാരമ്പര്യമുള്ള നമ്മുടെ സഭയ്ക്ക് ഭാരതീയ സംസ്കാരത്തെയും ഉൾക്കൊണ്ടുകൊണ്ട് പുതിയ സജീവമായ ഒരു ആരാധനക്രമത്തെ വികസിപ്പിച്ചെടുക്കാൻ നിങ്ങൾ തടസമായി നിൽക്കുകയല്ലേ ചെയ്തത്? നമ്മുടെ കർത്താവിൻറെ തൂങ്ങപ്പെട്ടരൂപം എടുത്തുമാറ്റി മണ്ണിൽകിടന്ന മാനിക്കേയൻ പാഷണ്ഡകുരിശിനെ വണങ്ങാൻ നിങ്ങൾ അൾത്താരയിൽ സ്ഥാപിച്ചില്ലേ? മാർത്തോമ്മാ ക്രിസ്ത്യാനികളുടെ 2000 വർഷത്തെ പാരമ്പര്യമുള്ള നസ്രാണി മഹായോഗത്തെ (സിറോ-മലബാർ സഭാ സിനഡ്), സ്വയംഭരണാധികാരം 25 വർഷം മുമ്പ് റോമിൽനിന്നു ലഭിച്ചിട്ടും, നിങ്ങൾ പുനഃസ്ഥാപിച്ചോ? സിറോ-മലബാർ മെത്രാൻ സിനഡു സ്ഥാപിച്ച് അതിനെ സഭാസിനഡ് എന്നുവിളിച്ച് നിങ്ങൾ വിശ്വാസികളെ പറ്റിക്കുകയും ആക്ഷേപിക്കുകയുമല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? വികാരിയെ ഉപദേശിക്കാൻ മാത്രം അവകാശമുള്ള പള്ളിസമതിയായി മാർത്തോമ്മാ ക്രിസ്ത്യാനികളുടെ എല്ലാമായിരുന്ന പള്ളിയോഗത്തെ നിങ്ങൾ തരം താഴ്ത്തിയില്ലേ? മലങ്കരയിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ തങ്ങളുടെ സഭാഭരണം നടത്തിയിരുന്നത് പള്ളിയോഗ തീരുമാനപ്രകാരമായിരുന്നു എന്ന് ആർക്കാണ് അറിയാൻപാടില്ലാത്തത്? മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടവക പള്ളികൾ ഇടവകക്കാരുടേതായിരുന്നത് നിങ്ങൾ ബലമായി പിടിച്ചെടുത്തില്ലേ? സ്വന്തം ചെല്ലത്തിൽനിന്നെടുത്ത് ചിലവാക്കുന്നതുപോലെ ആരോടും ചോദിക്കാതെ പള്ളിസ്വത്തുക്കൾ തോന്നുന്നവിധത്തിൽ ചിലവാക്കുകയല്ലേ ഇപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങൾക്ക് ആരെയും കണക്കും ബോധിപ്പിക്കണ്ടതില്ലല്ലോ. സഭാധികാരത്തിനു വേണ്ടത് ലോകം മുഴുവൻ ഭരിക്കാനുള്ള അധികാരമാണ്. അതിനുള്ള സർവ്വ കുതന്ത്രങ്ങളും രാപകലില്ലാതെ അവർ മെനഞ്ഞുകൊണ്ടിരിക്കുന്നു. ലോകം മുഴുവൻ രൂപതകൾ സ്ഥാപിക്കുന്നു. മെത്രാന്മാരെ സൃഷ്ടിക്കുന്നു. അവരെ തീറ്റിപ്പോറ്റാനും വിശ്വാസി അധ്വാനിക്കണം. അന്ധവിശ്വാസത്തെ പരിപോഷിപ്പിച്ച് വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. സീറോ-മലബാർ സഭ അങ്ങനെ തടിച്ചുകൊഴുത്ത് ‘വളരുന്നു’.

കർത്താവ് കപടനാട്യക്കാരായ നിയമജ്ഞരോടും ഫരിസേയരോടും പറഞ്ഞത് സഭാധികാരത്തിനും ചേർന്നതുതന്നെ: "അവർ തങ്ങളുടെ നെറ്റിപ്പട്ടങ്ങൾക്കു വീതിയും വസ്ത്രത്തിൻറെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു; വിരുന്നുകളിൽ പ്രമുഖസ്ഥാനവും സിനഗോഗുകളിൽ പ്രധാനപീഠവും നഗരവീഥികളിൽ അഭിവാദനവും ഇഷ്ട്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ഇഷ്ട്ടപ്പെടുന്നു........കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യർക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ് (മത്താ. 23: 5-7; 27-29).

LETTER OF THE HOLY FATHER POPE FRANCIS TO THE BISHOPS OF INDIA

Thursday, November 23, 2017

പഴയനിയമത്തിലെ ദൈവത്തിന്റെ ക്രൂരതകള്‍

സ്വാമി ദേവപ്രസാദ് (കാനഡാ) ഫോണ്‍:(001)613-355-1791

[2017 ഒക്ടോബര്‍ ലക്കം സത്യജ്വാലയില്‍നിന്ന്]

(ക്രൂരത മുഖമുദ്രയായുള്ള പഴയനിയമത്തിലെ ദൈവസങ്കല്പത്തില്‍നിന്ന്, യേശു അവതരിപ്പിച്ച 'സ്‌നേഹപിതാവ്' എന്ന ദൈവസങ്കല്പത്തിലേക്കു മനുഷ്യനു നീങ്ങാ ന്‍ കഴിയണമെങ്കില്‍, സഭ നവീകരിക്കപ്പെടണമെങ്കില്‍, സഭ പഴയനിയമം വിട്ട് യേശുവിന്റെ പുതിയനിയമത്തിലേക്കു പൂര്‍ണ്ണമായി വരേണ്ടതില്ലേ എന്ന ചിന്ത ശക്തമായി ഉദിപ്പിക്കുന്ന ഒരു പഴയനിയമ പഠനസര്‍വ്വേ - എഡിറ്റര്‍, സത്യജ്വാല)

മനുഷ്യര്‍ സ്‌നേഹിച്ചു ജീവിക്കാന്‍ യേശു സ്‌നേഹത്തിന്റെ നിയമം പഠിപ്പിച്ചു. പഴയനിയമസംഹിതയും പഴയനിയമ കഥകളും (ഹീബ്രു ബൈബിള്‍) യേശുവിന്റെ സ്‌നേഹത്തിന്റെ നിയമത്തോടെ അപ്രസക്തമായി. യേശുശിഷ്യര്‍ പഴയനിയമസംഹിതയും പഴയനിയമകഥകളുമല്ല ജീവിതനിയമമായി സ്വീകരിക്കേണ്ടത്; പ്രത്യുത, യേശുവിന്റെ പുതിയനിയമമാണ് ജീവിതത്തില്‍ പകര്‍ത്തേണ്ടത്. പഴയനിയമം അവതരിപ്പിക്കുന്ന യഹോവ എന്ന ദൈവത്തില്‍ ക്രൂരതയുടെയും കൊലയുടെയും കൊള്ളയുടെയും വംശഹത്യയുടെയുമായ മുഖമാണ് തെളിഞ്ഞുവരുന്നത്. യേശുവാകുന്ന വെളിച്ചം കണ്ടവര്‍ എന്തിനാണ് ഇരുണ്ട പഴയനിയമകാലഘട്ടത്തിലേക്കു തിരിഞ്ഞുനോക്കുന്നത്? ഇന്നത്തെ ആധുനികസമൂഹം പഴയ അപരിഷ്‌കൃത കാലത്തെ ക്രൂരകഥകളുടെയും ഐതിഹ്യങ്ങളുടെയും പിന്നാലെ പോകേണ്ടതുണ്ടോ? ഇന്നത്തെ തലമുറ അവ വായിച്ചാണോ വളരേണ്ടത്?സ്‌നേഹിക്കാന്‍, ക്ഷമിക്കാന്‍ അറിയാത്ത ക്രൂരനായ ദൈവത്തെയാണ് പഴയനിയമത്തില്‍ ഉടനീളം കാണുന്നത്. പഴയനിയമത്തിലെ കെട്ടുകഥകളിലധികവും കൊലയുടേതും കൊള്ളയുടേതും വംശഹത്യയുടേതുമാണ്. ഇതിന്റെ വ്യക്തമായ കുറെ ഉദാഹരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്:
'എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും' (ഉല്പത്തി 6:7).
കന്മഴ പെയ്യിച്ച് മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുന്നു (പുറപ്പാട് 9:13-35).
ഈജിപ്റ്റിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെ സംഹരിക്കുന്നു (പുറപ്പാട്  11-12).
ഇസ്രായേല്‍ക്കാരെ പിന്തുടര്‍ന്ന ഫറവോയുടെ സൈന്യത്തെമുഴുവനും കടല്‍വെള്ളംകൊണ്ടു മൂടിക്കളയുന്നു (പുറപ്പാട് 14).
കാളക്കുട്ടിയെ ആരാധിച്ചവരെ വധിക്കുന്നു (പുറപ്പാട് 32:26-29).
അഹറോന്റെ മക്കളെ നിഷ്‌കരുണം വധിക്കുന്നു (ലേവ്യര്‍ 10:1-2). 
തന്റെ കല്പനകള്‍ അനുസരിക്കാത്തവര്‍ക്ക് ശിക്ഷ നല്‍കുന്നു, അവരെ നശിപ്പിക്കുന്നു (ലേവ്യര്‍ 26:14-39).
കാടപ്പക്ഷികളെ തിന്നവരെ മഹാമാരി അയച്ചു ശിക്ഷിക്കുന്നു (സംഖ്യ 11:32-34).
കൊഹാറിനെയും അനുചരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ജീവനോടെ ഭൂമിയില്‍ മൂടി. ധൂപാര്‍ച്ചന നടത്തിയ 250 പേരെ ദഹിപ്പിച്ചു. 14700 പേരെ മഹാമാരിയില്‍ കൊന്നു (സംഖ്യ 16:15-35).
അനേകരെ കൊന്നൊടുക്കി ദേശങ്ങളൊക്കെ കൈയടക്കി (സംഖ്യ 21:4-35).
യഹോവയുടെ ആജ്ഞപ്രകാരം ജോഷ്വായുടെ നേതൃത്വത്തില്‍ അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും കൊള്ളയും കൊലയും നടത്തുകയും ചെയ്യുന്നു (ജോഷ്വാ 10:7-43).
കൈകാലുകളുടെ പെരുവിരലുകള്‍ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാര്‍ മേശയ്ക്കുകീഴിലെ ഉച്ഛിഷ്ടം പെറുക്കി തിന്നുന്നു (ന്യായാധിപന്മാര്‍ 1:6-7).
മിദിയാന്‍കാരോട് കാണിക്കുന്ന ക്രൂരത (ന്യായാധിപന്മാര്‍ 7:9-25).
കര്‍ത്താവിന്റെ പേടകത്തിലേക്കു നോക്കിയതിനാല്‍ എഴുപത് ബത്ഷെമേഷുകാരെ വധിച്ചു (1 സാമുവേല്‍ 6:19).
ദാവീദ് രാജാവ് നാബാലിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അവനെ ചതിവില്‍ കൊല്ലുന്നു (1 സാമുവേല്‍ 25:36-38).
അബദ്ധത്തില്‍ ദൈവത്തിന്റെ പേടകത്തെ തൊട്ട ഉസ്സായെ ദൈവം കൊല്ലുന്നു (2 സാമുവേല്‍ 6:6-8).
ഊറിയായുടെ ഭാര്യ പ്രസവിച്ച ദാവീദിന്റെ കുഞ്ഞു കര്‍ത്താവിന്റെ പ്രഹരമേറ്റ് മരിക്കുന്നു (2 സാമുവേല്‍ 12:13-18).
പ്രതികാരം ചെയ്യുമ്പോള്‍ പ്രസാദിക്കുന്ന, പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം (2 സാമുവേല്‍ 21:1-13).
ദാവീദ് ജനസംഖ്യ എടുത്തതിന് 70000 പേരെ മഹാമാരി അയച്ചു കൊന്നു, പ്രതികാരംചെയ്യുന്ന ദൈവം (2 സാമുവേല്‍ 24:15).
ഭക്ഷണം കഴിച്ചതിനു ശിക്ഷയായി ഒരു ദൈവമനുഷ്യനെ സിംഹത്തെ വിട്ടു കൊല്ലിക്കുന്നു (1 രാജാക്കന്മാര്‍ 13:14-25).
സ്വര്‍ഗ്ഗത്തില്‍നിന്നു അഗ്‌നി ഇറക്കി മനുഷ്യരെ ദഹിപ്പിക്കുന്നു (2 രാജാക്കന്മാര്‍ 1:9-12).
പട്ടണത്തിലെ ചില ബാലന്മാര്‍ പ്രവാചകനെ പരിഹസിച്ചതിനു പ്രതികാരമായി കര്‍ത്താവിന്റെ നാമത്തില്‍ അവരെ ശപിച്ചു. അതിന്റെ ഫലമായി  നാല്പത്തിരണ്ടു ബാലന്മാരെ കരടി പിടിച്ചു തിന്നുന്നു (2 രാജാക്കന്മാര്‍ 2:23-24).
ഒരു സംശയം പ്രകടിപ്പിച്ച ഉദ്യോഗസ്ഥപ്രമാണി ജനങ്ങളാല്‍ ചവിട്ടി മെതിച്ചു കൊല്ലപ്പെടുന്നു (2 രാജാക്കന്മാര്‍7).
രാത്രി കര്‍ത്താവിന്റെ ദൂതന്‍ അസീരിയപാളയത്തില്‍ കടന്ന് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം പേരെ വധിച്ചു (2 രാജാക്കന്മാര്‍ 19:35).
യൂദായുടെ ആദ്യജാതനായ ഏര്‍ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ ദുഷ്ടനായിരുന്നതിനാല്‍ അവിടുന്ന് അവനെ നിഹനിച്ചു (1 ദിനവൃത്താന്തം 2:3).
സാവൂള്‍ കര്‍ത്താവിന്റെ ഹിതം അന്വേഷിച്ചില്ല. അവിടുന്ന് അവനെ വധിച്ചു (10 ദിനവൃത്താന്തം 10:14).
ജെറുസലേമിനെ ദൈവം നശിപ്പിക്കുന്നു. യുവാക്കളോടോ, കന്യകകളോടോ, വൃദ്ധന്മാരോടോ, പടുകിഴവന്മാരോടോ അവന്‍ കരുണ കാണിച്ചില്ല (2 ദിനവൃത്താന്തം 36:).
ഇയ്യോബിനോട്  ക്രൂരമായി പെരുമാറുന്ന ദൈവം (ഇയ്യോബ്).
'ഞാന്‍ ഒരുവനെ എടുത്ത് മറ്റൊരുവന്റെമേല്‍ അടിക്കും. പിതാക്കന്മാരെയും മക്കളെയും ഒരുപോലെ. ഞാന്‍ ആരോടും കരുണകാണിക്കുകയില്ല; ഒരുവനെയും വെറുതെവിടുകയില്ല; എല്ലാവരെയും നിര്‍ദയം നശിപ്പിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു' (ജെറമിയ 13:13-14).    
ക്രൂരമായ ശിക്ഷാവിധിക്കുന്ന കര്‍ത്താവ് (എസക്കിയേല്‍ 5:8-17).
ദൈവത്തിന്റെ ക്രൂരത (എസക്കിയേല്‍ 14:12-23).
'അവര്‍ക്കു മക്കളുണ്ടായാല്‍ത്തന്നെ ആ അരുമസന്താനങ്ങളെ ഞാന്‍ വധിക്കും' (ഹോസിയ 9:16-17).
'കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാന്‍ അവരുടെമേല്‍ ചാടിവീഴും. അവരുടെ മാറിടം ഞാന്‍ വലിച്ചുകീറും. സിംഹത്തെപ്പോലെ ഞാന്‍ അവിടെവച്ച് അവരെ വിഴുങ്ങും.വന്യമൃഗത്തെപ്പോലെ ഞാന്‍ അവരെ ചീന്തിക്കളയും' (ഹോസിയ 13:7-9).
'സമരിയ തന്റെ തെറ്റിനു ശിക്ഷയേല്‍ക്കണം. അവള്‍ തന്റെ ദൈവത്തെ ധിക്കരിച്ചു. അവള്‍ വാളിനിരയാകും. അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളരും' (ഹോസിയ 13:16).
ഞാന്‍ സകല ജനത്തെയുംകൂട്ടി ജെറുസലേമിനെതിരെ യുദ്ധംചെയ്യാന്‍ വരുത്തും. അവര്‍ പട്ടണങ്ങള്‍ പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അപമാനിക്കുകയുംചെയ്യും (സക്കറിയ 14:2).
ജെറുസലേമിനോട് യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ കര്‍ത്താവ് അയക്കുന്ന മഹാമാരി (സക്കറിയ 14:12-13)
ദൈവത്തിന് എങ്ങനെ ഇത്രമാത്രം ക്രൂരത പ്രവര്‍ത്തിക്കാന്‍ കഴിയും? ഈ കഥകള്‍ വായിച്ചാണോ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത്?

Tuesday, November 21, 2017

'യേശുവും സഭയും' എന്ന് ഗ്രന്ഥത്തിന്റെ അവതാരിക



ഡോ. ജെയിംസ് ഗുരുദാസ് നടുവിലേക്കുറ്റ് (ഡയറക്ടര്‍, സ്‌നേഹവാണി)

ജോര്‍ജ് മൂലേച്ചാലില്‍ രചിച്ച 'യേശുവും സഭയും' എന്ന് ഗ്രന്ഥത്തിന്റെ അവതാരിക

ചിന്തിക്കാന്‍ വിധിക്കപ്പെട്ടവനാകയാല്‍ മനുഷ്യനു ചോദ്യങ്ങളുണ്ട്; പ്രത്യേകിച്ച്, ആത്യന്തികയാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍: ഞാനും പ്രപഞ്ചവും എങ്ങനെയുണ്ടായി? ഞാനുള്‍പ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്റെ പരമലക്ഷ്യമെന്ത്? രക്ഷയ്ക്കുവേണ്ടി, സമഗ്രമായ ക്ഷേമത്തിനു വേണ്ടി, നിത്യം നിലനില്‍ക്കുന്ന ആനന്ദത്തിനുവേണ്ടി മനുഷ്യന്‍ എന്തുചെയ്യണം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒരുമിച്ചു ചേര്‍ത്താല്‍ അതാണവന്റെ മതം - അഭിപ്രായം, ദര്‍ശനം, വീക്ഷണം. മഹാന്മാരുടെ മതങ്ങള്‍ നിലനില്‍ക്കും. അവ മനുഷ്യവര്‍ഗ്ഗത്തിനു മാര്‍ഗ്ഗദീപങ്ങളായിത്തീരുകയും ചെയ്യും.
എന്നാല്‍ മറ്റൊരു ദുഃഖസത്യത്തിനുകൂടി ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. ഈശ്വരദര്‍ശനവും വിശ്വദര്‍ശനവുമായ മതം ക്രമേണ നിയമങ്ങളും അനുഷ്ഠാനങ്ങളും അധികാരങ്ങളുംകൊണ്ടു തീര്‍ത്ത, ശ്വാസം മുട്ടിക്കുന്ന ചട്ടക്കൂടായി മാറുന്നു; മതത്തിനടിസ്ഥാനമായ സത്യദര്‍ശനം നല്കിയ ഗുരുവിനെയും അദ്ദേഹത്തിന്റെ അമൂല്ല്യമായ ദര്‍ശനത്തെയും മറക്കുന്നു.
മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മതം മനുഷ്യനെ മദം പിടിപ്പിച്ചു മദയാനയാക്കുന്നു. ഏകദൈവവിശ്വാസത്തെ മുറുകെപ്പിടിക്കുന്നു എന്നഭിമാനിക്കുന്ന പ്രധാന സെമിറ്റിക്ക് മതങ്ങളായ യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ക്കു പല കാലഘട്ടങ്ങളില്‍ ഭ്രാന്തു പിടിച്ചിട്ടുണ്ടെന്ന പച്ചപ്പരമാര്‍ത്ഥം സത്യസ്‌നേഹികള്‍ക്കു മറക്കാനാവില്ലല്ലോ.
മനുഷ്യവര്‍ഗ്ഗത്തെ ഒരൊറ്റ കുടുംബമാക്കി സത്യാനന്ദത്തിലേയ്ക്കും നിത്യാനന്ദത്തിലേയ്ക്കും നയിക്കാനുതകുന്ന മഹനീയമതമായിരുന്നു യേശുവിന്റേത്. ആ മതത്തിന്റെ സാരാംശമെന്തെന്നോ? ദൈവം സര്‍വ്വ മനുഷ്യരുടെയും ആബ്ബ, പിതാവ്, ആകുന്നു. ദൈവം തന്റെയും സര്‍വ്വമനുഷ്യരുടെയും പിതാവാണെന്ന യേശുവിന്റെ അനുഭവാധിഷ്ഠിതമായ ബോധം അവിടുത്തെ ബോധ്യമായിരുന്നു, ബോധനവുമായിരുന്നു. ബോധ്യമെന്നാല്‍ വിശ്വാസം, ബോധനമെന്നാല്‍ സുവിശേഷം.
ആ സുവിശേഷത്തിന്റെ, സദ്‌വാര്‍ത്തയുടെ, നല്ല വര്‍ത്തമാനത്തിന്റെ പശ്ചാത്തലം മനസ്സിലാക്കിയാലേ യേശു എന്ന പരമഗുരുവിന്റെ മാഹാത്മ്യം വ്യക്തമാകുകയുള്ളൂ.
യേശു അംഗമായിരുന്ന അന്നത്തെ യഹൂദമതത്തില്‍, പഞ്ചഗ്രന്ഥിപ്രധാനമായ വേദഗ്രന്ഥത്തില്‍ പ്രാവീണ്യമുള്ളവരെ ദൈവമക്കള്‍ എന്നു വിളിക്കാമായിരുന്നു. അതുപോലെ, യഹൂദനിയമങ്ങളും പാരമ്പര്യങ്ങളും അന്ധമായും അക്ഷരംപ്രതിയും അനുസരിച്ചു 'വിശുദ്ധ'രായി ജീവിക്കുന്നവരെയും ദൈവമക്കളെന്നു വിളിക്കാം. പക്ഷേ, അതിനുള്ള അര്‍ഹത ഇല്ലാത്തവരായിരുന്നു അന്നത്തെ യഹൂദരില്‍ തൊണ്ണൂറു ശതമാനംപേരും. ഇവര്‍ പരമദരിദ്രരും നിരക്ഷരകുക്ഷികളുമായിരുന്നു. അക്ഷരജ്ഞാനമില്ലാത്തവര്‍ എങ്ങനെ തോറ പഠിക്കും; വായിക്കാന്‍പോലും അവര്‍ക്കു കഴിവില്ലല്ലോ. മാത്രമല്ല, ഇവര്‍ യഹൂദനിയമപ്രകാരം ഭ്രഷ്ടരും അധഃകൃതരും ആയിരുന്നു. കാരണം, ദാരിദ്ര്യത്തിന്റെ സമ്മര്‍ദ്ദംമൂലം യഹൂദര്‍ക്കു നിഷിദ്ധമായ പന്നിയിറച്ചി ഭക്ഷിക്കുന്നവരായിരുന്നു ഇവര്‍. സ്വയം ശ്രേഷ്ഠരായി കണക്കാക്കിയിരുന്ന പത്തു ശതമാനം യഹൂദര്‍ ഇവരെ വിളിച്ചിരുന്നതെന്തെന്നോ: 'ഹം ഹ ആറേസ്', മലമൂഢന്മാര്‍!
യഹൂദമതത്തിലെ ഈ മലമൂഢന്മാരെയും, ജാതി ദുഷിച്ചവരെന്നു കണക്കാക്കപ്പെട്ടിരുന്ന ശമറായരെയും, പുറംജാതികളെന്നു വിളിക്കപ്പെട്ടിരുന്ന റോമാക്കാരെയും യവനരെയും, മനുഷ്യരായ സകലരെയും, യേശു ദൈവത്തിന്റെ മക്കളെന്നു വിളിച്ചു. മാത്രമല്ല, മുപ്പത്തിയെട്ടു സാബ്ബത്ത് നിയമങ്ങളുള്‍പ്പെടെയുള്ള യഹൂദരുടെ 613 നിയമങ്ങളില്‍ നിന്നും സര്‍വവിധ പാരമ്പര്യങ്ങളില്‍നിന്നും യേശു തന്റേടപൂര്‍വ്വം അവര്‍ക്ക് ഒഴിവുനല്കുകയും ചെയ്തു.
പിതാവിന്റെ പരിപാലനയ്ക്കു സ്വയം സമര്‍പ്പിച്ച്, കഴിവില്‍പ്പെട്ടതു ചെയ്തും കഴിവില്‍പ്പെടാത്തതിനെ മോഹിക്കാതെയും, കുട്ടികളെപ്പോലെയും കുരുവികളെപ്പോലെയും സസ്യങ്ങളെപ്പോലെയും അവിടുത്തെ മുന്‍പില്‍ വ്യാപരിക്കണമെന്നു മാത്രമേ അവിടുന്നു നിഷ്‌കര്‍ഷിച്ചുള്ളൂ. അതുകൊണ്ടാണല്ലോ യേശു തലയില്‍ വച്ചുകൊടുത്ത ചുമടു ലഘുവും ചുമലില്‍ വച്ചുകൊടുത്ത നുകം മധുരവുമാണെന്നു പ്രഘോഷിക്കാന്‍ അവിടുത്തെ ശിഷ്യന്മാര്‍ക്കു കഴിഞ്ഞത്. യേശുവിന്റെ അധരങ്ങളില്‍ ആരോപിച്ചിരിക്കുന്ന ഇത്തരം വാക്കുകള്‍ ആദിമയേശുസമൂഹത്തിന്റെ അനുഭവസാക്ഷ്യമാണെന്ന യാഥാര്‍ഥ്യം ബൈബിള്‍പണ്ഡിതന്മാര്‍ നിഷേധിക്കുകയില്ലല്ലോ.
യഹൂദമതത്തിലെ സാധാരണക്കാര്‍ താങ്ങേണ്ടിയിരുന്ന ചുമട് എത്ര ദുര്‍വ്വഹവും ദുര്‍ഗ്ഗന്ധം വമിക്കുന്നതുമായിരുന്നുവെന്നു ചില ഉദാഹരണങ്ങളില്‍നിന്നു മനസ്സിലാക്കാം:
സാബ്ബത്തുദിവസം ഭക്ഷണം കാലമാക്കാന്‍ വിറകുശേഖരിച്ച ആളെ മോശെയുടെയും യഹോവായുടെയും നാമത്തില്‍ കല്ലെറിഞ്ഞു കൊന്ന കാര്യം സംഖ്യയുടെ പുസ്തകത്തില്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ (15: 32-36). സാബ്ബത്തില്‍ ആഭരണം ധരിച്ചാല്‍ പാപം. ആഭരണം ഭാരമല്ലേ; ഭാരമെടുക്കുന്നതു വേല; വേല ചെയ്യുന്നതു പാപം! സാബ്ബത്തില്‍ രണ്ടക്ഷരം ഒരുമിച്ചെഴുതരുത്. രണ്ടക്ഷരം ഒരുമിച്ചെഴുതിയാല്‍ അതു വാക്കാകും; ഒരു വാക്കെഴുതിയാലും അത് എഴുത്തുതന്നെയല്ലേ. എഴുതുന്നതു വേല; വേല ചെയ്യുന്നതു പാപം! സാബ്ബത്തില്‍ സൂചിയുടെ കുഴയിലൂടെ നൂല്‍ കയറ്റി മടക്കി രണ്ടാക്കരുത്. അങ്ങനെ ചെയ്യുന്നതു തയിക്കാനല്ലേ; തയ്യല്‍ വേലയല്ലേ; വേല ചെയ്യുന്നതു സാബ്ബത്തുലംഘനം തന്നെ! ഇന്നുള്ള യഹൂദരിലെ പാരമ്പര്യവാദികള്‍ ശനിയാഴ്ച റ്റി.വി. കാണുകയില്ല. ന്യായം രസകരംതന്നെ. സ്വിച്ചമര്‍ത്താതെ റ്റി.വി. കാണാന്‍ കഴിയുമോ? സ്വിച്ചമര്‍ത്തുന്നതു ജോലി; സാബ്ബത്തില്‍ ജോലി കുറ്റകരം!
യേശു നിര്‍വ്വഹിച്ച സമഗ്രവിമോചനംനിമിത്തം ലഘുവായ ഭാണ്ഡവും മാധുര്യമുള്ള നുകവും പേറി യേശുസമൂഹം രണ്ടുമൂന്നു നൂറ്റാണ്ടുകളോളം മുന്നോട്ടുനീങ്ങി. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി യേശുസമൂഹത്തെ സാമ്രാജ്യവല്‍ക്കരിച്ചതോടെ ആരംഭിച്ചു അതിന്റെ അപഭ്രംശവും അധഃപതനവും. നിയമം (ഘമം), അനുഷ്ഠാനം, (ഈഹ)േ, അധികാരം (ജീംലൃ) ഇവ മൂന്നും അപ്രധാനമായിരുന്ന സഭാമന്ദിരത്തില്‍, ഇവതന്നെ അടിത്തറയും തൂണും ഭിത്തികളും മേല്‍ക്കൂരയുമൊക്കെ ആയി മാറി. ആ ദുഃസ്ഥിതി നല്ലൊരളവുവരെ ഇന്നും നിലനില്ക്കുന്നു. സഭയുടെ തൂണുകളും ഉത്തരങ്ങളും കാഠിന്യമുള്ള കാനോന്‍നിയമത്തടികൊണ്ടും, കഴുക്കോലും പട്ടികയുമൊക്കെ രൂപതാനിയമത്തടികൊണ്ടും നിര്‍മ്മിച്ചവയാണെന്നേ തോന്നൂ.
മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ആലപ്പുഴ കടല്‍പ്പാലത്തില്‍ നിന്നുകൊണ്ടു താഴേയ്ക്കു നോക്കുന്ന ഒരനുഭവം! ഇരുമ്പു തൂണുകള്‍ കാണാനേയില്ല; കക്കകള്‍ ഒരുമിച്ചുചേര്‍ന്നു പാലം താങ്ങുന്നുവെന്നുതന്നെ തോന്നും!
അതിവിശിഷ്ടമായതു ചീയുമ്പോള്‍ അസഹ്യമായ ദുര്‍ഗ്ഗന്ധമുണ്ടാകുമല്ലോ. ആദിമസഭയിലുണ്ടായിരുന്ന സ്‌നേഹാധിഷ്ഠിതമായ അധികാരം അളിഞ്ഞു ദുര്‍ഗ്ഗന്ധം പരത്തുകയാണിന്ന്; കത്തോലിക്കാ സഭയിലും, പ്രത്യേകിച്ചു സീറോ-മലബാര്‍ സഭയിലും.
ദൈവമക്കള്‍ക്കര്‍ഹതപ്പെട്ട സ്വാതന്ത്ര്യം സ്ഥാപിക്കാന്‍വേണ്ടി മരിച്ച യേശുവിനെ അനുസ്മരിക്കുന്ന അധികാരികള്‍ നന്നേ ചുരുക്കം. ദൈവത്തെ പിതാവെന്നു വിളിച്ചതുകൊണ്ടും സാബ്ബത്തു ലംഘിച്ചതുകൊണ്ടുമാണ് യഹൂദമതാധികാരികള്‍ അവിടുത്തെ കുരിശിലേറ്റി കൊന്നതെന്നു ബൈബിള്‍തന്നെ സാക്ഷ്യം നല്കുന്നു (യോഹ 5: 17-18). ''എനിക്കു ജീവിക്കുക എന്നാല്‍ മിശിഹാ ആകുന്നു, മരിക്കുന്നതു ലാഭവുമാകുന്നു'' (ഫിലി 1: 21) എന്നു പ്രഖ്യാപിച്ചുകൊണ്ട് യേശുവിനോടു പരിപൂര്‍ണ്ണ വിശ്വസ്തത പുലര്‍ത്തിയ പൗലോസ്ശ്ലീഹാ പറഞ്ഞ പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്നത്തെ സഭാധികാരികള്‍ വിസ്മരിക്കുന്നു; ''പ്രിയപ്പെട്ടവരേ, സ്വാതന്ത്ര്യത്തിലേക്കാണു ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. ആ സ്വാതന്ത്ര്യത്തില്‍ ഉറച്ചുനില്ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിനു ഇനിയും നിങ്ങള്‍ വിധേയരാകരുത്'' (ഗലാ 5: 1). ''സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഭൗതികസുഖത്തിനുള്ള ലൈസന്‍സായി അതിനെ ഗണിക്കരുതെന്നുമാത്രം. സ്‌നേഹത്തോടുകൂടി ദാസരെപ്പോലെ പരസ്പരം സ്‌നേഹിക്കുവിന്‍. എന്തെന്നാല്‍ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന ഒരേ ഒരു കല്പനയില്‍ നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്നു'' (ഗലാ 5: 13-14). ''പരസ്പരം സ്‌നേഹിക്കുക എന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം മുഴുവന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്പനയും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു'' (റോമാ 13: 8-10).
വെള്ളിയാഴ്ച മാംസം ഭക്ഷിക്കുന്നതുപോലും മാരകപാപമാണെന്നു പ്രസംഗിക്കുന്ന മൂഢപുരോഹിതര്‍ പൗലോസിനെ കടത്തിവെട്ടുന്ന യേശുഭക്തരല്ലയോ! സീറോ-മലബാര്‍ സഭയില്‍പ്പെടാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യര്‍ മാത്രമേ വെള്ളിയാഴ്ച മാംസം തിന്നു മാരകപാപികളായി നരകത്തില്‍ പതിക്കുകയുള്ളൂ എന്നു പ്രത്യേകം ഓര്‍ക്കേണ്ടതുതന്നെ! ലത്തീന്‍ സഭാംഗങ്ങള്‍ എത്ര ഭാഗ്യമുള്ളവര്‍!
യാതൊരുവിധ സംഘടിതമതവും സ്ഥാപിക്കാതെ സമഗ്രസ്വാതന്ത്ര്യത്തിന്റെയും സാര്‍വ്വത്രികസാഹോദര്യത്തിന്റെയും സുവിശേഷം പ്രഘോഷിക്കുകയും, സ്വന്തം പ്രസംഗവും പ്രസംഗത്തിനനുസരിച്ച പ്രവര്‍ത്തനവും നിമിത്തം കുറ്റവാളിയായി വിധിക്കപ്പെട്ട് ക്രൂശിക്കപ്പെടുകയും ചെയ്ത യേശുവിന്റെ നാമത്തില്‍ രൂപംകൊണ്ട, സര്‍വ്വഥാ സംഘടിതമായ, കത്തോലിക്കാസഭയുടെ ഇന്നത്തെ ദുഃസ്ഥിതി തുറന്നുകാട്ടി സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഒരു വിശിഷ്ഠ ഗ്രന്ഥമാണ് ശ്രീ. ജോര്‍ജ്ജ് മൂലേച്ചാലില്‍ രചിച്ചിരിക്കുന്ന 'യേശുവും സഭയും'.
അദ്ദേഹത്തിന്റെ ആദ്യഗ്രന്ഥങ്ങളായ 'ആധ്യാത്മികത ഉണര്‍ത്തുന്ന ചോദ്യങ്ങള്‍', 'നവോത്ഥാനം നവനാഗരികതയില്‍' എന്നിവ സശ്രദ്ധം വായിച്ചിട്ടുള്ള എനിക്ക്, അദ്ദേഹത്തിന്റെതന്നെ മൂന്നാം ഗ്രന്ഥമായ 'യേശുവും സഭയും' വായിച്ചു വിലയിരുത്തുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവും സംതൃപ്തിയുമുണ്ട്.
സ്‌നേഹനിയമത്താല്‍ മാത്രം ബന്ധിതരായി ദൈവമക്കള്‍ക്കര്‍ഹമായ സ്വാതന്ത്ര്യമനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരെ ആവേശം കൊള്ളിക്കുന്ന ഒരു അമൂല്യഗ്രന്ഥമാണിത്. സഗൗരവം നടത്തിയ പഠനത്തിന്റെയും ഗവേഷണത്തിന്റെയും മനനത്തിന്റെയും വെളിച്ചത്തില്‍ ആദര്‍ശനിഷ്ഠയോടുകൂടി നടത്തിയിരിക്കുന്ന വിചിന്തനങ്ങള്‍; കടഞ്ഞെടുത്ത പദങ്ങള്‍, കുറിക്കു കൊള്ളുന്ന പരാമര്‍ശങ്ങള്‍, ഉള്ളില്‍ തട്ടുന്ന ഉള്‍ക്കാഴ്ചകള്‍, ആത്മാര്‍ഥതയുടെ അരംകൊണ്ടു രാകി മൂര്‍ച്ച കൂട്ടിയ പ്രസ്താവനകള്‍, കാര്യബോധത്തോടുകൂടി കാരണസഹിതം നടത്തിയിരിക്കുന്ന വിമര്‍ശനങ്ങള്‍..... ഗ്രന്ഥകാരന്റെ ധിഷണാവൈഭവം വിസ്മയകരംതന്നെ. കുശാഗ്രബുദ്ധിയായ അദ്ദേഹം, തന്റെ സൂക്ഷ്മബുദ്ധിയാകുന്ന സൂക്ഷ്മദര്‍ശിനിയിലൂടെ സഭാഗാത്രത്തിലെ സകല രോഗാണുക്കളെയും കണ്ടുപിടിച്ചിരിക്കുന്നു. മാത്രമല്ല, സ്‌നേഹമാകുന്ന സര്‍വ്വരോഗസംഹാരികൊണ്ട് അവയെ സമൂലം സംഹരിക്കാമെന്നു സയുക്തം സമര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നു.
ദൈവശാസ്ത്രമണ്ഡലത്തില്‍ ദശകങ്ങള്‍ അദ്ധ്യയനവും അദ്ധ്യാപനവും നടത്തിയിട്ടുള്ള ഉന്നത ബിരുദധാരികളായ സെമിനാരി പ്രൊഫസറര്‍മാരെപ്പോലും ആശ്ചര്യഭരിതരാക്കുന്ന മഹനീയഗ്രന്ഥമാണ് 'യേശുവും സഭയും'.
'പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം' എന്നു വിശ്വസിക്കുന്ന അനേകര്‍ക്ക്, ക്രൈസ്തവവിമോചനത്തിനുള്ള കാഹളം വിളിയാണ് ഈ ഗ്രന്ഥം.
ത്യാഗനിര്‍ഭരമായ പഠനം നടത്തി നല്ലൊരു ഗ്രന്ഥം രചിച്ച് കേരളക്രൈസ്തവരെ ധന്യരാക്കിയ ഗ്രന്ഥകാരന് ഹൃദയംനിറഞ്ഞ നന്ദി; അകമഴിഞ്ഞ അനുമോദനം!
യേശുവിന്റെ സദ്‌വാര്‍ത്തയനുസരിച്ച് സമഗ്രവിമോചനത്തിനു വഴിയൊരുക്കുകയും വഴിമരുന്നിടുകയും ചെയ്യുന്ന ഈ വിശിഷ്ടഗ്രന്ഥം ക്രൈസ്തവരെല്ലാം ശ്രദ്ധാപൂര്‍വ്വം വായിക്കണമേ എന്ന് അതിയായി ആഗ്രഹിക്കുകയും ആത്മാര്‍ത്ഥമായി ആശംസിക്കുകയും പ്രത്യാശയോടെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.