കുറേക്കാലങ്ങളായി കത്തോലിക്കാ സഭാചരിത്രത്തില്‍ അപമാനത്തിന്‍റെ താളുകള്‍ മാത്രം സമ്മാനിച്ചുകൊണ്ടിരുന്ന കാഞ്ഞിരപ്പള്ളിയുടെ മെത്രാന്‍ പൊതുധാരയില്‍ നിന്ന് സാവധാനം പടിയിറങ്ങുന്നുവെന്നു തന്നെയാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അത്മായകമ്മിഷന്‍ ചെയര്മാൻ സ്ഥാനം ഇപ്പോള്‍ മറ്റൊരു മെത്രാന്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതൊക്കെ മെത്രാന്മാരുടെ ഇടയിലുണ്ടായിരുന്ന കുടിപ്പകയുടെ തുടര്ച്ചയെന്നു കരുതുന്നതിനേക്കാള്‍ ഉചിതം, അനിവാര്യമായ മാറ്റത്തിന് സഭാനേതൃത്വം തയ്യാറെടുക്കുന്നുവെന്നുവെന്ന് കാണുന്നതാണ്. ശരിയായ ദിശയിലാണ് കാര്യങ്ങള്‍ പോവുന്നതെങ്കില്‍ ലോകമാകെയുള്ള അത്മായര്‍ ഈ മുന്നേറ്റത്തിനു പിന്തുണ കൊടുക്കേണ്ടതുമുണ്ട്. വളരെ പെട്ടെന്ന് നേതൃത്വം ഇങ്ങിനെയൊരു ചുവടു മാറ്റം നടത്താന്‍ രണ്ടുമൂന്നു പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിലെ അത്മായ പ്രസ്ഥാനമായ KCRMന്‍റെ നേതൃത്വത്തില്‍, അത്മായശബ്ദവും, സത്യജ്വാലയും നടത്തിയ മുന്നേറ്റം, വിദേശ വിശ്വാസികളുടെ ഇടയിലും, അജപാലകരുടെ ഇടയിലും Soul and Vision എന്ന സ്വതന്ത്ര പ്രസിദ്ധീകരണത്തിന് ലഭിച്ച സ്വീകരണം, അമേരിക്കയില്‍ അത്മായര്‍ നടത്തിയ പ്രതിക്ഷേധങ്ങള്‍ എന്നിവയാണത്. സ്വന്തം പാളയത്തില്‍ സാക്ഷാല്‍ ഫ്രാന്സിസ് മാര്പ്പാപ്പാ തന്നെ പട നയിക്കുമ്പോള്‍ കീഴടങ്ങുകയല്ലാതെ സിനഡിന് ഗത്യന്തരമില്ലാതെ വന്നുവെന്നു പറയുന്നതാണ് കൂടുതല്‍ ശരി.
കാക്കനാട് നടന്ന വിശ്വ അത്മായ സമ്മേളനത്തില്‍ അറക്കല്‍ മെത്രാനെ കണ്ടില്ല. സിനഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ തൃശ്ശൂരുള്ള ഏതാനും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടി കുറേ മെത്രാന്മാര്‍ ഒരു വാനില്‍ സഞ്ചരിക്കുകയും രൂപതാദ്ധ്യക്ഷന്മാര്‍ ലളിതജീവിതം അനുവര്ത്തിച്ചേ ഒക്കൂവെന്ന് മേജര്‍ ആര്ച്ചുബിഷപ്പ് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിട്ടും അതവഗണിച്ച് അത്യാഡംഭര ഔഡി കാറില്‍ പറന്നു നടക്കുന്ന അറക്കലിനെതിരെയാണ് വാള്‍ എന്നു സ്പഷ്ടമായിരുന്നു. സിനഡിനു ശേഷം നടന്ന അഭിമുഖങ്ങളിലും അറക്കല്‍ മെത്രാനെ കണ്ടില്ല. സെപ്. ഒന്നിന് കാക്കനാട്ട് വെച്ച് നടന്ന AKCC യുടെ മഹാസമ്മേളനത്തില്‍ അദ്ദേഹത്തെയോ അദ്ദേഹത്തിന്‍റെ അത്മായ സെക്രട്ടറിയെയോ പരിഗണിച്ചില്ലായെന്നതും നാം കണ്ടു. ഒരു വൃദ്ധയെ പറ്റിച്ച് 25 കോടി തട്ടിയെടുത്ത സംഭവവും വഞ്ചനാകേസില്‍ പ്രതിയാണെന്നുള്ള സംഭവവം മറച്ചുവെച്ച് സഭയുടെ വനിതാസമ്മേളനം ഉത്ഘാടനം ചെയ്തത് അറക്കല്‍ തന്നെയായിരുന്നു എന്നോര്ക്ക്ണം. സമീപകാലത്ത് ജര്മ്മനി സന്ദര്ശിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം അവിടുത്തെ അത്മായര്‍ തകര്ത്തതും, അമേരിക്കയിലെത്തിയ അദ്ദേഹത്തിനു രഹസ്യമായി അവിടെ കഴിയേണ്ടി വന്നതും മറ്റുദാഹരണങ്ങള്‍... AKCCയാണ് സഭയിലെ അത്മായരുടെ ഔദ്യോഗിക സംഘടനയെന്ന് മേജര്‍ ആര്ച്ചുബിഷപ്പ് പ്രഖ്യാപിച്ചത് അറക്കല്‍ ചെയര്മാനായുള്ള അത്മായകമ്മിഷന് മറ്റൊരടിയായിരുന്നു.
പ്രതാപകാലത്ത് സഭയില്‍ വരുത്തിയ പല നിര്ണ്ണായക തീരുമാനങ്ങളുടെയും പിന്നില്‍ പ്രവര്ത്തിച്ചത് അറക്കല്‍ മെത്രാനായിരുന്നു. വിവാദ വിഷയമായ താമരക്കുരിശു ജന്മമെടുത്തത് കാഞ്ഞിരപ്പള്ളിയിലാണെന്നതും മറക്കാന്‍ കഴിയില്ല. അറക്കല്‍ മെത്രാന്‍റെ ഏറ്റവും അപമാനകരമായ കാര്യം ദീപികയെ നശിപ്പിച്ചത് തന്നെയാണ്. നിരവധി ലോകമാദ്ധ്യമങ്ങള്‍ പോലും റിപ്പോര്ട്ട് ചെയ്ത മോനിക്കാ തട്ടിപ്പ് കേസും ഒപ്പം നില്ക്കുന്നു. പല രൂപതകളില്‍ നിന്നും നിരവധി അജപാലന തട്ടിപ്പുകള്‍ പുറത്തു വന്നെങ്കിലും റൌഡികളുടെ നിര രൂപതാതലത്തിലുള്ളത് കാഞ്ഞിരപ്പള്ളിക്ക് മാത്രമാണ്. KCRM കാഞ്ഞിരപ്പള്ളയില്‍ നടത്തിയ മാര്ച്ചിനെ നേരിടാന്‍ റൌഡികളെ ഇറക്കിയിരുന്നുവെന്നു തെളിഞ്ഞതാണ്. മോനിക്കാ കേസില്‍ ഒരു വൈദികന്‍ വാദിഭാഗം വാക്കിലിനോട് പറഞ്ഞത്, ‘ളോഹ ഊരിയാല്‍ ഞാന്‍ നിങ്ങളെക്കാള്‍ വലിയ ചെറ്റയാണെന്നോര്ത്തോണം’ എന്നാണെന്നു കേട്ടു. 42 വര്ഷം ദേവാലയത്തില്‍ ശുശ്രൂഷ ചെയ്ത് രൂപതയുടെ അഭിനന്ദനപത്രവും വാങ്ങിയ ഒരു സാധു കപ്യാരെയാണ് പഴയിടം പള്ളിയില്‍ നിന്ന് പുറത്താക്കിയത്. പ്രതിക്ഷേധത്തിനു വന്നവരെ അക്രമികള്‍ നേരിട്ടത് പറഞ്ഞാല്‍ നാവു പുഴുക്കുന്ന വചനങ്ങള്‍കൊണ്ടും കായിക ബലംകൊണ്ടുമാണ്. ഇതേ വികാരി തന്നെയാണ് നെയ്യാട്ടുശ്ശെരിയില്‍ ഇടവകക്കാരെ പരസ്പരം അടിപ്പിച്ചതും, പള്ളി പൂട്ടിച്ചതും.
കാഞ്ഞിരപ്പള്ളിയിലെ ഒരു വചനപ്രഘോഷകന്‍ ഒരു മഠത്തിലെ മദറിനെയാണ് വചനത്തിന് ഇരയാക്കിയത്. പാതിരായ്ക്ക് തെളിവു സഹിതം പിടികൂടി നാട്ടുകാര്‍ അരമനയില്‍ ഒരു വികാരിയെ എത്തിച്ചതും കാഞ്ഞിരപ്പള്ളിയില്‍ തന്നെ. ഏഴര കോടിയുടെ തട്ടിപ്പാണ് രൂപത നടത്തുന്ന ഒരഗതിമന്ദിരത്തില്‍ നടന്നത്. ആര്ക്കും ആരെയും ഭയവുമില്ല, എവിടെയും ആര്ക്കും കേറി നിരങ്ങാം എന്ന ഒരു നില കാഞ്ഞിരപ്പള്ളിയില്‍ മാത്രം. രൂപതയുടെ നേതൃത്വത്തില്‍ സ്വര്ണ്ണപണയ ബാങ്ക് തുടങ്ങിയത് ലോകത്ത് കാഞ്ഞിരപ്പള്ളിയില്‍ മാത്രമേ ആയിരിക്കാന്‍ ഇടയുള്ളൂ. റിയല്‍ എസ്ടെറ്റു മേഖലയിലും പവര്‍ എസ്റേറ്റു മേഖലയിലും ഒരു പോലെ പിടിമുറുക്കിയ രൂപതയും കാഞ്ഞിരപ്പള്ളി മാത്രം. മെത്രാന്‍റെ വാഹനം പരിശോധിച്ച നിയമ പാലകനായ പൊലീസുകാരന്‍ പിറ്റേന്ന് ട്രാന്സ്ഫെര്‍ വാങ്ങേണ്ടിവന്നുവെന്നതും ചരിത്രം.
പരമ്പരയിലെ മറ്റൊരു സംഭവമാണ് കട്ടപ്പനയില്‍ ഒരു പെണ്‍കുട്ടിയെ പള്ളിയില്‍ നിന്നിറക്കി വിട്ടത്; അതും കേസായി. ഏറ്റവും അവസാനം കേട്ടത് ഇന്ഫാമിന്‍റെ പേരില്‍ പരേതനായ വടക്കേമുറി അച്ചന്‍ നടത്തിയ അനേക ലക്ഷങ്ങളുടെ തട്ടിപ്പിന്‍റെ കഥകള്‍ അദ്ദേഹം വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ മദ്യപിച്ചിരുന്നുവെന്നും അനേകരുടെ കടബാദ്ധ്യതകള്‍ തീര്ക്കാനുണ്ടായിരുന്നുവെന്നും ശ്രുതി ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നതിന്‍റെ പേരില്‍ രൂപതയുടെ ഔദ്യോഗിക വിഭാഗം നിരവധി വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും നാട്ടിലെത്തിച്ചു കമ്മീഷന്‍ തട്ടി. പറഞ്ഞതുപോലെ ഒരു പുരോഹിതനും അവരെ ഇടയ്ക്കിടെ അന്വേഷിച്ചു പിന്നാലെ ഒരിടത്തും പോയതുമില്ല.
നാടിനെയും സഭയും ഒരുപോലെ അവഗണിച്ചു തന്നിഷ്ടത്തിന് വേണ്ടി മാത്രം പ്രവര്ത്തിച്ച ഈ മെത്രാന്‍ ഒരു രാഷ്ട്രിയക്കാരനായിരുന്നോ, സാമൂഹിക പരിവര്‍ത്തകനായിരുന്നോ ഒരു പുരോഹിത ശ്രേഷ്ടനായിരുന്നോ എന്ന് ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. ഈ മൂന്നു മേഖലകളില്‍ ഒന്നിലെങ്കിലും സംശുദ്ധമായ ഒരു മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ലജ്ജിക്കുക, സോദരരെ ലജ്ജിക്കുക! ഒന്നേ പറയാനുള്ളൂ, പടി ഇറങ്ങുന്നതിനു മുമ്പ് മോണിക്കയുടെ സ്വത്ത് തിരിച്ചു കൊടുത്തേക്കൂ - ഇനി മറ്റൊരവസരം ഇതുപോലെ കിട്ടിയെന്നിരിക്കില്ല.



