Translate

Thursday, August 2, 2018

ബിഷപ്പുമാര്‍ ജീവിക്കുന്നത് നാടുവാഴി തമ്പ്രാക്കന്മാകരെപ്പോലെ;


ക്രൈസ്തവസഭകളിലെ ജീര്‍ണതകള്‍ 

എബ്രഹാം മാത്യു

ക്രൈസ്തവ സഭകളുടെ ആഗോള ജീര്‍ണ്ണത കേരള സഭകളിലും സാന്നിദ്ധ്യം ഉറപ്പിച്ചു. ക്രിസ്തു സ്വയം പീഡനം ഏറ്റുവാങ്ങി; കേരളത്തിലെ വിശ്വാസികള്‍ പീഡനം ഏറ്റുവാങ്ങുന്നു; വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നു. അധികാരവും സമ്പത്തും സുഖഭോഗങ്ങളുമാണ് സഭകളില്‍ ഇന്നു കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എബ്രഹാം മാത്യു. 
രാജഭരണം തീര്‍ന്നതോടെ നാടുവാഴികളും ജന്മികളും കാലഹരണപ്പെട്ടു എന്നാണ് പഠിച്ചിട്ടുള്ളത്. എന്നാല്‍ ക്രൈസ്തവ സംഘടിത സഭകളില്‍ ബിഷപ്പുമാര്‍ ജീവിക്കുന്നത്, പഴയ നാടുവാഴി തമ്പ്രാക്കന്മാരെ പോലെയാണ്. അവര്‍ താമസിക്കുന്ന വീട് അരമന’, പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശം കല്പന’, കല്പന പുറപ്പെടുവിക്കുന്നത് നാംഎന്നെഴുതിക്കൊണ്ട്. ഇവരിലാരെങ്കിലും വീണു ചത്താല്‍ കാലം ചെയ്തു’; ‘രാജാവ് തീപ്പെട്ടഎന്നുപറയുംപോലെ. രാജാവ് തീപിടിച്ചു മരിച്ചു എന്നാണ് തീപ്പെട്ടു എന്നതിന്റെ അര്‍ത്ഥമെന്ന് വളരെക്കാലം കരുതിയിരുന്നു. കാലം ചെയ്തു എന്നതിന്റെ ശരിയായ അര്‍ത്ഥം ഇവര്‍ കാലത്തെ പിന്നോട്ടു നയിക്കാന്‍ ആവത് ചെയ്തു എന്ന് അദ്ദേഹം പ്രസാധകന്‍ മാസികയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രസാധകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം
കാലം ചെയ്യേണ്ട നാടുവാഴിത്തം: എബ്രഹാം മാത്യു
പത്തുവര്‍ഷംമുന്‍പ് ജര്‍മ്മനിയില്‍ കുറച്ചുദിവസം താമസിച്ച കാലത്ത് ഒരു ഗ്രാമീണ ദേവാലയം സന്ദര്‍ശിച്ചു. മുറ്റത്തെ ചെടികളും പൂക്കളും വകഞ്ഞുമാറ്റി നടന്നുചെന്നു. വൈദികന്‍ മലയാളി! കുണ്ടറ സ്വദേശി. ആളനക്കമില്ലാത്ത പള്ളി. രണ്ടാംലോക മഹായുദ്ധത്തെ അതിജീവിച്ച സ്മാരകം. പറഞ്ഞിട്ടെന്ത്; ഞായറാഴ്ച കുര്‍ബാനയ്ക്ക് കഷ്ടിച്ച് പത്തുപേരെന്ന് ദുഃഖിതനായ മലയാളി വൈദികന്‍. മറ്റൊരിടത്ത് പള്ളിക്കുമുന്‍പില്‍ ബോര്‍ഡ് – For Sale. യൂറോ കണക്ക് മറന്നു. നിസ്സാരസംഖ്യ. കൂടെവന്ന ജര്‍മ്മന്‍ മലയാളിയോട് ഇത്ര കുറഞ്ഞ തുകയ്ക്ക് ഈ വലിയ പള്ളി വാങ്ങിക്കൂടേ എന്നു തിരക്കി. മെയിന്റനന്‍സ് കോസ്റ്റ് വലിയ തുകയാകുമെന്ന കണക്കയാള്‍ പറഞ്ഞു കേള്‍പിച്ചു; പ്രത്യേകിച്ചും ഐസ് വീഴുന്ന സീസണില്‍. പൂക്കള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ തിരികെ നടന്നു. പുരാതന ശില്പമാതൃക; ആത്മാവില്ലാത്ത ശരീരംപോലെ ആര്‍ക്കുംവേണ്ടാത്ത പള്ളി. 
ഈ ഗതി കേരളത്തില്‍ എന്നുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. പ്രത്യേകിച്ചും ഈ മതാത്മക കാലത്ത്. ക്രിസ്തു പറഞ്ഞതുപോലെ എന്റെ ആലയം ദേവാലയം, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു.കച്ചവടക്കണ്ണുള്ള ക്രൈസ്തവ വിശ്വാസികള്‍ ഉള്ളിടത്തോളം കേരളത്തില്‍ പള്ളികള്‍ പൂട്ടില്ല. പക്ഷേ ആത്മാവില്ലാത്ത വെറും കെട്ടിടമായി അതു നിലനില്‍ക്കും. ദൈവവിശ്വാസി, ആശ്വാസത്തിന് വേറെ വഴിനോക്കും. കള്ളന്മാരുടെ ഗുഹയിലേക്ക് എന്തിനുവരണം? വിശ്വാസികള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അധികാര ദുര്‍മ്മോഹികളും, ആഭാസന്‍മാരുമായ ഒരുകൂട്ടം പൗരോഹിത്യ മേധാവികള്‍ക്കെതിരെ മരണമണി മുഴങ്ങുന്നു. ഇനി കൂട്ടമണി ആവുകയേ വേണ്ടൂ. 
ഈ കുറിപ്പ് എഴുതുമ്പോഴും ജലന്ധര്‍ ബിഷപ്പിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല. തന്നെ ബിഷപ്പ് ബലാത്സംഗം ചെയ്തുവെന്ന് ഒരു കന്യാസ്ത്രീ രേഖാമൂലം പരാതി നല്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടോ? വാദി പ്രതിയാകാനിടയുണ്ട്. ഇതാണ് പൗരോഹിത്യം. കാനോന്‍ നിയമമാണ് നിയമമെന്ന് ഇവര്‍ പറയും; നാട്ടിലെ നിയമവും ഇവര്‍ക്കുവേണ്ടിയാണ്. കുറച്ചുകാലം മുന്‍പ് കോവളം എംഎല്‍എ എം. വിന്‍സന്റിനെതിരെ ഒരു വീട്ടമ്മ പീഡനപരാതി നല്കി. പരാതിക്കുപിന്നില്‍ ഗുഢാലോചന നടന്നതായി ആരോപണം ഉണ്ട്, ദുരൂഹതയും. ഏതായാലും പരാതി കിട്ടി അടുത്തദിവസം എംഎല്‍എ അറസ്റ്റ് ചെയ്യപ്പെട്ടു. മാസങ്ങളോളം അദ്ദേഹം ജയിലില്‍ കിടന്നു. ഇതിനെക്കാള്‍ ഗുരുതരമായ പരാതിയാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്നത്. ചിലര്‍ സമന്മാര്‍; മറ്റു ചിലര്‍ കൂടുതല്‍ സമന്മാര്‍. 
ക്രൈസ്തവ സഭകളുടെ ആഗോള ജീര്‍ണ്ണത കേരള സഭകളിലും സാന്നിദ്ധ്യം ഉറപ്പിച്ചു. ക്രിസ്തു സ്വയം പീഡനം ഏറ്റുവാങ്ങി; കേരളത്തിലെ വിശ്വാസികള്‍ പീഡനം ഏറ്റുവാങ്ങുന്നു; വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നു. അധികാരവും സമ്പത്തും സുഖഭോഗങ്ങളുമാണ് സഭകളില്‍ ഇന്നു കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം. മധ്യകാലത്തെ ഇരുണ്ട സദാചാരവും, ഗര്‍വ്വും, അത്യാസക്തിയും സഭകളുടെ ആത്മീയത ചോര്‍ത്തുന്നു. മധ്യതിരുവിതാംകൂറില്‍ ഒരു അമേരിക്കന്‍ സുവിശേഷകന്‍ സ്വയം പ്രഖ്യാപിത ബിഷപ്പായി. തോട്ടങ്ങളും ഭൂസ്വത്തുക്കളും, വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തുകൊണ്ടുവരുന്ന പട്ടിണിപാവങ്ങളുമാണ് ഇദ്ദേഹത്തിന്റെ കൈമുതല്‍. അമേരിക്കയില്‍ നിന്നുള്ള കോടാനുകോടി തുകയാണ് സഭയുടെ മൂല്യം. അമേരിക്കയില്‍നിന്നുള്ള ഒഴുക്കുനിന്നതായി കേള്‍ക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തീറ്റിപ്പോറ്റുന്ന സ്വയം പ്രഖ്യാപിത ബിഷപ്പും, തിന്നിട്ടും മതിവരാത്ത രാഷ്ട്രീയ പാര്‍ട്ടികളും; ഇതാണു കേരളം.

ഇന്ന്, ക്രിസ്തുവും ബൈബിളുമായി ക്രൈസ്തവ സഭയ്ക്ക് പ്രത്യേക ബന്ധമൊന്നുമില്ല. ഇന്നത്തെ ഒരാചാരവും ആദിമ ക്രൈസ്തവ സഭകള്‍ പിന്തുടര്‍ന്നിട്ടില്ല; മാത്രവുമല്ല പിന്നീട് ക്രൈസ്തവ സഭകളില്‍ വന്നുചേര്‍ന്ന പല ദുരാചാരങ്ങള്‍ക്കുമെതിരെ നവീകരണം’’പോലുള്ള പ്രസ്ഥാനങ്ങള്‍ ശക്തമായ എതിര്‍ശബ്ദമാകുകയും പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് ജന്മം നല്കുകയും ചെയ്തു. കൈമുത്ത്, കുമ്പസാരം, കൊടിമരം, പെരുന്നാളുകള്‍, റാസ, കണ്‍വന്‍ഷനുകള്‍ തുടങ്ങിയവ കാലാകാലങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്. കാലം കഴിയുന്തോറും കൂടുതല്‍ ദുരാചാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാനാണ് സംഘടിത സഭകള്‍ ശ്രമിച്ചിട്ടുള്ളത്. ഇന്നും തുടരുന്നു.
ഓര്‍ത്തഡോക്‌സ് സഭയെ പിടിച്ചുകുലുക്കിയ കുമ്പസാര വിവാദത്തോടെ, രഹസ്യ കുമ്പസാരത്തെക്കുറിച്ച് നാടെങ്ങും ചര്‍ച്ച നടക്കുകയാണ്. ഒന്നു കുമ്പസാരിക്കണമല്ലോ എന്നു പറഞ്ഞാല്‍ അതിന് മറ്റൊരു ലൈംഗികചുവയുള്ള അര്‍ത്ഥം ലഭിക്കുന്നു. കുമ്പസാരം, കുപ്രസിദ്ധമായ ഒരു ക്രൈസ്തവ കൂദാശയായി അര്‍ത്ഥം മാറുന്നു. ആദിമസഭകളില്‍ കുമ്പസാരം എന്നൊരേര്‍പ്പാടുണ്ടായിരുന്നില്ല. അതും കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നുമുതല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു എന്നതിന് കൃത്യമായ കണക്കില്ല. ആത്മീയാനുഭവത്താല്‍ നിറയപ്പെട്ട പങ്കുവയ്ക്കലായിരുന്ന കുമ്പസാരം, ആസക്തന്മാരായ പുരോഹിതന്മാരുടെ കാലത്ത് ഗോസിപ്പിംഗിനുള്ള ഉപാധിയായും സെക്‌സിലേക്കുള്ള ആദ്യ പടിവാതിലായും അത് രൂപം മാറി.
രഹസ്യ കുമ്പസാരത്തെ ബൈബിള്‍ സാധൂകരിക്കുന്നില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കുമ്പസാരം ബൈബിള്‍ വിരുദ്ധമാണ്. ദൈവത്തിനുവേണ്ടി മനുഷ്യനായ മധ്യസ്ഥന്‍ കുമ്പസാരിപ്പിക്കുന്നുവെന്നാണ് സഭാനിലപാട്. എന്നാല്‍ ബൈബിളില്‍ തിമോഥിയോസിന്റെ ലേഖനങ്ങളില്‍ ഉള്‍പ്പെടെ പലേടത്തും ക്രിസ്തുവല്ലാതെ മറ്റൊരു മധ്യസ്ഥന്‍ ഉണ്ടാകരുതെന്ന് ബോധ്യപ്പെടുത്തുന്നു. ദൈവപ്രകൃതമുള്ള ക്രിസ്തുവിന് മാത്രമേ ദൈവത്തിനുവേണ്ടി മധ്യസ്ഥനാകുവാന്‍ കഴിയൂവെന്നും ബൈബിള്‍ പറയുന്നുണ്ട്. ഒരു വിവാദമുയരുമ്പോള്‍, നൂറ്റാണ്ടുകളായി ഏതെങ്കിലും സഭകള്‍ തുടരുന്ന ആചാരങ്ങള്‍ ഒറ്റയടിക്ക് അവസാനിപ്പിക്കൂ എന്നു നിര്‍ദ്ദേശിക്കുവാന്‍ അവകാശമില്ല; കാലോചിതമായ പരിഷ്‌കരണം ഉണ്ടാകണം; കുമ്പസാര കൂദാശ ഇന്നത്തെ നിലയില്‍ ജീര്‍ണ്ണിച്ചുകഴിഞ്ഞു. ഭരണഘടനകള്‍ ഭേദഗതി ചെയ്യപ്പെടുന്നു; നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെടുന്നു. പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുബന്ധങ്ങളും, തുടര്‍പഠനങ്ങളും ഉണ്ടാകുന്നു. കുമ്പസാരംപോലെ മനുഷ്യസൃഷ്ടിയായ ആചാരങ്ങള്‍ മാത്രം ഇങ്ങനെ അചുംബിത പുഷ്പങ്ങളായി നില്‌ക്കേണമോ എന്ന് വിശ്വാസികള്‍ ആലോചിക്കണം. 
സഭകളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ, എതിര്‍ശബ്ദങ്ങള്‍ തിരുത്തല്‍സ്വരങ്ങളായി മുഴങ്ങുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനും, ആക്ഷേപിക്കുവാനുമാണ് തിമിരവിശ്വാസികളായ ചില സഭാംഗങ്ങള്‍ രംഗത്തുവരുന്നത്. തട്ടിപ്പുകാരായ വൈദികന്മാരുടെയും ബിഷപ്പുമാരുടെയും മാഫിയ സംഘം സഭകളിലുണ്ട്. എതിര്‍ശബ്ദം കേള്‍പിക്കുന്നവരെ ഇവര്‍ വളഞ്ഞിട്ടാക്രമിക്കും. യാക്കോബായ സഭ നിരണം ഭദ്രാസന ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും, ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ഫാദര്‍ മാത്യൂസ് വാഴക്കുന്നവും വ്യത്യസ്ത വേദികളില്‍ തിരുത്തല്‍ ശക്തികളാകാന്‍ ശ്രമിക്കുന്നതു കണ്ടു. ഒരു ഘട്ടത്തില്‍ ബിഷപ്പിന്റെ കുപ്പായം വലിച്ചെറിഞ്ഞ് സഭയ്ക്കു പുറത്തു കടക്കാന്‍ താന്‍ ആഗ്രഹിച്ചുവെന്നായിരുന്നു ഗീവറുഗീസ് മാര്‍ കൂറിലോസിന്റെ വെളിപ്പെടുത്തല്‍. ആഡംബരങ്ങള്‍ക്കും, ദുരാചാരങ്ങള്‍ക്കുമെതിരെ പ്രതികരിക്കുമ്പോള്‍ അതിനൊപ്പം നില്‌ക്കേണ്ട സഭാവിശ്വാസികള്‍ പള്ളിമേല്‍ക്കോയ്മയെ പിന്തുണച്ച് ഇത്തരക്കാര്‍ക്കെതിരെ തിരിയുന്ന വിചിത്രകാഴ്ചയാണ് നാട്ടിലുള്ളത്. മത മേധാവിത്വത്തിന്റെ ചൂഷണനാമമായ തിരുമേനിഎന്നു തന്നെ വിളിക്കേണ്ടെന്ന് പരസ്യമായി നിര്‍ദ്ദേശിച്ച ആളാണ് ഗീവറുഗീസ് മാര്‍ കൂറിലോസ്. ചെറിയ കാര്‍ ഉപയോഗിക്കുന്നു. ഏതു സംഭാവനയ്ക്കും കൃത്യമായ രസീത് നല്കുന്നു. ഇതൊന്നും ശരിയല്ല, നമുക്കൊരു വിലയൊക്കെ വേണ്ടേ, മിനിമം ബെന്‍സില്‍ പോകൂ എന്നാണ് ഒരുകൂട്ടം വിശ്വാസികളുടെ നിലപാട്. സഭകളുടെ കൊള്ളയ്ക്കും അധികാര സ്ഥാപനത്തിനും വിനീത വിധേയരാകാന്‍ വിശ്വാസി റെഡി. ഇത്തരം വിധേയന്മാര്‍ ഉള്ളിടത്തോളം ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര കുംഭകോണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തിയ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനും ഭീഷണിപ്പെടുത്താനുമാണ് ചില വിശ്വാസികള്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ഫാ. മാത്യൂസ് പത്തനംതിട്ട എസ്.പി.യ്ക്ക് പരാതി നല്കിയിരിക്കുകയാണ്. തീവ്രവാദത്തിന്റെ പ്രതിധ്വനി ക്രൈസ്തവ സഭകളിലും ഉയര്‍ന്നു തുടങ്ങി. 
ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി സഭകളെ ഇങ്ങനെ കുറ്റപ്പെടുത്താമോ? എല്ലാ വൈദികരും കന്യാസ്ത്രീകളും കുറ്റക്കാരാണോ എന്നൊക്കെയുള്ള ചോദ്യം ഉയരാറുണ്ട്. ചോദ്യം ശരിയാണ്; എല്ലാവരും അങ്ങനെയല്ല; പലതരക്കാര്‍ പലവിധത്തില്‍. കത്തോലിക്കാ സഭ പ്രത്യേകിച്ചും അനാഥാലയങ്ങളും ആശ്വാസകേന്ദ്രങ്ങളും നടത്തി സാമൂഹ്യസേവനം ചെയ്യുന്നത് ചെറുതായല്ല കാണേണ്ടത്. സമൂഹത്തിനാകെ മാതൃകയായ എത്രയോ അറിയപ്പെടാത്ത വൈദികര്‍ ഓരോ നാട്ടിന്‍പുറങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെ സമ്മതിക്കുമ്പോള്‍ തന്നെ ഒറ്റപ്പെട്ട സംഭവങ്ങളെ സഭാനേതൃത്വം കുഴിച്ചുമൂടുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ജനരോഷത്തിനുകാരണം. ജീര്‍ണ്ണതകളെ മൂടിവയ്ക്കുന്നു എന്നതാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. ബിഷപ്പുമാരും വൈദികസമൂഹവും സാധാരണ ക്രിമിനലുകളെപ്പോലെ പെരുമാറുന്നു എന്നതാണ് ജീര്‍ണ്ണത. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇവര്‍ രക്ഷനേടാന്‍ നോക്കുന്നു. ഭരണകൂടങ്ങളെ ചൊല്പടിയില്‍ നിര്‍ത്തി നിയമത്തെ വെല്ലുവിളിക്കുന്നു. സംഘടിത സഭകളില്‍ ക്രിമിനല്‍വത്ക്കരണം ശക്തിപ്രാപിക്കുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലെന്നാണ് ഇവര്‍ കരുതുന്നത്. ഇത്തരം ജീര്‍ണ്ണതകളാണ് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നത്. 
രാജഭരണം തീര്‍ന്നതോടെ നാടുവാഴികളും ജന്മികളും കാലഹരണപ്പെട്ടു എന്നാണ് പഠിച്ചിട്ടുള്ളത്. എന്നാല്‍ ക്രൈസ്തവ സംഘടിത സഭകളില്‍ ബിഷപ്പുമാര്‍ ജീവിക്കുന്നത്, പഴയ നാടുവാഴി തമ്പ്രാക്കന്മാരെ പോലെയാണ്. അവര്‍ താമസിക്കുന്ന വീട് അരമന’, പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശം കല്പന’, കല്പന പുറപ്പെടുവിക്കുന്നത് നാംഎന്നെഴുതിക്കൊണ്ട്. ഇവരിലാരെങ്കിലും വീണു ചത്താല്‍ കാലം ചെയ്തു’; ‘രാജാവ് തീപ്പെട്ടുഎന്നുപറയുംപോലെ. രാജാവ് തീപിടിച്ചു മരിച്ചു എന്നാണ് തീപ്പെട്ടു എന്നതിന്റെ അര്‍ത്ഥമെന്ന് വളരെക്കാലം കരുതിയിരുന്നു. കാലം ചെയ്തു എന്നതിന്റെ ശരിയായ അര്‍ത്ഥം ഇവര്‍ കാലത്തെ പിന്നോട്ടു നയിക്കാന്‍ ആവത് ചെയ്തു എന്നാണ്. നാടുവാഴിത്തം കാലം ചെയ്യട്ടെ.

No comments:

Post a Comment