Translate

Sunday, February 7, 2021

സീറോ മലബാർ കത്തോലിക്ക സഭയുടെ ആഗോളവൽക്കരണം

ചാക്കോ കളരിക്കൽ കെസിആർഎം നോർത് അമേരിക്കയുടെ ഫെബ്രുവരി 10, 2021 ബുധനാഴ്ച 09 PM (EST) നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ ശ്രീ ടോം ജോസ് തടിയംപാട് ‘സീറോ മലബാർ കത്തോലിക്ക സഭയുടെ ആഗോളവൽക്കരണം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. ശ്രീ ടോം തടിയംപാട് ഇടുക്കി ജില്ലയിലെ തടിയംപാട് എന്ന ദേശത്തുനിന്നും ഇംഗ്ളണ്ടിലെ ലിവർപൂളിലേക്കു കുടിയേറി കുടുംബമായി താമസിക്കുന്നു. നിലവിൽ ഒരു ബസ്സ് കമ്പനിയിൽ ജോലി ചെയ്യുന്ന ടോം സൊഷ്യോളജി ബിരുദധാരിയാണ്. ഒരു മാധ്യമപ്രവർത്തകനായ അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാണ്. രാഷ്ട്രീയം, മതം, ചരിത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ സോഷ്യൽ മീഡിയയിൽ ലേഖനങ്ങളായിട്ടും പ്രഭാഷണങ്ങളായിട്ടും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് ‘ബ്രിട്ടീഷ് മലയാളി’ എന്ന മാധ്യമം പ്രസിദ്ധീകരിച്ച, ഒന്നരലക്ഷത്തോളം വരുന്ന യുകെ മലയാളി സമൂഹത്തിൽ വിവിധ സേവനത്തിലൂടെ സ്വാധീനം ചെലുത്തിയിട്ടുള്ള 100 വ്യക്തികളുടെ ലിസ്റ്റിൽ ശ്രീ ടോം തടിയംപാടും ഉണ്ടായിരുന്നുയെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വ്യാപാരമോ (ബിസിനസ്സോ) സംഘടനകളോ (ഓർഗനൈസേഷനുകളോ} അന്താരാഷ്ട്ര സ്വാധീനം വികസിപ്പിക്കുന്നതിനോ അല്ലെങ്കിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനോ ഉള്ള പ്രക്രിയയെയാണ് ഗ്ലോബലൈസഷൻ അല്ലെങ്കിൽ ആഗോളവൽക്കരണം എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. സീറോ മലബാർ കത്തോലിക്കസഭയെ ഒരു ആത്മീയ വ്യാപാരമായോ ഒരു ആത്മീയ സംഘടനയായോ, എങ്ങനെ ചിന്തിച്ചാലും, പുറം രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് പാശ്ചാത്യ പ്രദേശങ്ങളിലേക്ക് കുടിയേറ്റം നടത്തിയവരുടെ പുറകെ സഭാധികാരം വരുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനും അന്താരാഷ്ട്ര സ്വാധീനം വർദ്ധിപ്പിക്കാനും പണസമ്പാദനത്തിനുംവേണ്ടി മാത്രമാണ്. അതിന് അവർ ഉപയോഗിക്കുന്നത് കുടിയേറ്റക്കാർ ‘മാർതോമ പൈതൃകം’ കാത്തുസൂക്ഷിക്കണം എന്ന യുക്തിക്കുനിരക്കാത്ത തുറുപ്പുചീട്ടാണ്. കാല-ദേശ-ചരിത്ര-സംസ്‌കാരാനുസൃതമായി നൂറ്റാണ്ടുകൾകൊണ്ട് വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ള ഒരു പ്രത്യേക പൈത്യകത്തെയാണ് റീത്ത് എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോൾ കേരളത്തൽ വളർന്ന, കേരളത്തനിമയായ സീറോ മലബാർ റീത്ത് അല്ലെങ്കിൽ സീറോ മലബാർ സഭ പാശ്ചാത്യ സംസ്കാരത്തിലും ഭാഷയിലും ജനിച്ചുവളരുന്ന കുട്ടികളുടെ പൈതൃകമാകുന്നതെങ്ങനെ? ഒരു പൈതൃകത്തിലെ ഘടകങ്ങൾ മറ്റ് ജനതകളിൽനിന്ന് വേർതിരിക്കുന്നതാകയാൽ അത് ആഗോളവൽക്കരിക്കാൻ ശ്രമിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലായെന്ന് മുകളിൽ പ്രസ്താവിക്കാൻ കാരണം. സഭാമേലധികാരികളും കടുകടുത്ത വിശ്വാസികളും ചേർന്ന് പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് നിർബന്ധിത പിരിവെടുത്തു പണിയുന്ന 'മലയാളം പള്ളികൾ' അനധിവിദൂര ഭാവിയിൽ വില്പനയ്ക്കായി കമ്പോളങ്ങളിൽ എത്തും എന്നതിന് യാതൊരു സംശയവുമില്ല. കാരണം, പാശ്ചാത്യ നാടുകളിൽ കൊച്ചുകേരളം സൃഷ്ടിച്ച് കേരള ശൈലി, കേരള സംസ്കാരം, മാർതോമ പൈതൃകം, സീറോ മലബാർ റീത്ത്, കിഴക്കിൻറെ ദൈവശാസ്ത്രം, കൽദായ ആരാധന ക്രമങ്ങൾ, മലയാളം കുർബ്ബാന, മാനിക്കേയൻ കുരിശ് എല്ലാം ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഉൾകൊള്ളാൻ സാധിക്കുകയില്ല. പാശ്ചാത്യ ദേശത്തെ സംസ്കാരത്തിലും ഭാഷയിലും റീത്തിലും ജനിക്കുന്ന കുട്ടികളെയും യുവാക്കളെയും മറന്നുള്ള കളി പരാജയപ്പെടും. ഉദാഹരണത്തിന് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾ മലയാളികളല്ല. അവർ അമേരിക്കൻ പൗരരാണ്. അവർ അമേരിക്കൻ പൗരസ്വാതന്ത്ര്യത്തെയും ജീവിത ശൈലികളെയും ആരാധന രീതികളെയും ഭരണസമ്പ്രദായത്തെയും ഇണകളെയും ഇഷ്ടപ്പെടുന്നു. അവർ തലച്ചോറ് പണയം വച്ചവരല്ല. സ്വതന്ത്രചിന്തകരാണ്. അവർ പ്രായപൂർത്തിയിലെത്തുമ്പോൾ മലയാളം പള്ളികളിൽ കാലുകുത്തുകയില്ല. ദൈവജനമില്ലെങ്കിൽ എന്തുപള്ളി? അത് മനസ്സിലാക്കാതെ കേരളത്തിൽ ജനിച്ച മാതാപിതാക്കളുടെ സന്തോഷത്തിനായി ഇന്ന് പണിതുകൂട്ടുന്ന പള്ളികൾ നാളെ പൂട്ടിപ്പോകും. റീത്തുഭ്രാന്തന്മാരും അവസരവാദികളും ഡോളറിൽ നോട്ടംവച്ചിരിക്കുന്നവരുമായ സഭാമേലധികാരികളുടെ കുതന്ത്രത്തിൽ പെടാതിരിക്കണമെങ്കിൽ മക്കളോടൊരു കരുതൽ ഉണ്ടാകണം. അവരെ സ്വതന്ത്ര വ്യക്തികളായി വളർത്താൻ നമ്മൾ കടപ്പെട്ടവരാണ്. ലത്തീൻ റീത്തും പാശ്ചാത്യ സംസ്കാരവും മോശമാണെന്ന് ഇന്ന് നമ്മളോട് പ്രസംഗിക്കുന്ന മലയാളി അച്ചന്മാർ നാളെ നമ്മളുടെ മക്കളെവച്ച് വിലപേശുമെന്നും തക്കം നോക്കി നമ്മളോടവർ പകരം വീട്ടുമെന്നും തിരിച്ചറിയണം. പോളണ്ട്, ജർമനി, ഫ്രാൻസ്, ഐർലൻഡ് തുടങ്ങിയ യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നും പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിൽ അമേരിക്കയിലേയ്ക്ക് കുടിയേറിയവർ അവരുടെ നാട്ടിലെ ഭാഷയും സംസ്കാരവുമെല്ലാം ദത്തെടുത്ത രാജ്യത്ത് നിലനിർത്താൻ പരിശ്രമിച്ചു. ഒരുകാലത്ത് പോളിഷ് പള്ളികളും ഐറിഷ് പള്ളികളും ജർമൻ പള്ളികളുമെല്ലാം പണിതുകൂട്ടി. ഇപ്പോൾ ആ പള്ളികളെല്ലാം അമേരിക്കയിലെ ഇംഗ്ലീഷ് പള്ളികൾ! വിശ്വാസികളില്ലാത്തതിനാൽ ആ പള്ളികൾപോലും പൂട്ടിപ്പോകുന്നു. ചരിത്രത്തിൽനിന്ന് നാം പേഠിക്കണം. കാലത്തിൻറെ ഭാവപ്പകർച്ചകളെ നാം തിരിച്ചറിയണം. കാര്യപ്രസക്തമായ ഇത്തരം നിലപാടുകളെയും വിമർശനത്തെയും സ്വീകരിക്കാൻ വിസമ്മതിക്കുന്ന സഭാധികാരികൾ നമുക്ക് പാരയാണ്. കൊച്ചുകേരളങ്ങൾ പാശ്ചാത്യരാജ്യങ്ങളിൽ നിലനിൽക്കില്ല. പണിയെടുത്ത് പണം നേടുന്ന നമ്മൾ മക്കളെ പഠിപ്പിച്ചു പറപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്. സഭയുടെ ഒത്താശയില്ലാതെ സ്വപരിശ്രമം കൊണ്ട് വിദേശത്തേയ്ക്ക് കുടിയേറിയവരുടെ പുറകെവന്ന് നടത്തുന്ന വൈദിക ചൂഷണ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ ഒരു ചർച്ച ഇന്ന് അനിവാര്യമായിരിക്കുകയാണ്. ശ്രീ ടോം തടിയംപാട് അദ്ദേഹത്തിൻറെ അനുഭവജ്ഞാനത്തെ ആധാരമാക്കി ഈ വിഷയത്തെ സംബന്ധിച്ച് കാര്യമാത്രപ്രസക്തമായ ഒരു വിശകലനം നടത്തുമെ ന്നും വിവിധ രാജ്യങ്ങളിൽനിന്ന് ആ യോഗത്തിൽ സംബന്ധിക്കുന്നവർ വിവരദായകമായ ഒരു ചർച്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 10, 2021 ബുധനാഴ്ചത്തെ സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. ലോകത്തിൻറെ നാനാഭാഗത്തുനിന്നുമുള്ളവർ പ്രത്യേകിച്ച് ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർത്തവർ ഇതിൽ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൂം മീറ്റിംഗിൻറെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. Date and Time: February 10, 2021, 09:00 PM Eastern Standard Time (New York Time) To join the Zoom Meeting, use the link below: https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09 Meeting ID: 223 474 0207 Passcode: justice