Translate

Saturday, April 30, 2016

എന്തൊരു ചൂട് !

ഇവിടെയുള്ള നവീകരണക്കാർ നേരെ നിന്നിരുന്നെങ്കിൽ കത്തോലിക്കാ സഭ എന്നേ ആന കൊമ്പു കുത്തുന്നതു പോലെ നിലത്ത് ഉമ്മ വെച്ചേനെ. പിള്ളേരുമായ ബന്ധപ്പെട്ട ഒരു കേസും കഴിഞ്ഞമേരിക്കയിൽ നിന്നൊരു വിധത്തിൽ ഇന്ത്യയിൽ വന്നയച്ചനെ വീണ്ടും പഴയ തൊഴിലിൽ നിയമിച്ച ബിഷപ്പിന്റെ പേരിൽ കേസു കൊടുക്കാൻ അമേരിക്കക്കാരി തന്നെ വേണ്ടി വന്നു. ഇതൊക്കെ കാനഡാക്കാരെ കണ്ടു പഠിക്കണം, അന്വേഷണം വന്നപ്പോഴേ വൈദികനെ രൂപത ഇന്ത്യയിലേക്ക്‌ തന്നെ മടക്കിഅയച്ചു - രൂപതയ്കു വേറെ പണിയും കാണും, ഇത്തരം കേസുകൾക്ക് ചിലവാക്കാൻ പണവും കാണില്ല. ഈ വൈദികരൊക്കെ നാളത്തെ സഹനദാസരും നാളെ കഴിഞ്ഞത്തെ വിശുദ്ധരും ആയേക്കാം. ബാംഗ്ലൂരിൽ ഈ തന്ത്രം പയറ്റുന്നതു വിശ്വാസികളാണ്. വൈദികനെ കൊന്ന കേസിൽ പ്രതിയായ മരിച്ചു പോയ വൈദികന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടു ബാംഗ്ലൂർ ബിഷപ്പ് പോലീസിന്റെ സഹായം തേടിയിരിക്കുന്നു. മുഖത്തോടു മുഖം നോക്കിയിരുന്നു പറഞ്ഞു തീർക്കാമായിരുന്ന ഒരു വംശീയ പ്രശ്നമാണവിടെ കൊലപാതകത്തിലും വിപ്ലവത്തിലും എത്തിയത്. അതിവിടം കൊണ്ടൊന്നും തീരുന്ന ലക്ഷണവുമില്ല. അല്ലേലും കത്തോലിക്കാ സഭയും കോൺഗ്രസ്സ് പാർട്ടിയുടെ കാര്യം പറഞ്ഞത് പോലാ; കോൺഗ്രസ്സുകാർ തിരഞ്ഞെടുപ്പു കമ്മറ്റികൾ കൂടുന്നത് കഴിവുള്ളവരെ കണ്ടുപിടിക്കാനല്ലല്ലൊ, പകരം നിലയുറപ്പിച്ചിരിക്കുന്ന കിളവന്മാരെ എങ്ങിനെ പറിച്ചെറിയാം എന്നു പഠിക്കാനല്ലേ? സഭ കമ്മറ്റി കൂടുന്നതു വിശ്വാസികളെ എങ്ങിനെയൊക്കെ ഒതുക്കാമെന്നു ചിന്തിക്കാനല്ലേ? ഏതു കമ്മറ്റി കൂടിയാലും ഫലം അനുഭവിക്കേണ്ടത് അത്മായനാണല്ലോ!

കമ്മ്യുണിസ്റ്റുകാരുടെ കലാവിന്യാസങ്ങൾ നമ്മുടെ മെത്രാന്മാരും തുടങ്ങി; ആരു ജയിച്ചാലും അവർക്കു തുണയേകിയ ഒരു മെത്രാൻ കേരളത്തിൽ കാണും - അത് എസ് എൻ ഡി പി ആയാലും, സി കെ ജാനു പാർട്ടി ആയാലും. എന്താ അല്ലേ? ആന്ധ്രയിൽ ഒരു ബിഷപ്പിനെ അക്രമികൾ തടിക്കൊണ്ടുപോയി വെളുക്കോളം ദ്രോഹിച്ചു - ഇക്കഴിഞ്ഞ ആഴ്ച്ച. ഞങ്ങടെ ജോൺസൺ വൈദ്യരു പറഞ്ഞത്, 'ഇത് ശരിയായില്ല, ആ മനുഷ്യനെക്കാൾ അടികൊള്ളേണ്ടവൻ വേറെ ഉണ്ടായിരുന്നെന്നാണ്'. ഒരു ബിഷപ്പിനെ കേറി എടാ പോടാ എന്നൊക്കെ വിളിക്കുന്നതു കേൾക്കുമ്പോൾ പലർക്കും നോവും. ഒരു പ്രമുഖ പട്ടണത്തിൽ ഉണ്ടായിരുന്ന വിലയേറിയ കുറെ സ്ഥലം കത്തോലിക്കാ സഭക്കാവശ്യമുണ്ട്, തല്കാലം ചേട്ടനൊന്നഡ്വാൻസ് കൊടുക്കാമോയെന്ന് ഒരാളോടു ബിഷപ്പു ചോദിച്ചു. ആ ക്രിസ്ത്യാനി അതിന് പ്രകാരം നല്ല ഒരു തുക അഡ്വാൻസും കൊടുത്തു. സമയമായപ്പോൾ മെത്രാൻ പറഞ്ഞു, അതിപ്പോ നടക്കുകേലെന്ന്. അവസാനം, ഉളള വസ്തുവകകളെല്ലാം കിട്ടുന്ന വിലക്ക് വിറ്റ്‌ ആ പാവം ക്രിസ്ത്യാനി ഇടപാടൊന്നൊതുക്കി; ആ കുടുംബവും ഫ്ലാറ്റ് !  ഈ കഥ സത്യമെങ്കിൽ ഈ മെത്രാനെ എന്ത് വിളിക്കണം? ഒരു കുടുംബത്തെ മെത്രാൻ ചതിച്ചുവെന്നു ചിന്തിക്കുന്നവർ, ഞാൻ സഹിതം, ഓർക്കുക. അയാളോടിങ്ങനെ ചെയ്യാൻ പറഞ്ഞ് ഇടയലേഖനം ഒന്നും മെത്രാൻ ഇറക്കിയിട്ടില്ലല്ലോ? മുദ്രപത്രത്തിലൊന്നും മെത്രാൻ ഒപ്പും വെച്ചു കൊടുത്തിട്ടില്ലല്ലോ? എങ്കിലും എല്ലായിടത്തും ഇപ്പോ പ്രശ്നങ്ങളാ. മദ്ധ്യ കേരളത്തിൽ നിന്നും വടക്കൻ ഇല്ലങ്ങളിൽ നിന്നും മണിയടി കേൾക്കുന്നില്ലെന്നു ശ്രദ്ധിക്കുമ്പോഴേ ചിലർ എത്ര സമ്മർദ്ദത്തില്ലാണെന്നു കാണാൻ കഴിയൂ. ചങ്ങനാശ്ശേരിയിൽ നിന്നു പോലും പുക വന്നു തുടങ്ങി. ഒരു ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ മുകളിലിരിക്കുന്ന ഒരു കാരുണ്യവാൻ സ്വന്തം മുറി എയർ കണ്ടീഷൻ ചെയ്തു. എന്തൊരു ചൂടായിരിക്കണം അല്ലേ? പക്ഷേ, ചൂടായത് അത്മേനികളാ! ചോദിച്ചവൻ വയറു നിറയെ പള്ളിയിലിരുന്നു കേട്ടുവെന്നാണു റിപ്പോർട്ട്. പള്ളിക്കകത്താണെങ്കിൽ വിശ്വാസി ഗോളടിക്കില്ലല്ലൊ! 

വല്യവായിലെ ഏഷ്യയിലെ ദൈവശാസ്ത്രജ്ഞന്മാരെല്ലാം കൂടി ഒത്തു ചേർന്ന മീറ്റിങ്ങിലാണ് തന്റേടമായിട്ട് ഒരു കന്യാസ്ത്രി എണീറ്റു നിന്ന് പറഞ്ഞത്, സ്വയം അനുഭവിക്കാൻ തയ്യാറില്ലാത്ത ദൈവശാസ്ത്രം കടലിൽ കൊണ്ടു പോയിക്കളയാൻ. അത് ലോക മാധ്യമങ്ങളിൽ അച്ചടിച്ചു വന്നു. ഇവിടെ ഒരു മെത്രാനായിക്കഴിഞ്ഞാൽ ആ രൂപതയുടെ രാജാവായി കഴിയാം. പറയുന്ന തിയോളജിയും ചെയ്യുന്ന തിയോളജിയുമായി ഒരു ബന്ധവും കാണണമെന്നില്ല. വിധവകളെയും അശരണരേയും പീഢിപ്പിക്കുന്ന പുരോഹിതവർഗ്ഗത്തിനെതിരെ ശബ്ദിച്ച യേശുവിന്റെ ശിക്ഷ്യരാണ് കാനോനും ഞെക്കി കക്ഷത്തിൽ വെച്ചുകൊണ്ടു നാടു നീളേ നടന്നു സുവിശേഷം പ്രസംഗിക്കുന്നത്. അവർക്കെതിരെയാണു കുട്ടികളെ പീഡിപ്പിക്കുന്നുവെന്നും ചതിച്ചു സ്വത്ത് തട്ടിപ്പറിച്ചെന്നും, കുടുംബം പെരുവഴിയാക്കിയെന്നുമൊക്കെ പറഞ്ഞ് ഇവിടെ കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നത്.
 
ഇലക്ഷൻ വരുന്നു. പല സീറ്റുകളും മെത്രാന്മാരുടെ പേയ്മെന്റ് സീറ്റാണെന്നാരോപണം. എന്തൊക്കെ പറഞ്ഞാലും ക്ലീമ്മസ് തിരുമേനിക്കു ചാണ്ടീടെ മദ്യനയം ഇഷ്ടപ്പെട്ടു. തൃശ്ശൂർ ബിഷപ്പിന് യു ഡി എഫിന്റെ മദ്യനയമാണിഷ്ടം. ആലഞ്ചേരി പിതാവിന്  ഏതു മദ്ധ്യനയവും ഇഷ്ടമാ. ഒരു മെത്രാനിഷ്ടപ്പെടാതെ പോയത് അച്ചുതാനന്ദന്റെ മദ്ധ്യനയമാ! ഒരു മണ്ഡലത്തിൽ കൊണ്ടുവന്നിട്ടും ചാണ്ടിയെ തോൽപ്പിക്കണം എന്നല്ലാതെ ഇന്നയാളെ ജയിപ്പിക്കണമെന്ന്  അദ്ദേഹത്തെക്കൊണ്ട് പറയിക്കാൻ കഴിയാഞ്ഞതിൽ ആ മെത്രാൻ ദു:ഖിക്കുന്നുണ്ടാവണം. ഈ മെത്രാന്റെ ഇടയലേഖനം ആ മണ്ഡലം മുഴുവൻ നീളുന്നതല്ല - എന്തു ചെയ്യാം? മംഗലാപുരത്ത് ബൈബിൾ ക്വിസ്സിനു പഠിക്കാതെ വന്ന ഒരു കുട്ടിയെ അച്ചൻ ഉപദ്രവിച്ചു, അപ്പം വന്ന ദേഷ്യത്തിന് ... അതല്പം കൂടിപ്പോയോന്നു രൂപതക്കും ഇപ്പോൾ സംശയമുണ്ട്. ഏതെങ്കിലും നയത്തിൽ അച്ചന്മാരുമായി അഭിപ്രായ വ്യത്യാസമുള്ളവർ അല്പംമാറി നിന്നേക്കുക, ആത്മരക്ഷയെ കരുതി. 

ഒരു ജന്തുവും അവരുടെ വർഗ്ഗത്തെ കൊന്നു തിന്നാറില്ല! സ്വന്തക്കാരന്റെ രക്തം ഊറ്റിക്കുടിക്കുന്നവരെ ആഫ്രിക്കൻ ഡെവിൾസ് എന്ന് വിളിച്ചൂടേ? വിളിക്കാം, അല്ലേ?

Friday, April 29, 2016

Read in CCV

ആന്ധ്ര പ്രദേശിൽ കത്തോലിക്കാ ബിഷപ്പിന്റെ നേരെ ക്രൂരമായ ആക്രമണം.  

Catholic bishop blindfolded, assaulted in Andhra Pradesh 

Wednesday, April 27, 2016

അഡ്വ. ഇന്ദുലേഖാ ജോസഫിനെ KCRM എന്തുകൊണ്ടു പിന്തുണയ്ക്കുന്നു....

[ഏപ്രില്‍ 7-ലെ കെ.സി.ആര്‍.എം. ഇലക്ഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തംഗീകരിച്ച പ്രസ്താവന]

KCRM ന്റെ 'ചര്‍ച്ച് ആക്ടി'നുവേണ്ടിയുള്ള സമരവഴിയില്‍ മുന്നില്‍ നില്‍ക്കുന്നവരിലൊരാളാണ്, വര്‍ഷങ്ങളായി ഇന്ദുലേഖാ ജോസഫ്. 'ചര്‍ച്ച് ആക്ട് പ്രവര്‍ത്തക' എന്നാണവര്‍ ഇപ്പോള്‍ അറിയപ്പെടുന്നതുതന്നെ. അഡ്വ. ഇന്ദുലേഖയും മുഴുവന്‍ കുടുംബാംഗങ്ങളും 2009 മുതല്‍ KCRM ന്റെ ഭാഗവും മുന്‍നിര പ്രവര്‍ത്തകരുമാണ്. 'ചര്‍ച്ച് ആക്ട്' എന്ന നിയമനിര്‍മ്മാണത്തിന്റെ അനിവാര്യതയെക്കുറിച്ച്, KCRM ന്റെയും അതുപോലുള്ള മറ്റു സ്വതന്ത്രസഭാസംഘടനകളുടെയും വേദികളില്‍ മാത്രമല്ല, അനവധി പൊതുവേദികളിലും സംസാരിക്കുകയും, പത്രപ്പരസ്യങ്ങളുപയോഗിച്ച് 'ചര്‍ച്ച് ആക്ട്' എന്ന ആശയത്തിന് ഏറെ പ്രചാരംനല്‍കുകയും ചെയ്തിട്ടുണ്ട്, അഡ്വ. ഇന്ദുലേഖാ ജോസഫ്.
'ചര്‍ച്ച് ആക്ട്' ലക്ഷ്യം വച്ച്, സഭയ്ക്കുള്ളില്‍നിന്ന് KCRM നൊപ്പം പ്രവര്‍ത്തിക്കുന്നതുകൊണ്ടുമാത്രമല്ല, ഞങ്ങള്‍ പൊതുവേ പുലര്‍ത്തുന്ന സംശുദ്ധമായ ഒരു രാഷ്ട്രീയകാഴ്ചപ്പാട് അവര്‍ പങ്കുവയ്ക്കുന്നു എന്നറിയാവുന്നതുകൊണ്ടുകൂടിയാണ്, അഡ്വ. ഇന്ദുലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നത്.
1. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മുഖമുദ്രതന്നെ അഴിമതിയായിരിക്കുന്നു. ഈ അഴിമതിരാഷ്ട്രീയത്തിനെതിരെ കര്‍മ്മധീരരായ ഒരു യുവനേതൃത്വം കേരളത്തിലുയര്‍ന്നു വരേണ്ടതുണ്ടെന്നു ഞങ്ങള്‍ കരുതുന്നു. മറ്റൊരു 'ആം ആദ്മി പാര്‍ട്ടി' കേരളത്തിലുദയംകൊള്ളണം. അഴിമതിക്കെതിരെ കേവലം അഞ്ചു വയസ്സുള്ളപ്പോള്‍ത്തന്നെ പാര്‍ലമെന്റിനുമുമ്പില്‍ നൃത്തംചവിട്ടി പ്രതിഷേധിച്ച ഇന്ദുലേഖയുടെ കേരളരാഷ്ട്രീയപ്രവേശനം അത്തരമൊരു രാഷ്ട്രീയപ്രബുദ്ധതയ്ക്കു തുടക്കമാകും എന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്.
2. ഇന്നത്തെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്, ഓരോ പാര്‍ട്ടിയും അതിനുണ്ടെന്നവകാശപ്പെടുന്ന ആദര്‍ശങ്ങളുടെയോ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനങ്ങളിലല്ലെന്നും; മറിച്ച്, അധികാരത്തിലേറാന്‍ പാര്‍ട്ടികളും നേതാക്കളും ആവിഷ്‌കരിക്കുന്ന അടവുനയങ്ങളുടെയും ഗൂഢതന്ത്രങ്ങളുടെയും ഒത്തുതീര്‍പ്പുതീരുമാനങ്ങളുടെയും അടിസ്ഥാനങ്ങളിലാണെന്നും എല്ലാവര്‍ക്കും അറിയാം. ജനനന്മയ്ക്കു പകരം അധികാരം ലക്ഷ്യംവയ്ക്കുന്ന ഇത്തരം ആഭാസരാഷ്ട്രീയത്തെ സംശുദ്ധരാഷ്ട്രീയംകൊണ്ട് ആദേശംചെയ്യാന്‍ സമയമായിരിക്കുന്നു. സംശുദ്ധരാഷ്ട്രീയത്തിനു നേതൃത്വംനല്‍കാന്‍, സ്വഭാവഗുണമുള്ള സംശുദ്ധവ്യക്തിത്വങ്ങള്‍ക്കേ കഴിയൂ. അനീതിക്കെതിരെ എത്ര ശക്തന്റെ മുമ്പിലും തലകുനിക്കാതെ പ്രവര്‍ത്തിച്ചുകാണിച്ചിട്ടുള്ള അഡ്വ. ഇന്ദുലേഖ കേരളത്തിലുദയം കൊള്ളാന്‍ പോകുന്ന സംശുദ്ധരാഷ്ട്രീയത്തിന്റെ തിളക്കമാര്‍ന്ന ഒരു പ്രതീകമായിരിക്കും എന്നു KCRM കരുതുന്നു.
3. കേരളത്തിലി്ന്ന് അരങ്ങേറുന്ന അക്രമരാഷ്ട്രീയത്തിനു മുഖ്യകാരണം, ഇവിടുത്തെ രാഷ്ട്രീയരംഗം പുരുഷാധിപത്യപരമാണ് എന്നതാണ്. ഇതിന് അയവുവരണമെങ്കില്‍, കഴിവും വ്യക്തിത്വവുമുള്ള സ്ത്രീരത്‌നങ്ങള്‍ ഈ രംഗത്തേക്കു കൂടുതലായി കടന്നുവരേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്കും അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ രാഷ്ട്രീയപ്രവേശം ഉത്തേജകമായിരിക്കും എന്ന പ്രതീക്ഷ ഞങ്ങള്‍ ക്കുണ്ട്.
4. ഓരോ പ്രദേശത്തിന്റെയും കുട്ടിരാജാവായി നീണാള്‍വാഴാനാഗ്രഹിച്ച് തിരഞ്ഞെടുപ്പുകളില്‍ സ്ഥിരം മത്സരിക്കാനും, തുടര്‍ന്ന് മക്കളെ നിര്‍ത്തി മത്സരിപ്പിക്കാനുമുള്ള ഒരു പ്രവണത രാഷ്ട്രീയനേതാക്കള്‍ക്കിടയില്‍ വളര്‍ന്നുവരുന്നു. പൂഞ്ഞാര്‍ നിയോജകമണ്ഡലവും അതിനൊരു അപവാദമല്ലല്ലോ. ജനാധിപത്യത്തെ തകര്‍ക്കുന്ന കുടുംബാധിപത്യ രാഷ്ട്രീയസംസ്‌കാരത്തിനറുതിവരുത്താന്‍ പുതിയ നേതൃത്വങ്ങള്‍ക്ക് അവസരമുണ്ടാകണം. അഡ്വ. ഇന്ദുലേഖയെ പിന്തുണയ്ക്കുന്നതിനു പിന്നില്‍ ഈ ലക്ഷ്യവും ഞങ്ങള്‍ ക്കുണ്ട്.
5. സ്വതന്ത്രചിന്തയും വ്യക്തിത്വവും കാഴ്ചപ്പാടും സ്വഭാവശുദ്ധിയുമുള്ളവരാരും നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയിലേക്കും കടന്നുവരാത്തതിനുകാരണം അവയെല്ലാം പഴകി ജീര്‍ണ്ണിച്ചുകഴിഞ്ഞു എന്നതാണ്. പരമ്പരാഗത കക്ഷിരാഷ്ട്രീയത്തിലുള്ള വിശ്വാസം സാധാരണ ജനങ്ങള്‍ക്കും നഷ്ടപ്പെട്ടുകഴിഞ്ഞു; മറ്റു പോംവഴിയില്ലാത്തതിനാല്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടുകുത്തുന്നുവെന്നേയുള്ളൂ. ഈ സാഹചര്യത്തില്‍ സംശുദ്ധവ്യക്തിത്വങ്ങളുടെയോ, അത്തരക്കാര്‍ രൂപംകൊടുക്കുന്ന പ്രസ്ഥാനങ്ങളുടെയോ രാഷ്ട്രീയപ്രവേശം ജനങ്ങള്‍ക്കു മുമ്പില്‍ പുതിയ വഴി തുറന്നുകൊടുക്കുന്നു. പൂഞ്ഞാറില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ. ഇന്ദുലേഖാ ജോസഫ്, കക്ഷിരാഷ്ട്രീയത്തിമിരം ബാധിക്കാത്ത സകലര്‍ക്കുംമുമ്പില്‍ പ്രതീക്ഷയുടെ പുതിയൊരു വഴി തുറക്കുകയാണെന്ന് KCRM കരുതുന്നു.
ഇങ്ങനെ, പുരോഹിത-മതരാഷ്ട്രീയത്തെ ചെറുത്ത്, ഇന്നഭിമുഖീകരിക്കുന്ന സാമുദായിക-വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനും, സംശുദ്ധവും അഴിമതിരഹിതവുമായ ഒരു രാഷ്ട്രീയസംസ്‌കാരത്തിന് കേരളത്തില്‍ തുടക്കംകുറിക്കാനും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ വിജയം ഉപകരിക്കും എന്ന് KCRM വിശ്വസിക്കുന്നു. അതുകൊണ്ട്, അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഈ പ്രസ്ഥാനം സര്‍വ്വാത്മനാ പിന്തുണയ്ക്കുകയാണ്. എല്ലാ മതവിഭാഗങ്ങളിലും രാഷ്ട്രീയ-സാമൂഹികവിഭാഗങ്ങളിലുമുള്ള സമാനചിന്താഗതിക്കാരോട് ഞങ്ങളോടൊപ്പം അണിചേരാനും അഡ്വ. ഇന്ദുലേഖാ ജോസഫിന് വോട്ടുചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.
- മാത്യു എം. തറക്കുന്നേല്‍

(കണ്‍വീനര്‍, കെ.സി.ആര്‍.എം. ഇലക്ഷന്‍ കമ്മിറ്റി)

Tuesday, April 26, 2016

ശ്രദ്ധിക്കുക, കേരളത്തിന്റെ കേജ്രിവാൾ ആകാനുള്ള ഈ പ്രതിഭയെ!

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സമ്മതിദായകർ ദയവായി ശ്രദ്ധിക്കുക, കേരളത്തിന്റെ കേജ്രിവാൾ ആകാനുള്ള ഈ പ്രതിഭയെ.
ഞാന്‍ എന്തിനു മത്സരിക്കുന്നു?
അഡ്വ. ഇന്ദുലേഖാ ജോസഫ്
1. അഴിമതിയും അനീതിയും ഇണചേര്‍ന്ന് ദാരിദ്ര്യത്തെ പ്രസവിക്കുന്നു. അഞ്ചാം വയസ്സില്‍ ഒരു ശിശുദിനപ്പുലരിയില്‍ പാര്‍ലമെന്റിനുമുമ്പില്‍ ഞാന്‍ അഴിമതിക്കെതിരെ കുറിച്ച അങ്കം കണ്ണകിയുടെ കരുത്തോടെ ആജീവനാന്തം തുടരാന്‍.
2. അതിസമര്‍ത്ഥരും നല്ലവരുമായ മക്കളെ ഏതെങ്കിലും മാതാപിതാക്കള്‍ ഇന്നു രാഷ്ട്രീയത്തിലേക്ക് പറഞ്ഞുവിടുമോ? അതുകൊണ്ടു മാലാഖാമാര്‍ അറച്ചു നില്‍ക്കുന്നിടത്തേക്കു ചെകുത്താന്‍മാര്‍ ഇരച്ചുകയറുന്നു. ഒപ്പം - രാഷ്ട്രീയക്കാര്‍ക്കും വേണ്ടേ ഒരു പെന്‍ഷന്‍ പ്രായം? കഴിവും നന്മയുള്ള യുവതീയുവാക്കള്‍ രാഷ്ട്രീയത്തിലേക്കു കടന്നുവരണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍.
3. കണിശ്ശമായും ഒരാള്‍ രണ്ടുവട്ടത്തില്‍ കൂടുതല്‍ എം.എല്‍.എ. സ്ഥാനത്തും മന്ത്രിസ്ഥാനത്തും ഇരിക്കരുത്. പരിചയത്തേക്കാള്‍ പ്രധാനം പ്രതിഭയാണ്. പ്രതിഭയുള്ളവര്‍ അതിവേഗം ജോലി പഠിച്ചെടുത്തുകൊള്ളും. അതുപോലെ, എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളും നിയമംമൂലം നിരോധിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന 'മീറ്റ് ദി കാന്‍ഡിഡേറ്റ്' പ്രോഗ്രാമിലൂടെയും, മാധ്യമങ്ങള്‍ കൊടുക്കുന്ന സൗജന്യ അവസരങ്ങളിലൂടെയും ജനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടട്ടെ. ഇതു നാടിനെ ധനാധിപത്യത്തില്‍നിന്നു ജനാധിപത്യത്തിലേക്കു നയിക്കും. ഞാനൊരു എം.എല്‍.എ. ആയാല്‍ ഈ ആശയങ്ങള്‍ ആസേതുഹിമാചലം മാറ്റൊലിക്കൊള്ളിക്കും.
4. എന്റെ നിയോജകമണ്ഡലത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ആഫീസുകളില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ - നീതി ലഭിച്ചില്ലെങ്കില്‍ മാത്രം - അവരോടൊപ്പം പോലീസ് സ്റ്റേഷന്റെ മുമ്പില്‍പോലും കുത്തിയിരിക്കാന്‍ ഞാനുണ്ടാവും.
5. 'ചര്‍ച്ച് ആക്ട്' എന്ന ആശയത്തിന്റെ രക്തസാക്ഷിയാണ് ഞാന്‍. 'ചര്‍ച്ച് ആക്ട്', ആത്മീയനേതൃത്വം പുരോഹിതന്മാര്‍ക്കും പള്ളി സ്വത്തുഭരണം വിശ്വാസികള്‍ക്കും വ്യവസ്ഥ ചെയ്യുന്നു. ഈ ആശയം ഞങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ അവരുടെ കോളേജില്‍നിന്ന് എന്നെ പുറത്താക്കി. വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് വിലപ്പെട്ട മൂന്നു വര്‍ഷം നഷ്ടപ്പെട്ടു. അതെ, ചരിത്രത്തിലെന്നും പുതിയ ആശയങ്ങള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, പൂഞ്ഞാറിലെ ഇലക്ഷന്‍ ഇക്കുറി, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഗവണ്‍മെന്റിനു ശിപാര്‍ശ ചെയ്ത 'ചര്‍ച്ച് ആക്ടി' ന്റെ ഒരു രഹസ്യഹിതപരിശോധനയായി മാറണമെന്ന് ഞാനാഗ്രഹിക്കുന്നു. ഞാന്‍ എം.എല്‍.എ. ആയാല്‍, 'ചര്‍ച്ച് ആക്ട്' പാസാക്കുന്നതിനുവേണ്ടി കേരളനിയമസഭയില്‍ ജീവന്‍മരണ പോരാട്ടം നടത്തും.
6. കേരളത്തിലി്ന്ന് അരങ്ങേറുന്ന അക്രമരാഷ്ട്രീയത്തിനു മുഖ്യകാരണം, ഇവിടുത്തെ രാഷ്ട്രീയരംഗം പുരുഷാധിപത്യപരമാണ് എന്നതാണ്. ഇതിന് അയവുവരണമെങ്കില്‍, കഴിവും വ്യക്തിത്വവുമുള്ള സ്ത്രീരത്‌നങ്ങള്‍ ഈ രംഗത്തേക്കു കൂടുതലായി കടന്നുവരേണ്ടതുണ്ട്.
7. കല്ലിട്ടും കല്ല്യാണമുണ്ടും നാടമുറിച്ചും നാടുചുറ്റലായിരിക്കരുത്, ഒരു എം.എല്‍.എയുടെ ജോലി. അയാള്‍ ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിച്ച് പരിഹാരമുണ്ടാക്കണം. കല്ലിടാനും നാടമുറിക്കാനും തദ്ദേശവാസികളായ കൊച്ചുകുട്ടികളില്‍നിന്നു നറുക്കു വീഴുന്ന ആളെ തിരഞ്ഞെടുക്കുക. കലുങ്ക് പണിയുന്നിടത്തും പാലം പണിയുന്നിടത്തും റോഡ് പണിയുന്നിടത്തും ആണ് എം.എല്‍.എ. ഉണ്ടാവേണ്ടത്.
8. മീനച്ചിലാറ്റിലൂടെ തേനും പാലും ഒഴുക്കാമെന്നൊന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല. ഒരു കാര്യം ഞാന്‍ ഉറപ്പു തരാം, നിങ്ങളുടെ ചോരയുടെയും വിയര്‍പ്പിന്റെയും ആകെത്തുകയായ നികുതിപ്പണത്തില്‍നിന്ന് ഒരു നയാപൈസ ഞാന്‍ മോഷ്ടിക്കില്ല.
ഫോണ്‍: 9446561252
ആര്ക്കും മനസ്സിലാകാത്ത പഴകിപ്പോയ പ്രത്യയശാസ്ത്രങ്ങളോ താത്ക്കാലിക നേട്ടങ്ങൾ ലക്‌ഷ്യം വച്ചുള്ള വാചകക്കസർത്തുകളോ നാട്ടുകാർക്ക് ഒരു നന്മയും ചെയ്യില്ല എന്ന് ഇത്രയും നാളത്തെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് പടയോട്ടങ്ങൾ പഠിപ്പിച്ചു കഴിഞ്ഞു. തന്ത്രമല്ല, ആത്മാർഥതയാണ് സ്ഥാനാര്ഥികളിൽ നാം തിരയേണ്ടത്. അതുള്ളവർ വിശ്വാസവഞ്ചകരുടെ ഒരു പാർട്ടിയെയും ആശ്രയിക്കാതെ ഇറങ്ങിയിരിക്കുന്നവർ മാത്രമാണ്. ഇത്തരക്കാരെ തിരിച്ചറിയാൻ പോലും കഴിയാത്തവിധം സമ്മതിദായകരുടെ മനസ്സുകൾ കളങ്കപ്പെട്ടുപോയി എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. കാശും താത്ക്കാലിക മോടികളും കാണിച്ച് അവരെ സ്വാധീനിക്കാൻ സ്ഥിരം വോട്ടുപിടുത്തക്കാർക്ക് സാധിക്കുന്നത് അതുകൊണ്ടാണ്. വേണമെന്നുണ്ടെങ്കിൽ അതിനൊരു മാറ്റം വരുത്താനാവും എന്നതാണ് ഡൽഹിയിൽ നിന്നുള്ള പാഠം. ഇത്തവണ വോട്ടു ചോദിക്കുന്നവരിൽ 90% വും സ്വന്തം അഹത്തിന്റെ തേരാളികളാണ്. ഇതുവരെ കളിച്ച നാടകത്തിന്റെ ബാക്കി കളിക്കാനാണ് അവർ കാത്തിരിക്കുന്നത്. അതനുവദിക്കരുത് എന്നാണ് ഇന്ദുലേഖയെപ്പോലുള്ളവർ പറയുന്നത്.
പ്രത്യയ ശാസ്ത്രം എന്നാൽ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഒരു സംവിധാനത്തിന്റ നട്ടെല്ലാണ്, അതിനു ആധാരമായി നില്ക്കേണ്ട ആശയങ്ങളും അവയ്ക്ക് ചേരുന്ന പെരുമാറ്റരീതികളുമാണ്. നമ്മുടെ സ്ഥിരം പാർട്ടികളിൽ ഏതിനാണ് ഇതൊക്കെ അല്പമെങ്കിലും ഉള്ളത്?അധികാരപ്രമത്തതയും കളവും കൊലയും പ്രവര്ത്തനശൈലിയായി തീർന്നിരിക്കുന്ന എല്ലാ പഴയ ആൾക്കാരെയും ഒറ്റപ്പെടുത്താനാവില്ലെങ്കിൽ നമ്മൾ നശിക്കുകയെ ഉള്ളൂ. ഈ അവസരം കളഞ്ഞുകുളിച്ചാൽ കേരളത്തിന്റെ ഭാവിതന്നെ നമ്മെ കൈവിട്ടുപോകും.

Sunny Kuriakose ഒരു MLA യോ MP യോ കാലാവധി കഴിഞ്ഞാൽ ഈ കാലയളവിൽ അയാൾ നേടിയ സ്വത്തിനെ കുറിച്ച് ഓടിറ്റ് ചെയ്യണം കഴിയുമെങ്കിൽ CAG തന്നെ. ഇപ്പോൾ അതിനുള്ള വ്യവസ്ഥ ഉണ്ടോ എന്നറിയില്ല. നാമ നിര്ദേശ പത്രിക സമർപ്പിക്കുമ്പോൾ ഒരു Affidavit ഉം Income Tax Return ഉം ഫയൽ ചെയ്യാറാണ് പതിവ്. പക്ഷെ അതിലെ വസ്തുതകളെ കുറിച്ച് ആരും അന്വഷിക്കാറില്ല. അതുപോലെ തന്നെ ഏതെങ്കിലും മന്ത്രി സാമ്പത്തീക അഴിമതിക്ക് ശിക്ഷിക്കപ്പെട്ടാൽ ആ മൊത്തം പണവും പലിശയും ഈടാക്കുവാനുള്ള നിയമം ഉണ്ടാക്കണം. അല്ലാതെ 1000 കോടി രൂപയുടെ അഴിമതി കാണിച്ച ലാലു പ്രസാദിന് കൊടുത്ത ശിക്ഷപോലെ 25 ലക്ഷം രൂപ പിഴയും ഏതാനും വര്ഷത്തെ തടവും മാത്രം ആകരുത്.

ഞാന്‍ എന്തിനു മത്സരിക്കുന്നു?


അഡ്വ. ഇന്ദുലേഖാ ജോസഫ്


1. അഴിമതിയും അനീതിയും ഇണചേര്‍ന്ന് ദാരിദ്ര്യത്തെ പ്രസവിക്കുന്നു. അഞ്ചാം വയസ്സില്‍ ഒരു ശിശുദിനപ്പുലരിയില്‍ പാര്‍ലമെന്റിനുമുമ്പില്‍ ഞാന്‍ അഴിമതിക്കെതിരെ കുറിച്ച അങ്കം കണ്ണകിയുടെ കരുത്തോടെ ആജീവനാന്തം തുടരാന്‍.
2. അതിസമര്‍ത്ഥരും നല്ലവരുമായ മക്കളെ ഏതെങ്കിലും മാതാപിതാക്കള്‍ ഇന്നു രാഷ്ട്രീയത്തിലേക്ക് പറഞ്ഞുവിടുമോ? അതുകൊണ്ടു മാലാഖാമാര്‍ അറച്ചു നില്‍ക്കുന്നിടത്തേക്കു ചെകുത്താന്‍മാര്‍ ഇരച്ചുകയറുന്നു. ഒപ്പം - രാഷ്ട്രീയക്കാര്‍ക്കും വേണ്ടേ ഒരു പെന്‍ഷന്‍ പ്രായം? കഴിവും നന്മയുള്ള യുവതീയുവാക്കള്‍ രാഷ്ട്രീയത്തിലേക്കു കടന്നുവരണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍.
3. കണിശ്ശമായും ഒരാള്‍ രണ്ടുവട്ടത്തില്‍ കൂടുതല്‍ എം.എല്‍.എ. സ്ഥാനത്തും മന്ത്രിസ്ഥാനത്തും ഇരിക്കരുത്. പരിചയത്തേക്കാള്‍ പ്രധാനം പ്രതിഭയാണ്. പ്രതിഭയുള്ളവര്‍ അതിവേഗം ജോലി പഠിച്ചെടുത്തുകൊള്ളും. അതുപോലെ, എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളും നിയമംമൂലം നിരോധിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന 'മീറ്റ് ദി കാന്‍ഡിഡേറ്റ്' പ്രോഗ്രാമിലൂടെയും, മാധ്യമങ്ങള്‍ കൊടുക്കുന്ന സൗജന്യ അവസരങ്ങളിലൂടെയും ജനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടട്ടെ. ഇതു നാടിനെ ധനാധിപത്യത്തില്‍നിന്നു ജനാധിപത്യത്തിലേക്കു നയിക്കും. ഞാനൊരു എം.എല്‍.എ. ആയാല്‍ ഈ ആശയങ്ങള്‍ ആസേതുഹിമാചലം മാറ്റൊലിക്കൊള്ളിക്കും.
4. എന്റെ നിയോജകമണ്ഡലത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ആഫീസുകളില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ - നീതി ലഭിച്ചില്ലെങ്കില്‍ മാത്രം - അവരോടൊപ്പം പോലീസ് സ്റ്റേഷന്റെ മുമ്പില്‍പോലും കുത്തിയിരിക്കാന്‍ ഞാനുണ്ടാവും.
5. 'ചര്‍ച്ച് ആക്ട്' എന്ന ആശയത്തിന്റെ രക്തസാക്ഷിയാണ് ഞാന്‍. 'ചര്‍ച്ച് ആക്ട്', ആത്മീയനേതൃത്വം പുരോഹിതന്മാര്‍ക്കും പള്ളി സ്വത്തുഭരണം വിശ്വാസികള്‍ക്കും വ്യവസ്ഥ ചെയ്യുന്നു. ഈ ആശയം ഞങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ അവരുടെ കോളേജില്‍നിന്ന് എന്നെ പുറത്താക്കി. വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് വിലപ്പെട്ട മൂന്നു വര്‍ഷം നഷ്ടപ്പെട്ടു. അതെ, ചരിത്രത്തിലെന്നും പുതിയ ആശയങ്ങള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, പൂഞ്ഞാറിലെ ഇലക്ഷന്‍ ഇക്കുറി, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഗവണ്‍മെന്റിനു ശിപാര്‍ശ ചെയ്ത 'ചര്‍ച്ച് ആക്ടി' ന്റെ ഒരു രഹസ്യഹിതപരിശോധനയായി മാറണമെന്ന് ഞാനാഗ്രഹിക്കുന്നു. ഞാന്‍ എം.എല്‍.എ. ആയാല്‍, 'ചര്‍ച്ച് ആക്ട്' പാസാക്കുന്നതിനുവേണ്ടി കേരളനിയമസഭയില്‍ ജീവന്‍മരണ പോരാട്ടം നടത്തും.
6. ക്‌നാനായ കത്തോലിക്കാ സഹോദരങ്ങളുടെയിടയില്‍ നിലനില്ക്കുന്ന രക്തശുദ്ധിയുടെ പേരിലുള്ള സമുദായഭ്രഷ്ട് ക്രൈസ്തവസമുദായത്തിനു മാത്രമല്ല, 21-ാം നൂറ്റാണ്ടിനുതന്നെ അപമാനമാണ്. ഞാന്‍ ഒരു ങഘഅ ആയാല്‍, പ്രസ്തുത അനാചാരം നിയമംമൂലം നിരോധിക്കാന്‍ നിയമസഭയില്‍ പരമാവധി പരിശ്രമിക്കും.
7. കല്ലിട്ടും കല്ല്യാണമുണ്ടും നാടമുറിച്ചും നാടുചുറ്റലായിരിക്കരുത്, ഒരു എം.എല്‍.എയുടെ ജോലി. അയാള്‍ ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിച്ച് പരിഹാരമുണ്ടാക്കണം. കല്ലിടാനും നാടമുറിക്കാനും തദ്ദേശവാസികളായ കൊച്ചുകുട്ടികളില്‍നിന്നു നറുക്കു വീഴുന്ന ആളെ തിരഞ്ഞെടുക്കുക. കലുങ്ക് പണിയുന്നിടത്തും പാലം പണിയുന്നിടത്തും റോഡ് പണിയുന്നിടത്തും ആണ് എം.എല്‍.എ. ഉണ്ടാവേണ്ടത്.
8. മീനച്ചിലാറ്റിലൂടെ തേനും പാലും ഒഴുക്കാമെന്നൊന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല. ഒരു കാര്യം ഞാന്‍ ഉറപ്പു തരാം, നിങ്ങളുടെ ചോരയുടെയും വിയര്‍പ്പിന്റെയും ആകെത്തുകയായ നികുതിപ്പണത്തില്‍നിന്ന് ഒരു നയാപൈസ ഞാന്‍ മോഷ്ടിക്കില്ല.
ഫോണ്‍: 9446561252


Monday, April 25, 2016

ദളിത ക്രിസ്ത്യാനികളും വർണ്ണ ക്രിസ്ത്യാനികളുടെ ജാതീയതയും

AMERICA  25-Apr-2016


ദളിത ക്രിസ്ത്യാനികളും വർണ്ണ ക്രിസ്ത്യാനികളുടെ ജാതീയതയും  

(ഏതാനും വർഷങ്ങൾ മുമ്പ് ഈ ലേഖനം ഞാൻ അല്മായ ശബ്ദത്തിൽ പ്രസിദ്ധീകരിച്ചതാണ്. കുറച്ചുകൂടി മോഡിഫൈ ചെയ്ത് ' വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ ചുറ്റുപാടുകളിൽ സഭയെ വിലയിരുത്താൻ ഈ ലേഖനം പ്രയോജനപ്പെടുമെന്നും വിശ്വസിക്കുന്നു.)

By ജോസഫ് പടന്നമാക്കൽ

ഭാരതത്തിൽ നടപ്പിലുള്ള ജാതിവ്യവസ്ഥ നിയമവിരുദ്ധമെങ്കിലും ഇത് സമൂഹത്തിന്‍റെ അടിത്തട്ടുവരെ വേരുറച്ചെതെന്നുള്ളതാണു സത്യം. ഉയര്‍ന്നവനെന്നു ചിന്തിക്കുന്ന ഒരുവന്‍റെ മനസ്സിലെ ചിത്തഭ്രമവും. ദളിതരെന്നു പറയുന്ന വിഭാഗത്തെ സമൂഹം മൊത്തം താഴെനിരയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. എക്കാലവും അവരുടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന അവസ്ഥയാണു ഭാരതഭൂമിയിൽ നാം കാണുക. ഈ സാമൂഹിക വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി അധകൃതരായ ഹിന്ദുജനത ക്രിസ്തുമതത്തിൽ ചേർന്നു. മുക്കുവക്കുടിലിലെ യേശുവിന്‍റെ സഭയില്‍വന്ന ഇവർ ‍എന്തു നേടി? സവര്‍ണ്ണ ക്രിസ്ത്യാനികളെന്ന മറ്റൊരു ഭീകരജീവിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. ഇരുപത്തിയഞ്ച് മില്ല്യൻ ക്രിസ്ത്യാനികളിൽ ഏകദേശം എഴുപത്തിയഞ്ചു ശതമാനവും ദളിതരാണ്. 


സഭയോടു  ചൊദിക്കുവാനുള്ളത് ഒരേയൊരു ചോദ്യം. നൂറ്റാണ്ടുകളായി മതം മാറി ക്രിസ്ത്യാനികളായി ജീവിക്കുന്ന ദളിതരുടെ ജീവിത നിലവാരം ഹൈന്ദവ ദളിതർക്കു തുല്യമോ? ഈ നീണ്ടകാലയളവിൽ  സഭ അവർക്കായി എന്തുചെയ്തു? ഭാരത സഭയിലെ എഴുപതു ശതമാനം വരുന്ന ദളിത്  ക്രിസ്ത്യാനികൾ  സഭയുടെ ഘടകമല്ലെന്നുള്ളതും സത്യമാണ്. സഭയി ദളിത്  ക്രിസ്ത്യാനികളുടെ പങ്കാളിത്തമെന്തെന്നും വ്യക്തമല്ല. ദളിതരോടുള്ള വിവേചനം എന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനുത്തരവാദി ഹൈന്ദവമാമൂലുകളും തത്ത്വങ്ങളുമാണെന്ന്  പറഞ്ഞ്  സഭ കൈകഴുകുന്നതു ശോചനീയമാണ്.


"ദളിതക്രിസ്ത്യാനി" എന്ന പദം തന്നെ തെറ്റാണ്. 'സിറോമലബാർ  സഭയിൽ വിവേചനമില്ല, സഭയിലെ വിശ്വാസികൾ ഒന്നുപോലെയെന്നു' ക്രിസ്ത്യൻ ബിഷപ്പുമാരും നേതൃത്വവും  അവകാശപ്പെടുന്നു. ക്രിസ്തുവചനമനുസരിച്ചു സുന്ദരമായ തത്ത്വം. ഇങ്ങനെ ബ്രാഹ്മണരും അവരുടെ ചതുർവേദങ്ങളും പറയും. 'ദളിതർ ബ്രഹ്മാവിന്‍റെ ഒരേ അവയവങ്ങളുടെ ഭാഗമാണ്. കാരണം ഒരു ശരീരത്തിന്  എല്ലാ അവയവങ്ങളും ഒന്നായ ആവശ്യംപോലെ ദളിതരും സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണ്.' അങ്ങനെ തത്ത്വങ്ങൾക്കു യാതൊരു കുറവുമില്ല. കർദ്ദിനാൾ ജോർജ് ആലഞ്ചേരി സഭയിൽ ജാതിവ്യവസ്ഥയില്ലെന്നു കൂടെ കൂടെ പറയാറുണ്ട്‌. സത്യവിരുദ്ധമായി ലോകത്തെ തെറ്റിധരിപ്പിച്ചുകൊണ്ട്  ദളിതരുടെ കണ്ണിൽ പൊടിയിടുന്ന ഒരു പ്രസ്താവനയാണിതെന്നു അദ്ദേഹം മനസിലാക്കുന്നില്ല. തത്ത്വത്തിൽ  സമത്വം എന്ന ഭാവന സഭ അംഗീകരിക്കുന്നുണ്ടെന്നു സമ്മതിക്കാം. എന്നാൽ,‍ പരസ്പര വിരുദ്ധമായി തികച്ചും പുരോഹിതരുൾപ്പടെ ക്രിസ്ത്യസമൂഹം ഇന്നും ദളിതരെ താണവരായിത്തന്നെ കാണുന്നു. ദളിതരോടുള്ള വിവേചനപരമായ സഭയുടെ നയങ്ങൾ ക്രിസ്തു തത്ത്വങ്ങളെത്തന്നെ കാറ്റിൽ പറപ്പിച്ചുകഴിഞ്ഞു. ക്രിസ്ത്യാനിയായി മാഗം കൂടിയവരുടെ നിലവാരം ജാതി വ്യവസ്ഥകളിൽ  അടിമകളായി അവ ജീവിച്ചിരുന്ന കാലങ്ങളെക്കാൾ  കഷ്ടമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാർഗം കൂടിയ ക്രിസ്ത്യാനികളുടെ നിലവാരം സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലത്തെക്കാൾ ‍എത്രമാത്രം ഉയന്നുവെന്നു സഭാ നേതൃത്വത്തിനു  വ്യക്തമാക്കാമോ ? 



ക്രിസ്ത്യൻദളിതർ   ഹിന്ദുമതത്തിലായിരുന്നപ്പോഴും ഉയർന്ന ജാതികളുടെ ബലിയാടുകളായിരുന്നു. ക്രിസ്തുമതത്തിലേക്കു  ചേർന്നത്   ഹിന്ദുമൌലികവാദികളുടെ വർണ്ണ വ്യവസ്ഥയിനിന്നു രക്ഷനേടുവാനായിരുന്നു. ക്രിസ്ത്യാനിപ്രഭുക്കന്മാർ  തങ്ങളെ  തുല്യമായി പരിഗണിക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ തങ്ങളുടെ സ്വപ്നങ്ങളെല്ലാം പാഴായി. എഴുതുവാനും വായിക്കുവാനും അറിയാവുന്നവർപോലും ഇന്നും ഇവരുടെ ഇടയിൽ കുറവാണ്.            

മതപരിവര്‍ത്തനം ചെയ്ത ദളിതകൃസ്ത്യാനികൾ ഇന്നും ഹിന്ദു ഭീകരവാദികളില്‍നിന്നു പീഡനം സഹിക്കുന്നുണ്ട്. ഇവരുടെ നിലനില്‍പ്പുതന്നെ സവർ‍ണ്ണ ക്രിസ്ത്യാനികളോടും ഹിന്ദു ഭീകര വർ‍ഗീയവാദികളോടും ഒരുപോലെ ഏറ്റുമുട്ടേണ്ട ഗതികേടിലാണ്. തീണ്ടൽ‍ജാതിയില്‍നിന്നും സമത്വം വിഭാവനചെയ്യുന്ന ക്രിസ്തുമതത്തിൽ വന്നകാലംമുതൽ സവര്‍ണ്ണ ക്രിസ്ത്യാനികളുടെ അവഗണന ദളിത ക്രിസ്ത്യാനികൾ അനുഭവിച്ചുവെന്നാണു സത്യം.ആദ്യകാലങ്ങളിൽ മതപരിവര്‍ത്തനം ചെയ്തവര്‍ക്കായി തുണിയും വസ്ത്രവും അമേരിക്കൻ പാൽപ്പൊടിയും വിതരണമുണ്ടായിരുന്നു. വിദേശത്തുനിന്നു വരുന്ന ഇത്തരം ഭക്ഷ്യോത്പ്പന്നങ്ങൾ കരിംച്ചന്തയിൽ വിറ്റു മെത്രാന്മാരും പള്ളിയും അരമനക്കു മുതലു കൂട്ടിയിരുന്നു.


മതം മാറിയതുകൊണ്ടു ഹിന്ദുമതത്തിലെ മൌലിക വാദികളായവർ ദളിതരുടെ ഭവനങ്ങളിൽ കൊള്ളയടി, കൊല, ബലാല്‍സംഗം മുതലായവ‍ നിത്യസംഭവങ്ങളാക്കി. ഇങ്ങനെ ദുരിതം അനുഭവിച്ചുവരുന്ന ദളിത ക്രിസ്ത്യാനികളെ പള്ളി ഒരു വിധത്തിലും സഹായിക്കുകയില്ല. കടുംദാരിദ്ര്യമുള്ള ദളിതര്‍ക്കുപോലും സഭയുടെ ഹോസ്പ്പിറ്റലിൽ മനുഷ്യത്വത്തിന്‍റെ പേരിലെങ്കിലും ചീകത്സ നല്‍കാതെ കണ്ണടക്കുകയാണ് പതിവ്. ഹോസ്പിറ്റല്‍പോലും അമിതമായി പണം ഈടാക്കി സവര്‍ണ്ണര്‍ക്കു മാത്രമുള്ളതായി. 


സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടനയുണ്ടാക്കിയപ്പോൾ ഹിന്ദു ദളിതരെപ്പോലെ ക്രിസ്ത്യാനിയിലെ ഈ അവശര്‍ക്കും തുല്ല്യഅവകാശം നല്കുവാനായിരുന്നു അന്നു നക്കലു തയ്യാറാക്കിയത്. അതായത്, ക്രിസ്ത്യന്‍ദളിതരെയും ഷെഡ്യൂള്‍ഡു വിഭാഗത്തിലുള്‍പ്പെടുത്തുന്ന ഒരു ഭരണഘടന. മനുഷ്യരെല്ലാം ഒന്നാണെന്നു വാദിക്കുന്ന അന്നത്തെ ക്രിസ്ത്യൻസമുദായ നേതൃത്വം ക്രിസ്ത്യാനികളായ ദളിതര്‍ക്കുള്ള സംവരണം നിരസിച്ചുകൊണ്ടു ഇല്ലാതാക്കി. ജാതിതിരിവു ക്രിസ്ത്യന്‍ മതത്തിലില്ലെന്നു നെഹ്രുവിനെയും അംബേദ്ക്കർ മുതലായ ഭാരതശില്‍പ്പികളെയും ബോധ്യപ്പെടുത്തി വിശ്വസിപ്പിച്ചു. അന്നുള്ള ക്രിസ്ത്യൻസമുദായ നേതൃത്വമാണ്, ദളിത് ക്രിസ്ത്യാനി‍ക്കു ലഭിക്കേണ്ട അവകാശങ്ങളെ മുളയിലേതന്നെ നുള്ളിക്കളഞ്ഞതും. അങ്ങനെ അവർ ദളിത്ക്രിസ്ത്യാനികളുടെ കഞ്ഞിയിൽ കല്ലുവാരിയിട്ടു. കിട്ടേണ്ട ആനുകൂല്യങ്ങളെ അവര്‍ക്കു നഷടപ്പെടുത്തി. ക്രിസ്ത്യാനികളായ ദളിതർ തങ്ങളുടെ ഹൈന്ദവമൂല്യങ്ങളെ ഇല്ലായ്മ ചെയ്തതുമൂലം ഷെഡ്യൂള്‍ഡു സമുദായക്കാര്‍ക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നഷ്ടപ്പെട്ടു. പിന്നോക്ക സമുദായ പട്ടികയിലാക്കുവാനുള്ള കാരണം അക്കാലത്തെ ബിഷപ്പുമാരുടെ ഇത്തരം അബദ്ധ പ്രഖ്യാപനങ്ങളാണ്. പരിണതഫലമോ, സര്‍ക്കാരില്‍നിന്നും എല്ലാ ആനൂകൂല്യങ്ങളും ഹിന്ദുദളിതർ ഉപയോഗപ്പെടുത്തി അഭിവൃത്തി പ്രാപിച്ചു. ക്രിസ്ത്യന്‍ദളിതർ അറുപതുകൊല്ലങ്ങളോളം പുറകോട്ടു പോയി. അവരിന്നും അവശതയനുഭവിക്കുന്ന വിഭാഗങ്ങളായി തെരുവുകളില്‍വരെ കണ്ണുനീരും അര്‍ദ്ധ പട്ടിണിക്കാരുമായി കഴിയുന്നു. ഇവരുടെ ദു:ഖാവസ്ഥയിൽ സഭാ നേതൃത്വത്തിനു പങ്കുണ്ടെങ്കിലും അഭിനവ പീലാത്തോസ്മാരെപ്പോലെ പുരോഹിതമതം കൈകഴുകയാണ്. മെത്രാന്മാരുടെ അധീനതയിലുള്ള കോര്‍പ്പറെറ്റു സ്ഥാപനങ്ങളിൽ ‍ദളിതർക്ക്  അര്‍ഹതയുണ്ടെങ്കിലും മെച്ചമായ ഉദ്യോഗം കൊടുക്കുവാൻ തയ്യാറാവുകയില്ല. തുണിയലക്ക്, കുശിനി, ശിപായി എന്നീ തുറകളിലുള്ള‍ ജോലി കൊടുത്തെങ്കിലായി. സര്‍ക്കാരിലുള്ള‍ ജോലിക്കും ക്രിസ്ത്യാനി എന്ന വ്യക്തിത്വംകൊണ്ടു മെറിറ്റിലും മത്സരിക്കണം. 


ദളിത്‌ ക്രിസ്ത്യാനികളിൽ കൂടുതലും ലത്തീന്‍ റീത്തില്‍പ്പെട്ടവരാണ്. കുലത്തൊഴിലായ മത്സ്യം പിടിച്ച് വിറ്റും ഭൂരിഭാഗവും ഉപജീവനം നടത്തുന്നു. പതിനാറും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ക്രിസ്ത്യന്‍ മിഷ്യണറിമാർ ഹിന്ദുജാതികളിൽനിന്നും ഇവരെ മതപരിവര്‍ത്തനം ചെയ്തു. പാശ്ചാത്യ മിഷ്യണറിമാര്‍ക്ക് അന്ന് ഇവിടെയുണ്ടായിരുന്ന ജാതി വ്യവസ്ഥകളെപ്പറ്റി വ്യക്തമായി അറിവില്ലായിരുന്നു. ഭാരത സര്‍ക്കാര്‍ ഇവരെ ഓ ബി സി ഗണത്തില്‍ ഉള്‍പ്പെടുത്തി. സത്യത്തിൽ ജാതിവ്യവസ്ഥ ഉയര്‍ന്ന ജാതികളില്‍നിന്നും ഹിന്ദു ദളിതരുടെയിടയില്‍ ഉണ്ടായിരുന്നതിനെക്കാൾ ക്രിസ്ത്യൻ-ദളിതരുടെയിടയിൽ പകര്‍ന്നു പിടിച്ചിരുന്നു. സുറിയാനി കത്തോലിക്കരും സുറിയാനി ഓര്‍ത്തോഡോക്സ്കാരും ദളിതരുടെമേല്‍ ബ്രാഹ്മണത്വം നടിച്ചുകൊണ്ട് അവരെ പീഡിപ്പിച്ചുകൊണ്ടുമിരുന്നു. 


കേന്ദ്രം ഭരിക്കുന്നവർ കുറ്റവാളികളുടെ കുറ്റകൃത്യങ്ങളെ പരമാവധി രഹസ്യമായി സൂക്ഷിക്കുന്നതിനു ശ്രമിക്കുന്നുണ്ടെങ്കിലും ഹിന്ദുപുരോഹിത വര്‍ഗത്തിന്‍റെ തദ്ദേശവാസികളായ ദളിതരോടുള്ള പീഡനം ഇന്നും ലോകവാര്‍ത്തകളില്‍,‍ നിറഞ്ഞിരിക്കുന്നതായി കാണാം. ഗുജറാത്തും ബീഹാറും ഈ കൊലയാളികളുടെ ഗള്‍ഫാണ്. ഇരയാകുന്നത് ആയിരക്കണക്കിനു ദളിതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും നിഷ്കളങ്കരായ കന്യസ്ത്രികളും പുരോഹിതരും. കരംചെടുവിലും ചുന്ദൂരിലും ദളിതർ‍ക്കെതിരെ നടന്ന ഭീകരാക്രമത്തിൽ  ഇരയായയതു കൂടുതലും ദളിത ക്രിസ്ത്യാനികളായിരുന്നു. ദളിതർക്കെതിരെയുള്ള സാമൂഹിക വ്യവസ്തക്കെതിരെ നിയമങ്ങളും ശരിയായി പരിരക്ഷ നല്‍കുന്നില്ലായെന്നുള്ളതും പരിതാപകരമാണ്. ദളിത് ക്രിസ്ത്യാനികളും ദളിത് മുസ്ലിങ്ങളും ഒരുപോലെ തുല്ല്യ പൌരാവകാശങ്ങള്‍ക്കായി പതിറ്റാണ്ടുകളായി സമരം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല. ഭരണഘടനയ്ക്കു മാറ്റം വരുത്തി ദളിത ക്രിസ്ത്യാനികളെ ഷെഡ്യൂൾഡ് കാസ്റ്റിലുള്‍പ്പെടുത്തുവാനായി ബില്ലുകള്‍ അവതരിപ്പിക്കുന്ന സമയം പലവിധ സാങ്കേതിക കാരണങ്ങൾകൊണ്ട് ബില്ലവതരണം പരാജയപ്പെടുന്നതായും കാണുന്നു. ഉയര്‍ന്ന ജാതികളിൽനിന്നുമുള്ള എതിർപ്പ് ഒരു കാരണമാണ്.


ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷമായ ദളിതക്രിസ്ത്യാനികള്‍ക്കു പ്രതീക്ഷിക്കാവുന്ന തൊഴിലവസരങ്ങളുള്ളതു ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ്. പുരോഹിതര്‍ക്കും പിന്‍വാതിലില്‍ക്കൂടി കോഴ നല്‍കുന്നവരുടെ മക്കള്‍ക്കും ജോലിനല്‍കുന്ന സങ്കേതങ്ങളിൽ തകര്‍ന്നു ജീവിക്കുന്ന ദളിതർക്ക് എന്തുകാര്യം? സീറോമലബാര്‍സ്ഥാപനങ്ങളിൽ പ്രൊഫഷണല്‍ തൊഴിലുകളിലുള്ള ദളിതര്‍ ഒരു ശതമാനംപോലും ഇല്ല. ദളിത് ജനങ്ങളെ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞു സഭാനേതൃത്വം ചതിക്കുകയായിരുന്നു. ഇവര്‍ക്കു സര്‍ക്കാരിലെ ജോലിക്കുള്ള പഴുതുകള്‍ ഇങ്ങനെ അടഞ്ഞതുമൂലം തൊഴില്‍ ആശ്രയമുണ്ടായിരുന്നത് ക്രിസ്ത്യന്‍ സ്ഥാപനങ്ങളായിരുന്നു.


ഭാരത്തില്‍ കത്തോലിക്കാസഭയ്ക്കു തന്നെ ആയിരക്കണക്കിന് കോളേജുകളും പതിനായിരക്കണക്കിനു സെക്കണ്ടറി സ്കൂളുകളും ഹൈസ്കൂളും പ്രൈമറിസ്കൂളും നൂറുകണക്കിന് മെഡിക്കല്‍ സ്ഥാപനങ്ങളുമുണ്ട്‌. കൂടാതെ 7500 നേഴ്സറി സ്കൂളുകള്‍, 500 ട്രെയിനിംഗ് സ്കൂള്‍,900 ടെക്കനിക്കല്‍സ്കൂള്‍, 263 പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, 3000 ഹോസ്റ്റലുകള്‍, 787 ഹോസ്പിറ്റലുകൾ, 2800 ഡിസ്പന്സറികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ മുതലാവ ഇന്ന് സഭയുടെ നിയന്ത്രണത്തിലുണ്ട്. മറ്റു നവീകരണ ക്രിസ്ത്യന്‍സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഈ കണക്കുകളുടെ ഇരട്ടി സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‍ സമുദായത്തിനു മൊത്തം കാണാം. സഭയുടെ അധീനതയിലുള്ള ബൃഹത്തായ സ്ഥാപനങ്ങളില്‍ ദളിത് ക്രിസ്ത്യാനികളില്‍നിന്നും പ്രൊഫസർ‌മാർ‌, ഫാക്കല്‍റ്റിഡീന്‍, ഡോകടർമാര്‍, എന്നിവരിൽനിന്നും നിയമിതരായിട്ടുള്ളവർ വിരലിലെണ്ണാൻ പോലും കാണില്ല. ക്രിസ്ത്യന്‍ ദളിതരിൽനിന്നും ഹോസ്പിറ്റലുകളിൽ ഡോക്ടര്‍മാരോ സഭയുടെ സാമൂഹ്യ സ്ഥാപനങ്ങളിൽ ഡയറക്റ്റര്‍മാരോ കാണ്മാന്‍പോലും കഴിയുകയില്ല.


സഭയ്ക്കുള്ളിൽ ബ്രാഹ്മണരെപ്പോലെ പ്രഭുക്കന്മാരായി ജീവിക്കുന്നവരുടെ ആധിപത്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളസഭ വര്‍ണ്ണവ്യവസ്ഥ അവസാനിപ്പിച്ച് ദളിതർക്ക് അവരുടെ സമുദായ നവോത്ഥാനത്തിനായി സഭയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങൾ കൊടുത്തില്ലെങ്കിൽ അടിച്ചമര്‍ത്തപ്പെട്ട ഈ സമുദായം പുരോഗമിക്കുകയില്ല. വര്‍ണ്ണവ്യവസ്ഥ ഇന്നും സഭക്കുള്ളില്‍ നിലനില്‍ക്കുന്നതു തീര്‍ത്തും ലജ്ജാവഹമാണ്. വര്‍ണ്ണവര്‍ഗസാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ യേശു നല്‍കിയ സന്ദേശങ്ങള്‍ക്കു വിരുദ്ധവും. മതവും രാഷ്ട്രവും ഒരുപോലെ ദളിത് ക്രിസ്ത്യാനികളെ അവഗണിക്കുകയാണ്. മതമെന്നുള്ളത് ഒരാളിന്‍റെ സ്വാതന്ത്ര്യമാണ്. മതത്തിന്‍റെപേരിൽ ദളിതര്‍ക്കു റിസര്‍വേഷനുള്ള അവകാശങ്ങളെ നിഷേധിക്കുന്നതു ഭരണഘടനാ വാഗ്ദാനത്തിന്‍റെ ലംഘനവും. ദളിത് ‌ക്രിസ്ത്യാനികളുടെ ഈ ആവശ്യം ഒരു യാചനയല്ല തികച്ചും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ അവകാശമാണ്‌. ഭരണഘടന ഉറപ്പുനല്‍കിയ നിയമവും. നിയമപരമായ അവകാശങ്ങള്‍‍ക്കായി കഴിഞ്ഞ ആറു പതിറ്റാണ്ടായി ഇവർ മുറവിളി കൂട്ടുന്നു. മാറിവരുന്ന ഭരണകൂടങ്ങളെല്ലാം യാതൊരു മനുഷ്യത്വ പരിഗണനയും ഇവരോടു കാണിച്ചിട്ടില്ല.‍ വാഗ്ദാനങ്ങള്‍ കൊടുത്തിട്ട് ഇവരെ ചതിക്കുകയായിരുന്നു. കൃസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന് ഇവർ പൂർവ്വി‍കരെ പഴിക്കുന്നു. ഉന്നതകുല ക്രിസ്ത്യാനികളും എല്ലാക്കാലവും ദളിതരുടെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയും ചൂഷണം ചെയ്തിരുന്നു. സര്‍ക്കാരില്‍ ജോലി തേടിയാലും ഹിന്ദുദളിതര്‍ക്കാണ് റിസവേര്‍ഷന്‍വഴി ജോലി ഏറെയും. ദളിതര്‍ ബുദ്ധമതത്തിലേക്കോ സിക്കുമതത്തിലേക്കോ മതപരിവര്‍ത്തനം നടത്തിയാലും റിസർവേഷനെ ബാധിക്കുകയില്ല. എന്നാൽ ക്രിസ്ത്യൻ ദളിതർ ഹിന്ദുമതത്തിലേയ്ക്ക് വീണ്ടും മാറിയാലും ഹിന്ദു ദളിതരുടെ അനുകൂല്യങ്ങൾ കൊടുക്കുകയുമില്ല. 


യാതൊരുവിധ വിവേചനവും ക്രൈസ്തവധര്‍മ്മത്തില്‍ ഇല്ലെന്നാണ് വെപ്പ്. തന്മൂലമാണ്‌ ദളിതരുടെ പൂര്‍വിക തലമുറകള്‍ ക്രിസ്തുമാ‍ർഗം സ്വീകരിച്ചത്. 1981-ൽ സി.ബി.സി. ഐ. പാസ്സാക്കിയ ഒരു പ്രമേയത്തിലും ക്രിസ്തുമതത്തില്‍ ജാതിവ്യവസ്തയില്ലെന്നു തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനം തികച്ചും സാമൂഹ്യദ്രോഹമാണ്. മനുഷ്യാവകാശലംഘനവുമാണ്. ദുഷിച്ച വ്യവസ്ഥയാണ്‌. തൊട്ടുകൂടായ്മ, വിവേചനം എന്നീ സാമൂഹ്യ വ്യവസ്ഥിതികളെ വത്തിക്കാന്‍ അനേകം തവണ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ ഒരു ദളിതന് തന്‍റെ ജീവിതത്തിലെ ഓരോ പടികളും വിവേചനത്തില്‍ക്കൂടി മാത്രമേ കടന്നുപോകുവാന്‍ സാധിക്കുന്നുള്ളൂ. സവര്‍ണ്ണ ക്രിസ്ത്യാനികളില്‍നിന്നു ക്രൂരയാതനകള്‍ അവൻ  അനുഭവിക്കുന്നു. സഭയുടെ സമ്പൂര്‍ണ്ണ സമ്പത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള ഏതാനും പുരോഹിതരുടെ നിയന്ത്രണത്തിലുമാണ്. ക്രിസ്ത്യന്‍ ദളിതരെ ഷെഡ്യൂൾഡ്‍കാസ്റ്റില്‍ ഉള്‌പ്പെടുത്തണമെന്നുള്ള പൌരാഹിത്യ നേതൃത്വത്തിന്‍റെ രാഷ്ട്രത്തോടുള്ള അഭ്യര്‍ഥന വെറും ഇരട്ടത്താപ്പുനയം മാത്രമാണ്. ആത്മാര്‍ഥത ലവലേശം നിഴലിക്കുന്നില്ല. ക്രിസ്ത്യന്‍ നേതൃത്വത്തോടുള്ള ദളിതരുടെ വ്രണിതമായ വികാരങ്ങളെ മറ്റൊരു ദിക്കിലേക്കു  തിരിച്ചു വിടുവാന്‍ ബിഷപ്പ്  സംഘടനകള്‍ക്ക് സാധിച്ചു. കുറ്റം മുഴുവന്‍ സര്‍ക്കാരില്‍ ആരോപിച്ച് മതപരിവര്‍ത്തനത്തിനായി സമയവും പണവും കണ്ടെത്തുകയും ചെയ്യാം. അങ്ങനെ സഭയുടെ വേരുകള്‍ എന്നും ദളിതരുടെ കഴുത്തില്‍ കത്തികള്‍ വെച്ചുകൊണ്ട് ഉറപ്പിക്കുകയും ചെയ്യും.


ദളിത് ക്രിസ്ത്യാനികളുടെ ക്ഷേമം എന്ന വിഷയം സഭയുടെ നയങ്ങളില്‍ ഒരിക്കലും ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നില്ല. ദളിതരെ കരുവാക്കി ഭാരത ക്രൈസ്തവ സാമ്രാജ്യം പടുത്തുയ‍ർത്തുകയെന്ന ഒറ്റ ലക്‌ഷ്യം മാത്രമേ ക്രൈസ്തവ നേതൃത്വത്തിനുണ്ടായിരുന്നുള്ളൂ. അത് തികച്ചും തെളിവുകള്‍ സഹിതം വ്യക്തമാണ്. കത്തോലിക്കരിലെ ഇരുന്നൂറിൽപ്പരം ബിഷപ്പുമാരിൽ ദളിതരായിയുള്ളതു വെറും നാലു ബിഷപ്പുമാരാണ്. പതിനായിരക്കണക്കിനു പുരോഹിതർ ഭാരത സഭയ്ക്കുണ്ട്. ലക്ഷക്കണക്കിന്‌ കന്യാസ്ത്രികളും. ഇവരില്‍ ദളിത് പുരോഹിതര്‍ ഭാരത സഭയ്ക്കുള്ളില്‍ കൂടിയാല്‍ നൂറില്‍പ്പരം കാണും. അടുത്ത കാലത്ത് ദില്ലി അതിരൂപതയിലുള്ള ഫാദര്‍ വില്ല്യം പ്രേംദാസ് ചൌധരിയെന്ന ദളിത് പുരോഹിതന്‍ തന്‍റെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. താന്‍ അനുഭവിച്ച യാതനകളും ധര്‍മ്മസങ്കടങ്ങളും 'അധികപ്പറ്റായ പുരോഹിതന്‍' (Unwanted  Priest) എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.സ‍ർക്കാ‍ർ കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ റിയല്‍എസ്റ്റേറ്റ് സാമ്രാജ്യം കൈവശം വെച്ചിരിക്കുന്നത് സഭയെന്ന് ഒരു ധാരണയുണ്ട്. ഒരു പട്ടണം തന്നെ എടുക്കുകയാണെങ്കിലും ആ പട്ടണത്തിന്‍റെ ഹൃദയഭാഗത്തുള്ള വസ്തുക്കള്‍ സഭയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഭരണഘടനപരമായി മറ്റു മതവിഭാഗങ്ങള്‍ക്കില്ലാത്ത അവകാശങ്ങള്‍ സഭാ സ്വത്തിന്മേൽ സഭക്കുണ്ട്. സഭാസ്ഥാപനങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഇനിയും പ്രായോഗികമാക്കേണ്ടതുമുണ്ട്.


ക്രിസ്ത്യാനികളായി മതം മാറ്റുന്നതിനും മതം മാറുന്നവരുടെ സാമൂഹ്യ സുരക്ഷക്കുമായി കോടിക്കണക്കിനു ഡോളര്‍ വിദേശപ്പണം സഭ സമാഹരിക്കുന്നുമുണ്ട്. ദളിത് വിമോചനദിനം ആചരിക്കുവാന്‍ നേതൃത്വം ചമഞ്ഞ സഭയുടെ മുമ്പില്‍ ഒരു ദളിത്‌ ക്രിസ്ത്യാനിക്ക് അനേക ചോദ്യങ്ങള്‍ ചോദിക്കുവാനും ഉണ്ടാകും. സഭ ഉത്തരം പറയുവാന്‍ കടപ്പെട്ടിട്ടുമുണ്ട്. സഭയുടെ കോണ്‍വെന്റ് സ്കൂളുകളില്‍ എത്ര ദളിതരായ ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്? വാസ്തവത്തില്‍, സഭ ഇന്ന് ഒരു വ്യവസായസ്ഥാപനം ആണ്. ലാഭമാണ് പരമലക്‌ഷ്യം. സഭയ്ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രൊഫഷണൽ  തൊഴിലുകളുള്ള ദളിതരുടെ വിവരങ്ങള്‍ അടങ്ങിയ ധവളപത്രം പുറം ലോകത്തെ അറിയിക്കുവാന്‍ ധൈര്യമുണ്ടോ?


മനുഷ്യത്വം ഇല്ലാത്ത ഈ സത്യത്തിനെ പുറം ലോകത്തിനു വിശ്വസിക്കുവാനും പ്രയാസം. അതേസമയം ഹിന്ദു ദളിതർ വളരെയേറെ ഉയര്‍ന്ന നിലവാരത്തിലാണ്. അഭിവൃദ്ധിയിലേക്കുള്ള കുതിച്ചുചാട്ടത്തില്‍ ക്രിസ്ത്യന്‍ ദളിതര്‍ പരാജയമടഞ്ഞു പിന്‍വാങ്ങി. ഹിന്ദു ദളിതരുടെ മേല്‍നോട്ടത്തില്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുതലായ തങ്ങളുടെ സമൂഹത്തെ സഹായിക്കുവാന്‍ വ്യവസായ സംഘടനകളും ഉണ്ട്. വിഭവങ്ങള്‍ ധാരാളമുള്ള ഒരു സഭയ്ക്ക് എന്തുകൊണ്ട് അത്തരം പുരോഗതികള്‍ ക്രിസ്ത്യന്‍ ദളിതരില്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ലെന്നും ദളിതരായവർ ചോദിക്കുന്നു. ദളിത് ക്രിസ്ത്യാനികളെ പിന്നില്‍നിന്നും കുത്തി പ്രസ്താവനകള്‍ മുഖേന പരിഹസിക്കാതെ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഒഴുക്കിനൊപ്പം അവര്‍ക്കുള്ള നീതിയും അവകാശങ്ങളും സഭ നല്‍കുവാനും ക്രിസ്ത്യൻ ദളിത സംഘടനകളുടെ ശക്തമായ താക്കീതുമുണ്ട്. 


സഭയുടെ ചതിയില്‍പ്പെട്ട ദളിതരെ കര കയറ്റുകയെന്നുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ആധുനിക ക്രിസ്ത്യൻ നേതൃത്വം വഹിക്കുമോ? സഭയുടെ വാഗ്ദാനങ്ങളെ ദളിതർ അന്നു പരിപൂര്‍ണ്ണമായി വിശ്വസിച്ചു. തലമുറകളായി സഭയ്ക്കുവേണ്ടി ജീവിച്ചു. ഇവരുടെ ജീവിതം വിധവയുടെ കൊച്ചുകാശിനു തുല്യമാണ്. ദാരിദ്ര്യത്തില്‍നിന്നും അവർ ‍എല്ലാം സഭയ്ക്കായി അര്‍പ്പിച്ചു. സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട റിസര്‍വേഷൻപോലും ക്രിസ്ത്യാനിയായി മതം മാറിയതുകൊണ്ടു നഷ്ടപ്പെടുത്തി. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉയര്‍ന്ന ഹിന്ദുജാതികളിൽനിന്നും പീഡനം സഹിക്ക വയ്യാതെയാണു ദളിതർ ക്രിസ്ത്യൻസഭകളിലേക്കു ചെക്കേറിയത്. എന്നാൽ ദളിതരെ ഭാരതത്തിലെ ക്രിസ്ത്യന്‍സഭകൾ മൊത്തം പീഡിപ്പിക്കുന്നതായും വാര്‍ത്തകളിലുണ്ട്. ദളിത കൃസ്ത്യാനികൾക്ക് സംസ്കാരകര്‍മ്മങ്ങൾ നിഷേധിച്ചതായി പത്രങ്ങളിലെ റിപ്പോർട്ടുകൾ വായിക്കുന്നു. തമിഴ്നാട്ടിലെ  സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്കും ദളിദര്‍ക്കും വേര്‍തിരിച്ചു പ്രത്യേക ശവക്കോട്ടകളുണ്ട്. മരിച്ച ദളിതരുടെ ശരീരം ദുരിതം പിടിച്ച വഴികളുള്ള വിജനമായ സ്ഥലത്ത് അടക്കുന്നുവെന്നും അറിയുന്നു. ഇന്നും അവിടെ പള്ളിയുടെ പ്രധാന കവാടങ്ങളില്‍ക്കൂടി ദളിതർ‍ക്കു പ്രവേശനമില്ല. 









Late Marampudi Joji (First Dalit Arch Bishop-Hydrabad)

Sunday, April 24, 2016

മതനവീകരണപ്രസ്ഥാനങ്ങളുടെ നവോത്ഥാനരാഷ്ട്രീയം

ജോര്‍ജ് മൂലേച്ചാലി 

സത്യജ്വാല മാസികയുടെ എഡിറ്റോറിയല്‍ - 2016 ഏപ്രില്‍

ഏത് ആദ്ധ്യാത്മികദര്‍ശനത്തിലും മാനുഷികബന്ധത്തിന്റെ അടിത്തറയുള്ള ഒരു രാഷ്ട്രീയം അന്തര്‍ലീനമാണ്. യേശുവിന്റെ ആദ്ധ്യാത്മികതയ്ക്ക് ദൈവരാജ്യസംസ്ഥാപനമെന്ന രാഷ്ട്രീയ ഉള്ളടക്കമാണുണ്ടായിരുന്നത്. മനുഷ്യരെല്ലാവരും പരമകാരുണികനായ അള്ളാഹുവിന്റെ മക്കളാണെന്ന ഖുറാന്‍ ദര്‍ശനവും ബന്ധങ്ങളിലധിഷ്ഠിതമായ ഒരു മാനുഷിക ജീവിതവ്യവസ്ഥിതിയാണല്ലോ മുന്നോട്ടുവയ്ക്കുന്നത്. ബുദ്ധദര്‍ശനത്തിന്റെ രാഷ്ട്രീയഫലമായിരുന്നു, തുടര്‍ന്നുണ്ടായ സംഘജീവിതവ്യവസ്ഥിതി. ശ്രീനാരായണഗുരു തന്റെ ഏകലോകദര്‍ശനത്തിനടിത്തറയായി വിഭാവനം ചെയ്തത്, 'അയല്‍പക്കത്തായം' എന്നദ്ദേഹം വിശേഷിപ്പിച്ച കൂട്ടായ്മാജീവിതസമ്പ്രദായമായിരുന്നു. എല്ലാ മതദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട ഗാന്ധിജിയില്‍ 'ഗ്രാമസ്വരാജ്' എന്ന രാഷ്ട്രീയസങ്കല്പം ഉരുത്തിരിഞ്ഞു. ലോകത്തിലുദയംകൊണ്ട മുഴുവന്‍ മതദര്‍ശനങ്ങളെയും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളെയും സ്വന്തം കൈവെള്ളയിലിട്ടെന്നോണം, തന്റെ പ്രതിഭയില്‍ ചാലിച്ചുചേര്‍ത്ത്, ഒരു നവലോകസൃഷ്ടിക്കായി 'അയല്‍ക്കൂട്ടസമൂഹദര്‍ശന'ത്തിനു രൂപംകൊടുത്ത ഡി. പങ്കജാക്ഷക്കുറുപ്പ്, അയല്‍ക്കൂട്ടായ്മകള്‍ കണ്ണിചേര്‍ന്നുള്ള ഒരു ആഗോളമാനുഷികജീവിതവ്യവസ്ഥിതിയുടെ രാഷ്ട്രീയം യുക്തിഭദ്രമായി അവതരിപ്പിച്ചു....
ഇപ്രകാരം ബന്ധങ്ങളുടെ അടിത്തറയില്‍ മാനുഷികമായ ഒരു ജീവിതവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കാഴ്ചപ്പാടുകളുടെയും അതിലേക്കു നടന്നടുക്കാനുള്ള മാര്‍ഗ്ഗങ്ങളുടെയും എത്രയെങ്കിലും ആശയവിത്തുകള്‍ സഹസ്രാബ്ദങ്ങളായി ലോകമാകെ, പ്രത്യേകിച്ച് ഇന്ത്യയില്‍, വിതയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബന്ധങ്ങള്‍ക്കുപകരം അധികാരത്തെയും പണത്തെയും അടിത്തറയാക്കിയുള്ള ഭൗതിക പ്രത്യയശാസ്ത്രകാഴ്ചപ്പാടുകളുടെ അത്യുല്പാദനശേഷിയുള്ള കളവിത്തുകളാണ് ലോകമാകെ ഇന്ന് ആര്‍ത്തുവളര്‍ന്നു നില്‍ക്കുന്നത്. ഓരോ മതദര്‍ശനത്തിനും പിമ്പേ പാഞ്ഞെത്തി നിര്‍മ്മിതവിശ്വാസസത്യങ്ങളും ദൈവശാസ്ത്രസിദ്ധാന്തങ്ങളും താന്ത്രികാനുഷ്ഠാനങ്ങളുമായി അരങ്ങുവാഴുന്ന പൗരോഹിത്യമാണ് ഈ കളവിത്തുല്പാദകരെന്ന് മതങ്ങളുടെ ചരിത്രം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും കാണാനാകും. ദര്‍ശനങ്ങള്‍ ലോകത്തെ ഒരു കുടുംബമായും മനുഷ്യരെയെല്ലാം ആ കുടുംബത്തിലെ അംഗങ്ങളായും കാണാന്‍ പ്രേരിപ്പിച്ച് ഓരോരുത്തരെയും വിശ്വമാനവികതയിലേക്കും പരാര്‍ത്ഥതാഭാവത്തിലേക്കും ഉയര്‍ത്തുമ്പോള്‍, പുരോഹിതമതങ്ങള്‍ വ്യക്തിഗത അനുഗ്രഹങ്ങളും മോക്ഷപ്രാപ്തിയും വാഗ്ദാനംചെയ്ത് മനുഷ്യമനസ്സുകളെ അവനവന്‍കേന്ദ്രീകൃതമാക്കി തന്‍കാര്യവ്യഗ്രതകളിലും സ്വകാര്യമാത്രമനോഭാവത്തിലും കെട്ടിയിടുകയാണു ചെയ്യുന്നത്. അങ്ങനെ, മനുഷ്യകുലത്തെ ആദ്യം സ്വകാര്യവ്യക്തികളാക്കി വിഘടിപ്പിച്ചും, തുടര്‍ന്ന് അവരെ തങ്ങളുടെ അനുഷ്ഠാനങ്ങളിലൂടെയും നിയമസംഹിതകളിലൂടെയും സംഘടിപ്പിച്ചും വിഭാഗീയസമുദായങ്ങളാക്കിക്കൊണ്ടാണ് പൗരോഹിത്യം മതത്തിന്റെ അരങ്ങുവാഴുന്നത്. ഒന്നായ ലോകത്തില്‍ ഇപ്രകാരം വിള്ളലുകളുണ്ടാകുന്നതോടെ ദൈവരാജ്യത്തിന്റെയും ഗ്രാമസ്വരാജിന്റെയും രാഷ്ട്രീയം അകന്നുപോകുന്നു. പകരം, പുരോഹിത-മതരാഷ്ട്രീയവും, അതിന്റെ ചുവടുപിടിച്ചും അനുഗ്രഹാശിസ്സുകളോടെയും വിഭാഗീയകക്ഷിരാഷ്ട്രീയവും കടന്നുവരുന്നു.
സത്യത്തില്‍, ശരിയായ രാഷ്ട്രീയത്തിനു വഴിതെളിയണമെങ്കില്‍, ആളുകള്‍ക്ക് കൃത്യമായ മതാവബോധം ഉണ്ടാകണം. കാരണം, മനുഷ്യരില്‍ മൂല്യബോധമുണ്ടാക്കുന്നത് മതമാണ്. ഈ മൂല്യബോധമാണ് മനുഷ്യമനസ്സുകളെ സംസ്‌കരിക്കുന്നത്. മനുഷ്യന്റെ സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ക്കെല്ലാം ഊര്‍ജ്ജവും ദിശാബോധവും നല്‍കുന്നത് ഈ സംസ്‌കാരമാണുതാനും. അതായത്, മനുഷ്യന്റെ ആദ്ധ്യാത്മികാടിത്തറയില്‍ സംസ്‌ക്കാരവും സാംസ് കാരികാടിത്തറയില്‍ ശരിയായ രാഷ്ട്രീയവും ഉദ്ഭവിക്കുന്നു. ഇതിനര്‍ത്ഥം, മനുഷ്യന്റെ ആദ്ധ്യാത്മികാടിത്തറ ദുര്‍ബലമായാല്‍ രാഷ്ട്രീയരംഗം അധഃപതിക്കും എന്നുതന്നെയാണ്. ഒരു ജനതയില്‍ ആദ്ധ്യാത്മികത വറ്റിവരണ്ടാല്‍, അല്ലെങ്കില്‍ ഏതെങ്കിലും 'മത'മേല്‍വിലാസത്തില്‍ വ്യാജ ആദ്ധ്യാത്മികത മേല്‍ക്കൈ നേടിയാല്‍, അവിടെ ഒന്നുകില്‍ അരാജകത്വരാഷ്ട്രീയം; അല്ലെങ്കില്‍, മതാധികാരികളുടെ ആധിപത്യരാഷ്ട്രീയം, ഇവയിലൊന്നാകും നടപ്പിലാക്കുക. രണ്ടായാലും കൈയൂക്കായിരിക്കും മാനദണ്ഡം.
ഇന്നത്തെ ലോകരാഷ്ട്രീയവ്യവസ്ഥയെ നിരീക്ഷിച്ചാല്‍ കാണുന്നതും ഇതുതന്നെ. 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന പ്രാകൃത കാടന്‍വ്യവസ്ഥയുടെ ബീഭത്സമായ സാമ്രാജ്യത്വരൂപമാണിന്നു നാം കാണുന്നത്. 'കൈയൂക്ക്' ഇന്ന്, സാമ്പത്തിക-രാഷ്ട്രീയ-സൈനികശക്തികളായും ശാസ്ത്ര-സാങ്കേതിക ലേഖലകളിലും കമ്പോളത്തിലുമുള്ള മേല്‍ക്കൈ ആയും  വികസിച്ചിരിക്കുന്നു എന്നുമാത്രം! മതരാഷ്ട്രീയത്തിന് ഇവയ്ക്കുപുറമേ ദൈവികപരിവേഷവുമുണ്ട്, കൈയൂക്കില്‍ മേല്‍ക്കൈ നേടാന്‍. എന്തായാലും ഈ മേല്‍ക്കൈയ്ക്കായി, മതം തിരിഞ്ഞും സമുദായം തിരിഞ്ഞും പാര്‍ട്ടിതിരിഞ്ഞും നടത്തുന്ന മദമാത്സര്യകോലാഹലങ്ങള്‍ മുഴുവന്‍ ലോകത്തെയും ഇന്നൊരു ഭ്രാന്താലയമാക്കിയിരിക്കുന്നു.
ഈ ആഗോളഭ്രാന്തില്‍പ്പെട്ടുപോയതുകൊണ്ടാണ്, വികസനമെന്നും പുരോഗതിയെന്നുമൊക്കെപ്പറഞ്ഞ് മനുഷ്യര്‍ സ്വന്തം ആവാസവ്യവസ്ഥയെ സ്വയം തകര്‍ത്തുകൊണ്ടിരിക്കുന്നത്; ഭാവിയെക്കുറിച്ച് യാതൊരു വിചാരവുമില്ലാതെ പൊന്മുട്ടയിടുന്ന താറാവിന്റെ വയര്‍ കീറി മുട്ടയെടുക്കുന്നതുപോലെ, ഫോസില്‍ ഇന്ധനങ്ങളുള്‍പ്പെടെ ഭൂഗര്‍ഭവിഭവങ്ങള്‍മുഴുവന്‍ സാമ്പത്തികലാഭത്തിനുവേണ്ടി ഊറ്റിയും തുരന്നും എടുത്തുകൊണ്ടിരിക്കുന്നത്; മലയായ മലകളിലെല്ലാം പാറമട വ്യവസായം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്; ഭൂമിയെ വില്പനച്ചരക്കാക്കിക്കൊണ്ടിരിക്കുന്നത്; മണ്ണും വെള്ളവും വായുവും വിഷലിപ്തമാക്കി രോഗങ്ങള്‍ വിലയ്ക്കു വാങ്ങിക്കൊണ്ടിരിക്കുന്നത്; എല്ലാവര്‍ക്കും അവകാശപ്പെട്ട ഭൂമിയും ഭൂവിഭവങ്ങളും വന്‍ പണച്ചാക്കുകള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും വന്‍ കമ്മീഷന്‍ പറ്റി ഏല്പിച്ചുകൊടുക്കുകയും അവരുടെ പദ്ധതികള്‍ക്കായി പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിക്കുകയുംചെയ്യാന്‍ മടിക്കാത്തവരെത്തന്നെ ജനപ്രതിനിധികളായി തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്, ആദിവാസികളെയും ദരിദ്രരെയും ആലംബഹീനരാക്കി ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് നിഷ്‌ക്കരുണം തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.... മനുഷ്യന്റെ മൂല്യബോധത്തെയും സംസ്‌കാരത്തെയും അപ്പാടെ അപഹസിച്ചലറി നില്‍ക്കുന്ന ഈ ആഭാസരാഷ്ട്രീയഭ്രാന്തിനെതിരെ, അല്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്ന മനുഷ്യര്‍ക്ക് എത്രകാലം മൗനംപാര്‍ത്ത്, കൈകെട്ടിനില്‍ക്കാനാകും? ഈ ഭ്രാന്തരാഷ്ട്രീയത്തെ കുന്തിരിക്കംപുകച്ചും പുണ്യാഹംതളിച്ചും വെഞ്ചരിച്ചും നില്‍ക്കുന്ന മതമേലദ്ധ്യക്ഷന്മാരുടെയും മതപണ്ഡിതന്മാരുടെയും സാമുദായികവോട്ടുബാങ്കു രാഷ്ട്രീയത്തിനുമുന്നില്‍ യഥാര്‍ത്ഥ മതസ്ഥര്‍ക്കെത്രനാള്‍ കൈകൂപ്പിനില്‍ക്കാനാകും.......? യഥാര്‍ത്ഥ മതബോധമുള്ളവര്‍ ഇതല്ല മതമെന്നും ഇതല്ല രാഷ്ട്രീയമെന്നും തിരിച്ചറിഞ്ഞ് ധീരതയോടും ത്യാഗസന്നദ്ധതയോടുംകൂടി രാഷ്ട്രീയരംഗത്തേക്കിറങ്ങാന്‍ തയ്യാറാകേണ്ട കാലമായിരിക്കുന്നു.
അധികാരവും സമ്പത്തും സ്ഥാനപദവികളുമൊക്കെ വിട്ടൊഴിയാനുള്ള മനോഭാവമാണ് യഥാര്‍ത്ഥ മതബോധം മനുഷ്യനു സമ്മാനിക്കുന്നത്. 'സര്‍വ്വമതസാരവുമേകം' എന്ന കാഴ്ചപ്പാടില്‍, യഥാര്‍ത്ഥ മതസ്ഥരില്‍ ഉദിച്ചുയരുന്നത് സര്‍വ്വമതസമഭാവനയും മതിലുകളില്ലാത്ത സ്‌നേഹവുമാണ്. അത് കേവലം ഭാവനയിലും ഭാവത്തിലും അവസാനിക്കുന്ന ഒന്നല്ലതാനും. പകരം, സ്‌നേഹത്തിന്റെയും ധാര്‍മ്മികതയുടെയും നീതിബോധത്തിന്റെയും പരാര്‍ത്ഥതയുടെയും പ്രവൃത്തികളില്‍ അത് വ്യാപൃതമാകുന്നു, മതങ്ങളും ജാതികളും ജനതകളും രാഷ്ട്രങ്ങളുംതമ്മില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിടവുകളില്‍ പാലങ്ങള്‍ തീര്‍ക്കുന്നു, പ്രകൃതിയെയും ജീവലോകത്തെയും തകര്‍ക്കുന്നതും സാമ്പത്തികമാനം മാത്രമുള്ളതുമായ ഇന്നത്തെ വികസനസങ്കല്പത്തിനുപകരം, മാനുഷികമൂല്യങ്ങളിലും പരസ്പരബന്ധങ്ങളിലും അധിഷ്ഠിതമായ ഒരു ഐശ്വര്യജീവിതസങ്കല്പത്തിന്റെ കൈത്തിരികള്‍ ജനഹൃദയങ്ങളില്‍ കൊളുത്തുന്നു, ആ വെളിച്ചത്തില്‍ പണസമ്പാദനം, ഭൂമിവാങ്ങിക്കൂട്ടല്‍, സ്ഥാന-പദവികള്‍, പ്രസിദ്ധി മുതലായ വ്യക്തിഗതവ്യഗ്രതകളൊക്കെ എത്രയോ ബാലിശവും തരംതാണതുമാണെന്ന് മനുഷ്യര്‍ മനസ്സിലാക്കിത്തുടങ്ങുന്നു.... പരസ്പരബന്ധുത്വബോധത്തില്‍ അധിഷ്ഠിതമായ ഒരു ലോകകുടുംബവ്യവസ്ഥ സ്വപ്നംകാണാന്‍ തക്കവിധം വ്യക്തിമനസ്സ് വിശ്വമനസ്സായി പരിണമിക്കുന്നു. ദൈവരാജ്യമെന്ന, ഗ്രാമസ്വരാജ് എന്ന, 'വസുധൈവകുടുംബക'മെന്ന, എക്കാലത്തെയും മഹാരഥന്മാര്‍ സ്വപ്നംകണ്ടിരുന്ന മഹോന്നതലക്ഷ്യമുള്‍ക്കൊള്ളാന്‍ മനുഷ്യര്‍ പ്രാപ്തിനേടുന്നു. അതിന്റെ സാക്ഷാത്കാരത്തിനായി, അന്യഥാ തിരിച്ചറിയപ്പെടാതെ പാഴായിപ്പോകുമായിരുന്ന തങ്ങളുടെ നൈസര്‍ഗ്ഗിക കഴിവുകളെയും സിദ്ധിവിശേഷങ്ങളെയും ഉണര്‍ത്തിയെടുക്കുകയും, ഒരു ഗായകന്‍ തന്റെ സ്വധര്‍മ്മമായ ഗാനാലാപനത്തില്‍ എങ്ങനെ ആനന്ദാനുഭൂതി നുകരുന്നുവോ, അപ്രകാരം അവരുടെ പ്രവൃത്തികള്‍ സസന്തോഷം നിര്‍വ്വഹിച്ച് ഓരോരുത്തരും ജീവിതസാഫല്യം നേടുകയും ചെയ്യുന്നു. ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍, പ്രാദേശികകൂട്ടായ്മാജീവിതവ്യവസ്ഥയ്ക്കു രൂപംകൊടുക്കുകയെന്നതും അവയെ കണ്ണിചേര്‍ത്ത് ഒരു ആഗോള മാനുഷികകുടുംബവ്യവസ്ഥയിലേക്കു വ്യാപിപ്പിക്കുക എന്നതുമാണ്. എല്ലാ മതദര്‍ശനങ്ങളുടെയും രാഷ്ട്രീയ ഉള്ളടക്കമിതാണ്. ഓരോ
മതസംവിധാനവും യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്, അതിന്റെ സ്ഥാപകന്‍ മുന്നോട്ടു വച്ച ഈ മഹത്തായ ലക്ഷ്യത്തിലേക്കു പ്രബോധനംകൊണ്ടും ജീവിതമാതൃകകള്‍കൊണ്ടും മനുഷ്യനെ നയിക്കുക എന്നതാണ്. മതങ്ങള്‍ അത്തരം ആചാര്യപ്രസ്ഥാനങ്ങളായി തുടര്‍ന്നിരുന്നെങ്കില്‍, എത്രയോ മുമ്പേ ഈ ലോകം സ്വര്‍ഗ്ഗമായി മാറിയേനെ.
ഈ സ്വര്‍ഗ്ഗഭാവന അചഞ്ചലമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഇന്നത്തെ നരകയാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിച്ചുതുടങ്ങേണ്ടവരാണ് ശരിയായ മതബോധമുള്ളവര്‍ എന്നു നാം കാണേണ്ടിയിരിക്കുന്നു. കാരണം, അവര്‍ക്കുമാത്രമേ മതമേഖലയിലും രാഷ്ട്രീയരംഗത്തും വരേണ്ട പരിവര്‍ത്തനങ്ങളെ ക്രാന്തദര്‍ശിത്വത്തോടെ കാണാനും കാലാനുസൃതമായ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കി ചരിത്രത്തെ മൂല്യബോധത്തോടെ മുന്നോട്ടു നീക്കാനുമാകൂ.
ഇന്ന് ആരെയൊക്കെയാണ് യഥാര്‍ത്ഥമതബോധമുള്ളവര്‍ എന്നു വിശേഷിപ്പിക്കാവുന്നത് എന്ന ചോദ്യത്തിന്, അത് അനുഷ്ഠാനഭക്തരോ പുരോഹിതഭക്തരോ അല്ലെന്നു നിസ്സംശയം പറയാം. അവര്‍ പൗരോഹിത്യത്തെയും മതപണ്ഡിതരെന്നു പറയപ്പെടുന്നവരെയും അന്ധമായി അനുധാവനം ചെയ്യുന്നവര്‍മാത്രമാണ്. സ്വന്തം സുഖ-മോഹനിവൃത്തിയും സ്വകാര്യസ്വര്‍ഗലബ്ധിയുംമാത്രം ലക്ഷ്യമാക്കി നീങ്ങുന്ന അവര്‍ക്ക് വിശ്വകുടുംബസങ്കല്പം പോയിട്ട് സാമൂഹിക ബോധംതന്നെയും അന്യമാണ്; അതുകൊണ്ട് യഥാര്‍ത്ഥമതാത്മകതയും. ഇന്നത്തെ സാഹചര്യത്തില്‍ കുറെയെങ്കിലും മതബോധമുണ്ടെന്നു പറയാവുന്നവര്‍, സ്വന്തം മതസംവിധാനത്തിലെ മതവിരുദ്ധതകള്‍ക്കെതിരെ ധീരമായി പ്രവര്‍ത്തിക്കുന്ന മതനവീകരണപ്രവര്‍ത്തകരാണ്. സ്വന്തം സമുദായത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അവരുടെ യഥാര്‍ത്ഥലക്ഷ്യം സ്വസമുദായപരിഷ്‌കരണം മാത്രമല്ല; മറിച്ച്, വിശാലമായ സാമൂഹിക നവോത്ഥാനവുംകൂടിയാണ്. ശ്രീനാരായണഗുരുവും ശിഷ്യരും നടത്തിയ ഹിന്ദുമത നവീകരണനീക്കങ്ങള്‍ കേരളത്തെയാകെ സാംസ്‌കാരികനവോത്ഥാനത്തിലേക്കും പുതിയൊരു രാഷ്ട്രീയപ്രബുദ്ധതയിലേക്കും നയിച്ചു എന്നോര്‍ക്കുക. ബ്രാഹ്മണസമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ വി.ടി. ഭട്ടതിരിപ്പാട്, എം.ആര്‍.ബി, ഇ.എം.എസ്. മുതലായവര്‍, 'യോഗക്ഷേമസഭ'യിലൂടെ നടത്തിയ സമുദായപരിഷ്‌ക്കരണനീക്കങ്ങളും കേരളമനസ്സിനെയാകെ ഉണര്‍ത്താന്‍ കാരണമാവുകയുണ്ടായി. ശരിയായ കാഴ്ചപ്പാടോടുകൂടി ആത്മാര്‍ത്ഥമായി നടത്തുന്ന മതനവീകരണശ്രമങ്ങളെല്ലാം പൊതുസമൂഹത്തിനുകൂടി ഗുണകരമായി ഭവിക്കുന്ന സാമൂഹികനവോത്ഥാനമുന്നേറ്റങ്ങളാണെന്ന് ഇവ ഉദാഹരിക്കുന്നു.
ഇപ്രകാരം നവോത്ഥാനവീക്ഷണം പുലര്‍ത്തുന്ന മതനവീകരണപ്രവര്‍ത്തകരും അവരുടെ പ്രസ്ഥാനങ്ങളും തങ്ങളുടെ സവിശേഷമായ രാഷ്ട്രീയ ഉത്തരവാദിത്വം മറക്കാന്‍ പാടില്ലാത്തതാണ്. മനുഷ്യകുലത്തെയാകെ വിനാശത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന വികസനരാഷ്ട്രീയംകൊണ്ടും അഴിമതിരാഷ്ട്രീയംകൊണ്ടും വര്‍ഗ്ഗീയരാഷ്ട്രീയംകൊണ്ടും മെത്രാന്‍ രാഷ്ട്രീയംകൊണ്ടുമൊക്കെ ജീര്‍ണ്ണിച്ചവശമായിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയമേഖലയെ ശുദ്ധീകരിക്കുന്നതിനായി മുന്നിട്ടിറങ്ങാന്‍ അവര്‍ക്കു പ്രത്യേക കടമയുണ്ട്. കാര്യങ്ങളെ ദീര്‍ഘദൃഷ്ടിയോടെ മുന്നോട്ടുകാണാന്‍ ശേഷിയാര്‍ജിച്ച അവര്‍ക്ക് കാലത്തിന്റെ വരാനിരിക്കുന്ന ക്രോധത്തെക്കുറിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനും ഒരു പുതിയ മാനവികതയ്ക്കു പാതയൊരുക്കുവാനും പ്രത്യേകമായ ഉത്തരവാദിത്വമുണ്ട്. അവര്‍ മുന്നിട്ടിറങ്ങുന്ന പക്ഷം, ഭ്രാന്തമായിത്തീര്‍ന്നിരിക്കുന്ന ഇന്നത്തെ ആഭാസരാഷ്ട്രീയത്തിനെതിരെ 'മാനിഷാദ' എന്നുറക്കെപ്പറയാനും ഒരു ശുദ്ധരാഷ്ട്രീയത്തിന്റെ വെള്ളിനക്ഷത്രമുദിപ്പിക്കാനും അവര്‍ക്കു കഴിയുകതന്നെ ചെയ്യും. ഈ രംഗത്തേക്കിറങ്ങാന്‍ തയ്യാറാകുന്നവരെ, അവര്‍ക്കു പിന്നില്‍ ആള്‍ക്കൂട്ടമുണ്ടോ എന്നു നോക്കാതെ പിന്തുണയ്ക്കാന്‍, ഇന്നത്തെ രാഷ്ട്രീയത്തില്‍ അസംതൃപ്തരും ഒരു പുത്തന്‍ രാഷ്ട്രീയത്തെ സ്വപ്നം കാണുന്നവരുമായ മുഴുവനാളുകളും സര്‍വ്വാത്മനാ തയ്യാറാകേണ്ടിയിരിക്കുന്നു.

-എഡിറ്റര്‍