Translate

Friday, December 10, 2021

സന്ന്യാസസഭകളുടെ അപചയം

KCRM ഡിസംബർ മാസ പരിപാടി  

2019 ഡിസംബർ 11 (രണ്ടാം ശനി) ഉച്ചയ്ക്ക് 2 മുതൽ 

പാലാ ടോംസ് ചേംബർ ഹാളിൽ

ചർച്ചാ സമ്മേളനവും പുസ്തകപ്രകാശനവും

മലയാളത്തിലെ ആത്മകഥാരചനയിൽ ഒരിതിഹാസമായിത്തീർന്നിരിക്കുന്നഅറ്റുപോകാത്ത ഓർമകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവിനെ  ശ്രവിക്കാൻ  KCRM പ്രവർത്തകർക്കും അനുഭാവികൾക്കും ഒരവസരം

ചർച്ചാ സമ്മേളനം

അധ്യക്ഷൻ: മാത്യു എം. തറക്കുന്നേൽ (ചെയർമാൻ, KCRM)

സന്ന്യാസസഭകളുടെ അപചയം

വിഷയാവതാരകൻ: ആചാര്യ സ്നേഹദാസ്

(ഡയറക്ടർ, സ്നേഹഗിരി പ്രകൃതി ആശ്രമം, കണ്ണൂർ)

പ്രതികരണപ്രസംഗങ്ങൾ:

പ്രൊഫ. ടി ജെ. ജോസഫ് (ന്യൂമാൻ കോളേജ് മുൻ അധ്യാപകൻ,

പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം (വൈസ് ചെയർമാൻ, KCRM)

കെ. ജോർജ്  ജോസഫ് (സെക്രട്ടറി, KCRM)

ആന്റോ മാങ്കൂട്ടം (ട്രഷറർ, KCRM )

ഡോ. എം കെ. മാത്യു
പ്രൊഫ. ഫിലോമിനാ ജോസഫ്
കെ കെ. ജോസ് കണ്ടത്തിൽ

കൂടാതെ സദസ്സിൽ നിന്നുള്ളവരും പ്രതികരിച്ചു സംസാരിക്കുന്നു.


ഒപ്പം, സ്നേഹയോഗ എന്ന മെഡിറ്റേഷൻ പ്രോഗ്രാമിന്റെ ഉപജ്ഞാതാവും പരിശീലകനുമായ ആചാര്യ സ്നേഹദാസ് താൻ അംഗമായിരുനന്ന സന്ന്യാസസഭയിൽനിന്നു നേിട്ട തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നടത്തുന്ന വിഷയാവതരണത്തിലേക്കും അദ്ദേഹത്തിന്റെ സവിശേഷജീവിതാനുഭവങ്ങളെക്കുറിച്ച് ഹക്കോവ സ്നേഹ എന്ന സ്പാനീഷ് വനിതയെഴുതിയ പുസതകത്തിന്റെ മലയാളപരിഭാഷയുടെ പ്രകാശന കർമത്തിലേക്കും എല്ലാ  KCRM സുഹൃത്തുക്കളെയും അനുഭാവികളെയും ഹാർദമായി ക്ഷണിക്കുന്നു.

പുസ്തകപ്രകാശനം

പുസ്തകം: കാട്ടിലച്ചന്റെ അതിജീവനകഥകൾ

By ഹക്കോബ സ്നേഹ (പരിഭാഷ ഡോ. എം ആർ ഗോപാലകൃഷ്ണൻ)

പ്രകാശനകർമം നിർവഹിക്കുന്നത് പ്രൊഫ. ടി. ജെ. ജോസഫ്

പുസ്തകം ഏറ്റുവാങ്ങുന്നത് ശ്രീ. ജെ. പി. ചാലി

Saturday, December 4, 2021

മെത്രാന്മാര്‍ സഭാശുശ്രൂഷകരോ സമുദായനേതാക്കളോ?


 ജോര്‍ജ് മൂലേച്ചാലില്‍

(ഒക്‌ടോബര്‍ 10-ന് JSL സംഘടിപ്പിച്ച ക്ലബ് ഹൗസ്
മീറ്റിംഗില്‍ അവതരിപ്പിച്ച പ്രബന്ധം)


പൊതുസമൂഹത്തിനെന്നപോലെ, ഏതൊരു സമുദായത്തിനും തനതു നേതൃത്വം ആവശ്യമാണ്. പുറത്തുനിന്ന് ആരും ഇടപെടുന്നില്ലെങ്കില്‍, ഓരോ സമുദായത്തിലും അതില്‍നിന്നുള്ള നേതാക്കള്‍ സ്വാഭാവികമായിത്തന്നെ ഉയര്‍ന്നുവരും. അങ്ങനെയുള്ളവരെ അതാതു സമുദായങ്ങള്‍ ഏകകണ്ഠമായോ ജനാധിപത്യമാര്‍ഗങ്ങളിലൂടെയോ തങ്ങളുടെ സമുദായനേതാക്കളായി അവരോധിക്കുകയും ചെയ്യും. സമുദായത്തിന്റെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഇത്തരം നേതാക്കള്‍ക്കാണ് പൊതുസമൂഹത്തില്‍ തങ്ങളുടെ സമുദായത്തെ പ്രതിനിധീകരിക്കാന്‍ ധാര്‍മ്മികാവകാശമുള്ളത്. ധാര്‍മ്മികാവകാശം മാത്രമല്ല, നൈയാമികമായും അവര്‍ക്കുമാത്രമേ അതിനവകാശമുള്ളൂ.

തങ്ങളെ പ്രതിനിധീകരിക്കാന്‍ ഇപ്രകാരം അവകാശം സിദ്ധിച്ച ഒരു നേതാവെങ്കിലും ഇന്ന് കേരള കത്തോലിക്കാസമുദായത്തിനുണ്ടോ എന്ന് ഈ സമുദായത്തിലുള്ളവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ്, കേരളക്രൈസ്തവരുടെ തലവനും നേതാവുമായി ജാതിക്കു കര്‍ത്തവ്യന്‍ എന്ന തിരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനി ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. 16-ാം നൂറ്റാണ്ടില്‍ ഈ സഭയ്ക്കുമേലുണ്ടായ പാശ്ചാത്യസഭയുടെ കടന്നുകയറ്റത്തിനെതിരെ ഒരു നൂറ്റാണ്ടുകാലം ഈ സമുദായം ചെറുത്തുനിന്നത് ഈ ജാതിക്കു കര്‍ത്തവ്യന്മാരുടെ നേതൃത്വത്തിലായിരുന്നു. 1599-ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിനുശേഷം ഈ സ്ഥാനിയെ, ഇവിടെ അവരോധിക്കപ്പെട്ട പാശ്ചാത്യമെത്രാന്മാര്‍ക്കു കീഴില്‍ 'ആര്‍ച്ച് ഡീക്കന്‍' (Arch Deacon) എന്നു പേരുനല്‍കി തരംതാഴ്ത്തുകയും, നാട്ടുമെത്രാന്മാര്‍ വന്നതോടെ ആ സ്ഥാനിതന്നെ ഇല്ലാതാവുകയുമായിരുന്നു.

ജാതിക്കു കര്‍ത്തവ്യന്‍ എന്ന ആകമാന സഭാതലവന്‍ മാത്രമല്ല, ഇടവകതലത്തിലും, പല ഇടവകകള്‍ ചേര്‍ന്നുള്ള പ്രാദേശികതലങ്ങളിലും കേരളക്രൈസ്തവര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുണ്ടായിരുന്നു. അതായത്, പള്ളിയോഗങ്ങളും പള്ളിപ്രതിപുരുഷയോഗങ്ങളും തിരഞ്ഞെടുക്കുന്നവര്‍ അതാതു തലങ്ങളില്‍ ഈ സമുദായത്തിന്റെ നേതാക്കള്‍ തന്നെയായിരുന്നു. അന്നത്തെ നമ്മുടെ കത്തനാരന്മാര്‍ വ്യാപൃതരായിരുന്നത് ആദ്ധ്യാത്മികകാര്യങ്ങളില്‍ മാത്രമായിരുന്നു.

ഇപ്രകാരം, ഏറ്റം താഴേത്തട്ടുമുതല്‍ ഏറ്റം മുകള്‍ത്തട്ടുവരെ നേതാക്കളുടെ ബാഹുല്യമുണ്ടായിരുന്ന കേരള ക്രൈസ്തവസമുദായത്തിലാണ്, ഇന്ന് സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരൊറ്റ നേതാവുപോലും ഇല്ലാത്ത ദുരവസ്ഥ ഉണ്ടായിരിക്കുന്നത് എന്നോര്‍ക്കുക. ഈ സാഹചര്യം എത്രയോ പ്രകടമായി കാണാവുന്നതായിട്ടും നമ്മുടെ സമുദായം അതു തിരിച്ചറിയാത്തത്, വ്യവസ്ഥാപിതസഭയുടെ അടിച്ചേല്‍പ്പിക്കപ്പെട്ട അധികാരവ്യവസ്ഥയോട് പൂര്‍ണമായി പൊരുത്തപ്പെട്ട് നാം നമ്മുടെ തനതു കാഴ്ച നഷ്ടപ്പെടുത്തിയതുമൂലമാണ്. ഈ അന്ധതയില്‍നിന്നു നാം മോചിതരായേ പറ്റൂ.

ഈ മോചനം സാധ്യമാണ് എന്നതിന് കേരളത്തിലെ ഹൈന്ദവസമുദായംതന്നെ ഉദാഹരണമാണ്. ഇവിടുത്തെ ക്രൈസ്തവസമുദായം തികഞ്ഞ ജനാധിപത്യരീതി പുലര്‍ത്തി മുന്നോട്ടുപോയിരുന്ന മുന്‍കാലത്ത്, കേരളത്തിലെ ഭൂരിപക്ഷ ഹിന്ദുസമുദായം ബ്രാഹ്മണപുരോഹിതരുടെ കടുത്ത ആധിപത്യത്തിന്‍കീഴില്‍ അടിമത്തം അനുഭവിക്കുകയായിരുന്നുവെന്ന് നാമോര്‍ക്കണം. ഇന്നു ചരിത്രപുരുഷന്മാരായിരിക്കുന്ന നിരവധി ആള്‍ക്കാരുടെ കഠിനപ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവിടുത്തെ ഹിന്ദുസമുദായം കണ്ണുതുറക്കുകയും പുരോഹിതനേതൃത്വത്തില്‍നിന്നു കുതറി സ്വതന്ത്രരാവുകയും ചെയ്തു എന്നത് നമുക്കു മാര്‍ഗ്ഗദര്‍ശകമാണ്. എന്നാല്‍ അവര്‍ സ്വതന്ത്രരായിക്കൊണ്ടിരുന്ന ആ സമയത്ത്,  കേരളക്രൈസ്തവസമുദായത്തിനുമേല്‍ പൗരോഹിത്യം പടിപടിയായി പിടിമുറുക്കിക്കൊണ്ടിരിക്കുകയായിരുന്നു. സര്‍വ്വാധിപതികളായിരുന്ന ബ്രാഹ്മണപുരോഹിതരെ ഹൈന്ദവസമുദായം കേവലം പൂജാരികളാക്കി മാറ്റിയപ്പോള്‍, പാശ്ചാത്യകൊളോണിയല്‍ സംവിധാനം ഒരുക്കിക്കൊടുത്ത അനുകൂല സാഹചര്യങ്ങളുപയോഗിച്ചും, റോമന്‍ പുരോഹിതാധിപത്യമാതൃക അനുകരിച്ചും കേരളക്രൈസ്തവസമുദായത്തില്‍ പുരോഹിതര്‍ സര്‍വ്വാധിപതികളാകുകയായിരുന്നു; സഭയുടെയും സമുദായത്തിന്റെയും നേതൃത്വത്തിലേക്ക് അവര്‍ അവരെത്തന്നെ അവരോധിക്കുകയായിരുന്നു; ഈ സമുദായത്തെ അവര്‍ നാഥനില്ലാക്കളരിയാക്കുകയായിരുന്നു; നമ്മെ അടിമത്തത്തിലേക്ക് ആഴ്ത്തുകയായിരുന്നു.

കേരളത്തിലെ സീറോ-മലബാര്‍ കത്തോലിക്കരുടെ കാര്യമെടുത്താല്‍, അവരുടെ സമുദായനേതാക്കള്‍ ഇപ്പോള്‍ മേജര്‍ ആര്‍ച്ചുബിഷപ്പും രൂപതാബിഷപ്പുമാരുമാണ്. സമുദായത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയകാര്യങ്ങളുള്‍പ്പെടെ ഏതു വിഷയത്തിലും സമുദായത്തെ പ്രതിനിധീകരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും, ഈ സമുദായം തിരഞ്ഞെടുക്കുകയോ ആ നിലയില്‍ അംഗീകാരം നേടുകയോ ചെയ്യാത്ത മെത്രാന്മാരോ അവര്‍ നിയോഗിക്കുന്ന പുരോഹിതരോ ആണ്. ദൈവശാസ്ത്രപരമായും സഭാപ്രബോധനങ്ങളനുസരിച്ചും അവര്‍ നിയോഗിക്കപ്പെടുന്നത് വിശ്വാസികള്‍ക്ക് ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനും അവരെ ആദ്ധ്യാത്മികമായി വളര്‍ത്തുന്നതിനുമാണ് എന്നു നാമോര്‍ക്കണം. കത്തോലിക്കാ വ്യാഖ്യാനപ്രകാരംതന്നെ അവരുടേത് ശുശ്രൂഷാ പൗരോഹിത്യവും അത്മായരുടേത് രാജകീയപൗരോഹിത്യവുമാണ്. അതായത്, ശുശ്രൂഷാപൗരോഹിത്യം എന്നു പറഞ്ഞുകൊണ്ട്, രാജകീയ പൗരോഹിത്യമുള്ളവരുടെമേല്‍ രാജഭരണം നടത്തുകയെന്ന കത്തോലിക്കാവിരുദ്ധതയാണ്, സമുദായനേതൃത്വം ഏറ്റെടുക്കുന്നതിലൂടെ ബിഷപ്പുമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഇവരെ നിയോഗിക്കുന്നത് വത്തിക്കാനെന്ന മറ്റൊരു രാഷ്ട്രത്തിന്റെ തലവനായ മാര്‍പാപ്പയാണ് എന്നതാണ്. അങ്ങനെ നിയോഗിക്കപ്പെടുന്ന മതസ്ഥാനികള്‍ക്ക് ആ സ്ഥാനംകൊണ്ടുതന്നെ, ഇന്ത്യയിലെ ഒരു ജനവിഭാഗത്തിന്റെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാനും തീരുമാനങ്ങളെടുക്കാനും അധികാരമുണ്ട് എന്നുവരുന്നത് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഒന്നല്ലേ എന്നു നാം ആലോചിക്കണം. മാത്രമല്ല, അത് തങ്ങളുടെ സമുദായത്തെ നേതൃത്വപരമായി സേവിക്കാനും നയിക്കാനുമുള്ള ഈ ജനവിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശത്തിന്റെ നിഷേധവുമാണ്. കൂടാതെ, മതസ്ഥാനികള്‍ക്ക് വിശ്വാസിസമൂഹം കല്പിച്ചിരിക്കുന്ന ആദ്ധ്യാത്മികപരിവേഷത്തിന്റെ ദുരുപയോഗവുമാണത്. ആ നിലയില്‍ അതിനെ ദൈവദൂഷണമായും കാണേണ്ടതുണ്ട്.

ആദ്ധ്യാത്മികത മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്നുവെങ്കില്‍, ആദ്ധ്യാത്മികപരിവേഷം മനുഷ്യനെ അന്ധനാക്കുകയാണു ചെയ്യുന്നത്. എത്ര തെറ്റായ കാര്യവും ഏതു വിഡ്ഢിത്തവും ദൈവികപരിവേഷം ചാര്‍ത്തിനിന്ന് ഒരു മെത്രാന്‍ പറയുമ്പോള്‍, അവ പ്രകടമായിത്തന്നെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളായാല്‍പ്പോലും, അതെല്ലാം മതകാര്യങ്ങളാണെന്ന് അന്ധമായി വിശ്വസിക്കാനും അനുസരിക്കാനും തങ്ങള്‍ ബാധ്യസ്ഥരാണെന്ന് സാധാരണവിശ്വാസികള്‍ ധരിച്ചുവശാകുകയാണ്. ഇപ്രകാരം, മാര്‍പാപ്പമാര്‍ ഉള്‍പ്പെടെയുള്ള സഭാസ്ഥാനികള്‍ അടിച്ചേല്പിച്ച ആദ്ധ്യാത്മിക അന്ധതമൂലമാണ്, ഒരുകാലത്ത് കുരിശുയുദ്ധങ്ങളിലേക്കു ക്രൈസ്തവസമൂഹം കൂട്ടത്തോടെ എടുത്തുചാടി മുസ്‌ളീങ്ങളെ കൂട്ടക്കൊല ചെയ്തതും കൂട്ടമായിത്തന്നെ ചത്തൊടുങ്ങിയതും എന്നു കാണാന്‍ കഴിയും. ഇന്‍ക്വിസിഷന്‍ നടപടികളിലൂടെ ലക്ഷക്കണക്കിനു ക്രൈസ്തവരെ സഭാധികാരികള്‍ കൊന്നൊടുക്കിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ അന്നു വിശ്വാസികള്‍ക്കു കഴിയാതെപോയതും ആദ്ധ്യാത്മികപരിവേഷം ചാര്‍ത്തിനിന്ന് സഭാസ്ഥാനികള്‍ വിശ്വാസികളില്‍ സൃഷ്ടിച്ച ആദ്ധ്യാത്മിക അന്ധതമൂലമായിരുന്നു.

ഇതെല്ലാം മനുഷ്യചരിത്രത്തെ പിന്നോട്ടടിച്ച ദാരുണസംഭവങ്ങളായി ഇന്നു നാം വിലയിരുത്തുന്നുണ്ട്. മാത്രമല്ല, ഇതിന്റെയൊക്കെ പേരില്‍ ആധികാരികസഭ ലോകജനതയോട് മാപ്പുപറഞ്ഞിട്ടുമുണ്ട്. എന്നിട്ടും, ചരിത്രത്തില്‍നിന്ന് ഒരു പാഠവും പഠിക്കാത്തവരെപ്പോലെ മെത്രാന്മാര്‍ ഇന്നും സമാനനിലപാടുകള്‍  പുലര്‍ത്തുകയും, നമ്മുടെ കാഴ്ച വീണ്ടും മങ്ങിപ്പോകുകയുമാണ്. രൂപതയുടെ സ്വത്തുവകകളെല്ലാം തന്റെ സ്വന്തമാണെന്ന അബദ്ധധാരണയില്‍ അടുത്തകാലത്ത് പാലാ രൂപതാ ബിഷപ്പ് നടത്തിയ പ്രസവ ഓഫര്‍ പ്രഖ്യാപനത്തെയും, താന്‍ രൂപതാസമൂഹത്തിന്റെ അനിഷേധ്യനേതാവാണെന്ന ധാര്‍ഷ്ട്യത്തോടെ അദ്ദേഹം പള്ളിക്കുള്ളില്‍ മതസ്പര്‍ദ്ധ വിതച്ചുകൊണ്ടു നടത്തിയ പ്രസ്താവനയെയും കുറെപ്പേരെങ്കിലും അനുകൂലിക്കാനിടയായത് ഈ ആദ്ധ്യാത്മികപരിവേഷം സൃഷ്ടിച്ച അന്ധത ജനങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നതുകൊണ്ടാണ്.

എന്നാല്‍, ഈ രണ്ടു സംഭവങ്ങളിലും വിശ്വാസിസമൂഹത്തില്‍നിന്നുതന്നെ വ്യാപകമായ വിമര്‍ശനവും പ്രതിഷേധവും ഉണ്ടായി എന്നത് തികച്ചും ശുഭോദര്‍ക്കമായ കാര്യമാണ്. എങ്കിലും, അദ്ദേഹം പറഞ്ഞ കാര്യങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങള്‍ മാത്രമാണുണ്ടായത് എന്നും നാം കാണണം. തെറ്റുകള്‍ വിശകലനം ചെയ്യുന്നതിനേക്കാള്‍ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ കാര്യം, സമുദായനേതാവു ചമയാനുള്ള ബിഷപ്പിന്റെ അധികാരത്തെത്തന്നെ ചോദ്യംചെയ്യുക എന്നതിനായിരുന്നു. ബിഷപ്പിനെ തങ്ങളുടെ നേതാവായി വിശ്വാസികള്‍ തിരഞ്ഞെടുത്തിട്ടില്ല എന്നതുതന്നെ അതിന്റെ പ്രധാന കാരണം. ''ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും'' എന്ന യേശുവചസ്സനുസരിച്ചും, ദൈവികകാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ സീസര്‍ഭരണത്തിനിറങ്ങുന്നതു നിഷിദ്ധമാണ്. ഇതു മനസ്സിലാക്കാതെ ഇതിനെതിരെ മൗനം പാലിച്ചാല്‍, 'ക്രൈസ്തവം' എന്നു പേരിട്ട ഒരു തീവ്രമതഭരണവ്യവസ്ഥ (Theocracy) യ്ക്കു ചൂട്ടുകാണിക്കുന്നവരായിത്തീരും, നാം.

ആദ്ധ്യാത്മികാധികാരവും ഭൗതികാധികാരവും ഒരു മതാധികാരിയിലോ ഒരു മതസംവിധാനത്തിലോ കേന്ദ്രീകരിക്കപ്പെട്ടാല്‍ സംഭവിക്കുന്നതാണ് 'തിയോക്രസി' അഥവാ മതാധിപത്യഭരണം. അതു സംഭവിച്ചാല്‍, സഭയും സമുദായവും ഒന്നായിത്തീരും; സഭാധികാരികള്‍ സമുദായനേതാക്കളായിത്തീരും; സമുദായത്തിനു തനതു നേതാക്കളില്ലാതായിത്തീരും; സമുദായം സഭാധികാരികളുടെ കൈയിലെ പാവയായിത്തീരും; സമുദായാംഗങ്ങള്‍ വ്യക്തിത്വമില്ലാത്തവരായി മാറും; അവര്‍ മതാധികാരികളുടെ അടിമകളായിത്തീരും. മതയുദ്ധങ്ങളിലും വര്‍ഗീയകലാപങ്ങളിലും അവര്‍ കരുക്കളായിത്തീരും; ഇന്‍ക്വിസിഷനുകളില്‍ ഇരകളായിത്തീരും...

കേരളസഭയില്‍ ഇതെല്ലാം, മിതമായ രീതിയിലാണെങ്കിലും, ഇപ്പോള്‍ത്തന്നെ നടന്നുവരുന്നുണ്ട് എന്നതാണു വസ്തുത. പൗരോഹിത്യത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ആദ്ധ്യാത്മിക പരിവേഷംമൂലം അതു കാണപ്പെടുന്നില്ല എന്നേയുള്ളൂ. കേരളവും ഇന്ത്യയും ഒരു ബഹുമതസമൂഹമാണെന്നതും ഒരു മതേതര ഭരണഘടന ഇവിടെ നിലവിലുണ്ട് എന്നതും മാത്രമാണ്, പൂര്‍ണ്ണതോതിലുള്ള മതഭരണത്തിന് കത്തോലിക്കാസമുദായം വിധേയപ്പെടാതിരിക്കാന്‍ കാരണം. എങ്കിലും, കത്തോലിക്കാസമുദായത്തെ തങ്ങളുടെ മതഭരണത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ പുരോഹിതസംവിധാനം സാധിക്കുന്നതുപോലെയൊക്കെ ശ്രമിക്കുന്നുണ്ടെന്നു നിരീക്ഷിച്ചാല്‍ കാണാം. ഉദാഹരണത്തിന്, (1) ഒരു രാജാവിനെപ്പോലെ നിയമം നിര്‍മ്മിക്കുന്നതിനും നിയമം വ്യാഖ്യാനിക്കുന്നതിനും നിയമനിര്‍വഹണം നടത്തുന്നതിനും അധികാരമുള്ള സ്ഥാനിയായി ഓരോ ബിഷപ്പിനെയും നിയമിച്ചിരിക്കുന്നു. (2) പള്ളിയോഗങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ അധികാരമില്ലാതാക്കിയിരിക്കുന്നു. (3) ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ക്ക് വികാരിയുടെയോ വികാരി നിയോഗിക്കുന്ന വൈദികന്റെയോ കന്യാസ്ത്രീയുടെയോ സാന്നിദ്ധ്യത്തിലല്ലാതെ സ്വതന്ത്രമായി ഒന്നു കൂടിച്ചേരാനോ കൂട്ടായി പ്രാര്‍ത്ഥിക്കാന്‍പോലുമോ അവകാശമില്ലാതാക്കിയിരിക്കുന്നു. (4) പുരോഹിതനേതൃത്വത്തിന്‍ കീഴിലല്ലാതെ ഒരു സംഘടനയ്‌ക്കോ പ്രസ്ഥാനത്തിനോ കത്തോലിക്കാസമുദായത്തിനുള്ളില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു. അഥവാ, സമുദായത്തിനുള്ളില്‍ സ്വതന്ത്രപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നപക്ഷം, അവയെ സഭാവിരുദ്ധപ്രസ്ഥാനങ്ങളായി മുദ്രകുത്തി വിശ്വാസികളെത്തന്നെ ഉപയോഗിച്ച് ഒറ്റപ്പെടുത്തുന്നു.

ഇപ്രകാരം, സഭാവിശ്വാസികളുടെ ചിന്താസ്വാതന്ത്ര്യത്തെയും സംഘടനാസ്വാതന്ത്ര്യത്തെയും നിരോധിച്ചുകൊണ്ട് സമുദായത്തില്‍ തനതുനേതൃത്വം ഉരുത്തിരിഞ്ഞുവരാതിരിക്കാനുള്ള ഒരുതരം വന്ധ്യംകരണസംവിധാനം ഘടനാപരമായിത്തന്നെ വ്യവസ്ഥാപിച്ചിരിക്കുകയാണ്, ആധികാരികസഭ. ഇതു തിരിച്ചറിഞ്ഞു പ്രതിരോധിക്കാത്തിടത്തോളംകാലം നേതൃത്വമില്ലാത്ത ഒന്നായി ഇവിടുത്തെ കത്തോലിക്കാസമുദായം തുടരുകതന്നെ ചെയ്യും. സമുദായത്തില്‍  നേതൃത്വശൂന്യത സൃഷ്ടിച്ച്, ആ ശൂന്യതയില്‍ സമുദായത്തിന്റെ നേതൃത്വത്തിലേക്ക് പൗരോഹിത്യം അനധികൃതമായി കടന്നുവന്ന് ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടാണ്, ആദ്ധ്യാത്മികതയുടെ പ്രകാശവും പുളിമാവുമായി വര്‍ത്തിച്ച്, മനുഷ്യഹൃദയങ്ങളില്‍ വ്യക്തിപരമായും സാമുദായികമായുമുള്ള സ്വാര്‍ത്ഥചിന്തകളെ അലിയിച്ചില്ലാതാക്കി വിശ്വകുടുംബബോധത്തിലേക്ക് ഓരോരുത്തരെയും ഉയര്‍ത്താന്‍ നിയുക്തരായ മെത്രാന്മാര്‍, അതെല്ലാം വിട്ട് സാമുദായികത്വത്തിന്റെയും മതവര്‍ഗ്ഗീയതയുടെയും വിഷവിത്തുകള്‍ ദൈവാലയങ്ങള്‍ക്കുള്ളില്‍നിന്നുപോലും വിതയ്ക്കാന്‍ ധൈര്യപ്പെടുന്നത്. 'സ്വന്തം സമുദായത്തോട് മറ്റു സമുദായങ്ങള്‍ എങ്ങനെ പെരുമാറണമെന്നാഗ്രഹിക്കുന്നുവോ, അപ്രകാരം മറ്റുസമുദായങ്ങളോട് നിങ്ങളും പെരുമാറുക' എന്ന യേശുവിന്റെ പരസ്പരാനന്ദ തത്ത്വസംഹിത പഠിപ്പിക്കേണ്ട ആദ്ധ്യാത്മികാചാര്യന്മാര്‍ ഇതര സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം വിതയ്ക്കുന്നതും, സംരക്ഷകഭാവം എടുത്തണിഞ്ഞ് സമുദായത്തിനുമേല്‍ അധികാരം ഭരിക്കുന്നതും കത്തോലിക്കാസമുദായത്തിന് തനതുനേതൃത്വമില്ലാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ്, രാഷ്ട്രീയപ്രവര്‍ത്തനം സംബന്ധിച്ച് മാര്‍പാപ്പയുടെ വിലക്കു ലംഘിച്ചുകൊണ്ട്, ഇവിടുത്തെ മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും ഈ സമുദായത്തെ അനധികൃതമായി പ്രതിനിധീകരിക്കുന്നതും രാഷ്ട്രീയതല ചര്‍ച്ചകളില്‍വരെ പങ്കെടുക്കാന്‍ ധൈര്യം കാട്ടുന്നതും.

കേരള കത്തോലിക്കാസമുദായത്തിന്റെ സാമുദായികത്തനിമയും വ്യക്തിത്വവും ഇല്ലായ്മചെയ്യുന്നതും മറ്റു സമുദായങ്ങള്‍ക്കുമുമ്പില്‍ ഈ സമുദായത്തെ പരിഹാസപാത്രമാക്കുന്നതുമായ ഈ ദുരവസ്ഥയ്ക്ക് അന്ത്യംകുറിച്ചേ തീരൂ. ഇവിടുത്തെ ഹിന്ദുക്കളുടെ സാമുദായിക-രാഷ്ട്രീയ നായകത്വം പൂജാരിമാര്‍ക്കോ മഹാതന്ത്രിമാര്‍ക്കോ ഇല്ലാത്തതുപോലെതന്നെ, കേരളകത്തോലിക്കരുടെ സാമുദായിക-രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാനോ നേതൃത്വം നല്‍കാനോ, ഈ സമുദായത്തെ എവിടെയെങ്കിലും പ്രതിനിധീകരിക്കാനോ സഭയിലെ ഒരു മെത്രാനും മേജര്‍ ആര്‍ച്ചുബിഷപ്പിനും യാതൊരു അവകാശവുമില്ല എന്നു തറപ്പിച്ചു പറയാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു. ശുശ്രൂഷാപൗരോഹിത്യത്തിന്റെ ഈ രാജവാഴ്ചയ്ക്ക് അറുതിവരുത്തി അവരെ സഭാശുശ്രൂഷകസ്ഥാനത്തേക്കു തിരിച്ചയയ്ക്കാന്‍ രാജകീയപുരോഹിതഗണമായ നാം സടകുടഞ്ഞുണരേണ്ടിയിരിക്കുന്നു. പൗലോസിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും, സഭയുടെ സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരെ പടവെട്ടാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിച്ചു മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു, നാം.

അതിനു നാം തയ്യാറാകുന്നപക്ഷം, സഭാംഗങ്ങളുടെ അംഗീകാരമില്ലാത്ത മെത്രാന്മാരുടെ സമുദായനേതൃത്വത്തെയും, സമുദായത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ അവര്‍ ഏകപക്ഷീയമായെടുത്ത എല്ലാ തീരുമാനങ്ങളെയും രൂപംകൊടുത്ത എല്ലാ നിയമങ്ങളെയും ബഹിഷ്‌കരിക്കുന്നു എന്ന പ്രഖ്യാപനത്തോടെ സഭയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്കു തുടക്കംകുറിക്കാന്‍ നമുക്കു കഴിയും. നിരവധി പ്രശ്‌നങ്ങളാല്‍ സഭാനേതൃത്വം ആടിയുലഞ്ഞുനില്‍ക്കുന്ന ഈ സന്ദര്‍ഭം ഒരു സ്വാതന്ത്ര്യസമരത്തിനുള്ള ചരിത്രമുഹൂര്‍ത്തമാണെന്നു മനസ്സിലാക്കി, കഴിയുന്നത്ര സന്നാഹങ്ങളോടെ അതിനായി നാം തുനിഞ്ഞിറങ്ങേണ്ടിയിരിക്കുന്നു. ഈ സഭയിലെ ദൈവജനത്തെ സ്വാതന്ത്ര്യത്തിന്റെ സമരകാഹളം മുഴക്കിയുണര്‍ത്തുന്ന വചനപ്രഘോഷണങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ പ്രാപ്തിയുള്ള അനേകര്‍ ഈ വിശ്വാസിസമൂഹത്തില്‍ത്തന്നെയുണ്ട്.

സമാന്തരമായി നാം ചെയ്യേണ്ട മറ്റൊരു കാര്യം, ഇടവകകളും രൂപതകളും എല്ലാ സഭാസ്ഥാപനങ്ങളും അതാത് പരിധിക്കുള്ളില്‍വരുന്ന മുഴുവന്‍ സഭാംഗങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റുകളായി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കുക എന്നതാണ്. ഈ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ, വെറും അത്മായരായിരുന്നവര്‍ സഭാപൗരന്മാരുടെ അന്തസിലേക്കുയരും എന്നതാണു കാര്യം. തുടര്‍ന്ന് അവരുടെ സംയോജിതശക്തിയില്‍, രൂപതാസിനഡുകളും സഭാസിനഡുകളും സഭയിലെ എല്ലാ വിഭാഗങ്ങളുടെയും മതിയായ പ്രാതിനിധ്യത്തോടെ നടത്താന്‍ ബിഷപ്പുമാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ടാകും. അത്മായപ്രതിനിധികള്‍ക്കു ഭൂരിപക്ഷമുള്ള അത്തരം സഭാസിനഡുകള്‍ സഭയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു നാന്ദികുറിക്കും. ഈ സിനഡുകളിലൂടെത്തന്നെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനങ്ങളെ, അവയുടെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഈ സഭയില്‍ നടപ്പാക്കാന്‍ കഴിയും. 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്നറിയപ്പെടുന്ന നമ്മുടെ അപ്പോസ്തലിക പാരമ്പര്യം യേശുവിന്റെ പ്രബോധനങ്ങളുമായി ഒത്തുനോക്കിയും കാലാനുസൃതം പരിഷ്‌കരിച്ചും ഈ സഭയുടെ കാനോന്‍ നിയമമായി പ്രഖ്യാപിക്കാനും സഭാസിനഡിനു സാധിക്കും. അതോടെ, 'എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍' സഭ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒരു സ്വയാധികാരസഭയാകും. ഇടനില ഏജന്‍സികളില്‍നിന്നു മോചനം നേടി ഈ സഭ നേരിട്ട് മാര്‍പാപ്പയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന്‍കീഴിലാകും.

ഇപ്രകാരം, സഭ വീണ്ടും വിശ്വാസികളുടെ സമൂഹമായി മാറുന്നതോടെ, ഇടവകതലത്തിലും പ്രാദേശികതലങ്ങളിലും മുഴുവന്‍ സഭയുടെ തലത്തിലുമുള്ള കൂട്ടായ്മകള്‍ക്ക് തങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളുണ്ടാകും. അങ്ങനെ നേതൃത്വസമൃദ്ധികൊണ്ട് ഈ സമുദായം അനുഗൃഹീതമാകും.

ഈ സ്വപ്നത്തിന്റെ, അഥവാ സാധ്യതയുടെ സാക്ഷാത്കാരം, ഇന്ന്, ഇപ്പോള്‍ത്തന്നെ നാം ഉറക്കമുണരുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

    ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍)

(ഒക്‌ടോബര്‍ 10-ന് JSL സംഘടിപ്പിച്ച ക്ലബ് ഹൗസ്
മീറ്റിംഗില്‍ അവതരിപ്പിച്ച പ്രബന്ധം)

Wednesday, September 1, 2021

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനും സഭവക സാമൂഹിക-സാമ്പത്തിക സർവ്വേയും

 

പാലാ രൂപത തയ്യാറാക്കിയ, A4 വലുപ്പത്തിൽ 24 പേജുള്ള ഒരു സാമ്പിൾ സർവ്വേ ചോദ്യാവലി കണ്ട് ഈയിടെ അമ്പരന്നുപോയി. 'കേരളക്രൈസ്തവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിപഠനം' സംബന്ധിച്ച ഒരു ചോദ്യാവലിയായിരുന്നു അത്. ''കേരളകത്തോലിക്കാസഭയിലെ എല്ലാ രൂപതകളിലും ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിശ്ചിത ഇടവകകളിൽ, നിശ്ചിത വാർഡുകളിൽ സമാനസർവ്വേ നടത്തുന്നുണ്ട്'' എന്നും ഇതിൽ കുറിച്ചിട്ടുണ്ട്. 

ഇങ്ങനെ വിശ്വാസികളുടെ സാമൂഹിക-സാമ്പത്തികസ്ഥിതിപഠനം നടത്തുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് രൂപതാതല ത്രൈമാസികയായ 'പാലാ ദൂത്' മാർച്ച്-മേയ് ലക്കത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ടു സമർപ്പിക്കുന്നതിന് ജസ്റ്റീസ് ജെ.ബി. കോശി (പാറ്റ്‌നാ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ്) ചെയർമാനായും, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ് (റിട്ടയേർഡ്), ശ്രീ ജേക്കബ് പുന്നൂസ് ഐ.പി.എസ് (റിട്ടയേർഡ്) അംഗങ്ങളായും, പരാമർശം (1) പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്.'' 

''മേൽപ്പറഞ്ഞ വിഷയങ്ങളിൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി, എല്ലാ ജില്ലകളിലും കൂടുതൽ വിഷമങ്ങളനുഭവിക്കുന്ന ക്രിസ്ത്യാനികൾ അധിവസിക്കുന്ന മേഖലകൾ സന്ദർശിച്ചും വിവിധ മാർഗ്ഗങ്ങളിലൂടെ പഠനം നടത്തിയും ഒരു വർഷത്തിനകം കമ്മീഷൻ സർക്കാരിന് വിശദമായ റിപ്പോർട്ടും നിർദ്ദേശങ്ങളും സമർപ്പിക്കേണ്ടതാണ്'' എന്നാണ് ഗവ. കോശി കമ്മീഷന് നൽകിയിരിക്കുന്ന ഉത്തരവ്. 

ഗവണ്മെന്റ് കോശി കമ്മീഷന് നൽകിയിരിക്കുന്ന ഈ ഉത്തരവിന്റെ മറവിലാണ്, പള്ളിക്കമ്മിറ്റിക്കാരുടെയും കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെയും അഗഇഇ, പിതൃവേദി, മാതൃവേദി, എസ്.എം.വൈ.എം ഉൾപ്പെടെയുള്ള സംഘടനകളുടെയും പങ്കാളിത്തത്തോടെ വിപുലമായ രീതിയിൽ ഒരു സർവ്വേ നടത്താൻ കെ.സി.ബി.സി. തലത്തിലും സീറോ-മലബാർസഭാ തലത്തിലും തീരുമാനിച്ചിരിക്കുന്നത്. പാലാ രൂപതയിൽ 12 ഇടവകകളിലായി 800-ഓളം കുടുംബങ്ങളിൽ ഈ സാമ്പിൾ സർവ്വേ നടത്തിക്കഴിഞ്ഞു. താമസിയാതെതന്നെ എല്ലാ കത്തോലിക്കാ കുടുംബങ്ങളിലേക്കും ഈ സർവ്വേ വ്യാപിപ്പിക്കുമെന്നും 'പാലാ ദൂത്' അറിയിച്ചിട്ടുണ്ട്. 

കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സ്ഥിതിയെക്കുറിച്ചു പഠിച്ച് റിപ്പോർട്ടും നിർദ്ദേശങ്ങളും നൽകാൻ ഗവണ്മെന്റ് അധികാരപ്പെടുത്തിയിരിക്കുന്നത് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ മാത്രമായിരിക്കെ എന്തധികാരത്തിലാണ്, കെ.സി.ബി.സിയും സീറോ-മലബാർസഭയും രൂപതാമെത്രാന്മാരും ഇങ്ങനെയൊരു സർവ്വേ ഇവിടുത്തെ കത്തോലിക്കാ പൗരന്മാർക്കിടയിൽ നടത്തുന്നത് എന്ന ചോദ്യമാണിവിടെ ഉയരുന്നത്. ''ഈ കമ്മീഷന് നമ്മുടെ സാമ്പത്തിക-സാമൂഹികാവസ്ഥയും കാർഷികമേഖലയിലും മറ്റും നമ്മൾ നേരിടുന്ന പ്രശ്‌നങ്ങളും കൃത്യമായും ശാസ്ത്രീയമായും പഠിച്ച് വ്യക്തമായ സ്ഥിതിവിവരക്കണക്ക് കൊടുക്കേണ്ടതായുണ്ട്'' എന്നാണ് 'പാലാ ദൂത്' എഴുതിയിരിക്കുന്നത്. ആരാണ് കൊടുക്കേണ്ടത്? കെ.സി.ബി.സി.യോ, സീറോ-മലബാർസഭയോ, രൂപതാമെത്രാന്മാരോ? ഇവരിൽനിന്നൊക്കെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനല്ലല്ലോ ഗവണ്മെന്റ് കോശി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മെത്രാന്മാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കണമെന്ന് കമ്മീഷനോടോ, വിവരശേഖരണത്തിൽ മെത്രാന്മാർ സഹായിക്കണമെന്ന് മെത്രാന്മാരോടോ ഗവണ്മെന്റ് പറഞ്ഞിട്ടില്ല. 'പരിഗണനാ വിഷയങ്ങളിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയും അവരെ  സന്ദർശിച്ചും റിപ്പോർട്ട് നൽകാ'നാണ് ഗവണ്മെന്റ് കോശി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ, കോശി കമ്മീഷന് വിവരങ്ങൾ നൽകേണ്ടത് എല്ലാ വിഭാഗങ്ങളിലുമുള്ള ക്രൈസ്തവർ നേരിട്ടാണ്. അല്ലാതെ മെത്രാന്മാർ മുഖേനയല്ല. അത്തരം വിവരശേഖരണത്തിനുള്ള സംവിധാനങ്ങൾ ഓരോ കമ്മീഷനുമുണ്ടാകും. അതിൽ ഇടനില ഏജൻസികളായി പ്രവർത്തിക്കാൻ ഒരു മെത്രാനും ഒരു സഭയ്ക്കും അധികാരമില്ല. ഇല്ലാത്ത അധികാരം എടുത്തു പ്രയോഗിക്കുന്നത് അധാർമ്മികമാണ്. അതുകൊണ്ട്, രൂപതകളുടെയും സഭകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇത്തരം സാമൂഹിക-സാമ്പത്തിക വിവരശേഖരണസംരംഭങ്ങളെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കുകയാണു വേണ്ടത്. പൗരന്മാരുടെ അത്തരം വിവരങ്ങൾ ശേഖരിക്കാൻ അവർ തിരഞ്ഞെടുത്തു നിയോഗിക്കുന്ന ഗവണ്മെന്റിനു മാത്രമാണ് അധികാരമുള്ളത്. സഭയെ ഒരു സമാന്തര ഗവണ്മെന്റായി അംഗീകരിക്കേണ്ട ആവശ്യം ക്രൈസ്തവസമൂഹത്തിനില്ല. ''സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും കൊടുക്കുക'' (മത്താ. 22:21) എന്ന യേശുവിന്റെ കല്പനപ്രകാരം ദൈവികകാര്യങ്ങളിൽ ദൈവജനത്തിന് ശുശ്രൂഷ നൽകാൻ നിയോഗിക്കപ്പെട്ട പുരോഹിതർക്കോ മെത്രാന്മാർക്കോ അവരുടെ സംഘങ്ങൾക്കോ സീസറിന്റെ അധികാരസംവിധാനവും ഭരണവും നിഷിദ്ധമാണ്. സഭയെ ഒരു സമാന്തരഭരണസംവിധാനമാക്കുന്നത്, ദൈവികതയുടെ മറവിലുള്ള സീസർ വിളയാട്ടമാണ്. അതിനെ ചെറുത്തുനിൽക്കാനുള്ള ധാർമ്മികമായ അവകാശവും ഉത്തരവാദിത്വവും വിശ്വാസിസമൂഹത്തിനുണ്ട്. 

ഈ സർവ്വേയിലൂടെ, കത്തോലിക്കാസമൂഹത്തിലെ ഓരോ കുടുംബത്തെയും അതിലെ ഓരോ അംഗത്തെയും സംബന്ധിച്ച വിപുലമായ ഡേറ്റാ കളക്ഷനാണ് കേരള കത്തോലിക്കാസഭ നടത്തുന്നത്.  പാലാ രൂപതയുടെ ചോദ്യാവലിയിൽ, കുടുംബത്തിനുള്ള ഭൂമിയുടെ വിസ്തീർണ്ണം, വാഹനങ്ങളുടെ എണ്ണം, അവയുടെ മതിപ്പുവില, വരുമാനശ്രോതസ്സുകൾ, ആകെ വരുമാനം, ഇൻഷുറൻസ് പോളിസി, ബാങ്ക് നിക്ഷേപം എന്നിങ്ങനെ കുടുംബസംബന്ധിയായി 80-ലേറെ ചോദ്യങ്ങൾക്കാണ് മറുപടി പൂരിപ്പിച്ചു നൽകേണ്ടത്! കൂടാതെ, ഓരോ കുടുംബാംഗത്തെയുംകുറിച്ച് 45-ലേറെ ചോദ്യങ്ങളുമുണ്ട്.

ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും സ്വകാര്യതകളിലേക്ക് ഇങ്ങനെ കടന്നുകയറി വിവരങ്ങൾ ശേഖരിക്കാൻ ആരാണ് മെത്രാന്മാർക്ക് അധികാരം കൊടുത്തത്? കോശി കമ്മീഷന്റെ പരിഗണനാവിഷയങ്ങളെപ്പോലും കവച്ചുവയ്ക്കുന്ന തരത്തിൽ ഇത്ര വിപുലമായ ഒരു വിവരശേഖരണം കത്തോലിക്കാസഭ നടത്തുന്നതിന്റെ ലക്ഷ്യമെന്തായിരിക്കാം?  

ഓരോ രാജ്യത്തിലെയും വ്യക്തികളുടെ വിവരശേഖരണത്തിന് അന്താരാഷ്ട്രതലത്തിൽ നല്ല മാർക്കറ്റുണ്ടെന്നു കേൾക്കുന്നു. സമാന ആരോപണങ്ങളെത്തുടർന്ന്, 'സ്പ്രിംഗ്ലർ ഡാറ്റാ കളക്ഷൻ പ്രോജക്ട്' കഴിഞ്ഞ ഇടതുപക്ഷ ഗവണ്മെന്റിന് ഉപേക്ഷിക്കേണ്ടിവന്നു എന്നോർക്കുക. 40 ലക്ഷത്തിലേറെ വരുന്ന കേരളത്തിലെ കത്തോലിക്കാ സമുദായത്തിന്റെ മൊത്തം ഡേറ്റാ ബാങ്ക് സ്വരൂപിക്കുകയെന്നത് തീർച്ചയായും ഒരു ഹിമാലയൻ ടാസ്‌ക് ആണ്. സമുദായത്തിന് വളരെ ചെറിയ തോതിലുള്ള ഏതാനും ചില ആനുകൂല്യങ്ങൾമാത്രം ശിപാർശചെയ്യാൻ കഴിയുന്ന കോശി കമ്മീഷനുവേണ്ടി ഇത്ര വലിയൊരു ഭഗീരഥപ്രയത്‌നം കേരള കത്തോലിക്കാസഭ നടത്തുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ മറ്റു ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കണം. ആസ്ഥാനംതന്നെ ഇന്ത്യയ്ക്കുപുറത്ത് റോമിലായിരിക്കുന്ന, ധാരാളം വിദേശ ഏജൻസികളുമായി അടുത്ത ബന്ധമുള്ള കേരളത്തിലെ കത്തോലിക്കാസഭ ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറ്റപ്പെടുകയില്ലെന്ന് ആരും വിശ്വസിക്കുകയില്ല. മറ്റൊരു ലക്ഷ്യം, കുടുംബത്തിന്റെയും വ്യക്തികളുടെയും സാമ്പത്തികനില മസ്സിലാക്കി അവരിൽനിന്ന് നിർബന്ധിതപിരിവ് വസൂലാക്കുക എന്നതായിരിക്കണം. ഇനിയിപ്പോൾ അതിനെ 'പിരിവ്' എന്നാവില്ല പറയുക; 'നികുതി' എന്നുതന്നെയാകും പുതിയ പേര്. കാരണം, പൗരസ്ത്യ കാനോൻനിയമമനുസരിച്ച് വിശ്വാസികളിൽനിന്നു നികുതി പിരിക്കാൻ രൂപതാമെത്രാന് അധികാരമുണ്ട് (വകുപ്പുകൾ :1012, 1013).  

രൂപതാതലത്തിലുള്ള ഈ സർവ്വേക്കുപുറമേ, കോശി കമ്മീഷന് വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് വിപുലമായ നിർദ്ദേശങ്ങളുമായി പാലാ രൂപതാമെത്രാൻ വിശദമായ ഒരു സർക്കുലർതന്നെ പുറത്തിറക്കിയിട്ടുണ്ട്. അതിൽ പറഞ്ഞിട്ടുള്ളതുപ്രകാരം, കോശി കമ്മീഷന് നൽകാനുള്ള നിവേദനങ്ങൾക്കു ചുക്കാൻ പിടിക്കാൻ സീറോ-മലബാർതലത്തിലും കെ.സി.ബി.സി. തലത്തിലും കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു. പാലാ രൂപതയിൽ ബിഷപ്പ് ജേക്കബ് മുരിക്കൻ കൺവീനറായി ഒരു പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിക്കു രൂപംകൊടുത്തു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫൊറോനാ വികാരിമാർ, വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും സഭാസംഘടനകളുടെയും ഡയറക്ടറച്ചന്മാർ, 100-ഓളം സമർപ്പിതർ, 100-ഓളം അത്മായസംഘടനാനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി നിവേദനസമർപ്പണപദ്ധതി ഏകോപിപ്പിക്കാൻ ഒരു സൂം കോൺഫറൻസ് നടത്തുകയുണ്ടായി. കൂടാതെ ഇതിനകംതന്നെ, വിവിധസംഘടനകളും ഫൊറോനാകളും അതാതുതലങ്ങളിൽ നിരവധി ഓൺലൈൻ മീറ്റിംഗുകൾ നടത്തിക്കഴിഞ്ഞു. 

ജൂൺ-ആഗസ്റ്റ് ലക്കം 'പാലാ ദൂതി'ൽ പ്രസിദ്ധീകരിച്ച ഇടയലേഖനത്തിൽ ഇങ്ങനെ നിർദ്ദേശിക്കുന്നു: ''രൂപതാതലത്തിലും ഫൊറോനാ, ഇടവകതലങ്ങളിലും, കുടുംബക്കൂട്ടായ്മാ യൂണിറ്റ് തലങ്ങളിലും, കൂടാതെ വ്യക്തിപരമായും നിവേദനങ്ങളും ക്ഷേമപദ്ധതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും കമ്മീഷന്റെ മുമ്പിൽ സമർപ്പിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്....'' തുടർന്ന്, എ.കെ.സി.സി. തുടങ്ങി  തിരുബാലസഖ്യംവരെ ഏതാണ്ട് 37 ആധികാരിക സഭാസംഘടനകളുടെ രൂപതാ-ഫൊറോനാ-ഇടവകഘടകങ്ങൾ ഇതെല്ലാം നടപ്പാക്കാൻ ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ,് രൂപതാ ബിഷപ്പ്. സഭാസംഘടനകൾ മാത്രമല്ല, രൂപതയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ ആശുപത്രികൾ, എയ്ഡഡ് & സെൽഫ് ഫിനാൻസിംഗ് കോളജുകൾ, കോർപ്പറേറ്റ് അധ്യാപകർ, സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട്, ജീവകാരുണ്യസ്ഥാപനങ്ങൾ, സന്ന്യാസസഭകൾ മറ്റു സഭാസ്ഥാപനങ്ങൾ എന്നിവയോടും ജൂലൈ 31-നു മുമ്പ് നിവേദനങ്ങളും നിർദ്ദേശങ്ങളും കമ്മീഷന് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നൽകേണ്ട നിവേദനങ്ങളുടെയും നിർദ്ദേശങ്ങളുടെയും മാതൃകകളും വിഭാഗം തിരിച്ച് നൽകിയിട്ടുണ്ട് 'പാലാ ദൂതി'ൽ; അതിന്റെ പ്രിന്റെടുത്ത് വെറുതെ പൂരിപ്പിച്ചു നൽകിയാൽ മതിയാകും! 

നിവേദനസമർപ്പണവുമായി ബന്ധപ്പെട്ട് അതിവിപുലമായ ഒരു ഏകോപനസംവിധാനമാണ് പാലാ രൂപത ഒരുക്കിയിരിക്കുന്നതെന്ന് 285 എന്ന് നമ്പരിട്ടിരിക്കുന്ന പാലാ ബിഷപ്പിന്റെ ഈ സർക്കുലറിൽനിന്ന് മനസ്സിലാക്കാം. പാലാ രൂപതയിലുള്ളവരെ മുഴുവൻ കോശി കമ്മീഷനിലൂടെ രക്ഷിക്കും എന്നു തോന്നത്തക്കവിധത്തിലുള്ള വൻസന്നാഹങ്ങളാണ് രൂപതാതലത്തിൽ ബിഷപ്പ് കല്ലറങ്ങാട്ട് എടുത്തിട്ടുള്ളത്. കോശി കമ്മീഷന് നിവേദനം നൽകുകയെന്നത് മതപരമായ ഒരു കാര്യമാണെന്ന മട്ടിൽ, ഫൊറോനാവികാരിമാരെയും ഇടവകവികാരിമാരെയുമൊക്കെ അതിന്റെയെല്ലാം ചുമതലക്കാരാക്കിയിരിക്കുകയാണ് മെത്രാൻ! കൂടാതെ, മുഴുവൻ നിവേദനങ്ങളുടെയും കോപ്പി, രൂപതാ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിക്ക് നൽകേണ്ടതാണ് എന്നും നിഷ്‌കർഷിച്ചിട്ടുണ്ട്, അദ്ദേഹം. ഇങ്ങനെയൊരു നിഷ്‌കർഷ ഉള്ളതുകൊണ്ടുതന്നെ, രൂപതാധികാരികളുടെ ഇംഗിതത്തിനു ചേരാത്ത ഒരു നിവേദനമോ നിർദ്ദേശമോ ആരും, അതു വ്യക്തിയാകട്ടെ, സംഘടനയാകട്ടെ, സ്ഥാപനങ്ങളാകട്ടെ നൽകുകയില്ലെന്ന് ഉറപ്പാണ്. ഏതു സഭാസംഘടനയുടെയും തലപ്പത്ത് ഓരോ ഡയറക്ടറച്ചനെ നിയമിച്ച് സംഘടനയിലുള്ളവരുടെ സ്വതന്ത്രമായ അഭിപ്രായരൂപീകരണം തടയുന്ന അതേ തന്ത്രംതന്നെ ഇതും.  

ചുരുക്കത്തിൽ, ജെ.ബി. കോശി കമ്മീഷനിലേക്ക് നിവേദനങ്ങളുടെ ഒരു പ്രളയമാണ് പാലാ രൂപതയിൽനിന്നുമാത്രം ഉണ്ടാകുന്നത്. മറ്റു രൂപതകളുടെ നിവേദനങ്ങൾ വേറെ! ഇതെല്ലാം ഓരോന്നായി എടുത്തു പഠിച്ച് വിശകലനംചെയ്ത്, ലഭിച്ചിട്ടുള്ള ഒരു വർഷത്തെ കാലാവധിക്കുള്ളിൽ കോശി കമ്മീഷൻ ഗവണ്മെന്റിനു റിപ്പോർട്ട് സമർപ്പിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം! 

ഇത്രയെല്ലാം സന്നാഹങ്ങളുടെ ഫലമായും കോശി കമ്മീഷൻ ശിപാർശപ്രകാരവും എന്തെങ്കിലും ആനുകൂല്യങ്ങൾ ക്രൈസ്തവന്യൂനപക്ഷത്തിന് അനുവദിച്ചുകിട്ടിയാൽത്തന്നെ, സച്ചാർക്കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലീം ന്യൂനപക്ഷത്തിന് അനുവദിച്ചിരുന്ന സ്‌കോളർഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങൾക്കുമായി വീതിക്കണമെന്നു വാശിപിടിച്ച നമ്മുടെ മെത്രാന്മാരുടെയും അനുചരന്മാരുടെയും അതേവാദം ഒരു 'ബൂമറാങ്' ആയി ക്രൈസ്തവന്യൂനപക്ഷത്തിനെതിരെവന്ന് അതെല്ലാം തട്ടിത്തെറിപ്പിക്കാനാണ് സാധ്യത. അല്ലെങ്കിൽത്തന്നെ, എല്ലാ ന്യൂനപക്ഷക്ഷേമപദ്ധതികളും ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷങ്ങൾക്കും പങ്കുവയ്ക്കപ്പെടണമെന്ന, ഇവരെല്ലാം ചേർന്ന് കഷ്ടപ്പെട്ടു നേടിയെടുത്ത കോടതിവിധിമാത്രം മതിയല്ലോ, എല്ലാം കൈവിട്ടുപോകാൻ! സ്‌കോളർഷിപ്പ് വിവാദച്ചൂടിൽ ക്രൈസ്തവസമുദായത്തെയും മെത്രാന്മാരെയും ഒന്നു തണുപ്പിക്കുകയെന്ന തന്ത്രപരമായ ലക്ഷ്യത്തിനപ്പുറം എന്തെങ്കിലും ആത്മാർത്ഥത കോശി കമ്മീഷൻ നിയമനത്തിൽ ഗവണ്മെന്റിനുണ്ടായിരുന്നോ എന്നതും സംശയാസ്പദമാണ്. 

ഇതെല്ലാം നമ്മുടെ മെത്രാന്മാർക്കും അറിയാം. എന്നാൽ, വിശ്വാസിസമൂഹത്തെ എങ്ങനെയും തങ്ങളുടെ പിന്നിലണിനിരത്തേണ്ടതുണ്ട്, അവർക്ക്. പ്രത്യേകിച്ചും, അവരുടെ അധാർമ്മികമുഖം കൂടുതൽ കൂടുതലായി തുറന്നുകാട്ടപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ. അതിനുവേണ്ടി, തങ്ങൾ സമുദായത്തിന്റെ രക്ഷകരാണെന്ന പ്രതീതിയുണർത്തി സമുദായരാഷ്ട്രീയം കളിക്കുകയാണവർ. അതോടൊപ്പം, രൂപതയിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സകല സ്വകാര്യവിവരങ്ങളും അനധികൃതമായി ശേഖരിച്ചു നേട്ടംകൊയ്യാൻ കോശി കമ്മീഷനെ ഒരു മറയാക്കുകയും ചെയ്തിരിക്കുന്നു, അവർ. ''സർവ്വേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ പഠനാവശ്യത്തിനുമാത്രമായി ഉപയോഗപ്പെടുത്തുന്നതാണ്'' എന്ന് ഒരു മുൻകൂർജാമ്യംപോലെ ചോദ്യാവലിയിൽ എഴുതിയിരിക്കുന്നതിൽനിന്നുതന്നെ, ഈ സമാഹൃതവിവരങ്ങൾക്ക് വേറെയും സാധ്യത(ടരീുല)യുണ്ടെന്ന് അനുമാനിക്കാമല്ലോ. അതുകൊണ്ട്, സമുദായത്തിന് ഒരു ഗുണവുമുണ്ടാവുകയില്ലെങ്കിലും, മെത്രാന്മാരെയും ഇന്നത്തെ രാജകീയമെത്രാൻസംവിധാനത്തെയും സംബന്ധിച്ച് ജെ.ബി.കോശി കമ്മീഷൻ ഗുണകരമായി ഭവിച്ചിരിക്കുകയാണ്! 

തങ്ങളുടെ പ്രമാണിത്തം സഭയിലും സമൂഹത്തിലും നിലനിർത്തുന്നതിനുവേണ്ടി, ആരും അവർക്കു നൽകിയിട്ടില്ലാത്ത സമുദായനേതൃത്വം സ്വയം ഏറ്റെടുത്തിരിക്കുകയാണ് നമ്മുടെ മെത്രാന്മാർ. ഹൃദയങ്ങളിൽ ആദ്ധ്യാത്മികതയുടെയും അതുവഴി ധാർമ്മികമൂല്യങ്ങളുടെയും ഉറവുചാലുകൾ തീർത്ത് മനുഷ്യരെ വിശ്വമാനവികതയിലേക്കുയർത്തുകയെന്ന സുവിശേഷദൗത്യമേറ്റെടുത്തവർ, സാമുദായികത്വത്തിന്റെ ഇടുക്കു തൊഴുത്തിലേക്കവരെ ആട്ടിത്തെളിക്കുകയാണ്. അപരനുവേണ്ടി സ്വയം ത്യജിക്കുകയെന്ന ആധ്യാത്മികമനോഭാവത്തിൽനിന്ന് ഓരോ വ്യക്തിയെയും സമുദായത്തെയാകെയും ആർജിക്കലെന്ന ഭൗതികആർത്തിയിലേക്ക് നയിക്കുകയാണവർ. സാമുദായിക മസിൽപവർ കൂട്ടിയും ഭീതിപരത്തിയും മറ്റു സമുദായങ്ങളുമായി മത്സരിക്കാനും കലഹിക്കാനും കത്തോലിക്കാസമൂഹത്തെ ഒരുക്കിയെടുക്കുന്ന വർഗീയരാഷ്ട്രീയത്തിന്റെ തിരഞ്ഞെടുക്കപ്പെടാത്ത അനധികൃത നേതാക്കളായി മാറിയിരിക്കുന്നു, നമ്മുടെ മെത്രാന്മാർ. 

തങ്ങളുടെമേൽ അധികാരം നടത്തുന്ന രാജാക്കന്മാരെ ഉപകാരികളെന്നു കരുതിയിരുന്ന വിജാതീയ റോമൻ പ്രജകളെ (ലൂക്കാ 22: 25) അനുകരിച്ചിട്ടെന്നപോലെ, ആദ്ധ്യാത്മികാന്ധതയിലകപ്പെട്ട കത്തോലിക്കാസമൂഹവും ഈ മെത്രാൻരാജാക്കന്മാരെ ഉപകാരികളും തങ്ങളുടെ നേതാക്കന്മാരുമായി കാണുകയാണ്! യേശു ചൂണ്ടിക്കാട്ടിയ ഈ വിരോധാഭാസംമൂലമാണ് മെത്രാന്മാരുടെ സാമൂദായികാധിപത്യം ചോദ്യംചെയ്യപ്പെടാത്തതെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. 

ഇതിലെ അപകടം തിരിച്ചറിഞ്ഞ് സമുദായത്തിന്റെ കണ്ണുതുറപ്പിക്കുകയെന്നതും, സമുദായത്തെക്കൊണ്ടുതന്നെ മെത്രാന്മാരുടെ സമുദായനേതൃത്വം തള്ളിക്കളയിക്കുകയെന്നതുമാണ് കേരളകത്തോലിക്കാസമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അവശ്യം ആവശ്യമായിരിക്കുന്നത്. അതിന് സ്വതന്ത്രചിന്തയും ആദ്ധ്യാത്മികാവബോധവും ധാർമ്മികധീരതയുമുള്ള സമുദായസ്‌നേഹികൾ കൂടുതൽ കൂടുതലായി പ്രവർത്തനരംഗത്തു വരേണ്ടിയിരിക്കുന്നു. 

ജോർജ്ജ് മൂലേച്ചാലിൽ (എഡിറ്റർ)

Thursday, August 26, 2021

പാലാ രൂപതയുടെ പ്രസവ ഓഫര്‍!

ആന്റോ മാങ്കൂട്ടം (ട്രഷറര്‍, KCRM) ഫോണ്‍: 9447136392

(ആഗസ്റ്റ് - സെപ്തംബർ ലക്കം 'സത്യജ്വാല' -യിൽ നിന്ന്) 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 1- ഞായറാഴ്ച, പാലാ രൂപതയുടെ പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ മലയാളികളെ ആകെ അമ്പരിപ്പിച്ചിരിക്കുകയാണ്. 5 കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് മാസംതോറും 1500 രൂപ ധനസഹായം; നാലാമത്തെ കുട്ടിക്ക് ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍; നാലാമത്തെ പ്രസവം മുതല്‍ മള്‍ട്ടിസ്റ്റാര്‍ സൗകര്യമുള്ള ചേര്‍പ്പുങ്കല്‍ ആശുപത്രിയില്‍ സുഖകരമായ പ്രസവശുശ്രൂഷ! എന്താ, പോരേ?

അല്ല, കല്ലറങ്ങാട്ട് മെത്രാനേ, താങ്കള്‍ ഏതു ലോകത്തില്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? നിങ്ങളുടെ ഈ പ്രസവഓഫര്‍ എത്രമാത്രം അവജ്ഞയോടെയാണ് കേരളസമൂഹം ചര്‍ച്ചചെയ്തതെന്ന് ഇതിനകം സോഷ്യല്‍ മീഡിയാവഴി കണ്ടുകാണുമല്ലോ. നിങ്ങള്‍ക്കും നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണോ ഉള്ളത്. 5 മക്കളില്‍ക്കൂടുതലുള്ള കുടുംബങ്ങള്‍ക്ക് മാസംതോറും 1500 ഉലുവ തരുമത്രേ! താങ്കള്‍ വസിക്കുന്ന അരമനയുള്‍പ്പെടെ രൂപതാവക സകലതിന്റെയും ഉടമകളും താങ്കളെ തീറ്റിപ്പോറ്റുന്നവരുമായ ഞങ്ങളോട്, ഒരു രാജാവിനെപ്പോലെ ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്കു നാണമില്ലേ?
 
നിങ്ങള്‍ പറയുന്നതുവച്ച് ആറ് കുട്ടികളുള്ള ഒരു വീട്ടില്‍ അവരെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും മാതാപിതാക്കള്‍ക്കുപുറമേ ഗ്രാന്റ്‌പേരന്റ്‌സ്‌കൂടി ഉണ്ടായേ പറ്റൂ. അപ്പോള്‍ ആകെ 2+2+6= 10 അംഗങ്ങള്‍! ഇനി വല്യപ്പച്ചനമ്മമാര്‍ ഇല്ലെങ്കില്‍, കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ഒരാളിനെ ജോലിക്കുവയ്‌ക്കേണ്ടിവരില്ലേ? അപ്പോള്‍ കുറഞ്ഞത് 15000 രൂപയെങ്കിലും ശമ്പളം കൊടുക്കേണ്ടിവരും. എന്തിനേറെ, ഈ കുഞ്ഞുങ്ങളുടെ വിസര്‍ജ്യം വൃത്തിയാക്കുവാനാവശ്യമായ ഡയഫര്‍ വാങ്ങിക്കുവാന്‍തന്നെ തുക എത്രയാകുമെന്നറിയാമോ മെത്രാന്‍വൈദികസംഘമേ?

സാധാരണ വിശ്വാസികളായ ഞങ്ങളെപ്പറ്റി നിങ്ങള്‍ ഒരു നിമിഷമെങ്കിലും ചിന്തിച്ചുവോ? കോവിഡ് മഹാമാരി ലോകത്തെ നടുക്കി കടന്നുവന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഇക്കാലഘട്ടത്തില്‍ ഞങ്ങള്‍, വിശ്വാസികള്‍ എങ്ങനെയാണ് ജീവിച്ചുപോന്നത് എന്ന കാര്യം നിങ്ങള്‍ സഭാപിതാക്കന്മാര്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്രയോ ആളുകള്‍, കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തു! എത്ര പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങി? എത്രയോ രോഗികള്‍ ചികിത്സ മുടങ്ങി മരണപ്പെട്ടു. പട്ടിണിമൂലവും ചികിത്സ ലഭിക്കാതെയും, ഒരിറ്റു സ്‌നേഹം, കരുതല്‍, കാരുണ്യം, തലോടല്‍, സ്‌നേഹസ്പര്‍ശം എന്നിവ ലഭിക്കാതെയും പതിനായിരങ്ങള്‍ മരിച്ചില്ലേ? ഇവരുടെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ പക്കലേക്ക് നിങ്ങളില്‍ എത്രപേര്‍ കടന്നുചെന്നു? ലക്ഷങ്ങളും കോടികളും നീക്കിയിരിപ്പുള്ള പള്ളികളിലും അരമനകളിലും നിങ്ങള്‍ സുഖലോലുപതയില്‍ ആഞ്ഞമര്‍ന്നിരുന്ന് രസിച്ചുകളിച്ച് സുഖിച്ചുമദിച്ചപ്പോള്‍, ഈ പാവപ്പെട്ട വിശ്വാസിസമൂഹത്തെപ്പറ്റി നിങ്ങള്‍ ഒട്ടും ചിന്തിച്ചില്ല. അടിമവിശ്വാസികളുടെ എണ്ണം കുറയുന്നതുകണ്ടപ്പോള്‍ വിശ്വാസികളുടെ അംഗസംഖ്യകൂട്ടുവാന്‍ പുതിയ പ്രസവമത്സര പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണല്ലേ? ഇല്ല മെത്രാന്മാരേ, നിങ്ങളുടെ പ്രസവസഹായമത്സരത്തില്‍ ഒരൊറ്റ പെണ്‍കുട്ടിപോലും പങ്കെടുക്കില്ല, തീര്‍ച്ച.
  
അഞ്ചും ആറും പ്രസവിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ ഈ നാട്ടിലെ പെണ്‍കുട്ടികളുടെ ആരോഗ്യനിലയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചോ? ഇവിടുത്തെ പെണ്‍കുട്ടികളെന്താ പ്രസവയന്ത്രമാണോ? ഈ പെണ്‍കുട്ടികളുടെ മാനസികനിലയെപ്പറ്റി ഒരു നിമിഷം നിങ്ങള്‍ ചിന്തിച്ചോ? 'ഇടു കുടുക്കേ ചോറും കറിയും' എന്നു പറയുന്ന അമ്മൂമ്മക്കഥയിലെ നായികമാരാണോ ഞങ്ങളുടെ ഭാര്യമാരും മക്കളും സഹോദരികളുമായ സ്ത്രീസമൂഹം. ഇത് സ്ത്രീത്വത്തെ അപമാനിക്കലല്ലേ. പാലാ മെത്രാന്‍ ഇറക്കിയ ഈ സര്‍ക്കുലര്‍ പിന്‍വലിച്ച് ഇവിടുത്തെ പൊതുസമൂഹത്തോട്, പ്രത്യേകിച്ച സ്ത്രീസമൂഹത്തോട്, മാപ്പു പറയണമെന്നാണ് ഈയുള്ളവന്റെ പക്ഷം. KCBC യും ഈ സര്‍ക്കുലറിന് സപ്പോര്‍ട്ട് ചെയ്തതായാണ് വാര്‍ത്തകള്‍ വരുന്നത്. ഉളുപ്പുവേണം മെത്രാന്മാരേ, ഉളുപ്പ്!
 
അല്പം ചരിത്രംകൂടി പറയാതെവയ്യ. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇന്ത്യയില്‍ 40 കോടിയാണ് ജനസംഖ്യ. അന്ന് ജനസംഖ്യയിലും ജനപ്പെരുപ്പനിരക്കിലും ലോകത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കായിരുന്നു. ഈ രീതിയില്‍ ജനസംഖ്യ പെരുകിയാല്‍ അപകടമാണെന്നു തിരിച്ചറിഞ്ഞ നെഹൃവിനെപ്പോലുള്ള ഭരണകര്‍ത്താക്കള്‍ 1952-ല്‍ ഒരു ദേശീയ ജനസംഖ്യനിയന്ത്രണനിയമം പാസ്സാക്കി. എന്നാല്‍ അതിനു പ്രതീക്ഷിച്ചത്ര ഫലമുണ്ടായില്ല. 1970-കളില്‍ വളരെ കാര്‍ക്കശ്യത്തോടുകൂടി സര്‍ക്കാര്‍ ഇടപെട്ടു.  മുതിര്‍ന്ന തലമുറക്കാരുടെ മനസ്സുകളില്‍ അക്കാലത്തെ പല മുദ്രാവാക്യങ്ങളും ഓര്‍മ്മയില്‍ വരുന്നുണ്ടാകും:  'കുട്ടികള്‍ രണ്ടോ മൂന്നോ മതി; പിന്നീട്, 'നമ്മള്‍ രണ്ട്, നമുക്ക് രണ്ട്'; തുടര്‍ന്ന്, 'കുട്ടികള്‍ ആണായാലും പെണ്ണായാലും രണ്ടു മതി;' അവസാനം, 'നമ്മള്‍ ഒന്ന് നമുക്ക് ഒന്ന്'. ഈ മുദ്രാവാക്യങ്ങളെല്ലാം ഒന്നിനുപുറകെ ഒന്നായി ജനങ്ങള്‍ സ്വീകരിച്ച കാര്യം മെത്രാന്‍സംഘം മറന്നുപോയോ? 1970-ല്‍ എറണാകുളം കളക്ടറായിരുന്നു ശ്രീ. എസ് കൃഷ്ണകുമാര്‍ (പിന്നീട് കേന്ദ്രമന്ത്രിയായി) നടപ്പിലാക്കിയ വന്ധ്യ#ംകരണശസ്ത്രക്രിയാപദ്ധതി ഏറെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു.
 
ഇത്രയൊക്കെ ശ്രമങ്ങളുണ്ടായിട്ടുപോലും, 2021-ലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ 140 കോടിയിലേക്കെത്തിയ ഭയാനകമായ കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ വിദ്യാസമ്പന്നരായ പൊതുസമൂഹം തങ്ങളുടെ സാമ്പത്തികസൗകര്യമനുസരിച്ച് മക്കളുടെ എണ്ണം 4-ഉം 3-ഉം 2-ഉം 1-ഉം ഒക്കെയായി പരിമിതപ്പെടുത്തി.  അതിലൂടെ ഇവിടെ സംഭവിച്ച ഗുണപരമായ മാറ്റം എന്തുകൊണ്ട് മെത്രാന്‍സംഘത്തിനുമാത്രം മനസ്സിലാകുന്നില്ല?

ചെറിയ കുടുംബം സന്തുഷ്ടകുടുംബമായപ്പോള്‍, ഭവനങ്ങളില്‍ സമാധാനം കൈവന്നപ്പോള്‍, വഴക്കുകളും വക്കാണങ്ങളും കുറഞ്ഞപ്പോള്‍ ഇവിടുത്തെ മതത്തിന്റെ മൊത്തവ്യാപാരികള്‍ക്ക് പണിയില്ലാതായി. കുടുംബങ്ങളില്‍ അത്യാവശ്യം പണവും സൗകര്യങ്ങളും വിദ്യാഭ്യാസവും ലഭിച്ചപ്പോള്‍ അടിമവിശ്വാസികളുടെ എണ്ണം പൊതുവെ കുറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിപ്പുറം കന്യാസ്ത്രീമഠത്തിലേക്കു പോകുന്ന പെണ്‍കുട്ടികളുടെ സംഖ്യ തീരെ ഇല്ലാതായി. അതുകൊണ്ട് ഫ്രാങ്കോ മെത്രാന്മാര്‍ക്കും ജോമോന്‍ കണ്ടത്തിന്‍കരമാര്‍ക്കും തോമസ് കോട്ടൂരാന്‍മാര്‍ക്കും റോബിന്‍ വടക്കുംചേരിമാര്‍ക്കും പൊട്ടന്‍പ്ലാവ്-വെള്ളയാംകുടി-കാരക്കാമല മോഡല്‍ വൈദികകോമാളികള്‍ക്കും വ്യഭിചരിക്കാന്‍ കന്യാസ്ത്രീകളെ കിട്ടുക എളുപ്പമല്ലാതായി. നമ്മുടെ പെണ്‍മക്കളെ കന്യകാലയമെന്ന തടങ്കല്‍പ്പാളയങ്ങളിലേക്ക് വിടാന്‍ ഇനി മാതാപിതാക്കള്‍ തയ്യാറാകില്ല. കാരണം, ഇന്നു മിക്കവര്‍ക്കും കുട്ടികള്‍ ഒന്നോ രണ്ടോ മാത്രമേയുള്ളു.  അവരെ നല്ലനിലയില്‍ വിദ്യാഭ്യാസം നല്‍കി വളര്‍ത്താനും കുടുംബജീവിതത്തിലേക്ക് നയിക്കുവാനുമുള്ള ശേഷി അവര്‍ക്കിന്ന് കൂടുതലായുണ്ട്. വിശ്വാസിസമൂഹത്തിന്റെ  സമാധാനപരമായ ഈ ജീവിതത്തില്‍ അസൂയപൂണ്ട സഭാനേതൃത്വം കണ്ടുപിടിച്ച പ്രസവമത്സരചൂണ്ടയില്‍ ആരും കൊത്തില്ല മെത്രാന്മാരേ.
 
ചില സഭാന്യായീകരണത്തൊഴിലാളികള്‍ പറയുന്നതായി കേട്ടു, ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും ആസ്‌ട്രേലിയയിലും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതിന് പ്രോത്സാഹനം കൊടുക്കുന്നുണ്ടെന്ന്. ശരിയാണ്, പല യൂറോപ്യന്‍ രാജ്യങ്ങളും ഒന്നിലധികം കുട്ടികളുള്ളവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. അതുപക്ഷേ, പാലാ, പത്തനംതിട്ട, ഇടുക്കി മെത്രാന്മാര്‍ കൊടുക്കുന്നതുപോലെ നക്കാപ്പിച്ച തുകയല്ല എന്ന് തിരിച്ചറിയണം. ഇംഗ്ലണ്ടില്‍ ഒന്നിലധികം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പതിനായിരക്കണക്കിനു രൂപാ കൊടുക്കാറുണ്ട്. ഓസ്‌ട്രേലിയായില്‍ വിദ്യാഭ്യാസച്ചെലവ് വളരെ അധികമാണ്. അവിടെ കുട്ടികളുടെ എണ്ണമനുസരിച്ച് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാണ് (ഇംഗ്ലണ്ടിലും ആസ്‌ട്രേലിയായിലും വര്‍ഷങ്ങള്‍ ജീവിച്ചിട്ടുണ്ട്, ഈ ലേഖകന്‍). ഇന്ത്യയുടെ രണ്ടരമടങ്ങ് വലിപ്പമുള്ള ഓസ്‌ട്രേലിയായില്‍ വെറും രണ്ടുകോടിയില്‍പ്പരം ജനങ്ങളേ അധിവസിക്കുന്നുള്ളൂ എന്നുകൂടി അറിയണം.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍മൂലം ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിനു ജനങ്ങള്‍, പ്രത്യേകിച്ചു പുരുഷന്മാര്‍, മരണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവിടെ സിംഗിള്‍ മദര്‍ സമ്പ്രദായം ഉള്ള കാര്യവും നാം അറിഞ്ഞിരിക്കണം. ജര്‍മ്മനിയിലെ കാര്യവും ഇതുതന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ, പ്രത്യേകിച്ചു കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അന്ധന്മാര്‍ ആനയെക്കണ്ടതുപോലെ മെത്രാന്മാര്‍ പറയരുത്. ഞങ്ങള്‍ സമാധാനമായും സന്തോഷമായും കുറച്ചുനാള്‍ ഒന്ന് ജീവിച്ചുമരിച്ചോട്ടെ. നിങ്ങള്‍ക്ക് ആര്‍ഭാടമായി കഴിയുവാനും തിന്നുതിമിര്‍ക്കുവാനും ഞങ്ങള്‍ വിശ്വാസികള്‍ വാരിക്കോരി പണം തരുന്നുണ്ടല്ലോ. അതുകൊണ്ട് ഞങ്ങളുടെ സഹോദരിമാരോട് പെറ്റുപെരുകുവാന്‍മാത്രം ഉപദേശിക്കരുത്. ഞങ്ങളുടെ ആവശ്യമനുസരിച്ച് കുട്ടികളെ ഉത്പാദിപ്പിക്കുവാന്‍ ഞങ്ങള്‍ക്കറിയാം.
 
ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജില്‍ കുട്ടികളെ നിറയ്ക്കുന്ന ചുമതല ഞങ്ങള്‍ തല്‍ക്കാലം ഏറ്റെടുക്കുന്നില്ല. ഈ കോളേജില്‍ ആവശ്യത്തിന് കുട്ടികള്‍ എത്തുന്നില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്! അതുപോലെ കോടാനുകോടി രൂപ പിരിച്ചുണ്ടാക്കിയ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ആശുപത്രിയും നഷ്ടത്തിലാണ് പോകുന്നത് എന്നാണല്ലോ ജനസംസാരം. കോവിഡ് മാഹാമാരി വന്നില്ലായിരുന്നെങ്കില്‍ ആശുപത്രി പണ്ടേ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായേനെ എന്നും പറഞ്ഞു കേള്‍ക്കുന്നു.  

ഇനി താമസിയാതെ, കുടുംബങ്ങള്‍ക്ക് 1500 രൂപാ വച്ചുകൊടുക്കുന്ന കാര്യം പറഞ്ഞുള്ള പ്രസവപ്പിരിവ്  ആരംഭിക്കുമെന്നും ഞങ്ങള്‍ക്കറിയാം. നഷ്ടത്തില്‍പോകുന്ന ചേര്‍പ്പുങ്കല്‍ ആശുപത്രി ലാഭത്തിലാക്കേണ്ടതിന്റെ ബാധ്യത ഇവിടുത്തെ ക്രിസ്ത്യാനികുടുംബങ്ങളുടെ തലയില്‍ വച്ചുകെട്ടല്ലേ, പാലാ മെത്രാനേ. ഇനി സീറോ-മലബാര്‍ മക്കളുടെ വര്‍ദ്ധനവിലൂടെ കന്യാസ്ത്രീമഠങ്ങള്‍ നിറയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതും നടക്കില്ല. പകരം, പൗരസ്ത്യ കാനോന്‍ നിയമത്തിലെ 373-374 വകുപ്പുകള്‍പ്രകാരം വൈദികര്‍ക്ക് വിവാഹം കഴിക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ വല്ലതും ചെയ്യാന്‍ നോക്കുക. കട്ടുതിന്നുന്ന ഈ പുരോഹിതര്‍ക്കു വിവാഹം കഴിക്കുവാനുള്ള അനുമതി മെത്രാന്‍ സിനഡിനു നല്‍കിക്കൂടേ? സന്ന്യാസസഭകളിലെ താത്പര്യമുള്ള കന്യാസ്ത്രീകള്‍ക്ക് മാന്യമായി കുടുംബജീവിതം നയിക്കുവാനുള്ള സാഹചര്യം ഒരുക്കിക്കൂടേ? അതില്‍ ജനിക്കുന്ന വിശുദ്ധ കുഞ്ഞുങ്ങളെക്കൊണ്ട് സെമിനാരികളും മഠങ്ങളും സഭാവക എന്‍ജിനീയറിംഗ് കോളേജുകളും നിറയട്ടെ!
 
മേമ്പൊടി

നാലഞ്ചുവര്‍ഷം മുമ്പ് താമരശ്ശേരി രൂപതയിലെ ജോമോന്‍ കണ്ടത്തിന്‍കര എന്ന വൈദികന്‍ സ്വന്തം അര്‍ദ്ധസഹോദരിയും കന്യാസ്ത്രീയുമായിരുന്ന ഒരു എഇഇ സിസ്റ്ററിനെ ഗര്‍ഭിണിയാക്കുകയും അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്ത കാര്യം സത്യജ്വാല വായനക്കാര്‍ക്ക് അറിവുള്ളതാണല്ലോ. (കാണുക ലക്കം 2021 ഫെബ്രു. പേജ് 28) ആ കന്യാസ്ത്രീയെ സഭയില്‍നിന്നു പുറത്താക്കുകയും കുഞ്ഞിനെ അനാഥാലയത്തിലാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ കുഞ്ഞിനെ ഒരു ഹൈന്ദവകുടുംബം ദത്തെടുത്ത കാര്യം പാലാ മെത്രാന്‍ അറിയണം. അങ്ങനെ, മക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നു പറയുന്ന സീറോ-മലബാര്‍ സഭയ്ക്ക്  നിങ്ങളുടെ ചെയ്തികള്‍മൂലം ഒരംഗം നഷ്ടപ്പെട്ടു! ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍! ആ കുഞ്ഞിനു ജന്മംകൊടുത്ത പുരോഹിതന്‍ ഇന്നു മറ്റൊരു രൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി വിലസുകയാണെന്ന കാര്യവും നാം ഓര്‍ക്കണം.

 
അനുചിന്തനം                                                                         എഡിറ്റര്‍

 പാലാമെത്രാന്റെ 'പ്രസവപ്രോത്സാഹന ഓഫര്‍' കേട്ട്, 'ഇല്ല; പാലാമെത്രാന്‍  അങ്ങനെയൊന്നും പറഞ്ഞിരിക്കാനിടയില്ല' എന്നു വിചാരിച്ചുനിന്ന മാധ്യമപ്രവര്‍ത്തകരോട്, 'അതു ഞാന്‍ പറഞ്ഞതുതന്നെ; അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു' എന്ന് മാര്‍ കല്ലറങ്ങാട്ട് പറയുകയുണ്ടായി. അങ്ങനെ സ്വന്തം അഭിപ്രായങ്ങള്‍ പറയാനും അതിലെല്ലാം ഉറച്ചു നില്‍ക്കാനും മറ്റാരെയുംപോലെ ഓരോ മെത്രാനുമുള്ള അവകാശത്തെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ല. കാരണം, അത് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള അവരുടെ പൗരാവകാശമാണ്.

 എന്നാല്‍, വ്യക്തിപരമായ ഇത്തരം അഭിപ്രായങ്ങള്‍ ഒരു സമുദായത്തെ മുഴുവന്‍ ബാധിക്കുംവിധം സര്‍ക്കുലറുകളാക്കി പ്രഖ്യാപിക്കാനോ, ആ സമുദായത്തിന്റെതന്നെ സമ്പത്തെടുത്ത് തന്നിഷ്ടപ്രകാരം ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് രാജാവ്കളിക്കാനോ ഒരു മെത്രാനും അധികാരമില്ല. മെത്രാന്മാരെ വത്തിക്കാന്‍ നിയോഗിക്കുന്നത് രൂപതയിലുള്ളവരെ ആധ്യാത്മികതയിലും ധാര്‍മ്മികമൂല്യങ്ങളിലും വളര്‍ത്താനാണ്; അല്ലാതെ, രൂപതാസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനധികാരമുള്ള സമുദായനേതാവായിട്ടല്ല. വിശ്വാസിസമൂഹം അവരെ സമുദായനേതാക്കളായി തിരഞ്ഞെടുത്തിട്ടുമില്ല. പിന്നെ എന്തധികാരത്തിലാണ് പാലാമെത്രാനും മറ്റു മെത്രാന്മാരും രൂപതാ സമൂഹങ്ങള്‍ക്കുമേല്‍ രാജാവ് ചമയുന്നത്? മെത്രാന്മാരുടെ ഈ സമീപനം 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന യേശുവചനത്തെ ധിക്കരിച്ചുള്ള സീസര്‍ വിളയാട്ടമാണെന്ന് വിശ്വാസിസമൂഹം തിരിച്ചറിയണം.

സഭാസ്വത്തുക്കളുടെ ഉടമകളും സഭയിലെ രാജകീയപുരോഹിതഗണവുമായ വിശ്വാസികളെ, ഇത്തരം തരം താണ ഓഫറുകളും സൗജന്യങ്ങളും നല്‍കി, പ്രജകളും ആശ്രിതരും യാചകരുമാക്കുന്ന മെത്രാന്മാരുടെ നടപടി ക്രൈസ്തവവീക്ഷണത്തില്‍ എത്രയോ അപലപനീയമാണെന്നും സമുദായം മനസ്സിലാക്കേണ്ടതുണ്ട്. ചുരുക്കത്തില്‍, സമുദായത്തിന്റെ നേതാവുചമഞ്ഞും സഭയിലെ സകലതിന്റെയും ഉടമചമഞ്ഞും മെത്രാന്മാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളെയും നടപടികളെയും, അതില്‍ വീണുപോകുന്ന ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ മനോഭാവത്തെയും, ''വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെമേല്‍ ആധിപത്യം ചെലുത്തുന്നു; അവരുടെമേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു വിളിക്കുകയും ചെയ്യുന്നു....'' (മത്താ. 22:25) എന്ന യേശുവചസ്സിന്റെ വെളിച്ചത്തില്‍ വിലയിരുത്തി വ്യക്തമായി നോക്കിക്കാണേണ്ടിയിരിക്കുന്നു. ഇന്നത്തെ മെത്രാന്‍ രാജാക്കന്‍മാരെ ഉപകാരികളെന്നു വാഴ്ത്തി അടിമകളായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസിസമൂഹത്തിന് സുവിശേഷവെളിച്ചത്തിന്റെ കാഴ്ചനല്‍കി സമുദ്ധരിക്കേണ്ടിയിരിക്കുന്നു, നാം.

Wednesday, May 19, 2021

'ഫാദർ ബെനഡിക്ടും മറിയക്കുട്ടികൊലപാതകവും' എന്ന ഗ്രന്ഥത്തെപ്പറ്റി


 


ആന്റോ മാങ്കൂട്ടം, (ട്രഷറർ, KCRM), ഫോൺ: 9447136392

 ശ്രീ. പി.കെ മാത്യു ഏറ്റുമാനൂർ എഴുതിയ 'ഫാദർ ബെനഡിക്ടും മറിയക്കുട്ടി കൊലപാതകവും' എന്ന കുറ്റാന്വേഷണ പഠനഗ്രന്ഥം ഇക്കഴിഞ്ഞദിവസം വായിക്കുകയുണ്ടായി. അരനൂറ്റാണ്ട് മുമ്പുനടന്ന മറിയക്കുട്ടിവധം കേരളക്രൈസ്തവരെ മൊത്തത്തിലും കത്തോലിക്കരെ പ്രത്യേകിച്ചും നാണംകെടുത്തിയ ഒരു സംഭവമാണ്. ഒരുപക്ഷേ, ആധുനികകേരളസഭയുടെ ചരിത്രത്തിലെ ആദ്യത്തെ ഹീനസംഭവമെന്ന് മറിയക്കുട്ടി കൊലപാതകത്തെ വിശേഷിപ്പിക്കാനാകും.

 മാടത്തരുവി കൊലക്കേസ്, മന്ദമരുതി കൊലക്കേസ്, മൈനത്തരുവി കൊലക്കേസ്, മറിയക്കുട്ടി കൊലക്കേസ്, ഓണംകുളത്തിലച്ചന്റെ കൊലപാതക കേസ് എന്നിങ്ങനെ വിവിധ പേരുകളിൽ കൊലപാതകം മലയാളികളുടെ മനസ്സുകളിൽ വേലിയേറ്റമുണ്ടാക്കിയ ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രസംഭവമാണ്. വേലിയേറ്റത്തിന്റെ തിരയിളക്കമിതാ, പുസ്തകത്തിന്റെ പ്രതികരണത്തോടെ വീണ്ടും ഉയരാൻപോകുന്നു!

 ഇതിലെ പ്രതി ഒരു കത്തോലിക്കാ വൈദികനായതുകൊണ്ടുമാത്രമല്ല കേസിന് ഇത്രമാത്രം വാർത്താപ്രാധാന്യം ഉണ്ടായത്; ഇന്നത്തെപ്പോലെ അക്കാലത്തും വൈദികതെറ്റുകൾ പുതപ്പിട്ടുമൂടുവാൻ സഭാനേതാക്കളും അടിമവിശ്വാസികളും വല്ലാതെ തത്രപ്പെട്ടു എന്നതാണ് അതിനെ ഇത്രയേറെ വിവാദവിഷയമാക്കിയത്. യഥാർത്ഥ കുറ്റവാളിയെന്ന് കോടതി വിധിച്ച ഫാദർ ബെനഡിക്ട് ഓണംകുളത്തെ വെള്ളപൂശി 'സഹനദാസ'നാക്കുവാൻവേണ്ടി കത്തോലിക്കാസഭയിലെ കുറെ മെത്രാന്മാരും അച്ചന്മാരും ശ്രമിച്ചതാണ് ഫാ. ബനഡിക്ട് ചെയ്തതിലും വലിയതെറ്റ്. കൊലപാതകം മറ്റാരോ ചെയ്തതാണെന്നു സ്ഥാപിക്കുവാനാവശ്യമായ കള്ളത്തെളിവുണ്ടാക്കുകയും കള്ളസാക്ഷികളെ നിരത്തുകയുംചെയ്ത സഭാനേതൃത്വത്തോട് വരുംതലമുറകളും ക്ഷമിക്കുകയില്ല. ഉന്നത സാംസ്കാരികനിലവാരവും സത്യസന്ധതയും കാത്തുസൂക്ഷിക്കേണ്ട കത്തോലിക്കാമെത്രാന്മാരും പുരോഹിതരും ഏഴാംകിട നുണക്കഥകൾ ചമച്ച് വിശ്വാസികളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ നഷ്ടപ്പെട്ടത് യഥാർത്ഥ വിശ്വാസികളുടെ വിശ്വാസമാണ്.

  കൊലപാതകവിഷയത്തിൽ വൈദികലോബി പൂഴ്ത്തിവച്ചിരുന്ന ഒത്തിരിക്കാര്യങ്ങൾ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യുവാൻ ഗ്രന്ഥകർത്താവായ ശ്രീ പി.കെ. മാത്യുവിന് സാധിച്ചിട്ടുണ്ട്. അതിൽ ശ്രീ മാത്യുവിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.

1966 ജൂൺ 15-ാം തീയതി റാന്നി മാടത്തരുവി തേയിലത്തോട്ടത്തിൽവച്ചാണ് മറിയക്കുട്ടി എന്ന ആരോഗ്യദൃഢഗാത്രയും സുന്ദരിയുമായിരുന്ന യുവതിയെ കൊലപ്പെടുത്തിയത്. പാതിരാത്രി നേരത്ത് ഫാദർ ബെനഡിക്ട് ലൈംഗികവേഴ്ച നടത്തിയതിനുശേഷം കൊലപ്പെടുത്തിയെന്നത് കോടതിയിൽ ശക്തമായ സാഹചര്യത്തെളിവുകളിലൂടെ തെളിയിക്കപ്പെട്ടതാണ്. വസ്തുത അക്കാലത്തെ ചങ്ങനാശ്ശേരി മെത്രാൻ മാർ മാത്യു കാവുകാട്ടിനും സഹപ്രവർത്തകർക്കും അറിവുണ്ടായിരുന്ന കാര്യവുമായിരുന്നു.  34 വർഷത്തിനുശേഷം കൊലപാതകിയായ വൈദികനെ പുണ്യവാനാക്കുവാനുള്ള സഭയിലെ ചില മുട്ടാളന്മാരുടെ ശ്രമത്തെയാണ് ശ്രീ പി.കെ. മാത്യു ചരിത്രാന്വേഷണഗ്രന്ഥത്തിലൂടെ പൊളിച്ചടുക്കുന്നത്.

 അതിരമ്പുഴയിലെ ഓണങ്കുളം കുടുംബത്തിൽ പാപ്പൂട്ടി എന്ന് വിളിക്കുന്ന ബനഡിക്ടും ഗ്രന്ഥകർത്താവായ ശ്രീ. പി. കെ. മാത്യുവും അയൽവാസികളും ഒരേ സ്കൂളിൽ പഠിച്ചുവളർന്ന സുഹൃത്തുക്കളുമായിരുന്നു. പരമഭക്തനും സൽസ്വഭാവിയും ശാന്തമായിരുന്നു പാപ്പൂട്ടി അച്ചന്മാരുടെയും അധ്യാപകരുടെയും സ്നേഹഭാജനമായിരുന്നുവെന്ന കാര്യം ഗ്രന്ഥകർത്താവ് സ്നേഹത്തോടെ സ്മരിക്കുന്നുണ്ട്. പാപ്പൂട്ടി ഫാ.ബനഡിക്ട് ആയശേഷവും അദ്ദേഹത്തിന്റെ നന്മ വശങ്ങൾക്ക് കാര്യമായ പോറൽ ഏറ്റിരുന്നില്ല എന്ന് ശ്രീ മാത്യു സാക്ഷ്യപ്പെടുത്തുന്നുണ്ട്. സത്യത്തിൽ ഒരു പരസ്യ വ്യഭിചാരിയും കൊലപാതകിയും ആകേണ്ടിവന്ന ഹതഭാഗ്യനാണ് ഫാ. ബെനഡിക്ട് ഓണങ്കുളം. വൈദികർ അവിവാഹിതരായിരിക്കണമെന്ന അന്യായമായ സഭാനിയമമാണ് സാധുമനുഷ്യനെ ഒരു പരസ്യ വ്യഭിചാരിയും  കൊലപാതകിയും ആക്കിത്തീർത്തത്.

 .ഡി 1079- ബോണിഫസ് എട്ടാമൻ മാർപാപ്പയാണ് വൈദികരുടെ ബ്രഹ്മചര്യം നിർബന്ധമാക്കിയത്. അതുവരെ സഭയിലെ വൈദികർക്ക് വിവാഹം കഴിക്കാമായിരുന്നു. കേരളസഭയിൽ 1599-ലെ ഉദയംപേരൂർ സുന്നഹദോസ്വരെ വിവാഹിതർ പുരോഹിതശുശ്രൂഷ ചെയ്തിരുന്നു. (യാക്കോബായ-ഓർത്തഡോക്സ്, മാർത്തോമ്മാ, സി.എസ്.. സഭകളിലെല്ലാം ഇന്നും വൈദികർ വിവാഹം കഴിക്കുന്നു.)

പശ്ചാത്തലത്തിലാണ്, പൗരസ്ത്യസഭകളിൽപ്പെട്ട വൈദികർക്ക് വിവാഹം കഴിക്കുന്നതിനുള്ള അനുമതി രണ്ടാം വത്തിക്കാൻ കൗൺസിൽ നൽകിയത്. കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ട കാനോൻ നിയമത്തിലെ 373, 374 വകുപ്പുകൾ അനുസരിച്ച് സീറോ-മലബാർ സഭയിലെയും മലങ്കരസഭയിലെയും വൈദികർക്ക് വിവാഹംകഴിക്കുവാനുള്ള അനുമതി നൽകാവുന്നതാണ്. അതിനാവശ്യമായ പ്രത്യേക നിയമം അതാതു സഭകളുടെ മെത്രാന്മാരുടെ സിനഡുകൂടി പാസ്സാകണമെന്നൊരു നിബന്ധന മാത്രമേയുള്ളൂ. അങ്ങനെ വിവാഹം കഴിക്കുന്ന വൈദികരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനാവശ്യമായ സമ്പത്തും മറ്റാനുകൂല്യങ്ങളും നൽകുവാൻ രൂപതാമെത്രാൻ ബാധ്യസ്ഥനാണെന്ന് കാനോൻ നിയമം 192-(5) വകുപ്പ് അനുശാസിക്കുന്നുണ്ട്.

കാനോൻ നിയമത്തിന്റെ അനുമതിയും പരിരക്ഷയും ഉണ്ടായിരുന്നിട്ടും വൈദികർ വിവാഹം കഴിച്ച് അന്തസ്സായി ജീവിക്കുവാൻ ശ്രമിക്കാതെ ജീവിതകാലംമുഴുവൻ 'കട്ടുതിന്നു' ലൈംഗികവിശപ്പടക്കാം എന്ന ചിന്തയിലെ ദുഷ്ടലാക്ക് നാം തിരിച്ചറിയണം. കുടുംബജീവിതത്തിലെ പ്രാരാബ്ധങ്ങൾ ഒഴിവാക്കി രതിസുഖം ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ പള്ളിയോടനുബന്ധിച്ച് വേണ്ടുവോളമുണ്ടല്ലോ. ഇക്കാര്യത്തിൽ പുരോഹിതരും കന്യാസ്ത്രീകളും അൽമായരും രഹസ്യധാരണ യിലാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. രതിവൈകൃതങ്ങളുടെ കെണിയിൽ അകപ്പെട്ട് കൊലപാതകങ്ങൾവരെ ചെയ്യുന്നതിന് പരിശുദ്ധരായി അഭിനയിച്ചുനടക്കുന്ന പുരോഹിതർക്ക് യാതൊരു ഭയവും മടിയുമില്ലാതെതായിരിക്കുന്നു! സഭാധികാരികൾ ശതകോടികൾ പുല്ലുപോലെ മുടക്കി പോലീസിനെയും നീതിപീഠത്തെയും വിലയ്ക്കെടുക്കുന്നു. ഏതു കൊലപാതകവും രൂപതാകേന്ദ്രങ്ങൾ ആത്മഹത്യയാക്കി മാറ്റും എന്ന ഉറപ്പ് വൈദികർക്കുണ്ട്.  ഇമ്മാതിരിയുള്ള നിരീക്ഷണങ്ങളും വിമർശനങ്ങളും പുസ്തകത്തിലെമ്പാടും വെളിച്ചംവീശി നിൽക്കുന്നു. മറിയക്കുട്ടിയുടെ കൊലപാതകവിവരണത്തോടൊപ്പം സഭാപരമായ വൈദിക-മെത്രാൻകൂട്ടുകെട്ടിന്റെ അപകടകരമായ സ്ഥിതിവിശേഷം ചർച്ച ചെയ്യുവാനും ശ്രീ മാത്യു ശ്രമിച്ചിട്ടുണ്ട്, ഇതിൽ.

ഇതുവരെ നിയമമാകാതെ മാറ്റിവെച്ചിരിക്കുന്ന 'ചർച്ച് ആക്ട്' നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കുകൂടി ഗ്രന്ഥകാരൻ തന്റെ ചിന്ത തിരിച്ചിട്ടുണ്ട്. രൂപതാതലത്തിലുള്ള വരുമാനങ്ങൾക്ക് അക്കൗണ്ടബിലിറ്റി ഇല്ലാതെ അച്ചന്മാരുടെ രതിവൈകൃതങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുവാൻ പോകുന്നില്ല എന്ന് മുന്നറിയിപ്പും അദ്ദേഹം നൽകുന്നു, പുസ്തകത്തിൽ.

 39 അദ്ധ്യായങ്ങളായിട്ടാണ് കൊലപാതകക്കേസ് വിശദീകരിച്ചിരിക്കുന്നത്. KCRM-ന്റെ ഏതാനും പ്രവർത്തകരോടൊപ്പം ശ്രീ മാത്യു നടത്തിയ മാസങ്ങൾനീണ്ട അന്വേഷണത്തിലെ കണ്ടെത്തലുകളുടെകൂടി പശ്ചാത്തലം ഗ്രന്ഥരചനയ്ക്ക് പിന്നിലുണ്ട്.

പുസ്തക രചനയ്ക്കായി കേരളത്തിൽ പല സ്ഥലങ്ങളിലും യാത്ര ചെയ്യുവാനും അനവധി ആളുകളുമായി സംസാരിച്ചു വിവരങ്ങൾ ശേഖരിക്കുവാനും  ഗ്രന്ഥകാരൻ കാണിച്ച ശുഷ്കാന്തി അഭിലഷണീയംതന്നെ.

ചങ്ങനാശ്ശേരി അരമനതലത്തിൽ നടന്ന ഗൂഢാലോചനയുടെ പരിണിതഫലമാണ് കൊലപാതകമെന്ന് നിസ്സംശയം സമർത്ഥിക്കുവാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. അന്നത്തെ മെത്രാനായിരുന്ന മാർ കാവുകാട്ടിനെ ഒരു നോക്കുകുത്തിയാക്കുവാൻ അരമനയിലെ വൈദികഗൂഢസംഘത്തിനു സാധിച്ചുവെന്ന് പുസ്തകം പറയുന്നു.

കൊല്ലം സെഷൻസ് കോടതിയിൽനിന്നു 1966 നവംബർ 19-ന് ഫാ. ബെനഡിക്ടിനെ തൂക്കിക്കൊല്ലാൻ വിധിയുണ്ടായി. 1966 ജൂൺ 15-ന് നടന്ന കൊലപാതകത്തിന്റെ ശിക്ഷയാണ് വെറും 5 മാസങ്ങൾക്കുള്ളിൽ സാക്ഷിവിസ്താരവും വാദവും കേട്ട് വിധി പ്രസ്താവിച്ചത് എന്നോർക്കണം. (അഭയക്കേസ് വിധി വരാൻ 28 വർഷം വേണ്ടിവന്നു എന്നകാര്യം ഇത്തരുണത്തിൽ ഓർമിച്ചു പോകുന്നു) കാരണം, അത്യാവശ്യം നീതിബോധമുണ്ടായിരുന്ന കാവുകാട്ട് പിതാവ് മറിയക്കുട്ടി കൊലപാതകത്തിലെ പ്രതിയായ ഫാ. ബനഡിക്ടിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്ന ആശയക്കാരനായിരുന്നു. എന്നിരുന്നാലും ഹൈക്കോടതിയിലെത്തിയ ആപ്പിലീൽ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടതിന്റെ യഥാർത്ഥ കാരണവും ശ്രീ മാത്യു പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.  പൊതുവേ കരുതിയിരുന്നതുപോലെ, സുപ്രീംകോടതി വക്കീലായ അഡ്വക്കേറ്റ് ചാരിയുടെ വാക്സാമർത്ഥ്യമായിരുന്നില്ല ഓണങ്കുളത്തിനെ വെറുതെ വിടാൻ കാരണം. പേജ് 91- പറയുന്നു: ''കൊല്ലം സെഷൻസ് കോടതിയാണ് ദീർഘമായ വിചാരണക്കുശേഷം ബെനഡിക്ട് അച്ചനെ തൂക്കിക്കൊല്ലാൻ വിധിച്ചത്. വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ എതിർതെളിവുകൾക്കുള്ള പഴുതുകളടച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത വിധി. കാവുകാട്ട് പിതാവ് വ്യക്തിപരമായി ഇടപെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.റ്റി. രാമൻനായരെ സ്വാധീനിച്ചതുകൊണ്ടു മാത്രമായിരുന്നു അച്ചനെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചത്.''

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് രാമൻനായർ കളമശ്ശേരിയിലാണ് അന്ന് താമസിച്ചിരുന്നത്. അദ്ദേഹത്തെയും മറ്റു പല പ്രമുഖരെയും വിളിച്ച് ഫാ. സാലസ് സി.എം. ഒരു വിരുന്നു നൽകിയകാര്യം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഫാസാലസ് സി.എം..യുടെ അഭ്യർത്ഥനയ്ക്കു വഴങ്ങിയായിരിക്കാം, ജസ്റ്റീസ് രാമൻനായരുടെ ബെഞ്ചാണ് അപ്പീൽ കേട്ടതും സംശയത്തിന്റെ ആനുകൂല്യംനൽകി ഫാ. ബനഡിക്ടിനെ വെറുതെവിട്ടതും. 1967 ഏപ്രിൽ 7-നായിരുന്നു വിധി. കൊലപാതകം നടന്ന് പത്തുമാസത്തിനകം തെളിവെടുപ്പും ശിക്ഷയും അപ്പീലും വെറുതെവിടലും എല്ലാം നടന്നു.

 ഫാ.ബനഡിക്ടിന് സംശയത്തിന്റെ ആനുകൂല്യംനൽകി ഹൈക്കോടതി വെറുതെ വിട്ടെങ്കിലും, സുപ്രീംകോടതിയിൽ പോകുവാൻ അന്നത്തെ .എം.എസ്. സർക്കാർ തയ്യാറായില്ല. ഫാ. ജോസഫ് വടക്കൻ, കർഷകപാർട്ടിയായിരുന്ന കെ.റ്റി.പി.-യുടെ മന്ത്രി ബി. ബല്ലിംഗ്ടൺ മുഖേന .എം.എസ്. സർക്കാരിനെ സ്വാധീനിച്ച്, സുപ്രീം കോടതിയിൽ അപ്പീൽ പോകാതെ സഭ തടഞ്ഞു.

സഭ എല്ലാക്കാലത്തും തെറ്റിന്റെ പക്ഷത്താണല്ലോ. ''അരിയുംതിന്ന് ആചാരിച്ചിയെയും കടിച്ചിട്ട് പട്ടി പിന്നെയും മുറുമുറുക്കുകയാണെ'ന്നു പറഞ്ഞതുപോലെ, സഭാനേതൃത്വം അടങ്ങിയിരുന്നില്ല. ദീപിക പത്രത്തിൽ 'കൊച്ചേട്ടൻ' എന്ന പേരിൽ കോളമ്നിസ്റ്റും കർമ്മകുസുമം മാസികയുടെ പത്രാധിപരുമായിരുന്ന ഫാ. എം.ജെ. കളപ്പുരയ്ക്കൽ സി.എം.. എന്ന വൈദികൻ 'അഗ്നിശുദ്ധി' എന്ന പേരിൽ ഫാ. ബനഡിക്ടിനെ നിരപരാധിയാക്കിക്കൊണ്ടും മണിമേലത്തു പൗലോച്ചൻ എന്ന മുതലാളിയാണ് യഥാർത്ഥ കുറ്റവാളിയെന്ന് സ്ഥാപിച്ചുകൊണ്ടും കുറെ നുണക്കഥകൾ നിരത്തി ഒരു പുസ്തകം അടിച്ചിറക്കി. ഇതറിഞ്ഞ മണിമേലത്ത് പൗലോച്ചന്റെ  പുത്രൻ എം.പി. ജേക്കബ് മണിമലേത്ത് അച്ചനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ, താൻ വെറും കേട്ടുകേൾവിവച്ച് എഴുതിയതാണെന്ന് അച്ചന് സമ്മതിക്കേണ്ടിവന്നു. മാത്രമല്ല, പ്രമുഖപത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടിവരികയുംചെയ്തു, അദ്ദേഹത്തിന്. അത് അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. പകരം, കുറെ നിഷ്കളങ്കമനസ്സുകളെ സ്വാധീനിക്കുവാൻ പുസ്തകത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

തുടർന്ന്, 'അതിരമ്പുഴയുടെ അഗ്നിനക്ഷത്രം' എന്ന പേരിൽ ഒരു സിസ്റ്റർ പൊട്ടനാനി പൗലോച്ചൻ മുതലാളിയുടെ കഥമാത്രം ഒഴിവാക്കി, 'അഗ്നിസാക്ഷി'ക്കു സമാനമായി മറ്റൊരു പുസ്തകം ഇറക്കി. ഇപ്രകാരം ഫാ. ബെനഡിക്ടിനെ സഹനദാസനാക്കുവാൻ ചങ്ങനാശ്ശേരിയിലെ ആധുനിക വൈദികനേതൃത്വം തയ്യാറായി എന്നത് കേരളസഭയ്ക്ക് കളങ്കമാണ്. അതിരമ്പുഴയിൽ അദ്ദേഹത്തിന്റെ കബറിടത്തിനു മുകളിൽ 'സഹനദാസൻ' എന്നെഴുതി പണപ്പെട്ടിവെച്ച് പാവം വിശ്വാസികളുടെ പണം ഇപ്പോഴും പിടുങ്ങിക്കൊണ്ടിരിക്കുന്ന കാര്യം ശ്രീ പി. കെമാത്യു തന്റെ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

 ഒരു ചരിത്രവിദ്യാർത്ഥിയുടെ അന്വേഷണത്വരയോടുകൂടി നടത്തിയ നീണ്ടവർഷത്തെ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ ചരിത്രവസ്തുതകൾ ശ്രീ പി.കെ മാത്യു വസ്തുനിഷ്ഠമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അന്വേഷണസംഘത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സർവ്വശ്രീ കെ. ജോർജ് ജോസഫ്, പ്രൊഫ. ഇപ്പൻ, ജയിംസ് സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ, സ്റ്റീഫൻ മാത്യു വെള്ളാന്തടം, തമ്പി കരിക്കാട്ടൂർ എന്നിവരെക്കൂടി അഭിനന്ദിക്കുവാൻ അവസരം ഉപയോഗിക്കുകയാണ്.

ഗ്രന്ഥത്തിന് പ്രൗഢഗംഭീരമായ ഒരു അവതാരികയാണ് കെ.സി.ആർ.എം.  തൊടുപുഴ യൂണിറ്റ് മുൻപ്രസിഡന്റ് അഡ്വ. ജോസ് ജോസഫ് എഴുതിയിരിക്കുന്നത്. 'ഫാദർ ബെനഡിക്ടും മറിയക്കുട്ടി കൊലപാതകവും' എന്ന കുറ്റാന്വേഷണ ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കാൻ തയ്യാറായ 'സത്യജ്വാല പബ്ലിക്കേഷ'നെയും അഭിനന്ദിക്കട്ടെ! മലയാള വായനക്കാർക്ക് ഗ്രന്ഥം ഒരു മുതൽക്കൂട്ടായിരിക്കും, തീർച്ച.