Translate

Thursday, October 25, 2018

KCRM - North America-യുടെ പത്താമത് ടെലികോൺഫെറൻസ് റിപ്പോർട്ട്





KCRM-North America-യുടെ പത്താമത് ടെലികോൺഫെറൻസ് ഒക്ടോബർ  10, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോർജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അൻപതിലധികം ആൾക്കാർ പങ്കെടുത്ത ആ ടെലികോൺഫെറൻസിൽ മുപ്പതിലധികംപേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ഇപ്രാവശ്യത്തെ ചർച്ചകളിൽ സ്ത്രീകളും പങ്കെടുത്തു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഡിട്രോയിറ്റിൽ നിന്നുമുള്ള ശ്രീ ജയിംസ് ഐസക് കുരീക്കാട്ടിൽ “ഫ്രാങ്കോ മെത്രാൻ പ്രശ്‍നവും ഭാരത കത്തോലിക്കാസഭയും - ഒരു അവലോകനം” എന്ന വിഷയം അവതരിപ്പിച്ചു.

ചർച്ചാവിഷയത്തിലെ താരങ്ങളായ കന്ന്യാസ്‌ത്രിയെയോ ഫ്രാങ്കോയെയോ കുറ്റവിചാരണ നടത്തുകയല്ല ഈ സംവാദംകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അത് പോലീസിൻറെയും കോടതിയുടെയും ചുമതലയാണെന്നും, എന്നാൽ പുരോഹിത ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ ചുറ്റുപാടിൽ അതിനെ യാഥാർത്ഥ്യബോധത്തോടെയും ഗൗരവതരമായും വിശകലനം ചെയ്യുകയുമാണ് ഈ സമ്മേളനംകൊണ്ട് സാധിതമാകേണ്ടതെന്നും ടെലികോൺഫെറൻസ് സംഘാടകൻ ചാക്കോ കളരിക്കൽ എല്ലാവരെയും ആദ്യമെതന്നെ ഓർമിപ്പിക്കുകയുണ്ടായി. കൂടാതെ, ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാസഭയെ ഒന്നടങ്കം പിടിച്ചുലച്ച സമകാലിക ഫ്രാങ്കോ/കന്ന്യാസ്ത്രി വിഷയം സഭയെ അനുകൂലമായും പ്രതികൂലമായും എങ്ങനെ ബാധിക്കും എന്ന വിഷയത്തിന് ഊന്നൽ നൽകണമെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി.

ശ്രീ ജയിംസ് കുരീക്കാട്ടിലിൻറെ പണ്ഡിതോചിതമായ വിഷയാവതരണത്തിൽ തൻറെ പതിനാറുവർഷത്തെ അധ്യാപനത്തിൻറെ മികവ് പ്രതിഫലിച്ചിരുന്നു. വിഷയത്തിലെ അദ്ദേഹത്തിൻറെ അറിവിൻറെ സാന്ദ്രതയും അവതരണശൈലിയും ഈ സംഗമത്തിൽ സംബന്ധിച്ചവർ പുകഴ്ത്തുകയും അത് ഏവരുടെയും മെച്ചപ്പെട്ട സഹകരണത്തിനും കാരണമായി. ഏറെ വിജ്ഞാനപരവും വെളിപ്പെടുത്തലുകളുമടങ്ങിയ വിശകലനം ഈ ചർച്ചയിൽ നടന്നു. എന്നാൽ ഫ്രാങ്കോ/കന്ന്യാസ്ത്രി സംഭവവും അത് സംബന്ധമായ ചർച്ചയും KCRM-NA യുമായി ഏറെ സഹകരിച്ചു പ്രവർത്തിക്കുവാനുള്ള പ്രേരണ അതിൽ സംബന്ധിച്ചവർക്കുണ്ടായിയെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ശ്രീ കുരീക്കാട്ടിലിൻറെയും ചർച്ചയിൽ പങ്കെടുത്ത നിരവധി ആളുകളുടെയും അഭിപ്രായങ്ങൾ ചുരുക്കമായി പ്രതിപാദിക്കട്ടെ.

ക്രിസ്‌തീയ സഭകളിൽ പുരോഹിത ലൈംഗിക അതിക്രമങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും ദിനേന വർദ്ധിച്ചുവരുന്നു. അടുത്ത കാലത്ത് എഡ്വിൻ ഫിഗറോ (കൊച്ചി), രാജു കൊക്കൻ (തൃശൂർ), ആരോഗ്യരാജ്‌ (പാലക്കാട്), റോബിൻ വടക്കുംചേരി (മാനന്തവാടി), സോണി ആൻറണി (തൃശൂർ), ജയിംസ് വർഗീസ് തെക്കേമുറി (ഇരട്ടി), മലങ്കര ഓർത്തഡോക്സ്‌ സഭയിലെ അഞ്ച് വൈദികർ, ഫ്രാങ്കോ മുളക്കൽ (ജലന്ധർ മെത്രാൻ) തുടങ്ങിയ പുരോഹിതർ ലൈംഗിക പീഡനകേസുകളിലും മാർ ആലഞ്ചേരി ഉൾപ്പെടെ പല മെത്രാന്മാരും ചങ്ങനാശ്ശേരി അതിരൂപതയിലെ ഫാദർ തോമസ് പീലിയാനികലുമെല്ലാം കുറ്റകരമായ സാമ്പത്തിക തിരിമറികളിലും ഏർപ്പെട്ട വിവരം മാധ്യമങ്ങളിൽകൂടി നാമെല്ലാം അറിഞ്ഞതാണ്.

സകല സൗഭാഗ്യങ്ങളും നിറഞ്ഞ് മുടിചൂടിനിൽകുന്ന സഭ (സഭ എന്നാൽ സഭാധികാരികൾ മാത്രം എന്ന വിവക്ഷ ഇവിടെ) - ഒരു കന്ന്യാസ്ത്രി സ്വന്തം മെത്രാനെതിരെ ലൈംഗിക കുറ്റാരോപണത്തിൻറെയും അതിനോടനുബന്ധമായ നൂലാമാലകളുടെയും പേരിൽ ലജ്ജിതമായ സഭ (സഭ എന്നാൽ വിശ്വാസികളുടെ കൂട്ടായ്‌മ എന്ന വിവക്ഷ ഇവിടെ) - യായി രൂപാന്തരപ്പെട്ടതിൽ സമൂഹം ഇന്ന് വിലപിക്കുകയാണ്. സഭയിൽ ഇന്ന് അനുഭവങ്ങളുടെയും സംഭവങ്ങളുടെയും കഥകളുടെയും കാലമണ്. സിസ്റ്റർ ജസ്‌മിയുടെ ‘ആമേൻ’, സിസ്റ്റർ മേരി ചാണ്ടിയുടെ ‘നന്മനിറഞ്ഞവളെ സ്വസ്തി’, ഫാദർ ഷിബുവിൻറ ‘ഒരു വൈദികൻറെ ഹൃദയമിതാ’ തുടങ്ങിയ പുസ്‌തകങ്ങൾ  കന്ന്യാസ്ത്രികളും പുരോഹിതനുമായിരുന്നവരുടെ ലൈംഗിക അനുഭവങ്ങളുടെ വെളിപ്പെടിത്തലുകളാണ്.

വൈദികരുടെ ലൈംഗിക അരാജകത്വം കേരളസഭയിൽ സമാനതകൾ ഇല്ലാതെ വർദ്ധിക്കുന്നതായി സമീപകാല റിപ്പോർട്ടുകളിൽനിന്ന് അറിയാൻ സാധിക്കും. പൗരോഹിതർ കന്ന്യാസ്ത്രികളെ ഉപഭോഗവസ്‌തുവായി കാണുന്ന താണ്‌ പ്രശ്‍നം. 'പീഡനസഭ' എന്ന നാണംകെട്ട പേരും ചുമന്ന് സത്യക്രിസ്ത്യാനികൾ നടക്കേണ്ട ഗതികേടിൽ സഭാധികാരികൾ സഭയെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. വൈദികരോടുള്ള ബഹുമാനം കുറയുക മാത്രമല്ല അവരെ പുച്ഛത്തോടെ പൊതുജനം നോക്കിക്കാണാൻ കാരണമായി. സെക്‌സ്, പണം എന്നീവിഷയങ്ങളിൽ സഭാധികാരികളിലുള്ള വിശ്വാസം പൊതുജനങ്ങളിൽ ഇല്ലാതായി. മക്കളെ വൈദിക/കന്ന്യാസ്ത്രി ജീവിതത്തിലേയ്ക്ക് പറഞ്ഞുവിടാൻ മാതാപിതാക്കൾ വിസമ്മതിക്കും. അനുസരണ ഉണ്ടായിരുന്ന കുഞ്ഞാടുകൾ അധികാരത്തെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. സിസ്റ്റർ ലൂസിക്കെതിരെ വയനാട്ടിലെ സെൻറ് മേരീസ് ചർച്ച് കാരക്കാമല ഇടവകവികാരി ഫാദർ സ്റ്റീഫൻ കോട്ടക്കൽ എടുത്ത തീരുമാനത്തിനെതിരെ ഇടവകാംഗങ്ങൾ രോഷാകുലരായ സംഭവം ഒരു ഉദാഹരണം മാത്രം.

പീഡനവിധേയയായ കന്ന്യാസ്ത്രി മേലധികാരികളോട് ഫ്രാങ്കോയുടെ കുറ്റകൃത്യത്തെപ്പറ്റി പരാതിപ്പെട്ടിട്ട് അവർ മൗനം പാലിക്കുകയാണ് ചെയ്തത്. അവർ അതിനെ പാപമായി കാണുന്നു. അത് ക്രിമിനൽ കുറ്റമാണ്. കുറ്റം ചെയ്തവനെപ്പോലെതന്നെ കുറ്റം മറച്ചുവെച്ചവരും കുറ്റക്കാരാണ്. പുരോഹിത ലൈംഗിക അതിക്രമങ്ങളെ സഭാധികാരികൾ വളരെ ലാഘവത്തോടെയാണ് വീക്ഷിക്കുന്നത് എന്ന യാഥാർത്ഥ്യം വിശ്വാസികൾക്ക് ബോധ്യമായിത്തുടങ്ങി. ഇത്തരം വിഷയങ്ങളിലെ ഭാരതസഭയുടെ നിസ്സംഗത തെറ്റാണ്. സഭയിലെ പുഴുക്കുത്തുകളെ പിഴുതുകളഞ്ഞ് സഭയെ ക്രിസ്തുദർശനത്തിൽ നവീകരിക്കാൻ സഭാധികാരികൾ ഇന്നും തയ്യാറല്ല. പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങൾ മെത്രാന്മാർ മൂടിവെയ്ക്കും. തെറ്റുകാരനായ വൈദികന് സ്ഥലംമാറ്റം നൽകി അന്തരീക്ഷത്തെ വെള്ളയടിച്ച് വെടിപ്പാക്കും. ലൈംഗികവിഷയത്തിലെ ഈ മാനേജ്മെൻറ്റ് ശൈലി മാറണം. അല്ലാത്തപക്ഷം സഭയുടെ ഭാവി അപകടത്തിലാണെന്നതിന് ഒരു സംശയവുമില്ല. പുരോഹിത ലൈംഗിക വിഷയത്തിന് സഭയ്ക്ക് ഒരു നയവും പ്രോട്ടോക്കോളും അത്യാവശ്യമാണ്. അത് ഇന്ന് സഭയിൽ ഇല്ല. അതിനുള്ള തെളിവാണ് പീഡിതയായ കന്ന്യാസ്ത്രി സഭയിലെ പല തലങ്ങളിലും പരാതിപ്പെട്ടിട്ടും ദീർഘമൗനനയം സഭാ മേലാളന്മാർ സ്വീകരിച്ചതും കന്ന്യാസ്ത്രികളെ കൈവിട്ടതും.

പുരോഹിതരും മേല്പട്ടക്കാരും ഭരിക്കാനുള്ളവരല്ലെന്നും ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണെന്നുമുള്ള തിരിച്ചറിവ് സഭാപൗരരിൽ ഉണ്ടാകാൻ ആരംഭിച്ചു. ഇങ്ങനെപോയാൽ ശരിയാവില്ലെന്ന് ഫ്രാങ്കോ/കന്ന്യാസ്ത്രി സംഭവം പുരോഹിതരെ പഠിപ്പിച്ചുതുടങ്ങി. യേശുക്രിസ്തുവിൻറെ മാർഗത്തിൽനിന്നും മാറി പട്ടാളക്കാരൻറെ ഭാര്യയെ പ്രാപിച്ച ദാവീദിൻറെ മാർഗം സ്വീകരിച്ചവരെ സഭയ്ക്ക് പുറത്താകുകതന്നെ വേണം. ലൈംഗിക അതിക്രമങ്ങളിൽ കുറ്റക്കാരായ വൈദികരെ (കൊക്കൻ, സോണി, ആൻ്റണി ലാസർ തുടങ്ങിയവർ) പൗരോഹിത്യത്തിൽ തുടറാൻ മെത്രാന്മാർ അനുവദിക്കുന്നത് തികഞ്ഞ തെറ്റാണ്. അവരുടെ ഇരകളേയും വിശ്വാസ സമൂഹത്തേയും അപമാനിക്കലാണത്.

ഫ്രാങ്കോ/കന്ന്യാസ്ത്രി വാദവിഷയം ഒരു ക്രിമിനൽ വിഷയമാണ്; സഭയെ ആക്രമിക്കലല്ല. വഞ്ചീസ്‌ക്വയറിൽ പൊതുജനങ്ങളും കന്ന്യാസ്ത്രികളും നടത്തിയ സമരം സഭയ്‌ക്കെതിരായ സമരമായിരുന്നില്ല. അത് നടപടി സ്വീകരിക്കാൻ വിമുഖത കാണിച്ച സർക്കാരിനോടായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപത, കൊല്ലം രൂപത, മാന്തവാടി രൂപത വിവാദ ഭൂമികച്ചവടം, ചങ്ങനാശ്ശേരി അതിരൂപതയിലെ കർഷക സംരക്ഷണ സമതി തട്ടിപ്പ്, കാഞ്ഞിരപ്പള്ളി രൂപതയിലെ ഇൻഫാം അഴിമതി, ദീപിക വീറ്റുമുടിക്കൽ, റോബിൻ കേസിലെ പെൺകുട്ടിയുടെ പിതാവിന് അവിഹിത ഗർഭം ഏറ്റെടുക്കാൻ വാഗ്‌ദാനംചെയ്ത പത്തുലക്ഷംരൂപ, ഫ്രാങ്കോ കേസിലെ പത്തേക്കർ സ്ഥലം, മഠം തുടങ്ങിയ സാമ്പത്തിക തിരിമറിഅഴിമതികൾ സഭാജീർണതയുമായി കൂട്ടിവായിക്കേണ്ടതാണ്. സഭാനേതൃത്വത്തിൻറെ ഇത്തരം ദുഷ്പ്രവർത്തികൾക്കു കാരണം പണത്തിൻറെ തള്ളലാണ്. സഭാനേതൃത്വത്തിൻറെ കൊള്ളരുതായ്മകൾക്ക് മുഖ്യകാരണം അനിയന്ത്രിതമായ സാമ്പത്തികമാണ്. അതിന് നിയന്ത്രണം ഉണ്ടാകണം. ചർച്ച് ആക്റ്റ് നടപ്പിൽ വരുത്തണം. സഭയിൽ നിലനില്ക്കുന്ന ജീർണതകൾ ഇല്ലാതാക്കാൻ യേശുവിൻറെ പ്രബോധനങ്ങളിൽ അധിഷ്ടിതമായി പുനരാവിഷ്‌ക്കരിക്കപ്പെടണം. സഭയിലെ അധികാരശ്രേണീഘടന മാറി ജനാധിപത്യപരമായ ഭരണസമ്പ്രദായം കൊണ്ടുവരണം. അതിനു കുറ്റിച്ചൂലോ ചാട്ടവാറോ പ്രയോഗിക്കേണ്ടിവരും.

ക്രിസ്‌തുവിൻറെ പ്രബോധനം പ്രവർത്തന ശൈലി അല്ലാത്ത മെത്രാന്മാർ സ്വത്ത്, ശക്തി, മഹത്വം ഈ മൂന്നിൽ രമിച്ചുകഴിയുന്നു. പരിപാവനമായ സഭയെ നശിപ്പിക്കുന്നവരെ ചോദ്യംചെയ്യാൻ നെട്ടെല്ലുണ്ട് എന്ന് തെളിയിക്കുകയാണ് അല്മായശക്തീകരണത്തിലൂടെ ഫ്രാങ്കോസമരം തെളിയിച്ചത്. അല്മായ സംഘടനകളുടെ കൂട്ടായ പ്രവർത്തനം അത് സാധിച്ചെടുത്തു. അത് മെത്രാന്മാരെ തെല്ലൊന്നല്ല പരിഭ്രാന്തരാക്കിയിരിക്കുന്നത്.  

പെൺകുട്ടികളെ മഠത്തിൽ വിടുന്നതും ചെറുപ്പക്കാരെ സെമിനാരിയിൽ ചേർക്കുന്നതും സ്ത്രീകളെയും കുട്ടികളെയും കുമ്പസാരിക്കാൻ വിടുന്നതും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത്‌ ദുഷിപ്പിക്കാനല്ല. സഭയിലെ ലൈംഗിക അനിഷ്ട സംഭവങ്ങൾ കാരണം വൈദിക/സന്ന്യാസ/കന്ന്യാസ്ത്രി ജീവിത അന്തസ്സിലേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് അർത്‌ഥികളും അവരുടെ മാതാപിതാക്കളും പലവട്ടം ചിന്തിക്കുമെന്നുള്ളത് തീർച്ചയായ കാര്യമാണ്.

വിദ്യാഭ്യാസവും വിവരവും ഉള്ളവർപോലും അന്ധവിശ്വാസത്തിന് അടിമപ്പെട്ട് വേലിയേൽ ഉണങ്ങാൽ ഇട്ടിരിക്കുന്ന ളോഹയ്ക്കുപോലും സ്തുതിചെല്ലൂന്ന അവസ്ഥ മാറണം. അല്മായർ ശക്തമായി പ്രതികരിക്കണം. എഴുത്തുകാർ തങ്ങളുടെ തൂലിക ഈ വിഷയത്തിൽ ചലിപ്പിക്കേണ്ട സമയമാണിത്. സോഷ്യൽ മീഡിയ പരമാവധി ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തണം. ഓരോ ഇടവകയിലും അവിടത്തെ സാഹചര്യങ്ങളെയും പ്രവർത്തനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കാൻ 'വാച്ച്‌ഡോഗു'കളായി നവീകരണ പ്രസ്ഥാനത്തിലെ നാലഞ്ചുപേർ ഉണ്ടായിരിക്കേണ്ടതാണ്.

കന്ന്യാസ്ത്രിയുടെ പരാതിയിൽ കെസിബിസി-യും സിബിസിഐ-യും കുറ്റകരമായ മിണ്ടടക്കമാണ് അവലംഭിച്ചത്. എന്നാൽ ഫ്രാങ്കോയുടെ അറസ്റ്റിനുശേഷംനടത്തിയ പ്രസ്ഥാവനകളും മെത്രാന്മാർ പാലാ സബ്‌ജയിലിൽ പോയി ഫ്രാങ്കോയെ കണ്ടതും സഭാമേലധികാരികൾ ഫ്രാങ്കോയുടെ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത് എന്ന് വ്യക്തമായി. നിലാരംബരായ കന്ന്യാസ്ത്രികൾക്ക് താങ്ങും തണലുമാകേണ്ട സഭാ മേലധ്യക്ഷന്മാർ അവരെ കൈവെടിയുകയാണ് ചെയ്‌തത്‌. അതുകൊണ്ട് കന്ന്യാസ്ത്രികളുടെ മഠജീവിതവും സഭാനവീകരണത്തിൻറെ ഭാഗമായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഫ്രാങ്കോ/ കന്ന്യാസ്ത്രി വിഷയത്തിൽ സോഷ്യൽ മീഡിയ ഒരു സാമൂഹ്യ വിപ്ളവംതന്നെ സൃഷ്ടിച്ചു. പണം കുന്നുകൂടികിടക്കുന്ന ഫ്രാങ്കോയ്ക്കുപോലും സോഷ്യൽ മീഡിയയാകുന്ന മലവെള്ളപ്പാച്ചിലിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. KCRM-പോലുള്ള അല്മായ സംഘടനകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ടെലികോൺഫെറൻസിൽ പങ്കെടുത്ത എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.

E-Malayalee: http://www.emalayalee.com/varthaFull.php?newsId=172548


No comments:

Post a Comment