Translate

Thursday, January 24, 2019

'യേശുസൂക്തങ്ങളും യോഗസൂത്രങ്ങളും' (മൂന്നാം ഭാഗം)

യോഗാചാര്യ എന്‍. പി. ആന്റണി

ആദ്യഭാഗങ്ങൾ  ഈ ലിങ്കുകളില്‍നിന്ന് വായിക്കാം:
https://almayasabdam.blogspot.com/2018/12/blog-post_13.html 
https://almayasabdam.blogspot.com/2019/01/blog-post_23.html
പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക : 9495780269

''യോഗ ആത്മീയ ഉണര്‍വിലേയ്ക്കുള്ള പടിയാണെന്നാണല്ലോ മാഷ് നേരത്തെ പറഞ്ഞത്.  ഇത് ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം.''
യോഗ എന്ന വാക്കിന്റെ അര്‍ഥം അറിയാമോ?

''ഇല്ല.''
സംസ്‌കൃതത്തിലെ യുജ് എന്ന ധാതുവില്‍ നിന്നാണ് യോഗ എന്ന വാക്ക് വരുന്നത് യുജ് എന്നാല്‍ യോജിപ്പിക്കുക, ചേര്‍ക്കുക (join) എന്നൊക്കെയാണ് അര്‍ഥം.  ഇവിടെ എന്ത് എന്തിനോട് ചേര്‍ക്കുന്നു അഥവാ ചേരുന്നു എന്നു സംശയം വരാം.  മനുഷ്യന്‍ മണ്ണില്‍നിന്നു സൃഷ്ടിക്കപ്പെട്ടവനാണെന്നാണല്ലോ ബൈബിള്‍ പറയുന്നത്. മണ്ണില്‍നിന്നു മെനഞ്ഞെടുക്കപ്പെട്ട മനുഷ്യന്റെ നാസാദ്വാരങ്ങളില്‍ സൃഷ്ടാവായ ദൈവം ഊതിയപ്പോള്‍ മനുഷ്യന്‍ ജീവനുള്ളതായി എന്നാണ് ബൈബിള്‍.  ഇങ്ങനെയെങ്കില്‍ ദൈവത്തിന്റെ പ്രാണശക്തിയാണ് നമ്മില്‍ ജീവനായി നിലനില്‍ക്കുന്നത്.  ജനനശേഷം പ്രപഞ്ചത്തിലെ പ്രാണന്‍ നാം സ്വീകരിച്ച് ജീവിക്കുന്നു.  അപ്പോള്‍ സ്രഷ്ടാവ് നമ്മെ ഉരുവാക്കിയപ്പോള്‍ നമ്മില്‍ നിക്ഷേപിച്ച പ്രാണശക്തിയെ നാം അറിയാതെപോകുന്നു.  നാം തികച്ചും ഭൗതികമായി ജീവിക്കുന്നു.  എന്നാല്‍ നമ്മില്‍ കയറിയിറങ്ങുന്ന പ്രാണാംശത്തെ നാം ഉരുവായ വേളയില്‍ നമ്മില്‍ നിക്ഷേപിക്കപ്പെട്ട ആ ശക്തിയുമായി ലയിപ്പിക്കുന്നതിന്, ചേര്‍ക്കുന്നതിന്, യോഗ എന്നു 
പറയാം.  ഇത് ആത്മീയ ഉണര്‍വാണ്. 

''അങ്ങനെ വിശ്വപ്രാണശക്തിയുമായി കൂടിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കും?''
അങ്ങനെ ചേരുമ്പോഴാണ് ഞാനും പിതാവും ഒന്നാകുന്നു.  എന്നെക്കാണുന്നവന്‍ പിതാവിനെ കാണുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും വസിക്കുന്നു എന്ന അവസ്ഥയിലേക്ക് വരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അദൈ്വതബോധാവസ്ഥ, ദൈ്വതമല്ലാത്ത അവസ്ഥ. ഇത് യോഗജ്ഞാനരഹസ്യമാണ്. 

''യേശു, ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത് അവിടുന്ന് ദൈവപുത്രനായതുകൊണ്ടല്ലേ?''
അതേ. യേശു സ്ത്രീയില്‍നിന്നു ജനിച്ചതിനാല്‍ അവിടുന്ന് മനുഷ്യപുത്രനാണ്.  എന്നാല്‍ പുരുഷബീജത്തില്‍നിന്നല്ല അവിടുന്ന് ജനിച്ചത് എന്നാണ് ബൈബിള്‍ പറയുന്നത്. അതായത് അവിടുന്ന് പിതാവില്‍ നിന്നുള്ളവനാണ്. നാം ബീജത്തില്‍നിന്നു ജനിച്ചവരെങ്കിലും നമ്മില്‍ പ്രാണന്‍ സന്നിവേശിപ്പിച്ചത് പിതാവാണ്. നമ്മുടെ ബീജത്തില്‍ കര്‍മദോഷങ്ങളുണ്ട്. പിതാവില്‍നിന്നുള്ള പ്രാണന്‍ സന്നിവേശിക്കപ്പെട്ടവരാകയാല്‍ നമുക്കും ദൈവപുത്ര അവകാശം ഉണ്ടെന്നാണ് യേശു പറയുന്നത്. ഏതു മനുഷ്യപുത്രനും ദൈവപുത്ര അവകാശം എങ്ങനെ നേടാം എന്നാണ് സ്വന്തം ജീവിതവും ഉപദേശവും വഴി യേശുദേവന്‍ കാണിച്ചുതന്നത്.

''ഇത് സാധാരണ മനുഷ്യര്‍ക്ക് സാധിക്കുമോ?''
സാധിക്കും. അതുകൊണ്ടാണല്ലോ എന്റെ സ്വര്‍ഗീയപിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണനാകുവിന്‍ എന്ന് യേശുദേവന്‍ പറയുന്നത് .

''നമുക്കോരോരുത്തര്‍ക്കും  ഈശ്വരന്മാരായി മാറുവാന്‍ കഴിയും എന്നാണോ ഉദ്ദേശിക്കുന്നത്?''
ഒരിക്കലുമില്ല. നമുക്ക് ഈശ്വരനാകാന്‍ കഴിയുകയില്ല. നാം കേവലം മനുഷ്യര്‍മാത്രം. കാരണം നാം സൃഷ്ടിയാണ്. എന്നാല്‍ സൃഷ്ടിയായ നമുക്ക് ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട് സൃഷ്ടാവിനെ അറിയാന്‍ കഴിയും.  അപ്പോള്‍ നാം ദൈവപുത്രരാണെന്ന് മനസ്സിലാകും.  ഈ അനുഭവത്തെ ബ്രഹ്മാനുഭവം, ഈശ്വരാനുഭവം, ക്രിസ്ത്വാനുഭവം എന്നൊക്കെ പറയാന്‍ കഴിയും.
ഈ അനുഭവത്തിലേക്ക് വരുവാനുള്ള മാര്‍ഗമാണ് യോഗയിലെ എട്ട് പടികള്‍.

''ശരീരത്തില്‍ ഇരുന്നുകൊണ്ട് ഈശ്വരാനുഭവം നേടിയവരുണ്ടോ?''
ഉണ്ട്. ഋഷിമാര്‍, പ്രവാചകന്മാര്‍, സിദ്ധന്മാര്‍, സൂഫീവര്യന്മാര്‍ കേരളത്തില്‍ ജനിച്ച ശങ്കരാചാര്യര്‍.  കത്തോലിക്കാസഭയിലെ മിസ്റ്റിക്കുകളായ ആവിലായിലെ അമ്മത്രേസ്യ, കുരിശിന്റെ യോഹന്നാന്‍, ഫ്രാന്‍സിസ് അസ്സീസി, അന്തോനീസ് തുടങ്ങിയവര്‍ ഈശ്വരാനുഭവം നേടിയവരാണ്.

''സ്വര്‍ഗത്തില്‍ പോകുന്നതും ഈശ്വരദര്‍ശനം ലഭിക്കുന്നതും മരണശേഷമാണ് എന്നാണല്ലോ നമ്മെ പഠിപ്പിക്കുന്നത്.''
''ജീവനോടെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അനുഭവിക്കുന്ന തലത്തിലെ ഈശ്വരാനുഭവം സിദ്ധിക്കുകയുള്ളു.  മരണശേഷം അനുഭവിക്കാം എന്നു പറയുന്നത് ഉറക്കത്തില്‍ കാല് തടകുന്നതുപോലെ അനുഭൂതികളില്ലാത്ത യുക്തിരഹിതമായ ആശയമാണ്. എല്ലാ അനുഭൂതികളും ജീവനോടിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങളിലൂടെ മാത്രമെ അനുഭവിക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെയാണ് ''ശ്വാസം പൊയ്ക്കഴിയുമ്പോള്‍ മനുഷ്യന്റെ പ്രതീക്ഷകളെല്ലാം മണ്ണടിയും'' എന്നു ബൈബിള്‍ പറയുന്നത്.  അതായത് ശ്വാസം നിലനില്‍ക്കുന്ന കാലത്തു മാത്രമേ അനുഭവം ഉള്ളു.  നമ്മുടെ പ്രതീക്ഷകളും പ്രവൃത്തികളും ശ്വാസത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
ദൈവം ജീവിച്ചിരിക്കുന്നവര്‍ക്കുള്ളതാണ് മരിച്ചവര്‍ക്കുള്ളതല്ല എന്ന് ബൈബിള്‍ പറയുന്ന ഭാഗം നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്ന് മരിച്ചവരുടെ ദൈവമല്ല.  ജീവിക്കുന്നവരുടെ ദൈവമാണ്. അതായത് പ്രാണനിലാണ് ഈശ്വരന്‍.  പ്രാണനില്ലെങ്കില്‍ ഈശ്വരന്‍ ഇല്ല.  എന്നിലും നിങ്ങളിലും പ്രാണന്‍ ഉള്ളതുകൊണ്ടാണല്ലോ നാം അന്വേഷണം നടത്തുന്നത്.  പ്രാണന്‍ പോയാല്‍ പിന്നെ അന്വേഷണം ഇല്ലല്ലോ.
യോഗീശ്വരനായ അഗസ്ത്യര്‍ മഹര്‍ഷി പറയുന്ന ഒരു സന്ദേശമുണ്ട്:  'നമ്മിലിരിക്കുന്ന പ്രാണന്‍ നമ്മില്‍നിന്ന് ഇറങ്ങി എവിടെ പോകുന്നുവെന്ന് ആരും ഇതുവരെ കണ്ടിട്ടില്ല.  സ്വര്‍ഗവും നരകവും എവിടെ ഇരിക്കുന്നുവെന്നും ആരും ഇതുവരെ കണ്ടിട്ടില്ല.  എന്നാല്‍ ഒന്നറിയാം: തന്നില്‍ പ്രാണന്‍ ഇരിക്കുന്നതുകൊണ്ടാണ് നാം പ്രവര്‍ത്തിക്കുന്നത്.' അതിനാല്‍ പ്രാണനെ ഈശ്വരനായി അനുഭവിക്കാനാണ് അവിടുന്നു പറയുന്നത്.  ഇത് മഹത്തായ ഒരു യോഗരഹസ്യമാണ്. 
നീ നിന്റെ യൗവനകാലത്തുതന്നെ പിതാവിനെ അറിയാനല്ലേ ബൈബിള്‍ പറയുന്നത്? അതായത് ശ്വാസഗതി ശക്തമായിരിക്കുന്ന കാലമാണ് യൗവനം. ഈ കാലത്തുതന്നെ ഈശ്വരാന്വേഷണം നടത്തി അറിയണം.  അല്ലാതെ വയസ്സുകാലത്ത് നേരെ നില്‍ക്കാനും ശ്വസിക്കാനും കഴിയാത്ത സമയത്ത് ഈശ്വരാന്വേഷണം സാധ്യമല്ല.
യേശുദേവന്‍ പറഞ്ഞു: 'അന്വേഷിപ്പിന്‍ കണ്ടെത്തും മുട്ടുവിന്‍ തുറന്നു കിട്ടും'

''യേശു അന്വേഷിക്കാന്‍ പറഞ്ഞത് എന്തിനെയാണ്?''
തന്നിലിരിക്കുന്ന ഈശ്വരനെയാണ് യേശു അന്വേഷിച്ച് കണ്ടെത്താന്‍ പറഞ്ഞത്. ഇതു കണ്ടെത്താനുള്ള മാര്‍ഗമാണ് യോഗ പറയുന്നത്. യോഗയിലെ യമനിയമങ്ങള്‍ കൃത്യമായി ശീലിക്കുന്ന സാധകന് മുകളിലെ പടികളിലൂടെ കയറിയാല്‍ ഈശ്വരദര്‍ശനം ലഭിക്കും.
ഈശ്വരന്‍ ഹൃദയവാസിയാണ് ഈ തത്ത്വം നാം അറിയുന്നില്ല. സ്വര്‍ഗരാജ്യം നിന്റെ ഉള്ളില്‍ ഇരിക്കുന്നു എന്ന് യേശു പറഞ്ഞിട്ടും നാം അത് അറിയുന്നില്ല.  നാം ദേവാലയം തോറും ഈശ്വരനെ അന്വേഷിച്ച് വലയുകയാണ്.
ഹൃദയവാസിയായ ഈശ്വരനെക്കുറിച്ച് ഒരു കഥയുണ്ട്. ഈശ്വരന്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നു. ജനം ഈശ്വരനെ തിരിച്ചറിഞ്ഞ് ഈശ്വരന്റെ ചുറ്റുംകൂടി ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് ഈശ്വരനെ ബുദ്ധിമുട്ടിച്ചു.  ചിലര്‍ക്ക് മാളിക വേണം, ചിലര്‍ക്ക് കൊട്ടാരം, ചിലര്‍ക്ക് ഭൂസ്വത്ത്, ചിലര്‍ക്ക് ഉയര്‍ന്ന തൊഴില്‍, ചിലര്‍ക്ക് അധികാരം, ഉന്നതപദവികള്‍ ഇങ്ങിനെപോകുന്നു ആവശ്യങ്ങള്‍  യേശുദേവന്‍ ഭൂമിയില്‍ കഴിഞ്ഞ കാലത്തും അവിടത്തെ ചുറ്റും പലരും കൂടിയത് ഓരോരോ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. രണ്ടുപേര്‍ സ്വര്‍ഗരാജ്യത്തില്‍ അവിടുത്തെ ഇടതും വലതും ഇരിക്കണമെന്നുവരെ ആവശ്യപ്പെട്ടു എന്ന് ബൈബിള്‍ വായിക്കുമ്പോള്‍ കാണാന്‍ കഴിയും.  ഇതുപോലെയാണ് മനുഷ്യര്‍ക്ക് ഈശ്വരനോടുള്ള ആവശ്യങ്ങള്‍.  എല്ലാംതന്നെ ഭൗതികാവശ്യങ്ങള്‍ മാത്രമാണ്.  ഈശ്വരദര്‍ശനം ലഭിക്കണം എന്ന ആവശ്യം ഒരിക്കലുമില്ല.  നൊവേന പള്ളികളില്‍ അനേകം ആവശ്യങ്ങള്‍ക്കുള്ള ധാരാളം അപേക്ഷകള്‍ വായിക്കുന്നതുകാണാം.  തനിക്ക് ഈശ്വരദര്‍ശനം ലഭിക്കണം എന്ന ഒരപേക്ഷ ഒരു സ്ഥലത്തും ഇന്നേവരെ വായിച്ചു കേട്ടിട്ടില്ല. ഇതുകൊണ്ടായിരിക്കാം ഈശ്വരന്‍ മനുഷ്യഹൃദയത്തില്‍ കയറിപ്പറ്റി.  മനുഷ്യന്‍ ഒരിക്കലും എത്തിനോക്കാത്ത ഇടമാണ് സ്വന്തം ഹൃദയം.  സ്വയം എത്തിനോക്കാത്ത സ്വന്തം ഹൃദയത്തിലേക്ക് എത്തിനോക്കാനാണ് യോഗ നിര്‍ദേശിക്കുന്നത്.  ഇതുതന്നെയാണ് സ്വര്‍ഗരാജ്യം നിന്റെ ഉള്ളില്‍ ഇരിക്കുന്നുവെന്ന സന്ദേശത്തിലൂടെ യേശുദേവനും നമ്മോട് പറയുന്നത്. യേശു പറയുന്നു: 'ആ മലയിലുമല്ല ഈ മലയിലുമല്ല.  ആത്മാവിലും സത്യത്തിലുമാണ് ഈശ്വരന്‍. ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരെയാണ് എന്റെ പിതാവ് അന്വേഷിക്കുന്നത്.'
ശരിയായ മാര്‍ഗം ആത്മാവിലും സത്യത്തിലുമുള്ള ആരാധനയില്‍ അധിഷ്ഠിതമാണ്. യോഗമാര്‍ഗവും ഇതുതന്നെയാണ് പറയുന്നത്.

''യേശുവിന്റെ വചനത്തില്‍ യോഗമാര്‍ഗമാണെന്നാണോ പറയുന്നത്?''
യേശു സത്യമാര്‍ഗമാണ് ഉപദേശിക്കുന്നത്. യോഗയും സത്യമായ മാര്‍ഗമാണ് പറയുന്നത്. സത്യം ഗ്രഹിച്ചവരെല്ലാം ഒരേ മാര്‍ഗമാണ് പറയുന്നത്.  പക്ഷേ സത്യം മനസ്സിലാക്കാത്തവര്‍ സത്യത്തെ മറ്റൊന്നായി തെറ്റിദ്ധരിച്ചു കാണുന്നു.  ലോകത്തില്‍ വന്ന എല്ലാ അവതാരങ്ങളും ഒരേ സത്യമാണ് പറഞ്ഞിട്ടുള്ളത് കാരണം സത്യം ഒന്നേ ഉള്ളു. അവ പലതില്ല. എന്നാല്‍ സത്യം ഗ്രഹിക്കാത്തവര്‍ക്ക് അവ പലതരം സത്യങ്ങളായി 
തോന്നുന്നു എന്നു മാത്രം.
''അങ്ങനെയെങ്കില്‍ ക്രിസ്ത്യാനികള്‍ യോഗമാര്‍ഗം ശീലിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണ്?''
അത് സഭാനേതാക്കള്‍ക്ക് സത്യാനുഭവം ഉണ്ടായിട്ടില്ലാത്തതിനാലാവും. സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ എന്നല്ലേ യേശു പറഞ്ഞത്. ഏതായാലും സത്യം അറിഞ്ഞ് നാം സ്വതന്ത്രരാകേണ്ട എന്നു സഭ കരുതാനിടയില്ല.

''യോഗശാസ്ത്രം ഹൈന്ദവമാണെന്നാണല്ലോ ചിലര്‍ പറയുന്നത്?''
ഭാരതത്തിന്റെ ആറ് ദര്‍ശനശാസ്ത്രങ്ങളില്‍ ഒന്നാണ് യോഗശാസ്ത്രം. അത് ഒരിക്കലും മതത്തിന്റേതല്ല. അതില്‍ ഒരു മതത്തെക്കുറിച്ചും പ്രതിപാദിക്കുന്നില്ല.  അത് ഇന്ന മതക്കാരെ ശീലിക്കാവു എന്ന് അനുശാസിക്കുന്നില്ല. യോഗശാസ്ത്രമാകുന്നതിന് മുമ്പ് അക്ഷിപുരുഷവിദ്യ, ദഹരവിദ്യ, ഉപകോസലവിദ്യ, ആത്മവിദ്യ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
പതഞ്ജലിയാണ് യോഗയെ സൂത്രരൂപത്തില്‍ അവതരിപ്പിച്ച് ഒരു ശാസ്ത്രമാക്കിയത്.  ഇത് അവനവനിലേക്ക് നോക്കുന്ന ഒരു ആത്മശാസ്ത്രമാണ്. ഗുണനം അറിയാമെങ്കില്‍ ഗുണനക്രിയ ചെയ്തുനോക്കുന്നത് ഏതു രാജ്യക്കാരനായാലും ഏതു മതസ്ഥനായാലും ഗുണനത്തിന്റെ നിബന്ധനകള്‍ പാലിക്കാമെങ്കില്‍ ശരിയായ ഉത്തരം ലഭിക്കും. ആരായാലും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഫലം ലഭിക്കുന്നത്. ജാതിയോ മതമോ ഈ ശാസ്ത്രങ്ങള്‍ക്കൊന്നും ബാധകമല്ല.
(തുടരും) 

No comments:

Post a Comment