Translate

Thursday, August 23, 2018

സീറോ മലബാർ സഭയും ഇരുപത്തിയൊന്നാം നൂറ്റാണ്ടും പുനർമൂല്യ നിർണയവും



ചാക്കോ കളരിക്കൽ 

"Has Europe lost its soul?" എന്ന പ്രയോഗം നാം കേട്ടിട്ടുണ്ട്. അതുപോലെ മനുഷ്യനോമതമോ സഭയോ എന്തുമായിക്കൊള്ളട്ടെ അതിനെല്ലാം അതിന്‍റ്റേതായ ഒരു ആത്മാവ് ഉണ്ടാവണം. ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ആത്മാവ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഭയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അതിരൂക്ഷമായ അനിഷ്ട സംഭവങ്ങള്‍. ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ കുറിക്കട്ടെ: നമ്മുടെ കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രുപത്തിനുപകരം പാഷാണ്ഡകുരിശായ മാനിക്കേയന്‍കുരിശിനെ 'മാര്‍തോമാകുരിശ്' ആക്കി വിശ്വാസികളുടെ എതിര്‍പ്പിനെ അവഗണിച്ച് പള്ളികളായ പള്ളികളിലെല്ലാം വണക്കത്തിനായി ചങ്ങനാശ്ശേരിയിലെ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. റോമന്‍ സാമ്രാജ്യാതൃത്തിയിലുള്ള പൗരസ്ത്യ സഭകളില്‍പെടാത്ത, മാര്‍തോമായാല്‍ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാപിതമായ നസ്രാണി കത്തോലിക്കാസഭയെ രണ്ടാംനൂറ്റാണ്ടിലോ മൂന്നാംനൂറ്റാണ്ടിലോ സ്ഥാപിതമായ ഇറാഖിലെ കല്‍ദായ സഭയുടെ പുത്രീസഭയാക്കി. 1991ല്‍, റോമന്‍ പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നമ്മുടെ നസ്രാണിസഭയ്ക്കും പൗരസ്ത്യ കാനോന്‍നിയമം ബാധകമാക്കി. നസ്രാണികളുടെ വിലപ്പെട്ട പൈതൃകമായിരുന്ന പള്ളിപൊതുയോഗത്തെ നിര്‍ജീവമാക്കി പകരം പാശ്ചാത്യ സഭയിലുള്ള വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള പാരിഷ്കൗണ്‍സില്‍ നടപ്പിലാക്കി. തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തലോരില്‍ കാനോന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി നിലവിലുണ്ടായിരുന്ന ആശ്രമംവക ഇടവകപ്പള്ളി നിര്‍ത്തല്‍ചെയ്ത് പുതിയ ഇടവക സ്ഥാപിച്ചു. സഭയുടെ തലവനും നായകനുമായ മേജര്‍ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി രൂപതവക വസ്തു കള്ളക്കച്ചവടം നടത്തി രൂപതയെ കടക്കെണിയിലാക്കി. മെത്രാന്മാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ഇടയില്‍ സ്ത്രീകളോടും കുട്ടികളോടുമുള്ള ലൈംഗിക അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു. സഭയുടെ പൊതുസ്വത്ത് അത്തരം ലൈംഗിക കുറ്റവാളികളെ നിയമത്തില്‍നിന്നും രക്ഷപെടുത്താന്‍ സഭാധികാരികള്‍ ചിലവഴിക്കുന്നു. പുരാതനവും ചരിത്ര പ്രാധാന്യമുള്ളതുമായ പുണ്യദേവാലയങ്ങള്‍ ഇടിച്ചുനിരത്തി ഇടവകക്കാരെ കുത്തിപ്പിഴിഞ്ഞ്‌ കോടികള്‍ ശേഖരിച്ചു പുതിയ മെഗാപള്ളികള്‍ പണിയുന്നു. ലളിത ജീവിതത്തിലൂടെ വിശ്വാസികള്‍ക്കു മാതൃകയാകേണ്ട മെത്രാന്മാരും വൈദികരും അത്യാഢംബര ജീവിതം നയിച്ച്‌ ലോകരുടെ മുമ്പില്‍ ഉതപ്പിനു കാരണക്കാരാകുന്നു.

സമ്പത്തിനോടുള്ള അത്യര്‍ത്തി സഭാധികാരികളെ വിഴുങ്ങിക്കളയുന്നു. അനധികൃതമായി ഭൗതിക സമ്പത്തു സമാഹരിക്കുന്നതും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലൈംഗികമായി ചൂഷണംചെയ്യുന്നതും വിശ്വാസികളെ ബൗദ്ധിക അടിമത്തത്തില്‍ നിലനിര്‍ത്തുന്നതും ഹൃദയമില്ലാത്ത വൈദികരാണ്. അപ്പോള്‍ മൂല്യ വിചാരമില്ലാത്ത സഭാതലവന്മാരുടെയും ശുശ്രൂഷകരുടെയും ദുഷ്പ്രവര്‍ത്തികളാണ്‌ സീറോമലബാര്‍ സഭയുടെ ആത്മാവ്‌ നഷ്ടപ്പെടാന്‍ കാരണം. സീറോ മലബാര്‍ കത്തോലിക്കാസഭ ലോകം മുഴുവന്‍ പടര്‍ത്തിയാലും അതിന്‍റെ ആത്മാവു നശിച്ചാല്‍ എന്തുഫലം?

ഈ അവസരത്തില്‍ നല്ല വൈദികരുടെ മൗനം അവരെ ഒരു വിധത്തില്‍ അപ്രസക്തരും മറ്റൊരു വിധത്തില്‍ പ്രസക്തരുമാക്കുന്നു. കാനോന്‍ നിയമത്തിന്‍റെ ബലത്തില്‍ മെത്രാന്മാര്‍ നമ്മുടെ പൂര്‍വ്വീകര്‍ പണിയിച്ച പള്ളികളുടെ താക്കോല്‍ പിടിച്ചു പറിച്ചപ്പോള്‍ ഇടവകവൈദികരുടെ മൗനം മെത്രാന്മാര്‍ക്ക് അനുകൂലമായ ശബ്ദത്തിന്‍റെ പെരുമഴയായിരുന്നു. അവര്‍ മെത്രാന്മാര്‍ക്കു അനുകൂലമായി നിന്ന് മൗനത്തിലൂടെ പ്രസക്തരായി. മെത്രാന്മാരുടെ തീരുമാനത്തിനെതിരായി വിശ്വാസികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഒച്ചപ്പാടുണ്ടാകാതെ മൗനം പാലിച്ചതിനാല്‍ അവര്‍ ദൈവജനമധ്യത്തില്‍ അപ്രസക്തരുമായി. എന്നുമാത്രമല്ലാ, വിശ്വാസികള്‍ക്ക് അവരുടെ മൗനം ദോഷകരമായി തീരുകയും ചെയ്തു. അപ്പോള്‍ അവരും അവരുടെ മൗനത്തിലൂടെ മെത്രാന്മാര്‍ക്കു അനുകൂലികളും കൂട്ടുപ്രതികളും ആകുന്നു. സഭാമേലധ്യക്ഷന്മാരുടെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച കരിസ്മാറ്റിക് ധ്യാന പ്രസ്ഥാനങ്ങള്‍ ഇടവകകളിലെ പരമ്പരാഗതമായ വാര്‍ഷിക ധ്യാനങ്ങളുടെ പ്രസക്തി ഫലപ്രദമായി ഇല്ലാതാക്കി. രോഗ സൗഖ്യ വാഗ്ദാനങ്ങളോടെ ആത്മീയ കമ്പോളത്തില്‍ മൊത്തക്കച്ചവടത്തിനിറങ്ങിയ കുറെ വായാടി വൈദികര്‍ പാവം വിശ്വാസികളുടെ പണസഞ്ചിയില്‍ കണ്ണുവെക്കുക മാത്രമല്ല അവരെ പൗരോഹിത്യത്തിന്‍റെ അടിമകളാക്കാനുള്ള സകല കുതന്ത്രങ്ങളും ഉപയോഗിച്ച് ചിന്തിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ആട്ടിന്‍പറ്റത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തു. വിശ്വാസംതന്നെ പരിഹാസ വിഷയമായിരിക്കുയാണിന്ന്.

നസ്രാണികളുടെ സംസ്കാരത്തിലധിഷ്ഠിതമായ മൂല്ല്യങ്ങളെ മുറുകെ പിടിച്ചില്ലായെങ്കില്‍ സൃഷ്ടിപരമായ അത്തരം വിഭ്രാന്തി സഭയുടെ അടിത്തറമാന്തും. മാര്‍തോമാ ക്രിസ്ത്യാനികളുടെ ചരിത്രപരമായ അനന്യതയെതിരിച്ചറിയാന്‍ പാടില്ലാത്തവിധം പട്ടക്കാരും മേല്പട്ടക്കാരും കൂടി കഴിഞ്ഞ മുപ്പതു വർഷങ്ങള്‍കൊണ്ട്‌ ക്രൈസ്തവ വിശ്വാസത്തിലും ഈശ്വരജ്ഞാനത്തിലും ആത്മീയതയിലും മുന്നിട്ടുനിന്നിരുന്ന നസ്രാണിസഭയെ നശിപ്പിച്ചുകളഞ്ഞു. ഓരോ സീറോ മലബാര്‍ സഭാപൗരനും തലയില്‍മുണ്ടിട്ടു നാണം മറച്ച്‌ നടക്കേണ്ട ഗതികേടിലായ ഈ കാലഘട്ടത്തില്‍ നാമും ചോദിക്കേണ്ട ഒരുചോദ്യമാണ് Has Syro-Malabar Church lost its Soul? 

ദൈവ കല്‍പനയ്ക്കും സ്വാഭാവികനീതിയ്ക്കും യോജിച്ചരീതിയിൽ നമ്മുടെ പൂര്‍വ്വീകർ  ‍ജീവിച്ചു. അവരുടെ ചവിട്ടടികളെ നാം പിന്തുടരുന്നില്ലായെങ്കില്‍സമുദായം അധഃപതിച്ചു നശിക്കും. 

നാമെല്ലാം മനുഷ്യരാണ്; ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ‍ജീവിക്കുന്നവരാണ്. കെട്ടിച്ചമച്ചതും തകര്‍ന്ന സങ്കേതവുമായ സഭ നമ്മെ വട്ടംചുറ്റിയിരിക്കയാണ്. അസമത്വത്തെ വിതക്കുന്ന ഈ നൂറ്റാണ്ടിലെ സീറോമലബാർ ‍സഭയുടെ ഭൗതിക പുരോഗതി അഴിമതിയിൽ ‍കൂടിയാണ്; വഞ്ചനയില്‍കൂടിയാണ്. സഭാമേലധ്യക്ഷന്മാർ ‍സമൃദ്ധിയുടെ സുവിശേഷം (Prosperity Gospel) ജീവിതശൈലിയാക്കുമ്പോൾ ‍പാവങ്ങള്‍ക്ക് വൃത്തികെട്ട നുണയുടെ വഞ്ചനാപരമായ ദൈവശാസ്ത്രമാണ്. വേലചെയ്ത് വൻ‍തുക സമ്പാദിക്കാത്ത ഇവരുടെ ജീവിതശൈലി ധനവാന്മാരുടേതുപോലെയാണ്. അതുകൊണ്ട്‌ സമൃദ്ധിയുടെ സുവിശേഷം സദ്വാര്‍ത്തയല്ലായെന്ന്‌ നാം മനസിലാക്കണം. പരിപൂര്‍ണരാകാൻ ‍ആഗ്രഹിച്ച്‌ സഭാശുശ്രൂഷയ്ക്കായി ജീവിതം സമര്‍പ്പണം ചെയ്തിരിക്കുന്നവർ ‍എങ്ങനെ ഉള്ളവർ ‍ആയിരിക്കണമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം യേശു ഉത്‌ബോധിപ്പിച്ചിട്ടുണ്ട്. "പരിപൂര്‍ണരാകാൻ ‍നീ ഇച്ഛിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിനക്കു സ്വര്‍ഗത്തിൽ ‍നിക്ഷേപം ഉണ്ടാകും. പിന്നെവന്ന് എന്നെ അനുഗമിക്കുക" (മത്താ. 19:21). പരിപൂര്‍ണനാകാൻ ‍ആഗ്രഹിച്ച്‌ സഭാശുശ്രൂഷയ്ക്കായി ജീവിതം സമര്‍പ്പണം ചെയ്തിരിക്കുന്ന സഭാ തലവനും കര്‍ദിനാളുമായ ഒരു വ്യക്തി ആദായനികുതി വകുപ്പിന്‍റെ തിണ്ണനിരങ്ങേണ്ടിവരുന്ന അവസ്ഥ സഭയുടെ ആത്മാവിനെ കാര്‍ന്നു തിന്നുകയല്ലേ ചെയ്യുന്നത്? ലൈംഗിക സദാചാരത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന പുരോഹിതൻ ‍കൗമാരപ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഗര്‍ഭവതിയാക്കി ജയിലിൽ ‍കിടക്കുമ്പോൾ ‍സഭയുടെ ആത്മാവ്‌ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? സമര്‍പ്പിതജീവിതം നയിക്കുന്ന സഹോദരിയെ അവരുടെ മേലധികാരിതന്നെ ലൈംഗികമായി ചൂഷണംചെയ്യുമ്പോള്‍ സഭയുടെആത്മാവ്‌ നശിക്കുകയല്ലേ ചെയ്യുന്നത്? കൂദാശ ലൈംഗികതയ്ക്കുള്ള വഴികാട്ടിയായി ദുരുപയോഗിക്കുമ്പോൾ ‍ദൈവകോപം വിളിച്ചു വരുത്തുകമാത്രമല്ല, സഭയുടെ ആത്മാവിനെ നശിപ്പിക്കുകകൂടി ചെയ്യുന്നു.

കോട്ടയത്തുനിന്നുള്ള 87 വയസ്സു പ്രായമുള്ള ഒരു വല്ല്യച്ചനുമായി ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ സംസാരിക്കുവാനിടയായി. അദ്ദേഹം പറയുകയാണ് വടവാതൂര്‍സെമിനാരി കുറെ ന്യൂജന്‍ ഗുണ്ടാഅച്ചന്മാരെ ഇറക്കിവിടുന്നുണ്ടെന്ന്. ചെറുപ്പക്കാരായ ഇന്നത്തെ വികാരിമാരുടെ കൈയ്യിലിരിപ്പാണ് അദ്ദേഹത്തെകൊണ്ട് അത് പറയിപ്പിക്കാൻ ‍ഇടയാക്കിയത്. അധികാരധാര്‍ഷ്ട്യം, സുഖലോലുപജീവിതം, മേലധികാരികളെ ധിക്കരിക്കുക, ഏതുവിധേനെയും സ്വത്ത്‌ സമ്പാദിക്കുക, നീതിബോധമില്ലാതെ പെരുമാറുക, സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗിക്കുക, അനാവശ്യമായി മരാമത്ത് പണികളിലേര്‍പ്പെടുക, അല്മായരെ അവഗണിക്കുക എന്നുവേണ്ട ഒരു സാധാരണ വിശ്വാസി ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തികൾ ‍ദൈവത്തിന്‍റെ പേരിൽ ‍അവർ ചെയ്യുന്നു. നസ്രാണി ക്രിസ്ത്യാനികളുടെ സഹജമായ ആത്മീയതയെ തകര്‍ത്ത്‌ സഭയെ കൊല്ലുന്നത് ഇത്തരം ഗുണ്ടാവൈദികരാണ്. 

സഭയ്ക്ക്‌ നിത്യകളങ്കം വരുത്തിവെയ്ക്കുന്ന പട്ടക്കാരെയും മേല്‍പട്ടക്കാരെയും സംരക്ഷിക്കുന്ന സഭ യേശുവിന്‍റെ സഭയല്ല. അതു പിശാചു ബാധിച്ച സഭയാണ്. നരകത്തിൽ ‍നിപതിച്ച സഭയാണ്.

കൊക്കനും എഡ്വിനും റോബിനും സോണിയും ഫ്രാങ്കോയുമെല്ലാം സഭയ്ക്ക് പുറത്താക്കപ്പെടേണ്ടവരാണ്. മേജറും പീലിയാനിക്കലും ജയിലിൽ ‍കിടക്കണ്ടവരാണ്. ഈ വഞ്ചകരുടെ മൂടുതാങ്ങുന്നത് സഭയുടെ ശവക്കുഴിമാന്തലിനു കാരണമാകും.

അല്മായരെ നിങ്ങൾ ഉണരുവിൻ. നിങ്ങളും നിങ്ങളുടെ പൂര്‍വികരും ദാനമായി നല്‍കിയ പള്ളിസ്വത്തുക്കളാണ് അവർ ‍വിറ്റുനശിപ്പിക്കുന്നത്; ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവർക്കു ‌നഷ്ടപരിഹാരമായിനല്‍കുന്നത്; കോടതികളിൽ ‍കേസുനടത്താനായി ദുര്‍വ്യയം ചെയ്യുന്നത്; ആഢംബര ജീവിതത്തിനു ചിലവഴിക്കുന്നത്. സര്‍വതിന്മകളുടെയും നിദാനമായ ദ്രവ്യാഗ്രഹം (1 തിമൊ. 6: 10) സഭാ മേലധികാരികളെ കീഴ്‌പ്പെടുത്തിയിരിക്കുകയാണിന്ന്. നിങ്ങൾ ഒന്നേ ചെയ്യേണ്ടു. പള്ളിക്കായി ചില്ലികാശുപോലും ദാനംചെയ്യാതിരിക്കുക. അവർ ‍താനേ നന്നായിക്കൊള്ളും. സഭയിലെ സന്ന്യാസിനികളെ നിങ്ങൾ ഉണരുവിന്‍. നിങ്ങള്‍ പട്ടക്കാരുടെ ദാസികളല്ലെന്നും അവരുടെ അനുദിന ജീവിതസുഖത്തിന് അവർ ‍പറയുന്നതു മുഴുവൻ ‍ചെയ്തു കൊടുക്കാനല്ല മഠങ്ങളിൽ ‍ചേര്‍ന്നതെന്നും തിരിച്ചറിയുവിന്‍. നിങ്ങളുടെ ചാരിത്രത്തിനു വില പേശാൻ ‍സഭാധികാരികളെ നിങ്ങൾ ‍അനുവദിക്കരുത്. നിങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ശക്തികളെ നിങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഏതിര്‍ക്കണം. വൈദികരെ നിങ്ങൾ ‍ഉണരുവിൻ. നിങ്ങളുടെ കൂട്ടു ശുശ്രൂഷകര്‍ നിങ്ങളുടെ അന്തസ്സിനു കളങ്കം വരുത്തി വയ്ക്കുന്ന പ്രവര്‍ത്തികളിൽ ‍ഏര്‍പ്പെട്ടാൽ ‍നിങ്ങൾ അത് മേലധികാരികളെ അറിയിക്കുവിന്‍. തെറ്റു ചെയ്യുന്നവർ ‍ശിക്ഷ അനുഭവിക്കട്ടെ. നിങ്ങളുടെ മൗനം നിങ്ങൾക്കു ‌ദോഷമായി ഭവിക്കുന്നുയെന്ന്‌ നിങ്ങൾ ‍തിരിച്ചറിയുവിന്‍. സഭയുടെ നാശത്തിന് അതു കാരണമാകും.

മൂല്യം നശിച്ചുകൊണ്ടിരിക്കുന്ന സഭ, ആത്മാവ്‌ നശിച്ചുകൊണ്ടിരിക്കുന്ന സഭ, ഹൃദയമില്ലാത്ത സഭ, വിശ്വാസികളുടെ സത്യസന്ധതയെ ത്യാഗം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സഭ യഥാര്‍ത്ഥത്തില്‍ സ്‌നേഹം എന്ത് എന്നറിയുന്നില്ല. സ്‌നേഹമാണ് കുരിശ്.

No comments:

Post a Comment