Translate

Monday, May 30, 2016

ചര്‍ച്ച് ആക്ട് നടപ്പിലാക്കണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍




കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായിരുന്ന നിയമ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009' നിയമമാക്കണമെന്ന് ഇന്ന് എറണാകുളം ഐഎംഎ ഹാളില്‍ കൂടിയ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ വാര്‍ഷീക ജനറല്‍ ബോഡി യോഗം സര്‍ക്കരിനോട് ആവശ്യപ്പെട്ടു. 2009 ജനുവരിയില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്താണ് പ്രസ്തുത കരട് ബില്‍ ശുപാര്‍ശചെയ്യപ്പെട്ടത്. ഈ ബില്ല് കാബിനറ്റ് സബ്ബ് കമ്മിറ്റി പരിഗണിക്കുകയും, വിശദമായ പഠനത്തിന് മാറ്റി വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികാത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ ബില്‍ നിയമമാക്കുന്നതിന് കാര്യമായി ഒന്നും തന്നെ ചെയ്തില്ല. ഇപ്പോള്‍ പൊതുഭരണ (മൈനോറിറ്റി വെല്‍ഫയര്‍) വകുപ്പിന്റെ പരിഗണയിലാണ് മേല്‍പറഞ്ഞ കരട് ബില്‍ ഇരിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവരൊഴികെ മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമത്തിന്റെ പരിരക്ഷയുണ്ട്. അതുപോലെ ഒരു നിയമം ക്രൈസ്തവര്‍ക്കും വേണമെന്ന് യോഗം അഭിപ്രയപ്പെട്ടു.
            പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന കത്തോലിക്കാസഭയുടെ നിലപാടില്‍ യോഗം വിയോജിപ്പ് പ്രകടിപ്പിച്ചു. മദ്യനിരോധനം പ്രായോഗികമല്ലെന്നും, അത് പല സംസ്ഥാനങ്ങളിലും പരീക്ഷിച്ച് പരാജയപ്പെട്ടീട്ടുള്ളതാണെന്നും യോഗം വിലയിരുത്തി. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടത്. അത് ഘട്ടംഘട്ടമായി ബോധവല്‍ക്കരണത്തിലൂടെ മാത്രമേ നടപ്പാക്കാവു എന്നും യോഗത്തില്‍ അഭിപ്രയമുണ്ടായി. കുര്‍ബ്ബാനക്കാവശ്യമുള്ള വീഞ്ഞിന്റെ പേരില്‍ കത്തോലിക്കാസഭ കരസ്ഥമാക്കിയിട്ടുള്ള അബ്ബ്ക്കാരി ലൈസന്‍സിനെ കുറിച്ചും വിമര്‍ശനമുണ്ടായി. വീര്യം കൂടിയ വീഞ്ഞുല്‍പാദനം സഭ നിറുത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
            ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രസിഡണ്ട് ലാലന്‍ തരകന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗ്ഗീസ് പറമ്പില്‍ വാര്‍ഷീക റിപ്പോര്‍ട്ടും, ട്രഷറര്‍ ജെറോം പുതുശ്ശേരി വരവുചിലവു കണക്കുകളും അവതരിപ്പിച്ചു. ജോസഫ് വെളിവില്‍, ജോര്‍ജ്ജ് ജോസഫ്, ആന്റോ കോക്കാട്ട്, തോമാസ് പ്ലാശ്ശേരി, അഡ്വ. ഹോര്‍മിസ് തരകന്‍, വി.കെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു.  
            തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള ഭാവാഹികളായി ജോസഫ് വെളിവില്‍ (പ്രസിഡണ്ട്), വി.കെ. ജോയ് (ജനറല്‍ സെക്രട്ടറി), ടി.ഒ. ജോസഫ്, ചേര്‍ത്തല, ജോര്‍ജ്ജ് ജോസഫ്, കോട്ടയം, അമലദാസ് പെരേര, തിരുവനന്തപുരം, ആന്റോ കോക്കാട്ട്, തൃശ്ശൂര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, സി.എ. ജോസഫ്, കോട്ടപ്പടി, സ്റ്റാന്‍ലി പൗലോസ്, എറണാകുളം, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, എറണാകുളം, ജോഷി ആന്റണി, പാലക്കാട് എന്നിവരെ സെക്രട്ടറിമാരായും, ലോനന്‍ ജോയിയെ ട്രഷററായും  ഐകകണ്‍ഠ്യേന തെരഞ്ഞെടുത്തു.

ഫോണ്‍. ജോസഫ് വെളിവില്‍ (പ്രസിഡണ്ട്) 9895420830,
വി.കെ. ജോയ് (ജനറല്‍ സെക്രട്ടറി) 9447037725

Sunday, May 29, 2016

യേശുവും പൗരോഹിത്യവും

ഡോ. (ഫാ.) ജെ. വലിയമംഗലം

ബൈബിള്‍ പാണ്ഡിത്യവും മൗലികചിന്തയും ഒന്നുചേര്‍ന്ന ഡോ. (ഫാ.) ജെ. വലിയമംഗലത്തിന്റെ ഈ പഠനം, യേശുവിന്റെ പൗരോഹിത്യത്തെക്കുറിച്ചും അന്ത്യഅത്താഴത്തെക്കുറിച്ചും ബലിയെക്കുറിച്ചും അതിന്റെയെല്ലാം അടിസ്ഥാനത്തിലുള്ള കുര്‍ബാനയെന്ന ബലിയര്‍പ്പണത്തെക്കുറിച്ചുമെല്ലാമുള്ള വിപ്ലവാത്മകമായി വ്യവസ്ഥാപിത കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുന്ന ഒന്നായി അനുഭവപ്പെടുന്നു. ഇതെല്ലാം സംബന്ധിച്ചുള്ള സഭാദര്‍ശനത്തെ ഏറ്റം സമ്യക്കായി അവതരിപ്പിച്ച ബഹു. സിപ്രിയന്‍ ഇല്ലിക്കമുറിയച്ചന്റെ ദീര്‍ഘലേഖനത്തിലെ താത്ത്വികനിലപാടുകളെ പൂരിപ്പിക്കുകയും, അതില്‍ അന്തര്‍ഭവിച്ചിരുന്ന വൈരുദ്ധ്യങ്ങളെയും അവ്യക്തതകളെയും പരിഹരിക്കുകയുംചെയ്തിരിക്കുന്ന ഒന്നായിക്കൂടി ഈ ലേഖനത്തെ കാണാമെന്നു തോന്നുന്നു.
ആശയപരമായി കേരളസഭയില്‍ പുതിയൊരു ദിശാബോധത്തിനു തുടക്കംകുറിച്ചിരിക്കുന്ന ഈ ലേഖനത്തോടു പ്രതികരിച്ചുള്ള ലേഖനങ്ങള്‍ ക്ഷണിക്കുന്നു. - എഡിറ്റര്‍.

ക്രൈസ്തവരില്‍ നല്ലപങ്കും ധരിച്ചുപോരുംവിധ പുരോഹിതനല്ല യേശു എന്നു വ്യക്തമാക്കുകയാണ് ഈ ലേഖനത്തിന്റെ മുഖ്യലക്ഷ്യം.
ബൈബിള്‍ പുതിയനിയമത്തിലെ ഹെബ്രായര്‍ക്കുള്ള ലേഖനമാണ്, യേശുവിനെ പുരോഹിതനെന്നു വ്യക്തമായി വിശേഷിപ്പിക്കുകയും അവിടുത്തെ പൗരോഹിത്യശുശ്രൂഷയെ വിവരിക്കുകയും ചെയ്തിട്ടുള്ളത്. ഹെബ്രായലേഖകനും ലേഖനം അഭിസംബോധന ചെയ്യുന്ന ആദിമക്രൈസ്തവസമൂഹവും പരിചയിച്ച യഹൂദപൗരോഹിത്യംവച്ചാണ്, സ്വാഭാവികമായും ഹെബ്രായലേഖകന്‍ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍, അദ്ദേഹം മുമ്പോട്ടുവയ്ക്കുന്ന 'യേശുപുരോഹിതന്‍' ഏറെ തനിമയാര്‍ന്ന പൗരോഹിത്യത്തിന്റെ ഉടമയാണെന്നത് പ്രത്യേകം ശ്രദ്ധേയമത്രെ. യേശു, യഹൂദപൗരോഹിത്യത്തില്‍നിന്നു തികച്ചും വ്യത്യസ്തനെന്നു സ്ഥാപിക്കുകയാണ് ഹെബ്രായലേഖകന്‍ മുഖ്യമായും ചെയ്യുന്നത്. അതിനായി ആദ്യം ചൂണ്ടിക്കാണിക്കുന്നത്, യേശുവിന്റേത് യഹൂദപൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ചയല്ലെന്ന വസ്തുതയാണ്. യഹൂദപൗരോഹിത്യം ലേവിയഗോത്രത്തോടു ചേര്‍ന്നതാണ്; യേശു യൂദാ ഗോത്രാംഗമത്രെ (ഹെബ്രാ. 7:13-14). അങ്ങനെ, യേശു യഹൂദപൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ചയല്ലെന്നു സ്പഷ്ടം. ഇതു കൂടുതല്‍ വ്യക്തമാക്കാന്‍, യഹൂദനേയല്ലാതിരുന്ന മെല്‍ക്കിസെദെക്കിനോടുള്ള 'യേശുവിന്റെ' സാദൃശ്യം എടുത്തുകാണിക്കുകയും ചെയ്യുന്നു (ഹെബ്രാ. 7:11-12). അടുത്തതായി സ്ഥാപിക്കുന്നത്, യേശുവിന്റെ പൗരോഹിത്യം (ബലിയും), ലേവിയരുടേതുപോലെ കൈമാറപ്പെടുന്നില്ലെന്നതാണ്; കാരണം, യേശു നിത്യപുരോഹിതനത്രെ! മറ്റൊരു വ്യത്യാസം, യഹൂദപുരോഹിതര്‍ കുഞ്ഞാടുകളുടെയും കാളക്കുട്ടികളുടെയും രക്തമര്‍പ്പിക്കുമ്പോള്‍, യേശു സ്വന്തം രക്തമാണര്‍പ്പിച്ചത് എന്നതാണ്. യഹൂദബലി പൂര്‍ണ്ണമല്ലാതിരുന്നതിനാല്‍ ആവര്‍ത്തനമാവശ്യമായിരുന്നുവെങ്കില്‍, യേശുവിന്റെ ബലി പൂര്‍ണ്ണവും 'ഒരിക്കല്‍ എന്നേക്കുമുള്ളതും ആകയാല്‍ ആവര്‍ത്തനമാവശ്യമില്ല' (ഹെബ്രാ. 9:11 മുതല്‍) എന്നത് മറ്റൊരു വ്യത്യാസം.
ഈവിധമെല്ലാം യേശു, ഹെബ്രായലേഖകനെ സംബന്ധിച്ച് യഹൂദപൗരോഹിത്യത്തില്‍നിന്നു വ്യത്യസ്തനെങ്കിലും, പാപമോചനാര്‍ത്ഥബലി, അതും രക്തബലി, പ്രധാനമായിത്തന്നെ കാണുന്നു. 'രക്തം ചിന്താതെ പാപമോചനമില്ല' എന്ന നിരീക്ഷണം (ഹെബ്രാ. 9:22), ഈ പശ്ചാത്തലസ്വാധീനത്തിന്റെ മികവുറ്റ ഉദാഹരണം! പക്ഷേ, ബലി, അതും രക്തബലി, അതും മനുഷ്യരക്തം, അതും പുത്രന്റെ രക്തംകൊണ്ടേ ദൈവപിതാവ് തൃപ്തനാകൂ, പാപമോചനം നല്‍കൂ എന്ന ആശയം നല്ല ദൈവത്തിന് തീരെയും യോജ്യമല്ലതന്നെ. പുത്രനെ ബലികഴിക്കാന്‍ തയ്യാറായ അബ്രാഹത്തെ, അവസാനനിമിഷത്തിലാണെങ്കിലും വിലക്കിയ ദൈവം, പുത്രനായ യേശുവിന്റെ ബലി ആവശ്യപ്പെട്ടാലത്തെ വൈരുദ്ധ്യവും ഇവിടെ ചേര്‍ത്തുകാണേണ്ടതുണ്ട്. പുത്രന്റെ അനുസരണത്തിലാണ് പിതാവിന്റെ പ്രസാദമെന്നൊരു ന്യായീകരണമാകാമെങ്കിലും, അതല്ല ഹെബ്രായലേഖകന്‍ അടിസ്ഥാനമാക്കുന്നതെന്നതിനാല്‍, കുഞ്ഞാടുകളുടെയും കാളക്കുട്ടികളുടെയും രക്തബലിയര്‍പ്പണം പരിചയിച്ചുപോന്ന ലേഖകന്റെ യഹൂദപശ്ചാത്തലസ്വാധീനം മാത്രമേ ഇവിടെ യഥാര്‍ത്ഥ ഉത്തരമാകാന്‍ സാധ്യതയുള്ളൂ. പശ്ചാത്താപവും പാപമോചനവുമായി ബന്ധിപ്പിക്കുന്നതുമാത്രമേ നല്ല ദൈവത്തിനു ചേരുന്നതാകൂ; രക്തബലിയും ദൈവവുമായി ബന്ധപ്പെടുത്തുന്നതിലെ വൈരുദ്ധ്യത്തിന് അപ്പോള്‍ പരിഹാരമാകുകയും ചെയ്യും. അങ്ങനെ, യേശുവിന്റെ കുരിശുമരണം, ബലി, പാപപ്പരിഹാരബലി, രക്തബലി മുതലായ സങ്കല്പങ്ങള്‍ തിരുത്തേണ്ടതാണെന്നു സിദ്ധിക്കുന്നു.
ഈ വാദഗതിക്കു ബലംകൂട്ടുന്നതാണ്, യേശു കുരിശിലേറ്റപ്പെടാനുണ്ടായ യഥാര്‍ത്ഥ കാരണം; സത്യം, നീതി, കരുണ തുടങ്ങിയ മൂല്യങ്ങളോടു കാണിച്ച പ്രതിബദ്ധതയായിരുന്നു എന്നത്. മറ്റു വിധത്തില്‍പ്പറഞ്ഞാല്‍, അസത്യം, അനീതി, കാരുണ്യമില്ലായ്മ തുടങ്ങിയവയ്‌ക്കെതിരെ യേശു സ്വീകരിച്ച സന്ധിയില്ലാത്ത നിലപാടാണ് കുരിശിലേറ്റപ്പെടാന്‍ യഥാര്‍ത്ഥ കാരണം. യഹൂദപൗരോഹിത്യത്തിനും അതോടു ചേര്‍ന്നു നിന്നവര്‍ക്കുംനേരേ ചൊരിഞ്ഞ വിമര്‍ശനശരങ്ങള്‍ (മത്താ. 21:12 മുതല്‍; 23:12 മുതല്‍), സ്വാഭാവികമായും എതിര്‍പ്പു ക്ഷണിച്ചുവരുത്തി. സാധാരണജനത്തിന്റെ ചുമലില്‍ പല അനാവശ്യഭാരങ്ങളും കയറ്റിവയ്ക്കുന്ന പൗരോഹിത്യത്തെ യേശു ശക്തമായി വിമര്‍ശിച്ചത് എതിര്‍പ്പിനു മൂര്‍ച്ചകൂട്ടി. വിമര്‍ശിക്കുകമാത്രമല്ല, പല വിലക്കുകളെയും യേശു പരസ്യമായി ലംഘിച്ചത്, പുരോഹിതസംഘത്തെ കുപിതരാക്കുകതന്നെ ചെയ്തു. വിശ്വാസികളെയും ഭരണകൂടത്തെത്തന്നെയും തെറ്റിദ്ധരിപ്പിച്ച് കൂടെനിര്‍ത്താന്‍ പുരോഹിതനേതൃത്വത്തിനു സാധിച്ചു! സീസറുടെ അതൃപ്തിയുണ്ടാകുമെന്നുപറഞ്ഞ് പലസ്തീന്‍ ഭരിച്ചിരുന്ന ഗവര്‍ണറെ ഭീഷണിപ്പെടുത്തി തങ്ങളുടെ ഭാഗത്താക്കുന്നതിലും പുരോഹിതമേധാവിത്വം വിജയിച്ചു (മര്‍ക്കോ. 14:53 മുതല്‍; 15:11 മുതല്‍; യോഹ. 18:28 മുതല്‍; 19:1; 19:12 മുതല്‍).
അന്ത്യഅത്താഴ ഓര്‍മയാചരണരീതിയില്‍ മാറ്റംവരുത്തണം
യേശു അപ്പവും വീഞ്ഞും എടുത്തു 'വാഴ്ത്തി' എന്നതിന്, ഇന്നു വൈദികര്‍ ചെയ്യുന്നതുപോലെ, കൈകൊണ്ടാശീര്‍വദിച്ചു എന്നല്ല അര്‍ത്ഥം. 'നന്ദിസ്തുതി' 'കൃതജ്ഞത' (13:15) അര്‍പ്പിച്ചു എന്നാണ് സന്ദര്‍ഭത്തിലെ അര്‍ത്ഥം. അന്ത്യഅത്താഴത്തില്‍ യേശു ചെയ്തത് നന്ദിപ്രകാശനമാണെന്ന് സുവിശേഷത്തില്‍നിന്നു വ്യക്തമാണ്. 'അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്...' (ലൂക്കാ 22:19); 'പാനപാത്രം എടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത്...' (മര്‍ക്കോ. 14:23/മത്താ 26:26) എന്നീ പദപ്രയോഗങ്ങള്‍ ഉദാഹരണം. ഇംഗ്ലീഷില്‍, 'said the blessing' -Jerusalem Bible  എന്നാണ് - 'blessed' എന്നോ, 'gave blessing' എന്നോ അല്ല. ഫലത്തില്‍, 'gave thanks' എന്നുതന്നെ. ('നന്ദി' പ്രകാശിപ്പിക്കാന്‍, 'സ്തുതിക്കുക'യാണ് ഹീബ്രു ശൈലി. 'വാഴ്ത്തുക' എന്നതിന്, മലയാളത്തിലും 'സ്തുതിക്കുക' എന്നര്‍ത്ഥമുണ്ടല്ലോ.)
അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മയാചരണവും നന്ദിപ്രകാശനമായാണു കാണേണ്ടതും ആചരിക്കേണ്ടതും. അപ്പോള്‍ അതിനെ 'ബലി' എന്നല്ല, 'നന്ദിപ്രകാശന'മെന്നര്‍ത്ഥം വരുന്ന 'യൂക്കരിസ്റ്റ് (Eucharist) എന്നാണ് വിശേഷിപ്പിക്കേണ്ടത്. ശ്രദ്ധിച്ചുവീക്ഷിച്ചാല്‍, കുര്‍ബാനയില്‍ 'പാതിക്കാല'ത്തോടുചേര്‍ന്ന് 'നന്ദിപ്രകാശന'പ്രാര്‍ത്ഥനയുണ്ടുതാനും. ഇത്, 'ബലി'സങ്കല്പത്തിലെ വൈരുദ്ധ്യം നീക്കാനും ഉപകാരപ്പെടും. 'കുര്‍ബാന'എന്ന വാക്കിനും 'ബലി' എന്നാണര്‍ത്ഥമെന്നതിനാല്‍, അതും മാറ്റേണ്ടതുണ്ട്. അപ്പവും വീഞ്ഞും വൈദികര്‍ കൈകൊണ്ടു വാഴ്ത്തുന്ന രീതിയും മാറണം. യേശു ചെയ്തതുപോലെ, കൃതജ്ഞത പ്രകാശിപ്പിക്കുകമാത്രമാണു ശരി. 'വാഴ്ത്തി' എന്നു ചൊല്ലിയശേഷമുള്ള 'ആശീര്‍വദിച്ച്' എന്ന പ്രയോഗം ഇരട്ടിപ്പുതന്നെ. ലാറ്റിന്‍ കുര്‍ബാനയില്‍ ഈ ഇരട്ടിപ്പില്ല, പക്ഷേ കൈകൊണ്ട് ആശീര്‍വാദമുണ്ട്. വൈദികര്‍ കൈകൊണ്ടുവാഴ്ത്തുമ്പോള്‍ യേശു സന്നിഹിതനാകുന്നുവെന്ന തെറ്റായ ധാരണ മാറ്റുന്നതിനും കൈകൊണ്ടുള്ള ആശീര്‍വാദം നിര്‍ത്തു ന്നത് ഉപകാരപ്പെടും.
ഇനി, മനുഷ്യമാംസ-രക്തഭോജനത്തിലേക്കുവരാം. 'ഇതെന്റെ ശരീരം, വാങ്ങി ഭക്ഷിക്കുവിന്‍'; 'ഇതെന്റെ രക്തം, വാങ്ങി പാനംചെയ്യുവിന്‍' എന്നത് അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതല്ല. യേശു ഹൃദയത്തിലേക്കു വരുന്നുവെന്നാണ് പ്രബോധനമെന്നിരിക്കെ, യഥാര്‍ത്ഥ മാംസ-രക്തങ്ങളെങ്കില്‍ ഹൃദയത്തിലേക്കല്ല; ഉദരത്തിലേക്കാണു പോകുക, കുറെ ബഹിഷ്‌കരിക്കപ്പെടുകയും ചെയ്യും. അതിനാല്‍ പ്രതീകാത്മക അര്‍ത്ഥത്തില്‍ത്തന്നെയാണ് ഈ വാക്യങ്ങള്‍ മനസ്സിലാക്കേണ്ടത് എന്നു വരുന്നു. 'ഇത് നിങ്ങള്‍ക്കായി കുരിശിലേറ്റപ്പെടുന്ന ഞാനാകുന്നു' എന്നാണ് അതിന്റെ ആന്തരാര്‍ത്ഥം. ശൈലിക്കപ്പുറം, അര്‍ത്ഥം കണക്കിലെടുത്തുള്ള പ്രയോഗങ്ങള്‍ അവലംബിക്കണം; ആര്‍ഷഭാരത അഹിംസാപശ്ചാത്തലത്തില്‍, പ്രത്യേകിച്ചും.
ഭക്ഷണ-പാനീയസാദൃശ്യങ്ങള്‍ക്ക്, ആ നാട്ടില്‍ മുഖ്യമായിരുന്ന അപ്പവും വീഞ്ഞും ഉപയോഗിച്ചുവെന്നല്ലാതെ, ലോകംമുഴുവന്‍ അതാകണമെന്നര്‍ത്ഥമാക്കേണ്ടതില്ലെന്നും മനസ്സിലാക്കണം. അപ്പോള്‍, മദ്യനിരോധനം പ്രധാനമായ നമ്മുടേതുപോലുള്ള പശ്ചാത്തലത്തില്‍, വീഞ്ഞിനുപകരം തേനോ, പാലോമറ്റോ ആകാം. ക്രൈസ്തവമതനേതൃത്വങ്ങള്‍ ഇതു പ്രത്യേകം പരിഗണിക്കുകതന്നെവേണം. അപ്പത്തിന്റെ സ്ഥാനത്തും അനുയോജ്യമായ മറ്റെന്തെങ്കിലുമാകാം.
ആരാധന, പ്രാര്‍ത്ഥന
പ്രാര്‍ത്ഥന അഭ്യസിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായെത്തിയ ശിഷ്യനോട്, തന്നോടു പ്രാര്‍ത്ഥിക്കാനല്ല യേശു പറഞ്ഞത്; മറിച്ച്, ശിഷ്യന്റെ ദൃഷ്ടി പിതാവിങ്കലേക്ക് തിരിക്കുകയായിരുന്നു (ലൂക്കാ. 11:1 മുതല്‍). തന്നെ ആരാധിക്കാനല്ല, അനുകരിക്കാനായിരുന്നു യേശു ആഹ്വാനം ചെയ്തത് (മര്‍ക്കോ. 8:34 മുതല്‍). തന്നെ ആരാധിക്കാനോ തന്നോടു പ്രാര്‍ത്ഥിക്കാനോ അല്ല; മറിച്ചാണ് യേശുവിന്റെ പ്രബോധനമെന്നിരിക്കെ, സഭയുടെ പല ഭക്തിരീതികളും (ദിവ്യകാരുണ്യാരാധനയുള്‍പ്പെടെ), പുനര്‍വിചിന്തനം ആവശ്യമാക്കുന്നില്ലേ? യേശുവിന്റെ യഥാര്‍ത്ഥപ്രസക്തി, പിതാവിനോടുചേര്‍ന്ന് സത്യത്തിനും നീതിക്കും കരുണയ്ക്കുംവേണ്ടി നിലകൊണ്ടതും, അതിനായി കഠോരകുരിശുമരണം വരിച്ചതും, സ്‌നേഹം, ക്ഷമ തുടങ്ങിയവയ്ക്ക് ഉദാത്തമാതൃകയായി എന്നതുമത്രെ. യേശുവിനോടുള്ള ആഭിമുഖ്യംമൂലം, ഇതിനെല്ലാം ജീവിതത്തില്‍ ഊന്നല്‍ ലഭിച്ചാല്‍ മാത്രമേ യേശു പ്രസക്തനും തിരുത്തല്‍ശക്തിയുമാകൂ. ത്യാഗസന്നദ്ധവും ലളിതവുമായ സാഹോദര്യകൂട്ടായ്മകള്‍ ചേരുന്ന പൊതുസമൂഹവും, അത്തരം സമൂഹസൃഷ്ടിക്കു പ്രചോദനവും മാതൃകയുമാകുന്ന ശിഷ്യരുമെന്നതാകണം യേശുവിന്റെ സഭ. അതുതന്നെയാണ്, യഥാര്‍ത്ഥദൗത്യവും ശിഷ്യത്വവും. ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ഇതിനാണ്. ഹിമാലയന്‍പ്രയത്‌നം വേണ്ടിവന്നേക്കാം. എങ്കിലും, പ്രാര്‍ത്ഥനാജീവിതവും സുവിശേഷമറിയിക്കലുമെന്ന അപ്പസ്‌തോലദൗത്യത്തില്‍ (അപ്പ. പ്രവ. 6:1-4) ഊന്നിനിന്നു പ്രവര്‍ത്തിച്ചാല്‍, ഇപ്പോള്‍ അസാധ്യമെന്നു തോന്നുന്ന ഇക്കാര്യം സാധ്യമാകുകതന്നെ ചെയ്യും. ഭൗതികകാര്യങ്ങളുടെ അന്വേഷകരും നടത്തിപ്പുകാരുമാകാന്‍ യേശു ശിഷ്യരെ നിയോഗിച്ചില്ലെന്നും ഓര്‍ക്കുക.
യഹൂദപൗരോഹിത്യശൈലികള്‍ പലതിനെയും യേശു നിശിതമായി വിമര്‍ശിച്ചത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. തന്മൂലം, സഭയില്‍ നിലവില്‍വന്ന പൗരോഹിത്യവും അതേ ശൈലിയിലുള്ളതായിത്തീരാനിടയായി. ഈ വസ്തുതയെ കണ്ടു മനസ്സിലാക്കി തിരുത്തേണ്ടത് ഇന്ന് ഏറെ ആവശ്യമായിരിക്കുന്നു. മോണ്‍സിഞ്ഞോര്‍, കര്‍ദിനാള്‍... പദവികളുടെ ബാഹുല്യവും, മറ്റു പലതും യേശുവിനുപിന്നാലെ സ്ഥാപനവത്കരിക്കപ്പെട്ട സഭയുടെ ചെയ്തികള്‍തന്നെ. അതിരുകടന്ന ഭൗതികതയും മുതലാളിത്തജീവിതവുംമറ്റും പുരോഹിതര്‍ക്കു പാടില്ലതാനും. സഭയില്‍ നീണ്ടകാലമായി നടന്നുപോരുന്ന ആര്‍ഭാടപട്ടംകൊടുക്കലും അത്യാഡംബരപുത്തന്‍കുര്‍ബാകളും സ്ഥാനാരോഹണങ്ങളുമൊക്കെ യേശുവിനു യോജിച്ചതല്ലെന്നു വ്യക്തം. ആധ്യാത്മികജീവിതത്തില്‍ ലാളിത്യം പ്രധാനമെന്നിരിക്കെ, ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി പടുത്തുയര്‍ത്തുന്ന ആഡംബരദേവാലയസൗധങ്ങളും, യേശുവിനു സ്തുതിയെന്ന മട്ടില്‍ വിലകൂടിയ തിരുവസ്ത്രങ്ങളണിഞ്ഞുള്ള കുര്‍ബാനകളും യേശുവിനെ തെറ്റായവതരിപ്പിക്കുന്നതായിട്ടേ വരൂ. ആരോ നിരീക്ഷിച്ചതുപോലെ, 'കോണ്‍സ്റ്റന്റൈന്‍ അകത്ത്, യേശു പുറത്ത്' (Constantine 'in', Jesus 'out'!) എന്ന സ്ഥിതി! യേശു, അപലപിച്ച നീണ്ട അങ്കിസമേതം, പുതുതായി അഭിഷിക്തരാകുന്നവരുടെ ആഡംബരകട്ടൗട്ടുകള്‍ പ്രദര്‍ശിപ്പിച്ചുള്ള ബാനറുകളും അതിരുകടന്ന ഇതര ഘോഷങ്ങളുമെല്ലാം യേശുവിന് എതിര്‍സാക്ഷ്യമത്രേ! പൗരോഹിത്യം, ആഡംബരവും 'ഷോ'യുംകൊണ്ട് ഒരു പ്രൊഫഷന്‍പോലെ ആയിരിക്കുന്നത് കുട്ടികള്‍ തെറ്റായ ധാരണകളോടെ വൈദികരാകാന്‍ ആകര്‍ഷിക്കപ്പെടാനും മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കാനും ഇടയാക്കും. അതുകൊണ്ട്, എല്ലാത്തിനും പുനരവലോകനം ആവശ്യമായിരിക്കുന്നു.
പ്രത്യേക രൂപീകരണംലഭിച്ച നേതൃത്വം ഏറെ ഉപകാരപ്പെടാമെങ്കിലും, തന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര് ഒരുമിച്ചു വരുമ്പോള്‍, താനവരുടെമധ്യേ സന്നിഹിതനാണെന്ന് യേശു ഉറപ്പുനല്‍കിയിരിക്കേ (മത്താ. 18:20), യേശുസ്മരണയില്‍ അത്യുന്നതദൈവത്തിന് നന്ദിപ്രകാശനമായും (യൂക്കരിസ്റ്റ്), ഭൂമിയില്‍ സാഹോദര്യകൂട്ടായ്മയായും നടത്തുന്ന (അഗാപ്പെ) അന്ത്യഅത്താഴ ഓര്‍മ്മയാചരണത്തിന് പട്ടക്കാര്‍ നിര്‍ബന്ധമാകരുതാത്തതാണ് എന്നു കാണാം. സാന്നിദ്ധ്യമുണ്ടായേ പറ്റൂ എന്ന രീതിയാക്കിയത് പുരോഹിതനിയന്ത്രിത ഏകപക്ഷീയസംവിധാനംതന്നെയാണ്. യേശുവിനോടു ചേര്‍ത്തുനോക്കിയാല്‍ അതിനു പൂര്‍ണ്ണ ആധികാരികതയില്ലാത്തതാണ് എന്നതായിരിക്കും സത്യം.
കുര്‍ബാനാര്‍പ്പണം ഒഴിവാക്കുന്നത് നല്ലതെന്നു മാത്രമല്ല, അതായിരിക്കും ശരിയും. അള്‍ത്താരയില്‍ ജോലി നിര്‍വഹിക്കുന്നവര്‍ക്ക് അള്‍ത്താരകൊണ്ട് ജീവിക്കാമെന്ന ബൈബിള്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ (1 തിമോ. 5:17-18/ കൊറി. 9:5,6; ആവ. 25:4), കുര്‍ബാനപ്പണത്തെ നീതീകരിക്കാമെങ്കിലും, പുരോഹിതര്‍ക്കു ശമ്പളം നല്‍കുന്ന സ്ഥിതിക്ക് വൈദികര്‍ ചെയ്യേണ്ട കര്‍മങ്ങളൊന്നിനോടും പണത്തെ ബന്ധപ്പെടുത്താതിരിക്കുന്നതുതന്നെയാണു ശരി. ശമ്പളവും, ആഡംബരജീവിതത്തിനുള്ളതാകരുത്. ശമ്പളമില്ലാതെയും വരുമാനം കുറവുമായിരുന്ന കാലത്ത്, കുര്‍ബാനപ്പണവുമായി വരുന്നവരെ വൈദികര്‍ മത്സരിച്ച് കാത്തിരുന്നതും, പാട്ടുകുര്‍ബാനപോലെ ആഘോഷത്തോതനുസരിച്ചു തുക കൂട്ടിയിരുന്നതുമൊക്കെ, കുര്‍ബാനയുടെ പാവനതയ്ക്കു ചേരുന്നായിരുന്നില്ലല്ലോ.
യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മയാചരണം ബലിയായും പുരോഹിതാവകാശവുമായല്ല; മറിച്ച്, യേശു ചെയ്തതുപോലെ, ദൈവപിതാവിനോടുള്ള കൃതജ്ഞതാപ്രകാശനമായിട്ടാണു നടത്തേണ്ടത്. മനുഷ്യര്‍ക്കുവേണ്ടി സ്വജീവിതം പങ്കുവച്ച ത്യാഗമൂര്‍ത്തിയായ യേശുവിന്റെ ഓര്‍മപുതുക്കലിലൂടെ, ദൈവപിതാവിന് നന്ദിയും സ്തുതിയും അര്‍പ്പിക്കാനും കുരിശുകള്‍ വഹിക്കാനാവശ്യമായ ശക്തിയാര്‍ജിക്കാനും, സാഹോദര്യബോധത്തിലും സേവനമനോഭാവത്തിലും പങ്കുവയ്ക്കലിലും വളരാനുമാണ് മനുഷ്യര്‍ക്കു കഴിയേണ്ടത് എന്ന് ആവര്‍ത്തിക്കട്ടെ.

                                                                                               ഫോണ്‍: 9496423443

Friday, May 27, 2016

പൗരോഹിത്യം പരിശുദ്ധാത്മാവിനെതിരായ പാപം!

ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍ സത്യജ്വാല മെയ് 2016)

പൗരോഹിത്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അത് മനുഷ്യന്റെ ബോധതലത്തെ അതിന്റെ അഗാധതയില്‍നിന്ന് ഉപരിതലത്തിലേക്ക് കൊണ്ടുവരുന്ന മനുഷ്യവിരുദ്ധമായ ഒരു സ്ഥാപനമാണെന്നു കാണാം. അന്തര്‍നേത്രങ്ങളിലൂടെ സ്വന്തം ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ഭാവാത്മകമായി നോക്കിയാല്‍മാത്രം കാണാന്‍ കഴിയുന്ന ദൈവികതയെ സിദ്ധാന്തവല്‍ക്കരിച്ചും വിഗ്രഹവല്‍ക്കരിച്ചും മനുഷ്യബുദ്ധിക്ക് എളുപ്പത്തിലുള്‍ക്കൊള്ളാന്‍ കഴിയുന്ന പരുവത്തില്‍ വേറൊന്നാക്കി അവതരിപ്പിച്ചുകൊണ്ടാണ് പൗരോഹിത്യം ഏതുമതത്തിലും അരങ്ങേറ്റം നടത്തുന്നത്. അങ്ങനെ, ആരും കണ്ടിട്ടില്ലാത്ത ആത്മാവും (യോഹ. 4:24) പരമസത്തയുമായ ദൈവത്തെ അവതാരപുരുഷന്മാരാക്കിയും അവരെ പ്രതീകവല്‍ക്കരിച്ച് ആരാധനാബിംബങ്ങളാക്കിയും തരംതാഴ്ത്തി, മനുഷ്യനേത്രങ്ങള്‍ക്കുമുമ്പില്‍ പ്രതിഷ്ഠിച്ച്, ആര്‍ക്കും കാണാവുന്ന വിധത്തിലാക്കുന്നു, പൗരോഹിത്യം. അന്വേഷിച്ചു ബുദ്ധിമുട്ടാതെതന്നെ ദൈവത്തെ കണ്ടെത്താനും പ്രാപിക്കാനും കഴിയുമെങ്കില്‍പ്പിന്നെ ആരാണ് അന്വേഷിച്ചലഞ്ഞ് തല വിയര്‍പ്പിക്കാന്‍ തയ്യാറാകുക! ദൈവത്തിലേക്ക് വീതിയേറിയ അതിസുഗമമായ എളുപ്പവഴി മുമ്പിലുണ്ടെങ്കില്‍, ആരാണ് ഇടുങ്ങിയതും ദുര്‍ഗമവും ഏകാന്തവുമായ വഴി തിരിഞ്ഞെടുക്കുക! ഒന്നാലോചിക്കുകപോലും ചെയ്യാതെ, ആളുകള്‍ എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുന്നു. പുരോഹിതമതങ്ങളിലെല്ലാം ആളുകള്‍ നിറഞ്ഞിരിക്കുന്നതിനു കാരണമിതാണ്. മനനത്തിലൂടെയും ധ്യാനത്തിലൂടെയും തപസ്യയിലൂടെയും ആന്തരികതയുടെ ആഴങ്ങളിലേക്കിറങ്ങി, അവിടെ കുടികൊള്ളുന്ന ദൈവികചൈതന്യത്തെ കണ്ടെത്താന്‍ ആളുകള്‍ തീര്‍ത്തും ചുരുക്കമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
വിശേഷബുദ്ധിയെന്ന സവിശേഷസിദ്ധിയോടുകൂടിയ ജീവിയാണു മനുഷ്യന്‍. 'ഞാന്‍ ഉണ്ട്' എന്ന സ്വന്തം അസ്തിത്വത്തെക്കുറിച്ചു മനുഷ്യനുള്ള അവബോധമാണ് ഈ വിശേഷബുദ്ധിയുടെ ആദ്യലക്ഷണം എന്നു പറയാം. രണ്ടാമത്തെ ലക്ഷണം, 'ഞാന്‍, സ്വയംഭൂവല്ല'; അല്ലെങ്കില്‍, 'എന്റെ അസ്തിത്വത്തിനുറവിടം ഞാനല്ല' എന്ന അറിവാണ്. മൂന്നാമത്തേത്, 'സ്വയംഭൂ ആയ ഒരു ആകമാന അസ്തിത്വം, അഥവാ ഉണ്മ, എനിക്കുറവിടമായി ഉണ്ട്' എന്ന അവബോധമാണ്. ഈ മൂന്നറിവുകളും മനുഷ്യന്റെ വിശേഷബുദ്ധിയില്‍ സഹജ (intuitive) ബോധമായി നിലനില്‍ക്കുന്നു. അതിന്റെ നൈസര്‍ഗികമായ ഉള്‍ത്തള്ളലിലാണ് മനുഷ്യന്‍, തന്റെ അസ്തിത്വത്തിനുറവിടമായ ആകമാന അസ്തിത്വത്തെ, ഉണ്മയെ, തേടിത്തുടങ്ങുന്നത്. ഒരനാഥന്‍, തന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നുവെന്നറിയുന്ന പക്ഷം എത്ര വെമ്പലോടെയായിരിക്കുമോ അവരെ അന്വേഷിച്ചിറങ്ങുന്നത്, അതിലും അദമ്യമായ ദാഹത്തോടെയാവും തന്റെ അസ്തിവാരമായി വര്‍ത്തിക്കുന്ന ആകമാനസത്തയെ കണ്ടെത്താന്‍ ഓരോ മനുഷ്യനും അന്വേഷിക്കുക. ഈ അന്വേഷണമാണ് മനുഷ്യന്റെ അകക്കണ്ണു തുറപ്പിച്ച് ആത്മദര്‍ശനവും ദൈവദര്‍ശനവും സാധ്യമാക്കുന്നത്, മനുഷ്യനെ വിവേകിയും ജ്ഞാനിയുമാക്കുന്നത്, ദൈവികനാക്കുന്നത്.
മനുഷ്യനിലെ വിശേഷബുദ്ധിയെ സ്വതന്ത്രമായി വ്യാപരിക്കാനനുവദിക്കാതെ, അവരെ തിരിച്ചറിവാകുന്നതിനുമുമ്പുമുതലേ, ദൈവത്തെക്കുറിച്ചുള്ള പുരോഹിതസിദ്ധാന്തങ്ങളും റെഡിമെയ്ഡ് ദൈവസങ്കല്പങ്ങളും അടിച്ചേല്പിക്കപ്പെടുമ്പോള്‍, മഹാവരമായി മനുഷ്യനു ലഭിച്ച അന്വേഷണത്വരതന്നെ കെട്ടുപോകുന്നു. മനുഷ്യനെ ദൈവികതയിലേക്കുയര്‍ത്തുന്ന അന്വേഷണബുദ്ധിയെ കെടുത്തിക്കളയുകയെന്നാല്‍, അവന്റെ അകക്കണ്ണു തുറക്കാന്‍ അനുവദിക്കാതിരിക്കുകയെന്നാണ്; അവന്റെ സങ്കല്പശക്തിയെ, കാല്പനികഭാവത്തെ, ധ്യാനാത്മകതയെ, മനനശേഷിയെ, സര്‍ഗ്ഗാത്മകതയെ ഒക്കെ അവയുടെ വേരറുത്ത് ഇല്ലായ്മചെയ്യുകയെന്നാണ്; ജ്ഞാനത്തെ നിരോധിക്കുകയെന്നാണ്. ക്രൈസ്തവവേദപാഠപ്രകാരംതന്നെ, ജ്ഞാനദായകന്‍ പരിശുദ്ധാത്മാവാണ്. അപ്പോള്‍, ജ്ഞാനത്തെ നിരോധിക്കുകയെന്നതിന് പരിശുദ്ധാത്മാവിനെ നിരോധിക്കുകയെന്ന അര്‍ത്ഥംതന്നെയാണ് കൈവരുന്നത്. അത്, ഒരിക്കലും ക്ഷമിക്കപ്പെടുകയില്ലെന്നും യേശു പറഞ്ഞ പരിശുദ്ധാത്മാവിനെതിരായുള്ള പാപമാണെന്നും ഇവിടെ സിദ്ധിക്കുന്നു.
പ്രാചീനകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന ഗുരുകുലവിദ്യാഭ്യാസസമ്പ്രദായം കുട്ടികള്‍ക്കു തിരിച്ചറിവാകുന്നതുമുതല്‍ അവരുടെ അന്വേഷണബുദ്ധിയെ തട്ടിയുണര്‍ത്തി വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നത്രെ! ഉള്ളിലുള്ള അടിസ്ഥാന ചോദ്യങ്ങളെ ഉണര്‍ത്തിയും ഉദ്ദീപിപ്പിച്ചും സ്വയം ഉത്തരം കണ്ടെത്താന്‍ ഉത്തേജനം നല്‍കിയും അന്വേഷണത്തിന്റെ ആന്തരികകവാടങ്ങള്‍ തുറന്നുകൊടുത്തും, ഓരോരുത്തരെയും സ്വന്തം നിലയില്‍ ആത്മദര്‍ശനവും ബ്രഹ്മജ്ഞാനവും നേടാന്‍ പ്രാപ്തരാക്കിയിരുന്നു, അന്നത്തെ അദ്ധ്യാപകരും ആചാര്യരുമായ ഋഷിവര്യന്മാര്‍. ഇന്ത്യ വിവിധ മതദര്‍ശനങ്ങളുടെയും, ആത്മസാക്ഷാത്ക്കാരം നേടിയ അനേകരുടെയും നാടായിത്തീര്‍ന്നത് ഇപ്രകാരമാണ്.
ബ്രഹ്മജ്ഞരായിരുന്ന ഈ ആചാര്യന്മാരെ ആദേശംചെയ്തുകൊണ്ട് ബ്രാഹ്മണപൗരോഹിത്യം ഇവിടെ ആധിപത്യം സ്ഥാപിച്ച് യജ്ഞപ്രസ്ഥാനത്തിനു തുടക്കമിട്ടപ്പോഴാണ്, അന്ധവിശ്വാസങ്ങള്‍കൊണ്ടും അനാചാരങ്ങള്‍കൊണ്ടും ഇന്ത്യ അന്ധകാരത്തിലമര്‍ന്നത്. ഈ കാലഘട്ടത്തെപ്പറ്റി തന്റെ 'തത്ത്വമസി'-യില്‍ സുകുമാര്‍ അഴീക്കോട് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''മഹോന്നതമായ ഒരു പര്‍വ്വതത്തിന്റെ ശബളശിഖരങ്ങളിന്മേല്‍ സ്വച്ഛന്ദമായി ദിവ്യഗീതം പാടിപ്പറന്ന ഒരു കിളി, പൊടുന്നനെ ഏതോ ശാപമേറ്റ് താഴ്‌വരയില്‍ എങ്ങോ ഒരു മാളത്തില്‍ ചുരുണ്ടുകഴിയുന്ന ഒരു ഇഴജീവിയായി മാറിയാല്‍ എന്നപോലെ ഈ സംസ്‌കാരപരിണാമം നമ്മെ വ്യഥാപൂര്‍ണ്ണരാക്കാതിരിക്കില്ല. വേദത്തിന്റെ കാതല്‍ പോയി പൂതല്‍ ബാക്കിയായി''...... ''ഗാന്ധാരം മുതല്‍ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ ആകാശം അന്ന് ഏറ്റം കലുഷിതമായിരുന്നു'' (12-ാം പതിപ്പ്: പേജ്, 47; 80-81). വൈദിക ബ്രാഹ്മണ്യത്തിന്റെ യജ്ഞപ്രസ്ഥാനം വന്ന് വേദകാലത്തുദയംകൊണ്ട ജ്ഞാനപ്രസ്ഥാനത്തെ തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ജ്ഞാനത്തിന്റെ സൂര്യോദയം വീണ്ടുമുണ്ടായി, ഉപനിഷത്തുകളിലൂടെ. വൈദികബ്രാഹ്മണ്യത്തിന്റെ യജ്ഞപ്രസ്ഥാനംകൊണ്ട് ചേതനയറ്റ് തളര്‍ന്നു കിടന്നിരുന്ന ഇന്ത്യന്‍ ജനതയെ തട്ടിയുണര്‍ത്തിയ ഉപനിഷത്തുകളുടെ സര്‍ഗ്ഗാത്മക പ്രഹരശക്തിയെക്കുറിച്ച് സുകുമാര്‍ അഴീക്കോട് തുടര്‍ന്നെഴുതുന്നു: ''ഉപനിഷത്തെന്ന ഈ നവപ്രസ്ഥാനം അന്നത്തെ ചിന്താമേഖലയെയും സമൂഹത്തിലെ ആചാരമണ്ഡലത്തെയും നടുക്കംകൊള്ളിച്ചത്, അന്നു ഭാരതീയജീവിതത്തില്‍ വേരുറച്ചുപോയിരുന്ന യജ്ഞപ്രസ്ഥാനത്തിനെതിരെ ഋഷികള്‍ തങ്ങളുടെ ഹിരണ്യസൂക്തങ്ങളെക്കൊണ്ട് ആഞ്ഞടിച്ചപ്പോഴായിരുന്നു'' (പേജ്, 107). എന്നാല്‍ വീണ്ടും വീണ്ടും വൈദികബ്രാഹ്മണ്യവും അതിന്റെ യജ്ഞപ്രസ്ഥാനവും ഇന്ത്യയെ ഭ്രാന്താലയമാക്കിയിട്ടുണ്ട്. എങ്കിലും, അതാതു കാലഘട്ടങ്ങളില്‍ അതേ വേദോപനിഷത് മുഴക്കങ്ങള്‍ ഗൗതമബുദ്ധനിലൂടെയും മഹാവീരനിലൂടെയും അവരുടെ ശിഷ്യഗണങ്ങളിലൂടെയും, ആധുനികകാലത്ത് രാമകൃഷ്ണപരമഹംസര്‍, ശ്രീനാരായണഗുരു, രമണമഹര്‍ഷി മുതലായ മഹാരഥന്മാരിലൂടെയും പ്രതിധ്വനിക്കുകയും വൈദികബ്രാഹ്മണ്യത്തിന്റെ ശക്തി ക്ഷയിക്കാനിടയാകുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവസാംസ്‌കാരികഭൂമികയില്‍, പൗരോഹിത്യത്തിനും അത് അടിച്ചേല്പിക്കുന്ന അനുഷ്ഠാനസമ്പ്രദായത്തിനുമെതിരെ ഇത്തരം ജ്ഞാനപ്രസ്ഥാനങ്ങള്‍ ഉദയംകൊള്ളുന്നില്ല എന്നത് എടുത്തുകാണേണ്ട ഒരു പ്രശ്‌നമാണ്. ക്രൈസ്തവമുഖം ധരിച്ചെത്തിയ റോമന്‍ സാമ്രാജ്യത്തിലോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലോ, ഇന്ത്യയുടേതുപോലെ സമ്പന്നമായ ഒരു ദാര്‍ശനികപാരമ്പര്യം ഇല്ലാതെ പോയതാകാം അതിനു കാരണം. അല്ലെങ്കില്‍, പൗരോഹിത്യത്തെയും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ബഹിര്‍മുഖത്വത്തെയും (മത്താ. 23:4-7; 23-24) അന്ധതയെയും (മത്താ. 23:16-22) കാപട്യത്തെയും (മത്താ. 23:13-15; 25-28) അതിനിശിതമായി വിമര്‍ശിച്ച യേശുവിന്റെപേരില്‍ ഇത്ര ശക്തമായ ഒരു പൗരോഹിത്യത്തിന് 17 നൂറ്റാണ്ടുകാലമായി സഭയില്‍ എങ്ങനെ നിലനില്‍ക്കാന്‍ സാധിക്കുന്നു? യേശുവിന്റെ ഉപനിഷത് സമാനമായ സൂക്തങ്ങളുടെ അടിസ്ഥാനത്തിലുള്ള ജ്ഞാനപ്രസ്ഥാനങ്ങള്‍ ക്രൈസ്തവലോകത്ത് കാലാകാലങ്ങളില്‍ ഉണ്ടാകേണ്ടതായിരുന്നില്ലേ?
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ധൃതരാഷ്ട്രാലിംഗനത്തിലമര്‍ന്നതിനുശേഷം, ക്രൈസ്തവസഭ വെറുമൊരു പുരോഹിതരാഷ്ട്രീയമതമായിട്ടാണ് നിലനിന്നുപോരുന്നത്. പൗരോഹിത്യവും അതിന്റെ അനുഷ്ഠാന(യജ്ഞ) പ്രസ്ഥാനവും അതോടെ ഉദ്ഘാടനംചെയ്യപ്പെട്ടു. ക്രിസ്തുമതം, മാര്‍ക്‌സ് പറഞ്ഞതുപോലെ, മനുഷ്യനെ മയക്കുന്ന കറുപ്പായി. ചിന്ത അവശേഷിച്ചവരെല്ലാം, എന്താണ് യഥാര്‍ത്ഥമതമെന്നന്വേഷിക്കാതെ മതവിരുദ്ധരും നിരീശ്വരുമായി. പൗരോഹിത്യത്തിനെതിരായി നിലപാടെടുത്തവര്‍പോലും യേശുവിന്റെ ദര്‍ശനത്തിലൂന്നാതെ, രാഷ്ട്രീയപ്രതിയോഗികളോടെന്നവണ്ണം പുരോഹിതരെ കായികശക്തിയുപയോഗിച്ചു കൊന്നൊടുക്കുകയാണു ചെയ്തത്. മതതലത്തില്‍ ഒരു നവോത്ഥാനവും അതുണ്ടാക്കിയില്ല; അതുകൊണ്ടുതന്നെ സ്ഥായിയായ ഒരു മാറ്റത്തിനും അതുകാരണമായില്ല. യേശുവിന്റേതിനേക്കാള്‍ പൗലോസിന്റെ ചില കാഴ്ചപ്പാടുകള്‍ക്കു പ്രാധാന്യം നല്‍കിയ പ്രൊട്ടസ്റ്റന്റ് നവീകരണവും സഭയില്‍ ഭാഗികമായ ഒരിളക്കം കൊണ്ടുവരുകമാത്രമാണു ചെയ്തത്. പൗരോഹിത്യത്തിന് അവിടെയും വലിയ തളര്‍ച്ചയുണ്ടായില്ല. പാശ്ചാത്യര്‍ക്ക് സത്യാന്വേഷണപരവും ദാര്‍ശനികവുമായ ഒരു സാംസ്‌കാരിക കലവറ ഇല്ലാതെപോയതാണ് ക്രിസ്തുമതത്തില്‍ ഒരിക്കലും ജ്ഞാനോദയം ഉണ്ടാകാഞ്ഞതിനും ക്രിസ്തുമതം അവിടങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞതിനും കാരണമെന്ന് ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കാണാവുന്നതാണ്.
ഇന്ത്യന്‍ ക്രൈസ്തവരുടെ പ്രസക്തി ഇവിടെയാണ്. മഹത്തായ ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകമുള്ളവരാണവര്‍. ഹിന്ദുമതപണ്ഡിതരെല്ലാവരും യേശുവചസ്സുകളെ ഉപനിഷത് സൂക്തങ്ങളെയെന്നപോലെ അംഗീകരിച്ചാദരിക്കുന്നു. പാശ്ചാത്യപുരോഹിതശ്രേണിയുടെ ആധിപത്യത്തിന്‍കീഴിലമര്‍ന്നുപോയതിനാല്‍, ഇവിടുത്തെ ക്രൈസ്തവര്‍ക്ക് യേശുവിനെ സ്വതന്ത്രമായി നോക്കിക്കാണാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല എന്നേയുള്ളൂ.
അതെ, സ്വാതന്ത്ര്യമാണു പ്രശ്‌നം. മനുഷ്യന്റെ വിശേഷബുദ്ധിയെയും അവിടെ കുടികൊള്ളുന്ന ദൈവത്തിന്റെ പരിശുദ്ധാരൂപിയെയും തടവിലാക്കിയിരിക്കുന്ന പൗരോഹിത്യമെന്ന സ്ഥാപനത്തെ നിഷ്‌ക്കാസനം ചെയ്തുകൊണ്ടു മാത്രമേ, മതത്തെയും മനുഷ്യനെയും അവനിലെ ദൈവികാരൂപിയെയും സ്വതന്ത്രമാക്കാനാവൂ. അതുകൊണ്ട്, മനുഷ്യവിരുദ്ധവും മതവിരുദ്ധവും ദൈവവിരുദ്ധവുമായ പൗരോഹിത്യത്തിനെതിരായും, മനുഷ്യനിലെ ബൗദ്ധികവും കാല്പനികവുമായ അന്വേഷണാത്മകതയെ തട്ടിയുണര്‍ത്തി അവനെ മനസ്സിന്റെ ആഴങ്ങളിലേക്കു നയിക്കുന്ന ആദ്ധ്യാത്മികാചാര്യത്വത്തിനനുകൂലമായും ഭാരതത്തിന്റെ തനതുരീതിയില്‍ യേശുസൂക്തങ്ങളിലൂന്നിയുള്ള ഒരു ജ്ഞാനപ്രസ്ഥാനത്തിനു തുടക്കമിടാന്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ക്കു കഴിയേണ്ടതുണ്ട്. അവര്‍ക്കേ അതിനു കഴിയൂതാനും.
                                                                                                                                       - എഡിറ്റര്‍


Thursday, May 26, 2016

ലാൽ സലാം !


കഴിഞ്ഞ ഇലക്ഷനു മുമ്പ് ഞാൻ കുറെ നല്ല കാര്യങ്ങൾ പറഞ്ഞാരുന്നു. മതാധികാരികളുടെ മനകളിൽ പോയി അനുഗ്രഹവും ഇരന്നു വാങ്ങി തെരുവിലേക്കിറങ്ങുന്നവർ രക്ഷപെടാൻ സാദ്ധ്യതയില്ലെന്നത് അതിലൊന്ന് - അതേകദേശം അങ്ങിനെ തന്നെ സംഭവിച്ചു. മാത്രമല്ല, അവർക്കു നേരെ രണ്ടു നല്ല വർത്തമാനം പറയുന്നവർ ജയിക്കുമെന്നും ഉറപ്പായി വരുന്നു. ഇതു സത്യമാണെന്നു വെള്ളാപ്പള്ളിയും സാക്ഷ്യപ്പെടുത്തിയേക്കാം. അവർക്കു കുറെ വോട്ടു കാണും, അതു കൊണ്ടു പോയി അവർ പുഴുങ്ങിത്തിന്നട്ടെ. ഞാൻ പറഞ്ഞ രണ്ടാമത്തെ കാര്യം, പള്ളിയേയും മെത്രാന്മാരെയും നമ്പരുതെന്നാണ്. അധികാരം ഉപേക്ഷിച്ചു പുതുപ്പള്ളിക്കു മടങ്ങാൻ തായ്യാറെടുക്കുന്നതിനു മുമ്പ് വേദനയോടെ ഉമ്മൻ ചാണ്ടി ഒരു കാര്യം പറഞ്ഞു - മദ്യ നിരോധനത്തിന് വേണ്ടി വാദിച്ചവരും നിർബന്ധിച്ചവരും തങ്ങളെ തുണച്ചില്ലെന്ന്. പള്ളിയും പട്ടക്കാരെയും നമ്പിയിട്ടു രക്ഷപ്പെടാം എന്നു സാക്ഷ്യപ്പെടുത്താൻ അധികമാരും കേരളത്തിൽ കാണില്ല (ഒരു ഷെവലിയർ കണ്ടാലായി ഇല്ലെങ്കിലായി). പള്ളി ചുമ്മാ പണിതു കൊടുത്തവരും കാര്യം വരുമ്പോൾ കാനോനിൽ കുടുങ്ങും. ഉമ്മൻ ചാണ്ടി എന്താ പാലാക്കാരനെപ്പോലെ സംസാരിച്ചതെന്ന് എനിക്കു മനസ്സിലായില്ല. അമിതപ്രതീക്ഷ അസ്ഥാനത്തു വെക്കുന്നതിലും ചിന്താശേഷി ഉപയോഗിക്കാതിരിക്കുന്നതിലും മിടുക്കർ പണ്ടു ചിറക്കടവുകാരായിരുന്നു, ഇപ്പോൾ അത് പാലാക്കാരാണെന്നു കേൾക്കുന്നു. ഇവിടെ പിണറായിയുടെ സ്വന്തം ആളാണെന്നു പറഞ്ഞ് ഒരു മെത്രാൻ വരാൻ സാദ്ധ്യതയുണ്ടെന്നു കണ്ടിട്ടാണോ ആവോ, 'എന്റെ നാമത്തിൽ പലരും വരും സൂക്ഷിക്കുക' യെന്നു സത്യപ്രതിജ്ഞയുടെ അന്നുതന്നെ പിണറായി പറഞ്ഞത്? നികൃഷ്ട ജീവിയെ വറുത്തു തിന്നാൽ ശ്രമിച്ചതിന്റെ ഫലം പിണറായിയും അനുഭവിച്ചു കാണും. 

കത്തോലിക്കാ സഭയിൽ ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് സൂചനകൾ. ചർച്ച് ആക്റ് വരാതിരിക്കണമെങ്കിൽ പല പടിക്കലും മുത്തേണ്ടി വരുമെന്നതു സത്യം; ഏകീകൃത സിവിൽ നിയമം വരുന്നുവെന്ന് വിണ്ടും വീണ്ടും കേൾക്കുകയും ചെയ്യുന്നു. ഇടുക്കിയിലെ റോഷി പറയുന്നത് കമ്മ്യൂണിസ്റ്റുകാരെ കയറൂരി വിട്ടിരിക്കുകയാണെന്നാ; കയറൂരിനടക്കുന്ന മെത്രാന്മാരുടെ കാര്യം കൂടി പറ റോഷീ. കമ്മ്യുണിസ്റ്റുകാർ ആത്മാവിനെ കൊല്ലുന്നില്ലല്ലോ, പിന്നെന്താ അവരെ ഇത്ര പേടി? പെൻഷൻ പ്രായം അറുപതാക്കണമെന്നു പറയുന്ന പി സി ജോർജ്ജ്, മെത്രാന്മാർക്കും ഈ പ്രായം റിട്ടയർമെന്റിന് ബാധകമാക്കണമെന്ന് പറയണം.
  
അച്ചന്മാർക്കൊഴിച്ചു മറ്റാർക്കും വാറ്റു ലൈസൻസ് കൊടുക്കരുതെന്ന സഭയുടെ പിടിവാശി ഇനി എവിടെക്കൊണ്ടുപോയി ദഹിപ്പിക്കുമോ? ഉമ്മൻ ചാണ്ടിയെ എന്നും ഞോണ്ടിക്കൊണ്ടിരുന്ന മെത്രാന്മാരുടെ വായിലിപ്പോൾ കമ്പിട്ടു കിള്ളി നോക്കണം നാക്കുണ്ടോന്നു കാണാൻ. കടപ്പാ ബിഷപ്പിന്റെ കാര്യം ഏതെങ്കിലും മെത്രാനോടു ചോദിക്കുന്നവരും ഈ പരീക്ഷണം ആവർത്തിക്കുന്നു.  അ... നു ..... ഭ ...... വി...... ക്ക ...... ട്ടെ! മദ്യനയം മാറാൻ പോകുന്നുവെന്നു കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ. ഫിലിപ്പൈൻസിന്റെ പുതിയ പ്രസിഡണ്ട്‌ Mayor Rodrigo Duterte പറഞ്ഞത് സാധാരണക്കാർ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുമ്പോൾ പൊതുപ്പണം തിന്നു മദിക്കുന്നവരാണു റോമൻ കത്തോലിക്കാ മെത്രാന്മാർ എന്നാണ്. ഈ പ്രസ്താവന 'ദി ഹിന്ദു'വിൽ വന്നിരുന്നു. ഇവിടേയും ഒരു വ്യത്യാസവുമില്ല മേയറെ. എത്ര കിട്ടിയാലും തികയില്ല. ഏതായാലും, 25 വർഷങ്ങൾക്കുള്ളിൽ ഈ കേരളത്തിൽ ഒരിരുപത്തഞ്ചു വിശുദ്ധരെങ്കിലും കൂടി ഉണ്ടാവും. ഒത്തിരി ധന്യന്മാരുടേയും ദാസന്മാരുടേയും പേരിൽ നോവേനകൾ തുടങ്ങിക്കഴിഞ്ഞു. ഒരു സഹനദാസൻ മാത്രമേ ഔട്ടായിട്ടുള്ളൂ. ടോമച്ചനെ തീവ്രവാദികൾ വിട്ടാലും വിട്ടില്ലെങ്കിലും സഭ വിടാൻ പോകുന്നില്ലെന്നും കേൾക്കുന്നു. കോഹ്ലിയെ കൊണ്ടുവന്നിരുന്നെങ്കിൽ എല്ലാം അടിച്ചു നിരത്തിയേനെ. നമമുടെ മെത്രാന്മാരെപ്പറ്റി ഒത്തിരി നല്ല കാര്യങ്ങൾ പറയാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ദീപിക ഇ പേപ്പർ വായിച്ചു പഠിക്കുക - 28 പേജ് തികക്കാൻ ഒരു വാർത്ത മൂന്നും നാലും പ്രാവശ്യം പല പേജുകളിലായി അവരിടും. 

മാമ്മൊദീസാ, എഴുത്തിനിരുത്ത്, ആദ്യകുർബാന, സ്ഥൈര്യലേപനം, വിവാഹം, ജൂബിലി, ശവസംസ്കാരം ഇതെല്ലാം വല്യ ചടങ്ങുകളായിരിക്കുന്നു കത്തോലിക്കാ സഭയിൽ. ഓരോന്നിനും പ്രാർത്ഥനകൾക്കായി പ്രത്യേകം പ്രത്യേകം പുസ്തകങ്ങളുമുണ്ട്; ഓരോന്നിനും പ്രത്യേകം കോഴ്സുകളുമുണ്ട്. ഇതൊക്കെ എവിടുന്നു വന്ന പാരമ്പര്യമാണെന്നൊന്നും ചോദിക്കരുത്. പണ്ടു മലബാറിൽ കുടിയേറിയ കോട്ടയംകാർ മരിച്ചാൽ അച്ചനില്ലാതിരുന്നതു കൊണ്ട് അടക്കാതിരുന്നിട്ടില്ല - അവരാരും നരകത്തിൽ പോയതായി ആരും പറഞ്ഞും കേട്ടിട്ടില്ല. ഇന്നാ പിന്നെ പ്രസവവും കൂടി ഒരാഘോഷമാക്കിയാലോയെന്നു നാളെ സഭ ചിന്തിച്ചു തുടങ്ങിയേക്കാം. പ്രസവസമയത്ത് അച്ചനും കപ്യാരും ലേബർ റൂമിൽ കയറി പ്രാർത്ഥിച്ചു കുഞ്ഞിനെ ഈ ലോകത്തിലേക്കു സ്വീകരിക്കുന്നതു നന്നായിരിക്കും. തുടർന്ന് ഒരു സദ്യയും ആകാം.  ഇപ്പോ കല്യാണത്തിന്റെ തലേന്ന് അച്ചൻ വന്നു വധുവിനെയും വരനെയും അനുഗ്രഹിച്ചു വീട്ടുകാരുടെ അനുഗ്രഹവും വാങ്ങി പോകുന്ന ഒരു പതിവുണ്ടല്ലോ. അതു പോലെ പ്രസവത്തിനു ആശുപത്രിയിൽ പോകുന്നതിനു മുമ്പ് അച്ചനെ കൊണ്ടുവന്നു പ്രാർത്ഥിക്കുന്ന ഒരാചാരവും തുടങ്ങി വെയ്കാം. എന്തിനാ അതായിട്ടു വേണ്ടാന്നു വെയ്കുന്നത്?

'മോഡി കഴിവുറ്റ പ്രധാനമന്ത്രി', 'ഉമ്മൻ ചാണ്ടി കേരളം കണ്ട അപൂർവ്വ വ്യക്തിത്വം', 'അച്ചുതാനന്ദനേക്കാൾ യോഗ്യൻ പിണറായി', 'കുമ്മനം എത്ര നല്ലവൻ' - ഇതെല്ലാം ഒറ്റവായിൽ പറയുന്ന ആരെയെങ്കിലും നിങ്ങൾ വഴിയിൽ കണ്ടാൽ മനോനില തെറ്റിയവരെന്നു കണ്ടു മുഖം മറയ്കരുത്. ചോദിച്ചു പറഞ്ഞു വരുമ്പോൾ വളരെ ബഹുമാന്യരായിരിക്കാം അവർ. 

Tuesday, May 24, 2016

ആക്രമികൾ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശബ്ദതയും


By ജോസഫ് പടന്നമാക്കൽ 

ഉത്തരേന്ത്യയിലെ  മത മൗലിക വാദികൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്ന വാർത്തകൾ മുഖ്യ  പ്രാധാന്യത്തോടെ ഇന്ത്യയിലും ലോക മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ട്. ചെറിയ സംഭവങ്ങളാണെങ്കിലും പൊലിപ്പിച്ചു കാണിക്കാനും മാദ്ധ്യമങ്ങൾ മത്സരത്തിലായിരിക്കും. വാർത്തകളുടെ വെളിച്ചത്തിന്മേൽ നാടു മുഴുവൻ കോളിളക്കം സൃഷ്ടിക്കുകയും അരമനകളിലേയ്ക്കും പള്ളിമേടകളിലേയ്ക്കും വിദേശപ്പണം ഒഴുകുകയും ചെയ്യും. ഇന്ത്യാ മുഴുവൻ   മത പീഡനമെന്നു പറഞ്ഞ് ഡസൻ കണക്കിന് മെത്രാന്മാരും നൂറു കണക്കിന് പുരോഹിതരും കന്യാസ്ത്രികളും മുൻനിരയിലായി മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി തെരുവുകളിലുമുണ്ടാവും. 2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി കൊച്ചുപുരയ്ക്കൽ ഫാദർ കെ.ജെ. തോമസെന്ന മലയാളി വൈദികൻ, ബാംഗളൂർ നഗരത്തിൽ കൊല ചെയ്യപ്പെട്ടു. കുറ്റാരോപിതരായ ഗുൽബെർഗിലെ കെങ്കേരി ഇടവക ഫാദർ  ഏലിയാസ്, അദ്ദേഹത്തിൻറെ അൾത്താര സഹായി പീറ്റർ, മറ്റൊരു പുരോഹിതൻ ഫാദർ വില്ല്യം പാട്രിക്ക് എന്നിവരെ ബാംഗ്ലൂർ പോലീസ് അറസ്റ്റു  ചെയ്യുകയും ചെയ്തു.  ഈ വാർത്തകളൊന്നും മാദ്ധ്യമങ്ങൾ അമിതപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുമില്ല.   കൊലയ്ക്കു കാരണം ധനപരമായ കാരണങ്ങളായിരുന്നു. ഏതാണ്ട് അതേ കാരണങ്ങൾ കൊണ്ട് ആന്ധ്രായിൽ ബിഷപ്പ്  പ്രസാദ്  ഗല്ലേലയെ മൃഗീയമായി രണ്ടു പുരോഹിതരും അവരുടെ സഹായികളും കൂടി തട്ടിക്കൊണ്ടു പോയി ഒരു രാത്രി മുഴുവൻ മർദ്ദിക്കുകയുണ്ടായി. രണ്ടു കേസിലും കുറ്റവാളികൾ പുരോഹിതരായതുകൊണ്ടാണ് സഭ മൌനം പാലിക്കുന്നത്. ബിഷപ്പ് പ്രസാദ് ദളിതനും കൂടിയായിരുന്നു. കുറ്റവാളികൾ  റെഢി സമുദായത്തിൽപ്പെട്ട പുരോഹിതരായതുകൊണ്ട് സഭ വർണ്ണ വ്യവസ്ഥയെ മുറുകെപ്പിടിക്കുന്നു. കുറ്റം ചുമത്തപ്പെട്ട പുരോഹിതരെയും കൂട്ടാളികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നിട്ടും സഭ നിശബ്ദത പാലിക്കുന്നതിൽ ദളിത ലോകം മുഴുവനും അസ്വസ്ഥരാണ്.


യമനിൽ ഇസ്ലാമിക ഭീകരർ  ചതിവിൽക്കൂടി 'ടോം ഉഴുന്നാലി'ലെന്ന മലയാളീ പുരോഹിതനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാൻ ഇന്ത്യയിലെ എല്ലാ കൃസ്ത്യൻ സംഘടനകളും ശ്രമിക്കുന്നുണ്ട്. 'കത്തോലിക്ക ബിഷപ്പ് കോൺഫ്രെൻസ്'  ഇന്ത്യാ സർക്കാരിന്റെ സഹായത്തോടെ ഫാദർ ടോമിനെ വിമോചിതനാക്കാൻ ഭീകരരുടെ പ്രഭാവമുള്ള രാജ്യങ്ങളെ  സ്വാധീനിക്കുന്നുമുണ്ട്. ഫാദർ ടോമിനുവേണ്ടി നാടാകെ പ്രാർത്ഥനകളും  പ്രതിക്ഷേധ റാലികളും ഇന്നും തുടരുന്നു. ആഗോള ഭീകരതയിൽ പുരോഹിതനെ തട്ടിക്കൊണ്ടു പോയതു കാരണം ഇന്ത്യൻ ബിഷപ്പുമാർ  ഒന്നടങ്കം സഹാനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആ ഏകമതീഭാവം ദളിതനായ ബിഷപ്പ് പ്രസാദിന്റെ കാര്യത്തിൽ കാണിക്കുന്നുമില്ല. ധനവും രാഷ്ട്രീയ സ്വാധീനവും വർഷിക്കുന്ന മേച്ചിൽ സ്ഥലങ്ങൾ തേടി അഭിഷിക്തർ എവിടെയും പാഞ്ഞു നടക്കും. ദുഃഖിതരുടെയും പീഡിതരുടേയും സമരിയാക്കാരത്തിയുടെയും വേദനകൾ അവരുടെ സവർണ്ണ ഹൃദയങ്ങളിൽ സ്പന്ദിക്കുകയുമില്ല.


ബിഷപ്പ് പ്രസാദ്  ഗല്ലേലയെ  തട്ടിക്കൊണ്ടുപോയി മാരകമായി ഉപദ്രവിച്ച വാർത്ത ക്രിസ്ത്യൻ ജനതയെ  ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. മണിക്കൂറുകളോളം കാറിനുള്ളിൽ വെച്ചും ഏകാന്തമായി മുറിയിലടച്ചിട്ടും തല്ലുകയും ഇടിക്കുകയും ദേഹമാസകലം മുറിവുകളും പാടുകളും നല്കിക്കൊണ്ടുമായിരുന്നു അക്രമികൾ അദ്ദേഹത്തെ ഉപദ്രവിച്ചത്. ബിഷപ്പിന്റെയും ഡ്രൈവറിന്റെയും കണ്ണുകളും മൂടപ്പെട്ടിരുന്നു. അദ്ദേഹത്തെ ബന്ധിയിലാക്കിയ സൂത്രധാരകർ ഏതാനും കത്തോലിക്കരായ പുരോഹിതരാണെന്നറിയുമ്പോൾ ആത്മാഭിമാനമുള്ള ഏതൊരു കത്തോലിക്കനും ലജ്ജയോടെ തലകുനിക്കും.  തെക്കേ ഇന്ത്യയിൽ സംഭവിച്ച വേദനാജനകമായ ഈ സംഭവത്തിൽ സഭ നിശബ്ദത പാലിക്കുന്നത് ഇതിലെ കുറ്റവാളികൾ പുരോഹിതരായതുകൊണ്ടും ബിഷപ്പ് ദളിത സമൂഹത്തിൽപ്പെട്ട ഒരു ആത്മീയ ഗുരുവായതുകൊണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.


കുറ്റവാളികളായ രണ്ടു പുരോഹിതരും ഉയർന്ന ജാതിയിലുള്ള റെഢി സമുദായത്തിൽപ്പെട്ടവരാണ്. ഈ പുരോഹിതരുടെ മേൽ കർശനമായ നടപടികളെടുക്കുന്നതിനു പകരം ചില പൊള്ളയായ വാഗ്ദാനങ്ങളും പ്രാർഥിക്കാനും പറഞ്ഞ് കേസിനെ മൂടി വെയ്ക്കാനാണ് സഭ ശ്രമിക്കുന്നത്. കത്തോലിക്കാ കോൺഫറൻസിന്റെ പ്രസിഡണ്ടായ കർദ്ദിനാൾ ബസലീയോസ് ക്ലീമീസ്  അതി കഠോരമായ ഈ സംഭവത്തെപ്പറ്റി ഒന്നും സംസാരിക്കാതെ യാതൊന്നും പ്രതികരിക്കാത്തതും വിസ്മയമുളവാക്കുന്നു.  സഭ ആരെയോ ഭയപ്പെടുകയോ അല്ലെങ്കിൽ ഇക്കാര്യത്തിൽ ഇടപെടെണ്ടായെന്നു തീരുമാനിക്കുകയോ ചെയ്തിരിക്കാം. വർഗ വ്യത്യാസം പരിഗണിച്ച് റെഢി സമൂഹത്തെ ഭയപ്പെടുന്നുമുണ്ടാകാം. ബിഷപ്പ് ദളിതനായതു കൊണ്ട് സഭ ഇത്തരം നിർദയമായ ഒരു സംഭവത്തിൽ ഇടപെടാൻ കഴിയാത്തതുകൊണ്ട് ഒഴിഞ്ഞു നില്ക്കുന്നതുമാവാം.  


കഴിഞ്ഞ മെയ് പതിനാറാം തിയതി ആന്ധ്രായിൽ ബിഷപ്പിന്റെ ആസ്ഥാനമായ കടപ്പായിൽ ബിഷപ്പിന് ആത്മീയബലം നല്കിക്കൊണ്ട് ഒരു ഐക്യദാര്‍ഢ്യറാലിയുണ്ടായിരുന്നു.   പത്തു പുരോഹിതരും എട്ടു കന്യാസ്ത്രികളും ആയിരത്തിയഞ്ഞൂറിൽപ്പരം ജനവും അതിൽ പങ്കെടുത്തിരുന്നു. ദളിത ക്രിസ്ത്യാനികളുടെ അനേക നേതാക്കന്മാരും രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ഈ പ്രതിഷേധ റാലിയിലുണ്ടായിരുന്നു. കടപ്പായിൽ സംഘടിപ്പിച്ച റാലിയിൽ വിജയവാഡാ, കുർനൂൾ , നെല്ലൂർ, കമ്മം, ഗുണ്ടർ, എന്നീ വിവിധ സ്ഥലങ്ങളിൽ നിന്നും ബിഷപ്പിനെ പിന്തുണയ്ക്കാൻ പ്രമുഖരായ ദളിതരും എത്തിയിരുന്നു. ദളിതരായ ക്രിസ്ത്യാനികളുടെ പ്രതിഷേധ  സമാപന സമ്മേളനത്തിൽ സി.എസ് ഐ ബിഷപ്പ് വേദിയിൽ പ്രസംഗ പീഠത്തിലുണ്ടായിരുന്നു. തികച്ചും നികൃഷ്ടമായ ഈ ക്രൂര പ്രവർത്തികൾ ചെയ്തവർക്കെതിരെ അനുചിതമായ നടപടികളെടുക്കാൻ കത്തോലിക്കാ സഭയ്ക്ക്  പൂർണ്ണ പിന്തുണ നല്കുകയും കുറ്റവാളികളുടെ ഹീനമായ ഈ പ്രവർത്തികളിൽ അപലപിക്കുകയും ചെയ്തു. അവിടെ സമ്മേളിച്ച വിവിധ ജാതി മതസ്ഥരും സഭയോട് അന്ന് ഐക്യമത്യം പ്രഖ്യാപിക്കുകയും നീതിയും സത്യവും കണ്ടെത്തുവാനുള്ള എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുമുണ്ടായി. യേശുവിന്റെ ഒറ്റുകാരനായ യൂദായെ അനുഗമിച്ച കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ പരമാവധി ശിക്ഷ മേടിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അവർ സഭയേയും സമൂഹങ്ങളെയും ചതിക്കുകയായിരുന്നുവെന്നും പ്രകടനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


ഏപ്രിൽ ഇരുപത്തിയഞ്ചാം തിയതി പകൽ പതിനൊന്നു മണിയ്ക്കാണ് ബിഷപ്പ് ഗല്ലേലയെ തട്ടിക്കൊണ്ടു പോയത്. മരിയാ കപ്പേളയിൽ അന്ന് കുർബാനയർപ്പിച്ച ശേഷം മടങ്ങി പോവുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. അതേ രൂപതയിലുണ്ടായിരുന്ന  പുരോഹിതർ വാടക ഗുണ്ടാകളെ ഏർപ്പെടുത്തി ബിഷപ്പിനെ മൃഗീയമായി തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നുണ്ടായത്. സംഭവത്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ്  വിവരങ്ങൾ പൊതു ജനത്തിനു വെളിപ്പെട്ടത്. ഈ ഭീകര ഗുണ്ടകൾ ബിഷപ്പിന്റെയും വണ്ടി ഓടിച്ച ഡ്രൈവറിന്റെയും കണ്ണുകൾ കെട്ടിയതിനു ശേഷമായിരുന്നു ബന്ധിച്ചത്. അതിനു ശേഷം അജ്ഞാത സ്ഥലത്തു കൊണ്ടുപോവുകയും അതി ഭീകരമായി മർദ്ദിക്കുകയുമായിരുന്നു. ഏകദേശം രാവിലെ രണ്ടു മണിയായപ്പോൾ ബിഷപ്പിനെയും ഡ്രൈവറെയും തിരികെ അരമനയിൽ നിന്നും അമ്പത് മൈലുകൾക്കകലെ   വിജനമായ പൊതു വഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്.


2015 മാർച്ചിൽ ഒരു കന്യാസ്ത്രി കല്ക്കട്ടായിൽ പീഡിതയായപ്പോൾ സഭയൊന്നാകെ വികാരഭരിതമായി പ്രതിഷേധിച്ചിരുന്നു. മെഴുകുതിരി കത്തിച്ചുള്ള പ്രകടനവും, ആഗോള വാർത്താ മീഡിയാകളുടെ  തിക്കും തിരക്കും ജാഥാകളും പ്രതിഷേധങ്ങളും സഭയുടെ നേതൃത്വത്തിലുണ്ടായിരുന്നു. അതിന്റെ ഉച്ചത്തിലുള്ള അലയൊഴുക്കുകൾ കേരളത്തിലെ ക്രിസ്ത്യൻ ദിനപത്രങ്ങളിലും പ്രവഹിച്ചിരുന്നു. ഒരു കന്യാസ്ത്രിയ്ക്ക് അപകടം വന്നപ്പോൾ കാത്തലിക്ക് ബിഷപ്പ് കോൺഫ്രെൻസ് ഓഫ് ഇന്ത്യ, നാഷണൽ അസോസിയേഷൻ ഓഫ് കാത്തലിക്ക് മുതലായ സംഘടനകൾ രംഗത്ത് വന്ന് ശക്തിയായി പ്രതിഷേധിച്ചിരുന്നു.  എന്നാൽ ആ നീതി ദളിതനായ ബിഷപ്പിന് കൊടുത്തില്ല. തെലുങ്കു കാത്തലിക്ക് ബിഷപ്പ് കൌൺസിൽ പോലും പ്രതിഷേധ ശബ്ദം പുറപ്പെടുവിച്ചില്ല. ഇത്തരം വിവേചനം തികച്ചും അനീതിയായി സഭയിലെ ദളിതർ കരുതുന്നു.  ദളിതരുടെ ചിന്താഗതി എന്താണെന്നറിയാനുള്ള മനസ്തിതിപോലും സഭയ്ക്കില്ലാതെ പോയി. ദളിതരുടെ  റാലിയിൽ പങ്കെടുത്തവർ  കുപിതരായി സഭയുടെ നിശബ്ദ നിലപാടിനെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. "സഭയ്ക്കുള്ളിൽ വർഗ വിവേചനം ഉണ്ടെന്നു നമുക്കറിയാം. അത് ഭാരതീയ ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. യേശു ഇന്ന് ഭൂമുഖത്ത് ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുകയെന്നും" ദളിതരുടെ ചോദ്യങ്ങളിലുണ്ടായിരുന്നു.


ദളിതർക്കുവേണ്ടി സംസാരിക്കുന്ന ഒരു വക്താവും സാമൂഹിക പ്രവർത്തകനുമായ  ഫാദർ ബോസ്ക്കോ പ്രകടനത്തിൽ പങ്കുചേർന്നിരുന്നു. ഇത്രമാത്രം ഗുരുതരമായ സംഭവമുണ്ടായിട്ടും ദളിതരുടെ പ്രശ്നത്തിൽ സഭയിടപെടാത്തതിൽ അദ്ദേഹം സഭാനേതൃത്വത്തിന്റെ നയങ്ങളെ അപലപിച്ചു. സഭയിലെ പുരോഹിതരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു,  'സഭയുടെ നേതാക്കൾ വർണ്ണ വിവേചനമെന്ന പൈശാചിക ശക്തിയെ ഭയപ്പെടുന്നു. അവരിലെ ഭയം ദൂരീകരിക്കുന്ന കാലവും ദളിതർ സ്വപ്നം കാണുന്നു. യേശുവിന്റെ അടിസ്ഥാന തത്ത്വങ്ങളെ പാടെ തിരസ്ക്കരിച്ചുകൊണ്ട് സഭ അനീതിയുടെ വഴിയെ സഞ്ചരിക്കുന്നു. ദരിദ്രരോടും പീഡിതരോടുമൊത്തു സഞ്ചരിച്ചിരുന്ന യേശു മലമുകളിൽനിന്നും മുഴക്കിയിരുന്നതു  കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും കാഹള ധ്വനിയായിരുന്നു .'


ബിഷപ്പിന്റെ നേരെയുള്ള അതി ഗുരുതരമായ ആക്രമ സംഭവ വികാസങ്ങൾ കണക്കാക്കിയെങ്കിലും സഭയും ഇന്നു  നിലവിലുള്ള ഇന്ത്യയിലെ രൂപതകളും പുരോഹിതരും അല്മേനികളും ഒത്തൊരുമിച്ച് സഭയിലെ വർണ്ണ വ്യവസ്ഥയെന്ന പ്രശ്നം പരിഹരിക്കേണ്ടതാണ്. പൊതുവായ ആത്മീയ വളർച്ചയ്ക്ക്  അത്തരം നീക്കം ഉത്തേജനമാകും.  'ഇന്ന്  സഭയിലെ നേതൃത്വം അത്തരം പുരോഗമനപരമായ ചിന്താഗതികൾക്ക് തയാറാകുന്നില്ലെങ്കിൽ സഭയുടെ ദൈവ വിളിയെന്ന അർത്ഥമെന്താണെന്നും' ഫാദർ ബോസ്ക്കോ ചോദിക്കുന്നു. 'ദളിത നേതാക്കന്മാർ ഈ പ്രശ്നം പരിഹരിക്കാനായി സഭയുമായി പങ്കാളികളായുള്ള സജീവപ്രവർത്തനങ്ങൾക്കു  തയാറാണെന്നും' അദ്ദേഹം അറിയിച്ചു. സഭയും അതിൽ പങ്കാളിയാകുന്നുവെങ്കിൽ സഭയെന്നുള്ളത് സ്നേഹത്തിന്റെയും നീതിയുടെയും പ്രതീകമാകുമെന്നതിൽ സംശയമില്ല. സഭയ്ക്കുള്ളിൽ വർണ്ണ വിവേചനമുണ്ടെന്നു നമുക്കെല്ലാം അറിയാവുന്ന ഒരു സത്യമാണ്. കൃസ്ത്യൻ സമൂഹത്തെ സംബന്ധിച്ചു അതൊരു വെല്ലുവിളിയുമാണ്. യേശു ജീവിച്ചിരുന്നെങ്കിൽ അവിടുന്നു  എന്തു ചെയ്യുമായിരുന്നുവെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.'


ബിഷപ്പ് പ്രസാദ്  ഗലേലായെ  തട്ടിക്കൊണ്ടു പോയ കേസ്സിലെ പ്രതിയായ രാജാ റെഢിയെന്ന പുരോഹിതൻ  കോർക്കിലെ സ്കൂളിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സാധുക്കളെ സഹായിക്കാനായി ഒരു ധർമ്മ സ്ഥാപന ഷോപ്പ് നടത്തുന്നുണ്ടായിരുന്നു. ഉദാരമതികളായ നാട്ടുകാരിൽ നിന്നും പിരിവെടുത്താണ്  സാമൂഹിക ക്ഷേമത്തിനായുള്ള ധർമ്മ സ്ഥാപനം സ്ഥാപിച്ചത്. ഈ ഷോപ്പ് നടത്തുന്ന രാജയും പതിനാലു കൂട്ടാളികളും ഒത്തുകൂടി അസൂത്രണം ചെയ്താണ് ബിഷപ്പിനെ തട്ടിക്കൊണ്ടു പോയത്. കേസിനോടനുബന്ധിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ ഫാദർ രാജയുടെ മേല്നോട്ടത്തിൽ നടത്തിവന്നിരുന്ന ഷോപ്പ് കഴിഞ്ഞ ദിവസം നിർത്തൽ ചെയ്തു.


അമ്പത്തിനാലുകാരനായ ബിഷപ്പിനെ  അക്രമികൾ മർദ്ദിച്ചുകൊണ്ട് അമ്പതു  ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇരുപതു ലക്ഷം രൂപാ കൊടുത്തശേഷം മർദ്ദനം കൊണ്ടവശനായ ബിഷപ്പിനെ ക്രൂരരായ അവർ മോചിപ്പിച്ചു. മോചനം ലഭിച്ച് മടങ്ങി വന്നയുടൻ ബിഷപ്പ് പോലീസ്സിൽ പരാതിപ്പെട്ടു. കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞതനുസരിച്ച് ഏപ്രിൽ 26-ന് അക്രമികൾക്ക് നിർദേശം കൊടുത്ത ഫാദർ രാജാ റെഢിയെ അറസ്റ്റ് ചെയ്തു. പുരോഹിതനായ ഇയാൾ 'മൈ ഡാഡി ഹോം' എന്ന പേരിൽ ഇന്ത്യയിൽ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുമുണ്ട്. ബിഷപ്പിന്റെ സുഹൃത്തായിരുന്ന രാജാ റെഢിയ്ക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അതിരൂപതയുടെ പ്രധാന നേതൃത്വത്തിലെത്താനുള്ള മോഹവുമുണ്ടായിരുന്നു. രൂപതയുടെ പ്രൊക്കുറേറ്റർ സ്ഥാനം ഇയാൾക്കു നൽകാത്തതിലും ബിഷപ്പിനോട് അമർഷമുണ്ടായിരുന്നു


ഫാദർ രാജാറെഡിയ്ക്ക് അധികാരവും പണവുമായിരുന്നു വേണ്ടിയിരുന്നത്. അത് ലഭിക്കാനും കൂടിയായിരുന്നു അയാളെ ബിഷപ്പിനെ തട്ടിക്കൊണ്ടു പോകുവാൻ പ്രേരിപ്പിച്ചത്. ഇതിനു മുമ്പ് നാലു പ്രാവശ്യം ബിഷപ്പ് പ്രസാദിനെ തട്ടിക്കൊണ്ടു പോകാൻ ഇവർ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അറസ്റ്റിലായവർ വൈദികരായ രാജ റെഢി (48) മോഹൻ റെഢി (45) എന്നിവരാണ്. ഏപ്രിൽ ആറിനും പതിനഞ്ചിനുമിടയിലായിരുന്നു തട്ടികൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയത്. പണം കൊടുക്കാമെന്നു സമ്മതിച്ചതിനു ശേഷം മെത്രാനെയും ഡ്രൈവറെയും പെരുവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന എ ടി.എം കാർഡുകളും അക്രമികൾ തട്ടിയെടുത്തിരുന്നു.


ആന്ധ്രാ പ്രദേശിലുള്ള ഒരു അദ്ധ്യാപക കുടുംബത്തിൽ ഏറ്റവും ഇളയതും നാലാമത്തെ സന്താനവുമായി പ്രസാദ് ജനിച്ചു. ശ്രീമതി മറിയാമ്മയും ശ്രീ ജോജപ്പായുമായിരുന്നു മാതാപിതാക്കൾ.  1962- ഏപ്രിൽ ഏഴാംതിയതി ജനിച്ച ബിഷപ്പ് ജി പ്രസാദ് ആന്ധ്രാ സംസ്ഥാനത്തുള്ള ചുടാഫാ രൂപതയുടെ നാലാമത്തെ ബിഷപ്പാണ്. ബിഷപ്പിന്റെ അരമന സ്ഥിതി ചെയ്യുന്നത് കടപ്പായിലുള്ള  ഗോതിക്ക് സ്റ്റൈലിൽ നിർമ്മിച്ച സെന്റ് മേരീസ് കത്തീദ്രലിനു സമീപമാണ്. ഈ അരമന 1934-ൽ നിർമ്മിച്ചു. ബിഷപ്പ് പ്രസാദ് തെലുങ്കിലും ഇംഗ്ലീഷിലും ലാറ്റിനിലും പണ്ഡിതനാണ്.ഭാഷകൾ കൈകാര്യം ചെയ്യാൻ  നല്ല പ്രാവിണ്യവുമുണ്ട്.


സ്വന്തം ഗ്രാമത്തിലുള്ള സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം കുർണൂലിലുള്ള പയസ് സെമിനാരിയിൽ ഒരു വർഷം ദൈവ ശാസത്രം പഠിച്ചു.  തുടർന്നുള്ള പഠനത്തിനായി  സെന്റ്‌ ജോർജ് റീജിനൽ സെമിനാരിയിൽ  ചേർന്നു. അവിടുത്തെ  പഠനം പൂർത്തിയാക്കിയ ശേഷം  ഹൈദ്രബാദിലുള്ള സെൻറ് ജോൺ റീജിനൽ സെമിനാരിയിൽ വൈദിക പഠനത്തിനായി പഠിച്ചു. 1989 മാർച്ച്‌ ഒന്നാം തിയതി പുരോഹിതനായി പട്ടമേറ്റു.അദ്ദേഹം വൈദിക പട്ടം ലഭിച്ച ശേഷം  കുർണൂൾ രൂപതയിൽ വളരെക്കാലം വികാരിയായി സേവനം ചെയ്തു.


1989 മുതൽ 1991 വരെ യുവ ജന സഖ്യത്തിന്റെ ഡിറക്റ്ററായിരുന്നു.1995 മുതൽ 1999 വരെ റോമിൽ ഉന്നത പഠനത്തിനു പോയി. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ്  ബിരുദം ലഭിച്ചു. മദർ തെരസായുടെ ധർമ്മ സ്ഥാപനങ്ങളെയും സേവനങ്ങളെപ്പറ്റിയുമായിരുന്നു തിസീസ് തയാറാക്കിയത്‌. 1999-ൽ പോസ്റ്റ്‌ ഡോക്ടറൽ ഡിഗ്രീയായ ഡി. റ്റിഎച്ച് കരസ്ഥമാക്കി.


1999-ൽ അദ്ദേഹം റോമിൽ നിന്ന് മടങ്ങി വന്നു കഴിഞ്ഞ് ഉപ്പലഡാദിയ എന്ന സ്ഥലത്തുള്ള സെന്റ്‌ ജോൺ പള്ളിയുടെ വികാരിയായിരുന്നു. അതിനുശേഷം ടെക്സാസിൽ സാൻ ആഞ്ചലോ രൂപതയിൽ പൌരാഹിത്യ ചുമതലകൾ വഹിച്ചിരുന്നു.  2004-ൽ ഇന്ത്യയിൽ വീണ്ടും മടങ്ങി വന്നു. വിശാഖ പട്ടണത്തിലുള്ള സെന്റ്‌ ജോൺ റീജിണൽ സെമിനാരിയുടെ പ്രൊഫസറായി ചുമതലയേറ്റെടുത്തു. അവിടുത്തെ ആത്മീയ ഡിറക്റ്ററുമായിരുന്നു.  2008- ജനുവരി മുതൽ ബനഡിക്റ്റ്  പതിനാറാമൻ  മാർപ്പാപ്പാ അദ്ദേഹത്തെ കുടാഫയുടെ ബിഷപ്പായി നിയമിച്ചു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയിൽ ആന്ധ്രാ പ്രദേശിലെ മിക്ക ബിഷപ്പുമാരും സംബന്ധിച്ചിരുന്നു.      


തട്ടിക്കൊണ്ടു പോയ ബിഷപ്പ് പ്രസാദിന്റെ ഡ്രൈവർ വിജയ കുമാറിനെ മറ്റൊരു കാറിൽ കൊണ്ടുപോയി അടിക്കുകയും ഏ.റ്റി.എം കാർഡും അതിൽനിന്നു അമ്പതിനായിരം രൂപയും അപഹരിക്കുകയും ചെയ്തു.   പോലീസുകാർ അഞ്ചു കാറും നാലു ഏ.റ്റി.എം കാർഡുകളും കാർഡിൽനിന്നു പിൻവലിച്ച അമ്പതിനായിരം രൂപയും പതിനാലു സെൽഫോണും പെൻ ഡ്രൈവും .വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിനു മുമ്പ് ചില മീഡിയാകളും നിരീക്ഷകരും മത മൗലിക വാദികളുടെ   ക്രിസ്ത്യൻ പീഡനമായി ഈ ആക്രമണത്തെ ചിത്രീകരിച്ചിരുന്നു.  അത്തരം ഒരു സാഹചര്യമായിരുന്നെങ്കിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുമുണ്ടായിരുന്നു. എങ്കിൽ ലോകവാർത്തകളിൽ ഈ സംഭവം നിറഞ്ഞു നിൽക്കുമായിരുന്നു. കൂടാതെ മോഡിയുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാരിനെതിരെ എതിർ രാഷ്ട്രീയ കക്ഷികൾ രാഷ്ട്രീയ മുതലെടുപ്പുകളും നടത്തുമായിരുന്നു.


മൃഗീയമായ ബിഷപ്പിന്റെ നേരെയുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ട് ഹൈദരാബാദ് ആർച്ച് ബിഷപ്പ്  'തുമ്മ ബാലാ'  പറഞ്ഞത് " ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു മത നേതാവിന്റെ നേരെയുള്ള ക്രൂരത വിശ്വസിക്കാൻ സാധിക്കുന്നില്ല. പാവങ്ങൾക്കു വേണ്ടി ജീവിക്കുന്ന പാവങ്ങളുടെ മെത്രാനാണദ്ദേഹം. നിയമത്തിന്റെ മുമ്പിൽ പ്രതികളെ കൊണ്ടുവരാൻ അധികാരികൾ അന്വേഷണം ത്വരിതപ്പെടുത്തണം. പ്രസാദ് ഗലേലാ എക്കാലവും ദൈവഭക്തിയിൽ ജീവിക്കുന്ന ഒരു മാലാഖയെപ്പോലെയാണ്. പാവങ്ങളെ സഹായിച്ചും ആവശ്യക്കാർക്ക് വേണ്ട സഹായം എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കർമ്മ യോഗിയാണദ്ദേഹം."


പ്രസാദ് ഗലേലായുടെ രൂപതയിൽ ഏകദേശം 85000 കത്തോലിക്കരുണ്ട്. അവരിൽ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഭൂമിയില്ലാത്ത കൃഷിക്കാരും തൊഴിലാളികളുമാണ്. എല്ലാവരും തൊട്ടുകൂടാ ജാതികളെന്നു  വിധി കല്പ്പിച്ചിരിക്കുന്ന ദളിതരാണ്. അവിടെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പ്രത്യേകിച്ചു കൃഷിത്തൊഴിലാളികളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കുവാൻ രൂപത ശ്രമിക്കുന്നു.  തട്ടി കൊണ്ടു പോയവരോട് ബിഷപ്പ് 'നിങ്ങൾ ആരെന്നു' ചോദിച്ചപ്പോൾ പോലീസെന്നു മറുപടി പറഞ്ഞു. പോലീസുകാർ ഈ വിധം പെരുമാറില്ലെന്ന് അദ്ദേഹം അവരോടു പറയുകയുമുണ്ടായി. ബിഷപ്പ് പറഞ്ഞു, അവരെന്നെ അടിക്കുകയും ഇടിക്കുകയും ചെയ്തു. എന്റെ ദേഹം മുഴുവനും മുറിവുകളുണ്ടാക്കി. ഞാൻ തിരിഞ്ഞു പ്രതികരിച്ചില്ല." കടപ്പാ എസ്പി നവീൻ ഗുലാത്തി പതിനാലു കുറ്റവാളികളെയും വാർത്താ മീഡിയാകളുടെ മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു.


ഭാരത മണ്ണിൽ ഇന്നും ദളിത പീഡനങ്ങളുടെ ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ബിഷപ്പ് പ്രസാദ് അതിലൊരു ബലിയാടുമാത്രം.  തമിഴ് നാട്ടിലെ ക്രിസ്ത്യൻ ശ്മശാന ഭൂമിയിൽ ദളിതരെയടക്കാൻ പതിറ്റാണ്ടുകളായി പ്രത്യേക ചുമരുകൾ തരം തിരിച്ചിട്ടുണ്ട്. ഇത് ഭരണഘടനാ ലംഘനമാണ്. മനുഷ്യത്വമില്ലായ്മയാണ്.  മാനുഷിക മൂല്യങ്ങളെ ലജ്ജിപ്പിക്കുന്നതുമാണ്. ബർലിൻ വാൾ തകർത്തതുപോലെ ആ ചുമരുകളെയും ഇടിച്ചു താഴെയിടണം. അത് ചെയ്യുന്നില്ലായെങ്കിൽ ഭാവി തലമുറകളും വർണ്ണ വ്യവസ്ഥ വിവേചന ഭാവം പുലർത്തിക്കൊണ്ടിരിക്കും. തൊട്ടുകൂടായ്മ നിരോധിച്ചെന്ന് ഇന്ത്യൻ ഭരണഘടന പറയുന്നു. എന്നാൽ ആ ദുർഭൂതം ഇന്ത്യയിലെവിടെയുമുണ്ട്. അതുപോലെ കത്തോലിക്കാ സഭയിൽ വർണ്ണ വിവേചനമില്ലെന്നു പറയുന്നു.  ഇന്ത്യയിൽ വർണ്ണ വിവേചനത്തെ ഇല്ലാതാക്കാൻ ക്രിസ്തുവിന്റെ സഭയ്ക്ക് സാധിക്കുന്നില്ല. പൂർവിക തലമുറകൾ മുതൽ സവർണ്ണരായവർ കൃസ്തുമതം സ്വീകരിച്ചതും സങ്കുചിത മനസുകളുമായിട്ടായിരുന്നു. കാല ഭേദങ്ങളെ ഭേദിച്ച് മനുഷ്യമനസുകൾ തമ്മിലുള്ള വിടവുകൾ നികത്തി അതിനിടയിലെ ചുമരുകൾ പൊളിച്ചു കളഞ്ഞാലെ മനുഷ്യത്വ പരമായ ഒരു സമീപനം സഭയ്ക്കു  നേടാൻ സാധിക്കൂ. ബിഷപ്പ് പ്രസാദെന്ന സാത്വികൻ ദളിതരുടെയും വർണ്ണരായവരുടെയും മദ്ധ്യേയുള്ള പ്രതീകമായി കണ്ട്  അതിനായി ശ്രമിച്ചാൽ ക്രിസ്തുവിന്റെ സഭയിൽ സാഹോദര്യത്തെ വീണ്ടെടുക്കാമെന്നും പ്രതീക്ഷിക്കാം.

Kadappaa SP Navin Gulati presenting the arrested persons before the media.