Translate

Friday, October 27, 2017

മാര്‍ട്ടിന്‍ ലൂഥറിന്റെ 95 വാദമുഖങ്ങള്‍



[ലൂഥറിന്റെ 95 വാദമുഖങ്ങള്‍ സംക്ഷിപ്തമാക്കി 'The 95 Thesis-a Modern Translation' എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുള്ള ഇംഗ്ലീഷ് പരിഭാഷയുടെ തര്‍ജ്ജമ] 

 തര്‍ജമ ചെയ്തത്: 

 ജോസഫ് പടന്നമാക്കല്‍,  ചാക്കോ കളരിക്കല്‍



1 'പശ്ചാത്തപിക്കുക' എന്ന് യേശു പറഞ്ഞപ്പോള്‍ വിശ്വാസികള്‍ ആജീവനാന്തം പശ്ചാത്തപിക്കണമെന്നാണ് അവന്‍ അര്‍ത്ഥമാക്കിയത്.
2. ദൈവത്തിനുമാത്രമേ നിത്യരക്ഷ നല്‍കാന്‍ സാധിക്കൂ; പുരോഹിതര്‍ക്കതു സാധ്യമല്ല.
3. ആന്തരികപശ്ചാത്താപം അതിനനുയോജ്യമായ പരിവര്‍ത്തനത്തോടെ ജീവിതശൈലിയില്‍ പ്രതിഫലിക്കണം.
4. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതുവരെ നാമെല്ലാവരും പാപത്തിലായിരിക്കും.
5. പോപ്പിന്റെ പ്രവൃത്തികള്‍ കാനോന്‍നിയമമനുസരിച്ചായിരിക്കണം.
6. പാപം ക്ഷമിക്കാന്‍ ദൈവത്തിനുമാത്രമേ സാധിക്കൂ;  ദൈവം ക്ഷമിക്കുമെന്ന് മനുഷ്യര്‍ക്ക് ഉറപ്പു നല്‍കാന്‍ മാത്രമേ പോപ്പിനു കഴിയൂ.
7. ദൈവം കുറ്റം ക്ഷമിക്കുന്നതിനുമുന്‍പ് പാപി തന്റെ പുരോഹിതനുമുന്‍പില്‍ വിനയപ്പെടണം.
8. ജീവിച്ചിരിക്കുന്നവര്‍ക്കുമാത്രമേ കാനോന്‍നിയമം ബാധകമാകൂ. മരിച്ചവര്‍ക്കതു ബാധകമല്ല.
9. എന്നിരുന്നാലും ആവശ്യമെങ്കില്‍, പരിശുദ്ധ റൂഹാ ഇക്കാര്യത്തില്‍ അപവാദങ്ങള്‍ ഉണ്ടാക്കും.
10.മരിക്കുന്നവരെ ശുദ്ധീകരണസ്ഥലത്തെ ശിക്ഷ ചൂണ്ടിക്കാട്ടി പുരോഹിതന്‍ ഭയപ്പെടുത്താന്‍ പാടില്ല.
11. സഭയുടെ ശിക്ഷാനടപടികള്‍വഴി സഭ ഉല്‍പ്പാദിപ്പിക്കുന്നത് മനുഷ്യകളകളുടെ വിളവാണ് (human crop of weeds).
12. യഥാര്‍ത്ഥ മനസ്താപത്തിലൂടെ തെറ്റില്‍നിന്നു മോചിക്കപ്പെടുന്നതിനുമുമ്പ് പള്ളി പാപപരിഹാരം നിശ്ചയിക്കുന്ന കാലം കടന്നുപോയിരിക്കുന്നു.
13. നീ മരിക്കുന്നതോടെ പള്ളിയോടുള്ള നിന്റെ കടങ്ങളെല്ലാം മായ്ക്കപ്പെടുന്നു. നിത്യവിധിയില്‍നിന്നും ആ കടങ്ങള്‍ മുക്തമാണ്.
14. ഒരുവന്‍ മരിക്കുന്ന സമയത്ത്, സഭയ്‌ക്കെതിരെ മോശമായതും തെറ്റായതുമായ ചിന്തകള്‍ ഉണ്ടായതിനെയോര്‍ത്ത് ഭയപ്പെട്ടിരിക്കാം. ആ ഭയം മതിയായ പ്രായശ്ചിത്തമാണ്.
15. ആത്മശുദ്ധീകരണത്തിന് ആ കഠിനഭയം മതിയാകും.
16. ശുദ്ധീകരണസ്ഥലം നരകത്തിനും സ്വര്‍ഗം വാഗ്ദാനത്തിനും സമമാണ്.
17.ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്‌നേഹം കണ്ടെത്തണം.  സ്‌നേഹം വര്‍ദ്ധിക്കുമ്പോള്‍ അവരുടെ പാപങ്ങള്‍ കുറയുന്നു.
18. പാപിയായ ഒരാത്മാവ് എന്നും പാപത്തിലായിരിക്കണമെന്നില്ല. അതു ശുദ്ധീകരിക്കപ്പെടാം.
19. ഒരു വ്യക്തി പാപവിമുക്തനാണെന്നുള്ളതിന് തെളിവില്ല.
20. പാപമോചനം വാഗ്ദാനം ചെയ്യുന്ന പോപ്പിനുപോലും സ്വന്തം പാപങ്ങളെ പരിപൂര്‍ണമായി ക്ഷമിക്കാന്‍ സാധ്യമല്ല.
21. ദണ്ഡവിമോചനം ഒരുവനെ രക്ഷിക്കില്ല.
22. മരിച്ച ആത്മാവിനെ ദണ്ഡവിമോചനംകൊണ്ട് രക്ഷിക്കാനാവില്ല.
23. വളരെ ചുരുക്കം പാപികള്‍ക്കേ മാപ്പുകൊടുക്കാന്‍ സാധിക്കൂ. അവര്‍ പരിപൂര്‍ണരായിരിക്കണം.
24. അതിനാല്‍ ഭൂരിഭാഗം ജനങ്ങളും ദണ്ഡവിമോചനത്താല്‍ ചതിക്കപ്പെടുകയാണ്.
25. ശുദ്ധീകണസ്ഥലത്തിന്മേല്‍ ഒരു പുരോഹിതനുള്ള അതേ അധികാരംതന്നെയാണ് പോപ്പിനുമുള്ളത്.
26. ഒരു വ്യക്തിയെ രക്ഷിക്കാന്‍ പോപ്പ് ഇടപെടുമ്പോള്‍ അത് ദൈവതിരുമനസ്സിനനുസരിച്ചായിരിക്കും.
27. ശുദ്ധീകരണസ്ഥലത്തു വസിക്കുന്ന മരിച്ച ഒരാത്മാവിനെ പണം കൊടുത്ത് രക്ഷിക്കാമെന്നു പഠിപ്പിക്കുന്നത് വിഡ്ഢിത്തമാണ്.
28. പണം അത്യാഗ്രഹത്തിന് കാരണമാകുന്നു. ദൈവത്തിനുമാത്രമേ ആത്മാക്കളെ രക്ഷിക്കാന്‍ കഴിയൂ.
29. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് രക്ഷപെടണമെന്ന ആഗ്രഹമുണ്ടെന്ന് നമുക്കറിയാമോ?
30. ഒരുവന്റെ വാസ്തവികമായ പശ്ചാത്താപത്തെപ്പറ്റി അവനുതന്നെ നിശ്ചയമില്ല;  തന്മൂലം, മാപ്പു പരിപൂര്‍ണമായി ലഭിച്ചു എന്നാര്‍ക്കും തീര്‍ച്ചപ്പെടുത്താനുമാവില്ല.
31.യഥാര്‍ത്ഥത്തില്‍, സത്യസന്ധമായി ദണ്ഡവിമോചനം വാങ്ങിക്കുന്നവര്‍ (അത് എന്താണോ ആയിരിക്കുന്നത്, അപ്രകാരം വിശ്വസിക്കുന്നവര്‍), മുഴുവന്‍ പാപങ്ങളെയും കുറിച്ച് മനസ്തപിക്കുന്നവര്‍ വിരളമായിരിക്കുന്നതുപോലെതന്നെ, വളരെ വിരളമായിരിക്കും.
32. ദണ്ഡവിമോചനത്തിലൂടെ നിത്യരക്ഷയില്‍ ജീവിക്കാന്‍കഴിയും എന്നു വിശ്വസിക്കുന്നവര്‍, അങ്ങനെ പഠിപ്പിക്കുന്നവരോടൊപ്പം നാശത്തില്‍പ്പെടുന്നു.
33. പോപ്പിന്റെ ദണ്ഡവിമോചനം നിത്യരക്ഷ നല്‍കുന്ന അത്ഭുതകരമായ സമ്മാനമാ
ണെന്നു പറയുന്നവരെ വിശ്വസിക്കരുത്.
34. ദണ്ഡവിമോചനത്തിനു വാഗ്ദാനംചെയ്യുവാന്‍ കഴിയുന്നത്, ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനുമായി നടത്തിയ ഉടമ്പടിയിലെ എന്തെങ്കിലും കാര്യം മാത്രമാണ്. 
35. നിത്യരക്ഷ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നവരെ പശ്ചാത്താപത്തിന്റെ ആവശ്യമില്ലെന്ന് നാം പഠിപ്പിക്കരുത്.
36. ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്ന ഒരുവന്‍ പാപവിമുക്തനായിരിക്കും-ദണ്ഡവിമോചനം ആവശ്യമില്ല.
37. മരിച്ചവനോ ജീവിച്ചിരിക്കുന്നവനോ ആയ ഒരു ക്രിസ്ത്യാനിക്ക് ദണ്ഡവിമോചനമില്ലാതെതന്നെ ക്രിസ്തുവിന്റെ ആനുകൂല്യവും സ്‌നേഹവും നേടാനാകും.
38. പോപ്പിന്റെ മാപ്പിനെ നിന്ദിക്കേണ്ടതില്ല. എങ്കിലും അദ്ദേഹത്തിന്റെ മാപ്പ് സുപ്രധാനമല്ല.
39.ഉന്നതവിദ്യാഭ്യാസമുള്ള ദൈവശാസ്ത്രജ്ഞര്‍ക്ക് ദണ്ഡവിമോചനത്തെപ്പറ്റിയും യഥാര്‍ത്ഥ പശ്ചാത്താപത്തെപ്പറ്റിയും ഒരേസമയം ധാര്‍മ്മികോദ്‌ബോധനം നടത്താന്‍ സാധിക്കയില്ല.
40. യഥാര്‍ത്ഥത്തില്‍ പശ്ചാത്തപിക്കുന്ന ഒരുവന്‍ തന്റെ പാപത്തെ
പ്പറ്റി അനുതാപമുള്ളവനായിരിക്കുകയും സന്തോഷപൂര്‍വം അവയ്ക്കു പരിഹാരം ചെയ്യുകയുംചെയ്യും. ദണ്ഡവിമോചനം അതിനെ നിസാരമാക്കുന്നു.
41. പാപപ്പൊറുതിക്കാണ് സല്‍പ്രവൃത്തികളേക്കാള്‍ പ്രാധാന്യമെന്നു ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ശ്രദ്ധയോടെ മാത്രമേ മാപ്പു നല്‍കാവൂ.
42. ദണ്ഡവിമോചനം വിലയ്ക്കുവാങ്ങിക്കുന്നതും ക്രിസ്തുവിനാല്‍ പാപം ക്ഷമിക്കപ്പെടുന്നതുംതമ്മില്‍ താരതമ്യമില്ലെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കണം.
43. സാധുക്കളെ സഹായിക്കുകയും ആവശ്യക്കാര്‍ക്ക് കടംകൊടുക്കുകയും ചെയ്യുന്ന ഒരു ക്രിസ്ത്യാനി പാപപ്പൊറുതി വിലയ്ക്കു വാങ്ങിക്കുന്നവനെക്കാള്‍ ദൈവദൃഷ്ടിയില്‍ മഹത്വമേറിയവനായിരിക്കും.
44.       അതെന്തുകൊണ്ടെന്നാല്‍, മറ്റുള്ളവരെ സ്‌നേഹിക്കുന്നതു
മൂലമാണ് സ്‌നേഹം വളരുകയും നിങ്ങള്‍ നല്ല വ്യക്തിയായി
ത്തീരുകയും ചെയ്യുന്നത്. ദണ്ഡവിമോചനം വാങ്ങിക്കുന്ന ആള്‍ കൂടുതല്‍ നല്ല വ്യക്തിയായിത്തീരുന്നില്ല. 
45. യാചകന്റെ സമീപത്തുകൂടെ കടന്നുപോകുന്ന ഒരുവന്‍ അവനെ അവഗണിച്ച് ദണ്ഡവിമോചനം വാങ്ങിയാല്‍ ദൈവത്തിന്റെ ക്രോധത്തിനും ഇച്ഛാഭംഗത്തിനും അര്‍ഹനായിത്തീരും.
46. ഒരു ക്രിസ്ത്യാനി ജീവിതത്തിന് അത്യാവശ്യമുള്ളവ വാങ്ങണം; ദണ്ഡവിമോചനത്തിനായി പണം പാഴാക്കരുത്.
47. ദണ്ഡവിമോചനത്തിന്റെ ആവശ്യമില്ലെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കണം.
48. സുകരമായ പണത്തേക്കാള്‍ അര്‍പ്പിതമനസ്സോടുകൂടിയ പ്രാര്‍ത്ഥനയ്ക്കായുള്ള ആഗ്രഹമാണ് പോപ്പിനുണ്ടാ
യിരിക്കേണ്ടത്.
49. ദണ്ഡവിമോചനത്തില്‍ ആശ്രയിക്കരുതെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കണം. അതിലൂടെ ഒരിക്കലും അവര്‍ക്ക് ദൈവഭയം നഷ്ടപ്പെടാനിടയാകരുത്.
50. ഒരു ദണ്ഡവിമോചനത്തിനുവേണ്ടി ജനങ്ങള്‍ക്കുമേല്‍ എത്രമാത്രം തുകയാണ് ഈടാക്കുന്നതെന്ന് ഒരു പോപ്പ് അറിഞ്ഞിരുന്നെങ്കില്‍, അദ്ദേഹം വിശുദ്ധ പത്രോസിന്റെ ദേവാലയം ഇടിച്ചുപൊളിച്ചു കളയാന്‍ കൂടുതല്‍ ഇഷ്ടപ്പെടുമായിരുന്നു.
51. പാപപരിഹാരാര്‍ത്ഥികളില്‍നിന്നു ദണ്ഡവിമോചനത്തിനായി വാങ്ങിയ പണം മാര്‍
പാപ്പാ സ്വന്തം സമ്പത്തില്‍നിന്ന് അവര്‍ക്കു തിരിച്ചു കൊടുക്കണം.
52. പാപപ്പൊറുതിക്കായി ദണ്ഡവിമോചനത്തെ ആശ്രയിക്കുന്നത് നിഷ്ഫലമാണ്.
53. ദൈവവചനം പ്രസംഗിക്കുന്നവരെ വിലക്കുകയും പാപപരിഹാരം പ്രസംഗിക്കുകയും ചെയ്യുന്നവര്‍ പോപ്പിന്റെയും ക്രിസ്തുവിന്റെയും ശത്രുക്കളാണ്.
54. ദൈവവചനം പ്രസംഗിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ദണ്ഡവിമോചനം പ്രസംഗിക്കുന്നത് ദൈവനിന്ദയാണ്.
55. ദൈവവചനത്തിന് ഏറ്റം പ്രാധാന്യംനല്‍കി മാര്‍പാപ്പ അതു നടപ്പില്‍ വരുത്തണം. മഹത്തായ ദൈവവചനം  ദണ്ഡവിമോചനത്തെക്കാള്‍ കൂടുതലായി, പ്രഘോഷിക്കപ്പെടണം.
56. ക്രിസ്തുവിന്റെ അനുയായികള്‍ക്കിടയില്‍ സഭയുടെ യഥാര്‍ത്ഥ നിധിശേഖരത്തെക്കുറിച്ച് മതിയായ അറിവില്ല.
57. സഭയുടെ നിധിശേഖരം ഐഹിക (termporal)മാണ്.
58. തിരുശേഷിപ്പുകളൊന്നും ക്രിസ്തുവിന്റെ തിരുശേഷിപ്പുകളല്ല, പുറമേക്ക് അങ്ങനെ കാണപ്പെട്ടാല്‍പ്പോലും. യഥാര്‍ത്ഥത്തില്‍, അത് തിന്മയുടെ സങ്കല്പമാണ്.
59.       തിരുശേഷിപ്പുകള്‍ക്കും പാപപ്പൊറുതിക്കുംവേണ്ടി ദരിദ്രര്‍ പള്ളിക്കു പണം കൊടുക്കുന്നു എന്നാണ് വിശുദ്ധ ലോറന്‍സ് ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ളത്.
60. ആത്മരക്ഷ സഭയില്‍ക്കൂടി അന്വേഷിക്കാം. കാരണം, ക്രിസ്തു അത് സഭയെ ഏല്പിച്ചിട്ടുള്ളതാണ്.
61. പാപപൊറുതിക്ക് സഭയുടേമാത്രം അധികാരം മതിയെന്നു വ്യക്തമാണ്.
62.       സഭയുടെ പ്രധാനപ്പെട്ട നിധി സുവിശേഷങ്ങളും ദൈവകൃപയുമായിരിക്കണം.
63.       നന്മയെന്ന് അന്യായമായി തോന്നിക്കുന്ന ദണ്ഡവിമോചനം സൃഷ്ടിക്കുന്നത് അങ്ങേയറ്റത്തെ തിന്മയെയാണ്.
64.       അതുകൊണ്ട്, പ്രായശ്ചിത്തവും പാപമോചന വുംകൂടാതെയുള്ള തിന്മ നന്മയായി കാണപ്പെടുന്നു.
65. സുവിശേഷങ്ങളില്‍, മീന്‍പിടുത്തക്കാര്‍ ഉപയോഗിച്ചിരുന്ന വലകളെ അമൂല്യവസ്തുക്കളായി പ്രതിപാദിച്ചിട്ടുണ്ട്.
66. ദണ്ഡവിമോചനത്തെ ധനവാന്മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വലയാക്കിയിരിക്കുകയാണ്.
67. കച്ചവടക്കാര്‍ ദണ്ഡവിമോചനത്തെ പുകഴ്ത്തുന്നതു തെറ്റാണ്.
68.       അവര്‍ ദൈവകൃപയില്‍നിന്നും കുരിശിനോടുള്ള ഭക്തി-സ്‌നേഹങ്ങളില്‍നിന്നും ബഹുദൂരത്താണ്.
69.       ദണ്ഡവിമോചനവില്പനയും അതിനെ അനുകൂലിക്കലും മെത്രാന്മാരുടെ ചുമതലയും അവരുടെ ജോലിയുടെ ഭാഗവുമാക്കിയിരിക്കയാണ്.
70. ദണ്ഡവിമോചനപ്രസംഗകര്‍ മാര്‍പാപ്പ അധികാരപ്പെടുത്തിയിരിക്കുന്നതിനപ്പുറം, തങ്ങളുടെതന്നെ അഭിലാഷങ്ങള്‍ പ്രസംഗിക്കുന്നുണ്ടോയെന്നു സൂക്ഷ്മനിരീക്ഷണംചെയ്യാന്‍ മെത്രാന്മാര്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നു.
71.       അപ്പോസ്തലന്മാരുടെ പാപമോചനം നിരസിക്കുന്നവര്‍ ശപിക്കപ്പെട്ടവരായിരിക്കും.
72. പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്നു ചിന്തിക്കുന്നവര്‍    അനുഗൃഹീതരാകുന്നു.
73.       തന്റെ മാപ്പുനല്‍കല്‍ അര്‍ത്ഥശൂന്യമെന്ന് ചിന്തിക്കു'ന്നവരില്‍ മാര്‍പാപ്പ കുപിതനായിരിക്കുന്നു.
74. ദണ്ഡവിമോചനത്തിന്റെപേരില്‍ പരിശുദ്ധ സിംഹാസനത്തെ വിമര്‍ശിക്കുവരുടെമേല്‍ മാര്‍പാപ്പ അങ്ങേയറ്റം രോഷാകുലനാണ്.
75. മാര്‍പാപ്പയുടെ ദണ്ഡവിമോചനത്തില്‍ക്കൂടി എല്ലാ പാപങ്ങളില്‍നിന്നും മോചിക്കപ്പെടുമെന്നു ചിന്തിക്കുന്നതു തെറ്റാണ്.
76. മാര്‍പാപ്പാ പാപം ക്ഷമിച്ചുകഴിഞ്ഞാലും നിനക്കു കുറ്റബോധം അനുഭവപ്പെടും. മാര്‍പാപ്പയുടെ പാപപ്പൊറുതി കുറ്റബോധത്തെ മാറ്റിക്കളയുന്നില്ല.
77. വിശുദ്ധ പത്രോസിനുപോലും കുറ്റബോധത്തെ നീക്കിക്കളയാന്‍ സാധിക്കില്ല.
78. എന്നിരുന്നാലും, വിശുദ്ധ പത്രോസിനും മാര്‍പാപ്പയ്ക്കും കൃപയുടെ വരദാനമുണ്ട്.
79. പദവിമുദ്രയിലെ കുരിശ് ക്രിസ്തുവിന്റെ കുരിശിനു തുല്യമാണെന്നു പറയുന്നത് ദൈവദൂഷണമാണ്.
80. അങ്ങനെ പ്രസംഗിക്കാന്‍ അധികാരപ്പെടുത്തുന്ന മെത്രാന്‍ അതിനു സമാധാനം ബോധിപ്പിക്കേണ്ടിവരും.
81. മാര്‍പാപ്പയുടെ ഉന്നതപദവികാരണം പാപപരിഹാരാര്‍ത്ഥികള്‍ ധിഷണാശാലികളെ അവഹേളിതരായി പ്രത്യക്ഷപ്പെടുത്തുന്നു.
82. മാര്‍പാപ്പ എന്തുകൊണ്ട് പണത്തിനായിട്ടല്ലാതെ പരിശുദ്ധമായ സ്‌നേഹംകൊണ്ട് പാദങ്ങള്‍ കഴുകുന്നില്ല?
83. മരിച്ചവര്‍ക്കുവേണ്ടി വാങ്ങിച്ച ദണ്ഡവിമോചനത്തിന്റെ തുക മാര്‍പാപ്പ തിരിച്ചു നല്‍കണം.
84. ദൈവത്തിന്റെ സ്‌നേഹിതരായ ദരിദ്രര്‍ക്കു വാങ്ങാന്‍ കഴിയാത്ത നിത്യരക്ഷ ദുര്‍വൃത്തര്‍ വാങ്ങാന്‍ പാടില്ല.
85.എന്തുകൊണ്ട് ഇന്നും സഭയില്‍നിന്നു ദണ്ഡ വിമോചനം വാങ്ങിക്കുന്നു?
86. മാര്‍പാപ്പ സ്വന്തം പണംകൊണ്ട് സെന്റ് പീറ്റേഴ്‌സ് പുതുക്കിപ്പണിയട്ടെ.
87. പശ്ചാത്താപംകൊണ്ട് പാപമോചനം നേടിയവര്‍ക്ക് മാര്‍പാപ്പ എന്തിനു പാപമോചനം നല്‍കണം?
88. ഓരോ ദിവസവും മാര്‍പാപ്പ നൂറുകണക്കിന് ആളുകളോട് ക്ഷമിക്കുന്നതുകൊണ്ട് സഭയ്ക്ക് എന്തു ഗുണമാണു ലഭിക്കുന്നത്?
89. മാര്‍പാപ്പയ്ക്ക് യുക്തമെന്ന് തോന്നുമ്പോള്‍മാത്രം എന്തുകൊണ്ട് ദണ്ഡവിമോചനവില്പന നടത്തുന്നു?
90. മുകളില്‍ പറഞ്ഞ കാര്യങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍, അത് പള്ളി എന്താണെന്നു തുറന്നു കാട്ടപ്പെടുകയാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ അസന്തുഷ്ടരാവുകയും ചെയ്യുന്നു.
91.       മാര്‍പാപ്പ ചെയ്യേണ്ടïവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍, മുകളില്‍ പ്രസ്താവിച്ച തര്‍ക്കവിഷയങ്ങളൊന്നും നിലവില്‍ വരുകയില്ലായിരുന്നു.
92. സഭയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു പറയുന്നവര്‍ സഭയില്‍നിന്നു പോകണം. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുകയാണു വേണ്ടത്.
93.       സഭയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവകാശപ്പെടുന്നവര്‍ സഭയ്ക്കു പുറത്തുപോകുകതന്നെ ചെയ്യണം.
94.       എന്തുവില കൊടുത്തും ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ അനുധാവനംചെയ്യണം.
95. നിലവിലുള്ള കത്തോലിക്കാപഠനത്തിനനുസരിച്ച് തെറ്റായ ഒരു ജീവിതം നയിക്കുന്നതിനുപകരം, ക്രിസ്ത്യാനികള്‍ പ്രശ്‌നങ്ങളെ അനുഭവത്തില്‍ക്കൂടി അറിഞ്ഞ് അവയെ തരണംചെയ്യുവാന്‍ തയ്യാറാകട്ടെ!



No comments:

Post a Comment