Translate

Tuesday, July 2, 2019

കെസിആർഎം നോർത് അമേരിക്കയുടെ പത്തൊമ്പതാമത്‌ ടെലികോൺഫെറൻസ് ജൂലൈ 10-ന്


 
ചാക്കോ കളരിക്കൽ

ജൂലൈ 10, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ പത്തൊമ്പതാമത് ടെലികോൺഫെറൻസിൽ ഹ്യൂസ്റ്റനിൽ നിന്നുള്ള റവ ഡോ തോമസ് അമ്പലവേലിൽ "വേദപുസ്തകാടിസ്ഥാനത്തിൽ സഭാശ്രേഷ്ഠരുടെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും" എന്ന വിഷയത്തെ ആസ്‌പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്.

മലയാളികളുടെ ഇടയിൽ എ വി തോമസ് അച്ചൻ എന്നറിയപ്പെടുന്ന റവ ഡോ തോമസ് അമ്പലവേലിൽ 1977-മുതൽ ന്യൂ യോർക്കിൽ അമേരിക്കൻ ജീവിതം ആരംഭിച്ച ഒരു വൈദികനാണ്. ന്യൂ യോർക്ക്, വിർജീനിയ, ടെക്സാസ് എന്നീ സംസ്ഥാനങ്ങളിൽ 16 വർഷങ്ങളോളം ഉപരിപഠനങ്ങൾ നടത്തി MPS, M. Div, M. Th, MS (CRMD), ThD, PhD എന്നീ ഡിഗ്രികളും കൂടാതെ പാസ്റ്ററൽ കൗൺസിലിംഗിലും ഹോസ്പിറ്റൽ ചാപ്പ്ളിൻസിയിലും ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം സർട്ടിഫൈഡ് ഹിപ്നോതെറപ്പിസ്റ്റും സർട്ടിഫൈഡ് നോൺ പ്രോഫിറ് റെജിസ്റ്റേർഡ് ഓഫീസർ കൂടിയാണ്. കത്തോലിക്കാ വൈദിക പരിശീലനം കോഴിക്കോട് ആരംഭിച്ച് ഹൈദരാബാദിൽ പ്രാഥമിക ദൈവശാത്രപഠനം പൂർത്തിയാക്കി ന്യൂ യോർക്കിൽ പട്ടം സ്വീകരിച്ച്  എപ്പിസ്കൊപൽ/ആംഗ്ലിക്കൻ സഭാംഗൾക്കായി കഴിഞ്ഞ 34 വർഷം ന്യൂ യോർക്ക്, വിർജീനിയ, ടെക്സാസ്, എന്നീ സംസ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ കുടുംബസമേതം ടെക്സസ്സിലെ റിച്മണ്ടിൽ താമസ്സിച്ച്‌ ഹിസ്പാനിക്സിന് പൗരോഹിത്യ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നു. മകൻ മാർത്തോമാ വൈദികനായി ന്യൂ ജേർസിയിലും മകൾ മെഡിക്കൽ ഡോക്ടറായി മിഷിഗനിലും സേവനം ചെയ്യുന്നു. 69 വയസ്സ് ചെറുപ്പക്കാരനായ അദ്ദേഹം ഒരു സജീവ സാമൂഹിക പ്രവർത്തകൻ കൂടിയാണ്. കഴിഞ്ഞ 25 വർഷങ്ങളായി വിവിധ തരത്തിലുള്ള മിഷൻ പ്രവർത്തനങ്ങൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നു.

യഹൂദ മത പാരമ്പര്യങ്ങളുടെ ചുവടുപിടിച്ചു വളർന്ന  ക്രിസ്തീയ സഭാ കൂട്ടായ്മകളിലും പ്രധാനികളായ മൂപ്പന്മാർ ഉണ്ടായി. ജെറുസലേം സമ്മേളനത്തിൽ അപ്പോസ്തലന്മാരും മൂപ്പന്മാരും ഒരുമിച്ചുകൂടി ആ കാലഘട്ടത്തിലെ ഏറെ വിവാദവിഷയമായിരുന്ന പരിച്‌ഛേദനവിവാദത്തിന് തീർപ്പുണ്ടാക്കിയ ചരിത്രം അപ്പോസ്തല പ്രവർത്തനങ്ങൾ അദ്ധ്യായം 15-ൽ നാം വായ്‌ക്കുന്നുണ്ട്. പൗലോസ് അപ്പോസ്തലൻ തിമോത്തെയോസിന് എഴുതിയ ഒന്നാം ലേഖനം 3: 1-7 ലും തീത്തോസിന് എഴുതിയ ലേഖനം 1: 5-9 ലും മൂപ്പന്മാർ എപ്രകാരമുള്ളവർ ആയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുവിശേഷത്തിലെ മൂപ്പന്മാർഅടങ്ങുന്ന കൂട്ടായ്മാസമ്പ്രദായത്തെ മാറ്റി കോൺസ്റ്റൻറൈൻ സഭയിലെ രാജകീയ പൗരോഹിത്യത്തെ പ്രതിഷ്ഠിച്ചപ്പോൾ ശുശ്രൂഷയെക്കാൾ ഭരണത്തിന് മുൻതൂക്കമായി. എങ്കിലും ദൈവകല്പനകളുടെ പൂർത്തീകരണത്തിലും ഉപരിയായ ഒരു ഉത്തരവാദിത്വം സഭാശ്രേഷ്ഠർക്കില്ലെന്നാണ് സഭാപിതാക്കന്മാർതന്നെ ഇന്നും പഠിപ്പിക്കുന്നത്. സമകാലിക സഭാചുറ്റുപാട്‌ അതിൽ നിന്നെല്ലാം  വളരെ വിഭിന്നമാണെന്നകാര്യം എല്ലാവർക്കും അറിവുള്ളതാണ്. അതിൻറെ സടിസ്ഥാനത്തിൽ സഭാമേലധികാരികളുടെ ശുശ്രൂഷകളെയും ഉത്തരവാദിത്വങ്ങളെയും സംബന്ധിച്ച് വേദപുസ്തകാടിസ്ഥാനത്തിൽ നാം ഇന്ന് ഏറെ പഠിക്കേണ്ടതാണ്.

ഈ വിഷയത്തെ സംബന്ധിച്ച് ഉപരിപഠനം  നടത്തുകയും മനനം ചെയ്യുകയും സ്വന്തം ശുശ്രൂഷയിലൂടെ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള ഫാദർ അമ്പലവേലിലിൻറെ വിഷയാവതരണം തീർച്ചയായും നമുക്ക് കൂടുതൽ പ്രകാശം നൽകും. നിങ്ങൾ ഏവരേയും ആ ടെലികോൺഫെറൻസിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:

ജൂലൈ 10, 2019 ബുധനാഴ്ച (July 10, 2019, Wednesday) 9 PM (EST)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

No comments:

Post a Comment