Translate

Sunday, April 5, 2015

സഭാനേതൃത്വം നുണ പറയുന്നവര്‍: മാര്‍ ക്രിസോസ്റ്റം

mar-chrysostom

തിരുവല്ല: നുണ പറയാന്‍ താല്‍പര്യമില്ലാത്തതിനാലാണ് സഭാനേതൃത്വത്തില്‍ നിന്നും മാറിയതെന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്ത. സഭാനേതൃത്വം ഇന്ന് നുണ പറയുന്നവരുടെ കൈയിലാണ്. പള്ളിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ ഭയപ്പെടുന്നവരാണ് കൂടുതല്‍ പേരും. താനൊരു സാധാരണ മനുഷ്യനാണെന്നും സാധാരണക്കാര്‍ക്കിടയില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ‘തെഹല്‍ക്ക’യ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സഭാനേതാക്കള്‍ മാത്രമല്ല ഇന്നത്തെ രാഷ്ട്രീയക്കാരും കള്ളന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും കുംഭകോണവും പതിവാക്കിയവാരാണവര്‍. താന്‍ രാഷ്ട്രീയക്കാരെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയെന്നും വലിയ മെത്രോപൊലീത്ത പറഞ്ഞു. ഒരുകാലത്ത് നമ്മളെ സായിപ്പ് ഭരിച്ചെങ്കില്‍ പിന്നെ മദാമ്മയാണ് ഭരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവുമായി നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം നന്മയുള്ള മനുഷ്യനായിരുന്നുവെന്നും വലിയ മെത്രോപൊലീത്ത കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ ജോലാര്‍പേട്ട റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായി താന്‍ ജോലി ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്ത തന്റെ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞു. രണ്ടു പെണ്‍കുട്ടികളെ താന്‍ സ്‌നേഹിച്ചിരുന്നു. ആദ്യത്തെ പ്രണയം സ്‌കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു. പുരോഹിതനായ ശേഷം അവളെ കാണുമ്പോള്‍ കുര്‍ബാനയ്ക്കിടയില്‍ പോലും കണ്ണടച്ചു കാണിക്കുന്നത് പതിവായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു പെണ്‍കുട്ടി തന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന ആളുടെ മകളായിരുന്നു. അവള്‍ ദളിത് വിഭാഗത്തില്‍ ജനിച്ചതിനാല്‍ വീട്ടുകാര്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ത്തു. അത്തരത്തിലുള്ള വര്‍ണ വിവേചനം ഇന്നും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
(സ്രോതസ്: ഇന്ത്യാവിഷൻ ലൈവ്) 


1 comment:

  1. സത്യത്തിനും ധര്‍മ്മത്തിനും വിലകൊടുക്കുന്ന ഒരു മെത്രാനെങ്കിലും മലങ്കരയില്‍ ഉണ്ടെന്നത് ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ ആശ്വാസകരമാണ് ! നന്മയുള്ള മനസുകള്‍ പള്ളികളില്‍നിന്നും അകലുന്നു എന്നതിനും ഈ മനസ് ഒരു ഉദാഹരണമാണ് ! ആയതിനാല്‍ ഈ മനസിനെ നമുക്ക് "തിരുമനസ്"എന്ന് വിളിക്കാം ;മറ്റുള്ളവയൊക്കെ പൊട്ടമനസുകള്‍ തന്നെ !സ്വര്‍ഗം വിലപിക്കുന്നു ,,,

    ReplyDelete