Translate

Monday, June 6, 2016

ദൈവനിഷേധവും ഈശ്വരാനുഭവവും

സക്കറിയാസ് നെടുങ്കനാല്‍

2016 മേയ് ലക്കം സത്യജ്വാലയിൽ നിന്ന് 

ദൈവനിഷേധികളുടെ എണ്ണം ഫെയ്‌സ്ബുക്കില്‍ മാത്രമല്ല, നാട്ടിലും കൂടി ക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകള്‍തന്നെയുണ്ട്. സ്വന്തം വാക്യങ്ങളും ഉദ്ധരണികളുംകൊണ്ട് (പലരും അവരുടെ ഉള്ളി ലിരുപ്പ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവയില്‍ സമകാലികമായ ചിലത് പേരുവയ്ക്കാതെ താഴെ ചേര്‍ക്കുന്നു:
'നീ വിശ്വസിക്കുന്ന ശക്തി നിന്നെ രക്ഷിക്കുന്നില്ലെങ്കില്‍ ഇനിയുമതിനെ നീ പേറണോ?
'ആരാണ് ദൈവം? ക്ഷേത്രമുറ്റത്ത് പൊട്ടിത്തെറിച്ചവര്‍ അലറിവിളിക്കുമ്പോഴും ശ്രീകോവിലിന്റെ ഇരുട്ടുമറയില്‍ ഒളിഞ്ഞിരി ക്കുന്ന കല്പ്രതിമയോ?
'പൂരം കാണാന്‍ പോയ അച്ഛനിനിയും വന്നില്ല... കമ്പക്കെട്ട് കഴിഞ്ഞപ്പോള്‍, ദൈവങ്ങളെല്ലാം നിശ്ശബ്ദര്‍!'
'ആ രാത്രി അച്ഛന്‍ മോര്‍ച്ചറിയിലും, ദൈവം ശ്രീകോവിലിലും പള്ളിയുറങ്ങി!'
'അറിയില്ല എന്നു പറയാന്‍ ധൈര്യ മില്ലാത്തവര്‍ പകരം ഉപയോഗിക്കുന്ന വാക്കാണ് ദൈവം.'
'ആനയ്ക്കു മദം കൊടുക്കുന്നത് പ്രകൃതിയാണ്. മതമാകട്ടെ, പ്രകൃതിവിരുദ്ധമായ മദമാണ്. അതു മനുഷ്യപ്രകൃതിയിലെ വികൃതചിന്തകളുടെ ഉല്പ്പന്നമാണ്.'
'നിങ്ങള്‍ക്ക് ദൈവത്തെ വില്ക്കാം. എന്നാല്‍ എല്ലാവരും അത് വാങ്ങണമെന്ന് നിര്‍ബന്ധമരുത്.'
'Be an atheist, be a humanist.'
'If one says, 'God speaks to me', either he's lying or he's schizophrenic.'
പ്രകൃതിശക്തികളുടെയെല്ലാംപിന്നില്‍ അമാനുഷികമായ എന്തോ പ്രതിഷ്ഠിച്ചിട്ട്, സ്തുതിയും പൂജയും ബലിയുമൊക്കെയായി അതിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ് മേല്ക്കുറിച്ച പ്രതികര ണങ്ങള്‍ നിന്ദിച്ചുതള്ളുന്നത്. എന്നാല്‍ ഇവരൊന്നും ദൈവമെന്ന സങ്കല്പത്തെ തള്ളി പ്പറയുകയല്ല ചെയ്യുന്നത്. യുക്തിവാദികളും നിരീശ്വരവാദികളുംപോലും വിമര്‍ശിക്കുന്നത് അനാശാസ്യങ്ങളിലേക്കു നയിക്കുന്ന തെറ്റായ ദൈവസങ്കല്പങ്ങളെയാണ്. ദൈവസങ്കല്പം ബാലിശവും സ്വാര്‍ഥപരവും ആകുമ്പോഴാണ് മനുഷ്യന്‍ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാംതന്നെ. സ്റ്റീവന്‍ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികള്‍ ഉണ്ടെങ്കിലും മിക്ക ശാസ്ത്ര പ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളില്‍ ആണ്ടു പോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളില്‍ കൊണ്ടുനടക്കു ന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളില്‍ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാനനിയമങ്ങള്‍ക്കു വിട്ടുകൊടുക്കുന്ന ഒരമൂര്‍ത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പര്‍ക്കം പുലര്‍ത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിര്‍ത്തുന്ന പ്രപഞ്ചസംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കില്‍, സ്‌നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കില്‍, ഇത്തരമൊരു ഈശ്വരസങ്കല്‍പം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം.
എന്റെ സുഹൃത്ത് തോമസ് പെരുമ്പള്ളില്‍ സംക്ഷിപ്തമായി ഒരിക്കല്‍ കുറിച്ചത് ഇങ്ങനെ: 'ഞാന്‍ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സര്‍വവ്യാപിയാണ്, പരിപൂര്‍ണ്ണമാണ്, സകല ചരാചരത്തെയും അതാക്കിത്തീര്‍ക്കുന്ന ചൈതന്യ
മാണ്. അത് ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല; രോഗങ്ങള്‍ കൊടുക്കുന്നില്ല, സുഖപ്പെടുത്തുന്നില്ല; പരീക്ഷണ
ങ്ങള്‍ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല, സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകുന്നില്ല, നരകത്തില്‍ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്.'
സ്റ്റീവന്‍ ഹോക്കിങ്ങിന്റെ വിശ്വവിഖ്യാതമായ 'A Brief History of Time' എന്ന പുസ്തകത്തിന് ഒരു ചെറിയ അവതാരിക എഴുതിയത് കാള്‍ സാഗന്‍ (Carl Sagan) ആണ്. അസ്തിത്വമുള്ളതെല്ലാം ദൈവത്തിന്റെ ഒത്താശയില്ലാതെ തനിയെ ഉണ്ടായി നിലനില്ക്കുന്നു എന്നു പറയുന്ന ഹോക്കിങ്ങിന്റെ കൃതിയെക്കുറിച്ച് സാഗന്‍ പറഞ്ഞുനിര്‍ത്തുന്നത്, രസകരമായ ഒരു വ്യാജോക്തി (irony) യോടെയാണ്. മലയാളത്തിലാക്കിയാല്‍ അതിന്റെ ഭംഗി നഷ്ടപ്പെടും. 'This is also a book about God . . . or perhaps about the absence of God. The word God fills these pages. Hawking embarks on a quest to answer Einstein's famous question about whether God had any choice in creating the universe. Hawking is attempting, as he explicitly states, to understand the mind of God. And this makes all the more unexpected the conclusion of the effort, at least so far: a universe with no edge in space, no beginning or end in time, and [with] nothing for a Creator to do.'
ദൈവത്തെപ്പറ്റി സ്രഷ്ടാവെന്നോ പരിപാലകനെന്നോ ഉള്ള നിലയില്‍ ചിന്തിക്കുമ്പോള്‍, ദൈവാസ്തിത്വം മനുഷ്യയുക്തിയില്‍ ഒരസാദ്ധ്യതയായി പരിണമിക്കുന്നു.
ഫോണ്‍: 9961544169

1 comment:

  1. എന്നിലെ ശ്വസന ദഹന സ്പാന്ദന മനന പ്രക്രിയകളെ ഞാൻപോലും അറിയാതെ എന്നിൽ അനുസ്യൂതം നടത്തുന്ന ബോധ ചൈതന്യമാണ് 'ഈശ്വരൻ' എന്നറിയാതെ , നാനാവിധ മതങ്ങൾ തമ്മിലടിക്കുന്ന വിശ്വാസാചാരങ്ങൾ കണ്ടു മനം മടുത്തു , പണ്ട് ഞാൻ ദൈവത്തോട് പാടി "എവിടാണ് നീ ,നിന്റെ സ്ഥിരവാസമെവിടെ? പേര് പറയൂ, ഞാനാരോടും പറയുകില്ല; മനുജർ ഹാ തേടട്ടെ പലവഴിക്കായ്‌ നിന്നെ, അവനിലെയ്ക്കൊരുവട്ടം നോക്കിടാതെ" എന്ന് ! എന്നാൽ "ഭഗവത്ഗീത" കാരണം പിന്നീട് ഞാൻ പാടി "സകലതും അറിയും ഒരറിവായ നീ എന്നുള്ളിൽ നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ" എന്ന് ! എന്നിൽ എന്നപോലെ ഈ അഖിലാണ്ഡമാകെ നിറഞ്ഞു നിലകൊള്ളുന്ന നിയമ നിയന്ത്രണ ബോധ ചൈതന്യമാണ് ഈശ്വരൻ എന്ന് 'ഭഗവത്ഗീത' എനിക്ക് പറഞ്ഞു തന്നു ! അതോടെ പള്ളിയിലെ കുരുടനായ കത്തനാരുടെ 'ഇടയൻ' എന്നെയും വഴിനടത്തി ആത്മീകാന്ധതയെന്ന പടുകുഴിയിൽ വീഴ്ത്താതെയിരിക്കാൻ ഞാൻ പ്രാർഥിക്കാൻ പള്ളിയിൽ പോകാതെയായി ! "ഞാന്‍ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സര്‍വവ്യാപിയാണ്, പരിപൂര്‍ണ്ണമാണ്, സകല ചരാചരത്തെയും അതാക്കിത്തീര്‍ക്കുന്ന ചൈതന്യമാണ്. അത് ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല; രോഗങ്ങള്‍ കൊടുക്കുന്നില്ല, സുഖപ്പെടുത്തുന്നില്ല; പരീക്ഷണങ്ങള്‍ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല, സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകുന്നില്ല, നരകത്തില്‍ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്"എന്ന പ്രസ്താവന എത്രയോ സത്യം !.നാമും ഭൂമിയും ചന്ദ്രനും ഗാലക്സികളും സാരപ്രപഞ്ചമാകെ "ഈശ്വരനെന്ന" ചൈതന്യത്തിലും നിയമത്തിനും നിയന്ത്രണത്തിലും ബോധത്തിലുമാണെന്നും നാമറിയണം ...

    ReplyDelete