Translate

Saturday, July 21, 2018

ക്രൈസ്‌തവസഭകളുടെ ലൗകീക സ്വത്തുഭരണത്തിന് ട്രസ്റ്റ് ബിൽ എന്തിന്?



ചാക്കോ കളരിക്കൽ

കുറെ ദിവസങ്ങൾക്കുമുമ്പ് ഇമെയിൽ, ഫേസ്ബുക്ക്, വാട്സാപ്പ്, ബ്ലോഗ് തുടങ്ങിയ നവമാധ്യമങ്ങളിൽകൂടി, നിയമപരിഷ്‌കരണ കമ്മീഷൻറെ ചെയർമാനായിരുന്ന അന്തരിച്ച ജസ്റ്റിസ് വി. ആർ. കൃഷ്‌ണയ്യർ തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ച കേരള ക്രൈസ്‌തവസഭകളുടെ വസ്‌തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റ് ബില്ലിൻറെ കരടുനിയമം, പ്രസിദ്ധം ചെയ്തിരുന്നത് എല്ലാവരുംതന്നെ വായിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നു. ആ കരടുനിയമത്തിൻറെ പശ്ചാത്തലത്തിൽ പള്ളിനിയമത്തിൻറെ അനിവാര്യതയെപ്പറ്റിയുള്ള ഒരു പഠനമാണ് ഈ ചെറിയ ലേഖനം.     

ക്രൈസ്തവസഭകളുടെ ഉത്ഭവത്തെക്കുറിച്ച് പ്രാദേശികമായി ചിന്തിച്ചാൽ രണ്ട് സ്രോതസ്സുകളാണുള്ളത്-ഒന്ന് റോമൻ സാമ്രാജ്യപരിധിയിലും മറ്റൊന്ന് ഭാരതത്തിലുമായിരുന്നു. അപ്പോൾ ശരിയായ അപ്പോസ്തലസഭകൾ റോമൻസഭയും ഭാരതസഭയുമാണ്. ഭാരതസഭ യേശുശിഷ്യനായ മാർ തോമായാൽ ഒന്നാംനൂറ്റാണ്ടിൽത്തന്നെ സ്ഥാപിക്കപ്പെട്ടുയെന്ന് നാം വിശ്വസിക്കുന്നു. ഭാരതനസ്രാണിസഭയ്ക്ക് ഭാരതത്തിൻറെ സാമൂഹ്യ-ആധ്യാത്മിക ചുറ്റുപാടിൽ വളർന്ന് വികസിക്കാൻ സാധിച്ചു.  അതിനുകാരണം ഒരു പ്രത്യേക മതമോ ഈശ്വരദർശനമോ ഭാരതത്തിലെ രാജാക്കന്മാരുടെ പ്രീണനത്തിന് ഇടയാക്കിയിരുന്നില്ല എന്ന യാഥാർഥ്യമാണ്. കൂടാതെ, ഭാരത മതസമൂഹത്തിൽ നിലനിന്നിരുന്ന മതനിരപേക്ഷ മനോഭാവം ഏറെ സഹായകമായിരുന്നു.

റോമൻസഭ കാലക്രമേണ റോമൻ സാമ്രാജ്യാതൃത്തിയുടെ അടിസ്ഥാനത്തിൽ പാശ്ചാത്യ/പൗരസ്ത്യ സഭകളായി വേർതിരിക്കപ്പെട്ടു. റോമൻ സാമ്രാജ്യ രാഷ്ട്രീയ സംഭവവികാസങ്ങൾ റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളെ ഗുരുതരമായി ബാധിച്ചു. കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ ഇടപെടലുകളും ദൈവശാസ്ത്രപരമായ ചേരിതിരുവുകളുമായിരുന്നു, അതിൽ മുഖ്യം. ചക്രവർത്തിയുടെ ഇടപെടൽമൂലം പള്ളികളുടെ സമൂഹസമ്പത്ത് റോമൻ രാഷ്ട്രഭരണംപോലെ പുരോഹിതരിലായി. അങ്ങനെ റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളുടെ ഭൗതികഭരണവും ആധ്യാത്മികശുശ്രൂഷയും പുരോഹിതപിടിയിലായി. അതാണ് റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളുടെ പള്ളിഭരണ ചരിത്രപശ്ചാത്തലം.

ആദിമസഭയിൽ ക്രിസ്‌തുശിഷ്യരായ അപ്പോസ്തലന്മാർ ദൈവവചനപ്രഘോഷണത്തിലും പ്രാർത്ഥനയിലും വ്യാപരിക്കാൻ തീരുമാനിച്ച്‌ ഭക്ഷണവിതരണംപോലുള്ള ഭൗതികഭരണം തെരഞ്ഞെടുക്കപ്പെട്ട സഹോദരരെ ഏല്പിച്ചു (അപ്പ. പ്രവ. 6: 2-4). വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുള്ള ശരിയായ ക്രൈസ്തവ രൂപമാതൃകയിലായിരുന്നു, ഭാരതസഭയുടെ ഭൗതികകാര്യങ്ങളിലെ ഭരണഘടന. അതായത്, ആധ്യാത്മികകാര്യനിർവ്വഹണം സഭാശുശ്രൂഷകരായ പുരോഹിതരും പള്ളികളുടെ ഭൗതികവസ്തുക്കളുടെ ഭരണം പള്ളിയോഗങ്ങൾവഴി സഭാസമൂഹവും നിർവ്വഹിച്ചിരുന്നു. പള്ളിയുടെ ഭൗതിക ഭരണത്തെയും ആദ്ധ്യാത്മിക ശുശ്രൂഷകളെയും ഇന്ത്യയിലെ ക്രൈസ്തവസമൂഹം ബൈബിൾ നിര്‍ദ്ദേശമനുസരിച്ച് രണ്ടായി കണ്ടു.

റവ. ഡോ. പ്ലാസിഡ് പൊടിപാറ, സി.എം.ഐ., റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. എ. എം. മുണ്ടാടന്‍, സി.എം.ഐ., റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍, റവ. ഡോ. ജോസ് കുറിയേടത്ത്, സി.എം.ഐ., പ്രഫ. ജോസഫ് പുലിക്കുന്നേൽ, ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, റവ. ഡോ. ജോസഫ് തെക്കേടത്ത് തുടങ്ങിയ പ്രശസ്ത സഭാചരിത്രകാരന്മാർ മാർതോമാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണം പൂര്‍ണമായി പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു എന്നും, തികച്ചും ജനാധിപത്യരീതിയിലുമാണ് ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത് എന്നും സമ്മതിക്കുന്നു. വടവാതൂര്‍ സെമിനാരി സഭാചരിത്ര പ്രഫസര്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വ പാരമ്പര്യം സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എല്ലാമായിരുന്ന കൂടപ്പുഴ അച്ചൻറെ പള്ളിഭരണസംബന്ധമായ വിവരണംമാത്രം ഇവിടെ ഉദ്ധരിക്കട്ടെ: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിൻറെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവൻറെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍ നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.

പ്രാദേശികതാല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്.'' (ഭാരതസഭാചരിത്രം, പേജ് 198, 199).

മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ  പള്ളികളുടെ ഭരണം പൂര്‍ണ്ണമായി പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു എന്നും, തികച്ചും ജനാധിപത്യരീതിയിലാണ് ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത് എന്നും അതിൽനിന്ന് വ്യക്തമാണ്. അപ്പോൾ മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളിഭരണ ചരിത്ര പശ്ചാത്തലം റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽനിന്ന് വ്യത്യസ്തമാണ്. തന്നെയുമല്ല, റോമൻ സാമ്രാജ്യാതിർത്തിയിലുള്ള പൗരസ്ത്യസഭാ മെത്രാപ്പോലീത്തമാർ മാർതോമാ നസ്രാണികൾക്ക് ആധ്യാത്മിക ശുശ്രൂഷകൾ ചെയ്തുതന്നിട്ടുണ്ടെങ്കിലും ഭാരതത്തിലെ മാർതോമാ നസ്രാണിസഭ ഭരണതലത്തിൽ ഒരുകാലത്തും റോമൻ പൗരസ്ത്യസഭകളുടെ ഭാഗമോ കീഴിലോ ആയിരുന്നിട്ടില്ല. ആധ്യാത്മിക ശുശ്രൂഷകനായ മെത്രാന് ഇടവകകളുടെ ആഭ്യന്തര ഭരണത്തിൽ ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണിസഭാഘടനാസംബ്രദായം അനുവദിച്ചിരുന്നുമില്ല.

ആദിമസഭയെ അനുകരിച്ച് പള്ളിയോഗങ്ങൾവഴിയുള്ള പള്ളിഭരണം മാർതോമാക്രിസ്ത്യാനികളുടെ അസ്തിത്വത്തിൻറെ ഭാഗമായിരുന്നു; 'മാർതോമായുടെ മാർഗവും വഴിപാടും' മാർതോമാക്രിസ്ത്യാനികളുടെ ദൈവശാസ്ത്ര പൈതൃകത്തിൻറെ ഭാഗവുമായിരുന്നു. നമ്മുടെ പൂർവീകർ എന്തുമാത്രം ത്യാഗം സഹിച്ചും, യാതനകളനുഭവിച്ചുമാണ് അനന്തര തലമുറകളിലേയ്ക്ക് മാർതോമാ പൈതൃകത്തെ കൈമാറിയത് എന്ന് പഠിക്കുമ്പോളാണ് ഇന്നത്തെ മെത്രാന്മാർ ഒരു ലജ്ജയുമില്ലാതെ പള്ളികളുടെ ഭൗതികഭരണം സ്വയം ഏറ്റെടുത്തതിൻറെ ഗൗരവം നാം തിരിച്ചറിയുന്നത്.

റോമൻ കത്തോലിക്കരായിരുന്ന പോർട്ടുഗീസുകാരുടെ ആഗമനത്തോടെ (പതിനഞ്ചാം നൂറ്റാണ്ട്) ഭാരത നസ്രാണിസഭയുടെ ചരിത്രത്തിൽ പുതിയ ഒരു അധ്യായം ആരംഭിച്ചു. മലങ്കരയിലെത്തിയ പോർട്ടുഗീസുകാർക്ക് വാണിജ്യലക്ഷ്യത്തിനുപുറമെ മതപരമായ ലക്ഷ്യങ്ങൾകൂടി ഉണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൻറെ ആരംഭത്തോടെ  മിഷനറി പാതിരിമാർ മലങ്കരയിലെത്തിത്തുടങ്ങി. 1534-ൽ ഗോവാ രൂപതയും 1558-ൽ കൊച്ചി രൂപതയും സ്ഥാപിക്കപ്പെട്ടു. അതോടെ മാർതോമാ ക്രിസ്ത്യാനികളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ അവർ ആരംഭിച്ചു. നസ്രാണി സഭയിൽ നിലനിന്നിരുന്ന മല്‌പാൻ വൈദിക പരിശീലന സമ്പ്രദായത്തെയും പള്ളിയോഗത്തിൻറെ ദേശക്കുറി (ഇടവകക്കാരുടെ ചിലവിൽ ഇടവകക്കുവേണ്ടി മല്‌പാൻറെ കീഴിൽ പഠിക്കുന്ന വൈദികാർത്ഥിക്ക് പട്ടം നൽകാൻ അനുവദിച്ചും അഭ്യർത്ഥിച്ചുംകൊണ്ട് പള്ളിപൊതുയോഗം മെത്രാന് നൽകുന്ന കത്ത്) സമ്പ്രദായത്തെയും അവഗണിച്ച് പോർട്ടുഗീസുകാർ മാർതോമാ ക്രിസ്ത്യാനികളിൽ നിന്നുള്ളവർക്ക് സെമിനാരി പരിശീലനവും പട്ടവും നൽകിത്തുടങ്ങി. കൂടാതെ, നസ്രാണി വൈദികരും ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന നിർദേശവും മുൻപോട്ടുവെച്ചു. അതിനുംപുറമെ, പാശ്ചാത്യ സമ്പ്രദായത്തിലുള്ള രഹസ്യകുമ്പസാരം, സ്ഥൈര്യലേപനം, അന്ത്യകൂദാശ എന്നീ ചടങ്ങുകളും പൂജാവസ്ത്രങ്ങളും മിഷ്യനറിമാരുടെ സമ്മർദംമൂലം നസ്രാണിസഭയിൽ നടപ്പിലാക്കാൻ ആരംഭിച്ചു. എന്തിനധികം, 1599-ൽ ഗോവാ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന അലക്‌സിസ് മെനേസിസ് (Alexis Menesis) ഉദയമ്പേരൂർ എന്ന സ്ഥലത്ത് നസ്രാണികളുടെ പള്ളിപ്രതിപുരുഷയോഗം വിളിച്ചുകൂട്ടി. ഉദയമ്പേരൂർ സൂനഹദോസ് എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. മാർതോമാ ക്രിസ്ത്യാനികളുടെ തനിമയാർന്ന പള്ളിസംസ്‌കാരത്തെ തകർത്ത് പാശ്ചാത്യ മതരീതി കൊളോണിയൽ ആക്രമണത്തിൽകൂടി അടിച്ചേൽപ്പിച്ച സംഭവമായിരുന്നത്.  ഉദയമ്പേരൂർ സൂനഹദോസിനുശേഷം മാർതോമാ ക്രിസ്ത്യാനികളുടെ രൂപതാ ആസ്ഥാനമായിരുന്ന അങ്കമാലിയിൽ ഫ്രാൻസിസ് റോസ് എസ്. ജെ. (Francis Ros S. J., 1559-1624) നസ്രാണികളുടെ ആദ്യത്തെ പാശ്ചാത്യ മെത്രാനായി നിയമിക്കപ്പെട്ടു. ആ മെത്രാൻ ‘റോസിൻറെ  നിയമാവലി’ എന്നപേരിൽ നിയമമുണ്ടാക്കി നസ്രാണികളുടെ പള്ളിയോഗത്തെ ദുർബലപ്പെടുത്തി പള്ളിസ്വത്തുക്കൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. നമ്മുടെ കാരണവന്മാർ അതിനെയെല്ലാം അതിജീവിച്ചെങ്കിലും അവസാനം കൂനൻകുരിശു സത്യത്തിൽ (1653) ചെന്നവസാനിക്കുകയാണുണ്ടായത്. അതിനുശേഷം നാട്ടുമെത്രാനായ മാർ മാത്യു മാക്കീലാണ് (1851-1914) നസ്രാണികളുടെ പള്ളിസ്വത്തുക്കൾ മെത്രാൻറെ കീഴിലാക്കാൻ പരിശ്രമിച്ചത് (അദ്ദേഹത്തിൻറെ പള്ളിനിയമ ‘ദെക്രേത്തുപുസ്തകം’ കാണുക).

പ്രോട്ടുഗീസുകാരുടെ വരവിനുശേഷം പാശ്ചാത്യമാതൃകയിലുള്ള പള്ളിഭരണം സ്ഥാപിച്ചെടുക്കാൻ പല കാലഘട്ടങ്ങളിലും പല മെത്രാന്മാരും ശ്രമിച്ചെങ്കിലും നമ്മുടെ പൂർവീകരുടെ പള്ളിയോടുള്ള സ്നേഹവും ജാഗ്രതയും കാരണം അവരുടെ ശ്രമങ്ങൾ മുഴുവനായി ഫലപ്രദമായില്ല. 1991-ലെ പൗരസ്ത്യ കാനോൻനിയമം റോമൻ പൗരസ്ത്യ സഭകളിൽ പെടാത്ത മാർതോമാ നസ്രാണിസഭയായ സീറോ-മലബാർ സഭയിലും പൗരസ്ത്യ തിരുസംഘം കെട്ടിയേല്പിച്ചതുവഴിയാണ് നസ്രാണി സഭയുടെ പള്ളിസ്വത്തുക്കൾ പൂർണമായി മെത്രാന്മാരുടെ അധീനതയിലായത്. അങ്ങനെ സുവിശേഷാധിഷ്ഠിതമായ നമ്മുടെ പഴയ പള്ളിഭരണ സമ്പ്രദായത്തെ, മാർതോമാ ക്രിസ്ത്യാനികളുടെ  പള്ളിഭരണ പാരമ്പര്യത്തെ, പൗരസ്ത്യ കാനോൻ നിയമത്തിലൂടെ റോം അട്ടിമറിച്ചു. അതിൻറെ പരിണതഫലമോ? വികാരിയെ ഉപദേശിക്കാൻമാത്രം അവകാശമുള്ള ലത്തീൻ സഭയിലെ ഇടവക പാരിഷ്‌കൗൺസിൽ സമ്പ്രദായം സീറോ-മലബാർ സഭയിൽ നടപ്പിലാക്കി, ഇടവകകളുടെയും രൂപതയുടെയും സാമ്പത്തിക ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമുണ്ടായിരുന്ന പള്ളിയോഗത്തെ ഫലപ്രദമായി കൊന്ന് കുഴിച്ചുമൂടി. നമ്മുടെ മെത്രാന്മാർ അതിന് കൂട്ടുനിന്നുയെന്നത് ദുഃഖസത്യമാണ്. ആ അട്ടിമറിക്കലിൻറെ ഭവിഷത്തുകൾ ഇന്നുനാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാർപാപ്പയെ മാത്രം കണക്കുബോധിപ്പിക്കാനേ തനിക്ക് കടമയൊള്ളൂയെന്ന ധിക്കാരം പറയാൻ സീറോ-മലബാർ സഭാ മേലധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്ക് ധൈര്യം നൽകിയത് കാനോൻ നിയമമെന്ന കാട്ടാളനിയമമാണെന്ന സത്യം നാം ഒരിക്കലും മറക്കരുത്. സത്യം ക്രൂശിക്കപ്പെടും; കുഴിയിൽ അടക്കപ്പെടും; എങ്കിലും അത് ഒരുനാൾ ഉയർത്തെഴുനേൽക്കും.

പള്ളിസ്വത്തുക്കൾ കാനോൻ നിയമപ്രകാരമല്ലാ ഭരിക്കപ്പെടേണ്ടത്. അതിന് പല കാരണങ്ങളുണ്ട്. ക്രിസ്തു പഠിപ്പിച്ച പരസ്പരസ്നേഹത്തെ ആധാരമാക്കി ക്രോഡീകരിച്ച ഒരു നിയമമല്ല കാനോൻ സമയം. സ്നേഹത്തിൻറെ പശ അതിൽ തൊട്ടുതേച്ചിട്ടില്ല. വിശ്വാസിയെ വരിഞ്ഞുകെട്ടാനും മെത്രാന് പരമാധികാരം ഉറപ്പാക്കാനുംവേണ്ടി സമാഹരിച്ച ഒരു നിയമമാണത്. ആദിമക്രൈസ്തവ പാരമ്പര്യത്തിനോ മാർതോമാ നസ്രാണി സഭാ പാരമ്പര്യത്തിനോ ചേർന്ന ഒരു പള്ളിനിയമമല്ലത്. റോമാസാമ്രാജ്യത്തിനുള്ളിൽ വളർന്ന പാശ്ചാത്യ/പൗരസ്ത്യസഭകൾക്ക് നിയമതലത്തിൽ പൊതുവായ പൈതൃകമാണുള്ളത്. പാശ്ചാത്യസഭയില്‍ എല്ലാ അധികാരങ്ങളും മെത്രാനില്‍ കേന്ദ്രീകൃതമായിരുന്നു. എന്നാൽ മാർതോമാ ക്രിസ്ത്യാനികളുടെ പൈതൃകം വ്യത്യസ്തമാണ്. ഇന്ത്യയിലെ ഓരോ പള്ളിയും സ്വതന്ത്ര ഭരണമേഖലയായിരുന്നു. ആധ്യാത്മിക ശുശ്രൂഷകരായ മെത്രാന്‍, പുരോഹിതര്‍ എന്നിവര്‍ക്ക് പള്ളിവസ്ത്തുക്കളുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ആ പൈതൃകത്തെ പുനഃസ്ഥാപിച്ച്‌ സഭാസ്വത്തുക്കളുടെ ഭരണം സർക്കാർ നിർമ്മിത നിയമത്തിലൂടെ സുതാര്യമാക്കണമെങ്കിൽ ട്രസ്റ്റ് ബിൽ പാസാക്കി നടപ്പിലാക്കേണ്ടിയിരിക്കുന്നു.

മുസ്ലിം, സിഖ്, ക്രിസ്ത്യൻ, ഹിന്ദു എന്നിങ്ങനെ നാല് മുഖ്യ മതവിഭാഗങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നു. എല്ലാ മതവിഭാഗങ്ങൾക്കും അവരുടേതായ സാമൂഹ്യസമ്പത്തുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മുസ്ലിം, സിഖ്, ഹിന്ദു മതസമൂഹങ്ങളുടെ പൊതുസമ്പത്ത് പുരോഹിതപിടിയിൽനിന്നും നിയമനിർമാണത്തിലൂടെ വിമുക്തമാക്കി. എന്നാൽ ഭാരതത്തിലെ ക്രൈസ്തവരുടെ പള്ളികൾ ഭരിക്കുന്നത് സംബന്ധിച്ച് നിയമങ്ങളൊന്നും അവർ നിർമിച്ചില്ല. അതിന് പ്രധാന കാരണം ക്രൈസ്തവരുടെ സമൂഹസമ്പത്ത് പുരോഹിതർ ഒരിക്കലും അടക്കിഭരിച്ചിരുന്നില്ല എന്നതാണ്. ഇന്ത്യയിലെ പള്ളികളുടെ ഭരണ ചരിത്രപശ്ചാത്തലമാണ് ബ്രിട്ടീഷുകാർപോലും നിയമനിർമ്മാണം ചെയ്തില്ല എന്നതിൻറെ പ്രധാന കാരണം.

ട്രസ്റ്റ് ബില്ലിനെ പഠനവിധേയമാക്കിയശേഷം   അതിൻറെ അടിസ്ഥാനഘടകങ്ങൾ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കട്ടെ. 'ട്രസ്റ്റ് ബിൽ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരതീയമായ പാരമ്പര്യവും വീക്ഷണവും സഭയുടെ ഭൗതിക ഭരണത്തില്‍ പുനര്‍നിവേശിപ്പിക്കുക എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൊന്ന് കുഴിച്ചുമൂടപ്പെട്ട പള്ളിയോഗ ഭരണ സമ്പ്രദായത്തിൻറെ ഉയർത്തെഴുനേൽപ്പാണത്. സഭാവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവം അർഹിക്കുന്ന ട്രസ്റ്റ് ബില്ലിൻറെ രൂപരേഖയുടെ അടിസ്ഥാന ഘടകങ്ങള്‍ വ്യാപകമായ ചര്‍ച്ചകൾക്ക് വിധേയമാക്കേണ്ടതാണ്. ഈ ബില്ലുവഴി കേരളത്തിലെ ക്രിസ്തവ സഭകളുടെ മതപരമായ ആസ്തികളുടെ ഭരണത്തിൽ പൂർവകാലത്തെപ്പോലെയും ബൈബിളധിഷ്‌ഠിതമായുമുള്ള  ശരിയായ ജനാധിപത്യ ചട്ടക്കൂട് പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇടവക/രൂപത/സംസ്ഥാന തലങ്ങളിലെ സാമ്പത്തികഭരണം തെരഞ്ഞെടുക്കപ്പെട്ട ഇടവക പ്രതിനിധികളുടെ ട്രസ്റ്റ് കമ്മറ്റികൾവഴി നിർവഹിക്കപ്പെടുന്നു.

1.       യേശുക്രിസ്‌തുവിനെ ദൈവവും രക്ഷകനിമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നു. 18 വയസ്സ് പൂര്‍ത്തിയായ എല്ലാ അംഗങ്ങളും വോട്ടവകാശത്തോടുകൂടി ഇടവക ട്രസ്റ്റ് അസംബ്‌ളി (സമാജം) രൂപീകരിക്കും. ഇടവക ട്രസ്റ്റ് അസംബ്‌ളി അംഗങ്ങളിൽനിന്നും ട്രസ്റ്റ് കമ്മിറ്റി യെയും ഇടവകയുടെ കണക്കു പരിശോധിക്കാൻ മൂന്ന് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.

2.       ഇടവക ട്രസ്റ്റ്, രൂപതാ/സംസ്ഥാനട്രസ്റ്റുകളിലേയ്ക്ക് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പിൻറെ വിശദാശംസങ്ങൾ ട്രസ്റ്റ് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. രൂപതാ/സംസ്ഥാന ട്രസ്റ്റുകൾ അവകളുടെ കണക്ക് പരിശോധിക്കാൻ മൂന്ന് അംഗങ്ങളെവീതം തെരഞ്ഞെടുക്കുന്നു.

3.       ഇടവക/രൂപത/സംസ്ഥാനതല ട്രസ്റ്റുകൾ മാനേജിംഗ് ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്നു. ന്യായമായ കാരണങ്ങൾക്ക് മാനേജിംഗ് ട്രസ്റ്റിയെയോ കണക്ക് പരിശോധകരെയോ നീക്കം ചെയ്യാനും പുതിയ മേൽ പറഞ്ഞവരെ തെരഞ്ഞെടുക്കാനും ഉള്ള അധികാരം ബന്ധപ്പെട്ട ട്രസ്റ്റ് സമാജങ്ങളിൽ നിക്ഷിപ്‌തമാണ്.

4.       അയോഗ്യരായവരെ ഉത്തരവാദിത്വപ്പെട്ട ചുമതലകളിൽനിന്നും ഒഴിവാക്കിയിരിക്കുന്നു.

5.       ട്രസ്റ്റിലെ എല്ലാ അംഗങ്ങൾക്കും സ്ഥാപനങ്ങൾ, സ്ഥാവരജംഗമസ്വത്തുക്കൾ, മാറ്റുസ്വത്തുക്കൾ തുടങ്ങിയവകളിൽമേൽ കൂട്ടായ ഉടമസ്ഥാവകാശംവും അധികാരവും ഉണ്ടായിരിക്കും.

6.       എല്ലാ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളും രജിസ്റ്റർ ചെയ്യണം.

7.       ത്രിതല ട്രസ്റ്റുകളുടെ ഭരണത്തിനും നടത്തിപ്പിനും ന്യായമായ ചിലവുകൾ ട്രസ്റ്റ് കമ്മിറ്റി നൽകേണ്ടതാണ്.

8.       കണക്കുപുസ്തകങ്ങൾ ട്രസ്റ്റ് കമ്മിറ്റികൾ സൂക്ഷിക്കുകയും കണക്കുകൾ പരിശോധിക്കേണ്ടതുമാണ്.

9.       ഇടവക ട്രസ്റ്റ് അസംബ്‌ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷൻ വികാരി, രൂപതാ ട്രസ്റ്റ് അസംബ്‌ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷൻ മെത്രാൻ, സംസ്ഥാന ട്രസ്റ്റ് അസംബ്‌ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷൻ സംസ്ഥാനതല ആത്മീയാചാര്യൻ ആയിരിക്കും. മേല്പറഞ്ഞയാൾ നിയോഗിക്കുന്ന ആൾക്കും അദ്ധ്യക്ഷനാകാവുന്നതാണ്.

10.   ത്രിതല ട്രസ്റ്റിൻറെ അനുദിനഭരണം ബന്ധപ്പെട്ട ട്രസ്റ്റ് കമ്മിറ്റികളിൽ നിക്ഷിപ്‌തമാണ്.

11.   ത്രിതല ട്രൂസ്റ്റുകളുടെ അവകാശങ്ങളും കടമകളും ട്രസ്റ്റ് ബില്ലിൽ വിവരിച്ചിട്ടുണ്ട്.

12.   വരുന്ന വർഷത്തെ ബഡ്‌ജറ്റും പൂർത്തിയായ വർഷത്തെ കണക്കു പരോശോധനാ റിപ്പോർട്ടും ചാർട്ടേഡ് അക്കൗണ്ടൻറിൻറെ സാക്ഷ്യപ്പെടുത്തലോടെ സമർപ്പിക്കേണ്ടതാണ്.

13.   ട്രസ്റ്റ് ബിൽ നിയമമാകുമ്പോൾ അതിലെ വ്യവസ്ഥകളിലേതെങ്കിലും ലംഘിക്കുന്നത് രാജ്യത്തെ സിവിൽ/ക്രിമിനൽ നിയമത്തിൻകീഴിൽ ശിക്ഷാർഹമാണ്.

ട്രസ്റ്റ് ബില്ലിൽറെ വ്യക്തതയ്ക്കായി ഏതാനും ചില വ്യവസ്ഥകള്‍കൂടി ഉള്‍ക്കൊള്ളിക്കേണ്ടിയിരിക്കുന്നു എന്നാണ് എൻറെ അഭിപ്രായം.  ട്രസ്റ്റ് അസംബ്ലിയിലെ അംഗമാകാനുള്ള യോഗ്യത, ഭരണസമിതിയിൽ സ്ത്രീകൾക്കുള്ള സംവരണം, ട്രസ്റ്റ് കമ്മിറ്റി അധ്യക്ഷനുള്ള വോട്ടവകാശം, വികാരി/മെത്രാൻ തുടങ്ങിയവരുടെ നിയമന മാനദണ്ഡം, മെത്രാന്മാരും സിനഡുകളും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രൈബ്യൂണുകൾ, ട്രൈബ്യൂണലിൻറെ രൂപഘടനയും അധികാരങ്ങളും, സർക്കാരിൻറെ ഇടപെടൽ തുടങ്ങി നിരവധി കാര്യങ്ങൾ ട്രസ്റ്റ് ബില്ലിൽ കൂട്ടിച്ചേർക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. സർക്കാരിൻറെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുന്ന കരടുബില്ലാണിത്. ഈ ബില്ലിനെ സംബന്ധിച്ച് വളരെയധികം പഠനങ്ങൾ നടക്കേണ്ടതായിട്ടുണ്ട്. സഭയോട് ആത്മാർത്ഥതയും കൂറുമുള്ള വിശ്വാസികളും സഭാ മേലധികാരികളും മുൻപോട്ടുവന്ന് ഈ ബില്ലിനെപ്പറ്റി പഠിച്ച്‌ വേണ്ട തിരുത്തലുകളോടെ അത് നിയമമായി കിട്ടാൻ സർക്കാരിൽ സമ്മർദം ചെലുത്തുകയും ചെയ്യേണ്ടതാണ്.

അപ്പോസ്തലന്മാർ സഭയുടെ ഭൗതികഭരണത്തിൽനിന്നും ഒഴിഞ്ഞുനിന്നു എന്ന് നമുക്കറിയാം. അതുപോലെ, സഭയിലെ ആധ്യാത്മികശുശ്രൂഷകരായ മെത്രാന്മാരും വൈദികരും സഭയുടെ ഭൗതക കാര്യനിർവഹണത്തിൽനിന്നും പൂർണമായും ഒഴിഞ്ഞുമാറി, വിശ്വാസിസമൂഹത്തിൻറെ ആധ്യാത്മികശുശ്രൂഷയിൽ മുഴുകാൻ നിർദിഷ്ട ട്രസ്റ്റ് ബിൽ സഹായകമാകുമെന്നതിൽ സംശയമില്ല.

"ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാൻ നിങ്ങൾക്കു സാധ്യമല്ല." (മത്താ: 6 -24)

EMalayalee: http://www.emalayalee.com/varthaFull.php?newsId=166906

No comments:

Post a Comment