Translate

Sunday, June 2, 2019

നീതിബോധമുള്ള ഭരണകൂടവും സഭയുമുണ്ടാകണം: ഫാ.അഗസ്റ്റിന്‍ വട്ടോലിയുടെ തീപ്പൊരി പ്രസംഗം

Saturday 01 Jun 2019 12.11 PM

സമൂഹം ഉണര്‍ന്നുവരുന്നതില്‍ സന്തോഷം, എന്നാല്‍ അടിമക്കൂട്ടങ്ങളല്ല വിശ്വാസികള്‍

ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും അത് തിരുത്താന്‍ ശ്രമിക്കുകയും മാത്രമാണ് ആദിത്യ ചെയ്തതെന്ന് ഫാ.ബെന്നി മാരാംപറമ്പില്‍ പറഞ്ഞു.
കൊച്ചി: 'ഈ പുതിയ കാലഘട്ടത്തിലെ വിശ്വാസികള്‍ അടിമക്കൂട്ടങ്ങളല്ല, തങ്ങള്‍ക്ക് വ്യക്തമായ തിരിച്ചറിവുകളുണ്ടെന്ന് വിശ്വാസി സമൂഹം പറയുകയാണ്. ഈ പറച്ചിലാണ് ഈ കത്തോലിക്കാ സഭയുടെ അസ്ഥിവാരം ഇളക്കാതിരിക്കുന്നതിന്റെ കാരണം.'-സഭയെ ഇളക്കിമറിക്കുന്ന പ്രസംഗവുമായി എറണാകുളം-അങ്കമാലി അതിരൂപത വൈദികനും സേവ് അവര്‍ സിസ്‌റ്റേഴ്‌സ് മുന്‍ കണ്‍വീനറുമായ ഫാ.അഗസ്റ്റിന്‍ വട്ടോലി. വ്യാജരേഖ ചമച്ചുവെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന ആദിത്യ ജാമ്യത്തിലിറങ്ങി ഇടവകയായ കോന്തുരുത്തി പള്ളിയില്‍ എത്തിയപ്പോള്‍ നല്‍കിയ സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം ഉണര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ട്. അതിന്റെ പ്രതിനിധിയാണ് ആദിത്യ. അതുകൊണ്ടാണ് കോന്തുരുത്തി ഇടവക അവനെ അവനെ കൈവിടാതിരിക്കുന്നത്. അവന്റെ നാളും നാള്‍വഴികളും നിങ്ങള്‍ക്കറിയാം എന്നു തുടങ്ങുന്ന പ്രസംഗം, ഭരണകൂടവും സഭയും നീതി നിഷേധം നടത്തുമ്പോള്‍ വിശ്വാസികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പും നല്‍കാന്‍ അദ്ദേഹം മറന്നില്ല.
ഇവിടെ വിശ്വാസസമൂഹം സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാലാണ് കത്തോലിക്കാ സഭയുടെ അസ്ഥിവാരമിളകാതിരിക്കുന്നതെന്ന് പറഞ്ഞ വൈദികന്‍, യൂറോപ്പില്‍ സഭ തകര്‍ന്നുകഴിഞ്ഞു. പള്ളികളും മറ്റും ബാറുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമായി ഇവിടെ മാറാതിരിക്കണമെങ്കില്‍ ജാഗ്രരൂകമായി നില്‍ക്കുന്ന വിശ്വാസ സമൂഹം വേണം. അതില്ലാ എന്നുണ്ടെങ്കില്‍ ഇവിടെയും അതല്ല, അതിനപ്പുറവും നടക്കും.
നിങ്ങളുടെ കൈകളിലാണ് കേരള കത്തോലിക്കാ സഭയുടെ ഭാവിയിരിക്കുന്നത്. നിശബ്ദത വെടിയണം. ലോകം നശിക്കുന്ന ഒരുപാട് പേര്‍ ചെയ്യുന്ന വലിയ തിന്മകളുടെ കനംകൊണ്ടല്ല. കുറച്ചുപേര്‍ ചെയ്യുന്ന വലിയ തിന്മയും മഹാ ഭൂരിപക്ഷം പുലര്‍ത്തുന്ന നിസംഗത കൊണ്ടാണ്. ഇന്ന് ഈ സഭയില്‍, ഈ സമൂഹത്തില്‍, ഈ ജനാധിപത്യക്രമത്തില്‍ ഇന്ന് തിന്മ കൊടികുത്തി വാഴുന്നുണ്ടെങ്കില്‍, ഈ ജനാധിപത്യ ക്രമത്തെ ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഭൂരിപക്ഷം പുലര്‍ത്തുന്ന നിശബ്ദതയാണ്. ഈ നിശബ്ദതയും നിസ്സംഗതയുമാണ് അവസാനിപ്പിക്കേണ്ടത്. അങ്ങനെ വന്നാല്‍ ഇവിടെ നീതിബോധമുള്ള ഒരു ഭരണകൂടമുണ്ടാവുകയും നീതിബോധത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഒരു സഭാനേതൃത്വം വരികയും ചെയ്യും- ഫാ.അഗസ്റ്റിന്‍ വട്ടോലി പറഞ്ഞു.

ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും അത് തിരുത്താന്‍ ശ്രമിക്കുകയും മാത്രമാണ് ആദിത്യ ചെയ്തതെന്ന് ഫാ.ബെന്നി മാരാംപറമ്പില്‍ പറഞ്ഞു. പക്ഷേ അതിന്റെ പേരില്‍ നിരപരാധിയെ 72 മണിക്കൂറോളം അനധികൃതമായി തടവില്‍ വച്ച് പീഡിപ്പിച്ച പോലീസ് അധികാരികളും അവരെ അതിന് നിര്‍ബന്ധിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്ന ചില അവസ്ഥകളും നാട്ടിലുണ്ടായിട്ടുണ്ട്. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആദിത്യയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതുമുതല്‍ പുറത്തിറക്കുന്നതുവരെ ഉണ്ണാതെ ഉറങ്ങാതെ പ്രവര്‍ത്തിച്ച ചെറുപ്പക്കാര്‍ ഈ സമൂഹത്തിലെ നേരും നെറിവുമുള്ള മനസാക്ഷിയുള്ള സമൂഹത്തിന്റെ പ്രതീകമാണ്. അവരുടെ നീതിബോധം കെട്ടുപോയിട്ടില്ല. അതിനിയും ആളിക്കത്തണമെന്നും ഫാ.ബെന്നി പറഞ്ഞു.

No comments:

Post a Comment