Translate

Sunday, June 30, 2019

*വത്തിക്കാൻ നിർദ്ദേശത്തിന്റെ മറവിൽ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നവർ*

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട്, June 24 ന് നുൺഷ്യോയിൽ നിന്നും June 26 ന് ഓറിയന്റൽ കോൺഗ്രിയേഷൻ പ്രീഫെക്ടിൽ നിന്നും ആലഞ്ചേരി പിതാവിന് ലഭിച്ച രണ്ട് എഴുത്തുകൾ ആണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ഈ എഴുത്തുകളിലെ നിർദ്ദേശങ്ങൾ വായിച്ചാൽ മനസ്സിലാകുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
1. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളെ തുടർന്ന് താൽക്കാലികമായി നിയോഗിക്കപ്പെട്ട അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ.ജേക്കബ് മനത്തോടത്ത് പിതാവ് സമർപ്പിച്ച റിപ്പോർട്ടും നിർദ്ദേശങ്ങളും ഓറിയന്റൽ കോൺഗ്രിയേഷൻ പഠന വിധേയമാക്കി. തുടർന്ന്, ഉത്തരവാദിത്വം പൂർത്തിയാക്കിയ പിതാവിനെ ആ ചുമതലയിൽ നിന്ന് ഒഴിവാക്കി.
ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരാണ് കുറ്റവാളി എന്നോ, ആരാണ് നിരപരാധിയെന്നോ റോം അറിയിച്ചിട്ടില്ല. എറണാകുളം- അങ്കമാലി അതിരൂപതയുടെ സ്ഥിരമായ തുടർഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെടുക ആഗസ്റ്റ് മാസത്തിൽ നടക്കുന്ന സിനഡിലാണ്. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, അതിനുള്ള നിർദ്ദേശങ്ങൾ റോമിൽ നിന്ന് സിനഡിന് നൽകപ്പെടും.
വസ്തുത ഇതായിരിക്കേ, മനത്തോടത്ത് പിതാവ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലഞ്ചേരി പിതാവ് കുറ്റവിമുക്തനായി എന്ന പ്രചാരണം തെറ്റാണ്. അപ്പസ്തോലിക് അഡ്മിനിട്രേറ്റർ വന്നപ്പോൾ സസ്പെന്റ് ചെയ്യപ്പെട്ട എറണാകുളം - അങ്കമാലി അതിരൂപതാ ഭരണാധികാരം, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഇല്ലാതായപ്പോൾ സ്വാഭാവികമായും ആലഞ്ചേരി പിതാവിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.
2. രൂപതാ ഭരണാധികാരിയായ മെത്രാനെ ഭരണ നിർവ്വഹണത്തിൽ സഹായിക്കേണ്ടവരാണ് സഹായമെത്രാന്മാർ.
ആലഞ്ചേരി പിതാവിൽ നിന്ന് മനത്തോടത്ത് പിതാവിലേക്ക് രൂപതാ ഭരണം കൈമാറിയപ്പോളും സഹായമെത്രാന്മാരുടെ ഉത്തരവാദിത്വം താത്കാലികമായി സസ്പെന്റ് ചെയ്യപ്പെടുകയും, പിന്നീട് മനത്തോടത്ത് പിതാവ് അവ അവരെ തന്നെ ഏൽപ്പിക്കുകയുമാണ് ഉണ്ടായത്. സമാനമായ രീതിയിൽ, മനത്തോടത്ത് പിതാവ് ഉത്തരവാദിത്വം മാറിയപ്പോൾ അദ്ദേഹത്തിന്റെ സഹായമെത്രാന്മാരായ രണ്ടു പേരുടെയും ഉത്തരവാദിത്വങ്ങൾ സസ്പെന്റ് ചെയ്യപ്പെട്ടു. അവർക്കുള്ള പുതിയ ഉത്തരവാദിത്വങ്ങൾ, ആഗസ്റ്റിലെ സിനഡ് തീരുമാനത്തെ തുടർന്നാണ് നൽകപ്പെടുക. അതു വരെ അവർക്ക് ഉചിതമായ അജപാലന ഉത്തരവാദിത്വങ്ങളും മറ്റ് ചുമതലകളും ആവശ്യമെങ്കിൽ മേജർ ആർച്ച് ബിഷപ്പിന് ഏൽപ്പിച്ച് കൊടുക്കാവുന്നതാണ്. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കുന്നതു വരെ എവിടെയാണ് താമസിക്കേണ്ടത് എന്ന് ആലഞ്ചേരി പിതാവുമായി ആലോചിച്ച് അവർക്ക് തീരുമാനിക്കാം എന്നും നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുണ്ട്.
പക്ഷെ, ഈ നിർദ്ദേശത്തിന്റെ മറവിൽ, "നിങ്ങൾ ഇനി അരമനയിൽ താമസിക്കരുത്, നാളെ തന്നെ ഇവിടെ നിന്ന് പൊയ്ക്കൊള്ളണം" എന്ന് കൽപിച്ച് അവരെ പടിയിറക്കി വിടുകയായിരുന്നു ഉണ്ടായത്.
3. മനത്തോടത്ത് പിതാവ് മാറിയതോടെ രൂപതാ ഭരണം, ആലഞ്ചേരി പിതാവിലേക്ക് തിരികെ എത്തിയെങ്കിലും അത് നിർവ്വഹിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങൾ റോം ഏർപ്പെടുത്തിയിട്ടുണ്ട്.
a) ആലഞ്ചേരി പിതാവിൽ നിന്ന് മനത്തോടത്ത് പിതാവിലേക്ക് ഭരണ ചുമതല എത്തിയപ്പോൾ കൂരിയായിലെ ഓഫീസ് ബെയറേഴ്സിനെ നിലനിർത്താനോ മാറ്റാനോ ഉള്ള അവകാശം അദ്ദേഹത്തിന് നൽകിയിരുന്നു. ഇപ്പോൾ മനത്തോടത്ത് പിതാവിൽ നിന്ന് ആലഞ്ചേരി പിതാവിലേക്ക് വീണ്ടും ഭരണ ചുമതല എത്തുമ്പോഴും ഓഫീസ് ബെയറേഴ്സിനെ നിലനിർത്താനോ മാറ്റാനോ ഉള്ള അവകാശം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ഈ അവകാശം പെർമനന്റ് സിനഡുമായുള്ള കൺസൽട്ടേഷനോടു കൂടെ മാത്രമേ നിർവ്വഹിക്കാവൂ എന്ന് റോം നിബന്ധന വെച്ചിട്ടുണ്ട്. അതോടൊപ്പം, ആഗസ്റ്റിലെ സിനഡിൽ രൂപതയുടെ ഭരണസംവിധാനം കൃത്യമായി നിശ്ചയിക്കപ്പെടുന്നതുവരെ കാത്തിരിക്കുന്നതായിരിക്കും ഉചിതം എന്നും നിർദ്ദേശമുണ്ട്.
എന്നാൽ, പിതാവിനെ അന്ധമായി പിന്തുണയ്ക്കുന്നവര താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പെർമനന്റ് സിനഡ് ഇതൊക്കെ അറിയുന്നുണ്ടോ ആവോ?
b) രൂപതയുടെ സാമ്പത്തിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ കർശനമായ നിബന്ധനകൾ റോം വച്ചിട്ടുണ്ട്. സാമ്പത്തികമായ എല്ലാ കാര്യങ്ങളും പെർമെനന്റ് സിനഡിന്റെ അറിവോടും സഹായത്തോടും കൂടെ മാത്രമേ നിർവ്വഹിക്കാവൂ. രൂപതയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. പക്ഷെ എല്ലാ സാമ്പത്തിക നടപടികളും, രാഷ്ട്ര നിയമങ്ങൾ പാലിച്ച് കൊണ്ട് ആയിരിക്കണം.
സാമ്പത്തിക കാര്യങ്ങളിൽ വിശ്വസ്തത കാണിച്ചില്ല എന്നും രൂപതക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നും രാഷട്ര നിയമങ്ങൾക്ക് വിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്നും ആലഞ്ചേരി പിതാവിനെതിരെ എറണാകുളം രൂപത ഉന്നയിച്ച പ്രധാന പരാതികളായിരുന്നു. ഈ മൂന്നു കാര്യങ്ങളും റോമും ശരിവയ്ക്കുന്നുവോ?
റോമിൽ നിന്നുള്ള നിർദ്ദേശങ്ങൾ തെറ്റായി വ്യാഖ്യാനിച്ച്, അവയുടെ ചൈതന്യത്തിന് വിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.
a ) June 27 ന് മൂന്നരയോടെ മാത്രമേ ഈ കാര്യങ്ങൾ വെളിപ്പെടുത്തുകയും എക്സിക്യൂട്ട് ചെയ്യുകയും ചെയ്യാവൂ എന്ന് കൃത്യമായ നിർദ്ദേശം ഉണ്ടായിരിക്കേ,
June 26 ന് രാത്രിയിൽ അരമനയിലെത്തി
സ്ഥാനമേറ്റതെന്തിന്?
June 27 ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ ഈ വിവരങ്ങൾ പ്രചരിപ്പിച്ചതെന്തിന്?
b) സഹായ മെത്രാന്മാർ അരമനയിൽ താമസിക്കരുതെന്ന് നിർദ്ദേശമില്ലാതിരിക്കെ, അവരെ അരമനയിൽ നിന്ന് നിർബന്ധപൂർവ്വം ഇറക്കിവിട്ടതെന്തിന്?
c) അന്ധമായി പിൻതുണച്ചവരെ കൂരിയായിൽ നിയമിക്കുകയും,
സത്യസന്ധമായി കാര്യങ്ങൾ നടക്കണമെന്ന് നിലപാട് എടുത്തവരെ പ്രതികാരബുദ്ധിയോടെ ശിക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?
d) "സ്നേഹത്തിന്റെ ഭാഷയിൽ ഇനി എല്ലാവരോടും സംസാരിക്കണം, സ്നേഹത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കണം" എന്നൊക്കെ ക്യാമറയ്ക്ക് മുന്നിൽ നല്ലിടയനായി ഭംഗിയായി അഭിനയിച്ചിട്ട്, തന്റെ ആളുകളെ വച്ച് ഒരു പാർട്ടി ഓഫീസ് പിടിച്ചടക്കുന്നത് പോലെ അരമന പിടിച്ചടക്കി പ്രതികാരബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുന്നതെന്തുകൊണ്ട്?
e) രൂപതക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ഉള്ള നിർദ്ദേശത്തിന്റെ മറവിൽ, ഭൂമാഫിയയുടെ താൽപര്യ സംരക്ഷണാർത്ഥം കോട്ടപ്പടി ഭൂമി വിൽക്കാൻ ശ്രമിക്കുന്നത് എന്തിന്?
ആഗസ്റ്റിലെ സിനഡിൽ റോമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ ഉണ്ടാവേണ്ടത്. പക്ഷെ, സത്യത്തോടൊപ്പമല്ല, സഭാദ്ധ്യക്ഷനൊപ്പമാണ് സിനഡ് ഇതുവരെ നിന്നിട്ടുള്ളത്. ആലഞ്ചേരി പിതാവിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഒരു തീരുമാനവുമെടുക്കാൻ പെർമനന്റ് സിനഡോ ,സീറോ മലബാർ സിനഡോ ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ, ഒരു വ്യക്തി സഭയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാനുള്ള വത്തിക്കാന്റെ വൈമനസ്യം ഉപയോഗപ്പെടുത്തി, റോമിന്റെ നിർദ്ദേശങ്ങളും അട്ടിമറിക്കപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ഒന്നുറപ്പ്: വത്തിക്കാൻ നിർദ്ദേശത്തിന്റെ മറവിൽ സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനും നീതിയെ അടിച്ചമർത്താനും ശ്രമിച്ചാൽ, സത്യത്തെയും ക്രിസ്തുവിനെയും സ്നേഹിക്കുന്നവർ പ്രതികരിക്കാതിരിക്കില്ല.
വാട്സ് ആപ്പ് മെസേജ്

No comments:

Post a Comment