Translate

Friday, April 24, 2015

ശ്രീ ജോസഫ് പുലിക്കുന്നേലും ചിന്തകളും ഭാരതവല്ക്കരണവും

By ജോസഫ് പടന്നമാക്കൽ


ഭാരതീയ ക്രിസ്ത്യൻ സഭകളെ വൈദേശിക സംസ്ക്കാരത്തിൽ നിന്നും മോചിപ്പിക്കണമെന്നുളള  മുറവിളിയുമായി ആർ.എസ് എസ്. പോലുള്ള സംഘടനകൾ സമീപകാല രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്നതു കാണാം. കർദ്ദിനാൾ  ജോസഫ് പാറേക്കാട്ടിലിനു  സഭയെ ഭാരതീവൽക്കരിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. സഭയുടെ കോണ്സ്റ്റാന്റിനാചാരങ്ങളെ  മതം മാറിയ  ഒരു പുതു ക്രിസ്ത്യാനിയ്ക്കും  സ്വീകരിക്കേണ്ടി വരുന്നു. അക്രൈസ്തവനായ  ഒരാൾ മതം സ്വീകരിക്കുമ്പോൾ മതം മാറ്റത്തോടൊപ്പം   മനസാക്ഷിക്കെതിരെ അന്നുവരെ പുലർത്തിയിരുന്ന സംസ്ക്കാര പാരമ്പര്യങ്ങളെ ത്യജിക്കേണ്ടതായും വരുന്നു. ഭാരതീയ വിചാര തത്ത്വങ്ങൾക്കതീതമായ മറ്റൊരു  സംസ്ക്കാരത്തെ മതം മാറുന്നയാൾ  സ്വീകരിക്കാൻ  നിർബന്ധിതവുമാവുന്നു. വിദേശചിന്തകൾ, ഭാഷ, പുത്തനായ മതാനുഷ്ടാനങ്ങൾ മുതലാവകൾ മതം മാറുന്നവന് അന്യമായിരിക്കും. ഭാരതീയനായി  ജീവിക്കണമെന്ന ഒരുവന്റെ മൗലികാവകാശത്തെയാണ്   മതം മാറ്റം വാദികൾ ചോദ്യം ചെയ്യുന്നത്. സഭയെ വിമർശിക്കാൻ പാടില്ലായെന്ന സഭയുടെ അറിവില്ലായ്മയെ ഇന്ന് ബൌദ്ധിക തലങ്ങളിലുള്ളവർ പുച്ഛിച്ച്  തള്ളുകയേയുള്ളൂ.

ശ്രീ ജോസഫ് പുലിക്കുന്നേൽ കേരള നവീകരണ ചരിത്രത്തിൽ ആധുനിക കേരളം കണ്ടതിൽ വെച്ച്  ഉജ്ജ്വലനായൊരു  വ്യക്തി പ്രഭാവമാണ്. അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 1958-1967 കാലഘട്ടങ്ങളിൽ കോഴിക്കോടുള്ള ദേവഗിരി  സെന്റ് ജോസഫ്സ് കോളെജിന്റെ അദ്ധ്യാപകനായിരുന്നു. മുണ്ടശേരിയേയും   എം.പി. പോളിനെയുംപ്പോലെ  കോളേജു മാനേജുമെന്റിന്റെ പീഡനങ്ങളിൽ മനം നൊന്ത് അദ്ദേഹത്തിനും ജോലിയിൽനിന്നു പിരിയേണ്ടി വന്നു.  1975-ൽ സഭാ നവീകരണം ലാക്കാക്കി ഓശാനയെന്ന മാസിക ആരഭിച്ചു. ഒരോ  ഓശാന മാസികയും നവീകരണ മേഖലകളിലുള്ള വിവിധങ്ങളായ വിഷയങ്ങൾ സംബന്ധിച്ച ഈടുറ്റ ലേഖനങ്ങൾകൊണ്ട്  നിറഞ്ഞതാണ്.  ഭാരതീയ ക്രൈസ്ത ചൈതന്യം എന്താണെന്ന് വ്യക്തമായി പഠിപ്പിക്കുന്ന ലേഖനങ്ങൾ  ഈ മാസികയ്ക്ക് മാറ്റു കൂട്ടുന്നു.  ശ്രീ പുലിക്കുന്നേൽ നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ അദ്ദേഹം നല്ലൊരു വാഗ്മികൂടിയാണ്.

നവീകരണാശയങ്ങളുമായി പ്രവർത്തന  ശൈലിയുള്ള 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്'  എന്ന സ്ഥാപനം ശ്രീ പുലിക്കുന്നേൽ  സ്ഥാപിച്ചതാണ്.   ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം ബൈബിളധിഷ്ടിതമായ ഒരു സംവിധാനം നടപ്പാക്കുകയെന്നതാണ്. അധികാരം മുഴുവൻ സ്വന്തം കൈകളിൽ ഒതുക്കി അധികാരത്തെ വികേന്ദ്രീകരണം നടത്താൻ തയ്യാറാകാതെ സഭയുടെ തലപ്പത്തിരിക്കുന്ന മെത്രാൻ ലോകത്തിന് ഇൻസ്റ്റിറ്റ്യൂട്ട്   ഒരു വെല്ലുവിളി തന്നെയാണ്.ശ്രീ പുലിക്കുന്നേൽ പറയുന്നു ,  "അല്മായർക്ക് യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതെ പരിപൂർണ്ണമായും പൌരാഹിത്യ മേല്ക്കോയ്മയും ഏകാധിപത്യവുമാണ് സഭയിലുള്ളത്. ആദ്ധ്യാത്മികതയിൽ ഭാരത ക്രിസ്ത്യാനികളെ സംബന്ധിച്ച്  പൌരാണികമായ ഒരു പാരമ്പര്യം  ഉണ്ട്. കൃസ്തുമതത്തിന്റെ ആരംഭം മുതൽ സഭയ്ക്ക് ദൈവിക വീക്ഷണങ്ങളോടെയുള്ള  ചട്ടങ്ങളുണ്ടായിരുന്നു. സഭയിലുള്ള അക്രൈവസ്തവമായ വസ്തുതകളെ  വെളിച്ചത്തു കൊണ്ടുവരുകയെന്നത് സ്ഥാപനത്തിന്റെ  പരമമായ ലക്ഷ്യമാണ്."

കൃസ്തുവിന്റെ ആശയങ്ങളെ  വക്രീകരിച്ച് ക്രിസ്തുവിനെതിരെയാണ് സഭ പ്രവർത്തിക്കുന്നത്. ഒരിക്കൽ ബൈബിളും ദൈവശാസ്ത്രവും പുരോഹിതർക്കു മാത്രമുള്ളതായിരുന്നു.  ഹൈന്ദവ തത്ത്വങ്ങളിൽ ബ്രാഹ്മണീസം ഒരു പ്രധാന ഘടകമായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ബ്രാഹ്മണീസം അവസാനിച്ചു. മനുവിന്റെ കൃതികൾ പഴഞ്ചൻ ഗുഹകളിൽ സ്ഥാനം പിടിച്ചു. എങ്കിലും ക്രിസ്ത്യൻ സമൂഹങ്ങളിൽ അതേ ബ്രാഹ്മണീസ ചിന്താഗതികൾ പിന്തുടരുന്നതായി കാണാം. 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്  ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്' (IIOC) എന്നസ്ഥാപനം തുടങ്ങിയ കാലത്ത് ശ്രീ പുലിക്കുന്നേലിനെ ഒറ്റപ്പെടുത്താൻ പുരോഹിതർ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ ബൌദ്ധിക തലങ്ങളിലുള്ളവർ  അദ്ദേഹത്തിന് എന്നും പിന്തുണ നല്കിയിരുന്നു. എപ്പിസ്ക്കോപ്പൽ സഭകളിലെ ചിന്തകരായവരും  ഈ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട്   പൌരാഹിത്യ മേധാവിത്വത്തെ എതിർത്തുകൊണ്ട് തുറന്ന യുദ്ധത്തിനായി രംഗത്തിറങ്ങുകയും ചെയ്തു.

ക്രിസ്തുവിനെ അറിയുകയും ക്രിസ്തു മാർഗത്തിലെ സത്യം കണ്ടെത്തുകയും   ചൈതന്യം ഉള്ക്കൊള്ളുകയും ചെയ്യുകയെന്ന  ദൌത്യമാണ് ഈ സ്ഥാപനം വിഭാവന ചെയ്തിരിക്കുന്നത്.  അതിനായി ക്രിസ്ത്യാനികൾ ഇന്നുള്ള അവസ്തയിൽനിന്നും ബൌദ്ധിക തലങ്ങളിൽ ഉയരേണ്ടതായുമുണ്ട്. ശ്രീ പുലിക്കുന്നേലിന്റെ വീക്ഷണത്തിൽ സഭയെന്നാൽ പുരോഹിതരും ബിഷപ്പുമാരും മാത്രമല്ല അത് അല്മായരാൽ നിർമ്മിതമാണ്. കാര്യ പ്രസക്തമായ സഭയുടെ ചർച്ചകളിൽ പങ്കെടുക്കേണ്ടത് സഭാ മക്കളാണ്. അദ്ദേഹം മറ്റു മത വിഭാഗങ്ങളോടും ഹിന്ദുക്കളോടും പറയാറുണ്ട്, "ദേശീയ തലത്തിൽ സർവ്വ മതങ്ങളും സമ്മേളിക്കുന്ന സമയം ബിഷപ്പുമാരെയും പുരോഹിതരെയും മാത്രം സംബന്ധിപ്പിക്കാതെ തെരഞ്ഞെടുക്കുന്ന സഭാ മക്കളെ ചർച്ചകളിൽ പങ്കു കൊള്ളിപ്പിക്കണം;  സഭയിലെ  99.1 ശതമാനവും അംഗങ്ങളുടെ  അഭിപ്രായങ്ങൾ ഗൗനിക്കാതെ പുരോഹിത ബിഷപ്പുമാരുടെ മാത്രമുള്ള തീരുമാനം എങ്ങനെ സഭയുടെ മാനദണ്ഡമായി  കണക്കാക്കാൻ   സാധിക്കുന്നു. കഴിയുമെങ്കിൽ പുരോഹിതരെയും ബിഷപ്പുമാരെയും വിളിക്കാതെ ഒരു ചർച്ചയിൽ പങ്കു കൊള്ളാൻ അല്മായരെ മാത്രം വിളിക്കുന്നതായിരിക്കും നന്ന്. "   പുരോഹിതർ മാത്രം ഉൾക്കൊള്ളുന്ന   ഔദ്യോഗിക തീരുമാനങ്ങൾ ഏകാധിപത്യവും സഭാ മക്കളുടെ വികാരങ്ങളെ മാനിക്കാത്തതുമാണ്. പ്രകൃതിരമണീയമായ ഭരണങ്ങാനമടുത്ത്  പത്തേക്കർ വിസ്തൃതമായ പുരയിടത്തിൽ നിലകൊള്ളുന്ന ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തോടനുബന്ധിച്ച് പതിനായിരക്കണക്കിന് പുസ്തകങ്ങൾ  സമാഹരിച്ച ഒരു ലൈബ്രറിയും  പ്രകൃതി ചീകത്സാ സൌകര്യങ്ങളുമുണ്ട്.

ശ്രീ  ജോസഫ്  പുലിക്കുന്നേൽ   'സഭയും ഭാരതവൽക്കരണവും' എന്ന  വിഷയത്തെപ്പറ്റി  ഉദ്ധരിച്ച പ്രസക്ത ഭാഗങ്ങളാണ്‌  താഴെ ചുരുക്കി പറഞ്ഞിരിക്കുന്നത്. ''ഹൈന്ദവ കേരളം' വെബ്സൈറ്റിൽ  ശ്രീ പ്രതീപ്  കൃഷ്ണൻ  വിശദമായ ഒരു ലേഖനം ഇംഗ്ലീഷിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ക്രിസ്തുമത സംസ്ക്കാരം ക്രിസ്തുമതത്തോളം പഴക്കമുണ്ട്. യൂറോപ്പിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുമ്പ് ഭാരത മണ്ണിൽ ക്രിസ്തുമതം വേരൂന്നിയിരുന്നു. ഭാരതത്തിന്റെ  സംസ്ക്കാരത്തിനൊപ്പിച്ചു തന്നെ ക്രിസ്തുമത സംസ്ക്കാരവും അലിഞ്ഞു  ചേർന്നിരുന്നു. മത പരിവർത്തന കോളനികൾക്ക് തുടക്കമിട്ടത് പോർട്ടുഗീസ്കാരായിരുന്നു. 1655-ലെ  ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശു സത്യത്തിലൂടെ നാട്ടു ക്രിസ്ത്യാനികളായവർ പോർട്ടുഗീസുകാരുടെ കീഴിൽ മതാചാരം നടത്തുകയില്ലെന്നു പ്രതിജ്ഞ ചെയ്തു. ഒരു പക്ഷെ കൂനൻ കുരിശു സത്യം പാശ്ചാത്യർക്കെതിരെയുള്ള ആദ്യത്തെ രക്ത രഹിത വിപ്ലവമായിരിക്കാം. ദേശീയ ക്രിസ്ത്യൻ സംസ്ക്കാരത്തെ തുടച്ചു മാറ്റാൻ പോർട്ടുഗീസുകാർ ശ്രമിച്ചപ്പോഴായിരുന്നു അതിനെതിരായി ദേശീയ ക്രിസ്ത്യാനികൾ ശബ്ദമുയർത്തിയത്. ക്രിസ്ത്യാനികളുടെ പോർട്ടുഗീസുകാർക്കെതിരെയുള്ള സമര പ്രഖ്യാപനം  പോർട്ടുഗീസുകാർ  കേരളം വിടാൻ കാരണമായി.

ദേശീയ ക്രിസ്ത്യാനികളുടെയിടയിൽ പ്രാബല്യത്തിലിരുന്നത് 'തോമസ് നിയമങ്ങളായിരുന്നു. തോമസ് നിയമങ്ങളനുസരിച്ച് സഭ സ്വതന്ത്രമായിരുന്നു.  സഭയുടെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിച്ചിരുന്നത് അതാതു പള്ളികളുടെ ഇടവക ജനങ്ങളായിരുന്നു. പുരോഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടാനായി  മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ.  സഭയുടെയോ പള്ളികളുടെയോ ഭൌതിക കാര്യങ്ങളിലിടപെടാൻ യാതൊരു അവകാശങ്ങളും പുരോഹിതർക്കുണ്ടായിരുന്നില്ല.

പോർട്ടുഗീസുകാർ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ള ഏകാധിപത്യം ഇവിടെ നടപ്പാക്കാൻ ശ്രമിച്ചു. കേരള നസ്രാണികൾ അതിനെ എതിർത്തിരുന്നു. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് സഭയുടെ ഭൌതിക കാര്യങ്ങളിൽ ബിഷപ്പുമാർക്ക് യാതൊരു അവകാശങ്ങളുമുണ്ടായിരുന്നില്ല.   ഇന്നുള്ള ബിഷപ്പുമാർ ആദ്ധ്യാത്മികവും ഭൗതികവുമായ അധികാരങ്ങൾ ഒന്നുപോലെ കൈവശപ്പെടുത്തിയിരിക്കുന്നു.   ദേശീയപരമായ ഏതാശയങ്ങൾക്കും ബിഷപ്പുമാർ എതിരാണ്. കാരണം  മാർപ്പാപ്പാ അനുവദിച്ച  ഏകാധിപത്യാധികാരം നഷ്ടപ്പെടുമെന്നു   അവർക്കറിയാം. മാർപ്പാപ്പയുടെ അദ്ധ്യാത്മിക അധികാരത്തെ ആരും ചോദ്യം ചെയ്യുന്നില്ല. 'ഇന്ത്യയിലെ സഭാ സ്വത്തുക്കളിൽമേൽ മാർപ്പായ്ക്ക് യാതൊരു നിയന്ത്രണവും പാടില്ലായെന്നേ'  വാദഗതികളിലുള്ളൂ. തെരഞ്ഞെടുക്കുന്ന സഭയുടെ ജനം പള്ളികളുടെ സ്വത്തു കൈകാര്യം ചെയ്യണം.

"മാധ്യമങ്ങൾ, പുരോഹിതരെ  സഭയുടെ നേതാക്കന്മാരായി വാർത്തെടുക്കുന്നു.  'പൊതു ജനങ്ങളുടെ പരേഡിലും അലങ്കരിച്ച രഥങ്ങളിലും പുരോഹിതർക്ക് സഭയുടെ നേതൃത്വം ചമഞ്ഞു നടക്കണം. വാസ്തവത്തിൽ അവർ ക്രിസ്ത്യൻ സഭകളുടെ നേതാക്കന്മാരല്ല. സഭാ പരമായ ആദ്ധ്യാത്മികാചാരങ്ങളിലെ  വെറും കൂട്ടാളികൾ മാത്രമാണ്. ഒരു നേതാവിനെ സമൂഹം തെരഞ്ഞെടുക്കന്നവനായിരിക്കണം. ഏകാധിപതികളുടെ ഒരു നേതൃത്വമാണ് സഭയ്ക്കുള്ളത്.   ബിഷപ്പുമാരെയും പുരോഹിതരെയും വിശ്വാസികൾ തിരഞ്ഞെടുത്തവരല്ല. അവർക്ക് സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നേതൃത്വം ചമഞ്ഞ് ഇടപെടുവാനും അവകാശമില്ല. ആത്മീയ നേതാവായ മാർപ്പാപ്പാ റോമിൽ നിന്ന് ബിഷപ്പുമാരെ നിയമിക്കുന്നു. അങ്ങനെയുള്ളവർ സമൂഹത്തിന്റെ നേതാക്കന്മാരാകുന്നത് എങ്ങനെ?

കത്തോലിക്കാ സഭയുടെ ആന്തരിക ഘടനകളെക്കുറിച്ചോ ഭരണ സംവിധാനങ്ങളെക്കുറിച്ചോ  സാമ്പത്തിക ക്രയവിക്രങ്ങളെക്കുറിച്ചോ   പൊതുജനങ്ങൾക്കും   സർക്കാരുകൾക്കുപോലും  യാതൊരു ഗ്രാഹ്യവുമില്ല. പീറ്ററിന്റെ  പിൻഗാമിയായ മാർപ്പാപ്പാ കത്തോലിക്കാ സഭയുടെ ഏറ്റവും ഉന്നതനായ ആദ്ധ്യാത്മിക നേതാവാണ്. ക്രിസ്തുവിന് ഭൗതികമായ സ്വത്തുക്കൾ യാതോന്നുമില്ലായിരുന്നു. അവൻ   ഭൂമിയിലാരുടേയും നേതാവല്ലായിരുന്നു.  രാജകിരീടങ്ങളും ചെങ്കോലും അവന്റെ അടയാളങ്ങളായിരുന്നില്ല. അവനു മുമ്പിൽ നടക്കാൻ പരവതാനികൾ വിരിച്ചിരുന്നില്ല. എന്റെ രാജ്യം ഇഹത്തിലല്ലെന്നു അവിടുന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലാം നൂറ്റാണ്ടു മുതൽ സഭ രാജകീയമായി  റോമ്മാ സാമ്രാജ്യത്തിന്റെ ഭാഗവുമായി തീർന്നു. ആത്മീയതയെക്കാളുപരി   സഭയുടെ പ്രവർത്തനങ്ങൾ ഭൌതിക മണ്ഡലങ്ങളിലേയ്ക്ക് തിരിഞ്ഞു.  യൂറോപ്പിന്റെ ഭരണാധികാരികളായി പുരോഹിതനേതൃത്വം  രാജ്യ കാര്യങ്ങളിലും ഇടപെടാൻ തുടങ്ങി.

ദൈവമക്കളുടെ സേവകനെന്ന നിലയിലാണ് ഔദ്യോഗികമായി മാർപ്പാപ്പയുടെ സ്ഥാനമാനങ്ങളെപ്പറ്റി പഠിപ്പിക്കുന്നത്. പടിഞ്ഞാറ് പേപ്പസ്സി  ഒരു രാജ്യമായി ഉയർന്നു.   പോപ്പ് ആ രാജ്യത്തിലെ രാജാവും. സാമൂഹിക രാഷ്ട്രീയ മതപരമായ കാരണങ്ങൾ അതിനെല്ലാം വഴി തെളിയിച്ചു. എ .ഡി. 754 മുതൽ 1870 വരെ മാർപ്പായുടെ രാജ്യം നില നിന്നു. ആഗോളസഭയുടെ ഏകാധിപത്യ സംവിധാനമാണ് ഭാരതത്തിലെ സഭകളെയും വഴി തെളിയിച്ചത്. ഭരണ സംവിധാനത്തിനായി  നൂറു കണക്കിന് രൂപതകളായി തിരിച്ചുകൊണ്ട് ഭാരത സഭകളെയും വിഭജിച്ചിരിക്കുന്നു. ഓരോ റവന്യൂ മേഖലയും അതാതു രൂപതകളുടെ കീഴിലും. ഇടവകകളുടെയും രൂപതകളുടെയും സാമ്പത്തിക കാര്യങ്ങളിൽ വിശ്വാസികൾക്ക് സംസാരിക്കാൻ അവകാശമില്ല. സഭയുടെ സ്ഥാപനങ്ങൾ നടത്താൻ ഓരോ രൂപതകൾക്കും ഭീമമായ തുകകൾ വിദേശത്തുനിന്നും ലഭിക്കാറുമുണ്ട്. കാനോൻ നിയമപ്രകാരം  സഭയുടെ സ്വത്തുക്കളുടെ വിവരം സർക്കാരിനുപോലും വെളിപ്പെടുത്തേണ്ടയാവശ്യമില്ല. മാർപ്പാപ്പ നിയമിക്കുന്ന ബിഷപ്പുമാർക്കാണ് സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശമുള്ളത്. ബിഷപ്പുമാർ  സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെയാണ്.  നാട്ടു രാജാക്കന്മാർ ബ്രിട്ടീഷ് രാജാവിനോട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ ബിഷപ്പുമാർ റോമ്മിലെ മാർപ്പാപ്പായോട് ഉത്തരം പറഞ്ഞാൽ മതി. വാസ്തവത്തിൽ ഇതൊരു ദേശദ്രോഹം കൂടിയാണ്.

ബിഷപ്പുമാർ മാർപ്പാപ്പയുടെ ഇന്ത്യയിലെ വൈസ്രോയിയെന്ന നിലയിൽ ദേശീയ സഭയെന്ന ഘടനയെ സ്വാഭാവികമായും എതിർക്കും.  ഇന്ത്യാ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പ്   ഇതുപോലെ  ദേശീയ രാജാക്കന്മാരും ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്  ഇന്ത്യൻ ദേശീയതയെ എതിർത്തിരുന്നു.

ആദ്ധ്യാത്മികതയുടെ ദീപം പ്രകാശിപ്പിക്കേണ്ട  സഭയിലെ ഓരോ രൂപതയ്ക്കും  ആകാശം മുട്ടെയുള്ള പള്ളികൾ കൂടാതെ സ്കൂളുകളും ഹോസ്പ്പിറ്റലുകളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കണക്കില്ലാത്ത കോടി കണക്കിന് വാർഷിക വരുമാനവുമുണ്ട്. കാനോൻ നിയമം അനുസരിച്ചാണ് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. മതപരമായ സഭയുടെ വരുമാനം ആദായ നികുതിയിൽ നിന്നും ഒഴിവുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷാവകാശത്തിൻമേൽ സുരക്ഷിതവുമാണ്.  കാനോൻ നിയമം അനുസരിച്ച് ബിഷപ്പ് സഭയെ ഭരിക്കുന്നു.  അധികാര വികീന്ദ്രികരണമില്ലാതെ സർവ്വതും ബിഷപ്പിൽ നിഷിപ്തമായിരിക്കുന്നു. ഓരോ ബിഷപ്പുമാരും മാർപ്പാപ്പാ നിയമിക്കുന്ന ദേശീയ രാജാക്കന്മാരെപ്പോലെയാണ്. വിശ്വാസികൾ ബിഷപ്പുമാരുടെ പ്രജകളെപ്പോലെയും.

പ്രാചീന ഭാരതത്തിലുണ്ടായിരുന്ന ആചാരങ്ങളിൽ ബിഷപ്പുമാർക്ക് ക്രിസ്തു സഭകളിൽ യാതൊരു ഭൌതികാധികാരവും ഉണ്ടായിരുന്നില്ല. ഇടവക യോഗങ്ങൾ ജനാധിപത്യമായിരുന്നു. സഭയെ ഭാരതവൽക്കരിക്കുകയെന്നാൽ  സഭയും സഭയുടെ സ്വത്തുക്കളും ഭാരതീയ ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ചും  നിയമങ്ങൾക്ക് വിധേയവുമായിരിക്കണം. മതപരമായ സ്ഥാപനങ്ങൾ സമൂഹത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം. സഭയിൽ 99.9 ശതമാനവും വിശ്വാസ സമൂഹമാണ്. അവരെന്നും സഭയുടെ അധികാരത്തിനു പുറത്താണ്. പള്ളിയോടോ പള്ളിയുടെ സ്വത്തുക്കളുടെ പേരിലോ നിയമപരമായ യാതൊരു അവകാശവുമില്ല. മനുസ്മൃതിപോലെ കാനോൻ നിയമങ്ങളും പുരോഹിതരെ കേന്ദ്രീകരിച്ചുള്ളതാണ്.   അല്മായർ സഭയ്ക്കുള്ളിൽ  ചണ്ഡാലന്മാർക്കു തുല്യവും.

ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് പുരോഹിതരെന്നും മുറവിളി കൂട്ടാറുണ്ട്. അതേ സമയം പുരോഹിതർക്ക് ബന്ധപ്പെട്ട കുറ്റ വാളികളെ മറച്ചുവെച്ചുകൊണ്ട്  സർക്കാരിനെ  ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യും.  ഇന്ത്യയുടെ നാനാ ഭാഗങ്ങളിലുള്ള കൊലപാതകങ്ങളെപ്പറ്റി പേപ്പറിൽ വായിക്കാറുണ്ട്. അതൊന്നും മതപരമായി ബന്ധപ്പെട്ടതല്ല. എങ്കിലും ബിഷപ്പുമാർക്ക് വടക്കേന്ത്യയിൽ എവിടെയെങ്കിലും ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടാൽ ക്രിസ്ത്യൻ മത പീഡനമെന്നു പറഞ്ഞ് പരേഡ് നടത്തി ലോക രാഷ്ട്രങ്ങളെ അറിയിക്കണം. പണം ആഗോള തലങ്ങളിൽ നിന്നും ശേഖരിക്കുകയെന്നതാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളിയിലെ സുനാമി ഇരകളായവർക്ക് പണം ശേഖരിക്കാൻ പാലാ ബിഷപ്പ് ലോകത്തുള്ളവർക്കെല്ലാം ഈമെയിൽ അയച്ചു. മലയോരങ്ങളിലും  സഹ്യന്റെ താഴ്വരകളിലും  സുനാമി വരുക അസംഭാവ്യമാണ്. ഇങ്ങനെ സഭാധികാരികൾ നുണ പറഞ്ഞ് പടിഞ്ഞാറൻ രാജ്യങ്ങളെ പറ്റിക്കാറുണ്ട്. വടക്കേ ഇന്ത്യയിലെ ഒറ്റപ്പെട്ട കന്യാസ്ത്രീ വധങ്ങളും പുരോഹിത മരണങ്ങളുമുണ്ടെങ്കിലും  ഇന്ത്യൻ കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന മരണങ്ങളെപ്പറ്റി ഇവർക്കൊന്നും അറിയേണ്ട ആവശ്യമില്ല. ഒരു ബിഷപ്പും പ്രതിഷേധമായി  വരാറില്ല. ഒരു കുളിമുറിയ്ക്കകത്തു കന്യാസ്ത്രി മരിച്ചു കിടന്നു. വിഷം വയറ്റിൽ കണ്ടെങ്കിൽ വായിൽ വിഷം ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽക്കൂടി വിഷം കൊടുത്തുവെന്ന് ഇത് വ്യക്തമായ തെളിവാണ്.  അന്വേഷണം നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ  പോലീസ് ഉദ്യോഗസ്ഥർ ബിഷപ്പിനെ പിന്താങ്ങുകയാണുണ്ടായത്. പോട്ടയിൽ ദുരൂഹ സാഹചര്യങ്ങളിൽ അനേകർ മരിച്ചിട്ടുണ്ട്. അവിടെ നടക്കുന്ന മരണങ്ങളിൽ പുരോഹിതർക്ക് കണ്ണുനീരില്ല.

പുരോഹിതരും ക്രിസ്തു സഭകളും രാഷ്ട്രീയത്തിൽ ഇടപെടുകയും രാഷ്ട്രീയ സ്വാധീനം നേടുകയും ചെയ്തു. സമൂഹം മുഴുവന്റെ പേരിലും ആധിപത്യവും കരസ്ഥമാക്കി. പുരോഹിതരിൽ നിന്നും ഒരു വിമോചന മുന്നണിയാണ് ഇന്ന് കാലത്തിന്റെ ആവശ്യം.  സമൂഹത്തിന്റെ ഭീമമായ സ്വത്ത് പുരോഹിത കൈവശമാണ്. സഭയുടെ സ്വത്തുക്കൾ പ്രിവിപെഴ്സെന്ന വിധം  അവരുടെയിഷ്ടത്തിനനുസരിച്ച് ചിലവിടുന്നു. ആരോടും കണക്കു പറയേണ്ട ആവശ്യമില്ല. സമൂഹത്തിന്റെതായ ഈ വൻ സ്വത്തുക്കൾ  കൈകാര്യം ചെയ്തു കൊണ്ട്  അവർ രാഷ്ട്രീയത്തിലേയ്ക്കും ഇറങ്ങുന്നു. മന്ത്രിമാരെയും നിയമത്തെവരെയും   ബ്ലായ്ക്ക് മെയിൽ ചെയ്യുന്നു. ചില രാഷ്ട്രീയക്കാർ അവരോടൊത്ത് നൃത്തം ചെയ്യുന്നു. ക്രിസ്ത്യാനിറ്റിയെന്നു പറഞ്ഞാൽ തികച്ചും ചർച്ചിയാനിറ്റിയായി മാറിയിരിക്കുന്നു. ആദ്ധ്യാത്മികത പാടെയില്ലാതായി.  ക്രിസ്ത്യൻ പുരോഹിതർ പണമുണ്ടാക്കാനുള്ള മത്സരയോട്ടത്തിലാണ്. ഭാരതത്തിന്റെ പൌരാണികമായ ആദ്ധ്യാത്മിക ചിന്തയിൽ അവർക്ക് യാതൊരു വിശ്വാസവുമില്ല.

സഭയിന്ന്  ഒരു വ്യവസായ സാമ്രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യവസായങ്ങളും ഹോസ്പിറ്റലുകളും ഷോപ്പിംഗ് കോമ്പ്ലെക്സുകളും മാത്രം ലക്ഷ്യമായി മാറി. വ്യവസായ ശാലകളിൽ ആദ്ധ്യാത്മികത എവിടെയാണ് നിഴലിച്ചിരിക്കുന്നത്? കപടഭക്തരെയെന്ന് യേശു ക്രിസ്തു ഇവരെയാണ് വിളിച്ചത്. അന്ധൻ അന്ധനെ നയിക്കുന്നു. ക്രിസ്തു  ഇനി  വരുകയാണെങ്കിൽ സഭയുടെ കപടതയ്ക്കെതിരെ വീണ്ടും വിപ്ലവം നയിക്കും.

കത്തോലിക്കാ സഭ യൂറോപ്പിലും അമേരിക്കയിലും പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളിൽ പള്ളിയിൽ പോവുന്നവർ ചുരുക്കം. ദേവാലയങ്ങൾ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. അത്മാകളെ തേടിയുള്ള കൊയ്ത്ത് മൂന്നാം ലോകത്തിലാണ് കാണുന്നത്. ഒരിക്കൽ യൂറോപ്പിൽ കത്തോലിക്കാ സഭ വൻശക്തിയായിരുന്നു.  സഭയുടെ അധികാരം അവിടെ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.  ഇന്ന് മാർപ്പാപ്പായ്ക്ക് യൂറോപ്പ്യൻ  രാജ്യങ്ങളിൽ വളരെ കുറച്ചു സ്വാധീനം മാത്രമേയുള്ളൂ. അതുകൊണ്ട്  സഭയിലെണ്ണം കൂട്ടാൻ  സഭയുടെ പ്രവർത്തനങ്ങൾ മൂന്നാം ലോകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.  അവർക്ക് സുവിശേഷമല്ല പ്രചരിപ്പിക്കേണ്ടത്. അവരാഗ്രഹിക്കുന്നത് മത കൊളോണീലിസമാണ്.

സഭയുടെ പേരും പറഞ്ഞ് ന്യൂനപക്ഷാവകാശങ്ങളെ ദുരുവിനിയോഗം ചെയ്യുന്നു. ന്യൂനപക്ഷാവകാശം ഒരു സമൂഹത്തിനു മുഴുവനായി നല്കിയിട്ടുള്ളതാണ്. എന്നാൽ പുരോഹിതരും കന്യാസ്ത്രികളും മാത്രം ന്യൂന പക്ഷാവകാശങ്ങളെ  മുതലെടുക്കുന്നു. 99.9 ശതമാനം കത്തോലിക്കർക്കും സ്കൂളുകളിലെ  ഭരണപരമായ അവകാശങ്ങളിൽ യാതൊരു പങ്കും നല്കില്ല. സമൂഹത്തിനെ പരിഗണിക്കാതെ പുരോഹിതരിൽ മാത്രം നിക്ഷിപ്തമായ ഈ ന്യൂനപക്ഷാവകാശം ഭരണഘടന വിഭാവന ചെയ്ത നിയമങ്ങൾക്കെതിരാണ്. ന്യൂനപക്ഷാവകാശമെന്ന കവചം ധരിച്ച് പുരോഹിതർ വിശ്വാസികളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ തെരഞ്ഞെടുത്തവരുമായി ഈ ന്യൂനപക്ഷാവകാശം  സംരക്ഷിക്കേണ്ടതാണ്.നൂറു വർഷത്തിൽപ്പരമായ  കോളേജു ചരിത്രത്തിലും പ്രിൻസിപ്പോളും പ്രധാന പോസ്റ്റുകളും പുരോഹിതർക്കു മാത്രം.  ബിൻലാദൻ പോലുള്ള മത ഭീകര വാദിക്കും ഏകാധിപതിക്കും  ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈക്കലാക്കി ഭരണം നടത്താൻ സാധിക്കും. വിദേശസംസ്ക്കാരം ഉൾപ്പെട്ട ഒരു സംസ്ക്കാരം ന്യൂനപക്ഷ സംസ്ക്കാരമാകുന്നതെങ്ങനെ?  ന്യൂനപക്ഷ സംസ്ക്കാരം സ്വന്തം രാജ്യത്തിന്റെ മൗലിക തത്വങ്ങളടങ്ങിയ   സംസ്ക്കാരം നിലനിർത്തുന്നതായിരിക്കണം. അല്ലാതെ തനതായ ഭാരത സംസ്ക്കാരം നശിപ്പിക്കുന്നവർക്കാകരുത്.  

കഴിഞ്ഞകാലങ്ങളിൽ  കൊളോണിയൽ അധികാരികളും മിഷ്യനറിമാരും  ഭാരതത്തിൽ മതം മാറ്റത്തിന് ശ്രമിച്ചു. പടിഞ്ഞാറൻ രാജ്യങ്ങൾ അളവില്ലാത്ത ധനം അതിനായി വിനിയോഗിക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുക്കളിൽ നിന്നും കാര്യമായ മതം മാറ്റം ക്രിസ്ത്യാനികൾക്ക്  സാധിച്ചില്ല. വിവിധ സഭകൾ വിദ്യാഹീനരായ ഹിന്ദുക്കളെയാണ്  മത പരിവർത്തനം  ചെയ്തത്. സുവിശേഷമോ സുവിശേഷ മൂല്യങ്ങളോ പ്രചരിപ്പിക്കുന്നതിൽ അവർ താൽപര്യം കാണിച്ചില്ല. അവർ പള്ളിയെപ്പറ്റി സംസാരിച്ചു. എന്നാൽ സംസാരിച്ചത്  യേശുവിനെപ്പറ്റിയല്ലായിരുന്നു.  യൂറോപ്പിൽ മതം പണമുണ്ടാക്കുന്ന ഒരു ബിസിനസ്സായി മാറി. അവിടെ ക്രിസ്തുവില്ലായിരുന്നു.

സെമറ്റിക്ക് മതങ്ങളും ഇന്ത്യൻ മതങ്ങളും തമ്മിൽ വലിയ വിത്യാസമുണ്ട്. പൌരാണിക സമൂഹത്തിൽ മനുഷ്യന്റെ സാമൂഹിക  ജീവിതത്തിൽ മതം ഒരു പ്രധാന ഘടകമായിരുന്നു. അന്നെല്ലാം ദൈവത്തെ മനുഷ്യർ അളന്നിരുന്നത്  ഓരോ സമൂഹത്തിന്റെയും ആന്തരിക ഘടനയനുസരിച്ചായിരുന്നു . ലോകത്തിൽ പൊതുവായി ഇന്ന് മതങ്ങളുടെ രണ്ടു കുടുംബങ്ങളാണുള്ളത്. യഹൂദ, മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളുൾപ്പെട്ട സെമറ്റിക്ക് മതങ്ങളും ഭാരതീയ മതങ്ങളും. നാലാം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. സെമറ്റിക്ക് മതങ്ങളിൽ പുരുഷ മേധാവിധ്വം നിറഞ്ഞിരിക്കുന്നത് കാണാം. പല കാരണങ്ങളാൽ സ്ത്രീകളെ അടിച്ചു താഴ്ത്തുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളും സ്ത്രീകൾക്ക്  സമത്വം കൽപ്പിക്കാത്തത് അറബി സാമ്രാജ്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും സാമൂഹിക പാശ്ചാത്തലം മൂലമായിരുന്നു. റോമൻ നിയമങ്ങൾ ക്രിസ്ത്യാനികളുടെ നിയമങ്ങളായി മാറി. അതുപോലെ 'ഇസ്ലാം' അറേബ്യൻ സാമ്രാജ്യത്വത്തിന്റെ ഭാഗവുമായി. ഇന്നും അനേക ഇസ്ലാമിക രാജ്യങ്ങളിൽ ഷാരിയാത്ത്  നിയമങ്ങളാണ് നടപ്പിലുള്ളത്.

ഭാരതീയ ആര്യ  ദ്രാവിഡ സംസ്ക്കാരത്തിലെ  ദേവി ദൈവങ്ങൾ കിഴക്കിന്റെ തത്ത്വങ്ങളാണ്. ദേവതകൾ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുഷ്ക്കലത്വത്തിന്റെയും പ്രതീകങ്ങളായി കരുതുന്നു. ഭാരതത്തിലെപ്പോലെ ദേവീ പൂജ ലോകത്തൊരിടത്തും വളർന്നിട്ടില്ല. ഇന്ത്യൻ പാരമ്പര്യത്തിൽ ദൈവം പകുതി സ്ത്രീയും പകുതി പുരുഷനുമായി കാണാം. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നുള്ള   തത്ത്വങ്ങൾ ഭാരതത്തിലെ ഋഷിമാരുടെ  ബൌദ്ധിക തലങ്ങളിൽനിന്നും പൊന്തി വന്ന ആശയങ്ങളാണ്. 'പരമാത്മാവെന്ന സങ്കല്പ്പം മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ നിന്നും സാമൂഹിക ആവശ്യങ്ങളിൽനിന്നും  ഉടലെടുത്തതാണ്. കിഴക്കിന്റെ മതങ്ങളിൽ ദേവതകൾ ദൈവത്തിനു തുല്യവുമാണ്. മനുഷ്യ സംസ്ക്കാരം ആദ്യം പ്രാകൃതവും കൃഷിയും വ്യവസായവും പിന്നീട് സൈബറനിക്ക്  യുഗവുമായി മാറ്റപ്പെട്ടു. സമൂഹത്തിൽ ശക്തിമാൻ   ശ്രേഷ്ഠനെന്നതു മാറി  ബൌദ്ധിക തലങ്ങളിലേക്ക് ശ്രേഷ്ഠത കല്പ്പിക്കാൻ തുടങ്ങി. ആധുനിക സമൂഹങ്ങളിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. ലോകം തന്നെ ഇന്ന് അർദ്ധനാരീശ്വര  തത്ത്വത്തിലേയ്ക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു.

റെഫ: ശ്രീ പ്രതീപ് കൃഷ്ണൻ, ഹൈന്ദവ  കേരളം.

EMalayalee: 
http://emalayalee.com/varthaFull.php?newsId=99230

Cover design: Malayalam Daily News :
http://www.malayalamdailynews.com/?p=152463





4 comments:

  1. ക്രിസ്ത്യാനി (EMalayalee)


    പടന്നമാക്കലും പുലിക്കുന്നേലും ഇത്ര നിന്ദ്യമായി ചിന്തിക്കുന്നവരാണെന്നു
    കരുതിയില്ല. പുലിക്കുന്നേല്‍ സംസാരിച്ചിരിക്കുന്ന പ്രസിദ്ധീകരണം
    ഒന്നാന്തരം മനുഷ്യ സ്വാതന്ത്ര്യത്തേ ചവിട്ടി മെതിച്ച് സ്വന്തം മത കോയ്മ
    സ്ഥാപിക്കണമെന്നു വാദിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗം.


    സഭയും വൈദികരും ഇപ്പറയുന്ന എന്തു ചെയ്തു എന്നാണു? സ്വത്തുക്കള്‍ അവര്‍
    കൈകാര്യം ചെയ്യുന്നതു നിയമാനുസ്രുതമായ രീതിയിലാണു. അത് സഭാ മക്കളുടെ
    കാശാണു. ഇനി ബിഷപ്പും അച്ചനും അതില്‍ നിന്നു തട്ടിക്കുന്നുണ്ടെങ്കില്‍
    ഞങ്ങള്‍ സഹിച്ചോളാം. നിങ്ങള്‍വിഷമിക്കണ്ട


    മാര്‍പാപ്പാക്കു ഇന്ത്യയിലെ സ്വത്തോന്നും ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
    സ്വത്തുള്ള വേറെ ധാരാളം രാജ്യങ്ങളുണ്ട്. വലിയ സ്വത്ത് ഇല്ലാത്തതു
    കൊണ്ടാണല്ലൊ വിദേശത്തു നിനു സഹായം കിട്ടുന്നത്.


    മതം മാറിയ ശേഷം പഴയ വിശ്വാസം എന്തിനു തുടരണം? അമേരിക്കയില്‍
    ഹിന്ദുക്കളാകുന്ന സായിപ്പുമാര്‍ കാവിയുടുത്തും ഇന്ത്യന്‍ വേഷം ധരിച്ചും
    ഇന്ത്യന്‍ ദേവീ-ദേവന്മാരെ വന്ദിച്ചും കഴിയുന്നു. അതിനാണല്ലൊ അവര്‍മതം
    മാറുന്നത്? എന്തിനാണു അവര്‍ വിദേശ ദേവീദേവന്മാരുടെ പുറകെ പോകുന്നത്?
    ഇന്‍സ്റ്റന്റ് നിര്‍വാനം നല്‍കാമെന്നു പറഞ്ഞു പാശ്ചാത്യ രാജ്യങ്ങളില്‍
    ക്രിസ്ത്യാനികളെ കൂട്ടമായി മതം മാറ്റുന്നു. (അതു കുഴപ്പമില്ല അല്ലെ?
    ഇന്ത്യയിലെ പാവപ്പെട്ടവനും നിരക്ഷരനും ഒന്നും അതു പാടില്ല. കാരണം സ്വന്തം
    കാര്യം തീരുമാനിക്കാന്‍ അയാള്‍ക്ക് കഴിവില്ല!


    മതം മാറുന്നത് ആനക്കാര്യമായി ആര്‍.എസ്.എസ്. കൊണ്ടു നടക്കുന്നുണ്ട്.
    വേറാര്‍ക്കും അങ്ങനെ തോന്നുന്നില്ല. മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ.
    അതു വ്യക്തി സ്വാതന്ത്ര്യം. വെട്ടില്‍ ഇരുവരും വീഴുന്നതില്‍ ഖേദം.


    ബിഷപ്പുമാര്‍ അധികാരം കയ്യാളിയിരിക്കുന്നുന്നു ആക്ഷേപിക്കുന്നു. പിന്നെ ആരു
    കയ്യാളണം? ഓരൊ അത്മായനും കാര്യങ്ങള്‍ തീരുമാനിച്ചല്‍ എങ്ങനെ ഇരിക്കും? ഓരോ
    പള്ളിക്കാരും സ്വന്തം കാര്യവും സ്വന്തം വിശ്വാസവും തീരുമാനിച്ചാല്‍ എങ്ങനെ
    ഇരിക്കും?

    പുരോഹിതര്‍ എന്നാല്‍ കുടുംബ വാഴ്ച ഒന്നുമല്ല. ആർക്കും പുരോഹിതരാകുകയും ചെയ്യാം.


    പോര്‍ടുഗീസുകാര്‍ വരുന്നതിനു മുന്‍പുള്ള കേരളത്തിലെ ക്രിസ്ത്യാനികള്‍ ഏതു
    തരം വിശ്വാസം ആയിരുന്നു പുലര്‍ത്തിയിരുന്നത്? അവര്‍ ക്രിസ്തുവിനെ
    സാക്ഷ്യപ്പെടൂത്താന്‍ എന്തു ചെയ്തു?

    ക്രിസ്തു ഉണ്ടായിരുന്നുവെന്നും ക്രിസ്തുമതം ആദ്യകാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അംഗീകരിച്ചത് വലിയ കാര്യം.

    ബിഷപ്പുമാരെയും പുരോഹിതരെയും ജനം തെരെഞ്ഞെടുക്കണോ? അതിനായി പുതിയ സഭ
    സ്ഥാപിക്കൂ. ഞങ്ങള്‍ ഇപ്പോഴത്തെ രീതിയില്‍ പൊയ്ക്കോളാം. അതിനുള്ള
    സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ട് എന്നു
    കരുതുന്നു. ഇന്ത്യാക്കാരന്റെ സ്വാതന്ത്ര്യം വെട്ടിക്കുറക്കാന്‍
    ശ്രമിക്കരുത്. അതു ചെറുക്കുക തന്നെ വേണം.

    ബിഷപ്പുമാര്‍ സ്വത്തൂ കാര്യത്തില്‍ മാര്‍പാപ്പയോടു കണക്കു പറഞ്ഞാല്‍ മതി
    എന്നത് ശുദ്ധ നുണ. കണക്ക് സര്‍ക്കാരിനെ കാണിക്കണം എന്നതാണു സത്യം.

    വടക്കെ ഇന്ത്യയില്‍ കന്യാസ്ത്രി കൊല്ലപ്പെട്ടാല്‍ അതു ഒറ്റപെട്ട സംഭവം.
    ആരും മിണ്ടരുതെന്നു പറയുന്നതു ശരിയോ? ക്രിസ്ത്യാനികളും മുസ്ലിംകളുമൊക്കെ
    വിദേശികളാണെന്നും അവരെ രണ്ടാം തരം പൗരന്മാരാക്കണമെന്നുമുള്ള ആശയങ്ങള്‍
    ശക്തിപ്പെടുമ്പോഴാണു ഈ പ്രചാരണം.

    പോട്ടയില്‍ മരണാസന്നരായവരെ പ്രാര്‍ഥനക്കു കൊണ്ടു വരുന്നു. അവര്‍ അവിടെ വച്ചു മരിക്കുന്നു. അതാണു എന്തോ ഭയങ്കര സംഭവമായി പറയുന്നത്.

    ന്യൂന പക്ഷത്തിനു എന്തോ പ്രത്യേക സംസ്‌കാരം ഉണ്ടെന്നു പുലിക്കുന്നെലിനെ
    ഉദ്ധരിച്ചു പറയുന്നു. എവിടെ? എന്ത്? കേരളത്തില്‍ ക്രിസ്ത്യാനിയും ഹിന്ദുവും
    മുസ്ലിമും തമ്മില്‍ സാംസ്‌കാരികമായ എന്തു വ്യത്യാസമാണുള്ളത്?

    സതി സമ്പ്രദായം വരെ ഉണ്ടായിരുന്ന രാജ്യമാണു ഇന്ത്യ.സ്ത്രീകള്‍ക്ക്
    ഇന്ത്യയില്‍ തുല്യ അവകാശമായിരുന്നുവെന്നു പറയുന്നു. ചരിത്രം പക്ഷെ അങ്ങനെ
    അല്ല പറയുന്നത്.

    എണ്‍പതുകളിലും തൊണ്ണൂറുകളിലും ഗുജറാഠില്‍ മുസ്ലികള്‍ക്ക് എതിരെ
    വ്യാപകമായപ്രചാരണം നടന്നു. അതേ രീതിയിലാണു ഇപ്പോല്‍ ക്രൈസ്തവര്‍ക്കെതിരെ
    പ്രചാരണം. അതിനു കൂട്ടു നില്ക്കുന്നതു ശരിയോ?

    ReplyDelete
    Replies
    1. Joseph MatthewApril 24, 2015 at 11:56 PM

      ക്രിസ്ത്യാനി (EMalayalee)


      പടന്നമാക്കലും പുലിക്കുന്നേലും ഇത്ര നിന്ദ്യമായി ചിന്തിക്കുന്നവരാണെന്നു
      കരുതിയില്ല. പുലിക്കുന്നേല്‍ സംസാരിച്ചിരിക്കുന്ന പ്രസിദ്ധീകരണം
      ഒന്നാന്തരം മനുഷ്യ സ്വാതന്ത്ര്യത്തേ ചവിട്ടി മെതിച്ച് സ്വന്തം മത കോയ്മ
      സ്ഥാപിക്കണമെന്നു വാദിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗം.


      സഭയും വൈദികരും ഇപ്പറയുന്ന എന്തു ചെയ്തു എന്നാണു? സ്വത്തുക്കള്‍ അവര്‍
      ...........................................................................
      കൈകാര്യം ചെയ്യുന്നതു നിയമാനുസ്രുതമായ രീതിയിലാണു. അത് സഭാ മക്കളുടെ
      .........................................................................
      കാശാണു. ഇനി ബിഷൊപ്പും അച്ചനും അതില്‍ നിന്നു തട്ടിക്കുന്നുണ്ടെങ്കില്‍
      ........................................................................
      ഞങ്ങള്‍ സഹിച്ചോളാം. നിങ്ങള്‍വിഷമിക്കണ്ട
      .............................................

      മാര്‍പാപ്പാക്കു ഇന്ത്യയിലെ സ്വത്തോന്നും ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
      ...................................................................
      സ്വത്തുള്ള വേറെ ധാരാളം രാജ്യങ്ങളുണ്ട്. വലിയ സ്വത്ത് ഇല്ലാത്തതു
      ...................................................................
      കൊണ്ടാണല്ലൊ വിദേശത്തു നിനു സഹായം കിട്ടുന്നത്.

      ഇതൊക്കെ ഇത്ര ആദികാരികമായ രീതിയിൽ ചിന്തിക്കാനും വളിപ്പ് എഴുന്നുള്ളിക്കാനും
      അങ്ങ് ആരാണാവോ? വൈദികരും മെത്രാന്മാരും സഭയുടെ സംബത്ത് കൊള്ളയടിക്കുന്നത്
      താങ്കളോട് പറഞ്ഞിട്ടാണോ?. അഥവാ തട്ടിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങൽ സഹിച്ചോളാം
      എന്നു പറഞ്ഞു, ഇതിൽ ആരാ ഈ ഞങ്ങൽ?. താനും തന്റെ കുടുംബവുമോ!.
      മാർപാപ്പയ്ക്ക് ഇന്ത്യയിലെ സ്വത്ത് വേണോ വേണ്ടയോയെന്ന് തീരുമാനിക്കാൻ താൻ ആരാ.
      കാശുള്ള മറ്റ് രാജ്യങ്ങളെ ഓർത്ത് വെള്ളമിറക്കാൻ തനിക്ക് നാണമില്ലെ. വിദേശത്തുനിന്നു
      സഹായം കിട്ടുന്നുണ്ടെങ്കിൽ അത് ഈ രാജ്യത്തെ പട്ടിണിപാവങ്ങളെ നോക്കാനാണ്. അത്
      തനിക്കും തന്റെ കുടുംബത്തിനും അനുഭവിക്കാനുള്ളതല്ല. കള്ളന്മാർക്ക് അരിവെപ്പാണോ
      താങ്കളുടെ ജോലി. താനും ഒരു പടിച്ച കള്ളനാണെന്നുള്ളതിൽ സംശയമില്ലാതില്ല.

      Delete
    2. JOHNY KUTTY (Emalayalee) Wrote:
      വളരെ നല്ല ഒരു ലേഖനം ശ്രീ പടന്നമാക്കലിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഒപ്പം ഇ മലയാളിയേയും . ശ്രീ ജോസുഫ് പുലിക്കുന്നേൽ എന്നും സഭയുടെ കണ്ണിലെ കരടാണ്. 2000 വർഷം മുമ്പ്‌ സ്വപ്നത്തിൽപ്പോലും യേശു എന്ന യുവാവ് ചിന്തിക്കാത്ത ഒരു വാക്കാണ്‌ ക്രിസ്തിയാനി. അതുപോലെ അദ്ദേഹം ഏറ്റവും വെറുത്തിരുന്ന ഒന്നാണ് അഹങ്കാരം. അല്ലയോ ക്രിസ്തിയാനി എന്ന സ്നേഹിതാ താങ്കൾക്ക് ചേരുന്ന പേര് അന്ധവിശ്വാസിയെന്നോ അഹങ്കാരിയെന്നോവാണ്. താങ്കൾ മെത്രാന്മാർക്കും അച്ചൻമാർക്കും ഓശാന പാടിക്കോ അതിനു സാധാരണക്കാരായ പാവം ക്രിസ്തിയാനികളുടെ മൊത്തം ആളാണെന്നു ധരിക്കരുതേ. എന്തെ ഹിന്ദു മതത്തോടു ഇത്ര അസഹിഷ്ണുത.

      ക്രിസ്തുമതത്തിന് കേരളത്തിൽ ഒരു സമാധാനപരമായ പ്രവേശനമാണു ലഭിച്ചത്. ലോകത്ത് ഭൂരിഭാഗമിടങ്ങളിലും ക്രിസ്തുമതത്തിന്റെ പ്രവേശനം വാളും തോക്കും രക്തപ്പുഴകളുമായിട്ടായിരുന്നു. ഇവിടെ ക്രിസ്തുമതം വന്നെത്തിയ വിവരംതന്നെ ആരും അന്ന് അറിഞ്ഞുപോലുമില്ല എന്നു തോന്നുന്നു. അതിനു കാരണം ഇന്ത്യയിലെ അന്നത്തെ ജനമാണ്. യേശു എന്ന വ്യക്തിയുടെ സ്മരണ മാറ്റിനിർത്തിയാൽ നല്ലവനായ ഒരു ക്രൈസ്തവനും മറ്റ് ഏതു മലയാളിയും തമ്മിൽ എന്തു വ്യത്യാസം? ദുഷ്ടനായ ഒരു ക്രൈസ്തവനും ദുഷ്ടനായ മറ്റ് ഏതു മലയാളിയും തമ്മിൽ എന്തു വ്യത്യാസം.? അതുപോലെ ഒരു ചെറിയ വിഭാഗം ഹിന്ദുക്കളുടെ പേരു പറഞ്ഞു എന്തെങ്കിലും ചെയ്യുന്നതിന് മൊത്തത്തിൽ അവരുടെ പുറത്തു കുതിര കേറേണ്ട കാര്യം ഉണ്ടോ?




      Andrew (Emalayalee) Wrote:

      Beautiful, strong and inspiring facts. Hope the young generation will realize the facts and stay away from church and religion. It is a historical fact that religion is the root cause of evil. Religion converted people by the power of politics, sword and gun. There is no 'godly' element in religion. They use the name of god to cheat the faithful and coverup their crimes. That is why all religions must go from the face of earth, then only there will be peace on earth.



      Delete
  2. ഒരു മനുഷ്യായുസുകാലം കഷ്ടപ്പെട്ട് ജോലിചെയ്ത് സംബാതിച്ചതൊക്കെയും ഒരു നിമിഷംകൊണ്ട്
    തട്ടിയെടുത്ത് സഭക്ക് മുതലുകൂട്ടിയ ഒരു ബഹുമാന്യനായ വ്യക്തിയാണോ വലിയവായിൽ കർഷകരെ
    ഉദ്ധരിക്കാനായി ഇറങ്ങിതിരിച്ചിരിക്കുന്നത്. തന്റെ പിതൃസഹോദരന്റെ ഒരായുസുകാലം ജർമനിയിൽ
    ജോലിചെയ്തുണ്ടാക്കിയ സംബാദ്ധ്യമത്രയും ഒരു നിമിഷംകൊണ്ട് കൈക്കുള്ളിലാക്കിയ മാന്യദ്ദേഹമാണ്
    ഈ മാർ മാത്യു അറയ്ക്കൽ. സ്വന്തം പിതൃസഹോദരനായിട്ടുപോലും യാതൊരുവക ദാഷ്ണ്ണ്യവും
    കൂടാതെ അദ്ദേഹത്തെ പറഞ്ഞുപറ്റിച്ച് അഞ്ചേക്കറോളം വരുന്ന നല്ല വില ലഭിക്കുന്ന തോമസ് മോണിക്ക
    ദംബതികളുടെ ഭൂമി അറയ്ക്കൽ പിതാവെന്ന നരഭോജിയായ മാത്യു മെത്രാൻ കൈവശംവച്ചിരിക്കുന്നത്.
    മോണിക്കയെ സ്വർഗ്ഗത്തിലെ മണവാട്ടിയാക്കാം എന്നും, അസുഖംബാതിച്ച് സംസാരശേഷി നഷ്ടപെട്ടുപോയ
    തോമസിന്റെ സംസാരശേഷി വീണ്ടെടുത്തുനൽകാമെന്ന വാഗ്നാനപ്രകാരം അര ഏക്കർഭൂമി (50 സെന്റ്)
    തോമസ് മോണിക്ക ദംബതികൽ സംഭാവന നൽകിയിരുന്നു. അതിൻപ്രകാരം രജിസ്ട്രേഷൻ നടപടികൽ
    നടത്താനെന്നും പറഞ്ഞ് രോഗസൈകയിലായിരുന്ന തോമസിനേയും മോണിക്കയേയും കൊണ്ട് നിരവധി
    പേപ്പറുകളിൽ ഒപ്പ് ഇടീച്ചു. സഹോദരനെ പൂർണ്ണമായും വിശ്വസിച്ച തോമസ് മോണിക്ക ദംബതികൽ
    വളരെ വൈകിയാണ് തങ്ങൽക്ക് പറ്റിയ അമളി മനസ്സിലാക്കിയത്. ആ അംബതുസെന്റ് ഭൂമിയിൽ ഒരു
    ധ്യാന കേന്ദ്രം ആബേ മറിയ എന്നപേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.

    പിന്നീടുള്ളകാലം മെത്രാന്റെ തണലിൽ ജീവിതം ആരംഭിച്ച തോമസ് മോണിക്ക ദംബതികൽക്ക് പല
    വിധത്തിലുള്ള കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ് മെത്രാൻ പക്ഷത്തുനിന്നും അനുഭവിക്കാൻ ഇടയായത്.
    തന്റെ സംബത്ത് മുഴുവനും മെത്രാനും, മെത്രാന്റെ സഹായികളായ മറ്റ് വൈദികരും പ്രമാണികളും
    ചേർന്ന് തട്ടിയെടുത്തു എന്ന വിവരം അപ്പോളാണ് പാവം ദംബതികൽ മനസിലാക്കിയത്. മക്കളില്ലാത്ത
    അവർക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത് കാഞ്ഞിരപ്പിള്ളി രൂപതയുടെ മെത്രാൻ
    ഈ മാത്യു അറക്കലായിരുന്നു. ആഡംബര ജീവിതത്തിൽ പണ്ടേമുതൽ അനുഭവജ്ഞാനവും പ്രീതിയും
    ഉള്ള അറക്കലിന് ഒരൊത്തയിണ കിട്ടിയ സന്തോഷമായിരുന്നു. തോമസ് മോണിക്ക ദംബതികൽ കൊടുത്ത
    50 (അംബതുസെന്റ്) സെന്റ് ഭൂമിയുടെ സ്ഥാനത്ത് അഞ്ച് ഏക്കറോളം വരുന്ന മുഴുവൻ ഭൂമിയും ഈ
    അറയ്ക്കൽ മെത്രാൻ കൈവശമാക്കി. ആരുമാരും തുണയില്ലാത്ത ഈ പാവം ദംബതികൽ ഇപ്പോൾ
    പെരുവഴിയിലുമായി. കേസ് കൊടുക്കാനോ കോടതികയറാനോ ഇന്നത്തെ സ്ഥിതിക്ക് ഈ പാവങ്ങൽക്ക്
    പണമോ, ആൾബലമോ ഇല്ല. ആരെങ്കിലും ഇവരെ സഹായിക്കാനായി മുന്നോട്ടുവന്നാൽ അവരെയും
    മെത്രാന്റെ ഗുണ്ടകൽ ഭീക്ഷണിപ്പെടുത്തിയും തല്ലിയും തിച്ചയക്കും. ഈ അനീതിക്കെതിരെ പല പ്രാവശ്യം
    സർക്കാരിൽ പരാതി ബോധിപ്പിച്ചിട്ടുള്ളതാണ്. പക്ഷെ കേരളം ഭരിക്കുന്നത് ഇന്ന് ഈ സഭാനേതാക്കളും
    രാഷ്ട്രീയക്കാരുമാണല്ലോ. ഒരു പാവം കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയ മരിക്കാൻ കാരണം സിസ്റ്റർ
    കാണാൻ പാടില്ലാത്തത് കണ്ടുവെന്ന ഒറ്റ കാരണത്താലാണ്. രാത്രിനേരം പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന
    സിസ്റ്റർ അഭയ കുടിക്കാനുള്ള വെള്ളം തീർന്നുപോയതിനാൽ അടുക്കളയിൽ ഫ്രിഡ്ജിലിരിക്കുന്ന വെള്ളം
    എടുക്കാൻ പോയതാണ്. ഒരു വൈദികനും തന്റെ മഠത്തിലെ മറ്റൊരു സിസ്റ്ററും തമ്മിലുള്ള സെക്സ്
    കണ്ട സിസ്റ്റർ അഭയയെ കോടാലി കൈകൊണ്ട് അടിച്ചുകൊന്ന് കിണറ്റിലെറിഞ്ഞു. ആ കേസും ഇപ്പോഴും
    തെളിയാതെ സഭാധികാരികളും രാഷ്ട്രീയപാർട്ടികളും കൂടി വലിച്ചുനീട്ടി കൊണ്ടുപോകുന്നു.

    ആ സ്ഥിതിക്ക് ഈ പാവം മോണിക്ക ദംബതികൽ കേസിന്പോയാൽ ഫലം എന്താകുമെന്നു ആർക്കും
    നേരത്തെ പ്രവചിക്കാനാകും. ഇതിന് സമാധാനം പറയേണ്ടത് സഭ തന്നെയാണ്. കളവുമുതലും, വഞ്ചി
    ച്ചെടുത്തതും, അന്യായമായി സംബാധിച്ചതും ഒക്കെ സഭയിൽ എടുക്കുമോ?. കർത്തവ് നമ്മെ പഠിപ്പിച്ചത്
    അതാണോ?. ചുങ്കക്കാരനും പാപിയുമായിരുന്ന സക്കേദേവൂസിനോട് കർത്താവ് പറഞ്ഞതെന്താണെന്ന്
    നമുക്കോരോരുത്തർക്കും അറിവുള്ളതല്ലെ. തട്ടിയെടുത്തതിന്റേയും വഞ്ചിച്ചെടുത്തതിന്റേയും പതിന്മടങ്ങു
    തിരിച്ചുനൽകിയെന്നും അന്ന് കർത്താവു അവന്റെ ഭവനത്തിൽ അതിതിയായി പോയെന്നും ഭക്ഷണം
    കഴിച്ചുവെന്നും വിശുദ്ധഗ്രന്ഥം സാക്ഷ്യം നൽകുന്നു. അങ്ങനെ നോക്കുംബോൽ ഈ അറയ്ക്കൽ തിരുമേനി
    ചെയ്യുന്നത് തികച്ചും പാപമല്ലെ. അന്യന്റെ സ്ഥലത്ത് അതിക്രമിച്ചുകയറി അവിടെ കർത്താവിന്റെ ആലയം
    പണിതാൽ അത് എങ്ങനെ പുണ്ണ്യപ്രവർത്തിയാകും. അവിടെയും കർത്താവിനെ കൂട്ടുപിടിച്ചു ഈ വിവര
    ദോഷിയായ അറക്കൽ മെത്രാൻ. കർത്താവിന്റെ നാമം വൃതാ ഉപയോഗിക്കരുതെന്ന് തിരുവെഴുത്ത് പറയുന്നു.
    ഈ വിവരദോഷിയായ മെത്രാൻ ചെയ്തുകൂട്ടുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കുറെ മൻണ്ഡന്മാരായ വിഡ്ഡികളും.
    ഇത്രയെല്ലാം ചെയ്തുകൂട്ടിയ അറയ്ക്കൽ മെത്രാൻ കർഷകരെ ഉദ്ധരിക്കാനായിട്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു.
    ആത്മീയകാര്യങ്ങളിലാണോ ഇദ്ദേഹത്തിന് ശ്രദ്ധ അതയോ രാഷ്ട്രീയ കാര്യങ്ങളിലോ. ഈ പറഞ്ഞ രണ്ടിനും
    കൊള്ളാത്ത ഈ നികൃഷ്ടജീവിയെ എന്തിന് സഭ താങ്ങിപ്പിടിച്ചിരിക്കുന്നു.

    ReplyDelete