Translate

Monday, July 3, 2017

അൺഎയ്ഡഡ് സ്‌കൂളുകളും അദ്ധ്യാപകരെ ചൂഷണം ചെയ്യലും



ജോസഫ് പടന്നമാക്കൽ

കോടതികളെ ധിക്കരിച്ചും നിലവിലുള്ള നിയമങ്ങളെ കാറ്റിൽ പറത്തിയുമാണ് കേരളത്തിലുള്ള ഭൂരിഭാഗം അൺ എയ്ഡഡ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ സഹായമില്ലാതെ വ്യാവസായികമായി  നടത്തുന്ന ഇത്തരം സ്‌കൂളുകൾ കൂടുതലും ക്രിസ്ത്യൻ മാനേജുമെന്റുകളുടെ അധീനതയിലാണ്. യുവജനങ്ങളുടെ തൊഴിലില്ലായ്മയും നാടിന്റെ സാമ്പത്തിക ഞെരുക്കങ്ങളും കുട്ടികളെ നല്ല നിലവാരമുള്ള സ്‌കൂളുകളിൽ പഠിപ്പിക്കണമെന്നുള്ള മാതാപിതാക്കളുടെ തീക്ഷ്ണമായ ആഗ്രഹങ്ങളും മുതലെടുത്തുകൊണ്ടാണ് വ്യാവസായിവൽക്കരിക്കപ്പെട്ട കേരളത്തിലെ സ്‌കൂളുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് മാതൃകയിൽ നടത്തി വരുന്ന ഇത്തരം സ്ഥാപനങ്ങൾ‌  സേവനത്തിനുപരി ലാഭം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നു. പഠിച്ചു പാസ്സായി ഒന്നാം ക്ലാസ്സോടെ ഉന്നത ബിരുദമെടുത്തവനും ജോലി ലഭിക്കണമെങ്കിൽ കോടികൾ കോഴയും കൊടുക്കണം. സർക്കാർ സഹായത്തോടെ നടത്തുന്ന പ്രൈവറ്റ് സ്‌കൂളുകളിൽ വലിയ തുകകൾ കൊടുത്തു തൊഴിൽ നേടാൻ നിവൃത്തിയില്ലാത്തവരുടെ സങ്കേതങ്ങളാണ് കേരളത്തിലെ അൺ എയ്ഡഡ് സ്‌കൂളുകൾ.

സാക്ഷരകേരളം വിദ്യാഭ്യാസ നിലവാരങ്ങളിൽ ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളെക്കാളും വളരെയധികം മുമ്പിലെങ്കിലും സാമൂഹിക ചുറ്റുപാടുകളെ പ്രതികരിക്കുന്നതിലും സാമാന്യ വിജ്ഞാനത്തിന്റെ കാര്യത്തിലും വളരെയധികം പുറകോട്ടെന്നു കാണാൻ സാധിക്കും. ടീവിയിലും അച്ചടി പത്രങ്ങളിലും പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടുവെന്ന വാർത്തകൾക്കും ചർച്ചകൾക്കും മാത്രം വലിയ പ്രാധാന്യം കൽപ്പിക്കുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങളൊന്നും അവർക്ക് വാർത്തയല്ല. നേഴ്‌സുമാരുടെ സമരങ്ങളെപ്പറ്റിയോ അദ്ധ്യാപകരുടെ ദയനീയ സ്ഥിതിഗതികളെ സംബന്ധിച്ചോ കുത്തക ഹോസ്പിറ്റൽ, വിദ്യാഭ്യാസ കച്ചവടക്കാരുടെ ചൂഷണങ്ങളെ സംബന്ധിച്ചോ അവർക്ക് അറിയേണ്ട ആവശ്യമില്ല. സാംസ്ക്കാരിക കേരളമേ! നീ എങ്ങോട്ട്, താഴോട്ടോ മുകളിലോട്ടോയെന്നും ചോദിച്ചു പോവുന്നു!

1990-കളിലാണ് ഇന്ത്യ ഉദാരവൽക്കരണ പദ്ധതികൾ ആവിഷ്ക്കരിച്ചത്. ആഗോളവൽക്കരണവും  സ്വകാര്യവൽക്കരണവും ഭാരതത്തിലാകമാനം തുടക്കമിട്ടിരുന്നു. പൊതുമേഖലകളിലെ സങ്കീർണ്ണങ്ങളായ സാമ്പത്തിക ഉത്തരവാദിത്വങ്ങളിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞുകൊണ്ടിരുന്നു. സ്വകാര്യവൽക്കരണത്തിനു മുൻതൂക്കം നൽകിക്കൊണ്ട് പുത്തനായ ഒരു സാമ്പത്തിക യുഗം ഇന്ത്യ നടപ്പാക്കിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കുത്തകയായിരുന്നത് സ്വകാര്യ വ്യക്തികളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും നിയന്ത്രണത്തിൽ വന്നു.  വ്യക്തികളും കമ്പനികളും അൺ എയ്ഡഡ് സ്‌കൂളുകളിൽ മുതൽ നിക്ഷേപങ്ങൾ  തുടങ്ങി. അത്തരം സ്‌കൂളുകൾ സ്വാശ്രയ സ്‌കൂളുകളായി അറിയപ്പെട്ടിരുന്നു.

അൺ എയ്ഡഡ് സ്‌കൂളുകൾ രണ്ടു തരമാണുള്ളത്. ആദ്യത്തേത് സർക്കാർ അംഗീകരിച്ചതും രണ്ടാമത്തേത് സർക്കാർ അംഗീകരിക്കാത്ത സ്‌കൂളുകളും. അംഗീകരിച്ച സ്‌കൂളുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സിലബസ് തയ്യാറാക്കുന്നത് സർക്കാർ ഏജൻസികളായ സി.ബി.എസ്.ഇ.യോ(CBSE) ഐ.സി.എസ്.ഇ.യോ (ICSE) ആയിരിക്കും. രണ്ടാമത്തെ തരം സ്ഥാപനങ്ങളിൽ സർക്കാരിന് എതിരുണ്ടായിരിക്കില്ല. അവർക്ക് കുട്ടികളെ ഏഴാം ക്ലാസ് വരെ മാത്രമേ പ്രവേശിപ്പിക്കാൻ സാധിക്കുള്ളൂ.  സി.ബി.എസ്.ഇ. എന്നാൽ  പൂർണ്ണ രൂപം സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ എന്നും  ഐ.സി. എസ്.ഇ, ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ എന്നും പറയും.

സ്‌കൂളിനോടനുബന്ധിച്ചുള്ള ചെലവുകൾ കുട്ടികളിൽനിന്നുള്ള ഫീസുകൊണ്ടും രക്ഷാകർത്താക്കളിൽനിന്നുള്ള ക്യാപിറ്റേഷൻ ഫീസുകൊണ്ടുമാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം സ്‌കൂളുകളെ ലാഭം മോഹിച്ചു കച്ചവടങ്ങൾ നടത്തുന്ന വിദ്യാഭ്യാസ കോർപ്പറേറ്റ് സ്ഥാപനങ്ങളായി കരുതണം. മെച്ചമായ വിദ്യാഭ്യാസവും യോഗ്യതകളും വിദ്യാർഥികൾക്ക് നൽകുകയെന്നതാണ് ഇവരുടെ ഉൽപ്പന്നം. വിദ്യാഭ്യാസം സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും നിയന്ത്രണത്തിൽ അനുവദിച്ചതോടെ ഇത് ലാഭകരമായ ബിസിനസെന്നു കണ്ട്, പണം നിക്ഷേപിക്കാൻ ധാരാളം വ്യക്തികൾ മുമ്പോട്ട് വന്നു. അങ്ങനെ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി അൺ എയ്ഡഡ് സ്‌കൂളുകൾ നാടിന്റെ നാനാഭാഗത്തും വളർന്നു.

സ്‌കൂൾക്കച്ചവടം ആദായകരമായതുകൊണ്ടാണ് കേരളത്തിൽ ഉടനീളം കൂണുപോലെ ഇത്തരം സ്‌കൂളുകൾ മുളച്ചു പൊങ്ങിയിരിക്കുന്നത്. ഒരു സാധാരണ ഗ്രാമ പ്രദേശത്തിൽ തട്ടുകട തുടങ്ങാൻ പോലും ലൈസൻസ് വേണം. എന്നാൽ ഈ പള്ളിക്കൂടം മുതലാളികൾക്ക് പ്രത്യേകം ലൈസൻസ് ആവശ്യമില്ല. പണവും സ്വാധീനവുമുള്ളതുകൊണ്ടു മാറി മാറി വരുന്ന സർക്കാരുകളെയും ഇവർ വിലയ്ക്ക് മേടിച്ചിരിക്കുകയാണ്. മികച്ച ലാഭരീതിയിൽ തന്നെ ഏകദേശം പതിമൂവായിരം സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

ഒരു ലക്ഷത്തിൽപ്പരം അദ്ധ്യാപകർ ഇന്ന് അൺ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ ഏറിയ പങ്കും നാലായിരമോ അയ്യായിരമോ രൂപാ കൈപ്പറ്റി മാനേജുമെന്റ് നൽകുന്ന തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്നു. കേരളത്തിൽ പണി എടുക്കുന്ന അന്യദേശ തൊഴിലാളികൾക്ക് 800 രൂപ ദിവസക്കൂലി ലഭിക്കുന്നു. അൺ എയ്ഡഡ് സ്‌കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരേക്കാൾ മാന്യത കല്പിച്ചിട്ടുമുണ്ട്. ബിരുദാനന്തര ബിരുദങ്ങളുള്ള ഒരു അദ്ധ്യാപകന്റെ ദിവസക്കൂലി നിശ്ചയിച്ചാൽ ഇരുന്നൂറു രൂപയിൽ താഴെയായിരിക്കാം. ഈ തുക കൊണ്ട് കുടുംബം പോറ്റണം. മക്കളെയും വളർത്തണം. പൂർവിക സ്വത്തില്ലെങ്കിൽ അവരുടെ മക്കൾക്ക് പ്രൈവറ്റ് സ്‌കൂളിൽ പഠിക്കാൻ സ്വപ്നംപോലും കാണാൻ സാധിക്കില്ല. 

വാസ്തവത്തിൽ ഇന്ന് അൺ എയ്ഡഡ്  സ്‌കൂളിലെ അദ്ധ്യാപക ജോലിയെന്നാൽ അടിമപ്പണിയ്ക്ക് തുല്യമാണ്. പലപ്പോഴും നിർദ്ദയവും ക്രൂരവുമായി യാതൊരു മാനുഷിക പരിഗണനയും നൽകാതെ ഇവരോട് സ്‌കൂൾ അധികൃതർ പെരുമാറുന്നു. അദ്ധ്യാപകരിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അവരിൽ പി.എച്ച്.ഡി ക്കാർവരെ നക്കാപ്പിച്ച ശമ്പളത്തിന് ജോലി ചെയ്യുന്നു. അദ്ധ്യാപകരുടെ തൊഴിലില്ലായ്മയെ സ്‌കൂൾ അധികൃതർ പരമാവധി ചൂഷണം ചെയ്യുന്ന സ്ഥിതി വിശേഷങ്ങളാണ് കേരളം മുഴുവനായി കണ്ടുവരുന്നത്. പത്തു മുതൽ പതിനഞ്ചു വരെ വർഷം ജോലി ചെയ്തവർക്കുപോലും അയ്യായിരം രൂപയിൽ കൂടുതൽ ശമ്പളം നൽകില്ല.

സ്‌കൂളിൽ രാവിലെ കുട്ടികളെ പഠിപ്പിക്കാൻ ചെന്നാൽ പിന്നീട് ഇവർക്ക് വിശ്രമമെന്നത് ഒന്നില്ല. എത്ര ക്ഷീണിതരെങ്കിലും അഞ്ചു മിനിറ്റുപോലും വിശ്രമിക്കാൻ അനുവദിക്കില്ല. ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയം കസേരയിലിരിക്കാൻ പോലും പാടില്ല. സ്‌കൂൾ ബസിൽ കുട്ടികളുമൊത്ത് സഞ്ചരിക്കുന്ന സമയത്തുപോലും ഇവർക്ക് ബസിൽ നിന്നുകൊള്ളണമെന്നുള്ളതാണ് നിയമം. പ്രസവ ശുശ്രുഷാസമയങ്ങളിലുള്ള അവധി പോലും നൽകില്ല. അദ്ധ്യാപകർ തമ്മിൽ ഓഫിസ് മുറിയിൽ പോലും സംസാരിക്കാൻ അനുവദിക്കില്ല. അത്രയ്ക്ക് പുരാതന കാലത്തുള്ള ബാർബേറിയൻ നിയമങ്ങളാണ് അധികൃതർ അദ്ധ്യാപകരുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.


കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജഡ്ജി രാമചന്ദ്രൻ നായരുടെയും ജഡ്ജി സി.കെ. അബ്ദുൽ റഹിമിന്റെയും വിധിയനുസരിച്ച് 'സി.ബി.എസ്ഇ.'/'ഐ.സി.എസ്.ഇ' (CBSE /ICSE) സ്‌കൂളുകളിൽ വിദ്യാഭ്യാസ നിയമപ്രകാരം സർക്കാർ സ്‌കൂൾ അദ്ധ്യാപകർക്കു  തുല്യം ശമ്പളം കൊടുക്കണമെന്നുള്ളതാണ്. അദ്ധ്യാപകർക്കും സ്‌കൂളിലെ മറ്റു അദ്ധ്യാപകേതര ജോലിക്കാർക്കും നീതി പൂർവം ശമ്പളം കൊടുക്കാനും കോടതി ഉപദേശിച്ചു.അത് സർക്കാരും മാനേജുമെന്റും ഒത്തൊരുമിച്ചു നടപ്പാക്കുകയും വേണം. 'സി.ബി.എസ്.ഇ'/'ഐ.സി.എസ്ഇ' (CBSE/ICSE) സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളം മാത്രമേ കൊടുക്കുന്നുള്ളൂവെന്നു കോടതി കണ്ടെത്തിയിരിക്കുന്നുവെന്നും വിധിന്യായത്തിൽ ഉണ്ടായിരുന്നു. 


തൊഴിൽ ചെയ്യുന്നവരായ അവർക്ക് ബാങ്ക് മുഖേന ശമ്പളം നൽകണമെന്നാണ് സി.ബി.എസ്.ഇ നിബന്ധന. പ്രൈമറി സ്‌കൂളിൽ പഠിപ്പിക്കുന്നവർക്ക് പതിനായിരം രൂപയും ഹൈസ്ക്കൂളിൽ പതിനയ്യായിരം രൂപയും പ്ലസ് ടൂവിൽ ഇരുപതിനായിരം രൂപയും നല്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഏതാനും വർഷങ്ങൾക്കു മുമ്പുള്ള ഈ വിധിക്കു ശേഷം ജീവിത നിലവാരം വളരെയധികം ഉയരുകയും ചെയ്തു. വർഷം തോറും വിലപ്പെരുപ്പമനുസരിച്ചുള്ള അലവൻസും നൽകണമെന്ന് കോടതി വിധിയിലുണ്ടായിരുന്നു. 1996-ലെ ഡൽഹി കോടതി വിധിയനുസരിച്ചും അൺ എയ്ഡഡ് സ്‌കൂളിൽ അദ്ധ്യാപകർക്ക് സർക്കാർ സ്‌കൂളിലെ അദ്ധ്യാപകർക്കു ലഭിക്കുന്ന തുല്യമായ ശമ്പളം കൊടുക്കണമെന്നുള്ളതായിരുന്നു. അവർക്ക് പ്രസവാവധിയും വെക്കേഷൻ ശമ്പളവും കൊടുക്കണമെന്നും വിധിന്യായത്തിലുണ്ട്.


ഹൈക്കോടതി നിശ്ചയിച്ചിരിക്കുന്ന മിനിമം ശമ്പളം അദ്ധ്യാപകരുടെ അക്കൗണ്ടിൽ, നിക്ഷേപിക്കുന്നുണ്ടെങ്കിലും സ്‌കൂൾ അധികൃതർ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി ശമ്പളത്തിന്റെ പകുതി തുക തിരികെ മേടിക്കും. അല്ലാത്ത പക്ഷം അദ്ധ്യാപകർക്ക് ജോലി സ്‌കൂളിൽ കാണില്ല. ഏതു നിമിഷവും പിരിച്ചുവിടുമെന്നുള്ള ഭീഷണിയുടെ മുൾമുനയിലാണ് ഓരോ അദ്ധ്യാപകരും അൺ എയ്ഡഡ് സ്‌കൂളിൽ ജോലി ചെയ്യുന്നത്. യാതൊരു കാരണവുമില്ലാതെ അദ്ധ്യാപകരെ പിരിച്ചുവിടീൽ കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, തൃശൂർ രൂപതകളിൽ നിത്യ സംഭവങ്ങളാണ്. കാഞ്ഞിരപ്പള്ളിയിലുള്ള   സെന്റ്.ആന്റണീസ് പബ്ലിക്ക് സ്‌കൂളിൽ തന്നെ  അയ്യായിരം കുട്ടികൾ പഠിക്കുന്നുണ്ട്. തുച്ഛമായ ശമ്പളത്തിൽ അവിടെ അദ്ധ്യാപകരും അദ്ധ്യാപകരല്ലാത്തവരുമായി ഇരുന്നൂറ്റിയമ്പതോളം പേർ തൊഴിൽ ചെയ്യുന്നവരായുമുണ്ട്. യാതൊരു സ്വാന്തന്ത്ര്യവുമില്ലാതെ പോലീസ് ചിട്ടയിലാണ് അവിടെ അദ്ധ്യാപകരുടെയും കുട്ടികളുടെയും ജീവിതം. ഹൈറേഞ്ചിലും മലകളുടെ അടിവാരങ്ങളിലും താമസിക്കുന്ന രക്ഷകർത്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള സ്‌കൂളിന്റെ മഹത്വം നിറഞ്ഞ പരസ്യങ്ങൾ ദീപികയിലും മനോരമയിലും പേജുകൾ കണക്കെ സാധാരണമാണ്.

പ്രോവിഡന്റ് ഫണ്ടുപോലുള്ള (PFA) എല്ലാ ആനുകൂല്യങ്ങളും അദ്ധ്യാപകർക്കു നൽകണമെന്നാണ് ചട്ടം. മാസം തോറും അടക്കേണ്ട പി.എഫ്.എ ഫണ്ട് മാനേജുമെന്റ് പകുതിയും അദ്ധ്യാപകർ പകുതിയും ബാങ്കിൽ നിക്ഷേപിക്കണമെന്നുണ്ട്. ഇതിൽ മാനേജ്മെന്റ് അടക്കേണ്ട തുകയും അദ്ധ്യാപകർ അടക്കേണ്ട തുകയും അദ്ധ്യാപകരുടെ തുച്ഛമായ ശമ്പളത്തിൽ നിന്നും ഈടാക്കും. പ്രോവിഡന്റ് ഫണ്ടിൽ എത്ര തുക അടക്കുന്നുണ്ടെന്ന വിവരവും അദ്ധ്യാപകർക്ക് നൽകാറില്ല. യഥാസമയം അടയ്ക്കുന്നുണ്ടോയെന്നും ആർക്കും നിശ്ചയമില്ല. ജോലിയിൽനിന്ന് വിരമിക്കുമ്പോൾ കിട്ടാനുള്ള ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുമോയെന്നുള്ള ആശങ്കയിലുമാണ്.

അടിമപ്പണിക്ക് സമാനമായ തൊഴിൽ വ്യവസ്ഥകളാണ് ഓരോ സ്‌കൂളിലുമുള്ളത്. തൊഴിൽ പീഡനങ്ങളും തൊഴിൽ ചൂഷണങ്ങളും പുരോഹിതരുൾപ്പടെയുള്ള മാനേജുമെന്റുകൾ തുടർന്നുകൊണ്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ തൊഴിൽ ദാദാവിന് അദ്ധ്യാപകരെ ഏതു സമയത്തും പിരിച്ചുവിടാം. ഇവർക്കു വേണ്ടി ശബ്ദിക്കാൻ ഒരു സംഘടനയും നിലവിലില്ല. അദ്ധ്യാപകർ സംഘടിക്കാൻ മാനേജമെന്റ് സമ്മതിക്കില്ല. മാനേജുമെന്റിനു അതൃപ്തിയായി ആരെങ്കിലും സംസാരിച്ചാൽ ശമ്പളം തടയുകയോ ജോലിയിൽ നിന്ന് പിരിച്ചു വിടുകയോ ചെയ്യും. പെൻഷനും തടയും. നീതിന്യായത്തിനു പോലും സ്വാധീനം ചെലുത്താൻ സാധിക്കാത്ത അധികാരമാണ് ഇവർ അദ്ധ്യാപകരുടെ മേൽ ദുരുപയോഗം ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭയിൽ കേരളസർക്കാരിന്റെ തൊഴിൽ വകുപ്പ് അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർക്കായി ഒരു തൊഴിൽ നിയമം കൊണ്ടുവന്നിരുന്നു. തത്ത്വത്തിൽ നിയമസഭ അംഗീകരിച്ചതുമാണ്. എന്നാൽ മാനേജുമെന്റിന്റെ സ്വാധീനം കൊണ്ട് ആ നിയമം മരവിപ്പിച്ചു. ഇവർക്കു വേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയോ സാമൂഹിക സംഘടനകളോ ഇല്ലെന്നുള്ളതാണ് പ്രത്യേകത. പരസ്യങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന പത്ര മുതലാളിമാരും മറ്റു വാർത്താ മാദ്ധ്യമങ്ങളും അദ്ധ്യാപകരുടെ ഇരുണ്ട ജീവിതത്തെ പൊതുമദ്ധ്യേ അവതരിപ്പിക്കാൻ തയ്യാറാവുകയില്ല. പണത്തിന്റെ മീതെ പരുന്തും പറക്കില്ലായെന്ന പോലെ പണമുള്ള മുതലാളിമാരുടെ പക്ഷമേ മാദ്ധ്യമങ്ങളും സോഷ്യൽ സംഘടനകളും മതമേലാദ്ധ്യക്ഷന്മാരും സർക്കാരും നിൽക്കുകയുള്ളൂ. അഴിമതി രാഷ്ട്രീയം ഉള്ളടത്തോളം കാലം ഈ ചൂഷിത വർഗം നിസ്സഹായരായവരെ മുതലെടുത്തുകൊണ്ടിരിക്കും.

മതവും പള്ളിയുമായി നടക്കുന്നവരിൽ ഭൂരിഭാഗംപേരും  വിവരങ്ങൾ തേടുന്നത് മതത്തിന്റെ സ്വാധീന വലയങ്ങളിൽ പ്രചരിക്കുന്ന മാദ്ധ്യമങ്ങളിൽ നിന്നായിരിക്കും. വിവര സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ സഭയുമായി അടുത്തു ജീവിക്കുന്നവർക്ക് അറിയില്ല. സി.ബി.എസ്.ഇ സിലബസ്സിൽ സ്‌കൂളിൽ പഠിക്കുകയെന്നാൽ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ നേടാമെന്നുള്ള തെറ്റിധാരണകളും പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ വ്യാപിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്നതു ഏതോ അഭിമാനം നേടുമെന്ന മിഥ്യാഭിമാനവും മാതാപിതാക്കളുടെയിടയിലും കുട്ടികളുടെ മനസിലുമുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാവണമെങ്കിൽ അത്തരം സ്‌കൂളുകളിൽ പഠിച്ചാൽ മാതമേ ശരിയാവുള്ളൂവെന്ന ധാരണയാണ് പൊതുവെ കേരളസമൂഹത്തിലുള്ളത്. വ്യാവസായിക ചിന്തകൾ മാത്രം ലക്‌ഷ്യം വെച്ച് നടത്തുന്ന സ്ഥാപനങ്ങൾ കുട്ടികളെയും അദ്ധ്യാപകരെയും ഒരുപോലെ ചൂഷണം ചെയ്യുന്നതായും കാണാം.

രക്ഷകർത്താക്കൾക്ക് സി.ബി.എസ്‌.ഇ സ്‌കൂളുകൾ മാത്രം മതി. അത്രയ്ക്ക് പരസ്യങ്ങളും പള്ളിയിലെങ്കിൽ പുരോഹിതരുടെ പ്രചരണങ്ങളും ശക്തമായി തന്നെ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ദളിതരിൽനിന്നും ദരിദ്രരിൽനിന്നും വേറിട്ടുകൊണ്ടു മക്കളിൽ മത വർഗീയതയും വിദ്വെഷവും കുത്തിനിറച്ചുകൊണ്ടുള്ള വിദ്യാഭ്യാസം നൽകുകയും ചെയ്യാം. ഏതാനും വർഷം മുമ്പ് ചങ്ങനാശേരി അതിരൂപതയുടെ ബിഷപ്പായിരുന്ന ബിഷപ്പ് ജോസഫ് പവ്വത്ത് 'ക്രിസ്ത്യാനികളായവർ കത്തോലിക്കാ സ്‌കൂളിൽ മാത്രമേ പഠിക്കാവൂയെന്ന്' ഒരു പ്രസ്താവനയും ഇറക്കിയിരുന്നു. എന്ത് അസംബന്ധം പറഞ്ഞാലും ബിഷപ്പുമാർ പറയുന്നത് ദൈവ വാക്യമായി കരുതുന്നു. അതോടൊപ്പം രക്ഷകർത്താക്കളുടെയിടയിൽ സർക്കാർ സ്‌കൂളുകളെപ്പറ്റി പുച്ഛമായ ഒരു മനോഭാവം  വിദ്യാഭ്യാസ മുതലാളിമാർ വരുത്തി വെച്ചിട്ടുണ്ട്.

സി.ബി.എസ്.ഇ സ്‌കൂളിൽ മക്കളെ വിടുവാൻ ഭൂരിഭാഗം മാതാപിതാക്കൾക്കും താങ്ങാവുന്നതിൽ കൂടുതൽ ചെലവുകളും വഹിക്കണം. ശരാശരി ഒന്നാം ക്ലാസ്സിൽ ചേരുന്ന ഒരു കുട്ടി കൊടുക്കുന്ന പ്രവേശന ഫീസ് ഇരുപതിനായിരം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ്. കൂടാതെ ഒരു വർഷം ഫീസ് മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ചാർജ് ചെയ്യാം. ടെക്സ്റ്റ് ബുക്ക് രണ്ടായിരം മുതൽ അയ്യായിരം വരെയാകും. പുറമെ വില കുറച്ചു ബുക്കുകൾ കിട്ടുമെങ്കിലും മേടിക്കാൻ സ്‌കൂളുകാർ സമ്മതിക്കില്ല. കുട, ബാഗ്, വാട്ടർ ബോട്ടിൽ, ബോക്സ് മുതലായവകൾക്ക് ആയിരം രൂപാ മുതൽ രണ്ടായിരം രൂപ വരെ ചെലവുകൾ പ്രതീക്ഷിക്കാം. യൂണിഫോം, സ്‌കൂൾ ബസ് എന്നീ ചെലവുകൾക്കായി അയ്യായിരം രൂപയും കരുതണം. ഒരു കുട്ടി ഹൈസ്‌കൂൾ കഴിയുമ്പോഴേ മാതാപിതാക്കൾ സാമ്പത്തികമായി തകർന്നിരിക്കും. അതിനിടെ ഒരു പള്ളിയിൽ പുതിയ വികാരി വന്നാൽ പള്ളിയും പള്ളി മേട പുതുക്കി പണിയലും തുടങ്ങും. മക്കൾ  അതേ  സ്‌കൂളിൽ പഠിക്കുന്നതുകൊണ്ടു ലക്ഷങ്ങളുമായുള്ള സംഭാവനക്കായി രക്ഷകർത്താക്കളെ പിഴിയുകയും ചെയ്യും. കൂടുതൽ ദാരിദ്ര്യം സൃഷ്ടിച്ചാൽ മാത്രമേ സഭ വളരുകയുള്ളൂ. അമിത ഫീസ് കുട്ടികളിൽ നിന്നും ഈടാക്കിയും അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളം കൊടുത്തും വിദ്യാഭ്യാസ കച്ചവടക്കാർ വളർന്നു കൊണ്ടിരിക്കും.

സി.ബി.എസ്.ഇ സിലബസ് പ്രകാരമുള്ള സ്‌കൂളുകളിൽ പ്രവേശനം മോഹിച്ചു തിക്കും തിരക്കും തുടങ്ങിയതിൽ പിന്നീട് സർക്കാർ സ്‌കൂളിൽ കുട്ടികൾ വളരെ കുറവായി തുടങ്ങി. സർക്കാർ സ്‌കൂളുകൾ പ്രൈവറ്റ് സ്‌കൂളുകളെക്കാൾ വിദ്യാഭ്യാസ നിലവാരത്തിൽ മെച്ചമായിരിക്കെ തന്നെയാണ് പ്രൈവറ്റ് സ്‌കൂളുകളിൽ രക്ഷകർത്താക്കൾ  തങ്ങളുടെ മക്കളുടെ അഡ്മിഷനായുള്ള ഇടിച്ചു തള്ളലെന്നുമോർക്കണം. സർക്കാർ സ്‌കൂളിൽ ഒന്നുമുതൽ പത്തുവരെ സൗജന്യ വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. അവിടെ ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിൽ പുസ്തകത്തിനു വില കൊടുക്കേണ്ട. കുട്ടികൾ നോട്ടു ബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാകും. യാതൊരു വിധ ഫീസും അവിടെയില്ല. ഒരു കുട്ടിയ്ക്ക് ഒരു വർഷം അഞ്ഞൂറ് രൂപയിൽ കൂടുതൽ ചെലവ് വരില്ല. അത് അൺഎയ്‌ഡഡ്‌  സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഷൂസ് മേടിക്കുന്ന ചെലവുകൾ മാത്രമേ വരുകയുള്ളൂ.

സി.ബി.എസ്.ഇ. സിലബസിൽ പഠിച്ചുവരുന്നവർ പ്ലസ് വൺ ക്ലാസ്സിൽ വരുമ്പോൾ ഉന്നത വിജയം നേടുമെന്നാണ് ഭൂരിഭാഗം രക്ഷകർത്താക്കൾ ചിന്തിക്കുന്നത്. അത് തെറ്റായ ധാരണയാണ്. സർക്കാർ സിലബസിൽ പഠിച്ചു വന്ന കുട്ടികൾ ഇംഗ്ളീഷ് മാത്രം സംസാരിച്ചു നടക്കുന്ന അഹങ്കാരികളായ കുട്ടികളെ കാണുമ്പോൾ ആദ്യമൊക്കെ അവർക്ക് അപകർഷത ബോധമുണ്ടാകാം.  കൂടുതൽ ലോക വിവരവും അറിവുമുള്ളത് മാതൃഭാഷയിൽ പഠിച്ചു വന്നവർക്കെന്നും കാണാം. പരീക്ഷകൾ വന്നു കഴിയുമ്പോൾ കേരള സിലബസ്സിൽ പഠിച്ചുവന്നവർക്കാണ് കോളേജുകളിൽ മെച്ചമായ മാർക്കുകൾ കിട്ടുന്നത്. കേരളത്തിൽ കൂടുതൽ പ്രൊഫഷണൽ കോഴ്‌സിൽ പോവുന്നവരും പരീക്ഷകളിൽ തിളങ്ങുന്ന വിജയം കൈവരിക്കുന്നവരും സർക്കാർ സ്‌കൂളിൽ പഠിച്ച കുട്ടികളെന്നും കാണാം. ഒട്ടുമിക്ക എൻട്രൻസ് പരീക്ഷകളിലും മിടുക്കന്മാരായി കാണുന്നതും സർക്കാർ സ്‌കൂളിൽ പഠിച്ചവർ തന്നെയെന്നു സർവ്വേഫലങ്ങളിൽ വ്യക്തമാക്കുന്നു.

ഭൂരിഭാഗം രക്ഷകർത്താക്കളും പത്രങ്ങളിൽ വലിയ പേജിൽ ചേർത്തിരിക്കുന്ന പരസ്യങ്ങളിലെ വിശ്വസിക്കുകയുള്ളു. വിദ്യാഭ്യാസ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ ചിന്തകരുടെ അഭിപ്രായങ്ങൾ ചെവികൊള്ളുകയില്ല. അനുഭവസ്ഥരായ കോളേജ് അദ്ധ്യാപകരിൽ നിന്നും ഇങ്ങനെയുള്ള കാര്യങ്ങളിൽ അഭിപ്രായം ചോദിച്ചിട്ട് കുട്ടിയെ സി.ബി.എസ്.ഇ സ്‌കൂളിൽ ചേർക്കണമോയെന്നും ചിന്തിക്കേണ്ടതാണ്. സർക്കാരിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കണമെന്ന പുതിയ മന്ത്രിസഭാതീരുമാനം   കുട്ടികൾക്ക് ഗുണമേ ചെയ്യുകയുള്ളൂ. സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും മറ്റു കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളും വരുമെന്നാണ് മറ്റൊരു വാദഗതി. ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനക്കുറവ് മറ്റു സ്റ്റേറ്റുകളിലും വിദേശത്തും ജോലി ലഭിക്കാൻ ബുദ്ധിമുട്ടാവുമെന്നും വിചാരിക്കുന്നു. ആ പ്രശ്‍നം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ചവർക്കുമുണ്ട്. കേരളത്തിൽനിന്നും എത്ര കേമപ്പെട്ട സ്‌കൂളിൽ പഠിച്ചു വന്നവരെങ്കിലും അവർ പറയുന്ന വാക്കുകളുടെ ഉച്ഛാരണമോ ഭാഷാ ശൈലിയോ സായിപ്പിന് മനസിലാക്കാനും പ്രയാസമാണ്. മലയാളം മീഡിയായിലും ഇംഗ്ലീഷ് നല്ലവണ്ണം പഠിക്കുന്നുണ്ട്. 

ചെറിയ ക്ളാസുകളിൽ നിശ്ചിതമായ ഒരു സിലബസ്സില്ല. സി.ബി.എസ്.ഇ എന്ന് പറയുമെങ്കിലും സി.ബി.എസ്.ഇ. സിലബസനുസരിച്ചു പഠിക്കുന്നത് ഒമ്പതിലും പത്തിലും മാത്രമേയുള്ളൂ. ഏറ്റവും കൂടുതൽ കമ്മീഷൻ കിട്ടുന്ന കമ്പനികളിൽ നിന്ന് സ്‌കൂളുകൾ പുസ്തകങ്ങൾ ഓർഡർ ചെയ്യും. ബുക്കിന്റെ മൂന്നിരട്ടി മാർക്കു ചെയ്ത വില കൊടുത്ത് കുട്ടികൾ പുസ്തകങ്ങൾ വാങ്ങണം. കുട്ടികൾക്ക് പുസ്തകം വിൽക്കുന്നതിൽകൂടി സ്‌കൂളുകൾ  ലാഭം കൊയ്യുകയും ചെയ്യുന്നു. എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണമെന്നും സ്‌കൂൾ അധികൃതർ നിർബന്ധവും വെക്കും. കൂടാതെ നോട്ടുബുക്കുകൾ, അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ എന്നിങ്ങനെ ആയിരക്കണക്കിന് രൂപ സ്‌കൂളുകാർ രക്ഷാകർത്താക്കളോട് പിഴിഞ്ഞുകൊണ്ടിരിക്കും. വിനോദ യാത്ര, സ്‌കൂൾ ബസ് എന്നിങ്ങനെ മാസം തോറും ഒരു വലിയ തുക സ്‌കൂളിന് കൊടുത്തുകൊണ്ടിരിക്കണം. ഇത്തരം കൊള്ള ലാഭമെടുക്കുന്ന സ്‌കൂളുകൾ അദ്ധ്യാപകർക്ക് കൊടുക്കുന്നത് തുച്ഛമായ ശമ്പളവുമായിരിക്കും.

പഠിക്കുന്ന പുസ്തകങ്ങളുടെ നിലവാരം മെച്ചമായതും സർക്കാർ സ്‌കൂളിലെ സിലബസുകളായിരിക്കും. ഒന്നു  മുതൽ പത്തു വരെ പുസ്തകങ്ങൾ തയ്യാറാക്കുന്നത് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങ് (SCERT)ആണ്. അടുത്ത കാലത്ത് വിദേശ ഏജൻസി നടത്തിയ സർവേയിൽ കേരള സർക്കാരിൽ നിർദ്ദേശിച്ചിരിക്കുന്ന പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ടെന്നും വിലയിരുത്തിയിരുന്നു. നിഷ്പക്ഷമായി ഒരു വിദ്യാഭ്യാസ ചിന്തകൻ പ്രൈവറ്റ് സ്‌കൂളിലെയും സർക്കാർ സ്‌കൂളിലേയും സിലബസ് പരിശോധിച്ചാൽ സർക്കാർ സ്‌കൂളിൽ കൂടുതൽ മെച്ചമായ വിദ്യാഭ്യാസം നേടുന്നുവെന്നു കാണാം.  ഇന്നുള്ള പ്രശസ്തരിലും പ്രമുഖരിലും കൂടുതൽ പേരും സ്വന്തം ഭാഷയിൽ ആദ്യം പരിജ്ഞാനം നേടി ഉയർന്നു വന്നവരാണ്.

പ്രൈവറ്റ് കുത്തക മുതലാളിമാരുടെ സ്‌കൂളുകളുടെ എണ്ണം കേരളമങ്ങോളമിങ്ങോളം കൂടുന്നതൊപ്പം സർക്കാർ സ്‌കൂളുകളും കുട്ടികളില്ലാതെ അടച്ചുപൂട്ടേണ്ടി വരുന്നു. തന്മൂലം വിരമിക്കുന്ന അദ്ധ്യാപകരുടെ സ്ഥാനത്ത് പകരം സർക്കാർ അദ്ധ്യാപകരെ നിയമിക്കുന്നുമില്ല. കഴിഞ്ഞ വർഷം തന്നെ പതിനായിരക്കണക്കിന് അദ്ധ്യാപകർ സർക്കാരിൽനിന്നും സേവനകാലം കഴിഞ്ഞു വിരമിച്ചിരുന്നു. സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ പഠിക്കാൻ ലഭിക്കാത്തതു കൊണ്ട് പുതിയതായി അദ്ധ്യാപക നിയമനം നടക്കുന്നുമില്ല. ഇങ്ങനെ തൊഴിൽ തേടുന്ന അദ്ധ്യാപകരുടെയിടയിൽ തൊഴിലില്ലായ്‌മ രൂക്ഷമായിരിക്കുന്നതുമൂലം കുത്തക സ്‌കൂൾ മുതലാളിമാർ അദ്ധ്യാപകരെ ചൂഷണം ചെയ്യാൻ കാരണമാകുന്നു. ഒരു പ്രായം കഴിഞ്ഞാൽ മറ്റൊരു തൊഴിൽ അവർക്ക് ലഭിക്കുകയുമില്ല. പണമുള്ളവർക്കെല്ലാം  കോഴകൊടുത്ത് സർക്കാർ സഹായത്തോടെ നടത്തുന്ന പ്രൈവറ്റ്‌സ്‌കൂളിൽ നിയമനവും ലഭിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ബി.എഡും എം.എഡും നല്ല ഗ്രേഡോടെ പാസായ യുവതി യുവാക്കൾ അൺ എയ്ഡഡ് സ്‌കൂളുകളിൽ നിയമനത്തിനായി ശ്രമിക്കുന്നത്. അതോടെ ഭാവി കരുപിടിപ്പിക്കണമെന്നുള്ള അവരുടെ സ്വപ്നങ്ങൾ തകരുകയും ചെയ്യും. 


St.Antony's Public School, Kanjirappally










No comments:

Post a Comment