Translate

Tuesday, December 4, 2018

ഫാദർ അഗസ്റ്റിൻ വട്ടോളിയും KCRMNA ടെലികോൺഫെറൻസും


ചാക്കോ കളരിക്കൽ
ഡിസംബർ 12, 2018 ബുധനാഴ്ച നടക്കാൻ പോകുന്ന കെ സി ആർ എം നോർത്ത് അമേരിക്കയുടെ പന്ത്രണ്ടാമത് ടെലികോൺഫെറൻസ്, ഫ്രാങ്കോ മെത്രാൻറെ ലംഗിക ക്രൂരതയിൽനിന്ന് മോചനവും നീതിയും ലഭിക്കാൻവേണ്ടി കുറവിലങ്ങാട് എം ജെ മഠത്തിലെ കന്ന്യാസ്ത്രികൾ വഞ്ചിസ്ക്വയറിൽ നടത്തിയ നിരാഹാര സമരത്തോട് അനുബന്ധമായി രൂപംകൊണ്ട സേവ് ഔർ സിസ്റ്റേഴ്സ് (Save Our Sisters) എന്ന സംഘടനയുടെ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളിയാണ് നയിക്കുന്നത്. വിഷയം: "ക്രൈസ്തവസഭകളും ജനാധിപത്യവും".
സഭയുടെ ആശീർവാദത്തോടെ സഭയ്ക്കുപുറത്ത് സമൂഹത്തിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എന്നും പങ്കെടുക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തിരുന്ന അഗസ്റ്റിൻ വട്ടോളിയച്ചൻ സഭയ്ക്കുള്ളിലെ രണ്ട് പ്രധാന അനീതികൾക്കെതിരായി - ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഭൂമി കള്ളക്കച്ചവടം, കന്ന്യാസ്ത്രിയ്ക്കുനേരെയുള്ള ഫ്രാങ്കോ മെത്രാൻറെ ലൈംഗികപീഡനം - ശബ്‌ദിച്ചപ്പോൾ അതൃപ്തമായ സഭാധികാരം അദ്ദേഹത്തെ ക്രൂശിക്കാനായി ആണിയും ചുറ്റികയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വിശ്വാസികളെയോ സമൂഹത്തെയോ ഭരണകൂടത്തെയോ നന്നാക്കാൻ ഒരു വൈദികന് സമരത്തിൽ പങ്കെടുക്കാം. എന്നാൽ സഭാനേതൃത്വത്തിൻറെ അഴിമതിക്കെതിരായി ശബ്‌ദിക്കാൻ പാടില്ലായെന്ന ഇരട്ടത്താപ്പ് നയത്തെ ലംഘിച്ച വട്ടോളിയച്ചന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മാനത്തോടത്ത് കാരണം കാണിക്കൽ നോട്ടിസും മുന്നറിയിപ്പും നൽകി. മേല്പ്പറഞ്ഞ വിഷയങ്ങളിൽ സീറോ മലബാർ സഭാ നേതൃത്വത്തെ ചോദ്യം ചെയ്യുകയും സമരരംഗത്ത് സജീവമാകുകയും ചെയ്ത പശ്ചാത്തലമാണ് സഭാനേതൃത്വത്തെ ചൊടിപ്പിച്ചതും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ അനാവശ്യ നടപടിയിലേക്ക് നീങ്ങിയതും.
സഭയിൽ ഭരണകാര്യങ്ങളിലും സാമ്പത്തികകാര്യങ്ങളിലും ഒട്ടുമേ സുതാര്യതയില്ല എന്നകാര്യം എല്ലാവർക്കുമറിയാം. വേദന അനുഭവിക്കുന്ന ഇരകളുടെ നൊമ്പരങ്ങളറിയാനുള്ള ഹൃദയം മെത്രാന്മാർക്കില്ല. ഒരു കോളേജധ്യാപകനെ വഴിയിലിട്ട് വെട്ടിയപ്പോൾ വെട്ടുകിട്ടിയ സ്വസമുദായക്കാരനെ കുറ്റപ്പെടുത്തുകയാണ് സഭാധികാരം ചെയ്തത്. ഗത്യന്തരമില്ലാതെ സലോമി തൻറെ ജീവനെടുത്തിട്ടും ഇവരുടെ മനസ്സലിഞ്ഞില്ല. റോബിൻ കേസിൽ മകളുടെ ഗർഭം ഏറ്റെടുക്കാൻ ഒരപ്പന് കാശുകൊടുത്തവരാണിവർ. കൊക്കൻ കേസിലും എഡ്വിൻ കേസിലും പരാതിക്കാരെ ചെകുത്താൻ പക്ഷക്കാരെന്ന് പരസ്യമായി വിളിച്ച് ആക്ഷേപിച്ചവരാണിവർ. ജീവിതകാലം മുഴുവൻ ജർമനിയിൽ വേലചെയ്തുണ്ടാക്കിയ സമ്പാദ്യമെല്ലാം ചതിച്ച് അടിച്ചുമാറ്റിയ ഒരു മെത്രാനുള്ള സത്യസഭയാണിത്. മലബാറിലൊരുപള്ളി "മാർതോമാകുരിശ്" കേറ്റാൻ ഇടവകക്കാർ വിസമ്മതിച്ചതിനാൽ മൂന്നുവർഷം പള്ളി വെഞ്ചരിക്കാതെ കിടന്നു. പുന്നത്തുറ പള്ളിയിൽ പോലീസ് സഹായത്തോടെ കുരിശ് സ്ഥാപിച്ചു. പള്ളിയും പള്ളിസ്വത്തും മെത്രാനുസ്വന്തം. എന്തുചെയ്യണമെന്ന് മെത്രാനങ്ങ് തീരുമാനിക്കും. ഭരണികുളങ്ങര മെത്രാനൊഴിച്ച് ഒരൊറ്റ മെത്രാനെങ്കിലും ഫ്രാങ്കോയ്ക്കെതിരായി ശബ്ദിച്ചോ? പരാതിക്കാരി കന്ന്യാസ്ത്രിയെ ഏതെങ്കിലും ഒരു മെത്രാൻ പോയി കണ്ടോ? കന്ന്യാസ്ത്രി സമരത്തിന് സഹായംചെയ്ത വട്ടോളിയച്ചന് മൂക്കുകയറിടാനാണ് മെത്രാന്മാർക്ക് തിടുക്കം. പള്ളിക്കകത്തെ അന്ധവിശ്വാസികൾ ഉള്ളിടത്തോളംകാലം കൂത്ത് തുടരും. അവരുടെ എണ്ണംകുറയുമ്പോൾ ഒരുനാൾ തിരശീലയും വീഴും.
വട്ടോളിയച്ചൻ സ്വാതന്ത്രനാണ്. യേശുവിൻറെ മാർഗമാണ് അദ്ദേഹത്തിൻറെ മാർഗം. ഇരയുടെ പക്ഷം ചേർന്ന് നീതിക്കുവേണ്ടി പോരാടുന്നവരെ ശിക്ഷിക്കുന്ന മാർഗമാണോ മെത്രാന്മാരേ നിങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നത്? സ്വന്തം ജീവിതവും കുടുംബവും യേശുവിനും സഭയ്ക്കുംവേണ്ടി സമർപ്പിച്ചവർ നീതിക്കുവേണ്ടി അരമനവാതിൽ മുട്ടുമ്പോൾ എന്തേ നിങ്ങൾ തുറക്കാത്തത്? കന്ന്യാസ്ത്രികളുടെയും വൈദികരുടെയും അല്മായരുടെയും ഇന്നത്തെ പോരാട്ടം വരും തലമുറയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. നീതിക്കുവേണ്ടിയുള്ള എല്ലാ സമരങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഫാ. വട്ടോളി പണ്ട് പ്ലാച്ചിമടയിൽ സമരം നടത്തി ജയിലിൽ ആയപ്പോൾ മാനത്തോടത്തുമെത്രാൻ അദ്ദേഹത്തെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ച് പ്രാർത്ഥന വാഗ്ദാനം ചെയ്തതാണ്‌. കന്ന്യാസ്ത്രിക്ക് നീതികിട്ടണമെന്നും ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണകാരണം അന്വേഷിക്കണമെന്നും പറയുന്നത് സഭയ്ക്ക് എതിരല്ലെന്നുമാണ് ഫാ. വട്ടോളി പറയുന്നത്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിറോ മലബാർ സഭയിലെ ധാരാളം വൈദികർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ കണ്ടു. അദ്ദേഹത്തിതിരെ പ്രതികാര നടപടി എടുക്കരുതെന്ന് മാർ മാനത്തോടത്തിനോട് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാലക്കുടിക്ക് അടുത്തുള്ള ചാലുകട്ടിയിൽ ഫ്രോമ്സി/ദേവസക്കുട്ടി എന്ന മാതാപിതാക്കളുടെ മകനായി 1971 ജൂലൈ 21 -ന് ഫാ. അഗസ്റ്റിൻ വട്ടോളി ജനിച്ചു. തത്വശാസ്ത്രപഠനം പുന്നമല സെമിനാരിയിലും (Punnamalee) ദൈവശാസ്ത്രപഠനം മംഗലപുഴ സെമിനാരിയിലും പൂർത്തിയാക്കി 1998 ജനുവരി നാലാം തീയതി എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. ഇപ്പോൾ കല്ലൂർ റിന്യൂവൽ സെൻറെറിൽ (Renewal Centre, Kaloor) സേവനം ചെയ്യുന്നു.
സഭയിൽ നീതി ഉറപ്പാക്കണമെങ്കിൽ സുതാര്യത വേണം; ജനാധിപത്യ ഭരണ സമ്പ്രദായം വരണം. പഴയ നസ്രാണികളുടെ ഇടയിലെ പള്ളിപൊതുയോഗ തീരുമാനപ്രകാരമുള്ള പള്ളിഭരണ സമ്പ്രദായമല്ലാതെ കത്തോലിക്കാ സഭയിൽ ഇന്നുവരെ ജനാധിപത്യരീതിയിലുള്ള സഭാഭരണം നടന്നിട്ടില്ല. അടുത്ത കാലത്ത് നസ്രാണിസഭയിലും പൗരസ്ത്യ കാനോൻ നിയമത്തിലൂടെ ഹയരാർക്കിയൽ ഭരണം നടപ്പിലാക്കി. പൊതുയോഗത്തിനും പാരീഷ് കൗൺസിലിനും വികാരിയെ ഉപദേശിക്കാനുള്ള അവകാശമേയുള്ളിപ്പോൾ. 'ചർച്ച് ആക്ട്' നിയമമായാൽ ജനാധിപത്യപരമായ പള്ളിഭരണം നടപ്പിൽവരും.
എല്ലാം ഞങ്ങൾ, മെത്രാന്മാർ തീരുമാനിക്കും. മറ്റുള്ളവരെല്ലാം ഞങ്ങളെ അനുസരിച്ചാൽ മാത്രം മതി എന്ന മനോഭാവം അല്പം അതിരുകടന്നതല്ലേ? വിമത ശബ്ദങ്ങൾ കേഴ്പ്പിക്കുന്ന വൈദികരും കന്ന്യാസ്ത്രികളും അല്മായരുമെല്ലാം മെത്രാന്മാരുടെ നോട്ടത്തിൽ സഭാശത്രുക്കളും സഭാവിരുദ്ധരും സഭയെ നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരുമാണ്. എന്നാൽ സഭാ നവീകരണക്കാർ സഭാ സ്നേഹികളും സഭയിൽ കാലോചിതമായ നല്ല മാറ്റങ്ങൾ ഉണ്ടാകാൻ പരിശ്രമിക്കുന്ന സഭാകൂട്ടായ്മയിലെ അംഗങ്ങളുമാണെന്ന് തിരിച്ചറിയാൻ മെത്രാന്മാർക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. തിന്മയുടെ ധിക്കാരത്തെ നേരിട്ട് അതിൻറെ സ്വതന്ത്ര വിഹാരത്തിനുമേൽ വട്ടോളിയച്ചനെ പോലുള്ളവർ നേടുന്ന ത്യാഗത്തിൻറെയും സമരത്തിൻറെയും വിജയമായിരിക്കും നമ്മുടെയും വിജയം.
"ക്രൈസ്തവസഭകളും ജനാധിപത്യവും" എന്ന വിഷയത്തെ സംബന്ധിച്ച് വട്ടോളിയച്ചൻറെ അഭിപ്രായം എന്തെന്നറിയാനുള്ള നല്ലൊരവസരമാണ് കെ സി ആർ എം നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന അടുത്ത ടെലികോൺഫെറൻസ്. നിങ്ങളെല്ലാവരെയും അതിലേക്കായി സ്നേഹപൂർവം ക്ഷണിക്കുന്നു. ഡിസംബർ 12, 2018 ബുധനാഴ്ച്ച (Time 9 pm EST) നടക്കാൻ പോകുന്ന ടെലികോൺഫെറൻസിൽ സംബന്ധിക്കാനുള്ള നമ്പർ: 1-605-472-5785, ആക്സസ് കോഡ്: 959248#

No comments:

Post a Comment