Translate

Sunday, July 19, 2020

കൂദാശകളും പൗരോഹിത്യവും



(കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയൊൻപതാമത്‌ ടെലികോൺഫെറൻസിൽ ശ്രീ മാത്യു ഫിലിപ്പ് വിഷയം അവതരിപ്പിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിലെ പ്രധാനപ്പെട്ട ആശയങ്ങൾ)

 
ചാക്കോ കളരിക്കൽ

ബഹു. ആബേലച്ചൻ എഴുതി ഡോ. യേശുദാസ് പാടിയ  'ഈശ്വരനെ തേടി ഞാൻ നടന്നു....' എന്ന മനോഹരമായ ഗാനാലാപം കേൾപ്പിച്ചുകൊണ്ടാണ് ശ്രീ മാത്യു ഫിലിപ്പ് വിഷയാവതരണം ആരംഭിച്ചത്.

നസ്രത്തിലെ യേശു ഈ ലോകത്ത് ജീവിച്ചിരുന്നപ്പോൾ ഒരു സഭയും സ്ഥാപിച്ചിട്ടില്ല. യേശു ഒരു യഹൂദ മത നേതാവും പ്രസംഗകനും ആയിരുന്നു. യേശു നിത്യരക്ഷയയെപ്പറ്റിയല്ല പ്രസംഗിതത്, മറിച്ച്, സ്നേഹവും സമാധാനവും നീതിയുമുള്ള ദൈവരാജ്യത്തെപ്പറ്റിയാണ്. യേശു പഠിപ്പിച്ച പാഠങ്ങളെ സ്വീകരിക്കുകയും അപ്രകാരം ജീവിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായിരുന്നു ആദിമസഭ. ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണആത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കുകയും തന്നെപ്പോലെ തൻറെ അയൽക്കാരനെ സ്നേഹിക്കുകയും (മത്താ. 22: 36-39) ചെയ്യുന്ന സമൂഹകൂട്ടായ്മ. സാധാരണ മനുഷ്യരിൽനിന്നും ദൈവം പ്രതീക്ഷിക്കുന്നത് പരസ്പരസ്നേഹമാണെന്നും സ്നേഹമാണീശ്വരൻറെ രൂപമെന്നും യേശു വ്യക്തമാക്കിയിരുന്നു. അത് മറ്റ് മനുഷ്യരിലേക്ക് എത്തിക്കാൻ തൻറെ ശിഷ്യരെ യേശു ചുമതലപ്പെടുത്തുകയും ചെയ്തു. ശിഷ്യർ ആ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കി.

യഹൂദമതത്തിൽ മനുഷ്യാവതാരമെടുത്ത യേശുവിന് ആ മതത്തിലെ ദൈവഹിതമല്ലാത്ത പഠനങ്ങളും അത് പഠിപ്പിച്ചിരുന്ന പുരോഹിതരും ഫരിസേയരും നിയമജ്ഞരും ബുദ്ധിമുട്ടുണ്ടാക്കി. മത്തായിയുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായത്തിൽ യേശു കപടനാട്യക്കാരായ ഫരിസേയരെയും നിയമജ്ഞരെയും യാതൊരു ദാക്ഷണ്യവുമില്ലാതെ ശകാരിക്കുന്നുണ്ട് (മത്താ. 23: 1-28).  അവർ അന്ധരായ വഴികാട്ടികളാണെന്നും പുറമെ നീതിമാന്മാരായി കാണപ്പെടുന്നെങ്കിലും വെള്ള പൂശിയ കുഴിമാടങ്ങൾ ആണെന്നും അർത്ഥശങ്കക്കിടയില്ലാതെ യേശു തറപ്പിച്ചുപറയുന്നു. സർപ്പങ്ങൾ, ‘അണലിസന്തതികൾ എന്നെല്ലാമാണ് യേശു അവരെ പരസ്യമായി വിളിച്ച്‌ അധിക്ഷേപിച്ചത്.

യേശുവിൻറെ കാലശേഷം സഭയെ സ്ഥാപനവൽക്കരിച്ചു. വിശ്വാസികളെ അടിമകളും ആശ്രിതരുമാക്കാൻവേണ്ടി കൂദാശകൾ കണ്ടുപിടിക്കുകയും അത് പാരികർമം ചെയ്യാൻ പൗരോഹിതരെ നിയോഗിക്കുകയും ചെയ്തു. കൂടാതെ, പുരോഹിതവർഗം ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണെന്നുള്ള തെറ്റായ പഠിപ്പിക്കലിലൂടെ ദൈവമക്കളുടെ സ്വാതന്ത്യത്തിൽ അവർ കടന്നുകയറി. അവർ സഭയുടെ ആത്മീയവും ഭൗതീകവുമായ നടത്തിപ്പ് ഏറ്റെടുത്തു. കോൺസ്റ്റൻറൈൻ ചക്രവർത്തിയുമായി പൗരോഹിത്യം ഒത്തുചേർന്ന് രണ്ടുകൂട്ടർക്കും അധികാരം കൈയ്യാളാൻവേണ്ടി പള്ളികളും കൂദാശകളും എല്ലാമാക്കി ഇന്നത്തെ രീതിയിലുള്ള സ്ഥാപനവൽകരിച്ച അധികാരശ്രീണീസഭയെ സൃഷ്ടിച്ചെടുത്തു.

ഇനി ക്രിസ്തുവിനുശേഷമുള്ള ക്രിസ്തീയസംരക്ഷണ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനിക്കാം .പത്രോസിൻറെ ഒന്നാം ലേഖനം രണ്ടാമധ്യായത്തിൽ ഇങ്ങനെ വായിക്കുന്നു: "നിങ്ങളോ, ഇരുട്ടിൽനിന്നു തൻറെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻറെ അത്ഭുതപ്രവർത്തികൾ പ്രഖ്യാപിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിൻറെ സ്വന്തം ജനവുമാകുന്നു (1 പത്രോ. 2: 9). പത്രോശ്ലീഹാ ഉപദേശിക്കുന്നു: "ഒരു കൂട്ടുമൂപ്പനും എന്ന നിലയിൽ നിങ്ങളുടെ ഇടയിലെ മൂപ്പന്മാരെ ഞാൻ ഉപദേശിക്കുന്നു; നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ദൈവത്തിൻറെ ആട്ടിൻപറ്റത്തെ മേയിക്കുക. നിർബന്ധം കൊണ്ടല്ല, നന്മനസ്സോടെ, നിന്ദ്യമായ ലാഭേച്ഛയോടെയല്ല, താത്പര്യത്തോടെ അതു ചെയ്യുക. അതു നിങ്ങളെ ഭരമേല്പിച്ചിരിക്കുന്നവരുടെമേൽ അധികാരഗർവോടെയല്ല, അജഗണത്തിനു മാതൃകയാകത്തക്കവണ്ണം ആയിരിക്കണം. അങ്ങനെ ചെയ്‌താൽ മുഖ്യ ഇടയൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾക്കു മഹത്വത്തിൻറെ മങ്ങാത്ത കിരീടം ലഭിക്കും (1 പത്രോ. 5: 2-4).

ഇന്ന് സഭ ആചരിക്കുന്ന ഏഴ് കൂദാശകളും (മാമ്മോദീസ, സ്ഥൈര്യലേപനം,കുർബാന, കുമ്പസാരം, രോഗീലേപനം, പട്ടം, വിവാഹം) പരികർമം ചെയ്യാൻ രാജകീയ പുരോഹിതഗണമായ വിശ്വാസികൾക്ക് സാധിക്കണം. കൂദാശാർപ്പണത്തിനുള്ള വിശ്വാസികളുടെ അവകാശത്തെ പുരോഹിതർ തട്ടിയെടുത്തു. ക്രിസ്തീയ മതത്തെയും വിശ്വാസത്തെയും ചുറ്റിപ്പറ്റിയുള്ള ആചാരങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും ഒരു വിശ്വാസിയുടെ ജീവിതത്തിലെ അഭിവാജ്യ ഘടകമാണെന്ന് സ്വാർത്ഥതാല്പര്യക്കാരായ പുരോഹിതർ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. കൂദാശകൾ പള്ളിയിൽവെച്ച് പുരോഹിത സാന്നിധ്യത്തിൽ ചെയ്യണമെന്ന് ദൈവം ആവശ്യപ്പെട്ടിട്ടില്ല. മേല്പറഞ്ഞ കൂദാശകളെല്ലാം രാജകീയ പുരോഹിതഗണമായ അല്മായർക്ക് ചെയ്യാൻ അവകാശവും അധികാരവും കടമയുമുണ്ട്. അതു മനസ്സിലാക്കാനായുള്ള ഒരവസരം ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. കോവിഡ്-19 എന്ന മഹാമാരി യാതൊരു വിവേചനവും കൂടാതെ മനുഷ്യകുലത്തെ മൊത്തം കയറിപ്പിടിച്ചിരിക്കുകയാണ്. ആ സാഹചര്യത്തിൽ പള്ളികൾക്കും കൂദാശകൾക്കും യാതൊരു പ്രസക്തിയുമില്ലെന്നായി. എങ്കിലും സ്വന്തം കീശവീർപ്പിക്കാൻവേണ്ടി, വിശ്വാസികളുടെ ജീവനെപ്പോലും അവഗണിച്ച്, പള്ളികൾ തുറന്നു പ്രവർത്തിക്കണമെന്ന് സഭാധികാരികൾ നിർബന്ധം പിടിക്കുന്നു. മെഡിക്കൽ ഡാറ്റയെപ്പോലും അവഗണിച്ച് നിരുത്തരവാദിത്വപരമായ അത്തരം നീക്കങ്ങളെ അപലപിച്ചേ തീരൂ. വിശ്വാസികളുടെ ജീവൻ നഷ്ടപ്പെട്ടാലും കൂദാശകൾ പള്ളികളിൽത്തന്നെ നടത്തണമെന്ന പിടിവാശി സാമ്പത്തീകത്തിൽ നോട്ടമിടുന്നതുകൊണ്ടാണെന്ന് വ്യക്തമാണ്.

പ്രാർത്ഥന ആവശ്യമെന്ന് തോന്നുന്നവർക്ക് എങ്ങനെ പ്രാർത്ഥിക്കാമെന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. "നീ പ്രാർത്ഥിക്കുമ്പോൾ നിൻറെ ഉള്ളറയിൽ കയറി നിൻറെ വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിൻറെ പിതാവിനോടു പ്രാർത്ഥിക്കുക. രഹസ്യമായി കാണുന്ന നിൻറെ പിതാവു നിനക്കു പ്രതിഫലം തരും" (മത്താ. 6: 6). ദേവാലയങ്ങളിൽ മാത്രം പാരികർമം ചെയ്യണം എന്ന് ശഠിച്ചിരുന്ന കൂദാശകൾ ഇന്നെവിടെപ്പോയി? മരിച്ചടക്കിന് ആറടി കുഴിയെടുത്തിരുന്നിടത്ത് ഇപ്പോൾ പത്തടി ആഴത്തിൽ കുഴിച്ച് ശവം അടക്കം ചെയ്യുന്നു. ശവമടക്കാൻ വൈദികരെപ്പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.

കൂദാശകളൊന്നും ദൈവസ്ഥാപിതമല്ല. പുരോഹിതാധിപത്യം ഉറപ്പിച്ചെടുക്കാൻ പുരോഹിതർതന്നെ കണ്ടുപിടിച്ച അടവാണ് ഏഴ് കൂദാശകൾ. അത് പുരോഹിത വർഗത്തിൻറെ സഭാഭരണക്രമത്തിനുവേണ്ടിയുള്ള  കണ്ടുപിടുത്തം മാത്രമാണ്. വിശുദ്ധ ബലിയുടെയും മറ്റു കൂദാശകളുടെയും അടിത്തറയിലാണ് സഭയുടെ ആരാധന ജീവിതം കെട്ടിപ്പടുത്തിട്ടുള്ളത്.  പുരോഹിതൻതന്നെ കൂദാശ പാരികർമം ചെയ്യണമെന്ന് ഒരു വിശ്വാസിക്ക് നിർബന്ധമുണ്ടെങ്കിൽ അത് നടത്തി അതിനുള്ള വേതനം അപ്പോൾത്തന്നെ കൊടുക്കുക. ഒരു കമ്മ്യൂണിറ്റിക്ക് പുരോഹിതസേവനം വേണമെന്നുണ്ടെങ്കിൽ അവർ ആ പുരോഹിതനെ തെരഞ്ഞെടുക്കട്ടെ. അയാളുടെ പ്രവർത്തിക്ക് അവർ വേതനം നൽകട്ടെ. പുരോഹിതർക്ക് ആത്മീയതലത്തിലല്ലാതെ ഭൗതിക കാര്യങ്ങളിൽ യാതൊരു അധികാരവും ഉണ്ടാകാൻ പാടില്ല. ഈ അവസരത്തിലാണ് 2009-ലെ ചർച്ച് ട്രസ്റ്റ് ബില്ലിൻറെ പ്രസക്തി നാം നനസ്സിലാക്കേണ്ടത്. പ്രതിഫലം വാങ്ങിച്ചുകൊണ്ടുള്ള പ്രവർത്തി സേവനമല്ല.

ദൈവഭവനമായിരിക്കേണ്ട ഇടങ്ങൾ ഇന്ന് സൂപ്പർമാർക്കറ്റുകൾക്ക് സമാനമായിരിക്കുകയാണ്. ദേവാലയത്തെ വിശുദ്ധീകരിക്കാനും കൂദാശകൾക്കുള്ള വിലവിവരപ്പട്ടിക എടുത്തുമാറ്റി ദൈവജനത്തിന്  സൗജന്യമായി ചെയ്തുകൊടുക്കാനുമാണ് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെടുന്നത്. ഇടവകാംഗങ്ങളുടെ സ്വമനസാലെയുള്ള സംഭാവനകൾകൊണ്ട് ദേവാലയകാര്യങ്ങൾ നടന്നുപോകുമെന്നുള്ള ശുഭാപ്തിവിശ്വാസമാണ് വലിയ ഇടയാനുള്ളത്.

സാമ്പത്തിക പരാധീനതമൂലം അനേകർക്ക് കൂദാശ നിഷേധിച്ച സഭയാണിത്. ചെയ്യാത്ത കുറ്റത്തിൻറെ പാപഭാരം പേറി ഇഹലോകം വെടിഞ്ഞ ദൈവമക്കൾ വേറെ. പുരോഹിതരിൽനിന്നും കൂദാശകൾ സ്വീകരിച്ചില്ലെങ്കിൽ നിത്യരക്ഷയില്ലെന്ന് വിശ്വസിക്കുന്ന സഭാമക്കൾ ഇന്നുമുണ്ട്. ബന്ധിതരായി കഴിയുന്നവർക്ക് ആ ബന്ധനത്തിൽനിന്ന് വിടുതൽ കിട്ടുക ബുദ്ധിമുട്ടാണ്. കൂദാശകളിൽ ബന്ധിക്കപ്പെട്ട് ധാരാളം വിശ്വാസികൾ ദൈവത്തിൽനിന്ന് അകന്നുപോകുന്നു. ദൈവം സകലരെയും രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന കാരുണ്യവാനാണെന്നുള്ള സത്യം ഗ്രഹിച്ചാൽ ആചാരങ്ങളിൽനിന്നും മുക്തിനേടാം. കത്തോലിക്ക വിശ്വാസികളുടെ അടിമത്ത മനോഭാവത്തിനും അവസ്ഥയ്ക്കുമുള്ള പ്രധാന കാരണം കൂദാശകളാണ്. പുരോഹിത അടിമത്തത്തിൽനിന്നും പുറം ചാടണം. ഇടയനും ആടും എന്ന ഉപമ ഇന്ന് ബാധകമല്ല. അത് അറിവില്ലാത്ത ജനതയെ യേശു ഉപമകൾവഴി അന്ന് പറഞ്ഞു പഠിപ്പിച്ചതാണ്. ഇന്നത്തെ ജനതയ്ക്ക് വിദ്യാഭ്യാസവും അറിവും സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തി ഉള്ളവരുമാണ്. ഇടയൻറെ പുറകെ പോകേണ്ട ആട്ടിൻപറ്റമല്ല ഇന്നത്തെ ദൈവജനം. യേശുവിൻറെ പഠനങ്ങളെ മനസ്സിലാക്കാൻ കെൽപ്പുള്ളവരാണ് അവർ. ഇടയൻറെ കീഴിൽ കുഞ്ഞാടുകൾക്ക് യാതൊരു അവകാശവുമില്ല. ഇടയൻ പറയുന്നത് ശരിയായാലും തെറ്റായാലും അത് അനുസരിക്കുക. ജീസസിൻറെ പഠനങ്ങളനുസരിച്ച് തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രാപ്തി ഇന്നത്തെ ജനതയ്ക്കുണ്ട്. അപ്പോൾ അവർക്കു മറ്റുള്ളവരുടെ മാർഗനിർദേശത്തിൻറെ ആവശ്യമില്ല. സാമുദായിക വേലികെട്ടിനകത്തു തളച്ചിടാൻ ഒരു വിശ്വാസിയും നിന്നുകൊടുക്കരുത്. മറ്റുള്ളവർക്ക് എന്തുതോന്നും എന്ന ചിന്ത ഓരോ വ്യക്തിയുടെയും തീരുമാനങ്ങളിൽ അപ്രസക്തമാകണം.

കുതന്ത്രങ്ങളിലൂടെ സ്വത്തുക്കളെല്ലാം അടിച്ചുമാറ്റി സുഖലോലുപതയിൽ മെത്രാന്മാരും അച്ചന്മാരും കഴിയുന്നു. അതിന് ഒരു അറുതി വരണമെങ്കിൽ പുരോഹിതരുടെ വേതനം വാങ്ങിയുള്ള കൂദാശകളെയും പുരോഹിതരെത്തന്നെയും ബഹിഷ്‌ക്കരിക്കുക. പകരം ഓരോരുത്തരും യേശുവിൻറെ ദൗത്യം സ്വയം ഏറ്റെടുക്കുക. അയൽക്കാരന് സഹായം ആവശ്യമെങ്കിൽ അത് ചെയ്തുകൊടുക്കുക. യേശുവിൻറെ പ്രബോധനപ്രകാരം നാം ജീവിക്കുമ്പോൾ നമ്മൾ യേശുവിൻറെ അനുയായികളാണെന്ന് മറ്റുള്ളവർ മനസ്സിലാക്കും. കേരളത്തിൽ ഇന്ന് 200-ഓളം മെത്രാന്മാരുണ്ട്. എന്തിന് അവരെ നാം തീറ്റിപ്പോറ്റുന്നു? ചിന്തിക്കുവിൻ സഹോദരരെ. നിങ്ങൾ പൗരോഹിത്യ നുകത്തിൽനിന്ന് സ്വതന്ത്രരാകുവിൻ. നിങ്ങളുടെ ആത്മീയത നിങ്ങൾതന്നെ കണ്ടുപിടിക്കുവിൻ. കാരണം കൂദാശകളെല്ലാം സ്വീകരിച്ചു ജീവിച്ചാലും ക്രിസ്തുവിൻറെ പ്രബോധനങ്ങൾ അനുസരിച്ചുജീവിച്ചില്ലായെങ്കിൽ സ്വർഗത്തിൻറെ വാതിൽപടിപോലും നാം കാണുകയില്ല.

അതുകൊണ്ട് കാലാകാലങ്ങളായി പൗരോഹിത്യം അടിച്ചേല്പിച്ചുകൊണ്ടിരിക്കുന്ന അനാചാരങ്ങൾക്ക് അറുതി വരുത്തുക. യേശുവിൻറെ പ്രബോധനങ്ങളിലേയ്ക്ക് തിരികെപ്പോകുക. സഭയിലെ സാമ്പത്തിക കാര്യങ്ങളിൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാൻ 2009-ലെ ചർച്ച് ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കുക. കോവിഡ്-19 നിയന്ത്രണത്തിലാകുന്നതുവരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുക. രാഷ്ട്രീയ പാർട്ടികളുമായുള്ള സഭാ മേലധികാരത്തിൻറെ കൂട്ടുകെട്ട് അവസാനിപ്പിക്കുക. നന്മ മാത്രമായ ദൈവത്തിൽ ആശ്രയിക്കുക.                   

No comments:

Post a Comment