Translate

Sunday, July 26, 2020

കോവിഡിനു ശേഷമുള്ള സഭയുടെ രൂപം


CBCI പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിന് ഒരു തുറന്ന കത്ത്

ഫാ. സുഭാഷ് ആനന്ദ്  ഫോണ്‍-7426830977

യേശുവിന്റെ മനസ്സില്‍ സഭയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നെന്നും അതിന്റെ ഘടനയെക്കുറിച്ചും അനുഷ്ഠാനകര്‍മ്മങ്ങളെക്കുറിച്ചുംമറ്റും യേശു മുന്‍കൂറായി പ്ലാന്‍ ചെയ്തിരുന്നെന്നുംമറ്റുമുള്ള സാമ്പ്രദായിക അഭ്യൂഹങ്ങള്‍ക്കൊന്നുംതന്നെ രേഖാപരമായി തെളിവില്ല.

[ലേഖകന്‍ പൂനയിലെ 'ജ്ഞാനദീപ് വിദ്യാപീഠി'-ല്‍ 'ഇന്ത്യന്‍ ഫിലോസഫിയും മതങ്ങളും' എന്ന വിഭാഗത്തില്‍ ദീര്‍ഘകാലം പ്രൊഫസറായിരുന്നു. ഇപ്പോള്‍ മുഴുകിയിരിക്കുന്നത്, മഹാന്തര സൗഹൃദസംവാദം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍. ഭാരതീയദര്‍ശനങ്ങളും മഹാഭാരത ഇതിഹാസവും ഇന്ത്യന്‍ക്രിസ്തീയതയുമെല്ലാം പഠനവിധേയമാക്കിയുള്ള നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ പഠനപ്രബന്ധങ്ങള്‍, ദേശീയ-അന്തര്‍ദേശീയ പ്രശസ്തങ്ങളായ ധാരാളം ജേര്‍ണലുകളില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 77 വയസ്സുള്ള അദ്ദേഹമിപ്പോള്‍, രാജസ്ഥാനില്‍ ഉദയപൂരിലുള്ള ഭുപാല്‍പുരയില്‍, സെന്റ് പോള്‍സ് സ്‌കൂള്‍ കാമ്പസിലാണുള്ളത്.
 2020 ജൂണ്‍ 11-ന് ലേഖകന്‍ CBCI പ്രസിഡന്റിന് അയച്ച കത്തിന്റെ മലയാള പരിഭാഷയാണ് താഴെ. ആഴമായ പരിചിന്തനം അര്‍ഹിക്കുന്ന ദീര്‍ഘമായ ഈ കത്ത് രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. സ്വന്തം തര്‍ജ്ജമ-എഡിറ്റര്‍]
 
പ്രിയ സഹോദരന്‍ ഓസ്‌വാള്‍ഡ്,
കര്‍ത്താവിന്റെ സന്തോഷവും സമാധാനവും അങ്ങേക്ക് ആശംസിക്കുന്നു. അങ്ങ് ആരോഗ്യവാനായിരിക്കുന്നു എന്നു പ്രതീക്ഷിക്കട്ടെ!
പ്രധാനപ്പെട്ട ഒരു ചിന്താവിഷയം പങ്കുവയ്ക്കുന്നതിനുവേണ്ടിയാണ് ഞാനിതെഴുതുന്നത്. കോവിഡിനുശേഷമുള്ള സഭയുടെ രൂപം എന്നതാണ് ആ ചിന്താവിഷയം.
നമ്മുടെ അത്മായരെ സംബന്ധിച്ച് കൂദാശകളും മറ്റ് അനുഷ്ഠാനങ്ങളും കേവലം താത്കാലിക മാനസ്സിക സംതൃപ്തി നല്‍കുന്ന വെറും കര്‍മ്മങ്ങളാണ്. ഇതിനപവാദ (Exceptions)മായി ചിലരുണ്ട് എന്നതില്‍ ദൈവത്തിനു നന്ദി!
നമ്മുടെ പുരോഹിതരും ബിഷപ്പുമാരും ആരാധന ക്രമത്തെ നമ്മുടെ ജനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥ നാനുഭവമാക്കാറില്ല. അവരുടെ ധര്‍മ്മോപദേശങ്ങ ള്‍ വിശ്വാസരൂപീകരണത്തിനു സഹായകമാകാറുമില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ 'ഇവാഞ്ജലീ ഗൗദിയും' (Evangelii Gaudium)എന്ന അപ്പോസ്തലികപ്രബോധന ത്തില്‍ ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് അങ്ങേക്കറിയാവുന്നതാണല്ലോ. ഇതിനും അപവാദമായി ചിലരുണ്ട് എന്നുള്ളതില്‍ ദൈവത്തിനു നന്ദി!
എന്നിരുന്നാലും, മെത്രാന്മാരും പുരോഹിതരും പള്ളികള്‍ തുറക്കാനും പഴയ സമ്പ്രദായങ്ങള്‍ പുനരാരംഭിക്കാനും ആഗ്രഹിക്കുന്നു. ഈ അനുഷ്ഠാനങ്ങള്‍, തങ്ങള്‍ എന്തെങ്കിലും ചെയ്യുന്നു എന്നൊരു തോന്നല്‍ നമ്മുടെ മെത്രാന്മാരിലും പുരോഹിതരിലും ഉളവാക്കുന്നു; അവരുടെ ശക്തിയുടെയും പ്രതാപത്തിന്റെയും സ്രോതസ്സാണവ; എല്ലാത്തിനുമുപരിയായി, അവരാഗ്രഹിക്കുന്ന വരുമാനം അവയിലൂടെ അവര്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഇവിടെയും ചില അപവാദങ്ങളുണ്ടാവാം എന്നതില്‍ ദൈവത്തിനു നന്ദി!
എന്നാല്‍ അങ്ങേക്കറിയാവുന്നതുപോലെ, പാശ്ചാത്യരായ ധാരാളം ദൈവശാസ്ത്രജ്ഞരും ബിഷപ്പുമാരില്‍ത്തന്നെ കുറച്ചുപേരും പറയുന്നത്, ഇതുവരെ പോയിരുന്നതുപോലെ തുടരാന്‍ സഭയ്ക്കിനി ആവില്ല എന്നാണ്. ഇന്ത്യയിലും ഇപ്രകാരം ചിന്തിക്കുന്ന ദൈവശാസ്ത്രജ്ഞരുണ്ട്. എന്റെ ഒരു സുഹൃത്ത് ഈയിടെ ഇപ്രകാരം എനിക്ക് എഴുതുകയുണ്ടായി: ''വിശ്വാസത്തെ ആഴപ്പെടുത്തി, അരൂപിയിലും സത്യത്തിലും ദൈവത്തെ ആരാധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതില്‍ ഭാരതസഭ വലിയതോതില്‍ പരാജയപ്പെട്ടിരിക്കുന്നു. സഭയ്ക്ക് അതിനു കഴിഞ്ഞിരുന്നെങ്കില്‍, നമ്മുടെ ആള്‍ക്കാര്‍ ഇന്നു കാണപ്പെടുന്നത്ര ദാരുണമായ അവസ്ഥയില്‍ ആകുമായിരു ന്നില്ല; പള്ളികളുടെയും കൂദാശകളുടെയും ഊന്നുവടി കളില്ലാതെതന്നെ തങ്ങളുടെ വിശ്വാസവും ആരാധനയും തുടരാന്‍ കഴിയുമെന്നവര്‍ മനസ്സിലാക്കുമായിരുന്നു.''
ഓണ്‍ലൈന്‍ ആരാധനാസമ്പ്രദായം ദൈവശാസ്ത്ര പരമായി സാധുവല്ല; അതു സഹായകമാവുകയില്ല. അതൊരുപക്ഷേ, മനുഷ്യര്‍ക്ക് ഒരുതരം വൈകാരിക സംതൃപ്തി നല്‍കിയേക്കാം. എന്നാല്‍, ആരാധനക്രമം വെറുതെ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ട ഒരു നാടകമോ സര്‍ക്കസോ അല്ലല്ലോ; ഇടയ്ക്കിടെ ബഫൂണന്മാര്‍ വന്നും പോയുമിരിക്കുന്ന ഒരു സര്‍ക്കസായി അത് പലപ്പോഴും കാണപ്പെടുന്നുണ്ടെങ്കിലും. തിരുവത്താഴം യഥാര്‍ത്ഥ ഭക്ഷണംതന്നെ ആകേണ്ടതുണ്ട്.
ഇവിടെ നമുക്ക്, ചട്ടങ്ങള്‍ക്കുള്ളിലെ ചട്ടവും നിയമങ്ങള്‍ ക്കുള്ളിലെ നിയമവുമായ ചരിത്രത്തിലെ യേശുവിലേക്ക് തിരിച്ചുപോകുന്നത് സഹായകരമായിരിക്കും. പുതിയനിയമ ഗവേഷണം ഒരു സമവായത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണിന്ന്. അതു നമുക്ക് അവഗണിക്കാനാവില്ല.
യേശുവിന്റെ മനസ്സില്‍ സഭയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നെന്നും അതിന്റെ  ഘടനയെക്കുറിച്ചും അനുഷ്ഠാനകര്‍മ്മങ്ങളെക്കുറിച്ചുംമറ്റും യേശു മുന്‍കൂറായി പ്ലാന്‍ ചെയ്തിരുന്നെന്നുംമറ്റുമുള്ള സാമ്പ്രദായിക അഭ്യൂഹങ്ങള്‍ക്കൊന്നുംതന്നെ രേഖാപരമായി തെളിവില്ല. യേശുവിന്റെ ശുശ്രൂഷസംബന്ധിച്ച് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ചരിത്രസ്മരണകളില്‍, സൈദ്ധാന്തി കാടിത്തറയെയോ ഘടനാപരമായ കാര്യങ്ങളെയോകുറിച്ച് സവിശേഷമായ രീതിയില്‍ അദ്ദേഹം നിശ്ശബ്ദനാണ്. ഒരു പ്രത്യേക മതം സ്ഥാപിക്കാന്‍ യേശു തത്പരനായിരുന്നില്ല എന്ന് കാണാന്‍ കഴിഞ്ഞാല്‍ ഈ നിശ്ശബ്ദതയെ നമുക്ക് മനസ്സിലാക്കാനാകും. ആരാധനയും പുരോഹിതരും ബലിയും മുമ്പേതന്നെ ഉണ്ടായിരുന്ന ഇസ്രായേലില്‍, സമാന ഘടനയോടുകൂടിയ മറ്റൊരു മതം സ്ഥാപിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു. അദ്ദേഹത്തിന്റെ താത്പര്യം ഇസ്രായേലിനെ പുതുക്കിപ്പണിയുക എന്നതായിരുന്നു (കാണുക: R.E.BROWN, C. OSIEK & P. PERKINS, 'Early Church' in R.E. BROWN, J.A. FITZMYER & R.E. MURPHY (Eds), 'The New Jerome Biblical Commentary, Bangalore: Theological Publication in India, 2005, P.R. 1338-1353, here p. 1339b-1340a. ഇതിലെ പണ്ഡിതന്മാരെല്ലാവരും റോമന്‍ കത്തോലിക്കരാണ്. കൂടാതെ, 'ബിബ്ലിക്കല്‍ കമന്ററി'ക്ക് Nihil obstat -ഉം  Inprimi postest ഉം ലഭിച്ചിട്ടുള്ളതുമാണ്).
യേശു മതരഹിതമായ ഒരു പ്രവാചകനായിരുന്നു; അദ്ദേഹം ഒരു പുതിയ മതം സ്ഥാപിച്ചിട്ടില്ല; തന്റെ ദൗത്യമായി അദ്ദേഹം കണ്ടത് ഇസ്രായേലിന്റെ ആത്മീയനവീകരണമായിരുന്നു. അതിന്റെ  അനന്തരഫലം എന്തൊക്കെയാണെന്ന് ഞാന്‍ വ്യക്തമാക്കട്ടെ: (1) ദൈവികാധികാരത്തോടുകൂടിയ ഒരു സഭ യേശു സ്ഥാപിച്ചിട്ടില്ല. (2) മാമ്മോദീസയോ വിശുദ്ധബലിയോ മറ്റു കൂദാശകളോ അദ്ദേഹം സ്ഥാപിച്ചിട്ടില്ല. (3) യേശു ശിഷ്യന്മാര്‍ സമത്വത്തിലധിഷ്ഠിതമായ, ആര്‍ക്കും മേലധികാരമില്ലാത്ത ഒരു സമൂഹത്തിന് രൂപംകൊടുത്തു. (4) തന്റെ ശിഷ്യന്മാര്‍ എന്തെങ്കിലും ഒരു സിദ്ധാന്തത്തെ അന്ധമായി അംഗീകരിക്കണമെന്ന് യേശു ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. (5) ഏതെങ്കിലും 'ആത്മപ്രചോദിത' ഗ്രന്ഥങ്ങളെ സിദ്ധാന്തങ്ങള്‍ക്ക് അടിസ്ഥാനമാക്കാനാവില്ല. (6) യേശുശിഷ്യര്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കേണ്ടതുണ്ട്;  പെസഹാ ആചരണം പ്രാദേശികരീതികള്‍ അംഗീ കരിച്ചുള്ളതാകണം. (7) യേശുശിഷ്യര്‍ക്ക് ഭൂമിശാസ്ത്രപര മായി ഒരു പ്രത്യേക കേന്ദ്രമില്ല. അതെല്ലാം പിന്നീടുണ്ടായ നിര്‍മ്മിതികളാണ്. മുമ്പ് അത് സഹായകരം ആയിരുന്നിരിക്കാം. എപ്പോഴുമത് അങ്ങനെ ആകണമെന്നില്ല.
പുതിയനിയമം വിമര്‍ശനാത്മകമായി വായിക്കുകയും ആദിമസഭയുടെ ചരിത്രം സത്യസന്ധമായി പഠിക്കുകയും ചെയ്താല്‍, ഇതെല്ലാം നമുക്ക് പ്രചോദകമായിത്തീരും. കര്‍ത്താവിന്റെ തിരുവത്താഴം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ആദ്യമായി അതൊരു സൗഹൃദക്കൂ ട്ടായ്മാഭക്ഷണമായിരുന്നു (അപ്പോ.പ്രവ.) - പ്രത്യേക വിഭവങ്ങള്‍ നിഷ്‌കര്‍ഷിക്കാത്ത, പ്രത്യേക നേതൃത്വമോ ആചാരക്രമങ്ങളോ ഇല്ലാത്ത സൗഹൃദഭക്ഷണം. ഏതെങ്കിലും ഒരു വിശ്വാസിയുടെ വീട്ടില്‍, സമീപവാസി കളായ വിശ്വാസികളെ ക്ഷണിച്ചുവരുത്തിയുള്ള ഒരു ആഘോഷം. യഹൂദസമ്പ്രദായപ്രകാരം, മുതിര്‍ന്ന ഒരാള്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കുകയും അപ്പം മുറിച്ച് അതിലൊരു കഷണം സ്വയം ഭക്ഷിച്ച്, അപ്പം മറ്റുള്ളവര്‍ക്കായി കൈമാറുകയും ചെയ്യുന്നു. തുടര്‍ന്ന് അവരെല്ലാം ഭക്ഷണം തുടരുകയും ചെയ്യുന്നു. അവിടെ സ്ഥാപകവാക്യം (Words of Conseration) ഉച്ചരിക്കലോ, യേശുവിന്റെ ശരീര-രക്ത ങ്ങളായി അപ്പത്തിന് വസ്തുമാറ്റം സംഭവിക്കലോ ഒന്നും നടക്കുന്നില്ല. രണ്ടാമതായി, 'ഡിഡാക്കെ' (ഉലറമരവല) പ്രകാരം അതൊരു സാബത്ത് ഭക്ഷണമായിത്തീര്‍ന്നു. അപ്പോഴാണ് വീഞ്ഞു കടന്നുവരുന്നത്. ദരിദ്രരായ യഹൂദര്‍ സവിശേഷമായ അവസരങ്ങളില്‍മാത്രമേ വീഞ്ഞ് ഉപയോഗിച്ചിരു ന്നുള്ളു. യേശുവിന്റെ ആദ്യകാല ശിഷ്യന്മാരിലേറെയും ദരിദ്രരായിരുന്നു. തിരുവത്താഴപ്രാര്‍ത്ഥന ഉള്‍ക്കൊള്ളിച്ചുള്ള മത്തായിയുടെ സുവിശേഷത്തിന്റെ ഒരു സ്രോതസ്സ് 'ഡിഡാക്കെ' ആയിരുന്നുവെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും, ആ പ്രാര്‍ത്ഥനയില്‍ സ്ഥാപനവാക്യത്തിലെ വാക്കുകളൊന്നുമില്ല. മാത്രമല്ല, അതില്‍ അന്ത്യഅത്താഴത്തെക്കുറിച്ചോ, യേശുവിന്റെ മരണത്തെ ക്കുറിച്ചോ ഉള്ള പരാമര്‍ശവുമില്ല. തിരു ശരീര-രക്തങ്ങളായുള്ള വസ്തുമാറ്റവുമില്ല. മൂന്നാമതായി, അതൊരു പെസഹാഭക്ഷണമായിത്തീരുന്നു (1 കോറി). പൗലോസ്  യേശുവിനെ നമുക്കെല്ലാവര്‍ക്കുംവേണ്ടി മരിച്ച പെസഹാക്കു ഞ്ഞാടായി കാണുന്നു. അദ്ദേഹത്തിന്റെ ദൈവം, ഏതാനും തടവുകാര്‍ രക്ഷപ്പെട്ടതിന്റെപേരില്‍ മാക്‌സിമില്യന്‍ കോള്‍ബെയെ വധിച്ച നാസി പോലീസിനെപ്പോലെയാണ്. പൗലോസോ പുതിയനിയമത്തിലെ ആരെങ്കിലുമോ തിരുശരീര-രക്തങ്ങളായുള്ള വസ്തുമാറ്റത്തില്‍ വിശ്വസി ച്ചിരുന്നുവെന്നതിന്റെ ഒരു സൂചനയുമില്ല. അതുപോലെ തന്നെ, അനുഷ്ഠാനപൗരോഹിത്യത്തെക്കുറിച്ചും യാതൊരു സൂചനയും പുതിയനിയമത്തിലില്ല.          (തുടരും)

No comments:

Post a Comment