Translate

Wednesday, April 1, 2015

ജെരൂസലെമിലെ കഴുത!

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ മൊബൈല്‍ മാര്‍പ്പാപ്പായെന്നു തന്നെ വിളിച്ചാലേ ശരിയാവൂ. എങ്കിലും, അഞ്ചു വര്ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം സന്ദര്‍ശിക്കാത്ത ഏക രാജ്യം ഇന്ത്യ മാത്രമായിരിക്കാനാണ് സാദ്ധ്യത. ഏതു പട്ടണത്തിലേക്ക് വിളിക്കണമെന്ന കാര്യത്തില്‍ തീരുമാനം ഇവിടെ ഉണ്ടായിട്ടില്ല. വടക്കേ ഇന്ത്യയിലുള്ളയൊരു നഗരമാകട്ടെയെന്നു കരുതിയാല്‍ അത്താഴത്തിനു കന്നിനെ അവിടെ കിട്ടില്ല, മാത്രമല്ല ഡല്‍ഹി ഫരിദാബാദ് പ്രദേശങ്ങളില്‍ ഉണ്ടാക്കുന്ന സ്റ്റേജ് നേരം വെളുക്കുമ്പം കാണണമെന്നുമില്ല. അങ്ങ് അമേരിക്കയില്‍ ഒരു ബിഷപ്പിന്‍റെ സ്ഥാനാരോഹണം ജനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് കേട്ടു; കേരളത്തില്‍ എക്സ് വിരുതന്മാര്‍ മൂത്തു പഴുത്തു നില്‍ക്കുന്നത് കൊണ്ട് ഇവിടെ എന്താണ് സംഭവിക്കുന്നതെന്നും പറയാന്‍ കഴിയില്ല. പാലായില്‍ ഒരു സിനഡ് നടന്നപ്പോള്‍, പാലാ മുതല്‍ എറണാകുളം വരെയായി വിമതരുടെ ഏതാണ്ട് നാലോളം സമ്മേളനങ്ങളും പ്രകടനങ്ങളും നടന്നു. മാര്‍പ്പാപ്പാ വരുമ്പോള്‍ ഒരു പത്തെണ്ണം ഏതായാലും ഇവിടുണ്ടാകും. ഇക്കാര്യങ്ങളൊക്കെ വത്തിക്കാനില്‍ സമയാ സമയം എത്തിക്കാനുള്ള വഴി ഇവിടുത്തെ സോഫ്റ്റ്‌വെയര്‍ ജീവനക്കാര്‍ തുറന്നിട്ടുണ്ട്. അതുകൊണ്ട് മാര്പ്പാപ്പാ ഇവിടെ വരാനും സാദ്ധ്യതയുണ്ട്. വന്നതല്ലേ, എന്നാല്‍ പുലിക്കുന്നേല്‍ സാറിനെക്കൂടി കണ്ടേക്കാം എന്ന് കൂടി പറഞ്ഞാല്‍ എന്തായിരിക്കും പുകില്?
ഓസ്ട്രേലിയാ സര്‍ക്കാര്‍ ബോസ്കോ പുത്തൂരിനോട് ഉള്ള കാര്യം തുറന്നു പറഞ്ഞു, മനോഗുണപ്രവര്‍ത്തിയുടെ പേര് പറഞ്ഞത് കൊണ്ട് രക്ഷയില്ല, കത്തോലിക്കാ സഭ കമ്പനി ആയി രെജിസ്ടര്‍ ചെയ്യണം. അതിനു വലിയ ആലോചന ഒന്നും വേണ്ടി വന്നില്ല, കമ്പനി ആയി രെജിസ്ടര്‍ ചെയ്യുകയും ചെയ്തു. ഇനി ഇപ്പോ ആരെയും പേടിക്കണ്ട. ഇന്ത്യയില്‍ ഇതുപോലൊരു കമ്പനി നിയമം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ വിരുതന്മാര്‍ പറഞ്ഞത്, ‘ലോകമെമ്പാടും കാനോന്‍ നിയമം ഉള്ളപ്പോള്‍ (അതില്‍ എല്ലാ വകുപ്പുകളും ഉണ്ട്), എന്തിനാ ഒരു ചര്‍ച്ച് ആക്റ്റ്; നിങ്ങള്‍ വേണമെങ്കില്‍ IPC മാറ്റി കാനോനാക്കിക്കൊള്ളൂവെന്നാണ്. സത്യം പറയട്ടെ, ഓസ്ട്രേലിയയില്‍ ഇങ്ങിനെ ഒരു വര്‍ഗ്ഗം ഉണ്ടെന്നു ലോകം അറിഞ്ഞത് അടുത്തിടെ ഒരു വൈദികന്‍ നടത്തിയ പ്രസംഗത്തോടെയാണ്. അവിടെ രാതിയില്‍ ഒരു സ്ത്രി ബലാല്‍സംഗം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. നമ്മുടെ ബിസിനസ്സ് അംബാസ്സഡര്‍ വിശ്വാസികളോട് പറഞ്ഞത്, ഈ സ്ത്രിക്കു വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ രാത്രിയില്‍ സഞ്ചരിക്കില്ലായിരുന്നു എന്നാണ്. ചിന്തിക്കാന്‍ ഇതില്‍ ഏറെയുണ്ടായിരുന്നതുകൊണ്ട്‌ എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയും സീറോ മലബാര്‍ സഭ അവിടെ പ്രവര്‍ത്തനം തുടങ്ങി എന്ന് സായിപ്പന്മാര്‍ മനസ്സിലാക്കുകയും ചെയ്തു. വെടി തുടങ്ങിയിട്ടേ ഉള്ളൂവെന്ന് നമുക്കല്ലേ അറിയൂ.
അടുത്തിടെ ഒരു സര്‍വ്വമത സമ്മേളനത്തിന് പോയ പത്രലെഖകന്‍റെ കഥ കേള്‍ക്കാന്‍ ഇടയായി. ആദ്യം ഒരു ബിഷപ്പ് വന്നു; വരുന്ന വഴി, ഇയ്യാളുടെ തലയില്‍ കൈവെച്ചു പ്രാര്‍ഥിച്ചിട്ടു പറഞ്ഞു, “യേശു ആഗ്രഹിക്കുന്നതനുസരിച്ച്  ഇന്ന് നീ നടന്നു പോകും.” പത്ര ലേഖകന്‍ ചിരിച്ചുകൊണ്ട് മനസ്സില്‍ പറഞ്ഞു, ഇത് വല്ല മുടന്തന്മാരോടും പറഞ്ഞിരുന്നെങ്കിലെന്ന്. പിന്നാലെ അങ്ങോട്ട്‌ വന്ന മുല്ലയും റബ്ബിയും  സമാനമായ വാക്കുകള്‍ പറഞ്ഞു. ലേഖകന്‍ കളിയാക്കി ചിരിച്ചതേയുള്ളൂ. യോഗം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്‍റെ വണ്ടി മോഷ്ടിക്കപ്പെട്ടിരുന്നു. അതിനു ശേഷം, അദ്ദേഹത്തിനു എല്ലാ മതങ്ങളിലും വിശ്വാസമായി എന്നാണ് കഥ പറഞ്ഞത്. സായിപ്പുമാരാണെന്നു പറഞ്ഞിട്ട് കാര്യമില്ല, അവരും താമസിയാതെ ദൈവത്തില്‍ വിശ്വസിച്ചു കൊള്ളും, ഉറപ്പ്.
മുംബെയിലും കല്‍ക്കട്ടായിലും ഡല്‍ഹിയിലും ഒക്കെ മത പീഡനത്തിനെതിരായി കൂറ്റന്‍ പ്രകടനങ്ങളും പതിക്ഷേധങ്ങളും നടക്കുന്ന വാര്‍ത്തകള്‍ വരുന്നു; ഇവിടെയെന്താ ആരും കാര്യമായി പ്രതികരിക്കാത്തത് എന്ന് ആര്‍ക്കും സംശയം തോന്നാം. സംഗതി ന്യായം. രണ്ടും രണ്ടു റീത്താണ് കൂട്ടരേ. ഒരു കൂട്ടര്‍ക്ക് മോഡി ദൈവം കൊടുത്ത സമ്മാനവും മറ്റവര്‍ക്ക് സാത്താന്‍ കൊടുത്ത സമ്മാനവും. കഴിഞ്ഞ മാസം താനേ ജില്ലയില്‍ ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു സ്വര്‍ണ്ണം പൂശിയ പ്രതിമയുടെ ഭാഗങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത കേട്ടില്ലേ? ഇവിടെ എത്ര പള്ളി പൊളിച്ചു; കപ്പലണ്ടി തിന്ന കടലാസ്സു പോലും ആര്‍ക്കും കിട്ടിയിട്ടില്ലല്ലോ? അതാ ലത്തിന്‍കാരും സുറിയാനിക്കാരും തമ്മിലുള്ള വ്യത്യാസം! നൂറു വര്ഷം തിരി കത്തിച്ചു പൂജിച്ച പള്ളി സാമഗ്രികള്‍ ഇവിടെ ആക്രി പോലെ പല പ്രദേശങ്ങളിലും കൂട്ടിയിട്ടിരിക്കുന്നു. അതിനുള്ള തന്റേടം ഇന്ത്യയില്‍ ലത്തിന്‍കാര്ക്കുണ്ടോ? ഇല്ല!
ഒരു വല്യ ബോംബിന്‍റെ ഫ്യുസ് ഊരിയ സന്തോഷത്തിലാണ് തേലക്കാട്ടച്ചന്‍. ഒരു ധ്യാന ഗുരുവിനെയല്ലേ പന്ത്രണ്ടു ലക്ഷം രൂപക്ക് അദ്ദേഹം രക്ഷപ്പെടുത്തിയത്. സംഗതി എന്താ നിസ്സാരമാണോ? ഈ വലിയ ആഴ്ചയില്‍ അതിനേക്കാള്‍ വലിയ മനോഗുണ പ്രവര്‍ത്തി കാണില്ല. കശ്മീരില്‍ ഒരു പെന്തക്കോസ്ത് പുരോഹിതനെ, മതസ്പര്‍ദ്ധ ഉണ്ടാക്കുന്നു എന്ന് പറഞ്ഞു പൊലീസ് അറസ്റ്റ് ചെയ്തത് പ്രാര്‍ത്ഥനക്കിടെയാണ്. കുര്‍ബ്ബാനയുടെ ഇടയ്ക്കു വെച്ച് ഇവിടെ ഒരച്ചനെ അറസ്റ്റ് ചെയ്താലുള്ള പുകില് ആരെങ്കിലും ഓര്‍ത്ത്‌ നോക്കിയിട്ടുണ്ടോ? ഏതായാലും കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ ഭാഗവും തേലക്കാട്ടച്ചന്‍ ചാരിത്ര്യത്തിന്‍റെ ഭാഗവുമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!  കന്യാസ്ത്രിമാരുടെ മാനത്തിന്‍റെ തറവില അല്‍പ്പം കൂടി ഉയര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. അടുത്ത സിനഡില്‍ അതുണ്ടായേക്കാം. മെത്രാന്മാരുടെയും അച്ചന്മാരുടെയും മാനത്തിന് ഇങ്ങിനെ ഒരു വില ആരും പറഞ്ഞതായി കേട്ടിട്ടില്ല. ഇല്ലാഞ്ഞിട്ടായിരിക്കും!
ബ്രിട്ടണില്‍ ബിഷപ്പുമാരുടെ സമ്മേളനം നടന്നപ്പോള്‍ അഞ്ഞൂറ് അച്ചന്മാരാണ് കര്‍ത്താവിന്‍റെ വഴി കൈവിടരുതെന്ന് അപേക്ഷിച്ച് അവര്‍ക്ക് കത്തെഴുതിയത്. ഇവിടാണെങ്കില്‍ കര്‍ത്താവിന്‍റെ വഴിയിലേക്ക് തിരിച്ചു വരണമെന്നല്ലേ എഴുതുമായിരുന്നുള്ളൂ. അച്ചന്മാര്‍ എല്ലാവരും സന്തുഷ്ടരാണെന്നായിരിക്കും നമ്മുടെ മെത്രാന്മാര്‍ കരുതിയിരിക്കുന്നത്. എറണാകുളം സമ്മേളനം വിജയിക്കണമെന്ന് മുട്ടുകുത്തി നിന്ന് പ്രാര്‍ഥിച്ചവര്‍ സീറോ സഭയിലെ അച്ചന്മാരും കന്യാസ്ത്രിമാരും ആയിരുന്നെന്നു അവരുണ്ടോ അറിയുന്നു? ഇന്നിപ്പോള്‍ സത്യജ്വാല വായിക്കാത്ത അച്ചന്മാരും കന്യാസ്ത്രിമാരും എത്രയുണ്ട് എന്നന്വേഷിക്കുന്നതാണ് എളുപ്പം. നമ്മുടെ മെത്രാന്മാര്‍ (ചില കസ്തൂരി രംഗന്മാരൊഴിച്ച്) ഇപ്പോ ആകെ സങ്കടത്തിലാണ്; പാവം മാണിക്ക് ഈ ഗതി വന്നല്ലോ എന്നാണ് ഭൂരിഭാഗം പേരും വിലപിക്കുന്നത്. ഏതായാലും ഇപ്രാവശ്യം അരുവിത്തുറ പള്ളിയില്‍ പെസഹാക്ക് പി.സി. ജോര്‍ജ്ജിന്‍റെ കാലു കഴുകാന്‍ സാധ്യതയില്ല. എങ്കിലും മെത്രാന്മാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാര്യമുണ്ട് - ബാറുകള്‍ പൂട്ടിയെന്നത് ചില്ലറ കാര്യമല്ലല്ലോ! മാണിയെ പുഴുങ്ങാന്‍ നോക്കിയവരെ ദൈവം പുഴുങ്ങിയെന്ന് ദുഃഖ:വെള്ളിയാഴ്ച പ്രസംഗിക്കുകയും ചെയ്യാമല്ലോ. ചില മെത്രാന്മാര്‍ പ്രസംഗിക്കുന്നത് ജോര്‍ജ്ജിനെ പുഴുങ്ങാന്‍ നോക്കിയവരെ ദൈവം പുഴുങ്ങി എന്നായിരിക്കാം.
ജെരൂസലെമിലെ കഴുതയുടെ കഥ കേട്ടിട്ടില്ലേ? യേശുവിനെയും ചുമന്നു കൊണ്ട് പോയപ്പോള്‍ ജനങ്ങള്‍ നല്‍കിയ വരവേല്‍പ്പ് തനിക്കാണെന്ന് കരുതി പിറ്റേന്ന് അതെ വഴിയെ പോയി പള്ളിയില്‍ കയറിയ കഴുതയെ എല്ലാവരും ചേര്‍ന്ന് അടിച്ചോടിച്ചു. ആ കഴുതയുടെ അനുഭവം ഇവിടുത്തെ മെത്രാന്മാര്‍ക്ക് താമസിയാതെ ഉണ്ടാവും. അവര്‍ ഓര്‍ത്തിരിക്കുന്നത് അവരുടെ സ്ഥാനത്തെയാണ് എല്ലാവരും ബഹുമാനിക്കുന്നതെന്നാണ്. 

3 comments:

  1. കത്തോലിക്കാ സഭയിലെ അതികായന്മാരായ vip കൾ മെനക്കെട്ടിരുന്ന് ഉണ്ടാക്കുന്ന അഖിലേന്ത്യാ സഭാവാർത്തകളുടെ സാരാംശം simple and ordinary അല്മായർക്കു മനസ്സിലാകുന്ന വിധത്തിൽ എഴുതാൻ റോഷൻ ഫ്രാൻസിസ് എന്ന ആധുനിക സഞ്ജയന് കളമൊരുക്കുന്ന പൌരോഹിത്യത്തിന്റെ അസാംഗത്യത്തെക്കുറിച്ച് ക്രാന്തദർശിയായ ഒരു ഇശോസഭാവൈദികൻ തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് വിവരിക്കുന്നു. (Autobiographical writings and selected essays).
    ഫാ. സെബാസ്റ്റ്യൻ കാപ്പന്റെ ആത്മകഥയിൽ നിന്ന്.
    ഹൈസ്കൂളിൽ കർമലീത്താക്കാരുടെ ബോർഡിംഗ് ഹൗസിൽ കഴിഞ്ഞിരുന്ന തന്നെ ഭക്തിയെന്ന മയക്കുമരുന്ന് അടിമയാക്കി. അനുദിന കുർബാന, ആഴ്ചാവസാനത്തെ കുമ്പസാരം, മണിക്കൂറുകളോളം നീണ്ടുനിന്ന പ്രാർഥന എന്നിവ തന്റെ സ്വഭാവത്തിന്റെ ഭാഗമായി. തിരുഹൃദയത്തോടും ക്രിസ്തുരാജനോടുമുള്ള ഭക്തിയിൽ താൻ അഭിരമിച്ചു. ഒരു വല്ലാത്ത പാപബോധം തന്നെ മാനസ്സികമായി വലച്ചുകൊണ്ടിരുന്നു. എത്ര പറഞ്ഞാലും മുഴുവൻ എണ്ണവും തരവും ശരിക്ക് വെളിപ്പെടുത്തിയില്ല എന്ന ഭയത്താൽ വീണ്ടും വീണ്ടും കുമ്പസാരക്കൂട്ടിലെയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. മറുവശത്താകട്ടെ, സ്ത്രൈണമായ സൌന്ദര്യത്തെപ്പറ്റിയുള്ള ജിജ്ഞാസയിൽ നിന്നും വശ്യതയിൽ നിന്നും അകലാൻ എനിക്കാകുമായിരുന്നില്ല. കൃത്രിമമായ ഈ വടംവലി എന്നിലുള്ള കവിയേയും കലാകാരനേയും കൊല്ലുകയായിരുന്നു. അസ്വാഭാവികമായ എന്റെ ഭക്തിമൂലം ഞാനൊരു sexual neurotic ആയി മാറി. ഒരു വശത്ത്‌, സ്ത്രീകളെപ്പറ്റി അറിയാനുള്ള ആഗ്രഹം, മറുവശത്ത്‌ ഒരു സ്ത്രീയുടെ മുഖത്തു നോക്കാൻ പോലും ധൈര്യമില്ലായ്മ. പുരോതിതനായിക്കഴിഞ്ഞും ഈ ദുരവസ്ഥയിൽ നിന്ന് എനിക്ക് ഏതാണ്ടൊരു മോചനം കിട്ടിയത് വളരെ നീണ്ട മാനസിക പിരിമുറുക്കത്തിനും അദ്ധ്വാനത്തിനും ആത്മശോധനക്കും ശേഷമാണ്. വൈദിക പരിശീലനം എനിക്ക് നല്കിയത് ഒരു pessimistic spirituality ആണ്. സ്നേഹിക്കാതിരിക്കുക എന്നത് മാത്രമാണ് പാപം എന്ന തിരിച്ചറിവ് ഉണ്ടായതോടെയാണ് സ്വാതന്ത്ര്യം എന്തെന്ന് ഞാനനുഭവിച്ചുതുടങ്ങിയത്. യേശുവിന്റെ സന്ദേശത്തിന്റെ കാതൽ അതാണെന്ന് മനസ്സിലാക്കാൻ എനിക്ക് നീണ്ട വർഷങ്ങൾ വേണ്ടിവന്നു.

    തുടർന്ന് അദ്ദേഹം പറയുന്നു, സഭ വിശ്വാസികളിലും വൈദികപരിശീലനം പുരോഹിതരിലും കുത്തിവയ്ക്കുന്ന അകാരണമായ, അന്ധമായ പാപബോധം ചെയ്യുന്ന ദ്രോഹത്തിന് ഒരു കണക്കുമില്ല. എന്തുമാത്രം ആത്മാക്കളാണ് ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത്, എത്ര ആയിരങ്ങളാണ് സന്തുഷ്ടി എന്തെന്ന് ഒരിക്കലും തിരിച്ചറിയാതെ നശിക്കുന്നത്. ഇത്തരം കപടഭക്തി എത്രമാത്രം ആദ്ധ്യാത്മിക സൗന്ദര്യത്തെയാണ് ചവുട്ടി മെതിക്കുന്നത്! The fear of sin coupled with frustrated sexuality is at the root of the oppressiveness that is found in the churches - agrressiveness that takes the form of over-discipline, regimentation, authoritarianism and dogmatism. The sense of sin also underpins the political economy of the churches. ഈ നശിച്ച പാപബോധം ഇല്ലായിരുന്നെങ്കിൽ, അദ്ദേഹം കൂട്ടിച്ചേർക്കുന്നു, ഇന്നത്തേതുപോലെ ഞായരാഴ്ച്ചക്കുര്ബാനയിൽ സംബന്ധിക്കുന്നവരോ കുമ്പസാരിക്കുന്നവരോ, കൂദാശകൾ സ്വീകരിക്കുന്നവരോ, നേര്ച്ചയിടുന്നവരോ ഉണ്ടാകുമായിരുന്നില്ല. പള്ളികൾ ഒഴിഞ്ഞു കിടക്കുമായിരുന്നു, വൈദികർക്കും കന്യാസ്ത്രീകൾക്കും ജോലിയില്ലാതാകുമായിരുന്നു. സഭയുടെ സമ്പത്തിന്റെ സ്രോതസ്സും അതിരില്ലാത്ത ഈ പാപബോധമാണ്. (Ingathering, first part - Jeevan Books).

    സെമിനാരിയിൽ ചേരുന്നതുവരെ, തന്റെ പിതാവുമൊത്തുള്ള കായികാദ്ധ്വാനത്തെ വളരെയധികം ആസ്വദിചിരുന്നെന്നും പ്രകൃതിയുമായി ഒരു സാദാത്മ്യവും അതിൽ ആനന്ദവും കണ്ടെത്തിയിരുന്നുവെന്നും പറഞ്ഞിട്ട് ഫാ. കാപ്പൻ കുണ്‍ഡിതപ്പെടുന്നു: ഈശോസഭയിൽ ച്വേർന്ന് ദാരിദ്ര്യം ബ്രഹ്മചര്യം അനുസരണ എന്നീ വ്രതങ്ങൾ സ്വീകരിച്ചതോടെ പ്രകൃതിയുമായുള്ള ആ ബന്ധം തകർന്നു. അമ്മയായ ഭൂമിയെ മറക്കുകയായിരുന്നു അതിന്റെ ഫലം. ഇത് 100% സത്യമാണെന്നതിന് ഇന്നത്തെ വൈദികരെയും മേല്പ്പട്ടക്കാരെയും നിരീക്ഷിക്കുകയേ വേണ്ടൂ. പ്രകൃതിയിൽനിന്ന് വെട്ടിമാറ്റപ്പെട്ട വികല സ്വത്വങ്ങളാണ് അവരിൽ 99%വും.
    ശരിക്കും ജെറുസലേമിലെ കഴുതകൾ!

    ReplyDelete
  2. നമ്മുടെ അച്ചന്മാർ അത്ര കഴുതകളൊന്നുമല്ല.
    കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞു കേട്ട ഒരു സംഭവം. അപ്പനില്ലാത്ത ഒരു കുടുംബത്തിലെ ആണ്മക്കൾ വികാരിഅച്ഛനെ കണ്ടു പരാതി പറഞ്ഞു, പെണ്മക്കൾ വീതം ചോദിച്ചു ശല്യപ്പെടുത്തുന്നു എന്നും അമ്മ ജീവിചിരിക്കുന്നതാണ് പ്രശ്നമെന്നും. അച്ചൻ വീട്ടിലെത്തി അമ്മക്കു യാത്രാമൊഴി കൂദാശയൊക്കെ കൊടുത്തിട്ട് ഉപദേശിച്ചു, ഇനി സ്വർഗത്തിലേക്ക് പോകാൻ ഒരുങ്ങികൊള്ലാൻ . അധികം താമസിയാതെ അമ്മ മരിച്ചു. ശവമടക്കു കഴിഞ്ഞ് അച്ചൻ ആണ്മക്കളെ മാറ്റിനിർത്തി ഉപദേശിച്ചു പെങ്ങന്മാരുടെ സങ്കടമൊക്കെ തീരും മുൻപ് വസ്തു വീതിച്ചെടുത്തു കൊള്ളാൻ.
    ഇവരാണോ കഴുതകൾ?

    ReplyDelete
  3. ബെഹുമാനപ്പെട്ട പത്രാധിപരെ,

    മദ്ധ്യപ്രദേശിലെ പഞ്ചാറിലെ ആഗാത്ത പ്രൊവിഡൻസ് കോൺവെന്റിൽനിന്നും
    ധ്യാന ഗുരുവിന്റെ പീഡനം സഹിക്കവയ്യാതെ ഗത്യന്തരമില്ലാതെ വന്നപ്പോൽ സഭാധികാരികളോട്
    പരാധിപ്പെട്ട സിസ്റ്റർ അനിത ( അനിറ്റ ) യെ സഭയിൽനിന്നുതന്നെ പുറത്താക്കി നഷ്ടപരിഹാരം
    നൽകി തെരുവിലേക്ക് പുറംതള്ളി. എന്നാൽ ഇതിന് കാരണക്കാരനായ ധ്യാന ഗുരുവിനെ എന്തു
    ചെയ്തുവെന്നു പുറം ലോകം അറിയുന്നതിൽ എന്താണ് തെറ്റ്. ആ ദിവ്യ ഗുരുവിന്റെ പുറംചട്ട
    വലിച്ചുകീറി മാധ്യമങ്ങൽക്ക് നൽകാത്തതെന്ത്യെ?. ഒരു പാവം നിരാലംബയായ കന്യാസ്ത്രീയെ
    പച്ചക്ക് തേജോവധം ചെയ്ത സഭ, എന്തുകൊണ്ട് ഈ വൈദികന്റെമേൽ വേണ്ടത്ര നടപടിയെടുക്കാൻ
    അമാന്തിക്കുന്നു. എന്തുകൊണ്ടാണ് ആ ദിവ്യന്റെ ഫോട്ടോ പത്രത്തിൽ പരസ്യം ചെയ്യാത്തത്.
    ആ ദിവ്യനെ പൊതുജനം അറിയുന്നതുകൊണ്ട് എന്താണ് തെറ്റ്. ആയിരങ്ങൽ ഇതിനോടകം ധ്യാനം
    കൂടികാണുമല്ലോ അദ്ദേഹത്തിനുമുന്നിൽ. ഇനി ഇടുക്കി സ്വദേശിയായതുകൊണ്ട് ഫാ. തേലക്കാട്ടിന്റെ
    സ്വന്തക്കാരൻ വല്ലതുമാണോ ഈ ദിവ്യൻ, അതുകൊണ്ടാണോ നടന്നതൊന്നും മാധ്യമങ്ങളോട് തുറന്ന്
    പറയരുത് എന്ന് സിസ്റ്ററെകൊണ്ട് സത്യം ചെയ്യിച്ചത് എന്ന് സംശയിക്കേണ്ടിരിക്കുന്നു. ഇനി ഈ
    സംഭവുമായി ഫാ. തേലക്കാട്ടിന് എന്തെങ്കിലും പങ്കുണ്ടോ. ഈ സംഭവത്തിന്റെ ആരംബം മുതൽ
    ഫാ. തേലക്കാട്ട് വല്ലാതെ വിയർത്ത് പണിയെടുക്കുന്നതുകണ്ടിട്ട് ചോദിച്ചുപോയതാണെ. ഒരു കൈ
    തന്നെ വീശിയാൽ ഒച്ച കേൽക്കുമോ?. രണ്ടുകൈയ്യും ഒന്നിച്ചടിച്ചാലല്ലെ ഒച്ച കേൽക്കൂ. പിന്നെ
    എന്തിന്റെ പേരിലാണ് സഭ ഈ ധ്യാന ഗുരുവെന്ന ദിവ്യനെ സംരക്ഷിക്കുന്നു. അതിലെന്തോ ഗൂഡ
    ലക്ഷ്യം ഇല്ലേ എന്ന് സംശയമുണ്ട്. വാർത്താമാധ്യമങ്ങൽ സിസ്റ്റർ അനിതയെ മാത്രം വാർത്തകളിൽ
    കൂടുതൽ പ്രചരിപ്പിക്കാതെ അതിന് കാരണഭൂതനായ ആ ദിവ്യൻ ചെന്നായയെ കൂടി വെളിച്ചത്ത്
    കൊണ്ടുവരുവാൻ താല്പര്യപ്പെടുന്നു. സ്ത്രീ അബലയാണ്, അമ്മയാണ്, സഹോദരിയാണ് ഇത്
    മറന്ന് സ്ത്രീത്വത്തെ മാത്രം അപമാനിക്കരുത്. അങ്ങനെയായാൽ നമ്മളും ഫാ. തേലക്കാട്ടിന് സമം
    ആയിപ്പോകും!!!.

    ReplyDelete