Translate

Monday, April 13, 2015

ചിരിയുടെ തിരുമേനി മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, ഒരു അവലോകനം

By ജോസഫ് പടന്നമാക്കൽ

മാർത്തോമ്മ സഭയുടെ  തലവനായിരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്താ മാർ ഫീലിപ്പോസ് ക്രിസോസ്റ്റം  നാനാജാതി മതസ്ഥരടങ്ങുന്ന ഒരു ജനതയുടെ  പ്രിയങ്കരനും സഭയുടെ   ആത്മീയ നേതാവും  പൈതൃകമായ  പാരമ്പര്യത്തിലെ അപൂർവ്വ  വ്യക്തിത്വത്തിന്റെ ഉടമയുമാണ്.  ഒരു മുത്തച്ഛന്റെ സ്നേഹ വാത്സല്യങ്ങളോടെ   നീണ്ട കാലം സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്ത ശേഷം സഭയുടെ ഔദ്യോഗിക സ്ഥാന മാനങ്ങളിൽ നിന്നും സ്വയം സ്ഥാന ത്യാഗം ചെയ്യുകയാണുണ്ടായത്. സദാ പ്രസന്ന ഭാവത്തോടെ ജനങ്ങളുടെ മുമ്പിൽ വരുന്ന ഈ വലിയ  ആത്മീയ ആചാര്യന്  നർമ്മ ഭാവനകളോടെ  മറ്റുള്ളവരെ അസാമാന്യമായി ചിരിപ്പിക്കാനുള്ള കഴിവുമുണ്ട്. അത്   ജന്മസിദ്ധവുമാണ്. ഓരോ ഫലിതത്തിലും ആത്മാവിനു കുളിർമ്മ നല്കുന്ന ആത്മീയ മൂല്യങ്ങളും നിറഞ്ഞിരിക്കും. അസാധാരണമായ ഈ വ്യക്തി പ്രഭയെ  ജാതി മത ഭേദ മേന്യേ ആകമാന ജനം സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.


ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  വലിയ മെത്രാപ്പോലീത്താ (ഫിലിഫ്  ഉമ്മൻ) 1918 ഏപ്രിൽ 27 ന്  ജനിച്ചു.  അദ്ദേഹത്തിനു 97 വയസ് തികയുന്നു. 67 വർഷത്തോളം സഭയുടെ മെത്രാൻ പദവി അലങ്കരിച്ചു. അത് ഭാരത മെത്രാന്മാരുടെയിടയിൽ ഏറ്റവും നീണ്ട ഒരു കാലഘട്ടമാണ്. അജപാലകനായി ഭാരത ക്രിസ്ത്യൻ സഭകളിൽ മറ്റാരെക്കാളും  ദീർഘകാലം സഭയെ സേവിച്ചുവെന്നുള്ള   വ്യക്തിമുദ്രയും അദ്ദേഹത്തിനുണ്ട്.  ക്രിസോസ്റ്റം തിരുമേനി അല്ലെങ്കിൽ വലിയ തിരുമേനിയെന്ന് അജഗണങ്ങൾ   സംബോധന ചെയ്യുന്നു.  അദ്ദേഹത്തിന്റെ പിതാവ്  കെ.ഇ . ഉമ്മൻ കുമ്പനാട്ട് പള്ളിയിലെ വികാരിയായിരുന്നു.  അമ്മ ശോശാമ്മ കാർത്തികപ്പള്ളി  നടുക്കേൽ വീട്ടിൽ അംഗമായിരുന്നു. ഇരവിപൂരിലും കോഴഞ്ചേരിയിലും സ്കൂൾ വിദ്യാഭ്യാസം നടത്തി. ആലുവാ യൂണിയൻ  ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദമെടുത്തു. ചെറുപ്പകാലത്ത് സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലമായിരുന്നു. അക്കാലത്ത് സാമൂഹിക പരമായ പല പ്രസ്ഥാനങ്ങളിലും   ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പങ്കുകൊണ്ടിരുന്നു.   ഇത്തരം സേവനങ്ങൾ അദ്ദേഹത്തെ സുവിശേഷ ജോലികളിൽ പ്രവർത്തിക്കാൻ കാരണമാക്കി.


1944 ജനുവരിയിൽ  മാർത്തോമ്മാ സഭയുടെ ഡീക്കനായും  പിന്നീട് അതേ വർഷം ജൂണിൽ കശീശായായും വാഴിച്ചു.  1953 ൽ റമ്പാച്ചനുമായി. 1953-ൽ  യൂഹന്നാൻ മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ദേഹത്തിന് എപ്പിസ്ക്കൊപ്പൽ സ്ഥാനം കൊടുത്തു. 1954ൽ ബ്രിട്ടനിലെ കാൻബെറിയിലുള്ള സെന്റ്. അഗസ്റ്റിൻ കോളേജിൽ ദൈവ ശാസ്ത്രം പഠിച്ച് ബിരുദം നേടി. 1999-ൽ അലക്സാണ്ടർ മാർ മെത്രാപ്പോലീത്താ സ്ഥാനത്യാഗം ചെയ്തപ്പോൾ അദ്ദേഹത്തെ സഭയുടെ ഏറ്റവും ഉന്നത പദവിയായ  വലിയ മെത്രാപ്പോലീത്തായായി വാഴിച്ചു.


മാർ  ക്രിസോസ്റ്റം   ഹൃദയശുദ്ധി നിറഞ്ഞ, കപടതയറിയാത്ത   തുറന്നൊരു  പുസ്തകം പോലെയാണ്. ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലെ മഹനീയ വ്യക്തി പ്രഭാവമുള്ള ആദ്ധ്യാത്മിക ഗുരുവെന്നു പറഞ്ഞാലും അധികമാവില്ല. കുഞ്ഞുങ്ങളുടെ മനസുള്ള അദ്ദേഹത്തിൽ  ജ്വലിക്കുന്നത് ക്രിസ്തുവിന്റെ ചൈതന്യമാണ്.  കാലത്തിനനുയോജ്യമായി സഭയെ നവീകരിക്കണമെന്ന സ്വപ്നമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ കാല ചിന്തകളെ താലോലിച്ചു കൊണ്ടുള്ള  സ്തുതിപാഠകരല്ല  സഭയ്ക്കാവിശ്യം മറിച്ച് തെറ്റുകളെ തിരുത്തി സഭയുടെ പരിശുദ്ധി വീണ്ടെടുക്കാൻ, നേരായ വഴിയെ നയിക്കാൻ  കഴിവും പ്രാപ്തിയുമുള്ള നേതൃത്വമാണ് സഭയ്ക്കാവശ്യമെന്നും  വിശ്വസിക്കുന്നു.


കിഴക്കിന്റെ സഭയുടെ നവീകരണത്തെപ്പറ്റിയും ചരിത്ര പശ്ചാത്തലത്തെപ്പറ്റിയും  ക്രിസോസ്റ്റത്തിനു പലതും പറയാനുണ്ട്.  ചരിത്രകാരുടെ കാഴ്ചപ്പാടിൽ എബ്രാഹം മൽപ്പാനു  രണ്ടു തരത്തിലുള്ള താല്പര്യങ്ങളുണ്ടായിരുന്നു. ആദ്യത്തേത് മിഷിനറിമാരോടൊത്തുള്ള സഭാ പ്രവർത്തനമായിരുന്നു. രണ്ടാമത് അതിൽനിന്നും വ്യത്യസ്തമായി  മിഷിനറി  പ്രവർത്തനങ്ങളിൽ ഇടപെടാതെ  സ്വതന്ത്രമായ ഒരു സഭയായിരുന്നു. എന്നാൽ,  മിഷിനറിമാരിൽനിന്നും വേറിട്ട് സ്വതന്ത്രമായ ഒരു സഭയാണ് അന്നത്തെ നവീകരണ മാർത്തോമ്മാ സഭ തിരഞ്ഞെടുത്തത്.  വാസ്തവത്തിൽ ദളിതരോടുള്ള  വെറുപ്പുപോലെ  സഭയിലെ അംഗങ്ങൾക്ക്  മിഷിനറിമാരോടുണ്ടായിരുന്നില്ല.   സ്വാതന്ത്ര്യത്തെ  മാനിച്ചതു കൊണ്ടല്ല;  ദളിതരായവരെ സഭാകാര്യങ്ങളിൽ പങ്കുകൊള്ളിക്കാതെ ഒഴിവാക്കണമെന്ന ചിന്ത സഭയ്ക്കുണ്ടായിരുന്നുവെന്നും  ചിലർ  അനുമാനിക്കുന്നു.  'സഭയെ വിമർശിക്കുന്നതു  അംഗികരിക്കുന്നില്ലെങ്കിലും  അങ്ങനെയുള്ള അന്നത്തെ തീരുമാനങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോയെന്നു  ഗഹനമായി ചിന്തിക്കണമെന്നും' മാർ ക്രിസോസ്റ്റം  മെത്രാപ്പോലീത്താ  സഭാ മക്കളോട്പറയുകയുണ്ടായി.


സുദീർഘമായ  സഭാ ഭരണത്തിന് വിരാമം കൽപ്പിച്ച്  തന്റെ സ്ഥാനമാനങ്ങളെല്ലാം പിൻഗാമിയെ എൽപ്പിച്ചുകൊണ്ട്  അദ്ദേഹം പറഞ്ഞു, " സഭയെ നയിക്കാൻ താനിന്നും ശക്തനാണ്.  പക്ഷെ,  കുത്തഴിഞ്ഞ ഒരു ഭരണ സംവിധാനമാണ് സഭയ്ക്കുള്ളത്. താൻ സഭയുടെ തലവനായി ആദ്യം ചുമതലയെടുത്ത നാളുകളിൽ തീരുമാനങ്ങൾ നടപ്പാക്കാൻ ഒരു കറിയാച്ചനെ ഉണ്ടായിരുന്നുള്ളൂ. അന്ന് സഭയുടെ നന്മയ്ക്കായുള്ള സുപ്രധാന തീരുമാനങ്ങളിൽ ആരും ചോദ്യം ചെയ്യാനുണ്ടായിരുന്നില്ല.  ഇന്നത്തെ സ്ഥിതി  അതല്ല. കറിയാച്ചന്മാരെക്കൊണ്ട് സഭ നിറഞ്ഞിരിക്കുന്നു.  ദൈവ കൃപയും അരൂപിയും പഴയ കാല തീരുമാനങ്ങൾക്കൊപ്പം  സഭയിലുണ്ടായിരുന്നു. കാലം മാറി. കറിയാച്ചന്മാരുടെ  എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. തീരുമാനങ്ങൾ നടപ്പാക്കാൻ നൂറു കണക്കിന് കറിയാച്ചന്മാരുണ്ടായി." സ്വന്തം സഭയുടെ ഭാവിയിൽ ഈ ഋഷിവര്യൻ അസ്വസ്ഥനാണ്. സമാധാനവും സഹവർത്തിത്വവും  ഉൾക്കൊണ്ട  യേശു വിഭാവന ചെയ്ത സഭ അദ്ദേഹം മോഹിക്കുന്നു.   ഗ്രാമീണ ജനതകളുടെ ഹൃദയ സ്പന്ദനങ്ങൾ ആരും തിരിച്ചറിയുന്നില്ല. അവരുടെ അഭിപ്രായങ്ങൾ സഭ  ശ്രവിക്കാത്തതും  വില  കല്പ്പിക്കാത്തതും  ഈ അഭിവന്ദ്യ മെത്രാപ്പോലീത്തയെ  വേദനിപ്പിക്കുന്നുമുണ്ട്.


'സഭയിന്ന്  തത്ത്വങ്ങളെ ബലികഴിക്കുന്നുവെന്നും കള്ളം  മാത്രം പറയുന്ന ഒരു നേതൃത്വമാണ് സഭയെ നിയന്ത്രിക്കുന്നതെന്നും' മെത്രാപ്പോലീത്താ അടുത്തയിട കുറ്റപ്പെടുത്തുകയുണ്ടായി . താൻ സ്ഥാന മാനങ്ങളെ ഉപേക്ഷിച്ചത് കള്ളം പറയാൻ ബുദ്ധി മുട്ടായതുകൊണ്ടെന്നും അദ്ദേഹത്തെ അഭിമുഖ സംഭാഷണം നടത്തിയവരോട് പറയുകയുണ്ടായി. സത്യം മാത്രം കൈമുതലായുള്ള ഗ്രാമ വാസികളുടെ ഇടയിൽ സേവനമാണ് ശേഷിച്ച കാലം അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ  പരിശുദ്ധമായ സ്നേഹവും വാത്സല്യവും അദ്ദേഹത്തെ കൂടുതൽ കാലം ജീവിക്കാനും പ്രേരിപ്പിക്കുന്നു.


'മെത്രാപ്പോലീത്തായും കള്ളം പറയില്ലേയെന്നു' ആരോ അദ്ദേഹത്തോട് ചോദിച്ചു. ' ആരാണ് ഈ സത്യവാൻ'?    'ബാലനായിരുന്ന സമയം  താനും ഒരു കൊച്ചു കള്ളനായിരുന്നുവെന്നു' പറഞ്ഞു. കുസൃതി ചെറുക്കനും കള്ളന്മാരുടെ രാജാവുമായിരുന്നു. കള്ളം മാത്രമേ പറയുമായിരുന്നുള്ളൂ.സ്വന്തം അപ്പനോടും അമ്മയോടും ദൈവത്തോടുപോലും കള്ളം പറയുമായിരുന്നു.  മാരാമണ്‍  കണ്‍വൻഷൻ വരുമ്പോൾ അമ്മ നേർച്ചയിടാൻ ഒരണ (10 പൈസ) തരുമായിരുന്നു.  അമ്മേ  കപ്പലണ്ടി മുട്ടായി മേടിക്കാൻ ഒരണ കൂടി തരൂവെന്നു പറഞ്ഞാൽ 'അമ്മ' കേൾക്കില്ല, തരില്ല.  ഈ കൊച്ചു കള്ളൻ അരയണ ദൈവത്തിനു കൊടുക്കും. ദൈവത്തിന്റെ ബാക്കി അരയണ  കട്ട്  കപ്പലണ്ടി മുട്ടായി മേടിക്കുമായിരുന്നു.' കുരുത്തം കെട്ട  ഈ കൊച്ചുതെമ്മാടിയാണ് പിന്നീട്  മാർത്തോമ്മ സഭയുടെ അത്യുന്നത  പീഠം  അലങ്കരിച്ച് അജഗണങ്ങളെ  നയിച്ചതെന്നു  കേൾക്കുമ്പോൾ വിസ്മയം തോന്നും. 'ദൈവത്തിനെന്തിനാണ്,  പണമെന്ന്  ഇന്നും ഈ ആത്മീയ വിപ്ലവകാരി ചോദിക്കാറുണ്ട്.  ദൈവത്തിന്റെ പണം കട്ടവനേയെന്നു ആരെങ്കിലും പരിഹസിച്ചാൽ  കുസൃതി മാറാത്ത മായാത്ത  പുഞ്ചിരിയുമായി ഈ മുത്തച്ഛൻ മെത്രാപ്പോലീത്താ പറയും, 'മോനെ,  മനസറിഞ്ഞുകൊണ്ട്  ദൈവത്തിനു നാം പണം കൊടുക്കുന്നു. അവിടുന്നു  പണം ചോദിക്കുമോ?


യുവാവായിരുന്നപ്പോൾ തമിഴ്നാട്ടിലെ ഷോലാർ പേട്ടയിലെ റയിൽവേ  സ്റ്റേഷനിൽ പോർട്ടറായും ജോലി ചെയ്തു. അദ്ധ്വാനിച്ചും വിയർത്തും ഭക്ഷിച്ചാൽ അതിന് പ്രത്യേക രുചിയുണ്ടെന്നും പറയും. പെട്ടിക്കൂലിയുണ്ടാക്കാൻ ട്രെയിൻ വരുന്നത് കാത്തിരിക്കും.  ഒരിയ്ക്കൽ  പ്ലാറ്റ് ഫോമിൽ നില്ക്കവേ  പെട്ടി ചുമക്കാൻ പോർട്ടറെ നോക്കി  തൊപ്പിയും ധരിച്ച ഒരു മനുഷ്യൻ ചുറ്റും നോക്കുന്നതു  കണ്ടു. ഈ പോർട്ടറു ചെറുക്കൻ അടുത്തു ചെന്നപ്പോൾ 'കൂലി എത്ര വേണമെന്ന്' തൊപ്പിക്കാരൻ  സാറ് ചോദിച്ചു. അങ്ങയുടെ ജോലിയിൽ  അര മണിക്കൂറുകൊണ്ട്   അങ്ങേയ്ക്കെന്തു ലഭിക്കുന്നുവോ  ആ  വേതനം തരൂവെന്നു ഈ  ചെക്കൻ മറുപടി പറഞ്ഞു. ഏതായാലും തൊപ്പിക്കാരനായ  യാത്രക്കാരൻ ആദ്യം നെറ്റി ചുളിച്ചെങ്കിലും  മറുപടി  നന്നേ ഇഷ്ടപ്പെടുകയും 'പെട്ടി' ചെക്കനെക്കൊണ്ട് ചുമപ്പിക്കുകയും ചെയ്തു. ചോദിക്കാതെ തന്നെ അധിക കൂലി കൊടുത്തപ്പോൾ അത് തിരിച്ചു കൊടുത്തുകൊണ്ട് 'സാറേ എനിയ്ക്ക് ജോലിക്കുള്ള കൂലി മതിയെന്നു' പറഞ്ഞു,  പെട്ടി ചുമന്ന യുവാവിനെ  യാത്രക്കാരൻ  അഭിനന്ദിക്കുകയും ചെയ്തു. കാലം മാറിയപ്പോൾ മനുഷ്യർ  ഗുണ്ടായിസം കളിച്ച്  നോക്കുകൂലിയെന്നു പറഞ്ഞും യാത്രക്കാരെ ഭീക്ഷണിപ്പെടുത്തുന്നു.  പീഡിപ്പിച്ച് പണം തട്ടിയെടുക്കുകയും ചെയ്യുന്നു. ഈ വന്ദ്യ പുരോഹിതനെ അവർ മാതൃകയാക്കിയിരുന്നെങ്കിൽ  നമ്മുടെ നാട് എത്ര മനോഹരമാകുമായിരുന്നു.


 യുവാവായിരുന്ന  കാലങ്ങളിൽ മെത്രാപ്പോലീത്താ  രണ്ടു പെണ്‍ കുട്ടികളെ  പ്രേമിച്ച കാര്യവും പറയും. ക്രിസോസ്റ്റം  പറയുന്നു, 'സ്കൂളിൽ പഠിക്കുമ്പോൾ ആദ്യത്തെവളോട് മൊട്ടിട്ട പ്രേമമായിരുന്നു. ഹൃദയം കൊണ്ട് അവളെ സ്നേഹിച്ചിരുന്നു. ഈ പ്രേമം ഞങ്ങളാരോടും പുറത്തു പറഞ്ഞില്ല. അവൾ അവളുടെ വഴിയെ പോയി.'   ഒരിക്കൽ കുർബാന വേളയിൽ കണ്ണുകളുടെ ചിമ്മലുകൾ  കൊണ്ട് അവളെ നോക്കിയ കാര്യവും ഫലിത പ്രിയനായ  മെത്രാപ്പോലീത്തായ്ക്ക് തുറന്നു പറയാനും മടിയില്ല. ഒരു ദളിത യുവതിയോട് പ്രേമമുണ്ടായിരുന്ന  കഥയും പറയും. അവളന്നു  വീട്ടു ജോലി ചെയ്യാൻ വരുന്ന ജോലിക്കാരിയായിരുന്നു. 'യുവത്വത്തിന്റെ ലഹരിയിൽ തിളച്ചുവന്ന  ആ  പ്രേമത്തിന്റെ വില്ലന്മാർ തന്റെ മാതാപിതാക്കളും സഹോദരരുമായിരുന്നുവെന്നു' മെത്രാപ്പോലീത്താ  ഇന്നും  പറയും. അക്കാലത്ത്  സ്നേഹിക്കുകയെന്നത് സാമൂഹിക  മാമൂലുകളുടെ കാഴ്ച്ചപ്പാടിൽ  കുറ്റകരമായിരുന്നു. ജാതി വ്യവസ്ഥതിയുടെ സങ്കീർണ്ണതയിൽ  ഒരു ദളിത പെണ്ണിനെ വിവാഹം കഴിച്ചാൽ സ്വന്തം കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുമായിരുന്നു.   പ്രേമത്തിന്റെ പേരിൽ ഒരു കൊടുംകാറ്റുതന്നെ  അന്ന് ആ വീട്ടിൽ ഉണ്ടായി. മനുഷ്യൻ മനുഷ്യനെ രണ്ടായി കാണുന്ന കാലവും. അതുകൊണ്ട് അഴകപ്പനെന്ന ദളിതന്റെ മകളെ  വിവാഹം കഴിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.  മാതാപിതാക്കളുടെയും  കൂടപ്പിറപ്പായ ഒരു സഹോദരന്റെയും  ശക്തിയായ പ്രേരണ അവരുടെ പ്രേമത്തെ തകർത്തു കളഞ്ഞു.  ഈ കഥ പറയുമ്പോഴും ആ വന്ദ്യ വയോധികന്റെ തിളക്കമാർന്ന കണ്ണുകൾക്ക്   ഒരു പ്രത്യേകതയും കാണാം.


'സദാ സമയവും  ദൈവമേയെന്നു വിളിച്ച് ദൈവത്തെ എന്തിനാണ് ബുദ്ധിമുട്ടിയ്ക്കുന്നതെന്നും'   മെത്രാപ്പോലീത്താ  ചോദിക്കുന്നു. 'നമുക്കാവശ്യമുള്ളത് എന്തെന്ന് ദൈവത്തിനറിയാം. തുടർച്ചയായി ദൈവത്തെ വിളിച്ച്  മുറവിളി കൂട്ടുന്ന സമയം കർമ്മ നിരതനാവൂയെന്ന്' ഈ ആചാര്യൻ സഭാ മക്കളെ ഉപദേശിയ്ക്കുന്നു.  'കടമകൾ പൂർത്തിയാക്കൂയെന്നു പറഞ്ഞാൽ സർവ്വതിനും  ദൈവത്തോടായി പ്രാർത്ഥിക്കുന്ന ജനത്തിന് മനസിലാവില്ലെന്നും' അദ്ദേഹം പറയുന്നു.  'കറിയാച്ചന്മാരുടെ ഒഴുക്കു കാരണം   മെത്രാപ്പോലീത്തായെ ആരും ശ്രദ്ധിക്കുകയുമില്ല.  സഭ ശരിയായ ദിശയിലല്ല  പോവുന്നതെന്നും കറിയാച്ചന്മാർക്ക് മനസിലാവുമില്ല. അധികാര ഭ്രാന്തു പിടിച്ചവരാൽ സഭ നിറഞ്ഞിരിക്കുന്നു.'


ക്രിസോസ്റ്റം   മെത്രാപ്പോലീത്ത പറഞ്ഞ  ഒരുപമ  ചിന്തനീയവും രസാവഹവുമായിരിക്കുന്നു.  'പണ്ടു കാലങ്ങളിൽ തിരുവനന്തപുരത്തു പോവുന്നവർ അവിടുത്തെ നിരവധി കാഴ്ചകൾ കാണുമായിരുന്നു. രാജകീയ വീഥികൾ, കാഴ്ച ബംഗ്ലാവ്, കവടിയാർ, കനകക്കുന്നു കൊട്ടാരങ്ങൾ, പത്മാനാഭ ക്ഷേത്രം, ആറാട്ടുത്സവം   അങ്ങനെയങ്ങനെ  പലതും പോവുന്നവരുടെ ദൃഷ്ടിയിൽ ഹരമായിരുന്നു. എന്നാൽ നമ്മുടെ മഹാനായ മോനിച്ചൻ പോയപ്പോൾ വരിക്ക പ്ലാവും അതിലെ ചക്കകളും അതിൽ ചാരിയിരിക്കുന്ന എണിയുമേ  കണ്ടുള്ളൂ. മറ്റൊന്നും മോനിച്ചന് കാണേണ്ടാ. അറിയേണ്ടാ. എല്ലാ കറിയാച്ചന്മാരും ഇതേ സ്വഭാവ ഗുണങ്ങളുള്ളവരാണ്. അവരെല്ലാം കണ്ടില്ലാന്നു നടിക്കുന്ന ഏതോ നേത്ര രോഗം ബാധിച്ചവരെപ്പോലെയാണ്.  ലോകത്തിന്റെ മാറ്റങ്ങളും കാഴ്ചപ്പാടുകളും  ഗ്രഹിക്കാതെ, ഗൗനിക്കാതെ യാഥാസ്ഥിതിക ലോകത്ത് ഒതുങ്ങി കഴിയാൻ ആഗ്രഹിക്കുന്നു.'


2008-ൽ  ഫീലിപ്പോസ് മാർ ക്രിസോസ്റ്റം   വലിയ മെത്രാപ്പോലീത്തായ്ക്ക്  90 വയസ് തികഞ്ഞതിന്റെ സ്മാരകമായി  ജാതി മത ഭേദ മേന്യേ 1500 ദരിദ്ര കുടുംബങ്ങൾക്കായി ഭവന നിർമ്മാണ പദ്ധതിയാരംഭിച്ചു.  നവതി പ്രോജക്റ്റെന്ന പേരിൽ  ഈ സാമൂഹിക പ്രസ്ഥാനത്തെ അറിയപ്പെടുന്നു. ഓരോ വീടിന്റെയും നിർമ്മാണ ചെലവ് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയായിരുന്നു. സഭയിലെ അംഗങ്ങൾ ഉദാരമായി സംഭാവന ചെയ്യുകയും  പ്രോജക്റ്റ് വിജയ പ്രദമാക്കുകയും ചെയ്തു. മത സൗഹാർദത്തിന്റെ പ്രതീകമായി ഇന്ന് നവതി പ്രൊജക്റ്റ്  നിലകൊള്ളുന്നു.


മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലോ ഒരു പ്രത്യേക ജാതിയിലോ  ഒതുങ്ങി നില്ക്കുന്നതല്ല റെവ. മാർ  ക്രിസോസ്റ്റം    മെത്രാപ്പോലീത്തായുടെ  ലോകം. അദ്ദേഹത്തിൻറെ അജഗണങ്ങളിൽ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ  വിത്യാസമില്ല.  അമൃതപുരിയിൽ സുധാമണിയമ്മയുടെ ആശ്രമത്തിൽ പോയി അവിടുത്തെ ഭജനയിൽ പങ്കുകൊണ്ടതും അതിനൊരു ഉദാഹരണമാണ്. സുധാമണിയമ്മയെ  ക്രിസോസ്റ്റം    മെത്രാപൊലീത്ത അഭിനന്ദിക്കുകയും ചെയ്തു. 'ആശ്രമത്തിലെ ഈ അമ്മയ്ക്ക് ലോകം മുഴുവൻ ഒറ്റ കുടുംബമായി കാണാൻ സാധിച്ചുവെന്നും' മാർ ക്രിസോസ്റ്റം  പറഞ്ഞു. പരസ്‌പരം യുദ്ധം ചെയ്യുന്ന ഒരു ലോകത്തെപ്പറ്റി പത്രങ്ങളിൽ നാം വായിക്കുമ്പോൾ ജാതി മത ഭേദമില്ലാതെ ഈ ആശ്രമ വളപ്പിൽ ജനം തടിച്ചു കൂടുന്നതും  മെത്രാപ്പോലീത്തായെ ആകർഷിച്ചു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ ജനതകളെ ഉദ്ധരിക്കുന്ന പദ്ധതികളിലും  ബൃഹത്തായ ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങളിലും  കർമ്മ നിരതയായി പ്രവർത്തിക്കുന്ന  സുധാമണിയമ്മയെ  വിലമതിക്കുകയും ചെയ്തു.  സുനാമി വന്നപ്പോൾ  ഭവനരഹിതരായവർക്ക്   ആയിരക്കണക്കിന് വീടുകൾ വെച്ചു കൊടുത്തതും ആലപ്പാട് പഞ്ചായത്തിൽ ആശ്രമം വക പാലം തീർത്തതും പരോപാകാര പ്രവർത്തികളായി  കാണാനുള്ള സഹൃദയ മനസ് മെത്രാപ്പോലീത്തായ്ക്കുണ്ടായിരുന്നു. ആശ്രമങ്ങളിലെ ഭജനകളിൽ  ഒരു ബിഷപ്പ്  സംബന്ധിക്കുകയെന്നതും അദ്ദേഹത്തിൻറെ വിശാല മനസ്ക്കതയെ കാണിക്കുന്നു.


മെത്രാപ്പോലിത്തൻ ക്രിസോസ്റ്റനെപ്പറ്റി പുസ്തകങ്ങളും ലേഖനങ്ങളുമായി  ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ ഏടുകൾ ഇനിയും നിറയാനിരിക്കുന്നു.  അദ്ദേഹവുമായി ആത്മാർത്ഥമായി  ഇടപെടുന്നവർക്ക്  തങ്ങളുടെ വീക്ഷണ ചിന്താഗതിയിലും സാംസ്ക്കാരിക പ്രവർത്തനങ്ങളിലും   ദൈവ ശാസ്ത്രത്തിലും മാറ്റങ്ങൾ  സംഭവിച്ചു പോകും.  ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ ഭജനയിലൊ ഉത്സവങ്ങളിലോ ഓണത്തിനോ സംബന്ധിച്ചാൽ സഭയിൽ നിന്ന് വിലക്ക് കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു. കുംബമേളയും ഗംഗാ സ്നാനവും ത്രിവേണി സംഗമവും ക്രിസ്ത്യാനികൾക്ക് നിഷിദ്ധങ്ങളാണ്.


ഒരു പുരോഹിതന്റെ രസകരമായ ഒരു കുറിപ്പ് വായിക്കാനിടയായി.  ക്രിസോസ്റ്റത്തെപ്പറ്റിയുള്ള  പരാമർശനമാണ്  അതിലുള്ളത്. അന്ന് ആ പുരോഹിതനു കൽക്കട്ടായിൽ മിഷനറി പ്രവർത്തനം നടത്തണമെന്ന ആഗ്രഹമുണ്ടായി. അതിനായി അനേക ആശ്രമങ്ങൾ സന്ദർശിച്ചു.  ഹിന്ദു പണ്ഡിതരുമായി വാദ വിവാദങ്ങളിൽ ഏർപ്പെട്ട്  ഹൈന്ദവതത്ത്വങ്ങളെപ്പറ്റി പഠിക്കണമെന്നും ആഗ്രഹിച്ചു.  ഒടുവിൽ 'സത്നാ ആശ്രമത്തിൽ' ചേരാനുള്ള  അനുവാദം സഭയോട് ചോദിച്ചു. അത്തരം ഒരു തീരുമാനം എടുക്കുന്നതിനു മുമ്പുതന്നെ ക്രിസോസ്റ്റം  മെത്രാപ്പോലീത്താ കല്ക്കട്ടായിലെ ഈ പുരോഹിതന്റെ ഇടവക  സന്ദർശിച്ചിരുന്നു.  മിഷനറിയാകാനുള്ള തന്റെ ആഗ്രഹത്തിനെതിരെ മെത്രാപ്പോലീത്താ കടും പിടുത്തം പിടിക്കുമെന്നാണ് ഓർത്തത്.  തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ക്രിസോസ്റ്റം മെത്രാപോലീത്താ  അർത്ഥവത്തായി  പുഞ്ചിരിച്ചുകൊണ്ട് മൗനാനുവാദം നൽകുകയാണുണ്ടായത്. അതിനായി 'പ്രയാഗിൽ' പോവണമെന്നറിയച്ചപ്പോൾ  ക്രിസോസ്റ്റത്തിനും കൂടെ പോവണമായിരുന്നു. പുരോഹിത വേഷത്തിൽ രണ്ടു പേരെ കണ്ടാൽ മറ്റുള്ള സന്യാസിമാർ എന്തു വിചാരിക്കുമെന്നുള്ള ചിന്തകളും അലട്ടിയിരുന്നു. അത്യാഹ്ലാദത്തോടെ  കുംബമേളയിൽ ക്രിസോസ്റ്റം   സംബന്ധിച്ചതും പുരോഹിതനിൽ അതിശയമുണ്ടാക്കി. മെത്രാപ്പോലീത്ത  അന്നവിടെ കണ്ട  ഓരോ സന്യാസിമാരോടും  ഹലോ പറഞ്ഞു. മേളയിൽനിന്നു  ഗീതയും പുരാണങ്ങളും മറ്റു വിശുദ്ധ പുസ്തകങ്ങളും വാങ്ങിച്ചു. ചില സ്വാമിമാരുടെ പ്രസാദവും മധുര വിഭവങ്ങളും ബഹുമാന പൂർവ്വം വാങ്ങി ഭക്ഷിച്ചു.  കൂടെയുണ്ടായിരുന്ന പുരോഹിതൻ പ്രസാദം മേടിക്കാൻ മടി കാണിച്ചപ്പോൾ ക്രിസോസ്റ്റം  തല കുലുക്കി കണ്ണുകാണിച്ച് മേടിക്കാൻ പറഞ്ഞു. പ്രസാദം കളയാൻ തുടങ്ങിയപ്പോൾ 'ഇതു നല്ല രുചിയുള്ളതാണ്, കഴിക്കാൻ' ആവശ്യപ്പെട്ടു. ഭക്ഷണ വസ്തുക്കൾ അവിശുദ്ധങ്ങളായി ദൈവം കൽപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. അന്നുമുതൽ കൂടെ നടന്ന  പുരോഹിതന്റെ മനസ്സിലുണ്ടായിരുന്ന സങ്കുചിത ചിന്താഗതികൾക്ക് മാറ്റം വന്നുവെന്നും ആ കുറിപ്പിലുണ്ട്.


യാഥാസ്ഥിതിക  ലോകത്തെ ഇത്രമാത്രം വെല്ലു വിളിച്ച മറ്റൊരു മെത്രാൻ ഭാരത സഭകളിൽ ഉണ്ടായിരിക്കില്ല.തൊണ്ണൂറ്റിയേഴാം  പിറന്നാളിന്റെ കൈത്തിരിയുമായി എത്തുന്നവരോട് ഈ അജപാലകന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിങ്ങനെ,  എല്ലാവർക്കും വീട്, ഭക്ഷണം, വിദ്യാഭ്യാസം ,  അസുഖം വരുമ്പോൾ ചീകത്സിക്കാനുള്ള സൌകര്യങ്ങൾ, ആശുപത്രികൾ, ഇത്രയും കാര്യങ്ങൾ  സ്വപ്നം കാണുന്നു.   ഇത് മാർ ക്രിസോസ്റ്റമെന്ന, വിശ്വാസത്തിന്റെ പാത താണ്ടിയ ഒരു നൂറ്റാണ്ടിന്റെ ശബ്ദമാണ്. ഏതു സമുദായത്തിനും സ്വീകാര്യനായ ഒരു വ്യക്തി ആരെന്നു ചോദിച്ചാൽ അത് മാർത്തോമ്മാ സഭയുടെ പുണ്യാചാര്യനായ ക്രിസോസ്റ്റം വലിയ തിരുമേനി മാത്രമെന്നാണ്  ഉത്തരം.
Malayalam Daily News: http://www.malayalamdailynews.com/?p=150644

Cover design: EMalayalee: http://emalayalee.com/varthaFull.php?newsId=98526


3 comments:

  1. അപ്രതീഷമായി നാട്ടിൽ പോകാൻ പ്ലെയിനിലിരിക്കുംബോൽ സ്വന്തം ഇടവകയിലെ വികാരിയച്ചനെ പ്ലെയിനിൽകണ്ട
    അല്മായൻ സുഹൃത്തിനേയും പിന്നെ പള്ളിയിലുണ്ടായിരുന്ന കൊച്ചച്ചനേയും ഫോണിൽ വിളിച്ച് കാര്യം തിരക്കി.
    അച്ചന് എന്തോ ശാരീരിക പ്രശ്നം ഉള്ളതുകൊണ്ടാണ് പെട്ടെന്ന് നാട്ടിൽ പോകുന്നതെന്നു കൊച്ചച്ചൻ പറഞ്ഞുതടിതപ്പി.
    ഒരു ഇടവക വികാരി ആരോടും പറയാതെ എങ്ങനെയാ നാട്ടിൽ പോകുക. അതിൽ എന്തോ കള്ളത്തരം ഇല്ലേ, ഉണ്ട്.
    പോലീസ് സക്കറിയായെ അറസ്റ്റ് ചെയ്യുന്നതിനുമുൻപ് നാടുവിട്ടാൽ അങ്ങാടിക്ക് തടിതപ്പാം, അതാണ് കാര്യം.
    പോലീസ് അന്വേഷണത്തിൽ പ്രതി രാജ്യം വിട്ടാൽ കേസ് തള്ളിപ്പോകും, കാഞ്ഞ ബുദ്ധിയാണ് അങ്ങാടിയുടേത്. പ്രതിക്ക്
    തിരിച്ച് അമേരിക്കയിൽ വരാൻ പറ്റില്ല. കേസിന് മുൻപ് പ്രതിയെ തിരികെ എത്തിച്ചാൽ അങ്ങാടി കുഴയും. തീവ്രവാദി
    ആണോ ഈ ബിഷൊപ് ജേക്കബ് അങ്ങാടിയത്ത്. ഫാ. ജെക്കബ് അങ്ങാടിയത്ത് എന്ന് മുതൽ ബിഷൊപ് ആയോ അന്ന്
    മുതൽ അമേരിക്കയിൽ സീറോ മലബാർ സഭ തീവ്രവാദത്തെയും തീവ്രവാദികളേയും നേരിട്ടുകൊണ്ടിരിക്കുകയാണ്.
    കത്തോലിക്കാ സഭയെ ഇന്ന് പരിശുദ്ധ കത്തോലിക്കാസഭ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ സഭാ
    അധികാരികളേയും. കത്തോലിക്കാ തിരുസഭ ഇന്ന് സഭയിൽതന്നെയുള്ള തീവ്രവാദത്തെയും, തീവ്രവാദികളേയുമാണ്
    ഭയപ്പെടുന്നത്, മറ്റ് മതസ്തരെയോ സംഘടനയെയോ അല്ല. തന്റെ കണ്ണിൽ തടിക്കഷണം കിടക്കുംബോൽ മറ്റുള്ളവരുടെ
    കണ്ണിലെ കരട് എടുക്കാൻ ശ്രമിക്കുകയാണ് സഭ.

    ReplyDelete
  2. അറിവിന്റെ ആഴങ്ങളില്‍ ജീവനസത്യം തേടി അലയവേ, നര്‍മ്മത്തിന്റെ പൊന്ചിപ്പിയില്‍ ചിന്തകള്‍ വിരിയിക്കുന്ന അനുപമ മാനസനാണ് മാര്‍ ക്രിസോസ്ടോം ! ആ തിരുമനസിനോട് ഉപമിക്കാന്‍ ആയിരമാണ്ടുകള്‍ക്കൊരു മെത്രാന്‍ കേരളത്തിലെ ഒരുസഭയിലും ഉണ്ടാവുകയുമില്ല ! യുഗപ്രതിഭ /ചിരിയുടെ അവതാരം /എളിമയുടെ നീരൊഴുക്ക് എന്നൊക്കെ ഓരോമനസുകള്‍ ഈ പുണ്യമാനസനെ പ്രകീര്‍ത്തിക്കാറുമുണ്ട്....ശ്രീ.ജോസഫ് പടന്നമാക്കൽ ആ ജീവിതത്തെ തൊട്ടുരുമ്മി എഴുതിയ ലേഖനം ഇതരമെത്രാന്‍വേഷധാരികളെ അസൂയയില്‍ എരിയിക്കും നിശ്ചയം ! നന്മയില്‍ നന്മയെ കാണാന്‍ ഉള്ക്കണ്ണ്‍ ഉള്ള എന്റെ സ്നേഹിതാ ഈ രചനയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍ ! മാരാമണ്‍കണ്വന്ഷനും മാര്‍ ക്രിസോസ്ടവും ആ ചിന്ന മണവാട്ടിസഭയെ കൂടുതല്‍ സുന്ദരിയാക്കുന്നു ! സംഗീതത്തില്‍ ദാസേട്ടനും മെത്രാന്‍ വേഷത്തില്‍ ക്രിസോസ്ടവും കാലത്തിന്റെ സംഭാവനകളാണ് മലയാളിമക്കള്‍ക്ക് !

    ReplyDelete
  3. കൂടൽ പറയുന്നപോലെ മഹാനായ ക്രിസോസം മെത്രാപ്പോലീത്തായുടെ ജീവചരിത്രം വായിക്കുന്നവർക്കും സഭകളിലെ മെത്രാന്മാർക്കും പാസ്റ്റർമാർക്കും ഇദ്ദേഹത്തിന്റെ ശ്രേഷ്ഠമായ പുണ്യ ജീവിതത്തിൽ അസൂയ ഉണ്ടാകും. ഞാനൊരു കത്തോലിക്കനാണ്. ഉച്ചത്തിൽ ഞാനിവിടെ പറയട്ടെ, ഞങ്ങളുടെ മെത്രാന്മാരിൽ ഒറ്റയൊരാളും ഈ മഹാന്റെ ചെരുപ്പുകളുടെ വാറുകൾ അഴിക്കാൻ പോലും യോഗ്യനല്ല. കൊക്കനെയും കുറ്റവാളികളെയും ഒളിപ്പിച്ചു വെയ്ക്കുന്ന അഭിഷിക്തരാണ് സഭയിൽ കൂടുതലായുമുള്ളത്. ആണ്ട്രൂസ് താഴത്ത്, അറയ്ക്കൽ ബിഷപ്പ്, ഇടുക്കി, കോതമംഗലം എന്നിങ്ങനെയുള്ള ഇത്തിക്കണ്ണികളായ ബിഷപ്പുമാരുടെ ഒരു നിര തന്നെ കത്തോലിക്കാ സഭയ്ക്കുണ്ട്. ഒരാൾ പ്രകൃതി നശിപ്പിക്കാൻ സമ്മതിപ്പിച്ചില്ലെങ്കിൽ കർഷകർക്ക് വാരിക്കുന്തം നല്കി ജ്വാലിയൻ വാലാ ആവർത്തിക്കുമെന്ന് വെല്ലു വിളിച്ചിരിക്കുന്നു. പുതിയ ഭരണകൂടം വന്നതിൽ പിന്നീട് ജ്വാലിയൻ വാലാ ബിഷപ്പിന്റെ നാക്കിനു ബലമില്ലാതായി. കഷ്ടം.

    അഴിമതിഭ്രാന്തരായ പൌരാഹിത്യ ലോകത്തിന് മാർ ക്രിസോസം ഒരു മാതൃകയാവണം. ആദ്യം ഇദ്ദേഹത്തെ 'തിരുമേനിയെന്നു വിളിക്കാൻ എനിയ്ക്ക് മടിയായിരുന്നു. കേരള സഭയിലെ മറ്റു മെത്രാന്മാരുടെ ജീവിതവുമായി തുലനം ചെയ്തപ്പോൾ ഇദ്ദേഹത്തിൽ നന്മയുടെ വശങ്ങൾ കൂടുതലായി കണ്ടു. പരിശുദ്ധമായ മനസാണ് അദ്ദേഹത്തെ ഇന്നും പരോപകാര പ്രവർത്തികളിൽ നയിക്കുന്നതും.

    ആണ്ടു തോറും കേന്ദ്ര സർക്കാർ പത്മഭൂഷണ്‍, വിഭൂഷണ്‍ അവാർഡുകൾ നൽകുന്നതു കാണാം. യാഥാസ്ഥിതികനായിരുന്ന വലെറിയൻ ഗ്രേഷ്യസിനുവരെ പത്മ വിഭൂഷണ്‍ ലഭിച്ചിരിക്കുന്നതും ചരിത്രമാണ്. വലേറിയന്റെ ജീവിത കാലത്തെ നേട്ടങ്ങൾ കുഞ്ഞാടുകളുടെ പണം കൊണ്ട് രാജകുമാരനെ പ്പോലെ അരമനയ്ക്കുള്ളിൽ ജീവിച്ചുവെന്നുള്ളതാണ്. വലെറിയനും നെഹ്രുവും സുഹൃത്തുക്കളായിരുന്നു.

    ക്രിസോസിനെ അത്തരം അവാർഡുകൾ തേടി വരാത്തത് അസത്യം കണ്ടാൽ എന്തും തുറന്നു പറയുന്ന സ്വഭാവമുള്ളതുകൊണ്ടാണ്. 'സായിപ്പ് ഇന്ത്യയെ ഭരിച്ചു ; ഇപ്പോൾ ഇന്ത്യയെ ഭരിക്കുന്നത്‌ മാദാമ്മാ'യാണ് എന്നെല്ലാം തുറന്നു പറഞ്ഞാൽ മാദാമ്മാ ഈ ചിരിക്കുടുക്കനെങ്ങനെ പദ്മ ഭൂഷണ്‍ നല്കും.

    എന്നിരുന്നാലും അദ്ദേഹത്തെ ആയിരക്കണക്കിന് പാവങ്ങൾ സ്നേഹിക്കുന്നു. ഈ വലിയ മനുഷ്യൻ അവരുടെ ഭൂഷണമാണ്. ഈ വയസു കാലത്തും ദരിദ്ര കോളനിയിൽ പ്രവർത്തിക്കാനുള്ള സന്മനസും ആ മഹാ ത്യാഗവും അദ്ദേഹത്തെ നന്മയുടെ നിറകുടമാക്കുന്നു. 97 വയസു തികയുന്ന മാർ ക്രിസോസത്തിനു എല്ലാ വിധ ജന്മദിനാശംസകളും ദീർഘായുസും നേരുന്നു.

    ReplyDelete