Translate

Monday, September 14, 2015

മെത്രാന്മാർ ഒരഖിലകേരള തൊഴിലാളിസമരം നയിക്കുമോ?




ദിവസം 82 രൂപ എന്ന തുച്ഛമായ ദിവസക്കൂലി വർദ്ധിപ്പിക്കലും, ആ ഭിക്ഷക്കാശിൽ നിന്നും മാസംതോറും കണ്ണൻ ദേവൻ കമ്പനി നടത്തുന്ന പിടിച്ചുപറി നിർത്തലാക്കലുമായിരുന്നു തൊഴിലാളികളുടെ യഥാർത്ഥ ആവശ്യങ്ങൾ. കടലാസിൽ മാസശമ്പളം 5000 രൂപയെന്നു രേഖപ്പെടുത്തുമെങ്കിലും പലവിധ കുറക്കലുകൾക്കു ശേഷം വെറും 2450 രൂപയാണു കൊള്ളുന്തു നുള്ളുന്ന ഒരു സ്ത്രീ തൊഴിലാളിക്കു ലഭിക്കുക. സൗജന്യമായി കമ്പനി നൽകുന്നുവെന്ന് അവകാശപ്പെടുന്ന അരിക്കു മാസം 400 രൂപയും, ഒരു കമ്പിളി പുതപ്പിനു മാസം 400 രൂപയും വച്ച് മൂന്നു മാസത്തിൽ 1200 രൂപയും, അരക്കിലോ തേയിലക്കു മാസം 56 രൂപയും ശമ്പളത്തിൽ നിന്നു കുറക്കുന്നു. യൂണിറ്റിനു 90 പൈസക്കു സബ്സിഡി നിരക്കിൽ ടാറ്റ സർക്കാരിൽ നിന്നു വാങ്ങുന്ന വൈദ്യുതി, സൗജന്യമായി തൊഴിലാളികൾക്കു നൽകുന്നുവെന്നാണ്‌ അവകാശവാദം. എന്നാൽ യൂണിറ്റിനു 3 മുതൽ 4 രൂപ വരെ കമ്പനി തൊഴിലാളികളിൽനിന്ന് ഈടാക്കുന്നു. 140 രൂപ വരെ തോഴിലാളിയുടെ മാസശമ്പളത്തിൽ നിന്ന് വൈദ്യുതിയുടെ പേരിൽ കുറക്കുന്നു.


82 രൂപ ദിവസക്കുലിയും, 140 രൂപ ഡി.എ എന്ന പേരിലുമാണ് തൊഴിലാളികൾക്കു നൽകുന്ന കൂലി. ഇതിൽ നിന്നാണ് പലവിധ കുറക്കലുകൾക്കു ശേഷം 2450 രൂപയായി അവരുടെ കൈകളിലെത്തുന്നത്‌. ഈ ഭീകരമായ തട്ടിപ്പ്‌ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ്‌ അവർ സമരം നടത്തിയത്‌.

എന്നാൽ ടാറ്റയിൽ നിന്നു പരസ്യം വാങ്ങുന്ന ചാനലുകൾ മൂന്നാർ സമരത്തെയൊരു ബോണസ്സ്‌ സമരമായാണു ചിത്രീകരിച്ചത്‌. സമരം കൈവിട്ടു പോയാൽ 1500 രൂപ വാർഷിക ബോണസ്സ്‌ മാത്രം നൽകി പ്രശ്നം അവസാനിപ്പിക്കാൻ ടാറ്റയുടെ മാനേജ്‌മന്റ്‌ വിദഗ്ദ്ധർ ആദ്യമേ പദ്ധതിയിട്ടു. പിന്നെ നടന്നത്‌ ശ്രീ വി.എസ്സ്‌. അച്ച്യുതാനന്ദനും, ഉമ്മൻ ചാണ്ടിയുമൊക്കെ ഈ തിരക്കഥ നടപ്പാക്കിക്കൊടുക്കുന്നതാണ്‌. കൂലിവർദ്ധനവ്‌ എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്നതും തൊഴിലാളികളുടെ ഓഹരി പങ്കാളിത്തത്തിന്റെ തോത്‌ ചർച്ചയാവുന്നതുമാണ് ടാറ്റ ഭയപ്പെട്ടത്‌.

80 കിലോ വരെ കൊളുന്തു നുള്ളിയാൽ ലഭിക്കുക അടിസ്ഥാന ശമ്പളം മാത്രം. കൂടുതൽ നുള്ളുന്ന ഓരോ കിലോക്കും നുള്ളുന്ന തൊഴിലാളിക്കു ലഭിക്കുക 90 പൈസ, സൂപ്പർവൈസർക്ക്‌ 2 രൂപ, ഫീൾഡ്‌ മാനേജർക്ക്‌ 4 രൂപ, മാനേജർക്ക്‌ 8 രൂപ.!!!

98% തൊഴിലാളികൾക്ക്‌ ഓഹരിപ്പങ്കാളിത്തമെന്ന് ടാറ്റ പ്രതിനിധി ടി.വി ചർച്ചയിൽ അവകാശപ്പെട്ടുവെങ്കിലും 22% മാത്രമാണ്‌ യഥാർത്ഥ പങ്കാളിത്തം. പക്ഷേ തിരുമാനങ്ങളെടുക്കുന്നതിൽ തൊഴിലാളികൾക്ക്‌ പങ്കില്ല. 285 കോടി വരുമാനമുള്ള കമ്പനിയുടെ ലാഭം പക്ഷേ 5.5 കോടി മാത്രമാണ്‌. 5 കോടി മാത്രം ലാഭമുള്ള കമ്പനിയുടെ എം.ഡിയുടെ ശമ്പളം 1.01 കോടി രൂപ. എക്സിക്ക്യൂട്ടിവ്‌ ഡയറക്ടറുടെ ശമ്പളം 75 ലക്ഷം രൂപ.

ടോപ്‌ ലെവൽ മാനേജർമാർക്ക്‌ കുടുംബസമേതം വർഷത്തിൽ കമ്പനി ചെലവിൽ ഒരു വിനോദയാത്ര, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസമുൾപ്പെടെ. രണ്ടാം നിര മാനേജർമ്മാർക്ക്‌ കുടുംബസമേതം കമ്പനിചെലവിൽ വർഷത്തിൽ ഒരു ഡൊമസ്റ്റിക്ക്‌ വിനോദയാത്ര. ടോപ്‌ ലെവൽ മാനേജർമാർക്ക്‌ മൂന്നു വർഷം കൂടുമ്പോൾ 30 ലക്ഷം വിലയുള്ള കാർ. താമസത്തിനു കമ്പനി ബംഗ്ലാവുകൾ. മുഴുവൻ ജീവിത, ചികിത്സാ, യത്രാചെലവുകളും കമ്പനി വക.

തൊഴിലാളികൾക്ക്‌ കമ്പനിയുടെ ആശുപത്രിയിൽ സൗജന്യ ചികിത്സ എന്നാണു പ്രചരണമെങ്കിലും, എല്ലാ ചികിത്സാ ചെലവുകളും ശമ്പളത്തിൽ നിന്നു പിടിക്കുന്നു. സ്ത്രീ തൊഴിലാളികളെ പ്രസവത്തിനു കമ്പനി ആശുപത്രിയിലെത്തിച്ചാൽ സിസ്സേറിയനു നിർബന്ധിച്ച്‌ 25'000 രൂപ ശമ്പളത്തിൽ നിന്ന് തവണകളായി ഈടാക്കുന്നു.

സമരക്കാർ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളുടെ ചർച്ച 26ന്‌ ലേബർ കമ്മീഷണറുടെ മുന്നിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. സമരം നിർത്തിയ ശേഷമുള്ള ചർച്ചകൾക്ക്‌ വിജയസാധ്യത കുറവാണ്‌. നിർത്തിവച്ച ശേഷം വ്യക്തമായ സംഘടനാ സംവിധാനമില്ലാതെ നടത്തുന്ന ഇത്തരമൊരു സമരം പുനരാരംഭിക്കാൻ ബുദ്ധിമുട്ടാണ്‌.

ഒരു സമരവും ജയിക്കാൻ അധികാരത്തിലിരിക്കുന്ന സർക്കാർ അനുവദിക്കില്ല. എന്തെങ്കിലും കളിച്ചുവച്ച് ഏതു സമരത്തെയും അവർ ഒതുക്കും. ഒന്നുകൂടെ തുടങ്ങുക അപ്രായോഗികമായിരിക്കും എന്നവർക്കറിയാം. ഒതുക്കാനായില്ലെങ്കിൽ മുത്തങ്ങയിൽ അന്തോനി ചെയ്തതുപോലെ കൊന്നൊടുക്കും. ഈ സമരത്തിൽ കാര്യമുണ്ടായിരുന്നു എന്നംഗീകരിക്കുന്ന പാർട്ടിക്കാരും മുഖ്യനും ഭരണകൂടവും എന്തുകൊണ്ട് ഇതേ പരിതസ്ഥിതികളിൽ ഇപ്പോഴും നരകിക്കുന്ന മറ്റു തോട്ടങ്ങളിലെ തൊഴിലാളികൾക്കും കണ്ണൻദേവൻ തൊഴിലാളികൾക്ക് ഇപ്പോൾ വാക്കാൽ മാത്രം ലഭ്യമാക്കിയ അവകാശങ്ങൾ സമരമില്ലാതെതന്നെ വകവച്ചുകൊടുക്കാൻ മുന്കൈ എടുക്കുന്നില്ല? അവരുടെ അദ്ധ്വാനം കൊണ്ട് ചായകുടിക്കുന്ന ഏമാന്മാർക്ക് ഈ പാവങ്ങൾ എത്ര കാലം നരകത്തിൽ കഴിഞ്ഞാലും ഒരു ചുക്കുമില്ലേ? ഇക്കാര്യത്തിൽ എവിടെയാണ് യുക്തി?
തൊഴിലാളികളെ വഞ്ചിക്കുന്ന നടപടി തോട്ടങ്ങളിൽ മാത്രമല്ല, മററെല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. അതൊന്നും ഈയടുത്ത കാലത്ത് തുടങ്ങിയതുമല്ല. മല്ലടിച്ചാലെ സാമാന്യ നീതിപോലും കാട്ടൂ എന്നുള്ള ഇവിടുത്തെ സംസ്കാരം മൊത്തത്തിലാണ് മാറേണ്ടത്. ഈ സമരം ന്യായമായിരുന്നു എന്ന് സമ്മതിക്കുന്ന മുഖ്യനും കൂട്ടരും ഈ നാട്ടിൽ നടക്കുന്ന മറ്റെല്ലാ തൊഴിലാളി വഞ്ചനയും നീക്കം ചെയ്യാൻ വേണ്ടത് ചെയ്യുന്നില്ലെങ്കിൽ അവരുടെ വാക്ക് പൊള്ളയാണ്‌, തട്ടിപ്പാണ്. ഇവന്മാർ ഓരോരോ പദ്ധതിയുടെ പേരിൽ വെറുതേ കളയുന്ന ഫണ്ടുകൾ ഉണ്ടെങ്കിൽ എല്ലാ തൊഴിലാളികൾക്കും ന്യായമായ വേതനം കൊടുക്കാനാകും. ഇതുവരെ ഒരു ഭരണവും അതിനു മുന്നോട്ടു വന്നിട്ടില്ല. വലിയ ഭൂരിപക്ഷമുണ്ടായിരുന്ന അച്യുദാനന്ദന്റെ ഭരണവും ഒന്നും ചെയ്തില്ല. ഇവര്ക്കൊന്നും ഒരു തരിപോലും ആത്മാർഥതയില്ല. സ്വന്തം പേരിനായിട്ടാണ് അയാള് പോലും ഓടി മൂന്നാറ്റിലെത്തിയത്. ഒക്കെ തട്ടിപ്പാണ്. കേരളം മൊത്തത്തിൽ, എല്ലാ തൊഴിലാളികളും ഒരുമിച്ച്, സമരത്തിനായി ഇറങ്ങണം. അത് വിജയിക്കും. അവിടെയുമിവിടെയും ചെറിയ സമരത്തിന്റെ വിജയം ആഘോഷിച്ചിട്ട് ഒന്നും സംഭവിക്കില്ല. എപ്പോഴുമെന്നപോലെ കണ്ണൻദേവൻ തൊഴിലാളികളും നഗ്നമായി വഞ്ചിക്കപ്പെടുകയാണ്.

എങ്ങനെയെങ്കിലും ഭരണയന്ത്രത്തിന്റെ ഭാഗമാകാൻ AKCCയെ ശക്തമാക്കുന്ന മെത്രാന്മാർക്ക് വേണമെങ്കിൽ ഒരഖിലകേരള തൊഴിലാളിസമരം എല്ലാ വിഭാഗങ്ങളിലുമുള്ള തൊഴിലാളികൾക്കായി തുടങ്ങാൻ ഇതൊരവസരമാണ്. ജയിക്കുകയും ചെയ്യും. എന്നാൽ അവർക്കതിന് ധൈര്യമില്ല. കാരണം, അവരും മാഫിയാകളാണ്. കൂറ്റൻ സ്ഥാപനങ്ങളിൽ  തൊഴിലാളികളെ വഞ്ചിച്ചും പിഴിഞ്ഞുമാണ് അവരും മുതലാളിമാരായി ജീവിക്കുന്നത്.
Jijo Kurian in FB
മൂന്നാറിലെ കാര്യങ്ങള്‍ അത്ര നിഷ്കളങ്കമായി സമീപിക്കരുതെന്ന്‍ പ്രദേശത്തിന്‍റെ അടിയൊഴുക്കുകള്‍ അറിയുന്ന ചില സുഹൃത്തുക്കള്‍ പറയുന്നുണ്ടായിരുന്നു. ഒത്തിരി കാര്യങ്ങളെ അവിടെ കൂട്ടിവായിക്കേണ്ടതുണ്ടെന്ന്. കമ്പനി പൂട്ടിയാല്‍ ഒരു തുണ്ടു ഭൂമിയില്ലാതെ വഴിയാധാരമാകുന്ന തമിഴന്‍ ഭൂമിയ്ക്ക് വേണ്ടിയുള്ള വിലപേശല്‍ ആരംഭിക്കുമെന്ന്. ചെങ്ങറ സമരം പോലെ, മുത്തങ്ങ സമരം പോലെ, ഭൂമിയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ അരങ്ങേറുമെന്ന്. ഭൂമിയുടെ തുണ്ടുവത്കരണം നടന്നാല്‍ ഭൂമാഫിയക്ക് മൂന്നാര്‍ കൈയ്യേറ്റം എളുപ്പമാകുമെത്രേ. ചേട്ടന്മാര്‍ തമിഴന്‍റെ കയ്യില്‍ നിന്ന് ഭൂമി ചുളുവിലയ്ക്ക് ഏക്കറു കണക്കിന് വാങ്ങും. അവിടെ റിസോര്‍ട്ടുകള്‍ ഉയരും. 
മൂന്നാറിലെ വനം വകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് തകർത്ത കേസിൽ പിടിയിലായ 19 പേരിൽ ഏറിയ പങ്കും ഓട്ടോ-ടാക്സി ഡ്രൈവേർസും (അവരൊക്കെ തോട്ടംതൊഴിലാളി സ്ത്രീകളുടെ ഭര്‍ത്താക്കന്മാരോ സഹോദരങ്ങളോ ആയിരുന്നു) അവരുടെ പിന്നിൽ മൂന്നാറിൽ ജനിച്ചു വളർന്നു കമ്പനിയിൽ സായിപ്പിന്‍റെ യൂണിഫോം ധരിച്ചു ജോലി ചെയ്യുന്ന പിള്ളേരുമായിരുന്നെന്ന്. നേത്രുത്വമില്ലാത്ത ജനകൂട്ടം പിരിയുമ്പോൾ 'ആങ്ങളമാർ' രംഗം കയ്യടക്കുമെന്ന്.
ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലെ ദേശീയ ഉദ്യാനങ്ങളുടെ ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ കുടിവെള്ളവും മണ്ണും സംരക്ഷിക്കാനുള്ള ഒരു സമഗ്ര പദ്ധതിയായിരുന്നു High Range Mountain Landscape Project. ആ പദ്ധതി ഭരണകൂടം തന്നെ മരവിപ്പിച്ചിരിക്കുകയാണ്. ഇത് ഇരയും വേട്ടക്കാരനും തമ്മിലുള്ള ഒരു ഒത്തുകളിയാണോ എന്ന് പോലും ചിലര്‍ സംശയിക്കുന്നു. ഇരയും വേട്ടക്കാരും തമ്മില്‍ ഒത്തുകളിച്ചാല്‍ പ്രഥമ നഷ്ടം മൂന്നാറിന്‍റെ eco-system ത്തിനായിരിക്കും. രണ്ടാം ലെവല്‍ നഷ്ടം ഇരയ്ക്ക് തന്നെയും. വിജയിക്കുന്ന കളിയിലല്ലേ വേട്ടക്കാരന്‍ ഇടപെടൂ, ഇരയ്ക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഉദിക്കുന്നത് വളരെ വൈകിയാവും. ചിലപ്പോള്‍ മൂന്നാറില്‍ ഒരു വലിയ തമിഴച്ചേരി തന്നെ ഉയര്‍ന്നു വരാം. എന്തായാലും 1958ല്‍ കൊല്ലപ്പെട്ട തോട്ടംതൊഴിലാളികളുടെ പ്രിയ രക്തസാക്ഷികള്‍ ഹസന്‍ റാവുത്തറിന്റെയും പാപ്പമ്മാളുടെയും പേരില്‍ ഭൂപ്രശ്നം സംസാരിച്ചു തുടങ്ങിക്കഴിഞ്ഞു. ഹാരിസണ്‍ തോട്ടങ്ങളിൽ കൊടികുത്താൻ BMS നടത്തുന്ന ശ്രമങ്ങളോട് ഇതിന് സമാനതകലുണ്ടെന്ന്. രാജ്യത്തെ വനഭൂമിയുടെ 40 ശതമാനം സംരക്ഷിക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടുന്ന BJP നീക്കവും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന്.
ഒപ്പം ഇപ്പോള്‍ കേള്‍ക്കുന്നു ഇത്ര അടുക്കും ചിട്ടയോടും കൂടി നടന്ന സമരത്തിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ കേരള- തമിഴ് മക്കള്‍കൂട്ടം എന്ന സംഘടനയുടെ നേതാവ് അന്‍വര്‍ ബാലശിങ്കമാണെന്ന് (തൊഴിലാളി അവകാശങ്ങള്‍ മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ അന്‍വറിനോട് ആദരവ് മാത്രം).


2 comments:

  1. Shajan Skariah

    ജനങ്ങൾ ഒരുമിച്ചു നിന്നാൽ എന്തും നേടാം; ഏതു അഴിമതിയും ഇല്ലാതാക്കാം, ആകെ വേണ്ടത് ഇടനിലക്കാരായ നേതാക്കളെ ഒഴിവാക്കുകയും രാഷ്ട്രീയ- മത ഭിന്നതയിൽ നിന്നും മാറി നിൽക്കുകയുമാണ്- ഇത് മാത്രമാണ് മൂന്നാർ സമരവിജയം നല്കുന്ന പാഠം. ഈ പാഠം ഇനി ഉപയോഗിക്കേണ്ടത് ആദിവാസികൾക്ക് വേണ്ടിയാണ്. ഈ ഭൂമിയുടെ അവകാശികൾക്ക് അന്തിയുറങ്ങാൻ ഒരു കൂര പോലും ഇല്ല എന്നത് എത്ര സങ്കടകരമായ അവസ്ഥയാണ്. ആദിവാസികൾ ഒന്നടങ്കം തെരുവിൽ ഇറങ്ങട്ടെ, വയനാടും ഇടുക്കിയും പാലക്കാടും പൂർണമായും സ്തംഭിക്കട്ടെ. നമുക്ക് അവർക്ക് കാവലാൾ ആവുകയും ചെയ്യാം.

    ReplyDelete

  2. Babu Palathumpattu from Germany wrote

    മൂന്നാറിലെ തൊഴില്‍ സമരത്തില്‍ മാത്രമല്ല ബാക്കി മിക്ക സമരങ്ങളിലും സമരമില്ലായ്മകളിലും രാഷ്ട്രീയക്കാര്‍ നടത്തുന്ന വാഗ്ദാനങ്ങളും വാക്ധോരാണികളും 90 ശതമാനവും പൊള്ളയാണ്. സമരക്കാര്‍ക്ക് ഭരണക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍‍ 90 ശതമാനവും പാലിക്കപ്പെടാറുമില്ല.
    “കാലം മുറിവുകളെ മാത്രമല്ല വാഗ്ദാനങ്ങളെയും ആവശ്യങ്ങളെയും ഉണക്കും” രാഷ്ട്രീയക്കാര്‍ക്കും നേതാക്കന്മാര്‍ക്കും അറിയാം.
    പ്രാഥമിക ആവശ്യങ്ങള്‍ക്ക് അലയുന്ന പാവം പൊതുജനങ്ങള്‍ക്ക് ആകെയുള്ള ആവശ്യങ്ങള്‍ പാലിക്കപ്പെട്ടാല്‍ ഒന്നുകില്‍ വാഗ്ദാനങ്ങള്‍ കൂടുതല്‍ നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ കൊടുക്കാന്‍ വാഗ്ദാനങ്ങള്‍ ഇല്ലാതാകും . ഇവ രണ്ടും രാഷ്ട്രീയക്കാരെ നിസ്സഹായരാക്കും. നിലനില്പ് അപകടത്തിലാക്കും.
    അപ്പോള്‍ സാധാരണ ജനങ്ങളുടെ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും നില നിര്‍ത്തിയില്ലെങ്കില്‍ മതങ്ങള്‍ക്കെന്നപോലെ രാഷ്ട്രീയക്കാര്‍ക്കും വലിയ ഭാവി ഉണ്ടാകില്ല. ഈ സത്യം തിരിച്ചറിയുന്ന രണ്ടു കൂട്ടരും (മതങ്ങളും രാഷ്ട്രീയക്കാരും) യഥാക്രമം പരലോകത്തിലും ഇഹ ലോകത്തിലും പറുദീസാ വാഗ്ദാനം ചെയ്യുന്നു.
    പരലോകത്തില്‍ പറുദീസാ വാഗ്ദാനം മതങ്ങള്‍ക്കും മേത്രാന്മാര്‍ക്കും എളുപ്പമാണ്.
    (പറുദീസാ കിട്ടിയോ ഇല്ലയോ എന്നുതെളിയിക്കെണ്ടല്ലോ............പറുദീസാ വാക്കുകളില്‍ ഒതുക്കാം........
    മരിച്ചവര്‍ തിരിച്ചെത്തുമായിരുന്നെന്കില്,‍ ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഒളിച്ചോടുകയും ഒളിച്ചുതാമസിക്കുകയും ചെയ്യുന്നത് മെത്രാന്മാരും മറ്റു മത നേതാക്കളും ആയിരുന്നേനേ.)
    ഭരണമാറ്റം എന്ന മരണത്തോടുകൂടി ഓരോ ഭരണക്കാരുടെ വാഗ്ദാനങ്ങളും കാലഹരണപ്പെടും.
    ഇതുപോലെയുള്ള അനേക കാരണങ്ങളാല്‍ നടന്നിട്ടുള്ള സമരങ്ങളും നടക്കാനിരിക്കുന്ന സമരങ്ങളും ജയിക്കാന്‍ അധികാരം കൈയ്യാളുന്നവര്‍ അനുവദിക്കില്ലെങ്കില്‍ അതില്‍
    മിസ്റ്റര്‍ സക്കറിയാച്ചന്‍ രോഷം കൊള്ളുന്നതില്‍ പ്രയോജനമില്ല.
    സ്വന്തം പേരിനായിട്ടാണ് ശ്രീ അച്ചുതാനന്ദന്‍ ഓടി മൂന്നാറ്റിലെത്തിയതെന്കില്പ്പോലും “മൂക്കില്ലാരാജ്യത്ത്........” എന്ന രീതിയിലുള്ള ട്രെയ്ഡ് യൂണിയന്‍ നേതാക്കന്മാരേക്കാളും കൂടുതല്‍ തൊഴിലാളികള്‍ക്ക് ഉപയോഗപ്പെട്ടതും, രാഷ്ട്രീയക്കാരില്‍ “തമ്മില്‍ ഭേദം ....” എന്ന രീതിയില്‍ ഉപയോഗപ്പെടുന്നതും ഈ പഴയ കമ്മ്യൂണിസ്റ്റ്‌ കാരനാണ് എന്നുള്ളത് സത്യമല്ലേ?
    കൊടുമണ്‍ പ്ലാന്റേഷനിലെയും ഞങ്ങളുടെ ദേശത്തുള്ള (Vakayar, Konni, Pathanamthitta ‍) മറ്റു ചെറിയ പ്ലാന്റേഷനിലെയും തൊഴിലാളി ലയങ്ങള്‍ കണ്ടിട്ടുള്ള എനിക്ക് ഈ രാഷ്ട്രീയക്കാരും മത നേതാക്കളും തൊഴിലാളികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്ന പറുദീസ എങ്ങനെയിരിക്കും എന്നറിയാം.
    അതുകൊണ്ട് കൂടുതല്‍ എഴുതി താങ്കളെ ബോറടിപ്പിക്കുന്നില്ല.

    ReplyDelete