Translate

Thursday, February 18, 2016

ദൈവത്തിനും അത്മായർക്കും നടുവിലൊരു മെത്രാൻ സംഘം!

ദൈവം തന്ന സൌഭാഗ്യങ്ങൾ പങ്കു വെയ്കണമെന്ന അഭിപ്രായക്കാരനാ തട്ടിൽ മെത്രാൻ (ഒല്ലൂരിൽ ഒരാൾക്ക്‌ പള്ളി രണ്ടു മൂന്നു ലക്ഷം കൊടുത്തത് മാതൃകയായിട്ടെടുക്കാമെന്നാണോ ആവൊ?). ചങ്ങനാശ്ശേരി പാറേൽ പള്ളീൽ വെച്ചിങ്ങനെയദ്ദേഹം അടുത്ത ദിവസം പറഞ്ഞുപോയെങ്കിലും പുറത്തിറങ്ങി ഇതു പറയുമോന്നു സംശയമാ. കർത്താവീശോ മിശിഹാക്കൊരു സ്റ്റൈലുണ്ടായിരുന്നു, "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ," "ദുഖിതരും പീഢിതരും ഇങ്ങോട്ടു വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം." ഇങ്ങിനെയൊക്കെയേ കർത്താവ് പറയുമായിരുന്നുള്ളൂ; അല്ലെങ്കിൽ, ജീവിതത്തിൽ തനിക്കനുവർത്തിക്കാൻ സാധിക്കുന്നതേ മറ്റുള്ളവരോടും നിഷ്കർഷിക്കുമായിരുന്നുള്ളൂ. ഈ സ്റ്റൈലിൽ ഒരു മെത്രാനും കേരളത്തിൽ സമീപഭാവിയിൽ പ്രസംഗിച്ചതോ ജീവിച്ചതോ ആയി ചരിത്രമില്ല. അതുകൊണ്ട്, ഏതെങ്കിലും മെത്രാനങ്ങിനെ പറഞ്ഞു, ഇങ്ങിനെ പറഞ്ഞുവെന്നു കേട്ടാരും ഭയക്കണ്ട. പറഞ്ഞതിന്റെ ചുരുക്കം, നാളെമുതൽ മെത്രാന്റെ കസേരയിൽ ആരെയെങ്കിലും മാറി മാറി ഇരുത്തുമെന്നോ, അവർക്ക് കിട്ടുന്നതു വിശ്വാസികളുമായി പങ്കു വെയ്കുമെന്നോ, പള്ളിവക സ്ഥാപനങ്ങളിൽ എല്ലാവരേയും അങ്ങോട്ട്‌ കാശുകൊടുത്തു പഠിപ്പിക്കുമെന്നോ, എല്ലാ ക്രിസ്ത്യൻ ആസ്പത്രികളിലും അത്യാവശ്യം വന്നാൽ കടം അനുവദിക്കുമെന്നോ, മെത്രാന്മാരുടെ വണ്ടിയിൽ സാധാരണക്കാരെ കേറ്റുമെന്നോ, അഞ്ചു വർഷം കഴിഞ്ഞാൽ അവർ രാജിവെച്ചു പോകുമെന്നോ, ന്യൂനപക്ഷമെന്ന പേരിൽ കിട്ടുന്ന സൗഭാഗ്യങ്ങൾ വേണ്ടെന്നു വെയ്കുമെന്നോ ഒന്നുമായിരിക്കാനിടയില്ല. വിശ്വാസികൾക്കുള്ളതു സ്ത്രോത്രകാഴ്ചയായി കൊടുക്കണമെന്നോ അല്ലെങ്കിൽ വിശ്വാസികൾ മറ്റുള്ളവരുമായി എന്തേരെ പങ്കുവെച്ചാലും (ലത്തിൻ കാരോടൊഴിച്ച് ) ഞങ്ങൾക്കിഷ്ടമാണെന്നോ ആയിരിക്കാനെ ഇടയുള്ളൂ. കുറ്റം പറയരുതല്ലോ, മെത്രാന്മാർ സൌഭാഗ്യം വ്യാപകമായി പങ്കുവെയ്കാറില്ലെങ്കിലും ദൗർഭാഗ്യങ്ങൾ പങ്കു വെയ്കാറുണ്ട്, കുറച്ചായല്ല - മുഴുവനായിത്തന്നെ. അതുകൊണ്ടാണല്ലോ ദീപികാ ഫ്രണ്ട്സ് ക്ലബ്ബെന്നു പറഞ്ഞ് കുറെപ്പേർ നാടു നീളെ അലയുന്നത്. ഇതു കൊണ്ടൊക്കെയായിരിക്കണം 'മെത്രാന്റെ തൊലിക്കട്ടിപോലെ' യെന്നൊരു പ്രയോഗം നാട്ടിൽ ഉണ്ടായത്; വ്യാപകമായിട്ടില്ലെങ്കിൽ ഉടൻ ആയിക്കോളും.

ഏതു മെത്രാൻ പ്രസംഗിച്ചാലും പൊരുത്തമില്ലാത്ത കാര്യങ്ങളേ പറയൂ. തട്ടിൽ മെത്രാൻ സീറോ മലബാറിന്റെ വിസിറ്റേറ്ററാണെന്നു പറഞ്ഞു ലോകമാസകലം ഞെളിഞ്ഞു നടന്നു. അദ്ദേഹത്തിന്റെ ഒരു പ്രസംഗം എനിക്കയച്ചു കിട്ടിയതിൽ, മാർപ്പാപ്പാ അദ്ദേഹത്തെ വിളിച്ചു ലോകമാസകലം ചിതറിക്കിടക്കുന്ന സീറോ മലബാർ കുഞ്ഞാടുകളെ ഒന്നിപ്പിച്ച് അവരുടെ പൈതൃകത്തിൽ അവരെ വളർത്തേണ്ടതിലേക്ക് ഏതു രൂപതയിലും ഏതു വീട്ടിലും ആരുടേയും അനുവാദം വാങ്ങിക്കാതെ കടന്നു ചെല്ലാൻ ഞാൻ അനുവാദം തരുന്നുവെന്നു പറഞ്ഞതായി ഉണ്ട്. അതിന്റെ അർത്ഥമായി അദ്ദേഹം പറഞ്ഞത്, സീറോ മലബാർ സന്തതികൾ ലത്തീൻ പള്ളികളിലല്ല പകരം സ്വന്തം കൂട്ടായ്മകളിൽ തന്നെ പോണം, ഞെട്ടറ്റാൽ പൂ വാടിപ്പോകില്ലേ, ലത്തീങ്കാർ നമ്മെ ദ്രോഹിച്ചിട്ടേയുള്ളൂവെന്നൊക്കെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലത്തീൻ പള്ളിയിൽ നിന്നുള്ള കുറികൾ ചില സാഹചര്യങ്ങളിലൊഴിച്ച്, ഞങ്ങൾ അംഗീകരിക്കില്ലെന്ന ഇണ്ടാസ് മെത്രാൻ സംഘവും പുറത്തിറക്കി. ആ നിബന്ധനകളാണ് ഇപ്പോൾ വത്തിക്കാൻ പൊളിച്ചടുക്കിയിരിക്കുന്നത്. ഫരീദാബാദ്-ദൽഹിക്കേസിൽ അത്മായർ റോമിനയച്ച പരാതി അപ്പാടെ അംഗീകരിച്ചു വിജ്ഞാപനം വന്നുവെന്ന് പറഞ്ഞാൽ എന്താ സ്ഥിതി? ഒല്ലൂർ തീർപ്പും കൂടെയായപ്പോൾ തട്ടിലിനേയും പുണ്യവാനാക്കാം എന്ന സ്ഥിതിയിലായി. നിങ്ങളുടെ അതിക്രമങ്ങൾ ഒന്നൊന്നായി പൊളിയും മെത്രാന്മാരെ! അല്ലെങ്കിൽ കർത്താവ് സത്യമല്ലെന്നും ശക്തനല്ലെന്നും കൂട്ടിയാൽ മതി. 

മെത്രാന്മാർക്ക് എത്ര തട്ടുകേട് പറ്റിയാലും ന്യായീകരിക്കാൻ കൂടെ നിൽക്കുന്ന കുറേപ്പേർ എവിടെയും കാണുമല്ലോ! കോതമംഗലം മെത്രാനെ, പരിശുദ്ധനായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റ് ഈയ്യിടെ ഫെയിസ്ബുക്കിൽ വന്നപ്പോൾ, മൂവാറ്റുപുഴയൊഴിച്ച് ബാക്കിയെല്ലായിടത്തും വായിക്കപ്പെടാൻ ഒരു മടയലേഖനം പുറത്തിറങ്ങിയതും, സലോമിയുടെ ആത്മഹത്യയും, സർക്കാർ ലിസ്റ്റിലില്ലാത്ത 'മാനുഷിക പരിഗണന' വെച്ച് ഒരു പ്രൊഫസ്സറെ തിരിച്ചെടുത്തതുമൊക്കെ കമന്റുകളിലൂടെത്തന്നെ പലരും ഓർമ്മിപ്പിക്കുന്നുമുണ്ടായിരുന്നു. തെറ്റു പറ്റുന്നത് മേലധികാരികൾക്കാണെങ്കിൽ നിർബന്ധമായും ക്ഷമിച്ചിരിക്കണമല്ലൊ; അതല്ലേ, മാതാവിന്റെ ഇഷ്ടം! അങ്ങിനെതന്നെയാ വട്ടായിയച്ചനും പറയുന്നത്. കുറ്റം പറയരുതല്ലോ, മഠത്തിൽപറമ്പിൽ മെത്രാന്റെ ആ മുഖത്തേക്ക് നോക്കിയാൽ ഒരു ചൈതന്യം ഉള്ളപോലെ തോന്നും. വിദേശത്ത് പോയി വ്യാപകമായി തെണ്ടുന്ന സ്വഭാവം അദ്ദേഹത്തിനില്ലെന്നുള്ളത് ഒരു നല്ല കാര്യമായി അദ്ദേഹത്തിന്റെ പറ്റിലെഴുതാം. എന്തു ചെയ്യാം? ചില കറകൾ മായിക്കാൻ അറേബ്യയിലെ മുഴുവൻ സുഗന്ധതൈലങ്ങളും പോരാതെ വരും. കാച്ചപ്പള്ളിയച്ചനേപ്പോലുള്ള ചിലർ 'ഞാൻ ലജ്ജിക്കുന്നു'വെന്നു പറയുന്നുണ്ട്. ഇപ്പോഴും അങ്ങിനെ പറയാത്തവർക്ക് 'ലജ്ജ' എന്താണെന്നറിയില്ലെന്ന് അനുമാനിക്കാം. അതെന്താണെന്നു നിർവ്വചിക്കാൻ സഹായിക്കുന്ന ഏതാനും സംഭവങ്ങൾ കേരളത്തിൽ നിന്ന് തന്നെ ഉടൻ പ്രതീക്ഷിക്കാം. വിവരങ്ങൾ കിട്ടിയിട്ടുണ്ട് - സത്യാവസ്ഥയും കൂടി അറിയേണ്ടതുണ്ടല്ലോ!  

ഇവിടെ നവരസങ്ങളിലുമുള്ള മെത്രാന്മാരും ഉണ്ടെന്നതു നമുക്കറിയാവുന്ന കാര്യം. ഓരോ മഹാരഥന്മാരുടെ പേരു പറയുംപോഴും ചില കാര്യങ്ങൾ മനസ്സിൽ തോന്നിപ്പോകും. അതു നിയന്ത്രിക്കാൻ പറ്റില്ലല്ലൊ! ഗാന്ധിജിയെന്നു കേൾക്കുംപോഴേ ഗോഡ്സേയെന്ന് ഓർക്കില്ലേ? കാഞ്ഞിരപ്പള്ളിക്കാരാണെങ്കിൽ അരമനയെന്നു കേൾക്കുമ്പോഴേ മോനിക്കാ, ദീപിക, ദശാംശം, താമരക്കുരിശ്, ഇൻഫാം തുടങ്ങി നിരവധി കാര്യങ്ങളേപ്പറ്റിയും ഓർമ്മിച്ചു പോകും. അതുപോലെ തന്നെ നികൃഷ്ടജീവി, ജാലിയൻ വാലാ ബാഗ്, സലോമി, പി. ടി തോമസ്, ഇറ്റാലിയൻ നാവികർ, ബിജെപി എന്നൊക്കെ പറയുമ്പോൾ ചില നക്ഷത്രങ്ങളല്ലേ മനസ്സിലേക്ക് ഓടിവരുക? സംസ്കൃതത്തിൽ 'കാര്യ-കാരണ സംബന്ധി'യെന്നാണ് ഇതിനെ പറയുന്നത്. പുക കാണുമ്പോൾ തീയെ ഓർക്കുന്ന ഈ മാനസിക പ്രക്രിയ ഒരു രോഗമല്ല, പക്ഷേ രോഗമായി വളരുകയും ആൾ വിമതനായി മാറുകയും ചെയ്യുന്ന ഒരു പ്രക്രിയ കേരളത്തിൽ വ്യാപകമാണ്. സിനഡു കൂടുന്നിടത്തേക്ക് രാജ് നാഥ് സിംഗിനെ വിളിക്കുന്നവരുള്ളിടത്ത് ഇത്രയൊക്കെയല്ലേ സംഭവിക്കുന്നുള്ളൂ? ക്രൈസ്തവരെ ബി ജെ പി യുടെ കൂട്ടി കൊണ്ടോയി കെട്ടാൻ കുറെ കൊഞ്ഞാണ്ടന്മാർ നടത്തിയ നീക്കം കർത്താവിന്റെ കരുണകൊണ്ട് തടയപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ! ദൽഹി മുതൽ കാഞ്ഞിരപ്പള്ളി വരെയുള്ള സെന്റിന്റെ മണമുള്ള പലരും ഇതിനു വേണ്ടി വാദിച്ചവരിൽ പെടുന്നു. 

നല്ല തേനിന്റെ എറിയൽ പ്രദർശിപ്പിച്ചു തമിൾ നാടോടികൾ വ്യാജ തേൻ വിൽക്കുന്നതുപോലെയാ ഇപ്പോഴത്തെ കത്തോലിക്കാ സഭയുടെ പോക്ക്. കൂടുതൽ പേരെ ജനിപ്പിച്ച് എണ്ണം കൂട്ടാൻ മെത്രാന്മാർ, എണ്ണം കൂടുന്നത് അണികളുടെയാണെന്നു കണ്ട് സന്തോഷിക്കുന്ന വിമത പോരാളികൾ! കോട്ടയം രാജപ്പന്റെ കോമഡി കേൾക്കുന്നതുപോലെയുണ്ട് കാര്യങ്ങൾ!  

2 comments:

  1. "അല്ലയോ പറ തട്ടിലേ നിനക്കില്ലയോ ചെരുതൊരല്ലൽ മാനസേ
    ലത്തീൻ റീത്തിനെ വധിച്ചിരുന്ന നിൻ - നല്ലകാലമിനി വാരുകില്ലയോ "

    ReplyDelete
  2. "മനുഷ്യന് ദൈവത്തെ മറയ്ക്കുന്ന തിരശീലയാണ്‌ പുരോഹിതൻ" എന്നറിഞ്ഞതുമുതൽ ഞാൻ ഒരു പുരോഹിതനായി പാവം ജനത്തിനു ദൈവത്തെ മറയ്ക്കുന്ന ഒരു മറ(കർട്ടെൻ)ആവുകയില്ലന്നു കുട്ടിക്കാലത്തേ മനസ്സിൽ ഉറച്ചതുകൊണ്ടാണ് ഇന്ന് ഇത് എഴുതാൻ എനിക്കും ഇടയായത് ! 'ദൈവത്തെ അറിയുക' എന്നത് ഓരോ മനുഷ്യന്റെയും ഉൾവിളിയായതിനാൽ, അവൻ അറിയാതെ പുരോഹിതന്റെ / മതത്തിന്റെ അടിമയാകുന്നതും കാലത്തിന്റെ ക്രൂരവിനോദമാണ്‌ ! ഈ ഉല്വിളിയെ മുതലെടുത്ത്‌ കപടവേഷധാരിയായ പുരോഹിതൻ നമ്മുടെ ജീവിതത്തിൽ കടന്നുകയറാൻ നാം 'ആത്മജ്ഞാനം' ഇല്ലാത്തത് മൂലം അനുവദിക്കുന്നു ! മാമോദീസാ തൊട്ടീയിൽ വച്ചേ ഓരോ കുഞ്ഞിനേയും മാതാപിതാക്കൾ ഈ തൊട്ടീച്ചാടികളുദെ കയ്യിൽ അവനെ /അവളെ എല്പ്പിച്ച്ചുകൊടുക്കുന്നു ! പിന്നെ കത്തനാര്ക്കും മതത്തിനും ശേലായി! മരണാനന്തര കൂദാശവരേയ്ക്കും പുരോഹിതൻ ഈ ജീവിയെ ഊറ്റിക്കുടിക്കയായി / അടിമയാക്കി അനുസരിപ്പിക്കുകയായി ! കുമ്പസാരക്കൂട്ടിൽ അകപ്പെടുന്നതോടെ അവളുടെ 'പെൺപെരുമ' മണ്മറഞ്ഞു /അവനെ ചുമ്മാ പാപിയുമാക്കി ! ഇല്ലാത്തസ്വര്ഗ രാജ്യം കയറാനുള്ള കോണിപ്പടികളായി പുരോഹിത കൂദാശാജല്പ്പനങ്ങളെ പാവം അജം കരുതി വിശ്വാസം അറിപ്പിച്ച്ചു, ദൈവത്തെ കണ്ടെത്തുക (അവനിൽ തന്നെ )എന്ന പ്രധാന ജന്മോദ്ദേശം മറന്നു , പുരോഹിതനെ ഒരു 'മിനിച്ചർ' ദൈവമായി കരുതി ആരാധിക്കുന്നു ! ഇവിടെ യഥാര്ത ദൈവത്തിന്റെ ചീട്ടുകീറി! മനുഷ്യനു ദൈവത്തെ ഇല്ലാതാക്കുന്ന ക്രൂരവിനോദം പൌരോഹിത്യം ലോകാവസാനത്തോളം തുടരുമായിരുന്നു "ഗീത" ഭാരതത്തിൽ വേദവ്യാസൻ ക്രിഷ്ണന്റെ നാവിലൂടെ പാടിപ്പിച്ചില്ലായിരുന്നുവെങ്കിൽ ! ഇന്ന് ഗീതയുടെ പ്രചാരണത്തിനായി ഡോളർ ചിലവാക്കുന്ന ക്രിസ്തീയരെ നമുക്ക് ദിനവും TV യിൽ കാണാം !
    "നിങ്ങളുടെ അതിക്രമങ്ങൾ ഒന്നൊന്നായി പൊളിയും മെത്രാന്മാരെ! അല്ലെങ്കിൽ കർത്താവ് സത്യമല്ലെന്നും ശക്തനല്ലെന്നും കൂട്ടിയാൽ മതി"എന്ന രോഷന്മോന്റെ രോഷം സത്യമാവും ,"സത്യമേവജയതേ"

    ReplyDelete