Translate

Wednesday, April 27, 2016

അഡ്വ. ഇന്ദുലേഖാ ജോസഫിനെ KCRM എന്തുകൊണ്ടു പിന്തുണയ്ക്കുന്നു....

[ഏപ്രില്‍ 7-ലെ കെ.സി.ആര്‍.എം. ഇലക്ഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തംഗീകരിച്ച പ്രസ്താവന]

KCRM ന്റെ 'ചര്‍ച്ച് ആക്ടി'നുവേണ്ടിയുള്ള സമരവഴിയില്‍ മുന്നില്‍ നില്‍ക്കുന്നവരിലൊരാളാണ്, വര്‍ഷങ്ങളായി ഇന്ദുലേഖാ ജോസഫ്. 'ചര്‍ച്ച് ആക്ട് പ്രവര്‍ത്തക' എന്നാണവര്‍ ഇപ്പോള്‍ അറിയപ്പെടുന്നതുതന്നെ. അഡ്വ. ഇന്ദുലേഖയും മുഴുവന്‍ കുടുംബാംഗങ്ങളും 2009 മുതല്‍ KCRM ന്റെ ഭാഗവും മുന്‍നിര പ്രവര്‍ത്തകരുമാണ്. 'ചര്‍ച്ച് ആക്ട്' എന്ന നിയമനിര്‍മ്മാണത്തിന്റെ അനിവാര്യതയെക്കുറിച്ച്, KCRM ന്റെയും അതുപോലുള്ള മറ്റു സ്വതന്ത്രസഭാസംഘടനകളുടെയും വേദികളില്‍ മാത്രമല്ല, അനവധി പൊതുവേദികളിലും സംസാരിക്കുകയും, പത്രപ്പരസ്യങ്ങളുപയോഗിച്ച് 'ചര്‍ച്ച് ആക്ട്' എന്ന ആശയത്തിന് ഏറെ പ്രചാരംനല്‍കുകയും ചെയ്തിട്ടുണ്ട്, അഡ്വ. ഇന്ദുലേഖാ ജോസഫ്.
'ചര്‍ച്ച് ആക്ട്' ലക്ഷ്യം വച്ച്, സഭയ്ക്കുള്ളില്‍നിന്ന് KCRM നൊപ്പം പ്രവര്‍ത്തിക്കുന്നതുകൊണ്ടുമാത്രമല്ല, ഞങ്ങള്‍ പൊതുവേ പുലര്‍ത്തുന്ന സംശുദ്ധമായ ഒരു രാഷ്ട്രീയകാഴ്ചപ്പാട് അവര്‍ പങ്കുവയ്ക്കുന്നു എന്നറിയാവുന്നതുകൊണ്ടുകൂടിയാണ്, അഡ്വ. ഇന്ദുലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നത്.
1. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മുഖമുദ്രതന്നെ അഴിമതിയായിരിക്കുന്നു. ഈ അഴിമതിരാഷ്ട്രീയത്തിനെതിരെ കര്‍മ്മധീരരായ ഒരു യുവനേതൃത്വം കേരളത്തിലുയര്‍ന്നു വരേണ്ടതുണ്ടെന്നു ഞങ്ങള്‍ കരുതുന്നു. മറ്റൊരു 'ആം ആദ്മി പാര്‍ട്ടി' കേരളത്തിലുദയംകൊള്ളണം. അഴിമതിക്കെതിരെ കേവലം അഞ്ചു വയസ്സുള്ളപ്പോള്‍ത്തന്നെ പാര്‍ലമെന്റിനുമുമ്പില്‍ നൃത്തംചവിട്ടി പ്രതിഷേധിച്ച ഇന്ദുലേഖയുടെ കേരളരാഷ്ട്രീയപ്രവേശനം അത്തരമൊരു രാഷ്ട്രീയപ്രബുദ്ധതയ്ക്കു തുടക്കമാകും എന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്.
2. ഇന്നത്തെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്, ഓരോ പാര്‍ട്ടിയും അതിനുണ്ടെന്നവകാശപ്പെടുന്ന ആദര്‍ശങ്ങളുടെയോ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനങ്ങളിലല്ലെന്നും; മറിച്ച്, അധികാരത്തിലേറാന്‍ പാര്‍ട്ടികളും നേതാക്കളും ആവിഷ്‌കരിക്കുന്ന അടവുനയങ്ങളുടെയും ഗൂഢതന്ത്രങ്ങളുടെയും ഒത്തുതീര്‍പ്പുതീരുമാനങ്ങളുടെയും അടിസ്ഥാനങ്ങളിലാണെന്നും എല്ലാവര്‍ക്കും അറിയാം. ജനനന്മയ്ക്കു പകരം അധികാരം ലക്ഷ്യംവയ്ക്കുന്ന ഇത്തരം ആഭാസരാഷ്ട്രീയത്തെ സംശുദ്ധരാഷ്ട്രീയംകൊണ്ട് ആദേശംചെയ്യാന്‍ സമയമായിരിക്കുന്നു. സംശുദ്ധരാഷ്ട്രീയത്തിനു നേതൃത്വംനല്‍കാന്‍, സ്വഭാവഗുണമുള്ള സംശുദ്ധവ്യക്തിത്വങ്ങള്‍ക്കേ കഴിയൂ. അനീതിക്കെതിരെ എത്ര ശക്തന്റെ മുമ്പിലും തലകുനിക്കാതെ പ്രവര്‍ത്തിച്ചുകാണിച്ചിട്ടുള്ള അഡ്വ. ഇന്ദുലേഖ കേരളത്തിലുദയം കൊള്ളാന്‍ പോകുന്ന സംശുദ്ധരാഷ്ട്രീയത്തിന്റെ തിളക്കമാര്‍ന്ന ഒരു പ്രതീകമായിരിക്കും എന്നു KCRM കരുതുന്നു.
3. കേരളത്തിലി്ന്ന് അരങ്ങേറുന്ന അക്രമരാഷ്ട്രീയത്തിനു മുഖ്യകാരണം, ഇവിടുത്തെ രാഷ്ട്രീയരംഗം പുരുഷാധിപത്യപരമാണ് എന്നതാണ്. ഇതിന് അയവുവരണമെങ്കില്‍, കഴിവും വ്യക്തിത്വവുമുള്ള സ്ത്രീരത്‌നങ്ങള്‍ ഈ രംഗത്തേക്കു കൂടുതലായി കടന്നുവരേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്കും അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ രാഷ്ട്രീയപ്രവേശം ഉത്തേജകമായിരിക്കും എന്ന പ്രതീക്ഷ ഞങ്ങള്‍ ക്കുണ്ട്.
4. ഓരോ പ്രദേശത്തിന്റെയും കുട്ടിരാജാവായി നീണാള്‍വാഴാനാഗ്രഹിച്ച് തിരഞ്ഞെടുപ്പുകളില്‍ സ്ഥിരം മത്സരിക്കാനും, തുടര്‍ന്ന് മക്കളെ നിര്‍ത്തി മത്സരിപ്പിക്കാനുമുള്ള ഒരു പ്രവണത രാഷ്ട്രീയനേതാക്കള്‍ക്കിടയില്‍ വളര്‍ന്നുവരുന്നു. പൂഞ്ഞാര്‍ നിയോജകമണ്ഡലവും അതിനൊരു അപവാദമല്ലല്ലോ. ജനാധിപത്യത്തെ തകര്‍ക്കുന്ന കുടുംബാധിപത്യ രാഷ്ട്രീയസംസ്‌കാരത്തിനറുതിവരുത്താന്‍ പുതിയ നേതൃത്വങ്ങള്‍ക്ക് അവസരമുണ്ടാകണം. അഡ്വ. ഇന്ദുലേഖയെ പിന്തുണയ്ക്കുന്നതിനു പിന്നില്‍ ഈ ലക്ഷ്യവും ഞങ്ങള്‍ ക്കുണ്ട്.
5. സ്വതന്ത്രചിന്തയും വ്യക്തിത്വവും കാഴ്ചപ്പാടും സ്വഭാവശുദ്ധിയുമുള്ളവരാരും നിലവിലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയിലേക്കും കടന്നുവരാത്തതിനുകാരണം അവയെല്ലാം പഴകി ജീര്‍ണ്ണിച്ചുകഴിഞ്ഞു എന്നതാണ്. പരമ്പരാഗത കക്ഷിരാഷ്ട്രീയത്തിലുള്ള വിശ്വാസം സാധാരണ ജനങ്ങള്‍ക്കും നഷ്ടപ്പെട്ടുകഴിഞ്ഞു; മറ്റു പോംവഴിയില്ലാത്തതിനാല്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടുകുത്തുന്നുവെന്നേയുള്ളൂ. ഈ സാഹചര്യത്തില്‍ സംശുദ്ധവ്യക്തിത്വങ്ങളുടെയോ, അത്തരക്കാര്‍ രൂപംകൊടുക്കുന്ന പ്രസ്ഥാനങ്ങളുടെയോ രാഷ്ട്രീയപ്രവേശം ജനങ്ങള്‍ക്കു മുമ്പില്‍ പുതിയ വഴി തുറന്നുകൊടുക്കുന്നു. പൂഞ്ഞാറില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ. ഇന്ദുലേഖാ ജോസഫ്, കക്ഷിരാഷ്ട്രീയത്തിമിരം ബാധിക്കാത്ത സകലര്‍ക്കുംമുമ്പില്‍ പ്രതീക്ഷയുടെ പുതിയൊരു വഴി തുറക്കുകയാണെന്ന് KCRM കരുതുന്നു.
ഇങ്ങനെ, പുരോഹിത-മതരാഷ്ട്രീയത്തെ ചെറുത്ത്, ഇന്നഭിമുഖീകരിക്കുന്ന സാമുദായിക-വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനും, സംശുദ്ധവും അഴിമതിരഹിതവുമായ ഒരു രാഷ്ട്രീയസംസ്‌കാരത്തിന് കേരളത്തില്‍ തുടക്കംകുറിക്കാനും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ വിജയം ഉപകരിക്കും എന്ന് KCRM വിശ്വസിക്കുന്നു. അതുകൊണ്ട്, അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഈ പ്രസ്ഥാനം സര്‍വ്വാത്മനാ പിന്തുണയ്ക്കുകയാണ്. എല്ലാ മതവിഭാഗങ്ങളിലും രാഷ്ട്രീയ-സാമൂഹികവിഭാഗങ്ങളിലുമുള്ള സമാനചിന്താഗതിക്കാരോട് ഞങ്ങളോടൊപ്പം അണിചേരാനും അഡ്വ. ഇന്ദുലേഖാ ജോസഫിന് വോട്ടുചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.
- മാത്യു എം. തറക്കുന്നേല്‍

(കണ്‍വീനര്‍, കെ.സി.ആര്‍.എം. ഇലക്ഷന്‍ കമ്മിറ്റി)

2 comments:

  1. ജവഹരിലാല്‍ നെഹ്രുവിനു ശേഷം കുടുംബ വാഴ്ചയിലേക്ക് തലകുത്തി വീണ കോണ്‍ഗ്രസിനെ, (സ്വതന്ത്ര ഭാരതത്തിന്‌ ഒരു വിനയാകാവുന്ന ഈ പ്രസ്ഥാനത്തെ പിരിച്ചുവിടാന്‍ മഹാത്മജി കല്പിച്ചതും ഓര്‍ക്കണം) ഇനിയും ഒരിക്കലും ഒരു നല്ല നേതാവുണ്ടാകാത്തതുമായ ഈ പാര്‍ട്ടിക്ക് ഇനിയും വോട്ടുകൊടുത്തു സ്വയം നാണം കെടരുതെ മാളോരെ. കോണ്‍ഗ്രസ്‌ "മക്കള്‍ രാഷ്ട്രീയ" പരമ്പരയാണ് ഇന്ന് നാടുനീളെ! 'ജനകീയം' പോയി വീണ്ടും 'രാജകീയമായി' ! 'കൊലപാതക' കാടന്‍ രാഷ്ട്രീയത്തിനും അറുതി വന്നേ തീരു ! ഭരണം കിട്ടിയപ്പോള്‍ തലമുറകള്‍ക്കായി രാജ്യം കട്ടുമുടിച്ച "കള്ളനെന്നു" സ്വയം അഭിമാനിക്കുന്നവന് ഇനിയും ഒരു വോട്ടു കൊടുക്കുന്നവനും കള്ളന്‍ തന്നെ ! നേരുള്ളവന്‍ "സത്യമേവ ജയതേ"എന്നു മനസ്സില്‍ ഉരുവിടുന്നവനും വോട്ട് മാറ്റി കുത്തും നിശ്ചയം !
    'സ്ഥാനമാന'കസേരകളില്‍ ഇരുന്നു ചാവാന്‍ കൊതിക്കുന്ന പുരോഹിതരെപ്പോലെ രാഷ്ട്രീയക്കാരും അധപ്പതിച്ഛതിനാല്‍ നാം നേതാവിന്റെ പ്രായം നോക്കിയേ വോട്ടു കൊടുക്കാവൂ ..അല്ലാഞ്ഞാല്‍ അഞ്ചുകൊല്ലം തികയ്ക്കാതെ വീണ്ടും ആ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വരും ! വളരെ ആലോചിച്ചു പ്രാര്‍ഥനയോടെ വോട്ടു ചെയ്യൂ നല്ലനാളയ്ക്കായി ...
    കത്തനാരുടെ അടിമകളെ ഇന്ദുലേഖയ്ക്ക് വോട്ടു കൊടുക്കരുതേ ..ക്രിസ്തുവിന്റെ അനുയായികളെ നീതിക്കായി വിശന്ന് ദാഹിക്കുന്നവളാണു ഈ പെണ് പെരുമ ,,

    ReplyDelete
  2. Best wishes Miss. Indulekha. Getting Media Coverage for your candidacy and the Objectives for which you are running are of utmost importance. Use the Social Media to spread the message.

    ReplyDelete