Translate

Saturday, September 10, 2016

മദര്‍ തെരേസ

സെബാസ്റ്റിയൻ വട്ടമറ്റം 

അമ്മമാര്‍ തെരുവിലെറിഞ്ഞ
കുഞ്ഞുങ്ങള്‍ക്കമ്മയായവള്‍,
തെരുവിന്റെ മുറിപ്പാടുകളിലലിഞ്ഞുചേര്‍ന്നവള്‍
മരണാനന്തരം രോഗശാന്തിബിരുദം നേടി
പുണ്യാളവൃന്ദത്തിലേക്ക്.
കാരുണ്യത്തിന്റെ മഹാവെളിച്ചം
കുന്തിരിക്കത്തിന്റെ പുകച്ചുരുളിലേക്ക്
നോവുകളില്‍ സുഖസ്പര്‍ശമായവള്‍
നൊവേനകളുടെ വിരസതയിലേക്ക്
ഹൃദയക്കൂടുകളില്‍ നിന്നു രൂപക്കൂട്ടിലേക്ക്
ആകാശങ്ങളിലമ്മയുടെ സ്‌നേഹനീലിമ
ദേവാലയങ്ങളിലമ്മയുടെ തിരുശേഷിപ്പുകളും
വരദാനവര്‍ഷവും വരുമാനഘോഷവും
വിധവകളുടെ ചില്ലിക്കാശുകള്‍
വിശുദ്ധ ഭണ്ഡാരങ്ങളിലേക്ക്
വിശക്കുന്ന ചെല്ലക്കിടാങ്ങള്‍
തെരുവുനായ്ക്കളോടൊപ്പം,
തിരുശേഷിപ്പാഘോഷിക്കുന്ന
കൊച്ചമ്മമാര്‍ക്കിടയിലൂടെ
തെരുവിലെ തിരുശേഷിപ്പുകള്‍ വാരിപ്പുണര്‍ന്നവള്‍
തിരുസന്നിധിയിലേക്ക്,
തിരുശേഷിപ്പായി വത്തിക്കാന്റെ
കണക്കുപുസ്തകത്തിലേക്കും
ദൈവത്തിനുളളതു ദൈവത്തിനും
സീസറിനുളളതു സീസറിനും
കുരിശിന്റെ വഴിയേ നടന്നവള്‍ക്കും
കുരിശിലേറ്റപ്പെട്ടവന്റെ ശിരോലിഖിതം!

2 comments:

  1. ഹൃദയസ്പർശിയായി കവിതയിലൂടെ കരയുന്ന സെബാസ്റ്യൻ വട്ടമറ്റത്തിന്റെ മൗനനൊമ്പരം കണ്ടറിയാൻ കത്തോലിക്കാർക്കിടയിലെന്നല്ല കർത്താവിനെ തിന്നുന്ന ഒരു ക്രിസ്ത്യാനിക്കൂട്ടത്തിലും സന്മനസുകൾ ഇല്ലാതെപോയല്ലോ എന്നാണ് ദൈവത്തിന്റെ ദുഃഖ! മദർ തെരേസയെന്ന കർത്താവിന്റെ നല്ലസമരായത്തിക്കിനിയും ഈ വിശുദ്ധപദവിയുടെ നാണക്കേടും തലയിൽപേറി നാടായനാടാകെ രൂപക്കൂട്ടിലിരുന്നു കരയാം; അത്രതന്നെ!

    ReplyDelete
  2. മദർ തെരേസ തന്റെ മാതൃസന്യാസിനി സഭയിൽനിന്നും മഠം ചാടിയ സ്ത്രീയായിരുന്നു. അന്നൊന്നും ആരും അവരെ വിവാദ സ്ത്രീയായി കണക്കാക്കിയിരുന്നില്ല. പിന്നീടു വത്തിക്കാന്റെ അംഗീകാരം നേടി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സഭ സ്ഥാപിച്ചു. സഭയിൽ നിന്ന് മദർ തെരേസായെപ്പോലെ മാന്യമായി പുറത്തു ചാടിയ മേരി ചാണ്ടിയും ജസ്മിയും ഒടുവിൽ മേരി സെബാസ്റ്റ്യനും പുരോഹിത നക്കികളായ വിമർശകരുടെ കരടായി മാറിയിരിക്കുന്നു. മദർ തെരേസ ലോക സെലിബ്രറ്റിയുമായി.

    വത്തിക്കാൻ മുതലുള്ള പുരോഹിതലോകത്തിലെ വ്യവസായ വ്യാപാരോപ സമിതികൾ മദർ തെരേസായെ വിശുദ്ധയാക്കി. ജീവിച്ചിരുന്നപ്പോൾതന്നെ പദവികളും നോബൽ സമ്മാനവും ഭാരത രഗ്നവും വിശുദ്ധ പദവിയും അവർ ആഗ്രഹിച്ചിരുന്നു. അവരുടെ ആഗ്രഹപ്രകാരം വത്തിക്കാൻ അവർക്ക് വിശുദ്ധ പദവി നൽകിയതിൽ തെറ്റ് കാണുന്നില്ല. മാന്നാനം കൊവേന്ത പണിത ചവറ കുര്യാക്കോസിനുവരെ വിശുദ്ധ പദവിയുണ്ട്.

    ലോകം മുഴുവൻ അഞ്ഞൂറിൽപ്പരം സന്യാസിനി സഭകൾ സ്ഥാപിക്കാനായി അവർക്കു കിട്ടിയ ഫണ്ടുകളുടെ വീതം ഉപയോഗിക്കുകയായിരുന്നു. കൽക്കട്ടായുടെ ദാരിദ്ര്യം കാണിച്ചുകൊണ്ട് ബില്ലിൻ കണക്കിന് ഡോളർ അവർ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സമാഹരിച്ചിട്ടുണ്ട്. അതിൽ അഞ്ചു ശതമാനം പോലും ഇന്ത്യയിലെ ദരിദ്രർക്കായി ചിലവാക്കിയിട്ടില്ല.

    രോഗികൾക്ക് മരുന്ന് കൊടുക്കാതെ, വേദനിക്കുന്നവർക്ക് വേദന സംഹാരി ഗുളികകൾ കൊടുക്കാതെ, വൃത്തി ഹീനമായ അന്തരീക്ഷത്തിൽ അവർ രോഗികളെ കഷ്ടപ്പെടുത്തുകയായിരുന്നു. വേദനിക്കുന്നവരോട് ഈശോ ഉമ്മ വെക്കുന്നുവെന്നും പറയും. ആ ഈശോയോടു ഉമ്മ വെക്കാതിരിക്കാൻ ഒരിക്കൽ ഒരു രോഗി അവരോടു പറയുകയുണ്ടായി.

    മദർ തെരേസായെ ചീകത്സിക്കാൻ ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകൾ വേണ്ടി വന്നു. നൂറു കണക്കിന് ദരിദ്ര കുടുംബത്തിൽപ്പെട്ട മറ്റു സ്ത്രീകളും അവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അവരെയാരും ലോകം ഗൗനിക്കുന്നില്ല. വിശുദ്ധയായ മദർ തെരേസായുടെ ജീവിച്ചിരുന്ന കാലങ്ങളെ വാഴ്ത്തുന്നവരെല്ലാം അഭിഷിക്തരുടെ ഖജനാവുകൂടി നേർച്ചകൾ വഴി നിറയ്ക്കുകയാണെന്നും മനസിലാക്കണം. ജീവിച്ചിരിക്കുന്ന പുണ്യവതിയെന്നൊക്കെയുള്ള ബഹുമതികൾ വളരെക്കാലം മുമ്പുതന്നെ പുരോഹിത ലോകം അവർക്കുവേണ്ടി പ്രചാരണങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു.

    ReplyDelete