Translate

Thursday, January 30, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിനാലാമത്‌ ടെലികോൺഫെറൻസ്, ഫെബ്രുവരി 12, 2020-ന്


ചാക്കോ കളരിക്കൽ

https://www.emalayalee.com/varthaFull.php?newsId=203748#


കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിനാലാമത്‌  ടെലികോൺഫെറൻസ് ഫെബ്രുവരി 12, 2020 (February 12, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം: 'കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ’. വിഷയം അവതരിപ്പിക്കുന്നത്: അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ജനറൽ സെക്രട്ടറി ശ്രീ ജോസഫ് വെളിവിൽ (Joseph Velivil).

 
കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ അനവധിയാണെന്ന് നമുക്കറിയാം. അഭയ കേസുമുതൽ ഈ അടുത്തകാലത്ത്  എറണാകുളത്ത് പച്ചാളം സെൻറ് ജോസഫ് കോൺവെൻറിലെ കന്ന്യാസ്ത്രിയായിരുന്ന ഡെൽസിവരെ നീളുന്ന ഒരു ലിസ്റ്റാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ മുമ്പിലുള്ളത്. അധികാരികളിൽനിന്നുള്ള മാനസിക പീഡനത്തെയും പുരോഹിതരിൽനിന്നുള്ള ലൈംഗികാക്രമണങ്ങളെയും തുടർന്ന് സഭാവസ്ത്രം ഉപേക്ഷിച്ച് പെരുവഴിയിലേയ്ക്ക് വെറുംകൈയ്യോടെ ഇറങ്ങേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകളുടെ അവസ്ഥ ദയനീയമാണ്. സഭ അതിൻറെ മൂല്യങ്ങൾക്കനുസൃതമായി കന്ന്യാസ്ത്രികളോട് പെരുമാറിയിരുന്നെങ്കിൽ, പുരോഹിത ലൈംഗിക പീഡനങ്ങളെ എത്രയും വേഗം പരിഹരിച്ച്‌ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ച് നീക്കം ചെയ്തിരുന്നെങ്കിൽ, കന്ന്യാസ്ത്രികൾക്ക് അവർ അർഹിക്കുന്ന ന്യായമായ നീതി ലഭിക്കുകയും നല്ലവരായ പുരോഹിതരുടെയും കത്തോലിക്ക സഭയുടെയും സൽപ്പേരിന് കളങ്കം വരാതെ സൂക്ഷിക്കുകയും ചെയ്യാമായിരുന്നു. കന്ന്യാസ്ത്രികളുടെയും വിശ്വാസികളുടെയും മാധ്യമങ്ങളുടെയും ശബ്ദം ശ്രവിക്കാൻ കൂട്ടാക്കാതെ, കാടൻ നീതിയുടെ വക്താക്കളായ സഭാധികാരികൾ 'സിസ്റ്റത്തെ ചൊറിയാൻ വരണ്ടെന്ന്' എന്നുവെച്ചാൽ, 'The Church is perfect exactly the way it is' എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. പുരോഹിതർ കന്ന്യാസ്ത്രികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യം ദീർഘകാലം സഭാ മേലധികാരികൾ രഹസ്യമായി സൂക്ഷിച്ചു. തിനിടെ ലോകമെമ്പാടുമുള്ള കന്ന്യാസ്ത്രികൾക്കിടയിൽ #NunsToo ചലനവുമുണ്ടായി. ഒടുവിൽ പുരോഹിതർ കന്ന്യാസ്ത്രികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സഭയിൽ തുടരുന്ന പ്രശ്നമാണെന്ന് ഫ്രാൻസിസ് പാപ്പ പറയേണ്ടിയും വന്നു. കാരുണ്ണ്യപ്രവർത്തികൾ, അനുകമ്പപ്രവർത്തികൾ, സ്നേഹപ്രവർത്തികൾ എല്ലാം ചെയ്യേണ്ട സഭ അനുസരണം എന്ന വ്രതത്തിൻറെ മറവിൽ നിലാരമ്പരും നിർദോഷികളുമായ കന്ന്യാസ്ത്രികൾക്കെതിരായി അച്ചടക്ക നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. സഭാനേതൃത്വത്തിന് യഥാർത്ഥ ജീവിതവുമായി സമ്പർക്കമേയില്ലായെന്നാണ് അത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.
കത്തോലിക്ക സഭ പുറംതള്ളുകയും സ്വയം വിട്ടുപോകുകയും ചെയ്യുന്ന കന്ന്യാസ്ത്രികൾ ഉപജീവനമാർഗമായി ലൈംഗിക തൊഴിലാളികളാകുന്നു എന്ന വർത്തവരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപ്പോൾ ദൈവതേജസിലും ദൈവചൈതന്യത്തിലും ദൈവസദൃശ്യത്തിലും ഉരുവാക്കപ്പെട്ട വ്യക്തിത്വത്തെ മനസ്സിലാക്കാനും അതിനനുസൃതമായി പെരുമാറാനും സഭാധികാരം പരാജപ്പെടുകയാണ്. കന്ന്യാസ്ത്രി മഠങ്ങളുടെ മേലധികാരികൾ സ്നേഹംകൊണ്ട് കുരിശുമരണം ഏറ്റെടുത്ത യേശുവിനെ തിരസ്കരിക്കുയാണ്.
കൊച്ചിയിൽ ജനിച്ചുവളർന്ന് എഞ്ചിനീറിംഗ് ബിരുദംനേടി മൂന്ന് പതിറ്റാണ്ടിലേറെക്കാലം വിദേശത്ത് ഔദ്യോഗിക ജീവിതം നയിച്ച ശ്രീ വെളിവിൽ തൻറെ വിരമിക്കലിനുശേഷം കൊച്ചിയിൽതന്നെ താമസമാക്കി. 2004 മുതൽ നാളിതുവരെ അദ്ദേഹം മുഴുവൻ സമയവും സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാവൃതനായിരിക്കുകയാണ്. കത്തോലിക്ക സഭയിൽ പ്രത്യേകിച്ച്  അദ്ദേഹം അംഗമായിരിക്കുന്ന ലത്തീൻ കത്തോലിക്ക സമുദായത്തിൽ സഭാമേലധികാരികൾ ധിക്കാരപരമായി പെരുമാറിയാൽ അതിനെ അദ്ദേഹം സധൈര്യം ചോദ്യം ചെയ്യും. കൊച്ചി രൂപതയുടെ മുൻ ബിഷപ്പ് ജോൺ തട്ടുങ്കലിനെതിരായി സംഘടിപ്പിച്ച ജാഥയെ അദ്ദേഹം നയിച്ചു. കൊച്ചി ഭാഗത്ത് ഒരു പാവപ്പെട്ട വിശ്വാസിയെ വികാരി സിമിത്തേരിയിൽ അടക്കാൻ സമ്മതിച്ചില്ല. അതിനെതിരായി കേസുകൊടുത്ത് അനുകൂല വിധി സമ്പാദിച്ച് അയാളുടെ ശവശരീരം മാന്തിയെടുത്ത് സിമിത്തേരിയിൽ അടക്കം ചയ്യുകയും കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങികൊടുക്കുകയും ചെയ്തു. ദേവാലയങ്ങളിൽ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുന്നതിനെതിരെയും നിർബന്ധിത ദശാംശം പിരിക്കുന്നതിനെതിരെയും കേസുകൾകൊടുത്ത് അനുകൂല വിധികൾ സമ്പാദിച്ചിട്ടുണ്ട്. സഭാധികാരികളുടെ അക്രൈസ്തവ നിലപാടിനെ നിരന്തരം നിർഭയം വിമർശിക്കുന്ന ഒരാളാണ് ജോസഫ്‌സാർ. പാലായിലെ കെസിആർഎം സംഘടനാ പ്രവർത്തനങ്ങളിലെ സ്ഥിര സാന്നിധ്യമാണദ്ദേഹം. ചർച്ച് ട്രസ്റ്റ് ബില്ലിനുവേണ്ടി രാപകലില്ലാതെ യാത്രചെയ്ത് വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. നവംബർ 27, 2019-ൽ തിരുവനന്തപുരത്തു നടന്ന ജാഥയും ധർണയും വിജയിപ്പിക്കാൻ റമ്പാച്ചനോടും അഡ്വ ബോറിസ് പോളിനോടുമൊപ്പംനിന്ന് അദ്ദേഹം നേതൃത്വം നൽകി. കേരള സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ 16 വർഷങ്ങൾക്കിടെ കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട്, സ്റ്റേറ്റ് പ്രസിഡണ്ട്, ജോയിൻറ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡണ്ട് തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട അനേകം പദവികൾ അലങ്കരിച്ചിട്ടുണ്ട്. ഫ്രാങ്കോ മുളക്കൽ വിഷയത്തിലും സിസ്റ്റർ ലൂസി കളപ്പുര വിഷയത്തിലും ശ്രീ വെളിവിലിൻറെ പങ്കാളിത്തം എടുത്ത് പറയേണ്ടതുതന്നെയാണ്. അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയാണ് ശ്രീ ജോസഫ് വെളിവിൽ (Joseph Velivil).
സംഘടിത സഭയുടെ ശക്തികൊണ്ട് നിസ്സഹായരായ കന്ന്യാസ്ത്രികളെ എങ്ങനെയെല്ലാം ഉപദ്രവിക്കുമെന്നും വേട്ടയാടുമെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്നും അക്കമിട്ട് വിശദീകരിക്കുന്ന  ഒരു ചരിത്രസംഭവമായിരിക്കും ശ്രീ ജോസഫ് വെളിവിലിൻറെ വരാൻപോകുന്ന ആ പ്രഭാഷണം. കാരണം, കന്ന്യാസ്ത്രികൾ നേരിടുന്ന ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും ആഴത്തിൽ പഠിക്കുകയും ആ വിഷയത്തിൽ പതിറ്റാണ്ടുകൾ പയറ്റി തെളിയുകയും ചെയ്തിട്ടുള്ള മികച്ച വ്യക്തിത്വത്തിൻറെ ഉടമയാണദ്ദേഹം. വരുവിൻ നമുക്ക് അദ്ദേഹത്ത ശ്രവിക്കാം.
അവതരണത്തിനുശേഷം ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പിന്നീടുള്ള ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഫെബ്രുവരി 12, 2020 Wednesday evening 09 pm EST (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

 

No comments:

Post a Comment