Translate

Thursday, March 8, 2012

തലോര്‍ ഇടവക പ്രശ്‌നം മെത്രാന്റെ അധികാരത്തിലും ദൗത്യത്തിലും വിലയിരുത്താനാകട്ടെ


മെത്രാന്റെ അധികാരവും ദൗത്യവും (സഭാ പഠനങ്ങള്‍)

‘‘രൂപതയിലെ ജനങ്ങളെ വിശ്വാസ സത്യങ്ങള്‍ ആധികാരികമായി പ്രബോധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം മെത്രാന്റേതാണ്; മെത്രാനാണ് വിശ്വാസികളുടെ ഐക്യത്തിന്റെ കേന്ദ്രവും അടയാളവും; ക്രിസ്തുവിന്റെ യഥാര്‍ത്ഥ പ്രതിനിധിയും വികാരിയുമെന്ന നിലയില്‍ മെത്രാന്‍ തന്റെ ജനങ്ങളുടെ അജപാലന കൃത്യം നിര്‍വ്വഹിക്കുന്നു. യഥാര്‍ത്ഥ അപ്പസ്‌തോല പിന്‍ഗാമിയായി മെത്രാന്‍ തന്റെ അജഗണത്തിന്റെ പാലനം നിര്‍വ്വഹിക്കുന്നു. ആകയാല്‍ വിശ്വാസികളുടെ ഐക്യം നിലനിറുത്തുന്നതിനും സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പരിശ്രമിക്കുവാന്‍, ക്രിസ്തുവിന്റെ ചൈതന്യത്തോടെ തന്റെ അധികാരം കൈകാര്യം ചെയ്യുന്നതിന് മെത്രാന്‍ കടപ്പെട്ടവനാണ്.’’ (ക്രൈസ്തവ വിജ്ഞാനീയം, K.C.B.C. പ്രസിദ്ധീകരണം 1980, Page 204, 205)

‘‘ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്തുകൊണ്ട് മെത്രാന്മാര്‍ ക്രിസ്തുവിന്റെ പരിശുദ്ധിയുടെ നിറവില്‍ നിന്നുകൊണ്ട് വിവിധ രീതിയില്‍ ദൈവാനുഗ്രഹം വര്‍ഷിക്കുന്നു. വചനത്തിന്റെ ശുശ്രൂഷ മുഖേന വിശ്വാസികള്‍ക്കെല്ലാം നിത്യരക്ഷക്കുവേണ്ടി (റോമ1:16) അവര്‍ ദൈവശക്തി പകര്‍ന്നു നല്‍കുന്നു. തങ്ങളുടെ അധികാരം വഴി നിയന്ത്രിക്കുന്ന ഫലദായകമായ കൂദാശകളിലൂടെ അവര്‍ വിശ്വാസികളെ വിശുദ്ധീകരിക്കുന്നു. പരിശുദ്ധ ബലിയര്‍പ്പണത്തില്‍ വിശ്വാസ ബഹുമാനങ്ങളോടെ പങ്കെടുക്കാന്‍ മെത്രാന്‍ സ്വജനത്തെ ശക്തിയുക്തം ഉദ്‌ബോധിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യണം. സര്‍വ്വോപരി തിന്മയില്‍ നിന്ന് അകന്നിരിക്കുകയും ദൈവസഹായത്തില്‍ തിന്മയെ നന്മയാക്കിപ്പകര്‍ത്തുകയും ചെയ്തുകൊണ്ട്, തങ്ങളുടെ ജീവിത മാതൃകയാല്‍ കീഴിലുള്ളവരില്‍ പ്രേരണ ചെലുത്തേണ്ടതാണ്. ഇങ്ങനെ തങ്ങളുടെ സംരക്ഷണത്തിനേല്പിച്ചിരിക്കുന്ന അജഗണത്തോടൊത്ത് മെത്രാന്മാരും നിത്യജീവിതത്തിലേക്ക് പ്രവേശിക്കണം”. ‘‘ക്രിസ്തുവിന്റെ വികാരിമാരും സ്ഥാനപതികളുമെന്ന നിലയില്‍ ഉപദേശം, മാതൃക എന്നിവ വഴി മെത്രാന്മാര്‍ വലിയവന്‍ ചെറിയവനെപ്പോലെയും ഉടയവന്‍ ദാസനെപ്പോലെയും ആയിത്തീരണമെന്നുള്ള (ലൂക്കാ 22: 26-27) ദിവ്യോപദേശങ്ങള്‍ സ്മൃതിപഥത്തില്‍ വെച്ചുകൊണ്ട് പരിശുദ്ധാധികാരം പ്രയോഗിക്കുന്നത് തങ്ങളുടെ അജഗണത്തെ സത്യത്തിലും വിശുദ്ധിയിലും ഉത്തേജിപ്പിക്കാന്‍ മാത്രമായിരിക്കണം.  സ്വകുടുംബം ഭരിക്കാന്‍ വേണ്ടി കുടുംബപിതാവ് മെത്രാനെ അയച്ചിരിക്കയാല്‍ ശുശ്രൂഷിക്കപ്പെടുന്നതിന് പകരം ശുശ്രൂഷിക്കാനും സ്വന്തം ആടുകള്‍ക്ക് വേണ്ടി ജീവന്‍ ഹോമിക്കാനും വന്ന നല്ല ഇടയന്റെ മാതൃക മായാതെ അവരുടെ കണ്‍മുമ്പിലുണ്ടായിരിക്കട്ടെ. ഭരണീയരെ ശ്രവിക്കാന്‍ പരാങ്ങ്മുഖരാകരുത്. മെത്രാന്‍ സ്വപുത്രരെപ്പോലെ ഭരണീയരെ പോഷിപ്പിക്കുകയും തന്നോടുകൂടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ ഉദ്‌ബോധിപ്പിക്കുകയും വേണം. അവരുടെ ആത്മാക്കളെക്കുറിച്ച് ഒരിക്കല്‍ കണക്കുകൊടുക്കേണ്ടവന്‍ എന്ന നിലയില്‍ തന്റെ പ്രാര്‍ത്ഥന, പ്രസംഗം, സ്‌നേഹത്താല്‍ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഭരണീയരെ പരിപാലിക്കണം.” (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ : തിരുസഭ നമ്പര്‍ . 26,27). ‘‘മെത്രാന്മാര്‍ അല്‍മായര്‍ക്ക് സഭയിലുള്ള ഉന്നതസ്ഥാനവും ഉത്തരവാദിത്വവും അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അല്‍മായരുടെ വിവേകപൂര്‍ണ്ണമായ ഉപദേശം മഹാമനസ്‌കതയോടെ ഉപയോഗപ്പെടുത്തണം. സഭാശുശ്രൂഷയിലുള്ള ചുമതലകള്‍ വിശ്വാസപ്പൂര്‍വം അവരെ ഏല്പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കുകയും വേണം, ഇതിനുപുറമെ സ്വന്തഉത്തരവാദിത്വത്തില്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ അല്‍മായര്‍ക്ക് പ്രചോദനം നല്‍കേണ്ടതുമാണ്. അല്‍മായര്‍ അവതരിപ്പിക്കുന്ന പദ്ധതികളും നിര്‍ദ്ദേശങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്‌നേഹത്തോടെ കര്‍ത്താവില്‍ പരിഗണിക്കാനാകണം. ഈ ലോകജീവിതത്തില്‍ എല്ലാവര്‍ക്കും അര്‍ഹതയുള്ള ന്യായമായ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാന്‍ അജപാലകര്‍ക്ക് ശ്രദ്ധയുണ്ടാകണം. അല്‍മായരുടെ അനുഭവസമ്പത്തിന്റെ സഹായത്താല്‍ സഭാകാര്യങ്ങളില്‍ കൂടുതല്‍ ഉചിതവും വ്യക്തവുമായ തീരുമാനങ്ങളും നടപടിക്രമങ്ങളുമെടുക്കാന്‍ മൊത്രാന്മാര്‍ക്ക് സാധിക്കുകയും അതുവഴി അല്‍മായരുടെ ഉത്തരവാദിത്വബോധം ശക്തിപ്പെടുകയും അവര്‍ക്ക് നവമായ ഉന്മേഷമുണ്ടാകുകയും ചെയ്യും.” (തിരുസഭ നമ്പര്‍ 37)

അജപാലനോന്മുഖമായ സമീപനങ്ങളോടെ തിരുസഭയെ സേവിക്കുകയെന്നതാണ് മെത്രന്മാരുടെ ഉത്തരവാദിത്വവും കടമയും. മെത്രന്മാര്‍ക്ക് ത്യാഗത്തിന്റെയും സേവനത്തിന്റെയും സന്ദേശമാണ് കൗണ്‍സില്‍ നല്‍കുന്നത്. ശുശ്രൂഷിക്കപ്പെടേണ്ടവരല്ല, ശുശ്രൂഷിക്കുന്നവരാണ് അജപാലകര്‍. ശുശ്രൂഷിക്കപ്പെടുന്നത് ദൈവജനമാണ്. അതിനാല്‍ ദൈവജനത്തിന്റെ സ്ഥാനൗന്നത്യം മെത്രാന്മാരെപ്പറ്റിയുള്ള ഡിക്രിയില്‍ മികച്ചു നില്‍ക്കുന്നു. നല്ല മെത്രാന്‍ നല്ല ഇടയനായിരിക്കും, നല്ല സേവകനും. അതാണ് ക്രിസ്തു നല്‍കിയിരിക്കുന്ന ദൗത്യവും മാതൃകയും. മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുമായി ഡയലോഗ ്നടത്താന്‍ അവസരം കണ്ടെത്തുകയും അത് ത്വരിതപ്പെടുത്തുകയുമാണ് മെത്രാന്മാരുടെ മുഖ്യധര്‍മ്മം. സംഭാഷണത്തില്‍ കാര്യാനുഗുണമായ വിവേകവും സുഹൃദ്ബന്ധം കൈവളര്‍ത്തുന്ന പരവിശ്വസവും നിറഞ്ഞുതുളുമ്പേണ്ടതുമാണ്.(മെത്രാന്മാര്‍ നമ്പര്‍ -13) മെത്രന്മാര്‍ അജഗണത്തെ ഒരുമിച്ച് കൂട്ടുകയും രൂപപ്പെടുത്തുകയും വേണം. മെത്രാന്മാര്‍ എല്ലാ നന്മയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുകയും (2 തിമോ. 2 :21) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌വേണ്ടി സര്‍വ്വതും സഹിക്കുകയും (2 തിമോ.2 : 10) ചെയ്തുകൊണ്ട് കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ജീവിതം ക്രമപ്പെടുത്തേണ്ടതാണ്. (മെത്രാന്മാര്‍ നമ്പര്‍ -16) ഇടയധര്‍മ്മത്തിന്റെ പൂര്‍ണ്ണ ലക്ഷ്യം ആത്മാക്കളുടെ ക്ഷേമമാണ്. വിശ്വാസികളുടെ ആത്മീയക്ഷേമമാണ്. (മെത്രാന്മാര്‍ നമ്പര്‍- 31) മെത്രാന് സ്വന്ത അധികാരത്താല്‍ വരുത്താന്‍ കഴിയുന്ന ഏതൊരു മാറ്റത്തിന്റെ കാര്യത്തിലും ആത്മാക്കളുടെ സുസ്ഥിതി പ്രധാനമായി പരിഗണിക്കേണ്ടതാണ്. ഇടവകകള്‍ സ്ഥാപിക്കാന്‍, അല്ലെങ്കില്‍ നിറുത്തല്‍ ചെയ്യാന്‍ തീരുമാനിക്കുകയോ. പുനഃപരിശോധിക്കുകയോ ചെയ്യേണ്ടത് വിശ്വാസികളുടെ ആത്മീയ സുസ്ഥിതി മാത്രം ലക്ഷ്യമാക്കിയാകണം. (മെത്രാന്മാര്‍ നമ്പര്‍-32)

ഇടവകമാറ്റ നടപടിയെ വിലയിരുത്തുമ്പോള്‍:

1. 1977-ല്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവകയുടെ ഇടവകപ്പള്ളിയായി കാനോനികനിയമപ്രകാരം ഉയര്‍ത്തപ്പെട്ട  ആശ്രമദേവാലയം പുതുക്കിപ്പണിയാനുള്ള ഇടവകക്കാരുടെ 2008-ലെ ഏകയോഗ തീരുമാനത്തിന്‌ശേഷം ഇടവകയ്ക്ക് തീറ് കിട്ടിയ സ്ഥലത്ത് പുതിയ പള്ളി പണിയണംഎന്ന ആശയം രൂപതാ കേന്ദ്രത്തില്‍ നിന്ന് പുറത്ത് വന്നു. പിന്നീടത് ഇടവകക്കാരില്‍ ചിലരുടെ നിര്‍ബന്ധമായി. പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ദേവാലയ പരിസരത്ത് അരങ്ങേറി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാന്‍ ചര്‍ച്ചകളുണ്ടാകണമെന്ന വികാരിയുടെ അപേക്ഷകളെല്ലാം രൂപതാകേന്ദ്രം തിരസ്‌കരിച്ചു. നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ശേഷം പ്രശ്‌നപരിഹാരത്തിന് എന്നപേരില്‍  രൂപതയില്‍ നിന്ന് കമ്മീഷനെത്തി. കമ്മീഷന്റെ പ്രവര്‍ത്തനത്തിലൂടെ രൂപതയുടെ ലക്ഷ്യങ്ങളൊന്നും ജനങ്ങളെക്കൊണ്ട് നേടിയെടുക്കാനായില്ല. ആശ്രമദേവാലയം (ഇടവകപ്പള്ളി) പുതുക്കിപണിയുന്ന കാര്യത്തില്‍ ഭൂരിഭാഗം ഇടവകക്കാരും യോജിച്ചുനിന്നു. വെറും 18 കുടുംബക്കാര്‍ മാത്രമാണ് സ്വന്തസ്ഥലത്ത് പുതിയപള്ളി പണിയാന്‍ ആവശ്യപ്പെട്ടത്. തന്മൂലം സ്വന്തസ്ഥലത്ത് പള്ളി പണിയിച്ചശേഷം ഇടവക ഭരണം പൂര്‍ണ്ണമായും ഇടവക വൈദികരിലേക്ക് തിരിച്ചെടുക്കാനുള്ള രൂപതയുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാനായില്ല. എല്ലാ വഴികളും അടയപ്പെട്ടപ്പോള്‍ പുതിയപ്പള്ളി പണിയാതെ തന്നെ 2009 നവംബര്‍ 1 ന് സ്ഥാപിത ഇടവക ദേവാലയത്തെയും സന്യാസ വികാരിമാരെയും തള്ളിക്കളഞ്ഞ് തന്ത്രപരമായൊരു ഇടവകമാറ്റം ഏകപക്ഷീയമായി നടത്തുകയാണുണ്ടായത്. ഇടവകമാറ്റത്തിനുശേഷം ഇടവകക്കാര്‍ ഇടവകയ്ക്ക് സ്വന്തമായ സ്ഥലത്ത് പുതിയ പള്ളി പണിയുമെന്ന രൂപതയുടെ കണക്കുകൂട്ടലും ഇന്നോളം നടപ്പാക്കാനായിട്ടില്ല. ഭൂരിഭാഗം ഇടവകക്കാരും 1977-ലെ സ്ഥാപിത ഇടവകയായ ആശ്രമദേവാലത്തിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നു. ജനുവരിയിലെ ആശ്രമദേവാലയ തിരുനാളിലെ ജനബാഹുല്യം ഏവരേയും അമ്പരിപ്പിച്ചു. ആശ്രമദേവാലയത്തിലെത്തുന്നവര്‍ക്കെതിരെ ദേവാലയ വാതിലടച്ചിടാന്‍ ആശ്രമാധികാരികളുടെ ക്രിസ്തീയ ധാര്‍മ്മികത അനുവദിക്കുന്നില്ല. ആശ്രമദേവാലയം എന്ന നിലയില്‍ ഇവിടെ തിരുകര്‍മ്മങ്ങള്‍ നടത്താന്‍ 1925 മുതല്‍ രൂപതാധ്യക്ഷന്റെ അനുവാദമുള്ളതുമാണ്.1977 മുതല്‍ ഇടവകക്കാര്‍ സ്വന്ത ഇടവക ദേവാലയമായി സ്‌നേഹിച്ച് ശുശ്രൂഷിച്ചതുമാണ് ഈ ദേവാലയം. ഇടവകമാറ്റ നടപടിയില്‍ സഭാനിയമങ്ങള്‍ പാലിക്കാത്തതുകൊണ്ടും ഇടവകക്കാരുടെ താല്പര്യങ്ങള്‍ കണക്കിലെടുക്കാത്തതുകൊണ്ടും ഇടവകക്കാര്‍ക്ക് നടപടി അംഗീകരിക്കാനാകുന്നില്ല. ഇടവകമാറ്റത്തിലൂടെയുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാനായി ഇടവകക്കാര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും മെത്രന്‍ സമിതിയുടേയും നിര്‍ദ്ദേശമുണ്ടായിട്ടും രൂപതാധ്യക്ഷന്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല. തന്മൂലം സമരമുറകളിലൂടെയും സഭയുടെ ഉന്നതാധികളിലൂടെയും സ്ഥാപിത ഇടവക പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണിവിടെ ഇടവകക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകുമോ?

1.   ക്രിസ്തുവിന്റെ ചൈതന്യത്തോടെ സ്‌നേഹവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നതിനു പകരം അനീതിയുടേയും അസത്യത്തിന്റെയും മാര്‍ഗ്ഗങ്ങളിലൂടെ വിശ്വാസികളെ ഭിന്നിപ്പിച്ച് ഭരിക്കലാണോ രൂപതയുടെ ആദര്‍ശം?

2.   സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും തിരുസ്സഭ നിര്‍ദ്ദേശിച്ചിരിക്കുന്നതുമായ നല്ല ഇടയന്റെ മാതൃക തലോരിലെ വിശ്വാസികള്‍ക്ക് കാണാനാകുമോ?

3.   ഇടവക വിശ്വാസികള്‍ തങ്ങളുടെ ഇടവകയില്‍ അടിമകളോ അവകാശികളോ?

4.   ഇടവക കൂട്ടായ്മ വിശ്വാസികളുടെ ആത്മീയ സുസ്ഥിതിക്കു വേണ്ടിയോ രൂപതയുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടിയോ?
സഭയുടെ ലക്ഷ്യം വിശ്വാസികളുടെ നാശമോ രക്ഷയോ?

കത്തോലിക്കാസഭ ഭാരതത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിക്കണമെന്നാണ് ഇക്കഴിഞ്ഞ ഭാരത മെത്രാന്‍ സിനഡില്‍ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍സ് ഗ്രേഷ്യസ് പ്രസ്താവിച്ചതും സിനഡില്‍ തീരുമാനിച്ചതും. എന്നാല്‍ സഭയ്ക്കുള്ളില്‍ നീതിയുടേയും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നിറവുണ്ടായാല്‍ മാത്രമെ സഭയ്ക്ക് രാജ്യത്തിന്റെ മനസ്സാക്ഷിയാകാനാകൂ എന്നതൊരു സത്യമാണ്. (സത്യദീപം ഫെബ്രുവരി 2012). സഭയ്ക്കുള്ളിലെ ഉച്ചനീചത്വങ്ങളും അനീതികളും അധികാര ദുര്‍വിനിയോഗങ്ങളും തന്മൂലമുണ്ടാകുന്ന കടുത്ത ഭിന്നതകളും വെട്ടിപ്പിടിക്കലുകളും (തലോര്‍ പ്രശ്‌നം) ലോകവാര്‍ത്തകളാകുമ്പോള്‍ സഭയ്‌ക്കെങ്ങനെ രാജ്യത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിക്കാനാകും എന്ന് ഉറക്കെ ചിന്തിച്ച് പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതാണ്. അതല്ലാതുള്ള സഭയുടെ സമ്മേളനങ്ങളും പ്രസ്താവനകളും തീരുമാനങ്ങളും വെറും പ്രഹസനങ്ങളായി മാറും”. അവയ്ക്ക് ആരും വില കല്പിക്കുകയുമില്ല.(സത്യദീപം ഫെബ്രുവരി 2012). ഉപവി ആദ്യം കുടുംബത്തില്‍ ആരംഭിക്കണമെന്ന ചൊല്ല് സഭയ്ക്കും ബാധകമാണ്. ഇതാണ് ഇക്കാലത്തെ സഭയുടെ ശക്തമായ വെല്ലുവിളി; സഭയുടെ രോഗാതുര അവസ്ഥയാണിത്. വൈദ്യാ, നീ നിന്നെത്തന്നെ ചികിത്സിക്കുകഎന്ന വചനത്തില്‍ കണ്ണുറപ്പിച്ച്, യേശുവിന്റെ മാതൃക അനുകരിക്കാനും സഭയെ ശുശ്രൂഷിക്കാനും സഭാശ്രേഷ്ഠന്മാരും സഭാമക്കളും പ്രതിജ്ഞാബദ്ധരാകട്ടെ; പ്രവര്‍ത്തന നിരതരാകട്ടെ.

സ്‌നേഹാദരവുകളോടെ,

Fr. Davis Kachappilly CMI
frdaviskachappilly@yahoo.in

1 comment:

  1. കൊവേന്തക്കാരും ഈശോസഭക്കാരും പോളിന്‍റെ മിഷ്യനറി ആദര്‍ശവചനങ്ങളാണ് പിന്തുടരുന്നത്. ബിഷപ്പുമാരും ഇടവകഅച്ചന്മാരും ഇടവക ഭരണത്തില്‍ കൂടി പീറ്ററിനെ പിന്തുടരുന്നു.
    പീറ്റര്‍ സ്വന്തം ജനതെയെമാത്രം സേവിക്കുവാന്‍ താല്പര്യപ്പെട്ടപ്പോള്‍ പോള്‍ വിജാതിയരുടെ ഇടയില്‍ മിഷ്യനറി പ്രവര്‍ത്തനങ്ങള്‍ നടത്തി.

    ഇഗ്നേഷ്യസ് ലയോളാ സുസ്ഥാപിത
    സ്ഥാപനങ്ങളില്‍ ഈശോസഭക്കാര്‍ പ്രവര്‍ത്തിക്കുന്നതിനു ആഗ്രഹിച്ചിരുന്നില്ല. ഇടവക ക്കാരെ തീറ്റുവാന്‍ ബിഷപ്പുമാരും ഇടവക വികാരിമാരും ഉണ്ടല്ലോ, പിന്നെ എന്തിനു
    വീണ്ടും അവരെ തീറ്റുവാന്‍ മിഷ്യനറിമാരുടെ ആവശ്യമെന്നു ആദ്യകാലങ്ങളില്‍ ചിന്തിച്ചിരുന്നു. എങ്കിലും ഈശോസഭക്കാര്‍ക്ക് ഇന്ന് ലോകത്തില്‍ നാനാഭാഗത്തും ഇടവക പള്ളികളുണ്ട്.

    അനേക സ്ഥാപനങ്ങളുടെ ചുമതലകളുള്ള ഈ ആശ്രമ പുരോഹിതര്‍ക്ക് അദ്ധ്യാപക സാമൂഹ്യ ആതുര സേവനങ്ങള്‍ക്കൊപ്പം ഇടവക ഭരണം ബുദ്ധിമുട്ടായിരുന്നു.ഇന്ന്,സഞ്ചരിക്കുന്ന ലോകത്ത് ഒരേ സ്ഥലത്ത് സ്വന്തം ജനങ്ങള്‍ക്ക്‌ മാത്രം സേവനം ചെയ്യണമെന്നുള്ള പീറ്ററിന്‍റെ ആദര്‍ശം ആധുനിക ലോകത്തിനു ചേര്‍ന്നതല്ല. ഇന്ത്യയില്‍ തന്നെയെങ്കിലും
    മിഷ്യനറികള്‍ ജീവന്‍ പണയപ്പെടുത്തി സേവനം ചെയ്യണം. അങ്ങനെ ഇടവകയിലെക്കും
    ഭരണകാര്യങ്ങളില്‍ ചുമതലയെടുക്കുവാന്‍ കൊവേന്തക്കാര്‍ ആഗ്രഹിച്ചതിലും തെറ്റ് പറയുവാന്‍
    സാധിക്കുകയില്ല. ഇടവകകളില്‍ വൈദികരുടെ കുറവ് ഇവരില്‍ക്കൂടി നികത്തുവാനും സാധിക്കും.

    തലോര്‍പ്പള്ളി കൊവേന്തക്കാരുടെ ആശ്രമവക സ്ഥലവും അവര്‍ക്ക് തീറു കിട്ടിയതെന്നും ലേഖനം സൂചിപ്പിക്കുന്നു. ഭൂരിഭാഗം ഇടവകക്കാരും ഈ ആശ്രമദേവാലയം ഇടവക പള്ളിയായി
    കാണുന്നു. എല്ലാ കാനോന്‍ നിയമങ്ങളും പുലര്‍ത്തുന്ന ഈ പള്ളിഇടവകക്കാര്‍ക്കെതിരെ തൃശ്ശൂര്‍രൂപതയുടെ കടുംവാശിയോടെയുള്ള ദുര്‍ഭരണം ശരിയല്ല. വിശ്വാസികള്‍ കൊവേന്ത അച്ചന്മാരില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിച്ച സ്ഥിതിക്ക് ഈ പള്ളി പിടിച്ചെടുക്കുവാന്‍ വരുന്ന ബിഷപ്പ് തീര്‍ച്ചയായും ലൂസിഫറിന്‍റെ മകനാണ്. പിശാചിനെ തല്ലിഓടിക്കുക തന്നെ വേണം.

    അരമനയിലെ അച്ചന്മാര്‍ക്കും ബിഷപ്പിനും രണ്ടു കൊമ്പുകളുള്ള തൊപ്പികള്‍ വത്തിക്കാനില്‍ നിന്നും സൌജന്യമായി നല്‍കേണ്ടതാണ്. ഈ ശയിത്താന്‍ സര്‍പ്പവിഷങ്ങളെ വിശ്വാസ്സികള്‍ക്ക് തിരിച്ചറിയണ്ടേ?

    അന്യന്‍റെ സ്ഥലത്ത് വീടുവെക്കുവാന്‍ വരുന്നവര്‍ ശയിത്താന്‍ കൂട്ടമെന്നും തിരുവചനത്തിലുണ്ട്.
    ചരിത്രത്തില്‍ ക്രൂരകൃത്യങ്ങള്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് തൃശ്ശൂര്‍ അരമനയിലെ പിതാക്കന്മാരാണ്. വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍ എം.പി.പോളിന്‍റെ
    കുടുംബത്തിന്‍റെ കണ്ണുനീരും മുണ്ടശേരിയുടെ ശാപവും മെത്രാന്‍റെ അസുരാലയത്തില്‍ കുടികൊള്ളുന്നുമുണ്ട്. ക്രൈസ്തവനായ ഒരു ബിഷപ്പിനെയും തൃശ്ശൂര്‍ രൂപതയ്ക്ക് നാളിതുവരെ ലഭിച്ചിട്ടില്ല. ക്രിസ്തുവിന്‍റെ വചനങ്ങളെ
    ധിക്കരിക്കുന്ന ഈ ചെന്നായ്ക്കളെ പൂരപ്പറമ്പില്‍ ‍ കൊണ്ടുപോയി തൊലിഉരിച്ചു പുറത്താക്കി
    അരമന മുഴുവന്‍ ഒരു പൂജാരിയെകൊണ്ട്
    ശുദ്ധികലശം നടത്തുവാന്‍ കാലം അതിക്രമിച്ചു.
    വിശ്വാസികളുടെ ഈ ദീര്‍ഘകാലക്ഷമയില്‍ അഭിനന്ദിക്കുന്നു.

    ReplyDelete