Translate

Wednesday, March 21, 2012

എന്തിനായിരുന്നീ കുരിശു മരണം?

കുരിശിനെപ്പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ് കുരിശുമരണവും. വെറുതെയങ്ങു മരിച്ചുകളയാം എന്നൊരു ചിന്തയുടെ ബാക്കിപത്രമല്ലത് എന്ന് തിര്‍ച്ച. ഇവിടെ ഒരു പ്രധാന പ്രശ്നം ലോകത്തിന്റെ പാപങ്ങള്‍ക്ക്‌ പരിഹാരമായി ആണ് യേശുവിന്റെ കുരിശു മരണം എന്ന പൊതുവേ അങ്ങികരിക്കപ്പെട്ട വ്യാഖ്യാനമാണ്. മറ്റുള്ളവരുടെ പാപങ്ങള്‍ യേശുവിനു പരിഹരിക്കാന്‍ കഴിയുമോ? ചെയ്തു പോയതും, ചെയ്യാനിരിക്കുന്നതുമായ പാപങ്ങളുടെയും പരിഹാരമാണ് യേശു നല്‍കിയത് എന്നുള്ള വ്യാഖ്യാനം തികച്ചും ശരിയാണ്, കാരണം യേശു കണ്ടത്, സ്ഥലകാല ഭ്രമങ്ങള്‍ക്ക് അതിതമായ നിത്യതയിലുള്ള ഒരു പ്രപഞ്ചത്തെയാണ്.
ഒരു കാരണം ഉണ്ടെങ്കില്‍ അതിനു ഫലവും ഉണ്ട്. വാളെടുക്കുന്നവന്‍ വാളാലേ എന്നും, വിതക്കുന്നതു കൊയ്യും എന്നുമൊക്കെയുള്ള  ബൈബിള്‍ വചനങ്ങളില്‍നിന്നു കാരണ-ഫല നിയമം അത്മിയ തലത്തിലും അനിഷേദ്ധ്യമാണെന്ന് കാണുന്നു. അപ്പോള്‍ പാപം ചെയ്യുന്നവന്‍ അതിന്റെ ഫലവും അനുഭവിക്കെണ്ടാതായിട്ടുണ്ട്. ഈ ഫലമാണ് യേശു സ്വയം ഏറ്റെടുത്തത്. ഒരാളുടെ കര്‍മ്മദോഷങ്ങള്‍  വേറൊരാള്‍ക്ക് ബോധപൂര്‍വ്വം ഏറ്റെടുക്കാന്‍ കഴിയും എന്നുള്ളതും സത്യമാണ്. ഈ വസ്തുത കുമ്പസ്സാരം എന്ന കൂദാശയിലൂടെ ചൂഷണം ചെയ്യപ്പെടുന്നു. അറിഞ്ഞും അറിയാതെയും ചെയ്തു പോവുന്ന പാപങ്ങള്‍ക്ക്‌ ഇതൊരു കുറുക്കു പരിഹാരം ആണെന്ന ചിന്ത വളരെ വ്യാപകമായി വിശ്വാസികളില്‍ കുത്തിനിറക്കുവാന്‍ സഭക്ക് കഴിഞ്ഞു. എന്ത് വന്നാലും ആയിക്കോട്ടെ എന്ന് ചിന്തിച്ചു സഭയില്‍ തന്നെ പറ്റിക്കൂടാന്‍ വളരെപ്പേരെ നിര്‍ബന്ധിക്കുന്നത്‌ ഈ വസ്തുതയാണ്.
കുമ്പസ്സാരം സഭയില്‍ കടന്നുകൂടിയത് പതിനൊന്നാം നൂറ്റാണ്ടിലോ മറ്റോ ആണ്. കുമ്പസ്സാരം ഒരു മാനസ്സികസുഖം എന്നതിനപ്പുറം യഥാര്‍ത്ഥ കാരണം പരിഹരിക്കുന്നുണ്ടോ?കുമ്പസാരിച്ചു എന്നതുകൊണ്ട്‌ ആരെങ്കിലും കാരണത്തില്‍നിന്നു മുക്തി നേടിയിട്ടുണ്ടോ? മാത്രമല്ല, സ്വന്തം പാപങ്ങള്‍ യേശുവിനെ ഏല്‍പ്പിക്കാന്‍ ഇടയ്ക്കു ഒരു മാധ്യമം ആവശ്യമുണ്ടോ? ഇതിനു വ്യക്തമായ ഒരു മറുപടി ആര് തരും?

3 comments:

  1. യേശുവിന്റെ മരണം പിഴച്ചുപോയ കണക്കുകൂട്ടലുകളുടെ പരിണതിയായിരുന്നു. ഇന്നത്തെ സഭ വിശ്വസിക്കുന്നതുപോലെ മനുഷ്യന്റെ പാപങ്ങള്‍ ഏറ്റെടുത്തു അവക്കെല്ലാ ഒരു ഒറ്റയാന്‍ പരിഹാരം ചെയ്യാന്‍ വന്നാവനല്ലായിരുന്നു യേശു. അന്നത്തെയും ഇന്നത്തെയും മനുഷ്യര്‍ക്ക്‌ ജീവിതത്തെപ്പറ്റിയുള്ള അനവധി വളരെ തെറ്റായ ധാരണകളെ തിരുത്താന്‍ അദ്ദേഹത്തിന്‍റെ ജീവിതവീക്ഷണങ്ങളും മാതൃകയും വിലയുട്ട പാഠങ്ങളാണ്, ശരി തന്നെ. പക്ഷേ വാച്യമായ അര്‍ത്ഥ ത്തില്‍ ദൈവാവതാരം എന്നുള്ള സങ്കല്പം വ്യക്തിപരമായി ഉപകരിച്ചേയ്ക്കാമെങ്കിലും അത് യുക്തിബദ്ധമല്ല.

    യേശുവിന്റെ മരണം ഏത്‌ സമുദായത്തിലും ഇന്നുപോലും സഭാവിക്കുന്നതുപോലെ, ഒരു വിപ്ലവകാരിക്ക് യാഥാസ്ഥികരില്‍ നിന്നും തീവ്രവാദികളില്‍ നിന്നും കിട്ടിയ പ്രതികാരത്തിന്റെ ശിക്ഷയായിരുന്നു. മനുസഹ്യന്റെ നിത്യരക്ഷയുമായി അതിന് ബന്ധമില്ല.

    തന്റെ സാമുദായികാന്തരീക്ഷം യേശുവിന്റെ വ്യക്തിത്വത്തെയും ചിന്തയേയും സാരമായി സ്വാധീനിച്ചിരുന്നു. ആദ്യ നൂറ്റാണ്ടില്‍ പലസ്തീനയിലെങ്ങും പടര്‍ന്നുപിടിച്ച ചിന്തയായിരുന്നു ലോകാവസാനം അടുത്തുവരുന്നു എന്നത്. ചാവുകടലിന്റെ തീരത്തുനിന്ന് കണ്ടെടുത്ത, ഇപ്പോള്‍ പ്രഖ്യാതമായ, ഖുംറാന്‍ ചുരുളുകള്‍ ഇതിനു തെളിവ് തരുന്നുണ്ട്. ഏതാണ്ട് നാലായിരം അംഗങ്ങളുണ്ടായിരുന്ന ഈ മതവിഭാഗത്തില്‍ ധനസമ്പാദനം, വിവാഹം തുടങ്ങിയവ അര്‍ത്ഥശൂന്യമായി കരുതപ്പെട്ടിരുന്നു. ഉടനെതന്നെ അവസാനിക്കാന്‍ പോകുന്ന ലോകത്ത് ഇവകള്‍ക്ക് എന്തു പ്രസക്തി എന്നതായിരുന്നു ഇതിനു പിന്നില്‍. പണത്തെയും അധികാരത്തെയും കുടുംബബന്ധങ്ങളെയുംപറ്റിയൊക്കെ യേശു ചിന്തിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും ഇതിനു സമാനമായ രീതിയിലായിരുന്നു. ദൈവം ഉടനെതന്നെ പ്രപഞ്ചത്തില്‍ ഇടപെട്ട്, തിന്മയെ തോല്‍പ്പിച്ച്, തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സ്വതന്ത്രവും സന്തുഷ്ടവുമായ രാജ്യം വരുത്തിത്തീര്‍ക്കുമെന്ന വിശ്വാസത്തിലാണ് യേശുവും ജീവിച്ചത്. അന്നത്തെയറിവുവച്ച്, പ്രപഞ്ചം ഭൂമിയെ കേന്ദ്രീകരിച്ചതും അതിലെ സംഭവങ്ങളെല്ലാം മനുഷ്യര്‍ക്കായുള്ളതും, മനുഷ്യരില്‍തന്നെ യഹൂദര്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവര്‍ തഴയപ്പെട്ടവരുമായിരുന്നു. യേശു സങ്കല്പിച്ചെടുത്ത ഉപമകളില്‍ പലതും ഇത്തരം ആശയങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ഉതകുന്നവയായിരുന്നു. അവസാനനാളുകളെപ്പറ്റി ദാനിയേലിന്റെ പുസ്തകത്തില്‍ വളരെ കാവ്യാത്മകമായി കുറിച്ചിരുന്നവ അദ്ദേഹം എടുത്തുപയോഗിച്ചു. (മ.11, 21-24; മാര്‍ക്ക് 9,1; 13,30;16,28; ലൂ.10,13-15; 17,29)

    എന്നാല്‍, സംഭവിച്ചതോ? യേശു പ്രവചിച്ച ലോകാവസാനം വന്നെത്തിയില്ല. യേശുവും അപ്രതീക്ഷിതമായി മണ്മറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ രണ്ടാംവരവിനായി ശിഷ്യന്മാര്‍ കുറേക്കാലം കാത്തിരുന്നു. അതും സാക്ഷാത്ക്കരിക്കാതെ പോകയും, അതേ തുടര്‍ന്ന്, ശിഷ്യന്മാരും മരിച്ചുകഴിഞ്ഞതോടെ, ബാക്കിയുള്ളവര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ മൊത്തത്തില്‍ തിരുത്തി വ്യാഖ്യാനിക്കേണ്ടിവന്നു. ഒരിക്കല്‍പോലും താന്‍ ലോകരക്ഷകനാണെന്നോ യഹൂദരുടെ രാജാവാണെന്നോ കരുതിയിട്ടും പറഞ്ഞിട്ടുമില്ലാതിരുന്ന യേശുവിനെ അവര്‍ അതിമാനുഷനായ ദൈവസുതനും, സകല മഹിമയോടും സ്വര്‍ഗ്ഗത്തില്‍ വാഴുന്ന ദൈവത്തിന്റെ കുഞ്ഞാടും, മേഘങ്ങളില്‍ ഇനിയുമൊരിക്കല്‍ വരാനിരിക്കുന്ന വിധിയാളനുമൊക്കെയായി ചിത്രീകരിക്കാന്‍ തുടങ്ങി. ഇത്തരം വ്യാഖ്യാനങ്ങളുടെ സമാഹാരമാണ് യോഹന്നാന്റെ സുവിശേഷവും വെളിപാടെന്ന പുസ്തകവും. എന്നാല്‍ ആദ്യക്രിസ്തീയര്‍ക്ക് ലോകാവസാനം വീണ്ടും വീണ്ടും മുന്നോട്ടു മാറ്റി പ്രതിഷ്ഠിക്കേണ്ടി വന്നു. പോളിന്റെ കത്തുകളില്‍ ഈ പ്രക്രിയ തുടങ്ങിയതായി കാണാം. രണ്ടാം വരവിന്റെ കാര്യത്തിലും ആശയറ്റപ്പോള്‍, ഇനിയതൊന്നുമല്ല പ്രധാനം, മരിച്ചെഴുന്നേറ്റ യേശു നിത്യസാന്നിദ്ധ്യമായി നമ്മോടൊപ്പമുണ്ട്, അവസാനവിധിയെന്നാല്‍, അതിപ്പോള്‍ തന്നെയാണ്, രക്ഷയോ നാശമോ എന്നതു ഓരോരുത്തരുടെയും ഇപ്പോഴുള്ള, സ്വന്തം തീരുമാനമാണ് എന്നൊക്കെയുള്ള അസ്ഥിത്വപരമായ യുക്തിവരെയെത്തി, വിശ്വാസവ്യാഖ്യാനങ്ങള്‍.

    ReplyDelete
  2. ക്രിസ്ത്യന്‍വിശ്വാസം അനുസരിച്ചു മനുഷ്യര്‍ ആദമിന്‍റെ പാപത്തോടെ ജനിക്കുന്നു. ജന്മപാപം എന്നു പറയുന്നു. യേശു പാപങ്ങള്‍ പൊറുക്കുവാന്‍ ഭൂമിയില്‍ ജനിച്ചു.
    യേശുവില്‍ക്കൂടി രക്ഷപ്പെടാത്തവര്‍ക്ക് നിത്യനരകം എന്നു മതവും. ജന്മപാപം തുടച്ചുകളയണമെങ്കില്‍ മാമ്മോദീസാ വേണം. പിന്നെയും മനുഷ്യന്‍ പാപങ്ങള്‍
    ചെയ്തുകൊണ്ടിരിക്കുന്നു.

    മനുഷ്യന്‍റെ ഈ പാപങ്ങള്‍ പൊറുക്കുവാന്‍ ഒരു രക്ഷകന്‍ വന്നു. സൃഷ്ടിയുടെ ഓരോ ജനിക്കുന്ന കുഞ്ഞും പാപികളെങ്കില്‍‍ ദൈവം
    പരിപൂര്‍ണ്ണന്‍ അല്ലന്നല്ലേ അര്‍ഥം. അപൂര്‍ണ്ണമായ ഈ സൃഷ്ടികള്‍
    ലോകാവസാനംവരെ തുടരാതെ സൃഷ്ടായ പ്രഭോ സൃഷ്ടി നിര്‍ത്തി അവിടുത്തേക്ക്‌ വിശ്രമിച്ചു കൂടെ.

    ദൈവം ഒന്നുങ്കില്‍ പൂര്‍ണ്ണസൃഷ്ടിക്കു യോഗ്യന്‍ അല്ലെങ്കില്‍
    മതം ഇവിടെ ക്രൂരനായ ഒരു ദൈവത്തെ പഠിപ്പിക്കുന്നു. ജന്മപാപം ദൈവവും മനുഷ്യനും കൂടിയെങ്കില്‍ ജനിച്ച ശേഷമുള്ള പാപം മനുഷ്യനും മനുഷ്യനും തമ്മില്‍. ഒരാള്‍ സ്പീഡില്‍ വണ്ടി ഓടിച്ചതിന് ട്രാഫിക്ക് ടിക്കറ്റിന്‍റെ പണം മറ്റൊരാള്‍ കൊടുത്താലും കുറ്റം ചെയ്തത് വണ്ടി ഓടിച്ചയാള്‍ തന്നെയല്ലേ ? പണം കൊടുത്തു സഹായിച്ചതിനും പുറമേ വണ്ടി ഓടിച്ചവന്‍റെ ട്രാഫിക് ലംഘനവും എന്തിനു മൂന്നാമത് ഒരാള്‍ ഏറ്റെടുക്കണം? കൊലയാളിയുടെ പാപം എന്തിനു യേശുവിന്‍റെ ചുമലില്‍ വഹിപ്പിക്കുന്നു. യേശു ഈ പാപം ഏറ്റെടുക്കുന്നതും അനീതിയല്ലേ!!! കൊന്നവന്‍റെ പപാത്തിനു ശിക്ഷ കൊന്നവനു മാത്രം.

    യേശു ഈ പാപങ്ങള്‍ ക്ഷമിച്ചുവെങ്കില്‍ ഇവിടെ ഭൂമിയില്‍ നീതിന്യായ കോടതികള്‍ എന്തിനു? ഒരു താലിബാന്‍ ക്രിസ്തീയ ഭരണകൂടമായിരുന്നുവെങ്കില്‍ ഇന്നു ക്രിസ്തീയലോകം കൊലയാളികളെകൊണ്ട് നിറയുമായിരുന്നു. കാരണം പുരോഹിതനും യേശുവും തമ്മിലുള്ള ഉടമ്പടിയില്‍ അവനില്‍ പാപമില്ല.

    ഇങ്ങനെ അപൂര്‍ണ്ണമായി ദൈവം മനുഷ്യസൃഷ്ടി തുടരാതെ പൂര്‍ണ്ണമായ
    സൃഷ്ടിക്കായി സൃഷ്ടി നിര്‍ത്തി പ്രാരംഭം മുതല്‍ ‍ ഒന്നുകൂടി തുടങ്ങികൂടെ? ആദ്യത്തെ തെറ്റുകള്‍ക്കു പരിഹാരവും ആവുകയില്ലേ? അവന്‍
    സര്‍വ്വശക്തനെങ്കില്‍ ആദം തെറ്റുചെയ്തപ്പോള്‍ അവന്‍റെ ശക്തി എവിടെയായിരുന്നു? ഉറങ്ങുകയായിരുന്നുവോ, അതോ അവന്‍റെയും ശക്തി ഒരു ദുര്‍നിമിഷത്തില്‍ പിശാചു ആവഹിച്ചുവോ? ഒരു പുരോഹിതന്‍റെയും മറുപടി
    നാളിതുവാരെ ഞാന്‍ തൃപ്തനല്ല.

    വിശ്വസിക്കുക എന്നു പൌലോസ്ശ്ലീഹാ പറയുന്നു. പാപം ചെയ്താലും വിശ്വാസം ഉണ്ടെങ്കില്‍ പരിഹാരം ഉണ്ട്. സ്വര്‍ഗം വേണമെങ്കില്‍ ഒരു
    മാനസ്സികവിഭ്രാന്തി സദാസമയവും പ്രകടിപ്പിച്ചുകൊണ്ടിരിക്കണം. ദൈവത്തെ പുകഴ്ത്തി കൊണ്ടിരിക്കണം. പാപങ്ങള്‍ പള്ളിയില്‍ പോയി കുമ്പസ്സാരക്കൂട്ടില്‍ കഴുകി കളയണം.

    തെറ്റുകള്‍ മുഴുവന്‍ യേശുവിനു സമര്‍പ്പിക്കുന്നത് അനീതിയാണ്. ഒരിക്കല്‍
    കുരിശിച്ച യേശുവില്‍ മാനവികപാപങ്ങള്‍ വീണ്ടുംവീണ്ടും എന്തിനു ചുമപ്പിക്കണം?

    ReplyDelete
  3. like to know pippiladan's vision too.

    ReplyDelete