Translate

Friday, April 6, 2012

വിദേശ രാഷ്ട്രത്തലവന് 17.22 ഏക്കര്‍ സര്‍ക്കാര്‍ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനം.

തൃശ്ശൂര്‍: തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്, സെന്റ് മേരീസ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നീ മൂന്ന് കത്തോലിക്കാസ്ഥാപനങ്ങള്‍ക്ക് 17.22 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ 2012 ഫെബ്രുവരി 15-ാം തിയതിയിലെ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തിനെതിരെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ കേരളീയരും പ്രതിഷേധിക്കേണ്ടതാണെന്ന് ഇന്നു ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്റെ യോഗം അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിന്റെ ഈ ദാനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് വിദേശ രാഷ്ട്രത്തലവനായ റോമിലെ മാര്‍പ്പാപ്പയാണ്. മാര്‍പ്പാപ്പ 1991ല്‍ വത്തിക്കാനില്‍ രൂപംകൊടുത്ത പൗരസ്ത്യ കാനോന്‍ അനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ സീറോമലബാര്‍ റീത്തില്‍ ഉള്‍പെട്ട കത്തോലിക്കാ പള്ളികളുടേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, സ്വത്തുക്കളുടെയും ഭരണാധികാരിയും കാര്യസ്ഥനും മാര്‍പ്പാപ്പയാണ്. അദ്ദേഹം നിയമനിര്‍മ്മാണ, നിയമനിര്‍വഹണ, നിയമവ്യാഖ്യാനാധികാരങ്ങളോടെ നിയമിക്കുന്ന മെത്രാന്മാരിലൂടെയാണ് ഈ സ്വത്തുക്കള്‍ ഭരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ ഭൂമിയുടെ ദാനം അനുഭവിക്കാനുള്ള അവകാശം വിദേശ രാഷ്ട്രത്തലവനായ മാര്‍പ്പാപ്പക്കും അദ്ദേഹത്തോട് വിധേയത്വം പ്രക്യാപിച്ചിട്ടുള്ള മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും മാത്രമാണ്. 99.9% വരുന്ന വിശ്വാസികള്‍ക്ക് ഈ സ്വത്തില്‍ അവകാശമൊ, ഭരണാധികാരമൊ ഇല്ല. ഇത് കേരള ഗവണ്‍മെന്റിനെ പലപ്രാവശ്യം അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ പരിഹാരമായേക്കാവുന്ന ഒരു കരട് ബില്‍ 2009ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് 15 ഏക്കര്‍ 47 സെന്റ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളജിന്, ഏക്കര്‍ 19 സെന്റ്, തൃശ്ശൂര്‍ സെന്റ് മേരീസ് കോളജിന് 55.7 സെന്റ് ഇവയുള്‍പ്പടെ സെന്റിന് ലക്ഷക്കണക്കിന് വിലയുള്ള 17 ഏക്കര്‍ 22 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പതിച്ച് നല്‍കിയിരിക്കുന്നത്. ഈ നടപടിക്കെതിരെ മുഴുവന്‍ ദേശസ്‌നേഹികളേയും അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് യോഗം പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി വി. കെ. ജോയ്, ജോയിന്റ് ക്രസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, ആന്റണി ചിറ്റാട്ടുകര, സി.എ. രാജന്‍, ബി.സി. ലോറന്‍സ്, സി. സി. ജോസ്, പോള്‍സന്‍ കൈപ്പമംഗലം എന്നിവര്‍ പ്രസംഗിച്ചു.

വി.കെ. ജോയ്,
ജനറല്‍ സെക്രട്ടറി.
കേരള കാത്തലിക് ഫെഡറേഷന്‍
മൊ: 9447037725

1 comment:

  1. തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്, സെന്റ് മേരീസ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, തുടങ്ങിയ സ്ഥാപനങ്ങള്‍ ഒരു മത വിഭാഗത്തിന് വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ടവയല്ല. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വികസനത്തിന്‌ വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള നിരവധി പേര്‍ അവിടെനിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. റോമില്‍ ഇരിക്കുന്ന മാര്‍പാപ്പക്ക് തൃശൂര്‍ എവിടെയാണെന്നോ ഇവിടെ അദ്ദേഹത്തിന്റെ പേരില്‍ സ്ഥലം അനുവദിച്ച കാര്യം അറിയാന്‍ പോലും നേരം കാണില്ല. ഈ സ്ഥലം അനുവദിച്ചിരിക്കുന്നത് പ്രസ്തുത വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഇതു ഒരു വിവാദ വിഷയമാക്കേണ്ട കാര്യം ഇല്ല. സമൂഹത്തിനു മുഴുവന്‍ ഗുണം ചെയ്യുന്ന ഒരു കാര്യമായി കണ്ടാല്‍ മതി. ഈ സ്ഥലം ഉപയോഗിച്ച് ജനോപകാരപ്രദമായ എന്തെങ്കിലും ചെയ്യുവാന്‍ അധികാരികള്‍ ശ്രദ്ധിക്കുക.

    ReplyDelete