Translate

Tuesday, May 12, 2015

അയ്യോ കാക്കേ പറ്റിച്ചേ!

ദൈവത്തിന്‍റെ പദ്ധതിയെന്നു പറഞ്ഞാല്‍ ഭയങ്കരം തന്നെ. രണ്ടു മാസം മുമ്പ്, എന്‍റെ എറണാകുളംകാരന്‍ ഒരു സുഹൃത്ത് ബെന്നിച്ചന്‍, പെങ്ങടെ കല്യാണത്തിന് നാട്ടില്‍പ്പോയപ്പോള്‍ ചരിത്ര പ്രസിദ്ധമായ KCRMന്‍റെ എറണാകുളം സമ്മേളനംകൂടെ കൂടിയിട്ടേ അബുദാബിക്ക് വരാവൂയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവന്‍ ലീവു നീട്ടിയെടുത്തതുകൊണ്ട് എറണാകുളം സമ്മേളനത്തെപ്പറ്റി വിചാരിച്ചതുപോലെ ഒരു കുറിപ്പെഴുതാന്‍ എനിക്കു കഴിഞ്ഞില്ല. അതൊക്കെ പോട്ടെ, ഇപ്രാവശ്യം അവന്‍ വന്നത്, എല്ലാ കേടുകളും തീര്‍ത്താണ്. എറണാകുളം സമ്മേളന  വിശേഷങ്ങള്‍ മാത്രമല്ല, ഇടപ്പള്ളിയിലെ ഇന്‍ക്വിസിഷന്‍ വിശേഷങ്ങളും, കൈരളിയുടെ പറയെടുപ്പ് വിശേഷങ്ങളും അവന്‍ വിശദമായി തന്നെ പറഞ്ഞുതന്നു. കേരളത്തില്‍ നടക്കുന്ന മെത്രാന്‍-വൈദികര്‍-അത്മായര്‍-മെത്രാന്‍ സര്‍ക്കുലര്‍ വാണിയന്‍കളിയുടെ വിശദാംശങ്ങള്‍ അങ്ങേരു വിശദീകരിച്ചപ്പോള്‍ ഞാനമ്പരന്നുപോയി.

ഇടപ്പള്ളിയിലെ പുത്തന്‍ പള്ളിയെ  കര്‍ദ്ദിനാള്‍ പരസ്യമായി വിമര്‍ശിച്ചതുകൊണ്ട്, അവിടുത്തെ കളക്ഷന്‍ കൂടിയെന്നും, ഈ കളി മനുഷേരെ പറ്റിക്കാനായിരുന്നെന്നുമാണ് ബെന്നിച്ചന്‍ വാദിക്കുന്നത്. കൊച്ചി സന്ദര്‍ശകര്‍, സിനഗോഗും ചീനവലയും, ഹില്‍ പാലസും മാത്രമല്ല, ഇപ്പോള്‍ ഇടപ്പള്ളി പള്ളിയും സന്ദര്‍ശിക്കാന്‍ വന്നുതുടങ്ങിയത്രേ. കര്‍ദ്ദിനാളിന്‍റെ ഒരൊറ്റ പ്രസംഗമായിരുന്നില്ലേ, സംഭവം നാടു  മുഴുവന്‍ അറിയാനിടയാക്കിയത്‌. നോക്കണേ....ബുദ്ധി! കര്‍ദ്ദിനാളിന്‍റെ മറൈന്‍ പ്രസംഗം പക്ഷെ, അരീത്ര പള്ളിയിലെ കതിനാ പോലെ ആയി എന്നേയുള്ളൂ. ഏതായാലും ഒരൊറ്റ പ്രസംഗംകൊണ്ട് സഭയിലെ ധൂര്‍ത്തും ഞെക്കി പിരിവും തീര്‍ന്നു; നല്ല കാര്യം. രണ്ടു കോടിക്ക് പണിയാന്‍ പ്ലാനിട്ട പള്ളിക്ക് ഓടിടാന്‍ ആ പണം തികഞ്ഞില്ലെങ്കില്‍, ഇനിമേല്‍ ഓടിടില്ല. ആ ചട്ടപ്രകാരം ഓടുകള്‍ മാത്രമല്ല ഭിത്തികള്‍ പോലും ഇല്ലാത്ത പള്ളികളായിരിക്കാം ഇനി കേരളം കാണുക. പെരുന്നാളിനും പിടിവീണു. കേസെടുക്കാന്‍ വകുപ്പില്ലാത്ത ഗീര്വ്വാണം മാത്രമേ പള്ളിക്കുള്ളിലും പുറത്തും ഇനിമേല്‍ കത്തിക്കാന്‍ സാധ്യതയുള്ളൂ. പെരുന്നാള് കൂടാന്‍ വരുന്നവരുടെ ചെവിക്കു തുളയിട്ടുവിടാന്‍ വെടിക്കൊട്ടിനു പകരം, ധ്യാനപ്രസംഗങ്ങള്‍ ഇപ്പോഴേ ഉണ്ടല്ലോ. 

ഉത്തരവില്‍ ഒരു തമാശുംകൂടി അവര്‍ പറഞ്ഞിട്ടുണ്ട്, ഇക്കണ്ട ധൂര്‍ത്തെല്ലാം പള്ളിക്കമ്മറ്റിയാണ് ചെയ്തുകൊണ്ടിരുന്നതെന്ന്. അക്കാര്യം പണ്ടു ഞാന്‍ എഴുതിയിരുന്നു. ഇങ്ങനെ പള്ളിക്കമ്മറ്റി ഏഴു കോടി മുടക്കി പണിയാന്‍ തീരുമാനിച്ച പള്ളിമുറിയാണ് രണ്ടു കോടിക്ക് മതിയെന്ന് പൊതുയോഗം നിശ്ചയിച്ചത് (അതും വികാരിയുടെ മുഖത്തു നോക്കി രണ്ടു പറയാന്‍ കഴിയാഞ്ഞിട്ട്). പണി തീര്‍ന്നപ്പോഴോ രണ്ടുകോടി എവിടെ, ആകെച്ചിലവെവിടെ? ഇതിലെവിടെയാ മെത്രാച്ചോ, പള്ളിക്കമ്മറ്റി? ഇത് ഇളങ്ങുളത്ത് നടന്നത്. പ്രസവിക്കാന്‍ സര്‍ക്കാര്‍ ആശുപത്രീല്‍ കാശു വേണ്ടായെന്ന് പറയുന്നതുപോലെയാ ഇതും. കൊച്ചിനെ വളര്‍ത്തേണ്ടി വരുമെന്നും ഓര്‍ക്കണം. 

എറണാകുളം സമ്മേളനത്തില്‍  പങ്കെടുക്കാന്‍ വന്നിട്ട് സമ്മേളന ഹോളില്‍ (SNDP ഹോള്‍) ശ്രീനാരായണ ഗുരുവിന്‍റെ ഫോട്ടോ കണ്ടു തിരിച്ചുപോയ കന്യാസ്ത്രീമാര്‍ ഉണ്ടായിരുന്നു എന്നാണ് ബെന്നിച്ചന്‍ സാക്ഷ്യപ്പെടുത്തുന്നത്. സമ്മേളനത്തില്‍ വന്ന് ആദ്യാവസാനം പങ്കെടുത്തവരില്‍ പ്രൊഫസര്‍മാരും വ്യവസായികളും ഒക്കെ ഉണ്ടായിരുന്നെന്നും, സംഘാടകര്‍ക്ക് അവരെ മനസ്സിലായില്ലെന്നും, ബെന്നിച്ചന്‍ പറഞ്ഞു. സംഘാടകര്‍ മിക്കവരും പാലാ, തൃശ്ശൂര്‍, കട്ടപ്പന, കൂടല്‍, റോം, ചിക്കാഗോ, ജര്‍മ്മനി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായിരുന്നതുകൊണ്ട് അതിഥികളെ മുഴുവന്‍ ആഥിതേയര്‍ക്ക് മനസ്സിലായില്ലത്രേ. മനസ്സിലായില്ലെങ്കിലെന്താ KCRM നും JCC ക്കുമൊക്കെ ഇപ്പോള്‍ വഴിയെ നടക്കാറായില്ലേ?

ബുദ്ധി കൂടുതല്‍, റെജിക്കാണോ, തേലക്കാട്ടച്ചനാണോ എന്ന് സംശയം, എനിക്കല്ല ബെന്നിച്ചന്. അനിതാ സിസ്റര്‍ ഒരെഗ്രിമെന്റ്റ്  വെയ്ക്കാന്‍ ഇടയുണ്ടെന്നു മുന്നേ കണ്ട്, പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ചന്‍റെ പേരു വരെ പത്ര സമ്മേളനത്തില്‍ പറയിച്ചിട്ടാണ് KCRMകാര് സിസ്ടരിനെ എറണാകുളം സമ്മേളനത്തിന്‍റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആക്കിയത്. അവരേക്കൊണ്ട് മുദ്രപത്രത്തില്‍ ഒപ്പിടുവിച്ചു മേടിച്ച തേലക്കാട്ടച്ചനും പെട്ടി പോയാലെന്നാ, താക്കോല്‍ കൈയ്യിലുണ്ടല്ലോ എന്നു പറഞ്ഞ നമ്പൂരിച്ചനും തമ്മില്‍ എന്താ വ്യത്യാസം? എഗ്രിമെന്റ് പ്രകാരം ആയിരിക്കണം അനിതാ സിസ്റര്‍ മുങ്ങിയത്. KCRMനിട്ട് പണി കൊടുത്തല്ലോ എന്ന് തേലക്കാട്ടച്ചന്‍ കരുതുന്നു. യുദ്ധം ചെയ്യാന്‍ പുതു പുത്തന്‍ ആയുധങ്ങള്‍ KCRMന്‍റെ കൈയില്‍ ഇനിയും ഉള്ള കാര്യം പാവത്തിന് അറിയില്ലയെന്നു തോന്നുന്നു. അവരുടെ പ്രശ്നം അനിതയല്ലച്ചോ!

കൈരളിയുടെ സെല്‍ഫി കലക്കി. മൂന്നച്ചന്മാര്‍ മാത്രം ബാറ്റ് ചെയ്യാനും ഏഴോളം പേരു ബൌള്‍ ചെയ്യാനും, ഇരുപതോളം പേര്‍ ഫീല്‍ഡ് ചെയ്യാനുമായി നിര്‍ത്തി അച്ചന്മാരോട് കൈരളി കാണിച്ച ക്രൂരത ശരിയായില്ല. ജെസ്മിയുടെ സ്പിന്നും റെജിയുടെയും ജോമോന്‍റെയും ഫാസ്റ്റുകളും കട്ടിയായിപ്പോയി. റിയാലിറ്റി ഷോകളിലും ഇനിമേല്‍ ചിയര്‍ ഗേളുകള്‍ കൂടി വേണം. എവിടെച്ചെന്നാലും ഇഷ്ടംപോലെ കേള്‍ക്കുന്നത് ശീലമായതുകൊണ്ടായിരിക്കണം, അച്ചന്മാര്‍ മൂവരും ചിരിക്കുന്നുണ്ടായിരുന്നു. സെല്‍ഫി ഞാനും കണ്ടു. അടിവസ്ത്രം വാങ്ങാന്‍ പോലും മദറിനോട് ഇരക്കേണ്ടി വന്നിട്ടുണ്ടെന്ന് സി. ജെസ്മി. മദര്‍ തെരേസ്സാക്ക് രണ്ടു ജോഡി വസ്ത്രങ്ങളെ ഉണ്ടായിരുന്നുള്ളൂവെന്ന് സഭാ വക്താക്കള്‍. ആരുടെയോ ഭാഗ്യംകൊണ്ട് ഗാന്ധിജിയുടെ കാര്യം അച്ചന്മാര്‍ പറഞ്ഞില്ല. വസ്ത്രം ഇല്ലാതെ ജീവിക്കുന്നതെങ്ങനെ യെന്നതിനെപ്പറ്റി നല്ല പരിജ്ഞാനമുള്ള ഒരാളെക്കൂടി ആ ചര്‍ച്ചയില്‍ ഉള്പ്പെടുത്തേണ്ടതായിരുന്നു.

സെല്ഫിക്ക് പോകുന്നതിനു മുമ്പ് അച്ചന്മാര്‍ എന്തൊക്കെ പ്രാര്‍ഥനകള്‍ ചൊല്ലിയിരുന്നുവെന്നു വ്യക്തമല്ല; ഏതായാലും ആരും രക്ഷപെട്ടില്ല. ഒരച്ചന്‍ പറഞ്ഞത് അഭയാകേസിലെ ഒരു പ്രതിയുടെ ധ്യാനം അദ്ദേഹം കേട്ടിട്ടുണ്ട്, ആ  മനുഷ്യന്‍ ഒരിക്കലും അങ്ങനെ ചെയ്യുകയില്ലെന്നാണ്. അതു കേട്ടിട്ട് ആരെങ്കിലും ചിരിക്കാതിരിക്കുമോ? കൊക്കന്‍, എഡ്വിന്‍, മുതല്‍ ആലപ്പുഴ, കോട്ടയം, ആനിക്കാട്, ചെന്നാക്കുന്ന്, നെയ്യാട്ടുശ്ശേരി, അങ്കമാലി, പാലാ, കുറവിലങ്ങാട് ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നടന്ന ധ്യാനങ്ങളിലും ആരെങ്കിലും എന്തെങ്കിലും ചെയ്തതായി സമ്മതിച്ചിട്ടില്ലല്ലോ. പക്ഷെ, സെല്ഫി മുഴുവന്‍  കണ്ടാല്‍ അവിടെ അഭിപ്രായവ്യത്യാസങ്ങള്‍ കാര്യമായി ഇല്ലായിരുന്നുവെന്നു കാണാം. കുറെപ്പേര്‍ ചെയ്യുന്ന അപരാധം കൊണ്ട് സഭയെ മുഴുവന്‍ അപമാനിക്കരുതെന്ന് അച്ചന്മാര്‍;  കുറെപ്പേര്  ചെയ്യുന്ന നല്ല കാര്യങ്ങള്‍ കൊണ്ട് സഭയെ മുഴുവന്‍ ന്യായീകരിക്കരുതെന്നു മറ്റുള്ളവരും. ഇത് രണ്ടും തത്വത്തില്‍ ഒന്നല്ലേ? നേടിയതു കൈരളി, അത് പറയാതെ തരമില്ല.

തേലക്കാട്ടച്ചന്‍ പറയുന്നത് സഭക്കുള്ളിലെ സര്‍വ്വ പ്രശ്നങ്ങളും സിനഡ് ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ആരെങ്കിലും, സഭ ചര്‍ച്ചചെയ്തു പരിഹരിച്ച മോനിക്കാ സംഭവം പോലെ മറ്റെന്തെങ്കിലും മഹാസംഭവങ്ങള്‍ കേട്ടിട്ടുണ്ടോ എന്തോ? ക്നാനായാ പ്രശ്നത്തിലും ചര്‍ച്ച നടന്നു കാണണം. അല്ലെങ്കില്‍ ഇത്തരം ഒരു മണ്ടന്‍ ഇടയ ലേഖനം ഇറങ്ങുകയില്ലായിരുന്നല്ലോ. നേപ്പാളില്‍ ഭൂകമ്പം ഉണ്ടായ അന്ന് മുതല്‍ സഭയില്‍ ചര്‍ച്ച തുടങ്ങിയതാ. എത്ര ലക്ഷം കുര്ബാനകളായിരിക്കണം നമ്മള്‍ ഇതിനോടകം നേപ്പാളിനയച്ചുകൊടുത്തത്. ചര്‍ച്ചകള്ക്കൊണ്ട് പ്രയോജനം ഉണ്ടെന്നു മനസ്സിലായില്ലേ? ഈ സഭയെ വിളിക്കേണ്ട പേരാണ് ഇപ്പോള്‍ ഫെയിസ് ബുക്കിലൂടെയും മീഡിയാകളിലൂടെയും നാട്ടുകാര്‍ വിളിച്ചു കൊണ്ടിരിക്കുന്നത്. തിരുത്തരുതച്ചോ, ഒരിക്കലും തിരുത്തരുത്; നമുക്ക് ചര്‍ച്ചകള്‍ തുടരാം.

ഉള്ള കാര്യം ഇടയ ലേഖനം ഇറക്കി തന്‍റെടത്തോടെ പറയുന്നത്‌ കോതമംഗലം രൂപത മാത്രമാണെന്ന് ഓര്‍ക്കുക. അവര്‍ പറഞ്ഞത്, DTP ചെയ്ത കൊച്ചു പോലും ജൊസഫ് സാറിനോട് ക്വസ്റ്യന്‍ പേപ്പര്‍ തിരുത്തണമെന്ന് പറഞ്ഞു എന്നാണ്. ജോസഫ് സാര്‍ പറയുന്നു, അവരുടെ മൊഴി കോടതിയില്‍ ഉണ്ട്. അതിലങ്ങിനെയില്ല, എന്നോടങ്ങിനെ പറഞ്ഞിട്ടുമില്ലെന്ന്. ജോസഫ്സാര്‍ പറയുന്നത്, പോപ്പുലര്‍ ഫ്രണ്ടുകാരോട് ഞാനന്നേ ക്ഷമിച്ചെന്നാണ്. സഭയാകട്ടെ, ജൊസഫ് സാറിനോട് ചെയ്യാന്‍ ഇനിയൊന്നും ബാക്കിയില്ലെന്നും. ഇത് പറയുന്നത് പ്രൊഫസര്‍ ജോസഫ് തന്നെ. ആരാ മിടുക്കര്‍? സഭയോ അത്മായരോ? 

ഇടപ്പള്ളി നാണക്കേടിന്‍റെ പര്യായമായെന്നാണ് ലോകം പറയുന്നത്. പരസ്പര സ്നേഹം കാണാന്‍ യേശുവിന്‍റെ ശിക്ഷ്യന്മാരെ നോക്കുവിന്‍ എന്നാണ് ഒരു കാലത്ത് വിജാതീയര്‍ പറഞ്ഞിരുന്നതെങ്കില്‍, കാശിന്‍റെ പൊളപ്പ് കാണാന്‍ സീറോമലബാറുകാരെ നോക്കാനേ ഏതു പൊട്ടനും ഇപ്പോള്‍ പറയൂ. ‘എല്ലാവരോടും പകയോടെ’ എഴുതിക്കൊണ്ടിരുന്ന കുശ്വന്ത് സിംഗ്, പോലും കേരളത്തില്‍കൂടി പോയപ്പോള്‍ എടുത്തു പ്രശംസിച്ചത് കേരളത്തിലെ കുഞ്ഞച്ചന്മാരെയാണ്. ബോണ്‍ നത്താലെയും ഇടപ്പള്ളി പള്ളിയും കാണാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അതിനു മുമ്പേ കാലം ചെയ്തില്ലേ? തിരുത്തരുതച്ചാ തിരുത്തരുത്!

6 comments:

  1. വിശുദ്ധ കലാപം :- അൽമായർക്ക് ഒരു കൈത്തിരി നാളം.


    കഴിഞ്ഞദിവസം കൈരളി ടി.വി. ചാനൽ പ്രക്ഷേപണം ചെയ്ത വിശുദ്ധ കലാപങ്ങൽ ഞാൻ രണ്ടുവട്ടം കാണാൻ
    കാണാൻ ഇടയായി. അതിൽ പങ്കെടുത്തവരിൽ പലരും അവരവരുടെ അഭിപ്രായങ്ങൽ തന്മയത്തത്തോടെ വിവരിച്ചു.
    സിസ്റ്റർ ജെസ്മിയുടെ കാര്യം തന്നെയെടുത്താൽ സിസ്റ്റർക്ക് നേരിടേണ്ടിവന്ന പ്രതിസന്തികൽ വളരെയധികം ഖേദകരം
    തന്നെ. 40,000 ഓളം രൂപ പ്രതിമാസം ശംബളമായി ലഭിച്ചുകൊണ്ടിരുന്ന ഒരു പ്രിൻസിപ്പാളിന് തന്റെ ദൈനംദിന
    ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ തനിക്കാവശ്യമായ സാധനങ്ങൽ വാങ്ങുന്നതിനുപോലും അനുവാദം ഉണ്ടായിരുന്നില്ല.
    അതിന് മഠത്തിലെ മദറിന്റെ അനുമതി വേണമെന്നുകേട്ടപ്പോൽ സത്യത്തിൽ സങ്കടമാണുണ്ടായത്. അതും മദർ നേരാം
    വണ്ണം അനുവദിച്ചിരുന്നില്ല എന്ന് കൂടി കേട്ടപ്പോൽ അതിലേറെ ദു:ഖം തോന്നി. അതിന് മറുപടിയായി ഫാ. ബോവസ്
    മാത്യുവിന്റെ പ്രതികരണം അതിലേറെ ലജ്ജാകരം. ഉദാഹരണത്തിനായി അദ്ദേഹം ചൂണ്ടികാണിച്ചത് സിസ്റ്റർ മദർ
    തെരേസയാണ്. ഒരു ജോടി വസ്ത്രം മാത്രം മായിരുന്നു മദറിനുണ്ടായിരുന്നതെന്നും അതു മുഷിഞ്ഞാൽ അലക്കി
    ഉണങ്ങുംവരെ കാത്തിരിക്കണമായിരുന്നു വസ്ത്രം ധരിക്കാനെന്നും പറഞ്ഞു മദറിന്റെ എളിമ ജീവിതത്തെ ഫാ. ബോവസ്
    വാനോളം പുകഴ്ത്തി. സിസ്റ്റർ ജെസ്മി പറഞ്ഞത് അവരുടെ അടിവസ്ത്രങ്ങളുടെ കാര്യമാണ്. ഒരു സ്ത്രീക്ക് പുരുഷനെ
    സംബന്തിച്ച് കൂടുതൽ വസ്ത്രങ്ങൽ ആവശ്യമാണെന്നിരിക്കെ അവരുടെ ആവശ്യങ്ങൽ കാണാതെപോകുന്നത് ശരിയാണോ.

    ഫാ. ബോവസ് മാത്യു തന്നെ പറയുകയുണ്ടായി തന്റെ മാതാപിതാക്കൽ അദ്ദ്യാപകരായിരുന്നുവെന്നും, ദാരിദ്ര്യം എന്തെന്ന്
    താനറിഞ്ഞിട്ടില്ലെന്നും സമൃദ്ധിയുടെ നടുവിലാണ് താൻ വളർന്നതെന്നുമൊക്കെ ആദികാരികമായി പറയുകയുണ്ടായി.
    അങ്ങനെയുള്ള ഒരാൾക്ക് സിസ്റ്റർ ജെസ്മിയേപോലുള്ളവരുടെ ബുദ്ധിമുട്ട് എങ്ങനെ മനസിലാകും. ഒരിക്കലും സാദിക്കില്ല,
    എന്നുമാത്രമല്ല വല്ലവരും പറഞ്ഞുള്ള അറിവെ അദ്ദേഹത്തിനുള്ളു. അത് അറിയണമെങ്കിൽ അതുപോലുള്ള ചുറ്റുപാടിൽ
    ജീവിക്കണം. ഉപ്പിനോളം വരില്ലല്ലോ ഉപ്പിലിട്ടത്. ഞാനും മേൽ പറഞ്ഞ ചുറ്റുപാടിൽ ജീവിച്ചിട്ടുള്ള ഒരു വ്യക്തിയായത്
    കൊണ്ട് എനിക്കത് തീർത്ത് പറയാനാകും. എന്നാൽ ഫാ. യൂജിൻ നിഷ്പക്ഷമായി കാര്യങ്ങൽ വിലയിരുത്തുകയും താൻ
    അറിഞ്ഞതിനപ്പുറം സങ്കീർണ്ണകമായ പ്രശ്നങ്ങൽ സഭയിൽ നടക്കുന്നുണ്ടെന്ന് മനസിലാക്കുകയും അത് തടയാൻ പര്യാപ്തമായ
    മാർഗ്ഗങ്ങൽ കണ്ടെത്താനുമാണ് ശ്രമിച്ചത്. സഭയിലുള്ളവരെ അടച്ചാക്ഷേപിക്കാതെ കുറ്റക്കാരുടെമേൽ നടപടി സ്വീകരിക്കാനും
    സഭ തയ്യാറാകണമെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു.

    സിസ്റ്റർ മോളി ജോർജിന്റെ കാര്യത്തിലും കാര്യങ്ങൽ വിഭിന്നമല്ല. സിസ്റ്റർ അനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതുപോലെ ഒരു
    പുരോഹിതന് സിസ്റ്റർ മോളിയിലുണ്ടായ തുടർച്ചയായ കാമാശക്തിമൂലം പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലായപ്പോൽ
    സന്യാസം ഉപേക്ഷിക്കേണ്ടിവന്നു. കാമവെറിയനായ ആ പുരോഹിതൻ തന്റെ ആഗ്രഹത്തിന് വഴങ്ങിയില്ലങ്കിൽ കൊല്ലുമെന്നും
    മറ്റൊരു അഭയയായി മാറ്റുമെന്നും പറഞ്ഞു ഭീക്ഷണി മുഴക്കിയാൽ കേവലം അപലയായ ഒരു സ്ത്രീക്ക് എങ്ങനെ പിടിച്ച്
    നിൽക്കാൻ കഴിയും. സിസ്റ്റർ അനിതയെപോലെ അധികാരികളുടെ മുന്നിൽ പരാധിപെട്ടിരുന്നുവെങ്കിൽ സിസ്റ്റർ മോളി ജോർജ്ജും
    ഭീക്ഷണി പോലെ തന്നെ മറ്റൊരു അഭയയായി മാറിയേനെ.
    തുടരും.

    ReplyDelete
  2. സിസ്റ്റർ ആൻ തോമസ് ഇവരിൽനിന്നെല്ലാം വ്യത്യസ്ഥയായ ഒരാളാണ്. വീട്ടിലായാലും മഠത്തിലായാലും തന്നെ ചൂഷണം ചെയ്യാൻ
    ആരെയും അനുവദിക്കാത്തതിലുള്ള വ്യക്തി വൈരാഗ്യം ആണ് മഠത്തിൽനിന്നും പോരാനുള്ള കാരണമെന്നു കരുതുന്നു.
    മനുഷ്യർക്ക് ദൈവം പ്രഭഞ്ചത്തിലുള്ള സകല ജീവികളുടെമേലും ആദിപത്യം സ്ഥാപിക്കാനുള്ള കഴിവ് നൽകിയിട്ടുണ്ട്. അത്
    മനുഷ്യൻ മനുഷ്യനോട് തന്നെ എടുക്കാൻ തുടങ്ങിയാൽ തോറ്റുപോകുകയേയുള്ളു. അതുപോലെ ശ്രീനി പട്ടത്താനം പറയുകയുണ്ടായി
    സഭയിൽ ഇപ്പോൽ നടക്കുന്ന പലതും സഭയുടെ ആരംഭം മുതലെ നിലനിന്നുപോരുന്നതാണ്, ഒന്നും പുതുതായി മുളച്ചതല്ല. എല്ലാം
    കരുതികൂട്ടിയുള്ള സഭാധികാരികളുടെ അഴിഞ്ഞാട്ടമാണ്. ഇതിനൊക്കെ പ്രതികരിച്ചാൽ മാത്രം പോരാ കഠിഞ്ഞാൻ ഇടുകയും
    വേണം. അതുപോലെ തന്നെ ജോമോൻ പുത്തൻപുരയിൽ ചർച്ചയിൽ അവതരിപ്പിച്ച പല കാര്യങ്ങളും അർത്ഥപത്താണ്. ഒരു
    പുരോഹിതൻ അല്ലങ്കിൽ വികാരിയച്ചൻ പള്ളിയിലെ അച്ചൻ മാത്രമാണ്. പിള്ളേരുടെ അച്ചൻ ആകാൻ ശ്രമിക്കരുത്. ചർച്ച
    ചെയ്യപ്പെടുന്ന വസ്തുതകളെ നേരാംവണ്ണം പടിച്ച് തെറ്റുകൽ തിരുത്തി നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയുന്നതിനുവേണ്ട
    തയ്യാറെടുപ്പുകൽ എടുക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

    ഫാ. പോൾ തേലക്കാട്ട് സീറോ മലബാർ സഭയുടെ വക്താവ് എന്ന നിലയിൽ ടെലിവിഷൻ മോഡറേറ്റർ വിനു എം. ജോണുമായിട്ടുള്ള
    ചർച്ചയിൽ അദ്ദേഹം എന്തൊക്കെയാണ് വിളിച്ചുകൂകിയത്. ജോസഫ് സാറിനെപറ്റി അദ്ദേഹം വിളംബരം ചെയ്ത കാര്യങ്ങൽ
    എന്തുതന്നെ ആയാലും ഒട്ടും ശരിയായില്ല. സഹപാടിയായ ഒരു വൈദികൻ തന്ത്രപൂർവ്വം മെനഞ്ഞുണ്ടാക്കിയ വെട്ടിലാണ് സാറിനെ
    വീഴുത്തിയത്. തന്നിൽ മൂത്തവരെയും ഉയർന്ന സ്ഥാനങ്ങളിലുള്ളവരെപോലും പേരെടുത്തുവിളിച്ചിരുന്ന നിഷേധിയായ ഒരു വൈദികൻ
    ചമഞ്ഞുണ്ടാക്കിയ കള്ളകഥയിൽ ജോസഫ് സാറിന് നഷ്ടമായത് തന്റെ ജീവിതവും കുടുംബവുമാണ്. ഭാര്യയുടെ വേർപാട് അദ്ദേഹത്തെ
    തളർത്തികളഞ്ഞു, അദ്ദേഹം ഇതൊക്കെ എങ്ങനെ തരണം ചെയ്യുന്നുവെന്നു ചിന്തിക്കാനെ വയ്യ. കോടതി ജോസഫ് സാർ കുറ്റക്കാരനല്ലാ
    പറഞ്ഞിട്ടും അദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിക്കുകയുണ്ടായില്ല. സഭയിലുള്ളവരുടെ അഴിഞ്ഞാട്ടം മാത്രമാണ് ഇതിനൊക്കെ കാരണം.
    ഫാ. പോൾ തേലക്കാട്ട് എപ്പോൾ എന്തു ചോദിച്ചാലും ഉത്തരം പറയുന്നതിന് മുൻപു പറയുന്നതുകേൽക്കാം, എനിക്കു പറയാനുള്ളത്
    പ്രധാനമായും രണ്ടുകാര്യങ്ങളാണ് എന്ന്. രണ്ടിൽ കൂടുതലുമില്ല കുറവുമില്ല, ഒന്നിനും രണ്ടിനും എണീറ്റ് പോകുന്നതുപോലെ . രണ്ട്
    കാര്യങ്ങളിൽ ഒതുക്കിയാൽ പറഞ്ഞതുപോലെ രണ്ടു കാര്യങ്ങളും ഒരേ സമയം നടത്താമല്ലോ, കാഞ്ഞ ബുദ്ധിതന്നെ. സിസ്റ്റർ അനിതക്ക്
    12 ലക്ഷം കൊടുത്തു, എന്തിന് കൊടുത്തുവെന്നു പോൾ തേലക്കാട്ട് പറയുകയില്ല. അത് സിസ്റ്റർ അനിതയും തേലക്കാട്ടും തമ്മിലുള്ള
    കുംബസാര രഗസ്യമാണ്, കുംബസാര രഗസ്യം പുറത്തുപറയുവാൻ പാടില്ലല്ലോ?.

    കെ. സി. ആർ. എം - ന്റെ പ്രവർത്തകനെന്ന നിലയിൽ റജി ഞള്ളാണിയുടെ ഇതിലേക്കുള്ള സഹകരണ മനോഭാവം തികച്ചും
    സുത്യർഹമാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൽ എല്ലാംതന്നെ വിലയിരുത്തേണ്ടതാണ്. സഭയിൽ പ്രവർത്തിക്കുന്ന എല്ലാ വൈദികർക്കും
    വേദനം അനുവാര്യമാണ്. സഭയിൽ നിന്നു പുറത്തുപോകുന്നവർക്കും സഭ പുറത്താക്കുന്നവർക്കും നക്ഷ്ടപരിഹാരം നൽകാൻ തയ്യാറാകണം.
    ശേഷിക്കുന്ന കാലം അവരെ പുനരധിവസിപ്പിക്കാനുള്ള സംവിധാനം നിലവിൽ വരുത്തണം. ഇങ്ങനെയുള്ളവർക്കായി കെ. സി. ആർ. എം
    തയ്യാറാക്കുന്ന എല്ലാ നല്ലകാര്യങ്ങളും ഭാവിയിൽ ഫലം കാണട്ടെയെന്ന് പ്രാർത്ഥിക്കുന്നു. തണൽ എന്ന പേരിൽ ആരഭിക്കുന്ന പുനരധിവാസ
    കേന്ദ്രത്തിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു. ആവശ്യക്കാർക്ക് ശേഷിക്കുന്ന കാലം എങ്ങനെ ജീവിക്കണം എന്നതിന് പോലും
    തീരുമാനങ്ങളെടുക്കാൻ കെ. സി. ആർ. എം സഹായിക്കുമെന്നതിന് ഉറപ്പുനൽകിയിരിക്കുന്നു.

    ReplyDelete
  3. It is a shame that the Catholic Priests especially Syro Malabar priests compete with each other to demolish and reconstruct seven star parishes ignoring widespread public opinion against them. Compare it with the famous Hindu temples such as Sabrimala and Guruvayoor temples. Those are among the most wealthy temples in India attracting several lakhs of Hindu faithful every year. Yet there are no expansion or expensive renovation to these centuries old temples. As need arises, there may be new buildings coming up, but the original temple is preserved in its old glory. The difference may be that the Hindu Priests have no role in running the temple administration other than doing the puja. Even if the temple committee suggest beautification, the priests will find some religious reasons to block such attempts. Where as in the Catholic Church, it is the Parish priest who take all major decisions when a church is reconstructed and handle the finances. They are answerable to none. It is against such blatant exploitation that we need to get more vocal and demand passing the Church Act. So we have to consider reviving the talk to make it an issue in the next assembly elections. Fielding Indulekha against K. M. Mani in Palai may be the best move for KCRM leadership.

    ReplyDelete
  4. Saju Kozhimala wrote in FB
    അവൻ വീണ്ടും ചാട്ടവാർ എടുത്താൽ !
    ഈ അടുത്ത ദിവസം ഫെയിസ്ബൂക്കിൽ, സുഹൃത്തുക്കളിൽ ഒരാൾ ഷെയർ ചെയ്ത " ആയിരം ലെഖനങ്ങളെക്കാൾ ആശയം സംവേദനം ചെയ്യാൻ കഴിയുന്ന ചിത്രം" എന്ന തലക്കെട്ടിൽ ഷെയർ ചെയ്ത ഈ ചിത്രമാണ്‌ എന്നേ ഇങ്ങനെയൊക്കെ ചിന്തിപ്പിക്കാൻ ഇടയാക്കിയത്.

    നാട്ടിൽ എവിടെ പള്ളിയോണ്ടോ അവിടൊക്കെ ഒരൊ കുരിശടികളും കാണാം.എല്ലാത്തിന്റെയും മുൻപിൽ നേര്ച്ചപെട്ടി എന്ന് വലിയ അക്ഷരത്തിൽ എഴുതിയരിക്കുന്നതും കാണാം. പള്ളികളുടെയും കുരിശടികളുടെയും എല്ലാം പേർ ഇംഗ്ലീഷിലും നേര്ച്ചപെട്ടിയുടെ പേർ മാത്രം മലയാളത്തിലും. നേര്ച്ചപെട്ടിക്കു ഇംഗ്ലീഷ് ഇല്ലേ ?അതോ സായിപ്പുമാർ നേർച്ച ഇടില്ലേ ? ശരിയാണു യൂറോപ്പിൽ ഒരു പള്ളിയുടെ മുന്പിലും നേര്ച്ചപെട്ടി കണ്ടിട്ടില്ല .ഇവിടെ ഭക്തി കച്ചവടമായി ആരും കണ്ടിട്ടില്ല .

    ഒരിക്കല്‍ ചെകുത്താന്‍ ദൈവത്തോടുപറഞ്ഞു - "താങ്കളുടെ പേരിലുള്ള മതങ്ങളും പ്രസ്ഥാനങ്ങളുമില്ലയിരുന്നെങ്കില്‍ ലോകത്തെ ദാരിദ്ര്യവും അസമത്വവും ഒട്ടൊക്കെ ഇല്ലാതാകുമായിരുന്നു."...
    ദൈവം പറഞ്ഞു - "താങ്കളെന്താണ് അങ്ങനെ പറഞ്ഞത് .? അതൊന്നു തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.....".
    "ശരി" ; വെല്ലുവിളിയേറ്റെടുത്ത് ചെകുത്താന്‍ പറഞ്ഞു; "എന്റെകൂടെ വരൂ..." .
    ചെകുത്താന്‍ ദൈവത്തെ സോമാലിയയിലെ വിശന്നുവലഞ്ഞ പട്ടിണിക്കോലങ്ങളെ കാണിച്ചു.
    കല്ക്കട്ടായിലെയും ധാരാവിയിലെയും ചേരികള്‍ കാണിച്ചു സിറയയിലെയും ഇറാക്കിലെയും നൈജീരിയയിലെയും അട്ടപ്പാടിയിലെയും പട്ടിണിമരണങ്ങള്‍ കാണിച്ചു. വയനാട്ടിലെയും ഇടുക്കിയിലെയും ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെ കാണിച്ചു.
    ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ട ദൈവം ചോദിച്ചു. -" ലോകത്ത് എല്ലാവര്‍ക്കും കഴിയാനുള്ള പണം ഞാന്‍ സൃഷ്ട്ടിച്ചതാണല്ലോ അതെവിടെ?".
    ചെകുത്താന്‍ പറഞ്ഞു; " വരൂ.... . അമ്പലങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരപ്പെട്ടികളിലേക്ക്, പുരോഹിത ശ്രേഷ്ഠന്മാരുടെ അരമനകളിലേക്ക്, സമുദായ നേതാക്കന്മാരുടെ കൊട്ടാരങ്ങളിലേക്ക്,. അഴിമതിയിൽ കുളിച്ച രഷ്ട്രീയ നേതാന്ക്കന്മാരുടെ അന്തപുരങ്ങളിലെയ്ക്കു, സ്വാശ്രയകോളോജ് മുതലാളമാരുടെയും, ആതുര സേവന കച്ചവടക്കാരുടെയും ഭക്തി വ്യാപാരികളുടെയും പണപ്പെട്ടികളിലേക്ക്....
    നോക്കൂ...., . ഇവര്‍ക്ക് അവകാശപ്പെട്ട സമ്പത്തു മുഴുവന്‍ ഇവിടങ്ങളിലാണ് കുന്നുകൂട്ടപ്പെട്ടിരിക്കുന്നത് പൂഴ്ത്തിവച്ചിരിക്കുന്നത്.... അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് മതങ്ങളില്ലായിരുന്നെങ്കില്‍ ലോകത്ത് ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല എന്ന്......!!"

    ദൈവം വസിക്കുന്നത് സ്വർണ്ണം പൂശിയ അൾതാരയിലാണോ ആതോ മനുഷ്യന്റെ ഹൃദയത്തിലാണോ ? ലുലു മാളിനോട് കിടപിടിക്കുന്ന രിതിയിൽ ഈയിടെ പുതുക്കി പണിത ഇടപള്ളി സെന്റ്‌ ജോർജു ഫൊരോനാ പള്ളിയുടെ ചിത്രം കണ്ടപ്പോൾ തോന്നിപോയതാണ്.

    ഇതിന്റെ നിര്മ്മാണ വെളയിലൊന്നും സഭാ നേതാക്കൾക്ക് തോന്നത്ത അരിക്ഷിതാവസ്ഥ ,കൂദാശ അവസ്സരത്തിൽ തോന്നുന്നത് വളരെ അതിശയിപ്പിക്കുന്നതാണ് . ദൈവത്തെ ആരധിക്കാനാണോ അതോ ഒരൊ മതത്തിന്റെയും അന്തസ്സ് ഉയരത്തി കാണിക്കാൻ വേണ്ടിയാണോ ഈ കോടികൾ ഒഴുക്കുന്നത് ? ജെറുസലേം ദെവാലയത്തിൽ നിന്നും നാണയ മാറ്റക്കാരെയും ചുതാട്ടക്കാരെയും കർത്താവ് പുറത്താക്കിയതുപോലെ അവൻ വീണ്ടും ആ "ചാട്ടവാർ" ഒന്നുകൂടി കൈകളിൽ എന്തിയിരുന്നെങ്കിൽ എന്നാശിച്ചു പൊകുകയാണിപ്പൊൾ !!!!

    ReplyDelete
  5. ഗൾഫ് നാടുകളിലെ എരിവെയിലത്തും മണൽക്കാറ്റിലും കഴിയുന്നവർ പോലും നാട്ടിലെ മതപ്രമാണികളുടെ വായിൽനിന്നുതിർന്നു വീഴുന്ന തമാശകൾ കേട്ട് ചിരിക്കുന്നെങ്കിൽ അതൊരു സേവനം തന്നെയാണ്. ചിരിക്കാൻ വേറൊന്നും കിട്ടാത്തവർക്ക് തീർച്ചയായും അതൊരാശ്വാസമാണ്. തങ്ങൾക്കു വയസ്സാകുന്നതുപോലും മറന്നുകൊണ്ട് ഈ സേവനം അനുഷ്ടിക്കുന്ന വൈദികശിരോമാണികളെ അഭിനന്ദിക്കണം. സെമിനാരികളിലെ പത്തോ പന്ത്രണ്ടോ വര്ഷം കൊണ്ട് നീണ്ട ഒരു ജീവിതത്തിൽ വേണ്ടതെല്ലാം അറിഞ്ഞെന്ന വാശിയിൽ പഠിത്തം നിറുത്തിയവരാണിവർ. വോട്ടിനു പകരം ഓട്ടെന്നു പറയുന്നു വിശുദ്ധ കലാപമെന്ന ചർച്ചയിൽ പങ്കെടുത്ത ഒരു വൈകികൻ. നാട്ടിലുള്ളവരും ചിരിച്ചുപോകും. മുന്തിയ കാറുകളിൽ അകത്ത് ഏസിയുമായി ചില്ലുകൾ താഴ്ത്തിയിട്ട്‌ കറങ്ങുന്നതിനാലാവണം ചുറ്റിലും വളരുന്ന അസംതൃപ്തികളെക്കുറിച്ച് ഒരു ധാരണയും അവർക്കില്ല. കാലത്തിന്റെ അടയാളങ്ങൾ വായിച്ചെടുക്കാൻ പരാജയപ്പെടുന്നവർ എന്നൊരാരോപണം ക്രിസ്തുതന്നെ ഉയർത്തിയിട്ടുണ്ട്. ഇക്കൂട്ടർ എന്തെങ്കിലും മനസ്സിലാക്കി വരുമ്പോഴേയ്ക്കും അവരും അവരുടെ കാലവും അസ്തമിച്ചിട്ടുണ്ടാവും. സ്വർണം പൂശിയ പള്ളികൾ ഒഴിഞ്ഞിട്ടുണ്ടാവും, പഠിച്ചിറങ്ങിപ്പോയ സ്കൂളുകൾ പൂർവ വിദ്യാർഥികൾതന്നെ ഇടിച്ചുപോളിച്ചു കളഞ്ഞിട്ടുണ്ടാവും.
    ഇപ്പോൾ ഉയരുന്ന പള്ളികളൊക്കെ പണക്കാർ പണക്കാര്ക്ക് വേണ്ടി ഉയര്ത്തുന്ന സ്മാരകങ്ങളാണ്. അതിനുള്ളിൽ പ്രാർഥനയല്ല അവരുടെ ലക്‌ഷ്യം, മറിച്ച്, അതിന്റെ പുറം മോടിയാണ്. ചെറിയവരെയും ദരിദ്രരെയും മറന്നുള്ള ഇവരുടെ പൊങ്കാലകൾ കടത്തിണ്ണകളിൽ കിടന്നും, മതിലുകളിൽ ചാരിനിന്നും അവർ നിരീക്ഷിക്കുന്നുണ്ട്. ജനങ്ങളുടെ കീഴ്ക്കോടതികൾ വിധിച്ചവരെ അച്ചന്മാരുടെ മേൽക്കൊടതികൾ കുറ്റവിമുക്തരാക്കുന്നതും. പാടത്തെ പണിക്കു വരമ്പത്തുപോലും കൂലിയില്ലാത്ത ബഹുപൂരിപക്ഷം ഒരിക്കലിവരെ വളയും. അന്ന് പളപളാ തിളങ്ങുന്ന ളോഹക്കുപകരം ഒരു തുണിക്കഷണം പോലും ഇല്ലാതെ ഇവർ നഗ്നരായി നില്ക്കേണ്ടി വരും. കൈവിട്ടുപോയ പെട്ടിയുടെ താക്കോൽ ഒളിപ്പിക്കാൻ പോലും ഒരൊളിഞ്ഞ ഇടമില്ലാതെ അവർക്ക് ജനമദ്ധ്യത്തിൽ നില്ക്കേണ്ടിവരും. റോഷന്റെ സൂക്ഷ്മ നിരീക്ഷണങ്ങൾ ഇതിലേയ്ക്കൊക്കെയുള്ള ചൂണ്ടുപലകയാണ്, ഗൾഫിൽ നിന്ന് വരുന്ന വെറുമൊരു പ്രതിമാസക്കുറിമാനമല്ല.

    ReplyDelete
  6. http://www.manoramaonline.com/style/festivals-and-religion/eruthuapuzha-church.html

    ReplyDelete