Translate

Sunday, May 31, 2015

ദൈവത്തിനും മാർത്തോമ്മാക്കും നന്ദി!

അറക്കൽ തിരുമേനി റബ്ബർ കർഷകരെ രക്ഷിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് പത്രത്തിൽ കണ്ടു. അങ്ങേരോട് വിനീതമായി ഒരു കാര്യം പറയട്ടെ, കർഷനെ ഇനിയും ഉപദ്രവിക്കരുത്, കത്തോലിക്കാ സഭയെ നശിപ്പിക്കുകയുമരുത്. കത്തോലിക്കാ കർഷകരെ സഭ ഊറ്റിയിടത്തോളം ഇന്നേവരെ മറ്റാരും ഊറ്റിയിട്ടില്ല. റബ്ബർ നട്ടവരേക്കാൾ നട്ടം തിരിഞ്ഞ വേറേ വിഭാഗങ്ങളും കർഷകരുടെ ഇടയിൽ  ഉണ്ട്. മാത്രമല്ല, റബ്ബറിനു വിലപോയത് ഇന്നോ ഇന്നലെയോ അല്ല. കേരള സർക്കാർ വായു വലിക്കുമ്പോൾ ഇത്തരം വിക്രിയകൾ കാണിച്ചാൽ അതിന്റെ അർഥം റബ്ബറിനു വില കിട്ടണമെന്നായിട്ടല്ല ജനങ്ങൾ കാണുക. ഏതായാലും, ഈ വീറും ബുദ്ധിയും നേരത്തെ  കാണിച്ചിരുന്നെങ്കിൽ ദീപികയുടെ കുറേ മുതലെങ്കിലും അവിടെ തന്നെ കണ്ടേനെ. അറക്കലച്ചൻ മെത്രാനായ കാലം മുതൽ കൊൺഗ്രസ്സിനേയും കേരളാ കോൺഗ്രസ്സിനേയും തറ പറ്റിക്കാൻ നോക്കുന്നുണ്ടായിരുന്നെന്ന് സംശയിക്കുന്നവർ ഒത്തിരി. അങ്ങേര് ബി ജെ പി യുടെയോ പിണറായി വിജയന്റെയോ ആളാണെന്നുറപ്പിച്ചു പറയുന്നവരും ഒട്ടും കുറവല്ല.  ഞാനൊരു സത്യം പറയാം; എനിക്കു മനസ്സിലായിടത്തോളം, അദ്ദേഹം ആരുടെയും ആളല്ല, അദ്ദേഹം അങ്ങേരുടെ മാത്രം ആളാണ്; പക്ഷേ,  ഈ പോക്കു പോയാൽ സഭയെ കുളമാക്കാൻ വേറൊരാളുടെ ആവശ്യം വരണമെന്നുമില്ല. 

ക്രൈസ്തവ സഭ ലോകമെമ്പാടും അനേകം വെല്ലുവിളികളെ നേരിടുന്നു. വി. പൗലോസ് സഞ്ചരിച്ചുവെന്നും, മാനസാന്തരപ്പെടുത്തിയെന്നും പറയുന്ന ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ ക്രിസ്ത്യാനികളേയില്ല. സൗദി അറേബ്യായിലെ മണൽകൂനകളുടെ അടിയിൽ നിരവധി പള്ളികൾ ഉണ്ടെന്നു തന്നെയാണൂ ചരിത്രകാരന്മാർ പറയുന്നത്. കേരള കത്തോലിക്കർ ഒരു വലിയ പ്രസ്ഥാനമായി വളർന്നു; അങ്ങിനെ തന്നെയേ വരും തലമുറ അതിനേ വിശേഷിപ്പിക്കുകയുമുള്ളൂ. പക്ഷേ, ആത്മാവിനു സൗഖ്യം തേടി ആരും ഇടപ്പള്ളികൾ വഴി പോവാൻ സാദ്ധ്യതയില്ല. അതു മനസ്സിലാക്കാൻ പുതു തലമുറയെ ശ്രദ്ധിച്ചാൽ മാത്രം മതി. അതിന്റെ കൂടെ മറ്റു സമ്മ്ർദ്ദങ്ങളും കൂടെ ഉണ്ടായാൽ കേരള സഭയിലെ 'സീറോ' പോലും ഭാവിയിൽ കാണില്ല. ഇന്നു സഭയെ നിലനിർത്തുന്നത് കുറെ മാനസിക സമനില തെറ്റിയവരാണ്. ഞാൻ ഒൻപതു വർഷങ്ങൾക്കു മുമ്പു ഗൾഫിൽ കാലു കുത്തുമ്പോൾ ഒരു ഭക്ത സ്ത്രീയെ പരിചയപ്പെട്ടിരുന്നു. നാലു പേർ കൂടിയാൽ അവിടെ അവരുടെ ഒരു പ്രാർഥനയും ഉണ്ടാകുമായിരുന്നു. ഇന്നും ആ സ്ത്രീ ഭക്ത തന്നെ, വട്ടാണെന്നേയുള്ളൂ. ഈ പള്ളിക്കിറുക്കു ചെറിയ തോതിലെങ്കിലും ഇല്ലാത്തവർ ചുരുക്കം. അടുത്തയിടെ ബഹു. വട്ടായി അയർലന്റിനു വേണ്ടീ പ്രാർഥിച്ചു, സ്വവർഗ്ഗ്ഗ കൂട്ടായ്മ നിർത്തിയതു കേട്ടു. ഒരു കത്തോലിക്കാ രാജ്യത്തിന്റെ പ്രജകൾ ചിന്തിക്കുന്നതെങ്ങിനെയെന്നു ലോകം കണ്ടല്ലോ!  നല്ല മാതൃകകൾ കാട്ടാനും യേശുവിനെ ഗുരുവായി കണ്ട് അനുഗമിക്കാനും ആർക്കും താൽപ്പര്യമില്ലെങ്കിൽ, വ്യക്തിഗതമായി തന്നെ ഒരോരുത്തരിലേയും മൗലികത വികസിക്കാൻ നാം ആരെയും അനുവദിക്കുന്നില്ലെങ്കിൽ,  ഒരു സാസ്കാരിക കൂട്ടായ്മയായി കത്തോലിക്കാ സഭ അധ:പതിക്കുമെന്ന് ആർക്കാണ് അറിയാത്തത്? 

ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും  കർഷകരായിപ്പോയി. മലബാറിൽ മുസ്ലീമുകളെ കൃഷി പഠിപ്പിച്ചതു തന്നെ ക്രിസ്ത്യാനികളാ. കത്തോലിക്കാ കർഷകരെ ഉദ്ധരിക്കാൻ ഒരു കേരളാ കോൺഗ്രസ്സ് ഉണ്ടായി. സഭയും രാഷ്ട്രീയവും രണ്ടാണെന്നു ബോധമുണ്ടായിരുന്ന മെത്രാന്മാർ ഭരിച്ചിരുന്ന കാലമായിരുന്നത്.  കേരളാ കോൺഗ്രസ്സ് മലർന്നു കിടന്നും നിവർന്നു നിന്നും പിളർന്നെങ്കിലും കർഷക പ്രേമവും രൂപതാ പ്രേമവും വിട്ടില്ല. റബ്ബറിനു വില കിട്ടാത്തതു വ്യവസായികൾ ഒരുക്കുന്ന കെണികൊണ്ടാണെന്നു സർവ്വർക്കും അറിയാം. ഉത്തരം, കർഷകർ ഇവിടെ റ്റയർ ഉണ്ടാക്കി സൂത്രക്കാരെ പാഠം പഠിപ്പിക്കുക. പക്ഷെ, ആരു മണി കെട്ടും? കെ എം മാണി പണ്ട് പാലാഴി കടഞ്ഞ അനുഭവം ഒരു വശത്തുണ്ട്, ഇൻഫാം കാർഷിക വിഭവങ്ങൾ കടം വാങ്ങിയ അനുഭവം വേറെ. കർഷകരെ രക്ഷിക്കാൻ തമ്പുരാൻ കർത്താവിനേ പറ്റൂ എന്ന സ്ഥിതി. കേരളാ കോൺഗ്രസ്സിനെ മലർത്തിയടിച്ചുകൊണ്ടു ഇൻഫാം കത്തിക്കയറിയപ്പോൾ കത്തോലിക്കാ കർഷകർക്ക് അൽപ്പം പ്രത്യാശ ഉണ്ടായിരുന്നു. വടക്കേമുറി അച്ചൻ അകാലത്തിൽ നിര്യാതനായപ്പോൾ ഒരുപാട് കണക്കുകൾ അവശേഷിച്ചു; അതു കൊടുത്തു തീർക്കാൻ  കാഞ്ഞിരപ്പള്ളി മെതാനു കഴിഞ്ഞതുമില്ല. ആ കണക്കിൽ വന്ന പാളിച്ചയാണ് റെജി ഞള്ളാനിയെ KCRM ൽ കൊണ്ടെത്തിച്ചതെന്ന് റജി പറയുന്നു. ഇൻഫാമിന്റെ ലക്ഷ്യം കേരള സർക്കാരിനെ മുട്ടുകുത്തിക്കുകയായിരുന്നെന്നല്ലെ ഇതിന്റെ മുൻ പ്രവർത്തകർ ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നത്.

ഇത്തരം അസിന്നാഗ്ദാവസ്ഥകളിൽ വിശ്വാസികൾ ഞെരുങ്ങുമ്പോൾ രൂപതക്കു ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. ജനങ്ങൾ സാമൂഹ്യ സ്ഥിതി നിലനിർത്താൻ വേണ്ടി ചെയ്യുന്ന ആഘോഷങ്ങൾ വേണ്ടെന്നു വെയ്ക്കുകയോ ലളിതമാക്കുകയോ ചെയ്യുക, സ്ത്രീധനം നിരോധിക്കുക, റബ്ബർ കർഷകരെ എല്ലാത്തരം പള്ളി പിരിവുകളിൽ നിന്നും ഒഴിവാക്കുക, സഭാ വക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സഭാംഗങ്ങളായ കർഷകർക്ക് ഇളവുകൾ അനുവദിക്കുക, സഭാ വക ആസ്പത്രികളിൽ സൗജന്യ നിരക്കിൽ കർഷകർക്കു ചികിൽസ ലഭ്യമാക്കുക, ഇവയൊക്കെ ഏതു മെത്രാനും ചെയ്യാവുന്നതേയുള്ളൂ. കർഷകൻ ഉൽപ്പാദിപ്പിക്കുന്ന വിളകൾക്കു വിപണി വിലയുടെ മൂന്നിൽ രണ്ടിൽ കൂടുതൽ അവനു ലഭിക്കുന്നില്ലായെന്ന് ആർക്കാ അറിയാത്തത്? അവന്റെ വിളവുകൾ നേരിട്ട് ആവശ്യക്കാരിൽ എത്തിക്കാൻ പറ്റുന്ന ഒരു സംവിധാനം എല്ലാ ഇടവകകളിലും ചെയ്യാവുന്നതേയുള്ളൂ. ഈ വഴികളിൽ ഒന്നിനേയും പറ്റി ചിന്തിക്കാതെ കർഷകന്റെ രക്ഷാകർത്വത്തം ഏറ്റെടുക്കാൻ വ്യഗ്രതപ്പെടുന്ന മെത്രാനെ ആരും സംശയത്തൊടെയെ നോക്കൂ. കാഞ്ഞിരപ്പള്ളി രൂപതയുടെ സഹ്യാദ്രി ബാങ്കിന് കുറഞ്ഞ പലിശക്കു സ്വർണ്ണപണയത്തിന്മേൽ പണം കൊടുത്തും കർഷകനെ സഹായിക്കാം. കുറഞ്ഞതു കർഷകരൂടെ മക്കളിൽ നിന്നു കമ്മീഷൻ മേടിക്കാതെ വിദ്യാഭ്യാസ വിധഗ്ദോപദേശം എങ്കിലും കൊടുക്കാം. ഇതിൽ ചെയ്യാവുന്ന എത്ര കാര്യങ്ങൾ ദേശീയ രക്ഷാധികാരി എന്ന നിലയിൽ മെത്രാൻ ചെയ്തു? 

ഇൻഫാം എന്തിനാ നാഷണൽ ലെവലിൽ നിർത്തുന്നത് മെത്രാനെ? ഏതായാലും കേരളത്തിനു വെളിയിൽ നാമം  മാത്രമല്ലേ കാര്യമായി  ഉള്ളൂ; എന്നാ പിന്നെ ഇന്റർ നാഷണൽ എന്നു വെയ്ക്കാമായിരുന്നല്ലൊ! റബ്ബറിനു വില കുറഞ്ഞതു കൊണ്ട് ജനങ്ങൾക്കണ്ടാകുന്ന നഷ്ടമാണോ, രൂപതക്കുണ്ടാകുന്ന നഷ്ടമാണോ മെത്രാനേ ചൊടിപ്പിച്ചത്? അതൊന്നും ഞാൻ നോക്കുന്നില്ല. റബ്ബർ കർഷകർക്കു സഹായം ആവശ്യമുണ്ടെന്നും എനിക്കറിയാം. പക്ഷെ, അതിനു കാഞ്ഞിരപ്പള്ളി രൂപതയോ അറക്കൽ മെത്രാനൊ നേതൃത്വം കളിക്കാൻ ഇറങ്ങിയാൽ ജനം സഹിക്കില്ലെന്നേ ഞാൻ പറയുന്നുള്ളൂ. നേതാവായി വരുന്ന ആളുകൾക്ക് മിനിമം ചില യോഗ്യതകൾ വേണം. രാജ്യത്തൊടും നിയമ വ്യവസ്ഥിതിയോടും അൽപ്പം ബഹുമാനമുള്ള ആളായിരുന്നാലെ അണികൾ വിശ്വസിക്കൂ. പണ്ട് മെത്രാൻ യാത്ര ചെയ്ത വണ്ടിയുടെ ഡ്രൈവറെ പോലീസ് ഊതിപ്പിച്ചെന്നും പിറ്റേന്ന് ആ പോലീസുകാരൻ സ്ഥലം മാറിപ്പോയെന്നും ജനസംസാരമുണ്ടായിരുന്നു. അമൽ ജ്യൊതി കോളേജിനു പഞ്ചായത്തുമായി ചില ഇടപാടുകൾ തീരാനുണ്ടന്നും സംസാരമുണ്ട്. രൂപതയുടെ മുഖപത്രമായ ദർശകനിലൂടെ ഇതിനൊക്കെ അദ്ദേഹം മറുപടി പറയുമെന്നു കരുതി. ഒന്നും കണ്ടില്ല. കേട്ടതൊക്കെ സത്യമാണെങ്കിൽ  ഒരു നേതാവിനു ചേർന്ന പണിയല്ല മെത്രാൻ കാണിക്കുന്നത്. മെത്രാന്മാർ ലളിത ജീവിതം നയിക്കണമെന്ന് മാർപ്പാപ്പാ എത്ര പ്രാവശ്യം പറഞ്ഞു; എന്നിട്ട് ഓഡി കാർ വിറ്റൊ? അതു വിൽപ്പിക്കാൻ മുകളിൽ നിന്ന് ഇണ്ടാസ്സ് വേണ്ടി വന്നൂവെന്നു കേട്ടു; ശരിയാണോ മെത്രാനെ? സഭാ നേതൃത്വത്തെയും, രാജ്യത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കുന്ന ആളാണ് അറക്കൽ മെത്രാൻ എന്നാണോ ജനം മനസ്സിലാക്കേണ്ടത്? 

മനുഷ്യന്റെ വേദന എന്തെന്നറിയാത്ത ഈ മെത്രാനാണോ ലോകം നന്നാക്കാൻ പോകുന്നതെന്നു ഞാൻ സ്വയം ചോദിച്ചു പോകുന്നു. ഒരായുസ്സു മുഴുവൻ രണ്ടു പേർ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തു മുഴുവൻ സൂത്രത്തിൽ രജിസ്റ്റ്രാറെ വീട്ടിൽ കൊണ്ടവന്നു ചതിച്ചു പോക്കറ്റിലാക്കിയെന്നല്ലേ മെത്രാനേ, മോനിക്കാ കൊടുത്ത പരാതിയിലുള്ളത്? വിശ്വാസികളോടൊന്നും ഇല്ലാത്ത ഒരു പ്രത്യേകം സ്നേഹം റബ്ബർ കർഷകരോട്  മെത്രാൻ കാണിക്കുമ്പോൾ സംശയിക്കുന്നതാണോ തെറ്റ്? എത്രയോ പേരുടെ വ്യക്തിപരമായ രോദനങ്ങൾ അരമനയുടെ അങ്കണത്തിൽ നിന്നുയർന്നിട്ടുണ്ട്? സ്വന്തം നിയമാവലിയും ഇറക്കുമതി ചെയ്ത കാനോനും പോറലേൽപ്പിക്കാത്തതു മെത്രാനെ മാത്രമല്ലേയുള്ളൂ? മെത്രാന്റെ പ്രഥമജോലി വിശ്വാസികളെ നോക്കുകയാണ്, അല്ലാതെ ഒട്ടുപാലിന്റെ ഗുണനിലവാരം നോക്കുകയല്ല. അദ്ദേഹം ലോകം ചുറ്റി നടന്നപ്പോൾ വയ്യാത്ത ശരീരവും കോണ്ട്  രൂപത മുഴുവൻ ചുറ്റിക്കറങ്ങിയത് വട്ടക്കുഴി പിതാവാണെന്നോർക്കണം. 

കർഷകൻ അവന്റെ അവകാശങ്ങൾക്കു വേണ്ടി പട പൊരുതണം എന്നു മെത്രാൻ പറയുന്നു, മനുഷ്യന്റെ അവകാശങ്ങൾക്ക് അവന്റെ ജീവിതത്തിൽ  സ്ഥാനം ഉണ്ടെങ്കിൽ, എന്തിനാ മെത്രാനെ കാഞ്ഞിരപ്പള്ളിയിൽ പ്രകടനം നടത്തിയ കെ സി ആർ എം പ്രവർത്തകർക്കു നേരെ ഗുണ്ടകൾ വന്നത്? അവർ പ്രകടനം നടത്തിയത് വിശ്വാസികളുടെ അവകാശങ്ങൾക്കു വേണ്ടിയല്ലേ? കേരള കത്തോലിക്ക സഭയിൽ ജനിച്ച ഒരുത്തനും രക്ഷപ്പെടരുതെന്നു കരുതിയല്ലെ, പ്ലസ് റ്റൂ വിനു പഠിക്കുന്നവനേപ്പോലും എന്റ്രൻസ് പരീക്ഷക്കു പഠിക്കാൻ അനുവദിക്കാതെ സഭ വേദപാഠം പഠിപ്പിക്കുന്നത്? അമേരിക്കയിൽ വേദപാഠം എട്ടാം ക്ലാസ്സ് വരെയേ ഉള്ളൂവെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. എന്തു കുട്ടകളിയും നടക്കുമല്ലോ ഇവിടെ? യുവാക്കൾക്ക് അവരുടെ അവകാശങ്ങളില്ലെ? ഇന്ന്, ഇന്ത്യയിൽ ഏതെങ്കിലും മതത്തിനുള്ളിൽ നിന്നു ജനം ഇത്രയേറെ ബഹളം ഉണ്ടാക്കുന്നുണ്ടെങ്കിൽ അതു സീറൊ മലബാർ സഭക്കുള്ളിൽ നിന്നു മാത്രമാണ്. എന്തുകൊണ്ടെന്നു മെത്രാൻ ചിന്തിച്ചിട്ടുണ്ടോ? ഇത്രയും നിയമങ്ങൾ തലങ്ങും വിലങ്ങും വേറെ ഏതു മതത്തിലുണ്ട്? ഇത്രയും തോന്ന്യാസങ്ങൾ കാണിക്കുന്ന ഭരണാധികാരികൾ വേറെ എതു മതത്തിലുണ്ട്? ഇതു പഠിക്കാൻ ഒരു കമ്മറ്റിയും വേണ്ട, കാര്യം മനസ്സിലാക്കാൻ അതി ബുദ്ധിയും വേണ്ട. 'നിങ്ങൾ എന്നാ ചൊറിയാനാ' എന്നു വിശ്വാസികളോട് മെത്രാൻ ചോദിക്കരുത്. ഇപ്പോൾ, കാക്കനാട്ട് ഒരു തരം പുഴുക്കടി തുടങ്ങിയ കാര്യം കാഞ്ഞിരപ്പള്ളി മെത്രാൻ അറിഞ്ഞില്ലെന്നുണ്ടോ?  ആ മുഖം കണ്ടാൽ ഉള്ളിലെ ക്രൗര്യം അറിയാം എന്നു കാഞ്ഞിരപ്പള്ളി മെത്രാന്റെ പടത്തിൽ നോക്കി ആരെങ്കിലും പറഞ്ഞാൽ ഞാൻ എന്തു പറയാൻ? സഭക്കുള്ളിലെ മിക്ക ഉടായിപ്പുകളിലും ഭാഗഭാക്കായിരുന്നല്ലൊ  ഈ മെത്രാൻ. റിട്ടയർ ചെയ്യുന്നതിനു മുമ്പ് മോനിക്കായുടെ ഭൂമി തിരിച്ചുകൊടുത്തില്ലെങ്കിൽ അതിനു കത്തോലിക്കാ സഭ വലിയ വില കൊടുക്കെണ്ടി വരുമെന്നു ഞാൻ കാഞ്ഞിരപ്പള്ളി മെത്രാനെ ഓർമ്മിപ്പിക്കുന്നു. 

ആസ്ട്രേലിയായിൽ മെൽബൊണിനടുത്തു താമസിക്കുന്ന ഒരു മലബാറുകാരൻ കത്തോലിക്കാ രോഗിയുടെ വീട്ടിൽ, അറിഞ്ഞുകേട്ടെന്നപോലെ  പട്ടണത്തിൽനിന്നാളു വന്നു കണ്ടപ്പോൾ, രോഗി ആവേശഭരിതനായി ദൈവത്തിനും മാർത്തോമ്മാക്കും നന്ദി പറഞ്ഞു. 
ഭക്ഷണവും കഴിഞ്ഞു, പോകാൻ എണീറ്റ  അഥിഥികളിലെ പ്രമാണി പറഞ്ഞു,
"പള്ളി പണിയാൻ പോകൂന്നുവെന്ന് അറിഞ്ഞല്ലോ അല്ലേ? നിങ്ങളായതുകൊണ്ട്, ഒറ്റത്തവണയായി മൂവായിരം ഡോളറും, പിന്നെ മാസം തോറും നൂറു ഡോളറും തന്നാൽ മതി!" 

4 comments:

  1. റോഷൻ ഫ്രാൻസീസിന്റെ നിർദ്ദേശങ്ങൾ വളരെ നല്ലതുതന്നെ. പക്ഷെ പാലാ രൂപതയുടെയും ഇൻഫാമിന്റെയും ഉദ്ദേശ്യം വേറേയാണല്ലോ. റബ്ബറിന്റെ വിലയിടിവുമൂലം നട്ടെല്ലോടിഞ്ഞ കർക്ഷകന്റെ കൈയ്യിലേയ്ക്ക് ഗ്രൂപ്പുകൾ വഴി പലിശക്ക് പണം നൽകി കോടികൾ സമ്പാതിക്കുന്നതിനുള്ള ചാകരയാണിത്. കള്ളപ്പണം വെള്ളപ്പണമാക്കുന്ന മാജീക്കാണിത്. മോഡിസർക്കാർ സഭയുടെ കള്ളപ്പണത്തിൽ നോട്ടമിട്ടിരിക്കുന്നു എന്നും കേൾക്കുന്നു. പിന്നെ ഇല്ക്ഷൻ അടുത്തുവരികയല്ലേ കർക്ഷകപ്രേമം പറഞ്ഞ് ആളിനെ കൂട്ടി സർക്കാരിനെതിരെ വിലപേശി പ്രോജക്ടുകൾക്കായി കോടികൾ തട്ടിയെടുക്കുകയും ചെയ്യാം ഞങ്ങൾ കർക്ഷകർ വയറു മുറുക്കി മാനത്തുനോക്കിയിരിന്നുകോള്ളാം നേരത്തേ ഇൻഫാമിലൂടെ വടക്കേമുറിയച്ചനും സഭയും തട്ടിയെടുത്ത തുകയോക്കേവെള്ളപ്പണമാക്കിക്കഴിഞ്ഞു ഇതിനിടയിൽ എന്റെ റോഷൻ സാറെ ഇങ്ങനെയോന്നും പറയരുതെ.......

    ReplyDelete
  2. ഒള്ളതോ കള്ളമോ പണ്ട് സ്ടാലിന്റെ കാലത്ത് കത്തനാരന്മാരെ ഓടിചിട്ടുതല്ലികൊന്നു, പള്ളികള്‍ തകര്‍ത്തുകളഞ്ഞു എന്നൊക്കെ കേട്ടിട്ടുള്ളതായൊരോര്‍മ! കേരളത്തിലും ഇന്നലെങ്കില്‍ നാളെ അതിന്റെ തനിയാവര്‍ത്തനം വന്നക്കുമോ എന്ന ചിന്ത ഈയുള്ളവനും കര്‍ത്താവിനും ചിരിയായി, ഊറിയൂറി ചിരിയായി മാറിയേക്കാം ....അല്ല മാറുന്നു

    ReplyDelete
  3. ഒള്ളതോ കള്ളമോ പണ്ട് സ്ടാലിന്റെ കാലത്ത് കത്തനാരന്മാരെ ഓടിചിട്ടുതല്ലികൊന്നു, പള്ളികള്‍ തകര്‍ത്തുകളഞ്ഞു എന്നൊക്കെ കേട്ടിട്ടുള്ളതായൊരോര്‍മ! കേരളത്തിലും ഇന്നലെങ്കില്‍ നാളെ അതിന്റെ തനിയാവര്‍ത്തനം വന്നക്കുമോ എന്ന ചിന്ത ഈയുള്ളവനും കര്‍ത്താവിനും ചിരിയായി, ഊറിയൂറി ചിരിയായി മാറിയേക്കാം ....അല്ല മാറുന്നു

    ReplyDelete
  4. പ്ലസ് റ്റൂ വിനു പഠിക്കുന്നവനേപ്പോലും എന്റ്രൻസ് പരീക്ഷക്കു പഠിക്കാൻ അനുവദിക്കാതെ സഭ വേദപാഠം പഠിപ്പിക്കുന്നത് എന്തിനാണ്.?കോച്ചിംഗ് എന്ന കടമ്പ കടക്കുന്നവര്‍ക്കു മാത്രമേ സാമ്പ്രദായിക രീതിയിലുള്ള എന്‍ട്രന്‍സ് പരീക്ഷ കടക്കാനാകൂ . വേദപാഠം പത്താം ക്ലാസ്സ്‌ വരെ ആയി നിജപെടുത്തുക. 11 ,12 ക്ലാസ്സിലെ വേദപാഠ ഭാഗങ്ങൾ പത്താം ക്ലാസ്സ്‌ വരെയുള്ള പുസ്തകങ്ങളിൽ ഉൾപെടുത്തി പഠിപ്പിക്കുക

    ReplyDelete