Translate

Monday, May 11, 2015

വിശുദ്ധ കലാപങ്ങൾ - Part 2

വിശുദ്ധ കലാപങ്ങൾ എന്നാ ചർച്ചയുടെ രണ്ടാം ഭാഗം കാണാൻ ഈ ലിങ്ക് ഉപയോഗിക്കാം.
 
Selfie: വിശുദ്ധ കലാപങ്ങൾ - Part 2 | 8th May 2015 | Full Episode

Hosted by dubbing artiste Bhagyalakshmi, Selfie is a show that features what prominent personalities and members of the public have to say regarding the increased dissatisfaction among clergy and the sisters.

Alex Kaniamparambil commented in FB

“വിശുദ്ധ കലാപങ്ങള്‍” എന്ന ചര്ച്ചയെക്കുറിച്ചുള്ള ചിന്തകള്‍.

കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്ത വിശുദ്ധ കലാപങ്ങളുടെ രണ്ടു എപ്പിസോഡുളും കണ്ടതിനുശേഷം മനസിലേയ്ക്ക് വന്ന ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ആദ്യമേ, ഇത്തരത്തില്‍ ഒരു വിഷണം ചര്ച്ചയ്ക്കെടുക്കാന്‍ സന്മനസും ധൈര്യവും കാണിച്ച കൈരളി ചാനലിനും, അത് വളരെ ഭംഗിയായ അവതരിപ്പിച്ച ഭാഗ്യലക്ഷ്മിയ്ക്കും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കെ.സി.ആര്‍.എം. എന്ന സംഘടനയ്ക്കും അനുമോദനങ്ങള്‍.

ഈ ചര്‍ച്ചയില്‍ നിന്നും ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട ബോധ്യം, കത്തോലിക്കാസഭ അതിന്റെ കുറ്റങ്ങളും കുറവുകളും അംഗീകരിക്കാനോ, തിരുത്താനോ തയ്യാറല്ല എന്നതാണ്.

കത്തോലിക്കാസഭ ദൈവികമാണെങ്കിലും, കച്ചവടസ്ഥാപനമാണെങ്കിലും (സംശയം തോന്നുന്നത് സ്വാഭാവികം), അതില്‍ എക്കാലത്തും തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ജനം കൂടുതല്‍ ബോധവാന്മാരാവുകയും ഇതുപോലുള്ള വേദികള്‍ ഉണ്ടാവുകയും ചെയ്തതുകൊണ്ട് ആ തെറ്റുകള്‍ക്ക് ഇന്ന് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നു എന്നുമാത്രം. അല്ലാതെ, ഇതൊന്നും ഒരു പുതിയ പ്രതിഭാസമേയല്ല.

സഭയില്‍ തെറ്റുകള്‍ ഉണ്ടാവുമ്പോള്‍ ആദ്യശ്രമം അവയെ മറയ്ക്കുക എന്നതാണ്. (കവര്‍അപ്പ് ഓപ്പറേഷന്‍). ആ ശ്രമം പാഴായാല്‍ അടുത്ത പടി, എങ്ങിനെയെങ്കിലും ആ തെറ്റുകളെ ന്യായീകരിക്കുക എന്നതാണ്. അതിനായി കുയുക്തികള്‍ നിരത്താന്‍ ബഹുമിടുക്കരാണിവര്‍. സാമാന്യബുദ്ധിയുള്ളവര്‍ക്ക് അപഹാസ്യമായി തോന്നുന്ന വാദമുഖങ്ങള്‍ കൊണ്ട് ചിന്താശേഷി തീരെയില്ലാത്ത തങ്ങളുടെ അനുയായികള്‍ തൃപ്തിപ്പെട്ടുകൊള്ളും എന്നവര്‍ക്കറിയാം.

ഈ ചര്‍ച്ചയില്‍ ഒരു വൈദികന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം രസകരമായി തോന്നി. സഭയ്ക്ക് തുടക്കം മുതല്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിട്ടുണ്ട്, സഭ അതിനെയെല്ലാം അതിജീവിച്ചു എന്നോ മറ്റോ..

മറ്റൊരു ഭാഷയില്‍ അത് ഇങ്ങനെയും പറയാം.. "സഭ തുടക്കം മുതല്‍ തെറ്റുകള്‍ ചെയ്തിരുന്നു. അവ ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും തിരുത്താന്‍ ഞങ്ങള്‍ ഒരിക്കലും തയ്യാറായില്ല."

പ്രിയ വൈദികരെ, ഒന്നു ശാന്തമായി ആലോചിച്ചു നോക്കുക. മെഡീവല്‍ കാലഘട്ടത്തിലെ കത്തോലിക്കാസഭയുടെ സ്വാധീനവും പ്രതാപവും യുറോപ്പിലെങ്കിലും ഇന്നെവിടെ പോയി? ഇതു തന്നെയല്ലേ ഇന്ന് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ഒരു ശരാശരി കത്തോലിക്കന്‍ സഭ തെറ്റുകള്‍ തിരുത്തി, നല്ലയൊരു സ്വാധീനശക്തിയായി ഇവിടെയുണ്ടാവണം എന്നു ആശിക്കുമ്പോള്‍ പുരോഹിതവര്‍ഗത്തിന് അത്തരം ദുര്‍ചിന്തകളൊന്നും ഇല്ല. തങ്ങളുടെ ജീവിതകാലത്ത്, ഇപ്പോഴുള്ള പ്രതാപവും ശക്തിയും മഹത്വവും ഉണ്ടാവണം എന്നു മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്.

തനിക്കു.ശേഷം പ്രളയം!

4 comments:

  1. 'വിശുദ്ധ കലാപങ്ങൾ' ഒന്നും രണ്ടും ഭാഗങ്ങൾ ശ്രദ്ധിച്ചു കേട്ടു. പണ്ഡിതനായ പോൾ തേലക്കാട്ട് ഉള്പ്പെടെയുള്ള അച്ചന്മാർ അവരുടെ ഭാഗം വാദിച്ചു വിയർക്കുന്നത് കണ്ടപ്പോൾ ഈയിടെ വായിച്ച ഒരു പുസ്തകത്തിലെ വിശദീകരണങ്ങൾ ആണ് മനസ്സിൽ വന്നത്. Life on Meltdown (M.J. John, ഏപ്രിൽ 2014) എന്ന കൃതിയിൽ സ്ഥാപനവത്ക്കരിക്കപ്പെട്ട മതങ്ങൾ മനുഷ്യന്റെ പരിണാമത്തെ എങ്ങനെ തടയുന്നു എന്നൊരദ്ധ്യായത്തിൽ ഇവരുടെ മാനസികാവസ്ഥയെ നന്നായി ചിത്രീകരിക്കുന്നുണ്ട്. വാണിജ്യവത്ക്കരിച്ച സാങ്കേതികത്വം വഴി ഓരോ മതവും മനുഷ്യനെ ആദ്ധ്യാത്മികതയിൽനിന്നും പ്രകൃതിയിൽനിന്നും വേര്പെടുത്തുകയാണ് ചെയ്യ്യുന്നത് എന്നദ്ദേഹം. മാനുഷികമായ മാറ്റങ്ങളൊന്നും അനുവദിക്കാത്ത അവരുടെ അധികാര സംവിധാനത്തിൽ പൌരോഹിത്യത്തിന് ആദ്യം അവരുടെ മനസ്സാക്ഷി നഷ്ടപ്പെടുന്നു. അവിടെ സന്നിഹിതരായിരുന്ന മൂന്നു വൈദികരും അസ്സൽ പള്ളിപ്രസംഗ രീതിയിലാണ് സംസാരിച്ചത്. ഒരു സംവാദത്തിന് അവർക്ക് കഴിവില്ല എന്ന് തെളിഞ്ഞു. സംവാദത്തിൽ മറുവശം ശ്രദ്ധിക്കുക എന്ന മര്യാദയുണ്ട്. പള്ളിപ്രസംഗം ഏകപക്ഷീയമാണ്. പ്രഭാഷകൻ സ്വയം അനുവർത്തിക്കാത്ത മൂല്യങ്ങൾ ശ്രോതാക്കൾ ജീവിതത്തിൽ പകർത്താനായി വിളമ്പുക മാത്രമാണ് അയാൾ ചെയ്യുന്നത്. സമത്വവും കരുണയുമൊക്കെ അതിൽപ്പെടും. The clergy in their religious masks are only professionals in their particular field. They live to dominate and thrill to win. They don't bother about what happens to the rest.
    ഈ ചർച്ചയിലും അവിടെയിരുന്ന വൈദികർ വെളിപ്പെടുത്തിയത് ഈ മാനസികാവസ്ഥയാണ്. യുക്തിക്കും സാമാന്യ ബോധത്തിനും പുറത്ത്, ചർച്ച ചെയ്ത വിഷയങ്ങളെ സ്പര്ശിക്കാതെയായിരുന്നു അവരുടെ സംസാരം. യുക്തിയും സാമാന്യ ബോധവും തിരിച്ചെന്തെങ്കിലും ചോദിച്ചാൽ, ശ്രീ കെ. കെ. ജോസ് സൂചിപ്പിച്ചതുപോലെ, അവർ ഉടൻ വിശ്വാസമെന്ന പടവാൾ ഉയർത്തും. കത്തോലിക്കാ വൈദികപദവി മനുഷ്യന് കൈവരിക്കാവുന്ന ഏറ്റവും ഉന്നത സ്ഥാനമാണെന്നും എത്ര ജന്മം കിട്ടിയാലും താനത് ആഗ്രഹിക്കുമെന്നുമാണ് ഒരു വൈദികൻ തട്ടിവിട്ടത്. ആയിക്കോട്ടെ, പക്ഷേ, മാനുഷിക നീതിയെ മറികടക്കാൻ ആ പദവി അനുവദിക്കുന്നുണ്ടോ? എത്ര വര്ഷം പഴക്കമുള്ള ദൈവശാത്രമാണ് ഇവർ ചുമന്നുകൊണ്ടുനടക്കുന്നത് എന്ന് ചോദിച്ചുപോകുകയാണ്. കാരണം, വാണിജ്യ, സംഘാടനപരമായ ഉപയോഗമല്ലാതെ ബൈബിളിലോ യുക്തിയിലോ ഇന്നത്തെ രീതിയിലുള്ള പൌരോഹിത്യത്തിന് സാധുതയില്ലെന്ന് ആധുനിക ദൈവശാസ്ത്ര പണ്ഡിതർ പൊതുവേ അംഗീകരിക്കുന്നുണ്ട്.
    നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന വൈദികർ ഒരു പ്രത്യേക മനുഷ്യ വിഭാഗം തന്നെയാണ്. അവർ മനുഷ്യരെപ്പോലെയിരിക്കും, എന്നാൽ മാനുഷികമായ സ്വഭാവഗുണങ്ങളല്ല അവർക്കുള്ളത്. തനതായ ഒരു മനസ്സാക്ഷിയെ രൂപപ്പെടുത്താനുള്ള കഴിവ് നഷ്ടപ്പെട്ടവരാണവർ. വിശുദ്ധിയുടെ മുഖംമൂടി ധരിച്ചുകൊണ്ട് എവിടെയും അവർ നുഴഞ്ഞുകയറും. ഏതു കുറുക്കുവഴിയിലൂടെയും അവര്ക്ക് വേണ്ടത് അവർ നേടും. They are psychopaths. അവർ വിശ്വസ്തത പുലർത്തുന്നത് അവരുടെ വർഗത്തോടു മാത്രമാണ്. സമൂഹത്തോട് അവര്ക്ക് യാതൊരു ബാദ്ധ്യതയും പ്രതിബദ്ധതയും തോന്നുകയില്ല. ചർച്ചകളിൽ പങ്കെടുത്ത വൈദികർ ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞവർ തന്നെയെന്ന് ശ്രോതാക്കൾക്ക് മനസ്സിലായിട്ടുണ്ടാവണം. അങ്ങനെ നോക്കുമ്പോൾ വിശുദ്ധ കലാപങ്ങൾ എന്ന ചർച്ച ഫലമുണ്ടാക്കുകതന്നെ തന്നെ ചെയ്തു.

    ReplyDelete
    Replies
    1. M.J.John wrote:
      Many recent pathological developments in India have proved the Indian society is psychopathic. The whole Indian society suddenly seemed sexually starved as the sudden explosions of many sex-related crises showed.
      If one can take a global survey on this subject, one is sure to find the story surprisingly getting repeated, albeit on different grades of psychopathy, everywhere in the world today. What is with us, the post-modern humans? We all seem to be the captives of a culture trapped in pseudo morality,
      crawling along in hypocrisy.

      Why the clergy can't understand the lay people -
      Today many may not agree with this reality of the fall of man; and not without reason. A new psychological theory holds that human beings exist in different levels of existence. At any given level, an individual exhibits the behavior and characteristics of people at that level; a person who is centralized at a lower level cannot even understand people who are at a higher level. And it is no wonder that modern man (priest) cannot even understand the real man.
      Page 346, 401 - Life on Meltdown

      Delete
  2. Shibu Kuriakose

    വിശുദ്ധ കലാപങ്ങൾ എന്ന പേരിൽ കൈരളി TV ചാനൽ പ്രക്ഷേപണം ചെയ്ത ഒരു പരിപാടി, പുരോഹിതരാവാനും കന്യാസ്ത്രീ ആവാനും കത്തോലിക്കാ സഭയിലെ സെമിനാരികളിലും മഠങ്ങളിലും ചേർന്ന വ്യക്തികൾ അനുഭവിക്കുന്ന മനുഷ്യാവകാശ ലഘനങ്ങളെ പറ്റിയായിരുന്നു. യഥാർഥത്തിൽ ഈ പരിപാടിയിൽ പങ്കെടുത്ത സിസ്റ്റർ ജെസ്മി, ജോമോൻ പുത്തൻപുര തുടങ്ങിയവർ അനേകം നാളുകളായി തന്നെ കത്തോലിക്കാ സഭയിലെ വൈദികരുടെ പ്രവർത്തിപരമായ അനീതികൾക്കെതിരെ പ്രവർത്തിക്കുന്നവർ ആണ്. എന്നാൽ കത്തോലിക്കാ സഭയുടെ വക്താവായ Fr. പോൾ തേലക്കാട്ടും, മറ്റു വൈദികരും അതിനോട് പ്രതികരിച്ചത്, ദൈവ നിർമ്മിതമായ കത്തോലിക്കാ സഭയിലെ മനുഷ്യരായ വൈദികരുടെ ഒറ്റപെട്ട പ്രവർത്തികൾ എടുത്ത് കാണിച്ച് സഭയെ അടച്ച് ആക്ഷേപിക്കുന്നത് തെറ്റാണ് എന്നാണ്. പെട്ടന്ന് കേൾക്കുമ്പോൾ ശരിയെന്ന് തോന്നുന്ന കത്തോലിക്കാ സഭയുടെ വർഷങ്ങളായുള്ള ഒരു വാദഗതിയാണിത്.

    ഏകദേശം 1500 വർഷങ്ങൾക്ക് മുൻപ് മാർട്ടിൻ ലുതർന്റ്റെ കാലഘട്ടം തൊട്ടെ കത്തോലിക്കാ സഭയിലെ വിപ്ലവകാരികൾ എന്ന് സ്വയം വിശ്വസിക്കുന്ന വിഡ്ഢികൾ ആരംഭിച്ചതാണ് കത്തോലിക്കാ സഭയിലെ വൈദികരെ നന്നാക്കാനുള്ള നവീകരണ പ്രവർത്തനങ്ങൾ. ഇത്രയും നൂറ്റാണ്ടുകളായി അത് അവർക്ക് സാധിച്ചിട്ടില്ല എന്ന്‌ മാത്രമല്ല, അത് മുന്നോട്ട് ഇവരെ കൊണ്ട് സാധിക്കുന്ന കാര്യവുമല്ല. കാരണം കത്തോലിക്കാ സഭയുടെ നവീകരണ പ്രസ്ഥാനാങ്ങളിൽ എല്ലാം പ്രവർത്തിക്കുന്നവർ ക്രിസ്തുമത വിശ്വാസികൾ തന്നെയാണ് എന്നുള്ളതാണ്. അടിസ്ഥാനപരമായി അവർ യേശുക്രിസ്തു എന്ന രക്ഷകനിൽ വിശ്വസിക്കുകയും കത്തോലിക്കാ സഭയിലെ വൈദികരുടെ പ്രവർത്തിയിലുള്ള വീഴ്ചകളെ എതിർക്കുക മാത്രമാണ് ചെയ്യുന്നത്.

    അവനവനോടും മറ്റുള്ളവരോടും നുണ പറയാനും, ഭക്ഷണം കഴിക്കുവാനും മാത്രം വാ തുറക്കാൻ പരിശീലിക്ക പെട്ട കത്തോലിക്കാ വൈദികർ അടിസ്ഥാനപരമായി വിശ്വസിക്കുന്നത്, യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കുന്ന ദൈവത്തിന്റ്റെ സ്വന്തം പുത്രനും, തങ്ങൾ മനുഷ്യരുടെ പാപം പോക്കാൻ ശേഷിയുള്ള യേശുവിന്റ്റെ പ്രതിപുരുഷന്മാർ ആണന്നാണ്. അതിനാൽ പാപികളായ ലോകത്തിലെ എല്ലാ മനുഷ്യരും വൈദികർ പറഞ്ഞതനുസരിച്ച്‌ ജീവിച്ചാൽ സ്വർഗത്തിൽ പോകാം എന്നുള്ളതാണ് അവരുടെ വിശ്വാസം. അതിനാൽ പ്രകൃതി വിരുദ്ധമായ ലൈഗികതയുടെ അടിച്ചമർത്തൽ, ഭൂമിയിലെ ശാപമായ ദാരിദ്രം, അധികാരികളുടെ വിഡ്ഢിത്തങ്ങളും പീഡനങ്ങളും പ്രതികരിക്കാതെ അനുസരിക്കുന്ന ഊതിപെരുപ്പിച്ച അനുസരണം എന്നിവ നിഷ്കളങ്കരായ പട്ടിണി പാവങ്ങളായ കുട്ടികളിൽ വിശ്വാസപരമായ പുണ്യമായി അടിച്ച് എല്പിക്കുകയാണ് ചെയ്യുന്നത്.

    കത്തോലിക്കാ സഭയിലെ പാർട്ട്‌ ടൈം വിപ്ലവകാരികൾ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് സ്ത്രീയും പുരുഷനും തമ്മിൽ ബന്ധപെടാതെ കുട്ടികൾ ഉണ്ടാവില്ല എന്നതാണ്. അതിനാൽ തന്നെ നിങ്ങൾക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും യേശു ജനിച്ചത്‌ സ്ത്രീ പുരുഷ ബന്ധത്തിലൂടെ മാത്രമാണ്. കത്തോലിക്കാ സഭയിലെ പ്രയോഗ്യമല്ലാത്ത പ്രകൃതി വിരുദ്ധമായ ലൈംഗികതയുടെ അടിച്ചമർത്തലിനെ ദൈവീകമായ പുണ്യമായി ചിത്രീകരിക്കാനും, ലൈംഗിക വെഴ്ച്ചകൾ സ്വാഭാഭികമായ മനുഷ്യരിൽ കുറ്റബോധം സൃഷ്ടിച്ച് അവരെ മാനസികമായി തങ്ങളുടെ അടിമകളാക്കാനും ആണ് ചരിത്രത്തിൽ ഇത്തരം ഒരു നുണ കഥ പുരോഹിതർ പ്രചരിപ്പിച്ചത്.

    ശാസ്ത്ര ബോധവും, കത്തോലിക്കസഭയുടെ കള്ളത്തരങ്ങൾ മനസിലാക്കാൻ പ്രാപ്തിയുള്ള, സ്വതന്ത്ര ചിന്ത പൌരന്മാരിൽ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളിൽ എല്ലാം, വൈദികർ പകുതിയും കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിൽ ജയിലിൽ ആണ്. അതിനാൽ തങ്ങൾ പറ്റിക്കപെടുകയാണന്ന് ബോധ്യപെടുത്തു ന്നതിലും, അവരെ തങ്ങളും കൂടെ കൂടി പറ്റിക്കുകയാണ് എളുപ്പം എന്ന് തോന്നുന്ന മനുഷ്യർ ജീവിക്കുന്ന ഇന്ത്യയിലെയും ആഫ്രിക്കയിലെയും ജനങ്ങൾ ആണ് നിലവിൽ കത്തോലിക്കാ സഭയുടെ മാർക്കറ്റ്. അതിനാൽ യഥാർത്ഥത്തിൽ മാറ്റം സംഭവിക്കേണ്ടത് കത്തോലിക്കാ സഭയിലെ സ്വയം പ്രഖ്യാപിത വിപ്ലവകാരികളുടെ യേശു ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വാസപരമായ കാഴ്ച പാടുകൾക്കാണ്.

    ലോകത്തെ നന്മയുടെ പാതയിൽ അല്പമെങ്കിലും മാറ്റി മറിച്ച വിപ്ലവകാരികൾ എല്ലാം, സ്വന്തം ജീവിതം കൊണ്ട് കളിച്ച, അവനവനോടും സമൂഹത്തോടും പ്രയോഗ്യകതയും, വിശ്വാസപരമായ സത്യസന്ധതയും പുലർത്തിയ പരിത്യഗികളായ ഒറ്റപെട്ട വ്യക്തിതങ്ങൾ ആണ്. വെറും സ്വപ്ന ജീവികളായ ബുദ്ധി ജീവികൾക്കും വിശ്വാസികൾക്കും അതിന് ഒരിക്കലും സാധിച്ചിട്ടില്ല.

    ReplyDelete
  3. 24 വയസുള്ള ഒരു കന്യാസ്ത്രീ തനിക്കു പരിചയമുള്ള ചെറുപ്പക്കാരനായ ഒരു സാമൂഹ്യപ്രവർത്തകന് കൊടുത്ത വിവാഹാഭ്യർത്ഥനയുടെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഈ കന്യാസ്ത്രീയുടെ വിലാസമോ കോണ്‍വെന്റിനെപറ്റിയുള്ള സൂചനയോ പരസ്യപ്പെടുതില്ല എന്ന ഉറപ്പിന്മേലാണ് എന്റെ സുഹൃത്ത്‌ ഈ കത്ത് എന്നെ ഏല്പിച്ചത്. സുഹൃത്തിനു കൊടുത്ത ഉറപ്പു പാലിച്ചുകൊണ്ടും കത്തിലെ സ്വകാര്യ സംഭാഷണങ്ങൾ മുറിച്ചുമാറ്റിയും അവർക്ക് കോണ്‍വെന്റ് വിടാനുള്ള പ്രചോദനം സൂചിപ്പിക്കുന്ന ഭാഗം താഴെക്കുറിക്കുന്നു.
    "...അങ്ങിനെ മൂന്ന് വർഷം എനിക്കെല്ലാം എന്റെ കൂട്ടുകാരായിരുന്നു പത്താംക്ലാസുകഴിഞ്ഞ് പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാണ് കോണ്‍വെന്റിൽ വച്ച്നടന്ന ക്യാമ്പിനു ചേർന്നത്‌. പക്ഷെ അവർ ഇടയ്ക്കു വച്ച് തിരിച്ചുപോയി, എനിക്ക് ഇഷ്ടപ്പെട്ടു അങ്ങിനെ ഞാൻ സിസ്റ്റർ ആകാൻ വന്നു. ഇപ്പോൾ സിസ്റ്റർ ആയിട്ട് 2 വർഷമായി. 6 വര്ഷത്തെ ഫോർമേഷൻ ഉണ്ടായിരുന്നു. ഇതിനിടയിൽ പ്ലസ് റ്റു പഠിച്ചു. ഇനി മോതിരം ഇടാൻ 6 വർഷം കൂടി. 30 വയസാകുമ്പോൾ ഞാൻ പൂർണമായും സിസ്റ്റർ ആയിക്കഴിയും. ഇനി എന്റെ ഫ്യൂച്ചർ പ്ലാൻ: ഏതു ജീവിതത്തിലായാലും നന്നായിട്ട് ജീവിക്കണം, എന്നുവെച്ചാൽ വിശ്വസ്തതയോടെ, ഒരുപാട് സ്നേഹിച്ച്, ഒത്തിരി സന്തോഷത്തോടെ ജീവിക്കണം ഒപ്പം ഒരുപാട് നന്മകൾ ചെയ്യണം. ഇതൊന്നും ഈ ജീവിതത്തിൽ പറ്റില്ല എന്ന് സീനിയേഴ്സിന്റെ ജീവിതം കാണുമ്പോൾ മനസിലാകും. എല്ലാവർക്കും സ്വന്തം ജീവിതം പിന്നെ വേറെ ബന്ധങ്ങളും, അങ്ങിനെയൊക്കെയാണ്. അതുകൊണ്ടു തന്നെ ഇത് കണ്ടിന്യൂ ചെയ്യാൻ താത്പര്യമില്ല..."
    ഈ കന്യാസ്ത്രീക്ക് മഠത്തിൽ നിന്നും ഫോണ്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം അധികാരികൾ നിഷേധിച്ചിരിക്കുകയാണ്. വിദേശത്തു സേവനം അനുഷ്ഠിക്കുന്ന ഒരു പുരോഹിതൻ ഇടയ്ക്കു മഠത്തിൽ വരുന്നതും മറ്റൊരു കന്യാസ്ത്രിയുടെ കൂടെ അവരുടെ കിടപ്പുമുറിയിൽ കയറി കതകടക്കുന്നതും ഇവർ പലതവണ കണ്ടിട്ടുണ്ട്. ഒരിക്കൽ ഇതേ പുരോഹിതൻ നമ്മുടെ കഥാനായികയെ ലൈംഗികച്ചുവയുള്ള സംസാരം കൊണ്ട് പ്രലോഭിപ്പിക്കാൻ ശ്രമം നടത്തിയതായി ഇവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പറഞ്ഞതെല്ലാം ഇവർ അടുക്കളയിൽ സഹായത്തിനു നില്ക്കുന്ന സ്ത്രീയുടെ ഫോണിൽ നിന്നും രഹസ്യമായി എന്റെ സുഹൃത്തിനെ വിളിച്ചു പറഞ്ഞിട്ടുള്ളതാണ്. പിന്നീട് മറ്റൊരു പുരോഹിതൻ ഇവർക്ക് കന്യാസ്ത്രീയായി തുടർന്ന് അയാളുടെ ആഗ്രഹങ്ങൾക്ക്‌ വഴങ്ങി 'നയപരമായി' ജീവിക്കാനുള്ള നിർദ്ദേശം കൊടുത്തതായും അറിയാൻ കഴിഞ്ഞു. നോർത്തിലേക്കുള്ള സ്ഥലം മാറ്റമാണ് മഠം അവർക്ക് മുന്നിൽ വച്ചിരിക്കുന്ന അടുത്ത പോംവഴി. (സിസ്റ്റർ അനിറ്റയ്ക്കുണ്ടായ അനുഭവം ഓർക്കുക)
    ഇവർ മഠത്തിൽ കഴിഞ്ഞുകൂടാൻ ശ്രമിച്ചാൽ തീർച്ചയായും ആഗ്രഹിക്കാത്ത പലതിനും വഴങ്ങിക്കൊടുക്കേണ്ടിവരും. അല്ലെങ്കിൽ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ആത്മീയജീവിതം നയിക്കാൻ സാധിക്കില്ല. പ്രധിരോധിച്ചുനിൽക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ സിസ്റ്റർ അനിറ്റയുടെ ഗതിയുണ്ടാകും. വീട്ടിൽ പറഞ്ഞാൽ സാധാരണക്കാരായ, വിദ്യാഭ്യാസമില്ലാത്ത, സഭപറയുന്നത്‌ അന്ധമായി വിശ്വസിച്ച് അനുസരിച്ച് കഴിയുന്ന മാതാപിതാക്കൾ ഇവരെ കൂടുതൽ പ്രതിരോധത്തിലാക്കും. അല്പം വിപ്ലവം കാണിച്ചാൽ സമൂഹത്തിൽ ഒറ്റപ്പെടും. തന്റേടം കാണിക്കാനോ തന്റെപേര് സമൂഹത്തിൽ ചർച്ചചെയ്യപ്പെടാനോ ആഗ്രഹിക്കുകയും ധൈര്യപ്പെടുകയും ചെയ്യുന്ന സ്ത്രീയല്ല അവർ. അവരുടെ നിസ്സഹായാവസ്ഥയാണ് വിവാഹാഭ്യർധനയ്ക്കു മുൻകൈയ്യെടുക്കാൻ അവരെ പ്രേരിപ്പിച്ചത്.
    എന്റെ സുഹൃത്തിന് ഈ വിവാഹാഭ്യർധന അപ്രതീക്ഷിതമായിരുന്നു. സ്വീകരിക്കാൻ വ്യക്തിപരമായ കാരണങ്ങളാൽ തയ്യാറുമല്ല. ഞാനും എന്റെ സുഹ്രുത്തും കൂടി ഒരു പോംവഴി തേടി കൂലങ്കുഷമായി ആലോചിച്ചു. വ്യക്തിപരമായി ചെയ്യാൻ കഴിയുന്ന സഹായങ്ങൾ (തുടർ വിദ്യാഭ്യാസം, സാമ്പത്തികം, വരനെ കണ്ടെത്തൽ തുടങ്ങിയവ) സംഘടനയുമായി ബന്ധപ്പെടുത്തുക (KCRM) ഇവ രണ്ടും അവർക്ക് സ്വീകാര്യമായിരുന്നില്ല അല്ലെങ്കിൽ ധൈര്യമുണ്ടായിരുന്നില്ല. എന്തായിതീരുമെന്നുള്ളത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
    നമ്മുടെ പെങ്ങന്മാരോ പെന്മക്കളോ ഇത്തരം വാരിക്കുഴികളിൽ വീണിട്ടുണ്ടാവാം. തിരിച്ചു പോരണമെന്നാഗ്രഹിച്ചാൽ ദയവായി തടയരുതേ വിമർശിക്കരുതേ. മാനം കെടാതെ ജീവിക്കാനനുവതിക്കണം. മഠം ചാടുന്നതല്ല ചാടാൻ പ്രേരിപ്പിക്കുന്നതെന്താണോ അതാണ്‌ കുറ്റം എന്ന വസ്തുത നാം തിരിച്ചറിയണം. ഇവിടെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് നാം അംഗീകരിക്കണം. നമ്മുടെ പ്രിയപ്പെട്ടവരെ വാരിക്കുഴിയിൽ വീഴാൻ അനുവദിക്കരുതേ സിസ്റ്റർ അനിറ്റയും, സിസ്റ്റർ ജെസ്മിനും, സിസ്റ്റർ അഭയയുമൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല മറിച്ച് പുറത്തറിഞ്ഞ സംഭവങ്ങൾ മാത്രമാണെന്നാണ് ഈയുള്ളവന് തോന്നിയിട്ടുള്ളത്. ധാർമികതയെക്കാൾ വലുതാണ്‌ മതം എന്നായിരിക്കുന്നു. നമുക്കുവേണ്ടത്‌ ക്രിസ്ത്യാനികളെയല്ല ക്രിസ്തുമാരെയാണ്. അനീതിക്കെതിരെ ചാട്ടവാറെടുക്കുന്ന, മതവിമർശനം നടത്തുന്ന ക്രിസ്തുമാരെ.

    ReplyDelete