Translate

Wednesday, December 30, 2015

ജയിൽ ബന്ധനം അഭിമുഖീകരിക്കുന്ന സനൽ ഇടമറുകും സഭയുടെ ഫത് വയും




By ജോസഫ് പടന്നമാക്കൽ

യുക്തി വാദിയും  ചിന്തകനും വാഗ്മിയും അനേക പുസ്തകങ്ങളുടെ രചയിതാവുമായ ശ്രീ സനൽ ഇടമറുക് ഇന്ന് ഇന്ത്യയിലെ നിയമത്തിന്റെ കുരുക്കിൽപ്പെട്ട് സ്വന്തം രാജ്യത്തു വരാൻ സാധിക്കാതെ യൂറോപ്പിലുള്ള  ഫിൻലാൻഡിൽ  പ്രവാസ ജീവിതം നയിക്കുകയാണ്.ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ ക്രൂശിതനായ യേശുവിന്റെ രൂപത്തിൽനിന്നും പ്രവഹിച്ചിരുന്ന വിശുദ്ധ ജലം  അത്ഭുതമല്ലെന്നു  തെളിയിച്ചതുകൊണ്ടാണ് സഭയുടെ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. കത്തോലിക്കാ സഭയെ വിമർശിച്ചതിന് 'മതനിന്ദ'യെന്ന (ബ്ലാസ്പ്പമി) നിയമത്തിന്റെ മറവിൽ മൂന്നു വർഷം ജയിൽ ശിക്ഷയും ഭീമമായ പിഴയും കിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് അദ്ദേഹത്തിനെതിരായ കേസുകൾ ഇന്ന് നിലവിലുള്ളത്. ഇന്ത്യൻ യുക്തി വാദി സംഘടനകളുടെ പ്രസിഡണ്ടെന്ന നിലയിലും ഒരു സാമൂഹിക സേവകനെന്ന നിലയിലും അദ്ദേഹം ഇതിനോടകം പ്രസിദ്ധനായി തീർന്നിരിക്കുന്നു.  ബാബാമാരുടെയും പുരോഹിതരുടെയും ജനങ്ങളെ പറ്റിക്കുന്ന അത്ഭുതങ്ങളുടെ ചുരുളുകളഴിച്ചുകൊണ്ട് ടെലിവിഷൻ മീഡിയാകളിൽ കൂടി സത്യം ബോധ്യപ്പെടുത്തുകയെന്ന ദൗത്യമായിരുന്നു ശ്രീ സനൽ നിർവഹിച്ചു കൊണ്ടിരുന്നത്.


2013 ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൂമാനിസ്റ്റ്റ് മാഗസിനിൽ സനൽ ഇടമറുകും ജെർണലിസ്റ്റ് 'റയൻ ഷാഫറു'മായുള്ള  ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സംഭാഷണ രൂപേണയുള്ള പ്രസ്തുത ലേഖനത്തിൽ  സനൽ ഇടമറുകിന്റെ  വ്യക്തിപരമായ ജീവിതവും വളർച്ചയും സഭയിൽ നിന്നും നിയമത്തിന്റെ കുരുക്കില്നിന്നും നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും  വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ പിതാവ് പ്രസിദ്ധ യുക്തിവാദിയായ ജോസഫ് ഇടമറുകും മാതാവ്  ഹൈന്ദവ കുടുംബത്തിൽ ജനിച്ച  സോലെയുമായിരുന്നു.   അവരുടെ ഗ്രാമത്തിന്റെ പേരായ  'ഇടമറുക്' പിന്നീട് പേരിന്റെ കൂടി കൂട്ടിച്ചേർത്തതാണ്. അദ്ദേഹത്തിൻറെ മാതാപിതാക്കൾ വ്യത്യസ്ത മതക്കാരായതുകൊണ്ട് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അക്കാലങ്ങളിൽ ശക്തമായ എതിർപ്പുകളെ  നേരിടേണ്ടി വന്നിരുന്നു. മാതാപിതാക്കൾ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. സനൽ ജനിക്കുന്ന സമയം ക്രിസ്ത്യാനികളായി   മതം മാറാൻ  ശക്തമായ പ്രേരണ വന്നതിനാൽ  മാതാപിതാക്കൾ അവിടെ നിന്നും നാട് വിടുകയാണുണ്ടായത്. എവിടെ പോകണമെന്നറിയാതെ  മഴയുള്ള ഒരു രാത്രിയിൽ, തുറന്ന ആകാശത്തിൽ,  ജനിച്ചു വീണ കുഞ്ഞായ സനലിനെയും വഹിച്ചുകൊണ്ട് മാതാപിതാക്കൾ  സ്വന്തം കുടുംബത്തിൽ നിന്നും രക്ഷപ്പെട്ട കഥ സനൽ തന്നെ അദ്ദേഹത്തിൻറെ അഭിമുഖക്കുറിപ്പുകളിൽ  വിവരിക്കുന്നുണ്ട്.


ഓർത്തോഡോക്സ്  സഭയിൽ നിന്നു വളരെയേറെ പീഡനങ്ങൾ സഹിച്ച ഒരു കുടുംബ പശ്ചാത്തലത്തിലാണ് 'സനൽ' മാതാപിതാക്കൾക്കൊപ്പം വളർന്നത്‌. അദ്ദേഹത്തിൻറെ അമ്മാവൻ ഓർത്തോഡോക്സ് സഭയിലെ ബിഷപ്പായിരുന്നു. സനലിന്റെ പിതാവിനെ ( ജോസഫ് ഇടമറുക് ) 'യേശു ഒരു മനുഷ്യാനായിരുന്നുവെന്ന' ഒരു പുസ്തകം എഴുതിയതിന്റെ പേരിൽ സഭയിൽ നിന്നു പുറത്താക്കി. വിവാദപരമായ  ഈ പുസ്തകം എഴുതിയതുമൂലം സമൂഹം മുഴുവൻ ജോസഫ് ഇടമറുകിനോട് അക്കാലങ്ങളിൽ ശത്രുതാ മനോഭാവം പുലർത്തിയിരുന്നു. കുടുംബത്തിനു പേരുദോഷം വരുത്തിയെന്നു പറഞ്ഞ്  ജീവനു ഭീഷണികളുമുണ്ടായി. അവിടെനിന്നും രക്ഷപ്പെട്ട് ഒരു ഹിന്ദു പണ്ഡിതനൊപ്പം പിന്നീട് ഇവരുടെ കുടുംബം താമസം തുടങ്ങി.


സനലിനെ സംബന്ധിച്ചടത്തോളം അദ്ദേഹമെന്നും സ്വന്തം പിതാവിൽ ആവേശഭരിതനായിരുന്നു.  ജീവിച്ചിരുന്ന നാളുകളിൽ,  തനതായ ആദർശങ്ങൾ ബലി കഴിച്ചുകൊണ്ട് ഒരു വിട്ടുവീഴ്ചക്കും അദ്ദേഹത്തിൻറെ പിതാവ് തയ്യാറല്ലായിരുന്നു. തന്മൂലം നിയമത്തിന്റെ കുരുക്കിൽ  അനേക തവണകൾ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1970-ൽ പിതാവായ ഇടമറുക് തന്റെ വിവാദപരമായ പുസ്തം പ്രസിദ്ധീകരിക്കുന്നതിനായി ഒരു പ്രസ് വിലയ്ക്ക് വാങ്ങി. പ്രസ്സിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്ന സമയം നിസാര കാരണങ്ങൾ പറഞ്ഞ് അപ്രതീക്ഷിതമായി  പിതാവിനെ അറസ്റ്റ് ചെയ്യുകയും പ്രസ് കണ്ടു കെട്ടുകയും ചെയ്തു. പോലീസ് അക്കാലത്ത് അദ്ദേഹത്തിൻറെ പിതാവിനെ മൃഗീയമായി ഉപദ്രവിക്കുകയും എഴുത്തുകൾ അവസാനിപ്പിച്ചില്ലെങ്കിൽ വിരലുകൾ മുറിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.  ഇടതു പക്ഷ ചിന്താഗതിയുള്ള ഒരു പത്രത്തിന്റെ എഡിറ്ററായതു കാരണം 1975-ൽ  അടിയന്തിരാവസ്ഥ കാലത്തു വീണ്ടും  അറസ്റ്റു ചെയ്തു. അക്കാലത്ത് അടിയന്തരാവസ്ഥയുടെ പേരിൽ കേരളത്തിൽ നിന്നും അറസ്റ്റ്  ചെയ്ത ഏക പത്രാധിപർ അദ്ദേഹം മാത്രമായിരുന്നു.


സനൽ, ചെറുപ്പകാലം മുതൽ സംഗീതത്തിലും കേരളത്തിലെ പാരമ്പര്യ കലകളിലും കഥകളിയിലും തല്പ്പരനായിരുന്നു. കഥകളിയിൽ വിജയകരമായി പഠനം പൂർത്തിയാക്കി നല്ലയൊരു കലാകാരനുമായി അറിയപ്പെട്ടിരുന്നു. സ്വന്തം പിതാവിന്റെ ലൈബ്രറിയിൽ നിന്നും യുക്തി ചിന്തകളെ സംബന്ധിച്ച പുസ്തകങ്ങൾ വായിക്കുകയെന്നതും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. അക്കാലങ്ങളിൽ ഉണ്ടായിരുന്ന യുക്തിവാദികളും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും  ഗഹനമായ ചർച്ചകൾ നടത്തിയിരുന്നതും  അദ്ദേഹത്തിൻറെ പിത്രുഭവനത്തിലായിരുന്നു.  ദൈവ വിശ്വാസമില്ലാതെ സനൽ വളർന്നെങ്കിലും മാതാപിതാക്കൾ ഒരിയ്ക്കലും അങ്ങനെയുള്ള ചിന്താഗതികൾക്ക് പ്രേരിപ്പിച്ചിരുന്നില്ല. സനൽ യുക്തിവാദിയാകാനുള്ള സാഹചര്യവും അദ്ദേഹം തന്നെ  വിവരിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ അയൽവക്കത്തുണ്ടായിരുന്ന സൂസനെന്ന യുവതിയായ ദേശീയ സ്പോർട്സ് താരം കാൻസർ രോഗത്തിന് അടിമപ്പെട്ടു. പ്രാർത്ഥനകളിൽ മാത്രം വിശ്വസിച്ചിരുന്ന  വെന്തിക്കോസ് വിഭാഗത്തിലെ തീവ്ര മതവിശ്വാസികളായ  മാതാപിതാക്കൾ  സൂസന് ചീകത്സ നല്കാൻ സമ്മതിച്ചില്ല. ആ യുവതിയുടെ മരണം  അന്നു ബാലനായിരുന്ന സനലിനെ വേദനിപ്പിക്കുകയും ഒരു യുക്തിവാദി  ചിന്തകനാക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഇടയിൽ യുക്തി വാദികളുടെ സംഘടന രൂപികരിക്കുകയും അന്ധ വിശ്വാസങ്ങൾക്കെതിരെ പോരാടുകയും ചെയ്തു.


സനൽ പറയുന്നു , "ഞാനൊരു ക്രിസ്ത്യാനിയായി ജനിച്ചില്ല. ഞാനൊരിയ്ക്കലും മാമ്മോദീസാ മുങ്ങിയിട്ടില്ല. എനിക്കൊരു മതമില്ല. ദൈവത്തിലോ പിശാചിലോ യഹോവായിലോ, യേശുവിലോ അള്ളായിലോ ശിവനിലോ  ജൂപ്പിറ്ററിലോ  ബഹു ദൈവങ്ങളിലോ വിശ്വസിക്കുന്നില്ല. ഞാനൊരു യുക്തിവാദിയാണ്.ആരും ഒരു മതത്തിൽ ജനിക്കുന്നുമില്ല. എന്റെ മാതാപിതാക്കൾ  യാതൊരു മതത്തിലും വിശ്വസിക്കാതിരുന്ന യുക്തിവാദികളായിരുന്നു. യേശു കരയുന്നുവെന്ന് വിശ്വാസികൾ പറഞ്ഞപ്പോൾ നിങ്ങൾക്കു  തെറ്റു പറ്റി, അവിടെ ക്രൂശിതനായ രൂപം കരയുന്ന കാരണം പ്ലംബിഗ് തകരാറു കൊണ്ടായിരുന്നു." ഈ ഉറച്ച തീരുമാനത്തിൽ മാറ്റമില്ലാതെ  നില്ക്കുന്ന കാരണം കഴിഞ്ഞ രണ്ടുമൂന്നു വർഷമായി സ്വന്തം രാജ്യത്തു പ്രവേശിക്കാനാവാതെ സനൽ  ഇന്നും പ്രവാസ ജീവിതം നയിക്കുകയാണ്.


2012-ൽ  ബോംബയിലെ  വേളാങ്കണ്ണി പള്ളിയിലെ  ക്രൂശിത രൂപത്തിൽ നിന്നും വിശുദ്ധ ജലം വരുന്ന അത്ഭുത ക്രിയകളെ  അദ്ദേഹം  വീക്ഷിച്ചുകൊണ്ടിരുന്നു. കുരിശു രൂപം നിലകൊള്ളുന്ന ഭിത്തിയിൽ നിന്നുമാണ് വെള്ളം കുരിശു രൂപത്തിൽക്കൂടി പുറത്തു വരുന്നതെന്ന് കണ്ടു പിടിച്ചു. ഈ സത്യം ശ്രീ സനൽ ഇടമറുക് ടീ.വിയിൽ റിപ്പോർട്ട് ചെയ്യുകയും ശാസ്ത്രത്തിനെതിരായ ഇത്തരം അത്ഭുതങ്ങൾ പ്രചരിപ്പിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നതിൽ വിമർശിക്കുകയും ചെയ്തു. അദ്ദേഹം  കത്തോലിക്കാ സഭയെ വിമർശിച്ചതുമൂലം പ്രശ്നം സങ്കീർണ്ണമാവുകയും സഭയ്ക്കുള്ളിൽ വലിയ ഒച്ചപ്പാടാവുകയും ചെയ്തു. കുപിതരായ വിശ്വാസികൾ  അദ്ദേഹത്തിനെതിരെ ശത്രുതാ മനോഭാവം പുലർത്തുകയും ഔദ്യോഗിക തലങ്ങളിൽ  പരാതികൾ അയക്കുകയുമുണ്ടായി.  ഇന്ത്യൻ ശിക്ഷാ നിയമം 295 (എ)   അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസ്സുകൾ സഭ ഫയൽ ചെയ്യുകയും ചെയ്തു. മതവികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്ന പേരിൽ  'മത നിന്ദ ' (ബ്ലാസ്പ്പമി) നിയമവും കേസിനോടൊപ്പം ഉള്പ്പെടുത്തി. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന  അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കുറ്റാരോപണങ്ങൾക്കെതിരെ അദ്ദേഹത്തിൻറെ വക്കീലന്മാർ വാദഗതികളുമായി രംഗത്തുണ്ട്. ജാമ്യമില്ലാ വാറണ്ട് നിലവിലുള്ളതിനാൽ ഇന്ത്യയിൽ  വരാൻ കഴിയാതെ   അദ്ദേഹത്തിന് പ്രവാസിയായി യൂറോപ്പിൽ കഴിയേണ്ടി വരുന്നു.


2012 ജൂലൈ നാലാം തിയതി ഡൽഹി പോലീസ് സനലിനെ അറസ്റ്റ് ചെയ്യുന്നതിനായി  അദ്ദേഹത്തിൻറെ  വസതിയിൽ എത്തിയിരുന്നു. ബോംബെ മെട്രോപൊളിറ്റൻ മജിസ്ട്രെറ്റിന്റെ  വാറന്റ് സഹിതം ഡൽഹി കോർട്ടിന്റെ ആജ്ഞ പ്രകാരമാണ് പോലീസ് അദ്ദേഹത്തെ തേടിയെത്തിയത്. അന്ന് സനൽ വീട്ടിലുണ്ടായിരുന്നെങ്കിൽ  അറസ്റ്റു വരിച്ച് ജയിലിൽ പോകേണ്ടി വരുമായിരുന്നു. അദ്ദേഹം  വിദേശ യാത്രയിലായിരുന്നതു കൊണ്ട് കയ്യാമം വെക്കാൻ സാധിച്ചില്ല. അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്ന് പോലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞുമില്ല. നാടകീയമായ ഈ സംഭവങ്ങൾക്കുശേഷം സനലിനെതിരെയുള്ള പീഡനങ്ങൾ അതീവ ഗുരുതരമാവുകയും ചെയ്തു. കുരിശിൽ കൂടിയുള്ള വെള്ളമൊഴുക്കൽ അത്ഭുതമല്ലെന്നും പ്ളംമ്പിംഗ്  തകരാറെന്നും അദ്ദേഹം ലോകത്തെ അറിയിച്ചത് അദ്ദേഹത്തിനെതിരായ മത നിന്ദ വകുപ്പനുസരിച്ചുള്ള കുറ്റാരോപണമായി സഭ കരുതി. ക്ഷമിക്കാൻ സാധിക്കാത്തവിധം സഭാധികാരികൾ നടപടികൾക്ക് തുടക്കമിട്ടു. അന്നു ഭരിച്ചിരുന്ന ഇന്ത്യാ സർക്കാരിന്റെ പൂർണ്ണമായ പിന്തുണ സഭയ്ക്കു  ലഭിക്കുകയും ചെയ്തു. ഭാരതത്തെ സംബന്ധിച്ചടത്തോളം കത്തോലിക്കാ സഭ ഒരു ന്യൂന സമുദായമെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള കേസുകളിൽ ലോകം മുഴുവനുമുള്ള ക്രിസ്ത്യൻ സഭകളുടെ പിന്തുണ സഭയ്ക്കു ലഭിയ്ക്കാറുണ്ട്. പാശ്ചാത്യ സഭയിൽ നഷ്ടപ്പെട്ട പ്രതാപം ഭാരത സഭയില്ക്കൂടി വീണ്ടെടുക്കാനാണ് സഭ ശ്രമിക്കുന്നത്. കറുത്ത യുഗങ്ങൾ ഇന്ത്യയിൽ വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് 'സനൽ' ഒരു ടീവി പ്രോഗ്രാമിൽ പറയുകയുമുണ്ടായി.


സഭയും സനലുമായി നടക്കുന്ന  വിവാദപരമായ ഈ പ്രശ്നത്തിൽ സനലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വാർത്തകളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. യുക്തിബോധമുള്ളവർ സനലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും നല്കിവരുന്നു. ക്രൂശിതനായ രൂപത്തിൽക്കൂടി ഒഴുകിയത് അത്ഭുത വെള്ളമല്ലെന്നുള്ള സത്യം  പൊതു ജനങ്ങളുടെ മുമ്പിലായിരുന്നു അദ്ദേഹം തെളിയിച്ചത്. സ്വതന്ത്രമായി സംസാരിക്കാനുള്ള പൂർണ്ണാവകാശം ഭാരതത്തിലെ  ഭരണഘടന ഓരോ പൗരനും വാഗ്ദാനം ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ  അറിവുകൾ ജനങ്ങളിൽ പകർന്നു കൊടുക്കുന്നത് ഒരു കുറ്റമായി കരുതാനും സാധിക്കില്ല.   ഭരണഘടനയുടെ പത്തൊമ്പതാം വകുപ്പ് പ്രകാരം  മാനുഷിക സാംസ്ക്കാരിക മുന്നേറ്റങ്ങൾക്കായുള്ള സനലിന്റെ പ്രവർത്തനങ്ങൾ തികച്ചും  നിയമത്തിന്റെ വ്യവസ്ഥകളിലും  അടിസ്ഥാനത്തിലും തന്നെയായിരുന്നു.  ആഗോള മനുഷ്യാവകാശ തത്ത്വങ്ങളുടെ ലംഘനമാണ് സഭയുടെ സനലിനെതിരെയുള്ള ഈ കുറ്റാരോപണമെന്നതിലും സംശയമില്ല. അധികാരവും പണവുമുള്ള സഭയുമായി ഏറ്റു മുട്ടുമ്പോൾ പ്രതികാരത്തിനായി മോഹിക്കുന്ന സഭാ ഭാഗത്തുനിന്നും പലവിധ കള്ളക്കേസുകളും  പ്രതീക്ഷിക്കാം. പതിനായിരക്കണക്കിനു ഒപ്പുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  യുക്തിവാദി സംഘടനകൾ  വത്തിക്കാനിൽ പെറ്റീഷനുകൾ അയച്ചിട്ടും പ്രയോജനമില്ലാതെ  സഭ നിശബ്ദത പാലിക്കുന്നതും മനുഷ്യത്വത്തോട് ചെയ്യുന്ന ഒരു കൊടും ക്രൂരത തന്നെയാണ്. കരുണയുടെ കണികപോലും കാണികാണാത്ത കഠിന ഹൃദയരാണ് '2015-2016' വർഷത്തെ കരുണയുടെ വർഷമായി' ആഘോഷിക്കുന്നതെന്നും ഓർക്കണം.


യേശുവിന്റെ പ്രതിമയിൽ സംഭവിക്കുന്ന  ഈ വെള്ളമൊഴുക്കലിനെ സ്ഥലവാസികൾ ഒരു അത്ഭുതമെന്നു പ്രഖ്യാപിച്ചു. അനേകർ വെള്ളം പരിശൂദ്ധമെന്നു കരുതി ശേഖരിക്കാനും തുടങ്ങി. ബോംബയിലെ വേളാങ്കണ്ണി പള്ളി ഒരു തീർത്ഥാടക കേന്ദ്രമാക്കാനുള്ള ശ്രമത്തിലുമായിരുന്നു. സനൽ,  'ഇത് വിശുദ്ധ ജലമല്ല പ്ലംബിഗ് തകരാറെന്നു  പ്രഖ്യാപിച്ചപ്പോൾ' അതിന്റെ പ്രത്യാഘാതം  ഭയങ്കരമായിരുന്നു. ഭാവിയിൽ ഒരു തീർത്ഥാടക കേന്ദ്രം വഴി സഭയ്ക്ക് നേടാവുന്ന സമ്പത്താണ് അവിടെ നഷ്ടപ്പെട്ടത്. "ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ കുരിശു രൂപത്തിൽനിന്നും അടർന്നു വീഴുന്ന വെള്ളത്തിനെ ചൊല്ലിയുള്ള  കബളിപ്പിക്കലുകൾ  പുറം ലോകത്തെ അറിയിച്ചത്  പൊതു ജനാരോഗ്യം കണക്കിൽപ്പെടുത്തിയും കൂടിയാണെന്നും " സനൽ പറഞ്ഞു. രോഗം ഭേദപ്പെടുമെന്നു വിചാരിച്ച്
വിശ്വാസികൾ ആ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.  കുഴൽ വാഹിനികളിലെ തകരാറുമൂലം അഴുക്കു ചാലുകളിൽ നിന്ന് മലിന വെള്ളം ഭിത്തി വഴി ക്രൂശിത രൂപത്തിൽ ക്കൂടി വരുന്നതെന്ന വസ്തുത അവർക്കറിയില്ലായിരുന്നു. പരിശുദ്ധ ജലമെന്നു കരുതി  കുരിശു രൂപത്തിൽനിന്നും വരുന്ന  അഴുക്കു വെള്ളം കുടിച്ചാൽ  ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സനൽ അന്ന് കണ്ടുനിന്നവരെ ബോദ്ധ്യപ്പെടുത്തിയിരുന്നു. കരുണയുടെ ഈ വർഷത്തിലും  പ്രതികാര മനോഭാവത്തോടെ   സഭ സനിലെനെതിരെ  നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു.


സനലിനെതിരെയുള്ള  കേസുകൾ  പിൻവലിക്കാൻ  ഇന്ത്യൻ  സർക്കാരിനെ സ്വാധീനിക്കണമെന്ന് സനലും യൂറോപ്പിലെ യുക്തിവാദി സംഘടനകളും യൂറോപ്യൻ സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 'മതനിന്ദ' അഥവാ 'ബ്ലാസ്പ്പമി'   ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഒരു അപരിഷ്കൃത നിയമമാണ്. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിയമങ്ങൾക്കു ഭേദഗതി വരാതെ ഇന്നും 'മതനിന്ദാ നിയമം' ഇന്ത്യൻ ഭരണഘടനയിൽ ഒരു അപവാദമായി തുടരുന്നു. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും തടസമാകുന്നു.  കൊളോണിയൽ കാലത്തെ ഈ 'മതനിന്ദ' നിയമം മാറ്റപ്പെട്ടില്ലെങ്കിൽ മതത്തിനെതിരെ സംസാരിക്കുന്ന ആരെയും കുഴപ്പത്തിലാക്കാം.  "പാകിസ്ഥാനിൽ ഒരു പെണ്‍കുട്ടി മത നിന്ദ നടത്തിയെങ്കിൽ അതിൽ പ്രതികരിക്കാൻ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും" സനൽ ഇടമറുക് പറഞ്ഞു. കാരണം മത നിന്ദയെന്നാരോപിച്ച്  ഈ രാജ്യത്തിലെ പൌര ജനങ്ങളെ അറസ്റ്റ് ചെയ്യുന്ന കാഴ്ചകളാണ് ഇന്ത്യയിലും സംഭവിക്കുന്നത്‌. ഇതൊരു കാലഹരണപ്പെട്ട നിയമമാണ്.അതിന്റെ മറവിൽ  ഹിന്ദു, മുസ്ലിം ക്രിസ്ത്യാനികളായ മതഭ്രാന്തർ നിയമത്തെ വളച്ചൊടിച്ച് ബലഹീനരെ അടിച്ചമർത്താൻ ശ്രമിക്കുന്നു. വിരോധം തീർക്കാനും മത നിന്ദയുടെ ഈ നിയമത്തെ ആയുധമാക്കുന്നു.


കുരിശു രൂപത്തിലെ അത്ഭുതങ്ങളെ അവഹേളിച്ചതിന് ക്ഷമാപണം നടത്തിയാൽ കേസുകൾ ഇല്ലാതാക്കാമെന്ന്  ബോംബയിലെ ആർച്ച് ബിഷപ്പ് ഗ്രേഷിയസ്  ഓസ്‌വാൾഡ്  പറഞ്ഞിരുന്നു.  സനൽ, കർദ്ദിനാളിന്റെ ക്ഷമാപണാവശ്യം നിരസിക്കുകയാണുണ്ടായത്. തെറ്റുകൾ ചെയ്യാത്ത താനെന്തിനു ക്ഷമ ചോദിക്കണമെന്ന തീരുമാനത്തിൽ അദ്ദേഹം  ഉറച്ചു തന്നെ നില്ക്കുന്നു.   യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സുഹൃത്തുക്കൾ  സനലിന്റെ ഈ നിലപാടിനെയും ചിന്താഗതികളെയും പിന്താങ്ങുന്നതു അദ്ദേഹത്തിന്  ബലം നല്കുന്നു.  ഈ പ്രശ്നത്തിൽ എന്തു വില കൊടുത്തും പൊരുതാൻ തന്നെയാണ് അദ്ദേഹം  തീരുമാനിച്ചിരിക്കുന്നത്. സനലിനെപ്പോലെ  പ്രസിദ്ധനായ ഒരാൾക്ക് മതത്തിന്റെ സ്വാധീനത്തിൽ പ്രവാസിയായി കഴിയേണ്ടി വന്നെങ്കിൽ  മതനിന്ദ നടത്തിയ സാധാരണക്കാരന്റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്കിൽ  ചോദിക്കാനാരുമില്ലാതെ  ജാമ്യമില്ലാതെ അവരെ നേരെ ജയിലിൽ അയക്കുമായിരുന്നു.


'മതനിന്ദ' ഇന്ത്യൻ ഭരണഘടന വ്യവസ്ഥയിലെ ബാലിശമായ ഒരു നിയമമാണ്. യുക്തിചിന്തയില്ലാത്തവർ എഴുതിയുണ്ടാക്കിയ ഒരു നിയമത്തിന്റെ പോരായ്മയാണ് ഇത് കാണിക്കുന്നത്. 'മതനിന്ദ'  നിയമങ്ങളുടെ കുരുക്കിൽ ഇസ്ലാമിക രാജ്യങ്ങളിൽ  ജയിലിൽ അടയ്ക്കുകയോ വധിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ സനലിന്റെ കേസ്സിൽ ഒരു  അത്ഭുതം വെറും കള്ളമെന്നു തെളിയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള അത്ഭുതങ്ങൾ ബാബാമാരും മത പുരോഹിതരും ജനങ്ങളിൽ കുത്തി വെയ്ക്കുന്നതുമൂലം അവരിൽ   ഒരു തരം ഹിസ്റ്റീരിയാ വ്യാപിക്കുന്നു. മാനാസികാടിമത്വം സൃഷ്ടിക്കുന്നു. ഭ്രാന്തു പിടിച്ച ലോകം ഇവരുടെ മായാവേലകൾ  അപ്പാടെ വിശ്വസിക്കുകയും ചെയ്യുന്നു.


മതത്തെ ചോദ്യം ചെയ്യുന്ന ബുദ്ധി ജീവികളെയും കലാകാരന്മാരെയും ഈ നിയമത്തിന്റെ മറവിൽ നിശബ്ദരാക്കുന്ന ചരിത്രമാണ്‌ ഇന്ത്യയ്ക്കുള്ളത്.  ഈ നിയമത്തിന്റെ അപകടമെന്തന്നാൽ ഏതൊരു വർഗീയ ചിന്താഗതിക്കാരനും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച്  മറ്റൊരാളെ നിയമത്തിന്റെ മറവിൽക്കൂടി കുഴപ്പത്തിലാക്കാനും സാധിക്കുന്നു. മത നിന്ദാരോപണത്തിന്റെ പേരിൽ സംശയമുള്ളവരെ പോലീസിനു അറസ്റ്റു ചെയ്യാം. ജാമ്യമില്ലാ വകുപ്പായതുകൊണ്ട് കോടതിയുടെ കുറ്റ വിമുക്തനെന്ന തീരുമാനം വരെ ജയിലിലും കിടക്കണം.  ചിലപ്പോൾ കോടതിയുടെ ഒരു തീരുമാനത്തിനായി വർഷങ്ങൾ തന്നെ എടുത്തേക്കാം. അതുകൊണ്ട് ഈ നിയമത്തിന്റെ അപകടം കോടതിവിധിയല്ല, കോടതിയുടെ തീരുമാനത്തിനു മുമ്പുള്ള നീണ്ടകാല വിസ്താരമാണ്. ഇന്ത്യയുടെ മതനിന്ദ നിയമത്തിൽക്കൂടി പ്രസിദ്ധരായ പലരെയും കുറ്റവാളികളായി കോടതി വിധിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ പ്രസിദ്ധ യുക്തി ചിന്തകനായിരുന്ന ഇ.വീ. രാമസ്വാമി നായിക്കരെ മതനിന്ദ നിയമത്തിന്റെ പേരിൽ കീഴ്കൊടതിയും  സുപ്രീം കോടതിയും കുറ്റവാളിയായി വിധിച്ചു. സല്മാൻ റഷ്ഡിയുടെ സാറ്റനിക്ക് വേഴ്സസ് പോലെ അനേക പുസ്തകങ്ങളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.


കുരിശു  രൂപത്തിൽനിന്നും  വെള്ളം വരുന്നത്   അത്ഭുതമല്ലെന്നു  തെളിയിച്ചിട്ടും  സനലിന്റെ വാദഗതികളെ സഭാധികാരികൾ വിദ്വേഷത്തോടെ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. വെള്ളം വരുന്നതെങ്ങനെയെന്ന സനലിന്റെ വിവരണം  ശ്രദ്ധിക്കാൻ പോലും അവർ തയ്യാറായിരുന്നില്ല. വിവാദപരമായ ടി.വി. വാർത്തകൾ സഭാധികാരികൾ നിരസിക്കുകയും സനലിന്റെ യുക്തിപരമായ  വാദങ്ങളിൽ യാതൊരു അർത്ഥവുമില്ലെന്നു വാദിക്കുകയും ചെയ്തു. ഈ പ്രശ്നം കൂടുതൽ രാഷ്ട്രീയ വൽക്കരിക്കാനാണ് സഭ ശ്രമിച്ചത്. വത്തിക്കാൻ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.  സനലിന്റെ കേസ്സിൽ ബോംബെ ഹൈക്കോർട്ടും ഡൽഹി ഹൈക്കോർട്ടും  ജാമ്യം നിഷേധിച്ചിരിക്കുകയാണ്.


ഇന്ത്യയിലെ നിയമ വ്യവസ്ഥ അപ്പാടെ കുത്തഴിഞ്ഞതെന്നും  സമൂലമായ മാറ്റങ്ങളാവശ്യമെന്നും സനൽ പറയുന്നു. നീതി എന്നും  അധികാരവും പണവും രാഷ്ട്രീയ സാമൂഹിക സാമുദായിക പിന്തുണയുള്ളവരുടെയും  പക്ഷത്തുമായിരിക്കും. മതഭ്രാന്തരെയും  സമുദായ പ്രമാണികളെയും പ്രീതിപ്പെടുത്തിക്കൊണ്ട്  പോലീസ് എക്കാലവും വിവേകമില്ലാതെ പ്രവർത്തിക്കും. സനൽ ചെയ്ത കുറ്റം സഭ വിശ്വസിക്കുന്ന ഒരു രൂപത്തിലെ വ്യാജ അത്ഭുതത്തിന്റെ സത്യാവസ്ഥ പൊതുജനത്തെ അറിയിക്കുകയും അതിനെ  വിമർശിച്ചുവെന്നതുമാണ്. മത വിശ്വാസികളായ പൗരന്മാരെ സംരക്ഷിക്കുകയെന്നതു സർക്കാരിന്റെ ചുമതല തന്നെ. അതെ സമയം മതത്തെ സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമല്ല. മതമെന്നു പറയുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്നമാണ്. മതങ്ങൾ തമ്മിൽ വൈരാഗ്യം സൃഷ്ടിക്കുന്നത്  മത രാഷ്ട്രീയ പുരോഹിതരുടെ ചരടുവലിയിലുമായിരിക്കും. വിശ്വാസികളുടെമേൽ മാനസ്സികാടിമത്വം അടിച്ചേൽപ്പിച്ചിരിക്കുന്നതുകൊണ്ട് നീതിയും നിയമവും എന്നും പൌരാഹിത്യത്തിനൊപ്പമായിരിക്കും.  വോട്ടുബാങ്കിനായി രാഷ്ട്രീയക്കാരുടെ കൈകളിലും 'മതനിന്ദാ നിയമം'  ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലെ '51 എ' വകുപ്പ് അനുശാസിക്കുന്നത്  'ഏതൊരു പൗരനും ശാസ്ത്രീയ ഗവേഷണത്തിനും മാനുഷിക പുരോഗതിക്കും അന്വേഷണത്തിനും സാമൂഹിക പരിഷ്ക്കാരങ്ങൾക്കും പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്നുള്ളതാണ്. ബോംബയിലെ തന്റെ പ്രവർത്തനം, സാധാരണക്കാരെ സാംസ്ക്കാരിക മുന്നേറ്റത്തിനായി  ബോധവൽക്കരിക്കുക മാത്രമായിരുന്നുവെന്ന് സനൽ അവകാശപ്പെടുന്നു.


EMalayalee:

Cover Page: Malayalam Daily News:




Joseph Edamaruk



No comments:

Post a Comment