Translate

Sunday, January 24, 2016

വരുന്നൂ ദു:ഖ വ്യാഴാഴ്ച്ച!

സ്വന്തം തത്ത്വങ്ങൾ ലോകമെങ്ങും പ്രഘോഷിക്കപ്പെടാൻ വേണ്ടി യേശു ബോധപൂർവ്വമാണ് ഇങ്ങിനെയൊരു സഭയേയും പുരോഹിതവൃന്ദത്തേയും നിയോഗിച്ചതെങ്കിൽ, നേപ്പാളിയെ കുരുമുളകു പറിക്കാൻ വിട്ടപോലെയായിപ്പോയെന്നു പറയാതെ വയ്യ. ഒരു കേരള കർഷകൻ വീട്ടുവേലക്കു വന്ന നേപ്പാളിയെ രാവിലെ കുരുമുളകു പറിക്കാൻ പറഞ്ഞു വിട്ടു; സാധനമെന്താണെന്നു വെയിലത്ത് പരമ്പിൽ ഉണങ്ങാനിട്ടിരിക്കുന്നതു കാണിച്ചും കൊടുത്തു. ഉച്ചയായപ്പോൾ മുതലാളി ചെന്ന് നോക്കുമ്പം അവൻ ഓരോ തിരിയിൽ നിന്നും മുളകുമണികൾ ഒന്നൊന്നായി അടർത്തിയെടുത്തുകൊണ്ടിരിക്കുന്നു. ഉച്ചയായപ്പോഴേക്കും ഏതാണ്ട് പത്തു മുപ്പതു ഞെടുപ്പുകളിലെ മുളകു മണികൾ സഞ്ചിയിൽ വന്നിട്ടുണ്ട്. മെത്രാന്മാർ മനസ്സിലുദ്ദേശിക്കുന്നത് വിശ്വാസികൾ ചെയ്തിരിക്കണമെന്നാണ് മെത്രാന്മാരുടെ പ്ലാൻ; ഇവരൊട്ടു ചെയ്തു കാണിക്കുകയുമില്ല. വിദ്യാർത്ഥികൾ സമൂഹത്തിനു മുഴുവൻ വെളിച്ചം പകരേണ്ടവരാണെന്നാ കർദ്ദിനാൾ പറയുന്നത് (തൃക്കാക്കര). കാരണവന്മാർക്ക്‌ വമ്പൻ ഫീസ് കൊടുത്തു സ്ഥാപനത്തിൽ ചേരുമ്പോൾ മുതൽ വിദ്യാർത്ഥികൾ വെളിച്ചം വീശാൻ പഠിച്ചു തുടങ്ങും. ഒരു ജോലിക്കു ശ്രമിക്കുമ്പോഴും വെളിച്ചം വീശിക്കൊണ്ടിരിക്കാനുള്ള സൌകര്യം മാനേജ്മെന്റ് സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്, ഭാഗ്യം! സീറോസഭയുടെ മാതൃവേദി മൂവാറ്റുപുഴയിൽ ഉത്ഘാടനം ചെയ്തുകൊണ്ടു കോതമംഗലം തിരുമേനി പറഞ്ഞത് പ്രത്യേകം ഓർക്കണം, മാതാക്കൾ കരുണയുടെ നിറകുടങ്ങളാകണം എന്നാണത്രേ (പിതാക്കന്മാർക്ക് അത് ബാധകമല്ലായിരിക്കണം). ആരും ചിരിക്കരുത് പ്ലീസ്! 

ഒരു കഥ ഞാൻ പറയാം. ഇക്കഥ, അഡ്വ. കിരിറ്റ് ജെ മക്വാൻ എന്നയാൾ സഭാ നവീകരണകാരുടെ ആഗോള സംഘടനയായ സി സി ആർ ഇന്റർനാഷണലിനയച്ച ഒരു സംഭവകഥയാണ്, മാർപ്പാപ്പായുടെ കൈകളിലെത്തിക്കാൻവേണ്ടി. പരേതനായ ഒരു സജീവ ഇടവകപ്രവർത്തകന്റെ മകൾ കൺഠനാളാർബുദം വന്ന് 08-01-2016ൽ മരിക്കുന്നു. അഹമ്മദാബാദ് രൂപതയിലെ പെട്ലാദ് ഇടവകയിലാണു സംഭവം. ജഡം പള്ളിവക സിമിത്തേരിയിൽ അടക്കാൻ പള്ളികമ്മറ്റി ചോദിച്ച അയ്യായിരം രൂപാ കൊടുക്കാൻ ഈ വീട്ടുകാർക്കില്ലായിരുന്നു. 22 മണിക്കൂർ യുവതിയുടെ ജഡം സംസ്കരിക്കപ്പെടാതെ കാത്തിരുന്നു. ആർച്ച് ബിഷപ്പ് മക്വാനും സഹായിച്ചില്ല. അവസാനം പൊതുശ്മശാനത്തിൽ അവൾ ദഹിപ്പിക്കപ്പെട്ടു. ഈ കത്ത് വായിച്ചിട്ട് എഡ് ഷ്രൂസ് എന്നൊരു വിദേശി കാരണവർ കൊടുത്ത മറുപടി ഇങ്ങിനെ: ബിഷപ്പുമാർക്ക് ഇ-മെയിൽ വിലാസങ്ങളില്ല, അവർക്കുള്ള വെബ്സൈറ്റുകളിലാവട്ടെ ഒരു വശത്തേക്കു മാത്രമേ വാൽവ് തുറക്കൂ. പോപ്പ് ഫ്രാൻസിസ്‌ നിയോഗിച്ച മെത്രാന്മാരിൽ പലരും ഇപ്പോഴും ഏകാധിപത്യ പ്രവണത കാണിക്കുന്നു. മിക്കവാറും വൈദികരും, ശ്മ്മശാന നിയന്ത്രാക്കളും, സ്കൂൾ മാനേജർമാരും അനുസരണയുള്ള കുഞ്ഞാടുകളുമൊക്കെ ഈ ഗണത്തിലുണ്ട്. അവരേക്കൂടാതെ നാം സുവിശേഷം ജീവിക്കേണ്ടതുണ്ട്. നമ്മുടെ ആത്മാവിനെ നിയമങ്ങളിൽ നിന്നും അധികാരികളിൽ നിന്നും സ്വതന്ത്രമാക്കിയിട്ടാണ് നാമത് ചെയ്യേണ്ടത്, യേശു കാണിച്ചതു പോലെ. 

ലാറി എന്നൊരാൾ ബ്രിട്ടണിൽനിന്നെഴുതിയിരിക്കുന്നു: ചില വൈദികർ അവരുടെ താല്പ്പര്യമില്ലായ്മകൊണ്ട് വളരെ ക്രൂരമായ കാര്യങ്ങൾ ചെയ്ത് അനേകരെ വിഷമത്തിലാക്കുന്നു. അവരുടെ ധാർഷ്ട്യങ്ങളിൽ നിന്നും നാം മോചിക്കപ്പെടണം. ഇംഗ്ലണ്ടിൽ ഒരു നല്ല വിശ്വാസി സ്ത്രീ മരിച്ചപ്പോൾ അവിടുത്തെ വൈദികൻ കാണിച്ച അവജ്ഞയുടെ കഥയും അദ്ദേഹം വിവരിക്കുന്നു. സെ. പീറ്റേഴ്സ്‌  സ്ക്വയറിൽ വെച്ചു പ്രസവവേദന അനുഭവിച്ച ഒരു അനാഥസ്ത്രീയുടെ മുഴുവൻ സംരക്ഷണവും മാർപ്പാപ്പായുടെ മേൽനോട്ടത്തിൽ വത്തിക്കാൻ പോലീസ് ഏറ്റെടുത്തത് തൊട്ടടുത്ത കാലത്താണെന്നോർക്കണം. നമ്മുടെ ളോഹയിട്ട ചെകുത്താൻവർഗ്ഗം സിമിത്തേരികളും പൊത്തിപ്പിടിച്ചുകൊണ്ടിരിക്കട്ടെ; കുറേക്കാലം കൂടിയേ അതും ഉണ്ടാവാൻ പോകുന്നുള്ളൂ. എല്ലാക്കാലത്തേക്ക്കും എല്ലാവരെയും വിഡ്ഢികളാക്കാൻ ആർക്കും കഴിയില്ലെന്നുള്ളത് ഞാനുണ്ടാക്കിയ നിയമമല്ല. കേരള കത്തോലിക്കാസഭ കൂടുതൽ കൂടുതൽ തറയായിക്കൊണ്ടിരിക്കുന്നുവെന്നല്ലാതെ എന്തു പറയാൻ? കരുണയുടെ കുറെ നിറകുടങ്ങൾ! 

കരുണ കാണിക്കാൻ അറിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള വാഴൂർ  മൗണ്ട് കാർമ്മൽ പള്ളിയിലേക്ക്  നോക്ക്. തിരുനാൾ ആഘോഷങ്ങൾ കുറയ്ക്കുന്നു, കലാപരിപാടികൾ വേണ്ടെന്നു വെയ്ക്കുന്നു, അങ്ങനെ ലാഭിക്കുന്ന പണം പാവങ്ങളുടെ മരുന്നിനും ചികിത്സക്കും വേണ്ടി ചെലവിടുന്നു. ന്യുനപക്ഷങ്ങളുടെ പേരിൽ കിട്ടാവുന്നിടത്തോളം സൌജന്യങ്ങൾ വാങ്ങി സ്വസമുദായത്തിന്റെ കുംഭ മാത്രം വീർപ്പിക്കുന്നവർ പ്രബല പക്ഷങ്ങളെ പ്രകോപിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. കേരളത്തിൽ അറുപതു ശതമാനം വരുന്ന ഹിന്ദുക്കൾ നോക്കുമ്പോൾ പക്ഷം ന്യുനമെങ്കിലും പണിയുന്ന പള്ളികളെല്ലാം അന്യൂനം. ബി ജെ പി യുടെ നേതാക്കന്മാരെ കണ്ടു ചിരിച്ചു കാണിച്ചാലോ അവർക്ക് കുറെ ഫണ്ടു കൊടുത്താലോ അവർക്കുവേണ്ടി ഇടയലേഖനങ്ങൾ ഇറക്കിയാലോ ശാശ്വതമായി ഈ പ്രശ്നം തീരില്ല. സമൂഹത്തിന്റെ ആരോഗ്യം കൂടി നാം ഏറ്റെടുക്കുന്നതുവരെ ഈ പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കും. 

കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് ഇടുക്കി ബിഷപ്പ് പങ്കെടുത്ത വല്യ സമ്മേളനം നടന്നു, ഏലത്തിന്റെ വിലയിടിവിനെതിരായി. പിന്നാലെ ഇൻഫാമിന്റെ ദേശീയ ജന. സെക്ക്രട്ടറിയുടെ പിന്തുണക്കുറിപ്പും വന്നു. ആദ്യം തന്നെ ഇൻഫാമിന്റെ നേതൃത്വത്തിൽ ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളു ഇത്, മനസ്സ് വെച്ചാൽ. അങ്ങനെ ആലോചിക്കുമ്പം, അറക്കൽ മെത്രാൻ വെള്ളാപ്പള്ളിയുടെ വീട്ടിൽ പോയി ആർക്കോ വേണ്ടി സംസാരിച്ച കാര്യം ഓർമ്മവരും. ഇത്തരം ഓർമ്മകളെല്ലാം എല്ലായിടത്തു നിന്നും പോയിട്ട് ഇൻഫാമിനെ വളർത്തിയാൽ പപോരേ കർദ്ദിനാളേ? കോട്ടയത്ത് ജോസ് കെ. മാണി നിരാഹാരം കിടക്കുന്നിടത്ത് ഇൻഫാമിന്റെ പിന്തുണ എത്തിയോന്നു സംശയമാ. എല്ലാം കൂട്ടിവായിക്കുമ്പോൾ ജനങ്ങൾക്ക്‌ പഴയ കണക്കുകളും ഓർമ്മ വരും - അതാണു പ്രശ്നം!  

എനിക്ക് തോന്നുന്നത് വടക്കേ ഇന്ത്യയിലെ വാർത്തകൾ കേരളത്തിൽ എത്തുന്നതിനേക്കാൾ വേഗത്തിൽ ഗൾഫിലെത്തുന്നുവെന്നാണ്. പല പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുകൂടുമല്ലോ ഇവിടെ. എന്നെ അറിയാവുന്ന എന്റെ വടക്കേ ഇന്ത്യൻ സുഹൃത്തുക്കൾ ചൂടു വാർത്തകൾ എത്തിച്ചു തരുകയും ചെയ്യും. ബറോഡാക്കാരൻ റൊഡ്രീഗൊയാണ്, വഡോധര ബിഷപ്പ്, ഗോഡ് ഫ്രേ റൊസ്സാരിയോ എസ് ജെ  ഒരു സെക്സ് കേസിൽ പെട്ടിരിക്കുകയാണെന്നും എഫ് ഐ ആർ പിൻവലിപ്പിക്കാൻ വേണ്ടി അതിക്രമത്തിനിരയായ കന്യാസ്ത്രിക്ക് പണം കൊടുത്തൊതുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞത് (ഇതിന്റെ നിജസ്ഥിതി ആരെങ്കിലും ഒന്ന് അന്വേഷിക്കുമോ?). അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം, അഹമ്മദാബാദിൽ മെത്രാൻ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട ഒരു വൈദികന്റെ സ്വഭാവവും മികച്ചതല്ലെന്നാണ്. വടക്കേ ഇന്ത്യയും കണക്കാണെന്നു നാം മനസ്സിലാക്കേണ്ടി വരുന്നെന്നു വെച്ചാൽ കഷ്ടമാണെന്നല്ലാതെ എന്ത് പറയാൻ? ഇവിടെ ലത്തീൻ കത്തോലിക്കരാണെങ്കിൽ വലിയ ശനിയാഴ്ച സി ബി എസ്  ഇ പരീക്ഷ നടുത്തുന്നുവെന്നു പറഞ്ഞു സമരത്തിനിറങ്ങിയിരിക്കുകയാ. വലിയ ആഴ്ച്ച പ്രമാണിച്ച് ഈ വർഷം മുഴുവൻ അവർക്കവധി കൊടുത്തേക്കാം അല്ലേ? വെറും പത്തിരുപത്തെട്ടു ദിവസം മാത്രം വർക്കിംഗ് ഡേയ്സ് ആയി ഒരു വർഷം കിട്ടിയിട്ടും നമുക്കൊന്നും ചെയ്യാനില്ലല്ലോ. സീറോക്കാർക്ക് ഇതൊന്നും പ്രശ്നമല്ല. മിക്കവാറും മെത്രാന്മാർ അമേരിക്കക്ക് ഷട്ടിൽ അടിക്കുന്നവരാ! അവർക്കറിയാം അവിടെയൊരു മത അവധിയെന്നു പറയാൻ ക്രിസ്മസ്സ് മാത്രമേ ഉള്ളൂവെന്ന്. അമേരിക്കക്കാർ ദൈവത്തിനൊരു ദിവസം കൊടുത്താൽ ചെകുത്താനും കൊടുക്കും ഒരു ദിവസം (ഹാല്ലോവിൻ ഡേയ്). ആർക്കും  ഒരു പ്രശ്നവുമില്ല. ഇവിടെ വന്നാൽ, വല്യ ആഴ്ചയിൽ മീൻ മസാലയിട്ട് കിഴങ്ങ് കറിപോലും വെയ്ക്കാൻ പറ്റില്ല. ഒന്നേമുക്കാൽ ശതമാനം ക്രിസ്ത്യാനികളെ നോക്കി ഇന്ത്യയിലെ മുഴുവൻ ജനങ്ങളും വല്യയാഴ്ച്ച മുഴുവൻ വീട്ടിലിരിക്കട്ടെ അല്ലേ? എന്തിനാ ശനിയാഴ്ച മാത്രമാക്കുന്നത്? 

താൻ പറയുന്നത് ഇവിടുത്തെ സുറിയാനി മെത്രാന്മാർ ഗൗനിക്കുന്നില്ലെന്നു മനസ്സിലായതുകൊണ്ടാവാം, അടുത്ത പെസഹാ വ്യാഴാഴ്ച പെണ്ണുങ്ങളുടെ മാത്രമല്ല അന്യജാതിക്കാരുടേയ്യും കാലു കഴുകാൻ അച്ചന്മാരോടു മാർപ്പാപ്പാ പറഞ്ഞിരിക്കുന്നത്. മാർപ്പാപ്പാ അനുഭവിക്കും! അല്ലാതെന്തു പറയാനാ ഞാൻ? 

1 comment:

  1. രോഷന്‍ പറഞ്ഞ സംഭവകഥ , (അഹമ്മദാബാദ് രൂപതയിലെ പെട്ലാദ് ഇടവകയിലാണു സംഭവം. ജഡം പള്ളിവക സിമിത്തേരിയിൽ അടക്കാൻ പള്ളികമ്മറ്റി ചോദിച്ച അയ്യായിരം രൂപാ കൊടുക്കാൻ ഈ വീട്ടുകാർക്കില്ലായിരുന്നു. 22 മണിക്കൂർ യുവതിയുടെ ജഡം സംസ്കരിക്കപ്പെടാതെ കാത്തിരുന്നു. ആർച്ച് ബിഷപ്പ് മക്വാനും സഹായിച്ചില്ല. അവസാനം പൊതുശ്മശാനത്തിൽ അവൾ ദഹിപ്പിക്കപ്പെട്ടു.) വായിച്ചപ്പോള്‍, ഇത് നമുക്കും കണ്ടു പകര്‍ത്താവുന്ന ഒരു മകുടോദാഹരണം ആണെന്നു എന്റെ മനസ് പറഞ്ഞു ! KCRM (കേരള ക്രിസ്ത്യന്‍ റീഫോര്‍മേഷന്‍ മൂവ്മെന്റ് )എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നാം ഒന്നാമതായി നമ്മുടെ ജീവിതങ്ങളില്‍//വീടുകളില്‍ ഇത് നടപ്പാക്കി , പാതിരിപ്പടയുടെ ജല്പനകൂടാശാതട്ടിപ്പില്‍നിന്നും, ദേഹിയെയും ദേഹത്തെയും, സമ്പത്തിനെയും നമ്മുടെ ആത്മാഭിമാനത്തെയും സംരക്ഷിക്കാന്‍ തുടങ്ങണം എന്നാണു ! കല്ലറകളുടെ പേരില്‍ കത്തനാരു 'മകരകൊയ്തു' നടത്തുന്നത് ഒരിക്കലായി ഇല്ലാതെയാക്കണം ; എങ്കില്‍ ശവക്കോട്ടകളില്‍ ആണ്ടോടാണ്ട് നടത്തുന്ന കത്തനാരുടെ "ധൂപംവയ്പ്പു" തട്ടിപ്പില്‍നിന്നും നമുക്ക് വിടുതല്‍ ലഭിക്കും ! കത്തനാരുടെ കീശയും ദിനംതോറും വീര്‍ക്കാതിരിക്കും ! ചിന്തിക്കുന്ന ജനമേ,പ്രതികരിക്കൂ...
    അതിനു ഒന്നാമതായി, KCRM (കേരള ക്രിസ്ത്യന്‍ റീഫോര്‍മേഷന്‍ മൂവ്മെന്റ് ) പാലായില്‍ നിന്നും പൊങ്ങി പാരാകെ പടരട്ടെ! കേരളത്തില്‍ kcrm ന്‍റെ ജില്ലാതല യൂണിറ്റുകൾ ഉണ്ടാകട്ടെ ! പിന്നീടത്‌ ഗ്രാമങ്ങള്‍ തോറും വിരിയട്ടെ ! ഒരു ഗ്രാമത്തിലെ സര്‍വമാന ക്രിസ്തീയവിശ്വാസ സമൂഹത്തിനായും പൊതുസ്മശാനത്തില്‍ ഒരേ ഒരു 'ഇടം' മതി ! ഒരു സഭയുടേയും ഇടയനും അവന്റെ ഇടയലേഖനവും ഇതില്‍ കൈകടത്താന്‍ അനുവദിക്കയുമരുത്! എങ്കില്‍ ക്രിസ്ത്യാനിക്ക് രക്ഷകന്‍ ക്രിസ്തു മാത്രമാകും ! അവന്റെ രാജ്യവും താനേ ഭൂമിയില്‍ വരും , അയല്‍ക്കാരനെ സ്നേഹിക്കാന്‍ ഓരോമനവും തുടിക്കും! കോട്ടയത്തെ ശുദ്ധരക്തവാദം ഇല്ലാതെയാകും, കാട്ടാളക്കത്തനാരും അവന്റെ കാനോന്‍ നിയമവും ഇല്ലാതെയായി ദൈവത്തിന്റെ കല്പനകള്‍ മാത്രം ഹൃദയങ്ങളില്‍ കാത്തുസൂക്ഷിക്കുന്ന ദൈവജനവും ഭൂമിയില്‍ അധിവസിക്കും നിശ്ചയം ! ആദിമ ക്രിസ്തീയവിശ്വാസസമൂഹം ഒരു കൂദാശയും തക്സായും ജലപനവും ഇല്ലാതെ ദൈവസ്നേഹത്തില്‍ പണ്ട് സ്വര്‍ഗവാസികലെപ്പോലെ ജീവിച്ചതുപോലെ നമുക്കും ഇവിടെ ജീവിക്കാം ; അതിനു പള്ളിയേ വേണ്ട ,പാതിരിയെ തീരെയും വേണ്ടാ .....
    ഗ്രാമങ്ങള്‍ തോറും നൂറു സഭകളും ,കള്ളന്മാരുടെ ഗുഹകളും ,അതില്‍ ജനത്തെ കയ്യാളാന്‍ കാട്ടുകള്ളന്മാര്‍ പലതരം കളര്‍ ളോഹകളില്‍ തോപ്പിവച്ചും വൈക്കാതെയും നമ്മെ ദിനവും 'ഏപ്രില്‍ഫൂള്‍' ആക്കുന്നതും നിര്‍ത്തലാക്കാം ...

    ReplyDelete